വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവിതകഥ

“ഇതാ ഞങ്ങൾ! ഞങ്ങളെ അയച്ചാലും!”

“ഇതാ ഞങ്ങൾ! ഞങ്ങളെ അയച്ചാലും!”

ആവശ്യം അധികമുള്ള ഒരിടത്തേക്ക്‌, ഒരുപക്ഷേ ഒരു വിദേശരാജ്യത്തേക്ക്‌, മാറിത്താമസിച്ചുകൊണ്ട്‌ ശുശ്രൂഷയിൽ കൂടുതൽ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാളാണോ നിങ്ങൾ? അങ്ങനെയാണെങ്കിൽ ബെർഗാം സഹോദരന്റെയും സഹോദരിയുടെയും അനുഭവത്തിൽനിന്ന്‌ നിങ്ങൾക്കു പലതും പഠിക്കാൻ കഴിയും.

1988 മുതൽ ജാക്കും മാരി-ലീനും ഒരുമിച്ച്‌ മുഴുസമയസേവനം ചെയ്യാൻ തുടങ്ങി. സാഹചര്യങ്ങളുമായി പെട്ടെന്ന്‌ ഇണങ്ങിച്ചേരാൻ അവർക്ക്‌ ഒരു പ്രത്യേകകഴിവുണ്ട്‌. ഗ്വാദലൂപിലും ഫ്രഞ്ച്‌ ഗയാനയിലും ആയി അവർ പല നിയമനങ്ങളും സ്വീകരിച്ചിട്ടുണ്ട്‌. ഇപ്പോൾ ഫ്രാൻസ്‌ ബ്രാഞ്ചിന്റെ കീഴിൽ വരുന്ന പ്രദേശങ്ങളാണ്‌ അവ രണ്ടും. നമുക്കു ജാക്കിനോടും മാരി-ലീനോടും ചില ചോദ്യങ്ങൾ ചോദിക്കാം.

മുഴുസമയസേവനം തുടങ്ങാൻ നിങ്ങളെ എന്താണു പ്രചോദിപ്പിച്ചത്‌?

മാരി-ലീൻ: ഗ്വാദലൂപിലാണു ഞാൻ വളർന്നുവന്നത്‌. എന്റെ അമ്മ തീക്ഷ്‌ണതയുള്ള ഒരു സാക്ഷിയായിരുന്നു. കുട്ടിയായിരുന്നപ്പോൾ, മിക്കപ്പോഴും അമ്മയോടൊപ്പം ദിവസം മുഴുവൻ ഞാൻ വയൽസേവനത്തിനു പോകുമായിരുന്നു. ആളുകളോട്‌ എനിക്കു സ്‌നേഹമുണ്ടായിരുന്നു, അതുകൊണ്ട്‌ 1985-ൽ സ്‌കൂൾപഠനം തീർന്ന ഉടനെ ഞാൻ മുൻനിരസേവനം തുടങ്ങി.

ജാക്ക്‌: എന്റെ ചെറുപ്പത്തിൽ, ശുശ്രൂഷയെ സ്‌നേഹിച്ചിരുന്ന മുഴുസമയസേവകരുടെ കൂടെയായിരുന്നു ഞാൻ കൂടുതൽ സമയവും. അങ്ങനെയുള്ള ധാരാളം പേരുണ്ടായിരുന്നു. സ്‌കൂൾ അവധിക്കാലത്ത്‌ ഞാൻ സഹായ മുൻനിരസേവനം ചെയ്‌തിരുന്നു. വാരാന്തങ്ങളിൽ മുൻനിരസേവകരുടെകൂടെ പ്രവർത്തിക്കാൻ ഞങ്ങൾ അവരുടെ പ്രദേശത്തേക്കു ബസ്സിൽ പോകും. ആ ദിവസം മുഴുവൻ വയൽസേവനം ചെയ്‌തിട്ട്‌ വൈകുന്നേരം വിശ്രമിക്കാൻ ബീച്ചിൽ പോകും. അതൊക്കെ എന്തു രസമായിരുന്നെന്നോ!

1988-ലായിരുന്നു എന്റെയും മാരി-ലീന്റെയും വിവാഹം. അതിനു ശേഷം കുറച്ച്‌ നാൾ കഴിഞ്ഞ്‌ ഞാൻ ഇങ്ങനെ ചിന്തിച്ചു, ‘ഞങ്ങൾക്കു കൂടുതൽ ഉത്തരവാദിത്വങ്ങളൊന്നുമില്ലല്ലോ, അതുകൊണ്ട്‌ ശുശ്രൂഷയിൽ കൂടുതൽ ചെയ്‌താൽ എന്താ?’ അങ്ങനെ ഞാനും മാരി-ലീന്റെകൂടെ മുൻനിരസേവനം തുടങ്ങി. ഒരു വർഷം കഴിഞ്ഞ്‌ ഞങ്ങൾ മുൻനിരസേവനസ്‌കൂളിൽ പങ്കെടുത്തു. അതിനു ശേഷം ഞങ്ങളെ പ്രത്യേക മുൻനിരസേവകരായി നിയമിച്ചു. ഗ്വാദലൂപിലേക്കാണു ഞങ്ങളെ ആദ്യം അയച്ചത്‌. അവിടെ ഞങ്ങൾക്കു പല നിയമനങ്ങളും ആസ്വദിക്കാൻ കഴിഞ്ഞു. പിന്നീട്‌ ഞങ്ങളെ ഫ്രഞ്ച്‌ ഗയാനയിലേക്കു വിട്ടു.

ഇത്രയും വർഷത്തിനിടയ്‌ക്കു നിങ്ങൾക്ക്‌ ഒരുപാടു നിയമനങ്ങൾ മാറിമാറി കിട്ടിയല്ലോ. സാഹചര്യങ്ങൾ മാറുമ്പോൾ അതുമായി ഇണങ്ങിച്ചേരാൻ നിങ്ങളെ എന്താണു സഹായിച്ചത്‌?

മാരി-ലീൻ: ഞങ്ങളുടെ ഇഷ്ടപ്പെട്ട തിരുവെഴുത്ത്‌ യശയ്യ 6:8 ആണ്‌. അതു ഫ്രഞ്ച്‌ ഗയാന ബഥേലിലെ സഹോദരങ്ങൾക്കും അറിയാമായിരുന്നു. അതുകൊണ്ട്‌ ഞങ്ങളെ വിളിക്കുമ്പോൾ അവർ തമാശയ്‌ക്ക്‌ ഇങ്ങനെ പറഞ്ഞുകൊണ്ടാണു തുടങ്ങുന്നത്‌: “നിങ്ങളുടെ ഇഷ്ടപ്പെട്ട തിരുവെഴുത്ത്‌ ഓർമയുണ്ടല്ലോ, അല്ലേ?” അതു കേൾക്കുമ്പോഴേ ഞങ്ങൾക്കു മനസ്സിലാകും, നിയമനത്തിൽ മാറ്റം വരാൻ പോകുകയാണെന്ന്‌. അപ്പോൾ ഞങ്ങൾ തിരിച്ച്‌ പറയും, “ഇതാ ഞങ്ങൾ! ഞങ്ങളെ അയച്ചാലും!”

ഞങ്ങൾ ഒരിക്കലും മുമ്പിലത്തെ നിയമനത്തെ ഇപ്പോഴത്തെ നിയമനവുമായി താരതമ്യം ചെയ്യാറില്ല. കാരണം അങ്ങനെ ചെയ്‌താൽ ഇപ്പോഴത്തെ നിയമനത്തിലെ അനുഗ്രഹങ്ങൾ കാണാൻ കഴിയാതെ പോകും. പുതിയ നിയമനസ്ഥലത്ത്‌ ഞങ്ങൾ പരിചയപ്പെടുന്ന സഹോദരങ്ങളെ സുഹൃത്തുക്കളാക്കാനും ശ്രമിക്കും.

ജാക്ക്‌: ഞങ്ങൾ ഒരു സ്ഥലത്തുനിന്ന്‌ മറ്റൊരു സ്ഥലത്തേക്കു മാറാൻ ചിന്തിക്കുമ്പോൾ നല്ല ഉദ്ദേശ്യത്തോടെ ചില സഹോദരങ്ങൾ അതു നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്‌. ഞങ്ങൾ അവരുടെ അടുത്തുനിന്ന്‌ പോകുന്നത്‌ അവർക്ക്‌ ഇഷ്ടമല്ലായിരുന്നു. പക്ഷേ ഞങ്ങൾ ഗ്വാദലൂപിൽനിന്ന്‌ പോന്നപ്പോൾ ഒരു സഹോദരൻ മത്തായി 13:38-ലെ യേശുവിന്റെ ഈ വാക്കുകൾ ഞങ്ങളെ ഓർമിപ്പിച്ചു: “വയൽ ലോകം.” അതുകൊണ്ട്‌ എവിടെയാണു സേവിക്കുന്നതെങ്കിലും വയൽ ഒന്നുതന്നെയാണെന്ന കാര്യം ഞങ്ങൾ സ്വയം ഓർമിപ്പിക്കും. എന്തായാലും, നമ്മൾ പ്രസംഗിക്കുന്ന ആളുകളാണല്ലോ ഏറ്റവും പ്രധാനം!

ഞങ്ങൾ ഒരു പ്രദേശത്ത്‌ എത്തുമ്പോൾ, അവിടെയുള്ള ആളുകൾക്കു സന്തോഷത്തോടെ ജീവിക്കാൻ കഴിയുന്നതു ഞങ്ങൾ കാണുന്നു. അതുകൊണ്ട്‌ അവരെപ്പോലെ ജീവിക്കാൻ ഞങ്ങളും ശ്രമിക്കും. ആഹാരം വ്യത്യസ്‌തമായിരിക്കും, പക്ഷേ അവർ കഴിക്കുന്നതൊക്കെ ഞങ്ങളും കഴിക്കും. അവർ കുടിക്കുന്നതു ഞങ്ങളും കുടിക്കും. ഒപ്പം ആരോഗ്യത്തിന്റെ കാര്യത്തിൽ ചില മുൻകരുതലുകളും എടുക്കും. ഓരോ നിയമനത്തിലെയും നല്ല കാര്യങ്ങളെക്കുറിച്ച്‌ സംസാരിക്കാൻ ഞങ്ങൾ ഒരു പ്രത്യേകശ്രമം നടത്താറുണ്ട്‌.

മാരി-ലീൻ: ഓരോ നാട്ടിലെയും സഹോദരങ്ങളിൽനിന്ന്‌ ഞങ്ങൾ പലതും പഠിച്ചു. ഫ്രഞ്ച്‌ ഗയാനയിൽ ആദ്യം വന്നപ്പോഴുള്ള ഒരു സംഭവം ഞാൻ ഓർക്കുന്നു. ഭയങ്കരമഴയായിരുന്നു. അതുകൊണ്ട്‌ മഴ കുറഞ്ഞിട്ട്‌ വയൽസേവനത്തിനു പോകാം എന്നു ഞങ്ങൾ ചിന്തിച്ചു. പക്ഷേ അപ്പോൾ ഒരു സഹോദരി എന്നോടു ചോദിച്ചു, “പോയാലോ?” ഞാൻ ചോദിച്ചു, “ഈ മഴയത്ത്‌ എങ്ങനെ പോകും?” സഹോദരി പറഞ്ഞു: “കുട പിടിച്ച്‌ സൈക്കിളിൽ എങ്ങനെയാണു പോകുന്നതെന്നു കാണിച്ചുതരാം.” കുടയും ചൂടി സൈക്കിൾ എങ്ങനെ ചവിട്ടാമെന്ന്‌ അന്നു ഞാൻ പഠിച്ചു. അതു പഠിച്ചില്ലായിരുന്നെങ്കിൽ മഴക്കാലത്ത്‌ ഒരിക്കലും ഞാൻ വയൽസേവനത്തിനു പോകില്ലായിരുന്നു!

15-ഓളം പ്രാവശ്യം നിങ്ങൾ മാറിത്താമസിച്ചിട്ടുണ്ടല്ലോ. താമസം മാറുന്നതിനെക്കുറിച്ച്‌ എന്തെങ്കിലും നിർദേശം കൊടുക്കാനുണ്ടോ?

മാരി-ലീൻ: താമസം മാറുന്നത്‌ അത്ര എളുപ്പമല്ല. പക്ഷേ ശുശ്രൂഷ കഴിഞ്ഞ്‌ തിരികെ വരുമ്പോൾ വിശ്രമിക്കാൻ പറ്റിയ ഒരു ഇടം കണ്ടെത്തേണ്ടതു പ്രധാനമാണ്‌.

ജാക്ക്‌: സാധാരണ പുതിയ ഒരു വീട്ടിലേക്കു താമസം മാറുമ്പോൾ വീടിന്റെ അകം ഞാൻ പെയിന്റ്‌ ചെയ്യും. ഒരു സ്ഥലത്ത്‌ കുറച്ച്‌ നാളത്തേക്കാണു ഞങ്ങളെ നിയമിക്കുന്നതെങ്കിൽ ബ്രാഞ്ചോഫീസിലെ സഹോദരങ്ങൾ തമാശയായി പറയും, “ജാക്കേ, ഇപ്രാവശ്യം പെയിന്റ്‌ അടിക്കേണ്ടാ.”

മാരി-ലീൻ സാധനങ്ങൾ കെട്ടിപ്പെറുക്കാൻ വിദഗ്‌ധയാണ്‌. അവൾ ഓരോ പെട്ടിയുണ്ടാക്കിയിട്ട്‌, അതിന്റെ പുറത്ത്‌ “ബാത്‌റൂം,” “ബെഡ്‌റൂം,” “അടുക്കള” എന്നെല്ലാം എഴുതി ഒട്ടിക്കും. എന്നിട്ട്‌ അതിനനുസരിച്ച്‌ പെട്ടികളിൽ സാധനങ്ങൾ വെക്കും. അതുകൊണ്ട്‌ ഒരു പുതിയ വീട്ടിൽ വരുമ്പോൾ ഓരോ പെട്ടിയും ഏതു മുറിയിലേക്കാണു പോകേണ്ടതെന്ന്‌ എളുപ്പത്തിൽ കണ്ടുപിടിക്കാൻ കഴിയും. ഓരോ പെട്ടിയിലെയും സാധനങ്ങളുടെ ഒരു ലിസ്റ്റും അവൾ എഴുതിയുണ്ടാക്കും. അതുകൊണ്ട്‌ ആവശ്യമുള്ള സാധനങ്ങൾ പെട്ടെന്നു കണ്ടുപിടിക്കാൻ പറ്റും.

മാരി-ലീൻ: കാര്യങ്ങൾ ഇങ്ങനെ അടുക്കോടും ചിട്ടയോടും കൂടെ ചെയ്യാൻ പഠിച്ചതുകൊണ്ട്‌, ഒരു പുതിയ സ്ഥലത്ത്‌ ചെന്നാൽ പെട്ടെന്നുതന്നെ ശുശ്രൂഷ ആരംഭിക്കാൻ കഴിയുന്നു.

‘ശുശ്രൂഷ നന്നായി ചെയ്‌തുതീർക്കുന്നതിന്‌’ നിങ്ങൾ എങ്ങനെയാണു സമയം പട്ടികപ്പെടുത്തുന്നത്‌?—2 തിമൊ. 4:5.

മാരി-ലീൻ: തിങ്കളാഴ്‌ചകളിൽ ഞങ്ങൾ വിശ്രമിക്കുകയും മീറ്റിങ്ങുകൾക്കു തയ്യാറാകുകയും ചെയ്യും. ചൊവ്വാഴ്‌ച മുതൽ ഞങ്ങൾ ശുശ്രൂഷയ്‌ക്കു പോകും.

ജാക്ക്‌: ഓരോ മാസവും ഇത്ര മണിക്കൂർ വയൽസേവനം ചെയ്യണമെന്ന്‌ ഒരു വ്യവസ്ഥയുണ്ടെങ്കിലും അതിനെക്കുറിച്ച്‌ ഞങ്ങൾ ഉത്‌കണ്‌ഠപ്പെടാറില്ല. കാരണം, ശുശ്രൂഷയാണു ഞങ്ങളുടെ ജീവിതത്തിലെ മുഖ്യസംഗതി. വീട്ടിൽനിന്ന്‌ ഇറങ്ങുന്നതുമുതൽ തിരിച്ച്‌ വരുന്നതുവരെ കാണുന്നവരോടെല്ലാം സംസാരിക്കാൻ ഞങ്ങൾ ശ്രമിക്കും.

മാരി-ലീൻ: ചിലയാളുകൾ ഞങ്ങളുടെ അടുത്ത്‌ വന്ന്‌ പ്രസിദ്ധീകരണങ്ങൾ ചോദിക്കാറുണ്ട്‌. ഞങ്ങൾ അവരോട്‌ ഒരിക്കലും നേരിട്ട്‌ ഞങ്ങൾ യഹോവയുടെ സാക്ഷികളാണെന്നു പറഞ്ഞിട്ടുണ്ടാകില്ല. അതുകൊണ്ട്‌ പിക്‌നിക്കിനു പോകുമ്പോൾപ്പോലും ഞാൻ ലഘുലേഖകൾ എടുക്കും. അതുപോലെതന്നെ, എപ്പോഴും ഞങ്ങളുടെ വസ്‌ത്രധാരണവും പെരുമാറ്റവും ശ്രദ്ധിക്കും. കാരണം ആളുകൾ അങ്ങനെയുള്ള കാര്യങ്ങൾ നിരീക്ഷിക്കുമല്ലോ.

ജാക്ക്‌: അയൽക്കാർക്കു നല്ല പ്രവൃത്തികൾ ചെയ്‌തുകൊണ്ടും ഞങ്ങൾ സാക്ഷീകരിക്കുന്നു. ഞാൻ നിലത്ത്‌ കിടക്കുന്ന കടലാസുകഷണങ്ങൾ പെറുക്കി വെയ്‌സ്റ്റ്‌ ബാഗുകളിൽ ഇടുകയും ചുറ്റുവട്ടത്തെ ഇലകൾ തൂത്തുകൂട്ടുകയും ചെയ്യും. ഇതൊക്കെ അയൽക്കാർ ശ്രദ്ധിക്കും. ചിലപ്പോൾ അവർ ചോദിക്കും, ‘എനിക്കു തരാൻ നിങ്ങളുടെ കൈയിൽ ഒരു ബൈബിൾ കാണുമോ?’

ഒറ്റപ്പെട്ടുകിടക്കുന്ന പ്രദേശങ്ങളിൽ നിങ്ങൾ പോയി പ്രസംഗിച്ചിട്ടുണ്ടല്ലോ. മറക്കാനാകാത്ത അങ്ങനെ ഏതെങ്കിലും യാത്രയുണ്ടോ?

ജാക്ക്‌: ഗയാനയിലെ ചില പ്രദേശങ്ങളിൽ എത്തിപ്പെടാൻ വലിയ പാടാണ്‌. ചില ആഴ്‌ചകളിൽ മോശമായ വഴികളിലൂടെ ഞങ്ങൾ 600 കിലോമീറ്റർ (370 മൈൽ) യാത്ര ചെയ്യും. ആമസോൺ വനപ്രദേശത്തെ സെന്റ്‌ ഏലിയിലേക്കുള്ള യാത്ര ഒരിക്കലും മറക്കില്ല. കുണ്ടും കുഴിയും നിറഞ്ഞ വഴിയിലൂടെ ഒരു വാഹനത്തിൽ യാത്ര ചെയ്‌ത്‌, ഒരു മോട്ടോർ ബോട്ടിൽ നദി കുറുകെ കടന്ന്‌, അങ്ങനെ കുറെ മണിക്കൂറുകൾ എടുത്താണ്‌ ഞങ്ങൾ അവിടെ എത്തിയത്‌. അവിടെയുള്ള മിക്കവരും സ്വർണം കുഴിച്ചെടുക്കുന്നവരായിരുന്നു. പ്രസിദ്ധീകരണങ്ങൾ കൊടുത്തതിനുള്ള പ്രത്യുപകാരമായി, ചിലർ ഞങ്ങൾക്കു ചെറിയ സ്വർണക്കട്ടികൾ സംഭാവനയായി തന്നു! വൈകുന്നേരം ഞങ്ങൾ നമ്മുടെ ഒരു വീഡിയോ കാണിച്ചു. നാട്ടുകാരായ ധാരാളം പേർ അതു കാണാൻ വന്നു.

മാരി-ലീൻ: ഇയ്യടുത്ത്‌, ക്യാമോപിയിൽ സ്‌മാരകപ്രസംഗം നടത്താൻ ജാക്കിനു നിയമനം കിട്ടി. അവിടെ എത്താൻ ഞങ്ങൾ ഒയാപോക്ക്‌ നദിയിലൂടെ ഒരു മോട്ടോർ ബോട്ടിൽ നാലു മണിക്കൂർ യാത്ര ചെയ്‌തു. നല്ല രസമുള്ള അനുഭവമായിരുന്നു അത്‌.

ജാക്ക്‌: നദിയിലെ ജലനിരപ്പ്‌ താഴ്‌ന്നുനിൽക്കുന്ന സമയത്ത്‌, പാറക്കൂട്ടങ്ങളും കുത്തൊഴുക്കും ഉള്ള സ്ഥലത്തുകൂടെ പോകുന്നത്‌ അപകടമായിരുന്നു. അങ്ങനെയുള്ള സ്ഥലങ്ങൾ അടുത്തടുത്ത്‌ വരുമ്പോൾ അതു നമ്മൾ നോക്കിനിന്നുപോകും. നല്ല വിദഗ്‌ധനായ ഒരാൾക്കേ അതിലൂടെ ബോട്ട്‌ മുന്നോട്ട്‌ കൊണ്ടുപോകാൻ കഴിയൂ. എന്താണെങ്കിലും, ഒരിക്കലും മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്‌. ആ പ്രദേശത്ത്‌ 6 സാക്ഷികളേ ഉണ്ടായിരുന്നുള്ളൂ എങ്കിലും 50 പേർ സ്‌മാരകത്തിനു വന്നു. അതിൽ അമരിന്ത്യക്കാരായ ചിലരുമുണ്ടായിരുന്നു!

മാരി-ലീൻ: യഹോവയ്‌ക്കുവേണ്ടി കൂടുതൽ ചെയ്യാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാരെ ഇങ്ങനെയുള്ള മനോഹരമായ അനുഭവങ്ങൾ കാത്തിരിപ്പുണ്ട്‌. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നമ്മൾ യഹോവയിൽ ആശ്രയിച്ചാൽ നമ്മുടെ വിശ്വാസം ശക്തമാകും. യഹോവ നമ്മളെ സഹായിക്കുന്നതു നമുക്കു നേരിട്ട്‌ കാണാൻ കഴിയും.

നിങ്ങൾ ഇതിനോടകം പല ഭാഷകളും പഠിച്ചിട്ടുണ്ടല്ലോ. പുതിയ ഭാഷകൾ പഠിക്കുന്നതു നിങ്ങൾക്ക്‌ എളുപ്പമായിരുന്നോ?

ജാക്ക്‌: ഒരിക്കലുമല്ല. പഠിക്കേണ്ട ആവശ്യം വന്നതുകൊണ്ടാണു ഞാൻ ഈ ഭാഷകൾ പഠിച്ചത്‌. ഒരു പ്രാവശ്യം എനിക്കു സ്രാനൻടോംഗോ * ഭാഷയിൽ വീക്ഷാഗോപുരപഠനം നടത്തേണ്ടിവന്നു. ആ ഭാഷയിൽ ഞാൻ ഒരു ബൈബിൾവായനപോലും നടത്തിയിട്ടില്ലായിരുന്നു. അതു കഴിഞ്ഞപ്പോൾ എങ്ങനെയുണ്ടായിരുന്നു എന്നു ഞാൻ ഒരു സഹോദരനോടു ചോദിച്ചു. സഹോദരൻ പറഞ്ഞു: “ചില വാക്കുകൾ ഞങ്ങൾക്കു പിടികിട്ടിയില്ല. പക്ഷേ മൊത്തത്തിൽ വളരെ നല്ലതായിരുന്നു.” കുട്ടികൾ വലിയ സഹായമായിരുന്നു. എനിക്ക്‌ ഒരു തെറ്റു പറ്റിയാൽ മുതിർന്നയാളുകൾ അതു പറയില്ല, പക്ഷേ കുട്ടികൾ അപ്പോൾ എന്തെങ്കിലും പറയും. അവരിൽനിന്ന്‌ ഞാൻ വളരെയധികം പഠിച്ചു.

മാരി-ലീൻ: ഒരു പ്രദേശത്ത്‌ എനിക്കു ഫ്രഞ്ചിലും പോർച്ചുഗീസിലും സ്രാനൻടോംഗോയിലും ബൈബിൾപഠനങ്ങളുണ്ടായിരുന്നു. അതു നടത്തേണ്ട ക്രമം ഒരു സഹോദരി പറഞ്ഞുതന്നു, ആദ്യം എനിക്ക്‌ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഷയായ പോർച്ചുഗീസ്‌ സംസാരിക്കുന്നവരുമായി ബൈബിൾപഠനം നടത്തുക, എനിക്ക്‌ ഏറ്റവും എളുപ്പമുള്ള ഭാഷക്കാർക്ക്‌ അവസാനം നടത്തുക. അതു ശരിക്കും നല്ല ഒരു അഭിപ്രായമാണെന്ന്‌ എനിക്കു പെട്ടെന്നുതന്നെ മനസ്സിലായി.

കാരണം, ഒരു ദിവസം എനിക്ക്‌ സ്രാനൻടോംഗോയിലും അതു കഴിഞ്ഞ്‌ പോർച്ചുഗീസിലും ഓരോ ബൈബിൾപഠനമുണ്ടായിരുന്നു. ഞാൻ രണ്ടാമത്തെ പഠനം തുടങ്ങിയപ്പോൾ എന്റെകൂടെ വന്ന സഹോദരി ചോദിച്ചു: “മാരി-ലീൻ, നിനക്ക്‌ എന്തു പറ്റി?” അപ്പോഴാണ്‌ ഞാൻ ഓർത്തത്‌, ബ്രസീലുകാരിയായ ഒരു സ്‌ത്രീയോടു ഞാൻ പോർച്ചുഗീസിൽ സംസാരിക്കുന്നതിനു പകരം സ്രാനൻടോംഗോയിലാണു സംസാരിക്കുന്നത്‌ എന്ന്‌.

നിങ്ങളോടൊപ്പം സേവിച്ചവർക്കെല്ലാം നിങ്ങളെ വളരെ ഇഷ്ടമാണ്‌. സഹോദരങ്ങളോട്‌ ഇത്ര അടുക്കാൻ നിങ്ങൾക്ക്‌ എങ്ങനെയാണു കഴിയുന്നത്‌? 

ജാക്ക്‌: സുഭാഷിതങ്ങൾ 11:25 പറയുന്നു: “ഔദാര്യം കാണിക്കുന്നവനു സമൃദ്ധി ഉണ്ടാകും.” മറ്റുള്ളവരുടെകൂടെ സമയം ചെലവിടാനും അവർക്കുവേണ്ടി നല്ല കാര്യങ്ങൾ ചെയ്യാനും ഞങ്ങൾ ഒരിക്കലും പിന്നോട്ടുനിന്നിട്ടില്ല. രാജ്യഹാളിന്റെ അറ്റകുറ്റപ്പണിയുടെ സമയത്ത്‌ ചിലർ എന്നോടു പറയും: “അതു പ്രചാരകർ ചെയ്യട്ടെ.” അപ്പോൾ ഞാൻ പറയും: “ഞാനും ഒരു പ്രചാരകനാണല്ലോ. അതുകൊണ്ട്‌ എന്തെങ്കിലും പണിയുണ്ടെങ്കിൽ ഞാനും അതിന്റെകൂടെ കൂടണമല്ലോ.” കുറച്ച്‌ സമയം സ്വസ്ഥമായിരിക്കാൻ നമുക്ക്‌ എല്ലാം ആഗ്രഹമുണ്ട്‌. പക്ഷേ മറ്റുള്ളവർക്കുവേണ്ടി നല്ല കാര്യങ്ങൾ ചെയ്യുന്നതിന്‌ ആ ആഗ്രഹം ഒരു തടസ്സമാകരുതെന്നു ഞങ്ങൾ കൂടെക്കൂടെ ഞങ്ങളെത്തന്നെ ഓർമിപ്പിക്കുമായിരുന്നു.

മാരി-ലീൻ: സഹോദരങ്ങളുടെ ഓരോ കാര്യത്തിലും ഞങ്ങൾ പ്രത്യേക താത്‌പര്യം കാണിച്ചിരുന്നു. അതുകൊണ്ട്‌, ആരുടെയെങ്കിലും കുട്ടിയെ നോക്കാനുണ്ടെങ്കിലോ കുട്ടികളെ സ്‌കൂളിൽനിന്ന്‌ കൊണ്ടുവരാനുണ്ടെങ്കിലോ ഞങ്ങൾ അതു അറിയുമായിരുന്നു. അങ്ങനെ എന്തെങ്കിലും അറിഞ്ഞാൽ അന്നത്തേക്കുള്ള ഞങ്ങളുടെ പ്ലാനിൽ മാറ്റം വരുത്തും. അങ്ങനെ ഞങ്ങൾക്കു മറ്റുള്ളവരുമായി ഒരു അടുത്ത ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു. അവർക്ക്‌ ആവശ്യമുള്ളപ്പോൾ അവരെ സഹായിക്കാൻ ഞങ്ങൾ എപ്പോഴും ഒരുക്കമായിരുന്നു.

ആവശ്യം അധികമുള്ളിടത്ത്‌ പ്രവർത്തിച്ചതുകൊണ്ട്‌ എന്തെല്ലാം അനുഗ്രഹങ്ങൾ നിങ്ങൾക്കു ലഭിച്ചിരിക്കുന്നു?

ജാക്ക്‌: മുഴുസമയസേവനം ഞങ്ങളുടെ ജീവിതത്തിനു നിറം പകർന്നു. പലപ്പോഴും പ്രകൃതിഭംഗിയുള്ള പ്രദേശങ്ങളിലാണു ഞങ്ങൾ പ്രവർത്തിച്ചത്‌. യഹോവയുടെ മനോഹരമായ സൃഷ്ടികൾ കണ്ട്‌ ആസ്വദിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. ഇതിനിടയിൽ പല പ്രതിബന്ധങ്ങളുമുണ്ടായിട്ടുണ്ട്‌. പക്ഷേ എവിടെയാണെങ്കിലും ദൈവജനത്തിന്റെ പിന്തുണ ഞങ്ങൾക്കുണ്ട്‌ എന്ന അറിവ്‌ ഞങ്ങൾക്കു മനസ്സമാധാനം തന്നു.

ചെറുപ്പകാലത്ത്‌, ക്രിസ്‌തീയനിഷ്‌പക്ഷതയുടെ പേരിൽ എനിക്കു ഫ്രഞ്ച്‌ ഗയാനയിൽ തടവുകാരനായി കഴിയേണ്ടിവന്നിട്ടുണ്ട്‌. അവിടേക്കുതന്നെ ഒരു മിഷനറിയായി ഞാൻ ഒരു ദിവസം മടങ്ങിച്ചെല്ലുമെന്നും അവിടത്തെ തടവുകാരെ ഒരു ശുശ്രൂഷകൻ എന്ന നിലയിൽ സന്ദർശിക്കാൻ കഴിയുമെന്നും സ്വപ്‌നത്തിൽപ്പോലും ഞാൻ വിചാരിച്ചതല്ല. യഹോവ അനുഗ്രഹിക്കുമ്പോൾ ഉദാരമായിത്തന്നെ അനുഗ്രഹിക്കും!

മാരി-ലീൻ: മറ്റുള്ളവർക്കുവേണ്ടി ഏതു സേവനവും ചെയ്യാൻ ഞാൻ ഒരുക്കമായിരുന്നു. അതായിരുന്നു എന്റെ ഏറ്റവും വലിയ സന്തോഷം. യഹോവയുടെ സേവനത്തിലായിരിക്കുന്നതിൽ ഞങ്ങൾ അങ്ങേയറ്റം സന്തുഷ്ടരാണ്‌. ഞങ്ങൾ തമ്മിലുള്ള അടുപ്പം കുറെക്കൂടി വർധിക്കാനും അത്‌ സഹായിച്ചു. പലപ്പോഴും ഞങ്ങൾ ചിന്തിക്കുന്നതുപോലും ഒരുപോലെയായി. ഉദാഹരണത്തിന്‌, ചിലപ്പോൾ, പ്രോത്സാഹനം ആവശ്യമായ ഒരു ദമ്പതികളെ ഭക്ഷണത്തിനു വിളിച്ചാലോ എന്നു ജാക്ക്‌ ചോദിക്കും. മിക്കപ്പോഴും എന്റെ മറുപടി ഇതായിരിക്കും, “ഞാനും അതുതന്നെ ആലോചിക്കുകയായിരുന്നു.”

ജാക്ക്‌: എനിക്കു പ്രോസ്റ്റേറ്റ്‌ ഗ്രന്ഥിക്കു ക്യാൻസറുണ്ടെന്ന്‌ ഈയിടെ കണ്ടുപിടിച്ചു. മാരി-ലീനു കേൾക്കാൻ ഇഷ്ടമില്ലെങ്കിലും ഞാൻ അവളോട്‌ ഒരു കാര്യം പറഞ്ഞു: “മോളേ, ഞാൻ നാളെ മരിച്ചുപോയാൽ ‘നല്ല വാർധക്യത്തിലായിരിക്കില്ല’ ഞാൻ മരിക്കുന്നത്‌. പക്ഷേ എന്റെ ജീവിതം മുഴുവൻ മൂല്യമുള്ള കാര്യങ്ങൾ, ആത്മീയകാര്യങ്ങൾ, ചെയ്‌തെന്ന സംതൃപ്‌തിയോടെയായിരിക്കും ഞാൻ കണ്ണടയ്‌ക്കുന്നത്‌.”—ഉൽപ. 25:8.

മാരി-ലീൻ: യഹോവ തന്റെ സേവനത്തിൽ ഞങ്ങൾക്ക്‌ അപ്രതീക്ഷിതമായ വാതിലുകൾ തുറന്നുതന്നു, ഞങ്ങൾക്ക്‌ ഒരിക്കലും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കാര്യങ്ങൾ ചെയ്യാൻ യഹോവ അനുവദിച്ചു. ശരിക്കും ഞങ്ങളുടെ ജീവിതം നല്ല കാര്യങ്ങൾകൊണ്ട്‌ നിറഞ്ഞിരിക്കുന്നു. ദൈവത്തിന്റെ സംഘടന എവിടെ പോകാൻ ആവശ്യപ്പെട്ടാലും ദൈവത്തിലുള്ള പൂർണവിശ്വാസത്തോടെ അവിടേക്കു പോകാനാണു ഞങ്ങളുടെ തീരുമാനം!

^ ഖ. 32 ഇംഗ്ലീഷ്‌, ഡച്ച്‌, പോർച്ചുഗീസ്‌, ആഫ്രിക്കൻ ഭാഷകൾ എന്നിവയെല്ലാം കൂടിക്കലർന്ന ഒരു ഭാഷയാണു സ്രാനൻടോംഗോ. അടിമകളുടെ ഭാഷയായിരുന്നു അത്‌.