വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 31

“ഇളകിപ്പോകാതെ ഉറച്ചുനിൽക്കുക”

“ഇളകിപ്പോകാതെ ഉറച്ചുനിൽക്കുക”

“എന്റെ പ്രിയസഹോദരങ്ങളേ, ഇളകിപ്പോകാതെ ഉറച്ചുനിൽക്കുക.”—1 കൊരി. 15:58.

ഗീതം 122 അചഞ്ചലരായി ഉറച്ചുനിൽക്കാം

ചുരുക്കം a

1-2. ഒരു ക്രിസ്‌ത്യാനിയെ നല്ല ഉയരമുള്ള ഒരു കെട്ടിടത്തോടു താരതമ്യം ചെയ്യാവുന്നത്‌ എന്തുകൊണ്ട്‌? (1 കൊരിന്ത്യർ 15:58)

 ജപ്പാനിലെ ടോക്കിയോയിൽ 60 നില പൊക്കമുള്ള ഒരു കെട്ടിടം 1978-ൽ പണിതുയർത്തി. ആ നഗരത്തിൽ കൂടെക്കൂടെ ഭൂകമ്പങ്ങൾ ഉണ്ടാകാറുണ്ട്‌. അതുകൊണ്ടുതന്നെ ഇത്രയും വലിയൊരു കെട്ടിടം എങ്ങനെ തകർന്നുവീഴാതെ നിൽക്കുമെന്ന്‌ ആളുകൾ ചിന്തിച്ചു. എന്നാൽ ഭൂകമ്പം ഉണ്ടാകുമ്പോൾ ചെറുതായി ആടിയാൽപ്പോലും തകർന്ന്‌ വീഴാത്ത വിധം ഉറപ്പുള്ള രീതിയിലാണ്‌ എഞ്ചിനീയർമാർ ആ കെട്ടിടം പണിതത്‌. ഒരു തരത്തിൽ പറഞ്ഞാൽ, ക്രിസ്‌ത്യാനികളും ആ വലിയ കെട്ടിടംപോലെയാണ്‌. അത്‌ എങ്ങനെയാണ്‌?

2 ക്രിസ്‌ത്യാനികൾ ഇളകിപ്പോകാതെ ഉറച്ചുനിൽക്കുന്നവരും അതേസമയം വഴക്കമുള്ളവരും ആയിരിക്കേണ്ടതുണ്ട്‌. യഹോവയുടെ നിയമങ്ങൾക്കും നിലവാരങ്ങൾക്കും ചേർച്ചയിൽ പ്രവർത്തിക്കുന്ന കാര്യത്തിൽ അവർ ഉറച്ചുനിൽക്കണം. (1 കൊരിന്ത്യർ 15:58 വായിക്കുക.) അങ്ങനെയുള്ള ഒരാൾ “അനുസരിക്കാൻ ഒരുക്കമുള്ള” ആളായിരിക്കും. എന്തുവന്നാലും ആ തീരുമാനത്തിനു മാറ്റം ഉണ്ടാകുകയുമില്ല. അതേസമയം ആ വ്യക്തി “വിട്ടുവീഴ്‌ച ചെയ്യാൻ” അഥവാ വഴക്കം കാണിക്കാൻ, സാഹചര്യം അനുവദിക്കുമ്പോഴോ അങ്ങനെ ചെയ്യുന്നത്‌ ആവശ്യമായി വരുമ്പോഴോ അതിനു മനസ്സുള്ള ആളുമായിരിക്കണം. (യാക്കോ. 3:17) ഇങ്ങനെ സമനിലയോടെ കാര്യങ്ങളെ കാണാൻ പഠിച്ച ഒരു ക്രിസ്‌ത്യാനി കടുംപിടുത്തക്കാരനോ എന്തുമാകാം എന്ന മനോഭാവം കാണിക്കുന്നയാളോ ആയിരിക്കില്ല. ഈ ലേഖനത്തിൽ, നമുക്ക്‌ എങ്ങനെ ഇളകിപ്പോകാതെ ഉറച്ചുനിൽക്കാം എന്നു കാണും. കൂടാതെ അങ്ങനെ ചെയ്യുന്നതു ബുദ്ധിമുട്ടാക്കിത്തീർക്കാൻ സാത്താൻ ഉപയോഗിക്കുന്ന അഞ്ചു കാര്യങ്ങളെക്കുറിച്ചും നമുക്ക്‌ എങ്ങനെ അവന്റെ ശ്രമങ്ങളെ എതിർത്തുനിൽക്കാം എന്നതിനെക്കുറിച്ചും പഠിക്കും.

നമുക്ക്‌ എങ്ങനെ ഉറച്ചുനിൽക്കാം?

3. ഏറ്റവും വലിയ നിയമനിർമാതാവ്‌ നൽകിയിരിക്കുന്ന ഏതൊക്കെ നിയമങ്ങൾ പ്രവൃത്തികൾ 15:28, 29 വാക്യങ്ങളിൽ കാണാം?

3 യഹോവയാണ്‌ ഏറ്റവും വലിയ നിയമനിർമാതാവ്‌. ദൈവം എപ്പോഴും തന്റെ ജനത്തിനു വ്യക്തമായ നിയമങ്ങൾ നൽകിയിട്ടുണ്ട്‌. (യശ. 33:22) ഉദാഹരണത്തിന്‌, മൂന്നു കാര്യങ്ങളിൽ ക്രിസ്‌ത്യാനികൾ ഉറച്ചുനിൽക്കണമെന്ന്‌ ഒന്നാം നൂറ്റാണ്ടിലെ ഭരണസംഘം അവരോടു പറഞ്ഞു: (1) വിഗ്രഹാരാധന ഒഴിവാക്കുകയും യഹോവയെ മാത്രം ആരാധിക്കുകയും ചെയ്യുക. (2) രക്തത്തിന്റെ പവിത്രതയെ അംഗീകരിക്കുക. (3) ബൈബിൾ വെക്കുന്ന ഉയർന്ന ധാർമികനിലവാരങ്ങളോടു പറ്റിനിൽക്കുക. (പ്രവൃത്തികൾ 15:28, 29 വായിക്കുക.) ഈ മൂന്നു കാര്യങ്ങളിൽ ഇന്നത്തെ ക്രിസ്‌ത്യാനികൾക്ക്‌ എങ്ങനെ യഹോവയെ അനുസരിക്കാം?

4. നമ്മൾ എങ്ങനെയാണ്‌ യഹോവയ്‌ക്കു സമ്പൂർണഭക്തി നൽകുന്നത്‌? (വെളിപാട്‌ 4:11)

4 നമ്മൾ വിഗ്രഹാരാധന ഒഴിവാക്കുന്നു. യഹോവയെ മാത്രം ആരാധിക്കുന്നു. തനിക്കു സമ്പൂർണഭക്തി നൽകാൻ യഹോവ ഇസ്രായേല്യരോടു കല്പിച്ചു. (ആവ. 5:6-10) പിശാച്‌ പ്രലോഭിപ്പിച്ച സമയത്ത്‌ യഹോവയെ മാത്രമേ ആരാധിക്കാവൂ എന്ന കാര്യം യേശുവും വ്യക്തമായി പറഞ്ഞു. (മത്താ. 4:8-10) അതുകൊണ്ട്‌ നമ്മൾ വിഗ്രഹങ്ങളെ ആരാധിക്കില്ല. അതുപോലെ മതനേതാക്കൾ, രാഷ്‌ട്രീയനേതാക്കൾ, കലാരംഗത്തോ കായികരംഗത്തോ ഉള്ള പ്രശസ്‌തർ എന്നിവരെ ദൈവങ്ങളായി കണ്ട്‌ അവരെയും ആരാധിക്കില്ല. ‘എല്ലാം സൃഷ്ടിച്ച’ യഹോവയെ മാത്രം ആരാധിച്ചുകൊണ്ട്‌, നമ്മൾ യഹോവയുടെ പക്ഷത്ത്‌ നിലയുറപ്പിക്കും.—വെളിപാട്‌ 4:11 വായിക്കുക.

5. ജീവന്റെയും രക്തത്തിന്റെയും പവിത്രതയോടു ബന്ധപ്പെട്ട യഹോവയുടെ നിയമം നമ്മൾ അനുസരിക്കുന്നത്‌ എന്തുകൊണ്ട്‌?

5 ജീവന്റെയും രക്തത്തിന്റെയും പവിത്രതയോടു ബന്ധപ്പെട്ട യഹോവയുടെ നിയമം നമ്മൾ അനുസരിക്കുന്നു. എന്തുകൊണ്ട്‌? കാരണം ദൈവം തന്ന വിലപ്പെട്ട സമ്മാനമായ ജീവനെയാണു രക്തം അർഥമാക്കുന്നതെന്ന്‌ യഹോവ പറഞ്ഞിട്ടുണ്ട്‌. (ലേവ്യ 17:14) ആദ്യമായി മാംസം കഴിക്കാൻ യഹോവ മനുഷ്യരെ അനുവദിച്ചപ്പോൾ രക്തത്തോടുകൂടെ അതു തിന്നരുതെന്നു പ്രത്യേകം പറഞ്ഞു. (ഉൽപ. 9:4) ഇസ്രായേല്യർക്കു മോശയിലൂടെ നിയമം നൽകിയപ്പോഴും യഹോവ ആ കല്‌പന ആവർത്തിച്ചു. (ലേവ്യ 17:10) കൂടാതെ എല്ലാ ക്രിസ്‌ത്യാനികളും ‘രക്തം ഒഴിവാക്കണം’ എന്നു നിർദേശിക്കാൻ ഒന്നാം നൂറ്റാണ്ടിലെ ഭരണസംഘത്തെയും യഹോവ പ്രേരിപ്പിച്ചു. (പ്രവൃ. 15:28, 29) ചികിത്സയോടു ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കേണ്ടിവരുമ്പോൾ ഈ നിയമം അനുസരിക്കുന്ന കാര്യത്തിൽ നമ്മൾ ഉറച്ചുനിൽക്കും. b

6. യഹോവയുടെ ഉയർന്ന നിലവാരങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കാനായി നമ്മൾ എന്തൊക്കെ ചെയ്യും?

6 യഹോവയുടെ ഉയർന്ന ധാർമികനിലവാരങ്ങളോടു നമ്മൾ എപ്പോഴും പറ്റിനിൽക്കും. (എബ്രാ. 13:4) തെറ്റായ ആഗ്രഹങ്ങൾ ഒഴിവാക്കുന്നതിനോടുള്ള ബന്ധത്തിൽ നമ്മുടെ അവയവങ്ങളെ ‘കൊന്നുകളയാൻ’ പൗലോസ്‌ ഉപദേശിച്ചു. അങ്ങനെ പറഞ്ഞതിലൂടെ, ഈ കാര്യത്തിൽ നമ്മൾ ശക്തമായ ചില നിലപാടുകളെടുക്കേണ്ടതുണ്ടെന്നു സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം. അതെ, ലൈംഗിക അധാർമികതയിലേക്കു നയിച്ചേക്കാവുന്ന ഒന്നും നമ്മൾ കാണുകയോ ചെയ്യുകയോ ഇല്ല. (കൊലോ. 3:5; ഇയ്യോ. 31:1) ഇനി, തെറ്റായ എന്തെങ്കിലും ചെയ്യാൻ ഒരു പ്രലോഭനം ഉണ്ടായാൽ ദൈവവുമായുള്ള നമ്മുടെ സൗഹൃദം തകർത്തേക്കാവുന്ന അത്തരം ചിന്തകളും പ്രവൃത്തികളും പെട്ടെന്നുതന്നെ നമ്മൾ ഒഴിവാക്കുകയും ചെയ്യും.

7. എന്തു ചെയ്യാനായിരിക്കണം നമ്മുടെ തീരുമാനം, എന്തുകൊണ്ട്‌?

7 നമ്മൾ ‘ഹൃദയപൂർവം അനുസരിക്കാനാണ്‌’ യഹോവ പ്രതീക്ഷിക്കുന്നത്‌. (റോമ. 6:17) ദൈവം പറയുന്ന എല്ലാ കാര്യങ്ങളും നമ്മുടെ നന്മയ്‌ക്കുവേണ്ടിയുള്ളതാണ്‌. അതുകൊണ്ടുതന്നെ അവയിൽ ചിലതു മാത്രം അനുസരിച്ചാൽ മതിയെന്നു നമുക്കു തീരുമാനിക്കാനാകില്ല. (യശ. 48:17, 18; 1 കൊരി. 6:9, 10) “അങ്ങയുടെ ചട്ടങ്ങൾ എപ്പോഴും അനുസരിക്കാൻ, ജീവിതാവസാനംവരെ പാലിക്കാൻ, ഞാൻ നിശ്ചയിച്ചുറച്ചിരിക്കുന്നു” എന്നു പറഞ്ഞ സങ്കീർത്തനക്കാരന്റെ മനോഭാവം ഉണ്ടായിരിക്കാനും എപ്പോഴും യഹോവയെ സന്തോഷിപ്പിക്കാനും ആണു നമ്മൾ ശ്രമിക്കുന്നത്‌. (സങ്കീ. 119:112) എന്നാൽ ആ തീരുമാനത്തിനു ചേർച്ചയിൽ പ്രവർത്തിക്കുന്നതു ബുദ്ധിമുട്ടാക്കാൻ സാത്താൻ നോക്കും. അതിനുവേണ്ടി അവൻ ചെയ്യുന്ന ചില കാര്യങ്ങളെക്കുറിച്ച്‌ ഇനി നോക്കാം.

സാത്താൻ ഉപയോഗിക്കുന്ന ചില തന്ത്രങ്ങൾ

8. ദൈവത്തെ അനുസരിക്കുന്നതു ബുദ്ധിമുട്ടാക്കിത്തീർക്കാൻ സാത്താൻ ഉപദ്രവം എന്ന തന്ത്രം ഉപയോഗിക്കുന്നത്‌ എങ്ങനെ?

8 ഉപദ്രവം. യഹോവയെ അനുസരിക്കുന്നതു നമുക്കു ബുദ്ധിമുട്ടാക്കിത്തീർക്കാൻ സാത്താൻ ഉപയോഗിക്കുന്ന ഒരു തന്ത്രമാണു ശാരീരികവും മാനസികവും ആയ ഉപദ്രവങ്ങൾ. നമ്മളെ ‘വിഴുങ്ങിക്കളയുക,’ അതായത്‌ യഹോവയുമായുള്ള നമ്മുടെ ബന്ധം തകർക്കുക, എന്നതാണ്‌ അവന്റെ ലക്ഷ്യം. (1 പത്രോ. 5:8) ദൈവത്തിന്റെ പക്ഷത്ത്‌ ഉറച്ചുനിന്നതിന്റെ പേരിൽ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളെ ആളുകൾ ഭീഷണിപ്പെടുത്തുകയും അടിക്കുകയും, ചിലരെ കൊല്ലുകപോലും ചെയ്‌തു. (പ്രവൃ. 5:27, 28, 40; 7:54-60) സാത്താൻ ഇന്നും അതേ തന്ത്രം ഉപയോഗിക്കുന്നു. റഷ്യയിലും മറ്റു രാജ്യങ്ങളിലും നമ്മുടെ സഹോദരങ്ങൾക്ക്‌ അധികാരികളിൽനിന്ന്‌ നേരിടേണ്ടിവരുന്ന ക്രൂരമായ പെരുമാറ്റവും അതുപോലെ മറ്റു ദേശങ്ങളിലെ സഹോദരങ്ങൾക്ക്‌ എതിരാളികളിൽനിന്ന്‌ ഉണ്ടാകുന്ന ഉപദ്രവങ്ങളും ഇതിന്റെ തെളിവാണ്‌.

9. അത്ര പ്രകടമല്ലാത്ത രീതിയിൽ നമുക്ക്‌ എങ്ങനെ സമ്മർദങ്ങൾ ഉണ്ടായേക്കാം എന്നതിന്‌ ഒരു ഉദാഹരണം പറയുക.

9 സമ്മർദങ്ങൾ. നേരിട്ടുള്ള ഉപദ്രവങ്ങൾക്കു പുറമേ ‘കുടിലതന്ത്രങ്ങളും’ സാത്താൻ ഉപയോഗിക്കുന്നുണ്ട്‌. (എഫെ. 6:11) റോബർട്ട്‌ സഹോദരന്റെ അനുഭവം നോക്കാം. വലിയ ഒരു ഓപ്പറേഷനുവേണ്ടി അദ്ദേഹത്തെ ആശുപത്രിയിലാക്കി. എന്തു വന്നാലും രക്തം സ്വീകരിക്കില്ലെന്ന്‌ അദ്ദേഹം ഡോക്ടർമാരെ അറിയിച്ചു. സഹോദരന്റെ തീരുമാനത്തിനു ചേർച്ചയിലേ കാര്യങ്ങൾ ചെയ്യൂ എന്ന്‌ ഓപ്പറേഷൻ ചെയ്യുന്ന ഡോക്ടർ സമ്മതിച്ചു. എന്നാൽ ഓപ്പറേഷന്റെ തലേ ദിവസം വീട്ടുകാരെല്ലാം പോയശേഷം മറ്റൊരു ഡോക്ടർ റോബർട്ടിനെ കാണാൻ ചെന്നു. ‘മിക്കവാറും രക്തം കയറ്റേണ്ടിവരില്ലെന്നും പക്ഷേ ഒരു അത്യാവശ്യം വന്നാൽ ഉപയോഗിക്കാനായി അതു കരുതിവെക്കുമെന്നും’ ആ ഡോക്ടർ സഹോദരനോടു പറഞ്ഞു. വീട്ടുകാരൊന്നും അടുത്ത്‌ ഇല്ലാത്തതുകൊണ്ട്‌ റോബർട്ട്‌ അതിനു സമ്മതിക്കുമെന്നാണു ഡോക്ടർ ചിന്തിച്ചത്‌. പക്ഷേ, റോബർട്ട്‌ തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. എന്തു വന്നാലും താൻ രക്തം സ്വീകരിക്കില്ലെന്ന്‌ അദ്ദേഹം തീർത്തുപറഞ്ഞു.

10. മാനുഷികചിന്താരീതി ഒരു കെണിയായിരിക്കുന്നത്‌ എന്തുകൊണ്ട്‌? (1 കൊരിന്ത്യർ 3:19, 20)

10 മാനുഷികമായ ചിന്താരീതി. മാനുഷികമായ രീതിയിലാണു കാര്യങ്ങളെ കാണുന്നതെങ്കിൽ നമ്മൾ യഹോവയെയും യഹോവയുടെ നിലവാരങ്ങളെയും അവഗണിക്കാൻതുടങ്ങിയേക്കാം. (1 കൊരിന്ത്യർ 3:19, 20 വായിക്കുക.) ‘ഈ ലോകത്തിന്റെ ജ്ഞാനത്തിനു’ ചേർച്ചയിൽ പ്രവർത്തിക്കാനായിരിക്കാം മിക്കപ്പോഴും നമ്മുടെ സ്വാഭാവികചായ്‌വ്‌. പെർഗമൊസിലെയും തുയഥൈരയിലെയും ചില ക്രിസ്‌ത്യാനികൾ ആ കെണിയിൽ വീണുപോയി. അവർ അവിടത്തെ ആളുകളുടെ അധാർമികപ്രവൃത്തികളും വിഗ്രഹാരാധനയും തങ്ങളെ സ്വാധീനിക്കാൻ അനുവദിച്ചു. ലൈംഗിക അധാർമികത വെച്ചുപൊറുപ്പിച്ചതിന്റെ പേരിൽ ആ രണ്ടു സഭകൾക്കും യേശു ശക്തമായ തിരുത്തൽ നൽകി. (വെളി. 2:14, 20) ഇന്നും തെറ്റായ ചിന്തകൾക്കനുസരിച്ച്‌ പ്രവർത്തിക്കാനുള്ള സമ്മർദം നമുക്കും നേരിടാറുണ്ട്‌. നമ്മുടെ നിയമങ്ങൾ അങ്ങേയറ്റം കർക്കശമാണെന്നും ചിലതൊക്കെ അനുസരിച്ചില്ലെങ്കിലും കുഴപ്പമില്ലെന്നും നമ്മളെ വിശ്വസിപ്പിക്കാൻ കുടുംബാംഗങ്ങളോ കൂട്ടുകാരോ ശ്രമിച്ചേക്കാം. ബൈബിളിന്റെ ധാർമികനിലവാരങ്ങൾ പഴഞ്ചനാണെന്നും നമ്മുടെ ആഗ്രഹങ്ങൾക്കു വഴങ്ങിക്കൊടുക്കുന്നതു ഒരു തെറ്റല്ലെന്നും ഒക്കെയായിരിക്കാം അവർ പറയുന്നത്‌.

11. ദൈവികനിലവാരങ്ങളോടുള്ള ബന്ധത്തിൽ ഉറച്ചുനിൽക്കുമ്പോൾത്തന്നെ നമ്മൾ എന്ത്‌ ഒഴിവാക്കണം?

11 ഇനി, മറ്റു ചിലപ്പോൾ യഹോവ വേണ്ടത്ര നിർദേശങ്ങൾ തന്നിട്ടില്ലെന്നു നമുക്കു തോന്നിയേക്കാം. അതുകൊണ്ടുതന്നെ ‘എഴുതിയിരിക്കുന്നതിന്‌ അപ്പുറം പോകാൻ’ നമുക്കൊരു പ്രവണത തോന്നാനിടയുണ്ട്‌. (1 കൊരി. 4:6) യേശുവിന്റെ നാളിലെ മതനേതാക്കന്മാരുടെ കാര്യത്തിൽ അതാണു സംഭവിച്ചത്‌. അവർ ദൈവത്തിന്റെ നിയമത്തോട്‌ അവരുടേതായ കുറെ നിയമങ്ങളുംകൂടെ ചേർത്തു. അങ്ങനെ സാധാരണക്കാരായ ആളുകൾക്ക്‌ അവ അനുസരിക്കുന്നതു ബുദ്ധിമുട്ടാക്കി.(മത്താ. 23:4) തന്റെ വചനത്തിലൂടെയും സംഘടനയിലൂടെയും യഹോവ ഇന്നു നമുക്കു വ്യക്തമായ നിർദേശങ്ങൾ നൽകുന്നുണ്ട്‌. അതിനോട്‌ എന്തെങ്കിലും കൂട്ടിച്ചേർക്കാൻ നമുക്ക്‌ ഒരു കാരണവുമില്ല. (സുഭാ. 3:5-7) അതുകൊണ്ട്‌ നമ്മൾ ഒരിക്കലും ബൈബിളിൽ എഴുതിയിരിക്കുന്നതിന്‌ അപ്പുറം പോകില്ല. സഹോദരങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളിൽ നിയമങ്ങൾ വെക്കുകയുമില്ല.

12. സാത്താൻ എങ്ങനെയാണു ‘വഞ്ചകമായ ആശയങ്ങൾ’ ഉപയോഗിച്ച്‌ ആളുകളെ വഴിതെറ്റിക്കുന്നത്‌?

12 വഞ്ചകമായ ആശയങ്ങൾ. ആളുകളെ വഴിതെറ്റിക്കാനും ഭിന്നിപ്പിക്കാനും ‘വഞ്ചകവും കഴമ്പില്ലാത്തതും ആയ ആശയങ്ങളും’ ലോകത്തിന്റെ ചിന്താഗതികളും സാത്താൻ ഉപയോഗിക്കുന്നു. (കൊലോ. 2:8) ഒന്നാം നൂറ്റാണ്ടിൽ സാത്താൻ അതിനുവേണ്ടി അന്നുണ്ടായിരുന്ന ചില തത്ത്വജ്ഞാനങ്ങൾ ഉപയോഗിച്ചു. അവയാകട്ടെ, മാനുഷികചിന്താരീതികളെയും തിരുവെഴുത്തുവിരുദ്ധമായ ജൂതമതോപദേശങ്ങളെയും അതുപോലെ മോശയിലൂടെ കൊടുത്ത നിയമങ്ങൾ ക്രിസ്‌ത്യാനികൾ അനുസരിക്കണം എന്ന പഠിപ്പിക്കലിനെയും അടിസ്ഥാനമാക്കിയുള്ളവയായിരുന്നു. വഞ്ചകമായ ആശയങ്ങളായിരുന്നു അവയെല്ലാം. കാരണം യഥാർഥജ്ഞാനത്തിന്റെ ഉറവായ യഹോവയിൽനിന്ന്‌ അത്‌ ആളുകളുടെ ശ്രദ്ധ തിരിച്ചുവിട്ടു. ഇന്നും സാത്താൻ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള തെറ്റായ പല വാർത്തകളും മാധ്യമങ്ങളിലൂടെയും ഇന്റർനെറ്റിലൂടെയും ആളുകളിലേക്ക്‌ എത്തിക്കുന്നു, പലപ്പോഴും രാഷ്‌ട്രീയനേതാക്കന്മാരുടെ പിന്തുണയും അവയ്‌ക്കുണ്ട്‌. കോവിഡ്‌-19 മഹാമാരിയുടെ സമയത്ത്‌ ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നതു നമ്മൾ കണ്ടതാണ്‌. c എന്നാൽ യഹോവയുടെ ജനത്തിനു സംഘടനയിലൂടെ കൃത്യമായ നിർദേശങ്ങൾ കിട്ടി. അവ അനുസരിച്ചവർക്കു തെറ്റായ വാർത്തകളുടെ പിന്നാലെ പോയവർ അനുഭവിച്ച പല ഉത്‌കണ്‌ഠകളും ഒഴിവാക്കാനായി.—മത്താ. 24:45.

13. ശ്രദ്ധ പതറിക്കുന്ന കാര്യങ്ങൾക്കെതിരെ നമ്മൾ ജാഗ്രത കാണിക്കേണ്ടത്‌ എന്തുകൊണ്ട്‌?

13 ശ്രദ്ധ പതറിക്കുന്ന കാര്യം. ‘കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങളിൽനിന്ന്‌’ നമ്മുടെ ശ്രദ്ധ മാറിപ്പോകരുത്‌. (ഫിലി. 1:9, 10) ശ്രദ്ധ പതറിക്കുന്ന കാര്യങ്ങൾ നമ്മുടെ വിലപ്പെട്ട സമയവും ഊർജവും നഷ്ടപ്പെടുത്തിയേക്കാം. തീറ്റ, കുടി, വിനോദം, ജോലി എന്നിവപോലുള്ള, ജീവിതത്തിലെ സാധാരണകാര്യങ്ങൾക്കു നമ്മൾ വേണ്ടതിലധികം പ്രാധാന്യം കൊടുത്താൽ അവപോലും പ്രധാനപ്പെട്ട കാര്യങ്ങളിൽനിന്ന്‌ നമ്മുടെ ശ്രദ്ധ പതറിച്ചേക്കാം. (ലൂക്കോ. 21:34, 35) കൂടാതെ, ഓരോ ദിവസവും സാമൂഹികവും രാഷ്‌ട്രീയവും ആയ വാദങ്ങളുടെയും പ്രശ്‌നങ്ങളുടെയും വാർത്തകൾ നമ്മൾ കാണുകയും കേൾക്കുകയും ചെയ്യുന്നു. അവയും നമ്മുടെ ശ്രദ്ധ പതറിക്കുന്നില്ലെന്നു നമ്മൾ ഉറപ്പുവരുത്തണം. ഇല്ലെങ്കിൽ മനസ്സുകൊണ്ടെങ്കിലും നമ്മൾ ഏതെങ്കിലും ഒരു പക്ഷം ചേരാനിടയുണ്ട്‌. ദൈവത്തെ അനുസരിക്കുന്നതു നമുക്കു ബുദ്ധിമുട്ടാക്കിത്തീർക്കാൻ സാത്താൻ ഉപയോഗിക്കുന്ന ചില തന്ത്രങ്ങളെക്കുറിച്ചാണു നമ്മൾ ഇതുവരെ ചർച്ച ചെയ്‌തത്‌. സാത്താന്റെ ഈ തന്ത്രങ്ങളെ ചെറുത്തുകൊണ്ട്‌ നമുക്ക്‌ എങ്ങനെ ഉറച്ചുനിൽക്കാമെന്ന്‌ ഇനി നോക്കാം.

നമുക്ക്‌ എങ്ങനെ ഉറച്ചുനിൽക്കാം

ഉറച്ചുനിൽക്കാൻ, നിങ്ങൾ സമർപ്പിച്ച്‌ സ്‌നാനമേറ്റതിന്റെ കാരണത്തെക്കുറിച്ച്‌ ചിന്തിക്കുക, ദൈവവചനം പഠിക്കുകയും അതെക്കുറിച്ച്‌ ആഴത്തിൽ ചിന്തിക്കുകയും ചെയ്യുക, അചഞ്ചലമായൊരു ഹൃദയം വളർത്തിയെടുക്കുക, യഹോവയിൽ ആശ്രയിക്കുക (14-18 ഖണ്ഡികകൾ കാണുക)

14. യഹോവയുടെ പക്ഷത്ത്‌ ഉറച്ചുനിൽക്കാൻ നിങ്ങളെ സഹായിക്കുന്ന ഒരു കാര്യം എന്താണ്‌?

14 നിങ്ങൾ സമർപ്പിച്ച്‌ സ്‌നാനമേറ്റതിന്റെ കാരണത്തെക്കുറിച്ച്‌ ചിന്തിക്കുക. യഹോവയുടെ പക്ഷത്തായിരിക്കാൻ ആഗ്രഹിച്ചതുകൊണ്ടാണു നിങ്ങൾ ആ പടികൾ സ്വീകരിച്ചത്‌. ഇവയെക്കുറിച്ച്‌ ചിന്തിക്കുക: പഠിച്ച കാര്യം സത്യമാണെന്നു വിശ്വസിക്കാൻ എന്താണു നിങ്ങളെ സഹായിച്ചത്‌? നിങ്ങൾ ദൈവത്തെക്കുറിച്ച്‌ ശരിയായ അറിവ്‌ നേടി, അങ്ങനെ യഹോവയെ സ്വന്തം പിതാവായി കണ്ട്‌ സ്‌നേഹിക്കാനും ബഹുമാനിക്കാനും തുടങ്ങി. വിശ്വാസം വളർത്തിയെടുക്കുകയും പശ്ചാത്തപിക്കുകയും ചെയ്‌തു. യഹോവ വെറുക്കുന്ന കാര്യങ്ങൾ ഒഴിവാക്കിയിട്ട്‌ യഹോവ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യാൻതുടങ്ങി. ദൈവം ക്ഷമിച്ചെന്നു മനസ്സിലാക്കിയപ്പോൾ അതു നിങ്ങളെ ഒരുപാട്‌ ആശ്വസിപ്പിച്ചു. (സങ്കീ. 32:1, 2) മീറ്റിങ്ങുകൾക്കു പോകാനും പഠിച്ച വിലയേറിയ സത്യങ്ങളെക്കുറിച്ച്‌ മറ്റുള്ളവരോടു പറയാനും തുടങ്ങി. സമർപ്പിച്ച്‌ സ്‌നാനമേറ്റ ഒരു ക്രിസ്‌ത്യാനിയെന്ന നിലയിൽ നിങ്ങൾ ഇപ്പോൾ ജീവനിലേക്കുള്ള വഴിയേ നടന്നുകൊണ്ടിരിക്കുകയാണ്‌. ആ വഴിയിൽനിന്ന്‌ മാറാതിരിക്കാൻ ഉറച്ച തീരുമാനമെടുത്തിട്ടുമുണ്ട്‌.—മത്താ. 7:13, 14.

15. ദൈവവചനം പഠിക്കുന്നതും അതെക്കുറിച്ച്‌ ആഴത്തിൽ ചിന്തിക്കുന്നതും നമുക്കു പ്രയോജനം ചെയ്യുന്നത്‌ എങ്ങനെ?

15 ദൈവവചനം പഠിക്കുക, അതെക്കുറിച്ച്‌ ആഴത്തിൽ ചിന്തിക്കുക. ഒരു മരത്തിന്‌ ആഴത്തിൽ വേരുണ്ടെങ്കിൽ അതു മറിഞ്ഞുപോകാതെ ഉറച്ചുനിൽക്കും. അതുപോലെ നമ്മുടെ വിശ്വാസവും ദൈവവചനത്തിൽ ശരിക്കും വേരൂന്നിയതാണെങ്കിൽ നമുക്കും എപ്പോഴും ഉറച്ചുനിൽക്കാനാകും. ഒരു മരം വളരുന്നതനുസരിച്ച്‌ അതിന്റെ വേരുകൾ കൂടുതൽ ആഴത്തിലേക്കും വശങ്ങളിലേക്കും വളരും. നമ്മൾ ദൈവവചനം പഠിക്കുകയും അതെക്കുറിച്ച്‌ ചിന്തിക്കുകയും ചെയ്യുമ്പോൾ വിശ്വാസം ശക്തമാകും; ദൈവത്തിന്റെ വഴികളാണ്‌ ഏറ്റവും നല്ലത്‌ എന്ന ബോധ്യവും വർധിക്കും. (കൊലോ. 2:6, 7) കഴിഞ്ഞകാലങ്ങളിൽ യഹോവയുടെ നിർദേശങ്ങളും ഉപദേശങ്ങളും സംരക്ഷണവും ദൈവദാസരെ എങ്ങനെയാണു സഹായിച്ചിട്ടുള്ളതെന്നു ചിന്തിക്കുക. ഉദാഹരണത്തിന്‌, ഒരു ദൈവദൂതൻ ദർശനത്തിലെ ആലയം കൃത്യമായി അളക്കുന്നതു കണ്ടപ്പോൾ യഹസ്‌കേൽ അതിന്‌ അടുത്ത ശ്രദ്ധ കൊടുത്തു. ആ ദർശനം യഹസ്‌കേലിനെ ശക്തിപ്പെടുത്തി. ശുദ്ധാരാധനയോടു ബന്ധപ്പെട്ട ദൈവത്തിന്റെ നിലവാരങ്ങൾക്കു ചേർച്ചയിൽ എങ്ങനെ ജീവിക്കാമെന്ന്‌ അതു നമുക്കും കാണിച്ചുതരുന്നു. d (യഹ. 40:1-4; 43:10-12) ദൈവവചനത്തിലെ ആഴമേറിയ കാര്യങ്ങളെക്കുറിച്ച്‌ പഠിക്കാനും അതെക്കുറിച്ച്‌ ചിന്തിക്കാനും സമയമെടുക്കുന്നെങ്കിൽ തീർച്ചയായും അതു പ്രയോജനം ചെയ്യും.

16. അചഞ്ചലമായ ഒരു ഹൃദയമുണ്ടായിരുന്നതു റോബർട്ട്‌ സഹോദരനെ എങ്ങനെയാണു സംരക്ഷിച്ചത്‌? (സങ്കീർത്തനം 112:7)

16 അചഞ്ചലമായ ഒരു ഹൃദയം വളർത്തിയെടുക്കുക. “ദൈവമേ, എന്റെ ഹൃദയം അചഞ്ചലമാണ്‌” എന്നു പാടിയപ്പോൾ, ദൈവത്തോടു തനിക്ക്‌ എന്നും സ്‌നേഹമുണ്ടായിരിക്കുമെന്നു പറയുകയായിരുന്നു ദാവീദ്‌. (സങ്കീ. 57:7) യഹോവയിൽ പൂർണമായി ആശ്രയിക്കുന്നെങ്കിൽ നമുക്കും അതുപോലെ അചഞ്ചലഹൃദയത്തോടെ ഉറച്ചുനിൽക്കാനാകും. (സങ്കീർത്തനം 112:7 വായിക്കുക.) അങ്ങനെ ചെയ്‌തത്‌ നേരത്തേ പറഞ്ഞ റോബർട്ട്‌ സഹോദരനെ എങ്ങനെയാണു സഹായിച്ചതെന്നു നോക്കുക. ‘ഒരു അത്യാവശ്യം വന്നാൽ ഉപയോഗിക്കാനായി രക്തം കരുതിവെക്കും’ എന്നു ഡോക്ടർ പറഞ്ഞപ്പോൾ, ‘അങ്ങനെയാണെങ്കിൽ താൻ ഇപ്പോൾത്തന്നെ ആശുപത്രി വിടും’ എന്നു സഹോദരൻ പറഞ്ഞു. അങ്ങനെ പറയാൻ അദ്ദേഹത്തിനു രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടിവന്നില്ല. അതെക്കുറിച്ച്‌ പിന്നീട്‌ റോബർട്ട്‌ പറഞ്ഞു: “ആ സാഹചര്യത്തിൽ എന്താണു ചെയ്യേണ്ടതെന്ന്‌ എനിക്ക്‌ ഒരു സംശയവുമില്ലായിരുന്നു. ഇനി എനിക്ക്‌ എന്തു സംഭവിക്കും എന്നോർത്ത്‌ പേടിയും തോന്നിയില്ല.”

ശക്തമായ വിശ്വാസം വളർത്തിയെടുത്തുകൊണ്ട്‌ നല്ലൊരു അടിസ്ഥാനം ഇട്ടിട്ടുണ്ടെങ്കിൽ എന്തെല്ലാം പ്രശ്‌നങ്ങൾ നേരിട്ടാലും ഉറച്ചുനിൽക്കാൻ നമുക്കാകും (17-ാം ഖണ്ഡിക കാണുക)

17. റോബർട്ട്‌ സഹോദരന്റെ അനുഭവത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? (ചിത്രവും കാണുക.)

17 ആശുപത്രിയിൽ പോകുന്നതിനു വളരെ മുമ്പുതന്നെ, എന്തൊക്കെ പരീക്ഷണങ്ങൾ വന്നാലും അചഞ്ചലഹൃദയത്തോടെ ഉറച്ചുനിൽക്കുമെന്നു റോബർട്ട്‌ സഹോദരൻ തീരുമാനമെടുത്തിരുന്നു. എന്താണ്‌ അതിനു സഹോദരനെ സഹായിച്ചത്‌? ഒന്നാമത്‌, യഹോവയെ സന്തോഷിപ്പിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. രണ്ടാമത്‌, ജീവന്റെയും രക്തത്തിന്റെയും പവിത്രതയെക്കുറിച്ച്‌ ബൈബിളും പ്രസിദ്ധീകരണങ്ങളും എന്താണു പറയുന്നതെന്നു നന്നായി പഠിച്ചു. മൂന്നാമത്‌, ദൈവം പറയുന്നത്‌ അനുസരിക്കുകയാണെങ്കിൽ തനിക്കു ദൈവത്തിന്റെ അനുഗ്രഹമുണ്ടായിരിക്കുമെന്ന്‌ അദ്ദേഹത്തിന്‌ ഉറപ്പായിരുന്നു. ഇതുപോലെ എത്ര വലിയ പരീക്ഷണങ്ങളുണ്ടായാലും അചഞ്ചലമായ ഹൃദയത്തോടെ ഉറച്ചുനിൽക്കാൻ നമുക്കും പറ്റും.

ബാരാക്കും കൂടെയുള്ളവരും ധൈര്യത്തോടെ സീസെരയുടെ സൈന്യത്തിനു പുറകേ പാഞ്ഞുചെല്ലുന്നു (18-ാം ഖണ്ഡിക കാണുക)

18. യഹോവയിൽ ആശ്രയിക്കാൻ ബാരാക്കിന്റെ മാതൃക നമ്മളെ സഹായിക്കുന്നത്‌ എങ്ങനെ? (പുറംതാളിലെ ചിത്രം കാണുക.)

18 യഹോവയിൽ ആശ്രയിക്കുക. യഹോവയിൽ ആശ്രയംവെച്ച്‌ പ്രവർത്തിച്ചതുകൊണ്ട്‌ ബാരാക്കിനു വിജയം നേടാനായത്‌ എങ്ങനെയാണെന്നു നോക്കാം. ആ സമയത്ത്‌ ഇസ്രായേൽ ജനത്തിന്റെ കൈയിൽ യുദ്ധത്തിനായുള്ള ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും, യഹോവ ബാരാക്കിനോട്‌ ഒരുപാട്‌ ആയുധങ്ങളുമായി വന്ന കനാനിലെ സൈന്യാധിപനായ സീസെരയോടും സൈന്യത്തോടും പോരാടാൻ ആവശ്യപ്പെട്ടു. (ന്യായാ. 5:8) 900 യുദ്ധരഥങ്ങളുമായി വരുന്ന സീസെരയെ നേരിടുന്നതിനു നിരപ്പായ സ്ഥലത്തേക്ക്‌ ഇറങ്ങിച്ചെല്ലാൻ പ്രവാചികയായ ദബോര ബാരാക്കിനോടു പറഞ്ഞു. നിരപ്പായ സ്ഥലത്ത്‌ രഥം ഓടിക്കാൻ ശത്രുസൈന്യത്തിനു കൂടുതൽ എളുപ്പമാണെന്ന്‌ അറിയാമായിരുന്നിട്ടും ബാരാക്ക്‌ യഹോവ പറഞ്ഞത്‌ അനുസരിച്ചു. ഇസ്രായേൽ സൈന്യം താബോർ പർവതത്തിൽനിന്ന്‌ ഇറങ്ങി ചെല്ലുന്ന സമയത്ത്‌ വലിയൊരു മഴ പെയ്യാൻ യഹോവ ഇടയാക്കി. അതുകൊണ്ട്‌ സീസെരയുടെ യുദ്ധരഥങ്ങൾ ചെളിയിൽ പൂണ്ടുപോയി. അങ്ങനെ യഹോവ ബാരാക്കിനു വിജയം നൽകി. (ന്യായാ. 4:1-7, 10, 13-16) അതുപോലെ നമ്മളും, യഹോവയിലും ദൈവം തന്റെ സംഘടനയിലൂടെ നൽകുന്ന നിർദേശങ്ങളിലും ആശ്രയിക്കുകയാണെങ്കിൽ വിജയിക്കാൻ യഹോവ നമ്മളെയും സഹായിക്കും.—ആവ. 31:6.

ഉറച്ചുനിൽക്കാൻ ഉറച്ച തീരുമാനമെടുക്കുക

19. അചഞ്ചലഹൃദയത്തോടെ ഉറച്ചുനിൽക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നത്‌ എന്തുകൊണ്ട്‌?

19 ഈ ദുഷിച്ച ലോകത്ത്‌ ജീവിക്കുന്നിടത്തോളം കാലം യഹോവയുടെ പക്ഷത്ത്‌ ഉറച്ചുനിൽക്കാനുള്ള പോരാട്ടം നമ്മൾ തുടരേണ്ടിവരും. (1 തിമൊ. 6:11, 12; 2 പത്രോ. 3:17) ഉപദ്രവം, സമ്മർദം, മാനുഷികചിന്താരീതി, വഞ്ചകമായ ആശയങ്ങൾ, ശ്രദ്ധ പതറിക്കുന്ന കാര്യങ്ങൾ എന്നിവയാലൊന്നും ഇളകിപ്പോകാതിരിക്കാൻ നമുക്ക്‌ ഉറച്ച തീരുമാനമെടുക്കാം. (എഫെ. 4:14) കൂടാതെ യഹോവയ്‌ക്കു സമ്പൂർണഭക്തി നൽകുകയും യഹോവയെ അനുസരിക്കുകയും ചെയ്യുന്ന കാര്യത്തിൽ ഒട്ടും വീഴ്‌ച വരുത്താതെ നമുക്ക്‌ ഉറച്ചുനിൽക്കുകയും ചെയ്യാം. അതേസമയം നമ്മൾ വഴക്കമുള്ളവരുമായിരിക്കണം. അടുത്ത ലേഖനത്തിൽ വഴക്കം കാണിക്കുന്ന കാര്യത്തിൽ യഹോവയും യേശുവും എങ്ങനെയാണ്‌ ഏറ്റവും നല്ല മാതൃകകളായിരിക്കുന്നത്‌ എന്നു നമ്മൾ പഠിക്കും.

ഗീതം 129 നമ്മൾ എന്നും സഹിച്ചുനിൽക്കും

a ‘ശരി എന്ത്‌, തെറ്റ്‌ എന്ത്‌ എന്നു സ്വന്തമായി തീരുമാനിക്കുക’ എന്നൊരു ആശയമാണ്‌ ആദാമിന്റെയും ഹവ്വയുടെയും കാലംമുതലേ സാത്താൻ ആളുകളിലേക്കു കടത്തിവിടാൻ ശ്രമിക്കുന്നത്‌. യഹോവയുടെ നിയമങ്ങളോടും സംഘടന നൽകുന്ന നിർദേശങ്ങളോടും ഉള്ള ബന്ധത്തിൽ നമുക്കും അങ്ങനെയൊരു മനോഭാവമുണ്ടായിരിക്കാൻ സാത്താൻ ആഗ്രഹിക്കുന്നു. സാത്താന്റെ ലോകത്തിൽ നിറഞ്ഞുനിൽക്കുന്ന അത്തരം സ്വതന്ത്രചിന്താഗതി ഒഴിവാക്കാനും യഹോവയുടെ പക്ഷത്ത്‌ ഉറച്ചുനിൽക്കാനും ഉള്ള നമ്മുടെ തീരുമാനം കൂടുതൽ ശക്തമാക്കാനും സഹായിക്കുന്നതാണ്‌ ഈ ലേഖനം.

b രക്തത്തെക്കുറിച്ചുള്ള യഹോവയുടെ വീക്ഷണത്തിനു ചേർച്ചയിൽ ഒരു ക്രിസ്‌ത്യാനിക്ക്‌ എങ്ങനെ പ്രവർത്തിക്കാം എന്നതിനെക്കുറിച്ച്‌ കൂടുതൽ അറിയാൻ ജീവിതം ആസ്വദിക്കാം എന്നേക്കും! എന്ന പുസ്‌തകത്തിന്റെ 39-ാം പാഠം കാണുക.

d കൂടുതൽ വിവരങ്ങൾക്ക്‌ യഹോവ ശുദ്ധാരാധന പുനഃസ്ഥാപിക്കുന്നു! എന്ന പുസ്‌തകത്തിന്റെ 13, 14 അധ്യായങ്ങൾ കാണുക.