നിങ്ങൾ ഓർക്കുന്നുവോ?
വീക്ഷാഗോപുരത്തിന്റെ ഈ വർഷത്തെ ലക്കങ്ങൾ നിങ്ങൾ ശ്രദ്ധാപൂർവം വായിച്ചുകാണുമല്ലോ. ഇപ്പോൾ, പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കഴിയുമോ?
അഭിഷിക്തക്രിസ്ത്യാനികളോടു നമ്മൾ എങ്ങനെ ഇടപെടണം?
അവരുടെ വിശ്വാസം അനുകരണീയമാണ്, പക്ഷേ നമ്മൾ അവർക്ക് അതിരുകവിഞ്ഞ ശ്രദ്ധ കൊടുക്കില്ല. അവരുടെ പ്രത്യാശയെക്കുറിച്ച് നമ്മൾ അവരോടു വ്യക്തിപരമായ ചോദ്യങ്ങൾ ചോദിക്കില്ല.—w20.01, പേ. 29.
യഹോവ നിങ്ങളെ വ്യക്തിപരമായി ശ്രദ്ധിക്കുന്നുണ്ടെന്നു നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാവുന്നത് എന്തുകൊണ്ട്?
നിങ്ങൾ ജനിക്കുന്നതിനു മുമ്പേ യഹോവ നിങ്ങളെ ശ്രദ്ധിച്ചു എന്നു ബൈബിൾ പറയുന്നു. യഹോവ നിങ്ങളുടെ പ്രാർഥനകൾ കേൾക്കുന്നു. യഹോവയ്ക്കു നിങ്ങളുടെ മനസ്സും ചിന്തകളും അറിയാം. നിങ്ങളുടെ പ്രവൃത്തികൾ യഹോവയെ സന്തോഷിപ്പിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യും. (1 ദിന. 28:9; സുഭാ. 27:11) യഹോവ നിങ്ങളെ വ്യക്തിപരമായി തന്നിലേക്ക് അടുപ്പിച്ചിരിക്കുന്നു.—w20.02, പേ. 12.
നമ്മൾ സംസാരിക്കേണ്ട ചില സാഹചര്യങ്ങളും സംസാരിക്കരുതാത്ത ചില സാഹചര്യങ്ങളും ഏതെല്ലാമാണ്?
നമ്മൾ യഹോവയെക്കുറിച്ച് സന്തോഷത്തോടെ സംസാരിക്കുന്നു. ഒരാൾ ഒരു തെറ്റായ പാതയിലേക്ക് നീങ്ങുന്നതു കണ്ടാൽ നമ്മൾ ആ വ്യക്തിയോട് അതെക്കുറിച്ച് സംസാരിക്കും. ആർക്കെങ്കിലും ബുദ്ധിയുപദേശം കൊടുക്കേണ്ടതുണ്ടെങ്കിൽ മൂപ്പന്മാരും സംസാരിക്കണം. എന്നാൽ, നിരോധനമുള്ള രാജ്യങ്ങളിലെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നമ്മൾ ചോദിച്ചറിയാൻ ശ്രമിക്കരുത്. അതെക്കുറിച്ച് നമ്മൾ മറ്റുള്ളവരോടും മൗനം പാലിക്കണം. രഹസ്യസ്വഭാവമുള്ള വിവരങ്ങൾ നമ്മൾ വെളിപ്പെടുത്തരുത്.—w20.03, പേ. 20-21.
യോവേൽ 2-ാം അധ്യായത്തിലെ വെട്ടുക്കിളികൾ വെളിപാട് 9-ാം അധ്യായത്തിൽ പറഞ്ഞിരിക്കുന്ന വെട്ടുക്കിളികളിൽനിന്ന് വ്യത്യസ്തമായിരിക്കുന്നത് എങ്ങനെ?
ദൈവം വെട്ടുക്കിളികളെ ഓടിച്ചുകളയുന്നെന്നും അവ വരുത്തിയ നാശത്തിനു നഷ്ടപരിഹാരം തരുമെന്നും യോവേൽ 2:20-29 പറയുന്നു. അതിനു ശേഷം ദൈവം തന്റെ ആത്മാവിനെ പകരുന്നു. ബാബിലോൺ ഇസ്രായേലിനെ കീഴ്പെടുത്തിയപ്പോഴും അതിനു ശേഷവും ആയിട്ടാണ് ഇക്കാര്യങ്ങൾ നിറവേറിയത്. വെളിപാട് 9:1-11-ൽ പറഞ്ഞിരിക്കുന്ന വെട്ടുക്കിളികൾ ഇക്കാലത്തെ അഭിഷിക്തരെയാണു കുറിക്കുന്നത്. അവർ ഈ ദുഷ്ടവ്യവസ്ഥിതിക്ക് എതിരെയുള്ള ന്യായവിധികൾ പ്രഖ്യാപിക്കുന്നു. അവരുടെ സന്ദേശം ഈ വ്യവസ്ഥിതിയെ പിന്തുണയ്ക്കുന്നവർക്ക് വളരെയധികം അസ്വസ്ഥതയുണ്ടാക്കുന്നു.—w20.04, പേ. 3-6.
ഇക്കാലത്ത് ആരാണ് വടക്കേ രാജാവ്?
റഷ്യയും സഖ്യകക്ഷികളും. പ്രസംഗപ്രവർത്തനം നിരോധിച്ചുകൊണ്ടും സാക്ഷികളോടു വെറുപ്പ് കാണിച്ചുകൊണ്ടും അവർ ദൈവജനത്തിന്റെ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ വിധത്തിൽ ഇടപെട്ടിട്ടുണ്ട്. വടക്കേ രാജാവ് തെക്കേ രാജാവുമായി പോരാട്ടത്തിലാണ്.—w20.05, പേ. 13.
ഗലാത്യർ 5:22, 23-ലെ ഒൻപതു ഗുണങ്ങൾ മാത്രമാണോ ‘ദൈവാത്മാവിന്റെ ഫലത്തിൽ’ ഉൾപ്പെട്ടിരിക്കുന്നത്?
അല്ല. നീതിപോലുള്ള മറ്റു ഗുണങ്ങളും വളർത്തിയെടുക്കാൻ ദൈവാത്മാവിനു നമ്മളെ സഹായിക്കാനാകും. (എഫെ. 5:8, 9)—w20.06, പേ. 17.
സോഷ്യൽമീഡിയയിൽ നിങ്ങളെക്കുറിച്ചുതന്നെയുള്ള വിവരങ്ങൾ പോസ്റ്റ് ചെയ്യുന്നതിലെ ഒരു കുഴപ്പം എന്താണ്?
നിങ്ങൾ പോസ്റ്റു ചെയ്യുന്ന കാര്യങ്ങൾ കാണുമ്പോൾ, നിങ്ങൾ വീമ്പിളക്കുകയാണ്, നിങ്ങൾക്കു താഴ്മയില്ല എന്നു മറ്റുള്ളവർക്കു തോന്നിയേക്കാം.—w20.07, പേ. 6-7.
വിദഗ്ധരായ മീൻപിടുത്തക്കാരിൽനിന്ന് ക്രിസ്തീയശുശ്രൂഷകർക്ക് എന്തു പഠിക്കാം?
മീൻ കൂടുതൽ കിട്ടാൻ സാധ്യതയുള്ള സമയത്തും സ്ഥലത്തും അവർ പോകും. ശരിയായ ഉപകരണം ഉപയോഗിക്കാൻ അവർ പഠിച്ചിട്ടുണ്ട്. സാഹചര്യങ്ങൾ മോശമായാലും അവർ ധൈര്യത്തോടെ ജോലി തുടരും. ശുശ്രൂഷയിൽ നമുക്കും ഇവരെപ്പോലെ പ്രവർത്തിക്കാം.—w20.09, പേ. 5.
യഹോവയോടുള്ള സ്നേഹം ആഴമുള്ളതാക്കാൻ ബൈബിൾവിദ്യാർഥികളെ നമുക്കു സഹായിക്കാൻ കഴിയുന്ന ചില വിധങ്ങൾ ഏതെല്ലാമാണ്?
ദിവസവും ബൈബിൾ വായിക്കാനും വായിച്ചതിനെക്കുറിച്ച് ധ്യാനിക്കാനും നമുക്ക് അവരെ പ്രോത്സാഹിപ്പിക്കാം. എങ്ങനെയാണ് പ്രാർഥിക്കേണ്ടതെന്ന് അവരെ പഠിപ്പിക്കാം.—w20.11, പേ. 4.
“ക്രിസ്തുവിൽ എല്ലാവർക്കും ജീവൻ കിട്ടും” എന്ന വാക്യത്തിലെ ‘എല്ലാവരും’ ആരാണ്?—1 കൊരി. 15:22.
എല്ലാ മനുഷ്യരും പുനരുത്ഥാനപ്പെടും എന്നല്ല പൗലോസ് ഉദ്ദേശിച്ചത്. ഇവിടെ ‘എല്ലാവരും’ എന്നു പറഞ്ഞിരിക്കുന്നതിൽ “ക്രിസ്തുയേശുവിന്റെ ശിഷ്യരായി വിശുദ്ധീകരിക്കപ്പെട്ട” അഭിഷിക്തക്രിസ്ത്യാനികൾ ഉൾപ്പെടുന്നു. (1 കൊരി. 1:2; 15:18)—w20.12, പേ. 5-6.
“അന്ത്യകാഹളം മുഴങ്ങുമ്പോൾ, കണ്ണു ചിമ്മുന്ന വേഗത്തിൽ” രൂപാന്തരപ്പെട്ടതിനു ശേഷം അഭിഷിക്തർ എന്തു ചെയ്യും?—1 കൊരി. 15:51-53.
ക്രിസ്തുവിനോടൊപ്പം അവർ ഇരുമ്പുകോൽകൊണ്ട് ജനങ്ങളെ മേയ്ക്കും. (വെളി. 2:26, 27)—w20.12, പേ. 12-13.