1921—നൂറു വർഷം മുമ്പ്
“ഈ വർഷം നമ്മുടെ മുന്നിലുള്ള പ്രവർത്തനം എന്താണ്?” 1921 ജനുവരി 1 ലക്കം വീക്ഷാഗോപുരം ബൈബിൾ വിദ്യാർഥികളോട് ആ ചോദ്യം ചോദിച്ചു. എന്നിട്ട്, യശയ്യ 61:1, 2 (സത്യവേദപുസ്തകം) ഉദ്ധരിച്ചുകൊണ്ട് മാസിക അതിനുള്ള ഉത്തരവും നൽകി. സന്തോഷവാർത്ത അറിയിക്കാനുള്ള അവരുടെ ഉത്തരവാദിത്വത്തെക്കുറിച്ചാണ് ആ വാക്യം പറയുന്നത്. ‘എളിയവരോടു സദ്വർത്തമാനം ഘോഷിപ്പാൻ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കുന്നു; യഹോവയുടെ പ്രസാദവർഷവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാൻ.’
ധീരരായ പ്രചാരകർ
തങ്ങളുടെ ആ ഉത്തരവാദിത്വം ചെയ്യാൻ ബൈബിൾവിദ്യാർഥികൾക്കു നല്ല ധൈര്യം വേണമായിരുന്നു. കാരണം അവർക്ക് എളിയവരോടു “സദ്വർത്തമാനം” അറിയിക്കുന്നതോടൊപ്പം ദുഷ്ടന്മാരോടു ദൈവത്തിന്റെ ‘പ്രതികാരദിവസത്തെക്കുറിച്ചും’ അറിയിക്കേണ്ടതുണ്ടായിരുന്നു.
എതിർപ്പുകളൊക്കെ ഉണ്ടായിരുന്നെങ്കിലും കാനഡയിൽ ധൈര്യത്തോടെ പ്രസംഗപ്രവർത്തനം നടത്തിയ ഒരു സഹോദരനാണ് ജെ. എച്ച്. ഹോസ്ക്കിൻ. 1921-ന്റെ തുടക്കത്തിൽ ഒരു സംഭവമുണ്ടായി. ഹോസ്ക്കിൻ സഹോദരൻ മെഥഡിസ്റ്റ് സഭയിലെ ഒരു പാസ്റ്ററെ കണ്ടു. ആദ്യംതന്നെ സഹോദരൻ ആ വ്യക്തിയോടു പറഞ്ഞു: “നമ്മൾ ബൈബിളിൽനിന്നാണല്ലോ സംസാരിക്കുന്നത്. അതുകൊണ്ട് ഒരു വഴക്കിന്റെ ആവശ്യമില്ല. ഏതെങ്കിലും കാര്യത്തിൽ യോജിക്കാൻ പറ്റുന്നില്ലെങ്കിൽ അതു തുറന്നുപറയാം. പക്ഷേ സന്തോഷത്തോടെ വേണം പിരിയാൻ.” എന്നാൽ നേരെ തിരിച്ചാണു സംഭവിച്ചത്. ഹോസ്ക്കിൻ സഹോദരൻ പറയുന്നു: “ഏതാനും മിനിട്ടുകളേ ഞങ്ങളുടെ സംഭാഷണം മുന്നോട്ടു പോയുള്ളൂ. അപ്പോഴേക്കും ആ പാസ്റ്ററിനു നല്ല ദേഷ്യം വന്നു. അദ്ദേഹം കൈകൊണ്ട് വാതിലിൽ ശക്തിയായി അടിച്ചു. ആ വാതിലിന്റെ ചില്ലു പൊട്ടി താഴെ വീഴുമെന്നു ഞാൻ കരുതി.”
“തനിക്കു ക്രിസ്ത്യാനികൾ അല്ലാത്ത ആളുകളോടു സംസാരിച്ചു കൂടേ” എന്ന് ആ പാസ്റ്റർ അലറി. സഹോദരൻ മറുപടിയൊന്നും പറഞ്ഞില്ല. പക്ഷേ മനസ്സിൽ ചിന്തിച്ചു, ‘അങ്ങനെയുള്ള ഒരാളോടുതന്നെയാ ഞാൻ സംസാരിച്ചെ!’
പിറ്റേന്ന് ആ പാസ്റ്റർ നടത്തിയ പ്രസംഗം സഹോദരനെ കരി വാരിത്തേച്ചുകൊണ്ടുള്ളതായിരുന്നു. “ഈ പ്രദേശത്ത് കണ്ടിട്ടുള്ളതിലേക്കും വലിയ കള്ളനാണ് അയാൾ. അയാളെയൊക്കെ വെടിവെച്ച് കൊല്ലണം” എന്നു പാസ്റ്റർ തന്റെ ആളുകളോടു പറഞ്ഞതായി സഹോദരൻ ഓർക്കുന്നു. പക്ഷേ ആ ഭീഷണിയൊന്നും അദ്ദേഹത്തെ തളർത്തിയില്ല. സഹോദരൻ തന്റെ പ്രവർത്തനം ഉത്സാഹത്തോടെതന്നെ തുടർന്നു. ധാരാളം ആളുകൾ അദ്ദേഹത്തെ ശ്രദ്ധിക്കുകയും ചെയ്തു. സഹോദരൻ പറയുന്നു: “മുമ്പൊരിക്കലും എനിക്കു പ്രസംഗപ്രവർത്തനത്തിൽ ഇത്രയേറെ സന്തോഷം തോന്നിയിട്ടില്ല. ‘താങ്കൾ ശരിക്കും ഒരു ദൈവപുരുഷനാണ്’ എന്നുപോലും ആളുകൾ എന്നോടു പറഞ്ഞിട്ടുണ്ട്. അവർ എന്നെ സഹായിക്കാൻ ആഗ്രഹിച്ചു. എനിക്ക് ഒന്നിനും ഒരു കുറവും വരരുത് എന്നായിരുന്നു അവർക്ക്.”
ബൈബിൾ പഠിക്കാനുള്ള സഹായം
വിശ്വാസത്തിൽ ശക്തരായിത്തീരാൻ താത്പര്യക്കാരെ സഹായിക്കുന്നതിനു ബൈബിൾവിദ്യാർഥികൾ സുവർണയുഗത്തിൽ പുതിയ പരമ്പരകൾ പ്രസിദ്ധീകരിക്കാൻതുടങ്ങി. * ‘കുട്ടികൾക്കുവേണ്ടിയുള്ള ബൈബിൾപഠന പരിപാടി’ എന്ന തലക്കെട്ടോടുകൂടിയ ഒരു പരമ്പര മക്കളെ പഠിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. അതിലെ ചോദ്യങ്ങൾ മാതാപിതാക്കൾ മക്കളുമായി ചർച്ച ചെയ്യണമായിരുന്നു. അവരോട് ആ ചോദ്യങ്ങൾ ചോദിച്ചിട്ട് ഉത്തരം ബൈബിളിൽനിന്ന് കണ്ടെത്താൻ മാതാപിതാക്കൾ സഹായിക്കും. ഉദാഹരണത്തിന്, “ബൈബിളിൽ എത്ര പുസ്തകങ്ങളുണ്ട്” എന്നതുപോലുള്ള ചോദ്യങ്ങൾ ബൈബിളിനെക്കുറിച്ച് ലളിതമായ സത്യങ്ങൾ മനസ്സിലാക്കാൻ കുട്ടികളെ സഹായിക്കുമായിരുന്നു. ഇനി, “എല്ലാ സത്യക്രിസ്ത്യാനികളും ഏതെങ്കിലും തരത്തിലുള്ള ഉപദ്രവങ്ങൾ സഹിക്കേണ്ടിവരുമോ” എന്നതുപോലുള്ള മറ്റു ചില ചോദ്യങ്ങൾ ധീരരായ പ്രചാരകരാകാൻ ചെറുപ്പക്കാരെ ഒരുക്കി.
ഇനി, ബൈബിളിനെക്കുറിച്ച് കുറെക്കൂടെ ആഴത്തിൽ പഠിക്കാനായി ആളുകളെ സഹായിക്കുന്നതിന്, മറ്റൊരു പരമ്പര സുവർണയുഗത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. വേദാധ്യയനപത്രികയുടെ ആദ്യത്തെ വാല്യത്തെ അടിസ്ഥാനമാക്കിയായിരുന്നു അതിലെ ചോദ്യങ്ങൾ. ഇതിൽനിന്ന് ഒത്തിരി ആളുകൾക്കു പ്രയോജനം കിട്ടി. എന്നാൽ ഈ രണ്ടു പരമ്പരയും നിറുത്തുന്നു എന്നൊരു അറിയിപ്പ്, 1921 ഡിസംബർ 21-ലെ സുവർണയുഗത്തിൽ വന്നു. എന്തായിരുന്നു കാരണം?
ഒരു പുതിയ പുസ്തകം!
ദൈവത്തിന്റെ കിന്നരം എന്ന പുസ്തകം
വായിക്കാനുള്ള ഭാഗം എഴുതിയിരിക്കുന്ന കാർഡ്
ചോദ്യങ്ങളുള്ള കാർഡ്
പുതിയ ബൈബിൾവിദ്യാർഥികൾ അടിസ്ഥാന ബൈബിൾസത്യങ്ങൾ വിഷയംവിഷയമായി പഠിക്കേണ്ടതുണ്ടെന്നു നേതൃത്വമെടുക്കുന്ന സഹോദരന്മാർ തിരിച്ചറിഞ്ഞു. അതുകൊണ്ട് 1921 നവംബറിൽ ദൈവത്തിന്റെ കിന്നരം എന്നൊരു പുസ്തകം പ്രസിദ്ധീകരിച്ചു. ഈ പുസ്തകം വാങ്ങുന്നതോടൊപ്പം താത്പര്യക്കാർ ഒരു ബൈബിൾപഠന പരിപാടിയിലും ചേരുമായിരുന്നു. തന്നെത്താൻ ബൈബിൾ പഠിക്കാനുള്ള ഒരു പരിപാടിയായിരുന്നു അത്. അതിലൂടെ അതിന്റെ വായനക്കാർക്ക്, മനുഷ്യർക്കു നിത്യജീവൻ നൽകാനുള്ള ദൈവത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് മനസ്സിലാക്കാൻ കഴിയുമായിരുന്നു. എങ്ങനെയായിരുന്നു ആ പഠനപരിപാടി?
ഒരാൾ പുസ്തകം വാങ്ങുമ്പോൾ അതോടൊപ്പം ഒരു കാർഡും കിട്ടും. അതിൽ ആ ആഴ്ച വായിക്കേണ്ട ഭാഗം ഏതാണെന്നു പറഞ്ഞിരിക്കും. പിറ്റേ ആഴ്ച മറ്റൊരു കാർഡ് കിട്ടും. അതിൽ വായിച്ച് കഴിഞ്ഞ ഭാഗത്തെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളുണ്ടാകും. കൂടാതെ തൊട്ടടുത്ത ആഴ്ച വായിക്കാനുള്ള ഭാഗം ഏതാണെന്നും അതിൽ പറഞ്ഞിട്ടുണ്ടാകും. ഇത് 12 ആഴ്ച തുടരും.
അതതു പ്രദേശത്തെ ക്ലാസ് അഥവാ സഭ ആണ് താത്പര്യക്കാർക്ക് ഈ കാർഡ് അയച്ച് കൊടുത്തിരുന്നത്. സഭയിലെ പ്രായമുള്ള സഹോദരങ്ങളെയോ വീടുതോറും പോകാൻ പറ്റാത്തവരെയോ ആണ് മിക്കപ്പോഴും ആ ജോലി ഏൽപ്പിച്ചിരുന്നത്. ഉദാഹരണത്തിന് ഐക്യനാടുകളിലെ പെൻസിൽവേനിയയിൽനിന്നുള്ള അന്ന കെ. ഗാർഡ്നർ സഹോദരി അതെക്കുറിച്ച് പറയുന്നു: “എന്റെ ചേച്ചി തെയ്ലിനു നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ദൈവത്തിന്റെ കിന്നരം എന്ന പുസ്തകം പുറത്തിറങ്ങിയപ്പോൾ ചോദ്യങ്ങളുള്ള ഈ കാർഡുകൾ താത്പര്യക്കാർക്ക് അയച്ചുകൊടുത്തുകൊണ്ട് ചേച്ചിക്കു സേവനത്തിൽ കൂടുതൽ ചെയ്യാനായി.” പഠനപരിപാടി തീരുമ്പോൾ സഭയിൽനിന്ന് ആരെങ്കിലും ആ താത്പര്യക്കാരെ ചെന്ന് കാണും. എന്നിട്ട് കൂടുതലായി പഠിക്കാനുള്ള ക്രമീകരണം ചെയ്യുമായിരുന്നു.
തെയ്ൽ ഗാർഡ്നർ തന്റെ വീൽചെയറിൽ
ഇനിയും ചെയ്യാനുണ്ടായിരുന്നു
ആ വർഷാവസാനം ജെ. എഫ്. റഥർഫോർഡ് സഹോദരൻ എല്ലാ സഭകൾക്കും ഒരു കത്ത് അയച്ചു. അതിൽ അദ്ദേഹം പറഞ്ഞു: “മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം നമുക്ക് ദൈവരാജ്യത്തിന്റെ സന്ദേശം കൂടുതൽ പേരെ അറിയിക്കാൻ കഴിഞ്ഞു. ധാരാളം പേർ വിശ്വാസത്തിലേക്കു വരുകയും ചെയ്തു.” എന്നിട്ട് സഹോദരൻ തുടർന്നു: “ഇനിയും നമുക്ക് ഒരുപാടു ചെയ്യാനുണ്ട്. ഈ മഹത്തായ പ്രവർത്തനത്തിൽ നമ്മളോടൊപ്പം ചേരാൻ മറ്റുള്ളവരെയും ക്ഷണിക്കുക.” ബൈബിൾവിദ്യാർഥികൾ സഹോദരന്റെ വാക്കുകൾക്കു ചേർച്ചയിൽ പ്രവർത്തിച്ചു. 1922-ൽ അവർ ധൈര്യത്തോടെ, മുമ്പത്തെക്കാൾ അധികമായി ദൈവരാജ്യസന്ദേശം ആളുകളെ അറിയിച്ചു.
^ ഖ. 9 സുവർണയുഗത്തിന്റെ പേര് 1937-ൽ ആശ്വാസം എന്നും 1946-ൽ ഉണരുക! എന്നും ആക്കി.