പഠനലേഖനം 37
നമ്മുടെ സഹോദരങ്ങളെ നമുക്കു വിശ്വസിക്കാനാകും
“സ്നേഹം . . . എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു.”—1 കൊരി. 13:4, 7.
ഗീതം 124 എന്നും വിശ്വസ്തൻ
ചുരുക്കം a
1. ഇന്ന് ആരെയും വിശ്വസിക്കാനാകില്ലെന്നു പലരും ചിന്തിക്കുന്നതിൽ നമ്മൾ അതിശയിക്കാത്തത് എന്തുകൊണ്ട്?
ആളുകൾക്ക് ഇന്നു പൊതുവേ ആരിലും വിശ്വാസം ഇല്ലാതായിരിക്കുകയാണ്. കാരണം ഇന്നത്തെ ബിസിനെസ്സുകാരും രാഷ്ട്രീയക്കാരും മതനേതാക്കന്മാരും അവരെ കൂടെക്കൂടെ നിരാശപ്പെടുത്തുന്നു. ഇതൊക്കെ കണ്ടുകണ്ട് സ്വന്തം കൂട്ടുകാരെയും അയൽക്കാരെയും കുടുംബാംഗങ്ങളെപ്പോലും വിശ്വസിക്കാനാകില്ല എന്നാണ് അവർ ചിന്തിക്കുന്നത്. നമുക്ക് അതിൽ അതിശയമില്ല. കാരണം ‘അവസാനകാലത്ത് മനുഷ്യർ വിശ്വസിക്കാൻ കൊള്ളാത്തവരും പരദൂഷണം പറയുന്നവരും ചതിയന്മാരും’ ആയിരിക്കുമെന്നു ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഈ വ്യവസ്ഥിതിയുടെ ദൈവമായ പിശാചിന്റെ സ്വഭാവമാണ് ആളുകൾ ഇന്നു കാണിക്കുന്നത്. പിശാചിനെ ആർക്കും വിശ്വസിക്കാനാകില്ലല്ലോ.—2 തിമൊ. 3:1-4; 2 കൊരി. 4:4.
2. (എ) നമുക്ക് ആരിൽ പൂർണമായി വിശ്വാസമർപ്പിക്കാനാകും? (ബി) ചിലർ എന്തു ചിന്തിച്ചേക്കാം?
2 പക്ഷേ, ക്രിസ്ത്യാനികളായ നമുക്ക് ആരെ വിശ്വസിക്കണമെന്ന് അറിയാം. ദൈവമായ യഹോവയിൽ നമുക്കു വിശ്വാസമർപ്പിക്കാനാകും. (യിരെ. 17:7, 8) യഹോവ നമ്മളെ സ്നേഹിക്കുന്നെന്നും തന്റെ സ്നേഹിതരെ ‘ഒരിക്കലും ഉപേക്ഷിക്കില്ലെന്നും’ നമുക്ക് ഉറപ്പുണ്ട്. (സങ്കീ. 9:10) ഇനി, യേശുക്രിസ്തുവിലും നമുക്കു വിശ്വസിക്കാനാകും. യേശു നമുക്കുവേണ്ടി സ്വന്തം ജീവൻ നൽകിയല്ലോ. (1 പത്രോ. 3:18) കൂടാതെ ബൈബിൾ നൽകുന്ന ഉപദേശത്തിലും വിശ്വസിക്കാനാകുമെന്നു നമ്മുടെ ജീവിതത്തിലൂടെ നമ്മൾ കണ്ടറിഞ്ഞിരിക്കുന്നു. (2 തിമൊ. 3:16, 17) അതുകൊണ്ട് യഹോവയിലും യേശുവിലും ബൈബിളിലും നമുക്കു വിശ്വസിക്കാനാകും. ഇക്കാര്യത്തിൽ നമുക്ക് ഒരു സംശയവുമില്ല. പക്ഷേ സഹോദരങ്ങളുടെ കാര്യം വരുമ്പോൾ, അവരെ എപ്പോഴും വിശ്വസിക്കാനാകുമോ എന്നു ചിലർക്കു തോന്നിയേക്കാം. എന്നാൽ സഹോദരങ്ങളെയും വിശ്വസിക്കാൻ കഴിയുന്നത് എന്തുകൊണ്ടാണെന്നു നമുക്ക് ഇനി നോക്കാം.
നമ്മുടെ സഹോദരങ്ങളെ നമുക്കു വേണം
3. നമുക്കു കിട്ടിയിരിക്കുന്ന വലിയൊരു അനുഗ്രഹം എന്താണ്? (മർക്കോസ് 10:29, 30)
3 യഹോവ ലോകമെങ്ങുമുള്ള തന്റെ ആരാധകരുടെ കുടുംബത്തിന്റെ ഭാഗമായിരിക്കാൻ നമ്മളെ തിരഞ്ഞെടുത്തിരിക്കുന്നു. നമുക്കു കിട്ടിയിരിക്കുന്ന എത്ര വലിയ ഒരു അനുഗ്രഹമാണ് അത്! അതിലൂടെ നമുക്കു പല പ്രയോജനങ്ങളും കിട്ടുന്നു. (മർക്കോസ് 10:29, 30 വായിക്കുക.) ലോകത്തിന്റെ എല്ലാ ഭാഗത്തും നമുക്കു സഹോദരീസഹോദരന്മാരുണ്ട്. അവരും നമ്മളെപ്പോലെതന്നെ യഹോവയെ സ്നേഹിക്കുന്നു, ദൈവത്തിന്റെ നിലവാരങ്ങൾക്കനുസരിച്ച് ജീവിക്കാൻ കഴിവിന്റെ പരമാവധി ശ്രമിക്കുന്നു. ഭാഷയുടെയും സംസ്കാരത്തിന്റെയും വസ്ത്രധാരണത്തിന്റെയും കാര്യത്തിൽ നമുക്കു പല വ്യത്യാസങ്ങളുമുണ്ടായിരിക്കാം. എന്നാൽ ജീവിതത്തിൽ ആദ്യമായിട്ടാണ് അവരെ കാണുന്നതെങ്കിൽപ്പോലും നമുക്ക് അവരോടു സ്നേഹവും അടുപ്പവും തോന്നുന്നു. സ്നേഹവാനായ നമ്മുടെ സ്വർഗീയപിതാവിനെ സ്തുതിക്കാനും ആരാധിക്കാനും അവരോടൊപ്പമായിരിക്കുന്നതു നമുക്ക് എത്ര സന്തോഷം തരുന്ന കാര്യമാണ്!—സങ്കീ. 133:1.
4. നമ്മുടെ സഹോദരങ്ങളെ നമുക്ക് ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
4 മുമ്പെന്നത്തെക്കാൾ അധികമായി ഇന്നു സഹോദരങ്ങളുമായി നമുക്കു നല്ല സ്നേഹവും അടുപ്പവും ആവശ്യമാണ്. പ്രയാസസാഹചര്യങ്ങളിലൂടെ ഒക്കെ കടന്നുപോകുമ്പോൾ അവർ നമ്മളെ സഹായിക്കും. (റോമ. 15:1; ഗലാ. 6:2) ഇനി, ദൈവസേവനത്തിൽ ഉത്സാഹത്തോടെ പ്രവർത്തിക്കാനും യഹോവയുമായി നല്ലൊരു ബന്ധത്തിലായിരിക്കാനും അവർ നമ്മളെ പ്രോത്സാഹിപ്പിക്കും. (1 തെസ്സ. 5:11; എബ്രാ. 10:23-25) കൂടാതെ ഇതെക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കുക: നമ്മുടെയെല്ലാം പൊതുശത്രുവായ സാത്താനും അവന്റെ ദുഷ്ടലോകത്തിനും എതിരെ പോരാടാൻ ഈ സഹോദരങ്ങൾ നമ്മുടെകൂടെ ഇല്ലായിരുന്നെങ്കിൽ നമ്മുടെ അവസ്ഥ എന്തായിരുന്നേനെ! സാത്താനും അവന്റെ കൂടെയുള്ളവരും പെട്ടെന്നുതന്നെ ദൈവജനത്തെ ആക്രമിക്കും. അന്നു പ്രിയ സഹോദരങ്ങളൊക്കെ ഒപ്പമുള്ളതിൽ നമുക്ക് എത്ര സന്തോഷം തോന്നും!
5. സഹോദരങ്ങളെ വിശ്വസിക്കാൻ ചിലർക്കു കഴിയാത്തത് എന്തുകൊണ്ടായിരിക്കാം?
5 സഹോദരങ്ങളെ വിശ്വസിക്കാൻ ചിലർക്കു പ്രയാസം തോന്നാം. അവർക്കുണ്ടായ ചില അനുഭവങ്ങളായിരിക്കാം അതിനു കാരണം. ഒരുപക്ഷേ രഹസ്യമായി വെക്കാൻ പറഞ്ഞ ഒരു കാര്യം അവർ മറ്റുള്ളവരോടു പറഞ്ഞുപരത്തിയിരിക്കാം. അല്ലെങ്കിൽ പറഞ്ഞ വാക്കു പാലിച്ചിട്ടില്ലായിരിക്കാം. അതുമല്ലെങ്കിൽ വേദനിപ്പിക്കുന്ന രീതിയിൽ അവർ സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്തിരിക്കാം. ഇത്തരം അനുഭവങ്ങളൊക്കെ ഉണ്ടായിട്ടുള്ളതുകൊണ്ട് ആരെയും വിശ്വസിക്കാനാകില്ലെന്ന് അവർ ചിന്തിക്കുന്നുണ്ടാകും. എന്നാൽ നമുക്ക് എങ്ങനെ സഹോദരങ്ങളിലുള്ള വിശ്വാസം ശക്തമാക്കാം?
സ്നേഹമുണ്ടെങ്കിൽ സഹോദരങ്ങളെ വിശ്വസിക്കും
6. സഹോദരങ്ങളെ വിശ്വസിക്കാൻ സ്നേഹം നമ്മളെ എങ്ങനെ സഹായിക്കും? (1 കൊരിന്ത്യർ 13:4-8)
6 സഹോദരങ്ങളെ വിശ്വസിക്കണമെങ്കിൽ നമുക്ക് അവരോടു സ്നേഹം വേണം. 1 കൊരിന്ത്യർ 13-ാം അധ്യായത്തിൽ സ്നേഹത്തിന്റെ പല വശങ്ങളെക്കുറിച്ച് പറയുന്നുണ്ട്. അതു സഹോദരങ്ങളിലുള്ള നമ്മുടെ വിശ്വാസം ശക്തമാക്കാനും ഇനി വിശ്വാസം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അതു വീണ്ടെടുക്കാനും നമ്മളെ സഹായിക്കും. (1 കൊരിന്ത്യർ 13:4-8 വായിക്കുക.) ഉദാഹരണത്തിന് 4-ാം വാക്യം പറയുന്നു: “സ്നേഹം ക്ഷമയും ദയയും ഉള്ളതാണ്.” യഹോവയ്ക്കെതിരെ നമ്മൾ എന്തെല്ലാം തെറ്റുകൾ ചെയ്യുന്നു. എന്നിട്ടും യഹോവ നമ്മളോടു ക്ഷമ കാണിക്കുന്നില്ലേ? അങ്ങനെയെങ്കിൽ സഹോദരങ്ങൾ നമ്മളെ വിഷമിപ്പിക്കുകയോ വേദനിപ്പിക്കുകയോ ഒക്കെ ചെയ്താലും നമ്മളും അവരോടു ക്ഷമ കാണിക്കേണ്ടതല്ലേ? ഇനി 5-ാം വാക്യം പറയുന്നു: “(സ്നേഹം) പ്രകോപിതമാകുന്നില്ല; ദ്രോഹങ്ങളുടെ കണക്കു സൂക്ഷിക്കുന്നില്ല.” സഹോദരങ്ങളിൽ ആരെങ്കിലും നമ്മളെ വിഷമിപ്പിക്കുന്ന എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതെക്കുറിച്ച് വീണ്ടുംവീണ്ടും ഓർത്ത് അതു മനസ്സിൽത്തന്നെ സൂക്ഷിക്കാൻ നമ്മൾ ആരും ആഗ്രഹിക്കുന്നില്ല. സഭാപ്രസംഗകൻ 7:9 പറയുന്നത്: “പെട്ടെന്നു നീരസപ്പെടരുത്” എന്നാണ്. ഇനി, എഫെസ്യർ 4:26-ലെ ആ ഉപദേശം അനുസരിക്കുന്നതും എത്ര നന്നായിരിക്കും! “സൂര്യൻ അസ്തമിക്കുന്നതുവരെ ദേഷ്യം വെച്ചുകൊണ്ടിരിക്കരുത്” എന്ന് അവിടെ പറയുന്നു.
7. മത്തായി 7:1-5 വരെയുള്ള വാക്യങ്ങളിൽ കാണുന്ന തത്ത്വം സഹോദരങ്ങളിലുള്ള വിശ്വാസം വളർത്താൻ നമ്മളെ എങ്ങനെ സഹായിക്കും?
7 സഹോദരങ്ങളിലുള്ള വിശ്വാസം ശക്തമാക്കാൻ സഹായിക്കുന്ന മറ്റൊരു കാര്യം യഹോവ അവരെ എങ്ങനെ കാണുന്നോ അതുപോലെ നമ്മളും അവരെ കാണുക എന്നതാണ്. ദൈവം അവരെ സ്നേഹിക്കുന്നു. അവർ ചെയ്ത തെറ്റുകളുടെ കണക്കു സൂക്ഷിക്കുന്നുമില്ല. അതുകൊണ്ട് നമ്മളും അതുതന്നെ ചെയ്യണം. (സങ്കീ. 130:3) അവർ നമ്മളോടു ചെയ്ത ദ്രോഹത്തെക്കുറിച്ച് ചിന്തിക്കുന്നതിനു പകരം അവരിലെ നല്ല ഗുണങ്ങൾ കാണാൻ നമുക്കു ശ്രമിക്കാം. കൂടാതെ ശരിയായ കാര്യങ്ങൾ ചെയ്യാനുള്ള അവരുടെ കഴിവിലും നമുക്കു ശ്രദ്ധിക്കാം. (മത്തായി 7:1-5 വായിക്കുക.) ഇനി, സ്നേഹം “എല്ലാം വിശ്വസിക്കുന്നു” എന്നും ബൈബിൾ പറയുന്നു. അതുകൊണ്ട് ആരെങ്കിലും നമ്മളെ ദ്രോഹിച്ചാൽ അവർ അതു മനഃപൂർവം ചെയ്തതല്ല എന്നു നമുക്കു ചിന്തിക്കാനാകും. (1 കൊരി. 13:7) എന്നാൽ എല്ലാം വിശ്വസിക്കുക എന്നു പറയുന്നതിന്റെ അർഥം അവരെ കണ്ണുമടച്ച് വിശ്വസിക്കുക എന്നല്ല; പകരം അവർ ചെയ്തിട്ടുള്ള നല്ല കാര്യങ്ങളിൽ ശ്രദ്ധിച്ചുകൊണ്ട് അവരെ വിശ്വസിക്കുക എന്നാണ്. യഹോവ ആഗ്രഹിക്കുന്നത് അതാണ്. b
8. സഹോദരങ്ങളിലുള്ള വിശ്വാസം നമുക്ക് എങ്ങനെ വളർത്തിയെടുക്കാം?
8 സഹോദരങ്ങളിലുള്ള നമ്മുടെ വിശ്വാസം വളരാൻ കുറച്ച് സമയമെടുക്കും. എന്നാൽ അതിനുവേണ്ടി നമുക്ക് എന്തു ചെയ്യാം? അവരെ അടുത്ത് അറിയാൻ ശ്രമിക്കുക. മീറ്റിങ്ങിന് അവരെ കാണുമ്പോൾ അവരോടു സംസാരിക്കുക. അവരുടെകൂടെ പ്രസംഗപ്രവർത്തനം ചെയ്യുക. എങ്കിലും ആ വിശ്വാസം ഒറ്റയടിക്ക് ഉണ്ടാകുന്നതല്ല. നമ്മൾ ക്ഷമ കാണിക്കണം. ഒരാളെ പരിചയപ്പെടുമ്പോൾത്തന്നെ നമ്മുടെ എല്ലാ രഹസ്യങ്ങളും അവരോടു പറയാൻ ഒരുപക്ഷേ നമ്മൾ ആഗ്രഹിക്കില്ല. എന്നാൽ അവരുമായുള്ള നമ്മുടെ സൗഹൃദം ശക്തമാകുമ്പോൾ പതിയെപ്പതിയെ പലതും അവരോടു പറയാൻ നമുക്കു തോന്നിയേക്കാം. (ലൂക്കോ. 16:10) പക്ഷേ, നമ്മൾ വളരെ വിശ്വസിച്ചിരുന്ന ഒരാൾ നമ്മളെ വഞ്ചിക്കുന്നെങ്കിലോ? ഇനിയൊരിക്കലും ആ വ്യക്തിയെ വിശ്വസിക്കില്ലെന്നു പെട്ടെന്നു തീരുമാനിക്കരുത്. പകരം സമയം അനുവദിക്കുക. ചില ആളുകൾ നമ്മളെ നിരാശപ്പെടുത്തിയെന്നു കരുതി ആരെയും വിശ്വസിക്കാൻ കൊള്ളില്ല എന്നും ചിന്തിക്കരുത്. ഇക്കാര്യത്തിൽ നമുക്കു മാതൃകയാക്കാവുന്ന പല വിശ്വസ്ത ദൈവദാസന്മാരുണ്ട്. ചിലർ അവരെ വഞ്ചിച്ചപ്പോൾ ഇനി ആരെയും വിശ്വസിക്കില്ലെന്ന് അവർ ചിന്തിച്ചില്ല.
മറ്റുള്ളവരിൽ വിശ്വാസമർപ്പിച്ചവരിൽനിന്ന് പഠിക്കുക
9. (എ) ഏലിയും പുത്രന്മാരും പല തെറ്റുകളും വരുത്തിയെങ്കിലും ഹന്ന എന്തു ചെയ്തു? (ബി) ഹന്നയിൽനിന്ന് നിങ്ങൾക്ക് എന്തു പഠിക്കാം? (ചിത്രം കാണുക.)
9 ഉത്തരവാദിത്വസ്ഥാനത്തുള്ള ആരെങ്കിലും ചെയ്ത ഒരു കാര്യം നിങ്ങളെ വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ടോ? എങ്കിൽ ഹന്നയുടെ മാതൃകയിൽനിന്ന് നിങ്ങൾക്കു പലതും പഠിക്കാനാകും. അക്കാലത്ത് ഏലിയായിരുന്നു ഇസ്രായേലിലെ മഹാപുരോഹിതൻ. അദ്ദേഹത്തിന്റെ കുടുംബം അത്ര നല്ല മാതൃകയൊന്നുമായിരുന്നില്ല. ഏലിയുടെ പുത്രന്മാർ യഹോവയുടെ വിശുദ്ധകൂടാരത്തിൽ സേവിക്കുന്നവരായിരുന്നു. എന്നിട്ടും അവർ പതിവായി അവിടെ പല വൃത്തികേടുകളും ചെയ്തു. അവരുടെ അപ്പനായ ഏലി അതൊക്കെ അറിഞ്ഞിട്ടും അവരെ തിരുത്തിയില്ല. പക്ഷേ യഹോവ അതൊക്കെ കാണുന്നുണ്ടായിരുന്നു. എങ്കിലും മഹാപുരോഹിതനായി അവിടെ തുടരാൻ യഹോവ അദ്ദേഹത്തെ അനുവദിച്ചു. ഈ സംഭവങ്ങളൊക്കെ കണ്ട ഹന്നയ്ക്കു വേണമെങ്കിൽ ഇങ്ങനെ ചിന്തിക്കാമായിരുന്നു: ‘ഏലി അവിടെ മഹാപുരോഹിതൻ ആയിരിക്കുന്നിടത്തോളം കാലം ഞാൻ വിശുദ്ധകൂടാരത്തിൽ പോയി യഹോവയെ ആരാധിക്കില്ല.’ എന്നാൽ ഹന്ന അങ്ങനെ ചിന്തിച്ചില്ല. ഒരിക്കൽ ഹന്ന വളരെ സങ്കടത്തോടെ യഹോവയോടു പ്രാർഥിക്കുന്നതു കണ്ടിട്ട് ഏലി തെറ്റിദ്ധരിച്ചു. ഹന്ന മദ്യപിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം കരുതിയത്. എന്താണു കാര്യമെന്ന് അന്വേഷിക്കുകപോലും ചെയ്യാതെ അദ്ദേഹം ഹന്നയെ കുറ്റപ്പെടുത്തി. (1 ശമു. 1:12-16) എന്നാൽ ഹന്ന അതിനോടകം യഹോവയ്ക്ക് ഒരു വാക്കു കൊടുത്തിട്ടുണ്ടായിരുന്നു: തനിക്ക് ഒരു മകൻ ജനിക്കുകയാണെങ്കിൽ അവനെ യഹോവയ്ക്കു കൊടുക്കാമെന്ന്. വിശുദ്ധകൂടാരത്തിലേക്ക് അയച്ചാൽ അവന് ഏലിയുടെകൂടെ പ്രവർത്തിക്കേണ്ടിവരുമെന്ന് അറിയാമായിരുന്നിട്ടും ഹന്ന തന്റെ വാക്കു പാലിക്കാൻ തയ്യാറായി. (1 ശമു. 1:11) ഏലിയുടെ പുത്രന്മാർ ചെയ്തിരുന്ന കാര്യങ്ങൾ തിരുത്തപ്പെടേണ്ടവയായിരുന്നോ? അതെ. യഹോവ അത് കാണുന്നുണ്ടായിരുന്നു. തന്റെ സമയം വന്നപ്പോൾ നടപടിയെടുക്കുകയും ചെയ്തു. (1 ശമു. 4:17) അതേസമയം ഒരു മകനെ നൽകി യഹോവ ഹന്നയെ അനുഗ്രഹിച്ചു. ശമുവേലായിരുന്നു ആ മകൻ.—1 ശമു. 1:17-20.
10. ചിലർ ചതിച്ചെങ്കിലും മറ്റുള്ളവരിൽ തനിക്കു വിശ്വാസമുണ്ടെന്നു ദാവീദ് എങ്ങനെയാണു തെളിയിച്ചത്?
10 അടുത്ത കൂട്ടുകാർ ആരെങ്കിലും നിങ്ങളെ എപ്പോഴെങ്കിലും ചതിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ ദാവീദ് രാജാവിന്റെ ഈ അനുഭവം ശ്രദ്ധിക്കുക: ദാവീദിന്റെ ഒരു കൂട്ടുകാരനായിരുന്നു അഹിഥോഫെൽ. എന്നാൽ അബ്ശാലോം അപ്പനിൽനിന്ന് രാജാധികാരം തട്ടിയെടുക്കാൻ ശ്രമിച്ചപ്പോൾ അഹിഥോഫെൽ ആ പക്ഷം ചേർന്നു. അത് അറിഞ്ഞപ്പോൾ ദാവീദിന് എത്ര വിഷമം തോന്നിയിരിക്കാം. സ്വന്തം മകനും ഒരു കൂട്ടുകാരനും തനിക്കെതിരെ തിരിഞ്ഞിരിക്കുന്നു. എന്നാൽ ചിലർ അങ്ങനെ ചെയ്തെങ്കിലും ആരെയും വിശ്വസിക്കാനാകില്ലെന്നു ദാവീദ് ചിന്തിച്ചില്ല. ഈ ധിക്കാരത്തിൽ കൂട്ടുചേരാൻ തയ്യാറാകാതിരുന്ന ഹൂശായി എന്നൊരു വിശ്വസ്ത സ്നേഹിതൻ ദാവീദിനുണ്ടായിരുന്നു. ദാവീദ് ഹൂശായിയെ തുടർന്നും വിശ്വസിച്ചു. ആ വിശ്വാസം ശരിയാണെന്നു പിന്നീടു തെളിയുകയും ചെയ്തു. സ്വന്തം ജീവൻപോലും പണയപ്പെടുത്തിക്കൊണ്ട് അദ്ദേഹം ദാവീദിന്റെകൂടെ നിന്നു. അങ്ങനെ ഹൂശായി ഒരു യഥാർഥ സ്നേഹിതനാണെന്നു തെളിയിച്ചു.—2 ശമു. 17:1-16.
11. അബീഗയിലിനെ വിശ്വസിക്കുന്നെന്നു നാബാലിന്റെ ദാസന്മാരിൽ ഒരാൾ എങ്ങനെ തെളിയിച്ചു?
11 നാബാലിന്റെ ഒരു ദാസനെക്കുറിച്ചും ചിന്തിക്കുക. വളരെ സമ്പന്നനായ ഒരു ഇസ്രായേല്യനായിരുന്നു നാബാൽ. ദാവീദും അദ്ദേഹത്തിന്റെ ആളുകളും നാബാലിന്റെ ദാസന്മാരെ മുമ്പ് സംരക്ഷിച്ചിട്ടുണ്ട്. എന്നാൽ കുറെക്കാലം കഴിഞ്ഞ് ദാവീദ് ഒരിക്കൽ നാബാലിനോടു തന്റെ ആളുകൾക്കു കുറച്ച് ഭക്ഷണം തരാമോ എന്നു ചോദിച്ചു. അയാൾ അതിനു തയ്യാറായില്ല. ഇതു കേട്ട് ദേഷ്യംവന്ന ദാവീദ് നാബാലിന്റെ വീട്ടിലുള്ള ഒരു ആണിനെപ്പോലും ജീവനോടെ വെച്ചേക്കില്ലെന്നു തീരുമാനിച്ചു. ഇതിനിടയിൽ നാബാലിന്റെ ഒരു ദാസൻ നടന്ന സംഭവത്തെക്കുറിച്ച് നാബാലിന്റെ ഭാര്യയായ അബീഗയിലിനോടു പറഞ്ഞു. ആ ദാസനു വേണമെങ്കിൽ ഓടി രക്ഷപ്പെടാമായിരുന്നു. കാരണം ജീവൻ അപകടത്തിലാണ്. പക്ഷേ അദ്ദേഹം അങ്ങനെ ചെയ്തില്ല. കാരണം വിവേകത്തോടെ കാര്യങ്ങൾ ചെയ്യാൻ കഴിവുള്ള സ്ത്രീയാണ് അബീഗയിൽ എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. തന്റെ ജീവൻ രക്ഷിക്കാൻ അബീഗയിലിനു കഴിയുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. അതുതന്നെയാണു സംഭവിച്ചതും. അബീഗയിൽ ധൈര്യത്തോടെ ദാവീദിന്റെ അടുക്കൽ ചെന്നു. അങ്ങനെ ഒരു വലിയ തെറ്റു ചെയ്യുന്നതിൽനിന്ന് അദ്ദേഹത്തെ തടയാൻ അബീഗയിലിനായി. (1 ശമു. 25:2-35) ദാവീദ് തന്റെ വാക്കു കേൾക്കുമെന്നും ആ വലിയ തെറ്റു ചെയ്യുന്നതിൽനിന്ന് പിന്തിരിയുമെന്നും ഉള്ള വിശ്വാസം അബീഗയിലിനുമുണ്ടായിരുന്നു.
12. തന്റെ ശിഷ്യന്മാർക്കു പല തെറ്റുകളും സംഭവിച്ചെങ്കിലും താൻ അവരെ വിശ്വസിക്കുന്നെന്നു യേശു എങ്ങനെയാണു കാണിച്ചത്?
12 യേശുവിന്റെ ശിഷ്യന്മാർക്കു പലപ്പോഴും തെറ്റു പറ്റിയെങ്കിലും യേശു അവരെ വിശ്വസിച്ചു. (യോഹ. 15:15, 16) ഉദാഹരണത്തിന് ദൈവരാജ്യത്തിൽ തങ്ങൾക്കു പ്രത്യേകസ്ഥാനം വേണമെന്നു യാക്കോബും യോഹന്നാനും യേശുവിനോട് ആവശ്യപ്പെട്ടു. അവർ അങ്ങനെ ചെയ്തെങ്കിലും യഹോവയെ സേവിക്കുന്നതിലെ അവരുടെ ഉദ്ദേശ്യത്തെയൊന്നും യേശു ചോദ്യം ചെയ്തില്ല. തന്റെ അപ്പോസ്തലന്മാരായിരിക്കുന്നതിൽനിന്ന് യേശു അവരെ ഒഴിവാക്കിയതുമില്ല. (മർക്കോ. 10:35-40) പിന്നീട് യേശുവിനെ അറസ്റ്റു ചെയ്ത രാത്രിയിൽ ശിഷ്യന്മാർ എല്ലാവരും യേശുവിനെ ഉപേക്ഷിച്ചുപോയി. (മത്താ. 26:56) എന്നിട്ടും യേശുവിന് അവരിലുള്ള വിശ്വാസം നഷ്ടപ്പെട്ടില്ല. അവരൊക്കെ അപൂർണരാണെന്ന കാര്യം യേശുവിന് അറിയാമായിരുന്നു. യേശു അവരെ “അവസാനംവരെ സ്നേഹിച്ചു.” (യോഹ. 13:1) പുനരുത്ഥാനത്തിനു ശേഷം യേശു വിശ്വസ്തരായ ആ 11 അപ്പോസ്തലന്മാർക്കു പ്രധാനപ്പെട്ട പല ഉത്തരവാദിത്വങ്ങളും ഏൽപ്പിച്ചുകൊടുക്കുകപോലും ചെയ്തു. ആളുകളെ ശിഷ്യരാക്കുന്ന പ്രവർത്തനത്തിനു നേതൃത്വമെടുക്കാനും താൻ വളരെ വിലപ്പെട്ടവരായി കാണുന്ന ആടുകളെ പരിപാലിക്കാനും ഉള്ള ഉത്തരവാദിത്വങ്ങളായിരുന്നു അവ. (മത്താ. 28:19, 20; യോഹ. 21:15-17) യേശുവിനു ശിഷ്യന്മാരിലുള്ള ആ വിശ്വാസം വെറുതേയായില്ല. അവർ എല്ലാവരും മരണംവരെ യഹോവയോടു വിശ്വസ്തരായിരുന്നു. നമ്മൾ കണ്ടതുപോലെ, ഹന്നയും ദാവീദും നാബാലിന്റെ ആ ദാസനും അബീഗയിലും യേശുവും എല്ലാം അപൂർണമനുഷ്യരെ വിശ്വസിക്കുന്ന കാര്യത്തിൽ എത്ര നല്ല മാതൃകയായിരുന്നു!
ആരിലെങ്കിലുമുള്ള നിങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ
13. മറ്റുള്ളവരെ വിശ്വസിക്കുന്നതിനു തടസ്സമായേക്കാവുന്ന ഒരു കാര്യം എന്താണ്?
13 നിങ്ങൾ ഒരു സഹോദരനെ വിശ്വസിച്ച് വളരെ രഹസ്യമായി ഒരു കാര്യം പറഞ്ഞെന്നിരിക്കട്ടെ. എന്നാൽ അദ്ദേഹം അതെക്കുറിച്ച് മറ്റുള്ളവരോടു പറയുന്നെങ്കിലോ? അതു വളരെ വിഷമമുണ്ടാക്കുന്ന ഒരു കാര്യമാണ്. ഒരിക്കൽ ഒരു സഹോദരി ഒരു മൂപ്പന്റെ അടുത്ത് തന്റെ ഒരു പ്രശ്നത്തെക്കുറിച്ച് പറഞ്ഞു. അദ്ദേഹം മറ്റാരോടും അതു പറയില്ലെന്ന ഉറപ്പോടെയാണു സഹോദരി അതു ചെയ്തത്. എന്നാൽ പിറ്റേന്ന് ആ മൂപ്പന്റെ ഭാര്യ സഹോദരിയെ വിളിച്ച് പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ സംസാരിച്ചു. താൻ ആ മൂപ്പനോടു പറഞ്ഞ കാര്യം അദ്ദേഹത്തിന്റെ ഭാര്യയുടെ ചെവിയിൽ എത്തിയെന്നുള്ളത് ഉറപ്പായിരുന്നു. പിന്നെ ആ മൂപ്പനെ വിശ്വസിക്കാൻ സഹോദരിക്കു ബുദ്ധിമുട്ടു തോന്നി. എന്നാൽ സഹോദരി മറ്റൊരു മൂപ്പന്റെ സഹായം സ്വീകരിക്കാൻ തയ്യാറായി. അങ്ങനെ എല്ലാ മൂപ്പന്മാരിലുമുള്ള വിശ്വാസം വീണ്ടെടുക്കാൻ സഹോദരിക്കു കഴിഞ്ഞു.
14. രണ്ടു മൂപ്പന്മാരിലുള്ള വിശ്വാസം വീണ്ടെടുക്കാൻ ഒരു സഹോദരനെ സഹായിച്ചത് എന്താണ്?
14 കുറെക്കാലമായി ഒരു സഹോദരനു രണ്ടു മൂപ്പന്മാരുമായി ഒരു പ്രശ്നമുണ്ടായിരുന്നു. അവരെ ഒരു തരത്തിലും വിശ്വസിക്കാനാകില്ലെന്നാണു സഹോദരൻ ചിന്തിച്ചത്. എന്നാൽ അദ്ദേഹം വളരെയധികം ബഹുമാനിച്ചിരുന്ന ഒരു സഹോദരൻ പറഞ്ഞ ഒരു കാര്യം അദ്ദേഹത്തിന്റെ മനസ്സിൽത്തട്ടി: “സാത്താനാണു നമ്മുടെ ശത്രു, സഹോദരങ്ങളല്ല.” ലളിതമെങ്കിലും ഇരുത്തിച്ചിന്തിപ്പിക്കുന്ന വാക്കുകൾ! അതെക്കുറിച്ച് സഹോദരൻ കുറെയധികം ചിന്തിച്ചു, പ്രാർഥിച്ചു. അങ്ങനെ ആ രണ്ടു മൂപ്പന്മാരുമായും വീണ്ടും സമാധാനത്തിലാകാൻ സഹോദരനു കഴിഞ്ഞു.
15. വിശ്വാസം നഷ്ടപ്പെട്ടിട്ട് അതു വീണ്ടെടുക്കാൻ ചിലപ്പോൾ കുറെ സമയമെടുത്തേക്കാവുന്നത് എന്തുകൊണ്ട്? ഒരു ഉദാഹരണം പറയുക.
15 നിങ്ങൾക്ക് എപ്പോഴെങ്കിലും ദൈവസേവനത്തിലെ ഒരു നിയമനം നഷ്ടപ്പെട്ടിട്ടുണ്ടോ? അതു വളരെ സങ്കടമുണ്ടാക്കുന്ന ഒരു കാര്യമാണ്. അങ്ങനെ ഒരു അനുഭവം ഗ്രെറ്റ സഹോദരിക്കും അവരുടെ അമ്മയ്ക്കും ഉണ്ടായി. 1930-കളിൽ നാസി ഭരണകാലത്ത് ജർമനിയിൽ യഹോവയെ വളരെ വിശ്വസ്തമായി സേവിച്ചിരുന്ന രണ്ടു പേരായിരുന്നു അവർ. അവിടെ നമ്മുടെ പ്രവർത്തനം നിരോധിച്ചിരുന്ന സമയം. അക്കാലത്ത് സഹോദരങ്ങൾക്കുവേണ്ടി വീക്ഷാഗോപുരം മാസിക ടൈപ്പു ചെയ്യാൻ ഗ്രെറ്റ സഹോദരിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സഹോദരിയുടെ അപ്പൻ സത്യത്തെ എതിർക്കുന്ന ആളാണെന്നു സഹോദരന്മാർ അറിഞ്ഞു. അതോടെ സഹോദരിയെക്കൊണ്ട് മാസിക ടൈപ്പു ചെയ്യിക്കാതെയായി. സഹോദരന്മാർ ചിന്തിച്ചത് സാക്ഷികളെക്കുറിച്ചും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചും അപ്പൻ ശത്രുക്കളോടു പറഞ്ഞുകൊടുക്കുമോ എന്നായിരുന്നു. അതു സഹോദരിയെ ഒത്തിരി വിഷമിപ്പിച്ചു. എന്നാൽ പ്രശ്നം അവിടംകൊണ്ട് തീർന്നില്ല. രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയം മുഴുവൻ സഹോദരന്മാർ ഗ്രെറ്റ സഹോദരിക്കും അമ്മയ്ക്കും മാസിക നൽകിയില്ല. അവരെ വഴിയിൽവെച്ച് കണ്ടാൽ മിണ്ടുകപോലുമില്ലായിരുന്നു. അതു ശരിക്കും വേദനിപ്പിക്കുന്ന അനുഭവമായിരുന്നു. സഹോദരി പറയുന്നത് “ആ സഹോദരന്മാരോടു ക്ഷമിക്കാനും വീണ്ടും അവരെ വിശ്വസിക്കാനും കുറെ സമയമെടുത്തു” എന്നാണ്. കാരണം അത്രയ്ക്ക് ആഴത്തിലുള്ള മുറിവാണ് ആ അനുഭവം സഹോദരിയിൽ ഉണ്ടാക്കിയത്. എന്നാൽ പിന്നീട് സഹോദരി ഒരു കാര്യം ചിന്തിച്ചു: യഹോവ എന്തായാലും അവരോടു ക്ഷമിച്ചിട്ടുണ്ട്. അതുകൊണ്ട് താനും അങ്ങനെതന്നെ ചെയ്യണം. c
“സാത്താനാണു നമ്മുടെ ശത്രു, സഹോദരങ്ങളല്ല”
16. സഹോദരങ്ങളിലുള്ള വിശ്വാസം വീണ്ടെടുക്കാൻ നമ്മൾ ശ്രമിക്കേണ്ടത് എന്തുകൊണ്ട്?
16 ഇതുപോലെ വേദനിപ്പിക്കുന്ന ഒരു അനുഭവം നിങ്ങൾക്ക് എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ? എങ്കിൽ സഹോദരങ്ങളിലുള്ള വിശ്വാസം വീണ്ടെടുക്കാൻ ശ്രമിക്കുക. അതിനു സമയമെടുക്കും. എന്നാൽ അതിനുവേണ്ടി നിങ്ങൾ ചെയ്യുന്ന ശ്രമം വളരെ മൂല്യമുള്ളതാണ്. അതു മനസ്സിലാക്കാൻ ഒരു ദൃഷ്ടാന്തം നോക്കാം. ഏതെങ്കിലും ഒരു ഭക്ഷണം കഴിച്ചിട്ട് നിങ്ങൾക്ക് എപ്പോഴെങ്കിലും വയറ് സുഖമില്ലാതായിട്ടുണ്ടോ? എങ്കിൽ അടുത്ത തവണ ഭക്ഷണം കഴിക്കുമ്പോൾ നിങ്ങൾ വളരെ സൂക്ഷിക്കും. എന്നാൽ ഒരു തവണ ഭക്ഷണം കഴിച്ച് അസുഖം വന്നെന്നു കരുതി നിങ്ങൾ പിന്നീട് ഭക്ഷണം കഴിക്കാതിരിക്കുമോ? ഇല്ല അല്ലേ? അതുപോലെതന്നെ ഒരാളിൽനിന്ന് മോശമായ ഒരു അനുഭവം ഉണ്ടായെന്നു കരുതി ആരെയും വിശ്വസിക്കാൻ പറ്റില്ലെന്നു ചിന്തിക്കില്ല. നമ്മൾ എല്ലാം അപൂർണരാണ്. നമുക്കെല്ലാം തെറ്റു പറ്റും. നമ്മൾ സഹോദരങ്ങളിലുള്ള വിശ്വാസം വീണ്ടെടുക്കുന്നെങ്കിൽ നമ്മുടെ സന്തോഷം കൂടും. കൂടാതെ എല്ലാവരും പരസ്പരം വിശ്വസിക്കുന്ന ഒരു സാഹചര്യം സഭയിൽ ഉണ്ടാക്കിയെടുക്കാൻ നമുക്കു സാധിക്കുകയും ചെയ്യും.
17. പരസ്പരം വിശ്വസിക്കുന്നതു വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? അടുത്ത ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
17 ഈ ദുഷ്ടലോകത്തിൽ ആളുകൾക്കു പരസ്പരം വിശ്വാസം ഇല്ലാതാകുകയാണ്. എന്നാൽ ലോകമെങ്ങുമുള്ള നമ്മുടെ സഹോദരങ്ങൾക്കിടയിൽ പരസ്പരമുള്ള വിശ്വാസം നമുക്കു കാണാനാകുന്നു. അതിന്റെ അടിസ്ഥാനം സ്നേഹമാണ്. ഇത്തരത്തിലുള്ള വിശ്വാസം നമുക്ക് ഒരുപാടു സന്തോഷം നൽകുന്നു. കൂടാതെ നമ്മുടെ ഇടയിൽ ഐക്യം നിലനിറുത്താനും സഹായിക്കുന്നു. ഭാവിയിൽ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളൊക്കെ ഉണ്ടാകുമ്പോൾ ഇതു നമുക്ക് ഒരു സംരക്ഷണവുമായിരിക്കും. എന്നാൽ നിങ്ങൾ വളരെ വിശ്വസിച്ചിരുന്ന ഒരാൾ ആ വിശ്വാസം നഷ്ടപ്പെടുത്തുന്ന രീതിയിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലോ? കാര്യങ്ങളെ യഹോവ കാണുന്നതുപോലെ കാണാൻ ശ്രമിക്കുക. ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിൽ കാര്യങ്ങൾ ചെയ്യുക. സഹോദരങ്ങളോടുള്ള സ്നേഹം വളർത്താൻ ശ്രമിക്കുക. അങ്ങനെ ചെയ്തിട്ടുള്ള ബൈബിൾ കഥാപാത്രങ്ങളുടെ മാതൃകയിൽനിന്ന് പഠിക്കുക. സഹോദരങ്ങൾ നമ്മളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിനെ മറികടക്കാനും അവരെ വീണ്ടും വിശ്വസിക്കാനും നമുക്കു കഴിയും. അതിനുവേണ്ടി ശ്രമിക്കുമ്പോൾ നമുക്ക് ഒരുപാടു നല്ല സ്നേഹിതരെ കിട്ടും, ‘കൂടപ്പിറപ്പിനെക്കാൾ കൂറുള്ള കൂട്ടുകാരെ.’ (സുഭാ. 18:24) എന്നാൽ നമുക്കു മറ്റുള്ളവരെ വിശ്വസിക്കാൻ കഴിഞ്ഞാൽ പോരാ, അവർക്കു നമ്മളെയും വിശ്വസിക്കാൻ കഴിയണം. അതിനുവേണ്ടി നമുക്ക് എന്തു ചെയ്യാം? അതാണ് അടുത്ത ലേഖനത്തിൽ നമ്മൾ പഠിക്കാൻപോകുന്നത്.
ഗീതം 99 ആയിരമായിരം സഹോദരങ്ങൾ
a നമ്മുടെ സഹോദരങ്ങളെ നമ്മൾ വിശ്വസിക്കണം. പക്ഷേ എപ്പോഴും അത് എളുപ്പമായിരിക്കണമെന്നില്ല. കാരണം ഇടയ്ക്കൊക്കെ അവർ നമ്മളെ നിരാശപ്പെടുത്തിയേക്കാം. ഈ ലേഖനത്തിൽ ചില ബൈബിൾതത്ത്വങ്ങളെക്കുറിച്ചും മുൻകാലത്ത് ജീവിച്ചിരുന്ന ചില ആളുകളുടെ ജീവിതമാതൃകയെക്കുറിച്ചും നമ്മൾ ചർച്ച ചെയ്യും. അതിലൂടെ നമ്മുടെ സഹോദരങ്ങളിലുള്ള വിശ്വാസം നമുക്ക് എങ്ങനെ ശക്തിപ്പെടുത്താമെന്നും അത് എപ്പോഴെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ എങ്ങനെ വീണ്ടെടുക്കാമെന്നും നമ്മൾ പഠിക്കും.
b വിശ്വസിക്കാൻ കൊള്ളാത്ത ചിലരെ സഭയിൽ കണ്ടേക്കാമെന്നു ബൈബിൾ നമുക്കു മുന്നറിയിപ്പു തരുന്നു. (യൂദ 4) ഉദാഹരണത്തിന്, ചുരുക്കമായിട്ടാണെങ്കിലും ‘ഉപദേശങ്ങളെ വളച്ചൊടിച്ചുകൊണ്ട്’ സഹോദരങ്ങളെ വഴിതെറ്റിക്കാൻ ശ്രമിക്കുന്ന കള്ളസഹോദരന്മാർ ചിലപ്പോൾ സഭയിൽ ഉണ്ടായിരുന്നേക്കാം. (പ്രവൃ. 20:30) അത്തരം ആളുകൾ പറയുന്ന കാര്യങ്ങൾ നമ്മൾ കേൾക്കുകയോ അവരെ വിശ്വസിക്കുകയോ ചെയ്യരുത്.
c ഗ്രെറ്റ സഹോദരിയുടെ അനുഭവത്തെക്കുറിച്ച് കൂടുതലായി അറിയാൻ യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്തകം 1974 (ഇംഗ്ലീഷ്) പേജ് 129-131 കാണുക.