പഠനലേഖനം 30
യഹോവയുടെ കുടുംബത്തിൽ നിങ്ങൾക്കുള്ള സ്ഥാനം വിലപ്പെട്ടതായി കാണുക
“ദൈവദൂതന്മാരെക്കാൾ അൽപ്പം മാത്രം താഴ്ന്നവനാക്കി അങ്ങ് മഹത്ത്വവും തേജസ്സും മനുഷ്യനെ അണിയിച്ചു.”—സങ്കീ. 8:5, അടിക്കുറിപ്പ്.
ഗീതം 123 ദൈവത്തിന്റെ ക്രമീകരണത്തിനു മനസ്സോടെ കീഴ്പെടാം
പൂർവാവലോകനം *
1. യഹോവ സൃഷ്ടിച്ച അതിവിശാലമായ ഈ പ്രപഞ്ചത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ഏതു ചോദ്യങ്ങൾ നമ്മുടെ മനസ്സിൽ വന്നേക്കാം?
യഹോവയോടുള്ള പ്രാർഥനയിൽ സങ്കീർത്തനക്കാരനായ ദാവീദ് ചോദിച്ചു: “അങ്ങയുടെ വിരലുകളുടെ പണിയായ ആകാശത്തെയും അങ്ങ് ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും കാണുമ്പോൾ, നശ്വരനായ മനുഷ്യനെ അങ്ങ് ഓർക്കാൻമാത്രം അവൻ ആരാണ്? അങ്ങയുടെ പരിപാലനം ലഭിക്കാൻ ഒരു മനുഷ്യപുത്രന് എന്ത് അർഹതയാണുള്ളത്?” യഹോവ സൃഷ്ടിച്ച വിശാലമായ ഈ പ്രപഞ്ചത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, മനുഷ്യൻ എത്ര നിസ്സാരനാണെന്നു ദാവീദിനെപ്പോലെ നമുക്കും തോന്നിയേക്കാം. (സങ്കീ. 8:3, 4) അതെ, ഈ പ്രപഞ്ചത്തോടുള്ള താരതമ്യത്തിൽ മനുഷ്യൻ വളരെ നിസ്സാരനാണ്. എന്നിട്ടും യഹോവ നമ്മളെ ശ്രദ്ധിക്കുന്നുവെന്നതു നമ്മളെ അതിശയിപ്പിക്കുന്നില്ലേ? എന്നാൽ നമ്മുടെ ആദ്യമാതാപിതാക്കളായ ആദാമിന്റെയും ഹവ്വയുടെയും കാര്യത്തിൽ, യഹോവ അവരെ ശ്രദ്ധിക്കുക മാത്രമല്ല അവരെ തന്റെ കുടുംബത്തിന്റെ ഭാഗമാക്കുകപോലും ചെയ്തു. അതെക്കുറിച്ചാണു നമ്മൾ ഇനി കാണാൻ പോകുന്നത്.
2. ആദാമും ഹവ്വയും എന്തു ചെയ്യാനാണ് യഹോവ ആഗ്രഹിച്ചത്?
2 ഭൂമിയിൽ യഹോവയുടെ ആദ്യത്തെ മക്കളായിരുന്നു ആദാമും ഹവ്വയും. യഹോവ അവരുടെ സ്നേഹവാനായ സ്വർഗീയപിതാവും ആയിരുന്നു. അവർ മക്കളെയൊക്കെ ജനിപ്പിച്ച് ആ കുടുംബം വലുതാക്കാനും ഈ ഭൂമിയെ പരിപാലിക്കാനും ദൈവം ആഗ്രഹിച്ചു. അതുകൊണ്ട് ദൈവം അവരോടു പറഞ്ഞു: ‘നിങ്ങൾ സന്താനസമൃദ്ധിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞ് അതിനെ അടക്കിഭരിക്കുക.’ (ഉൽപ. 1:28) ദൈവം പറഞ്ഞതെല്ലാം അവർ കേട്ടനുസരിച്ചിരുന്നെങ്കിൽ ആദാമിനും ഹവ്വയ്ക്കും അവരുടെ മക്കൾക്കും എന്നെന്നും ദൈവത്തിന്റെ കുടുംബത്തിലെ അംഗങ്ങളായി തുടരാമായിരുന്നു.
3. ആദാമിനും ഹവ്വയ്ക്കും യഹോവയുടെ കുടുംബത്തിൽ വലിയൊരു സ്ഥാനമുണ്ടായിരുന്നെന്നു നമുക്ക് എങ്ങനെ അറിയാം?
3 യഹോവയുടെ സൃഷ്ടിയായ മനുഷ്യനെക്കുറിച്ച് ദാവീദ് പറഞ്ഞതു ശ്രദ്ധിക്കുക. സങ്കീർത്തനം 8:5-ൽ (അടിക്കുറിപ്പ്) ദാവീദ് ഇങ്ങനെ പറഞ്ഞു: “ദൈവദൂതന്മാരെക്കാൾ അൽപ്പം മാത്രം താഴ്ന്നവനാക്കി അങ്ങ് മഹത്ത്വവും തേജസ്സും മനുഷ്യനെ അണിയിച്ചു.” മനുഷ്യർക്കു ദൈവദൂതന്മാരുടെ അത്രയും ശക്തിയോ ബുദ്ധിയോ മറ്റു കഴിവുകളോ ഒന്നുമില്ല എന്നുള്ളതു ശരിയാണ്. (സങ്കീ. 103:20) എങ്കിലും യഹോവ തന്റെ കുടുംബത്തിൽ മനുഷ്യനു വലിയൊരു സ്ഥാനമാണു നൽകിയിരിക്കുന്നത്. കാരണം ദൈവം മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നതു ശക്തരായ ദൈവദൂതന്മാരെക്കാൾ ‘അൽപ്പം മാത്രം താഴ്ന്നവരായിട്ടാണ്.’ ഒന്നു ചിന്തിച്ചുനോക്കിക്കേ, എത്ര നല്ലൊരു തുടക്കമാണ് യഹോവ ആദാമിനും ഹവ്വയ്ക്കും നൽകിയത്!
4. (എ) യഹോവയോട് അനുസരണക്കേടു കാണിച്ചതുകൊണ്ട് ആദാമിനും ഹവ്വയ്ക്കും എന്തു സംഭവിച്ചു? (ബി) ഈ ലേഖനത്തിൽ നമ്മൾ എന്തെല്ലാം ചർച്ച ചെയ്യും?
4 എന്നാൽ സങ്കടകരമായ കാര്യം, ആദാമും ഹവ്വയും യഹോവയോട് അനുസരണക്കേടു കാണിച്ചു എന്നതാണ്. അതുകൊണ്ടുതന്നെ അവർക്ക് യഹോവയുടെ കുടുംബത്തിലെ അംഗങ്ങളായി തുടരാനായില്ല. ഇനി, അവർക്കു ജനിച്ച മക്കൾക്കും അതിന്റെ ദുരന്തഫലങ്ങൾ അനുഭവിക്കേണ്ടിവന്നു. എന്നാൽ മനുഷ്യനെക്കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യത്തിനു മാറ്റംവന്നിട്ടില്ല. അനുസരണമുള്ള മനുഷ്യർ തന്റെ മക്കളായി എന്നെന്നും ജീവിക്കാനാണ് യഹോവ ആഗ്രഹിക്കുന്നത്. യഹോവ വളരെ വിലപ്പെട്ടവരായിട്ടാണു നമ്മളെ കാണുന്നത്. അതിന്റെ ചില തെളിവുകൾ നമ്മൾ ആദ്യം ചർച്ച ചെയ്യും. കൂടാതെ, ദൈവത്തിന്റെ കുടുംബത്തിലെ അംഗങ്ങളായിരിക്കാൻ ആഗ്രഹിക്കുന്നെന്നു നമുക്ക് എങ്ങനെ തെളിയിക്കാമെന്നും യഹോവയുടെ മനുഷ്യമക്കൾക്കു ഭാവിയിൽ ലഭിക്കാനിരിക്കുന്ന അനുഗ്രഹങ്ങൾ എന്തൊക്കെയാണെന്നും നമ്മൾ കാണും.
യഹോവ മനുഷ്യരെ ആദരിച്ചിരിക്കുന്നത് എങ്ങനെ?
യഹോവ നമ്മളെ എങ്ങനെയെല്ലാം ആദരിച്ചിരിക്കുന്നു? (5-11 ഖണ്ഡികകൾ കാണുക) *
5. ദൈവം തന്റെ ഛായയിൽ നമ്മളെ സൃഷ്ടിച്ചിരിക്കുന്നതിനു നന്ദിയുള്ളവരാണെന്നു നമുക്ക് എങ്ങനെ കാണിക്കാം?
5 യഹോവ നമ്മളെ തന്റെ ഛായയിൽ സൃഷ്ടിച്ചുകൊണ്ട് ആദരിച്ചിരിക്കുന്നു. (ഉൽപ. 1:26, 27) നമ്മളെ അങ്ങനെ സൃഷ്ടിച്ചിരിക്കുന്നതുകൊണ്ട് നമുക്കു പല നല്ല ഗുണങ്ങളും വളർത്താനും അവ ജീവിതത്തിൽ കാണിക്കാനും കഴിയുന്നു. ഉദാഹരണത്തിന് സ്നേഹം, അനുകമ്പ, വിശ്വസ്തത, നീതി എന്നിവപോലുള്ള ഗുണങ്ങൾ. (സങ്കീ. 86:15; 145:17) നമ്മൾ ഇത്തരം ഗുണങ്ങൾ വളർത്തിയെടുക്കുമ്പോൾ, യഹോവയെ മഹത്ത്വപ്പെടുത്തുകയും തന്റെ ഛായയിൽ നമ്മളെ സൃഷ്ടിച്ചിരിക്കുന്നതിൽ യഹോവയോടു നന്ദിയുള്ളവരാണെന്നു കാണിക്കുകയുമാണ്. (1 പത്രോ. 1:14-16) ഇനി, നമ്മുടെ സ്വർഗീയപിതാവിന് ഇഷ്ടപ്പെട്ട രീതിയിൽ ജീവിക്കുമ്പോൾ നമുക്കു സന്തോഷവും സംതൃപ്തിയും ലഭിക്കും. ദൈവത്തിന്റെ ഛായയിൽ നമ്മളെ സൃഷ്ടിച്ചിരിക്കുന്നതിനാൽ യഹോവ ആഗ്രഹിക്കുന്ന ഗുണങ്ങൾ വളർത്തിയെടുത്തുകൊണ്ട് ദൈവത്തിന്റെ കുടുംബത്തിലെ അംഗങ്ങളാകാനും നമുക്കു പറ്റും.
6. ഭൂമിയെ ഒരുക്കിയപ്പോൾ യഹോവ എങ്ങനെയാണു മനുഷ്യനെ ആദരിച്ചത്?
6 നമുക്കുവേണ്ടി നല്ലൊരു വീട് ഒരുക്കിത്തന്നുകൊണ്ട് യഹോവ നമ്മളെ ആദരിച്ചിരിക്കുന്നു. ആദ്യമനുഷ്യനെ സൃഷ്ടിക്കുന്നതിനു വളരെ മുമ്പുതന്നെ യഹോവ മനുഷ്യനുവേണ്ടി ഭൂമിയെ ഒരുക്കി. (ഇയ്യോ. 38:4-6; യിരെ. 10:12) നമ്മളെക്കുറിച്ച് ചിന്തയുള്ള ഉദാരനായ ദൈവമായതുകൊണ്ട് നമ്മുടെ സന്തോഷത്തിനുവേണ്ടി ധാരാളം കാര്യങ്ങൾ യഹോവ ഇവിടെ സൃഷ്ടിച്ചു. (സങ്കീ. 104:14, 15, 24) ഓരോന്നും സൃഷ്ടിച്ചശേഷം ദൈവം അതൊക്കെ ഒന്നു വിലയിരുത്തി. എല്ലാം ‘നല്ലതെന്നു കണ്ടു.’ (ഉൽപ. 1:10, 12, 31) ഭൂമിയിൽ താൻ സൃഷ്ടിച്ചവയുടെ മേൽ എല്ലാം മനുഷ്യന് “അധികാരം” കൊടുത്തുകൊണ്ട് ദൈവം അവരെ ആദരിച്ചു. (സങ്കീ. 8:6) പൂർണതയുള്ള മനുഷ്യൻ ദൈവത്തിന്റെ മനോഹരമായ ഈ സൃഷ്ടികളെയൊക്കെ പരിപാലിച്ച് എന്നെന്നും സന്തോഷത്തോടെ കഴിയാനാണു ദൈവം ഉദ്ദേശിക്കുന്നത്. നമുക്കു ലഭിക്കാൻപോകുന്ന ആ വലിയ അനുഗ്രഹത്തെ ഓർത്ത് നിങ്ങൾ പതിവായി യഹോവയ്ക്കു നന്ദി പറയാറുണ്ടോ?
7. മനുഷ്യനു സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം തന്നിട്ടുണ്ടെന്നു യോശുവ 24:15 സൂചിപ്പിക്കുന്നത് എങ്ങനെ?
7 സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം തന്നുകൊണ്ട് യഹോവ നമ്മളെ ആദരിച്ചിരിക്കുന്നു. നമ്മുടെ ജീവിതംകൊണ്ട് എന്തു ചെയ്യണമെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ദൈവം നമുക്കു തന്നിട്ടുണ്ട്. (യോശുവ 24:15 വായിക്കുക.) യഹോവയുടെ ഇഷ്ടത്തിനു ചേർച്ചയിൽ ജീവിക്കാനാണു നമ്മൾ തീരുമാനിക്കുന്നതെങ്കിൽ യഹോവയ്ക്കു സന്തോഷമാകും. (സങ്കീ. 84:11; സുഭാ. 27:11) മറ്റു തീരുമാനങ്ങളെടുക്കുമ്പോഴും ഈ സ്വാതന്ത്ര്യം നമുക്കു നല്ല രീതിയിൽ ഉപയോഗിക്കാനാകും. ഇക്കാര്യത്തിൽ യേശു വെച്ച മാതൃക എന്താണെന്നു നമുക്കു നോക്കാം.
8. സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം യേശു എങ്ങനെ ഉപയോഗിച്ചു, ഒരു ഉദാഹരണം പറയുക.
8 യേശു എപ്പോഴും മറ്റുള്ളവരെക്കുറിച്ച് ചിന്തിച്ചു. ഒരു ദിവസം യേശുവും അപ്പോസ്തലന്മാരും ആകെ ക്ഷീണിച്ചിരിക്കുകയായിരുന്നു. എവിടെയെങ്കിലും ഒരു ഒറ്റപ്പെട്ട സ്ഥലത്ത് പോയി അൽപ്പമൊന്നു വിശ്രമിക്കാൻ അവർ ആഗ്രഹിച്ചു. പക്ഷേ അവർക്കതിനു കഴിഞ്ഞില്ല. കാരണം, യേശുവും അപ്പോസ്തലന്മാരും പോയ സ്ഥലം മനസ്സിലാക്കി ആളുകൾ അവിടെ എത്തി. യേശുവിൽനിന്ന് കേട്ട് പഠിക്കാൻ അവർക്കു വലിയ ആഗ്രഹമായിരുന്നു. അതു കണ്ടപ്പോൾ യേശുവിന് അവരോട് അലിവ് തോന്നി. അതുകൊണ്ട് യേശു “അവരെ പലതും പഠിപ്പിച്ചു.” തനിക്കു വിശ്രമിക്കാൻ പറ്റാത്തതിൽ യേശു അവരോടു ദേഷ്യമൊന്നും മർക്കോ. 6:30-34) നമുക്കും അതുപോലെ മറ്റുള്ളവരെക്കുറിച്ച് ചിന്തയുള്ളവരായിരുന്നുകൊണ്ട് യേശുവിന്റെ മാതൃക അനുകരിക്കാം. അങ്ങനെ നമ്മുടെ സമയവും ഊർജവും മറ്റുള്ളവരെ സഹായിക്കാനായി ഉപയോഗിക്കുമ്പോൾ നമ്മൾ നമ്മുടെ സ്വർഗീയപിതാവിനെ മഹത്ത്വപ്പെടുത്തുകയായിരിക്കും. (മത്താ. 5:14-16) കൂടാതെ, യഹോവയുടെ കുടുംബത്തിന്റെ ഭാഗമായിരിക്കാൻ നമ്മൾ ആഗ്രഹിക്കുന്നെന്നും അതു തെളിയിക്കും.
കാണിച്ചില്ല. (9. യഹോവ മനുഷ്യർക്ക് ഏതു പ്രത്യേക അനുഗ്രഹമാണു നൽകിയിരിക്കുന്നത്?
9 മക്കളെ ജനിപ്പിക്കാനുള്ള കഴിവ് നൽകിക്കൊണ്ടും അതുപോലെ യഹോവയെ സ്നേഹിക്കാനും സേവിക്കാനും മക്കളെ പഠിപ്പിക്കാനുള്ള ഉത്തരവാദിത്വം നൽകിക്കൊണ്ടും യഹോവ മനുഷ്യനെ ആദരിച്ചിരിക്കുന്നു. യഹോവ ദൂതന്മാർക്ക് അത്ഭുതകരമായ പല കഴിവുകളും നൽകിയിട്ടുണ്ടെങ്കിലും മക്കളെ ജനിപ്പിക്കാനുള്ള പ്രാപ്തി കൊടുത്തിട്ടില്ല. എന്നാൽ ആ കഴിവ് മനുഷ്യർക്കു നൽകിയിട്ടുണ്ട്. അതുകൊണ്ട് “യഹോവയുടെ ശിക്ഷണത്തിലും ഉപദേശത്തിലും” മക്കളെ വളർത്തിക്കൊണ്ടുവരാനുള്ള വലിയൊരു ഉത്തരവാദിത്വമാണു ദൈവം മനുഷ്യനു നൽകിയിരിക്കുന്നത്. (എഫെ. 6:4; ആവ. 6:5-7; സങ്കീ. 127:3) നിങ്ങൾ ഒരു മാതാവോ പിതാവോ ആണെങ്കിൽ അങ്ങനെയൊരു വലിയ അനുഗ്രഹം കിട്ടിയിരിക്കുന്നതിൽ നിങ്ങൾ നന്ദിയുള്ളവരല്ലേ? ഇക്കാര്യത്തിൽ മാതാപിതാക്കളെ സഹായിക്കാൻ യഹോവയുടെ സംഘടന ധാരാളം കാര്യങ്ങൾ ചെയ്യുന്നുണ്ട്. ബൈബിളിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന പ്രസിദ്ധീകരണങ്ങളും വീഡിയോകളും പാട്ടുകളും മറ്റു ലേഖനങ്ങളും എല്ലാം അതിനുള്ള ഉദാഹരണങ്ങളാണ്. ഇതു കാണിക്കുന്നത് യഹോവയും യേശുവും നമ്മുടെ കുട്ടികളെ ഒരുപാടു സ്നേഹിക്കുന്നുണ്ട് എന്നാണ്. (ലൂക്കോ. 18:15-17) യഹോവയിൽ ആശ്രയിച്ചുകൊണ്ട് തങ്ങളുടെ പ്രിയ മക്കൾക്ക് ഏറ്റവും നല്ലതു നൽകാൻ മാതാപിതാക്കൾ ശ്രമിക്കുന്നതു കാണുമ്പോൾ യഹോവ സന്തോഷിക്കുന്നു. അതിലൂടെ അവർ എന്നെന്നും യഹോവയുടെ കുടുംബത്തിന്റെ ഭാഗമായിരിക്കാനുള്ള അവസരവും മക്കൾക്കു നൽകുകയാണ്.
10-11. മോചനവിലയിലൂടെ യഹോവ നമുക്ക് എന്തിനുള്ള അവസരം നൽകി?
10 നമുക്കു വീണ്ടും യഹോവയുടെ കുടുംബത്തിലെ അംഗങ്ങളാകാൻ കഴിയേണ്ടതിനു തന്റെ ഏറ്റവും പ്രിയ മകനെ നൽകിക്കൊണ്ട് യഹോവ നമ്മളെ ആദരിച്ചിരിക്കുന്നു. 4-ാം ഖണ്ഡികയിൽ നമ്മൾ കണ്ടതുപോലെ ആദാമും ഹവ്വയും പാപം ചെയ്തതുകൊണ്ട് അവർ യഹോവയുടെ കുടുംബത്തിലെ അംഗങ്ങളല്ലാതായി. അവരുടെ മക്കൾക്കും ആ അനുഗ്രഹം നഷ്ടപ്പെട്ടു. (റോമ. 5:12) ആദാമും ഹവ്വയും മനഃപൂർവം ദൈവത്തെ ധിക്കരിച്ചതാണ്. അതുകൊണ്ട് അവർക്കു കിട്ടിയ ശിക്ഷ ശരിക്കും അവർ അർഹിക്കുന്നതുതന്നെയായിരുന്നു. എന്നാൽ അവരുടെ മക്കളുടെ കാര്യമോ? യഹോവയ്ക്കു മനുഷ്യരോടു സ്നേഹമുള്ളതുകൊണ്ട് ആദാമിന്റെയും ഹവ്വയുടെയും അനുസരണമുള്ള മക്കളെ തന്റെ കുടുംബത്തിലേക്കു ദത്തെടുക്കാൻ യഹോവ ക്രമീകരണം ചെയ്തു. തന്റെ ഏകജാതപുത്രനായ യേശുക്രിസ്തുവിന്റെ ബലിയിലൂടെയാണ് യഹോവ ആ ക്രമീകരണം ചെയ്തത്. (യോഹ. 3:16; റോമ. 5:19) യേശുവിന്റെ ബലിയുടെ അടിസ്ഥാനത്തിൽ വിശ്വസ്തരായ 1,44,000 മനുഷ്യരെ തന്റെ പുത്രന്മാരായി ദത്തെടുക്കാൻ യഹോവയ്ക്കു കഴിഞ്ഞു.—റോമ. 8:15-17; വെളി. 14:1.
11 കൂടാതെ, വേറെ ലക്ഷക്കണക്കിന് ആളുകൾ ഇന്നു ദൈവത്തിന്റെ ഇഷ്ടം ചെയ്തുകൊണ്ടിരിക്കുന്നു. ആയിരം വർഷത്തിന്റെ അവസാനം നടക്കുന്ന അന്തിമപരിശോധനയ്ക്കു ശേഷം ദൈവത്തിന്റെ കുടുംബത്തിലെ അംഗങ്ങളാകാനുള്ള പ്രത്യാശയാണ് അവരുടെ മുമ്പാകെയുള്ളത്. (സങ്കീ. 25:14; റോമ. 8:20, 21) അങ്ങനെയൊരു പ്രത്യാശയുള്ളതുകൊണ്ട് അവർ ഇപ്പോൾത്തന്നെ തങ്ങളുടെ സ്രഷ്ടാവായ യഹോവയെ “പിതാവേ” എന്നു വിളിക്കുന്നു. (മത്താ. 6:9) ഇനി, പുനരുത്ഥാനപ്പെട്ടുവരുന്നവർക്കും യഹോവയുടെ ഇഷ്ടത്തെക്കുറിച്ച് പഠിക്കാനുള്ള അവസരമുണ്ട്. യഹോവ നൽകുന്ന ആ നിർദേശങ്ങൾ അനുസരിക്കുന്നെങ്കിൽ അവരും യഹോവയുടെ കുടുംബത്തിലെ അംഗങ്ങളാകും.
12. അടുത്തതായി നമ്മൾ എന്തായിരിക്കും പഠിക്കുന്നത്?
12 മനുഷ്യരെ ആദരിക്കുന്നതിനുവേണ്ടി യഹോവ ചെയ്തിരിക്കുന്ന പല കാര്യങ്ങളെക്കുറിച്ച് നമ്മൾ ചർച്ച ചെയ്തു. അഭിഷിക്തരെ യഹോവ ഇപ്പോൾത്തന്നെ തന്റെ പുത്രന്മാരായി ദത്തെടുത്തിരിക്കുന്നു. ഇനി, ‘മഹാപുരുഷാരത്തിന്’ പുതിയ ലോകത്തിൽ ദൈവത്തിന്റെ മക്കളായിത്തീരാനുള്ള പ്രത്യാശയും നൽകിയിട്ടുണ്ട്. (വെളി. 7:9) എന്നാൽ എന്നും യഹോവയുടെ കുടുംബത്തിലെ അംഗങ്ങളായിരിക്കാൻ ആഗ്രഹമുണ്ടെന്ന് നമുക്ക് ഇപ്പോൾത്തന്നെ എങ്ങനെ കാണിക്കാം?
യഹോവയുടെ കുടുംബത്തിലെ അംഗങ്ങളായിരിക്കാൻ ആഗ്രഹിക്കുന്നെന്നു തെളിയിക്കുക
13. ദൈവത്തിന്റെ കുടുംബത്തിലെ അംഗങ്ങളാകാൻ നമ്മൾ എന്തു ചെയ്യണം? (മർക്കോസ് 12:30)
13 മുഴുഹൃദയത്തോടെ സേവിച്ചുകൊണ്ട് യഹോവയോടു സ്നേഹം കാണിക്കുക. (മർക്കോസ് 12:30 വായിക്കുക.) യഹോവ സ്നേഹത്തോടെ നമുക്ക് ഒരുപാടു സമ്മാനങ്ങൾ തന്നിട്ടുണ്ട്. അതിൽവെച്ച് വളരെ പ്രധാനപ്പെട്ട ഒന്നാണ് യഹോവയെ ആരാധിക്കാനുള്ള കഴിവ്. ‘ദൈവത്തിന്റെ കല്പനകൾ അനുസരിച്ചുകൊണ്ട്’ യഹോവയെ സ്നേഹിക്കുന്നെന്നു നമുക്കു തെളിയിക്കാനാകും. (1 യോഹ. 5:3) നമ്മൾ അനുസരിക്കാൻ യഹോവ പ്രതീക്ഷിക്കുന്ന കാര്യങ്ങളിൽ ഒന്നാണ് ആളുകളെ ശിഷ്യരാക്കാനും സ്നാനപ്പെടുത്താനും ഉള്ള യേശുവിന്റെ കല്പന. (മത്താ. 28:19) കൂടാതെ നമ്മൾ പരസ്പരം സ്നേഹിക്കണമെന്നും യേശു കല്പിച്ചു. (യോഹ. 13:35) യഹോവയെ അനുസരിക്കുന്നവരെ യഹോവ തന്റെ കുടുംബത്തിന്റെ, ലോകമെങ്ങുമുള്ള സത്യാരാധകരുടെ കുടുംബത്തിന്റെ, ഭാഗമാക്കും.—സങ്കീ. 15:1, 2.
14. നമുക്ക് എങ്ങനെ മറ്റുള്ളവരോടു സ്നേഹം കാണിക്കാം? (മത്തായി 9:36-38; റോമർ 12:10)
14 ആളുകളോടുള്ള സ്നേഹം പ്രവൃത്തിയിലൂടെ തെളിയിക്കുക. യഹോവയുടെ ഗുണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതു സ്നേഹമാണ്. (1 യോഹ. 4:8) നമ്മൾ യഹോവയെ അറിയുന്നതിനു മുമ്പുതന്നെ യഹോവ നമ്മളോടു സ്നേഹം കാണിച്ചു. (1 യോഹ. 4:9, 10) നമ്മൾ മറ്റുള്ളവരോടു സ്നേഹം കാണിക്കുമ്പോൾ യഹോവയെ അനുകരിക്കുകയാണ്. (എഫെ. 5:1) ഇന്ന് ആളുകളോടു സ്നേഹം കാണിക്കാനുള്ള ഒരു നല്ല വിധമാണ്, യഹോവയെക്കുറിച്ച് പഠിക്കാൻ അവസരമുള്ള ഈ സമയത്ത് അതിന് അവരെ സഹായിക്കുന്നത്. (മത്തായി 9:36-38 വായിക്കുക.) അതിലൂടെ ദൈവത്തിന്റെ കുടുംബത്തിലെ അംഗങ്ങളാകാൻ എന്തു ചെയ്യണമെന്ന് അവർക്കു പഠിക്കാനാകും. ഒരാൾ സ്നാനമേറ്റ ശേഷവും നമ്മൾ ആ വ്യക്തിയെ സ്നേഹിക്കുകയും ആദരിക്കുകയും ഒക്കെ ചെയ്യണം. (1 യോഹ. 4:20, 21) നമുക്ക് അത് എങ്ങനെ ചെയ്യാം? മറ്റുള്ളവരെ വിശ്വസിക്കുന്നതാണ് അതിനുള്ള ഒരു വഴി, അതായത് അവർ ചെയ്യുന്നതൊക്കെ നല്ല ഉദ്ദേശ്യത്തോടെയാണെന്നു ചിന്തിക്കുന്നത്. അങ്ങനെയാകുമ്പോൾ അവർ ഒരു കാര്യം ചെയ്തതിന്റെ കാരണം മനസ്സിലായില്ലെങ്കിൽപ്പോലും നമ്മൾ അവരെ തെറ്റിദ്ധരിക്കില്ല. പകരം, അവരെ നമ്മളെക്കാൾ ശ്രേഷ്ഠരായി കണ്ട് ആദരിക്കും.—റോമർ 12:10 വായിക്കുക; ഫിലി. 2:3.
15. ആരോടൊക്കെ നമ്മൾ കരുണയും ദയയും കാണിക്കണം?
15 എല്ലാവരോടും കരുണയും ദയയും കാണിക്കുക. യഹോവയുടെ കുടുംബത്തിലെ അംഗങ്ങളായിരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നമ്മൾ ദൈവവചനത്തിൽ പറഞ്ഞിരിക്കുന്നത് അനുസരിച്ച് ജീവിക്കണം. ഉദാഹരണത്തിന് നമ്മൾ എല്ലാവരോടും, ശത്രുക്കളോടുപോലും, കരുണയും ദയയും കാണിക്കണമെന്നു യേശു പഠിപ്പിച്ചു. (ലൂക്കോ. 6:32-36) അത് അത്ര എളുപ്പമല്ലെന്നു നമുക്കു ചിലപ്പോൾ തോന്നിയേക്കാം. അങ്ങനെ തോന്നുന്നുണ്ടെങ്കിൽ യേശുവിനെപ്പോലെ ചിന്തിക്കാനും പ്രവർത്തിക്കാനും നമ്മൾ പഠിക്കണം. യഹോവയെ അനുസരിക്കാനും യേശുവിനെ അനുകരിക്കാനും നമ്മൾ കഴിവിന്റെ പരമാവധി ശ്രമിക്കുമ്പോൾ എന്നെന്നും യഹോവയുടെ കുടുംബത്തിലെ അംഗങ്ങളായിരിക്കാൻ ആഗ്രഹിക്കുന്നെന്നു നമ്മൾ തെളിയിക്കുകയാണ്.
16. യഹോവയുടെ കുടുംബത്തിനു ചീത്തപ്പേര് വരാതിരിക്കാൻ നമുക്ക് എന്തു ചെയ്യാം?
16 യഹോവയുടെ കുടുംബത്തിനു ചീത്തപ്പേര് ഉണ്ടാക്കാതെ നോക്കുക. കുടുംബത്തിൽ ഇളയ കുട്ടികൾ പൊതുവേ മൂത്തവരെ അനുകരിക്കാറുണ്ട്. മൂത്ത കുട്ടി ബൈബിൾതത്ത്വങ്ങളൊക്കെ അനുസരിച്ചാണു ജീവിക്കുന്നതെങ്കിൽ ഇളയവർക്ക് അവൻ നല്ലൊരു മാതൃകയായിരിക്കും. എന്നാൽ മൂത്തയാൾ മോശമായ കാര്യങ്ങൾ ചെയ്യാൻ തുടങ്ങിയാൽ ഒരുപക്ഷേ ഇളയവരും ആ വഴിക്കുതന്നെ തിരിഞ്ഞേക്കാം. യഹോവയുടെ കുടുംബത്തിലും അങ്ങനെതന്നെയാണ്. ഒരിക്കൽ വിശ്വസ്തനായിരുന്ന ഒരു ക്രിസ്ത്യാനി വിശ്വാസത്യാഗിയാകുകയോ തെറ്റായ ഒരു ജീവിതം തിരഞ്ഞെടുക്കുകയോ ചെയ്താൽ മറ്റുള്ളവർക്കും അങ്ങനെയൊക്കെ ചെയ്യാനുള്ള ഒരു പ്രേരണ തോന്നിയേക്കാം. അങ്ങനെ സംഭവിച്ചാൽ അത് യഹോവയുടെ ആരാധകരുടെ കുടുംബത്തിനു ചീത്തപ്പേരുണ്ടാക്കും. (1 തെസ്സ. 4:3-8) അതുകൊണ്ട് നമുക്ക് എന്തു ചെയ്യാം? മോശം മാതൃകവെക്കുന്നവരെ നമ്മൾ ഒരു കാരണവശാലും അനുകരിക്കരുത്. അതുപോലെ നമ്മുടെ സ്നേഹവാനായ സ്വർഗീയപിതാവിൽനിന്ന് നമ്മളെ അകറ്റിക്കളയാൻ ഒന്നിനെയും അനുവദിക്കുകയും അരുത്.
17. ഏതുതരം ചിന്ത നമ്മൾ ഒഴിവാക്കണം, എന്തുകൊണ്ട്?
17 വസ്തുവകകളിലല്ല യഹോവയിൽ ആശ്രയിക്കുക. നമ്മൾ ദൈവരാജ്യത്തിന് ഒന്നാം സ്ഥാനം കൊടുക്കുകയും ദൈവത്തിന്റെ നീതിയുള്ള നിയമങ്ങൾക്കു ചേർച്ചയിൽ ജീവിക്കുകയും ചെയ്യുന്നെങ്കിൽ നമുക്ക് ആവശ്യമായ ആഹാരവും വസ്ത്രവും താമസവും ഒക്കെ തരുമെന്ന് യഹോവ വാഗ്ദാനം ചെയ്തിട്ടുണ്ട്. (സങ്കീ. 55:22; മത്താ. 6:33) ദൈവത്തിന്റെ ആ വാഗ്ദാനത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ, ഈ ലോകത്തിലെ വസ്തുവകകളാണു നിലനിൽക്കുന്ന സന്തോഷവും സംരക്ഷണവും ഒക്കെ തരുന്നതെന്നു നമ്മൾ ഒരിക്കലും ചിന്തിക്കില്ല. യഹോവയുടെ ഇഷ്ടം ചെയ്താൽ മാത്രമേ ശരിക്കുള്ള മനസ്സമാധാനം കിട്ടുകയുള്ളൂ എന്ന് നമുക്ക് അറിയാം. (ഫിലി. 4:6, 7) ചിലപ്പോൾ നമുക്കു പലതും വാങ്ങിക്കാനുള്ള പണം ഉണ്ടായിരിക്കാം. എന്നാൽ അതൊക്കെ ഉപയോഗിക്കാനും പരിപാലിക്കാനും ഉള്ള സമയവും ആരോഗ്യവും ഒക്കെയുണ്ടോ എന്നു ചിന്തിക്കുന്നതു നന്നായിരിക്കും. ഇനി, അവയോട് അതിരുകവിഞ്ഞ സ്നേഹവും താത്പര്യവും തോന്നാനുള്ള സാധ്യതയുണ്ടോ എന്നു ചിന്തിക്കുന്നതും നല്ലതാണ്. തങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങൾ ദൈവത്തിന്റെ കുടുംബത്തിലെ ഓരോ അംഗവും നന്നായി ചെയ്യാൻ ദൈവം പ്രതീക്ഷിക്കുന്നുണ്ട്. അതിന്റെ അർഥം മറ്റു കാര്യങ്ങളിലേക്കു നമ്മുടെ ശ്രദ്ധ പോകരുതെന്നാണ്. യേശുവിന്റെ നാളിലെ ഒരു ചെറുപ്പക്കാരനു സംഭവിച്ചത് അതാണ്. തനിക്കുണ്ടായിരുന്ന വസ്തുവകകളോടുള്ള അതിരുകവിഞ്ഞ സ്നേഹമായിരുന്നു അദ്ദേഹത്തിന്റെ പ്രശ്നം. അതുകൊണ്ട് അദ്ദേഹത്തിനു നഷ്ടമായത് യഹോവയെ സേവിക്കാനും ദൈവത്തിന്റെ ഒരു പുത്രനായി ദത്തെടുക്കപ്പെടാനും ഉള്ള വലിയൊരു അവസരമാണ്. ആ ചെറുപ്പക്കാരനെപ്പോലെയായിരിക്കാൻ നമ്മൾ ഒരിക്കലും ആഗ്രഹിക്കുന്നില്ല.—മർക്കോ. 10:17-22.
യഹോവയുടെ മക്കൾക്കു ലഭിക്കാനിരിക്കുന്ന നിത്യമായ അനുഗ്രഹങ്ങൾ
18. ഏതു വലിയ പദവിയും അനുഗ്രഹങ്ങളും ആണ് അനുസരണമുള്ള മനുഷ്യർ എന്നെന്നും ആസ്വദിക്കാനിരിക്കുന്നത്?
18 അനുസരണമുള്ള മനുഷ്യർക്കു ലഭിക്കാനിരിക്കുന്ന ഏറ്റവും വലിയ പദവിയാണ് എന്നെന്നും യഹോവയെ സ്നേഹിക്കാനും ആരാധിക്കാനും ഉള്ള അവസരം. ഭൂമിയിൽ ജീവിക്കാൻ പ്രത്യാശയുള്ളവർക്ക്, ദൈവം ഒരുക്കിയിരിക്കുന്ന മനോഹരമായ ഈ ഭൂമി നന്നായി പരിപാലിക്കുന്നതിന്റെ സന്തോഷം ആസ്വദിക്കാനാകും. ആദാമും ഹവ്വയും ദൈവത്തിന്റെ കുടുംബത്തിൽനിന്ന് പുറത്ത് പോകാൻ തീരുമാനിച്ചതുകൊണ്ട് ഉണ്ടായ എല്ലാ പ്രശ്നങ്ങളും യേശു പെട്ടെന്നുതന്നെ പരിഹരിക്കും. അങ്ങനെ ഭൂമിയും അതിലുള്ളതൊക്കെയും ദൈവരാജ്യഭരണത്തിലൂടെ പുതുതാക്കപ്പെടും. മരിച്ചുപോയ ലക്ഷക്കണക്കിന് ആളുകളെ യഹോവ വീണ്ടും ജീവനിലേക്കു കൊണ്ടുവരും. പറുദീസയാക്കി മാറ്റിയ ഭൂമിയിൽ പൂർണ ആരോഗ്യത്തോടെ എന്നെന്നും ജീവിക്കാനുള്ള അവസരം അവർക്കു ലഭിക്കും. (ലൂക്കോ. 23:42, 43) യഹോവയെ സേവിക്കുന്ന മനുഷ്യർ പൂർണരായിത്തീരുമ്പോൾ അവരെല്ലാം ദാവീദ് പറഞ്ഞതുപോലെ “മഹത്ത്വവും തേജസ്സും” അണിഞ്ഞവരാകും.—സങ്കീ. 8:5.
19. നമ്മൾ ഏതൊക്കെ കാര്യങ്ങൾ എപ്പോഴും ഓർക്കണം?
19 നിങ്ങൾ ‘മഹാപുരുഷാരത്തിൽപ്പെട്ട’ ഒരാളാണെങ്കിൽ മഹത്തായ ഒരു പ്രത്യാശയാണു നിങ്ങളുടെ മുന്നിലുള്ളത്. ദൈവം നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങൾ തന്റെ കുടുംബത്തിലെ ഒരു അംഗമായിരിക്കാൻ ദൈവം ആഗ്രഹിക്കുന്നു. അതുകൊണ്ട് ദൈവത്തെ സന്തോഷിപ്പിക്കാൻ നിങ്ങളാലാകുന്നതെല്ലാം ചെയ്യുക. ദൈവത്തിന്റെ വാഗ്ദാനങ്ങളെക്കുറിച്ച് ഓരോ ദിവസവും ചിന്തിക്കുക, അവ മനസ്സിൽ അടുപ്പിച്ചുനിറുത്തി ജീവിക്കുക. നമ്മുടെ പ്രിയ സ്വർഗീയപിതാവിനെ ആരാധിക്കാനുള്ള അവസരം ലഭിച്ചതിൽ നന്ദിയുള്ളവരായിരിക്കുക. യഹോവയെ എന്നെന്നും സ്തുതിക്കാനുള്ള ആ പ്രത്യാശയിൽ സന്തോഷിക്കുക.
ഗീതം 107 സ്നേഹത്തിന്റെ ദിവ്യമാതൃക
^ ഖ. 5 കുടുംബത്തിലെ ഓരോരുത്തരും സ്വന്തം ഉത്തരവാദിത്വങ്ങൾ തിരിച്ചറിഞ്ഞ് പരസ്പരം സഹകരിച്ച് പ്രവർത്തിച്ചാലേ ഒരു കുടുംബം സന്തോഷത്തോടെ മുന്നോട്ടു പോകുകയുള്ളൂ. അങ്ങനെയൊരു കുടുംബത്തിൽ അപ്പൻ സ്നേഹത്തോടെ നേതൃത്വമെടുക്കും, അമ്മ അദ്ദേഹത്തെ പൂർണമായി പിന്തുണയ്ക്കും, മക്കൾ അവരെ രണ്ടു പേരെയും സന്തോഷത്തോടെ അനുസരിക്കും. യഹോവയുടെ കുടുംബത്തിന്റെ കാര്യത്തിലും അതു സത്യമാണ്. നമ്മുടെ ദൈവത്തിനു നമ്മളെക്കുറിച്ച് ഒരു ഉദ്ദേശ്യമുണ്ട്. നമ്മൾ അതിനോടു പൂർണമായി സഹകരിക്കുന്നെങ്കിൽ നമുക്ക് എന്നെന്നും യഹോവയുടെ കുടുംബത്തിന്റെ ഭാഗമായിരിക്കാനാകും.
^ ഖ. 55 ചിത്രക്കുറിപ്പ്: ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ടവരായതുകൊണ്ട് ഒരു ദമ്പതികൾക്കു പരസ്പരവും തങ്ങളുടെ മക്കളോടും സ്നേഹവും അനുകമ്പയും കാണിക്കാനാകുന്നു. ആ ദമ്പതികൾ യഹോവയെ സ്നേഹിക്കുന്നു. മക്കളെ ജനിപ്പിക്കാൻ യഹോവ നൽകിയിരിക്കുന്ന കഴിവിനെ വിലമതിക്കുന്ന ആ മാതാപിതാക്കൾ യഹോവയെ സ്നേഹിക്കാനും സേവിക്കാനും കുട്ടികളെ പഠിപ്പിക്കുന്നു. യഹോവ എന്തുകൊണ്ടാണ് യേശുവിനെ ഒരു മോചനവിലയായി നൽകിയതെന്ന് ഒരു വീഡിയോ ഉപയോഗിച്ച് അവർ മക്കൾക്കു വിശദീകരിച്ചുകൊടുക്കുന്നു. വരാനിരിക്കുന്ന പറുദീസയിൽ ഈ ഭൂമിയെയും അതിലുള്ള മൃഗങ്ങളെയും നമ്മൾ പരിപാലിക്കുമെന്നും അവർ മക്കളെ പഠിപ്പിക്കുന്നു.