പഠനലേഖനം 1
“യഹോവയെ തേടുന്നവർക്ക് ഒരു നന്മയ്ക്കും കുറവുണ്ടാകില്ല”
2022-ലെ വാർഷികവാക്യം: “യഹോവയെ തേടുന്നവർക്ക് ഒരു നന്മയ്ക്കും കുറവുണ്ടാകില്ല.”—സങ്കീ. 34:10.
ഗീതം 4 “യഹോവ എന്റെ ഇടയൻ”
ചുരുക്കം *
ബുദ്ധിമുട്ടു നിറഞ്ഞ സമയങ്ങളിലായിരുന്നപ്പോഴും തനിക്ക് ‘ഒരു നന്മയ്ക്കും കുറവില്ല’ എന്നു ദാവീദിനു തോന്നി (1-3 ഖണ്ഡികകൾ കാണുക) *
1. ബുദ്ധിമുട്ടേറിയ ഏതു സാഹചര്യമാണു ദാവീദിനു നേരിടേണ്ടിവന്നത്?
ഇസ്രായേലിലെ രാജാവായ ശൗൽ, ദാവീദിനെ കൊല്ലാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. ശൗലിന്റെ കൈയിൽനിന്ന് രക്ഷപ്പെടാനുള്ള ഓട്ടത്തിലാണു ദാവീദ്. ദാവീദിനു ഭക്ഷണം ആവശ്യമായിവന്നപ്പോൾ നോബിലെ പുരോഹിതന്റെ അടുത്ത് ചെന്ന് അപ്പം ചോദിച്ചു. ദാവീദ് അദ്ദേഹത്തോട് അഞ്ച് അപ്പമേ ആവശ്യപ്പെട്ടുള്ളൂ. (1 ശമു. 21:1, 3) അതു കഴിഞ്ഞ് ദാവീദും കൂടെയുണ്ടായിരുന്നവരും ഒരു ഗുഹയിൽ അഭയം തേടി. (1 ശമു. 22:1) ദാവീദ് എങ്ങനെയാണ് ഈ അവസ്ഥയിൽ എത്തിയത്?
2. ശൗൽ എങ്ങനെയാണു തനിക്കുതന്നെ അപകടം വരുത്തിവെച്ചത്? (1 ശമുവേൽ 23:16, 17)
2 ദാവീദിനെ ആളുകൾ ഒരുപാടു സ്നേഹിക്കുകയും അദ്ദേഹത്തിനു യുദ്ധങ്ങളിൽ ധാരാളം വിജയങ്ങൾ കിട്ടുകയും ചെയ്തപ്പോൾ ദാവീദിനോടു ശൗലിനു കടുത്ത അസൂയ തോന്നി. തന്റെ അനുസരണക്കേടു കാരണം ഇസ്രായേലിന്റെ രാജസ്ഥാനത്തുനിന്ന് യഹോവ തന്നെ തള്ളിക്കളഞ്ഞിരിക്കുന്നെന്നും പകരം ആ സ്ഥാനത്തേക്ക് യഹോവ തിരഞ്ഞെടുത്തിരിക്കുന്നതു ദാവീദിനെയാണെന്നും ശൗലിന് അറിയാമായിരുന്നു. (1 ശമുവേൽ 23:16, 17 വായിക്കുക.) പക്ഷേ അപ്പോഴും ശൗലിനു വലിയ സൈന്യമുണ്ടായിരുന്നു. അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ഒരുപാട് ആളുകളുമുണ്ടായിരുന്നു. അതുകൊണ്ട് ദാവീദിനു തന്റെ ജീവൻ രക്ഷിക്കാൻ അവിടെനിന്ന് ഓടിപ്പോകേണ്ടിവന്നു. ദാവീദിനെക്കുറിച്ചുള്ള ദൈവോദ്ദേശ്യത്തിന് എതിരെ തനിക്കു പോരാടാൻ കഴിയുമെന്നു ശൗൽ ചിന്തിച്ചുകാണുമോ? (യശ. 55:11) ബൈബിൾ അതെക്കുറിച്ചൊന്നും പറയുന്നില്ല. എന്നാൽ ഒരു കാര്യം ഉറപ്പാണ്: അങ്ങനെയൊരു നിലപാടെടുത്തതിലൂടെ ശൗൽ തനിക്കുതന്നെ അപകടം വരുത്തിവെക്കുകയായിരുന്നു. ദൈവത്തെ എതിർക്കുന്ന ആരും ഒരിക്കലും വിജയിക്കില്ല!
3. പ്രയാസസാഹചര്യങ്ങളിലൂടെ കടന്നുപോയപ്പോഴും ദാവീദിന്റെ മനോഭാവം എന്തായിരുന്നു?
3 സ്ഥാനമാനങ്ങൾ മോഹിച്ച ഒരു വ്യക്തിയായിരുന്നില്ല ദാവീദ്. യഹോവയാണ് ഇസ്രായേലിന്റെ രാജാവായി ദാവീദിനെ നിയമിച്ചത്. അല്ലാതെ ദാവീദ് സ്വയം അത് ഏറ്റെടുത്തതല്ല. (1 ശമു. 16:1, 12, 13) പക്ഷേ ദാവീദിനെ ഒരു ശത്രുവായിട്ടാണു ശൗൽ കണ്ടത്. എന്നാൽ ദാവീദ് ഒരിക്കലും തന്റെ ഈ അവസ്ഥയ്ക്ക് യഹോവയെ കുറ്റപ്പെടുത്തിയില്ല. കഴിക്കാൻ ആഹാരം കുറവായിരുന്നപ്പോഴും ഗുഹയിൽ ഒളിച്ച് കഴിയേണ്ടിവന്നപ്പോഴും പരാതി പറഞ്ഞതുമില്ല. സാധ്യതയനുസരിച്ച് ആ ഗുഹയിൽ ഒളിച്ച് കഴിയുമ്പോഴാണു നമ്മുടെ ആധാരവാക്യത്തിലെ മനോഹരമായ ആ വാക്കുകൾ ദാവീദ് എഴുതിയത്. ദൈവത്തെ സ്തുതിച്ചുകൊണ്ട് ദാവീദ് പാടി: “യഹോവയെ തേടുന്നവർക്ക് ഒരു നന്മയ്ക്കും കുറവുണ്ടാകില്ല.”—സങ്കീ. 34:10.
4. നമ്മൾ ഏതു ചോദ്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യും, അതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
4 ഇന്നും യഹോവയുടെ ദാസരിൽ പലർക്കും ഇത്തരം സാഹചര്യങ്ങൾ നേരിടാറുണ്ട്. ചിലപ്പോഴൊക്കെ അവർക്കു വേണ്ടത്ര ഭക്ഷണമോ മറ്റ് അവശ്യസാധനങ്ങളോ ഇല്ലാതെ വരുന്നു. * പ്രത്യേകിച്ച് കോവിഡ്-19 മഹാമാരിയുടെ സമയത്ത് പലർക്കും അത്തരം അനുഭവങ്ങളുണ്ടായി. ഇനി, നമ്മൾ ‘മഹാകഷ്ടതയോട്’ അടുക്കുംതോറും സാഹചര്യങ്ങൾ കൂടുതൽ വഷളാകും. (മത്താ. 24:21) അതുകൊണ്ട് ഈ നാലു ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തുന്നതു നന്നായിരിക്കും. “ഒരു നന്മയ്ക്കും കുറവുണ്ടാകില്ല” എന്ന വാക്കുകൾ ദാവീദിന്റെ കാര്യത്തിൽ സത്യമായത് എങ്ങനെ? ഉള്ളതിൽ തൃപ്തരായിരിക്കാൻ നമ്മൾ പഠിക്കേണ്ടത് എന്തുകൊണ്ടാണ്? യഹോവ നമ്മുടെ ആവശ്യങ്ങൾക്കുവേണ്ടി കരുതുമെന്നു നമുക്ക് ഉറച്ച് വിശ്വസിക്കാവുന്നത് എന്തുകൊണ്ട്? ഭാവിയിൽ ഉണ്ടായേക്കാവുന്ന കഷ്ടതകളെ നേരിടാൻ നമുക്ക് ഇപ്പോൾത്തന്നെ എങ്ങനെ ഒരുങ്ങാം?
“എനിക്ക് ഒന്നിനും കുറവുണ്ടാകില്ല”
5-6. ദൈവദാസർക്ക് “ഒരു നന്മയ്ക്കും കുറവുണ്ടാകില്ല” എന്നു പറഞ്ഞപ്പോൾ ദാവീദ് എന്താണ് അർഥമാക്കിയത്, അതു മനസ്സിലാക്കാൻ സങ്കീർത്തനം 23:1-6 നമ്മളെ സഹായിക്കുന്നത് എങ്ങനെ?
5 യഹോവയുടെ ആരാധകർക്ക് “ഒരു നന്മയ്ക്കും കുറവുണ്ടാകില്ല” എന്നു പറഞ്ഞപ്പോൾ ദാവീദ് എന്താണ് അർഥമാക്കിയത്? അതു മനസ്സിലാക്കാൻ നമുക്ക് 23-ാം സങ്കീർത്തനം നോക്കാം. കാരണം സമാനമായ പദപ്രയോഗം അവിടെയും കാണുന്നുണ്ട്. (സങ്കീർത്തനം 23:1-6 വായിക്കുക.) “യഹോവ എന്റെ ഇടയൻ. എനിക്ക് ഒന്നിനും കുറവുണ്ടാകില്ല” എന്ന വാക്കുകളോടെയാണു ദാവീദ് ആ സങ്കീർത്തനം തുടങ്ങുന്നത്. അതിന്റെ തുടർന്നുള്ള ഭാഗത്ത്, താൻ ജീവിതത്തിൽ വളരെ മൂല്യമുള്ളതായി കണ്ട ചില കാര്യങ്ങളെക്കുറിച്ച്, അതായത് യഹോവയെ തന്റെ ഇടയനായി സ്വീകരിച്ചതുകൊണ്ട് കിട്ടുന്ന സമൃദ്ധമായ ആത്മീയാനുഗ്രഹങ്ങളെക്കുറിച്ച് ആണ് അദ്ദേഹം പറയുന്നത്. യഹോവ ദാവീദിനെ “നീതിപാതകളിൽ നടത്തുന്നു.” മാത്രമല്ല ദാവീദിന്റെ ജീവിതത്തിൽ എല്ലാം നന്നായി പോകുമ്പോഴും അദ്ദേഹം കഷ്ടതയിലാകുമ്പോഴും വിശ്വസ്തമായി പിന്തുണയ്ക്കുകയും ചെയ്യുന്നു. എന്നാൽ യഹോവ തന്നെ “പച്ചപ്പുൽപ്പുറങ്ങളിൽ” കിടത്തുന്നുണ്ടെങ്കിലും പ്രശ്നങ്ങളൊന്നുമില്ലാത്ത ജീവിതമായിരിക്കില്ല തന്റേതെന്നു ദാവീദ് ആ സങ്കീർത്തനത്തിൽ തുറന്നുസമ്മതിക്കുന്നുണ്ട്. ചിലപ്പോഴൊക്കെ ദാവീദിനു നിരാശ തോന്നി. “കൂരിരുൾത്താഴ്വരയിലൂടെ” നടക്കുന്നതുമായിട്ടാണ് അദ്ദേഹം അതിനെ താരതമ്യം ചെയ്തിരിക്കുന്നത്. ഇനി, അദ്ദേഹത്തിനു ശത്രുക്കളുമുണ്ടായിരുന്നു. എന്നാൽ യഹോവ ഇടയനായുള്ളതുകൊണ്ട് ദാവീദിനു ‘പേടി തോന്നിയില്ല.’
6 അങ്ങനെയെങ്കിൽ “ഒരു നന്മയ്ക്കും കുറവുണ്ടാകില്ല” എന്ന വാക്കുകൾ ദാവീദിന്റെ കാര്യത്തിൽ സത്യമായത് എങ്ങനെയാണ്? ആത്മീയാർഥത്തിൽ ദാവീദിന് ഒന്നിനും കുറവില്ലായിരുന്നു. തനിക്കുണ്ടായിരുന്ന വസ്തുവകകളെ ആശ്രയിച്ചായിരുന്നില്ല ദാവീദിന്റെ സന്തോഷം. യഹോവ എന്തൊക്കെ കൊടുത്തോ അതിൽ ദാവീദ് എപ്പോഴും തൃപ്തനായിരുന്നു. യഹോവയിൽനിന്ന് കിട്ടുന്ന അനുഗ്രഹവും സംരക്ഷണവും ഒക്കെയായിരുന്നു ദാവീദിന് ഏറ്റവും പ്രധാനം.
7. ലൂക്കോസ് 21:20-24 അനുസരിച്ച് ഒന്നാം നൂറ്റാണ്ടിൽ യഹൂദയിൽ താമസിച്ചിരുന്ന ക്രിസ്ത്യാനികൾക്ക് ഏതു സാഹചര്യം നേരിട്ടു?
7 വസ്തുവകകളെക്കുറിച്ച് ശരിയായ മനോഭാവം ഉണ്ടായിരിക്കേണ്ടത് എത്ര പ്രധാനമാണെന്നു ദാവീദിന്റെ വാക്കുകൾ കാണിക്കുന്നു. വസ്തുവകകൾ ഉണ്ടായിരിക്കുന്നതു തെറ്റല്ല. പക്ഷേ അതായിരിക്കരുത് നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാന കാര്യം. ഒന്നാം നൂറ്റാണ്ടിൽ യഹൂദയിൽ താമസിച്ചിരുന്ന ക്രിസ്ത്യാനികൾ ആ പ്രധാനപ്പെട്ട സത്യം തിരിച്ചറിഞ്ഞു. (ലൂക്കോസ് 21:20-24 വായിക്കുക.) സൈന്യങ്ങൾ യരുശലേമിനു ‘ചുറ്റും പാളയമടിക്കുമെന്നും’ ആ സമയത്ത് അവർ ‘മലകളിലേക്ക് ഓടിപ്പോകണമെന്നും’ യേശു നേരത്തേതന്നെ അവരോടു പറഞ്ഞിരുന്നു. അങ്ങനെ ഓടിപ്പോയാലേ അവർക്കു ജീവൻ രക്ഷിക്കാനാകുമായിരുന്നുള്ളൂ. എന്നാൽ അതിന്റെ പേരിൽ അവർക്കു പലതും പിന്നിൽ ഉപേക്ഷിക്കേണ്ടിവരുമായിരുന്നു. കുറച്ച് വർഷങ്ങൾക്കു മുമ്പ് അതെക്കുറിച്ച് വീക്ഷാഗോപുരത്തിൽ ഇങ്ങനെ പറഞ്ഞു: “അവർ വീടുകളും വയലുകളും ഉപേക്ഷിച്ചു. തങ്ങളുടെ വീടുകളിലുള്ള സാധനങ്ങൾ പോലും എടുത്തില്ല. യഹോവയുടെ സംരക്ഷണവും പിന്തുണയും സംബന്ധിച്ച് ഉറപ്പുണ്ടായിരുന്ന അവർ, പ്രധാനമെന്നു തോന്നിയേക്കാവുന്ന മറ്റ് എന്തിനെക്കാളും ഉപരി അവനെ ആരാധിക്കുന്നതിനു പ്രാധാന്യം നൽകി.”
8. ഒന്നാം നൂറ്റാണ്ടിൽ യഹൂദയിൽ താമസിച്ചിരുന്ന ക്രിസ്ത്യാനികൾക്കു നേരിട്ട സാഹചര്യത്തിൽനിന്ന് ഏതു പ്രധാനപ്പെട്ട പാഠം നമുക്കു പഠിക്കാം?
8 ഒന്നാം നൂറ്റാണ്ടിൽ യഹൂദയിൽ താമസിച്ചിരുന്ന ക്രിസ്ത്യാനികൾക്കു നേരിട്ട സാഹചര്യത്തിൽനിന്ന് ഏതു പ്രധാനപ്പെട്ട പാഠം നമുക്കു പഠിക്കാം? ഇപ്പോൾ പറഞ്ഞ വീക്ഷാഗോപുരത്തിൽ ഇങ്ങനെയും എഴുതിയിരുന്നു: “ഭൗതിക സംഗതികളെ നാം വീക്ഷിക്കുന്ന വിധം സംബന്ധിച്ച് നിരവധി പരിശോധനകൾ നേരിട്ടേക്കാം; അതാണോ ഏറ്റവും പ്രധാനം, അതോ ദൈവത്തിന്റെ പക്ഷത്തു നിലയുറപ്പിച്ചിരിക്കുന്നവർക്കു ലഭിക്കാനിരിക്കുന്ന രക്ഷയോ? നമ്മുടെ ഓടിപ്പോക്കിൽ കുറെ കഷ്ടതയും ബുദ്ധിമുട്ടും ഉൾപ്പെട്ടേക്കാം എന്നതു ശരിതന്നെ. യഹൂദ്യയിൽനിന്നു . . . പലായനം ചെയ്ത ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെ പോലെ, ആവശ്യമായിരിക്കുന്നത് എന്തും ചെയ്യാൻ നാം ഒരുക്കമുള്ളവർ ആയിരിക്കണം.” *
9. എബ്രായക്രിസ്ത്യാനികൾക്കു പൗലോസ് നൽകിയ ഉപദേശത്തിൽനിന്ന് നിങ്ങൾക്ക് എന്തു പ്രോത്സാഹനമാണു ലഭിക്കുന്നത്?
9 ആ ക്രിസ്ത്യാനികൾക്കു തങ്ങൾക്കുണ്ടായിരുന്ന എല്ലാംതന്നെ ഉപേക്ഷിച്ച്, പുതിയൊരു സ്ഥലത്ത് ചെന്ന്, വീണ്ടും ഒന്നേന്നു തുടങ്ങുന്നത് എത്ര പ്രയാസമായിരുന്നിരിക്കണം! അവരുടെ അടിസ്ഥാനാവശ്യങ്ങൾക്കുവേണ്ടി യഹോവ കരുതുമെന്നു ചിന്തിക്കാൻ അവരുടെ ഭാഗത്ത് നല്ല വിശ്വാസം വേണമായിരുന്നു. റോമൻ സൈന്യം യരുശലേം വളയുന്നതിന് അഞ്ചു വർഷം മുമ്പുതന്നെ പൗലോസ് അപ്പോസ്തലൻ പറഞ്ഞ ചില കാര്യങ്ങൾ അതിന് അവരെ സഹായിക്കുമായിരുന്നു. എബ്രായക്രിസ്ത്യാനികൾക്കു കത്ത് എഴുതിയപ്പോൾ അദ്ദേഹം ഈ വിലപ്പെട്ട ഉപദേശങ്ങൾ നൽകി: “നിങ്ങളുടെ ജീവിതം പണസ്നേഹമില്ലാത്തതായിരിക്കട്ടെ. ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക. ‘ഞാൻ നിന്നെ ഒരിക്കലും കൈവിടില്ല; ഒരിക്കലും ഉപേക്ഷിക്കില്ല’ എന്നു ദൈവം പറഞ്ഞിട്ടുണ്ടല്ലോ. അതുകൊണ്ട്, ‘യഹോവ എന്നെ സഹായിക്കും. ഞാൻ പേടിക്കില്ല. മനുഷ്യന് എന്നോട് എന്തു ചെയ്യാനാകും’ എന്നു ധൈര്യത്തോടെ നമുക്കു പറയാം.” (എബ്രാ. 13:5, 6) പൗലോസിന്റെ ഈ ഉപദേശം നേരത്തേതന്നെ ജീവിതത്തിൽ പ്രാവർത്തികമാക്കിയവർക്കു പുതിയ സാഹചര്യത്തിലെ ലളിതമായ ജീവിതവുമായി പൊരുത്തപ്പെടാൻ എളുപ്പമായിരുന്നു. യഹോവ തങ്ങളുടെ അടിസ്ഥാനാവശ്യങ്ങൾ നടത്തിത്തരുമെന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നു. പൗലോസിന്റെ ആ വാക്കുകൾ ഇന്നു നമുക്കും അതേ ഉറപ്പുതരുന്നു.
“ഉണ്ണാനും ഉടുക്കാനും ഉണ്ടെങ്കിൽ . . . തൃപ്തരായിരിക്കാം”
10. പൗലോസ് ശീലിച്ച “വിദ്യ” എന്തായിരുന്നു?
10 പൗലോസ് അപ്പോസ്തലൻ തിമൊഥെയൊസിനും ഇതുപോലൊരു ഉപദേശം നൽകി. അതു നമ്മളും പ്രാവർത്തികമാക്കേണ്ടതാണ്. അദ്ദേഹം എഴുതി: “അതുകൊണ്ട് ഉണ്ണാനും ഉടുക്കാനും ഉണ്ടെങ്കിൽ നമുക്കു തൃപ്തരായിരിക്കാം.” (1 തിമൊ. 6:8) അതിന്റെ അർഥം നല്ല ഭക്ഷണം കഴിക്കരുതെന്നോ നല്ല വീടുണ്ടായിരിക്കരുതെന്നോ ഇടയ്ക്കിടെ പുതിയ വസ്ത്രങ്ങൾ വാങ്ങരുതെന്നോ ആണോ? പൗലോസ് അങ്ങനെയല്ല ഉദ്ദേശിച്ചത്. നമുക്ക് ഉള്ളതിൽ നമ്മൾ തൃപ്തരായിരിക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്. (ഫിലി. 4:12) പൗലോസ് ആ “വിദ്യ” ശീലിച്ചിരുന്നു. നമ്മുടെ ഏറ്റവും വലിയ സ്വത്ത് ദൈവവുമായുള്ള ബന്ധമാണ്, അല്ലാതെ വസ്തുവകകളല്ല.—ഹബ. 3:17, 18.
40 വർഷം വിജനഭൂമിയിലായിരുന്ന സമയത്ത് ഇസ്രായേല്യർക്ക് ‘ഒന്നിനും കുറവുണ്ടായില്ല.’ ഉള്ളതിൽ തൃപ്തരായിരിക്കാൻ നമുക്കാകുമോ? (11-ാം ഖണ്ഡിക കാണുക) *
11. തൃപ്തരായിരിക്കുന്നതിനെക്കുറിച്ചുള്ള ഏതു പാഠമാണ് ഇസ്രായേല്യരോടുള്ള മോശയുടെ വാക്കുകളിൽനിന്ന് നമുക്കു പഠിക്കാനാകുന്നത്?
11 നമ്മുടെ ആവശ്യങ്ങൾ സംബന്ധിച്ച് യഹോവ ചിന്തിക്കുന്നതും നമ്മൾ ചിന്തിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ടായേക്കാം. വിജനഭൂമിയിലൂടെ 40 വർഷം നടന്ന ഇസ്രായേല്യരോടു മോശ പറഞ്ഞതിനെക്കുറിച്ച് ചിന്തിക്കുക: “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ പ്രവൃത്തികളെയൊക്കെ അനുഗ്രഹിച്ചിരിക്കുന്നു. ഈ വലിയ വിജനഭൂമിയിലൂടെ നിങ്ങൾ ചെയ്ത യാത്രയെക്കുറിച്ച് ദൈവത്തിനു നന്നായി അറിയാം. ഇക്കഴിഞ്ഞ 40 വർഷവും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടൊപ്പമുണ്ടായിരുന്നു. അതുകൊണ്ട് നിങ്ങൾക്ക് ഒന്നിനും കുറവ് വന്നിട്ടില്ല.” (ആവ. 2:7) ആ 40 വർഷം യഹോവ ഇസ്രായേല്യർക്കു കഴിക്കാൻ മന്ന നൽകി. ഈജിപ്തിൽനിന്ന് പോന്നപ്പോൾ അവർക്കുണ്ടായിരുന്ന വസ്ത്രങ്ങൾ പഴകിപ്പോയില്ല. (ആവ. 8:3, 4) ‘ഇതൊന്നും പോരാ’ എന്നു ചിലർക്ക് ഒരുപക്ഷേ തോന്നിയിരിക്കാം. എന്നാൽ അവർക്ക് ആവശ്യമായതെല്ലാം ഉണ്ടെന്നു മോശ ജനത്തെ ഓർമിപ്പിച്ചു. ഉള്ളതിൽ തൃപ്തരായിരിക്കാൻ നമ്മൾ പഠിക്കുന്നെങ്കിൽ യഹോവയ്ക്കു സന്തോഷമാകും. യഹോവ നമുക്കു തരുന്ന ചെറിയചെറിയ കാര്യങ്ങൾക്കുപോലും നന്ദിയുള്ളവരായിരിക്കാനും അതിനെ ദൈവത്തിൽനിന്നുള്ള ഒരു അനുഗ്രഹമായി കാണാനും ആണ് യഹോവ പ്രതീക്ഷിക്കുന്നത്.
യഹോവ നിങ്ങൾക്കുവേണ്ടി കരുതും, തീർച്ച!
12. ദാവീദ് സ്വന്തം കഴിവുകളിലല്ല, യഹോവയിലാണ് ആശ്രയംവെച്ചതെന്നു നമുക്ക് എങ്ങനെ അറിയാം?
12 യഹോവ വിശ്വസ്തനാണെന്നും തന്നെ സ്നേഹിക്കുന്നവർക്കുവേണ്ടി കരുതുമെന്നും ദാവീദിന് ഉറപ്പുണ്ടായിരുന്നു. 34-ാം സങ്കീർത്തനം രചിക്കുന്ന സമയത്ത് ദാവീദിന്റെ ജീവൻ അപകടത്തിലായിരുന്നു. എന്നിട്ടും യഹോവയിൽ ശക്തമായ വിശ്വാസമുണ്ടായിരുന്നതുകൊണ്ട് “യഹോവയുടെ ദൂതൻ” തനിക്കു “ചുറ്റും” പാളയമടിച്ചിരിക്കുന്നതായി ദാവീദ് മനസ്സിൽ കണ്ടു. (സങ്കീ. 34:7) അദ്ദേഹം ഒരുപക്ഷേ യഹോവയുടെ ദൂതനെ, ശത്രുക്കൾ വരുന്നുണ്ടോയെന്നു ജാഗ്രതയോടെ നോക്കിനിൽക്കുന്ന ഒരു പടയാളിയോടു താരതമ്യം ചെയ്യുകയായിരുന്നു. ദാവീദ് ശക്തനായ ഒരു യോദ്ധാവായിരുന്നു. കവണ ചുഴറ്റാനും വാൾ ഉപയോഗിക്കാനും അദ്ദേഹത്തിനു നന്നായി അറിയാമായിരുന്നു. ഇനി, ദാവീദ് രാജാവാകുമെന്ന് യഹോവ ഉറപ്പുകൊടുത്തിട്ടുമുണ്ടായിരുന്നു. എങ്കിലും രക്ഷപ്പെടാനായി ദാവീദ് സ്വന്തം കഴിവുകളിൽ ആശ്രയിച്ചില്ല. (1 ശമു. 16:13; 24:12) ‘യഹോവയെ ഭയപ്പെടുന്നവരെ’ ദൈവം തന്റെ ദൂതനെ അയച്ച് ‘രക്ഷിക്കുമെന്നു’ ദാവീദ് ഉറച്ച് വിശ്വസിച്ചിരുന്നു. എന്നാൽ ഇന്നു നമ്മൾ യഹോവയിൽനിന്ന് അത്ഭുതകരമായ സംരക്ഷണം പ്രതീക്ഷിക്കുന്നില്ല. പക്ഷേ യഹോവയിൽ ആശ്രയിക്കുന്ന ഒരാൾക്കു ജീവൻ നഷ്ടപ്പെട്ടാൽപ്പോലും ഭാവിയിൽ യഹോവ ആ വ്യക്തിക്കു നിത്യജീവൻ നൽകുമെന്നു നമുക്ക് ഉറപ്പുണ്ട്.
മഹാകഷ്ടതയുടെ സമയത്ത് മാഗോഗിലെ ഗോഗിന്റെ സൈന്യം നമ്മളെ വീടുകളിൽ വന്ന് ആക്രമിക്കാൻ ശ്രമിച്ചേക്കാം. എന്നാൽ അവർ ചെയ്യുന്നതു യേശുവും ദൈവദൂതന്മാരും കാണും, അവർ നമ്മളെ സംരക്ഷിക്കുമെന്ന് അറിയുന്നതു നമുക്ക് ഒരു ആശ്വാസമാണ്. (13-ാം ഖണ്ഡിക കാണുക)
13. മാഗോഗിലെ ഗോഗ് ആക്രമിക്കുമ്പോൾ നമ്മൾ നിസ്സഹായരാണെന്ന് അവർക്കു തോന്നിയേക്കാവുന്നത് എന്തുകൊണ്ട്, എന്നാൽ നമ്മൾ പേടിക്കേണ്ടതില്ലാത്തത് എന്തുകൊണ്ട്? (പുറംതാളിലെ ചിത്രം കാണുക.)
13 നമ്മളെ രക്ഷിക്കാനുള്ള യഹോവയുടെ കഴിവിൽ നമുക്ക് എത്രത്തോളം വിശ്വാസമുണ്ടെന്നു പെട്ടെന്നുതന്നെ തെളിയും. രാഷ്ട്രങ്ങളുടെ കൂട്ടമായ മാഗോഗിലെ ഗോഗ് ദൈവജനത്തെ ആക്രമിക്കുമ്പോൾ നമ്മുടെ ജീവൻ അപകടത്തിലായതായി നമുക്കു തോന്നിയേക്കാം. എന്നാൽ ആ സമയത്ത് യഹോവയ്ക്കു നമ്മളെ സംരക്ഷിക്കാനാകുമെന്നും യഹോവ അങ്ങനെ ചെയ്യുമെന്നും നമുക്ക് ഉറപ്പുണ്ടായിരിക്കേണ്ടതുണ്ട്. സഹായിക്കാൻ ആരുമില്ലാത്ത ആടുകളെപ്പോലെയാണു നമ്മളെന്നു രാഷ്ട്രങ്ങൾക്കു ചിലപ്പോൾ തോന്നിയേക്കാം. (യഹ. 38:10-12) കാരണം നമുക്കു യുദ്ധത്തിൽ പരിശീലനം കിട്ടിയിട്ടില്ല, നമ്മുടെ കൈയിൽ ആയുധങ്ങളുമില്ല. അതുകൊണ്ടുതന്നെ നമ്മളെ പരാജയപ്പെടുത്താൻ എളുപ്പമാണെന്നു രാഷ്ട്രങ്ങൾ ചിന്തിക്കും. എന്നാൽ അവർക്കു കാണാൻ പറ്റാത്ത ഒന്നുണ്ട്: ദൈവദൂതന്മാരുടെ ഒരു സൈന്യം നമ്മളെ സംരക്ഷിക്കാനായി ദൈവജനത്തിനു ചുറ്റും പാളയമടിച്ചിരിക്കുന്നത്. യഹോവയിൽ ശക്തമായ വിശ്വാസമുള്ളതുകൊണ്ട് നമുക്ക് അതു കാണാനാകും. എന്നാൽ ദൈവത്തിൽ വിശ്വാസമില്ലാത്തതുകൊണ്ടുതന്നെ രാഷ്ട്രങ്ങൾ അതു കാണില്ല. ദൈവത്തിന്റെ സ്വർഗീയസൈന്യം നമുക്കുവേണ്ടി പോരാടുമ്പോൾ അവർ ശരിക്കും ഞെട്ടിപ്പോകും.—വെളി. 19:11, 14, 15.
ഭാവിസംഭവങ്ങൾക്കായി ഇപ്പോൾത്തന്നെ ഒരുങ്ങുക
14. ഭാവിസംഭവങ്ങൾക്കുവേണ്ടി ഒരുങ്ങാൻ നമുക്ക് ഇപ്പോൾത്തന്നെ എന്തെല്ലാം ചെയ്യാം?
14 ഭാവിയിലേക്ക് ഒരുങ്ങാൻ നമുക്ക് ഇപ്പോൾത്തന്നെ എന്തു ചെയ്യാനാകും? ഒന്നാമതായി, വസ്തുവകകളെക്കുറിച്ച് നമുക്കു ശരിയായ മനോഭാവം ഉണ്ടായിരിക്കണം. കാരണം ഇന്നല്ലെങ്കിൽ നാളെ നമ്മൾ ഇതെല്ലാം ഉപേക്ഷിക്കേണ്ടിവരും. കൂടാതെ, ഉള്ളതിൽ നമ്മൾ തൃപ്തരായിരിക്കുകയും വേണം. ഇനി, യഹോവയുമായുള്ള ബന്ധമായിരിക്കണം നമുക്ക് ഏറ്റവും സന്തോഷം തരുന്ന കാര്യം. അതുകൊണ്ട് യഹോവയെ എത്രയും അടുത്ത് അറിയാൻ ശ്രമിക്കുക. അങ്ങനെയാകുമ്പോൾ മാഗോഗിലെ ഗോഗിന്റെ ആക്രമണം ഉണ്ടാകുന്ന സമയത്ത് യഹോവയ്ക്കു നമ്മളെ സംരക്ഷിക്കാനാകുമെന്ന കാര്യത്തിൽ നമുക്ക് ഒരു സംശയവുമുണ്ടാകില്ല.
15. യഹോവ തന്നെ ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് ഉറച്ച് വിശ്വസിക്കാൻ ദാവീദിനെ സഹായിച്ചത് എന്താണ്?
15 പരിശോധനകളുണ്ടായപ്പോൾ അവയെ നേരിടാൻ ദാവീദിനെ സഹായിച്ച മറ്റൊരു കാര്യം എന്താണ്? അത് അറിയുന്നതു ഭാവിസംഭവങ്ങൾക്കുവേണ്ടി ഒരുങ്ങാൻ നമ്മളെയും സഹായിക്കും. ദാവീദ് പറഞ്ഞു: “യഹോവ നല്ലവനെന്നു രുചിച്ചറിയൂ! ദൈവത്തിൽ അഭയം തേടുന്ന മനുഷ്യൻ സന്തുഷ്ടൻ.” (സങ്കീ. 34:8) യഹോവ തന്നെ സഹായിക്കുമെന്ന കാര്യത്തിൽ ദാവീദിന് ഉറപ്പുണ്ടായിരുന്നതിന്റെ കാരണം ആ വാക്കുകളിൽ കാണാം. ദാവീദ് കൂടെക്കൂടെ യഹോവയിൽ ആശ്രയിച്ചു. ഒരിക്കൽപ്പോലും യഹോവ അദ്ദേഹത്തെ നിരാശപ്പെടുത്തിയില്ല. ദാവീദിനു ഫെലിസ്ത്യമല്ലനായ ഗൊല്യാത്തിനെ നേരിടേണ്ടിവന്ന സാഹചര്യം നോക്കാം. അന്നു ചെറുപ്പമായിരുന്ന ദാവീദ് കരുത്തനായ ആ പോരാളിയോടു പറഞ്ഞത്, “ഇന്നേ ദിവസം യഹോവ നിന്നെ എന്റെ കൈയിൽ ഏൽപ്പിക്കും” എന്നാണ്. (1 ശമു. 17:46) പിന്നീട് ദാവീദ് ശൗൽ രാജാവിനെ സേവിക്കുന്ന സമയത്ത് അദ്ദേഹം പല പ്രാവശ്യം ദാവീദിനെ കൊല്ലാൻ നോക്കി. പക്ഷേ അപ്പോഴെല്ലാം ‘യഹോവ ദാവീദിന്റെകൂടെയുണ്ടായിരുന്നു.’ (1 ശമു. 18:12) മുമ്പ് പല തവണ യഹോവയുടെ സഹായം അനുഭവിച്ചറിഞ്ഞതുകൊണ്ട് ഇപ്പോഴുണ്ടായ പരിശോധനകളിലും യഹോവ തന്നെ സഹായിക്കുമെന്ന കാര്യത്തിൽ ദാവീദിന് ഉറപ്പുണ്ടായിരുന്നു.
16. നമുക്ക് എങ്ങനെ യഹോവയുടെ നന്മ ‘രുചിച്ചറിയാം?’
16 നമുക്ക് ഇപ്പോൾ യഹോവയിൽ പൂർണമായി ആശ്രയിക്കാം. അങ്ങനെ ചെയ്യുന്നതു ഭാവിയിലും യഹോവയ്ക്കു നമ്മളെ രക്ഷിക്കാനാകുമെന്ന നമ്മുടെ വിശ്വാസം ശക്തമാക്കും. ചിലപ്പോൾ ഒരു സമ്മേളനത്തിനോ കൺവെൻഷനോ പോകാൻവേണ്ടി നമുക്ക് അവധി വേണമായിരിക്കാം. അതല്ലെങ്കിൽ എല്ലാ മീറ്റിങ്ങുകളും പതിവായി കൂടാനും പ്രസംഗപ്രവർത്തനത്തിൽ കൂടുതൽ സമയം ചെലവഴിക്കാനും നമ്മുടെ തൊഴിൽസമയത്തിൽ ചില പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടതുണ്ടായിരിക്കാം. ഇതെക്കുറിച്ചൊക്കെ നമ്മുടെ തൊഴിലുടമയോടു സംസാരിക്കുന്നതിനു നമ്മുടെ ഭാഗത്ത് ശക്തമായ വിശ്വാസവും യഹോവയിൽ ആശ്രയിക്കാനുള്ള മനസ്സൊരുക്കവും വേണം. ഇനി, നമ്മുടെ തൊഴിലുടമ നമ്മുടെ ആവശ്യം സാധിച്ചുതരാതിരിക്കുകയും അതിന്റെ പേരിൽ നമുക്കു ജോലി നഷ്ടപ്പെടുകയും ചെയ്യുന്നെങ്കിലോ? യഹോവ നമ്മളെ ഒരിക്കലും ഉപേക്ഷിക്കില്ലെന്നും നമ്മുടെ അടിസ്ഥാനാവശ്യങ്ങൾ തീർച്ചയായും നടത്തിത്തരുമെന്നും ഉള്ള വിശ്വാസം നമുക്കുണ്ടോ? (എബ്രാ. 13:5) യഹോവയുടെ സഹായം ഏറ്റവും ആവശ്യമായിവന്ന സമയത്ത് യഹോവ തങ്ങളെ എങ്ങനെ സഹായിച്ചെന്നു മുഴുസമയ സേവനത്തിലുള്ള പലർക്കും സ്വന്തം അനുഭവത്തിൽനിന്ന് പറയാനാകും. യഹോവ വിശ്വസ്തനാണ്. അതുകൊണ്ട് ഒരിക്കലും നമ്മളെ കൈവിടില്ല.
17. 2022-ലെ വാർഷികവാക്യം എന്താണ്, അത് ഏറ്റവും യോജിച്ചതായിരിക്കുന്നത് എന്തുകൊണ്ട്?
17 യഹോവ നമ്മുടെകൂടെയുള്ളതുകൊണ്ട് ഭാവിയിൽ എന്തു സംഭവിക്കുമെന്ന് ഓർത്ത് നമ്മൾ പേടിക്കേണ്ടതില്ല. യഹോവയുടെ ഇഷ്ടത്തിനു നമ്മൾ ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകുന്നെങ്കിൽ യഹോവ നമ്മളെ ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് ഉറപ്പാണ്. ഭാവിസംഭവങ്ങൾക്കുവേണ്ടി നമ്മൾ ഇപ്പോൾത്തന്നെ ഒരുങ്ങുകയും നമ്മൾ യഹോവയിൽ പൂർണമായി ആശ്രയിക്കുകയും ചെയ്യേണ്ടതുണ്ടെന്നു ഭരണസംഘത്തിന് അറിയാം. ഇക്കാര്യം നമ്മളെ ഓർമിപ്പിക്കുന്നതിനാണ് 2022-ലെ വാർഷികവാക്യമായി സങ്കീർത്തനം 34:10 അവർ തിരഞ്ഞെടുത്തിരിക്കുന്നത്: “യഹോവയെ തേടുന്നവർക്ക് ഒരു നന്മയ്ക്കും കുറവുണ്ടാകില്ല.”
ഗീതം 38 ദൈവം നിന്നെ ബലപ്പെടുത്തും
^ 2022-ലെ വാർഷികവാക്യം എടുത്തിരിക്കുന്നതു സങ്കീർത്തനം 34:10-ൽ നിന്നാണ്: “യഹോവയെ തേടുന്നവർക്ക് ഒരു നന്മയ്ക്കും കുറവുണ്ടാകില്ല.” യഹോവയുടെ വിശ്വസ്തരായ ദാസന്മാരിൽ പലരും സാമ്പത്തികമായി അധികമൊന്നും ഇല്ലാത്തവരാണ്. ആ സ്ഥിതിക്ക്, അവരുടെ കാര്യത്തിൽ “ഒരു നന്മയ്ക്കും കുറവുണ്ടാകില്ല” എന്ന് എങ്ങനെ പറയാനാകും? ഈ വാക്യത്തിന്റെ അർഥം മനസ്സിലാക്കുന്നതു നമുക്കു നേരിടാൻപോകുന്ന ബുദ്ധിമുട്ടേറിയ സമയത്തിനുവേണ്ടി ഒരുങ്ങാൻ നമ്മളെ എങ്ങനെ സഹായിക്കും?
^ 2014 സെപ്റ്റംബർ 15 ലക്കം വീക്ഷാഗോപുരത്തിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക.
^ ചിത്രക്കുറിപ്പ്: ശൗൽ രാജാവിൽനിന്ന് രക്ഷപ്പെടാൻവേണ്ടി ഗുഹയിൽ കഴിയേണ്ടിവന്നപ്പോഴും യഹോവ തനിക്കുവേണ്ടി ചെയ്തുതന്ന കാര്യങ്ങളെക്കുറിച്ച് ഓർത്ത് ദാവീദ് നന്ദിയുള്ളവനായിരുന്നു.
^ ചിത്രക്കുറിപ്പ്: ഇസ്രായേല്യർ ഈജിപ്തിൽനിന്ന് പോന്നശേഷം യഹോവ അവർക്കു കഴിക്കാൻ മന്ന നൽകി. അവരുടെ വസ്ത്രങ്ങൾ പഴകിപ്പോയതുമില്ല.