പഠനലേഖനം 43
യഥാർഥജ്ഞാനം വിളിച്ചുപറയുന്നു
“യഥാർഥജ്ഞാനം തെരുവിൽ വിളിച്ചുപറയുന്നു; പൊതുസ്ഥലങ്ങളിൽ അതു ശബ്ദം ഉയർത്തുന്നു.”—സുഭാ. 1:20.
ഗീതം 88 അങ്ങയുടെ വഴികൾ അറിയിച്ചുതരേണമേ
ചുരുക്കം *
1. ബൈബിളിലുള്ള യഥാർഥജ്ഞാനത്തോടു പല ആളുകളും എങ്ങനെയാണു പ്രതികരിക്കുന്നത്? (സുഭാഷിതങ്ങൾ 1:20, 21)
ധാരാളം ആളുകൾ കടന്നുപോകുന്ന സ്ഥലങ്ങളിൽ നമ്മുടെ സഹോദരങ്ങൾ താത്പര്യമുള്ളവർക്കു പ്രസിദ്ധീകരണങ്ങൾ കൊടുക്കുന്നതിനുവേണ്ടി നിൽക്കുന്നതു കണ്ടിട്ടുണ്ടോ? നിങ്ങൾ എപ്പോഴെങ്കിലും അതുപോലെ ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കിൽ സുഭാഷിതങ്ങളുടെ പുസ്തകത്തിൽ ജ്ഞാനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്ന ആ ആലങ്കാരികപ്രയോഗം നിങ്ങളുടെ മനസ്സിൽ വന്നിട്ടുണ്ടാകും. (സുഭാഷിതങ്ങൾ 1:20, 21 വായിക്കുക.) “യഥാർഥജ്ഞാനം,” അതായത് യഹോവ തരുന്ന ജ്ഞാനം, ബൈബിളിലും നമ്മുടെ പ്രസിദ്ധീകരണങ്ങളിലും കാണാൻ കഴിയും. നിത്യജീവൻ നേടാൻ ആളുകൾക്ക് ഈ ജ്ഞാനം കൂടിയേ തീരൂ. ആരെങ്കിലും നമ്മുടെ പ്രസിദ്ധീകരണങ്ങൾ സ്വീകരിക്കുമ്പോൾ നമുക്കു വളരെ സന്തോഷം തോന്നുന്നു. എന്നാൽ എല്ലാവരും അങ്ങനെ ചെയ്യുന്നില്ല. ചിലർക്കു ബൈബിൾ എന്താണു പറയുന്നതെന്ന് അറിയാനൊന്നും തീരെ താത്പര്യമില്ല. മറ്റു ചിലർ അതു പരിഹസിച്ചുതള്ളുന്നവരാണ്. അവർ ചിന്തിക്കുന്നതു ബൈബിൾ ഒരു പഴഞ്ചൻ പുസ്തകമാണെന്നാണ്. ഇനി, വേറെ ചിലരാകട്ടെ ശരിതെറ്റുകളെക്കുറിച്ച് ബൈബിൾ പഠിപ്പിക്കുന്ന കാര്യങ്ങളെ വിമർശിക്കുന്നവരാണ്. ബൈബിളനുസരിച്ച് ജീവിക്കുന്നവർ ഒട്ടും ദയയില്ലാത്തവരും എന്തിനും ഏതിനും കുറ്റം കണ്ടുപിടിക്കുന്നവരും ആണെന്നാണ് അവർ പറയുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും യഹോവ വളരെ സ്നേഹത്തോടെ യഥാർഥജ്ഞാനം എല്ലാവർക്കും കൊടുക്കാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. എങ്ങനെയൊക്കെയാണ് അത്?
2. യഥാർഥജ്ഞാനം നമുക്ക് എവിടെ കണ്ടെത്താൻ കഴിയും, ഭൂരിഭാഗം ആളുകളും എന്തു ചെയ്യാനാണു തീരുമാനിച്ചിരിക്കുന്നത്?
2 ഇന്ന് യഹോവ ജ്ഞാനം തരുന്ന ഒരു പ്രധാനവിധം തന്റെ വചനമായ ബൈബിളിലൂടെയാണ്. ഏതാണ്ട് എല്ലാവർക്കുംതന്നെ ബൈബിൾ ഇപ്പോൾ ലഭ്യമാണ്. ഇനി, നമ്മുടെ ബൈബിൾ പ്രസിദ്ധീകരണങ്ങളോ? യഹോവയുടെ അനുഗ്രഹത്താൽ 1,000-ത്തിലധികം ഭാഷകളിൽ അവയും ഇന്നുണ്ട്. ബൈബിളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വായിക്കുകയും ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുന്നവർക്കു വളരെ പ്രയോജനങ്ങൾ കിട്ടുന്നു. എന്നാൽ ഭൂരിഭാഗം ആളുകളും അതു ശ്രദ്ധിക്കാൻ കൂട്ടാക്കുന്നില്ല. തീരുമാനങ്ങളൊക്കെ എടുക്കേണ്ടിവരുമ്പോൾ അവർ സ്വന്തം ബുദ്ധിക്കു ചേർച്ചയിലോ മറ്റാളുകൾ പറയുന്നതു കേട്ടോ പ്രവർത്തിക്കുന്നു. ഇനി, നമ്മൾ ബൈബിളിനു ചേർച്ചയിൽ തീരുമാനങ്ങളെടുക്കുമ്പോൾ അവർ പരിഹസിക്കുകയും ചെയ്തേക്കാം. എന്തുകൊണ്ടാണ് ആളുകൾ ഇങ്ങനെ പെരുമാറുന്നത്? അതെക്കുറിച്ച് ഈ ലേഖനത്തിൽ നമ്മൾ ചർച്ച ചെയ്യും. എന്നാൽ ആദ്യം യഹോവയിൽനിന്ന് ജ്ഞാനം സമ്പാദിക്കാൻ നമുക്ക് എന്തു ചെയ്യാൻ കഴിയും എന്നു നോക്കാം.
യഹോവയെക്കുറിച്ചുള്ള അറിവ് ജ്ഞാനത്തിലേക്കു നയിക്കുന്നു
3. യഥാർഥജ്ഞാനം നേടുന്നതിനു നമ്മൾ എന്തു ചെയ്യണം?
3 നമുക്ക് അറിയാവുന്ന കാര്യങ്ങൾ ഉപയോഗിച്ച് നല്ല തീരുമാനങ്ങളെടുക്കാനുള്ള കഴിവിനെയാണു ജ്ഞാനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ യഥാർഥജ്ഞാനത്തിൽ അതു മാത്രമല്ല ഉൾപ്പെടുന്നത്. ബൈബിൾ പറയുന്നു: “യഹോവയോടുള്ള ഭയഭക്തിയാണു ജ്ഞാനത്തിന്റെ തുടക്കം; അതിപരിശുദ്ധനെക്കുറിച്ചുള്ള അറിവാണു വിവേകം.” (സുഭാ. 9:10) അതുകൊണ്ട് പ്രധാനപ്പെട്ട ഒരു തീരുമാനമെടുക്കുമ്പോൾ അതെക്കുറിച്ച് യഹോവ എന്താണു ചിന്തിക്കുന്നതെന്ന് ആലോചിക്കുക. ‘അതിപരിശുദ്ധനെക്കുറിച്ചുള്ള അറിവായിരിക്കണം’ നമ്മുടെ തീരുമാനത്തിന്റെ അടിസ്ഥാനം. അതിനുവേണ്ടി ബൈബിളും ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള പ്രസിദ്ധീകരണങ്ങളും നമുക്കു പഠിക്കാൻ കഴിയും. എന്നിട്ട് അതിനു ചേർച്ചയിൽ നമ്മൾ പ്രവർത്തിക്കുകയാണെങ്കിൽ യഥാർഥജ്ഞാനികളാണെന്നു നമ്മൾ തെളിയിക്കുകയാണ്.—സുഭാ. 2:5-7.
4. നമുക്ക് യഥാർഥജ്ഞാനം നൽകാൻ യഹോവയ്ക്കു മാത്രമേ കഴിയൂ എന്നു പറയുന്നത് എന്തുകൊണ്ട്?
4 നമുക്ക് യഥാർഥജ്ഞാനം നൽകാൻ യഹോവയ്ക്കു മാത്രമേ കഴിയൂ. (റോമ. 16:27) എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? ഒന്നാമത്തെ കാരണം, യഹോവ നമ്മുടെ സ്രഷ്ടാവാണ്. സൃഷ്ടികളെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും യഹോവയ്ക്ക് അറിയാം. (സങ്കീ. 104:24) രണ്ടാമത്തെ കാരണം, യഹോവയുടെ പ്രവർത്തനങ്ങൾ യഹോവയാണ് ഏറ്റവും വലിയ ജ്ഞാനിയെന്നു തെളിയിക്കുന്നു. (റോമ. 11:33) മൂന്നാമത്തെ കാരണം, യഹോവ തരുന്ന ഉപദേശങ്ങൾ അനുസരിച്ചാൽ നമുക്ക് എപ്പോഴും പ്രയോജനം മാത്രമേ ഉണ്ടാകൂ. (സുഭാ. 2:10-12) നമ്മൾ ശരിക്കും ജ്ഞാനികളാകണമെങ്കിൽ പ്രധാനപ്പെട്ട ഈ മൂന്നു കാര്യങ്ങൾ അംഗീകരിക്കുകയും അവ മനസ്സിൽപ്പിടിച്ചുകൊണ്ട് തീരുമാനങ്ങളെടുക്കുകയും പ്രവർത്തിക്കുകയും വേണം.
5. ആളുകൾ യഥാർഥജ്ഞാനത്തിന്റെ ഉറവായി യഹോവയെ അംഗീകരിക്കാത്തതിന്റെ ഫലം എന്താണ്?
5 ചില ആളുകൾ ഇങ്ങനെ പറയുന്നതു നിങ്ങൾ കേട്ടിട്ടുണ്ടായിരിക്കും: “ഈ പ്രകൃതി എത്ര മനോഹരമാണ്!” അങ്ങനെയൊക്കെ പറയുമെങ്കിലും അതിന്റെയെല്ലാം പിന്നിൽ ഒരു സ്രഷ്ടാവുണ്ടെന്ന കാര്യം അവർ അംഗീകരിക്കുന്നില്ല. പകരം ഇതെല്ലാം പരിണാമത്തിലൂടെ വന്നെന്നാണ് അവർ അവകാശപ്പെടുന്നത്. ഇനി, മറ്റു ചിലർ ദൈവത്തിൽ വിശ്വസിക്കുന്നെന്നു പറഞ്ഞേക്കാം. പക്ഷേ ശരിയും തെറ്റും സംബന്ധിച്ച് ബൈബിൾ വെക്കുന്ന നിലവാരങ്ങൾ പഴഞ്ചനാണെന്നാണ് അവരുടെ അഭിപ്രായം. അതുകൊണ്ടുതന്നെ അവർ സ്വന്തം ഇഷ്ടമനുസരിച്ച് തീരുമാനങ്ങളെടുത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു. അതിന്റെ ഫലം എന്താണെന്ന് ഒന്നു ചിന്തിച്ചുനോക്കുക. അവരുടെ ജീവിതം ശരിക്കും സന്തോഷമുള്ളതാണോ? ദൈവത്തിന്റെ ജ്ഞാനത്തിൽ ആശ്രയിക്കാതെ സ്വന്തം ജ്ഞാനമനുസരിച്ച് പ്രവർത്തിക്കുന്നതിലൂടെ അവർക്കു ലോകത്തിലെ അവസ്ഥകൾ മെച്ചപ്പെടുത്താനാകുന്നുണ്ടോ? ഭാവിയിലേക്കു പ്രതീക്ഷയോടെ നോക്കാൻ അവർക്കു കഴിയുന്നുണ്ടോ? ചുറ്റും നടക്കുന്നതൊക്കെ ഒന്നു നന്നായി നിരീക്ഷിച്ചാൽ ഒരു സത്യം മനസ്സിലാക്കാം: “യഹോവയ്ക്കെതിരായി ജ്ഞാനമോ വകതിരിവോ ഉപദേശമോ ഇല്ല.” (സുഭാ. 21:30) യഥാർഥജ്ഞാനത്തിനുവേണ്ടി യഹോവയിൽ ആശ്രയിക്കാൻ എത്ര നല്ല പ്രോത്സാഹനമാണ് അതു നമുക്കു തരുന്നത്! എന്നാൽ സങ്കടകരമായ കാര്യം, ഭൂരിഭാഗം ആളുകളും അതിനു തയ്യാറാകുന്നില്ല എന്നതാണ്. എന്തുകൊണ്ട്?
ആളുകൾ യഥാർഥജ്ഞാനം സ്വീകരിക്കാത്തത് എന്തുകൊണ്ട്?
6. സുഭാഷിതങ്ങൾ 1:22-25 പറയുന്നതുപോലെ എങ്ങനെയുള്ളവരാണ് യഥാർഥജ്ഞാനത്തിനു നേരെ ചെവി അടച്ചുകളയുന്നത്?
6 ‘യഥാർഥജ്ഞാനം തെരുവിൽ വിളിച്ചുപറയുമ്പോൾ’ ചില ആളുകൾ അതിനു നേരെ ചെവി അടയ്ക്കുന്നു. ബൈബിൾ പറയുന്നതനുസരിച്ച് മൂന്നു കൂട്ടം ആളുകളാണ് അങ്ങനെ ചെയ്യുന്നത്: ‘അനുഭവജ്ഞാനമില്ലാത്തവർ,’ ‘പരിഹാസികൾ,’ ‘വിഡ്ഢികൾ.’ (സുഭാഷിതങ്ങൾ 1:22-25 വായിക്കുക.) അവർ ദൈവികജ്ഞാനം സ്വീകരിക്കാത്തതിന്റെ കാരണത്തെക്കുറിച്ച് നമുക്ക് ഇപ്പോൾ കൂടുതലായി മനസ്സിലാക്കാം. കൂടാതെ നമുക്ക് എങ്ങനെ അവരെപ്പോലെയാകാതിരിക്കാമെന്നും നോക്കാം.
7. എന്തുകൊണ്ടാണു ചിലർ ‘അനുഭവജ്ഞാനമില്ലാത്തവരായിരിക്കാൻ’ ആഗ്രഹിക്കുന്നത്?
7 ‘അനുഭവജ്ഞാനമില്ലാത്തവർ’ കേൾക്കുന്നതെന്തും വിശ്വസിക്കുന്നു. അവർ എളുപ്പം വഴിതെറ്റിക്കപ്പെടുന്നവരുമാണ്. (സുഭാ. 14:15) ശുശ്രൂഷയിലായിരിക്കുമ്പോൾ മിക്കപ്പോഴും അങ്ങനെയുള്ളവരെ നമ്മൾ കണ്ടുമുട്ടാറുണ്ട്. മത-രാഷ്ട്രീയനേതാക്കന്മാരാൽ വഴിതെറ്റിക്കപ്പെടുന്ന ലക്ഷക്കണക്കിന് ആളുകൾ ഇന്നു ലോകത്തുണ്ട്. നേതാക്കന്മാർ തങ്ങളെ വഞ്ചിക്കുകയായിരുന്നെന്ന് അറിഞ്ഞപ്പോൾ അവരിൽ പലരും ഞെട്ടിപ്പോയിട്ടുണ്ട്. എങ്കിലും സുഭാഷിതങ്ങൾ 1:22-ൽ പറഞ്ഞിരിക്കുന്ന അനുഭവജ്ഞാനമില്ലാത്തവർ അതേ വിധത്തിൽ തുടരാൻ ആഗ്രഹിക്കുന്നു. (യിരെ. 5:31) കാരണം അങ്ങനെയാകുമ്പോൾ ഇഷ്ടമുള്ള എന്തും ചെയ്യാൻ അവർക്കാകുമല്ലോ. ബൈബിൾ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാനോ അതിലെ നിയമങ്ങൾ അനുസരിക്കാനോ ഒന്നും അവർ താത്പര്യപ്പെടുന്നില്ല. കാനഡയിലെ ക്യുബെക്കിൽനിന്നുള്ള മതഭക്തയായ ഒരു സ്ത്രീയെ യഹോവയുടെ സാക്ഷികൾ സന്ദർശിച്ചപ്പോൾ അവർ പറഞ്ഞത് ഇതാണ്: “ഞങ്ങളുടെ പുരോഹിതൻ ഞങ്ങളെ വഴിതെറ്റിക്കുന്നുണ്ടെങ്കിൽ അതു ഞങ്ങളുടെ തെറ്റല്ല, അദ്ദേഹത്തിന്റെ തെറ്റാണ്.” അങ്ങനെ ചിന്തിക്കുന്നവരാണ് ഇന്നു പലരും. അവരെപ്പോലെ മനഃപൂർവം അനുഭവജ്ഞാനമില്ലാത്തവരായി തുടരാൻ നമ്മൾ ആഗ്രഹിക്കില്ല.—സുഭാ. 1:32; 27:12.
8. അനുഭവപരിചയമുള്ള ഒരു വ്യക്തിയാകുന്നതിനു നമ്മളെ എന്താണു സഹായിക്കുന്നത്?
8 അനുഭവജ്ഞാനം ഇല്ലാത്തവരായിരിക്കാതെ ‘കാര്യങ്ങൾ ഗ്രഹിക്കുന്നതിൽ മുതിർന്നവർ’ ആയിരിക്കാനാണു ബൈബിൾ നമ്മളെ പ്രോത്സാഹിപ്പിക്കുന്നത്. (1 കൊരി. 14:20) നമ്മൾ ബൈബിൾതത്ത്വങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുമ്പോൾ ശരിയായ വിധത്തിലുള്ള അനുഭവജ്ഞാനം നേടിയെടുക്കുകയാണ്. ആ ബൈബിൾതത്ത്വങ്ങൾ, പ്രശ്നങ്ങൾ ഒഴിവാക്കാനും നല്ല തീരുമാനങ്ങളെടുക്കാനും നമ്മളെ എങ്ങനെയാണു സഹായിക്കുന്നതെന്നു പതിയെപ്പതിയെ സ്വന്തം ജീവിതത്തിലൂടെ നമ്മൾ തിരിച്ചറിയും. ഇക്കാര്യത്തിൽ നമ്മൾ എത്രത്തോളം പുരോഗതി വരുത്തുന്നുണ്ടെന്ന് ഇടയ്ക്കിടയ്ക്കു പരിശോധിക്കുക. നമ്മൾ ബൈബിൾ പഠിക്കാനും മീറ്റിങ്ങുകൾക്കു കൂടിവരാനും തുടങ്ങിയിട്ടു കുറച്ച് നാളുകളായോ? അങ്ങനെയെങ്കിൽ നമ്മളോടുതന്നെ നമുക്ക് ഇങ്ങനെ ചോദിക്കാം: ‘ജീവിതം യഹോവയ്ക്കു സമർപ്പിച്ചുകൊണ്ട് സ്നാനമേൽക്കുന്നതിനു ഞാൻ എന്തുകൊണ്ടാണു തയ്യാറാകാത്തത്?’ ഇനി, നമ്മൾ സ്നാനമേറ്റ ഒരാളാണെങ്കിൽ നമുക്ക് ഇങ്ങനെ ചോദിക്കാം: ‘സന്തോഷവാർത്ത പ്രസംഗിച്ചുകൊണ്ടും മറ്റുള്ളവരെ ബൈബിൾ പഠിപ്പിച്ചുകൊണ്ടും ഞാൻ എന്റെ കഴിവുകൾ മെച്ചപ്പെടുത്തുന്നുണ്ടോ? ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിലാണോ ഞാൻ ഓരോ തീരുമാനവുമെടുക്കുന്നത്? മറ്റുള്ളവരുമായി ഇടപെടുമ്പോൾ ക്രിസ്തീയഗുണങ്ങൾ ഞാൻ കാണിക്കുന്നുണ്ടോ?’ ഈ കാര്യങ്ങളിലൊക്കെ ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നു നമ്മൾ മനസ്സിലാക്കുന്നെങ്കിൽ യഹോവ തരുന്ന ഓർമിപ്പിക്കലുകൾക്ക് അടുത്ത ശ്രദ്ധ കൊടുക്കുക. അങ്ങനെ ‘അനുഭവപരിചയമില്ലാത്ത നമുക്കു ബുദ്ധിമാന്മാരാകാൻ’ കഴിയും.—സങ്കീ. 19:7.
9. ദൈവികജ്ഞാനം തള്ളിക്കളയുന്നെന്നു ‘പരിഹാസികൾ’ എങ്ങനെയാണു കാണിച്ചിരിക്കുന്നത്?
9 ദൈവികജ്ഞാനം തള്ളിക്കളയുന്ന രണ്ടാമത്തെ കൂട്ടം ‘പരിഹാസികളാണ്.’ സന്തോഷവാർത്ത പ്രസംഗിക്കുമ്പോൾ നമ്മൾ ഇത്തരം ആളുകളെ കണ്ടുമുട്ടാറുണ്ട്. മറ്റുള്ളവരെ പരിഹസിക്കുന്നതിൽ അവർ സന്തോഷിക്കുന്നു. (സങ്കീ. 123:4) അവസാനകാലത്ത് ഇതുപോലുള്ള പരിഹാസികൾ ധാരാളം ഉണ്ടായിരിക്കുമെന്നു ബൈബിൾ മുന്നറിയിപ്പു തന്നിരിക്കുന്നു. (2 പത്രോ. 3:3, 4) നീതിമാനായ ലോത്തിന്റെ മരുമക്കളെപ്പോലെ ഇക്കാലത്തെ ചില ആളുകളും ദൈവം കൊടുക്കുന്ന മുന്നറിയിപ്പുകൾക്ക് ഒട്ടും ശ്രദ്ധ കൊടുക്കുന്നില്ല. (ഉൽപ. 19:14) കൂടാതെ, ബൈബിൾ പറയുന്നതനുസരിച്ച് ജീവിക്കുന്നവരെ ഇക്കൂട്ടർ കളിയാക്കുകയും ചെയ്യുന്നു. ഇവർ “ഭക്തിവിരുദ്ധമായ സ്വന്തം മോഹങ്ങളനുസരിച്ച്” പ്രവർത്തിക്കുന്നവരാണ്. (യൂദ 7, 17, 18) പരിഹാസികളുടെ ഈ മനോഭാവം, വിശ്വാസത്യാഗികളുടെയും യഹോവയെ ഉപേക്ഷിച്ച് പോയ മറ്റുള്ളവരുടെയും മനോഭാവംപോലെതന്നെയാണ്.
10. സങ്കീർത്തനം 1:1 പറഞ്ഞിരിക്കുന്നതുപോലെ പരിഹാസികളുടെ മനോഭാവം ഒഴിവാക്കാൻ നമുക്ക് എന്തു ചെയ്യാം?
10 നമുക്ക് എങ്ങനെ പരിഹാസികളുടെ മനോഭാവം ഒഴിവാക്കാം? ഒന്നാമത്തെ കാര്യം എന്തിനും ഏതിനും കുറ്റം പറയുന്ന വ്യക്തികളുമായിട്ടുള്ള കൂട്ടുകെട്ട് ഒഴിവാക്കുക എന്നതാണ്. (സങ്കീർത്തനം 1:1 വായിക്കുക.) അതിനർഥം വിശ്വാസത്യാഗികൾ പറയുകയോ എഴുതുകയോ ചെയ്തിട്ടുള്ള കാര്യങ്ങൾ നമ്മൾ ഒരിക്കലും ശ്രദ്ധിക്കരുത് എന്നാണ്. അങ്ങനെ ചെയ്തില്ലെങ്കിൽ യഹോവയെയും സംഘടനയിലൂടെ യഹോവ തരുന്ന നിർദേശങ്ങളെയും സംശയത്തോടെ നോക്കാനും ഒരു വിമർശനമനോഭാവം വളർത്തിയെടുക്കാനും നമ്മളും ചായ്വ് കാണിച്ചേക്കാം. അത് ഒഴിവാക്കാൻ നമുക്കു നമ്മളോടുതന്നെ ഇങ്ങനെ ചോദിക്കാം: ‘സംഘടനയിൽനിന്ന് എന്തെങ്കിലും പുതിയ നിർദേശങ്ങൾ ലഭിക്കുമ്പോഴോ പഠിപ്പിക്കലുകൾ സംബന്ധിച്ച് പുതിയ വിശദീകരണങ്ങൾ കിട്ടുമ്പോഴോ അതെക്കുറിച്ച് പരാതി പറയാനുള്ള ഒരു ചായ്വ് പൊതുവേ എനിക്കുണ്ടോ? നേതൃത്വമെടുക്കുന്നവരുടെ കുറ്റം കണ്ടുപിടിക്കുന്ന ഒരാളാണോ ഞാൻ?’ അങ്ങനെ എന്തെങ്കിലും ഉള്ളതായി നമ്മുടെ ശ്രദ്ധയിൽപ്പെട്ടാൽ പെട്ടെന്നുതന്നെ അതിനു മാറ്റംവരുത്തണം. അപ്പോൾ മാത്രമേ യഹോവ ഇഷ്ടപ്പെടുന്ന വ്യക്തികളായിരിക്കാൻ നമുക്കാകൂ.—സുഭാ. 3:34, 35.
11. ‘വിഡ്ഢികളായവർ’ ശരിതെറ്റുകളെക്കുറിച്ച് യഹോവ വെച്ചിരിക്കുന്ന നിലവാരങ്ങളെ എങ്ങനെയാണു കാണുന്നത്?
11 യഥാർഥജ്ഞാനം തള്ളിക്കളയുന്ന മൂന്നാമത്തെ കൂട്ടരാണു ‘വിഡ്ഢികൾ.’ അവരെ വിഡ്ഢികൾ എന്നു വിളിക്കുന്നതിന്റെ കാരണം ശരിതെറ്റുകളെക്കുറിച്ച് യഹോവ വെച്ചിരിക്കുന്ന നിലവാരങ്ങൾ അനുസരിക്കാൻ അവർ തയ്യാറല്ല എന്നതാണ്. സ്വന്തം കണ്ണിൽ ശരിയെന്നു തോന്നുന്ന കാര്യങ്ങളാണ് അവർ ചെയ്യുന്നത്. (സുഭാ. 12:15) അങ്ങനെയുള്ളവർ ജ്ഞാനത്തിന്റെ യഥാർഥ ഉറവായ യഹോവയെ തള്ളിക്കളയുന്നു. (സങ്കീ. 53:1) സന്തോഷവാർത്ത പ്രസംഗിക്കുമ്പോൾ ഇത്തരം ആളുകളെ നമ്മൾ കാണാറുണ്ട്. ബൈബിൾ പറയുന്നതനുസരിച്ച് ജീവിക്കാൻ ശ്രമിക്കുന്ന നമ്മളെ അവർ പലപ്പോഴും ശക്തമായി വിമർശിക്കുന്നു. പക്ഷേ ഇതിനെക്കാൾ നല്ലൊരു ജീവിതം എങ്ങനെ നയിക്കാമെന്നു പറഞ്ഞുതരാൻ അവർക്കൊട്ടു കഴിയുകയുമില്ല. ബൈബിൾ പറയുന്നു: “യഥാർഥജ്ഞാനം വിഡ്ഢിയുടെ എത്തുപാടിലല്ല; നഗരവാതിൽക്കൽ അവന് ഒന്നും പറയാനുണ്ടാകില്ല.” (സുഭാ. 24:7) അതെ, വിഡ്ഢികൾക്കു ജ്ഞാനത്തോടെ ഒരു ഉപദേശവും നൽകാനാകില്ല. അതുകൊണ്ടാണ് യഹോവ നമ്മളോട് ഇങ്ങനെ പറയുന്നത്: “വിഡ്ഢിയിൽനിന്ന് അകന്നുനിൽക്കുക.”—സുഭാ. 14:7.
12. വിഡ്ഢികളുടെ ജീവിതരീതി ഒഴിവാക്കാൻ നമ്മളെ എന്തു സഹായിക്കും?
12 ദൈവത്തിന്റെ ഉപദേശത്തെ വെറുക്കുന്ന ആളുകളെപ്പോലെയല്ല നമ്മൾ. പകരം യഹോവ ചിന്തിക്കുന്ന രീതിയെയും ദൈവത്തിന്റെ നിയമങ്ങളെയും സ്നേഹിക്കാൻ നമ്മൾ പഠിക്കുന്നു. ദൈവത്തിന്റെ കല്പനകൾ അനുസരിക്കുന്നവരുടെയും അനുസരിക്കാത്തവരുടെയും ജീവിതം ഒന്നു താരതമ്യം ചെയ്താൽ അവയോടുള്ള സ്നേഹം ഒന്നുകൂടെ ശക്തമാകും. യഹോവ ജ്ഞാനത്തോടെ നൽകുന്ന ഉപദേശങ്ങൾ തള്ളിക്കളയുന്ന വിഡ്ഢികളുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കുക. എന്നിട്ട് നമ്മൾ ദൈവത്തിന്റെ കല്പനകൾ അനുസരിക്കുന്നതുകൊണ്ട് നമ്മുടെ ജീവിതം എത്ര നല്ലതാണെന്നും ചിന്തിക്കുക.—സങ്കീ. 32:8, 10.
13. ജ്ഞാനത്തോടെയുള്ള തന്റെ ഉപദേശം അനുസരിക്കാൻ യഹോവ നമ്മളെ നിർബന്ധിക്കുന്നുണ്ടോ?
13 യഹോവ ജ്ഞാനത്തോടെ നൽകുന്ന ഉപദേശം ഇന്ന് എല്ലാവർക്കും ലഭ്യമാണ്. പക്ഷേ അതനുസരിച്ച് പ്രവർത്തിക്കാൻ ദൈവം ആരെയും നിർബന്ധിക്കുന്നില്ല. എന്നാൽ ദൈവത്തിന്റെ ജ്ഞാനത്തിനു ചെവി കൊടുക്കാത്തവർക്ക് എന്തു സംഭവിക്കുമെന്നു ദൈവം പറയുന്നുണ്ട്. (സുഭാ. 1:29-32) യഹോവയെ അനുസരിക്കാത്തവർക്ക് ‘അവരുടെ വഴികളുടെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരും’ എന്നാണു ബൈബിൾ പറയുന്നത്. അവരുടെ ആ ജീവിതരീതികൊണ്ട് അവർക്ക് ഒരുപാടു പ്രശ്നങ്ങൾ നേരിടും, അവസാനം യഹോവ അവരെ നശിപ്പിക്കുകയും ചെയ്യും. അതേസമയം ജ്ഞാനത്തോടെയുള്ള തന്റെ ഉപദേശം കേട്ടനുസരിക്കുന്നവർക്കു യഹോവ നൽകുന്ന വാഗ്ദാനം ഇതാണ്: “എന്റെ വാക്കു കേൾക്കുന്നവൻ സുരക്ഷിതനായി വസിക്കും; അവൻ ആപത്തിനെ പേടിക്കാതെ കഴിയും.”—സുഭാ. 1:33.
യഥാർഥജ്ഞാനം നമുക്കു പ്രയോജനം ചെയ്യുന്നു
14-15. സുഭാഷിതങ്ങൾ 4:23-ൽനിന്ന് നമുക്ക് എന്തു പഠിക്കാം?
14 ദൈവം തരുന്ന ജ്ഞാനത്തിനു ചേർച്ചയിൽ പ്രവർത്തിക്കുമ്പോൾ അതു നമുക്ക് എപ്പോഴും പ്രയോജനമേ കൈവരുത്തുകയുള്ളൂ. നമ്മൾ പഠിച്ചതുപോലെ യഹോവ തന്റെ ജ്ഞാനം എല്ലാവർക്കും ലഭ്യമാക്കിയിരിക്കുന്നു. ഉദാഹരണത്തിന്, സുഭാഷിതങ്ങളുടെ പുസ്തകത്തിൽ ഇത്തരത്തിലുള്ള ധാരാളം ജ്ഞാനമൊഴികൾ കാണാം. ഏതു കാലഘട്ടത്തിലുള്ളവർക്കും അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഉപയോഗിക്കാൻ കഴിയുന്ന നല്ല ഉപദേശങ്ങളാണ് അവ. അവയിൽ നാലെണ്ണം നമുക്ക് ഇപ്പോൾ നോക്കാം.
15 ആലങ്കാരികഹൃദയത്തെ സംരക്ഷിക്കുക. ബൈബിൾ പറയുന്നു: “മറ്റ് എന്തിനെക്കാളും പ്രധാനം നിന്റെ ഹൃദയം കാത്തുസൂക്ഷിക്കുന്നതാണ്; അതിൽനിന്നാണു ജീവന്റെ ഉറവുകൾ ആരംഭിക്കുന്നത്.” (സുഭാ. 4:23) നമ്മുടെ ശരിക്കുള്ള ഹൃദയം സംരക്ഷിക്കാൻ പലരും എന്തൊക്കെ ചെയ്യാറുണ്ടെന്നു ചിന്തിക്കുക: പോഷകമൂല്യമുള്ള ഭക്ഷണം കഴിക്കുന്നു, നന്നായി വ്യായാമം ചെയ്യുന്നു, ദുശ്ശീലങ്ങൾ ഒഴിവാക്കുന്നു. അതുപോലെ ആലങ്കാരികഹൃദയത്തെ സംരക്ഷിക്കാൻ നമ്മൾ ദിവസവും ബൈബിൾ വായിക്കുന്നു, മീറ്റിങ്ങുകൾക്കു നന്നായി തയ്യാറാകുന്നു, എല്ലാ മീറ്റിങ്ങുകൾക്കും പോകുന്നു, അഭിപ്രായങ്ങൾ പറയുന്നു. ഇനി, ശുശ്രൂഷയിൽ നമ്മൾ പതിവായി അധ്വാനിക്കുന്നു. കൂടാതെ മോശമായ വിനോദങ്ങളും ചീത്ത കൂട്ടുകെട്ടും പോലെ നമ്മുടെ ചിന്തയെ ദുഷിപ്പിക്കുന്ന കാര്യങ്ങളിൽനിന്ന് അകന്നുനിന്നുകൊണ്ട് ദുശ്ശീലങ്ങൾ വളരാതെ സൂക്ഷിക്കുകയും ചെയ്യുന്നു. ഇങ്ങനെയൊക്കെ ചെയ്യുന്നതു നമ്മുടെ ആലങ്കാരികഹൃദയത്തെ സംരക്ഷിക്കും.
16. സുഭാഷിതങ്ങൾ 23:4, 5 വാക്യങ്ങൾ നമുക്ക് ഇന്നു വളരെ പ്രയോജനം ചെയ്യുന്നതാണെന്നു പറയുന്നത് എന്തുകൊണ്ട്?
16 ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക. ബൈബിൾ തരുന്ന ഉപദേശം ഇതാണ്: “ധനം വാരിക്കൂട്ടാൻ നീ മരിച്ചുകിടന്ന് പണിയെടുക്കരുത്; . . . നീ അതിനെ നോക്കുമ്പോൾ അത് അവിടെയുണ്ടാകില്ല; അത് ഒരു കഴുകനെപ്പോലെ ചിറകു വിരിച്ച് ആകാശത്തിലേക്കു പറന്നുയരും.” (സുഭാ. 23:4, 5) നമുക്കുള്ള പണവും വസ്തുവകകളും എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടാം. എന്നിട്ടും പണക്കാരും പാവപ്പെട്ടവരും ഒരുപോലെ പണമുണ്ടാക്കാനുള്ള നെട്ടോട്ടത്തിലാണ്. അതിനുള്ള ശ്രമത്തിൽ പലരും അവരുടെ നല്ല പേരും നല്ല ബന്ധങ്ങളും ആരോഗ്യംപോലും നഷ്ടപ്പെടുത്തിക്കളഞ്ഞിട്ടുണ്ട്. (സുഭാ. 28:20; 1 തിമൊ. 6:9, 10) എന്നാൽ പണത്തെക്കുറിച്ച് അമിതമായി ചിന്തിക്കാതിരിക്കാൻ ജ്ഞാനം നമ്മളെ സഹായിക്കും. അത് അത്യാഗ്രഹികളാകാതിരിക്കാനും ഉള്ളതിൽ തൃപ്തിപ്പെട്ട് സന്തോഷത്തോടെ ജീവിക്കാനും നമ്മളെ സഹായിക്കുന്നു.—സഭാ. 7:12.
17. സുഭാഷിതങ്ങൾ 12:18 പറയുന്നതുപോലെ ‘ബുദ്ധിയുള്ളവരുടെ നാവ്’ നേടിയെടുക്കാൻ നമുക്ക് എങ്ങനെ കഴിയും?
17 സംസാരിക്കുന്നതിനു മുമ്പ് ചിന്തിക്കുക. ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ വാക്കുകൾ വലിയ കുഴപ്പങ്ങൾ ഉണ്ടാക്കിയേക്കാം. ബൈബിൾ പറയുന്നു: “ചിന്തിക്കാതെ സംസാരിക്കുന്നതു വാളുകൊണ്ട് കുത്തുന്നതുപോലെയാണ്; എന്നാൽ ബുദ്ധിയുള്ളവരുടെ നാവ് മുറിവ് ഉണക്കുന്നു.” (സുഭാ. 12:18) നല്ല ബന്ധങ്ങൾ കാത്തുസൂക്ഷിക്കാൻ നമ്മൾ പരദൂഷണം ഒഴിവാക്കണം, അതായത് മറ്റുള്ളവരുടെ കുറ്റവും കുറവും പറഞ്ഞുനടക്കരുത്. (സുഭാ. 20:19) നമ്മുടെ വാക്കുകൾ മറ്റുള്ളവരെ മുറിപ്പെടുത്തുന്നതിനു പകരം, അവരെ ആശ്വസിപ്പിക്കണമെങ്കിൽ ദൈവവചനം നമ്മുടെ ഹൃദയത്തിൽ നിറയണം. (ലൂക്കോ. 6:45) അതിനുവേണ്ടി നമ്മൾ പതിവായി ബൈബിൾ വായിക്കുകയും അതെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുകയും വേണം. അങ്ങനെ ചെയ്യുമ്പോൾ നമ്മുടെ വാക്കുകൾ മറ്റുള്ളവർക്കു പ്രോത്സാഹനമേകുന്ന ‘ജ്ഞാനത്തിന്റെ ഒരു ഉറവയായിത്തീരും.’—സുഭാ. 18:4.
18. സുഭാഷിതങ്ങൾ 24:6-ൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങൾ അനുസരിക്കുന്നതു ശുശ്രൂഷയിൽ വിജയിക്കാൻ നമ്മളെ എങ്ങനെയാണ് സഹായിക്കുന്നത്?
18 സംഘടന തരുന്ന നിർദേശങ്ങൾ അനുസരിക്കുക. വിജയം നേടാനുള്ള ഒരു വഴിയെക്കുറിച്ച് ബൈബിൾ പറയുന്നത് ഇതാണ്: “ജ്ഞാനമുള്ള ഉപദേശത്തിന് ചേർച്ചയിൽ നീ യുദ്ധം ചെയ്യും. ധാരാളം ഉപദേശകരുള്ളപ്പോൾ വിജയം നേടാനാകുന്നു.” (സുഭാ. 24:6, അടിക്കുറിപ്പ്) സന്തോഷവാർത്ത പ്രസംഗിക്കുകയും മറ്റുള്ളവരെ ബൈബിൾ പഠിപ്പിക്കുകയും ചെയ്യുന്ന കാര്യത്തിൽ വിജയിക്കുന്നതിനുവേണ്ടി ഈ ബൈബിൾതത്ത്വം നമ്മളെ എങ്ങനെയാണു സഹായിക്കുന്നത്? നമുക്ക് ഇഷ്ടമുള്ള വിധത്തിൽ സന്തോഷവാർത്ത പ്രസംഗിക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നതിനു പകരം സംഘടന തന്നിരിക്കുന്ന നിർദേശങ്ങൾ അനുസരിക്കാൻ നമ്മൾ ശ്രമിക്കുന്നു. മീറ്റിങ്ങുകളിലൂടെ നമുക്കു നല്ല നിർദേശങ്ങളൊക്കെ കിട്ടുന്നുണ്ട്. അവിടെ അനുഭവപരിചയമുള്ള ഉപദേശകർ ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള പ്രസംഗങ്ങളും അവതരണങ്ങളും നടത്തുമ്പോൾ അതിൽനിന്ന് നമുക്കു നല്ല പരിശീലനം കിട്ടുന്നു. കൂടാതെ മറ്റുള്ളവരെ ബൈബിൾ പഠിപ്പിക്കുന്നതിനു സഹായിക്കാൻ യഹോവയുടെ സംഘടന പ്രസിദ്ധീകരണങ്ങളും വീഡിയോകളും തന്നിട്ടുണ്ട്. ഈ ഉപകരണങ്ങൾ നന്നായി ഉപയോഗിക്കാൻ നിങ്ങൾ പഠിക്കുന്നുണ്ടോ?
19. യഹോവ തരുന്ന ജ്ഞാനത്തെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു? (സുഭാഷിതങ്ങൾ 3:13-18)
19 സുഭാഷിതങ്ങൾ 3:13-18 വായിക്കുക. ദൈവം തന്റെ വചനത്തിലൂടെ നല്ലനല്ല ഉപദേശങ്ങൾ തന്നിരിക്കുന്നതിൽ നമ്മൾ വളരെ നന്ദിയുള്ളവരാണ്. ഈ ജ്ഞാനം നമുക്കു കിട്ടിയില്ലായിരുന്നെങ്കിൽ നമ്മുടെ അവസ്ഥ എന്തായിരുന്നേനെ! സുഭാഷിതങ്ങളിലെ ഏതാനും ചില ജ്ഞാനമൊഴികളെക്കുറിച്ചാണു നമ്മൾ ഈ ലേഖനത്തിൽ പഠിച്ചത്. എന്നാൽ അവ മാത്രമല്ല, ബൈബിളിൽ മുഴുവൻ യഹോവയിൽനിന്നുള്ള ഉപദേശങ്ങൾ കാണാൻ കഴിയും. ആ ജ്ഞാനമൊഴികൾ ശ്രദ്ധിക്കാനും അതനുസരിച്ച് നമ്മുടെ ജീവിതത്തിന്റെ ഓരോ മേഖലയിലും പ്രവർത്തിക്കാനും നമ്മൾ നിശ്ചയിച്ചുറയ്ക്കണം. ഇന്ന്, ലോകത്തുള്ള ഭൂരിഭാഗം ആളുകളും ആ ദൈവികജ്ഞാനത്തിന് യാതൊരു വിലയും കല്പിക്കുന്നില്ല. പക്ഷേ നമ്മൾ അങ്ങനെയല്ല. ജ്ഞാനം “മുറുകെ പിടിക്കുന്നവർ സന്തുഷ്ടർ” ആയിരിക്കുമെന്നു നമുക്ക് ഉറപ്പുണ്ട്.
ഗീതം 36 നമ്മുടെ ഹൃദയം കാത്തിടാം
^ ഇന്ന് ഈ ലോകത്തിനു തരാൻ കഴിയുന്നതിനെക്കാൾ വളരെവളരെ മികച്ചതാണ് യഹോവ നമുക്കു തരുന്ന ജ്ഞാനം. ഈ ലേഖനത്തിൽ ജ്ഞാനത്തെപ്പറ്റി സുഭാഷിതങ്ങളുടെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന ഒരു കാര്യത്തെക്കുറിച്ച് നമ്മൾ ചർച്ച ചെയ്യും. അവിടെ പറയുന്നത് യഥാർഥജ്ഞാനം തെരുവിൽ വിളിച്ചുപറയുന്നു എന്നാണ്. നമുക്ക് എങ്ങനെ യഥാർഥജ്ഞാനം നേടാൻ കഴിയും? ചിലർ എന്തുകൊണ്ടാണ് അതിനു നേരെ ചെവി അടയ്ക്കുന്നത്? യഥാർഥജ്ഞാനത്തിനു ശ്രദ്ധ കൊടുക്കുന്നതിലൂടെ നമുക്കു ലഭിക്കുന്ന അനുഗ്രഹങ്ങൾ എന്തൊക്കെയാണ്?