പഠനലേഖനം 15
നിങ്ങളുടെ ‘സംസാരരീതി മറ്റുള്ളവർക്കു നല്ലൊരു മാതൃകയാണോ?’
‘സംസാരത്തിൽ വിശ്വസ്തർക്ക് ഒരു മാതൃകയായിരിക്കുക.’—1 തിമൊ. 4:12.
ഗീതം 90 പരസ്പരം പ്രോത്സാഹിപ്പിക്കുക
ചുരുക്കം a
1. നമുക്കു സംസാരിക്കാനുള്ള കഴിവ് തന്നത് ആരാണ്?
സ്നേഹവാനായ ദൈവം നമുക്കു തന്നിരിക്കുന്ന ഒരു സമ്മാനമാണു സംസാരിക്കാനുള്ള കഴിവ്. ആദ്യമനുഷ്യനായ ആദാമിനെ സൃഷ്ടിച്ചപ്പോൾമുതൽത്തന്നെ അദ്ദേഹത്തിനു തന്റെ സ്വർഗീയപിതാവുമായി സംസാരിക്കാനായി. തുടർന്ന് അദ്ദേഹം പുതിയപുതിയ വാക്കുകൾ കണ്ടുപിടിക്കുകയും ചെയ്തു. എല്ലാ മൃഗങ്ങൾക്കും പേരിടാനുള്ള നിയമനം കിട്ടിയപ്പോൾ അദ്ദേഹം തന്റെ ആ കഴിവ് ഉപയോഗിച്ചു. (ഉൽപ. 2:19) ആദ്യമായി മനുഷ്യരിൽ ഒരാളോട്, അതായത് തന്റെ പ്രിയഭാര്യയായ ഹവ്വയോട്, സംസാരിച്ചപ്പോൾ ആദാമിന് എത്ര സന്തോഷം തോന്നിക്കാണും!—ഉൽപ. 2:22, 23.
2. (എ) മനുഷ്യചരിത്രത്തിന്റെ തുടക്കത്തിൽ സംസാരിക്കാനുള്ള കഴിവ് എങ്ങനെയാണു മോശമായി ഉപയോഗിച്ചത്? (ബി) ഇന്ന് ആളുകളുടെ സംസാരരീതി എങ്ങനെയാണ്?
2 അധികം താമസിയാതെതന്നെ സംസാരിക്കാനുള്ള ആ കഴിവ് മോശമായി ഉപയോഗിക്കപ്പെടാൻതുടങ്ങി. പിശാചായ സാത്താൻ ഹവ്വയോടു നുണ പറഞ്ഞു. ആ നുണയാണ് ആളുകൾ പാപം ചെയ്യാനും അപൂർണരായിത്തീരാനും ഇടയാക്കിയത്. (ഉൽപ. 3:1-4) ഇനി, ആദാം തന്റെ തെറ്റിനു ഹവ്വയെയും യഹോവയെപ്പോലും കുറ്റപ്പെടുത്തിക്കൊണ്ട് തന്റെ സംസാരപ്രാപ്തി ദുരുപയോഗം ചെയ്തു. (ഉൽപ. 3:12) കയീനാണെങ്കിൽ തന്റെ അനിയനായ ഹാബേലിനെ കൊന്നിട്ട് യഹോവയോടു നുണ പറഞ്ഞു. (ഉൽപ. 4:9) പിന്നീട് കയീന്റെ പിൻതലമുറക്കാരനായ ലാമേക്ക് താൻ ഒരാളോടു പ്രതികാരം ചെയ്തതിനെക്കുറിച്ച് ഒരു കവിത രചിച്ചു. അക്കാലത്ത് ആളുകൾ അത്തരം പ്രവൃത്തികളെക്കുറിച്ച് വീമ്പിളക്കിയിരുന്നെന്നും അവരുടെ ധാർമികനിലവാരം എത്ര അധഃപതിച്ചിരുന്നെന്നും ആണ് അതു കാണിക്കുന്നത്. (ഉൽപ. 4:23, 24) ഇന്നത്തെ ആളുകളുടെ കാര്യമോ? അവരുടെ സംസാരരീതി എങ്ങനെയുള്ളതാണ്? പല രാഷ്ട്രീയനേതാക്കന്മാർക്കും പരസ്യമായി മോശമായ ഭാഷ ഉപയോഗിക്കാൻ ഒരു മടിയുമില്ല. ഇനി, അസഭ്യസംസാരമില്ലാത്ത സിനിമകൾ ഇല്ലെന്നുതന്നെ പറയാം. സ്കൂളുകളിലും ജോലിസ്ഥലങ്ങളിലും വൃത്തികെട്ട സംസാരം സർവസാധാരണമായിരിക്കുന്നു. ഇതെല്ലാം കാണിക്കുന്നതു ലോകത്തിന്റെ ധാർമികനിലവാരം എത്ര തരംതാണിരിക്കുന്നു എന്നാണ്.
3. (എ) സംസാരത്തിന്റെ കാര്യത്തിൽ നമ്മൾ എന്തു ശ്രദ്ധിക്കണം? (ബി) ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
3 ശ്രദ്ധിച്ചില്ലെങ്കിൽ മോശമായ സംസാരം കേട്ടുകേട്ട് നമ്മളും അറിയാതെ അത് ഉപയോഗിച്ചുതുടങ്ങിയേക്കാം. എന്നാൽ ക്രിസ്ത്യാനികളായ നമ്മൾ യഹോവയെ സന്തോഷിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. അതിനു മോശമായ സംസാരം ഒഴിവാക്കിയാൽ മാത്രം പോരാ. സംസാരിക്കാനുള്ള നമ്മുടെ കഴിവ് ദൈവത്തെ മഹത്ത്വപ്പെടുത്തുന്ന രീതിയിൽ ഉപയോഗിക്കുകയും വേണം. നമുക്ക് അത് എങ്ങനെ ചെയ്യാമെന്നാണ് ഈ ലേഖനത്തിൽ പഠിക്കാൻപോകുന്നത്. (1) ശുശ്രൂഷയിൽ ആയിരിക്കുമ്പോൾ, (2) മീറ്റിങ്ങിൽ പങ്കെടുക്കുമ്പോൾ (3) സാധാരണ സംഭാഷണത്തിൽ. എന്നാൽ അതിനു മുമ്പ് നമ്മുടെ സംസാരരീതി എങ്ങനെയുള്ളതാണെന്ന് യഹോവ ശ്രദ്ധിക്കുന്നതിന്റെ കാരണത്തെക്കുറിച്ച് നമുക്കു നോക്കാം.
നമ്മുടെ സംസാരരീതി യഹോവ ശ്രദ്ധിക്കുന്നുണ്ട്
4. മലാഖി 3:16 അനുസരിച്ച് നമ്മുടെ സംസാരരീതി നമ്മൾ ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ട്?
4 മലാഖി 3:16 വായിക്കുക. യഹോവ ചിലരുടെ പേരുകൾ തന്റെ മുന്നിലുള്ള “ഓർമപ്പുസ്തകത്തിൽ” എഴുതുന്നുണ്ട്. തങ്ങളുടെ സംസാരരീതിയിലൂടെ, യഹോവയെ ഭയപ്പെടുന്നെന്നും ദൈവനാമത്തെക്കുറിച്ച് ധ്യാനിക്കുന്നെന്നും തെളിയിക്കുന്നവരുടെ പേരുകളാണു ദൈവം അതിൽ എഴുതിവെക്കുന്നത്. എന്തുകൊണ്ടാണ് യഹോവ അങ്ങനെ ചെയ്യുന്നത്? കാരണം അവരുടെ സംസാരം അവരുടെ ഉള്ളിന്റെ ഉള്ളിൽ എന്താണെന്നു വെളിപ്പെടുത്തുന്നു. യേശു പറഞ്ഞു: “ഹൃദയം നിറഞ്ഞുകവിയുന്നതാണു വായ് സംസാരിക്കുന്നത്!” (മത്താ. 12:34) നമുക്ക് യഹോവയോടു സ്നേഹമുണ്ടോ എന്നു നമ്മുടെ സംസാരരീതി തെളിയിക്കും. തന്നെ സ്നേഹിക്കുന്നവർ പുതിയ ലോകത്തിൽ എന്നെന്നും ജീവിക്കാനാണ് യഹോവ ആഗ്രഹിക്കുന്നത്.
5. (എ) നമ്മുടെ സംസാരരീതിക്ക് ആരാധനയുമായി എന്തു ബന്ധമുണ്ട്? (ബി) യഹോവയെ സന്തോഷിപ്പിക്കുന്ന രീതിയിൽ സംസാരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ചിത്രത്തിൽ കാണുന്ന ഏതു സംസാരരീതി നമ്മൾ ഒഴിവാക്കണം?
5 യഹോവ നമ്മുടെ ആരാധന സ്വീകരിക്കണമെങ്കിൽ നമ്മുടെ സംസാരരീതി നല്ലതായിരിക്കണം. (യാക്കോ. 1:26) ദൈവത്തെ സ്നേഹിക്കാത്ത ആളുകൾ ചിലപ്പോൾ ദേഷ്യത്തോടെയോ ദയയില്ലാതെയോ അഹങ്കാരത്തോടെയോ ഒക്കെ സംസാരിച്ചേക്കാം. (2 തിമൊ. 3:1-5) അവരെപ്പോലെയായിരിക്കാൻ നമ്മൾ എന്തായാലും ആഗ്രഹിക്കുന്നില്ല. പകരം നമ്മുടെ സംസാരത്തിലൂടെ യഹോവയെ സന്തോഷിപ്പിക്കാനാണു നമ്മുടെ ആഗ്രഹം. എന്നാൽ മീറ്റിങ്ങ് കൂടുകയും ശുശ്രൂഷയിൽ ആയിരിക്കുകയും ചെയ്യുമ്പോൾ ദയയോടെ സംസാരിക്കുകയും അതേസമയം മറ്റാരും കാണുകയോ കേൾക്കുകയോ ചെയ്യാത്ത സമയത്ത് കുടുംബാംഗങ്ങളോടു മോശമായി സംസാരിക്കുകയും ചെയ്താൽ യഹോവയ്ക്കു സന്തോഷമാകുമോ?—1 പത്രോ. 3:7.
6. കിംബർലിയുടെ സംസാരരീതികൊണ്ട് എന്തു നല്ല ഫലമുണ്ടായി?
6 സംസാരിക്കാനുള്ള കഴിവ് നല്ല രീതിയിൽ ഉപയോഗിക്കുന്നതിലൂടെ നമ്മൾ യഹോവയുടെ ആരാധകരാണെന്നു തെളിയിക്കുകയാണ്. നമ്മൾ അങ്ങനെ ചെയ്യുമ്പോൾ ‘ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലുള്ള വ്യത്യാസം’ മറ്റുള്ളവർക്കു കാണാനാകും. (മലാ. 3:18) ഇതു വ്യക്തമാക്കുന്നതാണു കിംബർലി b സഹോദരിയുടെ അനുഭവം. സഹോദരിയും കൂടെ പഠിക്കുന്ന മറ്റൊരു കുട്ടിയുംകൂടി സ്കൂളിലെ ഒരു പ്രോജക്ട് ചെയ്യുകയായിരുന്നു. കിംബർലി മറ്റുള്ളവരെപ്പോലെ അല്ലെന്ന് ആ കുട്ടി അപ്പോൾ ശ്രദ്ധിച്ചു. അവൾ ഒരിക്കലും മറ്റുള്ളവരുടെ കുറ്റം പറയുകയോ സംസാരത്തിൽ ചീത്ത വാക്കുകൾ ഉപയോഗിക്കുകയോ ചെയ്തില്ല. പകരം എപ്പോഴും ദയയോടെയും സ്നേഹത്തോടെയും ആണ് സംസാരിച്ചിരുന്നത്. ഇതൊക്കെ കണ്ടപ്പോൾ കിംബർലിയുടെ കൂടെയുണ്ടായിരുന്ന കുട്ടിക്കു ശരിക്കും അതിശയംതോന്നി. അങ്ങനെ ആ കുട്ടി ബൈബിൾ പഠിക്കാൻ തയ്യാറായി. നമ്മുടെ സംസാരരീതിയിലൂടെ ആളുകളെ സത്യത്തിലേക്ക് ആകർഷിക്കാൻ കഴിഞ്ഞാൽ യഹോവയ്ക്ക് എത്ര സന്തോഷമായിരിക്കും!
7. ദൈവം തന്നിരിക്കുന്ന സംസാരപ്രാപ്തി എങ്ങനെ ഉപയോഗിക്കാനാണു നിങ്ങൾ ആഗ്രഹിക്കുന്നത്?
7 യഹോവയെ മഹത്ത്വപ്പെടുത്തുകയും സഹോദരങ്ങളുമായുള്ള നമ്മുടെ ബന്ധം ശക്തമാക്കുകയും ചെയ്യുന്ന വിധത്തിൽ സംസാരിക്കാനാണു നമ്മളെല്ലാം ആഗ്രഹിക്കുന്നത്. അതുകൊണ്ട് ‘സംസാരത്തിൽ ഒരു മാതൃകയായിരിക്കാൻ’ നമുക്കു ചെയ്യാനാകുന്ന ചില കാര്യങ്ങൾ ഇനി നോക്കാം.
ശുശ്രൂഷയിലായിരിക്കുമ്പോൾ
8. ശുശ്രൂഷയിലായിരുന്നപ്പോൾ ആളുകളോടു സംസാരിച്ച രീതിയിലൂടെ യേശു നമുക്ക് എന്തു മാതൃക വെച്ചു?
8 ദേഷ്യം തോന്നാവുന്ന സാഹചര്യത്തിലും ദയയോടെയും ആദരവോടെയും സംസാരിക്കുക. യേശു ശുശ്രൂഷ ചെയ്തിരുന്ന കാലത്ത് ആളുകൾ, യേശു ഒരു കുടിയനും തീറ്റിപ്രിയനും പിശാചിന്റെ കൂട്ടാളിയും ശബത്ത് ആചരിക്കാത്തവനും ദൈവനിന്ദകൻപോലും ആണെന്നു പറഞ്ഞു. (മത്താ. 11:19; 26:65; ലൂക്കോ. 11:15; യോഹ. 9:16) പക്ഷേ യേശു ഒരിക്കലും തിരിച്ച് അവരോടു ദേഷ്യപ്പെട്ടില്ല. ആളുകൾ നമ്മളോടു ദയയില്ലാതെ സംസാരിക്കുമ്പോൾ നമുക്കും യേശുവിനെ അനുകരിക്കാം. അവരോടു തിരിച്ച് ദേഷ്യപ്പെടാതിരിക്കാം. (1 പത്രോ. 2:21-23) എന്നാൽ അങ്ങനെ ചെയ്യുന്നത് അത്ര എളുപ്പമല്ല. (യാക്കോ. 3:2) പക്ഷേ തിരിച്ച് ദയയോടെ സംസാരിക്കാൻ നമ്മളെ എന്തു സഹായിക്കും?
9. പ്രസംഗപ്രവർത്തനത്തിൽ ആയിരിക്കുമ്പോൾ ആരെങ്കിലും നമ്മളോടു ദേഷ്യപ്പെട്ടാലും തിരിച്ച് ദയയോടെ സംസാരിക്കാൻ നമ്മളെ എന്തു സഹായിക്കും?
9 പ്രസംഗപ്രവർത്തനത്തിൽ ആയിരിക്കുമ്പോൾ ആരെങ്കിലും നമ്മളോടു ദേഷ്യപ്പെട്ടാൽ, അവർ എന്തുകൊണ്ടായിരിക്കും അങ്ങനെ ചെയ്യുന്നതെന്നു മനസ്സിലാക്കാൻ ശ്രമിക്കുക. സാം സഹോദരൻ പറയുന്നു: “ആ വീട്ടുകാരൻ സത്യം കേൾക്കേണ്ടത് എത്ര ആവശ്യമാണെന്നും അങ്ങനെയുള്ള ഒരാൾക്കുപോലും മാറ്റം വരുത്താനാകുമെന്നും ചിന്തിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്.” ചിലപ്പോൾ ആളുകൾ ദേഷ്യപ്പെടുന്നതു നമ്മൾ ആ ഒരു പ്രത്യേകസമയത്ത് അവിടെ ചെന്നതുകൊണ്ട് മാത്രമായിരിക്കാം. ആരെങ്കിലും നമ്മളോടു ദേഷ്യപ്പെട്ടാൽ ലൂസിയ സഹോദരി ചെയ്യുന്നതുപോലെ നമുക്കും ചെയ്യാം. അങ്ങനെയുള്ള ഒരാളോടു ദയയില്ലാതെയോ ആദരവില്ലാതെയോ ഒന്നും പറയാതെ ശാന്തരായിരിക്കാൻ സഹായിക്കണേ എന്നു നമുക്ക് യഹോവയോടു പ്രാർഥിക്കാനാകും.
10. 1 തിമൊഥെയൊസ് 4:13 അനുസരിച്ച് നമ്മൾ എന്തു ലക്ഷ്യം വെച്ച് പ്രവർത്തിക്കണം?
10 നല്ല ഒരു അധ്യാപകനാകാൻ ശ്രമിച്ചുകൊണ്ടിരിക്കുക. പ്രസംഗപ്രവർത്തനത്തിൽ ഒരുപാടു കഴിവുകളൊക്കെയുള്ള ആളായിരുന്നു തിമൊഥെയൊസ്. എങ്കിലും അദ്ദേഹം തന്റെ പഠിപ്പിക്കൽപ്രാപ്തി മെച്ചപ്പെടുത്തണമായിരുന്നു. (1 തിമൊഥെയൊസ് 4:13 വായിക്കുക.) ശുശ്രൂഷയിലെ നമ്മുടെ കഴിവ് മെച്ചപ്പെടുത്താൻ നമുക്ക് എന്തു ചെയ്യാം? നന്നായി തയ്യാറാകുക. നല്ല അധ്യാപകരായിത്തീരാൻ നമ്മളെ സഹായിക്കുന്ന പലതരം ഉപകരണങ്ങൾ നമുക്കുണ്ട്. വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക എന്ന ലഘുപത്രികയിൽ പ്രയോജനകരമായ പല വിവരങ്ങളും കാണാം. കൂടാതെ നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായിയിലെ “വയൽസേവനത്തിനു സജ്ജരാകാം” എന്ന ഭാഗത്തുനിന്നും നമുക്കു പലതും പഠിക്കാനാകും. ഇവയിൽനിന്നൊക്കെ നിങ്ങൾ പ്രയോജനം നേടുന്നുണ്ടോ? നമ്മൾ നന്നായി തയ്യാറാകുന്നെങ്കിൽ നമുക്ക് അധികം പേടി തോന്നില്ല. നല്ല ആത്മവിശ്വാസത്തോടെ സംസാരിക്കാനുമാകും.
11. ചില സഹോദരങ്ങൾ നല്ല അധ്യാപകരായിത്തീർന്നിരിക്കുന്നത് എങ്ങനെ?
11 നല്ല അധ്യാപകരാകാനുള്ള മറ്റൊരു വിധം സഭയിലെ സഹോദരങ്ങളെ നിരീക്ഷിക്കുന്നതും അവരിൽനിന്ന് പഠിക്കുന്നതും ആണ്. സഭയിലെ ചില സഹോദരങ്ങൾ വളരെ നല്ല അധ്യാപകരായിരിക്കുന്നതിന്റെ കാരണം എന്താണെന്നു നേരത്തേ പറഞ്ഞ സാം സഹോദരൻ ചിന്തിക്കാറുണ്ട്. എന്നിട്ട് അവർ എങ്ങനെയാണു പഠിപ്പിക്കുന്നതെന്ന് അദ്ദേഹം നന്നായി ശ്രദ്ധിക്കുകയും അവരുടെ രീതികൾ അനുകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇനി, റ്റാലിയ സഹോദരി, അനുഭവപരിചയമുള്ള പ്രസംഗകർ പൊതുപ്രസംഗം നടത്തുമ്പോൾ ഓരോ വിഷയവും അവതരിപ്പിക്കുന്ന രീതി നന്നായി നിരീക്ഷിക്കും. അതിലൂടെ വയലിൽ നേരിടുന്ന പല ചോദ്യങ്ങൾക്കും എങ്ങനെ നല്ല രീതിയിൽ ഉത്തരം കൊടുക്കാമെന്നു സഹോദരി പഠിക്കുന്നു.
മീറ്റിങ്ങുകളിലായിരിക്കുമ്പോൾ
12. ചിലർക്ക് എന്തു ചെയ്യാൻ ബുദ്ധിമുട്ടാണ്?
12 എല്ലാവരുടെയുംകൂടെ പാട്ടു പാടിക്കൊണ്ടും നല്ലനല്ല അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ടും നമുക്കൊക്കെ മീറ്റിങ്ങിൽ പങ്കെടുക്കാനാകും. (സങ്കീ. 22:22) പക്ഷേ മീറ്റിങ്ങിന്റെ സമയത്ത് പാട്ടു പാടുന്നതും അഭിപ്രായം പറയുന്നതും ഒരു ബുദ്ധിമുട്ടായി പലർക്കും തോന്നാറുണ്ട്. നിങ്ങൾക്ക് അങ്ങനെയാണോ? എങ്കിൽ അത്തരത്തിലുള്ള പേടി മാറാൻ പലരെയും സഹായിച്ചത് എന്താണെന്ന് അറിയുന്നത് നിങ്ങൾക്കു പ്രയോജനം ചെയ്തേക്കാം.
13. മീറ്റിങ്ങിൽ ഉത്സാഹത്തോടെ പാട്ടു പാടാൻ നിങ്ങൾക്ക് എന്തു ചെയ്യാം?
13 ഉത്സാഹത്തോടെ പാടുക. മീറ്റിങ്ങുകളിൽ നമ്മൾ പാട്ടു പാടുന്നതിന്റെ പ്രധാന ഉദ്ദേശ്യം യഹോവയെ സ്തുതിക്കുക എന്നതാണ്. യഹോവയെ പാടി സ്തുതിക്കാൻ വളരെയധികം ആഗ്രഹിക്കുന്ന ഒരു സഹോദരിയാണു സാറ. തനിക്ക് അത്ര നന്നായി പാടാനൊന്നും അറിയില്ലെന്നു സഹോദരിക്ക് അറിയാം. അതുകൊണ്ട് സഹോദരി എന്താണു ചെയ്യുന്നത്? മീറ്റിങ്ങിന്റെ മറ്റു പരിപാടികൾക്കു തയ്യാറാകുന്നതുപോലെതന്നെ വീട്ടിൽവെച്ച് പാട്ടും പാടി പഠിക്കും. കൂടാതെ ഓരോ പാട്ടിലെയും വരികൾ അന്നത്തെ മീറ്റിങ്ങിൽ ചർച്ച ചെയ്യുന്ന വിഷയങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നെന്നു മനസ്സിലാക്കാനും ശ്രമിക്കുന്നു. “അങ്ങനെ ചെയ്യുന്നതുകൊണ്ട് പാട്ടു പാടാനുള്ള എന്റെ കഴിവിൽ അധികം ശ്രദ്ധിക്കാതെ അതിലെ വരികൾക്കു ശ്രദ്ധകൊടുക്കാൻ എനിക്കു കഴിയുന്നു” എന്നു സഹോദരി പറയുന്നു.
14. മീറ്റിങ്ങിന് അഭിപ്രായങ്ങൾ പറയാൻ പേടിയുണ്ടെങ്കിൽ നിങ്ങൾക്ക് എന്തു ചെയ്യാം?
14 പതിവായി അഭിപ്രായങ്ങൾ പറയുക. പലർക്കും ഇതു വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരുന്നേക്കാം. നേരത്തേ പറഞ്ഞ റ്റാലിയ സഹോദരി പറയുന്നു: “കുറെ ആളുകൾ ഒന്നിച്ചിരിക്കുമ്പോൾ എന്തെങ്കിലും സംസാരിക്കുന്നത് എനിക്കു വലിയ പേടിയുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ മീറ്റിങ്ങിന് ഉത്തരം പറയാനും എനിക്കു ബുദ്ധിമുട്ടുണ്ട്. പക്ഷേ എന്റെ ശബ്ദം പൊതുവേ പതുങ്ങിയതായതുകൊണ്ട് അധികമാരും എന്റെ പേടി തിരിച്ചറിയാറില്ലെന്നു മാത്രം.” ഇങ്ങനെയൊക്കെയാണെങ്കിലും സഹോദരി ഉത്തരം പറയാതിരിക്കുന്നില്ല. മീറ്റിങ്ങിനു തയ്യാറാകുമ്പോൾ സഹോദരി ഒരു കാര്യം ഓർക്കാറുണ്ട്. ഒരു ചോദ്യത്തിന് ആദ്യം പറയുന്ന ഉത്തരം നേരിട്ടുള്ളതും ചെറുതും ആയിരിക്കണം. “അതുകൊണ്ട് എന്റെ ഉത്തരങ്ങൾ ചെറുതും ലളിതവും പ്രധാന ആശയങ്ങൾ മാത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ളതും ആയാലും കുഴപ്പമില്ലല്ലോ എന്നു ഞാൻ ഓർക്കും. കാരണം അതാണല്ലോ പരിപാടി നടത്തുന്ന സഹോദരനും പ്രതീക്ഷിക്കുന്നത്,” എന്നു സഹോദരി പറയുന്നു.
15. മീറ്റിങ്ങിന് അഭിപ്രായങ്ങൾ പറയുന്നതിനെക്കുറിച്ച് നമ്മൾ എന്ത് ഓർക്കണം?
15 സംസാരിക്കാൻ പൊതുവേ പേടിയോ മടിയോ ഒന്നും ഇല്ലാത്തവരും ചിലപ്പോൾ മീറ്റിങ്ങിന് ഉത്തരം പറയാതിരുന്നേക്കാം. എന്തുകൊണ്ട്? “എന്റെ ഉത്തരം അത്ര നല്ലതൊന്നും അല്ലെന്നു ചിന്തിക്കുന്നതുകൊണ്ട് എനിക്കു പലപ്പോഴും അതു പറയാൻ മടിയാണ്” എന്നു ജൂലിയറ്റ് സഹോദരി പറയുന്നു. എന്നാൽ ഒന്നോർക്കുക: നമ്മളെക്കൊണ്ട് പറയാൻ പറ്റുന്ന അഭിപ്രായങ്ങൾ പറയാനേ യഹോവ പ്രതീക്ഷിക്കുന്നുള്ളൂ. c മടിച്ചുനിൽക്കാതെ ഉത്തരങ്ങൾ പറഞ്ഞുകൊണ്ട് സഭാമീറ്റിങ്ങുകളിൽ നമ്മൾ യഹോവയെ സ്തുതിക്കുന്നതു കാണുമ്പോൾ യഹോവയ്ക്ക് ഒരുപാടു സന്തോഷമാകുന്നു.
സാധാരണ സംഭാഷണത്തിൽ
16. ഏതു തരത്തിലുള്ള സംസാരം നമ്മൾ ഒഴിവാക്കണം?
16 എല്ലാ തരം “അസഭ്യസംസാരവും” ഒഴിവാക്കുക. (എഫെ. 4:31) ക്രിസ്ത്യാനികൾ ഒരിക്കലും ചീത്ത വാക്കുകൾ ഉപയോഗിക്കരുതെന്നു നമുക്ക് അറിയാം. എന്നാൽ മോശമാണെന്നു പെട്ടെന്നു തോന്നാത്ത തരത്തിലുള്ള സംസാരരീതികളും നമ്മൾ ഒഴിവാക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, ശ്രദ്ധിച്ചില്ലെങ്കിൽ മറ്റൊരു സംസ്കാരത്തിൽനിന്നോ മതപശ്ചാത്തലത്തിൽനിന്നോ ദേശത്തുനിന്നോ ഉള്ള ആളുകളെ അപമാനിക്കുന്ന രീതിയിൽ നമ്മൾ സംസാരിച്ചുപോയേക്കാം. അത്തരം സംസാരം നമ്മൾ ഒഴിവാക്കണം. ഇനി, മറ്റുള്ളവരെ മുറിപ്പെടുത്തുന്ന രീതിയിലും നമ്മൾ ഒരിക്കലും സംസാരിക്കരുത്. ഒരു സഹോദരൻ പറയുന്നു: “ഞാൻ പലപ്പോഴും തമാശയായി പറഞ്ഞിരുന്ന പല കാര്യങ്ങളും മറ്റുള്ളവരെ ഒരുപാടു വേദനിപ്പിച്ചിരുന്നു. എന്റെ ഈ പ്രശ്നം പരിഹരിക്കാൻ ഭാര്യ എന്നെ ശരിക്കും സഹായിച്ചു. എന്റെ സംസാരം അവളെയോ മറ്റുള്ളവരെയോ വേദനിപ്പിച്ചപ്പോഴൊക്കെ സ്വകാര്യമായി അവൾ അതെക്കുറിച്ച് എന്നോടു പറയുമായിരുന്നു. അങ്ങനെ വർഷങ്ങൾകൊണ്ട് എനിക്കു മാറ്റം വരുത്താനായി.”
17. നമുക്ക് എങ്ങനെ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ സംസാരിക്കാം? (എഫെസ്യർ 4:29)
17 പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ സംസാരിക്കുക. ചാടിക്കയറി കുറ്റം പറയുകയോ പരാതി പറയുകയോ ചെയ്യുന്നതിനു പകരം അഭിനന്ദിക്കുക. (എഫെസ്യർ 4:29 വായിക്കുക.) നന്ദി തോന്നാൻ ഇസ്രായേല്യർക്ക് ഒത്തിരിയൊത്തിരി കാരണങ്ങളുണ്ടായിരുന്നു. എന്നിട്ടും അവർ കൂടെക്കൂടെ പരാതി പറഞ്ഞു. നമ്മൾ എപ്പോഴും പരാതി പറയുന്നവരാണെങ്കിൽ മറ്റുള്ളവരും അതുതന്നെ ചെയ്യാൻതുടങ്ങിയേക്കും. വാഗ്ദത്തദേശം ഒറ്റുനോക്കാൻ പോയ പത്ത് ഒറ്റുകാർ മോശമായ വാർത്ത പ്രചരിപ്പിച്ചപ്പോൾ ‘ഇസ്രായേല്യരെല്ലാം മോശയ്ക്കെതിരെ പിറുപിറുക്കാൻ’ ഇടയായ ആ സംഭവം നിങ്ങൾ ഓർക്കുന്നുണ്ടാകും. (സംഖ്യ 13:31–14:4) എന്നാൽ അഭിനന്ദനം കേൾക്കുന്നത് എല്ലാവർക്കും സന്തോഷമുള്ള കാര്യമാണ്. ഉദാഹരണത്തിന് കൂട്ടുകാരികളിൽനിന്ന് അഭിനന്ദനം കിട്ടിയത് തന്റെ നിയമനത്തിൽ തുടരാൻ യിഫ്താഹിന്റെ മകളെ ശരിക്കും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. (ന്യായാ. 11:40) നേരത്തേ പറഞ്ഞ സാറ പറയുന്നു: “നമ്മൾ മറ്റുള്ളവരെ അഭിനന്ദിക്കുമ്പോൾ യഹോവയും മറ്റു സഹോദരങ്ങളും അവരെ എത്രമാത്രം സ്നേഹിക്കുന്നെന്നു മനസ്സിലാക്കാൻ നമ്മൾ അവരെ സഹായിക്കുകയാണ്.” അതുകൊണ്ട് നമ്മുടെ സഹോദരീസഹോദരന്മാരെ അഭിനന്ദിക്കാനുള്ള അവസരങ്ങൾ കണ്ടെത്തുക.
18. സങ്കീർത്തനം 15:1, 2 അനുസരിച്ച് നമ്മൾ സത്യം സംസാരിക്കേണ്ടത് എന്തുകൊണ്ട്, അതിൽ എന്തും ഉൾപ്പെടുന്നു?
18 സത്യം പറയുക. സത്യസന്ധരല്ലെങ്കിൽ നമുക്ക് യഹോവയെ സന്തോഷിപ്പിക്കാനാകില്ല. കാരണം എല്ലാ തരം നുണയും യഹോവ വെറുക്കുന്നു. (സുഭാ. 6:16, 17) കുറച്ചൊക്കെ നുണ പറയുന്നത് അത്ര വലിയ തെറ്റല്ല എന്നാണ് ഇന്നു പലരും ചിന്തിക്കുന്നത്. എന്നാൽ അതു തെറ്റാണെന്ന് യഹോവ പറഞ്ഞിരിക്കുന്നതുകൊണ്ട് നമ്മൾ അങ്ങനെ ചെയ്യില്ല. (സങ്കീർത്തനം 15:1, 2 വായിക്കുക.) പക്ഷേ നുണ പറയാതിരുന്നാൽ മാത്രം പോരാ. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ സംസാരിക്കുന്നതും നമ്മൾ ഒഴിവാക്കണം.
19. സംസാരത്തിന്റെ കാര്യത്തിൽ മറ്റെന്തുകൂടി നമ്മൾ ശ്രദ്ധിക്കണം?
19 മറ്റുള്ളവരെക്കുറിച്ച് മോശമായ കാര്യങ്ങൾ പറഞ്ഞുനടക്കരുത്. (സുഭാ. 25:23; 2 തെസ്സ. 3:11) അത്തരം സംസാരം കേൾക്കുമ്പോൾ തനിക്ക് എന്തു തോന്നുന്നു എന്നു നേരത്തേ പറഞ്ഞ ജൂലിയറ്റ് സഹോദരി പറയുന്നു: “മറ്റുള്ളവരെക്കുറിച്ചുള്ള മോശമായ സംസാരം കേൾക്കുന്നത് ഒട്ടും സുഖമുള്ള കാര്യമല്ല. മാത്രമല്ല പറയുന്ന ആളിലുള്ള എന്റെ വിശ്വാസവും നഷ്ടപ്പെടും. മറ്റുള്ളവരെക്കുറിച്ച് ഇങ്ങനെയൊക്കെ പറയുന്ന ഒരാൾ നാളെ എന്നെക്കുറിച്ചും അങ്ങനെ പറയില്ലെന്ന് ആരുകണ്ടു?” അതുകൊണ്ട് ആരുടെയെങ്കിലും സംസാരം തെറ്റായ ദിശയിലേക്കു പോകുന്നതായി കണ്ടാൽ അപ്പോൾത്തന്നെ അതു നല്ല കാര്യങ്ങളിലേക്കു തിരിച്ചുവിടുക.—കൊലോ. 4:6.
20. എന്തു ചെയ്യാൻ നമുക്ക് ഉറച്ച തീരുമാനമെടുക്കാം?
20 മോശമായ സംസാരം ഇന്നു വളരെ സാധാരണമായിരിക്കുന്നതുകൊണ്ട് യഹോവയെ സന്തോഷിപ്പിക്കുന്ന രീതിയിലാണു നമ്മൾ സംസാരിക്കുന്നതെന്ന് ഉറപ്പുവരുത്താൻ പ്രത്യേകം ശ്രദ്ധിക്കണം. സംസാരിക്കാനുള്ള കഴിവ് യഹോവ തന്നിരിക്കുന്ന ഒരു സമ്മാനമാണല്ലോ. നമ്മൾ അത് എങ്ങനെ ഉപയോഗിക്കുന്നെന്ന് യഹോവ നോക്കുകയും ചെയ്യും. ശുശ്രൂഷയിലായിരിക്കുമ്പോഴും മീറ്റിങ്ങിലും സാധാരണ സംഭാഷണത്തിലും ആ കഴിവ് നല്ല രീതിയിൽ ഉപയോഗിക്കാനുള്ള നമ്മുടെ ശ്രമത്തെ യഹോവ അനുഗ്രഹിക്കും. ഈ ദുഷ്ടലോകത്തിന്റെ സ്വാധീനം ഇല്ലാതാകുന്നതോടെ സംസാരിക്കാനുള്ള നമ്മുടെ കഴിവ് ഉപയോഗിച്ച് യഹോവയെ ബഹുമാനിക്കുന്നതു നമുക്കു കുറെക്കൂടെ എളുപ്പമായിരിക്കും. (യൂദ 15) അക്കാലം വരുന്നതുവരെയുള്ള ഈ സമയത്ത് നിങ്ങളുടെ ‘വായിലെ വാക്കുകൾകൊണ്ട്’ യഹോവയെ സന്തോഷിപ്പിക്കാൻ ഉറച്ച തീരുമാനമെടുക്കുക.—സങ്കീ. 19:14.
ഗീതം 121 നമുക്ക് ആത്മനിയന്ത്രണം വേണം
a യഹോവ നമുക്കു തന്നിരിക്കുന്ന നല്ലൊരു സമ്മാനമാണു സംസാരിക്കാനുള്ള കഴിവ്. എന്നാൽ യഹോവ ഇഷ്ടപ്പെടുന്ന രീതിയിലല്ല മിക്ക ആളുകളും ആ കഴിവ് ഉപയോഗിക്കുന്നത്. ആളുകളുടെ സംസാരരീതി ഇന്നു കൂടുതൽക്കൂടുതൽ മോശമായിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയൊരു സാഹചര്യത്തിൽപ്പോലും ആളുകളെ പ്രോത്സാഹിപ്പിക്കുകയും യഹോവയെ സന്തോഷിപ്പിക്കുകയും ചെയ്യുന്ന രീതിയിൽ സംസാരപ്രാപ്തി ഉപയോഗിക്കാൻ നമ്മളെ എന്തു സഹായിക്കും? പ്രത്യേകിച്ച് ശുശ്രൂഷയിൽ ആയിരിക്കുമ്പോഴും മീറ്റിങ്ങിൽ പങ്കെടുക്കുമ്പോഴും ആളുകളുമായി സാധാരണ സംസാരിക്കുമ്പോഴും നമുക്ക് എങ്ങനെ അതു ചെയ്യാനാകും? ഈ ചോദ്യങ്ങളുടെ ഉത്തരം നമ്മൾ ഈ ലേഖനത്തിൽ കാണും.
b ചില പേരുകൾക്കു മാറ്റമുണ്ട്.
c മീറ്റിങ്ങിൽ അഭിപ്രായങ്ങൾ പറയുന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 2019 ജനുവരി ലക്കം വീക്ഷാഗോപുരത്തിലെ “സഭാമധ്യേ യഹോവയെ സ്തുതിക്കുക” എന്ന ലേഖനം കാണുക.
d ചിത്രത്തിന്റെ വിവരണം: ദേഷ്യത്തോടെ സംസാരിക്കുന്ന ഒരു വീട്ടുകാരനോട് ഒരു സഹോദരൻ തിരിച്ച് ദേഷ്യപ്പെടുന്നു; മീറ്റിങ്ങിന്റെ സമയത്ത് ഒരു സഹോദരൻ പാട്ടു പാടാതെ നിൽക്കുന്നു; ഒരു സഹോദരി മറ്റുള്ളവരെക്കുറിച്ച് മോശമായ കാര്യങ്ങൾ പറഞ്ഞുപരത്തുന്നു.