ജീവിതകഥ
യഹോവയെക്കുറിച്ച് പഠിക്കാനും പഠിപ്പിക്കാനും എനിക്ക് ഇഷ്ടമായിരുന്നു
ഐക്യനാടുകളിലെ പെൻസിൽവേനിയയിലുള്ള ഈസ്റ്റൺ എന്ന സ്ഥലത്താണു ഞാൻ വളർന്നത്. ചെറുപ്പത്തിലെ എന്റെ ലക്ഷ്യംതന്നെ യൂണിവേഴ്സിറ്റിയിൽ ചേർന്നു പഠിച്ച് ഒരു നല്ല നിലയിൽ എത്തുക എന്നതായിരുന്നു. പഠിക്കാൻ എനിക്ക് ഇഷ്ടമായിരുന്നു. സയൻസിലും കണക്കിലും ഒക്കെ നല്ല മാർക്കുമുണ്ടായിരുന്നു. പഠിത്തത്തിലെ മികവിന്റെ പേരിൽ 1956-ൽ ഒരു പൗരാവകാശ സംഘടനയിൽനിന്ന് എനിക്ക് 25 ഡോളർ സമ്മാനം കിട്ടിയിട്ടുണ്ട്. കറുത്തവർഗക്കാരായ കുട്ടികൾക്കിടയിൽ ഏറ്റവും കൂടുതൽ മാർക്ക് എനിക്കായിരുന്നു. പക്ഷേ എന്റെ ലക്ഷ്യമൊക്കെ പിന്നീട് മാറി. എന്തുകൊണ്ടാണെന്നു ഞാൻ പറയാം.
ഞാൻ യഹോവയെ അറിഞ്ഞു
1940-നു ശേഷം എന്റെ മാതാപിതാക്കൾ യഹോവയുടെ സാക്ഷികളുടെകൂടെ ബൈബിൾ പഠിക്കാൻതുടങ്ങി. ആ പഠനം ഇടയ്ക്കുവെച്ച് നിന്നുപോയി. പക്ഷേ എന്റെ അമ്മയ്ക്ക് വീക്ഷാഗോപുരം, ഉണരുക! മാസികകൾ കിട്ടുന്നുണ്ടായിരുന്നു. പിന്നെ 1950-ൽ ന്യൂയോർക്കിൽവെച്ച് നടന്ന അന്താരാഷ്ട്ര കൺവെൻഷനിൽ ഞങ്ങളുടെ കുടുംബം പങ്കെടുത്തു.
അതുകഴിഞ്ഞ് ഉടനെ ലോറൻസ് ജഫ്രീസ് സഹോദരൻ ഞങ്ങളുടെ വീട്ടിൽ വരാൻതുടങ്ങി. അദ്ദേഹമാണു സത്യം മനസ്സിലാക്കാൻ എന്നെ സഹായിച്ചത്. ആദ്യമൊക്കെ യഹോവയുടെ സാക്ഷികളുടെ നിലപാടുകളോട് എനിക്ക് ഒട്ടും യോജിപ്പില്ലായിരുന്നു, രാഷ്ട്രീയത്തിൽ ഉൾപ്പെടാതിരിക്കുന്നതും സൈന്യത്തിൽ ചേരാത്തതും ഒക്കെ. ‘അമേരിക്കയിലുള്ള ആരും യുദ്ധത്തിനു പോകുന്നില്ലെങ്കിൽ ശത്രുക്കൾ വന്ന് രാജ്യം പിടിച്ചടക്കില്ലേ’ എന്നു പറഞ്ഞ് ഞാൻ സഹോദരനോടു തർക്കിച്ചു. പക്ഷേ ജഫ്രീസ് സഹോദരൻ ക്ഷമയോടെ എന്നോട് ഇങ്ങനെ ചോദിച്ചു: “അമേരിക്കയിലുള്ള എല്ലാവരും യഹോവയെ ആരാധിക്കുന്നവരാണെങ്കിൽ അവരെ ആക്രമിക്കാൻ ശത്രുക്കൾ വന്നാൽ യഹോവ എന്തു ചെയ്യുമെന്നാ നിനക്കു തോന്നുന്നത്?” എന്റെ ഇത്തരം ചോദ്യങ്ങൾക്കുള്ള സഹോദരന്റെ മറുപടി കേട്ടപ്പോൾ എന്റെ ഈ വാദങ്ങൾക്കൊന്നും ഒരു അടിസ്ഥാനവുമില്ലെന്ന് എനിക്കു മനസ്സിലായി. അങ്ങനെയാണു ബൈബിൾ പഠിക്കാൻ എനിക്കു താത്പര്യം തോന്നിയത്.
എന്റെ അമ്മ എടുത്തുവെച്ചിരുന്ന വീക്ഷാഗോപുരം, ഉണരുക! മാസികകളൊക്കെ ഞാൻ കുത്തിയിരുന്ന് വായിക്കാൻതുടങ്ങി, മണിക്കൂറുകളോളം. പതിയെപ്പതിയെ ഇതാണു സത്യം എന്ന് എനിക്കു മനസ്സിലായി. അങ്ങനെ ജഫ്രീസ് സഹോദരന്റെകൂടെ ബൈബിൾ പഠിക്കാൻ ഞാൻ സമ്മതിച്ചു. മീറ്റിങ്ങുകൾക്കും ഞാൻ സ്ഥിരമായി പോകാൻതുടങ്ങി. പഠിക്കുന്ന കാര്യങ്ങൾ ശരിക്കും എന്റെ ഹൃദയത്തിലെത്തി. അങ്ങനെ ഞാൻ സന്തോഷവാർത്തയുടെ ഒരു പ്രചാരകനായി. “യഹോവയുടെ ഭയങ്കരമായ ദിവസം അടുത്ത് എത്തിയിരിക്കുന്നു” എന്നു മനസ്സിലാക്കിയപ്പോൾ എന്റെ ലക്ഷ്യങ്ങൾക്കുതന്നെ മാറ്റം വന്നു. (സെഫ. 1:14) യൂണിവേഴ്സിറ്റിയിൽ പോയി പഠിക്കണമെന്ന ചിന്തയൊക്കെ മാറി. ആളുകളെ ബൈബിൾ പഠിക്കാൻ സഹായിക്കണം എന്നതായി പിന്നെ എന്റെ ലക്ഷ്യം.
1956 ജൂൺ 13-ന് എന്റെ സ്കൂൾവിദ്യാഭ്യാസം പൂർത്തിയായി. മൂന്നു ദിവസം കഴിഞ്ഞ് ഒരു സർക്കിട്ട് സമ്മേളനത്തിൽ ഞാൻ സ്നാനമേറ്റു. യഹോവയെക്കുറിച്ച് പഠിക്കാനും മറ്റുള്ളവരെ പഠിപ്പിക്കാനും ജീവിതം സമർപ്പിക്കുമ്പോൾ കിട്ടാൻപോകുന്ന അനുഗ്രഹങ്ങൾ എത്ര വലുതായിരിക്കുമെന്ന് എനിക്ക് ഒരു ഊഹവുമില്ലായിരുന്നു.
മുൻനിരസേവനത്തിലൂടെ യഹോവയെക്കുറിച്ച് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു
സ്നാനമേറ്റ് ആറു മാസം കഴിഞ്ഞപ്പോൾ ഞാൻ സാധാരണ മുൻനിരസേവനം തുടങ്ങി. 1956 ഡിസംബർ ലക്കം രാജ്യശുശ്രൂഷയിൽ (ഇംഗ്ലീഷ്) “ആവശ്യം അധികമുള്ളിടത്ത് സേവിക്കാൻ നിങ്ങൾക്കാകുമോ?“ എന്നൊരു ലേഖനം വന്നിരുന്നു. അത് എനിക്കുംകൂടെയുള്ള ഒരു ക്ഷണമായിട്ടാണ് എനിക്കു തോന്നിയത്. സന്തോഷവാർത്ത അറിയിക്കാൻ ആവശ്യത്തിനു പ്രചാരകർ ഇല്ലാത്ത ഒരു സ്ഥലത്ത് പോയി സഹായിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.—മത്താ. 24:14.
അങ്ങനെ ഞാൻ തെക്കൻ കരോലിനയിലെ എജ്ഫീൽഡ് എന്ന സ്ഥലത്തേക്കു താമസം മാറി. അവിടത്തെ സഭയിൽ നാലു പ്രചാരകരേ ഉണ്ടായിരുന്നുള്ളൂ. ഞാനുംകൂടെ ചെന്നപ്പോൾ അത് അഞ്ചായി. ഒരു സഹോദരന്റെ വീട്ടിലാണു മീറ്റിങ്ങുകൾ നടത്തിയിരുന്നത്. ഓരോ മാസവും ഞാൻ 100 മണിക്കൂർ വയലിൽ പ്രവർത്തിക്കുമായിരുന്നു. സഭയിൽ ഒത്തിരി കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു. വയൽസേവനത്തിനു നേതൃത്വമെടുക്കണം, മീറ്റിങ്ങിൽ പരിപാടികൾ നടത്തണം അങ്ങനെയൊക്കെ. ശരിക്കും പറഞ്ഞാൽ ഞാൻ സഭാപ്രവർത്തനങ്ങളിൽ എത്ര കൂടുതൽ ഉൾപ്പെട്ടോ അത്ര കൂടുതൽ യഹോവയെക്കുറിച്ച് പഠിച്ചു.
ഞാൻ താമസിക്കുന്നിടത്തുനിന്ന് കുറച്ച് ദൂരെ ജോൺസ്റ്റൺ എന്നു പറയുന്ന സ്ഥലത്ത് സ്വന്തമായി ബിസിനെസ്സ് നടത്തുന്ന ഒരു സ്ത്രീക്കു ഞാൻ ബൈബിൾപഠനം നടത്തുന്നുണ്ടായിരുന്നു. അവർ എനിക്ക് ഒരു പാർട്ട്-ടൈം ജോലി തന്നു. ആ സമയത്ത് എനിക്ക് അതു ശരിക്കും ആവശ്യമായിരുന്നു. അതു മാത്രമല്ല അവരുടെ ഉടമസ്ഥതയിലുള്ള ഒരു ചെറിയ കെട്ടിടം രാജ്യഹാളായി ഉപയോഗിക്കാനും അവർ സമ്മതിച്ചു.
ന്യൂയോർക്കിലെ ബ്രൂക്ലിനിൽനിന്ന് ജോളി ജഫ്രീസ് സഹോദരൻ എജ്ഫീൽഡിലേക്കു വന്നു. എന്നെ ബൈബിൾ പഠിപ്പിച്ച ലോറൻസ് ജഫ്രീസ് സഹോദരന്റെ മകനായിരുന്നു അദ്ദേഹം. ഞങ്ങൾ ഒരുമിച്ചായിരുന്നു മുൻനിരസേവനവും താമസവും ഒക്കെ. ഞങ്ങൾ താമസിച്ചിരുന്നത് ഒരു സഹോദരൻ തന്ന ചെറിയ ഒരു ട്രെയിലറിന്റെ ഉള്ളിലായിരുന്നു.
ആ ഭാഗത്തൊക്കെ പൊതുവേ കൂലി വളരെ കുറവായിരുന്നു. ഒരു ദിവസം ജോലി ചെയ്താൽ രണ്ടോ മൂന്നോ ഡോളറേ കിട്ടുകയുള്ളൂ. എനിക്ക് ഓർമയുണ്ട്, ഒരു ദിവസം എന്റെ കൈയിലുള്ള അവസാനത്തെ ചില്ലിക്കാശും നുള്ളിപ്പെറുക്കി കടയിൽനിന്ന് ഭക്ഷണവും വാങ്ങി ഞാൻ പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ഒരാൾ എന്റെ അടുത്ത് വന്ന് ചോദിച്ചു, “ജോലി വേണോ” എന്ന്. “മണിക്കൂറിന് ഒരു ഡോളർവെച്ച് തരാം” എന്നും പറഞ്ഞു. ഒരു കെട്ടിടനിർമാണ സൈറ്റ് വൃത്തിയാക്കാനുള്ള മൂന്നു ദിവസത്തെ ജോലിയാണ് അദ്ദേഹം തന്നത്. എജ്ഫീൽഡിൽത്തന്നെ നിൽക്കാൻ യഹോവ എന്നെ സഹായിക്കുകയാണെന്ന് എനിക്കു വ്യക്തമായി. സാമ്പത്തികബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നിട്ടും 1958-ൽ ന്യൂയോർക്കിൽവെച്ച് നടന്ന അന്താരാഷ്ട്ര കൺവെൻഷനിൽ പങ്കെടുക്കാൻ എനിക്കു പറ്റി.
കൺവെൻഷന്റെ രണ്ടാം ദിവസം എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു സംഭവമുണ്ടായി. അന്നാണു ഞാൻ റൂബി വാഡ്ലിങ്ടണെ കണ്ടുമുട്ടിയത്. ടെന്നസീയിലെ ഗാലറ്റിൻ എന്ന സ്ഥലത്തെ ഒരു സാധാരണ മുൻനിരസേവികയായിരുന്നു അവൾ. ഞങ്ങൾക്കു രണ്ടു പേർക്കും മിഷനറിസേവനം ഇഷ്ടമായിരുന്നു. അതുകൊണ്ട് ആ കൺവെൻഷനിലെ ഗിലെയാദ് മീറ്റിങ്ങിൽ ഞങ്ങൾ പങ്കെടുത്തു. അവിടെനിന്ന് പോന്നശേഷം ഞങ്ങൾ പരസ്പരം കത്തുകൾ എഴുതുമായിരുന്നു. ഒരിക്കൽ ഗാലറ്റിനിലെ സഭയിൽ പൊതുപ്രസംഗം നടത്താൻ എന്നെ ക്ഷണിച്ചു. അന്നാണു ഞാൻ റൂബിയോടു കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെന്നു പറഞ്ഞത്. അതിനു ശേഷം ഞാൻ റൂബിയുടെ സഭയിലേക്കു മാറി. 1959-ൽ ഞങ്ങൾ കല്യാണം കഴിച്ചു.
സഭയിൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു
23 വയസ്സുള്ളപ്പോൾ എന്നെ ഗാലറ്റിൻ സഭയുടെ സഭാദാസൻ (ഇപ്പോഴത്തെ മൂപ്പന്മാരുടെ സംഘത്തിന്റെ ഏകോപകൻ) ആയി നിയമിച്ചു. ചാൾസ് തോംസൺ സഹോദരൻ സർക്കിട്ട് മേൽവിചാരകനായപ്പോൾ ആദ്യമായി സന്ദർശിച്ചതു ഞങ്ങളുടെ സഭയാണ്. അദ്ദേഹം ഒരുപാട് അനുഭവപരിചയമുള്ള സഹോദരനായിരുന്നു. എന്നിട്ടും എന്റെ അടുത്ത് അഭിപ്രായങ്ങൾ ചോദിക്കുമായിരുന്നു. സഹോദരങ്ങൾക്ക് എന്താണ് ആവശ്യമെന്നും മറ്റു സർക്കിട്ട് മേൽവിചാരകന്മാർ അതൊക്കെ എങ്ങനെയാണു ചെയ്യുന്നതെന്നും ഒക്കെ. അദ്ദേഹത്തിൽനിന്ന് ഞാൻ പഠിച്ച ഒരു കാര്യം ഇതാണ്: ഒരു തീരുമാനമെടുക്കുന്നതിനു മുമ്പ് ചോദ്യങ്ങൾ ചോദിക്കുന്നതും എല്ലാ വിവരങ്ങളും മനസ്സിലാക്കുന്നതും വളരെ നല്ലതാണ്.
1964 മെയിൽ ന്യൂയോർക്കിലെ സൗത്ത് ലാൻസിങ്ങിൽവെച്ച് നടന്ന രാജ്യശുശ്രൂഷാസ്കൂളിൽ പങ്കെടുക്കാൻ എനിക്കു ക്ഷണം കിട്ടി. ഒരു മാസത്തെ ഒരു ക്ലാസായിരുന്നു അത്. ആ സ്കൂളിൽ പങ്കെടുത്തപ്പോൾ യഹോവയെക്കുറിച്ച് ഇനിയും കൂടുതൽ പഠിക്കാനും യഹോവയോടു കൂടുതൽ അടുക്കാനും ഉള്ള ഒരു പ്രചോദനം എനിക്കു കിട്ടി.
സർക്കിട്ട് മേൽവിചാരകനായും ഡിസ്ട്രിക്റ്റ് മേൽവിചാരകനായും പ്രവർത്തിക്കുന്നു
1965 ജനുവരിയിൽ എനിക്കും റൂബിക്കും സർക്കിട്ട് വേലയിലേക്കു ക്ഷണം കിട്ടി. വളരെ വിശാലമായ ഒരു സർക്കിട്ടിലേക്കാണു ഞങ്ങൾക്കു നിയമനം കിട്ടിയത്. ടെന്നസീയിലെ നോക്സ്വിൽ തൊട്ട് വെർജിനിയയിലെ റിച്ച്മണ്ട് വരെ നീണ്ടുകിടക്കുന്ന ഒരു പ്രദേശം. വടക്കൻ കരോലിനയിലെയും കെന്റക്കിയിലെയും വെസ്റ്റ് വെർജിനിയയിലെയും സഭകളൊക്കെ ഇതിന്റെ ഭാഗമായിരുന്നു. ആ സമയത്ത് തെക്കേ അമേരിക്കയിൽ കറുത്ത വർഗക്കാരും വെളുത്ത വർഗക്കാരും ഒന്നിച്ചുകൂടാൻ പാടില്ലായിരുന്നു. അതുകൊണ്ട് ഞാൻ കറുത്ത വർഗക്കാരുടെ സഭകൾ മാത്രമാണു സന്ദർശിച്ചിരുന്നത്. അവിടത്തെ സഹോദരങ്ങളൊക്കെ പാവപ്പെട്ടവരായിരുന്നു. ഞങ്ങൾക്കുള്ളതു മറ്റുള്ളവരുമായി പങ്കുവെക്കാൻ ഞങ്ങൾ പഠിച്ചു. വർഷങ്ങളായി സർക്കിട്ട് വേല ചെയ്യുന്ന ഒരു സഹോദരൻ എന്നെ പഠിപ്പിച്ച വലിയൊരു പാഠം ഇതാണ്: “സഭകളിലേക്കു ചെല്ലുമ്പോൾ അവരുടെ ഒരു ബോസിനെപ്പോലെ പെരുമാറാതിരിക്കുക, അവർക്ക് ഒരു സഹോദരനാകുക. അവർ നമ്മളെ അവരുടെ സഹോദരനായി കണ്ടാൽ നമുക്ക് അവരെ സഹായിക്കാൻ പറ്റും.”
ഞങ്ങൾ ഒരു ചെറിയ സഭ സന്ദർശിക്കുന്ന സമയത്ത് റൂബിക്ക് അവിടെ ഒരു സ്റ്റഡി കിട്ടി. ഒരു വയസ്സുള്ള ഒരു കുട്ടിയുടെ അമ്മ. ആ സ്റ്റഡി കൈമാറാൻ പറ്റിയ ആരും അപ്പോൾ ആ സഭയിൽ ഇല്ലായിരുന്നു. അതുകൊണ്ട് റൂബിതന്നെ കത്തിലൂടെ ആ സ്റ്റഡി തുടർന്നു. ഞങ്ങൾ അടുത്ത തവണ ആ സഭ സന്ദർശിച്ചപ്പോൾ ആ സ്ത്രീ എല്ലാ മീറ്റിങ്ങുകൾക്കും വന്നു. പിന്നീട്, ആ സഭയിലേക്ക് പ്രത്യേക മുൻനിരസേവികമാരായ രണ്ടു സഹോദരിമാർ വന്നു. അവർക്ക് ആ സ്റ്റഡി കൈമാറി. അധികം താമസിയാതെ ആ സ്ത്രീ സ്നാനമേറ്റു. ഏതാണ്ട് 30 വർഷത്തിനു ശേഷം 1995-ൽ പാറ്റേഴ്സൺ ബഥേലിൽവെച്ച് ഒരു പെൺകുട്ടി വന്ന് റൂബിയെ പരിചയപ്പെട്ടു. റൂബി സ്റ്റഡിയെടുത്ത ആ സ്ത്രീയുടെ മകളായിരുന്നു അത്. ആ കുട്ടിയും ഭർത്താവും ഗിലെയാദ് സ്കൂളിന്റെ 100-ാമത്തെ ക്ലാസിലെ വിദ്യാർഥികളായിരുന്നു.
ഞങ്ങളുടെ രണ്ടാമത്തെ സർക്കിട്ട് നിയമനം ഫ്ലോറിഡയിലായിരുന്നു. ആ സമയമായപ്പോഴേക്കും ഞങ്ങൾക്ക് ഒരു കാർ ആവശ്യമായിരുന്നു. കുറഞ്ഞ വിലയ്ക്ക് ഒരു കാർ കിട്ടി. പക്ഷേ ആദ്യത്തെ ആഴ്ചതന്നെ അതിന്റെ എഞ്ചിൻ കേടായി. ഞങ്ങളുടെ കൈയിലാണെങ്കിൽ നന്നാക്കാനുള്ള പണവുമില്ല. കാർ നന്നാക്കാൻ അറിയാവുന്ന ഒരു സഹോദരനെ ഞാൻ വിളിച്ചുനോക്കി. സഹോദരൻ ഒരു പണിക്കാരനെ വിട്ട് കാർ ശരിയാക്കിത്തന്നു. പക്ഷേ “ഇതിനു കാശൊന്നും വേണ്ടാ” എന്നു പറഞ്ഞ് സഹോദരൻ കൂലി വാങ്ങിയില്ല. മാത്രമല്ല ഒരു സമ്മാനമായി ഞങ്ങൾക്കു കുറച്ച് പണം തരുകയും ചെയ്തു. യഹോവ തന്റെ ദാസരെ എങ്ങനെയൊക്കെ സഹായിക്കും എന്നതിന്റെ നല്ലൊരു ഉദാഹരണമായിട്ടാണ് ഈ സംഭവം എനിക്കു തോന്നിയിട്ടുള്ളത്. ഞങ്ങളും മറ്റുള്ളവരോട് ഉദാരത കാണിക്കണമെന്ന് അതു ഞങ്ങളെ പഠിപ്പിച്ചു.
സഭകൾ സന്ദർശിക്കുമ്പോൾ സഹോദരങ്ങളുടെ വീട്ടിലായിരിക്കും താമസിക്കുന്നത്. അതുകൊണ്ടുതന്നെ ഒരുപാടു നല്ല കൂട്ടുകാരെ ഞങ്ങൾക്കു കിട്ടിയിട്ടുണ്ട്. ഒരു ദിവസം ഞാൻ സഭയെക്കുറിച്ചുള്ള റിപ്പോർട്ട് ടൈപ്പ് ചെയ്യുകയായിരുന്നു. പുറത്തേക്കു പോയപ്പോൾ ആ റിപ്പോർട്ട് ടൈപ്പ്റൈറ്ററിൽത്തന്നെ വെച്ചിട്ടാണു പോയത്. വൈകിട്ട് തിരിച്ചെത്തിയപ്പോൾ പേപ്പറിൽ വേറെ എന്തൊക്കെയോ ടൈപ്പ് ചെയ്തുവെച്ചിരിക്കുന്നതു കണ്ടു. അവിടെയുള്ള മൂന്നു വയസ്സുകാരൻ ഒന്നു ടൈപ്പിങ് പഠിക്കാൻ നോക്കിയതാ. അതും പറഞ്ഞ് കുറെക്കാലം ഞാൻ അവനെ കളിയാക്കുമായിരുന്നു.
1971-ൽ ന്യൂയോർക്ക് സിറ്റിയിലെ ഡിസ്ട്രിക്റ്റ് മേൽവിചാരകനായി എനിക്കു നിയമനം കിട്ടി. സത്യം പറഞ്ഞാൽ ഞങ്ങൾ ഞെട്ടിപ്പോയി! ആ നിയമനം കിട്ടുമ്പോൾ എനിക്കു 34 വയസ്സേ ഉള്ളൂ. അവിടത്തെ കറുത്ത വർഗക്കാരനായ ആദ്യത്തെ ഡിസ്ട്രിക്റ്റ് മേൽവിചാരകനായിരുന്നു ഞാൻ. എന്നെ ആ സഹോദരങ്ങൾ വളരെ സ്നേഹത്തോടെ സ്വീകരിച്ചു.
ഒരു ഡിസ്ട്രിക്റ്റ് മേൽവിചാരകൻ എന്ന നിലയിൽ എല്ലാ ആഴ്ചയും സർക്കിട്ട് സമ്മേളനങ്ങളിൽ യഹോവയെക്കുറിച്ച് പഠിപ്പിക്കാനുള്ള അവസരം എനിക്കുണ്ടായിരുന്നു. അതു ഞാൻ ശരിക്കും ആസ്വദിച്ചു. അവിടത്തെ മിക്ക സർക്കിട്ട് മേൽവിചാരകന്മാരും എന്നെക്കാൾ അനുഭവപരിചയമുള്ളവരായിരുന്നു. ഒരാൾ എന്റെ സ്നാനപ്രസംഗം നടത്തിയ ആളാണ്. വേറൊരാൾ പിന്നീട് ഭരണസംഘാംഗമായ തിയോഡർ ജാരറ്റ്സ് സഹോദരനായിരുന്നു. അതു കൂടാതെ ബ്രുക്ലിൻ ബഥേലിൽ സേവിക്കുന്ന ഒത്തിരി സഹോദരന്മാരുമുണ്ടായിരുന്നു. ആ സർക്കിട്ട് മേൽവിചാരകന്മാരും ബഥേലംഗങ്ങളും ഒക്കെ എന്നെ ശരിക്കും പിന്തുണച്ചു. എനിക്ക് അതിൽ ഒത്തിരി നന്ദിയുണ്ട്. അവരൊക്കെ ദൈവവചനത്തിൽ ആശ്രയിക്കുകയും സംഘടനയെ വിശ്വസ്തമായി പിന്തുണയ്ക്കുകയും ചെയ്യുന്ന എത്ര സ്നേഹമുള്ള ഇടയന്മാരാണെന്നു ഞാൻ അനുഭവിച്ചറിഞ്ഞു. ആ സഹോദരന്മാരുടെ താഴ്മ ഡിസ്ട്രിക്റ്റ് മേൽവിചാരകനായുള്ള എന്റെ നിയമനം കുറച്ചുകൂടെ എളുപ്പമാക്കി.
വീണ്ടും സർക്കിട്ട് വേലയിലേക്ക്
1974-ൽ ഭരണസംഘം ഡിസ്ട്രിക്റ്റ് വേലയിലേക്കു പുതിയ ഒരു കൂട്ടം സർക്കിട്ട് മേൽവിചാരകന്മാരെ നിയമിച്ചു. എന്നെ തിരികെ സർക്കിട്ട് വേലയിലേക്കു നിയമിച്ചു. തെക്കൻ കരോലിനയിലായിരുന്നു ഇത്തവണ നിയമനം. ആ സമയമായപ്പോഴേക്കും തെക്കേ അമേരിക്കയിലെ കറുത്ത വർഗക്കാരുടെയും വെളുത്ത വർഗക്കാരുടെയും സഭകളും സർക്കിട്ടുകളും ഒക്കെ ഒരുമിച്ചാക്കി. സഹോദരങ്ങളെല്ലാം അതിന്റെ സന്തോഷത്തിലായിരുന്നു.
1976 അവസാനമായപ്പോഴേക്കും എന്നെ ജോർജിയയിലെ അറ്റ്ലാന്റായ്ക്കും കൊളംബസിനും ഇടയിലുള്ള ഒരു സർക്കിട്ടിലേക്കു നിയമിച്ചു. അവിടെവെച്ചാണ് മറക്കാൻ പറ്റാത്ത ഒരു സംഭവമുണ്ടായത്. കറുത്തവർഗക്കാരായ ഒരു കുടുംബം താമസിക്കുന്ന വീടിന് അക്രമികൾ തീയിട്ടു. ആ വീട്ടിലെ പൊള്ളലേറ്റു മരിച്ച അഞ്ചു കുട്ടികളുടെ ശവസംസ്കാര ശുശ്രൂഷ ഞാനാണു നടത്തിയത്. കുട്ടികളുടെ അമ്മ പൊള്ളലേറ്റ് ആശുപത്രിയിലായിരുന്നു. ആ മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ സഹോദരങ്ങൾ കറുത്തവരെന്നോ വെളുത്തവരെന്നോ വ്യത്യാസമില്ലാതെ ആശുപത്രിയിലേക്ക് ഒഴുകിയെത്തി. ആ സഹോദരങ്ങളുടെ സ്നേഹം എന്റെ ഹൃദയത്തെ ഒരുപാടു സ്പർശിച്ചു. ഇതുപോലെയുള്ള സ്നേഹം, ജീവിതത്തിൽ എത്ര വലിയ പ്രശ്നങ്ങളുണ്ടായാലും പിടിച്ചുനിൽക്കാൻ സഹോദരങ്ങളെ സഹായിക്കും.
ബഥേലിൽ സേവിച്ചുകൊണ്ട് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു
1977-ൽ ഒരു ചെറിയ പ്രോജക്ടിൽ സഹായിക്കുന്നതിനുവേണ്ടി ഞങ്ങളെ കുറച്ച് മാസത്തേക്കു ബ്രൂക്ലിൻ ബഥേലിലേക്കു വിളിപ്പിച്ചു. ആ പ്രോജക്ട് തീരാറായപ്പോഴേക്കും രണ്ട് ഭരണസംഘാംഗങ്ങൾ ഞങ്ങളുമായി സംസാരിച്ചു. ബഥേലിൽ സ്ഥിരമായി സേവിക്കാൻ പറ്റുമോ എന്ന് ഞങ്ങളോടു ചോദിച്ചു. ഞങ്ങൾ സന്തോഷത്തോടെ ആ ക്ഷണം സ്വീകരിച്ചു.
24 വർഷം ഞാൻ സർവീസ് ഡിപ്പാർട്ടുമെന്റിൽ സേവിച്ചു. സഹോദരങ്ങൾ അറിയിക്കുന്ന പല സങ്കീർണമായ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടുപിടിക്കുന്ന ഉത്തരവാദിത്വമാണ് ഈ ഡിപ്പാർട്ടുമെന്റിലുള്ള സഹോദരന്മാർക്കുള്ളത്. ഈ കാലത്തുടനീളം ഭരണസംഘം ബൈബിൾ തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ നിർദേശങ്ങൾ തന്നിട്ടുണ്ട്. അതനുസരിച്ചാണു സഹോദരങ്ങൾക്ക് ഉത്തരം കൊടുക്കുന്നത്. അതു മാത്രമല്ല സർക്കിട്ട് മേൽവിചാരകന്മാർക്കും മൂപ്പന്മാർക്കും പയനിയർമാർക്കും പരിശീലനം കൊടുക്കുന്നതും ഇതിന്റെ അടിസ്ഥാനത്തിലാണ്. ഈ പരിശീലനം ആത്മീയമായി പുരോഗമിക്കാൻ ഒരുപാടു പേരെ സഹായിച്ചിട്ടുണ്ട്. അതിന്റെ ഫലമായി യഹോവയുടെ സംഘടനയും ശക്തമായി.
1995 മുതൽ 2018 വരെ ഒരു ലോകാസ്ഥാന പ്രതിനിധി അല്ലെങ്കിൽ മുമ്പ് അറിയപ്പെട്ടിരുന്നതനുസരിച്ച് ഒരു മേഖലാ മേൽവിചാരകൻ എന്ന നിലയിൽ ഞാൻ പല ബ്രാഞ്ചോഫീസുകളും സന്ദർശിച്ചു. ബ്രാഞ്ച് കമ്മിറ്റിയിലെ സഹോദരങ്ങളെയും ബഥേലംഗങ്ങളെയും മിഷനറിമാരെയും ഒക്കെ കാണാനും, പ്രോത്സാഹിപ്പിക്കാനും അവർക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടെങ്കിൽ അവരെ സഹായിക്കാനും ഒക്കെയാണു പോകുന്നത്. തിരിച്ച് സഹോദരങ്ങളും ഞങ്ങളെ ബലപ്പെടുത്താറുണ്ട്, അവരുടെ അനുഭവങ്ങളൊക്കെ പറഞ്ഞുകൊണ്ട്. ഉദാഹരണത്തിന്, 2000-ത്തിൽ ഞങ്ങൾ റുവാണ്ട ബ്രാഞ്ച് സന്ദർശിച്ചു. അവിടെയുള്ള സഹോദരങ്ങളും ബഥേൽ കുടുംബവും ഒക്കെ 1994-ലെ കൂട്ടക്കൊലയെ അതിജീവിച്ചതിനെക്കുറിച്ച് കേട്ടപ്പോൾ അത് ഞങ്ങളുടെ ഹൃദയത്തെ ശരിക്കും സ്പർശിച്ചു. എത്ര പേർക്കാണെന്നോ പ്രിയപ്പെട്ടവരെ നഷ്ടമായത്! അത്രയൊക്കെ സഹിക്കേണ്ടിവന്നിട്ടും ആ സഹോദരങ്ങൾ വിശ്വാസവും പ്രത്യാശയും സന്തോഷവും ഉള്ളവരാണ്.
ഞങ്ങൾക്കു രണ്ടു പേർക്കും ഇപ്പോൾ 80 വയസ്സു കഴിഞ്ഞു. കഴിഞ്ഞ 20 വർഷമായി ഞാൻ ഐക്യനാടുകളിലെ ബ്രാഞ്ച് കമ്മിറ്റിയിൽ സേവിക്കുകയാണ്. ഞാൻ യൂണിവേഴ്സിറ്റിയിലൊന്നും പോയി പഠിച്ചിട്ടില്ല. പക്ഷേ യഹോവയിൽനിന്നും സംഘടനയിൽനിന്നും ഏറ്റവും ഉയർന്ന വിദ്യാഭ്യാസം എനിക്കു കിട്ടി. ആളുകൾക്ക് എന്നേക്കും പ്രയോജനം ചെയ്യുന്ന ബൈബിൾസത്യം അവരെ പഠിപ്പിക്കാൻ ഈ വിദ്യാഭ്യാസം എന്നെ സഹായിച്ചിരിക്കുന്നു. (2 കൊരി. 3:5; 2 തിമൊ. 2:2) ബൈബിൾസത്യം ആളുകളുടെ ജീവിതം എങ്ങനെയാണു മെച്ചപ്പെടുത്തുന്നതെന്നും അവരുടെ സ്രഷ്ടാവുമായി ഒരു ബന്ധം വളർത്തിയെടുക്കാൻ എങ്ങനെയാണ് അവരെ സഹായിക്കുന്നതെന്നും ഒക്കെ കാണാൻ എനിക്കു കഴിഞ്ഞിട്ടുണ്ട്. (യാക്കോ. 4:8) ഇപ്പോഴും അവസരം കിട്ടുമ്പോഴൊക്കെ ഞാനും റൂബിയും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാറുണ്ട്, യഹോവയെക്കുറിച്ച് പഠിക്കാനും ബൈബിൾസത്യങ്ങൾ മറ്റുള്ളവരെ പഠിപ്പിക്കാനും ഉള്ള അവസരം നന്നായി ഉപയോഗപ്പെടുത്താൻ. യഹോവയെ ആരാധിക്കുന്ന ഓരോരുത്തർക്കും കിട്ടിയിരിക്കുന്ന എത്ര വലിയൊരു അനുഗ്രഹമാണല്ലേ അത്!