വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 5

“സമയം ഏറ്റവും നന്നായി ഉപയോഗിക്കുക”

“സമയം ഏറ്റവും നന്നായി ഉപയോഗിക്കുക”

“നിങ്ങൾ എങ്ങനെ ജീവിക്കുന്നെന്നു പ്രത്യേകം ശ്രദ്ധിക്കുക; ബുദ്ധിഹീനരായല്ല, ബുദ്ധിയോടെ നടന്ന്‌ സമയം ഏറ്റവും നന്നായി ഉപയോഗിക്കുക.”—എഫെ. 5:15, 16.

ഗീതം 8 യഹോവ നമുക്ക്‌ അഭയം

ചുരുക്കം *

1. നമുക്ക്‌ എങ്ങനെ യഹോവയുടെകൂടെ സമയം ചെലവഴിക്കാം?

 ഇഷ്ടമുള്ളവരുടെകൂടെ സമയം ചെലവഴിക്കാൻ നമുക്കെല്ലാം സന്തോഷമാണ്‌. നല്ല അടുപ്പവും സ്‌നേഹവും ഉള്ള ദമ്പതികൾ ഏറ്റവും ആഗ്രഹിക്കുന്നതു തന്റെ ഇണയോടൊപ്പം സമയം ചെലവഴിക്കാനായിരിക്കും. ചെറുപ്പക്കാർക്കാണെങ്കിൽ അവരുടെ കൂട്ടുകാരുടെകൂടെയായിരിക്കാൻ വലിയ ഇഷ്ടമാണ്‌. ഇനി, നമുക്ക്‌ എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണു നമ്മുടെ സഹോദരങ്ങളുടെകൂടെയായിരിക്കുന്നത്‌. എന്നാൽ അതിനെക്കാളെല്ലാം പ്രാധാന്യമുള്ളതായി നമ്മൾ കാണുന്ന ഒന്നുണ്ട്‌, നമ്മുടെ ദൈവത്തിന്റെകൂടെ സമയം ചെലവഴിക്കുന്നത്‌. നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാം? ദൈവത്തോടു പ്രാർഥിക്കുക, ദൈവവചനം വായിക്കുക, ദൈവത്തിന്റെ ഉദ്ദേശ്യങ്ങളെയും മനോഹരമായ ഗുണങ്ങളെയും കുറിച്ച്‌ ആഴത്തിൽ ചിന്തിക്കുക. യഹോവയുടെകൂടെ നമ്മൾ ചെലവഴിക്കുന്ന ഓരോ നിമിഷവും വളരെ വിലപ്പെട്ടതാണ്‌!—സങ്കീ. 139:17.

2. നമുക്കെല്ലാം ഏതു പ്രശ്‌നം നേരിടുന്നുണ്ടാകാം?

2 യഹോവയുടെകൂടെ സമയം ചെലവഴിക്കാൻ നമുക്കൊക്കെ ഇഷ്ടമാണെങ്കിലും പലപ്പോഴും അത്‌ അത്ര എളുപ്പമല്ല. നമ്മുടെയൊക്കെ ജീവിതം വളരെ തിരക്കുള്ളതാണ്‌. അതുകൊണ്ടുതന്നെ ആത്മീയപ്രവർത്തനങ്ങൾക്കായി സമയം മാറ്റിവെക്കാൻ നമ്മളൊക്കെ ബുദ്ധിമുട്ടുന്നു. ജോലി, കുടുംബോത്തരവാദിത്വങ്ങൾ, ചെയ്യേണ്ടതായ മറ്റു കാര്യങ്ങൾ എന്നിവയെല്ലാം നമ്മുടെ ഒരുപാടു സമയം കവർന്നെടുക്കുന്നുണ്ടായിരിക്കും. അതുകൊണ്ട്‌ പ്രാർഥിക്കാനും ബൈബിൾ വായിക്കാനും ധ്യാനിക്കാനും ഒന്നും തീരെ സമയമില്ലെന്നു നമുക്കു ചിലപ്പോൾ തോന്നിയേക്കാം.

3. നമ്മുടെ സമയം കവർന്നേക്കാവുന്ന മറ്റൊരു കാര്യം ഏതാണ്‌?

3 ഇനി, നമ്മൾപോലും അറിയാതെ നമ്മുടെ വിലപ്പെട്ട സമയം കവർന്നെടുത്തേക്കാവുന്ന ചില പ്രവർത്തനങ്ങളുണ്ട്‌. അവ തെറ്റായ പ്രവർത്തനങ്ങളായിരിക്കണമെന്നില്ല. എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ യഹോവയുമായി കൂടുതൽ അടുക്കാനുള്ള നമ്മുടെ സമയമായിരിക്കും നമ്മൾ അതിലൂടെ നഷ്ടപ്പെടുത്തുന്നത്‌. ഉദാഹരണത്തിന്‌, വിനോദം. നമുക്കെല്ലാം കുറച്ചൊക്കെ വിനോദം ആവശ്യമാണ്‌. എന്നാൽ സൂക്ഷിച്ചില്ലെങ്കിൽ നല്ല വിനോദങ്ങൾപോലും നമ്മുടെ ഒത്തിരി സമയം കവർന്നെടുക്കും. പിന്നെ ആത്മീയപ്രവർത്തനങ്ങൾക്കു സമയം കാണില്ല. അതുകൊണ്ട്‌ വിനോദമല്ല ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യമെന്നു നമ്മൾ ഓർക്കണം.—സുഭാ. 25:27; 1 തിമൊ. 4:8.

4. നമ്മൾ ഈ ലേഖനത്തിൽ എന്തു പഠിക്കും?

4 ഈ ലേഖനത്തിൽനിന്ന്‌ നമ്മൾ എന്താണു പഠിക്കാൻപോകുന്നത്‌? ഒന്ന്‌, നമ്മൾ ശരിയായ മുൻഗണനകൾവെച്ച്‌ പ്രവർത്തിക്കേണ്ടത്‌ എന്തുകൊണ്ടാണ്‌? രണ്ട്‌, യഹോവയോടൊപ്പമുള്ള സമയം നമുക്ക്‌ എങ്ങനെ ഏറ്റവും നന്നായി ഉപയോഗിക്കാം? മൂന്ന്‌, നമ്മുടെ സമയം ഈ വിധത്തിൽ നന്നായി ഉപയോഗിക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്താണ്‌?

ശരിയായ തീരുമാനങ്ങളെടുക്കുക, ശരിയായ മുൻഗണനകൾ വെക്കുക

5. എഫെസ്യർ 5:15-17-ൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ ചിന്തിക്കുന്നതു ശരിയായ തീരുമാനമെടുക്കാൻ ഒരു ചെറുപ്പക്കാരനെ എങ്ങനെ സഹായിക്കും?

5 ജീവിതംകൊണ്ട്‌ എന്തു ചെയ്യുമെന്ന കാര്യത്തിൽ ഏറ്റവും നല്ല തീരുമാനമെടുക്കുക. ജീവിതം എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ച്‌ ചെറുപ്പക്കാർ പൊതുവേ ചിന്തയുള്ളവരാണ്‌. അധ്യാപകരും യഹോവയുടെ സാക്ഷികളല്ലാത്ത ബന്ധുക്കളും ഉന്നതവിദ്യാഭ്യാസം നേടാനും നല്ലൊരു ജോലിയും ഇഷ്ടംപോലെ പണവും സമ്പാദിക്കാനും ഒക്കെയായിരിക്കാം അവരെ പ്രോത്സാഹിപ്പിക്കുന്നത്‌. ഉന്നതവിദ്യാഭ്യാസം തിരഞ്ഞെടുത്താൽ അതിനുവേണ്ടി കുറെ സമയം ചെലവഴിക്കേണ്ടിവരും. അതേസമയം വിശ്വാസത്തിലുള്ള മാതാപിതാക്കളും കൂട്ടുകാരും പ്രോത്സാഹിപ്പിക്കുന്നത്‌ ദൈവസേവനത്തിനുവേണ്ടി തങ്ങളുടെ ജീവിതം വിട്ടുകൊടുക്കാനായിരിക്കും. എന്നാൽ ഏറ്റവും നല്ലൊരു തീരുമാനമെടുക്കാൻ യഹോവയെ സ്‌നേഹിക്കുന്ന ഒരു ചെറുപ്പക്കാരനെ എന്തു സഹായിക്കും? എഫെസ്യർ 5:15-17 വായിച്ച്‌ അതെക്കുറിച്ച്‌ നന്നായി ചിന്തിക്കുന്നതു പ്രയോജനം ചെയ്യും. (വായിക്കുക.) ഈ വാക്യങ്ങൾ വായിച്ചിട്ട്‌ ഒരു ചെറുപ്പക്കാരനു തന്നോടുതന്നെ ഇങ്ങനെ ചോദിക്കാം: ‘എന്താണ്‌ “യഹോവയുടെ ഇഷ്ടം?” ഞാൻ എന്തു തീരുമാനമെടുത്താൽ യഹോവയ്‌ക്കു സന്തോഷമാകും? എനിക്ക്‌ എങ്ങനെ എന്റെ സമയം ഏറ്റവും നന്നായി ഉപയോഗിക്കാം?’ ഓർക്കുക, “കാലം ദുഷിച്ചതാണ്‌.” സാത്താൻ ഭരിക്കുന്ന ഈ ലോകം പെട്ടെന്നുതന്നെ അവസാനിക്കും. അതുകൊണ്ട്‌ യഹോവയെ സന്തോഷിപ്പിക്കുന്ന രീതിയിൽ നമ്മുടെ ജീവിതം ഉപയോഗിക്കുന്നതായിരിക്കും ബുദ്ധി.

6. എന്തു ചെയ്യാനാണു മറിയ തീരുമാനിച്ചത്‌, അതു നല്ലൊരു തീരുമാനമായിരുന്നത്‌ എന്തുകൊണ്ട്‌?

6 ശരിയായ മുൻഗണനകൾ വെക്കുക. ചിലപ്പോൾ നമുക്കു രണ്ടു കാര്യങ്ങൾ ചെയ്യേണ്ടതുണ്ടായിരിക്കാം. രണ്ടും തെറ്റുമല്ല. എന്നാൽ സമയം നന്നായി ഉപയോഗിക്കുന്നതിന്‌ അതിൽ ഒന്നു തിരഞ്ഞെടുക്കേണ്ടിവന്നേക്കാം. അതു മനസ്സിലാക്കാൻ ഒരു ബൈബിൾവിവരണം നോക്കാം. യേശു മാർത്തയുടെയും മറിയയുടെയും വീട്ടിൽ പോയ സന്ദർഭമാണ്‌ അത്‌. യേശു വീട്ടിൽ വന്നതിൽ അവർക്ക്‌ ഒരുപാടു സന്തോഷം തോന്നി. അതുകൊണ്ട്‌ അതിഥിപ്രിയയായ മാർത്തയുടെ ശ്രദ്ധ മുഴുവൻ യേശുവിനുവേണ്ടി വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കുന്നതിലായിരുന്നു. എന്നാൽ മാർത്തയുടെ സഹോദരിയായ മറിയ ആ സമയത്ത്‌ യേശുവിന്റെ കാൽക്കൽ ഇരുന്ന്‌ പഠിക്കാനാണു തീരുമാനിച്ചത്‌. മാർത്ത ചെയ്‌തതു തെറ്റല്ലായിരുന്നു. പക്ഷേ യേശു പറഞ്ഞത്‌, മറിയ “നല്ല പങ്കു തിരഞ്ഞെടുത്തിരിക്കുന്നു” എന്നാണ്‌. (ലൂക്കോ. 10:38-42) അന്നത്തെ ഭക്ഷണം എന്തായിരുന്നെന്നു കുറെക്കാലം കഴിഞ്ഞപ്പോൾ മറിയ മറന്നുപോയിക്കാണും. പക്ഷേ യേശുവിൽനിന്ന്‌ കേട്ട്‌ പഠിച്ച കാര്യങ്ങൾ മറിയ ഒരിക്കലും മറന്നില്ലെന്ന്‌ ഉറപ്പാണ്‌. യേശുവിന്റെകൂടെയായിരിക്കാൻ കിട്ടിയ അവസരത്തെ വളരെ വിലപ്പെട്ടതായി മറിയ കണ്ടതുപോലെ യഹോവയുടെകൂടെയായിരിക്കാനുള്ള അവസരത്തെ അമൂല്യമായി നമുക്കും കാണാം. യഹോവയോടൊപ്പമുള്ള സമയം നമുക്ക്‌ എങ്ങനെ ഏറ്റവും നന്നായി ഉപയോഗിക്കാം?

യഹോവയുടെകൂടെയുള്ള സമയം ഏറ്റവും നന്നായി ഉപയോഗിക്കുക

7. പ്രാർഥിക്കാനും പഠിക്കാനും ധ്യാനിക്കാനും വേണ്ടി സമയം മാറ്റിവെക്കുന്നതു വളരെ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

7 പ്രാർഥിക്കുന്നതും പഠിക്കുന്നതും ധ്യാനിക്കുന്നതും നമ്മുടെ ആരാധനയുടെ ഭാഗമാണെന്ന്‌ ഓർക്കുക. പ്രാർഥിക്കുമ്പോൾ നമ്മളെ ഒരുപാടു സ്‌നേഹിക്കുന്ന നമ്മുടെ സ്വർഗീയപിതാവുമായി നമ്മൾ സംസാരിക്കുകയാണ്‌. (സങ്കീ. 5:7) ബൈബിൾ പഠിക്കുമ്പോൾ നമ്മൾ ഏറ്റവും വലിയ ജ്ഞാനിയായ ദൈവത്തിൽനിന്ന്‌ പഠിക്കുകയാണ്‌. (സുഭാ. 2:1-5) ഇനി, പഠിച്ച കാര്യങ്ങളെക്കുറിച്ച്‌ ധ്യാനിക്കുമ്പോൾ യഹോവയുടെ മനോഹരമായ ഗുണങ്ങളെക്കുറിച്ചും നമുക്കുവേണ്ടിയും മുഴുമനുഷ്യർക്കുവേണ്ടിയും ദൈവം ചെയ്യാൻപോകുന്ന അത്ഭുതകരമായ കാര്യങ്ങളെക്കുറിച്ചും ചിന്തിക്കുകയാണ്‌. നമ്മുടെ സമയം ഉപയോഗിച്ച്‌ ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യങ്ങളല്ലേ ഇവ? എന്നാൽ നമുക്ക്‌ അത്‌ എങ്ങനെ ഏറ്റവും നന്നായി ചെയ്യാം?

പഠിക്കാൻവേണ്ടി ശാന്തമായൊരു സ്ഥലം കണ്ടെത്താൻ നിങ്ങൾക്കാകുമോ? (8-9 ഖണ്ഡികകൾ കാണുക)

8. യേശു വിജനഭൂമിയിൽ സമയം ചെലവഴിച്ചതിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

8 കഴിയുമെങ്കിൽ ശാന്തമായ ഒരിടം കണ്ടെത്തുക. യേശു ചെയ്‌തത്‌ എന്താണെന്നു നോക്കുക. ഭൂമിയിലെ തന്റെ ശുശ്രൂഷ തുടങ്ങുന്നതിനു മുമ്പ്‌ യേശു 40 ദിവസം വിജനഭൂമിയിൽ ചെലവഴിച്ചു. (ലൂക്കോ. 4:1, 2) ശാന്തമായ ആ സ്ഥലത്തുവെച്ച്‌ യേശുവിന്‌ യഹോവയോടു പ്രാർഥിക്കാനും തന്നെക്കുറിച്ചുള്ള പിതാവിന്റെ ഇഷ്ടത്തെക്കുറിച്ച്‌ ആഴത്തിൽ ചിന്തിക്കാനും കഴിഞ്ഞു. തനിക്കുണ്ടാകാനിരുന്ന പരിശോധനകളെ നേരിടാൻ അതു തീർച്ചയായും യേശുവിനെ സഹായിച്ചിട്ടുണ്ട്‌. യേശുവിന്റെ ആ മാതൃകയിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? നമ്മുടെ വീട്ടിൽ ഒരുപാട്‌ അംഗങ്ങളൊക്കെയുണ്ടെങ്കിൽ അവിടെ ശാന്തമായ ഒരിടം കണ്ടെത്തുന്നത്‌ അത്ര എളുപ്പമായിരിക്കില്ല. അങ്ങനെയുള്ളപ്പോൾ വീടിനു പുറത്ത്‌ പറ്റിയ ഒരു സ്ഥലം കണ്ടെത്താൻ നമ്മൾ ശ്രമിച്ചേക്കാം. അതാണു ഫ്രാൻസിലെ ജൂലി സഹോദരി ചെയ്യാറുള്ളത്‌. സഹോദരിയും ഭർത്താവും താമസിക്കുന്നത്‌ ഒറ്റ മുറിയുള്ള ഒരു അപ്പാർട്ടുമെന്റിലാണ്‌. തടസ്സങ്ങളൊന്നുമില്ലാതെ ഒറ്റയ്‌ക്കിരുന്ന്‌ പ്രാർഥിക്കാൻ പറ്റിയ ഒരിടം അവിടെ കണ്ടെത്താൻ ബുദ്ധിമുട്ടാണ്‌. “അതുകൊണ്ട്‌ ഞാൻ ദിവസവും പാർക്കിൽ പോകും. അവിടെയാകുമ്പോൾ എനിക്ക്‌ ഒറ്റയ്‌ക്ക്‌ ഏകാഗ്രതയോടെ ഒരുപാടു സമയം യഹോവയോടു സംസാരിക്കാനാകും” എന്ന്‌ ജൂലി സഹോദരി പറയുന്നു.

9. തിരക്കുള്ള ജീവിതമായിരുന്നെങ്കിലും യഹോവയുമായുള്ള ബന്ധം തനിക്കു വളരെ വിലപ്പട്ടതാണെന്നു യേശു തെളിയിച്ചത്‌ എങ്ങനെ?

9 വളരെ തിരക്കുള്ള ജീവിതമായിരുന്നു യേശുവിന്റേത്‌. ശുശ്രൂഷയുടെ സമയത്ത്‌ യേശു പോകുന്നിടത്തൊക്കെ ആളുകൾ കൂട്ടമായി പിന്നാലെ ചെന്നിരുന്നു. അവരൊക്കെ യേശുവിന്റെകൂടെത്തന്നെയായിരിക്കാൻ ആഗ്രഹിച്ചു. ഒരിക്കൽ യേശുവിനെ കാണാൻ “നഗരം ഒന്നടങ്കം വാതിൽക്കൽ തടിച്ചുകൂടി.” എന്നിട്ടും യഹോവയോടു പ്രാർഥിക്കാൻവേണ്ടി യേശു സമയം കണ്ടെത്തി. അതിനുവേണ്ടി അതിരാവിലെ വെട്ടം വീഴുന്നതിനു മുമ്പുതന്നെ യേശു “ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്കു പോയി.” അങ്ങനെ യേശുവിനു തന്റെ പിതാവിന്റെകൂടെ തനിച്ചു സമയം ചെലവഴിക്കാനായി.—മർക്കോ. 1:32-35.

10-11. മത്തായി 26:40, 41 അനുസരിച്ച്‌ ഗത്ത്‌ശെമന തോട്ടത്തിൽവെച്ച്‌ യേശു തന്റെ ശിഷ്യന്മാർക്ക്‌ എന്ത്‌ ഉപദേശം നൽകി, പക്ഷേ എന്തു സംഭവിച്ചു?

10 ഭൂമിയിലെ തന്റെ ജീവിതവും ശുശ്രൂഷയും ഒക്കെ അവസാനിക്കുന്ന ആ രാത്രിയിൽപ്പോലും യേശു പ്രാർഥിക്കാനും ധ്യാനിക്കാനും വേണ്ടി ശാന്തമായ ഒരു സ്ഥലം തേടി പോയി. ഗത്ത്‌ശെമന തോട്ടം അതിനു പറ്റിയ സ്ഥലമാണെന്നു യേശുവിന്‌ അറിയാമായിരുന്നു. (മത്താ. 26:36) അവിടെവെച്ച്‌ യേശു തന്റെ ശിഷ്യന്മാരോടു പ്രാർഥനയെക്കുറിച്ച്‌ വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ പറയുകയും ചെയ്‌തു.

11 അവർ ഗത്ത്‌ശെമന തോട്ടത്തിൽ എത്തിയപ്പോൾ നേരം വളരെ വൈകിയിരുന്നു. ഒരുപക്ഷേ പാതിരാത്രി കഴിഞ്ഞുകാണും. ‘ഉണർന്നിരിക്കാൻ’ തന്റെ അപ്പോസ്‌തലന്മാരോടു പറഞ്ഞിട്ട്‌ യേശു പ്രാർഥിക്കാൻ പോയി. (മത്താ. 26:37-39) പക്ഷേ യേശു പ്രാർഥിക്കുന്ന സമയത്ത്‌ അവർ ഉറങ്ങിപ്പോയി. അവർ ഉറങ്ങുന്നതു കണ്ടപ്പോൾ യേശു അവരോട്‌ “എപ്പോഴും ഉണർന്നിരുന്ന്‌ പ്രാർഥിക്കണം” എന്നു വീണ്ടും പറഞ്ഞു. (മത്തായി 26:40, 41 വായിക്കുക.) എന്നാൽ അവർക്കു കടുത്ത മാനസികസമ്മർദവും നല്ല ക്ഷീണവും ഉണ്ടെന്നു യേശുവിനു മനസ്സിലായി. അതുകൊണ്ട്‌ യേശു അനുകമ്പയോടെ അവരോട്‌ “ശരീരം ബലഹീനമാണ്‌, അല്ലേ” എന്നു പറഞ്ഞു. പിന്നെ യേശു രണ്ടു തവണകൂടി പ്രാർഥിക്കാൻവേണ്ടി പോയി. എന്നാൽ തിരിച്ചുവന്നു നോക്കിയപ്പോൾ പ്രാർഥിക്കുന്നതിനു പകരം ശിഷ്യന്മാർ ഉറങ്ങുന്നതാണു പിന്നെയും കണ്ടത്‌.—മത്താ. 26:42-45.

പ്രാർഥിക്കാൻവേണ്ടി അധികം ക്ഷീണമില്ലാത്ത ഒരു സമയം മാറ്റിവെക്കാൻ നിങ്ങൾക്കാകുമോ? (12-ാം ഖണ്ഡിക കാണുക)

12. പ്രാർഥിക്കാൻ പറ്റാത്ത വിധത്തിൽ ചിലപ്പോഴൊക്കെ മാനസികസമ്മർദമോ ക്ഷീണമോ തോന്നുന്നുണ്ടെങ്കിൽ നമുക്ക്‌ എന്തു ചെയ്യാം?

12 പറ്റിയ സമയം തിരഞ്ഞെടുക്കുക. നമുക്കു ചിലപ്പോൾ പ്രാർഥിക്കാൻ കഴിയാത്ത വിധത്തിൽ ക്ഷീണമോ മാനസികസമ്മർദമോ ഉണ്ടായേക്കാം. ഇതു പലർക്കും പൊതുവേ സംഭവിക്കുന്ന ഒരു കാര്യമാണ്‌. നിങ്ങൾക്ക്‌ അങ്ങനെ തോന്നുന്നുണ്ടെങ്കിൽ എന്തു ചെയ്യാം? എല്ലാ ജോലികളും തീർത്ത്‌ ഉറങ്ങുന്നതിനു തൊട്ടുമുമ്പ്‌ പ്രാർഥിക്കുന്ന ശീലമുണ്ടായിരുന്ന ചിലർ അതിനൊരു മാറ്റം വരുത്തിനോക്കി. അത്രയും ക്ഷീണം തോന്നുന്നതിനു മുമ്പ്‌, അതായത്‌ കുറെക്കൂടി നേരത്തേ, പ്രാർഥിക്കാൻ സമയം നീക്കിവെക്കുന്നതു നല്ലതാണെന്ന്‌ അവർ കണ്ടെത്തി. ഏകാഗ്രഹൃദയത്തോടെ പ്രാർഥിക്കുന്നതിൽ നമ്മുടെ ശാരീരികനിലയ്‌ക്കും വലിയൊരു പങ്കുണ്ടെന്നു മറ്റു ചിലർ തിരിച്ചറിഞ്ഞിരിക്കുന്നു. ഇനി, പ്രാർഥിക്കാൻ പറ്റാത്ത വിധത്തിൽ ഉത്‌കണ്‌ഠയോ നിരുത്സാഹമോ ഒക്കെ തോന്നുന്നുണ്ടെങ്കിൽ എന്തു ചെയ്യാം? നിങ്ങളുടെ വിഷമം യഹോവയോടു പറയാനാകും. കരുണയുള്ള പിതാവായതുകൊണ്ട്‌ യഹോവയ്‌ക്ക്‌ അതു മനസ്സിലാകുമെന്ന്‌ ഉറപ്പാണ്‌.—സങ്കീ. 139:4.

മീറ്റിങ്ങിന്റെ സമയത്ത്‌ മെസ്സേജുകളും ഇമെയിലുകളും നോക്കാതിരിക്കാൻ നിങ്ങൾക്കാകുമോ? (13-14 ഖണ്ഡികകൾ കാണുക)

13. യഹോവയുടെകൂടെ സമയം ചെലവഴിക്കുമ്പോൾ ഇലക്‌ട്രോണിക്‌ ഉപകരണങ്ങൾ നമുക്ക്‌ എങ്ങനെ ഒരു തടസ്സമായേക്കാം?

13 ശ്രദ്ധ പതറിക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക. പ്രാർഥനയ്‌ക്കു പുറമേ യഹോവയുമായുള്ള നമ്മുടെ സ്‌നേഹബന്ധം ശക്തമാക്കാനുള്ള മറ്റൊരു വിധമാണു ദൈവവചനത്തിന്റെ പഠനം. വ്യക്തിപരമായി പഠിക്കുന്നതും സഭാമീറ്റിങ്ങുകളിലൂടെ പഠിക്കുന്നതും അതിൽ ഉൾപ്പെടുന്നുണ്ട്‌. അതിനുവേണ്ടി ഉപയോഗിക്കുന്ന സമയം ഏറ്റവും നന്നായി പ്രയോജനപ്പെടുത്താൻ നിങ്ങൾക്ക്‌ എന്തു ചെയ്യാം? നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘പഠിക്കാനിരിക്കുമ്പോഴോ മീറ്റിങ്ങ്‌ സ്ഥലത്തായിരിക്കുമ്പോഴോ എന്റെ ശ്രദ്ധ പതറിക്കുന്ന ചില കാര്യങ്ങൾ എന്തൊക്കെയാണ്‌?’ നിങ്ങളുടെ ഫോണിലേക്കുംമറ്റും വരുന്ന കോളുകളോ ഇമെയിലുകളോ മെസ്സേജുകളോ പഠനത്തിന്‌ ഒരു തടസ്സമാകാറുണ്ടോ? ഇന്ന്‌ ഒരുപാടു പേരുടെ കൈയിൽ ഇത്തരം ഉപകരണങ്ങളൊക്കെയുണ്ട്‌. നമ്മൾ എന്തെങ്കിലും ഏകാഗ്രതയോടെ ചെയ്യാൻ ശ്രമിക്കുമ്പോൾ അടുത്തൊരു ഫോണുണ്ടായിരിക്കുന്നതുതന്നെ നമ്മുടെ ശ്രദ്ധ പതറിച്ചേക്കാമെന്നു ചില ഗവേഷകർ അഭിപ്രായപ്പെടുന്നു. അതിന്റെ പ്രശ്‌നത്തെക്കുറിച്ച്‌ ഒരു മനഃശാസ്‌ത്ര പ്രൊഫസർ പറയുന്നത്‌, “ചെയ്യുന്ന കാര്യത്തിലായിരിക്കില്ല നമ്മുടെ ശ്രദ്ധ. മനസ്സു മറ്റു കാര്യങ്ങളിലേക്കു പോകും” എന്നാണ്‌. സമ്മേളനങ്ങൾക്കും കൺവെൻഷനുകൾക്കും കൂടിവരുമ്പോൾ, മറ്റുള്ളവരുടെ ശ്രദ്ധ പോകാതിരിക്കാൻവേണ്ടി ഫോണിന്റെയോ ഇലക്‌ട്രോണിക്‌ ഉപകരണങ്ങളുടെയോ സെറ്റിങ്ങ്‌ ക്രമീകരിക്കുന്നതിനെക്കുറിച്ചുള്ള അറിയിപ്പു നമ്മൾ പൊതുവേ കേൾക്കാറുണ്ട്‌. യഹോവയുടെകൂടെയായിരിക്കുന്ന സമയത്ത്‌ ഇത്തരം ഉപകരണങ്ങൾ നമുക്ക്‌ ഒരു ശല്യമോ തടസ്സമോ ആകാതിരിക്കാൻവേണ്ടിയും അവയുടെ സെറ്റിങ്ങ്‌ ക്രമീകരിക്കാനാകുമോ?

14. ഫിലിപ്പിയർ 4:6, 7 അനുസരിച്ച്‌ ശ്രദ്ധ കേന്ദ്രീകരിക്കാൻ യഹോവ നമ്മളെ എങ്ങനെ സഹായിക്കും?

14 ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കണേ എന്ന്‌ യഹോവയോട്‌ അപേക്ഷിക്കുക. പഠിക്കാനിരിക്കുമ്പോഴോ മീറ്റിങ്ങ്‌ കൂടുമ്പോഴോ മനസ്സ്‌ അലഞ്ഞുതിരിയുന്നതായി തോന്നിയാൽ സഹായത്തിനായി യഹോവയോട്‌ അപേക്ഷിക്കുക. എന്തെങ്കിലും ടെൻഷനൊക്കെയുള്ള സമയത്ത്‌ അതു മനസ്സിൽനിന്ന്‌ കളഞ്ഞിട്ട്‌ ആത്മീയകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നത്‌ അത്ര എളുപ്പമായിരിക്കില്ല. എന്നാലും അങ്ങനെ ചെയ്യേണ്ടതു വളരെ പ്രധാനമാണ്‌. അതുകൊണ്ട്‌, നിങ്ങളുടെ ഹൃദയത്തെ മാത്രമല്ല “മനസ്സിനെയും” (“മാനസികപ്രാപ്‌തികളെയും; ചിന്തകളെയും,” അടിക്കുറിപ്പ്‌) കാക്കുന്ന സമാധാനത്തിനുവേണ്ടി പ്രാർഥിക്കുക.ഫിലിപ്പിയർ 4:6, 7 വായിക്കുക.

യഹോവയുടെകൂടെ സമയം ചെലവഴിക്കുന്നതിന്റെ പ്രയോജനങ്ങൾ

15. യഹോവയുടെകൂടെ സമയം ചെലവഴിക്കുന്നതിന്റെ ഒരു പ്രയോജനം എന്താണ്‌?

15 യഹോവയോടു സംസാരിക്കാനും യഹോവ പറയുന്നതു കേൾക്കാനും യഹോവയെക്കുറിച്ച്‌ ചിന്തിക്കാനും നമ്മൾ സമയം ചെലവഴിക്കുന്നെങ്കിൽ അതുകൊണ്ട്‌ ഒരുപാടു പ്രയോജനങ്ങളുണ്ട്‌. ഒന്ന്‌, നമുക്ക്‌ നല്ല തീരുമാനങ്ങളെടുക്കാനാകും. “ജ്ഞാനികളുടെകൂടെ നടക്കുന്നവൻ ജ്ഞാനിയാകും” എന്ന്‌ ബൈബിൾ നമുക്ക്‌ ഉറപ്പുതരുന്നു. (സുഭാ. 13:20) അതുകൊണ്ട്‌ ജ്ഞാനത്തിന്റെ ഉറവായ യഹോവയോടൊപ്പം സമയം ചെലവഴിക്കുന്നെങ്കിൽ നമ്മളും ജ്ഞാനികളാകും. യഹോവയെ എങ്ങനെ സന്തോഷിപ്പിക്കാമെന്നും യഹോവയ്‌ക്കു വിഷമമുണ്ടാക്കുന്ന കാര്യങ്ങൾ എങ്ങനെ ഒഴിവാക്കാമെന്നും നമ്മൾ പഠിക്കും.

16. യഹോവയുടെകൂടെ സമയം ചെലവഴിക്കുന്നതു പഠിപ്പിക്കാനുള്ള നമ്മുടെ പ്രാപ്‌തി എങ്ങനെ മെച്ചപ്പെടുത്തും?

16 രണ്ട്‌, നമ്മൾ നല്ല അധ്യാപകരാകും. നമ്മൾ ആളുകളെ ബൈബിൾ പഠിപ്പിക്കുന്നതിന്റെ ഒരു പ്രധാനലക്ഷ്യം യഹോവയുമായി ഒരു നല്ല ബന്ധത്തിലേക്കുവരാൻ അവരെ സഹായിക്കുക എന്നതാണ്‌. നമ്മൾ നമ്മുടെ സ്വർഗീയപിതാവിനോട്‌ എത്ര കൂടുതലായി സംസാരിക്കുന്നുവോ അതനുസരിച്ച്‌ യഹോവയോടുള്ള നമ്മുടെ സ്‌നേഹം കൂടും. അങ്ങനെ യഹോവയെ സ്‌നേഹിക്കുന്നതിനു ബൈബിൾവിദ്യാർഥികളെ സഹായിക്കാനുള്ള നമ്മുടെ പ്രാപ്‌തിയും വർധിക്കും. യേശുവിന്റെ കാര്യത്തിൽ അതു ശരിയായിരുന്നു. യേശു എപ്പോഴും തന്റെ പിതാവിനെക്കുറിച്ച്‌ വളരെ സ്‌നേഹത്തോടെ സംസാരിച്ചതുകൊണ്ട്‌ ശിഷ്യന്മാർക്കും യഹോവയോട്‌ അത്തരത്തിലുള്ള ഒരു സ്‌നേഹം തോന്നി.—യോഹ. 17:25, 26.

17. പ്രാർഥിക്കുകയും പഠിക്കുകയും ചെയ്യുന്നതു നമ്മുടെ വിശ്വാസം ശക്തമാക്കുന്നത്‌ എങ്ങനെ?

17 മൂന്ന്‌, നിങ്ങളുടെ വിശ്വാസം ശക്തമാകും. അത്‌ എങ്ങനെ? നമ്മളെ വഴി കാണിക്കാനും ആശ്വസിപ്പിക്കാനും സഹായിക്കാനും ആയി ഓരോ തവണ നമ്മൾ യഹോവയോടു പ്രാർഥിക്കുകയും യഹോവ ആ പ്രാർഥനയ്‌ക്ക്‌ ഉത്തരം തരുകയും ചെയ്യുമ്പോൾ യഹോവയിലുള്ള നമ്മുടെ വിശ്വാസം ശക്തമാകും. (1 യോഹ. 5:15) വിശ്വാസം ശക്തമാക്കാൻ നമ്മളെ സഹായിക്കുന്ന മറ്റൊരു കാര്യം വ്യക്തിപരമായ പഠനമാണ്‌. ‘വചനം കേട്ടതിനു ശേഷമാണല്ലോ വിശ്വാസം വരുന്നത്‌.’ (റോമ. 10:17) എന്നാൽ വിശ്വാസം ശക്തമാക്കാൻ വെറുതേ കാര്യങ്ങൾ പഠിച്ചാൽ പോരാ. വേറെ എന്താണു നമ്മൾ ചെയ്യേണ്ടത്‌?

18. പഠിക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ ആഴത്തിൽ ചിന്തിക്കേണ്ടത്‌ എന്തുകൊണ്ടെന്ന്‌ ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കുക.

18 പഠിക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ നമ്മൾ ആഴത്തിൽ ചിന്തിക്കേണ്ടതുണ്ട്‌. 77-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരനുണ്ടായ അനുഭവം നമുക്കു നോക്കാം. തനിക്കും മറ്റ്‌ ഇസ്രായേല്യർക്കും യഹോവയുടെ അംഗീകാരം നഷ്ടപ്പെട്ടെന്ന ചിന്ത അദ്ദേഹത്തെ ആകെപ്പാടെ വിഷമിപ്പിച്ചു. ആ സങ്കടത്തിൽ അദ്ദേഹത്തിനു രാത്രിയിൽ ഉറങ്ങാൻപോലും കഴിഞ്ഞില്ല. (2-8 വാക്യങ്ങൾ) അതുകൊണ്ട്‌ അദ്ദേഹം യഹോവയോടു പറഞ്ഞു: “അങ്ങയുടെ സകല പ്രവൃത്തികളും ഞാൻ ധ്യാനിക്കും; അങ്ങയുടെ ഇടപെടലുകളെക്കുറിച്ച്‌ ചിന്തിക്കും.” (12-ാം വാക്യം) യഹോവ മുമ്പ്‌ തന്റെ ജനത്തിനുവേണ്ടി ചെയ്‌ത കാര്യങ്ങളെക്കുറിച്ചൊക്കെ ഈ സങ്കീർത്തനക്കാരന്‌ അറിയാമായിരുന്നു. എന്നിട്ടും അദ്ദേഹം ഇങ്ങനെയൊക്കെ ചിന്തിച്ചു: “ദൈവം പ്രീതി കാണിക്കാൻ മറന്നുപോയോ? അതോ കോപം തോന്നിയിട്ടു കരുണ കാട്ടാതിരിക്കുകയാണോ?” (9-ാം വാക്യം) എന്നാൽ യഹോവയുടെ പ്രവൃത്തികളെക്കുറിച്ചും മുൻകാലങ്ങളിൽ യഹോവ തന്റെ ജനത്തോടു കരുണയും അനുകമ്പയും കാണിച്ചതിനെക്കുറിച്ചും ആഴത്തിൽ ചിന്തിച്ചപ്പോഴാണ്‌ യഹോവ ഒരിക്കലും തന്റെ ജനത്തെ ഉപേക്ഷിക്കില്ലെന്ന കാര്യം അദ്ദേഹത്തിനു ബോധ്യമായത്‌. (1115 വാക്യങ്ങൾ) അതുപോലെ യഹോവ തന്റെ ജനത്തിനുവേണ്ടിയും നമുക്കുവേണ്ടിയും ഇതുവരെ പ്രവർത്തിച്ചതിനെക്കുറിച്ച്‌ ആഴത്തിൽ ചിന്തിക്കുന്നെങ്കിൽ നമ്മുടെ വിശ്വാസവും ശക്തമാകും.

19. യഹോവയുടെകൂടെ സമയം ചെലവഴിക്കുന്നതിലൂടെ കിട്ടുന്ന മറ്റൊരു പ്രയോജനം എന്താണ്‌?

19 നാല്‌, യഹോവയോടുള്ള നമ്മുടെ സ്‌നേഹം വർധിക്കും. നമുക്കു ലഭിക്കുന്ന ഏറ്റവും വലിയ പ്രയോജനമാണ്‌ അത്‌. യഹോവയെ അനുസരിക്കാനും യഹോവയുടെ ഇഷ്ടം ചെയ്യാൻവേണ്ടി ത്യാഗങ്ങൾ ചെയ്യാനും പരിശോധനകളിൽ സഹിച്ചുനിൽക്കാനും നമ്മളെ പ്രേരിപ്പിക്കുന്നത്‌ ഈ സ്‌നേഹമാണ്‌. (മത്താ. 22:37-39; 1 കൊരി. 13:4, 7; 1 യോഹ. 5:3) യഹോവയുമായി ഒരു അടുത്ത സ്‌നേഹബന്ധമുണ്ടായിരിക്കുന്നതിനെക്കാൾ വിലപ്പെട്ടതായി മറ്റൊന്നുമില്ല!—സങ്കീ. 63:1-8.

20. യഹോവയുടെകൂടെയുള്ള സമയം ഏറ്റവും നന്നായി ഉപയോഗിക്കുന്നെന്ന്‌ ഉറപ്പുവരുത്താൻ നമുക്ക്‌ എന്തു ചെയ്യാം?

20 പ്രാർഥിക്കുകയും പഠിക്കുകയും ധ്യാനിക്കുകയും ഒക്കെ ചെയ്യുന്നതു നമ്മുടെ ആരാധനയുടെ ഭാഗമാണെന്ന്‌ ഓർക്കുക. യേശുവിനെപ്പോലെ യഹോവയുടെകൂടെ സമയം ചെലവഴിക്കാൻവേണ്ടി ശാന്തമായ സ്ഥലങ്ങൾ തിരഞ്ഞെടുക്കുക. നമ്മുടെ ശ്രദ്ധ പതറിക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക. ആത്മീയപ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കണേ എന്ന്‌ യഹോവയോടു പ്രാർഥിക്കുക. നിങ്ങൾ ഇപ്പോൾ നിങ്ങളുടെ സമയം നന്നായി ഉപയോഗിക്കുകയാണെങ്കിൽ ദൈവത്തിന്റെ പുതിയ ലോകത്തിൽ എന്നെന്നും ജീവിക്കാനുള്ള അവസരം തന്നുകൊണ്ട്‌ യഹോവ നിങ്ങളെ അനുഗ്രഹിക്കും.—മർക്കോ. 4:24.

ഗീതം 28 യഹോവയുടെ സൗഹൃദം നേടുക

^ യഹോവയാണു നമ്മുടെ ഏറ്റവും നല്ല സുഹൃത്ത്‌. ആ സൗഹൃദം നമുക്കു വളരെ വിലപ്പെട്ടതാണ്‌. യഹോവയെ അടുത്തറിയാൻ നമ്മൾ ആഗ്രഹിക്കുന്നു. ഒരാളെ അടുത്തറിയാൻ സമയമെടുക്കും. യഹോവയുമായുള്ള നമ്മുടെ ബന്ധത്തിന്റെ കാര്യത്തിലും അതു ശരിയാണ്‌. എന്നാൽ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ സ്വർഗീയപിതാവുമായുള്ള നമ്മുടെ ബന്ധം ശക്തമാക്കാൻ നമുക്ക്‌ എങ്ങനെ സമയം കണ്ടെത്താം? അങ്ങനെ ചെയ്യുന്നതുകൊണ്ടുള്ള പ്രയോജനം എന്താണ്‌?