പഠനലേഖനം 36
മനുഷ്യരെ പിടിക്കുന്നവരാകാൻ നിങ്ങൾ ഒരുങ്ങിയോ?
“പേടിക്കാതിരിക്കൂ! നീ ഇനിമുതൽ മനുഷ്യരെ ജീവനോടെ പിടിക്കും.”—ലൂക്കോ. 5:10.
ഗീതം 73 ധൈര്യം തരേണമേ
പൂർവാവലോകനം *
1. നാലു മീൻപിടുത്തക്കാരെ യേശു എന്തിനുവേണ്ടിയാണു ക്ഷണിച്ചത്, അവർ അപ്പോൾ എന്തു ചെയ്തു?
മത്സ്യബന്ധനം തൊഴിലാക്കിയവരായിരുന്നു ശിഷ്യന്മാരായ പത്രോസും അന്ത്രയോസും യാക്കോബും യോഹന്നാനും. “എന്റെകൂടെ വരൂ, ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം” എന്നു യേശു അവരോടു പറഞ്ഞപ്പോൾ അവർ ശരിക്കും അതിശയിച്ചുകാണും. * അവർ അപ്പോൾ എന്തു ചെയ്തു? ബൈബിൾ പറയുന്നു: “അപ്പോൾത്തന്നെ അവർ വലകൾ ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ചു.” (മത്താ. 4:18-22) ആ തീരുമാനം അവരുടെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായിരുന്നു. ഇത്രയും നാൾ അവർ മീൻ പിടിക്കുന്നവരായിരുന്നു; ഇനിമുതൽ അവർ ‘മനുഷ്യരെ ജീവനോടെ പിടിക്കുമായിരുന്നു.’ (ലൂക്കോ. 5:10) അന്നത്തെപ്പോലെ ഇന്നും സത്യത്തെ സ്നേഹിക്കുന്ന, ആത്മാർഥതയുള്ള ആളുകളെ യേശു ക്ഷണിക്കുന്നുണ്ട്. (മത്താ. 28:19, 20) മനുഷ്യരെ പിടിക്കുന്ന ഒരാളാകാനുള്ള യേശുവിന്റെ ക്ഷണം നിങ്ങൾ സ്വീകരിച്ചിട്ടുണ്ടോ?
2. മനുഷ്യരെ പിടിക്കുന്നവരാകാനുള്ള തീരുമാനം നമ്മൾ ഗൗരവമായി കാണേണ്ടത് എന്തുകൊണ്ട്, ആ തീരുമാനമെടുക്കാൻ എന്തു സഹായിക്കും?
2 കുറച്ച് നാളായി ബൈബിൾ പഠിക്കുകയും അതിനനുസരിച്ച് ജീവിതത്തിൽ പല മാറ്റങ്ങൾ വരുത്തുകയും ചെയ്ത ഒരാളായിരിക്കും നിങ്ങൾ. ഇപ്പോൾ നിങ്ങൾ ഒരു തീരുമാനമെടുക്കാറായി, സന്തോഷവാർത്തയുടെ ഒരു പ്രചാരകനാകണോ എന്ന തീരുമാനം. യേശുവിന്റെ ക്ഷണം സ്വീകരിക്കാൻ നിങ്ങൾക്കു മടി തോന്നുന്നുണ്ടെങ്കിൽ അതിൽ വിഷമിക്കേണ്ടതില്ല. വളരെ പ്രധാനപ്പെട്ട ഒരു തീരുമാനമാണ് അതെന്നു നിങ്ങൾക്ക് അറിയാവുന്നതുകൊണ്ടായിരിക്കാം നിങ്ങൾ മടിച്ചുനിൽക്കുന്നത്. എന്നാൽ ഒരു തീരുമാനമെടുക്കാൻ എന്തു സഹായിക്കും? പത്രോസും മറ്റുള്ളവരും അവരുടെ വലകൾ “അപ്പോൾത്തന്നെ” ഉപേക്ഷിച്ചു എന്നതു ശരിയാണ്. എന്നാൽ അവർ എടുത്തുചാടി എടുത്ത ഒരു തീരുമാനമല്ലായിരുന്നു അത്. ഏകദേശം ആറു മാസം മുമ്പുതന്നെ അവർ യേശുവാണു മിശിഹയെന്നു തിരിച്ചറിയുകയും യേശുവിൽ വിശ്വസിക്കുകയും ചെയ്തിരുന്നു. (യോഹ. 1:35-42) അതുപോലെ നിങ്ങൾ യഹോവയെയും യേശുവിനെയും കുറിച്ച് ഇതിനോടകം ധാരാളം കാര്യങ്ങൾ പഠിച്ചിട്ടുണ്ടാകും, ആത്മീയമായി കൂടുതൽ പുരോഗമിക്കാൻ ആഗ്രഹിക്കുന്നുമുണ്ടാകും. എന്നാൽ ഒരു പ്രചാരകനാകാനുള്ള തീരുമാനമെടുക്കുന്നതിനു മുമ്പ് നിങ്ങൾ അതെപ്പറ്റി നന്നായി ആലോചിക്കണം. ഒരു തീരുമാനമെടുക്കാൻ പത്രോസിനെയും മറ്റുള്ളവരെയും ചില ഗുണങ്ങളുണ്ടായിരുന്നതും സഹായിച്ചു. അത് ഏതൊക്കെയാണ്?
3. യേശുവിന്റെ ക്ഷണം സ്വീകരിക്കാനുള്ള ആഗ്രഹം വളർത്തിയെടുക്കാൻ ഏതു ഗുണങ്ങൾ നിങ്ങളെ സഹായിക്കും?
3 യേശുവിന്റെ ആ ആദ്യത്തെ ശിഷ്യന്മാർ തങ്ങളുടെ ജോലിയോട് ഇഷ്ടമുള്ളവരും അതു നന്നായി ചെയ്യാൻ അറിയാവുന്നവരും ആയിരുന്നു. ധൈര്യവും ആത്മശിക്ഷണവും അവർ വളർത്തിയെടുത്തിരുന്നു. മനുഷ്യരെ പിടിക്കുന്നതിൽ വിദഗ്ധരാകാൻ ഇതേ ഗുണങ്ങൾതന്നെ അവരെ സഹായിച്ചു എന്നതിനു സംശയമില്ല. പ്രസംഗ-പഠിപ്പിക്കൽ വേലയിൽ വിദഗ്ധരാകാൻ സഹായിക്കുന്ന ആ ഗുണങ്ങൾ നിങ്ങൾക്ക് എങ്ങനെ വളർത്തിയെടുക്കാമെന്ന് ഈ ലേഖനം ചർച്ച ചെയ്യും.
പ്രസംഗിക്കാനുള്ള നിങ്ങളുടെ ആഗ്രഹം ശക്തമാക്കുക
പത്രോസും മറ്റുള്ളവരും മനുഷ്യരെ പിടിക്കുന്നവരായി. നമ്മുടെ കാലത്തും പ്രധാനപ്പെട്ട ഈ വേല തുടരുന്നു (4-5 ഖണ്ഡികകൾ കാണുക)
4. മീൻപിടുത്തം എന്ന ജോലി പത്രോസ് ഉത്സാഹത്തോടെ ചെയ്തത് എന്തുകൊണ്ട്?
4 മീൻപിടുത്തം പത്രോസിന്റെ ഉപജീവനമാർഗമായിരുന്നു. പക്ഷേ അതു വെറുമൊരു തൊഴിലായി മാത്രമല്ല പത്രോസ് കണ്ടത്. പത്രോസിന് അത് ഇഷ്ടമായിരുന്നു. (യോഹ. 21:3, 9-15) മനുഷ്യരെ പിടിക്കുന്ന ജോലിയെയും സ്നേഹിക്കാൻ പത്രോസ് പഠിച്ചു. യഹോവയുടെ സഹായത്താൽ പത്രോസ് അതിൽ വിദഗ്ധനായിത്തീരുകയും ചെയ്തു.—പ്രവൃ. 2:14, 41.
5. ലൂക്കോസ് 5:8-11 അനുസരിച്ച് പത്രോസിനു പേടി തോന്നിയത് എന്തുകൊണ്ടാണ്, നമുക്ക് അങ്ങനെ തോന്നുന്നുണ്ടെങ്കിൽ അതിനെ മറികടക്കാൻ എങ്ങനെ കഴിയും?
5 പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടാൻ നമ്മളെ പ്രചോദിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം യഹോവയോടുള്ള സ്നേഹമാണ്. പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടാനുള്ള പ്രാപ്തിയില്ല എന്നു നമുക്കു തോന്നിയാലും അതിനെയെല്ലാം മറികടക്കാൻ യഹോവയോടുള്ള സ്നേഹം നമ്മളെ സഹായിക്കും. മനുഷ്യരെ പിടിക്കുന്ന ഒരാളാകാൻ യേശു പത്രോസിനെ ക്ഷണിച്ചപ്പോൾ പറഞ്ഞ ഒരു കാര്യം ശ്രദ്ധിക്കുക: “പേടിക്കാതിരിക്കൂ!” (ലൂക്കോസ് 5:8-11 വായിക്കുക.) ഒരു ശിഷ്യനായാൽ തനിക്ക് എന്തൊക്കെ സംഭവിക്കുമെന്ന് ഓർത്തല്ല പത്രോസ് പേടിച്ചത്. യേശുവിന്റെ നിർദേശമനുസരിച്ച് വല ഇറക്കിയപ്പോൾ അവർക്കു കിട്ടിയ മീനിന്റെ പെരുപ്പം കണ്ടിട്ടാണു പത്രോസ് അമ്പരന്നുപോയത്. യേശു ചെയ്ത ഈ അത്ഭുതം കണ്ടപ്പോൾ യേശുവിന്റെകൂടെ പ്രവർത്തിക്കാനുള്ള യോഗ്യത തനിക്കില്ലെന്നു പത്രോസിനു തോന്നി. നമുക്കും പേടി തോന്നിയേക്കാം. എന്നാൽ, ക്രിസ്തുവിന്റെ ഒരു ശിഷ്യൻ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചൊക്കെ ഓർക്കുമ്പോഴായിരിക്കും നമുക്കു പേടി തോന്നുന്നത്. അങ്ങനെ തോന്നുന്നെങ്കിൽ യഹോവയോടും യേശുവിനോടും നിങ്ങളുടെ അയൽക്കാരനോടും ഉള്ള സ്നേഹം ശക്തമാക്കുക. അപ്പോൾ, മനുഷ്യരെ പിടിക്കുന്ന ഒരാളാകാനുള്ള യേശുവിന്റെ ക്ഷണം സ്വീകരിക്കാൻ നിങ്ങൾക്കു ശക്തമായ ആഗ്രഹം തോന്നും.—മത്താ. 22:37, 39; യോഹ. 14:15.
6. പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടാൻ നമ്മളെ പ്രചോദിപ്പിക്കുന്ന മറ്റു ചില കാരണങ്ങൾ ഏതൊക്കെയാണ്?
6 പ്രസംഗപ്രവർത്തനത്തിൽ ഉത്സാഹത്തോടെ ഏർപ്പെടാൻ നമ്മളെ പ്രചോദിപ്പിക്കുന്ന മറ്റു ചില കാരണങ്ങൾ നോക്കാം. “പോയി . . . ആളുകളെ ശിഷ്യരാക്കുക” എന്ന യേശുവിന്റെ കല്പന അനുസരിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു എന്നതാണ് അതിലൊന്ന്. (മത്താ. 28:19, 20) കൂടാതെ, ഇന്ന് ആളുകൾ “അവഗണിക്കപ്പെട്ടവരും മുറിവേറ്റവരും” ആണെന്നു നമുക്ക് അറിയാം. അതുകൊണ്ട് ദൈവരാജ്യത്തെക്കുറിച്ചുള്ള സത്യം അവർക്ക് എത്ര ആവശ്യമാണെന്നു നമ്മൾ മനസ്സിലാക്കുന്നു. (മത്താ. 9:36) എല്ലാ തരം ആളുകളും സത്യത്തിന്റെ ശരിയായ അറിവ് നേടാനും അവർക്കു രക്ഷ കിട്ടാനും യഹോവ ആഗ്രഹിക്കുന്നു.—1 തിമൊ. 2:4.
7. റോമർ 10:13-15 പ്രസംഗപ്രവർത്തനത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നത് എങ്ങനെ?
7 നമ്മൾ അറിയിക്കുന്ന സന്ദേശം ആളുകളെ രക്ഷയിലേക്കു നയിക്കുന്നെന്ന് ഓർക്കുമ്പോൾ പ്രസംഗപ്രവർത്തനം ഏറ്റെടുക്കാൻ നമുക്ക് ആഗ്രഹം തോന്നും. ഒരു മീൻപിടുത്തക്കാരൻ സാധാരണ മീൻ പിടിക്കുന്നത് ഒന്നുകിൽ വിൽക്കാനായിരിക്കും, അല്ലെങ്കിൽ കഴിക്കാനായിരിക്കും. എന്നാൽ അതിൽനിന്ന് വ്യത്യസ്തമായി നമ്മൾ മനുഷ്യരെ ‘പിടിക്കുന്നത്’ അവരുടെ ജീവൻ രക്ഷിക്കാനാണ്.—റോമർ 10:13-15 വായിക്കുക; 1 തിമൊ. 4:16.
പ്രസംഗപ്രവർത്തനം എങ്ങനെ ചെയ്യണമെന്നു പഠിക്കുക
8-9. ഒരു മീൻപിടുത്തക്കാരൻ എന്ത് അറിഞ്ഞിരിക്കണം, എന്തുകൊണ്ട്?
8 യേശുവിന്റെ കാലത്തെ ഇസ്രായേല്യനായ ഒരു മീൻപിടുത്തക്കാരൻ ഏതു തരം മീനിനെയാണു പിടിക്കേണ്ടതെന്ന് അറിഞ്ഞിരിക്കണമായിരുന്നു. (ലേവ്യ 11:9-12) കടലിന്റെ ഏതു ഭാഗത്താണ് അത്തരം മത്സ്യങ്ങൾ കാണുന്നതെന്നും അദ്ദേഹം അറിയണമായിരുന്നു. ആവശ്യത്തിന് ആഹാരം ലഭിക്കുന്ന, അവയ്ക്കു പറ്റിയ ഒരു ആവാസവ്യവസ്ഥയിലായിരിക്കും മത്സ്യങ്ങൾ സാധാരണ കാണപ്പെടുന്നത്. ഇനി, ഒരു മീൻപിടുത്തക്കാരൻ മീൻ പിടിക്കാൻ പോകുന്ന സമയത്തിനും പ്രാധാന്യമുണ്ട്. പസഫിക് ദ്വീപിലെ ഒരു സഹോദരൻ ഒരിക്കൽ അവിടെ എത്തിയ ഒരു മിഷനറിയെ തന്റെകൂടെ മീൻപിടുത്തത്തിനു വരാൻ ക്ഷണിച്ചു. മിഷനറി ആ സഹോദരനോടു പറഞ്ഞു: “നാളെ രാവിലെ ഒൻപതു മണിക്കു നമുക്കു കാണാം.” ആ സഹോദരന്റെ മറുപടി ഇതായിരുന്നു: “സഹോദരാ, സഹോദരന് അറിയാഞ്ഞിട്ടാണ്. മീനിനെ കിട്ടുമെന്ന് ഉറപ്പുള്ള ഒരു സമയത്താണു ഞങ്ങൾ പോകുന്നത്. അല്ലാതെ ഞങ്ങൾക്ക് ഇഷ്ടമുള്ള സമയത്തല്ല.”
9 അതുപോലെ, ഒന്നാം നൂറ്റാണ്ടിൽ മനുഷ്യരെ പിടിച്ചിരുന്നവർ ‘മീൻ’ കാണപ്പെടുന്ന സ്ഥലവും സമയവും മനസ്സിലാക്കിയാണു പ്രവർത്തിച്ചിരുന്നത്. ഉദാഹരണത്തിന്, യേശുവിന്റെ അനുഗാമികൾ ദേവാലയത്തിലും സിനഗോഗുകളിലും അതുപോലെ വീടുതോറും ചന്തസ്ഥലത്തും പോയി പ്രസംഗിച്ചു. (പ്രവൃ. 5:42; 17:17; 18:4) നമ്മളും നമ്മുടെ പ്രദേശത്തെ ആളുകളുടെ രീതികൾ നന്നായി അറിഞ്ഞിരിക്കണം. എവിടെ, എപ്പോൾ പോയാലാണു കൂടുതൽ പേരോടു സാക്ഷീകരിക്കാൻ കഴിയുന്നതെന്നു മനസ്സിലാക്കി അതിനനുസരിച്ച് മാറ്റങ്ങൾ വരുത്താൻ നമ്മൾ തയ്യാറാകണം.—1 കൊരി. 9:19-23.
സമർഥരായ മീൻപിടുത്തക്കാർ. . . 1. മീൻ കിട്ടുന്ന സ്ഥലവും സമയവും നോക്കി വല ഇറക്കും (8-9 ഖണ്ഡികകൾ കാണുക)
10. യഹോവയുടെ സംഘടന നമുക്ക് ഏത് ഉപകരണങ്ങളാണു തന്നിട്ടുള്ളത്?
10 ഒരു മീൻപിടുത്തക്കാരന്റെ കൈയിൽ പറ്റിയ ഉപകരണങ്ങളുണ്ടായിരിക്കണം, അവ എങ്ങനെ ഉപയോഗിക്കണമെന്ന് അദ്ദേഹം അറിഞ്ഞിരിക്കുകയും വേണം. അതുപോലെ പ്രസംഗപ്രവർത്തനത്തിനു വേണ്ട ഉപകരണങ്ങൾ നമ്മുടെ പക്കലും ഉണ്ടായിരിക്കണം. അത് ഉപയോഗിക്കേണ്ട വിധവും അറിയണം. മനുഷ്യരെ പിടിക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾ യേശു തന്റെ ശിഷ്യന്മാർക്കു കൊടുത്തു. എന്തു പറയണം, എവിടെ പ്രസംഗിക്കണം, എന്തൊക്കെ കൈയിലെടുക്കണം എന്നെല്ലാം യേശു അവരോടു പറഞ്ഞു. (മത്താ. 10:5-7; ലൂക്കോ. 10:1-11) ഇക്കാലത്ത്, യഹോവയുടെ സംഘടന നമുക്കു ‘പഠിപ്പിക്കാനുള്ള ഉപകരണങ്ങൾ’ തന്നിട്ടുണ്ട്. ഫലപ്രദമെന്ന് അനുഭവത്തിലൂടെ തെളിഞ്ഞിരിക്കുന്ന ഈ ഉപകരണങ്ങൾ എങ്ങനെ ഉപയോഗിക്കണമെന്നു നമ്മളെ പഠിപ്പിക്കുകയും ചെയ്യുന്നു. * ആത്മവിശ്വാസത്തോടെ നമ്മുടെ സന്ദേശം അറിയിക്കാനും വിദഗ്ധരായ അധ്യാപകരാകാനും ഈ പരിശീലനപരിപാടി നമ്മളെ സഹായിക്കും.—2 തിമൊ. 2:15.
സമർഥരായ മീൻപിടുത്തക്കാർ. . . 2. ശരിയായ ഉപകരണം ഉപയോഗിക്കാൻ അവർ പഠിച്ചിട്ടുണ്ട് (10-ാം ഖണ്ഡിക കാണുക)
ധൈര്യം ആർജിക്കുക
11. മനുഷ്യരെ പിടിക്കുന്നവർക്കു ധൈര്യം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
11 മീൻ പിടിക്കാൻ പോകുന്നവർക്കു നല്ല ധൈര്യം ആവശ്യമായിരുന്നു. കാരണം, കടലിൽ അവർക്ക് അപ്രതീക്ഷിതമായ സാഹചര്യങ്ങളെ നേരിടേണ്ടിവരുമായിരുന്നു. മിക്കപ്പോഴും അവർ രാത്രിയിലായിരിക്കും ജോലി ചെയ്യുന്നത്. കൂടാതെ കടലിൽ പെട്ടെന്നുള്ള കൊടുങ്കാറ്റുകളും ഉണ്ടായേക്കാം. മനുഷ്യരെ പിടിക്കുന്നവർക്കും ധൈര്യം വേണം. നമ്മൾ മറ്റുള്ളവരെ സന്തോഷവാർത്ത അറിയിക്കുകയും നമ്മൾ യഹോവയുടെ സാക്ഷികളാണെന്നു മറ്റുള്ളവരോടു പറയുകയും ചെയ്യുമ്പോൾ നമ്മളും ‘കൊടുങ്കാറ്റുകൾ’ നേരിടേണ്ടിവരും. കുടുംബാംഗങ്ങൾ ചിലപ്പോൾ നമ്മളെ എതിർത്തേക്കാം, സുഹൃത്തുക്കൾ നമ്മളെ കളിയാക്കിയേക്കാം, ഇനി ആളുകൾ നമ്മുടെ സന്ദേശം ശ്രദ്ധിച്ചില്ലെന്നും വരാം. പക്ഷേ ഇതൊന്നും കണ്ട് നമ്മൾ അതിശയിക്കുന്നില്ല. തന്റെ അനുഗാമികളെ താൻ അയയ്ക്കുന്നത് അവരെ എതിർക്കുന്ന ആളുകളുടെ ഇടയിലേക്കാണെന്നു യേശു പറഞ്ഞിരുന്നു.—മത്താ. 10:16.
12. യോശുവ 1:7-9-നു ചേർച്ചയിൽ, കൂടുതൽ ധൈര്യമുള്ളവരാകാൻ നമ്മളെ എന്തു സഹായിക്കും?
12 നിങ്ങൾക്ക് എങ്ങനെ ധൈര്യം നേടിയെടുക്കാം? ആദ്യംതന്നെ, സ്വർഗത്തിൽ ഇരുന്നുകൊണ്ട് യേശു ഇപ്പോഴും ഈ വേലയെ നയിക്കുന്നുണ്ടെന്ന് ഉറപ്പുണ്ടായിരിക്കുക. (യോഹ. 16:33; വെളി. 14:14-16) ഇനി, നിങ്ങൾക്കായി കരുതുമെന്ന യഹോവയുടെ വാഗ്ദാനത്തിലും ഉറച്ച വിശ്വാസമുണ്ടായിരിക്കുക. (മത്താ. 6:32-34) നിങ്ങളുടെ വിശ്വാസം ശക്തമാകുന്നതനുസരിച്ച് നിങ്ങളുടെ ധൈര്യവും വർധിക്കും. തങ്ങളുടെ ഉപജീവനമാർഗം വിട്ട് യേശുവിനെ അനുഗമിച്ചപ്പോൾ പത്രോസും മറ്റുള്ളവരും എത്ര വലിയ വിശ്വാസമാണു കാണിച്ചത്! യഹോവയുടെ സാക്ഷികളുടെകൂടെ ബൈബിൾ പഠിക്കാനും അവരുടെ യോഗങ്ങൾക്കു പോകാനും തുടങ്ങിയെന്നു നിങ്ങൾ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും പറഞ്ഞപ്പോൾ അതേപോലെ ശക്തമായ വിശ്വാസമാണു നിങ്ങളും കാണിച്ചത്. യഹോവയുടെ നീതിയുള്ള നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ നിങ്ങളുടെ പെരുമാറ്റത്തിലും ജീവിതരീതിയിലും നിങ്ങൾ വലിയ മാറ്റങ്ങൾ വരുത്തിയെന്നതിനു സംശയമില്ല. അതിനും ധൈര്യവും വിശ്വാസവും ആവശ്യമായിരുന്നു. “നീ എവിടെ പോയാലും നിന്റെ ദൈവമായ യഹോവ നിന്റെകൂടെയുണ്ട്” എന്ന ഉറപ്പോടെ തുടർന്നും നിങ്ങളുടെ ധൈര്യം വർധിപ്പിക്കുക.—യോശുവ 1:7-9 വായിക്കുക.
സമർഥരായ മീൻപിടുത്തക്കാർ. . . 3. സാഹചര്യങ്ങൾ മോശമായാലും ധൈര്യത്തോടെ ജോലി തുടരും (11-12 ഖണ്ഡികകൾ കാണുക)
13. ധ്യാനിക്കുന്നതും പ്രാർഥിക്കുന്നതും കൂടുതൽ ധൈര്യമുള്ളവരായിരിക്കാൻ നിങ്ങളെ എങ്ങനെ സഹായിക്കും?
13 കൂടുതൽ ധൈര്യമുള്ളവരാകാൻ മറ്റ് എന്തു ചെയ്യാനാകും? ധൈര്യത്തിനുവേണ്ടി യഹോവയോടു പ്രാർഥിക്കുക. (പ്രവൃ. 4:29, 31) യഹോവ നിങ്ങളുടെ പ്രാർഥനകൾക്ക് ഉത്തരം തരും, നിങ്ങളെ ഒരിക്കലും കൈവിടില്ല. നിങ്ങളെ സഹായിച്ചുകൊണ്ട് യഹോവ എപ്പോഴും നിങ്ങളുടെ കൂടെയുണ്ടായിരിക്കും. മുൻകാലങ്ങളിൽ യഹോവ മറ്റുള്ളവരെ എങ്ങനെയാണു സഹായിച്ചത് എന്നു ധ്യാനിക്കുന്നതും നിങ്ങൾക്കു പ്രയോജനം ചെയ്യും. അതുപോലെ, പ്രശ്നങ്ങൾ മറികടക്കാൻ യഹോവ നിങ്ങളെ സഹായിച്ച വിധങ്ങളെപ്പറ്റിയും ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ ആവശ്യമായ ശക്തി തന്നതിനെക്കുറിച്ചും ചിന്തിക്കുക. ചെങ്കടലിലൂടെ തന്റെ ജനത്തെ നടത്തിയ ആ ദൈവത്തിനു ക്രിസ്തുവിന്റെ ഒരു ശിഷ്യനായിത്തീരുന്നതിനു നിങ്ങളെ സഹായിക്കാനും കഴിയും. (പുറ. 14:13) “യഹോവ എന്റെ പക്ഷത്തുണ്ട്; ഞാൻ പേടിക്കില്ല. മനുഷ്യന് എന്നോട് എന്തു ചെയ്യാനാകും” എന്നു പറഞ്ഞ സങ്കീർത്തനക്കാരന്റെ അതേ ഉറപ്പ് എപ്പോഴും ഉണ്ടായിരിക്കുക.—സങ്കീ. 118:6.
14. മസി, റ്റൊമോയോ എന്നീ സഹോദരിമാരുടെ അനുഭവങ്ങളിൽനിന്ന് നിങ്ങൾ എന്തു പഠിച്ചു?
14 സ്വതവേ വലിയ ധൈര്യമൊന്നുമില്ലാത്ത, നാണംകുണുങ്ങികളായ ചിലരുണ്ട്. അവർ ധൈര്യം കാണിക്കാൻ പഠിച്ചിരിക്കുന്നു. അവരെ യഹോവ എങ്ങനെയാണു സഹായിച്ചത് എന്നു ചിന്തിക്കുന്നതാണു കൂടുതൽ ധൈര്യമുള്ളവരാകാൻ നമ്മളെ സഹായിക്കുന്ന മറ്റൊരു വഴി. മസി എന്നു പേരുള്ള ഒരു സഹോദരിയുടെ അനുഭവം നോക്കാം. നാണക്കാരിയായ ആ സഹോദരി, പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടാൻ തനിക്ക് ഒരിക്കലും കഴിയില്ലെന്നാണു ചിന്തിച്ചത്. അപരിചിതരോടു സംസാരിക്കുന്നതു തനിക്കു മറികടക്കാൻ കഴിയാത്ത വലിയൊരു മതിൽപോലെ സഹോദരിക്കു തോന്നി. അതുകൊണ്ട് ദൈവത്തോടും അയൽക്കാരോടും ഉള്ള സ്നേഹം ശക്തമാക്കാൻ സഹോദരി ഒരു പ്രത്യേകശ്രമം നടത്തി. നമ്മൾ ജീവിക്കുന്ന കാലത്തിന്റെ അടിയന്തിരതയെക്കുറിച്ച് സഹോദരി ചിന്തിച്ചു. സന്തോഷവാർത്ത അറിയിക്കാനുള്ള തന്റെ ആഗ്രഹം കൂടുതൽ ശക്തമാക്കാൻ പ്രാർഥിക്കുകയും ചെയ്തു. പേടിയെല്ലാം മറികടന്ന മസി സഹോദരി പിന്നീട് സാധാരണ മുൻനിരസേവനംപോലും ചെയ്തു. പുതിയ പ്രചാരകരെയും ‘ധൈര്യമുള്ളവരാകാൻ’ യഹോവയ്ക്കു സഹായിക്കാൻ കഴിയും. റ്റൊമോയോ എന്നു പേരുള്ള ഒരു സഹോദരിയുടെ അനുഭവം നോക്കാം. വീടുതോറുമുള്ള പ്രസംഗപ്രവർത്തനത്തിന് ഇറങ്ങിയ ആദ്യദിവസം, ആദ്യം കണ്ട വീട്ടുകാരിതന്നെ സഹോദരിയോട് ഇങ്ങനെ ആക്രോശിച്ചു: “യഹോവയുടെ സാക്ഷികൾ പറയുന്നതൊന്നും എനിക്കു കേൾക്കേണ്ടാ.” എന്നിട്ട് വാതിൽ വലിച്ചടച്ചു. റ്റൊമോയോ തന്റെകൂടെ വന്ന സഹോദരിയോടു ധൈര്യത്തോടെ ഇങ്ങനെ പറഞ്ഞു: “എനിക്കു സന്തോഷമായി. ഞാൻ ഒരു വാക്കുപോലും പറയാതെ ഞാൻ ഒരു യഹോവയുടെ സാക്ഷിയാണെന്ന് ആ വീട്ടുകാരിക്കു മനസ്സിലായല്ലോ.” റ്റൊമോയോ ഇപ്പോൾ ഒരു സാധാരണ മുൻനിരസേവികയാണ്.
ആത്മശിക്ഷണം വളർത്തിയെടുക്കുക
15. എന്താണ് ആത്മശിക്ഷണം, ക്രിസ്ത്യാനികൾക്ക് അത് ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
15 തങ്ങളുടെ ജോലിയിൽ വിജയം കാണണമെങ്കിൽ മീൻപിടുത്തക്കാർക്ക് ആത്മശിക്ഷണം ആവശ്യമാണ്. “ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്തുതീർക്കുന്നതിനു ബോധപൂർവം നല്ല ശ്രമം നടത്തുന്നതിനെയാണ്” ആത്മശിക്ഷണം എന്നു പറയുന്നത്. അതിരാവിലെ എഴുന്നേൽക്കാനും ഇടയ്ക്കുവെച്ച് ജോലി നിറുത്തിപ്പോരാതിരിക്കാനും പ്രതികൂലമായ കാലാവസ്ഥയിൽ ജോലി തുടരാനും മീൻപിടുത്തക്കാർക്ക് ഈ ഗുണം കൂടിയേ തീരൂ. അവസാനംവരെ സഹിച്ചുനിൽക്കാനും നമ്മുടെ നിയമനം ചെയ്തുതീർക്കാനും നമുക്കും ആത്മശിക്ഷണം ആവശ്യമാണ്.—മത്താ. 10:22.
16. നമുക്ക് എങ്ങനെ ആത്മശിക്ഷണം വളർത്തിയെടുക്കാം?
16 പക്ഷേ ആത്മശിക്ഷണം പരിശീലിക്കുന്നത് അത്ര എളുപ്പമായിരിക്കില്ല. നമ്മുടെ സ്വാഭാവികമായ ചായ്വ് എളുപ്പമുള്ള കാര്യങ്ങൾ ചെയ്യാനാണ്. എന്നാൽ രസകരമായ സംഗതി, നമ്മൾ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ എപ്പോഴും അത്ര എളുപ്പമുള്ളതായിരിക്കില്ല എന്നതാണ്. അതുകൊണ്ട്, നമുക്കു ബുദ്ധിമുട്ടായി തോന്നുന്ന കാര്യങ്ങൾ ചെയ്യാൻ നമ്മൾ നമ്മളെത്തന്നെ പരിശീലിപ്പിക്കേണ്ടതുണ്ട്. അതിന് ആത്മനിയന്ത്രണം വേണം. യഹോവ തന്റെ പരിശുദ്ധാത്മാവിലൂടെ അതു നമുക്കു തരും.—ഗലാ. 5:22, 23.
17. ആത്മശിക്ഷണം വളർത്തിയെടുക്കാൻ പൗലോസ് എന്തു ചെയ്തെന്നാണ് 1 കൊരിന്ത്യർ 9:25-27 പറയുന്നത്?
1 കൊരിന്ത്യർ 9:25-27 വായിക്കുക.) മറ്റുള്ളവരും അങ്ങനെതന്നെയായിരിക്കാനും എല്ലാ കാര്യങ്ങളും “മാന്യമായും ചിട്ടയോടെയും” ചെയ്യാനും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. (1 കൊരി. 14:40) പ്രസംഗ-പഠിപ്പിക്കൽ പ്രവർത്തനം ഉൾപ്പെടെ എല്ലാ ആത്മീയകാര്യങ്ങളും ക്രമമായി ചെയ്യുന്നതിനു നമ്മളും ആത്മശിക്ഷണം വളർത്തിയെടുക്കണം.—പ്രവൃ. 2:46.
17 ഇക്കാര്യത്തിൽ അപ്പോസ്തലനായ പൗലോസ് നല്ല ഒരു മാതൃകയാണ്. ശരിയായതു ചെയ്യാൻ തന്റെ ശരീരത്തെ “ഇടിച്ചിടിച്ച്” കൊണ്ടുനടക്കണമായിരുന്നെന്നു പൗലോസ് തുറന്നുപറഞ്ഞു. (വൈകരുത്
18. നമ്മുടെ പ്രവർത്തനം യഹോവ വിജയമായി കാണണമെങ്കിൽ നമ്മൾ എന്തു ചെയ്യണം?
18 എത്രമാത്രം മീൻ പിടിക്കുന്നു എന്നു നോക്കിയാണ് ഒരു മീൻപിടുത്തക്കാരന്റെ വിജയം അളക്കുന്നത്. എന്നാൽ ദൈവത്തിന്റെ സംഘടനയിലേക്കു നമ്മൾ എത്ര പേരെ കൊണ്ടുവരുന്നു എന്നതല്ല നമ്മുടെ വിജയത്തിന്റെ അടിസ്ഥാനം. (ലൂക്കോ. 8:11-15) പ്രസംഗ-പഠിപ്പിക്കൽ വേല നമ്മൾ നിറുത്താതെ തുടരുന്നതുതന്നെ നമ്മുടെ വിജയമായി യഹോവ കാണുന്നു. കാരണം അതിലൂടെ നമ്മൾ യഹോവയെയും യഹോവയുടെ പുത്രനെയും അനുസരിക്കുകയാണ്.—മർക്കോ. 13:10; പ്രവൃ. 5:28, 29.
19-20. പ്രസംഗപ്രവർത്തനത്തിൽ അടിയന്തിരതയോടെ ഏർപ്പെടാൻ നമുക്ക് എന്തു കാരണമാണുള്ളത്?
19 ചില രാജ്യങ്ങളിൽ വർഷത്തിലെ ചില മാസങ്ങളിൽ മാത്രമേ മീൻ പിടിക്കാൻ അനുവാദമുള്ളൂ. മീൻ പിടിക്കാൻ അനുവാദമുള്ള സമയം തീരാറാകുമ്പോൾ എത്രയും പെട്ടെന്ന് പരമാവധി മീൻ പിടിക്കണം എന്നതായിരിക്കും അത്തരം രാജ്യങ്ങളിലെ മീൻപിടുത്തക്കാരുടെ ചിന്ത. മനുഷ്യരെ പിടിക്കുന്നവരായ നമ്മുടെ കാര്യത്തിലും ഇതു സത്യമാണ്. കാരണം, ഈ വ്യവസ്ഥിതിയുടെ അവസാനം വളരെ വേഗത്തിൽ അടുത്തുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഈ പ്രവർത്തനത്തിൽ നമ്മൾ അടിയന്തിരതയോടെ ഏർപ്പെടണം. ആളുകളുടെ ജീവൻ രക്ഷിക്കുന്ന ഈ വേല ചെയ്യാൻ വളരെ കുറച്ച് സമയമേ ഇനി ബാക്കിയുള്ളൂ. എല്ലാ സാഹചര്യങ്ങളും ഒത്തുവന്നിട്ട് ഈ പ്രധാനപ്പെട്ട പ്രവർത്തനം ചെയ്യാൻ തുടങ്ങാം എന്നു വിചാരിച്ച് നമ്മൾ കാത്തുനിൽക്കരുത്.—സഭാ. 11:4.
20 പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടാനുള്ള നിങ്ങളുടെ ആഗ്രഹം ശക്തമാക്കുക, ബൈബിളിലെ സന്ദേശത്തെക്കുറിച്ചുള്ള നിങ്ങളുടെ അറിവ് കൂടുതൽ വർധിപ്പിക്കുക, കൂടുതൽ ധൈര്യം നേടുക, ആത്മശിക്ഷണം വളർത്തിയെടുക്കുക. അതിന് ഇനി വൈകരുത്. മനുഷ്യരെ പിടിക്കുന്ന പ്രവർത്തനത്തിൽ ഇപ്പോൾത്തന്നെ ഏർപ്പെടുന്ന 80 ലക്ഷത്തിലധികം ആളുകളോടു ചേരുന്നെങ്കിൽ യഹോവയിൽനിന്നുള്ള സന്തോഷം ആസ്വദിക്കാൻ നിങ്ങൾക്കു കഴിയും. (നെഹ. 8:10) ഈ പ്രവർത്തനത്തിൽ പരമാവധി ഏർപ്പെടാനും യഹോവ “മതി” എന്നു പറയുന്നതുവരെ അതു തുടരാനും ദൃഢനിശ്ചയം ചെയ്യുക. സന്തോഷവാർത്ത അറിയിക്കുന്നതിൽ തുടരാനുള്ള നമ്മുടെ തീരുമാനത്തെ ശക്തമാക്കുന്ന മൂന്നു കാര്യങ്ങൾ നമ്മൾ അടുത്ത ലേഖനത്തിൽ ചർച്ച ചെയ്യും.
ഗീതം 66 സന്തോഷവാർത്ത ഘോഷിക്കാം!
^ ഖ. 5 താഴ്മയുള്ള, കഠിനാധ്വാനികളായ മീൻപിടുത്തക്കാരെ യേശു തന്റെ ശിഷ്യന്മാരാകാൻ ക്ഷണിച്ചു. മനുഷ്യരെ പിടിക്കുന്നവരാകാൻ യേശു ഇന്നും അതേ ഗുണങ്ങളുള്ളവരെ ക്ഷണിക്കുന്നുണ്ട്. യേശുവിന്റെ ശിഷ്യരാകാൻ മടിച്ചുനിൽക്കുന്ന ബൈബിൾവിദ്യാർഥികൾ എന്തു ചെയ്യണമെന്ന് ഈ ലേഖനത്തിൽ ചർച്ച ചെയ്യും.
^ ഖ. 1 പദപ്രയോഗത്തിന്റെ വിശദീകരണം: ‘മനുഷ്യരെ പിടിക്കുന്നവർ’ എന്ന പ്രയോഗം സന്തോഷവാർത്ത പ്രസംഗിക്കുകയും ക്രിസ്തുവിന്റെ ശിഷ്യരാകാൻ മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്ന എല്ലാവരെയും ആണ് കുറിക്കുന്നത്.
^ ഖ. 10 2018 ഒക്ടോബർ ലക്കം വീക്ഷാഗോപുരത്തിലെ 11-16 പേജുകളിലെ “സത്യം പഠിപ്പിക്കുക” എന്ന ലേഖനം കാണുക.