പഠനലേഖനം 20
വെളിപാട്—ദൈവത്തിന്റെ ശത്രുക്കൾക്കു സംഭവിക്കാൻപോകുന്നത്
“അവ അവരെ എബ്രായ ഭാഷയിൽ അർമഗെദോൻ എന്ന് അറിയപ്പെടുന്ന സ്ഥലത്ത് കൂട്ടിച്ചേർത്തു.”—വെളി. 16:16.
ഗീതം 150 വിടുതലിനായി ദൈവത്തെ അന്വേഷിക്കാം
ചുരുക്കം *
1. സാത്താൻ ദൈവജനത്തോട് എന്തു ചെയ്യുന്നതായി വെളിപാട് പുസ്തകം പറയുന്നു?
ദൈവത്തിന്റെ രാജ്യം സ്വർഗത്തിൽ ഭരണം ആരംഭിച്ചിരിക്കുന്നെന്നും സാത്താനെ അവിടെനിന്ന് പുറന്തള്ളിയിരിക്കുന്നെന്നും വെളിപാട് പുസ്തകം കാണിച്ചുതരുന്നു. (വെളി. 12:1-9) സാത്താനെ പുറത്താക്കിയതോടെ സ്വർഗത്തിലുള്ളവർക്കു സന്തോഷമായി. എന്നാൽ ഇവിടെ ഭൂമിയിൽ ജീവിക്കുന്ന നമുക്ക് അതു കൂടുതൽ പ്രശ്നങ്ങൾക്ക് ഇടയാക്കി. കാരണം, ഇന്നു ഭൂമിയിൽ യഹോവയെ വിശ്വസ്തമായി സേവിക്കുന്നവരെ ആക്രമിക്കാൻ അവൻ ദേഷ്യത്തോടെ ലക്ഷ്യം വെച്ചിരിക്കുകയാണ്.—വെളി. 12:12, 15, 17.
2. വിശ്വസ്തരായി നിൽക്കാൻ നമ്മളെ എന്തു സഹായിക്കും?
2 സാത്താന്റെ ആക്രമണമൊക്കെയുണ്ടെങ്കിലും നമുക്ക് എങ്ങനെ വിശ്വസ്തരായി നിൽക്കാനാകും? (വെളി. 13:10) ഭാവിയിൽ എന്തു സംഭവിക്കാൻപോകുന്നെന്ന് അറിയുന്നത് അതിനു നമ്മളെ സഹായിക്കും. ഉദാഹരണത്തിന്, പെട്ടെന്നുതന്നെ നമുക്കു കിട്ടാനിരിക്കുന്ന വലിയ അനുഗ്രഹങ്ങളെക്കുറിച്ച് അപ്പോസ്തലനായ യോഹന്നാൻ വെളിപാട് പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ആ അനുഗ്രഹങ്ങളിലൊന്നാണു ശത്രുക്കളുടെ നാശം. അതുകൊണ്ട് നമുക്ക് ഇപ്പോൾ, വെളിപാട് പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന ശത്രുക്കൾ ആരാണെന്നും അവർക്കു സംഭവിക്കാൻപോകുന്നത് എന്താണെന്നും നോക്കാം.
ദൈവത്തിന്റെ ശത്രുക്കളെ സൂചിപ്പിക്കുന്ന ‘അടയാളങ്ങൾ’
3. വെളിപാട് പുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്ന ചില അടയാളങ്ങൾ ഏതൊക്കെയാണ്?
3 വെളിപാട് പുസ്തകത്തിൽ ‘അടയാളങ്ങളിലൂടെയാണു’ കാര്യങ്ങൾ വിവരിച്ചിരിക്കുന്നത്, അതായത് ആലങ്കാരികഭാഷയിൽ. (വെളി. 1:1) അതിന്റെ ആദ്യവാക്യത്തിൽത്തന്നെ അക്കാര്യം പറഞ്ഞിട്ടുണ്ട്. ദൈവത്തിന്റെ ശത്രുക്കളെക്കുറിച്ച് വിവരിക്കാൻ ചില കാട്ടുമൃഗങ്ങളെ ഉപയോഗിച്ചിരിക്കുന്നു. ഉദാഹരണത്തിന്, ‘കടലിൽനിന്ന് കയറിവരുന്ന ഒരു കാട്ടുമൃഗത്തെക്കുറിച്ച്’ നമ്മൾ വായിക്കുന്നു. അതിനു “പത്തു കൊമ്പും ഏഴു തലയും” ഉണ്ട്. (വെളി. 13:1) ആ കാട്ടുമൃഗത്തിന്റെ പുറകേ ‘വേറൊരു കാട്ടുമൃഗം ഭൂമിയിൽനിന്ന് കയറിവരുന്നതായും’ പറഞ്ഞിരിക്കുന്നു. അത് ഒരു ഭീകരസർപ്പത്തെപ്പോലെ സംസാരിക്കുന്നു. മാത്രമല്ല, അത് “ആകാശത്തുനിന്ന് ഭൂമിയിലേക്കു തീയിറക്കുകപോലും ചെയ്യുന്നു.” (വെളി. 13:11-13) തുടർന്ന് മറ്റൊരു കാട്ടുമൃഗത്തെക്കുറിച്ച് പറയുന്നുണ്ട്, “കടുഞ്ചുവപ്പു നിറമുള്ള” ഒരു കാട്ടുമൃഗം. അതിന്റെ പുറത്ത് ഒരു വേശ്യ ഇരിപ്പുണ്ട്. വളരെക്കാലമായി യഹോവയെയും ദൈവരാജ്യത്തെയും എതിർത്തുകൊണ്ടിരിക്കുന്ന ശത്രുക്കളെയാണ് ഈ മൂന്നു കാട്ടുമൃഗങ്ങളും സൂചിപ്പിക്കുന്നത്. അതുകൊണ്ട് അവർ ആരാണെന്നു തിരിച്ചറിയുന്നതു വളരെ പ്രധാനമാണ്.—വെളി. 17:1, 3.
4-5. ദാനിയേൽ 7:15-17-ൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വെളിപാട് പുസ്തകത്തിലെ കാട്ടുമൃഗങ്ങളെ തിരിച്ചറിയാൻ നമ്മളെ സഹായിക്കുന്നത് എങ്ങനെ?
4 ആലങ്കാരികഭാഷ ഉപയോഗിച്ച് പറഞ്ഞിരിക്കുന്ന ഈ ശത്രുക്കൾ ആരാണെന്നു മനസ്സിലാക്കാൻ ബൈബിളിലെ മറ്റു ഭാഗങ്ങൾ നമ്മളെ സഹായിക്കും. അതിലൊന്നാണു ദാനിയേൽ പുസ്തകം. വെളിപാടിൽ ഉപയോഗിച്ചിരിക്കുന്ന പല അടയാളങ്ങളുടെയും വിശദീകരണം നമുക്ക് ആ പുസ്തകത്തിൽ കാണാം. ഉദാഹരണത്തിന്, ദാനിയേൽ ഒരു സ്വപ്നത്തിൽ ‘സമുദ്രത്തിൽനിന്ന് നാലു കൂറ്റൻ മൃഗങ്ങൾ കയറിവരുന്നതായി’ കണ്ടു. (ദാനി. 7:1-3) അവ എന്തിനെയാണു ചിത്രീകരിച്ചതെന്നു ദാനിയേൽതന്നെ വിശദീകരിക്കുന്നുണ്ട്. ഈ വലിയ നാലു മൃഗങ്ങൾ നാലു ‘രാജാക്കന്മാർ’ അഥവാ ഗവൺമെന്റുകളാണ്. (ദാനിയേൽ 7:15-17 വായിക്കുക.) അതിൽനിന്ന് ഒരു കാര്യം നമുക്കു മനസ്സിലാക്കാം: വെളിപാടിൽ പറഞ്ഞിരിക്കുന്ന ഈ മൃഗങ്ങളും രാഷ്ട്രീയശക്തികളെത്തന്നെയാണ് അർഥമാക്കുന്നത്.
5 ഇതു മനസ്സിൽപ്പിടിച്ചുകൊണ്ട് വെളിപാടിൽ പറഞ്ഞിരിക്കുന്ന ചില അടയാളങ്ങളെക്കുറിച്ച് നമുക്കു നോക്കാം. ഈ കാട്ടുമൃഗങ്ങൾ ഏതെല്ലാം ഗവൺമെന്റുകളെയാണു സൂചിപ്പിക്കുന്നതെന്നു നമ്മൾ ആദ്യം കാണും. തുടർന്ന്, അവയ്ക്ക് എന്താണു സംഭവിക്കാൻപോകുന്നത്, അതു മനസ്സിലാക്കുമ്പോൾ നമ്മൾ എന്തു ചെയ്യണം എന്നീ കാര്യങ്ങളും പഠിക്കും.
ദൈവത്തിന്റെ ശത്രുക്കളെ തിരിച്ചറിയാം
6. വെളിപാട് 13:1-4-ൽ പറഞ്ഞിരിക്കുന്ന ഏഴു തലയുള്ള കാട്ടുമൃഗം എന്താണ്?
6 ഏഴു തലയുള്ള കാട്ടുമൃഗം എന്താണ്? (വെളിപാട് 13:1-4 വായിക്കുക.) ഈ കാട്ടുമൃഗം പുള്ളിപ്പുലിയെപ്പോലെയിരിക്കുന്നതായി വെളിപാടിൽ നമ്മൾ വായിക്കുന്നു. എന്നാൽ അതിന്റെ പാദം കരടിയുടേതുപോലെയും വായ് സിംഹത്തിന്റേതുപോലെയും ആയിരുന്നു. അതിനു പത്തു കൊമ്പും ഉണ്ടായിരുന്നു. ഈ ഓരോരോ സവിശേഷതകൾ ദാനിയേൽ 7-ാം അധ്യായത്തിൽ പറഞ്ഞിരിക്കുന്ന നാലു മൃഗങ്ങളിലായി കാണാം. എന്നാൽ വെളിപാട് പുസ്തകത്തിൽ ഒരു മൃഗത്തിനുതന്നെ ആ പ്രത്യേകതകൾ എല്ലാമുള്ളതായി പറഞ്ഞിരിക്കുന്നു. ഈ കാട്ടുമൃഗം ഏതെങ്കിലും ഒരു ഗവൺമെന്റിനെയോ ഒരു സാമ്രാജ്യത്തെയോ അല്ല സൂചിപ്പിക്കുന്നത്. അതിന് “എല്ലാ ഗോത്രങ്ങളുടെയും വംശങ്ങളുടെയും ഭാഷക്കാരുടെയും ജനതകളുടെയും മേൽ” അധികാരം ഉള്ളതായി നമ്മൾ വായിക്കുന്നു. (വെളി. 13:7) അതുകൊണ്ട്, ഈ കാട്ടുമൃഗം സൂചിപ്പിക്കുന്നതു മനുഷ്യരെ ഇക്കാലംവരെ ഭരിച്ചിട്ടുള്ള എല്ലാ ഗവൺമെന്റുകളെയുമാണ്. *—സഭാ. 8:9.
7. കാട്ടുമൃഗത്തിന്റെ ഏഴു തല എന്തിനെ അർഥമാക്കുന്നു?
7 കാട്ടുമൃഗത്തിന്റെ ഏഴു തല എന്തിനെയാണ് അർഥമാക്കുന്നത്? അതു മനസ്സിലാക്കാൻ വെളിപാട് 17-ാം അധ്യായം നമ്മളെ സഹായിക്കും. അവിടെ, വെളിപാട് 13-ാം അധ്യായത്തിൽ പറഞ്ഞിരിക്കുന്ന കാട്ടുമൃഗത്തിന്റെ ഒരു പ്രതിമയെക്കുറിച്ച് വിവരിക്കുന്നു. വെളിപാട് 17:10 ഇങ്ങനെ പറയുന്നു: “ഇവ ഏഴു രാജാക്കന്മാർ; അഞ്ചു പേർ വീണുപോയി; ഒരാൾ ഇപ്പോഴുണ്ട്; മറ്റേയാൾ ഇനിയും വന്നിട്ടില്ല. വന്നാൽപ്പിന്നെ അയാൾ അൽപ്പകാലം ഉണ്ടായിരിക്കേണ്ടതാണ്.” എല്ലാ ഗവൺമെന്റുകളും സാത്താന്റെ കൈയിലെ ഉപകരണങ്ങളാണെങ്കിലും അവയിൽ ഏഴെണ്ണം എടുത്തുപറയേണ്ടവയാണ്. അതുകൊണ്ട് അവയെ “തല” ആയി ചിത്രീകരിച്ചിരിക്കുന്നു. കാരണം ദൈവജനത്തിൽ പലരും ഈ ഗവൺമെന്റുകളുടെ പ്രദേശത്ത് താമസിക്കുകയും അവരുടെ വെറുപ്പിന് ഇരയാകുകയും ചെയ്തിട്ടുണ്ട്. യോഹന്നാൻ അപ്പോസ്തലന്റെ കാലമായപ്പോഴേക്കും ഈജിപ്ത്, അസീറിയ, ബാബിലോൺ, മേദോ-പേർഷ്യ, ഗ്രീസ് എന്നിങ്ങനെ ആദ്യത്തെ അഞ്ചു ലോകശക്തികളുടെ ഭരണം അവസാനിച്ചിരുന്നു. ആറാമത്തെ ലോകശക്തിയായ റോമാണ് അപ്പോൾ ഭരണം നടത്തിയിരുന്നത്. എന്നാൽ ഏഴാമത്തേതും അവസാനത്തേതും ആയ ലോകശക്തി, അഥവാ തല ഏതായിരിക്കുമായിരുന്നു?
8. കാട്ടുമൃഗത്തിന്റെ ഏഴാമത്തെ തല എന്തിനെയാണു സൂചിപ്പിച്ചത്?
8 ഈ അവസാനകാലത്ത്, അതായത് ‘കർത്താവിന്റെ ദിവസത്തിൽ’ ഏതു ലോകശക്തിയാണു ഭരണം നടത്തുന്നത്? (വെളി. 1:10) ബ്രിട്ടനും അമേരിക്കയും ചേർന്ന ആംഗ്ലോ-അമേരിക്കൻ ലോകശക്തി. അതുകൊണ്ട്, വെളിപാട് 13:1-4-ൽ പറഞ്ഞിരിക്കുന്ന കാട്ടുമൃഗത്തിന്റെ ഏഴാമത്തെ തല ഈ ലോകശക്തിയാണെന്നു നമുക്കു മനസ്സിലാക്കാം. അതു തിരിച്ചറിയാൻ ദാനിയേൽ പുസ്തകമാണു നമ്മളെ സഹായിക്കുന്നത്.
9. ‘കുഞ്ഞാടിനെപ്പോലെ രണ്ടു കൊമ്പുണ്ടായിരുന്ന’ കാട്ടുമൃഗം എന്തിനെയാണ് അർഥമാക്കിയത്?
9 വെളിപാട് 13-ാം അധ്യായത്തിൽ ഏഴാമത്തെ തലയായ ആംഗ്ലോ-അമേരിക്കൻ ലോകശക്തിയെക്കുറിച്ച്, ‘കുഞ്ഞാടിനെപ്പോലെ രണ്ടു കൊമ്പുള്ള’ ഒരു കാട്ടുമൃഗം എന്നും പറഞ്ഞിരിക്കുന്നതായി കാണാം. “എന്നാൽ അതൊരു ഭീകരസർപ്പത്തെപ്പോലെ സംസാരിച്ചു.” വെളിപാട് 16-ഉം 19-ഉം അധ്യായങ്ങളിൽ ഈ കാട്ടുമൃഗത്തെ ‘കള്ളപ്രവാചകൻ’ എന്നാണു വിളിച്ചിരിക്കുന്നത്. (വെളി. 16:13; 19:20) ഈ കാട്ടുമൃഗം “വലിയ അടയാളങ്ങൾ കാണിക്കുന്നു. മനുഷ്യർ കാൺകെ ആകാശത്തുനിന്ന് ഭൂമിയിലേക്കു തീയിറക്കുകപോലും ചെയ്യുന്നു.” (വെളി. 13:11-15) അതുപോലെ ഒരു കാര്യം ദാനിയേൽ പ്രവചനത്തിലും കാണാം. അവിടെ, ആംഗ്ലോ-അമേരിക്കൻ ലോകശക്തി ‘ഉഗ്രനാശം വിതയ്ക്കുന്നതായി’ നമ്മൾ വായിക്കുന്നു. (ദാനി. 8:19, 23, 24, അടിക്കുറിപ്പ്) അതാണു രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്ത് സംഭവിച്ചത്. ബ്രിട്ടന്റെയും അമേരിക്കയുടെയും ശാസ്ത്രജ്ഞന്മാർ ചേർന്ന് ഉണ്ടാക്കിയ അണുബോംബ് വലിയ നാശം വരുത്തിവെച്ചു. അങ്ങനെ, ഒരർഥത്തിൽ ആംഗ്ലോ-അമേരിക്കൻ ലോകശക്തി ‘ആകാശത്തുനിന്ന് ഭൂമിയിലേക്കു തീയിറക്കി’ എന്നു പറയാം.
10. “കാട്ടുമൃഗത്തിന്റെ പ്രതിമ” എന്തിനെയാണു സൂചിപ്പിക്കുന്നത്? (വെളിപാട് 13:14, 15; 17:3, 8, 11)
10 അടുത്തതായി മറ്റൊരു കാട്ടുമൃഗത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നു. അതു കാഴ്ചയ്ക്ക് ഏതാണ്ട് ഏഴു തലയുള്ള കാട്ടുമൃഗത്തെപ്പോലെയാണെങ്കിലും അതിന്റെ നിറം കടുഞ്ചുവപ്പാണ്. അതിനെ “കാട്ടുമൃഗത്തിന്റെ പ്രതിമ” എന്നാണു വിളിച്ചിരിക്കുന്നത്. അത് ‘എട്ടാമത്തെ രാജാവാണ്’ * എന്നു വിവരണം പറയുന്നു. (വെളിപാട് 13:14, 15; 17:3, 8, 11 വായിക്കുക.) ഈ ‘രാജാവ്’ അധികാരത്തിൽ വരുന്നു, പിന്നീട് ഇല്ലാതാകുന്നു, വീണ്ടും പ്രത്യക്ഷപ്പെടുന്നു. ഐക്യരാഷ്ട്ര സംഘടനയ്ക്കു നന്നായി യോജിക്കുന്നതാണ് ഈ വിവരണം. ആദ്യം അതു സർവരാജ്യസഖ്യം എന്ന പേരിലായിരുന്നു. പിന്നീട് രണ്ടാം ലോകമഹായുദ്ധകാലത്ത് അത് ഇല്ലാതായി. വീണ്ടും അത് ഇപ്പോഴത്തെ അതിന്റെ രൂപത്തിൽ, ഐക്യരാഷ്ട്ര സംഘടന എന്ന പേരിൽ നിലവിലുണ്ട്. അതു ലോകമെങ്ങുമുള്ള രാഷ്ട്രങ്ങളെ പിന്തുണയ്ക്കുന്നു.
11. രാഷ്ട്രീയ കാട്ടുമൃഗങ്ങൾ എന്തു ചെയ്യും, എന്നാൽ നമ്മൾ പേടിക്കേണ്ടതില്ലാത്തത് എന്തുകൊണ്ട്?
11 സംഘടിതമായ വ്യാജപ്രചാരണങ്ങളിലൂടെ രാഷ്ട്രീയ കാട്ടുമൃഗങ്ങൾ, യഹോവയെയും ദൈവജനത്തെയും എതിർക്കാൻ ആളുകളെ പ്രേരിപ്പിക്കും. ‘സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധമായ’ അർമഗെദോനിലേക്ക് “ഭൂമിയിൽ എല്ലായിടത്തുമുള്ള രാജാക്കന്മാരെ” അവർ ആലങ്കാരികമായി കൂട്ടിച്ചേർക്കുന്നതുപോലെയാണ് അത്. (വെളി. 16:13, 14, 16) എന്നാൽ നമ്മൾ പേടിക്കേണ്ടതില്ല. കാരണം നമ്മുടെ മഹാദൈവമായ യഹോവ, തന്റെ ഭരണത്തെ പിന്തുണയ്ക്കുന്നവരെ രക്ഷിക്കാനായി പെട്ടെന്നുതന്നെ പ്രവർത്തിക്കും.—യഹ. 38:21-23.
12. എല്ലാ കാട്ടുമൃഗങ്ങൾക്കും എന്തു സംഭവിക്കും?
12 എല്ലാ കാട്ടുമൃഗങ്ങൾക്കും എന്തു സംഭവിക്കും? വെളിപാട് 19:20 അതിനുള്ള ഉത്തരം തരുന്നു: “കാട്ടുമൃഗത്തെ പിടിച്ച് ഗന്ധകം കത്തുന്ന തീത്തടാകത്തിലേക്കു ജീവനോടെ എറിഞ്ഞു. കൂടാതെ, അതിന്റെ മുന്നിൽ അടയാളങ്ങൾ കാണിച്ച് ആളുകളെ വഴിതെറ്റിച്ച, കാട്ടുമൃഗത്തിന്റെ മുദ്രയേൽക്കുകയും അതിന്റെ പ്രതിമയെ ആരാധിക്കുകയും ചെയ്തവരെ വഴിതെറ്റിച്ച, കള്ളപ്രവാചകനെയും ജീവനോടെ അവിടേക്ക് എറിഞ്ഞു.” ഇതിൽനിന്ന് നമ്മൾ മനസ്സിലാക്കുന്നത് ഈ ഗവൺമെന്റുകൾ അധികാരത്തിലിരിക്കുമ്പോൾത്തന്നെ ദൈവത്തിന്റെ ശത്രുക്കളായ അവരെ ദൈവം എന്നേക്കുമായി നശിപ്പിക്കും എന്നാണ്.
13. ദൈവജനം എന്തു ചെയ്യാൻ ഗവൺമെന്റുകൾ ആഗ്രഹിക്കുന്നു?
13 നമ്മൾ എന്താണു ചെയ്യേണ്ടത്? ക്രിസ്ത്യാനികളായ നമ്മൾ യഹോവയോടും ദൈവരാജ്യത്തോടും വിശ്വസ്തരായിരിക്കണം. (യോഹ. 18:36) അതിനു നമ്മൾ രാഷ്ട്രീയകാര്യങ്ങളിൽ ഉൾപ്പെടാതെ നിഷ്പക്ഷരായി നിൽക്കണം. എന്നാൽ അങ്ങനെ നിൽക്കുന്നത് ഒട്ടും എളുപ്പമല്ല. കാരണം നമ്മുടെ വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയും ഗവൺമെന്റുകളെ പൂർണമായി പിന്തുണയ്ക്കാൻ അവർ ആഗ്രഹിക്കുന്നു. എന്നാൽ അതിനു വഴങ്ങിക്കൊടുത്താൽ നമ്മൾ കാട്ടുമൃഗത്തിന്റെ മുദ്ര സ്വീകരിക്കുന്നതുപോലെയായിരിക്കും. (വെളി. 13:16, 17) മൃഗത്തിന്റെ മുദ്രയേൽക്കുന്നവർക്ക് യഹോവയുടെ അംഗീകാരമുണ്ടായിരിക്കില്ല, അവർക്കു നിത്യജീവനും നഷ്ടമാകും. (വെളി. 14:9, 10; 20:4) അതുകൊണ്ട് രാഷ്ട്രീയകാര്യങ്ങളിൽ ഒരുതരത്തിലും ഉൾപ്പെടാതെ നിഷ്പക്ഷരായി നിൽക്കുന്നത് എത്ര പ്രധാനമാണ്! എന്തെല്ലാം സമ്മർദങ്ങളുണ്ടായാലും നമുക്ക് അങ്ങനെയൊരു നിലപാടു സ്വീകരിക്കാം.
മഹാവേശ്യയുടെ നാണംകെട്ട അന്ത്യം
14. വെളിപാട് 17:3-5-ൽ വിവരിച്ചിരിക്കുന്നതുപോലെ, തന്നെ അത്ഭുതപ്പെടുത്തിയ ഏതു കാര്യമാണു യോഹന്നാൻ അപ്പോസ്തലൻ അടുത്തതായി കണ്ടത്?
14 അടുത്തതായി യോഹന്നാൻ അപ്പോസ്തലൻ മറ്റൊരു കാര്യം കാണുന്നു. അതു കണ്ട് അദ്ദേഹം “ആകെ അത്ഭുതപ്പെട്ടുപോയി.” എന്തായിരുന്നു അത്? കടുഞ്ചുവപ്പു നിറമുള്ള ഒരു കാട്ടുമൃഗത്തിന്റെ പുറത്ത് ഒരു സ്ത്രീ ഇരിക്കുന്നു. (വെളി. 17:1, 2, 6) അവൾ ഒരു ‘മഹാവേശ്യയാണ്.’ “ബാബിലോൺ എന്ന മഹതി” എന്നാണ് അവളെ വിളിച്ചിരിക്കുന്നത്. അവൾ “ഭൂമിയിലെ രാജാക്കന്മാരുമായി” ‘ലൈംഗിക അധാർമികതയിൽ’ ഏർപ്പെടുന്നു.—വെളിപാട് 17:3-5 വായിക്കുക.
15-16. ആരാണു “ബാബിലോൺ എന്ന മഹതി,” അതു നമുക്ക് എങ്ങനെ അറിയാം?
15 ആരാണ് “ബാബിലോൺ എന്ന മഹതി?” ഈ സ്ത്രീ ഒരു രാഷ്ട്രീയസംഘടനയാണോ? അല്ല. കാരണം ലോകത്തിലെ രാഷ്ട്രീയനേതാക്കന്മാരുമായി അവൾ അധാർമികപ്രവൃത്തികൾ ചെയ്യുന്നതായി വെളിപാട് പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. (വെളി. 18:9) വാസ്തവത്തിൽ അവൾ ആ മൃഗത്തിന്റെ പുറത്ത് ഇരിക്കുകയാണ്. അതു കാണിക്കുന്നത് അവൾ ഈ രാഷ്ട്രീയഗവൺമെന്റുകളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നു എന്നാണ്. ഇനി, അവൾ സാത്താന്റെ ലോകത്തിലെ അത്യാഗ്രഹികളായ വാണിജ്യഘടകങ്ങളാണെന്നും പറയാൻ പറ്റില്ല. കാരണം അവരെക്കുറിച്ച് വെളിപാടിലെത്തന്നെ മറ്റൊരു ഭാഗത്ത് ‘ഭൂമിയിലെ വ്യാപാരികൾ’ എന്നു വേർതിരിച്ച് പറഞ്ഞിട്ടുണ്ട്.—വെളി. 18:11, 15, 16.
16 ദൈവത്തെ സേവിക്കുന്നതായി അവകാശപ്പെടുകയും അതേസമയം ഏതെങ്കിലും വിധത്തിൽ വിഗ്രഹാരാധനയിൽ ഏർപ്പെടുകയോ ലോകത്തിന്റെ സൗഹൃദം നേടാൻ ശ്രമിക്കുകയോ ചെയ്യുന്ന ആളുകളെ കുറിക്കാൻ ബൈബിളിൽ “വേശ്യ” എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. (1 ദിന. 5:25; യാക്കോ. 4:4) എന്നാൽ ദൈവത്തെ വിശ്വസ്തമായി ആരാധിക്കുന്നവരെ “നിർമലകന്യക” എന്നാണു വിളിച്ചിരിക്കുന്നത്. (2 കൊരി. 11:2; വെളി. 14:4) പുരാതനബാബിലോൺ വ്യാജാരാധനയുടെ കേന്ദ്രമായിരുന്നു. അതുകൊണ്ടുതന്നെ “ബാബിലോൺ എന്ന മഹതി” എല്ലാ തരത്തിലുമുള്ള വ്യാജാരാധനയെയാണ് അർഥമാക്കുന്നത്. വാസ്തവത്തിൽ അവൾ വ്യാജമത ലോകസാമ്രാജ്യമാണ്.—വെളി. 17:5, 18; “എന്താണ് മഹതിയാം ബാബിലോൺ?” എന്ന ലേഖനം jw.org സൈറ്റിൽ കാണുക.
17. ബാബിലോൺ എന്ന മഹതിക്ക് എന്തു സംഭവിക്കും?
17 ബാബിലോൺ എന്ന മഹതിക്ക് എന്തു സംഭവിക്കും? വെളിപാട് 17:16, 17 അതിനുള്ള ഉത്തരം തരുന്നു: “നീ കണ്ട പത്തു കൊമ്പും കാട്ടുമൃഗവും വേശ്യയെ വെറുത്ത് അവളെ നശിപ്പിക്കുകയും നഗ്നയാക്കുകയും ചെയ്യും. അവ അവളുടെ മാംസം തിന്നിട്ട് അവളെ ചുട്ടുകരിച്ച് ഇല്ലാതാക്കും. കാരണം ദൈവത്തിന്റെ ഉദ്ദേശ്യം നടപ്പാക്കാൻ . . . ദൈവം അവരുടെ ഹൃദയത്തിൽ തോന്നിപ്പിക്കും.” അതു കാണിക്കുന്നത്, ആ കടുഞ്ചുവപ്പുള്ള കാട്ടുമൃഗത്തെ, അതായത് ഐക്യരാഷ്ട്ര സംഘടനയെ, ഉപയോഗിച്ച് എല്ലാ വ്യാജമതങ്ങളെയും പൂർണമായി നശിപ്പിക്കാൻ യഹോവ ഗവൺമെന്റുകളെ പ്രേരിപ്പിക്കും എന്നാണ്.—വെളി. 18:21-24.
18. ബാബിലോൺ എന്ന മഹതിയെ ഒരുതരത്തിലും പിന്തുണയ്ക്കുന്നില്ലെന്നു നമുക്ക് എങ്ങനെ ഉറപ്പുവരുത്താം?
18 നമ്മൾ എന്താണു ചെയ്യേണ്ടത്? നമ്മുടെ ആരാധനാരീതി “ദൈവത്തിന്റെ കണ്ണിൽ ശുദ്ധവും നിർമലവും” ആണെന്നു നമ്മൾ ഉറപ്പുവരുത്തണം. (യാക്കോ. 1:27) അതിനുവേണ്ടി ബാബിലോൺ എന്ന മഹതിയുമായുള്ള എല്ലാ ബന്ധവും നമ്മൾ ഉപേക്ഷിക്കേണ്ടതുണ്ട്. വ്യാജമതത്തിന്റെ ഉപദേശങ്ങളോ ആചാരങ്ങളോ തരംതാണ ധാർമികനിലവാരങ്ങളോ ഭൂതവിദ്യയോ നമ്മളെ സ്വാധീനിക്കാൻ ഒരിക്കലും അനുവദിക്കരുത്. കൂടാതെ, ‘അവളിൽനിന്ന് പുറത്ത് കടക്കുന്നതും’ അങ്ങനെ അവളുടെ പാപങ്ങളിൽ പങ്കാളികളാകാതിരിക്കുന്നതും എത്ര പ്രധാനമാണെന്നു നമ്മൾ ആളുകളോടു പറയുകയും വേണം.—വെളി. 18:4.
ദൈവത്തിന്റെ ഏറ്റവും വലിയ ശത്രുവിനു വരാനിരിക്കുന്ന ന്യായവിധി
19. ‘തീനിറമുള്ള വലിയ ഭീകരസർപ്പം’ ആരാണ്?
19 വെളിപാട് പുസ്തകം ‘തീനിറമുള്ള വലിയൊരു ഭീകരസർപ്പത്തെക്കുറിച്ചും’ പറയുന്നുണ്ട്. (വെളി. 12:3) ഈ സർപ്പം യേശുവിനും യേശുവിന്റെകൂടെയുള്ള ദൂതന്മാർക്കും എതിരെ പോരാടുന്നു. (വെളി. 12:7-9) അതു ദൈവജനത്തെ ആക്രമിക്കുകയും രാഷ്ട്രീയ കാട്ടുമൃഗങ്ങൾക്ക് അധികാരം നൽകുകയും ചെയ്യുന്നു. (വെളി. 12:17; 13:4) ആരാണ് ഈ ഭീകരസർപ്പം? അതു ‘പിശാച് എന്നും സാത്താൻ എന്നും അറിയപ്പെടുന്ന ആ പഴയ പാമ്പാണ്.’ (വെളി. 12:9; 20:2) അവനാണു ദൈവത്തിന്റെ എല്ലാ ശത്രുക്കളെയും ഇന്നു നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്.
20. ഭീകരസർപ്പത്തിന് എന്തു സംഭവിക്കും?
20 ആ ഭീകരസർപ്പത്തിന് എന്തു സംഭവിക്കും? വെളിപാട് 20:1-3 അതെക്കുറിച്ച് പറയുന്നുണ്ട്. ഒരു ദൈവദൂതൻ സാത്താനെ അഗാധത്തിലേക്ക് എറിയുന്നു. തടവറയ്ക്കു തുല്യമായ ഒരു അവസ്ഥയാണ് അത്. അവിടെയായിരിക്കുന്ന അവന് ‘1,000 വർഷത്തേക്കു ജനതകളെ വഴിതെറ്റിക്കാൻ’ കഴിയില്ല. അവസാനം സാത്താനെയും ഭൂതങ്ങളെയും “ഗന്ധകം കത്തുന്ന തീത്തടാകത്തിലേക്ക് എറിയും,” അതായത് അവരെ എന്നേക്കുമായി നശിപ്പിക്കും. (വെളി. 20:10) സാത്താനും ഭൂതങ്ങളും ഇല്ലാത്ത ആ ലോകത്തെക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കൂ! എത്ര രസമായിരിക്കും അവിടെ!
21. വെളിപാട് പുസ്തകത്തിൽനിന്ന് മനസ്സിലാക്കിയ കാര്യങ്ങൾ നമുക്കു സന്തോഷം തരുന്നത് എന്തുകൊണ്ട്?
21 “ഈ പ്രവചനത്തിലെ വാക്കുകൾ ഉറക്കെ വായിക്കുന്നവനും അതു കേൾക്കുന്നവരും . . . സന്തുഷ്ടർ” എന്നാണല്ലോ വെളിപാട് പുസ്തകം പറയുന്നത്. (വെളി. 1:3) വെളിപാട് പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന അടയാളങ്ങളുടെ അർഥം മനസ്സിലാക്കിയപ്പോൾ നമുക്കു ശരിക്കും സന്തോഷം തോന്നിയില്ലേ? അതിലൂടെ യഹോവയുടെ ശത്രുക്കൾ ആരാണെന്നും അവർക്കു സംഭവിക്കാൻപോകുന്നത് എന്താണെന്നും നമ്മൾ പഠിച്ചു. എന്നാൽ ദൈവത്തിന്റെ ശത്രുക്കൾ നശിപ്പിക്കപ്പെടുന്നതോടെ എന്തെല്ലാം അനുഗ്രഹങ്ങളാണു വിശ്വസ്തരായ ദൈവദാസർക്കു കിട്ടാൻപോകുന്നത്? അതെക്കുറിച്ച് അടുത്ത ലേഖനത്തിൽ നമ്മൾ പഠിക്കും.
ഗീതം 23 യഹോവ ഭരണം തുടങ്ങുന്നു
^ ദൈവത്തിന്റെ ശത്രുക്കൾ ആരാണെന്നു വെളിപാട് പുസ്തകം ചില അടയാളങ്ങളിലൂടെയാണു വെളിപ്പെടുത്തിയിരിക്കുന്നത്. ആ അടയാളങ്ങൾ കൃത്യമായി മനസ്സിലാക്കാൻ ദാനിയേൽ പുസ്തകം നമ്മളെ സഹായിക്കും. അതുകൊണ്ട്, ഈ ലേഖനത്തിൽ ദാനിയേലിലെ പ്രവചനങ്ങളും വെളിപാടിലെ പ്രവചനങ്ങളും നമ്മൾ ഒന്നു താരതമ്യം ചെയ്ത് പഠിക്കും. ദൈവത്തിന്റെ ശത്രുക്കൾ ആരാണെന്നും അവർക്ക് എന്തു സംഭവിക്കുമെന്നും മനസ്സിലാക്കാൻ ഈ പഠനം നമ്മളെ സഹായിക്കും.
^ ഏഴു തലയുള്ള കാട്ടുമൃഗം എല്ലാ ഗവൺമെന്റുകളെയുമാണ് അർഥമാക്കുന്നതെന്നു പറയാൻ മറ്റൊരു കാരണമുണ്ട്. അതിന്, ‘പത്തു കൊമ്പ്’ ഉള്ളതായി നമ്മൾ കാണുന്നു. പത്ത് എന്ന സംഖ്യ ബൈബിളിൽ മിക്കപ്പോഴും ഉപയോഗിച്ചിരിക്കുന്നതു പൂർണതയെ സൂചിപ്പിക്കാനാണ്.
^ ആദ്യത്തെ കാട്ടുമൃഗത്തിൽനിന്ന് ഇതിനൊരു വ്യത്യാസമുണ്ട്. ഈ പ്രതിമയ്ക്ക് അതിന്റെ കൊമ്പുകളിൽ കിരീടമോ ‘രാജമുടിയോ’ ഇല്ല. (വെളി. 13:1) കാരണം, വേറെ ‘ഏഴു രാജാക്കന്മാരിൽനിന്നാണ് ഇത് ഉത്ഭവിക്കുന്നത്,’ ഇതിന്റെ അധികാരം അവരെ ആശ്രയിച്ചാണിരിക്കുന്നത്.—“വെളിപാട് 17-ാം അധ്യായത്തിലെ കടുംചുവപ്പ് നിറമുള്ള കാട്ടുമൃഗം എന്താണ്?” എന്ന ലേഖനം jw.org സൈറ്റിൽ കാണുക.