പഠനലേഖനം 19
വെളിപാട്—നമുക്കു പഠിക്കാനുള്ള പാഠങ്ങൾ
‘ഈ പ്രവചനത്തിലെ വാക്കുകൾ ഉറക്കെ വായിക്കുന്നവൻ സന്തുഷ്ടൻ.’—വെളി. 1:3.
ഗീതം 15 യഹോവയുടെ ആദ്യജാതനെ വാഴ്ത്താം!
ചുരുക്കം *
1-2. വെളിപാട് പുസ്തകത്തിൽ നമ്മൾ താത്പര്യം എടുക്കേണ്ടതിന്റെ ഒരു കാരണം എന്താണ്?
നിങ്ങൾ ഒരു കൂട്ടുകാരന്റെ അടുത്ത് ചെന്നപ്പോൾ അദ്ദേഹം ഒരു ആൽബം നിങ്ങളെ കാണിച്ചു. നിങ്ങൾ അതു മറിച്ചുനോക്കുകയാണ്. മിക്കതും പരിചയമില്ലാത്ത മുഖങ്ങൾ. എന്നാൽ ഒരു ഫോട്ടോ നിങ്ങളുടെ കണ്ണിലുടക്കി. കാരണം ആ ഫോട്ടോയിൽ നിങ്ങളുണ്ടായിരുന്നു. അതിലേക്കു സൂക്ഷിച്ചുനോക്കിയപ്പോൾ അത് എന്ന്, എവിടെവെച്ച് എടുത്തതാണെന്നൊക്കെ നിങ്ങൾക്കു മനസ്സിലാകാൻതുടങ്ങുന്നു. കൂടാതെ ആ ഫോട്ടോയിലുള്ള ഓരോരുത്തരെയും നിങ്ങൾ പതിയെപ്പതിയെ തിരിച്ചറിയാൻതുടങ്ങി. ഇപ്പോൾ ആ ഫോട്ടോയോടു നിങ്ങൾക്ക് ഒരു പ്രത്യേകതാത്പര്യം തോന്നുന്നു.
2 ആ ഫോട്ടോപോലെയാണു വെളിപാട് പുസ്തകം. അത് എന്തുകൊണ്ടാണ്? കുറഞ്ഞതു രണ്ടു കാരണങ്ങൾ അതിനുണ്ട്. ഒന്ന്, ഈ ബൈബിൾപുസ്തകം നമുക്കുവേണ്ടി എഴുതിയതാണ്. ആ പുസ്തകത്തിന്റെ ആദ്യത്തെ വാക്യംതന്നെ ഇങ്ങനെയാണു പറയുന്നത്: “യേശുക്രിസ്തുവിന്റെ വെളിപാട്: ഉടനെ സംഭവിക്കാനുള്ള കാര്യങ്ങൾ തന്റെ അടിമകളെ കാണിക്കാൻവേണ്ടി ദൈവം അതു യേശുവിനു കൊടുത്തു.” (വെളി. 1:1) ആ പുസ്തകത്തിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ എല്ലാവർക്കുംവേണ്ടിയുള്ളതല്ല, ദൈവത്തിന്റെ സമർപ്പിതദാസരായ നമുക്കുവേണ്ടിയുള്ളതാണെന്നാണ് അതു കാണിക്കുന്നത്. നമ്മൾ ദൈവജനമായതുകൊണ്ട് അതിൽ പറഞ്ഞിരിക്കുന്ന പല പ്രവചനങ്ങളുടെ നിവൃത്തിയിലും നമുക്കു പങ്കുണ്ട്. മറ്റു വാക്കുകളിൽ പറഞ്ഞാൽ നമ്മൾ ‘ആ ഫോട്ടോയിൽ’ ഉണ്ട്.
3-4. (എ) വെളിപാടു പുസ്തകത്തിലെ പ്രവചനങ്ങൾ എപ്പോഴാണു നിറവേറുന്നത്? (ബി) അത് എന്തു ചെയ്യാൻ നമ്മളെ പ്രേരിപ്പിക്കണം?
3 രണ്ടാമത്തെ കാരണം, ഈ പ്രവചനം നിവൃത്തിയേറുന്ന സമയവുമായി ബന്ധപ്പെട്ടതാണ്. അപ്പോസ്തലനായ യോഹന്നാൻ ഇങ്ങനെ പറഞ്ഞു: “ദൈവാത്മാവിനാൽ ഞാൻ കർത്താവിന്റെ ദിവസത്തിലായി.” (വെളി. 1:10) ആ വാക്കുകൾ യോഹന്നാൻ ഏതാണ്ട് എ.ഡി. 96-ലാണ് എഴുതിയത്. അന്ന് ‘കർത്താവിന്റെ ദിവസം’ ആരംഭിച്ചിട്ടില്ലായിരുന്നു. ഉടനെയൊന്നും ആരംഭിക്കുകയുമില്ലായിരുന്നു. (മത്താ. 25:14, 19; ലൂക്കോ. 19:12) എന്നാൽ ബൈബിൾപ്രവചനങ്ങൾ സൂചിപ്പിക്കുന്നത് ആ ദിവസം 1914-ൽ തുടങ്ങി എന്നാണ്, അതായത് യേശു സ്വർഗത്തിൽ രാജാവായി ഭരണം ആരംഭിച്ചപ്പോൾ. ആ വർഷംമുതൽ വെളിപാട് പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന പ്രവചനങ്ങൾ ഒന്നൊന്നായി നിറവേറാൻ തുടങ്ങിയിരിക്കുന്നു. ‘കർത്താവിന്റെ ദിവസം’ എന്നു വെളിപാടിൽ പറഞ്ഞിരിക്കുന്ന ആ സമയത്താണു നമ്മൾ ഇപ്പോൾ ജീവിക്കുന്നത്.
4 അതുകൊണ്ടുതന്നെ വെളിപാട് 1:3-ൽ സ്നേഹപൂർവം നൽകുന്ന ആ ഉപദേശത്തിനു നമ്മൾ കൂടുതൽ ശ്രദ്ധകൊടുക്കണം. അവിടെ പറയുന്നു: “ഈ പ്രവചനത്തിലെ വാക്കുകൾ ഉറക്കെ വായിക്കുന്നവനും അതു കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നത് അനുസരിക്കുന്നവരും സന്തുഷ്ടർ. കാരണം നിശ്ചയിച്ച സമയം അടുത്തിരിക്കുന്നു.” അതായത് പ്രവചനത്തിലെ വാക്കുകൾ ‘ഉറക്കെ വായിക്കണം,’ ‘കേൾക്കണം,’ ‘അത് അനുസരിക്കണം.’ അങ്ങനെയെങ്കിൽ നമ്മൾ അനുസരിക്കേണ്ട ചില വാക്കുകൾ എന്തൊക്കെയാണ്?
നിങ്ങളുടെ ആരാധന യഹോവ സ്വീകരിക്കുമോ?
5. നമ്മുടെ ആരാധന യഹോവയ്ക്കു സ്വീകാര്യമാണെന്ന് ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യം വെളിപാട് പുസ്തകം കാണിച്ചുതരുന്നത് എങ്ങനെ?
5 ഏഷ്യാമൈനറിലെ ഏഴു സഭകൾക്കു യേശു എഴുതിയ സന്ദേശങ്ങളാണു വെളിപാടിലെ ആദ്യ അധ്യായങ്ങളിൽ നമ്മൾ കാണുന്നത്. അതിൽനിന്നും സഭകളിൽ നടക്കുന്ന കാര്യങ്ങൾ യേശുവിനു നന്നായി അറിയാമായിരുന്നെന്നു നമുക്കു മനസ്സിലാക്കാം. (വെളി. 1:12-16, 20; 2:1) ആ സന്ദേശങ്ങളിലൂടെ, ആരാധന യഹോവയ്ക്കു സ്വീകാര്യമായിരിക്കണമെങ്കിൽ എന്തു ചെയ്യണം എന്നതിനെക്കുറിച്ചുള്ള ചില നിർദേശങ്ങൾ യേശു അവർക്കു നൽകി. യേശു അവരോടു പറഞ്ഞ കാര്യങ്ങൾ നമ്മുടെ കാര്യത്തിലും ശരിയാണ്. ഇന്നത്തെ സഭകളും യേശുവിന്റെ മേൽനോട്ടത്തിലും സംരക്ഷണയിലും ആണ്. അതുകൊണ്ട് നമ്മുടെ ഓരോരുത്തരുടെയും ആത്മീയാവസ്ഥ യേശുവിനു നന്നായി അറിയാം. നമ്മുടെ ആരാധന യഹോവയ്ക്കു സ്വീകാര്യമായിരിക്കണമെങ്കിൽ നമ്മൾ എന്തൊക്കെ മാറ്റങ്ങൾ വരുത്തണമെന്നു പറഞ്ഞുതരാൻ യേശുവിനാകും. യേശു എന്താണു നമ്മളോടു പറയുന്നത്?
6. (എ) എഫെസൊസ് സഭയിൽ നിലനിന്നിരുന്ന ഏതു പ്രശ്നത്തെക്കുറിച്ചാണു വെളിപാട് 2:3, 4-ൽ യേശു പറയുന്നത്? (ബി) യേശുവിന്റെ വാക്കുകളിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
6 വെളിപാട് 2:3, 4 വായിക്കുക. യഹോവയോടു നമുക്ക് ആദ്യമുണ്ടായിരുന്ന സ്നേഹം വിട്ടുകളയരുത്. എഫെസൊസിലെ സഭയ്ക്കുള്ള യേശുവിന്റെ സന്ദേശത്തിൽനിന്ന് അവർ നന്നായി സഹിച്ചുനിന്നെന്നു നമുക്കു മനസ്സിലാക്കാം. പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഒക്കെ ഉണ്ടെങ്കിൽപ്പോലും അവർ അപ്പോഴും സഹിച്ചുനിൽക്കുകയായിരുന്നു. എന്നാൽ അവർക്ക് ആദ്യമുണ്ടായിരുന്ന സ്നേഹം വിട്ടുകളഞ്ഞതായി യേശു അവരോടു പറയുന്നു. ആ ആദ്യസ്നേഹം കത്തിജ്വലിപ്പിക്കാൻ അവർ നല്ല ശ്രമം ചെയ്യണമായിരുന്നു. കാരണം ആ സ്നേഹം ഇല്ലെങ്കിൽ യഹോവ അവരുടെ ആരാധന സ്വീകരിക്കില്ലായിരുന്നു. ഇന്നും അതുപോലെ നമ്മൾ വെറുതേ സഹിച്ചുനിന്നാൽ പോരാ, ശരിയായ കാരണങ്ങളുടെ പേരിൽ സഹിച്ചുനിൽക്കണം. നമ്മൾ എന്തു ചെയ്യുന്നു എന്നതു മാത്രമല്ല എന്തുകൊണ്ട് ഒരു കാര്യം ചെയ്യുന്നു എന്നതും ദൈവം ശ്രദ്ധിക്കുന്നുണ്ട്. ദൈവത്തോടു സ്നേഹവും നന്ദിയും ഒക്കെ തോന്നിയിട്ട് അതിന്റെ പേരിൽ നമ്മൾ ദൈവത്തെ ആരാധിക്കാനാണു ദൈവം പ്രതീക്ഷിക്കുന്നത്.—സുഭാ. 16:2; മർക്കോ. 12:29, 30.
7. (എ) വെളിപാട് 3:1-3 പറയുന്നതുപോലെ സർദിസ് സഭയിലെ സഹോദരങ്ങൾക്ക് എന്തു പ്രശ്നമുണ്ടായിരുന്നു? (ബി) നമുക്കു പഠിക്കാനുള്ള പാഠം എന്താണ്?
7 വെളിപാട് 3:1-3 വായിക്കുക. നമ്മൾ എപ്പോഴും ജാഗ്രതയോടെ ഉണർന്നിരിക്കണം. സർദിസ് സഭയിലെ സഹോദരങ്ങൾക്കു മറ്റൊരു പ്രശ്നമാണുണ്ടായിരുന്നത്. അവർ മുമ്പ് ആത്മീയമായി വളരെ ഉണർവുള്ളവരായിരുന്നെങ്കിലും ഇപ്പോൾ ദൈവസേവനത്തിൽ അല്പം അലസതയിലാണ്. അതുകൊണ്ട് ‘ഉണർന്നിരിക്കാൻ’ യേശു അവരോടു പറയുന്നു. നമുക്കുള്ള പാഠം എന്താണ്? നമ്മൾ ഇതുവരെ ദൈവസേവനത്തിൽ ചെയ്ത കാര്യങ്ങളൊന്നും യഹോവ ഒരിക്കലും മറക്കില്ല എന്നുള്ളതു ശരിയാണ്. (എബ്രാ. 6:10) എന്നാൽ ‘മുമ്പ് യഹോവയുടെ സേവനത്തിൽ ഒരുപാടു കാര്യങ്ങൾ ചെയ്തിട്ടുണ്ടല്ലോ, അതൊക്കെ മതി’ എന്നു നമ്മൾ വിചാരിക്കരുത്. നേരത്തേ ചെയ്തിരുന്ന അത്രയും ചെയ്യാനുള്ള സാഹചര്യങ്ങൾ ഇപ്പോൾ ഇല്ലെങ്കിൽപ്പോലും “കർത്താവിന്റെ വേലയിൽ” തിരക്കോടെ പ്രവർത്തിക്കാൻ നമ്മൾ നന്നായി ശ്രമിക്കണം. അങ്ങനെ അവസാനംവരെ ജാഗ്രതയോടെ നമ്മൾ ഉണർന്നിരിക്കണം. —1 കൊരി. 15:58; മത്താ. 24:13; മർക്കോ. 13:33.
8. ലവൊദിക്യ സഭയിലെ സഹോദരങ്ങളോടുള്ള യേശുവിന്റെ വാക്കുകളിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (വെളിപാട് 3:15-17)
8 വെളിപാട് 3:15-17 വായിക്കുക. നമ്മൾ തീക്ഷ്ണതയോടെയും പൂർണഹൃദയത്തോടെയും യഹോവയെ ആരാധിക്കണം. ലവൊദിക്യ സഭയിലുള്ളവർ ആരാധനയുടെ കാര്യത്തിൽ ‘ശീതോഷ്ണവാന്മാരായിരുന്നു.’ അതുകൊണ്ട് അവരുടെ അവസ്ഥ ‘കഷ്ടവും ദയനീയവും’ ആണെന്നു യേശു പറഞ്ഞു. യഹോവയെ ആരാധിക്കുന്ന കാര്യത്തിൽ അവർ തീക്ഷ്ണതയോടെ പ്രവർത്തിക്കണമായിരുന്നു. (വെളി. 3:19) നമുക്കുള്ള പാഠം എന്താണ്? നമ്മുടെ തീക്ഷ്ണത കുറഞ്ഞുപോയിട്ടുണ്ടെങ്കിൽ അതു വർധിപ്പിക്കാൻ നമ്മൾ കഠിനശ്രമം ചെയ്യണം. യഹോവയും സംഘടനയും നമുക്കുവേണ്ടി ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് നന്ദിയോടെ ഓർക്കുന്നത് അതിനു നമ്മളെ സഹായിക്കും. (വെളി. 3:18) ഈ ലോകം വെച്ചുനീട്ടുന്ന സുഖസൗകര്യങ്ങൾക്കു പിന്നാലെ പോയിട്ട് ആത്മീയപ്രവർത്തനങ്ങൾ രണ്ടാം സ്ഥാനത്തായിപ്പോകാൻ ഇടയാകരുത്.
9. പെർഗമൊസ്, തുയഥൈര സഭകളിൽ ഉണ്ടായിരുന്നതുപോലുള്ള ഏതു പ്രശ്നം ഇന്നുമുണ്ട്?
9 വിശ്വാസത്യാഗികളുടെ പഠിപ്പിക്കലുകൾ നമ്മൾ തള്ളിക്കളയണം. പെർഗമൊസ് സഭയിലെ ചിലർ ചില വ്യക്തികളുടെ ആശയങ്ങളെയും പഠിപ്പിക്കലുകളെയും പിന്തുണച്ചുകൊണ്ട് സഭയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചു. അതുകൊണ്ട് യേശു അവരെ ശക്തമായി ശാസിച്ചു. (വെളി. 2:14-16) എന്നാൽ തുയഥൈര സഭയിലുള്ളവർ “സാത്താന്റെ ആഴങ്ങൾ” എന്ന് പറയുന്നവ തള്ളിക്കളഞ്ഞതുകൊണ്ട് യേശു അവരെ അഭിനന്ദിക്കുന്നു. അതോടൊപ്പം സത്യം ‘മുറുകെ പിടിക്കാനുള്ള’ പ്രോത്സാഹനവും അവർക്കു കൊടുക്കുന്നുണ്ട്. (വെളി. 2:24-26) ഈ സഭകളിലെ ബലഹീനരായ ചില ക്രിസ്ത്യാനികൾ വിശ്വാസത്യാഗികളുടെ പഠിപ്പിക്കലുകൾക്കു ശ്രദ്ധ കൊടുത്തിരുന്നു. അവർ മാനസാന്തരപ്പെട്ട് തിരിച്ചുവരണമായിരുന്നു. ഇന്നും വിശ്വാസത്യാഗികൾ യഹോവയുടെ സംഘടനയ്ക്കെതിരായി സംസാരിക്കുന്നുണ്ട്. അവർ ‘ഭക്തിയുടെ വേഷം കെട്ടിയേക്കാം.’ പക്ഷേ ‘അതിന്റെ ശക്തിക്കു ചേർന്ന വിധത്തിൽ ജീവിക്കുന്നില്ല.’ (2 തിമൊ. 3:5) അതുകൊണ്ട് യഹോവയുടെ ചിന്തകൾക്കെതിരായുള്ള അവരുടെ പഠിപ്പിക്കലുകളെല്ലാം നമ്മൾ തള്ളിക്കളയണം. നമ്മൾ ദൈവവചനം ഉത്സാഹത്തോടെ പഠിക്കുന്നവരാണെങ്കിൽ വ്യാജോപദേശങ്ങൾ പെട്ടെന്നു തിരിച്ചറിഞ്ഞ് അവ തള്ളിക്കളയാൻ എളുപ്പമായിരിക്കും.—2 തിമൊ. 3:14-17; യൂദ 3, 4.
10. പെർഗമൊസ്, തുയഥൈര സഭകൾക്കു യേശു നൽകിയ ഉപദേശത്തിൽനിന്ന് മറ്റ് എന്തുകൂടി നമുക്കു പഠിക്കാം?
10 നമ്മൾ അധാർമികപ്രവൃത്തികൾ ചെയ്യുകയോ അതു വെച്ചുപൊറുപ്പിക്കുകയോ അരുത്. പെർഗമൊസ്, തുയഥൈര സഭകൾക്കു മറ്റൊരു പ്രശ്നംകൂടി ഉണ്ടായിരുന്നു. അവർ അധാർമികത വെച്ചുപൊറുപ്പിച്ചു. അതുകൊണ്ട് യേശു അവരെ കുറ്റംവിധിച്ചു. (വെളി. 2:14, 20) നമുക്കുള്ള പാഠം എന്താണ്? നമ്മൾ യഹോവയെ സേവിക്കാൻ തുടങ്ങിയിട്ടു കുറെ വർഷങ്ങളായിട്ടുണ്ടാകാം. ചില പ്രത്യേകനിയമനങ്ങൾ ഇപ്പോൾ ചെയ്യുന്നുമുണ്ടായിരിക്കാം. ഇങ്ങനെയൊക്കെയാണെങ്കിലും നമ്മൾ അധാർമികപ്രവൃത്തികൾ ചെയ്താൽ യഹോവ അതിനു നേരെ കണ്ണടയ്ക്കില്ല. (1 ശമു. 15:22; 1 പത്രോ. 2:16) ധാർമികതയുടെ കാര്യത്തിൽ ലോകത്തിന്റെ നിലവാരം എത്ര തരംതാണാലും നമ്മൾ ദൈവത്തിന്റെ ഉയർന്ന നിലവാരമനുസരിച്ച് പ്രവർത്തിക്കാനാണു ദൈവം പ്രതീക്ഷിക്കുന്നത്.—എഫെ. 6:11-13.
11. നമ്മൾ ഇതുവരെ എന്തു പഠിച്ചു? (“ ഇന്നു നമുക്കുള്ള പാഠങ്ങൾ” എന്ന ചതുരവും കാണുക.)
11 നമ്മൾ ഇതുവരെ പഠിച്ചതിന്റെ ചുരുക്കം എന്താണ്? നമ്മുടെ ആരാധന യഹോവയ്ക്കു സ്വീകാര്യമായ രീതിയിലുള്ളതാണോ എന്ന് നമ്മൾ ഉറപ്പുവരുത്തണം. അക്കാര്യത്തിൽ എന്തെങ്കിലും കുറവുണ്ടെന്നു മനസ്സിലായാൽ പെട്ടെന്നുതന്നെ വേണ്ട മാറ്റങ്ങൾ വരുത്തുകയും വേണം. (വെളി. 2:5, 16; 3:3, 16) ഏഷ്യാമൈനറിലെ സഭകൾക്കുള്ള സന്ദേശത്തിൽ യേശു മറ്റൊരു കാര്യംകൂടി പറഞ്ഞു. എന്താണത്?
ഉപദ്രവം സഹിക്കാൻ തയ്യാറായിരിക്കുക
12. സ്മുർന്നയിലെയും ഫിലദെൽഫ്യയിലെയും സഭകൾക്ക് യേശു നൽകിയ സന്ദേശത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (വെളിപാട് 2:10)
12 അടുത്തതായി നമുക്കു സ്മുർന്ന, ഫിലദെൽഫ്യ സഭകൾക്കുള്ള യേശുവിന്റെ സന്ദേശം ശ്രദ്ധിക്കാം. ഉപദ്രവം സഹിക്കുന്നതിനെക്കുറിച്ച് ഓർത്ത് പേടിക്കേണ്ടാ എന്നു യേശു അവരോടു പറഞ്ഞു. കാരണം അവർ വിശ്വസ്തരായിരുന്നാൽ യഹോവ അവർക്കു പ്രതിഫലം കൊടുക്കുമായിരുന്നു. (വെളിപാട് 2:10 വായിക്കുക; 3:10) നമുക്കുള്ള പാഠം എന്താണ്? നമ്മൾ ഉപദ്രവം പ്രതീക്ഷിക്കണം. അതു സഹിച്ചുനിൽക്കാൻ തയ്യാറായിരിക്കുകയും വേണം. (മത്താ. 24:9, 13; 2 കൊരി. 12:10) ആ സന്ദേശം ഇന്നു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്?
13-14. വെളിപാട് 12-ാം അധ്യായത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ ഫലമായി ദൈവജനത്തിന് എന്താണു സംഭവിച്ചത്?
13 ‘കർത്താവിന്റെ ദിവസത്തിൽ,’ അതായത് നമ്മുടെ ഈ നാളിൽ, ദൈവജനത്തിന് ഉപദ്രവങ്ങൾ സഹിക്കേണ്ടിവരുമെന്നു വെളിപാട് പുസ്തകം പറയുന്നു. യേശു ദൈവരാജ്യത്തിന്റെ രാജാവായ ഉടനെ സ്വർഗത്തിൽ ഒരു യുദ്ധമുണ്ടായതായി വെളിപാട് 12-ാം അധ്യായത്തിൽ കാണാം. മീഖായേലും (മഹത്ത്വീകരിക്കപ്പെട്ട യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്ന ഒരു പേര്) സൈന്യവും, സാത്താനും ഭൂതങ്ങൾക്കും എതിരെ പോരാടുന്നു. (വെളി. 12:7, 8) യുദ്ധത്തിൽ പരാജയപ്പെട്ട ആ ശത്രുക്കളെ ഭൂമിയിലേക്കു വലിച്ചെറിയുന്നു. അതു ഭൂമിയിലെ മനുഷ്യർക്കു വലിയ ദുരിതങ്ങളും കഷ്ടപ്പാടുകളും വരുത്തിവെക്കുന്നു. (വെളി. 12:9, 12) ഇതിന്റെയൊക്കെ ഫലമായി ദൈവജനത്തിന് എന്താണു സംഭവിച്ചത്?
14 വെളിപാട് പുസ്തകത്തിൽ അടുത്തതായി സാത്താന്റെ പ്രതികരണത്തെക്കുറിച്ച് പറയുന്നു. സ്വർഗത്തിൽ പ്രവേശനമില്ലാത്തതുകൊണ്ട് അവന്റെ കോപം മുഴുവൻ ഇപ്പോൾ ഭൂമിയിലുള്ള അഭിഷിക്തരോടാണ്. കാരണം അവർ ദൈവരാജ്യത്തിന്റെ പ്രതിനിധികളും ‘യേശുവിനുവേണ്ടി സാക്ഷി പറയാൻ നിയമനം ലഭിച്ചിരിക്കുന്നവരും’ ആണ്. (വെളി. 12:17; 2 കൊരി. 5:20; എഫെ. 6:19, 20) സാത്താന്റെ കോപത്തെക്കുറിച്ചുള്ള ഈ പ്രവചനം നിറവേറിയത് എങ്ങനെയാണ്?
15. വെളിപാട് 11-ാം അധ്യായത്തിലെ ‘രണ്ടു സാക്ഷികൾ’ ആരെയാണു സൂചിപ്പിച്ചത്, അവർക്ക് എന്തു സംഭവിച്ചു?
15 പ്രസംഗപ്രവർത്തനത്തിനു നേതൃത്വം കൊടുത്തിരുന്ന അഭിഷിക്തസഹോദരന്മാർക്കെതിരെ സാത്താൻ ആക്രമണം അഴിച്ചുവിട്ടു. വെളിപാട് പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന കൊല്ലപ്പെട്ട ‘രണ്ടു സാക്ഷികൾ’ ഈ അഭിഷിക്തസഹോദരന്മാരാണ്. * (വെളി. 11:3, 7-11) ഏത് അർഥത്തിലാണ് അവർ കൊല്ലപ്പെട്ടത്? 1918-ൽ ഉത്തരവാദിത്വസ്ഥാനത്തുള്ള എട്ടു സഹോദരന്മാരെ വ്യാജാരോപണങ്ങളുടെ പേരിൽ ദീർഘകാലത്തേക്കു ജയിലിലടച്ചു. അതോടെ മിക്കവരും കരുതിയത് ഈ അഭിഷിക്തരുടെ പ്രവർത്തനം അവസാനിച്ചെന്നാണ്.
16. 1919-ൽ ഒട്ടും പ്രതീക്ഷിക്കാത്ത ഏതു കാര്യം സംഭവിച്ചു, അന്നുമുതൽ ഇങ്ങോട്ട് സാത്താൻ എന്തു ചെയ്തുകൊണ്ടിരിക്കുന്നു?
16 കൊല്ലപ്പെട്ട ‘രണ്ടു സാക്ഷികൾ’ വീണ്ടും ജീവനിലേക്കു വരുന്നതിനെക്കുറിച്ചും വെളിപാട് 11-ാം അധ്യായം മുൻകൂട്ടിപ്പറഞ്ഞു. 1919-ന്റെ തുടക്കത്തിൽത്തന്നെ അതിന്റെ നിവൃത്തി കാണാൻകഴിഞ്ഞു. ഈ അഭിഷിക്തസഹോദരന്മാർ ജയിൽമോചിതരായി. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സംഭവമായിരുന്നു അത്! പിന്നീട് അവർക്കെതിരെയുള്ള കേസ് പിൻവലിക്കുകയും ചെയ്തു. ജയിലിൽനിന്ന് പുറത്ത് വന്ന ഉടനെതന്നെ അവർ വീണ്ടും പ്രസംഗപ്രവർത്തനം ആരംഭിച്ചു. എന്നാൽ സാത്താൻ ദൈവജനത്തിന് എതിരെയുള്ള തന്റെ ആക്രമണം നിറുത്തിയില്ല. അന്നുമുതൽ ഇങ്ങോട്ട് ദൈവജനത്തിന് എതിരെ സാത്താൻ ഉപദ്രവത്തിന്റെ ഒരു “നദി” തന്നെ ഒഴുക്കിക്കൊണ്ടിരിക്കുന്നു. (വെളി. 12:15) അതുകൊണ്ടാണു നമുക്ക് എല്ലാവർക്കും “സഹനശക്തിയും വിശ്വാസവും ആവശ്യമാണ്” എന്നു പറഞ്ഞിരിക്കുന്നത്.—വെളി. 13:10.
യഹോവ ഏൽപ്പിച്ചിരിക്കുന്ന പ്രവർത്തനം ഏറ്റവും നന്നായി ചെയ്യുക
17. ദൈവജനത്തിന് എന്തു സഹായം ലഭിക്കുന്നു?
17 ഇനി, വെളിപാട് 12-ാം അധ്യായത്തിൽ ദൈവജനത്തിനു പ്രതീക്ഷിക്കാത്തിടത്തുനിന്ന് സഹായം ലഭിക്കുന്നതിനെക്കുറിച്ച് പറയുന്നു. “ഭൂമി” ഉപദ്രവത്തിന്റെ “നദി” വിഴുങ്ങിക്കളയുന്നതായി അവിടെ കാണാം. (വെളി. 12:16) അതിന്റെ അർഥം പല സന്ദർഭങ്ങളിലും സാത്താന്റെ ലോകത്തിലെ ചില അധികാരികൾ ദൈവജനത്തിന്റെ സഹായത്തിന് എത്തി എന്നാണ്. ഉദാഹരണത്തിന് പല കേസുകളിലും കോടതികൾ യഹോവയുടെ സാക്ഷികൾക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സ്വാതന്ത്ര്യം ദൈവജനം എങ്ങനെയാണ് ഉപയോഗിച്ചത്? യഹോവ ഏൽപ്പിച്ച പ്രവർത്തനം നന്നായി ചെയ്യുന്നതിന് അവർ ആ സമയം ബുദ്ധിയോടെ ഉപയോഗിച്ചു. (1 കൊരി. 16:9) എന്നാൽ എന്തായിരുന്നു അവരുടെ പ്രവർത്തനം?
18. ഈ അവസാന നാളുകളിൽ നമ്മുടെ പ്രധാനപ്പെട്ട പ്രവർത്തനം എന്താണ്?
18 ലോകാവസാനത്തിനു മുമ്പായി ‘ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത’ തന്റെ ജനം ലോകത്തെങ്ങും പ്രസംഗിക്കുമെന്നു യേശു മുൻകൂട്ടിപ്പറഞ്ഞു. (മത്താ. 24:14) അങ്ങനെ ചെയ്യുന്നതിന് അവർക്കു ദൈവദൂതന്മാരുടെ സഹായവും ലഭിക്കുന്നു. നമുക്ക് അത് എങ്ങനെ അറിയാം? കാരണം ‘ഭൂമിയിൽ താമസിക്കുന്ന എല്ലാ ജനതകളെയും ഗോത്രങ്ങളെയും ഭാഷക്കാരെയും വംശങ്ങളെയും അറിയിക്കാൻ ഒരു ദൂതന്റെ പക്കൽ എന്നും നിലനിൽക്കുന്ന ഒരു സന്തോഷവാർത്തയുണ്ട്’ എന്നാണു വെളിപാട് പുസ്തകം പറയുന്നത്.—വെളി. 14:6.
19. യഹോവയെ സ്നേഹിക്കുന്നവർ ഇന്ന് ഏതു സന്ദേശംകൂടി അറിയിക്കുന്നുണ്ട്?
19 ദൈവജനം ഇന്നു സന്തോഷവാർത്ത മാത്രമല്ല, സാത്താന്റെ ലോകത്തിനു വരാനിരിക്കുന്ന ന്യായവിധിയുടെ സന്ദേശവും അറിയിക്കുന്നുണ്ട്. വെളിപാട് പുസ്തകം ഈ സന്ദേശത്തെ ‘ആലിപ്പഴത്തോടും തീയോടും’ ആണ് ഉപമിച്ചിരിക്കുന്നത്. (വെളി. 8:7, 13) ഈ സന്ദേശം അറിയിക്കുന്നതിലൂടെ വെളിപാട് 8-10 വരെയുള്ള അധ്യായങ്ങളിൽ പറഞ്ഞിരിക്കുന്ന ദൂതന്മാരെ സഹായിക്കുകയാണു നമ്മൾ. ദൈവരാജ്യത്തെ എതിർക്കുന്നവർക്കു സംഭവിക്കാൻപോകുന്ന കഷ്ടതകളെക്കുറിച്ച് ആ ദൂതന്മാർ പ്രഖ്യാപിക്കുന്നതായി അവിടെ പറയുന്നു. ആളുകൾ ഈ സന്ദേശം കേൾക്കേണ്ടതു വളരെ പ്രധാനമാണ്. കാരണം അവസാനം അടുത്തിരിക്കുന്ന ഈ സമയത്ത് അവർ ജീവിതത്തിൽ മാറ്റം വരുത്തിയില്ലെങ്കിൽ യഹോവയുടെ കോപദിവസത്തിൽ അവർക്കു ജീവൻ നഷ്ടമാകും. (സെഫ. 2:2, 3) എന്നാൽ ഈ സന്ദേശം കേൾക്കാൻ ആളുകൾക്കു പൊതുവേ ഇഷ്ടമല്ല. അതുകൊണ്ടുതന്നെ അത് അറിയിക്കാൻ നമുക്കു നല്ല ധൈര്യം ആവശ്യമാണ്. ഇനി, മഹാകഷ്ടതയുടെ സമയത്ത് നമുക്കു കൂടുതൽ ധൈര്യം കാണിക്കേണ്ടിവരും. കാരണം അന്നു നമ്മൾ അന്തിമ ന്യായവിധി സന്ദേശം അറിയിക്കുന്നതു കുറെക്കൂടി തുറന്ന രീതിയിലായിരിക്കും. അതുകൊണ്ടുതന്നെ കൂടുതൽ ആളുകൾ നമ്മളെ എതിർക്കുകയും ചെയ്യും.—വെളി. 16:21.
പ്രവചനത്തിലെ വാക്കുകൾ അനുസരിക്കുക
20. അടുത്ത രണ്ടു ലേഖനങ്ങളിൽ നമ്മൾ എന്തു പഠിക്കും?
20 വെളിപാട് പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന പ്രവചനങ്ങൾ ഇന്നു നിറവേറിക്കൊണ്ടിരിക്കുകയാണ്. അതിന്റെ നിവൃത്തിയിൽ നമുക്കും ഒരു പങ്കുണ്ട്. അതുകൊണ്ട് ആ “പ്രവചനത്തിലെ വാക്കുകൾ” നമ്മൾ അനുസരിക്കണം. (വെളി. 1:3) എന്നാൽ ഉപദ്രവങ്ങളൊക്കെ സഹിക്കുമ്പോഴും നമുക്ക് എങ്ങനെയാണ് വിശ്വസ്തരായി നിൽക്കാനും ധൈര്യത്തോടെ ദൈവത്തിന്റെ സന്ദേശം അറിയിക്കാനും കഴിയുന്നത്? രണ്ടു കാര്യങ്ങൾ മനസ്സിലാക്കുന്നത് അതിനു നമ്മളെ സഹായിക്കും. ഒന്ന്, ദൈവജനത്തിന്റെ ശത്രുക്കൾക്കു സംഭവിക്കാൻപോകുന്ന കാര്യങ്ങൾ. രണ്ട്, വിശ്വസ്തരായി നിന്നാൽ നമുക്കു കിട്ടാൻപോകുന്ന അനുഗ്രഹങ്ങൾ. അവയെക്കുറിച്ച് വെളിപാട് പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് അടുത്ത രണ്ടു ലേഖനങ്ങളിൽ നമ്മൾ പഠിക്കാൻപോകുന്നത്.
ഗീതം 32 യഹോവയുടെ പക്ഷത്ത് നിൽക്കുക!
^ നമ്മൾ ഇന്നു ജീവിക്കുന്നതു വളരെ ആവേശം നിറഞ്ഞ ഒരു സമയത്താണ്. കാരണം വെളിപാട് പുസ്തകത്തിൽ കാണുന്ന പ്രവചനങ്ങൾ ഇന്നു നിറവേറിക്കൊണ്ടിരിക്കുകയാണ്. ആ പ്രവചനങ്ങളിൽനിന്ന് നമുക്ക് എന്തൊക്കെ പഠിക്കാം? ഈ ലേഖനവും അടുത്ത രണ്ടു ലേഖനങ്ങളും വെളിപാട് പുസ്തകത്തിലെ ചില ആശയങ്ങളാണു ചർച്ച ചെയ്യുന്നത്. ആ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അനുസരിച്ചുകൊണ്ട് യഹോവയ്ക്ക് ഇഷ്ടപ്പെടുന്ന വിധത്തിൽ എങ്ങനെ ആരാധന നടത്താൻ കഴിയുമെന്നു നമ്മൾ പഠിക്കും.
^ 2014 നവംബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 30-ാം പേജിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക.