വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 6

“സ്‌ത്രീയുടെ തല പുരുഷൻ”

“സ്‌ത്രീയുടെ തല പുരുഷൻ”

“സ്‌ത്രീയുടെ തല പുരുഷൻ.”—1 കൊരി. 11:3.

ഗീതം 13 നമ്മുടെ മാതൃകാപുരുഷൻ, ക്രിസ്‌തു

പൂർവാവലോകനം *

1. ഒരു ഇണയെ തിരഞ്ഞെടുക്കേണ്ടിവരുമ്പോൾ ഒരു സഹോദരി ഏതെല്ലാം ചോദ്യങ്ങൾ ചോദിക്കണം?

ശിരഃസ്ഥാനം തികവുറ്റ രീതിയിൽ പ്രയോഗിക്കുന്ന യേശുക്രിസ്‌തുവിന്റെ അധികാരത്തിൻകീഴിലാണ്‌ എല്ലാ ക്രിസ്‌ത്യാനികളും. എങ്കിലും ഒരു ക്രിസ്‌തീയസ്‌ത്രീ വിവാഹിതയാകുമ്പോൾ അവൾ അപൂർണനായ ഒരു പുരുഷന്റെ ശിരഃസ്ഥാനത്തിനു കീഴിലേക്ക്‌ വരുന്നു. അത്‌ അത്ര എളുപ്പമായിരിക്കില്ല, അല്ലേ? അതുകൊണ്ട്‌ ഒരു സഹോദരി വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന സഹോദരനെക്കുറിച്ച്‌ സ്വയം ഇങ്ങനെ ചോദിക്കണം: ‘ഈ സഹോദരന്‌ ഒരു നല്ല കുടുംബനാഥനാകാൻ കഴിയുമോ? അദ്ദേഹത്തിന്റെ പ്രവൃത്തികൾ എന്താണു സൂചിപ്പിക്കുന്നത്‌? ആത്മീയകാര്യങ്ങൾ അദ്ദേഹത്തിന്‌ ശരിക്കും പ്രധാനമാണോ? ഇപ്പോൾ അങ്ങനെയല്ലെങ്കിൽ വിവാഹശേഷം അദ്ദേഹം ആത്മീയകാര്യങ്ങളിൽ നന്നായി നേതൃത്വമെടുക്കുമെന്ന്‌ എനിക്ക്‌ എങ്ങനെ പ്രതീക്ഷിക്കാൻ കഴിയും?’ അതുപോലെ ഒരു സഹോദരി സ്വയം ഇങ്ങനെയും ചോദിക്കണം: ‘നല്ലൊരു വിവാഹജീവിതത്തിനു വേണ്ട ഏതെല്ലാം ഗുണങ്ങൾ എനിക്കുണ്ട്‌? ഞാൻ ക്ഷമയും മറ്റുള്ളവരെക്കുറിച്ച്‌ ചിന്തയും ഉള്ള ഒരാളാണോ? യഹോവയുമായുള്ള എന്റെ ബന്ധം ശക്തമാണോ?’ (സഭാ. 4:9, 12) വിവാഹജീവിതത്തിൽ ഒരു ഭാര്യക്ക്‌ ലഭിക്കുന്ന സന്തോഷം വലിയൊരളവുവരെ വിവാഹത്തിനു മുമ്പ്‌ അവളെടുക്കുന്ന തീരുമാനങ്ങളെ ആശ്രയിച്ചിരിക്കും.

2. ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?

2 ഭർത്താക്കന്മാർക്ക്‌ കീഴ്‌പെട്ടിരിക്കുന്ന കാര്യത്തിൽ നമ്മുടെ ലക്ഷക്കണക്കിനു സഹോദരിമാർ നല്ലൊരു മാതൃകയാണ്‌. അവർ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. വിശ്വസ്‌തരായ ഈ സഹോദരിമാരോടൊപ്പം യഹോവയെ സേവിക്കാനാകുന്നതിൽ നമ്മൾ സന്തോഷിക്കുന്നില്ലേ? ഈ ലേഖനത്തിൽ നമ്മൾ മൂന്നു ചോദ്യങ്ങൾക്കുള്ള ഉത്തരം ചർച്ച ചെയ്യും: (1) ഭാര്യമാർ നേരിടുന്ന ചില പ്രശ്‌നങ്ങൾ എന്തൊക്കെയാണ്‌? (2) ഒരു ഭാര്യ ഭർത്താവിന്‌ കീഴ്‌പെട്ടുതന്നെയിരിക്കാൻ തീരുമാനിക്കുന്നത്‌ എന്തുകൊണ്ടാണ്‌? (3) യേശു, അബീഗയിൽ, യോസേഫിന്റെ ഭാര്യയായ മറിയ എന്നിവരിൽനിന്ന്‌ കീഴ്‌പെടലിനെക്കുറിച്ച്‌ ക്രിസ്‌തീയ ഭർത്താക്കന്മാർക്കും ഭാര്യമാർക്കും എന്തു പഠിക്കാം?

ക്രിസ്‌തീയഭാര്യമാർ നേരിടുന്ന ചില പ്രശ്‌നങ്ങൾ

3. എല്ലാം തികഞ്ഞ ഒരു വിവാഹബന്ധം എന്നൊന്നില്ലാത്തത്‌ എന്തുകൊണ്ട്‌?

3 വിവാഹക്രമീകരണം ദൈവത്തിൽനിന്നുള്ള എല്ലാം തികഞ്ഞ ഒരു സമ്മാനമാണ്‌. പക്ഷേ വ്യക്തികൾ എല്ലാം തികഞ്ഞവരല്ല, അവർ അപൂർണരാണ്‌. (1 യോഹ. 1:8) അതുകൊണ്ടാണ്‌ വിവാഹജീവിതത്തിൽ ദമ്പതികൾക്ക്‌ “ജഡത്തിൽ കഷ്ടപ്പാടുകൾ” അഥവാ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന്‌ ദൈവവചനം പറയുന്നത്‌. (1 കൊരി. 7:28) ഒരു ഭാര്യ നേരിട്ടേക്കാവുന്ന ചില പ്രശ്‌നങ്ങൾ നമുക്ക്‌ നോക്കാം.

4. ഭർത്താവിന്‌ കീഴ്‌പെട്ടിരിക്കുന്നത്‌ ഒരു ഭാര്യക്ക്‌ തരംതാണ ഒരു കാര്യമായി തോന്നിയേക്കാവുന്നത്‌ എന്തുകൊണ്ട്‌?

4 വളർന്നുവന്ന സാഹചര്യങ്ങൾ കാരണം ഭർത്താവിന്‌ കീഴ്‌പെട്ടിരിക്കുന്നത്‌ ഒരു തരംതാണ കാര്യമായി ഒരു ഭാര്യക്ക്‌ തോന്നിയേക്കാം. ഐക്യനാടുകളിലുള്ള മാരിസോൾ സഹോദരി പറയുന്നു: “യഹോവ ഏർപ്പെടുത്തിയ ശിരഃസ്ഥാനക്രമീകരണത്തിൽ ഭാര്യ ഭർത്താവിന്‌ കീഴ്‌പെട്ടിരിക്കണം, എങ്കിലും വിവാഹബന്ധത്തിൽ അവൾക്കും ആദരണീയമായ ഒരു സ്ഥാനമുണ്ട്‌, ഇതൊക്കെ എനിക്ക്‌ അറിയാം. എന്നാൽ എല്ലാത്തിലും പുരുഷന്മാർക്കുള്ള അതേ സ്ഥാനംതന്നെ സ്‌ത്രീകൾക്കും വേണം എന്നു പറഞ്ഞുപഠിപ്പിച്ചിരുന്ന ഒരു ചുറ്റുപാടിലാണ്‌ ഞാൻ വളർന്നത്‌. അതുകൊണ്ട്‌ ശിരഃസ്ഥാനത്തെക്കുറിച്ച്‌ ഒരു ശരിയായ വീക്ഷണമുണ്ടായിരിക്കാൻ എനിക്ക്‌ ബുദ്ധിമുട്ട്‌ തോന്നാറുണ്ട്‌.”

5. സ്‌ത്രീകളെക്കുറിച്ച്‌ തിരുവെഴുത്തുപരമല്ലാത്ത എന്തെല്ലാം കാഴ്‌ചപ്പാടുകളാണ്‌ ചില പുരുഷന്മാർക്കുള്ളത്‌?

5 ഇനി, ചില സ്‌ത്രീകളുടെ ഭർത്താക്കന്മാർ സ്‌ത്രീകൾ തരംതാണവരാണെന്ന്‌ ചിന്തിക്കുന്നവരായിരിക്കും. തെക്കേ അമേരിക്കയിലെ ഐവോൺ സഹോദരി പറയുന്നു: “ഞങ്ങളുടെ നാട്ടിൽ പുരുഷന്മാർ ഭക്ഷണം കഴിച്ചതിനു ശേഷമേ സ്‌ത്രീകൾ കഴിക്കൂ. പെൺകുട്ടികൾ പാചകം ചെയ്യുകയും വീട്‌ വൃത്തിയാക്കുകയും ഒക്കെ വേണം. എന്നാൽ ആൺകുട്ടികൾക്ക്‌ വേണ്ടതെല്ലാം അവരുടെ അമ്മയും പെങ്ങന്മാരും ചെയ്‌തുകൊടുക്കും. അവർ ‘വീട്ടിലെ രാജാക്കന്മാർ’ ആണെന്നാണ്‌ അവരെ പറഞ്ഞുപഠിപ്പിക്കുന്നത്‌.” ഏഷ്യയിലെ യിങ്‌ലിങ്‌ എന്ന സഹോദരി പറയുന്നു: “സ്‌ത്രീകൾക്ക്‌ വലിയ സാമർഥ്യവും വൈദഗ്‌ധ്യവും ഒന്നും വേണ്ട എന്നു സൂചിപ്പിക്കുന്ന ഒരു പഴഞ്ചൊല്ലുവരെ ഞങ്ങളുടെ ഭാഷയിലുണ്ട്‌. അവർ വീട്ടുപണിയൊക്കെ ചെയ്‌തുകൊണ്ടിരുന്നോണം. ഭർത്താക്കന്മാരോട്‌ അഭിപ്രായം ഒന്നും പറയാൻ അവർക്ക്‌ അനുവാദമില്ല.” തിരുവെഴുത്തുപരമല്ലാത്ത, സ്‌നേഹശൂന്യമായ ഇങ്ങനെയൊരു ചിന്ത ഭർത്താവിനുണ്ടെങ്കിൽ അത്‌ ഭാര്യയുടെ ജീവിതം ദുരിതപൂർണമാക്കും. യേശുവിനെ അനുകരിക്കുന്നതിലും യഹോവയെ സന്തോഷിപ്പിക്കുന്നതിലും അദ്ദേഹം പരാജയപ്പെടും.—എഫെ. 5:28, 29; 1 പത്രോ. 3:7.

6. യഹോവയുമായുള്ള ബന്ധം ശക്തമാക്കാൻ ഭാര്യമാർ എന്തു ചെയ്യണം?

6 കഴിഞ്ഞ ലേഖനത്തിൽ കണ്ടതുപോലെ, കുടുംബത്തിന്റെ ആത്മീയകാര്യങ്ങൾക്കായും വൈകാരിക ആവശ്യങ്ങൾക്കായും അനുദിനകാര്യങ്ങൾക്കായും കരുതാനുള്ള ഉത്തരവാദിത്വം യഹോവ ക്രിസ്‌തീയഭർത്താക്കന്മാരെ ഏൽപ്പിച്ചിരിക്കുന്നു. (1 തിമൊ. 5:8) എങ്കിലും വിവാഹിതരായ സഹോദരിമാർ അവരുടെ തിരക്കുപിടിച്ച ജീവിതത്തിനിടയിലും ഓരോ ദിവസവും ദൈവവചനം വായിക്കാനും ധ്യാനിക്കാനും യഹോവയോടു മനസ്സ്‌ തുറന്ന്‌ പ്രാർഥിക്കാനും സമയമുണ്ടാക്കണം. ഇത്‌ ഒരു അൽപ്പം ബുദ്ധിമുട്ടായി തോന്നിയേക്കാം. ഭാര്യമാർക്ക്‌ ഒത്തിരി ജോലിയുള്ളതുകൊണ്ട്‌ ഇക്കാര്യങ്ങളൊക്കെ ചെയ്യാനുള്ള സമയവും ആരോഗ്യവും തങ്ങൾക്കില്ലെന്ന്‌ അവർ ചിന്തിച്ചേക്കാം. പക്ഷേ അവർ അതിനു സമയം കണ്ടെത്തിയേ മതിയാകൂ. എന്തുകൊണ്ട്‌? കാരണം നമ്മൾ ഓരോരുത്തരും യഹോവയുമായി വ്യക്തിപരമായ ഒരു ബന്ധം വളർത്തിയെടുക്കാനും നിലനിറുത്താനും യഹോവ പ്രതീക്ഷിക്കുന്നുണ്ട്‌.—പ്രവൃ. 17:27.

7. എന്തു ചെയ്‌താൽ കീഴ്‌പെടുന്നത്‌ ഭാര്യക്ക്‌ കൂടുതൽ എളുപ്പമാകും?

7 ഇക്കാര്യങ്ങളെല്ലാം കണക്കിലെടുക്കുമ്പോൾ അപൂർണതകളുള്ള തന്റെ ഭർത്താവിനു കീഴ്‌പെട്ടിരിക്കാൻ ഒരു ഭാര്യ നല്ല ശ്രമം ചെയ്യേണ്ടിവരും എന്നതു ശരിയാണ്‌. എങ്കിലും കീഴ്‌പെട്ടിരിക്കേണ്ടതിന്റെ തിരുവെഴുത്തുകാരണങ്ങൾ മനസ്സിലാക്കുകയും അത്‌ അംഗീകരിക്കുകയും ചെയ്‌താൽ അത്‌ അവൾക്ക്‌ കൂടുതൽ എളുപ്പമായിരിക്കും.

കീഴ്‌പെട്ടിരിക്കാൻ തീരുമാനിക്കുന്നതിന്റെ കാരണം

8. എഫെസ്യർ 5:22-24-ന്റെ അടിസ്ഥാനത്തിൽ, ഒരു ക്രിസ്‌തീയഭാര്യ ഭർത്താവിന്‌ കീഴ്‌പെട്ടിരിക്കാൻ തീരുമാനിക്കുന്നത്‌ എന്തുകൊണ്ട്‌?

8 ഭർത്താക്കന്മാർക്ക്‌ കീഴ്‌പെട്ടിരിക്കാൻ യഹോവ ഭാര്യമാരോട്‌ ആവശ്യപ്പെടുന്നു. അതാണ്‌ ഒരു ക്രിസ്‌തീയഭാര്യ കീഴ്‌പെട്ടിരിക്കാൻ തീരുമാനിക്കുന്നതിന്റെ കാരണം. (എഫെസ്യർ 5:22-24 വായിക്കുക.) അവൾ തന്റെ സ്വർഗീയപിതാവിനെ പൂർണമായി വിശ്വസിക്കുന്നു. തനിക്ക്‌ ഏറ്റവും നല്ലത്‌ വരണമെന്ന്‌ ആഗ്രഹിക്കുന്നതുകൊണ്ടാണ്‌ ഓരോ കാര്യങ്ങളും ചെയ്യാൻ യഹോവ ആവശ്യപ്പെടുന്നത്‌, അതിന്‌ യഹോവയെ പ്രേരിപ്പിക്കുന്നത്‌ സ്‌നേഹമാണ്‌ എന്നെല്ലാം അവൾക്ക്‌ അറിയാം.—ആവ. 6:24; 1 യോഹ. 5:3.

9. ഒരു ക്രിസ്‌തീയസഹോദരി തന്റെ ഭർത്താവിന്റെ അധികാരത്തെ ആദരിക്കുന്നതുകൊണ്ട്‌ എന്തു പ്രയോജനമാണുള്ളത്‌?

9 സ്‌ത്രീകൾ പുരുഷന്മാർക്കു കീഴ്‌പെടേണ്ടതില്ലെന്നും അങ്ങനെ ചെയ്യുന്നത്‌ അവരുടെ വിലയിടിച്ചുകളയുമെന്നും ആണ്‌ ഇന്നു പലരും ചിന്തിക്കുന്നത്‌. യഹോവ വെച്ചിരിക്കുന്ന ശിരഃസ്ഥാനക്രമീകരണത്തെ അവഗണിക്കാൻ ഇത്തരം ചിന്ത പല സ്‌ത്രീകളെയും പ്രേരിപ്പിക്കുന്നു. എന്നാൽ ഇത്തരം ആശയങ്ങൾ പ്രചരിപ്പിക്കുന്നവർക്ക്‌ നമ്മുടെ സ്‌നേഹവാനായ ദൈവത്തെ അറിയില്ല. യഹോവ ഒരിക്കലും തന്റെ പ്രിയപ്പെട്ട പെൺമക്കളുടെ വില ഇടിച്ചുകളയുന്ന ഒരു നിയമം വെക്കില്ല. പകരം, യഹോവ കൊടുത്ത കല്‌പന അവൾ അനുസരിക്കാൻ ശ്രമിക്കുമ്പോൾ കുടുംബത്തിൽ സമാധാനമുണ്ടാകും. (സങ്കീ. 119:165) അങ്ങനെ അവളുടെ ഭർത്താവിനും അവൾക്കുതന്നെയും മക്കൾക്കും അത്‌ പ്രയോജനം ചെയ്യും.

10. ക്യാരളിന്റെ അഭിപ്രായത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

10 ഒരു ഭാര്യ അപൂർണനായ തന്റെ ഭർത്താവിന്‌ കീഴ്‌പെട്ടിരിക്കുമ്പോൾ ശിരഃസ്ഥാനം ഏർപ്പെടുത്തിയ യഹോവയെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുകയാണ്‌. തെക്കേ അമേരിക്കയിലുള്ള ക്യാരൾ പറയുന്നു: “എന്റെ ഭർത്താവിന്‌ തെറ്റുകളൊക്കെ പറ്റുമെന്ന്‌ എനിക്കറിയാം. പക്ഷേ യഹോവയുമായുള്ള സൗഹൃദത്തിനു ഞാൻ വില കൊടുക്കുന്നതുകൊണ്ട്‌, അദ്ദേഹത്തിനു തെറ്റു പറ്റുമ്പോൾ ഞാൻ അനാദരവോടെ ഇടപെടാതിരിക്കാൻ ശ്രദ്ധിക്കും. എപ്പോഴും ഭർത്താവിന്‌ കീഴ്‌പെട്ടിരിക്കാൻ ഞാൻ ശ്രമിക്കും. കാരണം എനിക്ക്‌ എന്റെ സ്വർഗീയപിതാവിനെ സന്തോഷിപ്പിക്കണം.”

11. അനീസി എന്ന സഹോദരിക്ക്‌ ക്ഷമിക്കാൻ കഴിയുന്നത്‌ എന്തുകൊണ്ടാണ്‌? സഹോദരിയുടെ അഭിപ്രായത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

11 തന്റെ വികാരങ്ങളും വിഷമങ്ങളും കാര്യമാക്കാത്ത ഒരു ഭർത്താവിനെ ബഹുമാനിക്കാനും അദ്ദേഹത്തിന്‌ കീഴ്‌പെട്ടിരിക്കാനും ഒരു ഭാര്യക്ക്‌ ബുദ്ധിമുട്ടായിരിക്കും. അത്തരമൊരു സാഹചര്യത്തിൽ അനീസി എന്ന സഹോദരി എങ്ങനെയാണ്‌ ഇടപെടുന്നത്‌ എന്നു സഹോദരിതന്നെ പറയുന്നു: “ഞാൻ ദേഷ്യപ്പെട്ടോ പിണങ്ങിയോ ഒന്നും മാറിയിരിക്കില്ല. നമുക്ക്‌ എല്ലാവർക്കും തെറ്റുപറ്റാറുണ്ടല്ലോ എന്ന്‌ ഞാൻ ചിന്തിക്കും. യഹോവയെപ്പോലെ എപ്പോഴും ഉദാരമായി ക്ഷമിക്കാൻ ഞാൻ ശ്രമിക്കുന്നു. ക്ഷമിച്ചുകഴിയുമ്പോൾ എനിക്ക്‌ എന്റെ മനസ്സമാധാനം തിരിച്ചുകിട്ടും.” (സങ്കീ. 86:5) ക്ഷമിക്കാൻ മനസ്സുള്ള ഒരു ഭാര്യക്ക്‌, കീഴ്‌പെടാനും എളുപ്പമായിരിക്കും.

ബൈബിൾകഥാപാത്രങ്ങളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

12. എങ്ങനെയുള്ള വ്യക്തികളെക്കുറിച്ച്‌ ബൈബിൾ പറയുന്നുണ്ട്‌?

12 കീഴ്‌പെട്ടിരിക്കുന്ന വ്യക്തികൾ ദുർബലരാണെന്നാണ്‌ ചിലരുടെ ധാരണ. പക്ഷേ അതല്ല സത്യം. കീഴ്‌പെട്ടിരിക്കുകയും അതേസമയം നല്ല ഉൾക്കരുത്ത്‌ കാണിക്കുകയും ചെയ്‌ത പലരെയുംകുറിച്ച്‌ ബൈബിൾ പറയുന്നുണ്ട്‌. യേശു, അബീഗയിൽ, മറിയ എന്നിവരിൽനിന്ന്‌ എന്തു പഠിക്കാമെന്നു നമുക്കു നോക്കാം.

13. യേശു യഹോവയ്‌ക്കു കീഴ്‌പെട്ടിരിക്കുന്നത്‌ എന്തുകൊണ്ട്‌? വിശദീകരിക്കുക.

13 യേശു യഹോവയ്‌ക്കു കീഴ്‌പെട്ടിരിക്കുന്നു. അതു പക്ഷേ, യേശുവിന്‌ ബുദ്ധിശക്തിയോ കഴിവോ ഒന്നും കുറവുള്ളതുകൊണ്ടല്ല. നല്ല ജ്ഞാനമുള്ള ഒരാൾക്കേ യേശുവിനെപ്പോലെ അത്ര ലളിതമായും വ്യക്തമായും പഠിപ്പിക്കാൻ കഴിയൂ. (യോഹ. 7:45, 46) യേശുവിന്റെ കഴിവുകളെ മാനിച്ചതുകൊണ്ടാണ്‌ പ്രപഞ്ചത്തെ സൃഷ്ടിച്ചപ്പോൾ യഹോവ തന്റെകൂടെ പ്രവർത്തിക്കാൻ യേശുവിനെ അനുവദിച്ചത്‌. (സുഭാ. 8:30; എബ്രാ. 1:2-4) ഇനി, യേശുവിന്റെ പുനരുത്ഥാനം കഴിഞ്ഞപ്പോൾമുതൽ “സ്വർഗത്തിലും ഭൂമിയിലും ഉള്ള എല്ലാ അധികാരവും” യഹോവ യേശുവിനെ ഏൽപ്പിച്ചിരിക്കുകയാണ്‌. (മത്താ. 28:18) അത്ര കഴിവുകൾ ഒക്കെയുണ്ടെങ്കിലും യേശു എപ്പോഴും മാർഗനിർദേശത്തിനായി യഹോവയിലേക്കു നോക്കുന്നു. എന്തുകൊണ്ട്‌? കാരണം യേശു തന്റെ പിതാവിനെ സ്‌നേഹിക്കുന്നു.—യോഹ. 14:31.

14. (എ) യഹോവ സ്‌ത്രീകളെ വീക്ഷിക്കുന്ന വിധത്തിൽനിന്ന്‌ ഭർത്താക്കന്മാർക്ക്‌ എന്തു പഠിക്കാം? (ബി) സുഭാഷിതങ്ങൾ 31-ൽ രേഖപ്പെടുത്തിയിരിക്കുന്ന ആശയങ്ങളിൽനിന്ന്‌ ഭർത്താക്കന്മാർക്ക്‌ എന്തു പഠിക്കാം?

14 ഭർത്താക്കന്മാർക്ക്‌ എന്തു പഠിക്കാം? ഭാര്യമാർ ഭർത്താക്കന്മാർക്ക്‌ കീഴ്‌പെട്ടിരിക്കാൻ യഹോവ ആവശ്യപ്പെടുന്നത്‌, സ്‌ത്രീകളെ യഹോവ പുരുഷന്മാരെക്കാൾ താഴ്‌ന്നവരായി കാണുന്നതുകൊണ്ടല്ല. യേശുവിന്റെകൂടെ ഭരിക്കാൻ പുരുഷന്മാരോടൊപ്പം സ്‌ത്രീകളെയും തിരഞ്ഞെടുത്തതിലൂടെ യഹോവ അതു തെളിയിക്കുന്നു. (ഗലാ. 3:26-29) യഹോവ യേശുവിനെ അധികാരം ഏൽപ്പിച്ചുകൊണ്ട്‌ തന്റെ പുത്രനിൽ വിശ്വാസമുണ്ടെന്ന്‌ കാണിച്ചു. അതുപോലെ, വിവേകമുള്ള ഒരു ഭർത്താവ്‌ ഒരു പരിധിവരെയുള്ള അധികാരം ഭാര്യയെ വിശ്വസിച്ചേൽപ്പിക്കും. കാര്യപ്രാപ്‌തിയുള്ള ഒരു ഭാര്യ ചെയ്യുന്ന അനേകം കാര്യങ്ങളെക്കുറിച്ച്‌ ബൈബിൾ പറയുന്നുണ്ട്‌. അവൾ വീട്ടുകാര്യങ്ങൾ നോക്കുകയും നിലം വാങ്ങുകയും വിൽക്കുകയും ബുദ്ധിയോടെ പണമിടപാടുകൾ നടത്തുകയും ഒക്കെ ചെയ്യുമെന്ന്‌ ദൈവവചനം പറയുന്നു. (സുഭാഷിതങ്ങൾ 31:15, 16, 18 വായിക്കുക.) സ്വന്തം അഭിപ്രായങ്ങൾ പറയാൻ അവകാശമില്ലാത്ത ഒരു അടിമയല്ല ഭാര്യ. മറിച്ച്‌, അവളുടെ ഭർത്താവ്‌ അവളെ വിശ്വസിക്കുന്നു, അവളുടെ അഭിപ്രായങ്ങൾ മാനിക്കുന്നു. (സുഭാഷിതങ്ങൾ 31:11, 26, 27 വായിക്കുക.) അങ്ങനെ തന്നോട്‌ ബഹുമാനത്തോടെ ഇടപെടുന്ന ഭർത്താവിന്‌ ഒരു ഭാര്യ സന്തോഷത്തോടെ കീഴ്‌പെട്ടിരിക്കും.

യേശു യഹോവയ്‌ക്ക്‌ കീഴ്‌പെട്ടിരുന്നതിൽനിന്ന്‌ കാര്യപ്രാപ്‌തിയുള്ള ഭാര്യമാർക്ക്‌ എന്തു പഠിക്കാം? (15-ാം ഖണ്ഡിക കാണുക)

15. ഭാര്യമാർക്ക്‌ യേശുവിന്റെ മാതൃകയിൽനിന്ന്‌ എന്തു പഠിക്കാം?

15 ഭാര്യമാർക്ക്‌ എന്തു പഠിക്കാം? യേശു വലിയവലിയ കാര്യങ്ങളൊക്കെ ചെയ്‌തിട്ടുണ്ടെങ്കിലും യഹോവയുടെ അധികാരത്തിന്‌ കീഴ്‌പെട്ടിരിക്കുന്നു. (1 കൊരി. 15:28; ഫിലി. 2:5, 6) അങ്ങനെ ചെയ്യുമ്പോൾ തന്റെ വില കുറയുന്നതായി യേശുവിന്‌ തോന്നുന്നില്ല. അതുപോലെ, യേശുവിന്റെ മാതൃക അനുകരിക്കുന്ന കാര്യപ്രാപ്‌തിയുള്ള ഒരു ഭാര്യ, തന്റെ ഭർത്താവിന്‌ കീഴ്‌പെട്ടിരിക്കുന്നത്‌ തരംതാണ ഒരു കാര്യമായി കാണില്ല. അവൾ ഭർത്താവിനെ സ്‌നേഹിക്കുന്നു. അതിലും പ്രധാനമായി, അവൾ യഹോവയെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ്‌ അവൾ ഭർത്താവിനെ പിന്തുണയ്‌ക്കുന്നത്‌.

ദാവീദിനും കൂടെയുള്ളവർക്കും ഭക്ഷണം കൊടുത്തയച്ചശേഷം അബീഗയിൽ ദാവീദിന്റെ അടുത്തേക്ക്‌ ചെല്ലുന്നു. എന്നിട്ട്‌, മുട്ടുകുത്തി നിലംവരെ കുമ്പിട്ടശേഷം ദാവീദിനോട്‌, സ്വയം പ്രതികാരം ചെയ്‌ത്‌ രക്തച്ചൊരിച്ചിലിന്റെ കുറ്റം വരുത്തിവെക്കരുതെന്ന്‌ അപേക്ഷിക്കുന്നു. (ഖണ്ഡിക 16 കാണുക)

16. 1 ശമുവേൽ 25:3, 23-28 അനുസരിച്ച്‌, അബീഗയിലിന്റെ മുന്നിലുണ്ടായിരുന്ന ചില വെല്ലുവിളികൾ എന്തൊക്കെയായിരുന്നു? (പുറംതാളിലെ ചിത്രം കാണുക.)

16 നാബാലായിരുന്നു അബീഗയിലിന്റെ ഭർത്താവ്‌. സ്വാർഥനായ, അഹങ്കാരിയായ, നന്ദിയില്ലാത്ത ഒരു മനുഷ്യൻ. എന്നാൽ ആ വിവാഹബന്ധം എങ്ങനെയെങ്കിലും അവസാനിച്ചുകാണാൻ അബീഗയിൽ നോക്കിയിരിക്കുകയല്ലായിരുന്നു. ആയിരുന്നെങ്കിൽ ദാവീദും ആളുകളും അവളുടെ ഭർത്താവിനെ കൊല്ലാൻ വന്നപ്പോൾ അവൾ മിണ്ടാതിരുന്നാൽ മതിയായിരുന്നു. എന്നാൽ അബീഗയിൽ അങ്ങനെ ചെയ്‌തില്ല. പകരം, നാബാലിനെയും വീട്ടിലുള്ള എല്ലാവരെയും സംരക്ഷിക്കാൻ അബീഗയിൽ തന്നാലാകുന്നതെല്ലാം ചെയ്‌തു. ആയുധധാരികളായ 400 പുരുഷന്മാരെ സമീപിക്കാനും ദാവീദിനോട്‌ ആദരവോടെ കാര്യങ്ങൾ സംസാരിക്കാനും അബീഗയിലിന്‌ എത്രമാത്രം ധൈര്യം ആവശ്യമായിരുന്നു എന്നൊന്ന്‌ ചിന്തിച്ചുനോക്കൂ. ഭർത്താവ്‌ ചെയ്‌ത തെറ്റിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻപോലും അബീഗയിൽ തയ്യാറായി. (1 ശമുവേൽ 25:3, 23-28 വായിക്കുക.) വേണ്ട ഉപദേശം നൽകി ഗുരുതരമായ ഒരു തെറ്റ്‌ ചെയ്യുന്നതിൽനിന്ന്‌ തന്നെ തടയാൻ യഹോവ ധീരയായ ഈ സ്‌ത്രീയെ ഉപയോഗിക്കുകയായിരുന്നെന്ന്‌ ദാവീദ്‌ പെട്ടെന്നുതന്നെ സമ്മതിച്ചുപറഞ്ഞു.

17. ദാവീദും അബീഗയിലും ഉൾപ്പെട്ട സംഭവത്തിൽനിന്ന്‌ ഭർത്താക്കന്മാർക്ക്‌ എന്തു പഠിക്കാം?

17 ഭർത്താക്കന്മാർക്ക്‌ എന്തു പഠിക്കാം? അബീഗയിൽ വിവേകമുള്ള ഒരു സ്‌ത്രീയായിരുന്നു. അബീഗയിലിന്റെ വാക്കുകൾക്ക്‌ ശ്രദ്ധ കൊടുത്തുകൊണ്ട്‌ ദാവീദ്‌ ജ്ഞാനപൂർവം പ്രവർത്തിച്ചു. അതുകൊണ്ട്‌ രക്തച്ചൊരിച്ചിലിന്റെ കുറ്റം ഒഴിവാക്കാൻ ദാവീദിന്‌ കഴിഞ്ഞു. അതുപോലെ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ ജ്ഞാനമുള്ള ഒരു ഭർത്താവ്‌ ഭാര്യയുടെ അഭിപ്രായങ്ങളുംകൂടെ കണക്കിലെടുക്കും. തെറ്റായ ഒരു തീരുമാനം എടുക്കാതിരിക്കാൻ ഭാര്യയുടെ അഭിപ്രായങ്ങൾ ഒരുപക്ഷേ അദ്ദേഹത്തെ സഹായിച്ചേക്കാം.

18. അബീഗയിലിന്റെ മാതൃകയിൽനിന്ന്‌ ഭാര്യമാർക്ക്‌ എന്തു പഠിക്കാം?

18 ഭാര്യമാർക്ക്‌ എന്തു പഠിക്കാം? ഭർത്താവ്‌ യഹോവയെ സേവിക്കാത്തയാളോ യഹോവയുടെ നിലവാരങ്ങൾക്കനുസരിച്ച്‌ ജീവിക്കാത്തയാളോ ആണെന്നു കരുതുക. അങ്ങനെയാണെങ്കിൽപ്പോലും ഭാര്യ യഹോവയെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നെങ്കിൽ അത്‌ ആ കുടുംബത്തെ നല്ല രീതിയിൽ സ്വാധീനിക്കും. വിവാഹജീവിതം അവസാനിച്ചുകിട്ടാൻ അവൾ തിരുവെഴുത്തുപരമല്ലാത്ത ഒരു ഉപാധി കണ്ടെത്തില്ല. പകരം, അവൾ ആദരവോടെ ഇടപെടുകയും കീഴ്‌പെട്ടിരിക്കുകയും ചെയ്യും. കാരണം, തന്റെ നല്ല പെരുമാറ്റം യഹോവയെക്കുറിച്ച്‌ പഠിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചേക്കാം എന്ന്‌ അവൾക്ക്‌ അറിയാം. (1 പത്രോ. 3:1, 2) ഇനി, ഭർത്താവ്‌ യഹോവയെ സേവിക്കാൻ തീരുമാനിക്കുന്നില്ലെങ്കിലും ഭർത്താവിന്‌ കീഴ്‌പെട്ടിരിക്കുന്നത്‌ യഹോവയോടുള്ള വിശ്വസ്‌തതയാണ്‌, യഹോവ അത്‌ ഒരിക്കലും ശ്രദ്ധിക്കാതെപോകില്ല.

19. ഏതെല്ലാം സാഹചര്യങ്ങളിൽ ഒരു ഭാര്യ ഭർത്താവിനെ അനുസരിക്കാതിരുന്നേക്കാം?

19 ഒരു ക്രിസ്‌തീയഭാര്യ ഭർത്താവിന്‌ കീഴ്‌പെട്ടിരിക്കുന്നെങ്കിലും ബൈബിൾനിയമങ്ങളോ തത്ത്വങ്ങളോ ലംഘിക്കുന്ന രീതിയിലുള്ള എന്തെങ്കിലും ചെയ്യാൻ ഭർത്താവ്‌ ആവശ്യപ്പെട്ടാൽ അവൾ അത്‌ ചെയ്യില്ല. ഉദാഹരണത്തിന്‌, അവിശ്വാസിയായ ഒരു ഭർത്താവ്‌ ഭാര്യയോട്‌ നുണ പറയാനോ മോഷ്ടിക്കാനോ തിരുവെഴുത്തുവിരുദ്ധമായ ഒരു കാര്യം ചെയ്യാനോ ആവശ്യപ്പെട്ടെന്ന്‌ വിചാരിക്കുക. അത്തരമൊരു സാഹചര്യത്തിൽ സഹോദരി എന്ത്‌ ഓർക്കണം? വിവാഹിതരായ സഹോദരിമാർ ഉൾപ്പെടെ എല്ലാ ക്രിസ്‌ത്യാനികളും ഒന്നാമത്‌ അനുസരിക്കേണ്ടത്‌ യഹോവയെ ആണ്‌. അതുകൊണ്ട്‌ ബൈബിൾതത്ത്വങ്ങൾ ലംഘിക്കാൻ ഒരു സഹോദരിയോട്‌ ആവശ്യപ്പെട്ടാൽ തനിക്ക്‌ അത്‌ ചെയ്യാൻ കഴിയില്ല എന്ന്‌ സഹോദരി തീർത്തുപറയണം, അതിന്റെ കാരണം വിശദീകരിക്കുകയും വേണം. എന്നാൽ ആദരവോടെ വേണം അതെല്ലാം ചെയ്യാൻ.—പ്രവൃ. 5:29.

20-ാം ഖണ്ഡിക കാണുക) *

20. മറിയയ്‌ക്ക്‌ യഹോവയുമായി ഒരു അടുത്ത ബന്ധമുണ്ടായിരുന്നെന്ന്‌ എങ്ങനെ മനസ്സിലാക്കാം?

20 മറിയയ്‌ക്ക്‌ യഹോവയുമായി ഒരു നല്ല അടുത്ത ബന്ധമുണ്ടായിരുന്നു, തിരുവെഴുത്തുകൾ നന്നായി അറിയാമായിരുന്നു. സ്‌നാപകയോഹന്നാന്റെ അമ്മയായ എലിസബത്തുമായുള്ള സംഭാഷണത്തിനിടെ മറിയ എബ്രായ തിരുവെഴുത്തുകൾ 20-ലധികം തവണ പരാമർശിക്കുന്നതായി കാണാം. (ലൂക്കോ. 1:46-55) ഇനി ഇതൊന്ന്‌ ചിന്തിക്കുക, മറിയയും യോസേഫും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരുന്നെങ്കിലും യഹോവയുടെ ദൂതൻ ആദ്യം പ്രത്യക്ഷപ്പെട്ടത്‌ യോസേഫിനല്ല. മറിച്ച്‌, മറിയയോടാണ്‌ ദൂതൻ സംസാരിച്ചതും ദൈവപുത്രനു ജന്മം നൽകുമെന്ന്‌ പറഞ്ഞതും. (ലൂക്കോ. 1:26-33) യഹോവയ്‌ക്ക്‌ മറിയയെ നന്നായി അറിയാമായിരുന്നു. മറിയ തന്റെ മകനെ സ്‌നേഹിക്കുകയും നന്നായി വളർത്തിക്കൊണ്ടുവരുകയും ചെയ്യുമെന്ന്‌ യഹോവയ്‌ക്ക്‌ ഉറപ്പായിരുന്നു. യേശു മരിച്ച്‌ സ്വർഗത്തിലേക്ക്‌ പോയശേഷവും മറിയയ്‌ക്ക്‌ യഹോവയുമായി നല്ലൊരു ബന്ധമുണ്ടായിരുന്നു എന്നതിന്‌ യാതൊരു സംശയവുമില്ല.—പ്രവൃ. 1:14.

21. മറിയയെക്കുറിച്ചുള്ള ബൈബിൾവിവരണങ്ങളിൽനിന്ന്‌ ഭർത്താക്കന്മാർക്ക്‌ എന്തു പഠിക്കാം?

21 ഭർത്താക്കന്മാർക്ക്‌ എന്തു പഠിക്കാം? ഭാര്യക്ക്‌ തിരുവെഴുത്തുകൾ നന്നായി അറിയാമെങ്കിൽ ജ്ഞാനമുള്ള ഒരു ഭർത്താവ്‌ അതിൽ സന്തോഷിക്കും. കുടുംബത്തിൽ നേതൃത്വമെടുക്കുന്ന കാര്യത്തിൽ ഭാര്യ തനിക്ക്‌ ഒരു ഭീഷണിയാകുമോ എന്ന്‌ അങ്ങനെയുള്ള ഒരു ഭർത്താവ്‌ ഒരിക്കലും ചിന്തിക്കില്ല. ഭാര്യക്ക്‌ ബൈബിളിലും ബൈബിൾതത്ത്വങ്ങളിലും ഉള്ള അറിവ്‌ കുടുംബത്തിന്‌ ഒരു മുതൽക്കൂട്ടാണെന്ന്‌ അദ്ദേഹം തിരിച്ചറിയും. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഭാര്യ ഭർത്താവിനെക്കാൾ മുമ്പിലാണെങ്കിലും കുടുംബാരാധനയ്‌ക്കും മറ്റ്‌ ക്രിസ്‌തീയപ്രവർത്തനങ്ങൾക്കും നേതൃത്വമെടുക്കാനുള്ള ഉത്തരവാദിത്വം ഭർത്താവിനാണ്‌.—എഫെ. 6:4.

ദൈവവചനം പഠിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നതിനെക്കുറിച്ച്‌ യേശുവിന്റെ അമ്മയായ മറിയയിൽനിന്നും ഭാര്യമാർക്ക്‌ എന്തു പഠിക്കാം? (22-ാം ഖണ്ഡിക കാണുക) *

22. മറിയയിൽനിന്ന്‌ ഭാര്യമാർക്ക്‌ എന്തു പഠിക്കാം?

22 ഭാര്യമാർക്ക്‌ എന്തു പഠിക്കാം? യഹോവയെ ആരാധിക്കുന്ന കാര്യത്തിൽ ഭർത്താവാണ്‌ നേതൃത്വമെടുക്കേണ്ടത്‌ എന്നു ഭാര്യ ഓർക്കണം. എങ്കിലും തന്റെ വിശ്വാസം ശക്തിപ്പെടുത്തുന്ന കാര്യത്തിൽ അവൾക്കും ഉത്തരവാദിത്വമുണ്ട്‌. (ഗലാ. 6:5) അതുകൊണ്ട്‌ വ്യക്തിപരമായ പഠനത്തിനും ധ്യാനത്തിനും അവൾ സമയം കണ്ടെത്തണം. യഹോവയോടുള്ള സ്‌നേഹവും ആദരവും വർധിക്കാനും സന്തോഷത്തോടെ ഭർത്താവിനു കീഴ്‌പെട്ടിരിക്കാനും അത്‌ അവളെ സഹായിക്കും.

23. സഹോദരിമാർ കീഴ്‌പെട്ടിരിക്കുമ്പോൾ അത്‌ അവർക്കുതന്നെയും കുടുംബത്തിനും സഭയ്‌ക്കും എങ്ങനെ പ്രയോജനം ചെയ്യും?

23 യഹോവയോടു സ്‌നേഹമുള്ളതുകൊണ്ട്‌ ഭർത്താവിന്‌ കീഴ്‌പെട്ടിരിക്കുന്ന ഭാര്യമാർ, യഹോവയുടെ ശിരഃസ്ഥാനക്രമീകരണത്തിനു കീഴ്‌പെടാത്ത സ്‌ത്രീകളെക്കാൾ സന്തോഷവും സംതൃപ്‌തിയും ആസ്വദിക്കുന്നു. അവർ യുവാക്കൾക്കും യുവതികൾക്കും നല്ല ഒരു മാതൃകയാണ്‌. കുടുംബത്തിൽ മാത്രമല്ല സഭയിലും സ്‌നേഹവും സമാധാനവും ഉള്ള ഒരു അന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നതിൽ സഹായിക്കാൻ അവർക്ക്‌ കഴിയും. (തീത്തോ. 2:3-5) ഇന്ന്‌ യഹോവയെ വിശ്വസ്‌തമായി സേവിക്കുന്നവരിൽ വലിയൊരു പങ്കും സ്‌ത്രീകളാണ്‌. (സങ്കീ. 68:11) പുരുഷനായാലും സ്‌ത്രീയായാലും നമുക്ക്‌ എല്ലാവർക്കും സഭയിൽ ഒരു പ്രധാന പങ്ക്‌ വഹിക്കാനുണ്ട്‌. ആ പങ്ക്‌ എങ്ങനെ നിർവഹിക്കാമെന്ന്‌ അടുത്ത ലേഖനം ചർച്ച ചെയ്യും.

ഗീതം 131 ‘ദൈവം കൂട്ടിച്ചേർത്തത്‌’

^ ഖ. 5 യഹോവയുടെ ക്രമീകരണമനുസരിച്ച്‌ ഭാര്യമാർ ഭർത്താക്കന്മാർക്ക്‌ കീഴ്‌പെട്ടിരിക്കണം. അതിൽ എന്താണ്‌ ഉൾപ്പെടുന്നത്‌? കീഴ്‌പെടലിനെക്കുറിച്ച്‌ യേശുവിന്റെയും ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ചില സ്‌ത്രീകളുടെയും മാതൃകകളിൽനിന്ന്‌ ഭർത്താക്കന്മാർക്കും ഭാര്യമാർക്കും ധാരാളം കാര്യങ്ങൾ പഠിക്കാനുണ്ട്‌.

^ ഖ. 68 ചിത്രക്കുറിപ്പ്‌: സ്‌നാപകയോഹന്നാന്റെ അമ്മയായ എലിസബത്തുമായുള്ള സംഭാഷണത്തിനിടെ മറിയ ഓർമയിൽനിന്ന്‌ എബ്രായ തിരുവെഴുത്തുകൾ പരാമർശിച്ചു.

^ ഖ. 70 ചിത്രക്കുറിപ്പ്‌: സ്വന്തം ആത്മീയത കാത്തുസൂക്ഷിക്കുന്നതിന്‌ ഒരു ക്രിസ്‌തീയസഹോദരിയും ബൈബിൾപഠനത്തിനായി സമയം മാറ്റിവെക്കുന്നു.