പഠനലേഖനം 21
വെളിപാട്—നമ്മുടെ ഭാവിയെക്കുറിച്ച് പറയുന്നത്
“ആമേൻ! കർത്താവായ യേശുവേ, വരേണമേ.”—വെളി. 22:20.
ഗീതം 142 നമ്മുടെ പ്രത്യാശ മുറുകെ പിടിക്കാം
ചുരുക്കം *
1. എല്ലാ മനുഷ്യരും പ്രധാനപ്പെട്ട ഏതു തീരുമാനമെടുക്കണം?
ആളുകൾ വളരെ പ്രധാനപ്പെട്ട ഒരു തീരുമാനമെടുക്കേണ്ട സമയമാണ് ഇത്. മുഴുപ്രപഞ്ചത്തിന്റെയും ഭരണാധികാരിയായി അവർ യഹോവയെ അംഗീകരിക്കുമോ, അതോ ദൈവത്തിന്റെ ശത്രുവായ പിശാചിന്റെ പക്ഷത്ത് നിൽക്കുമോ? ഇക്കാര്യത്തിൽ എല്ലാവരും ഒരു തീരുമാനമെടുക്കേണ്ടതുണ്ട്. കാരണം രണ്ടിലും അല്ലാത്ത ഒരു നിലപാടില്ല. അവർക്കു നിത്യജീവൻ കിട്ടുമോ ഇല്ലയോ എന്നത് അവർ എടുക്കുന്ന ആ തീരുമാനത്തെ ആശ്രയിച്ചാണിരിക്കുന്നത്. (മത്താ. 25:31-33, 46) ‘മഹാകഷ്ടതയുടെ’ സമയത്ത് യഹോവയുടെ വിശ്വസ്തദാസർക്കു രക്ഷയുടെ അടയാളം കിട്ടും. എന്നാൽ കാട്ടുമൃഗത്തിന്റെ മുദ്ര സ്വീകരിച്ചിരിക്കുന്നവർക്കു നാശം സംഭവിക്കും.—വെളി. 7:14; 14:9-11; യഹ. 9:4, 6.
2. (എ) എബ്രായർ 10:35-39 നമ്മളോട് എന്തു ചെയ്യാനാണു പറയുന്നത്? (ബി) വെളിപാട് പുസ്തകത്തിലെ വിവരങ്ങൾ നമ്മളെ എങ്ങനെ സഹായിക്കും?
2 എബ്രായർ 10:35-39 വായിക്കുക. യഹോവയുടെ ഭരണത്തെ പിന്തുണയ്ക്കാനാണു നിങ്ങൾ തീരുമാനിച്ചിരിക്കുന്നതെങ്കിൽ നിങ്ങൾ ചെയ്തത് ഏറ്റവും നല്ല കാര്യമാണ്. അതേ തീരുമാനമെടുക്കാൻ മറ്റുള്ളവരെ സഹായിക്കാനും നിങ്ങൾ ഇപ്പോൾ ആഗ്രഹിക്കുന്നുണ്ടാകും. യഹോവയെ സേവിക്കാനുള്ള നിങ്ങളുടെ ആ തീരുമാനത്തിൽ ഉറച്ചു നിൽക്കാനും അതേ കാര്യം ചെയ്യാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും വെളിപാട് പുസ്തകത്തിലെ വിവരങ്ങൾ നിങ്ങളെ സഹായിക്കും. കാരണം യഹോവയെ എതിർക്കുന്നവർക്കു സംഭവിക്കാൻപോകുന്ന കാര്യങ്ങളെക്കുറിച്ചും യഹോവയുടെ ഭരണത്തെ വിശ്വസ്തമായി പിന്തുണയ്ക്കുന്നവർക്കു കിട്ടാനിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ചും ആ പുസ്തകം പറയുന്നു. അതുകൊണ്ട് ഈ ലേഖനത്തിൽ നമ്മൾ പഠിക്കാൻപോകുന്ന കാര്യങ്ങൾക്കു നല്ല ശ്രദ്ധ കൊടുക്കാം.
3. ഈ ലേഖനത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?
3 ഈ ലേഖനത്തിൽ നമ്മൾ പിൻവരുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തും: ദൈവത്തിന്റെ ഭരണത്തെ പിന്തുണയ്ക്കുന്നവർക്ക് എന്തെല്ലാം അനുഗ്രഹങ്ങൾ ലഭിക്കും? അതേസമയം വെളിപാട് പുസ്തകത്തിൽ പറയുന്ന കടുഞ്ചുവപ്പു നിറമുള്ള കാട്ടുമൃഗത്തെ പിന്തുണയ്ക്കുന്നവർക്ക് എന്തു സംഭവിക്കും?
വിശ്വസ്തരെ കാത്തിരിക്കുന്നത്. . .
4. സ്വർഗത്തിൽ യേശുവിനോടൊപ്പം നിൽക്കുന്ന ഏതു കൂട്ടത്തെയാണ് അപ്പോസ്തലനായ യോഹന്നാൻ ദർശനത്തിൽ കണ്ടത്?
4 ഒരു ദർശനത്തിൽ അപ്പോസ്തലനായ യോഹന്നാൻ യഹോവയുടെ ഭരണത്തെ പിന്തുണയ്ക്കുന്ന രണ്ടു കൂട്ടത്തെ കാണുന്നു. ആ രണ്ടു കൂട്ടത്തിനും നിത്യജീവൻ എന്ന അനുഗ്രഹം ലഭിക്കുന്നു. 1,44,000 പേർ അടങ്ങുന്ന ഒരു കൂട്ടമാണ് ആദ്യത്തേത്. (വെളി. 7:4) യേശുവിനോടൊപ്പം സ്വർഗത്തിൽ ഒരു രാജ്യം അഥവാ ഗവൺമെന്റ് രൂപീകരിക്കാൻ ഭൂമിയിൽനിന്ന് എടുക്കപ്പെട്ടവരായിരുന്നു അവർ. യേശുവിന്റെകൂടെ അവർ ഭൂമിയെ ഭരിക്കും. (വെളി. 5:9, 10; 14:3, 4) ആ കൂട്ടം യേശുവിനോടൊപ്പം സ്വർഗീയ സീയോൻ പർവതത്തിൽ നിൽക്കുന്നതായാണു യോഹന്നാൻ ദർശനത്തിൽ കണ്ടത്.—വെളി. 14:1.
5. 1,44,000-ത്തിൽപ്പെട്ട ബാക്കിയുള്ളവർക്കു പെട്ടെന്നുതന്നെ എന്തു സംഭവിക്കും?
5 ഒന്നാം നൂറ്റാണ്ടുമുതൽ 1,44,000-ത്തിൽപ്പെട്ടവരെ തിരഞ്ഞെടുക്കാൻതുടങ്ങി. (ലൂക്കോ. 12:32; റോമ. 8:17) എന്നാൽ ഈ അവസാനകാലത്ത് അവരുടെ ഒരു ചെറിയ കൂട്ടം മാത്രമേ ഈ ഭൂമിയിലുണ്ടായിരിക്കുകയുള്ളൂ എന്ന് യോഹന്നാൻ മനസ്സിലാക്കുന്നു. മഹാകഷ്ടത തുടങ്ങുന്നതിനു മുമ്പുതന്നെ യഹോവയുടെ അംഗീകാരത്തിന്റെ തെളിവായി ഈ ‘ബാക്കിയുള്ളവർക്ക്’ അവസാനത്തെ “മുദ്ര” ലഭിക്കും. (വെളി. 7:2, 3; 12:17) അതിനു ശേഷം മഹാകഷ്ടതയുടെ സമയത്ത് എപ്പോഴോ അവർ സ്വർഗത്തിലേക്ക് എടുക്കപ്പെടും. അവിടെ അവർ യേശുവിനോടും മുമ്പ് മരിച്ചുപോയ 1,44,000-ത്തിൽപ്പെട്ടവരോടും ഒപ്പം സഹരാജാക്കന്മാരായി ഭരിക്കും.—മത്താ. 24:31; വെളി. 5:9, 10.
6-7. (എ) വേറെ ഏതു കൂട്ടത്തെയാണു യോഹന്നാൻ അടുത്തതായി കാണുന്നത്, അവരെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു? (ബി) വെളിപാട് 7-ാം അധ്യായത്തിൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നിറവേറുന്നതു കാണാൻ അഭിഷിക്തരിൽ ബാക്കിയുള്ളവരും ‘മഹാപുരുഷാരവും’ ആഗ്രഹിക്കുന്നത് എന്തുകൊണ്ട്?
6 സ്വർഗത്തിലേക്കു പോകുന്ന ആ കൂട്ടത്തെ കണ്ടശേഷം അടുത്തതായി യോഹന്നാൻ ‘ഒരു മഹാപുരുഷാരത്തെ’ കാണുന്നു. (വെളി. 7:9, 10) ആദ്യത്തെ കൂട്ടത്തിൽ എത്ര പേരുണ്ടെന്നു നമുക്ക് അറിയാമെങ്കിലും ഈ മഹാപുരുഷാരത്തിന്റെ എണ്ണം ബൈബിൾ കൃത്യമായി പറയുന്നില്ല. അവരെക്കുറിച്ച് യോഹന്നാൻ എന്താണ് എഴുതിയിരിക്കുന്നത്? “ഇവർ മഹാകഷ്ടതയിലൂടെ കടന്നുവന്നവരാണ്. കുഞ്ഞാടിന്റെ രക്തത്തിൽ ഇവർ ഇവരുടെ വസ്ത്രം കഴുകിവെളുപ്പിച്ചിരിക്കുന്നു.” (വെളി. 7:14) മഹാകഷ്ടതയെ അതിജീവിക്കുന്ന ഈ “മഹാപുരുഷാരം” ഭൂമിയിൽ ജീവിക്കാനുള്ളവരാണ്. അവർക്ക് അവിടെ വലിയ അനുഗ്രഹങ്ങൾ ലഭിക്കുകയും ചെയ്യും.—സങ്കീ. 37:9-11, 27-29; സുഭാ. 2:21, 22; വെളി. 7:16, 17.
7 നമ്മൾ സ്വർഗത്തിൽ പോകാനുള്ളവരായാലും ഭൂമിയിൽ ജീവിക്കാനുള്ളവരായാലും ശരി, വെളിപാട് 7-ാം അധ്യായത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നടക്കുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കണം. ആ പ്രവചനങ്ങൾ നിറവേറുമ്പോൾ യഹോവയുടെ ഭരണാധികാരത്തെ പിന്തുണച്ചതിൽ നമുക്കെല്ലാം ഒത്തിരി സന്തോഷം തോന്നും. രണ്ടു കൂട്ടർക്കും വളരെ ആവേശം നിറഞ്ഞ ഒരു സമയമായിരിക്കും അത്. മഹാകഷ്ടതയെക്കുറിച്ച് വെളിപാട് പുസ്തകം മറ്റ് എന്തുകൂടെ പറയുന്നുണ്ട്?—മത്താ. 24:21.
ദൈവത്തിന്റെ ശത്രുക്കൾക്ക് സംഭവിക്കാൻപോകുന്നത്
8. മഹാകഷ്ടത തുടങ്ങുന്നത് എപ്പോഴായിരിക്കും, മിക്ക ആളുകളും അതിനോട് എങ്ങനെ പ്രതികരിക്കും?
8 കഴിഞ്ഞ ലേഖനത്തിൽ കണ്ടതുപോലെ ഈ ലോകത്തിലെ ഗവൺമെന്റുകൾ പെട്ടെന്നുതന്നെ വ്യാജമത ലോകസാമ്രാജ്യമായ ബാബിലോൺ എന്ന മഹതിയെ ആക്രമിക്കും. (വെളി. 17:16, 17) ആ സംഭവത്തോടെ മഹാകഷ്ടത തുടങ്ങും. അപ്പോൾ കൂടുതൽ ആളുകൾ യഹോവയെ ആരാധിക്കാൻ തയ്യാറാകുമോ? ഇല്ല. പകരം വെളിപാട് 6-ാം അധ്യായം സൂചിപ്പിക്കുന്നതുപോലെ ആ സമയത്ത് ആളുകൾ സംരക്ഷണത്തിനുവേണ്ടി പർവതങ്ങളെപ്പോലെ കാണപ്പെടുന്ന ഗവൺമെന്റുകളിലേക്കും വാണിജ്യലോകത്തേക്കും ആയിരിക്കും തിരിയുന്നത്. എന്നാൽ ദൈവരാജ്യത്തെ പിന്തുണയ്ക്കാത്തതുകൊണ്ട് അവരെയെല്ലാം യഹോവ തന്റെ ശത്രുക്കളായി കണക്കാക്കും.—ലൂക്കോ. 11:23; വെളി. 6:15-17.
9. മഹാകഷ്ടതയുടെ സമയത്ത് യഹോവയുടെ ജനം എല്ലാവരിൽനിന്നും വ്യത്യസ്തരായിരിക്കുന്നത് എങ്ങനെ?
9 മഹാകഷ്ടതയുടെ സമയത്ത് യഹോവയുടെ വിശ്വസ്തരായ ആരാധകർ വളരെ വ്യത്യസ്തരായി കാണപ്പെടും. ഇന്നത്തെപ്പോലെതന്നെ അന്നും ‘കാട്ടുമൃഗത്തെ’ പിന്തുണയ്ക്കാതെ യഹോവയെ ആരാധിക്കുന്നവരായി ഈ ഭൂമിയിൽ അവർ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. (വെളി. 13:14-17) അവർ യഹോവയോടു വിശ്വസ്തരായി നിൽക്കുന്നതു കാണുമ്പോൾ ദൈവത്തിന്റെ ശത്രുക്കൾ അവർക്കെതിരെ കോപിക്കും. അങ്ങനെ, രാഷ്ട്രങ്ങളുടെ ഒരു കൂട്ടം ഭൂമിയിലെങ്ങുമുള്ള ദൈവജനത്തെ ആക്രമിക്കും. ഇതിനെക്കുറിച്ചാണു ബൈബിളിൽ മാഗോഗിലെ ഗോഗിന്റെ ആക്രമണം എന്നു പറഞ്ഞിരിക്കുന്നത്.—യഹ. 38:14-16.
10. വെളിപാട് 19:19-21-ൽ പറഞ്ഞിരിക്കുന്നതുപോലെ തന്റെ ജനത്തെ ശത്രുക്കൾ ആക്രമിക്കുന്നതു കാണുമ്പോൾ യഹോവ എന്തു ചെയ്യും?
10 തന്റെ ജനത്തെ ശത്രുക്കൾ ആക്രമിക്കുന്നതു കാണുമ്പോൾ യഹോവയ്ക്ക് എന്തു തോന്നും? യഹോവ പറയുന്നു: “എന്റെ ഉഗ്രകോപം കത്തിക്കാളും.” (യഹ. 38:18, 21-23) അടുത്തതായി എന്തു സംഭവിക്കുമെന്നു വെളിപാട് 19-ാം അധ്യായം പറയുന്നു. യഹോവ തന്റെ ജനത്തെ സംരക്ഷിക്കാനും ശത്രുക്കളെ തോൽപ്പിക്കാനുമായി തന്റെ മകനെ അയയ്ക്കും. യേശുവും ‘സ്വർഗത്തിലെ സൈന്യവും’ ചേർന്ന് ശത്രുക്കളോടു പോരാടും. ഈ സൈന്യത്തിൽ വിശ്വസ്തരായ ദൈവദൂതന്മാരും 1,44,000 പേരും ഉണ്ടായിരിക്കും. (വെളി. 17:14; 19:11-15) എന്തായിരിക്കും ആ യുദ്ധത്തിന്റെ ഫലം? യഹോവയെ എതിർക്കുന്ന എല്ലാ മനുഷ്യരും സംഘടനകളും അതോടെ പൂർണമായി നശിപ്പിക്കപ്പെടും.—വെളിപാട് 19:19-21 വായിക്കുക.
യുദ്ധത്തിനു ശേഷം ഒരു കല്യാണം
11. ഏതു പ്രധാന സംഭവത്തെക്കുറിച്ച് വെളിപാട് പുസ്തകത്തിന്റെ അവസാനഭാഗം പറയുന്നു?
11 ദൈവത്തിന്റെ ശത്രുക്കളെല്ലാം നശിപ്പിക്കപ്പെട്ട് കഴിയുമ്പോൾ ഭൂമിയിലുള്ള വിശ്വസ്തർക്ക് എത്ര സന്തോഷമായിരിക്കും! ബാബിലോൺ എന്ന മഹതിയുടെ നാശം സ്വർഗത്തിലുള്ളവർക്കു സന്തോഷത്തിന്റെ ഒരു സമയമാണ്. (വെളി. 19:1-3) എന്നാൽ, അതിനെക്കാൾ അവർക്കു സന്തോഷം തോന്നുന്ന മറ്റൊരു കാര്യം ഇനി നടക്കാനിരിക്കുകയാണ്: “കുഞ്ഞാടിന്റെ കല്യാണം.” വെളിപാട് പുസ്തകത്തിന്റെ അവസാനഭാഗത്താണ് അതെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.—വെളി. 19:6-9.
12. വെളിപാട് 21:1, 2 സൂചിപ്പിക്കുന്നതുപോലെ കുഞ്ഞാടിന്റെ കല്യാണം നടക്കുന്നത് എപ്പോഴായിരിക്കും?
12 എപ്പോഴായിരിക്കും കുഞ്ഞാടിന്റെ കല്യാണം? അർമഗെദോൻ യുദ്ധത്തിനു തൊട്ടുമുമ്പായി അഭിഷിക്തരിൽ ബാക്കിയുള്ളവരും സ്വർഗത്തിലെത്തും. പക്ഷേ, അപ്പോഴാണോ കല്യാണം നടക്കുന്നത്? അല്ല. (വെളിപാട് 21:1, 2 വായിക്കുക.) അർമഗെദോൻ യുദ്ധത്തിൽ ദൈവത്തിന്റെ ശത്രുക്കളെയെല്ലാം നശിപ്പിച്ചതിനു ശേഷമായിരിക്കും ആ കല്യാണം.—സങ്കീ. 45:3, 4, 13-17.
13. കുഞ്ഞാടിന്റെ കല്യാണത്തിൽ എന്താണു നടക്കുന്നത്?
13 ഒരു കല്യാണം നടക്കുമ്പോൾ എന്താണു സംഭവിക്കുന്നത്? ഒരു പുരുഷനും സ്ത്രീയും ഒരുമിച്ച് ചേരുന്നു. ഏതാണ്ട് അതുപോലെയാണ് ഇവിടെയും നടക്കുന്നത്. യേശുക്രിസ്തുവിനോടൊപ്പം ‘മണവാട്ടിയായ’ 1,44,000 പേർ ഒന്നിച്ച് ചേരും. ആ സംഭവത്തോടെ യേശുവും 1,44,000 പേരും ചേർന്ന ആ പുതിയ ഗവൺമെന്റ് 1,000 വർഷത്തേക്കു ഭൂമിയെ ഭരിക്കാൻതുടങ്ങും.—വെളി. 20:6.
മനോഹരമായൊരു നഗരവും ലഭിക്കാനിരിക്കുന്ന അനുഗ്രഹങ്ങളും
14-15. വെളിപാട് 21-ാം അധ്യായം 1,44,000 പേരെ എന്തിനോടാണു താരതമ്യം ചെയ്തിരിക്കുന്നത്? (പുറംതാളിലെ ചിത്രം കാണുക.)
14 അടുത്തതായി വെളിപാട് 21-ാം അധ്യായത്തിൽ 1,44,000 പേരെ വളരെ മനോഹരമായ ഒരു നഗരത്തോടു താരതമ്യം ചെയ്തിരിക്കുന്നതായി കാണാം. “പുതിയ യരുശലേം” എന്നാണ് അതിനെ വിളിച്ചിരിക്കുന്നത്. (വെളി. 21:2, 9) അതിന് 12 അടിസ്ഥാനശിലകളുണ്ട്. അതിൽ ‘കുഞ്ഞാടിന്റെ 12 അപ്പോസ്തലന്മാരുടെ പേരുകൾ’ എഴുതിയിട്ടുണ്ടായിരുന്നു. ഈ ദർശനം കണ്ടപ്പോൾ യോഹന്നാനു പ്രത്യേകതാത്പര്യം തോന്നി. എന്തുകൊണ്ടായിരിക്കും? കാരണം അതിലെ ഒരു കല്ലിൽ അദ്ദേഹത്തിന്റെ പേരുമുണ്ടായിരുന്നു. എത്ര വലിയൊരു പദവി!—വെളി. 21:10-14; എഫെ. 2:20.
15 വളരെ വ്യത്യാസമുള്ള ഒരു നഗരമായിരുന്നു അത്. അതിന്റെ പ്രധാനവീഥി തനിത്തങ്കംകൊണ്ടുള്ളതും 12 കവാടങ്ങൾ മുത്തുകൊണ്ടുള്ളതും ആയിരുന്നു. നഗരമതിലുകളും അടിസ്ഥാനവും അമൂല്യരത്നങ്ങൾകൊണ്ട് അലങ്കരിച്ചിരുന്നു. സമചതുരാകൃതിയിലുള്ളതായിരുന്നു ആ നഗരം. (വെളി. 21:15-21) എന്നിട്ടും അവിടെ എന്തോ കുറവുള്ളതായി യോഹന്നാനു തോന്നി. അടുത്തതായി യോഹന്നാൻ പറയുന്നതു ശ്രദ്ധിക്കുക: “ഞാൻ നഗരത്തിൽ ഒരു ദേവാലയം കണ്ടില്ല. കാരണം സർവശക്തനാം ദൈവമായ യഹോവയും കുഞ്ഞാടും ആയിരുന്നു ആ നഗരത്തിന്റെ ദേവാലയം. നഗരത്തിൽ സൂര്യന്റെയോ ചന്ദ്രന്റെയോ ആവശ്യമില്ല. കാരണം ദൈവതേജസ്സ് അതിനു പ്രകാശം നൽകി. കുഞ്ഞാടായിരുന്നു അതിന്റെ വിളക്ക്.” (വെളി. 21:22, 23) പുതിയ യരുശലേമിന്റെ ഭാഗമായ അഭിഷിക്തക്രിസ്ത്യാനികൾ ഇപ്പോൾ സ്വർഗത്തിൽ യഹോവയോടൊപ്പമാണ്. അതുകൊണ്ട് അവർക്ക് ഒരു ദേവാലയത്തിന്റെ ആവശ്യമില്ല. ഇനി സ്വർഗത്തിൽ മഹാപുരോഹിതനായി നിയമിതനായ യേശുവിന്റെ നേതൃത്വത്തിലാണ് അവർ യഹോവയ്ക്കു വിശുദ്ധസേവനം അർപ്പിക്കുന്നത്. (എബ്രാ. 7:27; വെളി. 22:3, 4) ഇക്കാരണങ്ങളാലാണ് യഹോവയും യേശുവും ആണ് ആ നഗരത്തിന്റെ ദേവാലയം എന്നു പറഞ്ഞിരിക്കുന്നത്.
16. ദൈവരാജ്യം ആയിരം വർഷം ഭരിക്കുമ്പോൾ മനുഷ്യർക്ക് എന്തെല്ലാം അനുഗ്രഹങ്ങൾ കിട്ടും?
16 ഈ നഗരത്തെക്കുറിച്ച് ഓർക്കുമ്പോൾ അഭിഷിക്തക്രിസ്ത്യാനികൾക്ക് ഒത്തിരി സന്തോഷം തോന്നുന്നു. എന്നാൽ ഭൂമിയിൽ ജീവിക്കാൻ പ്രത്യാശയുള്ളവരും ഈ നഗരത്തെക്കുറിച്ച് ചിന്തിക്കാൻ സമയമെടുക്കണം. കാരണം ദൈവരാജ്യം ആയിരം വർഷം ഭരിക്കുമ്പോൾ അന്നു ഭൂമിയിൽ ജീവിക്കുന്ന ആളുകൾക്കു പുതിയ യരുശലേമിലൂടെ ഒരുപാട് അനുഗ്രഹങ്ങൾ കിട്ടും. ഈ അനുഗ്രഹങ്ങൾ ഒരു ‘ജീവജലനദിപോലെ’ ഒഴുകുന്നതായി യോഹന്നാൻ കാണുന്നു. ആ നദിയുടെ രണ്ടു വശത്തും “ജീവവൃക്ഷങ്ങൾ” കാണാം. “ജനതകളെ സുഖപ്പെടുത്താനുള്ള” ഇലകൾ അവയിലുണ്ടാകുന്നു. (വെളി. 22:1, 2) അന്നു ഭൂമിയിലുള്ള എല്ലാവർക്കും അതിന്റെ പ്രയോജനം കിട്ടും. അങ്ങനെ പതിയെപ്പതിയെ എല്ലാവരും പൂർണതയിലേക്ക് എത്തും. ആർക്കും രോഗമോ വേദനയോ സങ്കടംകൊണ്ടുള്ള കണ്ണീരോ ഉണ്ടായിരിക്കുകയുമില്ല.—വെളി. 21:3-5
17. ആയിരം വർഷഭരണത്തിന്റെ പ്രയോജനങ്ങൾ ആർക്കൊക്കെ കിട്ടും? (വെളിപാട് 20:11-13)
17 ആയിരം വർഷഭരണകാലത്തെ അനുഗ്രഹങ്ങൾ ആർക്കൊക്കെ കിട്ടും? അർമഗെദോനെ അതിജീവിക്കുന്ന മഹാപുരുഷാരമാണ് അതിൽ ആദ്യത്തെ കൂട്ടം. കൂടാതെ പുതിയ ലോകത്തിൽ ജനിച്ചേക്കാവുന്ന കുട്ടികളും അതിൽ ഉൾപ്പെടും. എന്നാൽ മരിച്ചുപോയവരുടെ കാര്യമോ? വെളിപാട് 20-ാം അധ്യായം, മരിച്ചവർ ജീവനിലേക്കു വരുമെന്നു പറയുന്നു. (വെളിപാട് 20:11-13 വായിക്കുക.) അതിൽ, മുമ്പ് ദൈവത്തെ വിശ്വസ്തമായി സേവിച്ച് മരിച്ചുപോയ ‘നീതിമാന്മാരായ’ ആളുകളുണ്ടായിരിക്കും. കൂടാതെ യഹോവയെക്കുറിച്ച് പഠിക്കാൻ അവസരം കിട്ടാതെ മരിച്ചുപോയ ‘നീതികെട്ടവരും’ ഉൾപ്പെടും. (പ്രവൃ. 24:15; യോഹ. 5:28, 29) എന്നാൽ അതിന്റെ അർഥം മരിച്ചുപോയ എല്ലാ ആളുകൾക്കും പുനരുത്ഥാനമുണ്ടാകുമെന്നാണോ? അല്ല. ജീവിച്ചിരുന്നപ്പോൾ യഹോവയെ സേവിക്കാൻ അവസരം കിട്ടിയിട്ടും അതു മനഃപൂർവം തള്ളിക്കളഞ്ഞ ആളുകൾ ജീവനിലേക്കു വരില്ല. അവർക്ക് ഒരു അവസരം കിട്ടിയതാണ്. എന്നാൽ പറുദീസാഭൂമിയിൽ എന്നും ജീവിക്കാൻ യോഗ്യരല്ലെന്നു തങ്ങളുടെ ജീവിതത്തിലൂടെ അവർ തെളിയിച്ചുകഴിഞ്ഞു.—മത്താ. 25:46; 2 തെസ്സ. 1:9; വെളി. 17:8; 20:15.
അവസാനത്തെ പരിശോധന
18. ആയിരം വർഷത്തിന്റെ അവസാനമാകുമ്പോഴേക്കും എന്തെല്ലാം മാറ്റങ്ങളുണ്ടാകും?
18 ആയിരം വർഷത്തിന്റെ അവസാനമാകുമ്പോഴേക്കും ഭൂമിയിൽ ജീവിച്ചിരിക്കുന്ന എല്ലാവരും പൂർണരായിത്തീരും. ആദാമിൽനിന്ന് അവകാശപ്പെടുത്തിയ പാപവും അതിന്റെ എല്ലാ ഫലങ്ങളും അതോടെ ഇല്ലാതാകും. (റോമ. 5:12) അങ്ങനെ ആയിരം വർഷത്തിന്റെ അവസാനമാകുമ്പോഴേക്കും അന്നു ഭൂമിയിലുള്ള ആളുകൾ ‘ജീവനിലേക്കു വരും.’—വെളി. 20:5.
19. ഒരു അവസാനപരിശോധനയുടെ ആവശ്യം എന്താണ്?
19 സാത്താൻ പരിശോധിച്ചപ്പോൾ പൂർണമനുഷ്യനായ യേശു ദൈവത്തോടുള്ള വിശ്വസ്തതയിൽ ഉറച്ചുനിന്നെന്നു നമുക്കറിയാം. എന്നാൽ സാത്താൻ പരിശോധന കൊണ്ടുവരുമ്പോൾ എല്ലാ പൂർണമനുഷ്യരും അതുപോലെ വിശ്വസ്തരായിരിക്കുമോ? ആയിരം വർഷത്തിന്റെ അവസാനം സാത്താനെ അഗാധത്തിൽനിന്ന് തുറന്നുവിടുമ്പോൾ അതു തെളിയിക്കാനുള്ള അവസരം നമുക്ക് ഓരോരുത്തർക്കുമുണ്ടായിരിക്കും. (വെളി. 20:7) അവസാനപരിശോധനയുടെ സമയത്ത് വിശ്വസ്തരായി നിൽക്കുന്നവർക്കായിരിക്കും നിത്യജീവനും യഥാർഥ സ്വാതന്ത്ര്യവും ലഭിക്കുന്നത്. (റോമ. 8:21) എന്നാൽ യഹോവയെ ധിക്കരിക്കുന്നവർ പിശാചിനോടും ഭൂതങ്ങളോടും ഒപ്പം എന്നേക്കുമായി നശിപ്പിക്കപ്പെടും.—വെളി. 20:8-10.
20. വെളിപാട് പുസ്തകത്തിലെ ഈ പ്രവചനങ്ങളൊക്കെ പഠിച്ചപ്പോൾ നിങ്ങൾക്ക് എന്താണു തോന്നുന്നത്?
20 വെളിപാട് പുസ്തകത്തിൽനിന്ന് ഇക്കാര്യങ്ങളൊക്കെ ചർച്ച ചെയ്തപ്പോൾ നിങ്ങൾക്ക് എന്തു തോന്നുന്നു? ഈ പ്രവചനങ്ങൾ എങ്ങനെ നിറവേറുമെന്നും നിങ്ങൾക്കും അവിടെയുണ്ടായിരിക്കാനാകുമെന്നും അറിഞ്ഞപ്പോൾ സന്തോഷം തോന്നിയില്ലേ? ശുദ്ധാരാധനയിൽ നിങ്ങളോടൊപ്പം ചേരാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും നിങ്ങൾക്കു തോന്നിയില്ലേ? (വെളി. 22:17) ഭാവിയിൽ നടക്കാൻപോകുന്ന ഈ കാര്യങ്ങളെക്കുറിച്ച് അറിഞ്ഞപ്പോൾ അപ്പോസ്തലനായ യോഹന്നാനെപ്പോലെ പറയാൻ നിങ്ങൾക്കും തോന്നുന്നുണ്ടോ? “ആമേൻ! കർത്താവായ യേശുവേ, വരേണമേ.”—വെളി. 22:20.
ഗീതം 27 ദൈവപുത്രന്മാരുടെ വെളിപ്പെടൽ
^ വെളിപാട് പുസ്തകത്തിലെ വിവരങ്ങൾ ചർച്ച ചെയ്യുന്ന മൂന്നാമത്തെ ലേഖനമാണ് ഇത്. ഈ ലേഖനത്തിൽ യഹോവയോടു വിശ്വസ്തരായിരിക്കുന്നവർക്കു കിട്ടാനിരിക്കുന്ന വലിയ അനുഗ്രഹങ്ങളെക്കുറിച്ചും ദൈവത്തിന്റെ ഭരണത്തെ എതിർക്കുന്നവർക്കു സംഭവിക്കാൻപോകുന്ന നാശത്തെക്കുറിച്ചും നമ്മൾ പഠിക്കും.