വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 37

“നിന്റെ കൈക്കു വിശ്രമം കൊടുക്കരുത്‌”

“നിന്റെ കൈക്കു വിശ്രമം കൊടുക്കരുത്‌”

“രാവിലെ നിന്റെ വിത്തു വിതയ്‌ക്കുക. വൈകുന്നേരംവരെ നിന്റെ കൈക്കു വിശ്രമം കൊടുക്കരുത്‌.”—സഭാ. 11:6.

ഗീതം 68 രാജ്യവിത്ത്‌ വിതയ്‌ക്കാം

പൂർവാവലോകനം *

1-2. സഭാപ്രസംഗകൻ 11:6 എങ്ങനെയാണു പ്രസംഗപ്രവർത്തനം ചെയ്യുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നത്‌?

ചില രാജ്യങ്ങളിൽ ആളുകൾക്കു സന്തോഷവാർത്ത കേൾക്കാൻ ഇഷ്ടമാണ്‌. അതായിരുന്നു അവർക്കു വേണ്ടിയിരുന്നത്‌. മറ്റു ചില രാജ്യങ്ങളിൽ ആളുകൾക്ക്‌ ദൈവികകാര്യങ്ങളിലോ ബൈബിളിലോ ഒന്നും വലിയ താത്‌പര്യമില്ല. നിങ്ങളുടെ പ്രദേശത്തെ ആളുകൾ എങ്ങനെയാണ്‌? അവർ എങ്ങനെയാണ്‌ പ്രതികരിക്കുന്നതെങ്കിലും, മതി എന്ന്‌ യഹോവ പറയുന്നതുവരെ പ്രസംഗപ്രവർത്തനത്തിൽ നമ്മൾ തീക്ഷ്‌ണതയോടെ തുടരാൻ യഹോവ പ്രതീക്ഷിക്കുന്നു.

2 യഹോവ നിശ്ചയിച്ചിരിക്കുന്ന സമയം വരുമ്പോൾ പ്രസംഗപ്രവർത്തനം പൂർത്തിയാകുകയും ‘അവസാനം വരുകയും’ ചെയ്യും. (മത്താ. 24:14, 36) അതുവരെ “നിന്റെ കൈക്കു വിശ്രമം കൊടുക്കരുത്‌” എന്ന വാക്കുകൾ നമുക്ക്‌ എങ്ങനെ അനുസരിക്കാം? *—സഭാപ്രസംഗകൻ 11:6 വായിക്കുക.

3. ഈ ലേഖനത്തിൽ നമ്മൾ എന്താണു പഠിക്കാൻ പോകുന്നത്‌?

3 ‘മനുഷ്യരെ പിടിക്കുന്നതിൽ’ വിദഗ്‌ധരാകാൻ നമ്മളെ സഹായിക്കുന്ന നാലു കാര്യങ്ങളാണ്‌ കഴിഞ്ഞ ലേഖനത്തിൽ നമ്മൾ പഠിച്ചത്‌. (മത്താ. 4:19) നമ്മുടെ സാഹചര്യങ്ങൾ എന്തായാലും സന്തോഷവാർത്ത അറിയിക്കാനുള്ള നമ്മുടെ തീരുമാനം ശക്തമാക്കാൻ സഹായിക്കുന്ന മൂന്നു കാര്യങ്ങൾ ഈ ലേഖനത്തിൽ ചർച്ചചെയ്യും. (1) പ്രസംഗപ്രവർത്തനത്തിന്‌ ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കുന്നതും (2) ക്ഷമയുള്ളവരായിരിക്കുന്നതും (3) ശക്തമായ വിശ്വാസം നിലനിറുത്തുന്നതും പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ടാണെന്നു നമ്മൾ പഠിക്കും.

പ്രസംഗപ്രവർത്തനത്തിന്‌ ഒന്നാം സ്ഥാനം കൊടുക്കുക

4. യഹോവ നമ്മളെ ഏൽപ്പിച്ചിരിക്കുന്ന പ്രവർത്തനത്തിന്‌ നമ്മുടെ മുഴുശ്രദ്ധയും കൊടുക്കുന്നത്‌ അത്ര എളുപ്പമല്ലാത്തത്‌ എന്തുകൊണ്ട്‌?

4 അവസാനകാലത്തിന്റെ അടയാളമായ സംഭവങ്ങളെയും ലോകാവസ്ഥകളെയും കുറിച്ച്‌ യേശു മുൻകൂട്ടിപ്പറഞ്ഞു. പ്രസംഗപ്രവർത്തനം ചെയ്‌തുതീർക്കുന്നതിൽനിന്ന്‌ ആ കാര്യങ്ങൾ തന്റെ അനുഗാമികളുടെ ശ്രദ്ധ വ്യതിചലിപ്പിച്ചേക്കാമെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു. അതുകൊണ്ടാണ്‌ യേശു ശിഷ്യന്മാരോട്‌ എപ്പോഴും ‘ഉണർന്നിരിക്കാൻ’ പറഞ്ഞത്‌. (മത്താ. 24:42) നോഹയുടെ കാലത്ത്‌ ആളുകളുടെ ശ്രദ്ധ മറ്റു പല കാര്യങ്ങളിലും ആയിരുന്നു. അതുകൊണ്ട്‌ നോഹ കൊടുത്ത മുന്നറിയിപ്പ്‌ ശ്രദ്ധിക്കാൻ അവർക്കു കഴിഞ്ഞില്ല. സമാനമായ കാര്യങ്ങൾ ഇക്കാലത്ത്‌ നമ്മുടെയും ശ്രദ്ധ പതറിച്ചേക്കാം. (മത്താ. 24:37-39; 2 പത്രോ. 2:5) അതുകൊണ്ട്‌ യഹോവ നമ്മളെ ഏൽപ്പിച്ചിരിക്കുന്ന പ്രവർത്തനത്തിന്‌ നമ്മുടെ മുഴുശ്രദ്ധയും കൊടുക്കാൻ, അതിന്‌ ഒന്നാം സ്ഥാനം കൊടുക്കാൻ, നമ്മൾ ആഗ്രഹിക്കുന്നു.

5. പ്രസംഗപ്രവർത്തനത്തിന്റെ വ്യാപനത്തെക്കുറിച്ച്‌ പ്രവൃത്തികൾ 1:6-8 എന്താണു പറയുന്നത്‌?

5 പ്രസംഗപ്രവർത്തനത്തിന്‌ നമ്മൾ ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കേണ്ട ഒരു സമയമാണ്‌ ഇപ്പോൾ. തന്റെ മരണശേഷവും തന്റെ അനുഗാമികൾ പ്രസംഗപ്രവർത്തനം തുടരുമെന്നും താൻ ഉണ്ടായിരുന്നപ്പോൾ ചെയ്‌തതിനെക്കാൾ വിപുലമായി അവർ അതു ചെയ്യുമെന്നും യേശു മുൻകൂട്ടിപ്പറഞ്ഞു. (യോഹ. 14:12) യേശുവിന്റെ മരണശേഷം ചില ശിഷ്യന്മാർ അവരുടെ പഴയ ജോലിയായ മീൻപിടുത്തത്തിലേക്ക്‌ തിരിച്ചുപോയി. പുനരുത്ഥാനപ്പെട്ടുവന്ന യേശു ശിഷ്യന്മാർക്കു പ്രത്യക്ഷനാകുകയും അവർ ധാരാളം മീൻ പിടിക്കാൻ ഇടയാക്കിക്കൊണ്ട്‌ ഒരു അത്ഭുതം പ്രവർത്തിക്കുകയും ചെയ്‌തു. മനുഷ്യരെ പിടിക്കാൻ അവർക്കുള്ള നിയമനമാണ്‌ മറ്റെല്ലാ ജോലിയെക്കാളും പ്രധാനമെന്ന്‌ ഈ സാഹചര്യത്തിൽ യേശു എടുത്തുപറഞ്ഞു. (യോഹ. 21:15-17) താൻ തുടങ്ങിവെച്ച പ്രസംഗപ്രവർത്തനം ഇസ്രായേലിന്റെ അതിർത്തികളെല്ലാം കടന്ന്‌ ഭൂമിയുടെ അതിവിദൂരഭാഗങ്ങൾവരെ വ്യാപിക്കുമെന്ന്‌ സ്വർഗത്തിലേക്കു കയറിപ്പോകുന്നതിന്‌ തൊട്ടുമുമ്പ്‌ യേശു ശിഷ്യന്മാരോടു പറഞ്ഞു. (പ്രവൃത്തികൾ 1:6-8 വായിക്കുക.) വർഷങ്ങൾക്കു ശേഷം, ‘കർത്താവിന്റെ ദിവസത്തിൽ’ നടക്കാനിരിക്കുന്ന സംഭവങ്ങൾ ഒരു ദർശനത്തിലൂടെ യേശു അപ്പോസ്‌തലനായ യോഹന്നാനു കാണിച്ചുകൊടുത്തു. * യോഹന്നാൻ കണ്ട ഭയഗംഭീരമായ ദർശനം ഇതായിരുന്നു: ദൂത വഴിനടത്തിപ്പിനു കീഴിൽ, “എല്ലാ ജനതകളെയും ഗോത്രങ്ങളെയും ഭാഷക്കാരെയും വംശങ്ങളെയും” “എന്നും നിലനിൽക്കുന്ന ഒരു സന്തോഷവാർത്ത” അറിയിക്കുന്നു. (വെളി. 1:10; 14:6) ലോകമെങ്ങും നടക്കുന്ന പ്രസംഗപ്രവർത്തനം പൂർത്തിയാകുന്നതുവരെ നമ്മൾ അതിൽ ഏർപ്പെടാൻ യഹോവ പ്രതീക്ഷിക്കുന്നു എന്നല്ലേ ഇതെല്ലാം കാണിക്കുന്നത്‌?

6. പ്രസംഗപ്രവർത്തനത്തിന്‌ മുഴുശ്രദ്ധയും കൊടുക്കാൻ നമ്മളെ എന്തു സഹായിക്കും?

6 നമ്മളെ സഹായിക്കാൻ യഹോവ എന്തൊക്കെയാണു ചെയ്യുന്നത്‌ എന്നു ചിന്തിക്കുന്നെങ്കിൽ പ്രസംഗപ്രവർത്തനത്തിൽനിന്ന്‌ നമ്മുടെ ശ്രദ്ധ പതറാതിരിക്കും. ഉദാഹരണത്തിന്‌, യഹോവ ഇന്നു നമുക്ക്‌ അളവില്ലാതെ ആത്മീയഭക്ഷണം നൽകിക്കൊണ്ടേയിരിക്കുകയാണ്‌. അതിൽ അച്ചടിച്ച പ്രസിദ്ധീകരണങ്ങളും ഇലക്ട്രോണിക്‌ പ്രസിദ്ധീകരണങ്ങളും ഓഡിയോ റെക്കോർഡിങ്ങുകളും വീഡിയോകളും പ്രക്ഷേപണപരിപാടികളും ഒക്കെ ഉൾപ്പെടുന്നുണ്ട്‌. ഒന്നു ചിന്തിക്കുക, നമ്മുടെ വെബ്‌സൈറ്റ്‌ ഇപ്പോൾ 1,000-ത്തിലധികം ഭാഷകളിൽ ലഭ്യമാണ്‌. (മത്താ. 24:45-47) ഈ ലോകം രാഷ്‌ട്രീയമായും മതപരമായും സാമ്പത്തികമായും ഭിന്നിച്ചിരിക്കുകയാണെങ്കിലും ലോകമെങ്ങുമുള്ള 80 ലക്ഷത്തിലധികം ദൈവദാസർ ഒരൊറ്റ കുടുംബംപോലെ ഐക്യത്തിൽ പ്രവർത്തിക്കുന്നു. ഉദാഹരണത്തിന്‌, 2019 ഏപ്രിൽ 19 വെള്ളിയാഴ്‌ച ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള സാക്ഷികൾ ഒരുപോലെ ഒരു കാര്യം ചെയ്‌തു. അന്നത്തെ ദിവസത്തെ ദിനവാക്യത്തിന്റെ ചർച്ചയുടെ ഒരു വീഡിയോ അവർ കണ്ടു; അന്നു വൈകുന്നേരം യേശുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കാൻ 2,09,19,041 പേർ കൂടിവന്നു. ഇന്നു നടക്കുന്ന വിസ്‌മയകരമായ ഈ കാര്യങ്ങൾ കാണാനും അതിന്റെ ഭാഗമായിരിക്കാനും നമുക്കുള്ള അവസരത്തെക്കുറിച്ച്‌ ചിന്തിക്കുമ്പോൾ പ്രസംഗപ്രവർത്തനത്തിന്‌ മുഴുശ്രദ്ധയും കൊടുക്കാൻ നമുക്കു കഴിയും.

സത്യത്തിനു സാക്ഷിയായി നിൽക്കുന്നതിൽനിന്ന്‌ തന്റെ ശ്രദ്ധ പതറിക്കാൻ യേശു ഒന്നിനെയും അനുവദിച്ചില്ല (7-ാം ഖണ്ഡിക കാണുക)

7. യേശുവിന്റെ മാതൃക എങ്ങനെയാണ്‌ നമ്മുടെ പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നമ്മളെ സഹായിക്കുന്നത്‌?

7 യേശുവിന്റെ മാതൃക അനുകരിക്കുന്നതും പ്രസംഗപ്രവർത്തനത്തിൽനിന്ന്‌ ശ്രദ്ധ പതറാതിരിക്കാൻ നമ്മളെ സഹായിക്കും. സത്യത്തിനു സാക്ഷിയായി നിൽക്കുന്നതിൽനിന്ന്‌ തന്റെ ശ്രദ്ധ കവരാൻ യേശു യാതൊന്നിനെയും അനുവദിച്ചില്ല. (യോഹ. 18:37) ഒരിക്കൽ സാത്താൻ “ലോകത്തെ എല്ലാ രാജ്യങ്ങളും അവയുടെ പ്രതാപവും” വാഗ്‌ദാനം ചെയ്‌തപ്പോൾ യേശു അതിൽ വീണുപോയില്ല. (മത്താ. 4:8, 9; യോഹ. 6:15) പിന്നീട്‌, യേശു തങ്ങളുടെ രാജാവാകണമെന്ന്‌ ആളുകൾ ആഗ്രഹം പ്രകടിപ്പിച്ചപ്പോഴും യേശു അതിനു വഴങ്ങിയില്ല. (ലൂക്കോ. 9:58; യോഹ. 8:59) പണവും വസ്‌തുവകകളും ഉണ്ടാക്കാനുള്ള ആഗ്രഹം ഒരിക്കലും യേശുവിനെ പിടികൂടിയില്ല. ശക്തമായ എതിർപ്പു നേരിടേണ്ടിവന്നപ്പോഴും യേശു പിൻവാങ്ങിയില്ല. വിശ്വാസത്തിന്റെ പരിശോധനകൾ നമ്മൾ നേരിടുമ്പോൾ പൗലോസ്‌ അപ്പോസ്‌തലന്റെ ഉപദേശം ഓർക്കുക. ‘ക്ഷീണിച്ച്‌ പിന്മാറാതിരിക്കാൻ’ ക്രിസ്‌ത്യാനികൾ യേശുവിന്റെ മാതൃക ഓർക്കണമെന്ന്‌ പൗലോസ്‌ പറഞ്ഞു. (എബ്രാ. 12:3) ആ ഉപദേശം അനുസരിക്കുന്നെങ്കിൽ പ്രസംഗപ്രവർത്തനത്തിൽ നമ്മുടെ മുഴുശ്രദ്ധയും അർപ്പിക്കാൻ നമുക്കു കഴിയും.

ക്ഷമയുള്ളവരായിരിക്കുക

8. എന്താണ്‌ ക്ഷമ, ഇപ്പോൾ അതു പ്രത്യേകിച്ച്‌ ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

8 ഒരു സാഹചര്യം മാറുന്നതുവരെ ശാന്തമായി കാത്തിരിക്കാനുള്ള പ്രാപ്‌തിയാണ്‌ ക്ഷമ. ചിലപ്പോൾ നമ്മൾ കാത്തിരിക്കുന്നത്‌ മോശമായ ഒരു സാഹചര്യം അവസാനിച്ചുകാണാനായിരിക്കും. അല്ലെങ്കിൽ വളരെക്കാലമായി നമ്മൾ ആഗ്രഹിച്ച ഒരു കാര്യം നടക്കുന്നതു കാണാനായിരിക്കും. എന്താണെങ്കിലും നമുക്കു ക്ഷമ വേണം. യഹൂദയിൽ നടന്നുകൊണ്ടിരുന്ന അക്രമങ്ങൾ അവസാനിക്കാൻ ഹബക്കൂക്ക്‌ പ്രവാചകൻ അതിയായി ആഗ്രഹിച്ചു. (ഹബ. 1:2) ദൈവരാജ്യം ‘പെട്ടെന്നുതന്നെ പ്രത്യക്ഷപ്പെടുമെന്നും’ റോമിന്റെ അടിമത്തത്തിൽനിന്ന്‌ തങ്ങളെ രക്ഷിക്കുമെന്നും യേശുവിന്റെ ശിഷ്യന്മാർ പ്രതീക്ഷിച്ചു. (ലൂക്കോ. 19:11) ദൈവരാജ്യം, ദുഷ്ടത നീക്കി നീതി കളിയാടുന്ന ഒരു പുതിയ ലോകം ഇവിടെ കൊണ്ടുവരുന്ന ദിവസത്തിനായി നമ്മളും കാത്തിരിക്കുകയാണ്‌. (2 പത്രോ. 3:13) പക്ഷേ യഹോവ നിശ്ചയിച്ചിരിക്കുന്ന സമയത്തേ അതു നടക്കുകയുള്ളൂ. അതുവരെ നമ്മൾ ക്ഷമയോടെ കാത്തിരിക്കണം. യഹോവ നമ്മളെ ക്ഷമയുള്ളവരാകാൻ പഠിപ്പിക്കുന്ന ചില വിധങ്ങൾ നോക്കാം.

9. യഹോവ ക്ഷമ കാണിച്ചതിന്റെ ചില ഉദാഹരണങ്ങൾ എന്തൊക്കെയാണ്‌?

9 യഹോവയാണ്‌ ക്ഷമയുടെ ഏറ്റവും ശ്രേഷ്‌ഠമായ മാതൃക. പെട്ടകം പണിയാനും ‘നീതിയെക്കുറിച്ച്‌ പ്രസംഗിക്കാനും’ യഹോവ നോഹയ്‌ക്ക്‌ മതിയായ സമയം കൊടുത്തു. (2 പത്രോ. 2:5; 1 പത്രോ. 3:20) ദുഷ്ടത നിറഞ്ഞ സൊദോം, ഗൊമോറ നഗരങ്ങളിലെ ആളുകളെ നശിപ്പിക്കാനുള്ള യഹോവയുടെ തീരുമാനത്തെക്കുറിച്ച്‌ അബ്രാഹാം ആവർത്തിച്ച്‌ ചോദിച്ചപ്പോഴും യഹോവ ശ്രദ്ധയോടെ കേട്ടുനിന്നു. (ഉൽപ. 18:20-33) അവിശ്വസ്‌തരായ ഇസ്രായേൽ ജനതയോട്‌ യഹോവ നൂറ്റാണ്ടുകളോളം ക്ഷമയോടെ ഇടപെട്ടു. (നെഹ. 9:30, 31) താൻ ആകർഷിക്കുന്ന എല്ലാവർക്കും മാനസാന്തരപ്പെടാൻ ആവശ്യത്തിനു സമയം കൊടുത്തുകൊണ്ട്‌ യഹോവ ഇന്നും ക്ഷമ കാണിക്കുന്നു. (2 പത്രോ. 3:9; യോഹ. 6:44; 1 തിമൊ. 2:3, 4) പ്രസംഗ-പഠിപ്പിക്കൽ പ്രവർത്തനത്തിൽ ആയിരിക്കുമ്പോൾ ക്ഷമ കാണിക്കാൻ യഹോവയുടെ ഈ നല്ല മാതൃക നമ്മളെ പ്രചോദിപ്പിക്കും. തന്റെ വചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒരു ദൃഷ്ടാന്തത്തിലൂടെയും യഹോവ ക്ഷമ എന്ന ഗുണത്തെക്കുറിച്ച്‌ നമ്മളെ പഠിപ്പിക്കുന്നു.

കഠിനാധ്വാനിയായ, അതേസമയം ക്ഷമയുള്ള ഒരു കർഷകനെപ്പോലെ നമ്മുടെ ശ്രമങ്ങളുടെ ഫലങ്ങൾക്കായി നമുക്കു കാത്തിരിക്കാം (10-11 ഖണ്ഡികകൾ കാണുക)

10. യാക്കോബ്‌ 5:7, 8-ൽ പറയുന്ന കർഷകന്റെ ദൃഷ്ടാന്തം നമ്മളെ എന്തു പഠിപ്പിക്കുന്നു?

10 യാക്കോബ്‌ 5:7, 8 വായിക്കുക. വിത്തു വിതച്ച്‌ അതു വളരുന്നതുവരെ കാത്തിരിക്കുന്ന ഒരു കർഷകന്റെ ദൃഷ്ടാന്തം എങ്ങനെ ക്ഷമയുള്ളവർ ആയിരിക്കണം എന്ന്‌ നമ്മളെ പഠിപ്പിക്കുന്നു. ചില ചെടികൾ പെട്ടെന്ന്‌ വളരും. എന്നാൽ മറ്റു ചിലത്‌, പ്രത്യേകിച്ച്‌ വിളകൾ ഉത്‌പാദിപ്പിക്കുന്ന ചെടികൾ, വിളവെടുപ്പിന്‌ പാകമാകുന്നതിനു കുറച്ചുകൂടെ സമയമെടുക്കും. ഇസ്രായേലിൽ സാധാരണ ഒരു കർഷകൻ മുന്മഴയ്‌ക്കു മുമ്പ്‌, അതായത്‌ ഒക്ടോബർ പകുതിയോടെ വിത്തു വിതയ്‌ക്കും; എന്നിട്ട്‌ പിന്മഴയ്‌ക്കു ശേഷം, അതായത്‌ ഏപ്രിൽ പകുതിയോടെ വിളവെടുക്കും. അതെ, ഒരു കർഷകൻ വിത്ത്‌ വിതച്ചിട്ട്‌ എതാണ്ട്‌ ആറു മാസത്തോളം ക്ഷമയോടെ കാത്തിരിക്കണമായിരുന്നു. (മർക്കോ. 4:28) ആ കർഷകനെപ്പോലെ നമുക്കും ക്ഷമയുള്ളവരായിരിക്കാം, അതാണു ജ്ഞാനം. എന്നാൽ അത്‌ അത്ര എളുപ്പമല്ല.

11. ക്ഷമയുള്ളവർ ആയിരിക്കുന്നത്‌ ശുശ്രൂഷയിൽ നമുക്ക്‌ ഗുണം ചെയ്യുന്നത്‌ എങ്ങനെ?

11 എന്തെങ്കിലും ഒരു കാര്യം ചെയ്‌താൽ അതിനു പെട്ടെന്ന്‌ ഫലം കിട്ടണമെന്നാണ്‌ അപൂർണമനുഷ്യരുടെ ആഗ്രഹം. എന്നാൽ ഒരു കർഷകൻ നടുന്ന വിത്ത്‌ ഫലം കായ്‌ക്കണമെങ്കിൽ അതിന്‌ എപ്പോഴും ശ്രദ്ധ കൊടുത്തുകൊണ്ടിരിക്കണം. നിലം ഒരുക്കുകയും വിത്തു വിതയ്‌ക്കുകയും കള പറിക്കുകയും വെള്ളം ഒഴിക്കുകയും ഒക്കെ ചെയ്യണം. അതിനു നല്ല ക്ഷമയും വേണം. ശിഷ്യരാക്കൽ വേലയിൽ ഫലം കിട്ടണമെങ്കിൽ നമ്മളും ക്ഷമയോടെ നല്ല ശ്രമം ചെയ്യണം. ആളുകൾ നമ്മളെ ശ്രദ്ധിക്കാത്തപ്പോൾ നിരാശ തോന്നാതിരിക്കാൻ ക്ഷമയെന്ന ഗുണം നമ്മളെ സഹായിക്കും. ഇനി ആളുകൾ കേൾക്കാൻ നല്ല താത്‌പര്യം കാണിച്ചാലും നമ്മൾ ക്ഷമയുള്ളവരായിരിക്കണം. നമ്മൾ പറയുന്ന കാര്യങ്ങൾ ബൈബിൾവിദ്യാർഥി പെട്ടെന്ന്‌ വിശ്വസിക്കണം എന്ന്‌ നമുക്ക്‌ നിർബന്ധം പിടിക്കാനാവില്ല. ചിലപ്പോഴൊക്കെ യേശുവിന്റെ ശിഷ്യന്മാർക്കുപോലും യേശു പഠിപ്പിച്ച കാര്യങ്ങളുടെ അർഥം പെട്ടെന്ന്‌ പിടികിട്ടിയില്ല. (യോഹ. 14:9) നമ്മൾ ബൈബിൾ പഠിപ്പിക്കുന്ന ആളുകളുടെ ഉള്ളിൽനിന്നും മുൻവിധിയും നിസ്സംഗതയും പിഴുതുകളയുന്നതിനും സമയമെടുക്കും. നമ്മളായിരിക്കും നടുകയും നനയ്‌ക്കുകയും ചെയ്യുന്നത്‌. പക്ഷേ ദൈവമാണ്‌ വളർത്തുന്നത്‌ എന്ന കാര്യം നമ്മൾ എപ്പോഴും ഓർക്കണം.—1 കൊരി. 3:6.

12. വിശ്വാസത്തിൽ ഇല്ലാത്ത കുടുംബാംഗങ്ങളോട്‌ സാക്ഷീകരിക്കുമ്പോഴും നമുക്ക്‌ എങ്ങനെ ക്ഷമ കാണിക്കാം?

12 വിശ്വാസത്തിൽ ഇല്ലാത്ത കുടുംബാംഗങ്ങളോട്‌ സാക്ഷീകരിക്കുമ്പോൾ ക്ഷമ കാണിക്കാൻ നമുക്ക്‌ ബുദ്ധിമുട്ടു തോന്നിയേക്കാം. സഭാപ്രസംഗകൻ 3:1, 7-ലെ തത്ത്വം ഈ കാര്യത്തിൽ നമ്മളെ സഹായിക്കുന്നു. ‘സംസാരിക്കാൻ ഒരു സമയവും മൗനമായി ഇരിക്കാൻ ഒരു സമയവും’ ഉണ്ടെന്ന്‌ അവിടെ പറയുന്നു. നമ്മൾ ഒന്നും പറഞ്ഞില്ലെങ്കിലും നമ്മുടെ നല്ല പെരുമാറ്റംതന്നെ അവർക്കൊരു സാക്ഷ്യമായിരിക്കും. (1 പത്രോ. 3:1, 2) അതേസമയം സത്യത്തെക്കുറിച്ച്‌ സംസാരിക്കാൻ കിട്ടുന്ന അവസരങ്ങളൊന്നും നമ്മൾ നഷ്ടപ്പെടുത്തുകയും അരുത്‌. തീക്ഷ്‌ണതയോടെ പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുമ്പോൾത്തന്നെ കുടുംബാംഗങ്ങൾ ഉൾപ്പെടെ എല്ലാവരോടും ക്ഷമയോടെ ഇടപെടാനും നമ്മൾ ശ്രദ്ധിക്കണം.

13-14. ക്ഷമയുടെ കാര്യത്തിൽ നല്ല മാതൃക വെച്ച ചിലരുടെ ദൃഷ്ടാന്തങ്ങൾ പറയുക.

13 ബൈബിൾക്കാലങ്ങളിലെയും ഇക്കാലത്തെയും വിശ്വസ്‌തരുടെ മാതൃകയിൽനിന്ന്‌ നമുക്കു ക്ഷമയെക്കുറിച്ച്‌ പഠിക്കാൻ കഴിയും. ദുഷ്ടത അവസാനിച്ചുകാണാൻ ഹബക്കൂക്ക്‌ ആഗ്രഹിച്ചു. എങ്കിലും ഹബക്കൂക്ക്‌ ക്ഷമയുള്ളവൻ ആയിരുന്നു. അതുകൊണ്ടാണ്‌ അദ്ദേഹം ഇങ്ങനെ പറഞ്ഞത്‌: “എന്റെ കാവൽസ്ഥാനത്ത്‌ ഞാൻ നിൽക്കും.” (ഹബ. 2:1) അതെ, ഹബക്കൂക്ക്‌ ക്ഷമയോടെ തന്റെ കാവൽസ്ഥാനത്തുതന്നെ തുടർന്നു. അതുപോലെ ശുശ്രൂഷ ‘പൂർത്തിയാക്കി’ തന്റെ സ്വർഗീയ പ്രതിഫലം നേടാൻ അപ്പോസ്‌തലനായ പൗലോസ്‌ ആഗ്രഹിച്ചു. എങ്കിലും ‘സന്തോഷവാർത്ത സമഗ്രമായി അറിയിക്കുന്നതിൽ’ പൗലോസ്‌ ക്ഷമയോടെ തുടർന്നു.—പ്രവൃ. 20:24.

14 ഇനി നമുക്ക്‌ ഇക്കാലത്തെ ഒരു അനുഭവം നോക്കാം. ഗിലെയാദ്‌ ബിരുദം നേടിയ ഒരു ദമ്പതികളെ സാക്ഷികൾ അധികം ഒന്നുമില്ലാത്ത ഒരു രാജ്യത്തേക്ക്‌ നിയമിച്ചു. ആ രാജ്യത്തെ ഭൂരിപക്ഷം ആളുകളും ക്രൈസ്‌തവരായിരുന്നില്ല. മിക്കവർക്കും ബൈബിൾ പഠിക്കാൻ വലിയ താത്‌പര്യവും ഇല്ലായിരുന്നു. എന്നാൽ അവരുടെകൂടെ ഗിലെയാദ്‌ ബിരുദം നേടി മറ്റു രാജ്യങ്ങളിൽ സേവിക്കുന്ന സഹോദരങ്ങൾക്ക്‌ ശുശ്രൂഷയിൽ നല്ലനല്ല അനുഭവങ്ങൾ ലഭിക്കുന്നുണ്ടായിരുന്നു. അവർക്ക്‌ ലഭിക്കുന്ന നല്ല ബൈബിൾപഠനങ്ങളെക്കുറിച്ച്‌ ഒക്കെ ഈ ദമ്പതികളോട്‌ പറയുമായിരുന്നു. തങ്ങളുടെ പ്രദേശത്തെ മിക്കവരും കേൾക്കാൻ തയ്യാറല്ലായിരുന്നെങ്കിലും ആ ദമ്പതികൾ ക്ഷമയോടെ ശുശ്രൂഷയിൽ തുടർന്നു. അങ്ങനെ എട്ടു വർഷം കടന്നുപോയി. ഒടുവിൽ അവർക്ക്‌ അവരുടെ ഒരു ബൈബിൾവിദ്യാർഥി സ്‌നാനപ്പെടുന്നതിന്റെ സന്തോഷം അനുഭവിക്കാൻ കഴിഞ്ഞു. പുരാതനകാലത്തെയും ആധുനികകാലത്തെയും വിശ്വസ്‌തരുടെ മാതൃകയിൽനിന്ന്‌ നമുക്ക്‌ എന്ത്‌ പഠിക്കാം? ഇവരാരും മടുത്തുപോകുകയോ അവരുടെ കൈക്കു വിശ്രമം കൊടുക്കുകയോ ചെയ്‌തില്ല. അവർ കാണിച്ച ക്ഷമയ്‌ക്ക്‌ യഹോവ അവർക്കു പ്രതിഫലം കൊടുക്കുകയും ചെയ്‌തു. ‘വിശ്വാസത്തിലൂടെയും ക്ഷമയിലൂടെയും വാഗ്‌ദാനങ്ങൾ അവകാശമാക്കിയവരെ നമുക്ക്‌ അനുകരിക്കാം.’—എബ്രാ. 6:10-12.

ശക്തമായ വിശ്വാസം കാത്തുസൂക്ഷിക്കുക

15. പ്രസംഗിക്കാനുള്ള നമ്മുടെ തീരുമാനത്തെ വിശ്വാസം ശക്തമാക്കുന്നത്‌ എങ്ങനെ?

15 നമ്മൾ അറിയിക്കുന്ന സന്ദേശത്തിൽ നമുക്ക്‌ വിശ്വാസമുണ്ട്‌, അതുകൊണ്ട്‌ കഴിയുന്നത്ര ആളുകളെ അത്‌ അറിയിക്കാൻ നമ്മൾ ആഗ്രഹിക്കും. ദൈവവചനത്തിൽ കാണുന്ന വാഗ്‌ദാനങ്ങൾ നടക്കും എന്നു നമുക്ക്‌ ഉറപ്പാണ്‌. (സങ്കീ. 119:42; യശ. 40:8) ബൈബിൾപ്രവചനങ്ങൾ നിറവേറുന്നത്‌ നമ്മൾ ഇന്ന്‌ കണ്ടുകൊണ്ടിരിക്കുകയാണ്‌. ബൈബിൾതത്ത്വങ്ങൾ അനുസരിക്കുമ്പോൾ ആളുകളുടെ ജീവിതം മെച്ചപ്പെടുന്നതും നമ്മൾ കാണുന്നു. ഈ തെളിവുകളെല്ലാം ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത എല്ലാവരും അറിയേണ്ട ഒരു സന്ദേശമാണെന്ന നമ്മുടെ ബോധ്യം കൂടുതൽ ശക്തമാക്കുന്നു.

16. സങ്കീർത്തനം 46:1-3-നു ചേർച്ചയിൽ യഹോവയിലുള്ള വിശ്വാസം പ്രസംഗിക്കാനുള്ള നമ്മുടെ തീരുമാനത്തെ ശക്തമാക്കുന്നത്‌ എങ്ങനെ? യേശുവിലുള്ള വിശ്വാസം നമ്മളെ എങ്ങനെ സഹായിക്കുന്നു?

16 ഇനി, നമ്മൾ അറിയിക്കുന്ന സന്ദേശത്തിന്റെ ഉറവിടമായ യഹോവയിലും ദൈവരാജ്യത്തിന്റെ രാജാവായി യഹോവ നിയമിച്ചിരിക്കുന്ന യേശുവിലും നമുക്കു വിശ്വാസമുണ്ട്‌. (യോഹ. 14:1) നമ്മൾ നേരിടുന്ന സാഹചര്യങ്ങൾ എത്ര ദുഷ്‌കരമായാലും യഹോവ എപ്പോഴും നമ്മുടെ അഭയസ്ഥാനവും ശക്തിയും ആയിരിക്കും. (സങ്കീർത്തനം 46:1-3 വായിക്കുക.) യഹോവ കൊടുത്ത ശക്തിയും അധികാരവും ഉപയോഗിച്ചുകൊണ്ട്‌ യേശു സ്വർഗത്തിൽനിന്ന്‌ പ്രസംഗപ്രവർത്തനത്തെ നയിക്കുന്നെന്നും നമുക്ക്‌ ഉറപ്പുണ്ട്‌.—മത്താ. 28:18-20.

17. പ്രസംഗപ്രവർത്തനം തുടരേണ്ടതിന്റെ കാരണം വ്യക്തമാക്കുന്ന ഒരു അനുഭവം പറയുക.

17 വിശ്വാസമുണ്ടെങ്കിൽ, യഹോവ പ്രസംഗപ്രവർത്തനത്തിൽ നമ്മൾ ചെയ്യുന്ന ശ്രമങ്ങളെ അനുഗ്രഹിക്കും എന്ന ഉറപ്പും നമുക്കുണ്ടായിരിക്കും. ഒരുപക്ഷേ നമ്മൾ പ്രതീക്ഷിക്കാത്ത വിധങ്ങളിൽപ്പോലും യഹോവ അത്‌ ചെയ്യും. (സഭാ. 11:6) ഉദാഹരണത്തിന്‌, നമ്മുടെ പ്രസിദ്ധീകരണ കൈവണ്ടികളുടെയും സ്റ്റാൻഡുകളുടെയും അടുത്തുകൂടെ ആയിരക്കണക്കിന്‌ ആളുകൾ ഓരോ ദിവസവും നടന്നുപോകുന്നു. ഈ സാക്ഷീകരണരീതി ശരിക്കും ഫലപ്രദമാണോ? ആണെന്നതിന്‌ ഒരു സംശയവുമില്ല. 2014 നവംബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയിൽ ഒരു അനുഭവം വന്നിരുന്നു. യഹോവയുടെ സാക്ഷികളെക്കുറിച്ച്‌ ഒരു ഉപന്യാസം എഴുതാൻ ആഗ്രഹിച്ച ഒരു കോളേജ്‌ വിദ്യാർഥിനിയുടെ അനുഭവമായിരുന്നു അത്‌. നമ്മുടെ രാജ്യഹാൾ കണ്ടുപിടിക്കാൻ അവൾക്ക്‌ കഴിഞ്ഞില്ല, എങ്കിലും കോളേജിന്റെ അടുത്ത്‌ നമ്മുടെ പ്രസിദ്ധീകരണങ്ങളുടെ ഒരു പ്രദർശനമേശ അവൾ കണ്ടു. ഉപന്യാസം എഴുതാൻ വേണ്ട വിവരങ്ങൾ അവൾക്ക്‌ അവിടെനിന്ന്‌ കിട്ടി. പിന്നീട്‌, അവൾ സ്‌നാനമേറ്റ്‌ ഒരു സാക്ഷിയായി. ഇപ്പോൾ ഒരു സാധാരണ മുൻനിരസേവികയാണ്‌. രാജ്യസന്ദേശം കേൾക്കേണ്ട ധാരാളം ആളുകൾ ഇനിയുമുണ്ടെന്ന്‌ ഇത്തരം അനുഭവങ്ങളൊക്കെ തെളിയിക്കുന്നു. പ്രസംഗപ്രവർത്തനത്തിൽ തുടരാൻ ഇത്‌ നമ്മളെ പ്രചോദിപ്പിക്കുന്നില്ലേ?

കൈക്കു വിശ്രമം കൊടുക്കില്ല എന്ന്‌ നിങ്ങൾ തീരുമാനിച്ചിട്ടുണ്ടോ?

18. യഹോവ നിശ്ചയിച്ചിരിക്കുന്ന സമയത്തുതന്നെ പ്രസംഗപ്രവർത്തനം പൂർത്തിയാകുമെന്നു നമുക്ക്‌ ഉറപ്പുള്ളത്‌ എന്തുകൊണ്ട്‌?

18 നിശ്ചയിച്ചിരിക്കുന്ന സമയത്തുതന്നെ പ്രസംഗപ്രവർത്തനം പൂർത്തിയാകുമെന്ന്‌ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാം. നോഹയുടെ കാലത്ത്‌ എന്താണു സംഭവിച്ചത്‌ എന്ന്‌ ഓർക്കുക. താൻ ഒരു സമയം നിശ്ചയിച്ചാൽ അത്‌ അങ്ങോട്ടോ ഇങ്ങോട്ടോ മാറില്ലെന്ന്‌ യഹോവ അന്ന്‌ തെളിയിച്ചു. ജലപ്രളയം ആരംഭിക്കാനുള്ള സമയം ഏകദേശം 120 വർഷങ്ങൾക്കു മുമ്പുതന്നെ യഹോവ നിശ്ചയിച്ചിരുന്നു. വർഷങ്ങൾക്കു ശേഷം, ഒരു പെട്ടകം പണിയാൻ യഹോവ നോഹയോട്‌ കല്‌പിച്ചു. പ്രളയം തുടങ്ങുന്നതിനു 40-ഓ 50-ഓ വർഷം മുമ്പ്‌ ആയിരിക്കാം ഇത്‌. അക്കാലമത്രയും നോഹ ശരിക്കും കഠിനാധ്വാനം ചെയ്‌തു. യാതൊരു പ്രതികരണവും ഇല്ലാത്ത ആളുകളോട്‌ നോഹ ന്യായവിധിസന്ദേശം അറിയിക്കുകയും ചെയ്‌തു. മൃഗങ്ങളെ പെട്ടകത്തിൽ കയറ്റാനുള്ള സമയമായെന്ന്‌ യഹോവ പറയുന്നതുവരെ നോഹ അതു തുടർന്നു. ഒടുവിൽ നിശ്ചയിച്ച സമയം വന്നപ്പോൾ “യഹോവ വാതിൽ അടച്ചു.”—ഉൽപ. 6:3; 7:1, 2, 16.

19. കൈക്കു വിശ്രമം കൊടുക്കാതിരുന്നാൽ നമുക്ക്‌ എന്തു പ്രതിഫലം കിട്ടും?

19 പെട്ടെന്നുതന്നെ നമ്മൾ ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത അറിയിക്കുന്നതു നിറുത്തും, യഹോവ മതി എന്നു പറയുമ്പോൾ. സാത്താന്റെ ഈ വ്യവസ്ഥിതിക്കു മുന്നിൽ ‘യഹോവ അന്നു വാതിൽ അടയ്‌ക്കും.’ എന്നിട്ട്‌ നീതി കളിയാടുന്ന ഒരു പുതിയ ലോകത്തിന്റെ വാതിൽ തുറക്കും. അതുവരെ തങ്ങളുടെ കൈക്കു വിശ്രമം കൊടുക്കാതിരുന്ന നോഹയെയും ഹബക്കൂക്കിനെയും പോലുള്ളവരെ നമുക്ക്‌ അനുകരിക്കാം. നമുക്ക്‌ ശ്രദ്ധ പതറാതെ സൂക്ഷിക്കാം, ക്ഷമയുള്ളവരായിരിക്കാം, യഹോവയിലും യഹോവയുടെ വാഗ്‌ദാനങ്ങളിലും ശക്തമായ വിശ്വാസം കാക്കാം.

ഗീതം 75 “ഇതാ ഞാൻ, എന്നെ അയച്ചാലും!”

^ ഖ. 5 കഴിഞ്ഞ ലേഖനത്തിലെ വിവരങ്ങൾ മനുഷ്യരെ പിടിക്കാനുള്ള യേശുവിന്റെ ക്ഷണം സ്വീകരിക്കാൻ, പുരോഗമിച്ചുകൊണ്ടിരിക്കുന്ന ബൈബിൾവിദ്യാർഥികളെ പ്രോത്സാഹിപ്പിച്ചു. ഈ ലേഖനം, പുതിയവരും അനുഭവപരിചയമുള്ളവരും ഉൾപ്പെടെ, എല്ലാ പ്രചാരകരെയും ഉദ്ദേശിച്ചുള്ളതാണ്‌. പൂർത്തിയായി എന്ന്‌ യഹോവ പറയുന്നതുവരെ ഉത്സാഹത്തോടെ പ്രസംഗപ്രവർത്തനം തുടരാൻ നമ്മളെ സഹായിക്കുന്ന മൂന്നു കാര്യങ്ങൾ ഈ ലേഖനം ചർച്ച ചെയ്യുന്നു.

^ ഖ. 2 പദപ്രയോഗത്തിന്റെ വിശദീകരണം: ഈ ലേഖനത്തിൽ “നിന്റെ കൈക്കു വിശ്രമം കൊടുക്കരുത്‌” എന്ന പ്രയോഗം അർഥമാക്കുന്നത്‌ പൂർത്തിയായി എന്ന്‌ യഹോവ പറയുന്നതുവരെ സന്തോഷവാർത്ത അറിയിക്കുന്നതിൽ തുടരാൻ നമ്മൾ ദൃഢനിശ്ചയമുള്ളവരായിരിക്കണം എന്നാണ്‌.

^ ഖ. 5 യേശു 1914-ൽ രാജാവായപ്പോഴാണ്‌ “കർത്താവിന്റെ ദിവസം” ആരംഭിച്ചത്‌. ആയിരം വർഷവാഴ്‌ചയുടെ അവസാനംവരെ അതു തുടരും.