വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 40

‘നിന്നെ വിശ്വസിച്ച്‌ ഏൽപ്പിച്ചിരിക്കുന്നതു കാക്കുക’

‘നിന്നെ വിശ്വസിച്ച്‌ ഏൽപ്പിച്ചിരിക്കുന്നതു കാക്കുക’

“തിമൊഥെയൊസേ, നിന്നെ വിശ്വസിച്ച്‌ ഏൽപ്പിച്ചിരിക്കുന്നതു ഭദ്രമായി കാക്കണം.”—1 തിമൊ. 6:20.

ഗീതം 29 ഞങ്ങളുടെ പേരിനൊത്ത്‌ ജീവിക്കുന്നു

പൂർവാവലോകനം *

1-2. 1 തിമൊഥെയൊസ്‌ 6:20-ൽ പറഞ്ഞിരിക്കുന്ന, തിമൊഥെയൊസിനെ ഏൽപ്പിച്ച ചില കാര്യങ്ങൾ എന്തൊക്കെയായിരുന്നു?

വിലപിടിപ്പുള്ള സാധനങ്ങൾ ചിലപ്പോൾ നമ്മൾ മറ്റുള്ളവരെ സൂക്ഷിക്കാൻ ഏൽപ്പിക്കാറുണ്ട്‌. ഉദാഹരണത്തിന്‌, നമ്മൾ നമ്മുടെ പക്കലുള്ള പണം ബാങ്കിൽ നിക്ഷേപിക്കുന്നു. നമ്മുടെ പണം അവിടെ സുരക്ഷിതമായിരിക്കുമെന്നും അതു നഷ്ടപ്പെടില്ലെന്നും ആരും മോഷ്ടിക്കില്ലെന്നും ഉള്ള പ്രതീക്ഷയിലാണ്‌ നമ്മൾ അങ്ങനെ ചെയ്യുന്നത്‌. അതെ, നമ്മൾ നമുക്കു വിലയുള്ള കാര്യങ്ങൾ മറ്റുള്ളവരെ വിശ്വസിച്ച്‌ ഏൽപ്പിക്കാറുണ്ട്‌. അതുകൊണ്ട്‌ ഒരാളെ ഒരു കാര്യം വിശ്വസിച്ച്‌ ഏൽപ്പിക്കുന്നതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നതെന്നു നമുക്ക്‌ അറിയാം.

2 1 തിമൊഥെയൊസ്‌ 6:20 വായിക്കുക. തിമൊഥെയൊസിനു ലഭിച്ച വിലയേറിയ ഒരു കാര്യത്തെക്കുറിച്ച്‌ അപ്പോസ്‌തലനായ പൗലോസ്‌ അദ്ദേഹത്തെ ഓർമിപ്പിച്ചു. മനുഷ്യവർഗത്തെക്കുറിച്ചുള്ള ദൈവോദ്ദേശ്യത്തിന്റെ ശരിയായ അറിവായിരുന്നു അത്‌. കൂടാതെ, ‘ദൈവവചനം പ്രസംഗിക്കാനും’ ‘സുവിശേഷകന്റെ ജോലി ചെയ്യാനും’ ഉള്ള പദവിയും തിമൊഥെയൊസിനെ വിശ്വസിച്ച്‌ ഏൽപ്പിച്ചിരുന്നു. (2 തിമൊ. 4:2, 5) തിമൊഥെയൊസിനെ വിശ്വസിച്ച്‌ ഏൽപ്പിച്ച കാര്യങ്ങളെല്ലാം ഭദ്രമായി കാത്തുസൂക്ഷിക്കാൻ പൗലോസ്‌ അദ്ദേഹത്തെ ഓർമിപ്പിച്ചു. തിമൊഥെയൊസിനെപ്പോലെ, നമ്മളെയും ചില വിലയേറിയ കാര്യങ്ങൾ ഭരമേൽപ്പിച്ചിട്ടുണ്ട്‌. എന്തൊക്കെയാണ്‌ അത്‌? യഹോവ നമുക്കു തന്നിരിക്കുന്ന നിക്ഷേപങ്ങൾ നമ്മൾ കാത്തുസൂക്ഷിക്കേണ്ടത്‌ എന്തുകൊണ്ടാണ്‌?

വിലയേറിയ സത്യങ്ങൾ വിശ്വസിച്ച്‌ ഏൽപ്പിച്ചിരിക്കുന്നു

3-4. ബൈബിൾസത്യങ്ങൾ വിലയേറിയതായിരിക്കുന്നതിന്റെ ചില കാരണങ്ങൾ എന്തൊക്കെയാണ്‌?

3 തന്റെ വചനമായ ബൈബിളിലെ വിലയേറിയ സത്യങ്ങൾ യഹോവ നമുക്കു വെളിപ്പെടുത്തിയിരിക്കുന്നു. ബൈബിൾസത്യങ്ങൾ വിലയേറിയതാണ്‌ എന്നു പറയുന്നത്‌ എന്തുകൊണ്ട്‌? യഹോവയുമായി ഒരു അടുത്ത ബന്ധത്തിൽ വരാൻ എങ്ങനെ കഴിയുമെന്നും ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടായിരിക്കണമെങ്കിൽ എന്തു ചെയ്യണമെന്നും അതു നമ്മളെ പഠിപ്പിക്കുന്നു. ആ സത്യങ്ങൾ വിശ്വസിക്കുകയും അത്‌ അനുസരിച്ച്‌ ജീവിക്കുകയും ചെയ്യുന്നെങ്കിൽ, ഇന്നുള്ള തെറ്റായ ആശയങ്ങൾ നമ്മളെ കബളിപ്പിക്കുകയില്ല. ധാർമികമായി ശുദ്ധിയോടെ ജീവിക്കാനും നമുക്കു കഴിയും.—1 കൊരി. 6:9-11.

4 ദൈവവചനത്തിലെ സത്യങ്ങൾ വിലയേറിയതായിരിക്കുന്നതിനു മറ്റൊരു കാരണവുമുണ്ട്‌. യഹോവ അതു വെളിപ്പെടുത്തുന്നത്‌ ഉചിതമായ മനോഭാവവും താഴ്‌മയും ഉള്ള ആളുകൾക്കു മാത്രമാണ്‌. (പ്രവൃ. 13:48) ഇന്നു ‘വിശ്വസ്‌തനും വിവേകിയും ആയ അടിമയെ’ ഉപയോഗിച്ചാണ്‌ യഹോവ ബൈബിളിനെക്കുറിച്ച്‌ പഠിപ്പിക്കുന്നതെന്നു താഴ്‌മയുള്ള ആളുകൾ അംഗീകരിക്കുന്നു. (മത്താ. 11:25; 24:45) ആ സത്യങ്ങൾ മനസ്സിലാക്കാൻ നമുക്കു സ്വന്തമായി കഴിയില്ല. ആ സത്യങ്ങളുടെ അത്ര മൂല്യമുള്ള മറ്റൊന്നില്ല.—സുഭാ. 3:13, 15.

5. യഹോവ നമ്മളെ വിശ്വസിച്ച്‌ ഏൽപ്പിച്ചിരിക്കുന്ന മറ്റൊരു കാര്യം എന്താണ്‌?

5 തന്നെയും തന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചുള്ള സത്യം മറ്റുള്ളവരെ പഠിപ്പിക്കാനുള്ള പദവിയും യഹോവ നമ്മളെ വിശ്വസിച്ച്‌ ഏൽപ്പിച്ചിരിക്കുന്നു. (മത്താ. 24:14) നമ്മൾ അറിയിക്കുന്ന സന്ദേശം വളരെ വിലയേറിയതാണ്‌. കാരണം യഹോവയുടെ കുടുംബത്തിന്റെ ഭാഗമാകാൻ അത്‌ ആളുകളെ സഹായിക്കുന്നു. കൂടാതെ, നിത്യജീവൻ നേടാനുള്ള അവസരം അത്‌ അവർക്കു കൊടുക്കുകയും ചെയ്യുന്നു. (1 തിമൊ. 4:16) പ്രസംഗപ്രവർത്തനത്തിലെ നമ്മുടെ പങ്ക്‌ ചെറുതായാലും വലുതായാലും ഇക്കാലത്ത്‌ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനത്തെ നമ്മൾ പിന്തുണയ്‌ക്കുകയാണ്‌. (1 തിമൊ. 2:3, 4) അങ്ങനെ ചെയ്‌തുകൊണ്ട്‌ ദൈവത്തിന്റെ സഹപ്രവർത്തകരായിരിക്കാൻ കഴിയുന്നത്‌ എത്ര വലിയൊരു ബഹുമതിയാണ്‌!—1 കൊരി. 3:9.

നിങ്ങളെ ഭരമേൽപ്പിച്ചിരിക്കുന്നതു മുറുകെ പിടിക്കുക

മറ്റുള്ളവർ സത്യം വിട്ടുപോകാൻ തീരുമാനിച്ചപ്പോൾ തിമൊഥെയൊസ്‌ ഉറച്ചുനിൽക്കണമായിരുന്നു (6-ാം ഖണ്ഡിക കാണുക)

6. ദൈവത്തിന്റെ സഹപ്രവർത്തകരായിരിക്കാനുള്ള പദവി വിലമതിക്കാതിരുന്ന ചിലർക്ക്‌ എന്തു സംഭവിച്ചു?

6 തിമൊഥെയൊസിന്റെ കാലത്ത്‌ ചിലർ ദൈവത്തിന്റെ സഹപ്രവർത്തകരായിരിക്കാനുള്ള പദവി വിലമതിച്ചില്ല. ഈ വ്യവസ്ഥിതിയോടുള്ള ഇഷ്ടംകൊണ്ട്‌ ദേമാസ്‌ പൗലോസിനോടൊപ്പം ദൈവസേവനം ചെയ്യാനുള്ള അവസരം വേണ്ടെന്നുവെച്ചു. (2 തിമൊ. 4:10) ഇനി, ഫുഗലൊസും ഹെർമൊഗനേസും അവരുടെ പ്രസംഗപ്രവർത്തനം നിറുത്തി. പൗലോസ്‌ നേരിട്ടതുപോലുള്ള ഉപദ്രവം സഹിക്കേണ്ടിവരുമെന്നു ഭയന്നിട്ടായിരിക്കാം അത്‌. (2 തിമൊ. 1:15) ഹുമനയൊസും അലക്‌സാണ്ടറും ഫിലേത്തൊസും വിശ്വാസത്യാഗികളാകുകയും സത്യം വിട്ടുപോകുകയും ചെയ്‌തു. (1 തിമൊ. 1:19, 20; 2 തിമൊ. 2:16-18) വ്യക്തമായും ഒരു കാലത്ത്‌ ഇവരെല്ലാം ആത്മീയമായി ശക്തരായിരുന്നു, പക്ഷേ ശരിക്കും മൂല്യമുള്ള കാര്യങ്ങൾ എന്താണെന്ന്‌ ഇടയ്‌ക്കുവെച്ച്‌ അവർ മറന്നുപോയി.

7. സാത്താൻ നമുക്കെതിരെ എന്തൊക്കെ തന്ത്രങ്ങളാണ്‌ ഉപയോഗിക്കുന്നത്‌?

7 യഹോവ നമ്മളെ വിശ്വസിച്ച്‌ ഏൽപ്പിച്ചിരിക്കുന്ന നിക്ഷേപങ്ങൾ നമ്മൾ വിട്ടുകളയാനാണ്‌ സാത്താൻ ആഗ്രഹിക്കുന്നത്‌. അതിനു നമ്മളെ പ്രേരിപ്പിക്കാൻ സാത്താൻ എന്തൊക്കെയാണ്‌ ചെയ്യുന്നത്‌? സാത്താന്റെ ചില തന്ത്രങ്ങൾ നമുക്ക്‌ ഒന്നു നോക്കാം. സത്യത്തിനു മേലുള്ള നമ്മുടെ പിടി അയച്ചുകളഞ്ഞേക്കാവുന്ന മൂല്യങ്ങളും ചിന്തകളും സ്വഭാവരീതികളും നമ്മളിലേക്കു കടത്തിവിടാനായി സാത്താൻ വിനോദങ്ങളും മാധ്യമങ്ങളും ഉപയോഗിക്കുന്നു. ഇനി, നമ്മൾ പ്രസംഗപ്രവർത്തനം നിറുത്തിക്കളയാൻ അവൻ എതിർപ്പുകളും സമപ്രായക്കാരിൽനിന്നുള്ള സമ്മർദങ്ങളും ഉപയോഗിച്ച്‌ നമ്മളെ ഭീഷണിപ്പെടുത്തും. കൂടാതെ, വിശ്വാസത്യാഗികൾ “‘അറിവ്‌’ എന്നു കളവായി പറയുന്ന” കാര്യങ്ങളിലേക്കു നമ്മുടെ ശ്രദ്ധ തിരിച്ചുവിടാനും സാത്താൻ ശ്രമിക്കും, അങ്ങനെ നമ്മൾ സത്യം പൂർണമായി ഉപേക്ഷിക്കും എന്ന്‌ അവൻ പ്രതീക്ഷിക്കുന്നു.—1 തിമൊ. 6:20, 21.

8. ഡാനിയേലിന്റെ അനുഭവത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാനാകും?

8 ശ്രദ്ധിച്ചില്ലെങ്കിൽ സത്യത്തിനു മേലുള്ള നമ്മുടെ പിടി മെല്ലെ അയഞ്ഞുപോയേക്കാം. ഡാനിയേലിന്റെ * അനുഭവം നോക്കാം. ഡാനിയേലിനു വീഡിയോ ഗെയിമുകൾ വളരെ ഇഷ്ടമായിരുന്നു. ഡാനിയേൽ പറയുന്നു: “ഏകദേശം പത്തു വയസ്സുള്ളപ്പോൾമുതൽ ഞാൻ വീഡിയോ ഗെയിമുകൾ കളിക്കാൻ തുടങ്ങി. ആദ്യമൊക്കെ അത്ര കുഴപ്പമൊന്നുമില്ലാത്ത ഗെയിമുകളാണ്‌ ഞാൻ കളിച്ചുകൊണ്ടിരുന്നത്‌. പതിയെപ്പതിയെ അക്രമവും ഭൂതവിദ്യയും ഒക്കെ ഉൾപ്പെട്ട ഗെയിമുകൾ കളിക്കാൻ തുടങ്ങി.” വന്നുവന്ന്‌ ഡാനിയേൽ ദിവസവും 15 മണിക്കൂർവരെ കളിക്കുമായിരുന്നു. “ഞാൻ കളിക്കുന്ന ഗെയിമുകളും അതിനുവേണ്ടി കളയുന്ന സമയവും എന്നെ യഹോവയിൽനിന്ന്‌ അകറ്റുന്നുണ്ടെന്ന്‌ എനിക്ക്‌ ഉള്ളിന്റെ ഉള്ളിൽ ബോധ്യമുണ്ടായിരുന്നു. ബൈബിൾ പറയുന്നതുപോലെയൊന്നും ചെയ്യേണ്ട ആവശ്യമില്ല എന്നുവരെ ചിന്തിക്കാൻ എന്റെ ഹൃദയം എന്നെ പ്രേരിപ്പിച്ചു.” ശ്രദ്ധിച്ചില്ലെങ്കിൽ വിനോദത്തിനു നമ്മളെ പതുക്കെ സത്യത്തിൽനിന്ന്‌ അകറ്റാൻ കഴിയും. അങ്ങനെ സംഭവിച്ചാൽ യഹോവ നമുക്കു തന്ന വിലയേറിയ കാര്യങ്ങൾ നഷ്ടപ്പെടുത്തുന്നതിലായിരിക്കും അതു ചെന്ന്‌ അവസാനിക്കുക.

നമുക്ക്‌ എങ്ങനെ സത്യം മുറുകെ പിടിക്കാം?

9. 1 തിമൊഥെയൊസ്‌ 1:18, 19 സൂചിപ്പിക്കുന്നത്‌ അനുസരിച്ച്‌, പൗലോസ്‌ തിമൊഥെയൊസിനെ ആരോടു താരതമ്യപ്പെടുത്തി?

9 1 തിമൊഥെയൊസ്‌ 1:18, 19 വായിക്കുക. പൗലോസ്‌ തിമൊഥെയൊസിനെ ഒരു പടയാളിയോട്‌ ഉപമിക്കുകയും “നല്ല പോരാട്ടത്തിൽ പോരാടാൻ” പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. അത്‌ അക്ഷരാർഥത്തിലുള്ള ഒരു പോരാട്ടമായിരുന്നില്ല. മറിച്ച്‌ ആത്മീയപോരാട്ടമായിരുന്നു. ഏതെല്ലാം വിധങ്ങളിലാണ്‌ ഒരു ക്രിസ്‌ത്യാനി യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന പടയാളിയെപ്പോലെയായിരിക്കുന്നത്‌? ക്രിസ്‌തുവിന്റെ പടയാളികൾ എന്ന നിലയിൽ നമ്മൾ ഏതെല്ലാം ഗുണങ്ങൾ വളർത്തിയെടുക്കണം? പൗലോസിന്റെ ദൃഷ്ടാന്തത്തിൽനിന്ന്‌ പഠിക്കാൻ കഴിയുന്ന അഞ്ചു പാഠങ്ങൾ നമുക്കു നോക്കാം. സത്യം മുറുകെ പിടിക്കാൻ ഇതു നമ്മളെ സഹായിക്കും.

10. ദൈവഭക്തിയിൽ എന്ത്‌ ഉൾപ്പെടുന്നു, അത്‌ ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

10 ദൈവഭക്തി വളർത്തിയെടുക്കുക. ഒരു നല്ല പടയാളി വിശ്വസ്‌തനായിരിക്കും, താൻ സ്‌നേഹിക്കുന്ന ഒരാളെയോ മൂല്യമുള്ളതായി കാണുന്ന എന്തിനെയെങ്കിലുമോ സംരക്ഷിക്കുന്നതിനുവേണ്ടി അദ്ദേഹം അവസാനംവരെ പോരാടും. ദൈവഭക്തി വളർത്തിയെടുക്കാൻ, അതായത്‌ എപ്പോഴും ദൈവത്തോടു വിശ്വസ്‌തമായി പറ്റിനിൽക്കാൻ പൗലോസ്‌ തിമൊഥെയൊസിനെ പ്രോത്സാഹിപ്പിച്ചു. (1 തിമൊ. 4:7) ദൈവത്തോടുള്ള ഭക്തിയും സ്‌നേഹവും കൂടുന്നതനുസരിച്ച്‌, സത്യം മുറുകെ പിടിക്കാനുള്ള നമ്മുടെ ആഗ്രഹവും വർധിക്കും.—1 തിമൊ. 4:8-10; 6:6.

തിരക്കുപിടിച്ച ഒരു ദിവസത്തിന്‌ ഒടുവിൽ, മീറ്റിങ്ങുകൾക്കു പോകാൻ നമ്മളെത്തന്നെ ഒന്നു നിർബന്ധിക്കേണ്ടിവരും. പക്ഷേ അതിന്റെ സന്തോഷം വലുതായിരിക്കും (11-ാം ഖണ്ഡിക കാണുക)

11. നമുക്ക്‌ ആത്മശിക്ഷണം ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

11 ആത്മശിക്ഷണം വളർത്തിയെടുക്കുക. ആത്മശിക്ഷണമുള്ള ഒരു പടയാളിക്കേ എപ്പോഴും യുദ്ധത്തിന്‌ ഒരുങ്ങിയിരിക്കാൻ കഴിയുകയുള്ളൂ. തെറ്റായ മോഹങ്ങൾ വിട്ടോടാനും എപ്പോഴും ദൈവികഗുണങ്ങൾ കാണിക്കാനും സഹവിശ്വാസികളോടൊത്ത്‌ സഹവസിക്കാനും ഉള്ള പൗലോസിന്റെ ഉപദേശം അനുസരിച്ചതുകൊണ്ട്‌ തിമൊഥെയൊസ്‌ എപ്പോഴും ആത്മീയമായി കരുത്തനായി നിന്നു. (2 തിമൊ. 2:22) അതിനു തിമൊഥെയൊസിന്‌ ആത്മശിക്ഷണം ആവശ്യമായിരുന്നു. തെറ്റായ മോഹങ്ങളോടു പോരാടി ജയിക്കണമെങ്കിൽ നമുക്കും ആത്മശിക്ഷണം ആവശ്യമാണ്‌. (റോമ. 7:21-25) പഴയ വ്യക്തിത്വം ഉരിഞ്ഞുകളഞ്ഞ്‌ പുതിയ വ്യക്തിത്വം ധരിക്കാനും നമുക്ക്‌ ആത്മശിക്ഷണം വേണം. (എഫെ. 4:22, 24) ഇനി, തിരക്കുപിടിച്ച ഒരു ദിവസത്തിന്‌ ഒടുവിൽ മീറ്റിങ്ങുകൾക്കു പോകാൻ നമ്മളെത്തന്നെ ഒന്നു നിർബന്ധിക്കേണ്ടിവന്നേക്കാം, അതിനും ഈ ഗുണം ആവശ്യമാണ്‌.—എബ്രാ. 10:24, 25.

12. ബൈബിൾ ഉപയോഗിക്കാനുള്ള കഴിവ്‌ എങ്ങനെ മെച്ചപ്പെടുത്താം?

12 ഒരു പടയാളി ആയുധങ്ങൾ ഉപയോഗിച്ച്‌ പരിശീലിക്കണം. സ്ഥിരമായി പരിശീലിച്ചെങ്കിലേ അതിൽ വിദഗ്‌ധനാകാൻ അദ്ദേഹത്തിനു കഴിയുകയുള്ളൂ. അതുപോലെ ദൈവവചനം കൈകാര്യം ചെയ്യുന്നതിൽ നമ്മളും വിദഗ്‌ധരാകണം. ഇക്കാര്യത്തിൽ യോഗങ്ങൾ നമ്മളെ സഹായിക്കും. (2 തിമൊ. 2:15) എങ്കിലും ബൈബിൾസത്യം വിലയേറിയതാണെന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്തണമെങ്കിൽ നമുക്ക്‌ ഓരോരുത്തർക്കും ക്രമമായി ബൈബിൾ പഠിക്കുന്ന ഒരു ശീലമുണ്ടായിരിക്കണം. നമ്മുടെതന്നെ വിശ്വാസം ശക്തിപ്പെടുത്താൻ നമ്മൾ ദൈവവചനം ഉപയോഗിക്കണം. അതിനു ബൈബിൾ വെറുതേ വായിച്ചാൽ മാത്രം പോരാ. വായിച്ച കാര്യങ്ങളെക്കുറിച്ച്‌ ധ്യാനിക്കുകയും നമ്മുടെ പ്രസിദ്ധീകരണങ്ങൾ ഉപയോഗിച്ച്‌ ആഴത്തിൽ പഠിക്കുകയും വേണം. എങ്കിൽ മാത്രമേ അതു നമുക്കു ശരിക്കും മനസ്സിലാക്കാനും ബാധകമാക്കാനും കഴിയൂ. (1 തിമൊ. 4:13-15) അപ്പോൾ മറ്റുള്ളവരെ പഠിപ്പിക്കാൻ ദൈവവചനം ഉപയോഗിക്കുന്നതിനു നമുക്കു കഴിയും. അതിനും, അവരെ വെറുതേ ദൈവവചനം വായിച്ചുകേൾപ്പിക്കുന്നതു മാത്രം മതിയാകുന്നില്ല. ആ വാക്യത്തിന്റെ അർഥം എന്താണെന്നും അത്‌ അവർക്ക്‌ എങ്ങനെയാണു ബാധകമാകുന്നതെന്നും നമ്മൾ അവർക്കു കാണിച്ചുകൊടുക്കണം. ബൈബിൾ ക്രമമായി പഠിക്കാനുള്ള ഒരു പട്ടികയുണ്ടാക്കി അതിനോടു പറ്റിനിൽക്കുന്നെങ്കിൽ, മറ്റുള്ളവരെ ദൈവവചനം പഠിപ്പിക്കാനുള്ള കഴിവ്‌ മെച്ചപ്പെടുത്താൻ നമുക്കാകും.—2 തിമൊ. 3:16, 17.

13. എബ്രായർ 5:14-നു ചേർച്ചയിൽ നമ്മൾ വിവേകമുള്ളവരായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

13 വിവേകമുള്ളവരായിരിക്കുക. അപകടം മുൻകൂട്ടിക്കണ്ട്‌ ഒഴിവാക്കാൻ ഒരു പടയാളിക്കു കഴിയണം. നമ്മളും അപകടം പതിയിരിക്കുന്ന സാഹചര്യങ്ങൾ തിരിച്ചറിയുകയും അത്‌ ഒഴിവാക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യുകയും വേണം. (സുഭാ. 22:3; എബ്രായർ 5:14 വായിക്കുക.) ഉദാഹരണത്തിന്‌, നമ്മൾ വിനോദം ജ്ഞാനപൂർവം തിരഞ്ഞെടുക്കണം. ടെലിവിഷൻ പരിപാടികളിലും സിനിമകളിലും മിക്കപ്പോഴും അധാർമികമായ കാര്യങ്ങൾ ഉൾപ്പെടുന്നു. ഇങ്ങനെയുള്ള കാര്യങ്ങൾ ദൈവത്തിന്‌ ഇഷ്ടമല്ല, അതിൽ ഉൾപ്പെടുന്നവർ തങ്ങൾക്കുതന്നെ ദോഷം ചെയ്യുകയാണ്‌. അതുകൊണ്ട്‌ ദൈവത്തോടുള്ള സ്‌നേഹം പതിയെപ്പതിയെ ഇല്ലാതാക്കുന്ന വിനോദം നമ്മൾ ഒഴിവാക്കണം.—എഫെ. 5:5, 6.

14. ഡാനിയേൽ എങ്ങനെയാണു വിവേകത്തോടെ പ്രവർത്തിച്ചത്‌?

14 നേരത്തേ കണ്ട ഡാനിയേൽ ഈ വിധത്തിൽ വിവേകം പ്രകടമാക്കി. അക്രമവും ഭൂതവിദ്യയും ഉൾപ്പെടുന്ന വിനോദങ്ങൾ തന്നെ വളരെയധികം ബാധിക്കുന്നുണ്ടെന്നു ഡാനിയേൽ ഒടുവിൽ തിരിച്ചറിഞ്ഞു. ഈ പ്രശ്‌നം മറികടക്കാൻ സഹായിക്കുന്ന വിവരങ്ങൾ കണ്ടെത്താനായി ഡാനിയേൽ വാച്ച്‌ടവർ ലൈബ്രറി ഉപയോഗിച്ച്‌ ഗവേഷണം ചെയ്‌തു. അതു ഡാനിയേലിനെ വളരെയധികം സഹായിച്ചു. മോശമായ വീഡിയോ ഗെയിമുകൾ കളിക്കുന്നതു ഡാനിയേൽ അപ്പാടേ നിറുത്തി. ഓൺലൈനായി തന്റെകൂടെ കളിച്ചിരുന്നവരുമായുള്ള സഹവാസം അവസാനിപ്പിക്കുകയും ചെയ്‌തു. ഡാനിയേൽ പറയുന്നു: “ഒഴിവുസമയങ്ങളിൽ വീഡിയോ ഗെയിമുകൾ കളിക്കുന്നതിനു പകരം ഞാൻ വീടിനു പുറത്തിറങ്ങി എന്തെങ്കിലുമൊക്കെ ചെയ്യാനും സഭയിലെ കൂട്ടുകാരുടെകൂടെ സഹവസിക്കാനും തുടങ്ങി.” ഡാനിയേൽ ഇപ്പോൾ ഒരു മുൻനിരസേവകനായും മൂപ്പനായും സേവിക്കുന്നു.

15. തെറ്റായ വിവരങ്ങൾ എങ്ങനെ ദോഷം ചെയ്യും?

15 വിശ്വാസത്യാഗികൾ പരത്തുന്ന തെറ്റായ വാർത്തകളും നമുക്കു ദോഷം ചെയ്യുന്നതാണ്‌. തിമൊഥെയൊസിനെപ്പോലെ അതു തിരിച്ചറിയാനും നമുക്കു കഴിയണം. (1 തിമൊ. 4:1, 7; 2 തിമൊ. 2:16) ഉദാഹരണത്തിന്‌, വിശ്വാസത്യാഗികൾ നമ്മുടെ സഹോദരങ്ങളെക്കുറിച്ച്‌ വ്യാജവാർത്തകൾ പറഞ്ഞുപരത്തിയേക്കാം. യഹോവയുടെ സംഘടനയെ നമ്മൾ സംശയിക്കാനും ഇടയാക്കിയേക്കാം. അവർ പറയുന്ന വിവരങ്ങൾക്കു നമ്മുടെ വിശ്വാസം ദുർബലമാക്കാൻ കഴിയും. അവരുടെ നുണപ്രചാരണങ്ങൾ കേട്ട്‌ നമ്മൾ ഒരിക്കലും വിഡ്‌ഢികളാകരുത്‌. എന്തുകൊണ്ട്‌? “ദുഷിച്ച മനസ്സുള്ളവരും ഉള്ളിൽ സത്യമില്ലാത്തവരും” ആണ്‌ ഇങ്ങനെയുള്ള കഥകൾ കെട്ടിച്ചമയ്‌ക്കുന്നത്‌. ‘വാദപ്രതിവാദങ്ങൾക്കും തർക്കങ്ങൾക്കും’ തിരി കൊളുത്തുക എന്നതാണ്‌ അവരുടെ ലക്ഷ്യം. (1 തിമൊ. 6:4, 5) അവരുടെ നുണകളൊക്കെ വിശ്വസിച്ച്‌ സഹോദരങ്ങളെ നമ്മൾ സംശയദൃഷ്ടിയോടെ നോക്കുന്നതു കാണാനാണ്‌ അവർ ആഗ്രഹിക്കുന്നത്‌.

16. നമ്മുടെ ശ്രദ്ധ വ്യതിചലിപ്പിക്കുന്ന ചില കാര്യങ്ങൾ എന്തൊക്കെയാണ്‌?

16 ശ്രദ്ധ വ്യതിചലിപ്പിക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക. “ക്രിസ്‌തുയേശുവിന്റെ ഒരു മികച്ച പടയാളിയെന്ന നിലയിൽ” തിമൊഥെയൊസ്‌ ശുശ്രൂഷയിൽത്തന്നെ ശ്രദ്ധ കേന്ദ്രീകരിച്ച്‌ നിറുത്തണമായിരുന്നു. (2 തിമൊ. 2:3, 4) പണവും വസ്‌തുവകകളും ഉണ്ടാക്കാനുള്ള ആഗ്രഹമോ ജീവിതത്തിലെ മറ്റു ലക്ഷ്യങ്ങളോ ഒന്നും തന്റെ ശ്രദ്ധ പതറിക്കാൻ തിമൊഥെയൊസ്‌ അനുവദിക്കാൻ പാടില്ലായിരുന്നു. പുതിയപുതിയ സാധനങ്ങൾ വാങ്ങിക്കൂട്ടാനുള്ള ആഗ്രഹം നമ്മുടെയും ശ്രദ്ധ പതറിക്കാൻ അനുവദിക്കരുത്‌. യഹോവയോടുള്ള നമ്മുടെ സ്‌നേഹവും ദൈവവചനത്തോടുള്ള വിലമതിപ്പും അതിലെ സന്ദേശം മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള ആഗ്രഹവും ഞെരുക്കിക്കളയാൻ ‘ധനത്തിന്റെ വഞ്ചകശക്തിക്ക്‌’ കഴിയും. (മത്താ. 13:22) അതുകൊണ്ട്‌ നമ്മൾ നമ്മുടെ ജീവിതം ലളിതമാക്കിനിറുത്തുകയും എപ്പോഴും ‘ദൈവരാജ്യത്തിന്‌ ഒന്നാം സ്ഥാനം കൊടുക്കാൻ’ നമ്മുടെ സമയവും ആരോഗ്യവും ഉപയോഗിക്കുകയും വേണം.—മത്താ. 6:22-25, 33.

17-18. ആത്മീയമായി ദോഷം ചെയ്യുന്ന കാര്യങ്ങൾ നമുക്ക്‌ എങ്ങനെ ഒഴിവാക്കാം?

17 ഒരുങ്ങിയിരിക്കുക, പെട്ടെന്നു പ്രവർത്തിക്കുക. യുദ്ധക്കളത്തിലായിരിക്കുമ്പോൾ ഒരു അപകടം അടുത്തുവന്നാൽ എന്തു ചെയ്യണമെന്ന്‌ ഒരു പടയാളി മുൻകൂട്ടി പ്ലാൻ ചെയ്‌തിരിക്കണം. യഹോവ നമ്മളെ ഏൽപ്പിച്ചിരിക്കുന്ന വിലയേറിയ കാര്യങ്ങൾ കാത്തുസൂക്ഷിക്കണമെങ്കിൽ, നമ്മളും അതുപോലെയായിരിക്കണം. ഒരു അപകടമുണ്ടായാൽ എന്തു ചെയ്യണമെന്നു നമ്മൾ മുൻകൂട്ടി പ്ലാൻ ചെയ്യണം. എങ്കിൽ മാത്രമേ പെട്ടെന്നു പ്രവർത്തിക്കാൻ നമുക്കു കഴിയുകയുള്ളൂ.

18 ദൃഷ്ടാന്തത്തിന്‌, എന്തെങ്കിലും ഒരു പരിപാടിക്കായി ഒരു ഹാളിനുള്ളിൽ കൂടിവരുമ്പോൾ പരിപാടി തുടങ്ങുന്നതിനു മുമ്പുതന്നെ ഏറ്റവും അടുത്ത്‌ ‘പുറത്തേക്കുള്ള വഴി’ ഏതാണെന്ന്‌ കണ്ടുവെക്കാൻ സദസ്സിലുള്ളവരോടു പറയാറുണ്ട്‌. അപ്പോൾ എന്തെങ്കിലും ഒരു അടിയന്തിരസാഹചര്യമുണ്ടായാൽ പെട്ടെന്നു പുറത്ത്‌ കടക്കാൻ അവർക്കു കഴിയും. സമാനമായി, ഇന്റർനെറ്റ്‌ ഉപയോഗിക്കുകയോ ടിവിയും സിനിമയും കാണുകയോ ചെയ്യുമ്പോൾ നമ്മളും ചില അപകടങ്ങൾ നേരിട്ടേക്കാം. അധാർമികമായ ഒരു രംഗമോ അക്രമം നിറഞ്ഞ ഒരു ദൃശ്യമോ നമ്മുടെ മുന്നിൽ വന്നേക്കാം, അല്ലെങ്കിൽ വിശ്വാസത്യാഗികളുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ലേഖനമോ മറ്റോ കണ്ടെന്നുവരാം. ഇത്തരം ഒരു സാഹചര്യമുണ്ടായാൽ എന്തു ചെയ്യണമെന്നു നേരത്തേ ചിന്തിച്ചുവെക്കാൻ, ‘പുറത്തേക്കുള്ള വഴി’ കണ്ടുവെക്കാൻ, നമുക്കു കഴിയും. അപകടസാധ്യതകൾ മുൻകൂട്ടി കാണുന്നെങ്കിൽ പെട്ടെന്നു പ്രവർത്തിക്കാനും ആത്മീയമായി ദോഷം ചെയ്യുന്ന കാര്യങ്ങളിൽനിന്ന്‌ രക്ഷപ്പെടാനും യഹോവയുടെ കണ്ണിൽ ശുദ്ധരായി നിൽക്കാനും നമുക്കു കഴിയും.—സങ്കീ. 101:3; 1 തിമൊ. 4:12.

19. യഹോവ നമുക്കു തന്നിരിക്കുന്ന വിലയേറിയ കാര്യങ്ങൾ നമ്മൾ കാത്തുസൂക്ഷിക്കുന്നെങ്കിൽ എന്തെല്ലാം അനുഗ്രഹങ്ങൾ നമുക്ക്‌ ആസ്വദിക്കാനാകും?

19 യഹോവ നമുക്കു തന്നിരിക്കുന്ന വിലയേറിയ കാര്യങ്ങളാണ്‌ ബൈബിൾസത്യങ്ങളും അവ മറ്റുള്ളവരെ പഠിപ്പിക്കാനുള്ള പദവിയും. അതു നമ്മൾ കാത്തുസൂക്ഷിക്കണം. അങ്ങനെ ചെയ്യുന്നെങ്കിൽ നമുക്ക്‌ ഒരു ശുദ്ധമനസ്സാക്ഷി ഉണ്ടായിരിക്കും, ജീവിതത്തിന്‌ ഒരു യഥാർഥ ലക്ഷ്യമുണ്ടായിരിക്കും. യഹോവയെ അറിയാൻ മറ്റുള്ളവരെ സഹായിക്കുന്നതിന്റെ സന്തോഷം ആസ്വദിക്കാനും നമുക്കു സാധിക്കും. യഹോവയുടെ സഹായമുള്ളതുകൊണ്ട്‌ നമ്മളെ വിശ്വസിച്ച്‌ ഏൽപ്പിച്ചിരിക്കുന്ന കാര്യങ്ങൾ മുറുകെ പിടിക്കാൻ നമുക്ക്‌ ഉറപ്പായും കഴിയും.—1 തിമൊ. 6:12, 19.

ഗീതം 127 ഞാൻ എങ്ങനെയുള്ള ആളായിരിക്കണം?

^ ഖ. 5 സത്യം അറിയാനും അതു മറ്റുള്ളവരെ പഠിപ്പിക്കാനും ഉള്ള വലിയ പദവി നമുക്കു ലഭിച്ചിരിക്കുന്നു. ആ പദവി മുറുകെ പിടിക്കാനും ഒരിക്കലും വിട്ടുകളയാതിരിക്കാനും ഈ ലേഖനം സഹായിക്കും.

^ ഖ. 8 ഇത്‌ യഥാർഥപേരല്ല.