വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 52

നിരുത്സാഹത്തിന്‌ എതിരെ നിങ്ങൾക്ക്‌ എങ്ങനെ പോരാടാം?

നിരുത്സാഹത്തിന്‌ എതിരെ നിങ്ങൾക്ക്‌ എങ്ങനെ പോരാടാം?

“നിന്റെ ഭാരം യഹോവയുടെ മേൽ ഇടുക. ദൈവം നിന്നെ പുലർത്തും.”—സങ്കീ. 55:22.

ഗീതം 33 നിന്റെ ഭാരം യഹോവയുടെ മേൽ ഇടുക

പൂർവാവലോകനം *

1. നിരുത്സാഹം നമ്മളെ എങ്ങനെ ബാധിച്ചേക്കാം?

ഓരോ ദിവസവും പ്രശ്‌നങ്ങൾ നേരിടുമ്പോൾ അതു പരിഹരിക്കാൻ നമ്മളെക്കൊണ്ട്‌ ആകുന്ന വിധത്തിൽ നമ്മൾ ശ്രമിക്കുന്നു. എന്നാൽ നമ്മൾ നിരുത്സാഹിതരാണെങ്കിൽ പ്രശ്‌നങ്ങളെ വേണ്ടവിധത്തിൽ കൈകാര്യം ചെയ്യാൻ നമുക്കു ബുദ്ധിമുട്ടായിരിക്കും. നമ്മുടെ ആത്മവിശ്വാസവും ധൈര്യവും സന്തോഷവും എല്ലാം കവർന്നെടുക്കുന്ന ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയെപ്പോലെയാണ്‌ നിരുത്സാഹം, അങ്ങനെയാണു നമ്മൾ അതിനെ കാണേണ്ടത്‌. സുഭാഷിതങ്ങൾ 24:10 ഇങ്ങനെ പറയുന്നു: “കഷ്ടതയുടെ ദിവസം നീ തളർന്നുപോയാൽ നിന്റെ ശക്തികൊണ്ട്‌ ഒരു പ്രയോജനവുമില്ല.” അതെ, നിരുത്സാഹം നമ്മുടെ ശക്തി ചോർത്തിക്കളയും, പ്രശ്‌നങ്ങൾ സഹിച്ചുനിൽക്കാൻ നമുക്കു ബുദ്ധിമുട്ടാകുകയും ചെയ്യും.

2. നിരുത്സാഹത്തിന്‌ എന്തൊക്കെ കാരണങ്ങളായേക്കാം, ഈ ലേഖനത്തിൽ നമ്മൾ എന്തെല്ലാം പഠിക്കും?

2 പല കാരണങ്ങൾകൊണ്ട്‌ നമുക്കു നിരുത്സാഹമുണ്ടാകാം. ചിലത്‌ പുറമേ കാണാൻ പറ്റുന്നവയായിരിക്കും, മറ്റു ചിലത്‌ ഉള്ളിലെ പ്രശ്‌നങ്ങളായിരിക്കും. തെറ്റുകളും ബലഹീനതകളും ആരോഗ്യപ്രശ്‌നവും ഒക്കെ അതിനു കാരണമാകാം. യഹോവയുടെ സേവനത്തിൽ നമ്മൾ ആഗ്രഹിക്കുന്ന ഒരു നിയമനം ലഭിക്കാത്തതും പ്രതികരണമില്ലാത്ത ഒരു പ്രദേശത്ത്‌ പ്രസംഗിക്കേണ്ടിവരുന്നതും ഒക്കെ നമ്മളെ നിരുത്സാഹപ്പെടുത്തിയേക്കാം. നിരുത്സാഹത്തെ നേരിടാൻ നമുക്കു ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളെക്കുറിച്ച്‌ ഈ ലേഖനത്തിൽ ചർച്ച ചെയ്യും.

നമ്മുടെ അപൂർണതയും ബലഹീനതകളും ആയി പോരാടുമ്പോൾ

3. നമ്മുടെ ബലഹീനതകളെക്കുറിച്ച്‌ അതിരുകവിഞ്ഞ്‌ ചിന്തിക്കാതിരിക്കാൻ എന്തു സഹായിക്കും?

3 നമ്മുടെ അപൂർണതയെയും ബലഹീനതകളെയും കുറിച്ച്‌ നമ്മൾ അതിരുകവിഞ്ഞ്‌ ചിന്തിച്ച്‌ വിഷമിക്കാൻ സാധ്യതയുണ്ട്‌. നമ്മുടെ പിഴവുകൾ കാരണം യഹോവ നമ്മളെ പുതിയ ലോകത്തിലേക്കു കടത്തിവിടുകയില്ലെന്നുപോലും നമ്മൾ ചിന്തിച്ചേക്കാം. അത്തരം ചിന്ത ദോഷം ചെയ്യും. നമുക്കു പറ്റുന്ന തെറ്റുകളെ നമ്മൾ എങ്ങനെയാണു കാണേണ്ടത്‌? യേശുക്രിസ്‌തു ഒഴികെ എല്ലാ മനുഷ്യരും ‘പാപം ചെയ്‌തവരാണെന്നു’ ബൈബിൾ പറയുന്നു. (റോമ. 3:23) തെറ്റുകൾ നോക്കിനടക്കുന്ന ഒരു ദൈവമല്ല യഹോവ, നമ്മളിൽനിന്ന്‌ പൂർണത പ്രതീക്ഷിക്കുന്നുമില്ല. മറിച്ച്‌ നമ്മളെ സഹായിക്കാൻ ആഗ്രഹിക്കുന്ന സ്‌നേഹമുള്ള ഒരു പിതാവാണ്‌ യഹോവ. ദൈവം ക്ഷമയുള്ളവനുമാണ്‌. ബലഹീനതകളോടു പോരാടാനും നമ്മുടെ അതിരുകവിഞ്ഞ ചിന്ത മറികടക്കാനും നമ്മൾ എത്രമാത്രം പാടുപെടുന്നുണ്ടെന്ന്‌ യഹോവയ്‌ക്ക്‌ അറിയാം. യഹോവ നമ്മളെ സഹായിക്കും.—റോമ. 7:18, 19.

നമ്മൾ മുമ്പ്‌ ചെയ്‌ത കാര്യങ്ങളും ഇപ്പോൾ ചെയ്യുന്ന നന്മകളും യഹോവയ്‌ക്ക്‌ അറിയാം (5-ാം ഖണ്ഡിക കാണുക) *

4-5. 1 യോഹന്നാൻ 3:19, 20-ലെ ഏതു കാര്യങ്ങളാണു നിരുത്സാഹത്തിന്‌ എതിരെ പോരാടാൻ രണ്ടു സഹോദരിമാരെ സഹായിച്ചത്‌?

4 ഡെബോരയുടെയും മരിയയുടെയും അനുഭവം നോക്കാം. * ചെറുപ്പത്തിൽ മാനസികമായി ഇടിച്ചുതാഴ്‌ത്തുന്ന രീതിയിലാണു കുടുംബാംഗങ്ങൾ ഡെബോരയോട്‌ ഇടപെട്ടിരുന്നത്‌. വളരെ വിരളമായി മാത്രമേ അഭിനന്ദനവാക്കുകൾ ഡെബോരയ്‌ക്കു ലഭിച്ചിട്ടുള്ളൂ. തന്നെ ഒന്നിനും കൊള്ളില്ല എന്ന്‌ അവൾ ചിന്തിക്കാൻ തുടങ്ങി. ഓരോ ചെറിയ തെറ്റുകൾ പറ്റുമ്പോഴും താൻ ഒരു പൂർണപരാജയമാണെന്നു ഡെബോരയ്‌ക്കു തോന്നി. മരിയയ്‌ക്കും അതേപോലൊരു പ്രശ്‌നമുണ്ടായിരുന്നു. മരിയയുടെ കുടുംബാംഗങ്ങളും മോശമായിട്ടാണ്‌ അവളോട്‌ ഇടപെട്ടിരുന്നത്‌. താൻ വിലകെട്ടവളാണെന്ന ഒരു തോന്നൽ അവൾക്കുണ്ടായി. സത്യത്തിൽ വന്നതിനു ശേഷവും ഈ ചിന്തകൾ അവളെ അലട്ടിയിരുന്നു. ദൈവത്തിന്റെ പേര്‌ വഹിക്കാനുള്ള യോഗ്യതപോലും തനിക്കില്ലെന്ന്‌ അവൾ ചിന്തിച്ചു.

5 എങ്കിലും ഈ രണ്ടു സഹോദരിമാരും യഹോവയെ സേവിക്കുന്നത്‌ നിറുത്തിയില്ല. എന്താണ്‌ അവരെ സഹായിച്ചത്‌? അവർ യഹോവയോട്‌ ഉള്ളുരുകി പ്രാർഥിച്ചു, തങ്ങളുടെ ഭാരങ്ങളെല്ലാം യഹോവയുടെ മേൽ ഇട്ടു. (സങ്കീ. 55:22) നമ്മുടെ ജീവിതത്തിലെ മോശമായ അനുഭവങ്ങൾ നമ്മുടെ മനസ്സിനെയും ചിന്തയെയും എത്രത്തോളം ബാധിക്കുന്നുണ്ടെന്ന്‌ യഹോവയ്‌ക്ക്‌ അറിയാമെന്ന്‌ അവർ മനസ്സിലാക്കി. നമ്മുടെ നല്ല ഗുണങ്ങളും യഹോവ കാണുന്നുണ്ട്‌, ഒരുപക്ഷേ നമ്മൾപോലും തിരിച്ചറിയാത്ത ഗുണങ്ങൾ.—1 യോഹന്നാൻ 3:19, 20 വായിക്കുക.

6. മുമ്പ്‌ ചെയ്‌തുകൊണ്ടിരുന്ന ഒരു തെറ്റ്‌ വീണ്ടും ആവർത്തിച്ചാൽ ഒരു വ്യക്തി എങ്ങനെയെല്ലാം ചിന്തിച്ചേക്കാം?

6 ആഴത്തിൽ വേരൂന്നിയ മോശമായ ഒരു ശീലം മറികടക്കാൻ പാടുപെടുന്ന ഒരു വ്യക്തി വീണ്ടും അതേ തെറ്റുതന്നെ ആവർത്തിച്ചാൽ നിരുത്സാഹം തോന്നിയേക്കാം. തെറ്റു ചെയ്യുമ്പോൾ കുറ്റബോധം തോന്നുന്നത്‌ സ്വാഭാവികമാണ്‌. (2 കൊരി. 7:10) ‘പക്ഷേ ഞാനൊരു പൂർണപരാജയമാണ്‌, യഹോവയ്‌ക്ക്‌ എന്നോടു ക്ഷമിക്കാൻ കഴിയില്ല’ എന്നൊക്കെ ചിന്തിച്ചുകൊണ്ട്‌ സ്വയം കുറ്റം വിധിക്കരുത്‌. അങ്ങനെയുള്ള ചിന്തകൾ ശരിയല്ല. നമ്മൾ യഹോവയെ സേവിക്കുന്നതു നിറുത്തിക്കളയാൻ അത്‌ ഇടയാക്കും. സുഭാഷിതങ്ങൾ 24:10 വായിച്ചത്‌ ഓർക്കുക. നമ്മൾ നിരുത്സാഹിതരായാൽ നമ്മുടെ ഉള്ള ശക്തികൂടെ ചോർന്നുപോകും. അതുകൊണ്ട്‌ പ്രാർഥനയിൽ യഹോവയുടെ ദയയ്‌ക്കായി അപേക്ഷിച്ചുകൊണ്ട്‌ ‘കാര്യങ്ങൾ നേരെയാക്കുക.’ (യശ. 1:18) നിങ്ങൾ ആത്മാർഥമായി പശ്ചാത്തപിക്കുകയും മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുകയും ചെയ്യുമ്പോൾ യഹോവ നിങ്ങളോടു ക്ഷമിക്കും. കൂടാതെ, മൂപ്പന്മാരോട്‌ അതെക്കുറിച്ച്‌ സംസാരിക്കുക. ആത്മീയമായി വീണ്ടും ബലം നേടാൻ അവർ ക്ഷമയോടെ നിങ്ങളെ സഹായിക്കും.—യാക്കോ. 5:14, 15.

7. ശരി ചെയ്യാൻ പ്രയാസമായി തോന്നുന്നെങ്കിലും നമുക്കു നിരുത്സാഹം തോന്നരുതാത്തത്‌ എന്തുകൊണ്ട്‌?

7 ബലഹീനതകളുമായി മല്ലടിക്കുന്നവരോടു ഫ്രാൻസിലെ ഒരു മൂപ്പനായ ഴാൻ ലുക്‌ പറയുന്നത്‌ ഇതാണ്‌: “ഒരിക്കലും തെറ്റു ചെയ്യാത്ത ഒരു വ്യക്തിയല്ല, തെറ്റു ചെയ്‌താലും അത്‌ ഓർത്ത്‌ ദുഃഖിക്കുകയും അതെക്കുറിച്ച്‌ പശ്ചാത്തപിക്കുകയും ചെയ്യുന്ന ഒരാളാണ്‌ യഹോവയുടെ മുമ്പാകെ നീതിമാനായ ഒരു വ്യക്തി.” (റോമ. 7:21-25) അതുകൊണ്ട്‌ ഏതെങ്കിലും ഒരു ബലഹീനതയുമായി പോരാടുന്ന ഒരു വ്യക്തിയാണു നിങ്ങളെങ്കിൽ സ്വയം കുറ്റം വിധിക്കരുത്‌. ഓർക്കുക, ദൈവത്തിന്റെ മുമ്പാകെ നമുക്ക്‌ ആർക്കും നീതിയുള്ള ഒരു നില നേടിയെടുക്കാൻ കഴിയുന്നതല്ല. മോചനവിലയിലൂടെയുള്ള ദൈവത്തിന്റെ അനർഹദയ നമുക്ക്‌ എല്ലാം ആവശ്യമാണ്‌.—എഫെ. 1:7; 1 യോഹ. 4:10.

8. നിരുത്സാഹപ്പെട്ടിരിക്കുമ്പോൾ സഹായത്തിനായി നമുക്ക്‌ ആരിലേക്കു തിരിയാം?

8 പ്രോത്സാഹനത്തിനായി നമ്മുടെ ആത്മീയകുടുംബത്തിലേക്ക്‌, അതായത്‌ നമ്മുടെ സഹോദരങ്ങളിലേക്ക്‌ തിരിയാം. നമ്മൾ സംസാരിക്കുമ്പോൾ അവർ ശ്രദ്ധിച്ചുകേൾക്കും. അവരുടെ ആശ്വാസമേകുന്ന വാക്കുകൾ നമ്മളെ പ്രോത്സാഹിപ്പിക്കും. (സുഭാ. 12:25; 1 തെസ്സ. 5:14) നിരുത്സാഹത്തോടു പോരാടിയ നൈജീരിയയിലെ ജോയ്‌ എന്ന സഹോദരി പറയുന്നു: “സഹോദരങ്ങൾ ഇല്ലായിരുന്നെങ്കിൽ ഞാൻ എന്തു ചെയ്‌തേനേ. എന്റെ പ്രാർഥനയ്‌ക്ക്‌ യഹോവ ഉത്തരം തരുന്നു എന്നതിന്റെ തെളിവാണ്‌ എന്റെ സഹോദരങ്ങൾ. ഹൃദയം തകർന്നവരെ എങ്ങനെ പ്രോത്സാഹിപ്പിക്കാമെന്നും ഞാൻ അവരിൽനിന്ന്‌ പഠിച്ചു.” പക്ഷേ നമുക്ക്‌ എപ്പോഴാണു പ്രോത്സാഹനം ആവശ്യമായിവരുന്നതെന്നു സഹോദരങ്ങൾ അറിയണമെന്നില്ല. അതുകൊണ്ട്‌ നമ്മൾതന്നെ മുൻകൈയെടുത്ത്‌ പക്വതയുള്ള ഒരു സഹോദരനോടോ സഹോദരിയോടോ നമ്മുടെ വിഷമങ്ങൾ പറയുക, അവരുടെ സഹായം സ്വീകരിക്കുക.

ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമ്പോൾ

9. സങ്കീർത്തനം 41:3-ഉം 94:19-ഉം നമ്മളെ എങ്ങനെ പ്രോത്സാഹിപ്പിക്കുന്നു?

9 സഹായത്തിനായി യഹോവയിലേക്കു നോക്കുക. നമുക്ക്‌ അത്ര നല്ല ആരോഗ്യമില്ലെങ്കിൽ നമ്മുടെ മനസ്സ്‌ അസ്വസ്ഥമായേക്കാം, കുറെ നാളായി നമ്മളെ അലട്ടുന്ന ഒരു രോഗമാണെങ്കിൽ പറയുകയും വേണ്ടാ. യഹോവ ഇപ്പോൾ അത്ഭുതകരമായി നമ്മളെ സുഖപ്പെടുത്തുകയില്ല. എന്നാൽ യഹോവ നമ്മളെ ആശ്വസിപ്പിക്കും, പിടിച്ചുനിൽക്കാൻ ആവശ്യമായ ശക്തി തരുകയും ചെയ്യും. (സങ്കീർത്തനം 41:3; 94:19 വായിക്കുക.) ഉദാഹരണത്തിന്‌, വീട്ടുജോലികൾ ചെയ്യാനോ സാധനങ്ങൾ വാങ്ങാനോ നമുക്ക്‌ സഹായം ആവശ്യമായിവരുമ്പോൾ യഹോവ നമ്മുടെ സഹോദരങ്ങളെ അതിനു പ്രേരിപ്പിച്ചേക്കാം. നമ്മളോട്‌ ഒപ്പമിരുന്ന്‌ പ്രാർഥിക്കാനും യഹോവ അവരെ പ്രചോദിപ്പിച്ചേക്കാം. തന്റെ വചനത്തിലെ ആശ്വാസമേകുന്ന വാക്കുകൾ യഹോവ നമ്മുടെ ഓർമയിലേക്കു കൊണ്ടുവന്നേക്കാം, ഉദാഹരണത്തിന്‌, രോഗവും വേദനയും ഒന്നുമില്ലാത്ത പുതിയ ലോകത്തെക്കുറിച്ചുള്ള വാക്കുകൾ.—റോമ. 15:4.

10. അപകടത്തിനു ശേഷം നിരുത്സാഹത്തിൽനിന്ന്‌ കരകയറാൻ ഇസാങിന്‌ എങ്ങനെയാണു കഴിഞ്ഞത്‌?

10 നൈജീരിയയിലെ ഇസാങ്‌ എന്ന സഹോദരനു ഗുരുതരമായ ഒരു അപകടമുണ്ടായി. ഇനി ഒരിക്കലും നടക്കാനാവില്ലെന്ന്‌ അദ്ദേഹത്തോടു ഡോക്ടർ പറഞ്ഞു. അദ്ദേഹം പറഞ്ഞു: “ഞാൻ ആകെ തകർന്നുപോയി.” പക്ഷേ അദ്ദേഹം പതുക്കെ നിരുത്സാഹത്തിൽനിന്ന്‌ കരകയറാൻ തുടങ്ങി. എങ്ങനെ? സഹോദരൻ തുടരുന്നു: “യഹോവയോടു പ്രാർഥിക്കുന്നതും ദൈവവചനം പഠിക്കുന്നതും ഞാനും ഭാര്യയും ഒരിക്കലും നിറുത്തിയില്ല. ഞങ്ങൾക്കു ലഭിച്ചിരിക്കുന്ന നല്ല കാര്യങ്ങളെക്കുറിച്ച്‌ ഞങ്ങൾ കൂടുതൽ ചിന്തിക്കാൻ തുടങ്ങി. പുതിയ ലോകത്തിൽ ജീവിക്കാനുള്ള പ്രത്യാശ ഉൾപ്പെടെയുള്ള എല്ലാ അനുഗ്രഹങ്ങൾക്കും ഞങ്ങൾ ദൈവത്തോടു നന്ദിയുള്ളവരാണ്‌.”

ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർക്കും ശുശ്രൂഷയിൽ ഏർപ്പെടുന്നതിന്റെ സന്തോഷം ആസ്വദിക്കാൻ കഴിയും (11-13 ഖണ്ഡികകൾ കാണുക)

11. ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടപ്പോഴും സിൻഡി സഹോദരി സന്തോഷം കണ്ടെത്തിയത്‌ എങ്ങനെ?

11 മെക്‌സിക്കോയിൽ താമസിക്കുന്ന സിൻഡി എന്ന സഹോദരിക്കു ഗുരുതരമായ ഒരു രോഗം പിടിപെട്ടു. സഹോദരി എങ്ങനെയാണു പിടിച്ചുനിന്നത്‌? ഒരു ദിവസം ഒരാളോടെങ്കിലും സാക്ഷീകരിക്കാൻ സഹോദരി ലക്ഷ്യംവെച്ചു. സഹോദരി പിന്നീട്‌ ഇങ്ങനെ എഴുതി: “എന്റെ ഓപ്പറേഷൻ, എന്റെ വേദന, അസ്വസ്ഥതകൾ ഇതെക്കുറിച്ചൊന്നും ചിന്തിക്കാതെ മറ്റുള്ളവരെക്കുറിച്ച്‌ ചിന്തിക്കാൻ എനിക്ക്‌ അതിലൂടെ കഴിഞ്ഞു. ഡോക്ടർമാരോടും നഴ്‌സുമാരോടും ഒക്കെ സംസാരിക്കുമ്പോൾ ഞാൻ അവരുടെ കുടുംബത്തെപ്പറ്റിയൊക്കെ അവരോടു തിരക്കും. ഇത്രയും ബുദ്ധിമുട്ടുള്ള ഒരു ജോലി തിരഞ്ഞെടുത്തതിന്റെ കാരണം എന്താണെന്നു ഞാൻ അവരോടു ചോദിക്കും. അവർക്കു താത്‌പര്യമുള്ള ഒരു വിഷയം എനിക്കു കണ്ടുപിടിക്കാൻ അങ്ങനെ കഴിയും. രോഗികളൊന്നും സാധാരണ തങ്ങളുടെ വിശേഷങ്ങൾ തിരക്കാറില്ലെന്നു ചില ഡോക്ടർമാരും നഴ്‌സുമാരും പറഞ്ഞു. പലരും എന്നോടു നന്ദി പറയുകയും ചെയ്‌തു. ചിലർ അവരുടെ അഡ്രസ്സും ഫോൺനമ്പറും എനിക്കു തരുകപോലും ചെയ്‌തു. ഈ ദുഷ്‌കരമായ സമയത്ത്‌ യഹോവ എന്നെ സഹായിക്കുമെന്ന്‌ എനിക്ക്‌ ഉറപ്പായിരുന്നു. എന്നാൽ പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ സന്തോഷം നൽകിക്കൊണ്ട്‌ യഹോവ എന്നെ അത്ഭുതപ്പെടുത്തി.”—സുഭാ. 15:15.

12-13. രോഗികളും പ്രായമായവരും എങ്ങനെയാണു ശുശ്രൂഷയിൽ ഏർപ്പെടുന്നത്‌, അതുകൊണ്ട്‌ എന്തു ഫലമുണ്ടായി?

12 ശുശ്രൂഷയിൽ അധികമൊന്നും ചെയ്യാൻ കഴിയില്ലല്ലോ എന്ന്‌ ഓർക്കുമ്പോൾ രോഗികളായ പലർക്കും നിരുത്സാഹം തോന്നാം. അങ്ങനെയുള്ള പലരും സാക്ഷീകരിക്കാൻ മറ്റു വഴികൾ കണ്ടെത്തിയിരിക്കുന്നു. ഐക്യനാടുകളിലെ ലോറൽ എന്ന സഹോദരി 37 വർഷം കിടപ്പിലായിരുന്നു. ഒരു ശ്വാസോച്ഛ്വാസ ഉപകരണത്തിന്റെ സഹായത്തോടെയാണ്‌ സഹോദരി അത്രയും വർഷം ജീവിച്ചത്‌. ഇതിനിടെ ക്യാൻസറും ചില ത്വക്ക്‌ രോഗങ്ങളും സഹോദരിക്കുണ്ടായി. ഇക്കാലത്ത്‌ പല ഓപ്പറേഷനുകളും സഹോദരിക്കു ചെയ്യേണ്ടിവന്നു. ഇത്രയധികം ബുദ്ധിമുട്ടുകൾ ഒക്കെയുണ്ടായിട്ടും സഹോദരി മറ്റുള്ളവരോടു സാക്ഷീകരിക്കുന്നതു നിറുത്തിയില്ല. വീട്ടിൽ തന്നെ പരിചരിക്കാൻ എത്തുന്ന നഴ്‌സുമാരോടും മറ്റുള്ളവരോടും സഹോദരി സാക്ഷീകരിച്ചു. കുറഞ്ഞത്‌ 17 പേരെയെങ്കിലും യഹോവയെക്കുറിച്ച്‌ പഠിക്കാൻ സഹോദരി സഹായിച്ചു. *

13 വീട്ടിൽത്തന്നെയോ നഴ്‌സിങ്‌ഹോമിലോ കഴിയേണ്ടിവരുന്നവർക്ക്‌ ചെയ്യാൻ കഴിയുന്ന ഒരു കാര്യത്തെക്കുറിച്ച്‌ ഫ്രാൻസിലെ ഒരു മൂപ്പനായ റിച്ചാർഡ്‌ സഹോദരൻ പറയുന്നു: “അവർക്കു സാഹിത്യകൈവണ്ടിപോലുള്ള ഒരു പ്രദർശനോപാധി ഉള്ളതു നല്ലതാണ്‌. അതു കാണുമ്പോൾ എല്ലാവർക്കും ഒരു ആകാംക്ഷ തോന്നും. അങ്ങനെ ഒരു സംഭാഷണം ആരംഭിക്കാൻ കഴിയും. വീടുതോറും പോയി സാക്ഷീകരിക്കാൻ കഴിയാത്ത സഹോദരങ്ങൾക്ക്‌ ഇത്തരം ചർച്ചകൾ ഒരു പ്രോത്സാഹനമായിരിക്കും.” വീട്ടിൽത്തന്നെ കഴിയേണ്ടിവരുന്നവർക്ക്‌ സാക്ഷീകരിക്കാൻ കഴിയുന്ന മറ്റു മാർഗങ്ങളാണ്‌ ടെലിഫോൺ സാക്ഷീകരണവും കത്തു മുഖേനയുള്ള സാക്ഷീകരണവും.

നമുക്കൊരു നിയമനം ലഭിക്കാതെ വരുമ്പോൾ

14. ദാവീദ്‌ രാജാവ്‌ ഏതു കാര്യത്തിലാണു നല്ലൊരു മാതൃക വെച്ചത്‌?

14 പ്രായമോ ആരോഗ്യപ്രശ്‌നമോ മറ്റ്‌ എന്തെങ്കിലും കാരണങ്ങൾകൊണ്ടോ സഭയിലോ സർക്കിട്ടിലോ നമ്മൾ ആഗ്രഹിക്കുന്ന ഒരു നിയമനം നമുക്കു ലഭിക്കാതെ വന്നേക്കാം. നമുക്ക്‌ അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ ദാവീദ്‌ രാജാവിന്റെ മാതൃക നല്ലൊരു പാഠമാണ്‌. ദേവാലയം പണിയുക എന്നതു ദാവീദ്‌ വളരെയധികം ആഗ്രഹിച്ചിരുന്ന ഒരു കാര്യമായിരുന്നു. പക്ഷേ അതിനു തന്നെയല്ല തിരഞ്ഞെടുത്തിരിക്കുന്നത്‌ എന്ന്‌ അറിഞ്ഞപ്പോൾ അദ്ദേഹം എന്തു ചെയ്‌തു? ആ നിയമനം ചെയ്യാൻ ദൈവം തിരഞ്ഞെടുത്ത ആളെ ദാവീദ്‌ എല്ലാ വിധത്തിലും പിന്തുണച്ചു. അതിന്റെ നിർമാണത്തിനുവേണ്ടി ധാരാളം സ്വർണവും വെള്ളിയും കൊടുക്കുകപോലും ചെയ്‌തു. ദാവീദ്‌ നമുക്ക്‌ നല്ലൊരു മാതൃകയല്ലേ?—2 ശമു. 7:12, 13; 1 ദിന. 29:1, 3-5.

15. യൂജ്‌ സഹോദരൻ നിരുത്സാഹത്തെ മറികടന്നത്‌ എങ്ങനെ?

15 ഫ്രാൻസിലെ യൂജ്‌ എന്ന സഹോദരന്‌ ആരോഗ്യപ്രശ്‌നങ്ങൾ കാരണം തുടർന്ന്‌ മൂപ്പനായി സേവിക്കാൻ കഴിയാതെ വന്നു. വീട്ടിലെ ചെറിയചെറിയ ജോലികൾപോലും ചെയ്യുന്നത്‌ അദ്ദേഹത്തിനു ബുദ്ധിമുട്ടായിരുന്നു. സഹോദരൻ ഇങ്ങനെ എഴുതുന്നു: “ആദ്യമൊക്കെ എനിക്കു വല്ലാത്ത നിരുത്സാഹം തോന്നി. എന്നെക്കൊണ്ട്‌ ഒന്നിനും കൊള്ളില്ല എന്നു ഞാൻ ചിന്തിച്ചു. പക്ഷേ എനിക്കു ചെയ്യാൻ പറ്റാത്ത കാര്യങ്ങളെക്കുറിച്ച്‌ ഓർത്ത്‌ വിഷമിക്കുന്നതു നിറുത്തണമെന്നു കുറച്ച്‌ കഴിഞ്ഞ്‌ ഞാൻ മനസ്സിലാക്കി. അപ്പോൾ യഹോവയുടെ സേവനത്തിൽ എനിക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ കൂടുതൽ സന്തോഷിക്കാൻ കഴിഞ്ഞു. എന്തായാലും മടുത്ത്‌ പിന്മാറാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല. ക്ഷീണിതരായിരുന്നെങ്കിലും ശത്രുക്കളെ പിന്തുടർന്ന ഗിദെയോനെയും അദ്ദേഹത്തിന്റെ 300 ആളുകളെയുംപോലെ ഞാനും പോരാട്ടം തുടരും.”—ന്യായാ. 8:4.

16. ദൂതന്മാരുടെ മാതൃകയിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

16 ഇക്കാര്യത്തിൽ വിശ്വസ്‌തരായ ദൂതന്മാരും നല്ലൊരു മാതൃകയാണ്‌. ഒരിക്കൽ ദുഷ്ടനായ ആഹാബ്‌ രാജാവിനെ എങ്ങനെ വിഡ്‌ഢിയാക്കാമെന്ന്‌ യഹോവ ദൂതന്മാരോട്‌ അഭിപ്രായം ചോദിച്ചു. പല ദൂതന്മാരും അവരവരുടെ അഭിപ്രായങ്ങൾ പറഞ്ഞു. അതിൽ ഒരു ദൂതന്റെ അഭിപ്രായം കേട്ടപ്പോൾ ആ ദൂതന്റെ തന്ത്രം വിജയിക്കുമെന്ന്‌ യഹോവ പറഞ്ഞു. (1 രാജാ. 22:19-22) അതു കേട്ട്‌ വിശ്വസ്‌തരായ മറ്റു ദൂതന്മാർ നിരുത്സാഹിതരായോ? ‘ഞാൻ ഓരോരോ തന്ത്രങ്ങൾ ആലോചിച്ച്‌ വെറുതെ സമയം കളഞ്ഞു’ എന്ന്‌ അവർ ചിന്തിച്ചുകാണുമോ? അതിനു യാതൊരു സാധ്യതയുമില്ല. ദൂതന്മാർ ശരിക്കും താഴ്‌മയുള്ളവരാണ്‌. എല്ലാവരും യഹോവയെ മഹത്ത്വപ്പെടുത്തണമെന്നാണ്‌ അവരുടെ ആഗ്രഹം.—ന്യായാ. 13:16-18; വെളി. 19:10.

17. ആഗ്രഹിച്ച ഒരു നിയമനം ലഭിക്കാത്തതിന്റെ പേരിൽ നിരുത്സാഹം തോന്നിയാൽ നമ്മൾ എന്തു ചെയ്യണം?

17 ദൈവത്തിന്റെ പേര്‌ വഹിക്കാനും ദൈവത്തിന്റെ രാജ്യത്തെക്കുറിച്ച്‌ പ്രസംഗിക്കാനും ഉള്ള നിയമനമാണ്‌ നമുക്കുള്ള ഏറ്റവും വലിയ ബഹുമതിയെന്ന്‌ ഓർക്കുക. നിയമനങ്ങൾ നമുക്കു കിട്ടിയേക്കാം, ചിലപ്പോൾ കിട്ടിയില്ലെന്നുവരാം. പക്ഷേ ദൈവമുമ്പാകെയുള്ള നമ്മുടെ വില നിർണയിക്കുന്നത്‌ അതല്ല. നമ്മുടെ എളിമയും താഴ്‌മയും ആണ്‌ യഹോവയ്‌ക്കും സഹോദരങ്ങൾക്കും നമ്മളെ ശരിക്കും പ്രിയപ്പെട്ടവരാക്കുന്നത്‌. അതുകൊണ്ട്‌ എളിമയും താഴ്‌മയും ഉള്ളവരായിരിക്കാനുള്ള സഹായത്തിനായി യഹോവയോടു യാചിക്കുക. ആ ഗുണങ്ങൾ കാണിച്ച ബൈബിൾ കഥാപാത്രങ്ങളെക്കുറിച്ച്‌ ആഴത്തിൽ ചിന്തിക്കുക. നിങ്ങൾക്കു സാധിക്കുന്ന വിധങ്ങളിലെല്ലാം സഹോദരങ്ങളെ സേവിക്കുക.—സങ്കീ. 138:6; 1 പത്രോ. 5:5.

പ്രതികരണമില്ലാത്ത ഒരു പ്രദേശത്ത്‌ പ്രവർത്തിക്കുമ്പോൾ

18-19. നിങ്ങളുടെ പ്രദേശത്തെ ആളുകൾക്കു സന്തോഷവാർത്തയോടു കാര്യമായ താത്‌പര്യമില്ലെങ്കിലും നിങ്ങൾക്ക്‌ എങ്ങനെ ശുശ്രൂഷയിൽ സന്തോഷം നിലനിറുത്താം?

18 സന്തോഷവാർത്തയോടു താത്‌പര്യമില്ലാത്ത ഒരു പ്രദേശത്ത്‌ പ്രവർത്തിക്കുന്നതുകൊണ്ടോ ആളുകളെ വീടുകളിൽ കാണാൻ കഴിയാത്തതുകൊണ്ടോ നിങ്ങൾക്ക്‌ എപ്പോഴെങ്കിലും നിരുത്സാഹം തോന്നിയിട്ടുണ്ടോ? അത്തരം ഒരു സാഹചര്യത്തിൽ നമ്മുടെ സന്തോഷം നഷ്ടപ്പെടാതെ നോക്കാനും അതു വർധിപ്പിക്കാനും എന്തു ചെയ്യാനാകും? “ ശുശ്രൂഷ മെച്ചപ്പെടുത്താനുള്ള വഴികൾ” എന്ന ചതുരത്തിൽ നമുക്കു ചെയ്യാനാകുന്ന ചില വഴികൾ കൊടുത്തിട്ടുണ്ട്‌. ശുശ്രൂഷയെക്കുറിച്ച്‌ ശരിയായ ഒരു കാഴ്‌ചപ്പാട്‌ ഉണ്ടായിരിക്കേണ്ടതും പ്രധാനമാണ്‌. എന്നുവെച്ചാൽ എന്താണ്‌?

19 ദൈവനാമം അറിയിക്കാനും ദൈവരാജ്യത്തെക്കുറിച്ച്‌ സംസാരിക്കാനും ആണ്‌ മുഖ്യമായും നമ്മൾ പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടുന്നത്‌ എന്ന്‌ ഓർക്കുക. ചുരുക്കം ചിലർ മാത്രമേ ജീവനിലേക്കുള്ള വഴി കണ്ടെത്തുകയുള്ളൂ എന്നു യേശു വ്യക്തമായി പറഞ്ഞു. (മത്താ. 7:13, 14) ശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ യഹോവയോടും യേശുവിനോടും ദൂതന്മാരോടും ഒപ്പം പ്രവർത്തിക്കാനുള്ള പദവിയാണ്‌ നമുക്കുള്ളത്‌. (മത്താ. 28:19, 20; 1 കൊരി. 3:9; വെളി. 14:6, 7) അർഹതയുള്ളവരെ യഹോവ ആകർഷിക്കും. (യോഹ. 6:44) അതുകൊണ്ട്‌ ഒരു പ്രാവശ്യം ഒരാൾ നമ്മുടെ സന്ദേശം കേട്ടില്ലെങ്കിലും അടുത്ത പ്രാവശ്യം അദ്ദേഹം അതു ശ്രദ്ധിച്ചേക്കാം.

20. നിരുത്സാഹത്തിന്‌ എതിരെ പോരാടുന്നതിനെക്കുറിച്ച്‌ യിരെമ്യ 20:8, 9 നമ്മളെ എന്താണ്‌ പഠിപ്പിക്കുന്നത്‌?

20 യിരെമ്യ പ്രവാചകനിൽനിന്നും നമുക്കു ധാരാളം പഠിക്കാനാകും. പ്രവർത്തിക്കാൻ അങ്ങേയറ്റം ബുദ്ധിമുട്ടുള്ള ഒരു പ്രദേശത്തായിരുന്നു യിരെമ്യയുടെ നിയമനം. ‘ദിവസം മുഴുവൻ’ ആളുകൾ അദ്ദേഹത്തെ നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്‌തു. (യിരെമ്യ 20:8, 9 വായിക്കുക.) ഒരവസരത്തിൽ തീർത്തും നിരുത്സാഹിതനായ അദ്ദേഹം നിയമനം ഇട്ടിട്ടുപോയാലോ എന്നുപോലും ചിന്തിച്ചു. പക്ഷേ അദ്ദേഹം അങ്ങനെ ചെയ്‌തില്ല. എന്തുകൊണ്ട്‌? “യഹോവയുടെ സന്ദേശങ്ങൾ” യിരെമ്യയുടെ ഉള്ളിൽ തീപോലെയായിരുന്നു. അത്‌ ഉള്ളിൽ ഒതുക്കിവെക്കാൻ അദ്ദേഹത്തിനു കഴിയുമായിരുന്നില്ല. നമ്മുടെ മനസ്സും ഹൃദയവും നമ്മൾ ദൈവവചനംകൊണ്ട്‌ നിറയ്‌ക്കുമ്പോൾ നമുക്കും അങ്ങനെതന്നെ തോന്നും. ദിവസവും ദൈവവചനം പഠിക്കുകയും ധ്യാനിക്കുകയും ചെയ്‌തുകൊണ്ട്‌ നമുക്കും യിരെമ്യയെപ്പോലെയാകാം. അപ്പോൾ ശുശ്രൂഷയിലുള്ള നമ്മുടെ സന്തോഷം വർധിക്കും, കൂടുതൽ ആളുകൾ നമ്മുടെ സന്ദേശം ശ്രദ്ധിക്കാനും തുടങ്ങിയേക്കാം.—യിരെ. 15:16.

21. നിരുത്സാഹത്തിന്‌ എതിരെയുള്ള പോരാട്ടത്തിൽ നമുക്ക്‌ എങ്ങനെ വിജയിക്കാം?

21 “സാത്താന്റെ ആവനാഴിയിലെ ഒരു പ്രധാന ആയുധമാണ്‌ നിരുത്സാഹം” എന്നു നമ്മൾ മുമ്പ്‌ കണ്ട ഡെബോര അഭിപ്രായപ്പെടുന്നു. പക്ഷേ സാത്താന്റെ ആയുധങ്ങൾ യഹോവയുടെ മുന്നിൽ ഒന്നുമല്ല. അതുകൊണ്ട്‌ എന്തിന്റെയെങ്കിലും പേരിൽ നിങ്ങൾക്കു നിരുത്സാഹം തോന്നിയാൽ സഹായത്തിനായി യഹോവയോടു കേണപേക്ഷിക്കുക. നിങ്ങളുടെ അപൂർണതയും ബലഹീനതകളും ആയി പോരാടാൻ യഹോവ നിങ്ങളെ സഹായിക്കും. രോഗിയായിരിക്കുമ്പോൾ യഹോവ നിങ്ങളെ താങ്ങും. നിയമനങ്ങളെക്കുറിച്ചും ശുശ്രൂഷയെക്കുറിച്ചും ശരിയായ ഒരു കാഴ്‌ചപ്പാട്‌ ഉണ്ടായിരിക്കാനും യഹോവ നിങ്ങളെ സഹായിക്കും. അതുകൊണ്ട്‌ നിങ്ങളുടെ ആകുലതകൾ ഓരോന്നും നിങ്ങളുടെ സ്വർഗീയപിതാവിന്റെ മുന്നിൽ പകരുക. യഹോവയുടെ സഹായത്താൽ നിരുത്സാഹത്തിന്‌ എതിരെയുള്ള പോരാട്ടത്തിൽ വിജയിക്കാൻ നിങ്ങൾക്കു കഴിയും.

ഗീതം 41 എന്റെ പ്രാർഥന കേൾക്കേണമേ

^ ഖ. 5 നമുക്കെല്ലാം ഇടയ്‌ക്കൊക്കെ നിരുത്സാഹം തോന്നാറുണ്ട്‌. നിരുത്സാഹം തോന്നുമ്പോൾ നമുക്ക്‌ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളെക്കുറിച്ച്‌ ഈ ലേഖനത്തിൽ ചർച്ച ചെയ്യും. തീർച്ചയായും യഹോവയുടെ സഹായത്താൽ നമുക്ക്‌ നിരുത്സാഹത്തിന്‌ എതിരെയുള്ള പോരാട്ടത്തിൽ ജയിക്കാൻ കഴിയും.

^ ഖ. 4 ഈ ലേഖനത്തിലെ ചില പേരുകൾ യഥാർഥമല്ല.

^ ഖ. 12 ലോറൽ നിസ്‌ബെറ്റ്‌ സഹോദരിയുടെ ജീവിതകഥയുടെ ഒരു ഭാഗം 1994 ജനുവരി 8 ലക്കം ഉണരുക!-യുടെ 9-ാം പേജിന്റെ 3, 4 ഖണ്ഡികകളിൽ കാണാം.

^ ഖ. 69 ചിത്രക്കുറിപ്പ്‌: ഒരു സഹോദരിക്ക്‌ ഇടയ്‌ക്കു നിരുത്സാഹം തോന്നിയപ്പോൾ ദൈവസേവനത്തിൽ താൻ മുമ്പ്‌ ചെയ്‌ത കാര്യങ്ങൾ സഹോദരി ഓർക്കുകയും യഹോവയോടു പ്രാർഥിക്കുകയും ചെയ്യുന്നു. താൻ നേരത്തേ ചെയ്‌തിരുന്ന കാര്യങ്ങളും ഇപ്പോൾ ചെയ്യുന്നതും യഹോവ മറക്കില്ലെന്നു സഹോദരിക്ക്‌ ഉറപ്പുണ്ട്‌.