വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
എന്നാണ് യേശു മഹാപുരോഹിതനായത്?
എ.ഡി. 29-ൽ സ്നാനമേറ്റപ്പോൾ യേശു മഹാപുരോഹിതനായെന്നു തെളിവുകൾ കാണിക്കുന്നു. നമുക്ക് അത് എങ്ങനെ അറിയാം? സ്നാനമേറ്റപ്പോൾ, ദൈവത്തിന്റെ ‘ഇഷ്ടമാകുന്ന’ യാഗപീഠത്തിൽ തന്റെ ജീവൻ ബലിയർപ്പിക്കാൻ തയ്യാറാണെന്നു യേശു കാണിച്ചു. (ഗലാ. 1:4; എബ്രാ. 10:5-10) അതിന് അർഥം, ആലങ്കാരികമായ യാഗപീഠം യേശുവിന്റെ സ്നാനസമയം മുതൽ നിലവിലുണ്ട് എന്നാണ്. ആ സ്ഥിതിക്ക്, വലിയ ആത്മീയാലയം, അതായത് മോചനവിലയുടെ അടിസ്ഥാനത്തിൽ യഹോവയ്ക്കു ശുദ്ധാരാധന അർപ്പിക്കാനുള്ള ക്രമീകരണം, ആ സമയംമുതൽ നിലവിൽ വന്നെന്നു പറയാം. കാരണം യാഗപീഠം ആത്മീയാലയത്തിന്റെ ഒരു മുഖ്യസവിശേഷതയാണ്.—മത്താ. 3:16, 17; എബ്രാ. 5:4-6.
വലിയ ആത്മീയാലയം നിലവിൽ വന്ന സ്ഥിതിക്ക്, അവിടെ ശുശ്രൂഷ ചെയ്യാൻ ഒരു മഹാപുരോഹിതൻ വേണമായിരുന്നു. അതിനുവേണ്ടി യഹോവ യേശുവിനെ “പരിശുദ്ധാത്മാവിനാലും ശക്തിയാലും” അഭിഷേകം ചെയ്തു. (പ്രവൃ. 10:37, 38; മർക്കോ. 1:9-11) എങ്കിലും, യേശുവിന്റെ മരണത്തിനും പുനരുത്ഥാനത്തിനും മുമ്പ് യേശുവിനെ മഹാപുരോഹിതനായി നിയമിച്ചു എന്നു ഉറപ്പിച്ച് പറയാൻ കഴിയുന്നത് എന്തുകൊണ്ട്? മോശയുടെ നിയമത്തിനു കീഴിൽ മഹാപുരോഹിതന്മാരായി സേവിച്ച അഹരോന്റെയും പിൻഗാമികളുടെയും മാതൃക നോക്കിയാൽ നമുക്ക് അതിനു ശക്തമായ ഒരു തെളിവ് കിട്ടും.
യഹോവ മോശയ്ക്കു കൊടുത്ത നിയമമനുസരിച്ച് മഹാപുരോഹിതനു മാത്രമേ വിശുദ്ധകൂടാരത്തിന്റെ അതിവിശുദ്ധസ്ഥലത്തും പിൽക്കാലത്ത്, ആലയത്തിന്റെ അതിവിശുദ്ധസ്ഥലത്തും പ്രവേശിക്കാൻ കഴിയുമായിരുന്നുള്ളൂ. അതിവിശുദ്ധസ്ഥലവും വിശുദ്ധസ്ഥലവും തമ്മിൽ ഒരു തിരശ്ശീലകൊണ്ട് തിരിച്ചിരുന്നു. മഹാപുരോഹിതൻ പാപപരിഹാരദിവസം മാത്രമാണ് ആ തിരശ്ശീല കടന്ന് അതിവിശുദ്ധസ്ഥലത്തേക്കു പോയിരുന്നത്. (എബ്രാ. 9:1-3, 6, 7) അഹരോനും അഹരോന്റെ പിൻഗാമികളും മഹാപുരോഹിതന്മാരായി അഭിഷേകം ചെയ്യപ്പെട്ടതിനു ശേഷമാണ് ആ അക്ഷരീയ ‘തിരശ്ശീലയിലൂടെ’ കടന്നിരുന്നത്. അതുകൊണ്ട് ന്യായമായും, യേശു മരിക്കുകയും പിന്നെ, “തന്റെ ശരീരം എന്ന തിരശ്ശീലയിലൂടെ” സ്വർഗീയജീവനിലേക്കു കടക്കുകയും ചെയ്യുന്നതിനു മുമ്പായി യഹോവയുടെ മഹനീയമായ ആത്മീയ ആലയത്തിന്റെ മഹാപുരോഹിതനായി നിയമിതനാകണമായിരുന്നു. (എബ്രാ. 10:20) ഈ കാരണംകൊണ്ടാണ് പൗലോസ് അപ്പോസ്തലൻ, യേശു “മഹാപുരോഹിതനായി” വന്നിട്ട്, ‘കൈകൊണ്ട് പണിതതല്ലാത്ത, അതായത് ഈ സൃഷ്ടിയിൽപ്പെടാത്ത, മഹനീയവും ഏറെ പൂർണവും ആയ കൂടാരത്തിലേക്കും’ ‘സ്വർഗത്തിലേക്കുതന്നെയും’ പ്രവേശിച്ചു എന്നു പറഞ്ഞത്.—എബ്രാ. 9:11, 24.
പുതിയ ഉടമ്പടി ഉറപ്പിച്ച സമയവും അതു പ്രാബല്യത്തിൽ വന്ന സമയവും രണ്ടും രണ്ടാണോ?
പുതിയ ഉടമ്പടി ഉറപ്പിച്ച സമയവും അതു പ്രാബല്യത്തിൽ വന്ന സമയവും രണ്ടല്ല, ഒന്നാണ്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? യേശു സ്വർഗത്തിലേക്കു പോകുകയും നമുക്കുവേണ്ടി തന്റെ പൂർണതയുള്ള മനുഷ്യജീവൻ അർപ്പിക്കുകയും ചെയ്തപ്പോൾ, പുതിയ ഉടമ്പടി ഉറപ്പിക്കുന്ന, അഥവാ അതിനു നിയമസാധുത നൽകുന്ന ഒരു നടപടിക്രമത്തിനു തുടക്കമിട്ടു. അതേ നടപടിക്രമത്തിലൂടെതന്നെ പുതിയ ഉടമ്പടി പ്രാബല്യത്തിൽ വന്നു അഥവാ അത് ഉദ്ഘാടനം ചെയ്തു. ഈ നടപടിക്രമത്തിൽ മൂന്നു പടികളാണുള്ളത്. ഏതൊക്കെയാണ് അത്?
ഒന്ന്, യേശു യഹോവയുടെ മുമ്പാകെ ചെന്നു; എന്നിട്ട്, യേശു തന്റെ ബലിയുടെ മൂല്യം യഹോവയ്ക്കു സമർപ്പിച്ചു; ഒടുവിൽ യഹോവ യേശുവിന്റെ ചൊരിയപ്പെട്ട രക്തത്തിന്റെ മൂല്യം സ്വീകരിച്ചു. ഈ മൂന്നു പടികൾ എടുത്തുകഴിഞ്ഞപ്പോഴാണ് പുതിയ ഉടമ്പടിക്കു ‘ജീവൻ വെച്ചത്.’
എന്നാണ് യഹോവ യേശുവിന്റെ ബലിയുടെ മൂല്യം സ്വീകരിച്ചത് എന്നു ബൈബിൾ പറയുന്നില്ല. അതുകൊണ്ടുതന്നെ, പുതിയ ഉടമ്പടി ഉറപ്പിച്ചതും അതു പ്രാബല്യത്തിൽ വന്നതും എപ്പോഴാണെന്നു കൃത്യമായി പറയാനാകില്ല. എങ്കിലും, പെന്തിക്കോസ്തിനു പത്തു ദിവസം മുമ്പ് യേശു സ്വർഗത്തിലേക്കു പോയി എന്നു നമുക്ക് അറിയാം. (പ്രവൃ. 1:3) ആ പത്തു ദിവസത്തിനുള്ളിൽ ഏതോ ഒരു സമയത്താണു യേശു തന്റെ ബലിയുടെ മൂല്യം യഹോവയ്ക്കു സമർപ്പിക്കുകയും യഹോവ അതു സ്വീകരിക്കുകയും ചെയ്തത്. (എബ്രാ. 9:12) പുതിയ ഉടമ്പടി നിലവിൽവന്നിരുന്നു എന്നതിന്റെ പ്രകടമായ തെളിവ് പെന്തിക്കോസ്തിൽ കാണാനായി. (പ്രവൃ. 2:1-4, 32, 33) വ്യക്തമായും അതിനോടകം പുതിയ ഉടമ്പടി ഉറപ്പിച്ചുകഴിഞ്ഞിരുന്നു, അതു പ്രവർത്തിക്കാനും തുടങ്ങിയിരുന്നു.
ചുരുക്കത്തിൽ, യഹോവ യേശുവിന്റെ ചൊരിയപ്പെട്ട രക്തത്തിന്റെ മൂല്യം സ്വീകരിച്ചുകഴിഞ്ഞപ്പോഴാണു പുതിയ ഉടമ്പടി ഉറപ്പിക്കുകയും അത് ഉദ്ഘാടനം ചെയ്യുകയും ചെയ്തത്. അപ്പോൾമുതൽ പുതിയ ഉടമ്പടി പ്രവർത്തിക്കാനും തുടങ്ങി. മഹാപുരോഹിതനായ യേശുവാണ് അതിന്റെ മധ്യസ്ഥൻ.—എബ്രാ. 7:25; 8:1-3, 6; 9:13-15.