വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 4

സ്‌മാരകം ആചരിക്കാനുള്ള നമ്മുടെ ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കും

സ്‌മാരകം ആചരിക്കാനുള്ള നമ്മുടെ ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കും

“എന്റെ ഓർമയ്‌ക്കുവേണ്ടി ഇതു തുടർന്നും ചെയ്യുക.”—ലൂക്കോ. 22:19.

ഗീതം 19 കർത്താവിന്റെ അത്താഴം

ചുരുക്കം a

1-2. നമ്മൾ എന്തുകൊണ്ടാണ്‌ ഓരോ വർഷവും സ്‌മാരകാചരണത്തിൽ പങ്കെടുക്കുന്നത്‌?

 ഏതാണ്ട്‌ 2,000 വർഷം മുമ്പ്‌ യേശു തന്റെ ജീവൻ നമുക്കുവേണ്ടി ഒരു ബലിയായി നൽകി. അങ്ങനെ നമുക്ക്‌ നിത്യജീവൻ നേടാനുള്ള വഴി തുറന്നുതന്നു. മരണത്തിന്റെ തലേരാത്രിയിൽ യേശു അനുഗാമികളോട്‌ തന്റെ മരണത്തിന്റെ ഓർമ ആചരിക്കണമെന്നു കല്പിച്ചു. അപ്പവും വീഞ്ഞും ഉപയോഗിച്ചുള്ള വളരെ ലളിതമായ ഒരു ചടങ്ങാണ്‌ യേശു അതിനുവേണ്ടി നിർദേശിച്ചത്‌.—1 കൊരി. 11:23-26.

2 യേശു നൽകിയ ഈ കല്പന അനുസരിക്കാൻ നമ്മൾ സന്തോഷമുള്ളവരാണ്‌. കാരണം യേശുവിനെ നമ്മൾ അത്രമാത്രം സ്‌നേഹിക്കുന്നു. (യോഹ. 14:15) യേശു നമുക്കുവേണ്ടി ചെയ്‌ത ആ വലിയ ത്യാഗത്തോടു നന്ദിയുള്ളവരാണെന്നു നമുക്ക്‌ ഏതെല്ലാം വിധങ്ങളിൽ തെളിയിക്കാം? അതിനായി, യേശുവിന്റെ ബലിയിലൂടെ കിട്ടാൻപോകുന്ന അനുഗ്രഹങ്ങളെക്കുറിച്ച്‌ സ്‌മാരകത്തിനു മുമ്പും അതിനു ശേഷവും ഉള്ള ദിവസങ്ങളിൽ നമുക്കു ചിന്തിക്കാം. അതിന്‌ എത്രമാത്രം നന്ദിയുള്ളവരാണെന്ന്‌ പ്രാർഥനയിൽ യഹോവയോടു പറയാം. ഇനി, ഈ പ്രത്യേക ആചരണത്തിനു നമ്മളോടൊപ്പം കൂടിവരാൻ, കഴിയുന്നത്ര ആളുകളെ ക്ഷണിക്കുന്നതിനു ശുശ്രൂഷയിൽ കൂടുതൽ സമയം ചെലവഴിക്കാം. കൂടാതെ, സാഹചര്യം എത്ര മോശമാണെങ്കിൽപ്പോലും ഈ ആചരണത്തിൽ പങ്കെടുക്കാൻ ഉറച്ച തീരുമാനമെടുക്കാം.

3. ഈ ലേഖനത്തിൽ നമ്മൾ എന്താണു പഠിക്കാൻപോകുന്നത്‌?

3 യഹോവയുടെ ജനം യേശുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കാൻ ചെയ്യുന്ന ശ്രമങ്ങളെക്കുറിച്ചാണ്‌ ഈ ലേഖനത്തിൽ നമ്മൾ പഠിക്കാൻപോകുന്നത്‌. അവർ അതിനുവേണ്ടി ചെയ്യുന്ന മൂന്നു കാര്യങ്ങൾ നമ്മൾ കാണും: (1) യേശു പഠിപ്പിച്ച അതേ രീതിയിൽ സ്‌മാരകം ആചരിക്കുന്നു, (2) സ്‌മാരകാചരണത്തിനു മറ്റുള്ളവരെ ക്ഷണിക്കുന്നു, (3) ബുദ്ധിമുട്ടുകളൊക്കെയുണ്ടെങ്കിലും സ്‌മാരകം ആചരിക്കുന്നു.

യേശു പഠിപ്പിച്ച അതേ രീതിയിൽ ആചരിക്കുന്നു

4. ഓരോ വർഷവും സ്‌മാരകപ്രസംഗത്തിൽ ഏതെല്ലാം ചോദ്യങ്ങൾ ചർച്ച ചെയ്യും, ഈ ബൈബിൾസത്യങ്ങളെ നമ്മൾ നിസ്സാരമായി കാണരുതാത്തത്‌ എന്തുകൊണ്ട്‌? (ലൂക്കോസ്‌ 22:19, 20)

4 ഓരോ വർഷവും സ്‌മാരകാചരണത്തിനു ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രസംഗമുണ്ടായിരിക്കും. അതിൽ പിൻവരുന്നതുപോലുള്ള പല ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കും: എന്തുകൊണ്ടാണ്‌ മനുഷ്യർക്ക്‌ ഒരു മോചനവില ആവശ്യമായിവന്നത്‌? ഒരാളുടെ മരണം അനേകരുടെ പാപങ്ങൾക്കു പരിഹാരമാകുന്നത്‌ എങ്ങനെയാണ്‌? അപ്പവും വീഞ്ഞും എന്തിനെയാണു സൂചിപ്പിക്കുന്നത്‌? ആരൊക്കെയാണ്‌ അതു കഴിക്കുന്നത്‌? (ലൂക്കോസ്‌ 22:19, 20 വായിക്കുക.) ഇനി, ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശയുള്ളവർക്ക്‌, തങ്ങൾക്കു ലഭിക്കാനിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച്‌ ചിന്തിക്കാനും അവസരം ലഭിക്കുന്നു. (യശ. 35:5, 6; 65:17, 21-23) ഇതൊക്കെ വളരെ അമൂല്യമായ സത്യങ്ങളാണ്‌. നമ്മൾ അവയെ നിസ്സാരമായി കാണരുത്‌. കാരണം ഇന്നു ലോകത്തിലെ കോടിക്കണക്കിന്‌ ആളുകൾ ഇതൊന്നും മനസ്സിലാക്കുന്നില്ല. യേശുവിന്റെ ബലിയുടെ മൂല്യം അവർ തിരിച്ചറിയുന്നില്ല. ഇനി, യേശു പഠിപ്പിച്ച രീതിയിലുമല്ല അവർ യേശുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കുന്നത്‌. എന്താണ്‌ അതിനു കാരണം?

5. അപ്പോസ്‌തലന്മാരിൽ മിക്കവരും മരിച്ചതിനു ശേഷം യേശുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കുന്ന രീതിക്ക്‌ എന്തു മാറ്റം വന്നു?

5 യേശുവിന്റെ അപ്പോസ്‌തലന്മാരിൽ മിക്കവരും മരിച്ച്‌ അധികം താമസിയാതെ കള്ളക്രിസ്‌ത്യാനികൾ സഭയിലേക്കു നുഴഞ്ഞുകയറി. (മത്താ. 13:24-27, 37-39) അവർ ‘ശിഷ്യന്മാരെ വശത്താക്കി തങ്ങളുടെ പിന്നാലെ കൊണ്ടുപോകാൻവേണ്ടി ഉപദേശങ്ങളെ വളച്ചൊടിച്ചു.’ (പ്രവൃ. 20:29, 30) അങ്ങനെയുള്ള ‘വളച്ചൊടിച്ച ഉപദേശങ്ങളിൽ’ ഒന്ന്‌ യേശുവിന്റെ ബലിമരണത്തെക്കുറിച്ചുള്ളതായിരുന്നു. ബൈബിൾ പറയുന്നത്‌, ക്രിസ്‌തു “അനേകം ആളുകളുടെ പാപങ്ങൾ ചുമക്കാൻ ഒരിക്കൽ മാത്രം സ്വയം അർപ്പിച്ചു” എന്നാണ്‌. (എബ്രാ. 9:27, 28) എന്നാൽ ക്രിസ്‌ത്യാനികളെന്ന്‌ അവകാശപ്പെടുന്ന പലരും അത്‌ അംഗീകരിക്കുന്നില്ല. യേശുവിന്റെ ബലി കൂടെക്കൂടെ അർപ്പിക്കേണ്ടതുണ്ടെന്നാണ്‌ അവർ പറയുന്നത്‌. ഇന്ന്‌ ആത്മാർഥഹൃദയരായ പലരും തെറ്റായ ഈ ഉപദേശം വിശ്വസിക്കുന്നുണ്ട്‌. “വിശുദ്ധ കുർബാന” b എന്ന്‌ അവർ വിളിക്കുന്ന യേശുവിന്റെ ബലിമരണത്തിന്റെ ആചരണത്തിനായി അവർ ആഴ്‌ചതോറും, ചിലപ്പോൾ ദിവസവും പള്ളിയിൽ പോകുന്നു. മറ്റു ചില ക്രൈസ്‌തവമതങ്ങൾ അത്ര കൂടെക്കൂടെയൊന്നും യേശുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കാറില്ല. പക്ഷേ അതിലെ അംഗങ്ങൾക്കു യേശുവിന്റെ ബലിയിലൂടെ കിട്ടുന്ന പ്രയോജനങ്ങളെക്കുറിച്ച്‌ കാര്യമായൊന്നും അറിയില്ല. ഇനി, ‘യേശു മരിച്ചതുകൊണ്ട്‌ എന്റെ പാപങ്ങൾക്കു ക്ഷമ കിട്ടുമോ’ എന്നു ചിന്തിക്കുന്നവരുമുണ്ട്‌. യേശുവിന്റെ ബലിയിലൂടെ പാപമോചനം സാധ്യമല്ല എന്നു പഠിപ്പിക്കുന്നവരുടെ സ്വാധീനത്തിൽപ്പെട്ടിട്ടായിരിക്കാം ചിലരെങ്കിലും അങ്ങനെ ചിന്തിക്കുന്നത്‌. എന്നാൽ യഥാർഥ ക്രിസ്‌തുശിഷ്യർ ഇന്ന്‌, ആ ബലിയുടെ പ്രയോജനത്തെക്കുറിച്ചും യേശുവിന്റെ മരണത്തിന്റെ ഓർമ ശരിയായ രീതിയിൽ എങ്ങനെ ആചരിക്കണം എന്നതിനെക്കുറിച്ചും മനസ്സിലാക്കാൻ ആളുകളെ സഹായിക്കുന്നു.

6. 1872 ആയപ്പോഴേക്കും ഒരുകൂട്ടം ബൈബിൾവിദ്യാർഥികൾ ഏതു കാര്യം തിരിച്ചറിഞ്ഞു?

6 1870-ൽ ചാൾസ്‌ റ്റെയ്‌സ്‌ റസ്സലിന്റെ നേതൃത്വത്തിൽ ഒരുകൂട്ടം ബൈബിൾവിദ്യാർഥികൾ തിരുവെഴുത്തുകൾ ആഴത്തിൽ പഠിക്കാൻതുടങ്ങി. യേശുവിന്റെ ബലിമരണത്തിന്റെ പ്രയോജനം എന്താണെന്നും ഈ മരണത്തിന്റെ ഓർമ ആചരിക്കേണ്ടത്‌ എങ്ങനെയാണെന്നും മനസ്സിലാക്കാൻ അവർ ആഗ്രഹിച്ചു. 1872 ആയപ്പോഴേക്കും ഇതെക്കുറിച്ച്‌ ബൈബിൾ എന്താണു പറയുന്നതെന്ന്‌ അവർക്കു മനസ്സിലായി. എല്ലാ മനുഷ്യർക്കുംവേണ്ടിയാണു യേശു തന്റെ ജീവൻ ഒരു മോചനവിലയായി നൽകിയതെന്ന സത്യം അവർ തിരിച്ചറിഞ്ഞു. തങ്ങൾ മനസ്സിലാക്കിയ സത്യങ്ങൾ അവർ മൂടിവെച്ചില്ല. പകരം പുസ്‌തകങ്ങൾ, പത്രങ്ങൾ, മാസികകൾ എന്നിവയിലൂടെയെല്ലാം അവർ അതു മറ്റുള്ളവരെ അറിയിച്ചു. കൂടാതെ, പെട്ടെന്നുതന്നെ അവർ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളുടെ മാതൃക അനുകരിച്ചുകൊണ്ട്‌ വർഷത്തിൽ ഒരിക്കൽ യേശുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കാനും തുടങ്ങി.

7. ആദ്യകാലത്തെ ബൈബിൾവിദ്യാർഥികളുടെ പഠനം നമുക്ക്‌ ഇന്ന്‌ പ്രയോജനം ചെയ്യുന്നത്‌ എങ്ങനെ?

7 ആത്മാർഥഹൃദയരായ ആ ക്രിസ്‌ത്യാനികൾ നടത്തിയ പഠനം ഇന്നു നമുക്ക്‌ ഒരുപാടു പ്രയോജനം ചെയ്യുന്നുണ്ട്‌. എങ്ങനെ? യഹോവയുടെ സഹായത്താൽ നമുക്ക്‌, യേശു മരിച്ചത്‌ എന്തിനാണെന്നും ആ ബലിമരണംകൊണ്ട്‌ നമുക്കു കിട്ടുന്ന പ്രയോജനങ്ങൾ എന്തൊക്കെയാണെന്നും മനസ്സിലാക്കാൻ കഴിഞ്ഞിരിക്കുന്നു. (1 യോഹ. 2:1, 2) കൂടാതെ, രണ്ടു തരം പ്രത്യാശയെക്കുറിച്ചും നമുക്കു പഠിക്കാനായി. ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്ന കുറച്ച്‌ പേർക്കു സ്വർഗത്തിൽ അമർത്യജീവൻ കിട്ടും. എന്നാൽ ബാക്കിയുള്ള ലക്ഷക്കണക്കിന്‌ ആളുകൾ ഈ ഭൂമിയിൽ എന്നെന്നും ജീവിക്കും. യഹോവ നമ്മളോടു കാണിച്ചിരിക്കുന്ന സ്‌നേഹത്തെക്കുറിച്ചും യേശുവിന്റെ ബലിമരണത്തിലൂടെ നമുക്കു കിട്ടുന്ന പ്രയോജനത്തെക്കുറിച്ചും മനസ്സിലാക്കിയത്‌ യഹോവയോടു കൂടുതൽ അടുക്കാൻ നമ്മളെ സഹായിച്ചിരിക്കുന്നു. (1 പത്രോ. 3:18; 1 യോഹ. 4:9) അതുകൊണ്ട്‌, യേശു കാണിച്ച അതേ രീതിയിൽ ക്രിസ്‌തുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കാൻ നമ്മൾ മറ്റുള്ളവരെ ക്ഷണിക്കുകയും ചെയ്യുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ കഴിഞ്ഞകാലത്തെ വിശ്വസ്‌തരായ ദൈവദാസന്മാരുടെ മാതൃകയാണു നമ്മളും പിൻപറ്റുന്നത്‌.

സ്‌മാരകത്തിനു മറ്റുള്ളവരെ ക്ഷണിക്കുന്നു

സ്‌മാരകത്തിന്‌ ആളുകളെ ക്ഷണിക്കുന്ന പരിപാടിയിൽ പൂർണമായ ഒരു പങ്കുണ്ടായിരിക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാം? (8-10 ഖണ്ഡികകൾ കാണുക.) e

8. സ്‌മാരകത്തിന്‌ ആളുകളെ ക്ഷണിക്കാൻ യഹോവയുടെ ജനം എന്തെല്ലാം ചെയ്‌തിരിക്കുന്നു? (ചിത്രം കാണുക.)

8 യഹോവയുടെ ജനം ആളുകളെ സ്‌മാരകത്തിനു ക്ഷണിക്കുന്ന രീതി തുടങ്ങിയിട്ട്‌ ഒരുപാട്‌ വർഷങ്ങളായി. 1881-ൽത്തന്നെ സ്‌മാരകാചരണത്തിനുവേണ്ടി കൂടിവരാനുള്ള ഒരു അറിയിപ്പ്‌ ഐക്യനാടുകളിലുള്ള സഹോദരങ്ങൾക്കു നൽകിയിരുന്നു. പെൻസിൽവേനിയയിലെ അലഗാനിയിലുള്ള ഒരു സഹോദരന്റെ വീട്ടിൽവെച്ചാണ്‌ അന്ന്‌ ആ ആചരണം നടത്തിയത്‌. പിന്നീട്‌ ഓരോ സഭയും സ്‌മാരകാചരണം നടത്താൻതുടങ്ങി. 1940 മാർച്ചിൽ പ്രചാരകരോട്‌ അവരുടെ പ്രദേശത്തുള്ള താത്‌പര്യക്കാരെ സ്‌മാരകത്തിനു ക്ഷണിക്കാൻ ആവശ്യപ്പെട്ടു. 1960-ൽ ആദ്യമായി ബഥേലിൽനിന്ന്‌ സഭകൾക്ക്‌ സ്‌മാരക ക്ഷണക്കത്ത്‌ അച്ചടിച്ച്‌ കിട്ടി. അന്നുമുതൽ ഇങ്ങോട്ട്‌ കോടിക്കണക്കിനു ക്ഷണക്കത്തുകൾ വിതരണം ചെയ്‌തിട്ടുണ്ട്‌. ആളുകളെ സ്‌മാരകാചരണത്തിനു ക്ഷണിക്കാൻ നമ്മൾ ഇത്രയധികം സമയം ചെലവഴിക്കുന്നതും ശ്രമം ചെയ്യുന്നതും എന്തുകൊണ്ടാണ്‌?

9-10. സ്‌മാരകത്തിന്‌ ആളുകളെ ക്ഷണിക്കാൻ നമ്മൾ ചെയ്യുന്ന ശ്രമം ആർക്കൊക്കെ പ്രയോജനം ചെയ്യുന്നു? (യോഹന്നാൻ 3:16)

9 നമ്മൾ ആളുകളെ സ്‌മാരകാചരണത്തിനു ക്ഷണിക്കുന്നത്‌ എന്തുകൊണ്ടാണ്‌? യഹോവയും യേശുവും നമുക്കെല്ലാംവേണ്ടി ചെയ്‌തിരിക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ ആളുകൾ മനസ്സിലാക്കണമെന്നു നമ്മൾ ആഗ്രഹിക്കുന്നു എന്നതാണ്‌ ഒരു കാരണം. (യോഹന്നാൻ 3:16 വായിക്കുക.) സ്‌മാരകത്തിനു വരുമ്പോൾ കാണുകയും കേൾക്കുകയും ചെയ്യുന്ന കാര്യങ്ങൾ, ബൈബിൾ പഠിച്ച്‌ യഹോവയുടെ ആരാധകരായിത്തീരാൻ അവരെ പ്രേരിപ്പിച്ചേക്കാമെന്നു നമുക്ക്‌ അറിയാം.

10 ഇനി, മറ്റൊരു കൂട്ടരും ഇങ്ങനെ ക്ഷണിക്കുന്നതിന്റെ പ്രയോജനം നേടുന്നുണ്ട്‌. യഹോവയെ സേവിക്കുന്നതു നിറുത്തിക്കളഞ്ഞവരാണ്‌ അവർ. യഹോവ ഇപ്പോഴും അവരെ സ്‌നേഹിക്കുന്നുണ്ടെന്ന്‌ ഓർമിപ്പിക്കാൻവേണ്ടിയാണ്‌ നമ്മൾ അവരെ ക്ഷണിക്കുന്നത്‌. പലരും അതിനോടു നല്ല രീതിയിൽ പ്രതികരിക്കാറുമുണ്ട്‌. അതു കാണുന്നതു നമ്മളെയും ഒരുപാടു സന്തോഷിപ്പിക്കുന്നു. സ്‌മാരകത്തിനു വരുമ്പോൾ, മുമ്പ്‌ യഹോവയെ സേവിച്ചിരുന്നപ്പോഴത്തെ സന്തോഷത്തെക്കുറിച്ച്‌ ഓർക്കാൻ പലപ്പോഴും അവർക്കു കഴിയാറുണ്ട്‌. മോനിക്കയുടെ കാര്യംതന്നെയെടുക്കുക. c കോവിഡ്‌-19 മഹാമാരിയുടെ സമയത്ത്‌ അവർ വീണ്ടും ഒരു പ്രചാരകയായി. 2021-ലെ സ്‌മാരകത്തിനു ഹാജരായശേഷം സഹോദരി പറഞ്ഞു: “എന്റെ ജീവിതത്തിൽ വളരെ പ്രത്യേകതയുള്ള ഒന്നാണ്‌ ഈ സ്‌മാരകാചരണം. കാരണം 20 വർഷത്തിനു ശേഷം ആദ്യമായിട്ടാണ്‌ എനിക്ക്‌ ആളുകളോടു സന്തോഷവാർത്ത അറിയിക്കാനും അവരെ സ്‌മാരകത്തിനു ക്ഷണിക്കാനും കഴിഞ്ഞത്‌. യഹോവയും യേശുവും എനിക്കുവേണ്ടി ചെയ്‌തിരിക്കുന്ന കാര്യങ്ങൾക്ക്‌ ഒരുപാടു നന്ദിയുണ്ട്‌. അതുകൊണ്ടുതന്നെ ആളുകളെ ക്ഷണിക്കാൻ ഞാൻ കഴിവിന്റെ പരമാവധി ശ്രമിച്ചു.” (സങ്കീ. 103:1-4) ആളുകൾ നമ്മുടെ ക്ഷണം സ്വീകരിച്ചാലും ഇല്ലെങ്കിലും സ്‌മാരകാചരണത്തിന്‌ അവരെ ക്ഷണിക്കാൻ നമുക്ക്‌ ആത്മാർഥമായി ശ്രമിക്കാം. കാരണം അങ്ങനെ ചെയ്യുന്നത്‌ യഹോവയെ സന്തോഷിപ്പിക്കുമെന്ന്‌ നമുക്ക്‌ ഉറപ്പുണ്ട്‌.

11. സ്‌മാരകത്തിന്‌ ആളുകളെ ക്ഷണിക്കാൻ നമ്മൾ ചെയ്‌ത ശ്രമത്തെ യഹോവ അനുഗ്രഹിച്ചിരിക്കുന്നത്‌ എങ്ങനെ? (ഹഗ്ഗായി 2:7)

11 സ്‌മാരകത്തിന്‌ ആളുകളെ ക്ഷണിക്കാൻ നമ്മൾ ചെയ്യുന്ന ശ്രമങ്ങളെ യഹോവ ഒരുപാട്‌ അനുഗ്രഹിച്ചിട്ടുണ്ട്‌. 2021-ലെ സ്‌മാരകഹാജർ അതാണു കാണിക്കുന്നത്‌. കോവിഡ്‌-19 മഹാമാരിയുടെ നിയന്ത്രണങ്ങളുണ്ടായിരുന്നിട്ടും ആ വർഷം 2,13,67,603 പേർ സ്‌മാരകത്തിനു ഹാജരായി. മുൻവർഷങ്ങളെക്കാൾ കൂടിയ ഹാജരാണ്‌ അത്‌. ലോകമെങ്ങുമുള്ള സാക്ഷികളുടെ ഏതാണ്ട്‌ രണ്ടര മടങ്ങുവരും ആ സംഖ്യ. എങ്കിലും എത്ര പേർ കൂടിവന്നു എന്നതിനെക്കാൾ യഹോവ നോക്കുന്നത്‌ ഓരോ വ്യക്തിയുടെയും ഹൃദയമാണ്‌. (ലൂക്കോ. 15:7; 1 തിമൊ. 2:3, 4) ആളുകളെ ക്ഷണിക്കുന്ന ഈ പ്രവർത്തനത്തിലൂടെ ആത്മാർഥഹൃദയരായ ആളുകളെ കണ്ടെത്താൻ യഹോവ നമ്മളെ സഹായിക്കുകയാണെന്നു നമുക്ക്‌ ഉറപ്പുണ്ട്‌.ഹഗ്ഗായി 2:7 വായിക്കുക.

ബുദ്ധിമുട്ടുകളൊക്കെയുണ്ടെങ്കിലും സ്‌മാരകം ആചരിക്കുന്നു

സ്‌മാരകം ആചരിക്കാൻ നമ്മൾ ചെയ്യുന്ന ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കും (12-ാം ഖണ്ഡിക കാണുക.) f

12. സ്‌മാരകം ആചരിക്കുന്നതു ബുദ്ധിമുട്ടാക്കിയേക്കാവുന്ന ചില സാഹചര്യങ്ങൾ എന്തൊക്കെയാണ്‌? (ചിത്രം കാണുക.)

12 ലോകാവസാനകാലത്ത്‌ നമുക്കു പല തരത്തിലുള്ള പ്രയാസങ്ങൾ നേരിടേണ്ടിവരുമെന്നു യേശു മുൻകൂട്ടിപ്പറഞ്ഞു. വീട്ടുകാരുടെ എതിർപ്പ്‌, ഉപദ്രവം, യുദ്ധങ്ങൾ, പകർച്ചവ്യാധികൾ എന്നിവപോലുള്ള പ്രശ്‌നങ്ങൾ. (മത്താ. 10:36; മർക്കോ. 13:9; ലൂക്കോ. 21:10, 11) ചിലപ്പോൾ ഇത്തരം സാഹചര്യങ്ങളിൽ യേശുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കുന്നത്‌ അത്ര എളുപ്പമായിരിക്കില്ല. എന്നിട്ടും നമ്മുടെ സഹോദരങ്ങൾ അതിനെയൊക്കെ മറികടന്ന്‌ ഈ ആചരണം നടത്തിയിട്ടുണ്ട്‌. യഹോവ എങ്ങനെയാണ്‌ അവരെ അതിനു സഹായിച്ചതെന്നു നോക്കാം.

13. ജയിലിൽവെച്ച്‌ സ്‌മാരകം ആചരിക്കാൻ ആർട്ടിം കാണിച്ച ധൈര്യത്തെയും ഉറച്ച തീരുമാനത്തെയും യഹോവ എങ്ങനെയാണ്‌ അനുഗ്രഹിച്ചത്‌?

13 ജയിലിൽ. വിശ്വാസത്തിന്റെ പേരിൽ ജയിലിൽ കഴിയുന്ന നമ്മുടെ സഹോദരങ്ങൾപോലും യേശുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കാൻവേണ്ടി തങ്ങളാലാകുന്നതെല്ലാം ചെയ്യാറുണ്ട്‌. അങ്ങനെ ചെയ്‌ത ഒരാളാണ്‌ ആർട്ടിം. 2020-ലെ സ്‌മാരകകാലത്ത്‌ അദ്ദേഹം ജയിലിലായിരുന്നു. വെറും 183 ചതുരശ്ര അടി വിസ്‌തീർണമുള്ള ചെറിയൊരു മുറിയിലാണ്‌ അദ്ദേഹം കഴിഞ്ഞിരുന്നത്‌. ആ മുറിയിൽ പലപ്പോഴും അഞ്ചു പേർവരെ കാണും. ജയിലിൽ തനിക്കു ലഭ്യമായ ചില ഭക്ഷണസാധനങ്ങൾ സഹോദരൻ സ്‌മാരകചിഹ്നങ്ങളായി ഉപയോഗിച്ചു. സ്‌മാരകപ്രസംഗം കേൾക്കാൻ മറ്റാരും തയ്യാറല്ലെങ്കിലും തനിക്കുവേണ്ടി അതു നടത്താനും അദ്ദേഹം തീരുമാനിച്ചു. എന്നാൽ കൂടെക്കഴിഞ്ഞിരുന്ന തടവുപുള്ളികൾ പുകവലിക്കുന്നവരും ചീത്തവിളിക്കുന്നവരും ഒക്കെയായിരുന്നു. അതുകൊണ്ട്‌ സഹോദരൻ എന്താണു ചെയ്‌തത്‌? ഒരു മണിക്കൂർ നേരത്തേക്ക്‌ അതൊക്കെ ഒന്ന്‌ ഒഴിവാക്കാമോ എന്ന്‌ അവരോടു ചോദിച്ചു. അദ്ദേഹത്തെ അതിശയിപ്പിക്കുന്ന രീതിയിലാണ്‌ അവർ പ്രതികരിച്ചത്‌. സ്‌മാരകാചരണം നടത്തുന്ന ആ സമയത്ത്‌ തങ്ങൾ ഇതൊന്നും ചെയ്യില്ലെന്ന്‌ അവർ സമ്മതിച്ചു. ആർട്ടിം പറയുന്നു: “സ്‌മാരകാചരണത്തെക്കുറിച്ച്‌ പറയാമെന്നു ഞാൻ അവരോടു പറഞ്ഞു.” അതൊന്നും കേൾക്കാൻ താത്‌പര്യമില്ലെന്ന്‌ ആദ്യം പറഞ്ഞെങ്കിലും ആർട്ടിം സ്‌മാരകം ആചരിക്കുന്നതു കാണുകയും കേൾക്കുകയും ചെയ്‌തപ്പോൾ അവർ അതെക്കുറിച്ച്‌ പല ചോദ്യങ്ങളും ചോദിക്കാൻതുടങ്ങി.

14. കോവിഡ്‌-19 മഹാമാരി പടർന്നുപിടിച്ചപ്പോഴും സ്‌മാരകാചരണം നടത്താൻ എന്തെല്ലാം ശ്രമങ്ങൾ ചെയ്‌തു?

14 കോവിഡ്‌-19 മഹാമാരി. ഈ മഹാമാരി പടർന്നുപിടിച്ച സമയത്ത്‌ യഹോവയുടെ ജനത്തിന്‌ ഹാളിൽ ഒരുമിച്ചുകൂടി സ്‌മാരകാചരണം നടത്താൻ കഴിഞ്ഞില്ല. എന്നാൽ അതുകൊണ്ടൊന്നും അവർ ഈ ആചരണം നടത്താതിരുന്നില്ല. d നല്ല ഇന്റർനെറ്റ്‌ സൗകര്യമുള്ള സഭകൾ വീഡിയോ കോൺഫറൻസിങ്ങിലൂടെ സ്‌മാരകാചരണം നടത്തി. എന്നാൽ ഇന്റർനെറ്റ്‌ സൗകര്യം ഇല്ലാത്ത ലക്ഷക്കണക്കിന്‌ ആളുകൾക്കുവേണ്ടി എന്താണു ചെയ്‌തത്‌? ചില രാജ്യങ്ങളിൽ ടെലിവിഷനിലൂടെയും റേഡിയോയിലൂടെയും സ്‌മാരകപ്രസംഗം പ്രക്ഷേപണം ചെയ്‌തു. കൂടാതെ, ഉൾപ്രദേശങ്ങളിലുള്ള സഹോദരങ്ങൾക്കുപോലും സ്‌മാരകാചരണം നടത്താൻ കഴിയേണ്ടതിനു ബ്രാഞ്ചോഫീസുകൾ 500-ലധികം ഭാഷകളിൽ പ്രസംഗം നേരത്തേതന്നെ റെക്കോർഡ്‌ ചെയ്‌തു. എന്നിട്ട്‌ ആവശ്യമുള്ളവർക്ക്‌ അത്‌ എത്തിച്ചുകൊടുത്തു.

15. സ്യൂ എന്ന ബൈബിൾവിദ്യാർഥിനിയുടെ അനുഭവത്തിൽനിന്ന്‌ നിങ്ങൾ എന്താണു പഠിച്ചത്‌?

15 വീട്ടുകാരുടെ എതിർപ്പ്‌. ചിലരുടെ കാര്യത്തിൽ വീട്ടുകാരുടെ എതിർപ്പായിരിക്കാം സ്‌മാരകം ആചരിക്കുന്നതിന്‌ ഏറ്റവും വലിയ തടസ്സം. സ്യൂ എന്ന ഒരു ബൈബിൾവിദ്യാർഥിനിയുടെ അനുഭവം നോക്കുക. 2021-ലാണ്‌ ഈ സംഭവം നടക്കുന്നത്‌. വീട്ടുകാർ എതിർക്കുന്നതുകൊണ്ട്‌ തനിക്കു സ്‌മാരകം കൂടാൻ പറ്റുമെന്നു തോന്നുന്നില്ലെന്നു സ്‌മാരകത്തിന്റെ തലേന്ന്‌ സ്യൂ ബൈബിൾ പഠിപ്പിക്കുന്ന സഹോദരിയോടു പറഞ്ഞു. അപ്പോൾ സഹോദരി ലൂക്കോസ്‌ 22:44-ൽനിന്ന്‌ യേശുവിന്റെ മാതൃകയെക്കുറിച്ച്‌ വായിച്ചുകേൾപ്പിച്ചു. എന്നിട്ട്‌, പ്രയാസസാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ യേശു ചെയ്‌തതുപോലെ യഹോവയോടു പ്രാർഥിക്കാനും ദൈവത്തിൽ പൂർണമായി ആശ്രയിക്കാനും സഹോദരി സ്യൂവിനെ പ്രോത്സാഹിപ്പിച്ചു. പിറ്റേന്ന്‌ സ്യൂ സ്‌മാരകത്തിനു വേണ്ട ചിഹ്നങ്ങളൊക്കെ തയ്യാറാക്കി. കൂടാതെ, jw.org-ൽനിന്ന്‌ സ്‌മാരകദിവസത്തെ പ്രത്യേക പ്രഭാതാരാധന കാണുകയും ചെയ്‌തു. അന്നു വൈകുന്നേരം സ്യൂ ഒറ്റയ്‌ക്ക്‌ തന്റെ മുറിയിലിരുന്ന്‌ ഫോണിലൂടെ സ്‌മാരകപ്രസംഗം കേട്ടു. അതിനു ശേഷം ബൈബിൾ പഠിപ്പിക്കുന്ന സഹോദരിക്ക്‌ ഇങ്ങനെ എഴുതി: “ഇന്നലെ എന്നെ ഒരുപാടു പ്രോത്സാഹിപ്പിച്ചില്ലേ? അതുകൊണ്ട്‌ സ്‌മാരകാചരണത്തിൽ പങ്കെടുക്കാൻ എന്നെക്കൊണ്ട്‌ പറ്റുന്നതെല്ലാം ഞാൻ ചെയ്‌തു. യഹോവ എന്നെ ശരിക്കും സഹായിച്ചു. എന്റെ സന്തോഷവും നന്ദിയും ഒന്നും പറഞ്ഞറിയിക്കാനാകില്ല!” നിങ്ങൾക്ക്‌ ഇതുപോലൊരു പ്രശ്‌നമുണ്ടെങ്കിൽ യഹോവയ്‌ക്കു നിങ്ങളെയും സഹായിക്കാനാകില്ലേ?

16. സ്‌മാരകത്തിനു ഹാജരാകാൻ ചെയ്യുന്ന ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കുമെന്നു നമുക്ക്‌ എങ്ങനെ ഉറപ്പോടെ പറയാം? (റോമർ 8:31, 32)

16 യേശുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കാൻ നമ്മൾ ചെയ്യുന്ന ശ്രമങ്ങളെ യഹോവ വളരെ മൂല്യമുള്ളതായി കാണുന്നു. അങ്ങനെ, യഹോവ നമുക്കുവേണ്ടി ചെയ്‌തിരിക്കുന്ന കാര്യങ്ങൾക്കു നന്ദിയുള്ളവരാണെന്നു തെളിയിക്കുമ്പോൾ തീർച്ചയായും നമുക്ക്‌ അനുഗ്രഹം ലഭിക്കും. (റോമർ 8:31, 32 വായിക്കുക.) അതുകൊണ്ട്‌ ഈ വർഷത്തെ സ്‌മാരകത്തിനു ഹാജരാകാൻ നമുക്ക്‌ ഉറച്ച തീരുമാനമെടുക്കാം. അതുപോലെ സ്‌മാരകകാലത്ത്‌ ആത്മീയപ്രവർത്തനങ്ങളിൽ കൂടുതലായി ഉൾപ്പെടുന്നതിനും കഴിവിന്റെ പരമാവധി ശ്രമിക്കാം.

ഗീതം 18 മോചനവിലയ്‌ക്കു നന്ദിയുള്ളവർ

a 2023 ഏപ്രിൽ 4 ചൊവ്വാഴ്‌ച ലോകമെങ്ങുമായി ലക്ഷക്കണക്കിന്‌ ആളുകൾ യേശുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കാൻ കൂടിവരും. പലരും ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു പരിപാടിയിൽ പങ്കെടുക്കുന്നത്‌. മുമ്പ്‌ യഹോവയെ വിശ്വസ്‌തമായി സേവിച്ചിരുന്നവരിൽ ചിലർ വർഷങ്ങൾക്കുശേഷമായിരിക്കും ഈ ആചരണത്തിനു കൂടിവരുന്നത്‌. ഇനി, പലപല തടസ്സങ്ങളൊക്കെ ഉണ്ടായിട്ടും വളരെ ശ്രമം ചെയ്‌തായിരിക്കാം ചിലർ അവിടെ എത്തുന്നത്‌. നിങ്ങളുടെ സാഹചര്യം എന്തുതന്നെയായിരുന്നാലും സ്‌മാരകം ആചരിക്കുന്നതിനായി നിങ്ങൾ ചെയ്യുന്ന ശ്രമം യഹോവയെ ഒരുപാടു സന്തോഷിപ്പിക്കും.

b കുർബാനയുടെ സമയത്ത്‌ അപ്പവും വീഞ്ഞും ക്രിസ്‌തുവിന്റെ ശരീരവും രക്തവും ആയി മാറുന്നു എന്നാണ്‌ അവർ വിശ്വസിക്കുന്നത്‌. അതുകൊണ്ടുതന്നെ ഓരോ തവണ അതു ചെയ്യുമ്പോഴും യേശുവിന്റെ ശരീരവും രക്തവും ബലി അർപ്പിക്കപ്പെടുന്നതായി അവർ ചിന്തിക്കുന്നു.

c ചില പേരുകൾക്കു മാറ്റമുണ്ട്‌.

d jw.org-ൽ “2021-ലെ സ്‌മാരകാചരണം” (ഇംഗ്ലീഷ്‌) എന്ന തലക്കെട്ടിലുള്ള ലേഖനങ്ങളും കാണുക.

e ചിത്രത്തിന്റെ വിവരണം: 1960 മുതൽ ഇങ്ങോട്ട്‌ സ്‌മാരക ക്ഷണക്കത്തിനു പല മാറ്റങ്ങളും വന്നിട്ടുണ്ട്‌. ഇപ്പോൾ അത്‌ അച്ചടിച്ച രൂപത്തിൽ മാത്രമല്ല ഇലക്‌ട്രോണിക്‌ രൂപത്തിലും ലഭ്യമാണ്‌.

f ചിത്രത്തിന്റെ വിവരണം: പുനരവതരണം—ആഭ്യന്തരകലാപത്തിന്റെ സമയത്ത്‌ സഹോദരങ്ങൾ സ്‌മാരകം ആചരിക്കുന്നു.