പഠനലേഖനം 42
യഹോവയുടെ മുമ്പാകെ ‘നിഷ്കളങ്കരായി നടക്കുന്നവർ സന്തുഷ്ടർ’
“യഹോവയുടെ നിയമം അനുഷ്ഠിക്കുന്നവർ, നിഷ്കളങ്കത കൈവിടാതെ നടക്കുന്നവർ, സന്തുഷ്ടർ.”—സങ്കീ. 119:1, അടിക്കുറിപ്പ്.
ഗീതം 124 എന്നും വിശ്വസ്തൻ
ചുരുക്കം *
1-2. (എ) യഹോവയുടെ ജനത്തിന് എതിരെ ചില ഗവൺമെന്റുകൾ എന്തു നടപടി സ്വീകരിച്ചിരിക്കുന്നു, എന്നാൽ ദൈവജനം അതിനോട് എങ്ങനെയാണു പ്രതികരിച്ചിരിക്കുന്നത്? (ബി) ഉപദ്രവങ്ങൾ സഹിക്കേണ്ടിവരുമ്പോഴും നമുക്ക് എന്തുകൊണ്ട് സന്തോഷമുള്ളവരായിരിക്കാനാകും? (പുറംതാളിലെ ചിത്രത്തെക്കുറിച്ചും അഭിപ്രായം പറയുക.)
ഇപ്പോൾ ലോകമെങ്ങുമായി 30-ലധികം ദേശങ്ങളിൽ നമ്മുടെ പ്രവർത്തനത്തെ അധികാരികൾ നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്തിട്ടുണ്ട്. അത്തരം ചില ദേശങ്ങളിൽ അധികാരികൾ നമ്മുടെ സഹോദരങ്ങളെ ജയിലിൽ അടയ്ക്കുകപോലും ചെയ്തിരിക്കുന്നു. എന്താണ് അവരുടെ കുറ്റം? യഹോവയുടെ നോട്ടത്തിൽ അവർ ഒരു തെറ്റും ചെയ്തിട്ടില്ല. ആകെക്കൂടി അവർ ചെയ്തിരിക്കുന്നത് ഇതൊക്കെയാണ്: ബൈബിൾ വായിച്ചു, പഠിച്ചു, തങ്ങൾ വിശ്വസിക്കുന്ന കാര്യങ്ങളെക്കുറിച്ച് മറ്റുള്ളവരോടു സംസാരിച്ചു, സഹവിശ്വാസികളോടൊപ്പം മീറ്റിങ്ങുകൾക്കു കൂടിവന്നു. ഇനി, രാഷ്ട്രീയകാര്യങ്ങളിൽ ഏതെങ്കിലും പക്ഷം ചേരാൻ അവർ തയ്യാറായുമില്ല. കടുത്ത എതിർപ്പുകളൊക്കെ നേരിട്ടെങ്കിലും ദൈവത്തിന്റെ വിശ്വസ്തരായ ഈ ദാസന്മാർ നിഷ്കളങ്കത * കൈവിടാതെ യഹോവയോട് അചഞ്ചലമായ ഭക്തി കാണിച്ചിരിക്കുന്നു. അങ്ങനെ ചെയ്യുന്നതിൽ അവർ സന്തോഷമുള്ളവരുമാണ്.
2 ഇത്തരത്തിൽ ധൈര്യം കാണിച്ച ചില സഹോദരങ്ങളുടെയെങ്കിലും ചിത്രം നിങ്ങൾ കണ്ടിട്ടുണ്ടാകും. പ്രശ്നങ്ങളൊക്കെ സഹിക്കേണ്ടിവന്നെങ്കിലും അവരുടെ മുഖത്തെ പുഞ്ചിരി മാഞ്ഞിട്ടില്ല. അവർ എപ്പോഴും സന്തോഷമുള്ളവരാണ്. കാരണം യഹോവയുടെ മുമ്പാകെ നിഷ്കളങ്കരായതുകൊണ്ട് തങ്ങൾക്കു ദൈവാംഗീകാരമുണ്ടെന്ന ബോധ്യം അവർക്കുണ്ട്. (1 ദിന. 29:17എ) യേശു പറഞ്ഞു: “നീതിക്കുവേണ്ടി ഉപദ്രവം സഹിക്കേണ്ടിവരുന്നവർ സന്തുഷ്ടർ. . . . നിങ്ങളുടെ പ്രതിഫലം വലുതായതുകൊണ്ട് ആനന്ദിച്ച് ആഹ്ലാദിക്കുക.”—മത്താ. 5:10-12.
നമുക്ക് ഒരു മാതൃക
3. പ്രവൃത്തികൾ 4:19, 20-ൽ പറഞ്ഞിരിക്കുന്നതനുസരിച്ച് ഒന്നാം നൂറ്റാണ്ടിലെ അപ്പോസ്തലന്മാർ ഉപദ്രവം നേരിട്ടപ്പോൾ അതിനോട് എങ്ങനെ പ്രതികരിച്ചു, എന്തുകൊണ്ട്?
3 നമ്മുടെ സഹോദരങ്ങൾക്കുണ്ടാകുന്ന ഇത്തരം അനുഭവങ്ങൾ പുതിയതല്ല. യേശുവിനെക്കുറിച്ച് പ്രസംഗിച്ചതിന്റെ പേരിൽ ഒന്നാം നൂറ്റാണ്ടിലെ അപ്പോസ്തലന്മാർക്കും ഉപദ്രവം സഹിക്കേണ്ടിവന്നു. അന്നത്തെ ജൂതന്മാരുടെ പരമോന്നതകോടതി അവരോട് ആവർത്തിച്ച്, ‘യേശുവിന്റെ നാമത്തിൽ ഒന്നും സംസാരിക്കുകയോ പഠിപ്പിക്കുകയോ ചെയ്യരുത്’ എന്ന് ആജ്ഞാപിച്ചു. (പ്രവൃ. 4:18; 5:27, 28, 40) അപ്പോൾ ആ അപ്പോസ്തലന്മാർ എന്താണു ചെയ്തത്? (പ്രവൃത്തികൾ 4:19, 20 വായിക്കുക.) ഈ അധികാരികളെക്കാൾ ഉന്നതനായ മറ്റൊരു അധികാരിയുണ്ടെന്ന് അവർക്ക് അറിയാമായിരുന്നു. ആ അധികാരിയാണു ക്രിസ്തുവിനെക്കുറിച്ച് ജനത്തോടു ‘പ്രസംഗിക്കാനും സമഗ്രമായി സാക്ഷീകരിക്കാനും തങ്ങളോടു കല്പിച്ചിരിക്കുന്നത്’ എന്നും അവർ തിരിച്ചറിഞ്ഞു. (പ്രവൃ. 10:42) അതുകൊണ്ട് എല്ലാ അപ്പോസ്തലന്മാരുടെയും പ്രതിനിധികളായി പത്രോസും യോഹന്നാനും മുന്നോട്ടു വന്ന് അവരോടു സംസാരിച്ചു. തങ്ങൾ മനുഷ്യരെയല്ല, ദൈവത്തെ അനുസരിക്കുമെന്നും യേശുവിനെക്കുറിച്ച് സംസാരിക്കാതിരിക്കാൻ തങ്ങൾക്കാകില്ലെന്നും അവർ ധൈര്യത്തോടെ ആ അധികാരികളോടു പറഞ്ഞു. ഒരർഥത്തിൽ അപ്പോസ്തലന്മാർ ചോദിച്ചത് ഇതാണ്: ‘ദൈവത്തിന്റെ അധികാരത്തെക്കാൾ വലുതാണു നിങ്ങളുടെ അധികാരം എന്നാണോ നിങ്ങൾ പറയുന്നത്?’
4. പ്രവൃത്തികൾ 5:27-29 പറയുന്നതനുസരിച്ച് എല്ലാ സത്യക്രിസ്ത്യാനികൾക്കും അപ്പോസ്തലന്മാർ എന്തു മാതൃക വെച്ചു, നമുക്ക് എങ്ങനെ അവരെ അനുകരിക്കാം?
4 അപ്പോസ്തലന്മാരുടെ ആ നല്ല മാതൃക അനുകരിച്ചുകൊണ്ട്, ‘മനുഷ്യരെയല്ല, ദൈവത്തെ അനുസരിക്കാൻ’ അന്നുമുതൽ എല്ലാ സത്യക്രിസ്ത്യാനികളും ശ്രമിച്ചിരിക്കുന്നു. (പ്രവൃത്തികൾ 5:27-29 വായിക്കുക.) ദൈവത്തോടുള്ള വിശ്വസ്തത കൈവിടാത്തതിന്റെ പേരിൽ അടി കിട്ടിയെങ്കിലും ‘യേശുവിന്റെ പേരിനുവേണ്ടി അപമാനം സഹിക്കാൻ പദവി ലഭിച്ചതിൽ സന്തോഷിച്ചുകൊണ്ടാണ്’ ആ അപ്പോസ്തലന്മാർ കോടതിയിൽനിന്ന് പോയത്. എന്നിട്ട് അവർ ഉത്സാഹത്തോടെ പ്രസംഗപ്രവർത്തനം തുടരുകയും ചെയ്തു.—പ്രവൃ. 5:40-42.
5. ഏതു ചോദ്യങ്ങൾക്കുള്ള ഉത്തരം നമ്മൾ കണ്ടെത്തണം?
5 അപ്പോസ്തലന്മാരുടെ ആ മാതൃക ചില ചോദ്യങ്ങൾ നമ്മുടെ മനസ്സിലേക്കു കൊണ്ടുവന്നേക്കാം. ഉദാഹരണത്തിന്, മനുഷ്യരെയല്ല, ദൈവത്തെ അനുസരിക്കാനുള്ള അവരുടെ ആ തീരുമാനം ‘ഉന്നതാധികാരികൾക്കു കീഴ്പെട്ടിരിക്കാനുള്ള’ കല്പനയുമായി യോജിപ്പിലായിരിക്കുന്നത് എങ്ങനെയാണ്? (റോമ. 13:1) ഇന്നു നമുക്ക് എങ്ങനെയാണ് അപ്പോസ്തലനായ പൗലോസ് പറഞ്ഞതുപോലെ ‘ഗവൺമെന്റുകൾക്കും അധികാരങ്ങൾക്കും കീഴ്പെട്ടിരിക്കാനും’ അതോടൊപ്പം പരമോന്നത അധികാരിയായ ദൈവത്തോടു വിശ്വസ്തരായിരിക്കാനും കഴിയുന്നത്?—തീത്തോ. 3:1.
“ഉന്നതാധികാരികൾ”
6. (എ) റോമർ 13:1-ൽ പറഞ്ഞിരിക്കുന്ന “ഉന്നതാധികാരികൾ” ആരാണ്, അവരോടുള്ള നമ്മുടെ മനോഭാവം എന്തായിരിക്കണം? (ബി) ഇന്നത്തെ ഭരണാധികാരികളുടെ അധികാരത്തെക്കുറിച്ച് ഏതു കാര്യം നമുക്കു മനസ്സിൽപ്പിടിക്കാം?
6 റോമർ 13:1 വായിക്കുക. ഈ വാക്യത്തിൽ “ഉന്നതാധികാരികൾ” എന്നു പറഞ്ഞിരിക്കുന്നതു മറ്റുള്ളവരുടെ മേൽ അധികാരമുള്ള ഭരണകർത്താക്കളെക്കുറിച്ചാണ്. ക്രിസ്ത്യാനികൾ അവരെ അനുസരിച്ച് കീഴ്പെട്ടിരിക്കേണ്ടതുണ്ട്. കാരണം അവർ രാജ്യത്ത് സമാധാനം നിലനിറുത്തുന്നു, നിയമം നടപ്പാക്കുന്നു. ചില സന്ദർഭങ്ങളിൽ ദൈവജനത്തെ സംരക്ഷിക്കുകപോലും ചെയ്യാറുണ്ട്. (വെളി. 12:16) അതുകൊണ്ട് നികുതി കൊടുക്കാനും അവരോടു ഭയവും ബഹുമാനവും കാണിക്കാനും ദൈവം നമ്മളോടു കല്പിച്ചിരിക്കുന്നു. (റോമ. 13:7) എന്നാൽ ഈ അധികാരമൊക്കെ അവർക്കുള്ളത് യഹോവ അത് അനുവദിച്ചുകൊടുത്തിരിക്കുന്നതുകൊണ്ട് മാത്രമാണ്. റോമൻ ഗവർണറായ പീലാത്തൊസ് ചോദ്യം ചെയ്യുന്ന സമയത്ത് യേശു അക്കാര്യം വ്യക്തമാക്കി. യേശുവിനെ വെറുതേ വിടാനോ കൊല്ലാനോ ഉള്ള അധികാരം തനിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞപ്പോൾ മറുപടിയായി യേശു പറഞ്ഞു: “മുകളിൽനിന്ന് തന്നില്ലെങ്കിൽ അങ്ങയ്ക്ക് എന്റെ മേൽ ഒരു അധികാരവും ഉണ്ടാകുമായിരുന്നില്ല.” (യോഹ. 19:11) പീലാത്തൊസിന്റെ കാര്യത്തിലെന്നപോലെ ഇന്നത്തെ ഭരണാധികാരികളുടെയും രാഷ്ട്രീയക്കാരുടെയും കാര്യത്തിലും അവരുടെയെല്ലാം അധികാരം പരിമിതമാണ്.
7. ഏതെല്ലാം സാഹചര്യങ്ങളിൽ നമ്മൾ മനുഷ്യഭരണാധികാരികളെ അനുസരിക്കേണ്ടതില്ല, ക്രിസ്ത്യാനികളെ ഉപദ്രവിക്കുന്ന അധികാരികൾ എന്തു ചെയ്യേണ്ടിവരും?
7 ദൈവനിയമത്തിനു വിരുദ്ധമല്ലാത്ത കാര്യങ്ങൾ ഗവൺമെന്റ് ആവശ്യപ്പെടുമ്പോൾ ക്രിസ്ത്യാനികൾ അവ അനുസരിക്കുന്നു. എന്നാൽ ചിലപ്പോൾ ദൈവം വിലക്കുന്ന ഒരു കാര്യം ചെയ്യാൻ അവർ ആവശ്യപ്പെട്ടേക്കാം. അതല്ലെങ്കിൽ ദൈവം ചെയ്യാൻ പറഞ്ഞിരിക്കുന്ന ഒരു കാര്യം ചെയ്യരുതെന്നു പറഞ്ഞേക്കാം. അത്തരം സന്ദർഭങ്ങളിൽ നമുക്ക് അത് അനുസരിക്കാനാകില്ല. ഉദാഹരണത്തിന്, ചില ഗവൺമെന്റുകൾ ചെറുപ്പക്കാരോടു പട്ടാളത്തിൽ ചേരാൻ ആവശ്യപ്പെടുന്നു. * അതല്ലെങ്കിൽ നമ്മുടെ ബൈബിളും പ്രസിദ്ധീകരണങ്ങളും അവർ നിരോധിക്കുന്നു; പ്രസംഗപ്രവർത്തനത്തിനും ആരാധനയ്ക്കു കൂടിവരുന്നതിനും വിലക്ക് ഏർപ്പെടുത്തുന്നു. മനുഷ്യഭരണാധികാരികൾ തങ്ങളുടെ അധികാരം തെറ്റായ രീതിയിൽ ഉപയോഗിച്ചുകൊണ്ട് ക്രിസ്ത്യാനികളെ ഉപദ്രവിച്ചാൽ അതിനു ദൈവത്തോട് ഉത്തരം പറയേണ്ടിവരും. കാരണം യഹോവ ഇതെല്ലാം കാണുന്നുണ്ട്.—സഭാ. 5:8.
8. യഹോവയും ‘ഉന്നതാധികാരികളും’ തമ്മിലുള്ള വ്യത്യാസം എന്താണ്?
8 ഗവൺമെന്റുകൾക്ക് ഉന്നതമായ അധികാരമുണ്ടെങ്കിലും പരമോന്നതമായ അധികാരമില്ല. യഹോവ മാത്രമാണു പരമോന്നത അധികാരമുള്ള വ്യക്തി. ബൈബിളിൽ പല ഇടങ്ങളിലും യഹോവയെ ‘പരമോന്നതൻ’ എന്നു വിളിച്ചിട്ടുണ്ട്.—ദാനി. 7:18, 22, 25, 27.
‘പരമോന്നതൻ’
9. ദർശനങ്ങളിൽ ദാനിയേൽ പ്രവാചകൻ എന്താണു കണ്ടത്?
9 മറ്റെല്ലാ അധികാരികളെക്കാളും ഉന്നതനായ അധികാരി യഹോവയാണെന്നു വ്യക്തമാക്കുന്ന പല ദർശനങ്ങളും ദാനിയേലിനു കിട്ടി. ആദ്യം ദാനിയേൽ, ഇക്കാലത്തെയും കഴിഞ്ഞ കാലങ്ങളിലെയും ലോകശക്തികളെ സൂചിപ്പിക്കുന്ന നാലു കൂറ്റൻ മൃഗങ്ങളെ കണ്ടു. ബാബിലോൺ, മേദോ-പേർഷ്യ, ഗ്രീസ്, റോം എന്നീ ലോകശക്തികളും പിന്നീട് റോമിൽനിന്ന് ഉത്ഭവിച്ച ഇന്നത്തെ ലോകശക്തിയായ ആംഗ്ലോ-അമേരിക്കയും ആയിരുന്നു അവ. (ദാനി. 7:1-3, 17) അടുത്തതായി ദാനിയേൽ കണ്ടതു സ്വർഗത്തിലെ ന്യായാധിപസഭയിൽ യഹോവ ഒരു സിംഹാസനത്തിൽ ഇരിക്കുന്നതായിട്ടാണ്. (ദാനി. 7:9, 10) തുടർന്ന് അദ്ദേഹം കണ്ട കാര്യങ്ങൾ ഇന്നത്തെ ഭരണാധികാരികൾക്ക് ഒരു മുന്നറിയിപ്പാണ്.
10. ദാനിയേൽ 7:13, 14, 27 പറയുന്നതനുസരിച്ച് ഭൂമിയിലെ ഭരണാധികാരം യഹോവ ആർക്കു നൽകുന്നു, യഹോവയെക്കുറിച്ച് അത് എന്താണു തെളിയിക്കുന്നത്?
10 ദാനിയേൽ 7:13,14, 27 വായിക്കുക. ദൈവം മനുഷ്യഗവൺമെന്റുകളിൽനിന്ന് എല്ലാ അധികാരവും എടുത്ത്, കൂടുതൽ ശക്തിയും ഭരിക്കാൻ അവകാശവും ഉള്ളവർക്കു കൊടുക്കുന്നു. ആരാണ് അവർ? “മനുഷ്യപുത്രനെപ്പോലുള്ള ഒരാൾ,” അതായത് യേശുക്രിസ്തുവും അതുപോലെ ‘പരമോന്നതന്റെ വിശുദ്ധന്മാർ’ അതായത് 1,44,000 പേരും, ആണ് അത്. അവർ “എന്നുമെന്നേക്കും” ഭരിക്കും. (ദാനി. 7:18) യഹോവയ്ക്കു മാത്രമേ ഇങ്ങനെ ചെയ്യാനുള്ള അധികാരമുള്ളൂ. അതു കാണിക്കുന്നത് യഹോവ ‘പരമോന്നതനായ’ ഭരണാധികാരിയാണെന്നല്ലേ?
11. ജനതകളുടെ മേൽ അധികാരമുള്ള അത്യുന്നതൻ യഹോവയാണെന്നു കാണിക്കുന്ന മറ്റെന്താണു ദാനിയേൽ എഴുതിയത്?
11 ദർശനത്തിൽ ദാനിയേൽ കണ്ട കാര്യങ്ങൾ അദ്ദേഹം മുമ്പ് പറഞ്ഞതുമായി യോജിപ്പിലാണ്. ദാനിയേൽ പറഞ്ഞു, ‘സ്വർഗസ്ഥനായ ദൈവം രാജാക്കന്മാരെ വാഴിക്കുകയും വീഴിക്കുകയും ചെയ്യുന്നു.’ കൂടാതെ, “അത്യുന്നതനാണു മാനവകുലത്തിന്റെ രാജ്യത്തെ ഭരണാധികാരിയെന്നും തനിക്ക് ഇഷ്ടമുള്ളവനു ദൈവം അതു നൽകുന്നെന്നും” അദ്ദേഹം എഴുതി. (ദാനി. 2:19-21; 4:17) യഹോവ എപ്പോഴെങ്കിലും ഇങ്ങനെ ചെയ്തിട്ടുണ്ടോ? ഉണ്ട്.
12. മുൻകാലങ്ങളിൽ യഹോവ രാജാക്കന്മാരെ അധികാരത്തിൽനിന്നും നീക്കിയതിന്റെ ഒരു ഉദാഹരണം പറയുക. (ചിത്രം കാണുക.)
12 ‘ഉന്നതാധികാരികളുടെ മേൽ’ അധികാരമുള്ള ‘പരമോന്നതൻ’ താനാണെന്ന് യഹോവ പലപ്പോഴും തെളിയിച്ചിട്ടുണ്ട്. നമുക്കു മൂന്ന് ഉദാഹരണങ്ങൾ നോക്കാം. ഒന്ന്, ഈജിപ്തിലെ ഫറവോന്റെ കാര്യത്തിലാണ്. അദ്ദേഹം ദൈവജനത്തെ അടിമകളാക്കി. അവരെ വിട്ടയയ്ക്കാൻ പല തവണ പറഞ്ഞിട്ടും അതിനു തയ്യാറായുമില്ല. എന്നാൽ ദൈവം തന്റെ ജനത്തെ വിടുവിക്കുകയും ഫറവോനെ ചെങ്കടലിൽ മുക്കിക്കൊല്ലുകയും ചെയ്തു. (പുറ. 14:26-28; സങ്കീ. 136:15) രണ്ട്, ബാബിലോണിലെ ബേൽശസ്സർ രാജാവിന്റെ കാര്യത്തിലാണ്. അദ്ദേഹം ഒരു വലിയ വിരുന്ന് നടത്തി. അവിടെവെച്ച് അദ്ദേഹം “സ്വർഗാധിസ്വർഗങ്ങളുടെ കർത്താവിന് എതിരെ” തന്നെത്തന്നെ ഉയർത്തി. മാത്രമല്ല യഹോവയ്ക്കു പകരം ‘സ്വർണം, വെള്ളി എന്നിവകൊണ്ടുള്ള ദൈവങ്ങളെ സ്തുതിക്കുകയും’ ചെയ്തു. (ദാനി. 5:22, 23) എന്നാൽ അഹങ്കാരിയായ ആ രാജാവിനെയും ദൈവം താഴ്ത്തി. അന്നു “രാത്രിതന്നെ” ബേൽശസ്സർ കൊല്ലപ്പെടുകയും അദ്ദേഹത്തിന്റെ രാജ്യം മേദ്യർക്കും പേർഷ്യക്കാർക്കും നൽകുകയും ചെയ്തു. (ദാനി. 5:28, 30, 31) മൂന്ന്, പാലസ്തീനിലെ ഹെരോദ് അഗ്രിപ്പാ ഒന്നാമൻ രാജാവിന്റെ കാര്യത്തിലാണ്. അയാൾ അപ്പോസ്തലനായ യാക്കോബിനെ കൊല്ലിച്ചു. പത്രോസിനോടും അതുതന്നെ ചെയ്യുക എന്ന ഉദ്ദേശ്യത്തിൽ അദ്ദേഹത്തെ ജയിലിലാക്കുകയും ചെയ്തു. എന്നാൽ ആ പദ്ധതി നടപ്പിലാക്കാൻ യഹോവ അയാളെ അനുവദിച്ചില്ല. ‘യഹോവയുടെ ദൂതൻ പ്രഹരിച്ചിട്ട്’ അയാൾ മരിച്ചുപോയി.—പ്രവൃ. 12:1-5, 21-23.
13. രാജാക്കന്മാരുടെ സഖ്യങ്ങളെ യഹോവ പരാജയപ്പെടുത്തിയതിന്റെ ഒരു ഉദാഹരണം പറയുക.
13 രാജാക്കന്മാരുടെ കൂട്ടത്തിന്മേൽപ്പോലും തനിക്ക് അധികാരമുണ്ടെന്ന് യഹോവ തെളിയിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, 31 കനാന്യരാജാക്കന്മാരുടെ സഖ്യത്തെ ഇല്ലാതാക്കിക്കൊണ്ട് വാഗ്ദത്തദേശം കയ്യടക്കാൻ ദൈവം തന്റെ ജനമായ ഇസ്രായേലിനെ സഹായിച്ചു. (യോശു. 11:4-6, 20; 12:1, 7, 24) ഇനി, സിറിയൻ രാജാവായ ബൻ-ഹദദും വേറെ 32 രാജാക്കന്മാരും ഇസ്രായേലിന് എതിരെ യുദ്ധത്തിനു വന്നപ്പോൾ അവരെയും യഹോവ പരാജയപ്പെടുത്തി.—1 രാജാ. 20:1, 26-29.
14-15. (എ) നെബൂഖദ്നേസർ രാജാവും ദാര്യാവേശ് രാജാവും യഹോവയുടെ പരമാധികാരത്തെക്കുറിച്ച് എന്തു പറഞ്ഞു? (ബി) യഹോവയെക്കുറിച്ചും ദൈവജനത്തെക്കുറിച്ചും സങ്കീർത്തനക്കാരൻ എന്താണു പറഞ്ഞത്?
14 താൻ പരമോന്നതനാണെന്ന് യഹോവ പല പ്രാവശ്യം തെളിയിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ഒരിക്കൽ ബാബിലോണിലെ നെബൂഖദ്നേസർ രാജാവ് മഹത്ത്വവും സ്തുതിയും കിട്ടേണ്ടത് യഹോവയ്ക്കാണെന്നു താഴ്മയോടെ സമ്മതിക്കുന്നതിനു പകരം സ്വന്തം ‘ശക്തിയെയും പ്രഭാവത്തെയും രാജകീയമഹിമയെയും’ കുറിച്ച് വീമ്പിളക്കി. അതുകൊണ്ട് അദ്ദേഹത്തിന്റെ സുബോധം നഷ്ടപ്പെടാൻ യഹോവ ഇടയാക്കി. പിന്നീട് സുഖംപ്രാപിച്ചശേഷം നെബൂഖദ്നേസർ രാജാവ് “അത്യുന്നതനെ മഹത്ത്വപ്പെടുത്തി” എന്നു നമ്മൾ വായിക്കുന്നു. യഹോവയുടെ ‘ആധിപത്യം എന്നേക്കുമുള്ള ആധിപത്യമാണ്’ എന്ന് അദ്ദേഹം സമ്മതിച്ചു. കൂടാതെ, ‘ദൈവത്തെ തടയാൻ ആർക്കുമാകില്ല’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (ദാനി. 4:30, 33-35) ഇനി, മറ്റൊരു ഉദാഹരണം നോക്കാം. ദാനിയേൽ യഹോവയോടു വിശ്വസ്തനായിനിന്നതിന്റെ പേരിൽ അദ്ദേഹത്തെ സിംഹക്കുഴിയിൽ എറിഞ്ഞു. എന്നാൽ യഹോവ അദ്ദേഹത്തെ സിംഹങ്ങളുടെ വായിൽനിന്ന് രക്ഷിച്ചു. അതേത്തുടർന്ന് ദാര്യാവേശ് രാജാവ് ഇങ്ങനെ കല്പിച്ചു: ‘സകലരും ദാനിയേലിന്റെ ദൈവത്തിനു മുന്നിൽ ഭയന്നുവിറയ്ക്കണം. കാരണം, ആ ദൈവമാണു ജീവനുള്ള ദൈവം, എന്നേക്കുമുള്ളവൻ. ആ ദൈവത്തിന്റെ രാജ്യം ഒരിക്കലും നശിപ്പിക്കപ്പെടില്ല. ആ പരമാധികാരത്തിന് ഒരിക്കലും ഇളക്കംതട്ടില്ല.’—ദാനി. 6:7-10, 19-22, 26, 27, അടിക്കുറിപ്പ്.
15 സങ്കീർത്തനക്കാരൻ ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “യഹോവ രാഷ്ട്രങ്ങളുടെ തന്ത്രങ്ങൾ വിഫലമാക്കി; ജനതകളുടെ പദ്ധതികൾ തകിടംമറിച്ചു.” അദ്ദേഹം ഇങ്ങനെയും കൂട്ടിച്ചേർത്തു: “യഹോവ ദൈവമായുള്ള ജനത, തന്റെ സ്വത്തായി ദൈവം തിരഞ്ഞെടുത്ത ജനം, സന്തുഷ്ടർ.” (സങ്കീ. 33:10, 12) യഹോവയോടു വിശ്വസ്തരായിരുന്നുകൊണ്ട് നിഷ്കളങ്കത തെളിയിക്കാനുള്ള എത്ര നല്ല കാരണം!
അന്തിമയുദ്ധം
16. ‘മഹാകഷ്ടതയോടുള്ള’ ബന്ധത്തിൽ നമുക്ക് എന്ത് ഉറപ്പുണ്ടായിരിക്കാം, എന്തുകൊണ്ട്? (ചിത്രം കാണുക.)
16 കഴിഞ്ഞ കാലങ്ങളിൽ യഹോവ ചെയ്ത കാര്യങ്ങളെക്കുറിച്ചൊക്കെ നമ്മൾ വായിച്ചു. എന്നാൽ ഭാവിയിൽ യഹോവ എന്തായിരിക്കും ചെയ്യാൻപോകുന്നത്? വരാനിരിക്കുന്ന ‘മഹാകഷ്ടതയുടെ’ സമയത്ത് തന്റെ വിശ്വസ്തദാസരെ യഹോവ സംരക്ഷിക്കുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാം. (മത്താ. 24:21; ദാനി. 12:1) മാഗോഗിലെ ഗോഗ്, അതായത് രാഷ്ട്രങ്ങളുടെ ഒരു കൂട്ടം, ഭൂമിയിലെങ്ങുമുള്ള യഹോവയുടെ വിശ്വസ്തദാസർക്കെതിരെ ആക്രമണം അഴിച്ചുവിടുമ്പോഴായിരിക്കും ദൈവം അതു ചെയ്യാൻപോകുന്നത്. രാഷ്ട്രങ്ങളുടെ ആ കൂട്ടത്തിൽ, ഐക്യരാഷ്ട്രസംഘടനയിൽ അംഗത്വമുള്ള എല്ലാ രാഷ്ട്രങ്ങളും, അതായത് 193 രാഷ്ട്രങ്ങളും, ഉണ്ടെങ്കിൽപ്പോലും പരമോന്നതദൈവമായ യഹോവയോടും സ്വർഗീയസൈന്യത്തോടും പോരാടി ജയിക്കാൻ കഴിയില്ല. യഹോവ ഇങ്ങനെ വാഗ്ദാനം ചെയ്തിരിക്കുന്നു: “അനേകം ജനതകൾ കാൺകെ ഞാൻ എന്നെ വെളിപ്പെടുത്തുകയും മഹത്ത്വീകരിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യും. അങ്ങനെ, ഞാൻ യഹോവയാണെന്ന് അവർ അറിയേണ്ടിവരും.”—യഹ. 38:14-16, 23; സങ്കീ. 46:10.
17. (എ) ഭൂമിയിലെ രാജാക്കന്മാർക്ക് എന്തു സംഭവിക്കും? (ബി) യഹോവയോടു വിശ്വസ്തരായിരിക്കുന്ന നിഷ്കളങ്കരുടെ ഭാവി എന്തായിരിക്കും?
17 ഗോഗ് ദൈവജനത്തെ ആക്രമിക്കുമ്പോൾ യഹോവ അവർക്കെതിരെ പ്രവർത്തിക്കും. അതായിരിക്കും അർമഗെദോൻ യുദ്ധത്തിന്റെ തുടക്കം. ആ യുദ്ധത്തിൽ യഹോവ “ഭൂമിയിൽ എല്ലായിടത്തുമുള്ള രാജാക്കന്മാരെ” നശിപ്പിക്കും. (വെളി. 16:14, 16; 19:19-21) പിന്നീട് “നേരുള്ളവർ മാത്രം ഭൂമിയിൽ ജീവിച്ചിരിക്കും; നിഷ്കളങ്കർ മാത്രം അതിൽ ശേഷിക്കും.”—സുഭാ. 2:21.
നമ്മൾ നിഷ്കളങ്കരായി തുടരണം
18. പല സത്യക്രിസ്ത്യാനികളും എന്തു ചെയ്യാൻ തയ്യാറായിരിക്കുന്നു, എന്തുകൊണ്ട്? (ദാനിയേൽ 3:28)
18 ദൈവത്തോടു വിശ്വസ്തരായിരിക്കുന്നതിന്റെ പേരിൽ ജയിലിലാകുമെന്നോ ജീവൻപോലും നഷ്ടപ്പെട്ടേക്കുമെന്നോ ഭയക്കാതെ വിശ്വസ്തരായി നിന്ന സത്യക്രിസ്ത്യാനികൾ മുൻകാലങ്ങളിൽ ഉണ്ടായിരുന്നിട്ടുണ്ട്, ഇന്നുമുണ്ട്. യഹോവയോടുള്ള സ്നേഹവും യഹോവയെ തങ്ങളുടെ പരമോന്നത ഭരണാധികാരിയായി കാണുന്നതും ആണ് അങ്ങനെ ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്നത്. ആ സത്യക്രിസ്ത്യാനികൾ യഹോവയോടു വിശ്വസ്തരായിരിക്കാൻ ഉറച്ച തീരുമാനമെടുത്തിരിക്കുന്നു. പരമോന്നത ദൈവമായ യഹോവയോടുള്ള തങ്ങളുടെ വിശ്വസ്തത തെളിയിച്ച മൂന്ന് എബ്രായബാലന്മാരെപ്പോലെയാണ് അവരും. ദൈവത്തോടു വിശ്വസ്തരായിരുന്നതുകൊണ്ട് ആ മൂന്നു പേരെയും ദൈവം തീച്ചൂളയിൽനിന്ന് രക്ഷിച്ചു.—ദാനിയേൽ 3:28 വായിക്കുക.
19. എന്തിന്റെ അടിസ്ഥാനത്തിലായിരിക്കും ദൈവം തന്റെ ജനത്തെ വിധിക്കുന്നത്, അതുകൊണ്ട് നമ്മൾ ഇപ്പോൾ എന്തു ചെയ്യണം?
19 ദൈവത്തോടു വിശ്വസ്തരായിരുന്നുകൊണ്ട് നിഷ്കളങ്കരായി നടക്കുന്നത് എത്ര പ്രധാനമാണെന്നു സങ്കീർത്തനക്കാരനായ ദാവീദ് എഴുതുകയുണ്ടായി: “യഹോവ ജനതകളുടെ വിധി പ്രഖ്യാപിക്കും. യഹോവേ, എന്റെ നീതിക്കും നിഷ്കളങ്കതയ്ക്കും അനുസൃതമായി എന്നെ വിധിക്കേണമേ.” (സങ്കീ. 7:8) ദാവീദ് ഇങ്ങനെയും എഴുതി: “നിഷ്കളങ്കതയും നേരും എന്നെ കാത്തുകൊള്ളട്ടെ.” (സങ്കീ. 25:21) ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചാലും യഹോവയോടു വിശ്വസ്തരായി തുടരുന്നതാണ് ഏറ്റവും നല്ല ജീവിതം. അപ്പോൾ സങ്കീർത്തനക്കാരനെപ്പോലെ നമുക്കും തോന്നും: “യഹോവയുടെ നിയമം അനുഷ്ഠിക്കുന്നവർ, നിഷ്കളങ്കത കൈവിടാതെ നടക്കുന്നവർ, സന്തുഷ്ടർ.”—സങ്കീ. 119:1, അടിക്കുറിപ്പ്.
ഗീതം 122 അചഞ്ചലരായ് ഉറച്ചുനിൽക്കാം
^ ഉന്നതാധികാരികളെ, അതായത് ഈ ലോകത്തിലെ ഗവൺമെന്റുകളെ, അനുസരിക്കാൻ ക്രിസ്ത്യാനികളോടു ബൈബിൾ ആവശ്യപ്പെടുന്നു. എന്നാൽ ചില ഗവൺമെന്റുകൾ യഹോവയെയും ദൈവജനത്തെയും ശക്തമായി എതിർക്കുന്നുണ്ട്. അത്തരം ഒരു സാഹചര്യത്തിൽ അധികാരികളെ അനുസരിക്കാനും അതേസമയം യഹോവയുടെ മുമ്പാകെ നിഷ്കളങ്കരായി നടക്കാനും നമുക്ക് എങ്ങനെ കഴിയും?
^ പദപ്രയോഗത്തിന്റെ വിശദീകരണം: യഹോവയുടെ മുമ്പാകെ നിഷ്കളങ്കരായിരിക്കുക എന്നതിന്റെ അർഥം പരീക്ഷണങ്ങളൊക്കെ ഉണ്ടാകുമ്പോഴും വിട്ടുവീഴ്ച ചെയ്യാതെ യഹോവയോടും ദൈവത്തിന്റെ പരമാധികാരത്തോടും വിശ്വസ്തരായിരിക്കുക എന്നാണ്.
^ ഈ ലക്കത്തിലെ “ഇസ്രായേൽ ജനത്തിനു യുദ്ധം ചെയ്യാമെങ്കിൽ നമുക്കും പറ്റില്ലേ?” എന്ന ലേഖനം കാണുക.