ഇസ്രായേൽ ജനത്തിനു യുദ്ധം ചെയ്യാമെങ്കിൽ നമുക്കും പറ്റില്ലേ?
രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയം. യഹോവയുടെ സാക്ഷികളുടെ ഒരു കൂട്ടത്തോട് ഒരു നാസി ഓഫീസർ ഇങ്ങനെ അലറി: “ഫ്രാൻസിനും ഇംഗ്ലണ്ടിനും എതിരെ പോരാടാൻ നിങ്ങളിൽ ആരെങ്കിലും വിസമ്മതിച്ചാൽ അവൻ മരിക്കേണ്ടിവരും.” ചുറ്റും ആയുധധാരികളായ നാസി ഭടന്മാർ ഉണ്ടായിരുന്നെങ്കിലും നമ്മുടെ സഹോദരന്മാരിൽ ആരും ദൈവനിയമം ലംഘിക്കാൻ തയ്യാറായില്ല. എത്ര വലിയ ധൈര്യമാണ് അവർ കാണിച്ചത്! അവരുടെ ഈ മാതൃക യുദ്ധത്തോടുള്ള ബന്ധത്തിൽ യഹോവയുടെ സാക്ഷികളുടെ നിലപാട് എന്താണെന്നു വ്യക്തമാക്കുന്നു: നമ്മൾ ഒരിക്കലും യുദ്ധങ്ങളിൽ പങ്കെടുക്കില്ല; മരണഭീഷണി നേരിട്ടാൽപ്പോലും ഇക്കാര്യത്തിൽ നമ്മൾ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകില്ല.
ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്ന എല്ലാവരും ഇതിനോടു യോജിക്കുന്നില്ല. പലരും വിശ്വസിക്കുന്നതു സ്വന്തം രാജ്യത്തെ രക്ഷിക്കാൻവേണ്ടി ക്രിസ്ത്യാനികൾക്കു പോരാടാനാകും, അവർ അങ്ങനെ ചെയ്യുകയും വേണം എന്നാണ്. അവർ പറഞ്ഞേക്കാം: ‘പുരാതന ഇസ്രായേല്യർ ദൈവജനമായിരുന്നല്ലോ. അവർ യുദ്ധം ചെയ്തു. പിന്നെ ഇന്നത്തെ ക്രിസ്ത്യാനികൾക്കു യുദ്ധം ചെയ്താൽ എന്താ കുഴപ്പം?’ ആ ചോദ്യത്തിനു നിങ്ങൾ എന്തു മറുപടി പറയും? അന്നത്തെ ഇസ്രായേല്യരുടെ സാഹചര്യവും ഇന്നത്തെ ദൈവജനത്തിന്റെ സാഹചര്യവും രണ്ടും രണ്ടാണെന്നു നമുക്ക് അവരോടു പറയാം. എന്താണു വ്യത്യാസം? അഞ്ചു കാര്യങ്ങൾ നമുക്ക് ഇപ്പോൾ നോക്കാം.
1. ദൈവത്തിന്റെ ആരാധകരെല്ലാം ഒരൊറ്റ ജനതയുടെ ഭാഗമായിരുന്നു
പുരാതനകാലത്ത്, യഹോവ തന്റെ ആരാധകരെ ഒരു ജനതയായി കൂട്ടിവരുത്തി—ഇസ്രായേൽ ജനത. അവരെ ദൈവം ‘എല്ലാ ജനങ്ങളിലുംവെച്ച് എന്റെ പ്രത്യേകസ്വത്ത്’ എന്നാണു വിളിച്ചത്. (പുറ. 19:5) കൂടാതെ അവർക്കു താമസിക്കാൻ ദൈവം ഒരു പ്രത്യേക പ്രദേശവും നൽകി. അതുകൊണ്ട് ദൈവത്തിന്റെ കല്പനയനുസരിച്ച് അവർ മറ്റു ജനതകൾക്കെതിരെ യുദ്ധത്തിനു പോയപ്പോൾ ഒരിക്കലും തങ്ങളുടെ സഹാരാധകർക്കെതിരെ പോരാടുകയോ അവരെ കൊല്ലുകയോ ചെയ്തില്ല. *
ഇന്ന്, സത്യാരാധകർ “എല്ലാ ജനതകളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും” നിന്നുള്ളവരാണ്. (വെളി. 7:9) അതുകൊണ്ട് അവർ യുദ്ധം ചെയ്താൽ തങ്ങളുടെ സഹാരാധകർക്കെതിരെ ആയിരിക്കാം പോരാടുന്നത്. ഒരുപക്ഷേ അവരെ കൊല്ലാൻപോലും ഇടയായേക്കാം.
2. ഇസ്രായേൽ ജനം എപ്പോൾ യുദ്ധത്തിനു പോകണമെന്നു തീരുമാനിച്ചിരുന്നത് യഹോവയാണ്
പുരാതനകാലത്ത്, ഇസ്രായേൽ ജനം എപ്പോൾ യുദ്ധം ചെയ്യണം, എന്തിനു ചെയ്യണം എന്നൊക്കെ തീരുമാനിച്ചിരുന്നത് യഹോവയാണ്. ഉദാഹരണത്തിന് കനാന്യർക്കെതിരെയുള്ള തന്റെ ന്യായവിധി നടപ്പാക്കാൻവേണ്ടി അവർക്കെതിരെ യുദ്ധം ചെയ്യാൻ ദൈവം ഇസ്രായേൽ ജനത്തോട് ആവശ്യപ്പെട്ടു. ആ ആളുകൾ ഭൂതങ്ങളെ ആരാധിക്കുന്നവരും കടുത്ത അധാർമികതയിൽ ഏർപ്പെടുന്നവരും തങ്ങളുടെ കുഞ്ഞുങ്ങളെ ബലിയർപ്പിക്കുന്നവരും ആയിരുന്നു. ഇസ്രായേൽ ജനം വാഗ്ദത്തദേശത്ത് താമസമാക്കുമ്പോൾ ഈ ദുഷ്ടജനതയുടെ രീതികൾ തന്റെ ജനം പഠിക്കാതിരിക്കുന്നതിനുവേണ്ടിയാണ് അവരെ തുടച്ചുനീക്കാൻ ദൈവം ആവശ്യപ്പെട്ടത്. (ലേവ്യ 18:24, 25) ഇനി, ഇസ്രായേല്യർ വാഗ്ദത്തദേശത്ത് താമസമാക്കിയശേഷം ചുറ്റുമുള്ള ജനതകൾ അവരെ ആക്രമിക്കാൻ വന്നപ്പോഴും ദൈവം യുദ്ധത്തിന് അനുമതി നൽകി. (2 ശമു. 5:17-25) എന്നാൽ ഒരിക്കൽപ്പോലും സ്വന്തം ഇഷ്ടമനുസരിച്ച് യുദ്ധത്തിനു പോകാൻ ദൈവം അവരെ അനുവദിച്ചിരുന്നില്ല. ദൈവത്തിന്റെ അനുവാദം ഇല്ലാതെ അവർ പോയപ്പോൾ മിക്കപ്പോഴും അവർക്കു വലിയ ദുരന്തം നേരിടേണ്ടതായും വന്നു.—സംഖ്യ 14:41-45; 2 ദിന. 35:20-24.
ഇന്ന്, യുദ്ധം ചെയ്യാൻ ദൈവം മനുഷ്യരെ അനുവദിച്ചിട്ടില്ല. രാഷ്ട്രങ്ങൾ ഇന്നു യുദ്ധം ചെയ്യുന്നതു ദൈവം പറഞ്ഞിട്ടല്ല, സ്വന്തം നേട്ടങ്ങൾക്കുവേണ്ടിയാണ്. തങ്ങളുടെ ദേശത്തിന്റെ അതിർത്തി വികസിപ്പിക്കുന്നതോ സാമ്പത്തികനേട്ടമോ സ്വന്തം ആശയങ്ങൾ പ്രചരിപ്പിക്കുന്നതോ ആയിരിക്കാം പലപ്പോഴും അവരുടെ ലക്ഷ്യം. ഇനി, മറ്റു ചിലർ തങ്ങൾ യുദ്ധം ചെയ്യുന്നതു സ്വന്തം മതത്തെ രക്ഷിക്കാനോ ദൈവത്തിന്റെ ശത്രുക്കളെ ഇല്ലാതാക്കാനോ വേണ്ടിയാണെന്ന് അവകാശപ്പെട്ടേക്കാം. എന്നാൽ യഹോവ സത്യാരാധകരെ സംരക്ഷിക്കും, ശത്രുക്കളെ നശിപ്പിക്കുകയും ചെയ്യും. അതു ഭാവിയിൽ നടക്കാനിരിക്കുന്ന ഒരു യുദ്ധത്തിലൂടെയായിരിക്കും—അർമഗെദോൻ യുദ്ധത്തിലൂടെ. (വെളി. 16:14, 16) ആ യുദ്ധത്തിൽ പങ്കെടുക്കുന്നതു ദൈവത്തിന്റെ സ്വർഗീയസൈന്യം മാത്രമായിരിക്കും. ഭൂമിയിലുള്ള ആരാധകർക്കു യുദ്ധം ചെയ്യേണ്ടിവരില്ല.—വെളി. 19:11-15.
3. യഹോവയിൽ വിശ്വാസം കാണിച്ചവരെ ഇസ്രായേല്യർ കൊന്നില്ല
പുരാതനകാലത്ത്, യഹോവയിൽ വിശ്വാസം തെളിയിച്ചവരോട് ഇസ്രായേല്യസൈന്യം പലപ്പോഴും കരുണ കാണിച്ചു. കൊന്നുകളയാൻ യഹോവ ആവശ്യപ്പെട്ടവരെ മാത്രമേ അവർ നശിപ്പിച്ചുള്ളൂ. അതിന്റെ രണ്ട് ഉദാഹരണങ്ങൾ നോക്കാം. ഒന്ന്, യരീഹൊ നഗരത്തെ നശിപ്പിക്കാൻ യഹോവ കല്പിച്ചെങ്കിലും രാഹാബിനെയും യോശു. 2:9-16; 6:16, 17) പിന്നീട് ഗിബെയോന്യർ യഹോവയെ ഭയപ്പെട്ടതുകൊണ്ട് ആ നഗരത്തെ നശിപ്പിക്കാതെ അവിടെയുള്ളവരെയെല്ലാം ജീവനോടെ വെച്ചു.—യോശു. 9:3-9, 17-19.
കുടുംബത്തെയും ഇസ്രായേല്യർ ജീവനോടെ വെച്ചു. രാഹാബ് യഹോവയിലുള്ള വിശ്വാസം തെളിയിച്ചതായിരുന്നു അതിനു കാരണം. (ഇന്ന്, രാഷ്ട്രങ്ങൾ യുദ്ധം ചെയ്യുമ്പോൾ അവർ ആരോടും കരുണ കാണിക്കുന്നില്ല, ദൈവത്തെ വിശ്വസിക്കുന്നവരോടുപോലും. നിരപരാധികളാണ് ഇത്തരം പോരാട്ടങ്ങളിൽ പലപ്പോഴും കൊല്ലപ്പെടുന്നത്.
4. യുദ്ധം സംബന്ധിച്ച ദൈവത്തിന്റെ നിയമമനുസരിച്ച് വേണമായിരുന്നു ഇസ്രായേല്യർ യുദ്ധം ചെയ്യാൻ
പുരാതനകാലത്ത്, ഇസ്രായേൽ പടയാളികൾ യുദ്ധം ചെയ്യുമ്പോൾ അവർ താൻ വെച്ചിരിക്കുന്ന നിയമങ്ങൾ അനുസരിക്കാൻ യഹോവ പ്രതീക്ഷിച്ചു. ഉദാഹരണത്തിന് ചിലപ്പോഴൊക്കെ അവർ ആദ്യം “സമാധാനത്തിനുള്ള വ്യവസ്ഥകൾ” ശത്രുപക്ഷത്തെ അറിയിക്കാൻ ദൈവം ആവശ്യപ്പെട്ടു. (ആവ. 20:10) ഇനി, പടയാളികൾ ശുചിത്വം പാലിക്കാനും അവർ പാളയമടിക്കുന്ന ഇടം ശുദ്ധമായി സൂക്ഷിക്കാനും ധാർമികകാര്യങ്ങൾ സംബന്ധിച്ച തന്റെ നിലവാരങ്ങൾ അനുസരിക്കാനും ദൈവം പറഞ്ഞു. (ആവ. 23:9-14) ഉദാഹരണത്തിന്, ചുറ്റുമുള്ള പല ജനതകളും യുദ്ധത്തിൽ ജയിക്കുമ്പോൾ അവിടെയുള്ള സ്ത്രീകളെ ബലാത്സംഗം ചെയ്യുക പതിവായിരുന്നു. എന്നാൽ ഇസ്രായേല്യരുടെ കാര്യത്തിൽ യഹോവ അത്തരം കാര്യങ്ങൾ വിലക്കി. മാത്രമല്ല, യുദ്ധത്തിനു ശേഷം അവർ ഒരു സ്ത്രീയെ ബന്ദിയായി പിടിച്ചുകൊണ്ടുവന്നാൽ ഒരു മാസത്തിനു ശേഷമേ അവളെ വിവാഹം കഴിക്കാൻപോലും അനുവാദമുണ്ടായിരുന്നുള്ളൂ.—ആവ. 21:10-13.
ഇന്ന്, മിക്ക രാജ്യങ്ങളും യുദ്ധത്തോടുള്ള ബന്ധത്തിൽ ഉണ്ടാക്കിയിരിക്കുന്ന നിയമങ്ങൾ അനുസരിക്കുമെന്നു കരാർ ചെയ്തിട്ടുണ്ട്. യുദ്ധത്തിന്റെ സമയത്ത് പൊതുജനത്തെ സംരക്ഷിക്കാനാണ് ഇത്തരം നിയമങ്ങൾ ഉണ്ടാക്കിയിട്ടുള്ളതെങ്കിലും പലപ്പോഴും അവയൊന്നും പാലിക്കപ്പെടാറില്ല.
5. ദൈവം തന്റെ ജനത്തിനുവേണ്ടി പോരാടി
പുരാതനകാലത്ത്, യഹോവ ഇസ്രായേല്യർക്കുവേണ്ടി പോരാടിയ പല സന്ദർഭങ്ങളിലും ദൈവം അത്ഭുതങ്ങളിലൂടെ അവർക്കു വിജയം നൽകിയിട്ടുണ്ട്. ഉദാഹരണത്തിന് യരീഹൊ നഗരം പിടിച്ചടക്കുന്നതിന് യഹോവ എങ്ങനെയാണ് ഇസ്രായേല്യരെ സഹായിച്ചത്? യഹോവ നിർദേശിച്ചതനുസരിച്ച് ഇസ്രായേൽജനം “ഉച്ചത്തിൽ പോർവിളി മുഴക്കിയ ഉടൻ മതിൽ നിലംപൊത്തി.” അങ്ങനെ അവർക്കു പെട്ടെന്നു നഗരം പിടിച്ചടക്കാൻ കഴിഞ്ഞു. (യോശു. 6:20) ഇനി അമോര്യർക്കെതിരെയുള്ള യുദ്ധം അവർ എങ്ങനെയാണു ജയിച്ചത്? “യഹോവ ആകാശത്തുനിന്ന് അവരുടെ മേൽ വലിയ ആലിപ്പഴങ്ങൾ വർഷിച്ചു. . . . വാസ്തവത്തിൽ, ഇസ്രായേല്യർ വാളുകൊണ്ട് കൊന്നവരെക്കാൾ കൂടുതലായിരുന്നു ആലിപ്പഴം വീണ് മരിച്ചവർ.”—യോശു. 10:6-11.
ഇന്ന്, ഭൂമിയിലുള്ള ഒരു രാജ്യത്തിനുവേണ്ടിയും യഹോവ പോരാടുന്നില്ല. കാരണം യേശു രാജാവായ, സ്വർഗീയഗവൺമെന്റ് “ഈ ലോകത്തിന്റെ ഭാഗമല്ല.” (യോഹ. 18:36) അതേസമയം ഇന്നുള്ള മനുഷ്യഗവൺമെന്റുകൾ സാത്താന്റെ നിയന്ത്രണത്തിലാണ്; അതുകൊണ്ടുതന്നെ ഇക്കാലത്തെ ക്രൂരമായ യുദ്ധങ്ങളിലെല്ലാം തെളിഞ്ഞുകാണുന്നതു സാത്താന്റെ സ്വഭാവമാണ്.—ലൂക്കോ. 4:5, 6; 1 യോഹ. 5:19.
സത്യക്രിസ്ത്യാനികൾ സമാധാനമുണ്ടാക്കുന്നവരാണ്
നമ്മൾ കണ്ടതുപോലെ നമ്മുടെ സാഹചര്യം പുരാതന ഇസ്രായേല്യരുടേതിൽനിന്ന് വളരെ വ്യത്യസ്തമാണ്. എന്നാൽ അതുകൊണ്ട് മാത്രമല്ല നമ്മൾ യുദ്ധത്തിൽ പങ്കെടുക്കാത്തത്. ഉദാഹരണത്തിന് അവസാനകാലത്ത് തന്റെ ജനം ‘യുദ്ധം ചെയ്യാൻ പരിശീലിക്കുകയില്ലെന്ന്’ ദൈവം മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്. (യശ. 2:2-4) യുദ്ധം പരിശീലിക്കുകപോലുമില്ലാത്തവർ പിന്നെ യുദ്ധം ചെയ്യാൻ പോകുമോ? കൂടാതെ തന്റെ അനുഗാമികൾ “ലോകത്തിന്റെ ഭാഗമല്ല” എന്നു യേശുവും പറഞ്ഞു. അതുകൊണ്ടുതന്നെ ലോകത്തിന്റെ പോരാട്ടങ്ങളിൽ അവർ പക്ഷംപിടിക്കില്ല.—യോഹ. 15:19.
എന്നാൽ ക്രിസ്ത്യാനികൾ യുദ്ധം ചെയ്യാതിരുന്നാൽ മാത്രം മതിയോ? പോരെന്നാണു യേശുവിന്റെ വാക്കുകൾ കാണിക്കുന്നത്. യേശു പഠിപ്പിച്ചതു നീരസത്തിലേക്കും ദേഷ്യത്തിലേക്കും യുദ്ധത്തിലേക്കും നയിച്ചേക്കാവുന്ന മനോഭാവംപോലും ഒഴിവാക്കണമെന്നാണ്. (മത്താ. 5:21, 22) മാത്രമല്ല തന്റെ അനുഗാമികൾ ‘സമാധാനം ഉണ്ടാക്കുന്നവരും’ ശത്രുക്കളെ സ്നേഹിക്കുന്നവരും ആയിരിക്കണമെന്നും യേശു പറഞ്ഞു.—മത്താ. 5:9, 44.
ഇക്കാര്യത്തിൽ നമ്മൾ ഓരോരുത്തരും എങ്ങനെയാണെന്ന് ഒന്നു ചിന്തിക്കുക. സാധ്യതയനുസരിച്ച് നമ്മളാരും യുദ്ധത്തിനു പോകാൻ ആഗ്രഹിക്കില്ല. പക്ഷേ സഭയിൽ ആരെയെങ്കിലും നമ്മൾ ഒരു ശത്രുവായി കാണുന്നുണ്ടോ? എങ്കിൽ അത്തരം ചിന്തകൾ നമുക്കു മനസ്സിൽനിന്ന് കളയാം.—യാക്കോ. 4:1, 11.
ചുരുക്കത്തിൽ, നമ്മളാരും യുദ്ധത്തിൽ പങ്കെടുക്കില്ലെന്നു മാത്രമല്ല, സമാധാനം ഉണ്ടാക്കാനും നമുക്കിടയിൽ സ്നേഹം നിലനിറുത്താനും ആത്മാർഥമായി ശ്രമിക്കുകയും ചെയ്യും. (യോഹ. 13:34, 35) യഹോവ എന്നേക്കുമായി യുദ്ധങ്ങൾ നിറുത്തലാക്കുന്ന ആ സമയംവരെ നമുക്കു നിഷ്പക്ഷരായി തുടരാം.—സങ്കീ. 46:9.
^ ഇടയ്ക്കൊക്കെ ഇസ്രായേൽഗോത്രങ്ങൾ തമ്മിൽ യുദ്ധം ചെയ്തിട്ടുണ്ട്. പക്ഷേ അത് യഹോവയ്ക്ക് ഇഷ്ടപ്പെട്ടില്ല. (1 രാജാ. 12:24) എന്നാൽ അവർ തമ്മിലുള്ള അത്തരം പോരാട്ടങ്ങൾ യഹോവ അംഗീകരിച്ച സന്ദർഭങ്ങളുമുണ്ട്. ചില ഗോത്രങ്ങൾ യഹോവയ്ക്കെതിരെ തിരിഞ്ഞപ്പോഴോ ഗുരുതരമായ തെറ്റ് ചെയ്തപ്പോഴോ ആണ് ദൈവം അതിന് അനുമതി നൽകിയത്.—ന്യായാ. 20:3-35; 2 ദിന. 13:3-18; 25:14-22; 28:1-8.