പഠനലേഖനം 27
നിങ്ങളെക്കുറിച്ചുതന്നെ വേണ്ടതിലധികം ചിന്തിക്കരുത്
“ഞാൻ നിങ്ങളിൽ ഓരോരുത്തരോടും പറയുന്നു: നിങ്ങൾ നിങ്ങളെക്കുറിച്ചുതന്നെ വേണ്ടതിലധികം ചിന്തിക്കരുത്. പകരം, . . . സുബോധത്തോടെ സ്വയം വിലയിരുത്തുക.”—റോമ. 12:3.
ഗീതം 130 ക്ഷമിക്കുന്നവരായിരിക്കുക
പൂർവാവലോകനം *
1. ഫിലിപ്പിയർ 2:3 നമ്മളോട് എന്താണ് ആവശ്യപ്പെടുന്നത്, അങ്ങനെ ചെയ്യുന്നതുകൊണ്ടുള്ള പ്രയോജനം എന്താണ്?
നമുക്ക് ഏറ്റവും നല്ലത് എന്താണെന്ന് യഹോവയ്ക്കാണ് എപ്പോഴും അറിയാവുന്നത്. (എഫെ. 4:22-24) അതുകൊണ്ട് നമ്മൾ താഴ്മയോടെ യഹോവയുടെ നിലവാരങ്ങൾക്കു കീഴ്പെടുന്നു. നമ്മുടെ ഇഷ്ടത്തെക്കാൾ യഹോവയുടെ ഇഷ്ടത്തിനു പ്രാധാന്യം കൊടുക്കാനും മറ്റുള്ളവരെ നമ്മളെക്കാൾ ശ്രേഷ്ഠരായി കാണാനും താഴ്മ നമ്മളെ പ്രേരിപ്പിക്കുന്നു. അങ്ങനെ നമുക്ക്, യഹോവയുമായും സഹോദരങ്ങളുമായും നല്ല ബന്ധങ്ങൾ ആസ്വദിക്കാനും കഴിയുന്നു.—ഫിലിപ്പിയർ 2:3 വായിക്കുക.
2. ഏതു കാര്യം പൗലോസ് അംഗീകരിച്ചു, ഈ ലേഖനത്തിൽ നമ്മൾ എന്തെല്ലാം കാര്യങ്ങൾ ചർച്ച ചെയ്യും?
2 ശ്രദ്ധിച്ചില്ലെങ്കിൽ സാത്താന്റെ വ്യവസ്ഥിതിയിലെ അഹങ്കാരികളും സ്വാർഥരും ആയ ആളുകൾ നമ്മളെ സ്വാധീനിച്ചേക്കാം. * ഒന്നാം നൂറ്റാണ്ടിലെ ചിലർക്ക് ഇങ്ങനെ സംഭവിച്ചിരിക്കാം. അതുകൊണ്ടാണ്, പൗലോസ് അപ്പോസ്തലൻ റോമർക്ക് ഇങ്ങനെ എഴുതിയത്: “ഞാൻ നിങ്ങളിൽ ഓരോരുത്തരോടും പറയുന്നു: നിങ്ങൾ നിങ്ങളെക്കുറിച്ചുതന്നെ വേണ്ടതിലധികം ചിന്തിക്കരുത്. പകരം, . . . സുബോധത്തോടെ സ്വയം വിലയിരുത്തുക.” (റോമ. 12:3) അതെ, നമുക്ക് ആത്മാഭിമാനം ആവശ്യമാണെന്നു പൗലോസ് സമ്മതിച്ചു. എന്നാൽ താഴ്മ ഉണ്ടെങ്കിൽ നമ്മൾ ഇക്കാര്യത്തിൽ സമനിലയുള്ളവരായിരിക്കും. നമ്മളെക്കുറിച്ചുതന്നെ ആവശ്യത്തിലധികം പ്രാധാന്യത്തോടെ ചിന്തിക്കാതിരിക്കാൻ താഴ്മ സഹായിക്കും. നമ്മൾ താഴ്മ കാണിക്കേണ്ട മൂന്നു മണ്ഡലങ്ങൾ ഈ ലേഖനത്തിൽ ചിന്തിക്കും: (1) വിവാഹജീവിതത്തിൽ, (2) സംഘടനയിൽ ഉത്തരവാദിത്വസ്ഥാനങ്ങൾ വഹിക്കുമ്പോൾ, (3) സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ.
വിവാഹജീവിതത്തിൽ താഴ്മ കാണിക്കുക
3. വിവാഹജീവിതത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാവുന്നത് എന്തുകൊണ്ട്, ചിലർ അതിനോട് എങ്ങനെ പ്രതികരിക്കുന്നു?
3 ഭാര്യയും ഭർത്താവും ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാൻ യഹോവ ആഗ്രഹിക്കുന്നു. എന്നാൽ നമ്മളാരും പൂർണരല്ല. അതുകൊണ്ട് സ്വാഭാവികമായും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാം. വാസ്തവത്തിൽ, വിവാഹം കഴിക്കുന്നവർക്കു പല കഷ്ടപ്പാടുകളും ഉണ്ടായേക്കാമെന്നു പൗലോസ് പറഞ്ഞിട്ടുണ്ട്. (1 കൊരി. 7:28) ചില വീടുകളിൽ ഭാര്യയും ഭർത്താവും തമ്മിൽ എപ്പോഴും വഴക്കാണ്. അതുകൊണ്ട്, തന്റെ ഇണ തനിക്കു ചേർന്നയാളല്ല എന്ന് ഇരുവർക്കും തോന്നുന്നുണ്ടാകും. ലോകത്തിന്റെ ചിന്തകൾ അവരെ സ്വാധീനിച്ചിട്ടുണ്ടെങ്കിൽ വിവാഹമോചനമാണ് ഇതിനുള്ള പരിഹാരമെന്ന് അവർ എളുപ്പം ചിന്തിച്ചേക്കാം. വിവാഹമോചനം നേടിയാൽ മാത്രമേ തനിക്കു സന്തോഷം കിട്ടുകയുള്ളൂ എന്ന് അവർ രണ്ടു പേരും കരുതും.
4. നമ്മൾ എന്താണ് ഒഴിവാക്കേണ്ടത്?
4 തങ്ങളുടെ വിവാഹജീവിതം ഒരു പരാജയമാണെന്നുള്ള ചിന്ത ദമ്പതികൾ ഒഴിവാക്കണം. വിവാഹജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ ഇങ്ങനെയെല്ലാം ചിന്തിക്കാൻ ‘ഞാൻ എന്ന ഭാവം’ നമ്മളെ പ്രേരിപ്പിച്ചേക്കാം: ‘ഞങ്ങളുടെ വിവാഹജീവിതം എന്റെ ആഗ്രഹങ്ങൾ തൃപ്തിപ്പെടുത്തുന്നുണ്ടോ,’ ‘ഞാൻ അർഹിക്കുന്ന സ്നേഹം എനിക്കു കിട്ടുന്നുണ്ടോ,’ ‘ഈ സ്ഥാനത്ത് വേറൊരാളായിരുന്നെങ്കിൽ എനിക്കു കൂടുതൽ സന്തോഷം കിട്ടുമായിരുന്നോ?’ എന്തായാലും ലൈംഗിക അധാർമികത മാത്രമാണ് വിവാഹമോചനത്തിനുള്ള തിരുവെഴുത്തുപരമായ ഒരേ ഒരു അടിസ്ഥാനം. (മത്താ. 5:32) അതുകൊണ്ട് ഇങ്ങനെയുള്ള ചിന്തകളൊന്നും വളർന്നുവരാൻ നമ്മൾ അനുവദിക്കരുത്. വാസ്തവത്തിൽ, ഈ ചോദ്യങ്ങളിലെല്ലാം സ്വാർഥത അല്ലേ നിഴലിക്കുന്നത്? ലോകത്തിന്റെ ജ്ഞാനം നിങ്ങളോടു പറയുന്നത്, നിങ്ങളുടെ ഹൃദയം പറയുന്നതു കേൾക്കാനാണ്, നിങ്ങളെ സന്തോഷിപ്പിക്കുന്നത് എന്തോ അതു ചെയ്യാനാണ്, അതിനു വിവാഹജീവിതം അവസാനിപ്പിക്കേണ്ടിവന്നാലും കുഴപ്പമില്ല എന്നാണ്. പക്ഷേ ദൈവത്തിന്റെ ജ്ഞാനം എന്താണു പറയുന്നത്? “നിങ്ങൾ സ്വന്തം താത്പര്യം മാത്രം നോക്കാതെ മറ്റുള്ളവരുടെ താത്പര്യംകൂടെ നോക്കണം.” (ഫിലി. 2:4) നിങ്ങൾ വിവാഹജീവിതം നിലനിറുത്താനാണ് യഹോവ ആഗ്രഹിക്കുന്നത്, അല്ലാതെ അത് അവസാനിപ്പിക്കാനല്ല. (മത്താ. 19:6) നിങ്ങൾ ആദ്യം യഹോവയെക്കുറിച്ച് ചിന്തിക്കാനാണ് യഹോവ പ്രതീക്ഷിക്കുന്നത്, അല്ലാതെ നിങ്ങളെക്കുറിച്ചല്ല.
5. എഫെസ്യർ 5:33 പറയുന്നതനുസരിച്ച്, ഭാര്യയും ഭർത്താവും പരസ്പരം ഇടപെടേണ്ടത് എങ്ങനെയാണ്?
എഫെസ്യർ 5:33 വായിക്കുക.) വാങ്ങുന്നതിലല്ല, കൊടുക്കുന്നതിലായിരിക്കണം നമ്മുടെ ശ്രദ്ധയെന്നു ബൈബിൾ നമ്മളെ പഠിപ്പിക്കുന്നു. (പ്രവൃ. 20:35) സ്നേഹവും ബഹുമാനവും കാണിക്കാൻ ദമ്പതികളെ ഏതു ഗുണമാണു സഹായിക്കുന്നത്? താഴ്മ എന്ന ഗുണം. താഴ്മയുള്ള ഭാര്യയും ഭർത്താവും തനിക്ക് എന്തു നേട്ടമുണ്ടാകുമെന്നല്ല ‘മറ്റേയാൾക്ക്’ എന്ത് നേട്ടമുണ്ടാകുമെന്നു നോക്കും.—1 കൊരി. 10:24.
5 ഭാര്യയും ഭർത്താവും പരസ്പരം സ്നേഹത്തോടെയും ബഹുമാനത്തോടെയും ഇടപെടണം. (തമ്മിൽ പോരടിക്കുന്നതിനു പകരം താഴ്മയുള്ള ദമ്പതികൾ ഒരു ടീമായി ഒരുമിച്ച് പ്രവർത്തിക്കും (6-ാം ഖണ്ഡിക കാണുക)
6. സ്റ്റീഫൻ, സ്റ്റെഫാനി ദമ്പതികളുടെ അഭിപ്രായത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാൻ കഴിയും?
6 താഴ്മ എന്ന ഗുണം അനേകം ക്രിസ്ത്യാനികളെ വിവാഹജീവിതത്തിൽ കൂടുതൽ സന്തോഷം കണ്ടെത്താൻ സഹായിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, സ്റ്റീഫൻ എന്ന സഹോദരൻ പറയുന്നു: “നിങ്ങൾ ഒരു ടീമാണെങ്കിൽ നിങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും, വിശേഷിച്ചും എന്തെങ്കിലും പ്രശ്നങ്ങളുള്ളപ്പോൾ. എനിക്ക് എന്താണ് നല്ലതെന്നു ചിന്തിക്കുന്നതിനു പകരം നമുക്ക് എന്താണു നല്ലതെന്നു ചിന്തിക്കും.” അദ്ദേഹത്തിന്റെ ഭാര്യ സ്റ്റെഫാനിക്കും അങ്ങനെതന്നെയാണു തോന്നുന്നത്. സഹോദരി പറയുന്നു: “ആരും ഒരു ശത്രുവിന്റെകൂടെ ജീവിക്കാൻ ആഗ്രഹിക്കുന്നില്ല. ഒരു അഭിപ്രായവ്യത്യാസം ഉണ്ടാകുമ്പോൾ പ്രശ്നം എന്താണെന്നു ഞങ്ങൾ ആദ്യം മനസ്സിലാക്കും. എന്നിട്ട് പ്രാർഥിക്കും, നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ ഗവേഷണം ചെയ്യും, അതിനെക്കുറിച്ച് സംസാരിക്കും. ഞങ്ങൾ പരസ്പരം ആക്രമിക്കുന്നില്ല, പകരം പ്രശ്നത്തെയാണ് ആക്രമിക്കുന്നത്.” ഭാര്യയും ഭർത്താവും തങ്ങളെക്കുറിച്ചുതന്നെ വേണ്ടതിലധികം ചിന്തിക്കാതിരിക്കുമ്പോൾ അവരുടെ ജീവിതം സന്തോഷമുള്ളതാകും.
യഹോവയെ ‘എപ്പോഴും താഴ്മയോടെ’ സേവിക്കുക
7. ഏതെങ്കിലും സേവനപദവി ലഭിക്കുന്ന ഒരു സഹോദരന്റെ മനോഭാവം എന്തായിരിക്കണം?
7 കഴിയുന്ന ഏതു വിധത്തിലും യഹോവയെ സേവിക്കുന്നത് ഒരു പദവിയായി നമ്മൾ കാണുന്നു. (സങ്കീ. 27:4; 84:10) ഏതെങ്കിലും ഒരു പ്രത്യേകനിയമനം ചെയ്യാൻ ഒരു സഹോദരൻ തയ്യാറാകുമ്പോൾ അത് അഭിനന്ദനീയമാണ്. സത്യത്തിൽ, ബൈബിൾ ഇങ്ങനെ പറയുന്നു: “മേൽവിചാരകനാകാൻ പരിശ്രമിക്കുന്ന ഒരാൾ വാസ്തവത്തിൽ വിശിഷ്ടമായൊരു കാര്യമാണ് ആഗ്രഹിക്കുന്നത്.” (1 തിമൊ. 3:1) എന്നാൽ ഒരു നിയമനം കിട്ടുമ്പോൾ അദ്ദേഹം തന്നെക്കുറിച്ചുതന്നെ വേണ്ടതിലധികം ചിന്തിക്കരുത്. (ലൂക്കോ. 17:7-10) മറ്റുള്ളവരെ താഴ്മയോടെ സേവിക്കുന്നതായിരിക്കണം അദ്ദേഹത്തിന്റെ ലക്ഷ്യം.—2 കൊരി. 12:15.
8. ദിയൊത്രെഫേസ്, ഉസ്സീയ, അബ്ശാലോം എന്നിവർ ചെയ്ത കാര്യങ്ങളിൽനിന്ന് നമ്മൾ എന്താണു പഠിക്കേണ്ടത്?
8 തങ്ങളെക്കുറിച്ചുതന്നെ വേണ്ടതിലധികം ചിന്തിച്ച ആളുകളുടെ മോശം മാതൃകയെക്കുറിച്ച് ബൈബിൾ പറയുന്നുണ്ട്. എളിമയില്ലാതെ, സഭയിൽ “ഒന്നാമനാകാൻ” ആഗ്രഹിച്ച ഒരാളായിരുന്നു ദിയൊത്രെഫേസ്. (3 യോഹ. 9) ഇനി, യഹോവ ചെയ്യാൻ ആവശ്യപ്പെടാതിരുന്ന ഒരു നിയമനം ഉസ്സീയ അഹങ്കാരത്തോടെ ചെയ്യാൻ ശ്രമിച്ചു. (2 ദിന. 26:16-21) രാജാവാകാൻ ആഗ്രഹിച്ച അബ്ശാലോം കൗശലത്തോടെ പൊതുജനങ്ങളുടെ പിന്തുണ നേടിയെടുക്കാൻ ശ്രമിച്ചു. (2 ശമു. 15:2-6) ഈ ബൈബിൾവിവരണങ്ങൾ വ്യക്തമായി കാണിക്കുന്നതുപോലെ സ്വന്തം മഹത്ത്വം അന്വേഷിക്കുന്ന വ്യക്തികളിൽ യഹോവ പ്രസാദിക്കുന്നില്ല. (സുഭാ. 25:27) അഹങ്കാരവും അധികാരമോഹവും ഒരാളെ നാശത്തിലേക്കേ നയിക്കുകയുള്ളൂ.—സുഭാ. 16:18.
9. യേശു എന്തു മാതൃകയാണു വെച്ചത്?
9 എന്നാൽ ആ മോശം മാതൃകകളിൽനിന്നും വ്യത്യസ്തമായി, യേശു ‘ദൈവസ്വരൂപത്തിലായിരുന്നിട്ടും ദൈവത്തോടു തുല്യനാകാൻവേണ്ടി ദൈവത്തിന്റെ സ്ഥാനം കൈക്കലാക്കണമെന്നു ചിന്തിച്ചില്ല.’ (ഫിലി. 2:6) യഹോവ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അധികാരമുള്ള വ്യക്തി യേശുവാണ്. എന്നിട്ടും യേശു വേണ്ടതിലധികം തന്നെക്കുറിച്ചുതന്നെ ചിന്തിച്ചില്ല. യേശു ശിഷ്യന്മാരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങളിൽ തന്നെത്തന്നെ ചെറിയവനായി കരുതുന്നവനാണു വലിയവൻ.” (ലൂക്കോ. 9:48) താഴ്മ കാണിക്കുന്നതിൽ യേശുവിനെ അനുകരിക്കുന്ന മുൻനിരസേവകർ, ശുശ്രൂഷാദാസന്മാർ, മൂപ്പന്മാർ, സർക്കിട്ട് മേൽവിചാരകന്മാർ തുടങ്ങിയവരുടെ കൂടെ പ്രവർത്തിക്കുന്നത് എത്ര വലിയ അനുഗ്രഹമാണ്. യഹോവയുടെ താഴ്മയുള്ള ഈ ദാസന്മാർ ദൈവത്തിന്റെ സംഘടനയെ തിരിച്ചറിയിക്കുന്ന സ്നേഹത്തിന്റെ ആത്മാവ് പ്രകടമാക്കുന്നു.—യോഹ. 13:35.
10. സഭയിലെ പ്രശ്നങ്ങൾ വേണ്ട രീതിയിൽ കൈകാര്യം ചെയ്യുന്നില്ല എന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ എന്തു ചെയ്യണം?
10 സഭയിൽ പ്രശ്നങ്ങളുണ്ടെന്നും അവ വേണ്ട വിധത്തിൽ കൈകാര്യം ചെയ്തിട്ടില്ലെന്നും നിങ്ങൾക്കു തോന്നുന്നെങ്കിൽ എന്തു ചെയ്യണം? പരാതിപ്പെടുന്നതിനു എബ്രാ. 13:17) നിങ്ങളോടുതന്നെ ചോദിക്കുക: ‘പ്രശ്നങ്ങളായി എനിക്കു തോന്നുന്ന കാര്യങ്ങൾ അത്ര ഗൗരവമുള്ളതാണോ, അതോ അതു തള്ളിക്കളയാവുന്നതേ ഉള്ളോ? അവ പരിഹരിക്കാനുള്ള ഉചിതമായ സമയം ഇതാണോ? അതു പരിഹരിക്കാൻ എനിക്ക് ഉത്തരവാദിത്വമുണ്ടോ? സത്യം പറഞ്ഞാൽ ഞാൻ സഭയിൽ ഐക്യം ഉണ്ടാക്കാനാണോ ശ്രമിക്കുന്നത്, അതോ എനിക്കുതന്നെ പേരെടുക്കാനാണോ?’
പകരം നേതൃത്വമെടുക്കുന്നവർക്കു പിന്തുണ കൊടുത്തുകൊണ്ട് നിങ്ങൾക്കു താഴ്മ കാണിക്കാൻ കഴിയും. (ഉത്തരവാദിത്വസ്ഥാനങ്ങളിലുള്ള സഹോദരങ്ങൾ അവരുടെ പ്രാപ്തിയുടെ പേരിൽ മാത്രമല്ല താഴ്മയുടെ പേരിലും അറിയപ്പെടണം (11-ാം ഖണ്ഡിക കാണുക) *
11. എഫെസ്യർ 4:2, 3 പറയുന്നതനുസരിച്ച്, യഹോവയെ താഴ്മയോടെ സേവിക്കുന്നതു സഭയ്ക്ക് എങ്ങനെ പ്രയോജനം ചെയ്യും?
11 യഹോവ ആളുകളുടെ കഴിവിനെക്കാൾ അവരുടെ താഴ്മയാണു വിലമതിക്കുന്നത്, അതുപോലെ കാര്യപ്രാപ്തിയെക്കാൾ ഐക്യത്തെയും. അതുകൊണ്ട് താഴ്മയോടെ യഹോവയെ സേവിക്കാൻ നിങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യുക. അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ സഭയിൽ ഐക്യം വർധിപ്പിക്കാൻ ശ്രമിക്കുകയാണ്. (എഫെസ്യർ 4:2, 3 വായിക്കുക.) ശുശ്രൂഷയിൽ സജീവമായി പ്രവർത്തിക്കുക. മറ്റുള്ളവർക്കുവേണ്ടി ദയാപ്രവൃത്തികൾ ചെയ്തുകൊണ്ട് അവർക്കു സേവനം ചെയ്യാനുള്ള അവസരങ്ങൾ കണ്ടെത്തുക. സഭയിൽ ഉത്തരവാദിത്വസ്ഥാനങ്ങൾ ഇല്ലാത്തവർ ഉൾപ്പെടെ എല്ലാവരോടും അതിഥിപ്രിയം കാണിക്കുക. (മത്താ. 6:1-4; ലൂക്കോ. 14:12-14) നിങ്ങൾ സഭയോടൊത്ത് ഇങ്ങനെ പ്രവർത്തിക്കുമ്പോൾ മറ്റുള്ളവർ നിങ്ങളുടെ കഴിവ് മാത്രമല്ല താഴ്മയും ശ്രദ്ധിക്കും.
സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ താഴ്മ കാണിക്കുക
12. സുഹൃത്തുക്കളുണ്ടായിരിക്കുന്നതിനെ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നുണ്ടോ? വിശദീകരിക്കുക.
12 നമ്മൾ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഒപ്പം നല്ല സഹവാസം ആസ്വദിച്ച് സന്തോഷിക്കാൻ യഹോവ ആഗ്രഹിക്കുന്നു. (സങ്കീ. 133:1) യേശുവിനു നല്ല സുഹൃത്തുക്കളുണ്ടായിരുന്നു. (യോഹ. 15:15) നല്ല കൂട്ടുകാരുണ്ടായിരിക്കുന്നതിന്റെ പ്രയോജനങ്ങൾ ബൈബിൾ പറയുന്നുണ്ട്. (സുഭാ. 17:17; 18:24) സ്വയം ഒറ്റപ്പെടുത്തുന്നതു നല്ലതല്ലെന്നും അതു പറയുന്നു. (സുഭാ. 18:1) പലരും കരുതുന്നതു സോഷ്യൽ മീഡിയയിലൂടെ നമുക്കു ധാരാളം കൂട്ടുകാരെ കിട്ടുമെന്നും അങ്ങനെ ഏകാന്തത ഒഴിവാക്കാമെന്നും ആണ്. എന്നാൽ ആശയവിനിമയത്തിന്റെ ഈ മാർഗം ഉപയോഗിക്കുമ്പോൾ നല്ല ജാഗ്രത ആവശ്യമാണ്.
13. സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ചിലർക്ക് ഏകാന്തതയും നിരാശയും അനുഭവപ്പെടുന്നത് എന്തുകൊണ്ട്?
13 സോഷ്യൽ മീഡിയയിൽ ഇടുന്ന ചിത്രങ്ങളും മറ്റും കാണാൻ ധാരാളം സമയം ചെലവഴിക്കുന്നവർക്കു മിക്കപ്പോഴും നിരാശയും ഏകാന്തതയും ആണ് അനുഭവപ്പെടുന്നതെന്നു പല പഠനങ്ങളും കാണിക്കുന്നു. എന്തുകൊണ്ടായിരിക്കാം അത്? ആളുകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ഇടുന്നത്, അവരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങളുടെ ഫോട്ടോകളോ അവരുടെയും കൂട്ടുകാരുടെയും അവർ പോയ സ്ഥലങ്ങളുടെയും ഒക്കെ തിരഞ്ഞെടുത്ത ഫോട്ടോകളോ ആയിരിക്കാം. ഇതൊക്കെ കാണുന്ന ഒരാൾ തന്റെ ജീവിതം പുതുമയില്ലാത്തതും വിരസവും ആണെന്നു ചിന്തിക്കാനും അങ്ങനെ നിരാശപ്പെടാനും ഇടയായേക്കാം. 19 വയസ്സുള്ള ഒരു സഹോദരി പറയുന്നു: “ഞാൻ വീട്ടിൽത്തന്നെ ബോറടിച്ചിരിക്കുന്നു, മറ്റുള്ളവർ വാരാന്തങ്ങളിൽ ഉല്ലസിച്ച്, രസിച്ച് നടക്കുന്നു, അതു കാണുമ്പോൾ എനിക്ക് അവരോട് അസൂയ തോന്നും.”
14. 1 പത്രോസ് 3:8-ൽ കാണുന്ന ബൈബിളിന്റെ ബുദ്ധിയുപദേശം സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ നമ്മളെ സഹായിക്കുന്നത് എങ്ങനെ?
14 സോഷ്യൽ മീഡിയ നമുക്കു നല്ല ഉദ്ദേശ്യത്തിലും ഉപയോഗിക്കാൻ കഴിയും. ഉദാഹരണത്തിന്, കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഉള്ള അടുപ്പം നിലനിറുത്താൻ അത് ഉപകരിക്കും. എങ്കിലും ആളുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ചില കാര്യങ്ങൾ അവർക്കുതന്നെ പേരെടുക്കാൻവേണ്ടി ചെയ്യുന്നതാണെന്നു നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടായിരിക്കും. ‘എല്ലാവരും എന്നെ നോക്കിക്കേ’ എന്നായിരിക്കാം അവർ പറയാൻ ഉദ്ദേശിക്കുന്നത്. ഇനി, ചിലയാളുകൾ സ്വന്തം ഫോട്ടോകളെപ്പറ്റിയോ മറ്റുള്ളവരുടെ ഫോട്ടോകളെപ്പറ്റിയോ ചിലപ്പോൾ മര്യാദയില്ലാതെയും തരംതാണ രീതിയിൽപ്പോലും അഭിപ്രായങ്ങൾ എഴുതാറുണ്ട്. ക്രിസ്ത്യാനികൾ വളർത്തിയെടുക്കേണ്ട താഴ്മയ്ക്കും സ്നേഹത്തിനും എതിരല്ലേ ഇത്?—1 പത്രോസ് 3:8 വായിക്കുക.
നിങ്ങൾ സോഷ്യൽ മീഡിയയിൽ എന്തെങ്കിലും പോസ്റ്റ് ചെയ്യുമ്പോൾ അതു കാണുന്നവർക്ക് എന്താണു തോന്നുക? നിങ്ങൾ ഒരു പൊങ്ങച്ചക്കാരനാണെന്നോ, അതോ താഴ്മയുള്ള വ്യക്തിയാണെന്നോ? (15-ാം ഖണ്ഡിക കാണുക)
15. നമ്മളെത്തന്നെ ഉയർത്തിക്കാട്ടുന്നത് ഒഴിവാക്കാൻ ബൈബിൾ നമ്മളെ സഹായിക്കുന്നത് എങ്ങനെ?
15 നിങ്ങൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടെങ്കിൽ നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘സോഷ്യൽ മീഡിയയിൽ ഞാൻ ഇടുന്ന കമന്റുകളും ഫോട്ടോകളും വീഡിയോകളും കാണുന്നവർ ഞാൻ ഒരു പൊങ്ങച്ചക്കാരനാണെന്നു വിചാരിക്കുമോ? അവ മറ്റുള്ളവർക്ക് അസൂയയ്ക്ക് ഇടയാക്കുമോ?’ ബൈബിൾ ഇങ്ങനെ പറയുന്നു: “ജഡത്തിന്റെ മോഹം, കണ്ണിന്റെ മോഹം, വസ്തുവകകൾ പൊങ്ങച്ചത്തോടെ പ്രദർശിപ്പിക്കൽ ഇങ്ങനെ ലോകത്തിലുള്ളതൊന്നും പിതാവിൽനിന്നുള്ളതല്ല, ലോകത്തിൽനിന്നുള്ളതാണ്.” (1 യോഹ. 2:16) മറ്റൊരു ബൈബിൾഭാഷാന്തരം “വസ്തുവകകൾ പൊങ്ങച്ചത്തോടെ പ്രദർശിപ്പിക്കൽ” എന്ന ഭാഗം പരിഭാഷപ്പെടുത്തുന്നതു “നമ്മുടെ സ്വത്തുക്കളിലുള്ള നമ്മുടെ അഹങ്കാരം” എന്നാണ്. ക്രിസ്ത്യാനികൾക്കു തങ്ങൾ പ്രധാനപ്പെട്ട വ്യക്തികളാണെന്നു കാണിക്കണമെന്നോ മറ്റുള്ളവരിൽനിന്ന് പ്രശംസ കിട്ടണമെന്നോ ഒന്നുമില്ല. അവർ ബൈബിളിന്റെ ഈ ഉപദേശം അനുസരിക്കുന്നു: “നമുക്കു ദുരഭിമാനികളാകാതിരിക്കാം. പരസ്പരം മത്സരിക്കുന്നതും അസൂയപ്പെടുന്നതും ഒഴിവാക്കാം.” (ഗലാ. 5:26) തന്നെത്തന്നെ ഉയർത്തിക്കാട്ടുന്ന ലോകത്തിന്റെ മനോഭാവം നമ്മളെ പിടികൂടാതിരിക്കാൻ താഴ്മ സഹായിക്കും.
“സുബോധത്തോടെ സ്വയം വിലയിരുത്തുക”
16. നമ്മൾ അഹങ്കാരം ഒഴിവാക്കേണ്ടത് എന്തുകൊണ്ട്?
16 അഹങ്കാരികളായ വ്യക്തികൾക്കു ‘സുബോധം’ ഉണ്ടായിരിക്കുകയില്ല. (റോമ. 12:3) അതുകൊണ്ട് നമ്മൾ താഴ്മ വളർത്തിയെടുക്കണം. അഹങ്കാരികൾ മത്സരമനോഭാവം ഉള്ളവരും ദുരഭിമാനികളും ആയിരിക്കും. അവരുടെ ചിന്തകളും പ്രവൃത്തികളും മിക്കപ്പോഴും അവരെത്തന്നെയും മറ്റുള്ളവരെയും മുറിവേൽപ്പിക്കുന്നതായിരിക്കും. അവർ തങ്ങളുടെ ചിന്താരീതിക്കു മാറ്റം വരുത്തുന്നില്ലെങ്കിൽ അവരുടെ മനസ്സ് അന്ധമാകാനും വഷളായിപ്പോകാനും സാത്താൻ ഇടയാക്കും. (2 കൊരി. 4:4; 11:3) നേരെ മറിച്ച്, താഴ്മയുള്ള ഒരു വ്യക്തിക്കു സുബോധമുണ്ടായിരിക്കും. അദ്ദേഹത്തിനു തന്നെക്കുറിച്ചുതന്നെ സമനിലയുള്ള ഒരു വീക്ഷണമുണ്ട്. മറ്റുള്ളവർ തന്നെക്കാൾ പല വിധങ്ങളിൽ ശ്രേഷ്ഠരാണെന്ന് ആ വ്യക്തി തിരിച്ചറിയുന്നു. (ഫിലി. 2:3) “ദൈവം അഹങ്കാരികളോട് എതിർത്തുനിൽക്കുന്നു; എന്നാൽ താഴ്മയുള്ളവരോട് അനർഹദയ കാട്ടുന്നു” എന്ന് ആ വ്യക്തിക്ക് അറിയാം. (1 പത്രോ. 5:5) സുബോധമുള്ള ഒരാൾ യഹോവ തന്റെ എതിരാളിയാകാൻ ഒരിക്കലും ആഗ്രഹിക്കുകയില്ല.
17. താഴ്മയുള്ളവരായി തുടരുന്നതിനു നമ്മൾ എന്തു ചെയ്യണം?
17 താഴ്മയുള്ളവരായി തുടരണമെങ്കിൽ നമ്മൾ ബൈബിളിന്റെ ഈ ഉപദേശം ബാധകമാക്കണം: “പഴയ വ്യക്തിത്വം അതിന്റെ എല്ലാ ശീലങ്ങളും സഹിതം ഉരിഞ്ഞുകളഞ്ഞ് പുതിയ വ്യക്തിത്വം ധരിക്കുക.” അതിനു നമ്മൾ നന്നായി ശ്രമിക്കണം. നമ്മൾ യേശുവിന്റെ മാതൃക പഠിക്കുകയും കഴിയുന്നിടത്തോളം യേശുവിനെ അനുകരിക്കാൻ ശ്രമിക്കുകയും ചെയ്യണം. (കൊലോ. 3:9, 10; 1 പത്രോ. 2:21) അങ്ങനെ ചെയ്യുന്നതുകൊണ്ട് പല പ്രയോജനങ്ങളുണ്ട്. നമ്മൾ താഴ്മ വളർത്തിയെടുക്കുമ്പോൾ നമ്മുടെ കുടുംബജീവിതം മെച്ചപ്പെടും, നമ്മൾ സഭയിലെ ഐക്യം വർധിപ്പിക്കും, മോശമായ വിധത്തിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് ഒഴിവാക്കാനും നമ്മൾ പഠിക്കും. എല്ലാത്തിലും ഉപരി, നമുക്ക് യഹോവയുടെ അനുഗ്രഹവും പ്രീതിയും ലഭിക്കുകയും ചെയ്യും.
ഗീതം 117 നന്മയെന്ന ഗുണം
^ ഖ. 5 അഹങ്കാരികളും സ്വാർഥരും ആയ ആളുകളെക്കൊണ്ട് നിറഞ്ഞ ഒരു ലോകത്തിലാണ് നമ്മൾ ജീവിക്കുന്നത്. അതുകൊണ്ട് നമ്മൾ അവരെപ്പോലെയാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നമുക്കുതന്നെ വേണ്ടതിലധികം പ്രാധാന്യം കൊടുത്തുകൊണ്ട് ചിന്തിക്കരുതാത്ത മൂന്നു മേഖലകൾ ഈ ലേഖനത്തിൽ നമ്മൾ ചർച്ച ചെയ്യും.
^ ഖ. 2 പദപ്രയോഗങ്ങളുടെ വിശദീകരണം: അഹങ്കാരമുള്ള ഒരു വ്യക്തി തന്നെക്കുറിച്ചുതന്നെ എപ്പോഴും അമിതമായി ചിന്തിക്കും. മറ്റുള്ളവർക്ക് അയാളുടെ മനസ്സിൽ കാര്യമായ സ്ഥാനമൊന്നും കാണില്ല. അതുകൊണ്ടുതന്നെ അഹങ്കാരമുള്ള ഒരാൾ സ്വാർഥനും ആയിരിക്കും. നേരെ മറിച്ച് സ്വാർഥതയില്ലാതെ പെരുമാറാൻ താഴ്മ ഒരാളെ സഹായിക്കും. താഴ്മയുള്ള ഒരു വ്യക്തിക്ക് അഹങ്കാരവും അഹംഭാവവും ഉണ്ടായിരിക്കില്ല, അദ്ദേഹത്തിനു തന്നെക്കുറിച്ചുതന്നെ ഒരു എളിയവീക്ഷണം ഉണ്ടായിരിക്കും.
^ ഖ. 56 ചിത്രക്കുറിപ്പ്: കൺവെൻഷനിൽ പ്രസംഗിക്കുകയും സഹോദരങ്ങൾക്കു നിർദേശങ്ങൾ കൊടുക്കുകയും ഒക്കെ ചെയ്യുന്ന ഒരു സഹോദരൻ ശുശ്രൂഷയ്ക്കു നേതൃത്വമെടുക്കാനും രാജ്യഹാൾ ശുചീകരിക്കാനും ഉള്ള പദവി വിലമതിക്കുന്നു.