വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 40

എന്താണു ശരിക്കുള്ള മാനസാന്തരം?

എന്താണു ശരിക്കുള്ള മാനസാന്തരം?

“പാപികളെ മാനസാന്തരത്തിലേക്കു നയിക്കാനാണു ഞാൻ വന്നത്‌.”—ലൂക്കോസ്‌ 5:32.

ഗീതം 36 നമ്മുടെ ഹൃദയം കാത്തിടാം

പൂർവാവലോകനം *

1-2. ആഹാബും മനശ്ശെയും തമ്മിലുള്ള വ്യത്യാസം എന്തായിരുന്നു? ഏതു ചോദ്യങ്ങൾക്കുള്ള ഉത്തരം നമ്മൾ കണ്ടെത്തും?

വളരെക്കാലം മുമ്പ്‌ ജീവിച്ചിരുന്ന രണ്ടു രാജാക്കന്മാരുടെ കാര്യം നമുക്ക്‌ ഇപ്പോൾ നോക്കാം. ഒരാൾ പത്തു-ഗോത്ര ഇസ്രായേലിന്റെ രാജാവും മറ്റേയാൾ രണ്ടു-ഗോത്ര യഹൂദയുടെ രാജാവും ആയിരുന്നു. രണ്ടു പേരും ജീവിച്ചിരുന്നത്‌ രണ്ടു കാലഘട്ടത്തിലായിരുന്നു. എങ്കിലും ചില കാര്യങ്ങളിൽ അവർ ഒരുപോലെയായിരുന്നു. രണ്ടു രാജാക്കന്മാരും യഹോവയെ ധിക്കരിച്ചു; പാപം ചെയ്യാൻ ജനത്തെ പ്രേരിപ്പിക്കുകയും ചെയ്‌തു. രണ്ടു പേരും വ്യാജദൈവങ്ങളെ ആരാധിച്ചു, കൊലപാതകവും ചെയ്‌തു. എന്നാൽ അവർക്കു തമ്മിൽ ഒരു വ്യത്യാസമുണ്ടായിരുന്നു. ഒരാൾ മരണംവരെ അതേ ജീവിതരീതി തുടർന്നു. എന്നാൽ മറ്റേയാൾ തന്റെ തെറ്റു തിരുത്തുകയും ക്ഷമ നേടുകയും ചെയ്‌തു. ആരൊക്കെയായിരുന്നു അവർ?

2 ഒരാൾ ഇസ്രായേൽ രാജാവായ ആഹാബും മറ്റേയാൾ യഹൂദാരാജാവായ മനശ്ശെയും ആണ്‌. അവരുടെ ജീവിതം മാനസാന്തരം എന്ന വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെക്കുറിച്ച്‌ ചില കാര്യങ്ങൾ നമ്മളെ പഠിപ്പിക്കും. (പ്രവൃ. 17:30; റോമ. 3:23) എന്താണു മാനസാന്തരം? മാനസാന്തരം ഉണ്ടെന്നു നമുക്ക്‌ എങ്ങനെ കാണിക്കാം? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ ആ രണ്ടു രാജാക്കന്മാരുടെ ജീവിതം നമുക്ക്‌ ഒന്ന്‌ അടുത്ത്‌ പരിശോധിക്കാം. അവരുടെ ജീവിതത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാനാകുമെന്നു നോക്കാം. അതിനു ശേഷം മാനസാന്തരത്തെക്കുറിച്ച്‌ യേശു എന്തു പഠിപ്പിച്ചെന്നും നമ്മൾ കാണും. ഇതൊക്കെ അറിയുന്നതു വളരെ പ്രധാനമാണ്‌. കാരണം നമുക്ക്‌ ഒരു തെറ്റു പറ്റിയാൽ യഹോവ നമ്മളോടു ക്ഷമിക്കാൻ നമ്മൾ ആഗ്രഹിക്കുന്നുണ്ട്‌.

ആഹാബ്‌ രാജാവിന്റെ ജീവിതത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

3. ആഹാബ്‌ എങ്ങനെയുള്ള ഒരു രാജാവായിരുന്നു?

3 പത്തു-ഗോത്ര ഇസ്രായേൽ രാജ്യത്തിലെ ഏഴാമത്തെ രാജാവായിരുന്നു ആഹാബ്‌. അദ്ദേഹം സീദോനിലെ രാജാവിന്റെ മകളായ ഇസബേലിനെ കല്യാണംകഴിച്ചു. വടക്കുള്ള ഒരു സമ്പന്ന നഗരമായിരുന്നു സീദോൻ. ഇസ്രായേൽ രാജ്യത്തിനു ധാരാളം സമ്പത്ത്‌ വാരിക്കൂട്ടാൻ ആ വിവാഹബന്ധത്തിലൂടെ പറ്റിയിരിക്കാം. പക്ഷേ, ആ ബന്ധം വലിയൊരു അപകടം വരുത്തിവെച്ചു. ഇസ്രായേൽ ജനം യഹോവയോടു കൂടുതൽ പാപം ചെയ്യാൻ അത്‌ ഇടയാക്കി. ഇസബേൽ ഒരു ബാൽ ആരാധികയായിരുന്നു. ആലയവേശ്യാവൃത്തിയും കുഞ്ഞുങ്ങളെ ബലി അർപ്പിക്കുന്നതും ഒക്കെ അവരുടെ മതാചാരങ്ങളുടെ ഭാഗമായിരുന്നു. ആ വൃത്തികെട്ട മതാചാരങ്ങൾ ഇസ്രായേലിലെങ്ങും വ്യാപിപ്പിക്കാൻ ഇസബേൽ ആഹാബിനെ പ്രേരിപ്പിച്ചു. ഇസബേൽ ഒരു രാജ്ഞിയായി വാഴുന്നത്‌ യഹോവയുടെ പ്രവാചകന്മാർക്കെല്ലാം ഒരു ഭീഷണിയായിരുന്നു. കാരണം യഹോവയുടെ കുറെ പ്രവാചകന്മാരെ ഇസബേൽ കൊന്നൊടുക്കിയിരുന്നു. (1 രാജാ. 18:13) ഇനി ആഹാബിനെയാണെങ്കിൽ, ‘അയാൾക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും നിന്ദ്യനായിട്ടാണ്‌’ യഹോവ കണക്കാക്കിയത്‌. (1 രാജാ. 16:30) ആഹാബും ഇസബേലും ചേർന്ന്‌ ചെയ്‌തുകൂട്ടുന്ന കാര്യങ്ങളൊക്കെ യഹോവ കാണുന്നുണ്ടായിരുന്നു. എങ്കിലും യഹോവ കരുണ കാണിച്ചു. മാറ്റം വരുത്താൻ അവരെയും ജനത്തെയും സഹായിക്കുന്നതിന്‌ ഏലിയ പ്രവാചകനെ യഹോവ അയച്ചു. പക്ഷേ, ആഹാബും ഇസബേലും അതൊന്നും കേൾക്കാൻ തയ്യാറായില്ല.

4. ആഹാബിനെ എങ്ങനെ ശിക്ഷിക്കുമെന്നാണ്‌ യഹോവ പറഞ്ഞത്‌? അതു കേട്ടപ്പോൾ ആഹാബ്‌ എന്തു ചെയ്‌തു?

4 അവസാനം അവരെ ശിക്ഷിക്കാൻ യഹോവ തീരുമാനിച്ചു. ആഹാബിനും ഇസബേലിനും എന്തു ശിക്ഷയാണു നൽകാൻപോകുന്നതെന്നു പറയാൻ യഹോവ ഏലിയ പ്രവാചകനെ അയച്ചു. അവരുടെ കുടുംബത്തെ മുഴുവനായി ഇല്ലാതാക്കുമെന്ന്‌ യഹോവ പറഞ്ഞു. അതു കേട്ടപ്പോൾ ആഹാബിന്‌ ആകെ വിഷമമായി. അഹങ്കാരിയായ ആ മനുഷ്യൻ “സ്വയം താഴ്‌ത്തി.” ആരും പ്രതീക്ഷിക്കാത്ത ഒരു മാറ്റമായിരുന്നു അത്‌.—1 രാജാ. 21:19-29.

ശരിക്കും മാനസാന്തരപ്പെടാഞ്ഞ ആഹാബ്‌ രാജാവ്‌ ദൈവത്തിന്റെ പ്രവാചകനെ തടവറയിലാക്കി (5, 6 ഖണ്ഡികകൾ കാണുക) *

5-6. ആഹാബിന്റേതു ശരിക്കുള്ള മാനസാന്തരമല്ലായിരുന്നു എന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

5 ഏലിയയുടെ വാക്കുകൾ കേട്ട്‌ ആഹാബ്‌ തന്നെത്തന്നെ താഴ്‌ത്തിയെങ്കിലും അതു ശരിക്കുള്ള മാനസാന്തരമായിരുന്നില്ല. ദേശത്തുനിന്ന്‌ ബാലാരാധന നീക്കം ചെയ്യാൻ ആഹാബ്‌ ശ്രമിച്ചില്ല. യഹോവയെ ആരാധിക്കാൻ ആളുകളെ പ്രോത്സാഹിപ്പിച്ചുമില്ല. ആഹാബിന്റേത്‌ ആത്മാർഥമായ മാനസാന്തരമല്ലായിരുന്നു എന്ന്‌ മറ്റു പ്രവർത്തനങ്ങളും തെളിയിക്കുന്നുണ്ട്‌.

6 പിന്നീട്‌, സിറിയയ്‌ക്ക്‌ എതിരെ യുദ്ധത്തിനു പോകാൻ ആഹാബ്‌ യഹൂദയിലെ നല്ല രാജാവായ യഹോശാഫാത്തിനെ ക്ഷണിച്ചു. യുദ്ധത്തിനു പോകുന്നതിനു മുമ്പ്‌ യഹോവയുടെ പ്രവാചകനോട്‌ ഒന്നു ചോദിച്ചിട്ടു പോകാമെന്ന്‌ യഹോശാഫാത്ത്‌ പറഞ്ഞു. പക്ഷേ ആ നിർദേശം ആഹാബിന്‌ ഇഷ്ടമായില്ല. ആഹാബ്‌ പറഞ്ഞു: “നമുക്ക്‌ യഹോവയുടെ ഇഷ്ടം ചോദിച്ചറിയാൻ കഴിയുന്ന ഒരാൾക്കൂടിയുണ്ട്‌. പക്ഷേ എനിക്ക്‌ അയാളെ ഇഷ്ടമല്ല. കാരണം അയാൾ ഒരിക്കലും എന്നെക്കുറിച്ച്‌ ദോഷമല്ലാതെ നല്ലതൊന്നും പ്രവചിക്കാറില്ല.” എങ്കിലും മീഖായ പ്രവാചകനോടു ചോദിക്കാൻതന്നെ അവർ തീരുമാനിച്ചു. ആഹാബ്‌ ചിന്തിച്ചതുപോലെതന്നെ ദൈവത്തിന്റെ പ്രവാചകൻ ആഹാബിനോടു നല്ല കാര്യമല്ല പറഞ്ഞത്‌. പക്ഷേ അതു കേട്ടിട്ടും അയാൾ പശ്ചാത്തപിച്ച്‌ യഹോവയോടു ക്ഷമ ചോദിച്ചില്ല. പകരം ദുഷ്ടനായ ആഹാബ്‌ ആ പ്രവാചകനെ തടവറയിൽ അടച്ചു. (1 രാജാ. 22:7-9, 23, 27) യഹോവയുടെ പ്രവാചകനെ തടവറയിൽ ആക്കാൻ രാജാവിനു കഴിഞ്ഞു. പക്ഷേ അദ്ദേഹം മുൻകൂട്ടിപ്പറഞ്ഞ കാര്യങ്ങൾ നിറവേറുന്നതു തടയാൻ രാജാവിനായില്ല. അങ്ങനെ സിറിയയ്‌ക്ക്‌ എതിരെയുള്ള ആ യുദ്ധത്തിൽ ആഹാബ്‌ കൊല്ലപ്പെട്ടു.—1 രാജാ. 22:34-38.

7. ആഹാബിന്റെ മരണശേഷം യഹോവ അയാളെക്കുറിച്ച്‌ എന്താണു പറഞ്ഞത്‌?

7 ആഹാബിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം എന്താണെന്ന്‌ ആഹാബിന്റെ മരണശേഷം യഹോവ വെളിപ്പെടുത്തി. നല്ല രാജാവായ യഹോശാഫാത്ത്‌ സുരക്ഷിതനായി തിരിച്ചെത്തിയപ്പോൾ യഹോവ യേഹു പ്രവാചകനെ അദ്ദേഹത്തിന്റെ അടുക്കലേക്ക്‌ അയച്ചു. യഹോശാഫാത്ത്‌ ആഹാബുമായി കൂട്ടുചേർന്നതു ശരിയായില്ലെന്ന്‌ യഹോവ പറഞ്ഞു. പ്രവാചകൻ അദ്ദേഹത്തോട്‌ ചോദിച്ചു: “ദുഷ്ടനെയാണോ അങ്ങ്‌ സഹായിക്കേണ്ടത്‌? യഹോവയെ വെറുക്കുന്നവരെയാണോ അങ്ങ്‌ സ്‌നേഹിക്കേണ്ടത്‌?” (2 ദിന. 19:1, 2) ഒന്നു ചിന്തിച്ചുനോക്കൂ. ആഹാബിന്റെ മാനസാന്തരം ശരിക്കുള്ളതായിരുന്നെങ്കിൽ യഹോവയുടെ പ്രവാചകൻ ആഹാബിനെക്കുറിച്ച്‌ ‘യഹോവയെ വെറുക്കുന്ന ദുഷ്ടൻ’ എന്നു പറയുമായിരുന്നോ? ഒരിക്കലുമില്ല. ആഹാബ്‌ തന്റെ പ്രവൃത്തിയെക്കുറിച്ച്‌ കുറച്ചൊക്കെ സങ്കടം കാണിച്ചെങ്കിലും അതു ശരിക്കുള്ള മാനസാന്തരമായിരുന്നില്ല.

8. ആഹാബിന്റെ ജീവിതത്തിൽനിന്ന്‌ മാനസാന്തരത്തെക്കുറിച്ച്‌ നമുക്ക്‌ എന്തു പഠിക്കാം?

8 ആഹാബിന്റെ ജീവിതത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? തന്റെ കുടുംബത്തിനു നേരിടാൻപോകുന്ന ദുരന്തത്തെക്കുറിച്ച്‌ ഏലിയ പ്രവാചകൻ പറഞ്ഞപ്പോൾ ആദ്യം അയാൾ തന്നെത്തന്നെ താഴ്‌ത്തി. അതൊരു നല്ല കാര്യമായിരുന്നു. എന്നാൽ അതു മാനസാന്തരമല്ലായിരുന്നെന്ന്‌ അയാളുടെ പിന്നീടുള്ള പ്രവർത്തനങ്ങൾ കാണിച്ചു. അതുകൊണ്ട്‌ ചെയ്‌ത തെറ്റിനെക്കുറിച്ച്‌ വിഷമമുണ്ടെന്നു വെറുതേ പറയുന്നതല്ല മാനസാന്തരം. ശരിക്കുള്ള മാനസാന്തരത്തിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നതെന്നു മനസ്സിലാക്കാൻ നമുക്ക്‌ അടുത്ത രാജാവിനെക്കുറിച്ച്‌ പഠിക്കാം.

മനശ്ശെ രാജാവിന്റെ ജീവിതത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

9. മനശ്ശെ എങ്ങനെയുള്ള ഒരു രാജാവായിരുന്നു?

9 മുമ്പ്‌ പറഞ്ഞ സംഭവങ്ങൾ നടന്ന്‌ ഏതാണ്ട്‌ 200 വർഷം കഴിഞ്ഞാണു മനശ്ശെ യഹൂദയിൽ രാജാവാകുന്നത്‌. മനശ്ശെ ഒരുതരത്തിൽ ആഹാബിനെക്കാൾ മോശമായിരുന്നെന്നു പറയാം. അദ്ദേഹം “യഹോവയുടെ മുമ്പാകെ ഒരുപാടു തെറ്റുകൾ ചെയ്‌ത്‌ ദൈവത്തെ കോപിപ്പിച്ചു” എന്നാണു ബൈബിൾ പറയുന്നത്‌. (2 ദിന. 33:1-9) അദ്ദേഹം വ്യാജദൈവങ്ങൾക്കു യാഗപീഠങ്ങൾ പണിതു. കൊത്തിയുണ്ടാക്കിയ ഒരു പൂജാസ്‌തൂപം യഹോവയുടെ വിശുദ്ധമായ ആലയത്തിൽത്തന്നെ സ്ഥാപിച്ചു. ഈ പൂജാസ്‌തൂപം പ്രത്യുത്‌പാദനത്തിന്റെ ദേവിയുടെ പ്രതീകമായിരുന്നിരിക്കാം. അദ്ദേഹം മന്ത്രവാദവും ആഭിചാരവും ചെയ്യുകയും ഭാവിഫലം നോക്കുകയും ചെയ്‌തു. കൂടാതെ അദ്ദേഹം യരുശലേമിന്റെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ “നിരപരാധികളുടെ രക്തംകൊണ്ട്‌ നിറച്ചു.” സ്വന്തം മക്കളെപ്പോലും അദ്ദേഹം വ്യാജദൈവങ്ങൾക്കു കുരുതികൊടുത്തു. അതിനായി അവരെ തീയിൽ ദഹിപ്പിക്കുകയായിരുന്നു.—2 രാജാ. 21:6, 7, 10, 11, 16.

10. യഹോവ എങ്ങനെയാണു മനശ്ശെക്ക്‌ ശിക്ഷണം നൽകിയത്‌? മനശ്ശെ അപ്പോൾ എന്തു ചെയ്‌തു?

10 ആഹാബിനെപ്പോലെതന്നെയായിരുന്നു മനശ്ശെയും ആദ്യം. യഹോവ തന്റെ പ്രവാചകന്മാരിലൂടെ കൊടുത്ത മുന്നറിയിപ്പുകളൊക്കെ അദ്ദേഹം ധിക്കാരത്തോടെ തള്ളിക്കളഞ്ഞു. അവസാനം “യഹോവ അസീറിയൻ രാജാവിന്റെ സൈന്യാധിപന്മാരെ (യഹൂദയ്‌ക്കു) നേരെ വരുത്തി. അവർ മനശ്ശെയെ കൊളുത്തുകളിട്ട്‌ പിടിച്ച്‌ ചെമ്പുകൊണ്ടുള്ള രണ്ടു കാൽവിലങ്ങിട്ട്‌ ബാബിലോണിലേക്കു കൊണ്ടുപോയി.” അങ്ങനെ അന്യനാട്ടിൽ തടവറയിൽ കിടന്നപ്പോൾ മനശ്ശെ താൻ ചെയ്‌തുകൂട്ടിയ കാര്യങ്ങളെക്കുറിച്ചൊക്കെ ഒന്നു ചിന്തിച്ചിരിക്കണം. അദ്ദേഹം “പൂർവികരുടെ ദൈവത്തിന്റെ മുന്നിൽ തന്നെത്തന്നെ അങ്ങേയറ്റം താഴ്‌ത്തി.” അതു മാത്രമല്ല, മനശ്ശെ തന്റെ ദൈവമായ യഹോവയോടു ‘കരുണയ്‌ക്കായി യാചിക്കുകയും’ ചെയ്‌തു. വാസ്‌തവത്തിൽ, മനശ്ശെ ദൈവത്തോടു ‘പല തവണ പ്രാർഥിച്ചു.’ ദുഷ്ടനായ ആ മനുഷ്യൻ മാറ്റം വരുത്തുകയായിരുന്നു. അദ്ദേഹം യഹോവയെ ‘തന്റെ ദൈവമായി’ കാണാൻതുടങ്ങി. അതുകൊണ്ട്‌ ദൈവത്തോട്‌ ഇടവിടാതെ പ്രാർഥിച്ചു.—2 ദിന. 33:10-13.

മനശ്ശെ രാജാവ്‌ ശരിക്കും മാനസാന്തരപ്പെട്ടതുകൊണ്ട്‌ വ്യാജാരാധനയ്‌ക്ക്‌ എതിരെ അദ്ദേഹം ശക്തമായ നടപടിയെടുത്തു (11-ാം ഖണ്ഡിക കാണുക) *

11. 2 ദിനവൃത്താന്തം 33:15, 16 അനുസരിച്ച്‌ മനശ്ശെ എങ്ങനെയാണു ശരിക്കും മാനസാന്തരപ്പെട്ടെന്നു തെളിയിച്ചത്‌?

11 അവസാനം യഹോവ മനശ്ശെയുടെ പ്രാർഥനയ്‌ക്ക്‌ ഉത്തരം നൽകി. മനശ്ശെയുടെ പ്രാർഥന കേട്ടപ്പോൾ അദ്ദേഹം ശരിക്കും മാറ്റം വരുത്തിയെന്ന്‌ യഹോവയ്‌ക്ക്‌ മനസ്സിലായി. അതുകൊണ്ട്‌ യഹോവ മനശ്ശെയോടു ക്ഷമിക്കുകയും വീണ്ടും രാജസ്ഥാനത്തേക്കു വരാൻ അദ്ദേഹത്തെ അനുവദിക്കുകയും ചെയ്‌തു. തനിക്കു മാനസാന്തരം വന്നിട്ടുണ്ടെന്ന്‌ അഥവാ താൻ ശരിക്കും മാറ്റംവരുത്തിയെന്നു തെളിയിക്കാൻ മനശ്ശെ കഴിവിന്റെ പരമാവധി ശ്രമിച്ചു. ആഹാബ്‌ ഒരിക്കലും ചെയ്യാത്ത ഒരു കാര്യമാണ്‌ അദ്ദേഹം ചെയ്‌തത്‌. അദ്ദേഹം തന്റെ സ്വഭാവത്തിനു മാറ്റംവരുത്തി. അദ്ദേഹം വ്യാജാരാധനയെ ശക്തമായി എതിർത്തു. മാത്രമല്ല, യഹോവയെ ആരാധിക്കാൻ ജനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. (2 ദിനവൃത്താന്തം 33:15, 16 വായിക്കുക.) അങ്ങനെ ചെയ്യാൻ മനശ്ശെക്കു നല്ല ധൈര്യവും വിശ്വാസവും വേണമായിരുന്നു. കാരണം, അതുവരെ അദ്ദേഹം തന്റെ കുടുംബാംഗങ്ങളോടും പ്രധാനികളോടും ജനത്തോടും ഒക്കെ നേർവിപരീതമായ ഒരു കാര്യം ചെയ്യാനാണല്ലോ പറഞ്ഞിരുന്നത്‌. എന്നാൽ ഇപ്പോൾ, വയസ്സായ ഈ സമയത്ത്‌, മനശ്ശെ താൻ ചെയ്‌തുകൂട്ടിയ കുറെ തെറ്റുകളെങ്കിലും ഒന്നു തിരുത്താൻ ആത്മാർഥമായി ശ്രമിച്ചു. സാധ്യതയനുസരിച്ച്‌ തന്റെ കൊച്ചുമകനായ യോശിയയെയും നല്ല രീതിയിൽ സ്വാധീനിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. അതുകൊണ്ടായിരിക്കാം യോശിയ പിന്നീടു നല്ലൊരു രാജാവായിത്തീർന്നത്‌.—2 രാജാ. 22:1, 2.

12. മനശ്ശെ മാനസാന്തരപ്പെട്ടതിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

12 മനശ്ശെയുടെ ജീവിതത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? അദ്ദേഹം തന്നെത്തന്നെ താഴ്‌ത്തി. എന്നാൽ അതു മാത്രമല്ല, അദ്ദേഹം പ്രാർഥിച്ചു, യഹോവയുടെ കരുണയ്‌ക്കായി അപേക്ഷിച്ചു, തന്റെ സ്വഭാവത്തിനു മാറ്റം വരുത്തി, തന്റെ തെറ്റുകളൊക്കെ തിരുത്താനും വീണ്ടും യഹോവയെ ആരാധിക്കാനും കഴിവിന്റെ പരമാവധി ശ്രമിച്ചു. അതിനു മറ്റുള്ളവരെ സഹായിക്കുകയും ചെയ്‌തു. അങ്ങേയറ്റം മോശമായ കാര്യങ്ങൾ ചെയ്യുന്നവർക്കുപോലും പ്രതീക്ഷയ്‌ക്കു വകയുണ്ടെന്നു പഠിപ്പിക്കുന്നതാണ്‌ മനശ്ശെയുടെ ജീവിതം. യഹോവ “നല്ലവനും ക്ഷമിക്കാൻ സന്നദ്ധനും” ആണെന്നതിന്റെ ശക്തമായ തെളിവാണ്‌ ഇത്‌. ശരിക്കും മാനസാന്തരപ്പെടുന്നവരോട്‌ യഹോവ എന്തായാലും ക്ഷമിക്കും.—സങ്കീ. 86:5.

13. മാനസാന്തരത്തെക്കുറിച്ച്‌ പ്രധാനപ്പെട്ട പാഠം പഠിപ്പിക്കുന്ന ഒരു ഉദാഹരണം പറയുക.

13 നമ്മൾ കണ്ടതുപോലെ, മനശ്ശെ താൻ ചെയ്‌ത തെറ്റുകൾ ഓർത്ത്‌ സങ്കടപ്പെടുക മാത്രമല്ല, ആ തെറ്റുകൾ തിരുത്തുകയും ചെയ്‌തു. മനശ്ശെയുടെ ജീവിതം ശരിക്കുള്ള മാനസാന്തരത്തെക്കുറിച്ച്‌ വളരെ പ്രധാനപ്പെട്ട ഒരു പാഠം നമ്മളെ പഠിപ്പിക്കുന്നുണ്ട്‌. അതു കുറെക്കൂടി നന്നായി മനസ്സിലാക്കാൻ ഒരു ഉദാഹരണം നോക്കാം. നിങ്ങൾ ഒരു ബേക്കറിയിൽ ചെന്ന്‌ കേക്കു വേണമെന്നു പറയുന്നു. പക്ഷേ കേക്കിനു പകരം കടക്കാരൻ ഒരു മുട്ട എടുത്ത്‌ തരുന്നെങ്കിലോ? നിങ്ങൾക്കു സന്തോഷമാകുമോ? ഒരിക്കലുമില്ല. ‘മുട്ട കേക്കിലെ പ്രധാനപ്പെട്ട ഒരു ചേരുവയാ, അതുകൊണ്ട്‌ ഇതു പോരേ’ എന്നു കടക്കാരൻ ചോദിച്ചാലോ? നിങ്ങൾ അതും വാങ്ങി തിരിച്ചുപോരുമോ? ഇല്ല അല്ലേ? മാനസാന്തരത്തിന്റെ കാര്യത്തിലും ഏതാണ്ട്‌ ഇങ്ങനെതന്നെയാണ്‌. യഹോവ പാപിയായ ഒരാളോടു മാനസാന്തരപ്പെടാൻ ആവശ്യപ്പെടുന്നു. ചെയ്‌ത തെറ്റിനെക്കുറിച്ച്‌ അയാൾക്കു സങ്കടം തോന്നുന്നതു നല്ല സംഗതിയാണ്‌. അതു മാനസാന്തരത്തിന്റെ ഒരു പ്രധാനഘടകവുമാണ്‌. എന്നാൽ അതു മാത്രം പോരാ. പാപം ചെയ്‌തയാൾ മറ്റ്‌ എന്തുകൂടെ ചെയ്യണം? യേശു പറഞ്ഞ ധൂർത്തപുത്രനെക്കുറിച്ചുള്ള ദൃഷ്ടാന്തകഥയിൽനിന്ന്‌ നമുക്ക്‌ അതു പഠിക്കാം.

എന്താണു ശരിക്കുള്ള മാനസാന്തരം?

സുബോധത്തിലേക്കു വന്ന ധൂർത്തപുത്രൻ അങ്ങു ദൂരെയുള്ള വീട്ടിലേക്കു മടങ്ങിപ്പോകുന്നു (14, 15 ഖണ്ഡികകൾ കാണുക) *

14. യേശു പറഞ്ഞ കഥയിലെ ധൂർത്തപുത്രനു മാനസാന്തരം വരാൻതുടങ്ങിയെന്ന്‌ എന്തു തെളിയിച്ചു?

14 ലൂക്കോസ്‌ 15:11-32 വരെയുള്ള വാക്യങ്ങളിൽ ഒരു ധൂർത്തപുത്രനെക്കുറിച്ച്‌ യേശു പറഞ്ഞ കഥ നമുക്കു കാണാം. ഒരു ചെറുപ്പക്കാരൻ തന്റെ അപ്പനെ ധിക്കരിച്ച്‌ വീടുവിട്ട്‌ ഒരു “ദൂരദേശത്തേക്കു” പോയി. അവിടെ അവൻ കുത്തഴിഞ്ഞ ജീവിതം നയിച്ചു. ഉണ്ടായിരുന്ന പണമെല്ലാം തീർന്ന്‌ ജീവിതം ആകെ കഷ്ടത്തിലായപ്പോൾ അവൻ താൻ എടുത്ത തീരുമാനങ്ങളെക്കുറിച്ച്‌ ചിന്തിക്കാൻതുടങ്ങി. അപ്പന്റെ വീട്ടിൽ തന്റെ ജീവിതം എത്ര നല്ലതായിരുന്നെന്ന്‌ അവൻ തിരിച്ചറിഞ്ഞു. യേശു പറഞ്ഞതുപോലെ അവൻ ‘സുബോധത്തിലേക്കു’ വന്നു. അതുകൊണ്ട്‌ തിരിച്ചു ചെന്ന്‌ അപ്പനോടു ക്ഷമ ചോദിക്കാൻ അവൻ തീരുമാനിച്ചു. തന്റെ തീരുമാനങ്ങൾ തെറ്റിപ്പോയെന്ന്‌ അവൻ തിരിച്ചറിഞ്ഞതു പ്രധാനമായിരുന്നു. എന്നാൽ അതു മാത്രം മതിയായിരുന്നോ? പോരാ. അവൻ തന്റെ സ്വഭാവത്തിൽ മാറ്റം വരുത്തണമായിരുന്നു.

15. യേശു പറഞ്ഞ കഥയിലെ ആ ധൂർത്തപുത്രൻ ശരിക്കും മാനസാന്തരപ്പെട്ടെന്നു തെളിയിച്ചത്‌ എങ്ങനെ?

15 തനിക്കു ശരിക്കും മാനസാന്തരം വന്നിട്ടുണ്ടെന്ന്‌ ആ മകൻ തെളിയിച്ചു. അവൻ അങ്ങു ദൂരെയുള്ള അപ്പന്റെ അടുത്തേക്കു യാത്രയായി. അപ്പന്റെ അടുത്ത്‌ ചെന്നപ്പോൾ അവൻ പറഞ്ഞു: “ഞാൻ സ്വർഗത്തോടും അപ്പനോടും പാപം ചെയ്‌തു. അങ്ങയുടെ മകൻ എന്ന്‌ അറിയപ്പെടാൻ എനിക്ക്‌ ഇനി ഒരു യോഗ്യതയുമില്ല.” (ലൂക്കോ. 15:21) ആ ചെറുപ്പക്കാരന്റെ ആത്മാർഥമായ കുറ്റസമ്മതം തെളിയിക്കുന്നതു വീണ്ടും യഹോവയുമായി ഒരു നല്ല ബന്ധത്തിലേക്കു വരാൻ അവൻ ആഗ്രഹിച്ചു എന്നാണ്‌. താൻ ചെയ്‌തതു തന്റെ അപ്പനെയും ഒരുപാടു വിഷമിപ്പിച്ചെന്ന്‌ അവൻ തിരിച്ചറിഞ്ഞു. അപ്പനുമായി പഴയ ആ ബന്ധത്തിലേക്കു വരാൻ എന്തും ചെയ്യാൻ അവൻ ഒരുക്കമായിരുന്നു. അതിനുവേണ്ടി അപ്പന്റെ ഒരു കൂലിക്കാരൻ ആകാൻപോലും അവൻ തയ്യാറായി. (ലൂക്കോ. 15:19) വളരെ പ്രധാനപ്പെട്ട ചില തത്ത്വങ്ങൾ മനസ്സിലാക്കാൻ ഈ കഥ സഹായിക്കും. ഗുരുതരമായ തെറ്റു ചെയ്‌ത ഒരാൾ ശരിക്കും മാനസാന്തരപ്പെട്ടിട്ടുണ്ടോ എന്നു തിരിച്ചറിയാൻ മൂപ്പന്മാരെ സഹായിക്കുന്നവയാണ്‌ ആ തത്ത്വങ്ങൾ.

16. ഒരു വ്യക്തി ശരിക്കും മാനസാന്തരപ്പെട്ടിട്ടുണ്ടോ എന്നു തിരിച്ചറിയാൻ മൂപ്പന്മാർക്കു ബുദ്ധിമുട്ടായിരുന്നേക്കാവുന്നത്‌ എന്തുകൊണ്ട്‌?

16 ഗുരുതരമായ പാപം ചെയ്‌ത ഒരാൾ ശരിക്കും മാനസാന്തരപ്പെട്ടോ എന്നു തിരിച്ചറിയാൻ മൂപ്പന്മാർക്ക്‌ അത്ര എളുപ്പമായിരിക്കില്ല. അത്‌ എന്തുകൊണ്ടാണ്‌? മൂപ്പന്മാർക്ക്‌ ആരുടെയും മനസ്സു വായിക്കാനാകില്ലല്ലോ. അതുകൊണ്ട്‌ തന്റെ തെറ്റിനെ ആ വ്യക്തി ഇപ്പോൾ ശരിക്കും വെറുക്കുന്നുണ്ടോ എന്നതിന്റെ തെളിവുകളുടെ അടിസ്ഥാനത്തിലേ അവർക്ക്‌ അതു തീരുമാനിക്കാനാകൂ. ചിലപ്പോൾ ഒരു വ്യക്തിയുടെ തെറ്റ്‌ അങ്ങേയറ്റം ഗുരുതരമായിരിക്കാം. അത്തരം സന്ദർഭങ്ങളിൽ ഒരു വ്യക്തി ശരിക്കും മാനസാന്തരപ്പെട്ടിട്ടുണ്ടോ എന്നു തീരുമാനിക്കുന്നതു മൂപ്പന്മാർക്കു കൂടുതൽ ബുദ്ധിമുട്ടായിരിക്കും.

17. (എ) ചെയ്‌ത തെറ്റ്‌ ഓർത്ത്‌ ഒരാൾ സങ്കടപ്പെട്ടാൽ മാത്രം പോരാ എന്നതിന്‌ ഒരു ഉദാഹരണം പറയുക. (ബി) 2 കൊരിന്ത്യർ 7:11 അനുസരിച്ച്‌ ശരിക്കും മാനസാന്തരപ്പെട്ട ഒരാൾ എന്തു ചെയ്യും?

17 അതു മനസ്സിലാക്കാൻ നമുക്ക്‌ ഒരു ഉദാഹരണം നോക്കാം. ഒരു സഹോദരൻ വർഷങ്ങളായി വ്യഭിചാരം ചെയ്യുകയാണ്‌. തന്റെ തെറ്റായ പ്രവൃത്തി തിരുത്തുന്നതിനു സഹായം സ്വീകരിക്കുന്നതിനു പകരം അദ്ദേഹം സ്വന്തം ഭാര്യയിൽനിന്നും കൂട്ടുകാരിൽനിന്നും മൂപ്പന്മാരിൽനിന്നും ഒക്കെ അതു മറച്ചുവെക്കുന്നു. ഒടുവിൽ അദ്ദേഹത്തിന്റെ തെറ്റു മൂപ്പന്മാർ അറിയാൻ ഇടയാകുന്നു. തെളിവുകൾ എല്ലാം തനിക്ക്‌ എതിരാണെന്നു മനസ്സിലാകുമ്പോൾ അദ്ദേഹം തെറ്റു സമ്മതിക്കുകയും ചെയ്‌തത്‌ ഓർത്ത്‌ തനിക്കു വിഷമമുണ്ടെന്നു കാണിക്കുകയും ചെയ്യുന്നു. പക്ഷേ, ആ വ്യക്തി ശരിക്കും മാനസാന്തരപ്പെട്ടെന്ന്‌ അതു തെളിയിക്കുന്നുണ്ടോ? ഇല്ല. അതു കൈകാര്യം ചെയ്യുന്ന മൂപ്പന്മാർ അദ്ദേഹത്തിന്റെ ആ സങ്കടം മാത്രം കണക്കിലെടുത്താൽ പോരാ. കാരണം ഇതു പെട്ടെന്ന്‌ ഒരു നിമിഷം സംഭവിച്ചുപോയ ഒരു തെറ്റല്ല. വർഷങ്ങളായി തുടർന്നുപോന്ന ഒന്നാണ്‌. തെറ്റുകാരൻ സ്വയം കുറ്റസമ്മതം നടത്താൻ തയ്യാറായതുമില്ല. പകരം അതെക്കുറിച്ച്‌ അറിഞ്ഞ മറ്റാരോ അതു മൂപ്പന്മാരുടെ അടുത്ത്‌ റിപ്പോർട്ടു ചെയ്‌തതാണ്‌. അതുകൊണ്ട്‌ ആ വ്യക്തിയുടെ ചിന്തയിലും വികാരങ്ങളിലും പ്രവർത്തനങ്ങളിലും ശരിക്കും മാറ്റം വന്നിട്ടുണ്ടോ എന്നതിന്റെ തെളിവുകൾ മൂപ്പന്മാർ കണ്ടെത്തേണ്ടതുണ്ട്‌. (2 കൊരിന്ത്യർ 7:11 വായിക്കുക.) ആവശ്യമായ മാറ്റങ്ങൾ വരുത്താൻ അദ്ദേഹത്തിന്‌ എന്തായാലും സമയം വേണ്ടിവരും. അതുകൊണ്ട്‌ സാധ്യതയനുസരിച്ച്‌ അദ്ദേഹത്തെ സഭയിൽനിന്ന്‌ നീക്കം ചെയ്യുകയും കുറച്ച്‌ കാലം അദ്ദേഹം അങ്ങനെ തുടരുകയും ചെയ്യേണ്ടതുണ്ടായിരിക്കാം.—1 കൊരി. 5:11-13; 6:9, 10.

18. പുറത്താക്കപ്പെട്ടയാൾക്കു താൻ ശരിക്കും മാനസാന്തരപ്പെട്ടെന്ന്‌ എങ്ങനെ തെളിയിക്കാം, എന്തായിരിക്കും അതിന്റെ ഫലം?

18 തനിക്കു ശരിക്കും മാനസാന്തരം വന്നിട്ടുണ്ടെന്നു തെളിയിക്കാൻ പുറത്താക്കപ്പെട്ട വ്യക്തി പതിവായി മീറ്റിങ്ങുകൾക്കു വരുകയും പ്രാർഥിക്കുകയും ബൈബിൾ പഠിക്കുകയും ഒക്കെ ചെയ്യേണ്ടതുണ്ട്‌. തെറ്റിലേക്കു നയിച്ച സാഹചര്യങ്ങൾ അദ്ദേഹം ബോധപൂർവം ഒഴിവാക്കുകയും ചെയ്യും. യഹോവയുമായുള്ള ബന്ധത്തിലേക്കു തിരികെ വരാൻ അദ്ദേഹം ആത്മാർഥമായി ശ്രമിക്കുന്നെങ്കിൽ യഹോവ അദ്ദേഹത്തോടു പൂർണമായി ക്ഷമിക്കും. മാത്രമല്ല വീണ്ടും സഭയുടെ ഭാഗമായിത്തീരാൻ മൂപ്പന്മാർ അദ്ദേഹത്തെ സഹായിക്കുകയും ചെയ്യും. എന്നാൽ ഓരോരുത്തരുടെയും തെറ്റു വ്യത്യസ്‌തമാണ്‌. അതുകൊണ്ട്‌ പുറത്താക്കപ്പെട്ടയാൾക്കു ശരിക്കും മാനസാന്തരം വന്നിട്ടുണ്ടോ എന്നു പരിശോധിക്കുന്ന സമയത്ത്‌ മൂപ്പന്മാർ ഓരോ കേസും നന്നായി വിലയിരുത്തും. അതേസമയം അവരോട്‌ അന്യായമായി ഇടപെടുകയുമില്ല.

19. ശരിക്കുള്ള മാനസാന്തരത്തിൽ ഉൾപ്പെടുന്നത്‌ എന്താണ്‌? (യഹസ്‌കേൽ 33:14-16)

19 നമ്മൾ കണ്ടതുപോലെ, ഗുരുതരമായ ഒരു തെറ്റു ചെയ്‌തിട്ട്‌ അങ്ങനെ ചെയ്‌തുപോയതിൽ വിഷമമുണ്ടെന്നു പറയുന്നതു മാത്രമല്ല ശരിക്കുള്ള മാനസാന്തരം. ശരിക്കും മാറ്റം വരേണ്ടതു മനസ്സിനും ഹൃദയത്തിനും ആണ്‌. അതു ശരിയായ കാര്യങ്ങൾ ചെയ്യാൻ അദ്ദേഹത്തെ പ്രേരിപ്പിക്കും. തന്റെ തെറ്റായ വഴി ഉപേക്ഷിക്കുകയും വീണ്ടും തിരിഞ്ഞ്‌ യഹോവയുടെ വഴിയിൽ നടക്കുകയും ചെയ്യുന്നതാണ്‌ അതിൽ ഉൾപ്പെട്ടിരിക്കുന്നത്‌. (യഹസ്‌കേൽ 33:14-16 വായിക്കുക.) യഹോവയുമായി ഒരു നല്ല ബന്ധത്തിലേക്കു വീണ്ടും വരുക എന്നതായിരിക്കണം അദ്ദേഹത്തിന്റെ മുഖ്യതാത്‌പര്യം.

പാപികളെ മാനസാന്തരത്തിലേക്കു നയിക്കുക

20-21. ഗുരുതരമായ തെറ്റു ചെയ്‌ത ഒരാളെ നമുക്ക്‌ എങ്ങനെ സഹായിക്കാം?

20 തന്റെ ശുശ്രൂഷയുടെ ഒരു പ്രധാനഭാഗം എന്താണെന്നു വിശദീകരിച്ചുകൊണ്ട്‌ യേശു പറഞ്ഞു: “പാപികളെ മാനസാന്തരത്തിലേക്കു നയിക്കാനാണു ഞാൻ വന്നത്‌.” (ലൂക്കോ. 5:32) നമ്മുടെ ആഗ്രഹവും അതുതന്നെയായിരിക്കണം. ശരി, നമ്മുടെ ഒരു അടുത്ത സുഹൃത്ത്‌ ഗുരുതരമായ ഒരു തെറ്റു ചെയ്‌തതായി നമ്മൾ അറിയുന്നെങ്കിലോ? അപ്പോൾ എന്തു ചെയ്യണം?

21 ആ തെറ്റിനെക്കുറിച്ച്‌ അറിഞ്ഞിട്ടു നമ്മൾ അതു മൂടിവെക്കുകയാണെങ്കിൽ നമ്മൾ ആ സുഹൃത്തിനെ ദ്രോഹിക്കുകയായിരിക്കും. എന്തായാലും നമുക്ക്‌ അതു മൂടിവെക്കാനാകില്ല. കാരണം യഹോവ അതു കാണുന്നുണ്ട്‌. (സുഭാ. 5:21, 22; 28:13) മൂപ്പന്മാർ അദ്ദേഹത്തെ സഹായിക്കുമെന്നു നമുക്ക്‌ ആ സുഹൃത്തിനോടു പറയാം. ആ വ്യക്തി മൂപ്പന്മാരുടെ അടുത്ത്‌ കുറ്റസമ്മതം നടത്താൻ തയ്യാറാകുന്നില്ലെങ്കിൽ നമ്മൾ അതെക്കുറിച്ച്‌ മൂപ്പന്മാരോടു പറയണം. അങ്ങനെ ആ വ്യക്തിയെ സഹായിക്കാൻ നമ്മൾ ആത്മാർഥമായി ആഗ്രഹിക്കുന്നെന്നു നമുക്കു തെളിയിക്കാം. മൂപ്പന്മാരുടെ സഹായം കിട്ടിയില്ലെങ്കിൽ യഹോവയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം തകരും.

22. അടുത്ത ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?

22 ഒരാൾ കുറെക്കാലമായി ഗുരുതരമായ ഒരു തെറ്റ്‌ ചെയ്‌തുകൊണ്ടിരിക്കുകയാണെങ്കിൽ ആ വ്യക്തിയെ പുറത്താക്കാൻ മൂപ്പന്മാർ തീരുമാനിച്ചേക്കാം. അതിന്റെ അർഥം മൂപ്പന്മാർ അദ്ദേഹത്തോടു കരുണയില്ലാതെ ഇടപെട്ടു എന്നാണോ? യഹോവ എങ്ങനെയാണു പാപികൾക്കു കരുണയോടെ ശിക്ഷണം നൽകുന്നതെന്നും നമുക്ക്‌ എങ്ങനെ അത്‌ അനുകരിക്കാമെന്നും അടുത്ത ലേഖനത്തിൽ നമ്മൾ പഠിക്കും.

ഗീതം 103 ഇടയന്മാർ ദൈവത്തിൽനിന്നുള്ള സമ്മാനം

^ ഖ. 5 ശരിക്കുള്ള മാനസാന്തരം എന്നു പറയുന്നതു തെറ്റു പറ്റിയതിൽ സങ്കടമുണ്ടെന്നു വെറുതേ പറയുന്നതല്ല. ആഹാബ്‌ രാജാവ്‌, മനശ്ശെ രാജാവ്‌, യേശുവിന്റെ ദൃഷ്ടാന്തകഥയിലെ ധൂർത്തപുത്രൻ എന്നിവരുടെ ജീവിതത്തിൽനിന്ന്‌ ശരിക്കുള്ള മാനസാന്തരം എന്താണെന്നു മനസ്സിലാക്കാൻ ഈ ലേഖനം നമ്മളെ സഹായിക്കും. ഗുരുതരമായ തെറ്റു ചെയ്‌ത ഒരു സഹോദരനോ സഹോദരിക്കോ ശരിക്കുള്ള മാനസാന്തരം വന്നിട്ടുണ്ടോ എന്നു കണ്ടെത്താൻ മൂപ്പന്മാരെ സഹായിക്കുന്ന ചില കാര്യങ്ങളും ഈ ലേഖനം ചർച്ച ചെയ്യും.

^ ഖ. 60 ചിത്രക്കുറിപ്പ്‌: യഹോവയുടെ പ്രവാചകനായ മീഖായയെ തടവറയിലാക്കാൻ ആഹാബ്‌ രാജാവ്‌ കോപത്തോടെ തന്റെ കാവൽക്കാരോടു കല്‌പിക്കുന്നു.

^ ഖ. 62 ചിത്രക്കുറിപ്പ്‌: ദേവാലയത്തിൽ താൻ സ്ഥാപിച്ച വിഗ്രഹങ്ങൾ തകർത്തുകളയാൻ മനശ്ശെ രാജാവ്‌ ജോലിക്കാർക്കു നിർദേശം നൽകുന്നു.

^ ഖ. 64 ചിത്രക്കുറിപ്പ്‌: വളരെ ദൂരം യാത്ര ചെയ്‌ത്‌ ക്ഷീണിച്ച്‌ തളർന്ന ധൂർത്തപുത്രന്‌ അങ്ങു ദൂരെ തന്റെ വീടു കാണുമ്പോൾ ആശ്വാസമാകുന്നു.