വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവിതകഥ

യഹോവയെ സേവിക്കുന്നതിൽനിന്നു ലഭിക്കുന്ന അപ്രതീക്ഷിത സന്തോഷങ്ങളും പാഠങ്ങളും

യഹോവയെ സേവിക്കുന്നതിൽനിന്നു ലഭിക്കുന്ന അപ്രതീക്ഷിത സന്തോഷങ്ങളും പാഠങ്ങളും

കുട്ടിയായിരുന്നപ്പോൾ ആകാശത്തുകൂടെ പറക്കുന്ന വിമാനം ഞാൻ നോക്കിനിൽക്കുമായിരുന്നു. വിമാനത്തിൽ കയറി വേറേ രാജ്യങ്ങളിൽ പോകാൻ ഞാൻ കൊതിച്ചു. പക്ഷേ ഒരിക്കലും നടക്കാത്ത ഒരു സ്വപ്‌നംപോലെയാണ്‌ എനിക്ക്‌ അത്‌ തോന്നിയത്‌.

രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്ത്‌ എന്റെ മാതാപിതാക്കൾ എസ്‌റ്റോണിയയിൽനിന്ന്‌ ജർമനിയിലേക്കു പോയി. അവിടെവെച്ചാണു ഞാൻ ജനിച്ചത്‌. എന്നാൽ പിന്നീടു ഞങ്ങൾ കാനഡയിലേക്കു മാറി. കാനഡയിലെ ഓട്ടവയ്‌ക്ക്‌ അടുത്ത്‌ കോഴികളെ വളർത്തിയിരുന്ന ഒരു ചെറിയ കെട്ടിടത്തിലാണു ഞങ്ങൾ താമസിച്ചത്‌. ഞങ്ങൾ വളരെ പാവപ്പെട്ടവരായിരുന്നു. എങ്കിലും രാവിലെ കഴിക്കാൻ സ്ഥിരം മുട്ട കിട്ടുമായിരുന്നു.

ഒരു ദിവസം യഹോവയുടെ സാക്ഷികൾ വെളിപാട്‌ 21:3, 4 വാക്യങ്ങൾ എന്റെ മമ്മിയെ വായിച്ചുകേൾപ്പിച്ചു. മമ്മി സന്തോഷംകൊണ്ട്‌ കരഞ്ഞുപോയി. അങ്ങനെ പപ്പയും മമ്മിയും ബൈബിൾ പഠിച്ച്‌ പെട്ടെന്നുതന്നെ സ്‌നാനത്തിന്റെ പടിയിലേക്കു പുരോഗമിച്ചു.

എന്റെ മാതാപിതാക്കൾക്ക്‌ ഇംഗ്ലീഷ്‌ അത്ര നന്നായി അറിയില്ലായിരുന്നു. അങ്ങനെയുള്ള പരിമിതികൾക്കു മധ്യേയും അവർ ശുശ്രൂഷ നന്നായി ചെയ്‌തു. ഒണ്ടേറിയോയിലെ സഡ്‌ബറിയിലായിരുന്നു പപ്പയ്‌ക്കു ജോലി. ലോഹം ഉരുക്കുന്ന പണിയായിരുന്നു പപ്പയ്‌ക്ക്‌. രാത്രി മുഴുവൻ ജോലി ഉണ്ടെങ്കിലും മിക്കവാറും എല്ലാ ശനിയാഴ്‌ചയും എന്നെയും പെങ്ങൾ സിൽവിയെയും പപ്പ ശുശ്രൂഷയ്‌ക്ക്‌ കൊണ്ടുപോകുമായിരുന്നു. അതുപോലെ എല്ലാ ആഴ്‌ചയും കുടുംബം ഒരുമിച്ച്‌ വീക്ഷാഗോപുരവും പഠിക്കുമായിരുന്നു. അങ്ങനെ പപ്പയും മമ്മിയും യഹോവയോടുള്ള സ്‌നേഹം എന്നിൽ ഉൾനട്ടു. 1956-ൽ എനിക്ക്‌ 10 വയസ്സുള്ളപ്പോൾ ഞാൻ എന്റെ ജീവിതം യഹോവയ്‌ക്കു സമർപ്പിച്ചു. പപ്പയുടെയും മമ്മിയുടെയും ആ നല്ല മാതൃക ജീവിതത്തിലുടനീളം എന്നെ സഹായിച്ചിട്ടുണ്ട്‌.

ഹൈസ്‌കൂൾ പഠനം പൂർത്തിയായശേഷം എന്റെ ശ്രദ്ധ അൽപ്പമൊന്നു വ്യതിചലിച്ചു. ഞാൻ ഒരു മുൻനിരസേവകനായാൽ ലോകം മുഴുവൻ വിമാനത്തിൽ കയറി ചുറ്റിക്കാണാനുള്ള എന്റെ മോഹം ഒരിക്കലും പൂവണിയാൻ പോകുന്നില്ലെന്ന്‌ എനിക്കു തോന്നി. പിന്നീടു ഞങ്ങളുടെ അടുത്തുള്ള ഒരു റേഡിയോ നിലയത്തിൽ എനിക്ക്‌ ഒരു ജോലി കിട്ടി. റെക്കോർഡ്‌ ചെയ്‌ത പാട്ടുകളൊക്കെ പ്രക്ഷേപണം ചെയ്യുന്നതായിരുന്നു എന്റെ ജോലി. എനിക്ക്‌ ആ ജോലി ഒത്തിരി ഇഷ്ടപ്പെട്ടു. ജോലി വൈകുന്നേരം ആയതുകൊണ്ട്‌ എന്റെ മീറ്റിങ്ങുകൾ പതിവായി മുടങ്ങുമായിരുന്നു. അതുപോലെ എന്റെ സഹവാസം യഹോവയെ സ്‌നേഹിക്കാത്ത ആളുകളോടൊപ്പവും ആയി. ഇങ്ങനെ പോയാൽ ശരിയാവില്ലെന്ന്‌ എനിക്കു മനസ്സിലായി. എന്റെ ബൈബിൾ പരിശീലിത മനസ്സാക്ഷി വേണ്ട മാറ്റങ്ങൾ വരുത്താൻ എന്നെ സഹായിച്ചു.

തുടർന്ന്‌ ഞാൻ ഒണ്ടേറിയോയിലെ ഒഷാവയിലേക്കു മാറി. അവിടെവെച്ച്‌ ഞാൻ കുറേ മുൻനിരസേവകരെ പരിചയപ്പെട്ടു. അവരിൽ പേരെടുത്ത്‌ പറയേണ്ട രണ്ടു സഹോദരങ്ങളാണു റേ നോർമനും അദ്ദേഹത്തിന്റെ പെങ്ങൾ ലെസ്‌ലിയും. അവർക്കെല്ലാം എന്നെ വലിയ കാര്യമായിരുന്നു. ജീവിതത്തിലെ അവരുടെ സന്തോഷം കണ്ടപ്പോൾ എന്റെ ലക്ഷ്യത്തെക്കുറിച്ച്‌ ഒന്നുകൂടെ ചിന്തിക്കാൻ അത്‌ എന്നെ സഹായിച്ചു. മുൻനിരസേവനം ഏറ്റെടുക്കാൻ അവർ എന്നെ പ്രോത്സാഹിപ്പിച്ചു. അങ്ങനെ 1966 സെപ്‌റ്റംബറിൽ ഞാൻ മുൻനിരസേവനം തുടങ്ങി. സന്തോഷകരമായ നല്ലൊരു ജീവിതത്തിന്റെ തുടക്കം! എന്നാൽ അവിടംകൊണ്ടും തീർന്നില്ല. ജീവിതത്തെ സന്തോഷിപ്പിക്കുന്ന പല അപ്രതീക്ഷിത സംഭവങ്ങളും അരങ്ങേറാനിരിക്കുകയായിരുന്നു.

യഹോവ നിങ്ങളെ ക്ഷണിക്കുമ്പോൾ ആ ക്ഷണം സ്വീകരിക്കുക

ഞാൻ ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ ബഥേൽ സേവനത്തിനായി ഒരു അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ ആ അപേക്ഷയ്‌ക്ക്‌ എനിക്കു മറുപടി ലഭിച്ചതു ഞാൻ പിന്നീടു മുൻനിരസേവനം ചെയ്‌തുകൊണ്ടിരുന്നപ്പോഴായിരുന്നു. നാലു വർഷത്തേക്കു കാനഡയിലെ ടൊറന്റോയിലുള്ള ബഥേലിൽ സേവിക്കാൻ എനിക്കു ക്ഷണം ലഭിച്ചു. പക്ഷേ ഞാൻ ആകെ സങ്കടത്തിലായി. കാരണം എനിക്കു ലെസ്‌ലിയെ ഭയങ്കര ഇഷ്ടമായിരുന്നു. ബഥേൽസേവനം സ്വീകരിച്ചാൽ ഞാൻ ലെസ്‌ലിയെ വിട്ടുപിരിയേണ്ടിവരും. എങ്കിലും ഞാൻ നന്നായി പ്രാർഥിച്ചതിനു ശേഷം ബഥേൽസേവനം സ്വീകരിക്കാൻതന്നെ തീരുമാനിച്ചു. അങ്ങനെ സങ്കടത്തോടെ ഞാൻ ലെസ്‌ലിയോടു യാത്ര പറഞ്ഞു.

ബഥേലിൽ തുണി കഴുകുന്ന ഡിപ്പാർട്ടുമെന്റിലും പിന്നീട്‌ ഒരു സെക്രട്ടറിയായും ഒക്കെ ഞാൻ സേവിച്ചിട്ടുണ്ട്‌. അതിനിടെ ലെസ്‌ലിക്ക്‌ ക്യുബെക്കിലെ ഗാട്ടിന്യൂവിൽ പ്രത്യേക മുൻനിരസേവികയായി നിയമനം കിട്ടി. ലെസ്‌ലിയെപ്പറ്റി പലപ്പോഴും ഞാൻ ചിന്തിക്കുമായിരുന്നു. അതുപോലെ ബഥേലിലേക്കു പോരാനുള്ള എന്റെ തീരുമാനം ശരിയായിരുന്നോ എന്നും ഞാൻ ഓർക്കുമായിരുന്നു. പിന്നീട്‌ എന്റെ ജീവിതത്തിൽ ഉണ്ടായ അപ്രതീക്ഷിതമായ സന്തോഷങ്ങളിൽ ഒന്ന്‌, ലെസ്‌ലിയുടെ ആങ്ങള റേ ബഥേലിലേക്കു വന്നതായിരുന്നു. രസകരമായ സംഗതി ബഥേലിൽ അദ്ദേഹം എന്റെ കൂടെയാണ്‌ താമസിച്ചത്‌. അങ്ങനെ ലെസ്‌ലിയുമായുള്ള എന്റെ സൗഹൃദം വീണ്ടും പുതുക്കാനായി. നാലു വർഷത്തെ എന്റെ ബഥേൽ സേവനത്തിന്റെ അവസാനദിവസം, അതായത്‌ 1971 ഫെബ്രുവരി 27-ാം തീയതി ഞങ്ങൾ വിവാഹിതരായി.

സർക്കിട്ട്‌ വേല 1975-ൽ തുടങ്ങുന്നു

പീന്നീടു ഞങ്ങളെ ഫ്രഞ്ച്‌ സംസാരിക്കുന്ന ഒരു സഭയിലേക്കു നിയമിച്ചു. കുറച്ച്‌ വർഷങ്ങൾക്കു ശേഷം 28-ാമത്തെ വയസ്സിൽ എന്നെ ഒരു സർക്കിട്ട്‌ മേൽവിചാരകനായി നിയമിച്ചപ്പോൾ എനിക്ക്‌ വിശ്വസിക്കാനായില്ല. ഞാൻ വളരെ ചെറുപ്പമാണെന്നും എനിക്ക്‌ അതിനുള്ള യോഗ്യതയില്ലെന്നും ഒക്കെ എനിക്കു തോന്നി. എന്നാൽ യിരമ്യ 1:7, 8 വാക്യങ്ങൾ എനിക്കു വേണ്ട ശക്തി പകർന്നു. എന്നാൽ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ലെസ്‌ലിക്കു പല കാറപകടങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്‌. അതുപോലെ അവൾക്ക്‌ ഉറക്കവും കുറവായിരുന്നു. ഇത്‌ ഞങ്ങളുടെ സർക്കിട്ട്‌ വേലയ്‌ക്ക്‌ ഒരു തടസ്സമാകുമോയെന്നു ഞങ്ങൾ ചിന്തിച്ചു. പക്ഷേ ലെസ്‌ലി ചോദിച്ചത്‌ ഇങ്ങനെയാണ്‌: “യഹോവയാണല്ലോ നമുക്ക്‌ ഈ ക്ഷണം വെച്ചുനീട്ടുന്നത്‌. അപ്പോൾ എന്തുകൊണ്ട്‌ അത്‌ സ്വീകരിച്ചുകൂടാ?” ലെസ്‌ലി പറഞ്ഞത്‌ ശരിയായിരുന്നു. ആ ക്ഷണം സ്വീകരിച്ച്‌ സർക്കിട്ട്‌ വേലയിൽ 17 വർഷം ഞങ്ങൾ സന്തോഷത്തോടെ തുടർന്നു.

സർക്കിട്ട്‌ വേലയിൽ ഞങ്ങൾ നല്ല തിരക്കിലായിരുന്നു. അതുകൊണ്ട്‌ ലെസ്‌ലിക്ക്‌ വേണ്ടത്ര സമയം കൊടുക്കാൻ എനിക്കു പറ്റിയില്ല. ഞാൻ പഠിക്കേണ്ടിയിരുന്ന മറ്റൊരു പാഠം അതായിരുന്നു. ഒരു തിങ്കളാഴ്‌ച രാവിലെ വീടിനു വെളിയിൽ ആരോ വന്ന്‌ ബെല്ലടിച്ചു. കതകു തുറന്നു നോക്കിയപ്പോൾ ആരെയും കാണാനായില്ല. പക്ഷേ അവിടെയൊരു ബാസ്‌കറ്റും കുറേ സാധനങ്ങളും ഒരു കുറിപ്പും കണ്ടു. അതിനുള്ളിൽ കുറച്ച്‌ തുണികളും പഴങ്ങളും ബ്രെഡും ചീസും വൈനും ഗ്ലാസ്സും ഒക്കെയാണ്‌ ഉണ്ടായിരുന്നത്‌. ആ കുറിപ്പിൽ എഴുതിയിരുന്നത്‌, “ഭാര്യയെയും കൂട്ടി ഒരു ടൂറിനു പോകൂ” എന്നായിരുന്നു. അത്‌ ഒരു നല്ല ദിവസമായിരുന്നെങ്കിലും ഞാൻ എന്റെ സാഹചര്യം ലെസ്‌ലിയോട്‌ പറഞ്ഞു: “എനിക്ക്‌ കുറെ പ്രസംഗങ്ങൾ തയ്യാറാകാനുണ്ട്‌.” സങ്കടത്തോടെയാണെങ്കിലും ലെസ്‌ലി അതു സമ്മതിച്ചു. ഞാൻ പ്രസംഗം തയ്യാറാകാനായി ഇരുന്നു. പക്ഷേ എന്റെ മനസ്സാക്ഷി എന്നെ കുറ്റപ്പെടുത്തി. എഫെസ്യർ 5:25, 28 വാക്യങ്ങൾ എന്റെ മനസ്സിലേക്കു വന്നു. ഭാര്യയുടെ വൈകാരിക ആവശ്യങ്ങളും ഞാൻ പരിഗണിക്കണമെന്ന്‌ അത്‌ എന്നെ ഓർമപ്പെടുത്തി. പ്രാർഥിച്ചതിനു ശേഷം ഞാൻ ലെസ്‌ലിയോടു പറഞ്ഞു: “വാ നമുക്കു പോകാം.” അവൾക്ക്‌ ഒത്തിരി സന്തോഷമായി. നദിക്കരികെ ഉള്ള ഒരു സ്ഥലത്തേക്ക്‌ ഞങ്ങൾ പോയി. ഞങ്ങൾ ഏറ്റവും അധികം ആസ്വദിച്ച ദിവസങ്ങളിൽ ഒന്നായിരുന്നു അത്‌. എന്റെ പ്രസംഗങ്ങളും നന്നായി തയ്യാറാകാൻ എനിക്കു കഴിഞ്ഞു.

എന്റെ നിയമനങ്ങൾ ഞാൻ ശരിക്കും ആസ്വദിച്ചു. എന്റെ സർക്കിട്ട്‌ പ്രദേശം ബ്രിട്ടീഷ്‌ കൊളംബിയ മുതൽ ന്യൂഫൗണ്ട്‌ ലാൻഡ്‌ വരെയുള്ള സ്ഥലങ്ങളായിരുന്നു. അങ്ങനെ പല സ്ഥലങ്ങളിൽ യാത്ര ചെയ്യണമെന്നുള്ള എന്റെ ചെറുപ്പം മുതലുള്ള ആഗ്രഹം പൂവണിഞ്ഞു. ഗിലെയാദ്‌ സ്‌കൂളിനെക്കുറിച്ചൊക്കെ ഞാൻ ചിന്തിക്കുമായിരുന്നു. പക്ഷേ ഒരിക്കലും ഒരു മിഷനറിയാകാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. കാരണം മിഷനറിമാർ എന്നു പറഞ്ഞാൽ എന്തോ ഒരു പ്രത്യേകതരം ആളുകളായിട്ടാണ്‌ എനിക്കു തോന്നിയത്‌. അതുപോലെ എനിക്ക്‌ അതിനുള്ള യോഗ്യതയുണ്ടെന്നും തോന്നിയില്ല. ഇനി, മറ്റൊരു പേടി മിഷനറിയായാൽ എന്നെ ആഫ്രിക്കയിലേക്കെങ്ങാനും വിടുമോ എന്നായിരുന്നു. കാരണം അവിടെ യുദ്ധവും രോഗങ്ങളും ഒക്കെയാണല്ലോ. അതുകൊണ്ട്‌ ഇപ്പോഴുള്ള സ്ഥലത്ത്‌ തുടരാനായിരുന്നു എന്റെ ആഗ്രഹം.

അപ്രതീക്ഷിതമായ ക്ഷണം—എസ്‌റ്റോണിയയിലേക്കും ബാൾട്ടിക്കിലേക്കും

ബാൾട്ടിക്കിലൂടെയുള്ള യാത്ര

1992-ൽ സോവിയറ്റ്‌ യൂണിയന്റെ ഭാഗമായിരുന്ന ചില രാജ്യങ്ങളിൽ പ്രസംഗപ്രവർത്തനം നടത്തുന്നതിനുള്ള സ്വാതന്ത്ര്യം നമുക്കു ലഭിച്ചു. ഞങ്ങളോട്‌ മിഷനറിമാരായി എസ്‌റ്റോണിയയിലേക്കു പോകാൻ പറ്റുമോ എന്നു ചോദിച്ചു. കേട്ടപ്പോൾ ഒരു ഞെട്ടലാണുണ്ടായത്‌. എങ്കിലും അതെക്കുറിച്ച്‌ ഞങ്ങൾ പ്രാർഥിച്ചു. ഞങ്ങൾ വീണ്ടും ഇങ്ങനെ ചിന്തിച്ചു: ‘യഹോവയാണല്ലോ നമുക്ക്‌ ഈ ക്ഷണം വെച്ചുനീട്ടുന്നത്‌. അപ്പോൾ എന്തുകൊണ്ട്‌ അത്‌ സ്വീകരിച്ചുകൂടാ?’ ആ ചിന്തയോടെ ഞങ്ങൾ ആ നിയമനം സ്വീകരിച്ചു. പിന്നെ ആശ്വാസത്തിന്‌ ഒരു വകയുണ്ടായിരുന്നു. ഏതായാലും ഞങ്ങൾ പോകുന്നത്‌ ആഫ്രിക്കയിലേക്ക്‌ അല്ലല്ലോ.

ഉടനെത്തന്നെ ഞങ്ങൾ എസ്‌റ്റോണിയൻ ഭാഷ പഠിക്കാൻ തുടങ്ങി. അവിടെച്ചെന്ന്‌ കുറച്ച്‌ മാസങ്ങൾക്കു ശേഷം സർക്കിട്ട്‌ വേല തുടങ്ങാൻ ഞങ്ങളോട്‌ പറഞ്ഞു. ബാൾട്ടിക്‌ രാജ്യങ്ങൾ, കാലീനിൻഗ്രാഡ്‌, റഷ്യ എന്നിവിടങ്ങളിലുള്ള 46 സഭകളും ഗ്രൂപ്പുകളും ഞങ്ങൾ സന്ദർശിക്കണമായിരുന്നു. ലാറ്റ്‌വിയൻ, ലിത്വാനിയൻ, റഷ്യൻ എന്നീ ഭാഷകൾ ഞങ്ങളുടെ നിയമനത്തിന്റെ ഭാഗമായി ഞങ്ങൾ പഠിച്ചെടുത്തു. ബുദ്ധിമുട്ടുള്ള കാര്യമായിരുന്നെങ്കിലും സുഹൃത്തുക്കളുടെ സഹായത്താൽ അത്‌ സാധ്യമായി. പിന്നീട്‌ 1999-ൽ എസ്‌റ്റോണിയയിൽ ഒരു ബ്രാഞ്ചോഫീസ്‌ വന്നു. അവിടെ റ്റൂമാസ്‌ എഡ്യൂർ, ലെംബിറ്റ്‌ റെയ്‌ലി, റ്റോമി കൗകൊ എന്നീ സഹോദരങ്ങളോടൊപ്പം ബ്രാഞ്ച്‌ കമ്മിറ്റി അംഗമായി സേവിക്കാനുമായി.

ഇടത്‌: ലിത്വാനിയയിലെ ഒരു കൺവെൻഷനിൽ പ്രസംഗിക്കുന്നു

വലത്‌: 1999-ൽ ആരംഭിച്ച എസ്‌റ്റോണിയയിലെ ബ്രാഞ്ച്‌ കമ്മിറ്റി

അവിടെ ഞങ്ങൾ പരിചയപ്പെട്ട പല സഹോദരങ്ങളും മുമ്പ്‌ സൈബീരിയയിലേക്ക്‌ നാടുകടത്തപ്പെട്ടവരായിരുന്നു. ജയിലിലെ ക്രൂരമായ പെരുമാറ്റത്തിന്‌ ഇരയാകേണ്ടിവന്നിട്ടും സ്വന്തം വീട്ടുകാരിൽനിന്ന്‌ മാറിനിൽക്കേണ്ടിവന്നിട്ടും അവർക്കു പരിഭവമോ ദേഷ്യമോ ഒന്നുമില്ലായിരുന്നു. ശുശ്രൂഷയിൽ അവർ സന്തോഷവും ഉത്സാഹവും നിലനിറുത്തി. അവരുടെ ആ നല്ല മാതൃക കണ്ടപ്പോൾ പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ പിടിച്ചുനിൽക്കാനും സന്തോഷത്തോടെ തുടരാനും ഞങ്ങൾക്കും ആകുമെന്നു മനസ്സിലായി.

തിരക്കുപിടിച്ച ജീവിതത്തിനിടയിൽ പലപ്പോഴും ഞങ്ങൾക്കു വേണ്ടത്ര വിശ്രമം ലഭിച്ചില്ല. അതു ലെസ്‌ലിയെ ബാധിക്കാൻ തുടങ്ങി. ലെസ്‌ലിക്കു വല്ലാത്ത ക്ഷീണവും തളർച്ചയും ഒക്കെ തോന്നിത്തുടങ്ങി. എന്നാൽ അതിന്റെ യഥാർഥ കാരണം ഫൈബ്രോമയാൽജിയ ആണെന്നു മനസ്സിലാക്കാൻ ഞങ്ങൾ കുറച്ച്‌ വൈകി. അതു തിരിച്ചറിഞ്ഞപ്പോൾ കാനഡയിലേക്കു തിരിച്ചുപോകുന്നതിനെക്കുറിച്ച്‌ ഞങ്ങൾ ചിന്തിച്ചു. പക്ഷേ ആ സമയത്ത്‌ യു.എസ്‌.എ.യിലെ ന്യൂയോർക്കിലുള്ള പാറ്റേർസണിൽവെച്ച്‌ നടക്കുന്ന ബ്രാഞ്ച്‌ സ്‌കൂളിൽ പങ്കെടുക്കാനുള്ള ക്ഷണം ഞങ്ങൾക്കു ലഭിച്ചു. അതിൽ പങ്കെടുക്കാനാകുമോ എന്നു ഞങ്ങൾക്കു സംശയമായിരുന്നു. അതെക്കുറിച്ച്‌ ഞങ്ങൾ യഹോവയോടു പ്രാർഥിച്ചു, ആ നിയമനം സ്വീകരിച്ചു. ഞങ്ങളുടെ തീരുമാനത്തെ യഹോവ അനുഗ്രഹിക്കുകയും ചെയ്‌തു. ആ സ്‌കൂളിലായിരുന്നപ്പോൾ ലെസ്‌ലിക്കു വേണ്ട ചികിത്സ ലഭിച്ചു. അങ്ങനെ ഞങ്ങൾക്കു സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരാനായി.

മറ്റൊരു അപ്രതീക്ഷിത സംഭവം—മറ്റൊരു ഭൂഖണ്ഡത്തിലേക്ക്‌

2008-ൽ എസ്‌റ്റോണിയയിൽവെച്ച്‌ ഒരു ദിവസം വൈകുന്നേരം ലോകാസ്ഥാനത്തുനിന്ന്‌ എനിക്ക്‌ ഒരു ഫോൺകോൾ വന്നു. ചോദ്യമിതായിരുന്നു: “കോംഗോയിലേക്കുള്ള നിയമനം സ്വീകരിക്കാമോ?” എന്ന്‌. ഞാൻ ആകെ ഞെട്ടിപ്പോയി. ആ ചോദ്യത്തിനുള്ള ഉത്തരം പിറ്റേ ദിവസം കൊടുക്കണം എന്നു പറഞ്ഞപ്പോൾ എന്റെ ടെൻഷൻ ഒന്നുകൂടെ കൂടി. ഈ കാര്യം ഞാൻ ലെസ്‌ലിയോട്‌ ആ ദിവസം പറഞ്ഞില്ല. കാരണം, പറഞ്ഞാൽ ആ രാത്രി അവൾ ഉറങ്ങില്ല എന്ന്‌ എനിക്ക്‌ ഉറപ്പായിരുന്നു. പക്ഷേ സംഭവിച്ചത്‌ തിരിച്ചാണ്‌. ആ രാത്രി ഞാൻ ഉറങ്ങിയില്ല. ആഫ്രിക്കയെക്കുറിച്ചുള്ള എന്റെ ആകുലതകളും സങ്കടങ്ങളും എല്ലാം ഞാൻ പ്രാർഥനയിൽ പറഞ്ഞുകൊണ്ടിരുന്നു.

അടുത്ത ദിവസം ഞാൻ ഈ കാര്യം ലെസ്‌ലിയോടു പറഞ്ഞു. ഞങ്ങൾ ഇങ്ങനെ ചിന്തിച്ചു: ‘യഹോവയാണല്ലോ നമ്മളെ ആഫ്രിക്കയിലേക്ക്‌ ക്ഷണിച്ചിരിക്കുന്നത്‌. ഒന്നു ശ്രമിച്ചുനോക്കാതെ നമുക്ക്‌ അത്‌ ആസ്വദിക്കാൻ പറ്റില്ലെന്ന്‌ എങ്ങനെ പറയാൻ കഴിയും?’ അങ്ങനെ 16 വർഷത്തെ എസ്‌റ്റോണിയയിലെ സേവനത്തിനു ശേഷം ഞങ്ങൾ കോംഗോയിലെ കിൻഷാസയിലേക്കു പറന്നു. ശാന്തസുന്ദരമായ ഒരു സ്ഥലത്തായിരുന്നു ബ്രാഞ്ചോഫീസ്‌. അവിടെ ചെന്നപ്പോൾ ലെസ്‌ലി ആദ്യം എടുത്തുവെച്ചത്‌ കാനഡയിൽനിന്നു പോന്നപ്പോൾ കൊണ്ടുവന്ന ഒരു കാർഡായിരുന്നു. അതിൽ ഇങ്ങനെ എഴുതിയിരുന്നു: “നിങ്ങളെ എവിടെ നടുന്നോ അവിടെ പൂത്തുലയുക.” അവിടെ ചെന്നതിനു ശേഷം ഞങ്ങൾ സഹോദരങ്ങളെ കണ്ടു, ബൈബിൾപഠനങ്ങൾ നടത്തി, മിഷനറിവേലയുടെ സന്തോഷം അനുഭവിച്ചറിഞ്ഞു. ഇതിൽനിന്നെല്ലാം ഒരു പ്രത്യേകസന്തോഷം ഞങ്ങൾക്കു ലഭിച്ചു. തുടർന്ന്‌ ആഫ്രിക്കയിലുള്ള 13 ബ്രാഞ്ചുകളിൽ സന്ദർശനം നടത്താനുള്ള പദവിയും ഞങ്ങൾക്കു ലഭിച്ചു. വ്യത്യസ്‌ത സഹോദരങ്ങളെയും അവരുടെ അഭിരുചികളെയും ഒക്കെ കൂടുതൽ ഞങ്ങൾക്ക്‌ മനസ്സിലാക്കാനായി. അങ്ങനെ ഞങ്ങളുടെ ആദ്യത്തെ പേടിയെല്ലാം പമ്പകടന്നു. ഞങ്ങളെ ആഫ്രിക്കയിലേക്കു അയച്ചതിനു ഞങ്ങൾ യഹോവയോടു നന്ദി പറഞ്ഞു.

കോംഗോയിലെ മറ്റൊരു രസം അവിടത്തെ ഭക്ഷണമായിരുന്നു. അവിടെയുള്ള സഹോദരങ്ങൾ പല പ്രാണികളെയും ജീവികളെയും തിന്നുകയും ആസ്വദിക്കുകയും ചെയ്യുന്നതു കണ്ടപ്പോൾ ഞങ്ങൾക്കും പിടിച്ചുനിൽക്കാനായില്ല. ഞങ്ങളും അവയെ അകത്താക്കി.

കോംഗോയുടെ കിഴക്കൻ പ്രദേശങ്ങളിൽ ഉണ്ടായിരുന്ന മറ്റൊരു പ്രശ്‌നം ഗറില്ല ഗ്രൂപ്പുകളുടെ ആക്രമണമായിരുന്നു. ഗ്രാമങ്ങളിലുള്ള സ്‌ത്രീകളെയും കുട്ടികളെയും ഒക്കെ അവർ ഉപദ്രവിക്കുമായിരുന്നു. അങ്ങനെയുള്ള സ്ഥലങ്ങളിലേക്ക്‌ ആത്മീയവും ഭൗതീകവും ആയ സഹായം എത്തിക്കാൻ ഞങ്ങൾക്കായി. അവിടെയുള്ള മിക്ക സഹോദരങ്ങളും വളരെ പാവപ്പെട്ടവരായിരുന്നു. എന്നാൽ അവരെല്ലാം ആത്മീയമായി സമ്പന്നരായിരുന്നു. യഹോവയോടുള്ള സ്‌നേഹം, സംഘടനയോടുള്ള വിശ്വസ്‌തത, പുനരുത്ഥാനത്തിലുള്ള അവരുടെ ഉറച്ച വിശ്വാസം ഇതെല്ലാം ഞങ്ങളെ സ്‌പർശിച്ചു. ഞങ്ങളുടെ വിശ്വാസത്തെ അതു ബലപ്പെടുത്തി. ഞങ്ങളുടെ ബോധ്യം കൂടുതൽ ഉറപ്പുള്ളതായി. ചില സഹോദരങ്ങൾക്ക്‌ അവരുടെ വീടും വിളകളും ഒക്കെ നഷ്ടപ്പെട്ടു. ഇങ്ങനെയൊക്കെ ആണെങ്കിലും ആ സഹോദരങ്ങൾ അങ്ങനെ പരാതി പറയുന്നവരല്ലായിരുന്നു. ഇത്‌ എന്നെ ഒരു കാര്യം ഓർമിപ്പിച്ചു: നമ്മുടെ സ്വത്തുവകകൾ എപ്പോൾ വേണമെങ്കിലും കൈവിട്ടു പോയേക്കാമെന്നും ഏറ്റവും പ്രധാനം യഹോവയുമായുള്ള ബന്ധം ആണെന്നും. അതുപോലെ അവരുടെ ഈ നല്ല മാതൃക ഞങ്ങളുടെ ശാരീരിക പ്രശ്‌നങ്ങളും മറ്റു ബുദ്ധിമുട്ടുകളും ധൈര്യത്തോടെ സഹിച്ചുനിൽക്കാൻ സഹായിച്ചു.

ഇടത്‌: അഭയാർഥികളുടെ ഒരു കൂട്ടത്തോടു പ്രസംഗിക്കുന്നു

വലത്‌: കോംഗോയിലെ ഡംഗുവിൽ വൈദ്യസഹായവും ഭൗതികസഹായവും എത്തിക്കുന്നു

ഏഷ്യയിലേക്ക്‌

ഇനി, ഒട്ടും പ്രതീക്ഷിക്കാഞ്ഞ മറ്റൊരു കാര്യത്തെക്കുറിച്ച്‌ പറയാം. ഏഷ്യയിലേക്കുള്ള മാറ്റമായിരുന്നു അത്‌. ഹോങ്‌കോങ്‌ ബ്രാഞ്ചിലേക്കായിരുന്നു നിയമനം. ഏഷ്യയിലേക്കു പോകുന്നതിനെപ്പറ്റി ഞങ്ങൾ ചിന്തിച്ചിട്ടേ ഇല്ലായിരുന്നു. പക്ഷേ ഞങ്ങളുടെ മുമ്പുള്ള നിയമനങ്ങളിൽ യഹോവയുടെ കൈ ഞങ്ങൾക്കു കാണാൻപറ്റിയതുകൊണ്ട്‌ ഈ നിയമനവും ഞങ്ങൾ സ്വീകരിച്ചു. അങ്ങനെ 2013-ൽ നിറകണ്ണുകളോടെ ആഫ്രിക്കയിലുള്ള ഞങ്ങളുടെ പ്രിയസുഹൃത്തുക്കളോട്‌ ഞങ്ങൾ യാത്ര പറഞ്ഞു.

ലോകത്തെല്ലായിടത്തുനിന്നും ആളുകൾ വന്നുചേരുന്ന വളരെ തിരക്കുപിടിച്ച ഒരു നഗരമായിരുന്നു ഹോങ്‌കോങ്‌. അവിടത്തെ ഭാഷ കാന്റൊണീസ്‌ ആകട്ടെ, ഞങ്ങൾക്ക്‌ ഒരു വെല്ലുവിളി ആയിരുന്നു. എങ്കിലും സഹോദരങ്ങളുടെ സ്‌നേഹം ഞങ്ങൾക്ക്‌ അനുഭവിക്കാനായി. അവിടത്തെ ഭക്ഷണവും ഇഷ്ടമായി. ആ രാജ്യത്ത്‌ നമ്മുടെ ബ്രാഞ്ചിന്റെ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ മുന്നേറുകയായിരുന്നു. പക്ഷേ ഒരു പ്രശ്‌നം, സ്ഥലത്തിന്റെ വില കുതിച്ച്‌ കയറുന്നതായിരുന്നു. അതുകൊണ്ട്‌ ഭരണസംഘം ബുദ്ധിപൂർവം നമ്മുടെ ബ്രാഞ്ചിന്റെ മിക്ക സ്ഥലങ്ങളും വിൽക്കാൻ തീരുമാനിച്ചു. അതിനു ശേഷം 2015-ൽ ഞങ്ങൾ ദക്ഷിണ കൊറിയയിലേക്കു മാറി. പക്ഷേ അവിടെയും ഞങ്ങളുടെ ബുദ്ധിമുട്ടു പുതിയൊരു ഭാഷ പഠിക്കുന്നതായിരുന്നു. എങ്കിലും കൊറിയൻ ഭാഷ അത്യാവശ്യം ഞങ്ങൾ പഠിച്ചെടുത്തു.

ഇടത്‌: ഹോങ്‌കോങിലെ ജീവിതം

വലത്‌: കൊറിയ ബ്രാഞ്ച്‌

ഞങ്ങൾ പഠിച്ച പാഠങ്ങൾ

പുതിയ സുഹൃത്തുക്കളെ സമ്പാദിക്കുക എന്നത്‌ അത്ര എളുപ്പമുള്ള കാര്യമല്ല. എങ്കിലും ആതിഥ്യം കാണിക്കാൻ നമ്മൾ മുൻകൈ എടുക്കുകയാണെങ്കിൽ നമുക്കു സുഹൃത്തുക്കളെ പെട്ടെന്നു സമ്പാദിക്കാനാകുമെന്ന കാര്യം ഞങ്ങൾ പഠിച്ചു. നമ്മുടെ സഹോദരങ്ങൾക്കു വ്യത്യസ്‌തതകളെക്കാളധികം സമാനതകളാണ്‌ ഉള്ളത്‌. യഹോവ അത്ഭുതകരമായാണു നമ്മളെ സൃഷ്ടിച്ചിരിക്കുന്നത്‌. അതുകൊണ്ട്‌ മനസ്സുതുറക്കാനും സ്‌നേഹിക്കാനും സുഹൃത്തുക്കളെ സമ്പാദിക്കാനും നമുക്കാകും.—2 കൊരി. 6:11.

യഹോവ ആളുകളെ കാണുന്നതുപോലെ നമ്മളും കാണാൻ പഠിക്കണം. നമ്മുടെ ജീവിതത്തിൽ യഹോവയുടെ സ്‌നേഹവും വഴിനടത്തിപ്പും ഒക്കെ ദൃശ്യമാകുന്ന പല സൂചനകളും യഹോവ തരും. അതു മനസ്സിലാക്കാൻ നമുക്കാകണം. ഞങ്ങൾക്കു നിരുത്സാഹം തോന്നുമ്പോഴും സഹോദരങ്ങൾ ഞങ്ങളെ സ്‌നേഹിക്കുന്നുണ്ടോ എന്നുള്ള സംശയങ്ങൾ വരുമ്പോഴും അവർ അയച്ചുതന്ന കാർഡുകളും കത്തുകളും ഒക്കെ ഞങ്ങൾ വായിക്കും. ഞങ്ങളുടെ ജീവിതത്തിൽ യഹോവ പ്രാർഥനകൾക്ക്‌ ഉത്തരം നൽകുന്നതു കാണാനായി. അത്‌ മുന്നോട്ടുപോകാനുള്ള ശക്തിയും കരുത്തും നൽകി.

ഇക്കാലംകൊണ്ട്‌ ഞങ്ങൾ പഠിച്ച വേറൊരു കാര്യം എത്ര തിരക്കുള്ളവരാണെങ്കിലും ഭാര്യാഭർത്താക്കന്മാർ അവർക്കുവേണ്ടി സമയം കണ്ടെത്തണം എന്നുള്ളതാണ്‌. അതുപോലെ അബദ്ധങ്ങൾ പറ്റുമ്പോൾ നർമബോധം ഉള്ളവരായിരിക്കണം, പ്രത്യേകിച്ചും പുതിയ ഭാഷ പഠിക്കുമ്പോൾ. എല്ലാ രാത്രിയും യഹോവയ്‌ക്കു നന്ദി പറയാനുള്ള എന്തെങ്കിലുമൊക്കെ കണ്ടുപിടിക്കാൻ ഞങ്ങൾ ശ്രമിക്കും.

ഞാൻ ഒരു മിഷനറി ആകുമെന്നോ മറ്റൊരു രാജ്യത്ത്‌ പോയി ജീവിക്കുമെന്നോ എന്നൊന്നും ഒരിക്കലും ചിന്തിച്ചിട്ടില്ല. പക്ഷേ യഹോവയുടെ സഹായത്താൽ എനിക്ക്‌ ഇതെല്ലാം സാധ്യമായി. യിരെമ്യ പ്രവാചകൻ പറഞ്ഞതുപോലെ, “യഹോവേ, അങ്ങ്‌ എന്നെ വിഡ്‌ഢിയാക്കി” എന്ന്‌ എനിക്കും പറയാനാകും. (യിരെ. 20:7) അതെ, ജീവിതത്തിൽ പല അപ്രതീക്ഷിത സന്തോഷങ്ങളും, എനിക്കു ചിന്തിക്കാനാകാത്ത പല അനുഗ്രഹങ്ങളും തന്ന്‌ യഹോവ എന്നെ അനുഗ്രഹിച്ചു. ഒരു കുട്ടിയായിരുന്നപ്പോൾ വിമാനത്തിൽ കയറി ലോകം ചുറ്റണമെന്നുള്ള എന്റെ ആഗ്രഹവും അങ്ങനെ സാധ്യമായി. അഞ്ചു ഭൂഖണ്ഡങ്ങളിലുമായി പല ബ്രാഞ്ചുകളും എനിക്കു സന്ദർശിക്കാനായി. ഈ സമയത്തെല്ലാം ലെസ്‌ലിയുടെ പിന്തുണയും മനസ്സൊരുക്കവും എനിക്ക്‌ ഒരിക്കലും മറക്കാനാകില്ല.

യഹോവയെ സ്‌നേഹിക്കുന്നതുകൊണ്ടാണ്‌ ഇതെല്ലാം ചെയ്യുന്നതെന്ന്‌ ഞങ്ങൾ എപ്പോഴും ഓർക്കും. യഹോവ ‘കൈ തുറന്ന്‌ ജീവനുള്ളതിന്റെയെല്ലാം ആഗ്രഹം തൃപ്‌തിപ്പെടുത്തുന്ന’ ആ നല്ല കാലത്തിന്റെ ഒരു അംശം മാത്രമാണ്‌ ഞങ്ങൾ ഇന്ന്‌ ആസ്വദിക്കുന്നത്‌.—സങ്കീ. 145:16.