ജീവിതകഥ
യഹോവയുടെ ദാസന്മാരുടെ ശക്തമായ വിശ്വാസം ഞാൻ കണ്ടു
വർഷങ്ങൾക്കു മുമ്പ് നടന്ന ഏതെങ്കിലും ഒരു സംഭാഷണം നിങ്ങൾ ഇപ്പോഴും ഓർക്കുന്നുണ്ടോ? എന്റെ കാര്യത്തിൽ അങ്ങനെയൊന്നുണ്ട്. 50 വർഷം മുമ്പ് കൂട്ടുകാരനുമായി നടത്തിയ ഒരു സംഭാഷണം. മാസങ്ങൾ നീണ്ട ഒരു യാത്രയുടെ ഒടുവിൽ വാടിത്തളർന്ന് ഞങ്ങൾ കെനിയയിൽ എത്തി. വെളിയിൽ തീ കൂട്ടി വർത്തമാനം പറഞ്ഞ് ഇരിക്കുന്നതിനിടെ, ഞങ്ങൾ കണ്ട ഒരു സിനിമയെക്കുറിച്ച് പറയാൻ ഇടയായി. മതപരമായ ഒരു വിഷയത്തെക്കുറിച്ചുള്ളതായിരുന്നു അത്. “അതിൽ ബൈബിൾ പറയുന്ന കാര്യങ്ങൾ വളച്ചൊടിച്ചിരിക്കുകയാണ്” എന്നു കൂട്ടുകാരൻ പറഞ്ഞു.
അതു കേട്ടപ്പോൾ എനിക്കു ചിരിയാണു വന്നത്. കാരണം അവൻ ഒരു ദൈവവിശ്വാസിയാണെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ലായിരുന്നു. അതുകൊണ്ട്, “നിനക്കു ബൈബിളിനെക്കുറിച്ച് എന്ത് അറിയാം” എന്നു ഞാൻ ചോദിച്ചു. ഉടനെ മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും കുറച്ച് കഴിഞ്ഞപ്പോൾ, അമ്മ ഒരു യഹോവയുടെ സാക്ഷിയാണെന്ന കാര്യം പറഞ്ഞു. അമ്മയിൽനിന്ന് ബൈബിളിനെക്കുറിച്ച് ചിലതൊക്കെ അവൻ പഠിച്ചിരുന്നു. അത് അറിഞ്ഞപ്പോൾ എനിക്കു വലിയ ആവേശമായി. കൂടുതൽ പറയാൻ ഞാൻ അവനെ നിർബന്ധിച്ചു.
ആ രാത്രി ഒരുപാടു നേരം ഞങ്ങൾ സംസാരിച്ചിരുന്നു. ലോകത്തെ ഭരിക്കുന്നതു സാത്താനാണെന്ന് അവൻ പറഞ്ഞു. (യോഹ. 14:30) നിങ്ങൾക്ക് ഇതു പണ്ടുതൊട്ടേ അറിയാമായിരിക്കും. എന്നാൽ എനിക്ക് അതൊരു പുതിയ അറിവായിരുന്നു. സ്നേഹമുള്ള ഒരു ദൈവമാണു ലോകത്തെ നിയന്ത്രിക്കുന്നത് എന്നാണു ഞാൻ എപ്പോഴും കേട്ടിരുന്നത്. പക്ഷേ അതും, ചുറ്റും കാണുന്ന കാര്യങ്ങളും തമ്മിൽ ചേരുന്നുണ്ടായിരുന്നില്ല. എനിക്ക് 26 വയസ്സേ ഉണ്ടായിരുന്നുള്ളൂ എങ്കിലും വിഷമിപ്പിക്കുന്ന പലതും ഞാൻ അതിനോടകം കണ്ടിരുന്നു.
എന്റെ പപ്പ ഐക്യനാടുകളിലെ വ്യോമസേനയിൽ ഒരു പൈലറ്റായിരുന്നു. അതുകൊണ്ട് ചെറുപ്പത്തിൽത്തന്നെ, എപ്പോൾ വേണമെങ്കിലും ഒരു ന്യൂക്ലിയർ യുദ്ധം ഉണ്ടാകാമെന്നും ബോംബ് ഇടാൻ സൈന്യം തയ്യാറായിരിക്കുകയാണെന്നും പപ്പ പറഞ്ഞ് ഞാൻ കേട്ടിരുന്നു. കാലിഫോർണിയയിലെ കോളേജിൽ പഠിക്കുമ്പോഴാണു വിയറ്റ്നാം യുദ്ധം നടക്കുന്നത്. വിദ്യാർഥികൾ നടത്തിയിരുന്ന പ്രക്ഷോഭങ്ങളിൽ ഞാനും പങ്കെടുത്തു. പോലീസ് ഞങ്ങൾക്കു നേരേ ലാത്തി വീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്യുമായിരുന്നു. അപ്പോൾ ആകെ ശ്വാസം മുട്ടും, ശരിക്കു കാണാനും പറ്റില്ല. പക്ഷേ എങ്ങനെയൊക്കെയോ ഞങ്ങൾ ഓടി രക്ഷപ്പെട്ടിരുന്നു. എവിടെയും കലാപങ്ങളും അക്രമവും രാഷ്ട്രീയകൊലപാതകങ്ങളും പ്രതിഷേധപ്രകടനങ്ങളും വർഗീയലഹളകളും. എന്തു ചെയ്യണമെന്ന കാര്യത്തിൽ ആളുകൾക്കു പല അഭിപ്രായങ്ങളായിരുന്നു. ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥ.
ലണ്ടനിൽനിന്ന് മധ്യാഫ്രിക്കയിലേക്ക്
1970-ൽ, അലാസ്കയുടെ വടക്കൻ തീരത്തുള്ള ഒരു സ്ഥലത്ത് എനിക്കു ജോലി കിട്ടി. അങ്ങനെ ഞാൻ ഒരുപാടു പണം ഉണ്ടാക്കി. എന്നിട്ട് ലണ്ടനിലേക്കു പറന്നു, ഒരു ബൈക്കു വാങ്ങി, പ്രത്യേകിച്ച് ലക്ഷ്യമൊന്നും ഇല്ലാതെ തെക്കോട്ടു യാത്ര തുടങ്ങി. മാസങ്ങൾ കഴിഞ്ഞപ്പോൾ ആഫ്രിക്കയിൽ എത്തി. ആ യാത്രയിൽ കണ്ടുമുട്ടിയ ആളുകളിൽ പലരും എന്നെപ്പോലെതന്നെ തങ്ങളുടെ പ്രശ്നങ്ങളിൽനിന്നെല്ലാം ഓടി രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവരായിരുന്നു.
ഞാൻ ജീവിതത്തിൽ കാണുകയും കേൾക്കുകയും ചെയ്ത കാര്യങ്ങളും ലോകത്തെ ഒരു ദുഷ്ടശക്തിയാണു നിയന്ത്രിക്കുന്നതെന്ന ബൈബിളിന്റെ പഠിപ്പിക്കലും പരസ്പരം യോജിക്കുന്നുണ്ടെന്ന് എനിക്കു തോന്നി. പക്ഷേ എന്റെ മനസ്സിൽ ഒരു ചോദ്യം വന്നു: ‘അപ്പോൾ ദൈവം എന്തു ചെയ്യുകയാണ്?’
തുടർന്നുള്ള മാസങ്ങളിൽ ഞാൻ അതിന്റെ ഉത്തരം കണ്ടെത്തി. പിന്നെ ഞാൻ ഒരുപാട് ആളുകളെ പരിചയപ്പെട്ടു, സാഹചര്യം എന്തുതന്നെയായിരുന്നാലും സത്യദൈവത്തോടു വിശ്വസ്തരാണെന്നു തെളിയിച്ച ഒരു കൂട്ടം ആളുകളെ.
വടക്കൻ അയർലൻഡ്—“ബോംബുകളുടെയും വെടിയുണ്ടകളുടെയും നാട്”
തിരിച്ച് ലണ്ടനിൽ എത്തിയ ഉടനെ ഞാൻ കൂട്ടുകാരന്റെ അമ്മയെ കാണാൻ പോയി. അവർ എനിക്ക് ഒരു ബൈബിൾ തന്നു. പിന്നീട് ഞാൻ നെതർലൻഡ്സിലെ ആംസ്റ്റർഡാമിലേക്കു പോയി. അവിടെ ഒരു വഴിവിളക്കിന്റെ വെളിച്ചത്തിൽ ബൈബിൾ വായിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു സാക്ഷി എന്നെ കണ്ടു. ബൈബിളിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ അദ്ദേഹം സഹായിച്ചു. അടുത്തതായി ഞാൻ അയർലൻഡിലെ ഡബ്ലിനിലേക്കു പോയി. യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചോഫീസ് കണ്ടപ്പോൾ ഞാൻ അങ്ങോട്ടു ചെന്നു. അവിടെവെച്ച് ആർതർ മാത്യൂസ് സഹോദരനെ പരിചയപ്പെട്ടു. നല്ല അറിവും അനുഭവപരിചയവും ഉള്ള ആളായിരുന്നു അദ്ദേഹം. ബൈബിൾ പഠിപ്പിക്കാമോ എന്നു ഞാൻ അദ്ദേഹത്തോടു ചോദിച്ചു, അദ്ദേഹം സമ്മതിച്ചു.
പിന്നെ അങ്ങോട്ട് ഞാൻ പൂർണമായും പഠനത്തിൽ മുഴുകി. സാക്ഷികൾ പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങളും മാസികകളും എല്ലാം ഞാൻ ആർത്തിയോടെ വായിച്ചു. ബൈബിളും വായിച്ചു. അതു വളരെ രസമായിരുന്നു. മീറ്റിങ്ങുകളിൽ കൊച്ചുകുട്ടികൾ പറയുന്ന ഉത്തരം കേട്ട് ഞാൻ ഞെട്ടിപ്പോയിട്ടുണ്ട്. വലിയ അറിവുള്ളവർ നൂറ്റാണ്ടുകളായി അന്വേഷിച്ചുനടക്കുന്ന ചോദ്യങ്ങളുടെ ഉത്തരങ്ങൾപോലും അവർക്ക് അറിയാം. ഉദാഹരണത്തിന്, ‘ലോകത്ത് ഇത്രമാത്രം തിന്മയുള്ളത് എന്തുകൊണ്ടാണ്, ദൈവം ആരാണ്, മരിച്ചുകഴിഞ്ഞാൽ എന്താണു സംഭവിക്കുന്നത്’ തുടങ്ങിയ കാര്യങ്ങൾ. ഞാൻ എപ്പോഴും സമയം ചെലവഴിച്ചിരുന്നതു സാക്ഷികളോടൊപ്പമായിരുന്നു. അത് എളുപ്പമായിരുന്നു, കാരണം ആ രാജ്യത്ത് മറ്റ് ആരെയും എനിക്കു പരിചയം ഉണ്ടായിരുന്നില്ല. യഹോവയെ സ്നേഹിക്കാനും യഹോവയുടെ ഇഷ്ടം ചെയ്യാനും സഹോദരങ്ങൾ എന്നെ ഒരുപാടു സഹായിച്ചു.
നൈജലും ഡെന്നിസും ഞാനും
1972-ൽ ഞാൻ സ്നാനപ്പെട്ടു. ഒരു വർഷം കഴിഞ്ഞ് വടക്കൻ അയർലൻഡിലെ ന്യൂറിലുള്ള ഒരു കൊച്ചു സഭയിൽ മുൻനിരസേവനം ചെയ്യാൻതുടങ്ങി. അവിടെ ഒരു മലഞ്ചെരിവിൽ കല്ലുകൊണ്ട് ഉണ്ടാക്കിയ ചെറിയൊരു വീട് ഞാൻ വാടകയ്ക്ക് എടുത്തു. അതിനു ചുറ്റും എപ്പോഴും പശുക്കൾ മേയുന്നുണ്ടാകും. അവയുടെ മുന്നിൽ നിന്ന് ഞാൻ എന്റെ പ്രസംഗം പറഞ്ഞുപഠിക്കുമായിരുന്നു. അയവിറക്കിക്കൊണ്ട് അവ എന്നെ നോക്കിനിൽക്കുന്നതു കണ്ടാൽ പ്രസംഗം ശ്രദ്ധിച്ച് കേൾക്കുകയാണെന്നു തോന്നും. അവയ്ക്ക് എന്റെ പ്രസംഗത്തെക്കുറിച്ച് അഭിപ്രായമൊന്നും പറയാൻ കഴിയില്ലായിരുന്നെങ്കിലും സദസ്സിനെ നോക്കി പ്രസംഗിക്കാൻ അവ എന്നെ ഒരുപാടു സഹായിച്ചു. 1974-ൽ നൈജൽ പിറ്റ് സഹോദരനോടൊപ്പം എന്നെ പ്രത്യേക മുൻനിരസേവകനായി നിയമിച്ചു. അദ്ദേഹം എന്നും എന്റെ ഒരു നല്ല സുഹൃത്തായിരുന്നിട്ടുണ്ട്.
ആ സമയത്ത് വടക്കൻ അയർലൻഡിൽ അക്രമപ്രവർത്തനങ്ങൾ സർവസാധാരണമായിരുന്നു. അതുകൊണ്ടുതന്നെ ചിലർ ആ സ്ഥലത്തെ “ബോംബുകളുടെയും വെടിയുണ്ടകളുടെയും
നാട്” എന്നു വിളിച്ചു. ഒളിഞ്ഞിരുന്നുള്ള ആക്രമണങ്ങളും വെടിവെപ്പും കാറിനു ബോംബ് വെക്കലും തെരുവിലെ പോരാട്ടങ്ങളും എല്ലാമുണ്ടായിരുന്നു. പലപ്പോഴും പ്രശ്നങ്ങളുണ്ടായിരുന്നതു രാഷ്ട്രീയവും മതപരവും ആയ കാരണങ്ങളുടെ പേരിലായിരുന്നു. എന്തായാലും യഹോവയുടെ സാക്ഷികൾ രാഷ്ട്രീയ കാര്യങ്ങളിൽ ഉൾപ്പെടില്ലെന്നു പ്രോട്ടസ്റ്റന്റുകാർക്കും കത്തോലിക്കർക്കും അറിയാമായിരുന്നതുകൊണ്ട് ഞങ്ങൾക്കു സ്വതന്ത്രമായും സുരക്ഷിതമായും പ്രസംഗപ്രവർത്തനം ചെയ്യാൻ കഴിഞ്ഞു. എവിടെ, എപ്പോൾ പ്രശ്നം ഉണ്ടാകുമെന്നു മിക്കപ്പോഴും പ്രദേശവാസികൾക്ക് അറിയാമായിരുന്നു. അവർ അതു പറഞ്ഞുതന്നിരുന്നതുകൊണ്ട് പല അപകടങ്ങളും ഒഴിവാക്കാനായി.എങ്കിലും പ്രശ്നം ഉണ്ടാകാവുന്ന സാഹചര്യങ്ങൾ ഇടയ്ക്കൊക്കെ ഉണ്ടായിട്ടുണ്ട്. ഒരു ദിവസം ഞാനും ഡെന്നിസ് ക്യാരിഗൻ എന്ന ഒരു മുൻനിരസേവകനും കൂടെ അടുത്തുള്ള ഒരു പട്ടണത്തിൽ ശുശ്രൂഷയ്ക്കു പോയി. ആ പ്രദേശത്ത് വേറേ സാക്ഷികളൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങളും മുമ്പ് ഒരിക്കൽ മാത്രമേ അവിടെ പോയിരുന്നുള്ളൂ. അവിടെവെച്ച് ഒരു സ്ത്രീ ഞങ്ങൾ വേഷം മാറിവന്ന ബ്രിട്ടീഷ് സൈനികരാണെന്ന് ആരോപിച്ചു. ഞങ്ങളുടെ സംസാരരീതിക്കു വ്യത്യാസം ഉണ്ടായിരുന്നതുകൊണ്ടായിരിക്കാം അവർക്ക് അങ്ങനെ തോന്നിയത്. അവർ അതു പറഞ്ഞപ്പോൾ ശരിക്കും പേടി തോന്നി. കാരണം പട്ടാളക്കാരോടു വെറുതേ സൗഹൃദം കാണിക്കുന്നവരെപ്പോലും അവിടത്തുകാർ കൊന്നുകളയാനോ കാൽമുട്ടിൽ വെടിവെക്കാനോ സാധ്യതയുണ്ടായിരുന്നു. ഞങ്ങൾ അങ്ങനെ ഒറ്റയ്ക്ക് തണുത്തുവിറച്ച് ബസ്സു കാത്തുനിൽക്കുമ്പോൾ ഒരു കാർ വരുന്നതു കണ്ടു. അതു നേരത്തേ കണ്ട സ്ത്രീ നിന്നിരുന്ന കടയുടെ അടുത്ത് കൊണ്ടുവന്ന് നിറുത്തി. സ്ത്രീ പുറത്തേക്കു വന്ന് കാറിലുണ്ടായിരുന്ന രണ്ടു പേരോടു ഞങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് എന്തൊക്കെയോ പറഞ്ഞു. പിന്നെ കാർ ഞങ്ങളുടെ അടുത്ത് കൊണ്ടുവന്ന് നിറുത്തിയിട്ട് അതിലുള്ളവർ ബസ്സിന്റെ സമയം ചോദിച്ചു. ബസ്സു വന്നപ്പോൾ അവർ അതിലെ ഡ്രൈവറോടു സംസാരിക്കുന്നതു കണ്ടു. എന്താണു പറഞ്ഞതെന്നു കേൾക്കാൻ പറ്റിയില്ലെങ്കിലും ഞങ്ങളെ ടൗണിനു വെളിയിൽ കൊണ്ടുപോയി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചാണെന്ന് ഉറപ്പായിരുന്നു. കാരണം ബസ്സിൽ ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്തായാലും പേടിച്ചതുപോലെ ഒന്നും സംഭവിച്ചില്ല. ബസ്സിൽനിന്ന് ഇറങ്ങുമ്പോൾ ഞാൻ ഡ്രൈവറോടു ചോദിച്ചു: “ആ മനുഷ്യർ ഞങ്ങളെക്കുറിച്ചാണോ ചോദിച്ചത്?” അദ്ദേഹം പറഞ്ഞു: “നിങ്ങൾ ആരാണെന്ന് എനിക്ക് അറിയാം. ഞാൻ അവരോടു പറഞ്ഞിട്ടുണ്ട്. പേടിക്കേണ്ടാ, നിങ്ങൾക്ക് ഒരു കുഴപ്പവും വരില്ല.”
ഞങ്ങളുടെ വിവാഹദിവസത്തിൽ, 1977 മാർച്ച്
1976-ൽ ഡബ്ലിനിൽ നടന്ന ഒരു ഡിസ്ട്രിക്റ്റ് സമ്മേളനത്തിൽവെച്ച് a ഇംഗ്ലണ്ടിൽനിന്ന് വന്ന പ്രത്യേക മുൻനിരസേവികയായ പോളിൻ ലോമാക്സിനെ ഞാൻ പരിചയപ്പെട്ടു. നല്ല ആത്മീയതയും താഴ്മയും സ്നേഹവും ഉള്ള ഒരു സഹോദരി. പോളിനും അവളുടെ സഹോദരൻ റേയ്ക്കും ചെറുപ്പത്തിൽത്തന്നെ മാതാപിതാക്കളിൽനിന്ന് സത്യം കിട്ടിയതാണ്. ഒരു വർഷം കഴിഞ്ഞ് പോളിനും ഞാനും വിവാഹിതരായി. വടക്കൻ അയർലൻഡിലെ ബാലിമെന എന്ന സ്ഥലത്ത് ഞങ്ങൾ പ്രത്യേക മുൻനിരസേവനം തുടർന്നു.
കുറച്ച് കാലം ഞങ്ങൾ സർക്കിട്ട് വേലയിലായിരുന്നു. ബെൽഫാസ്റ്റിലും ലണ്ടൻഡെറിയിലും അപകടം പിടിച്ച മറ്റു ചില സ്ഥലങ്ങളിലും ഞങ്ങൾ പ്രവർത്തിച്ചു. അവിടത്തെ സഹോദരങ്ങളുടെ വിശ്വാസം കണ്ടപ്പോൾ ഞങ്ങൾക്ക് ഒരുപാടു പ്രോത്സാഹനം തോന്നി. യഹോവയെ സേവിക്കുന്നതിനുവേണ്ടി അവർ ആഴത്തിൽ വേരുപിടിച്ച പല മതവിശ്വാസങ്ങളും മുൻവിധികളും വിദ്വേഷവും എല്ലാം പിഴുതെറിഞ്ഞിരുന്നു. യഹോവ അവരെ അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതു ഞങ്ങൾ നേരിൽ കണ്ടു!
അയർലൻഡിൽ ഞാൻ പത്തു വർഷമുണ്ടായിരുന്നു. 1981-ൽ ഞങ്ങൾക്ക് 72-ാമത്തെ ഗിലെയാദ് ക്ലാസിനുള്ള ക്ഷണം കിട്ടി. അവിടെനിന്ന് പടിഞ്ഞാറൻ ആഫ്രിക്കയിലെ സിയറ ലിയോണിലേക്കു ഞങ്ങളെ നിയമിച്ചു.
സിയറ ലിയോൺ—ദരിദ്രരെങ്കിലും വിശ്വാസത്തിൽ ശക്തർ
ഞങ്ങളുടെ മിഷനറിഭവനത്തിൽ വേറേ 11 സഹോദരങ്ങൾകൂടെയുണ്ടായിരുന്നു. അവിടെ ഞങ്ങൾക്ക് എല്ലാവർക്കുംകൂടെ ഉണ്ടായിരുന്നത് ഒരു അടുക്കളയും മൂന്നു ടോയ്ലെറ്റും രണ്ടു കുളിമുറിയും ഒരു ടെലിഫോണും ഒരു വാഷിങ് മെഷീനും ഒരു ഡ്രയറും ആണ്. ഇനി ഇടയ്ക്കിടെ കറന്റു പോകും, എപ്പോഴാണെന്നു പറയാനും പറ്റില്ല. മേൽക്കൂര എലികളുടെ താവളമായിരുന്നു, ബേസ്മെന്റാകട്ടെ മൂർഖൻ പാമ്പുകളുടെയും.
കൺവെൻഷൻ കൂടാൻ അടുത്തുള്ള ഗിനിയിലേക്കു നദി കടന്ന് പോകുന്നു
ഞങ്ങളുടെ താമസസൗകര്യവും മറ്റും അത്ര നല്ലതല്ലായിരുന്നെങ്കിലും ശുശ്രൂഷ വളരെ രസമായിരുന്നു. ആളുകൾക്കു ബൈബിളിനോടു വലിയ ആദരവായിരുന്നു. ഞങ്ങൾ പറയുന്നത് അവർ ശ്രദ്ധയോടെ കേട്ടു. പലരും ബൈബിൾ പഠിക്കുകയും സത്യം സ്വീകരിക്കുകയും ചെയ്തു. അവിടത്തുകാർ
എന്നെ “മിസ്റ്റർ റോബർട്ട്” എന്നാണു വിളിച്ചിരുന്നത്. പോളിനെ “മിസ്സിസ് റോബർട്ട്” എന്നും. കുറച്ച് നാൾ കഴിഞ്ഞപ്പോൾ ബ്രാഞ്ചോഫീസിന്റെ ജോലികൾ ഒരുപാടു ചെയ്യാനുണ്ടായിരുന്നതുകൊണ്ട് എനിക്ക് അധികം സമയം ശുശ്രൂഷയ്ക്കു പോകാൻ പറ്റാതെയായി. അപ്പോൾ അവർ പോളിനെ “മിസ്സിസ് പോളിൻ” എന്നും എന്നെ “മിസ്റ്റർ പോളിൻ” എന്നും വിളിക്കാൻതുടങ്ങി. പോളിന് അതങ്ങ് ഇഷ്ടപ്പെട്ടു.ഒരു പ്രസംഗപര്യടനത്തിനായി സിയറ ലിയോണിലേക്ക്
അവിടത്തെ സഹോദരങ്ങളിൽ പലരും വളരെ പാവപ്പെട്ടവരായിരുന്നു. എങ്കിലും യഹോവ അവരുടെ ആവശ്യങ്ങൾക്കുവേണ്ടി കരുതി, പലപ്പോഴും നമ്മൾ ചിന്തിക്കാത്ത രീതിയിൽ. (മത്താ. 6:33) ഞാൻ ഓർക്കുന്ന ഒരു സംഭവമുണ്ട്. ഒരു സഹോദരിയുടെ കൈവശം അവർക്കും മക്കൾക്കും അന്നത്തേക്കു വേണ്ട ഭക്ഷണത്തിനുള്ള പണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും സഹോദരി അതു മുഴുവൻ മലമ്പനിക്കുള്ള മരുന്നു വാങ്ങാൻ പണമില്ലാതെ ബുദ്ധിമുട്ടിയിരുന്ന ഒരു സഹോദരനു കൊടുത്തു. പക്ഷേ ആ ദിവസംതന്നെ കുറച്ച് കഴിഞ്ഞപ്പോൾ അപ്രതീക്ഷിതമായി ഒരു സ്ത്രീ മുടി ഭംഗിവരുത്താൻവേണ്ടി സഹോദരിയുടെ അടുത്ത് വന്നു. അങ്ങനെ സഹോദരിക്കു കുറച്ച് പണം കിട്ടി. ഇതുപോലുള്ള ധാരാളം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
നൈജീരിയ—പുതിയ ഒരു നാടിനെ അറിയുന്നു
സിയറ ലിയോണിൽ ഞങ്ങൾ ഒൻപതു വർഷമുണ്ടായിരുന്നു. അവിടെനിന്ന് നൈജീരിയയിലെ ബഥേലിലേക്കു നിയമനമാറ്റം കിട്ടി. അങ്ങനെ ഞങ്ങൾ വലിയൊരു ബ്രാഞ്ചോഫീസിൽ എത്തി. സിയറ ലിയോണിൽ ചെയ്തിരുന്നതുപോലെയുള്ള ഓഫീസ് ജോലിയാണ് എനിക്ക് അവിടെയുമുണ്ടായിരുന്നത്. പക്ഷേ പോളിനു നിയമനം കിട്ടിയത് ബഥേലിലെ തയ്യൽ വിഭാഗത്തിലാണ്. അതു വലിയൊരു മാറ്റമായിരുന്നു. കാരണം അതുവരെ അവൾ മാസംതോറും 130 മണിക്കൂർ ശുശ്രൂഷ ചെയ്തിരുന്നു. ധാരാളം നല്ല ബൈബിൾപഠനങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ദിവസം മുഴുവൻ കീറിയ തുണികൾ തുന്നണം. അതുമായി പൊരുത്തപ്പെടാൻ ആദ്യമൊക്കെ അല്പം ബുദ്ധിമുട്ടി. പക്ഷേ തന്റെ ജോലി സഹോദരങ്ങൾ വിലമതിക്കുന്നുണ്ടെന്നു മനസ്സിലാക്കിയതും മറ്റു ബഥേൽ അംഗങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള അവസരങ്ങൾ കണ്ടെത്താൻ ശ്രമിച്ചതും സന്തോഷം നിലനിറുത്താൻ പോളിനെ സഹായിച്ചു.
നൈജീരിയൻ സംസ്കാരം ഞങ്ങൾക്കു തീരെ പരിചയമില്ലായിരുന്നു, ഒരുപാടു കാര്യങ്ങൾ പഠിക്കേണ്ടതുണ്ടായിരുന്നു. ഒരിക്കൽ ഒരു സഹോദരൻ ബഥേലിലേക്കു പുതുതായി വന്ന സഹോദരിയെ പരിചയപ്പെടുത്താൻ എന്റെ ഓഫീസിലേക്കു വന്നു. സഹോദരിയെ അഭിനന്ദിച്ചുകൊണ്ട് കൈ കൊടുക്കാൻ പോയപ്പോൾ സഹോദരി എന്റെ കാൽക്കൽ വീണ് നമസ്കരിച്ചു. ഞാൻ ആകെ ഞെട്ടിപ്പോയി. രണ്ടു ബൈബിൾവാക്യങ്ങളാണ് അപ്പോൾ എന്റെ മനസ്സിലേക്കു വന്നത്, പ്രവൃത്തികൾ 10:25, 26-ഉം വെളിപാട് 19:10-ഉം. ‘അങ്ങനെ ചെയ്യരുത്’ എന്നു പറയാൻ പെട്ടെന്നു തോന്നി. പക്ഷേ പിന്നെ ഓർത്തു, ബഥേലിൽനിന്ന് ക്ഷണം കിട്ടിയിട്ടാണല്ലോ സഹോദരി വന്നിരിക്കുന്നത്. അപ്പോൾ ബൈബിൾപഠിപ്പിക്കലുകൾ ഒക്കെ അറിയാമായിരിക്കുമല്ലോ.
എന്തായാലും പെട്ടെന്ന് എനിക്ക് അത് ഉൾക്കൊള്ളാനായില്ല. തുടർന്നുള്ള സംസാരത്തിനിടയിലും അതിന്റെ ഒരു ബുദ്ധിമുട്ട് എനിക്കുണ്ടായിരുന്നു. പിന്നീട് ഈ വിഷയത്തെക്കുറിച്ച് ഞാൻ കൂടുതലായി പഠിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും അന്ന് അങ്ങനെയൊരു രീതിയുണ്ടായിരുന്നു, അതനുസരിച്ചാണു സഹോദരി അതു ചെയ്തത് എന്ന് എനിക്കു മനസ്സിലായി. 1 ശമു. 24:8) അറിയാതെപോലും സഹോദരിയെ വിഷമിപ്പിക്കുന്ന ഒന്നും പറഞ്ഞില്ലല്ലോ എന്നോർത്ത് എനിക്ക് ആശ്വാസം തോന്നി.
പുരുഷന്മാരും അങ്ങനെ ചെയ്യാറുണ്ടായിരുന്നു. അതു മറ്റുള്ളവരോടു ബഹുമാനം കാണിക്കാനായിരുന്നു, അല്ലാതെ ആരാധനയായിരുന്നില്ല. ബൈബിളിലും അത്തരം സംഭവങ്ങൾ പറയുന്നുണ്ട്. (നൈജീരിയയിലായിരുന്നപ്പോൾ എടുത്തുപറയത്തക്ക രീതിയിൽ വിശ്വാസം തെളിയിച്ച അവിടത്തുകാരായ പല സഹോദരങ്ങളെയും ഞങ്ങൾ പരിചയപ്പെട്ടു. അതിൽ ഒരാളായിരുന്നു ഐസയ ആഡാഗ്ബോണ. b സഹോദരനു ചെറുപ്പത്തിൽത്തന്നെ സത്യം കിട്ടിയതാണ്. പക്ഷേ കുറച്ച് കഴിഞ്ഞ് അദ്ദേഹത്തിനു കുഷ്ഠരോഗമാണെന്നു കണ്ടെത്തി. അങ്ങനെ കുഷ്ഠരോഗികളെ താമസിപ്പിക്കുന്ന സ്ഥലത്തേക്കു സഹോദരനെ കൊണ്ടുപോയി. അവിടെ അദ്ദേഹം മാത്രമാണു സാക്ഷിയായിട്ടുണ്ടായിരുന്നത്. എതിർപ്പുകളൊക്കെ ഉണ്ടായിരുന്നെങ്കിലും 30-ലേറെ കുഷ്ഠരോഗികളെ സത്യം സ്വീകരിക്കാൻ സഹോദരൻ സഹായിച്ചു. അവിടെ ഒരു സഭയും സ്ഥാപിച്ചു.
കെനിയ—സഹോദരങ്ങൾ എന്നോടു ക്ഷമയോടെ ഇടപെട്ടു
ഒറ്റപ്പെട്ടുപോയ ഒരു കാണ്ടാമൃഗക്കുഞ്ഞിനോടൊപ്പം, കെനിയയിൽ
1996-ൽ ഞങ്ങളെ കെനിയ ബ്രാഞ്ചിലേക്കു നിയമിച്ചു. തുടക്കത്തിൽ പറഞ്ഞ ആ സംഭവത്തിനു ശേഷം ഇത് ആദ്യമായിട്ടാണു ഞാൻ അവിടെ എത്തുന്നത്. ബഥേലിലായിരുന്നു ഞങ്ങളുടെ താമസം. കുരങ്ങന്മാരും അവിടെ സന്ദർശകരായി എത്താറുണ്ട്. സഹോദരിമാർ ആരെങ്കിലും പഴങ്ങളുമായി പോകുന്നതു കണ്ടാൽ അവ അതു തട്ടിപ്പറിക്കും. ഒരിക്കൽ ഒരു സഹോദരി മുറിയിലെ ജനൽ അടയ്ക്കാൻ മറന്നുപോയി. തിരിച്ചെത്തുമ്പോൾ കാണുന്നതു കുരങ്ങന്മാർ കുടുംബസമേതം മുറിയിലുണ്ടായിരുന്ന ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നതാണ്. അതു കണ്ടതും സഹോദരി നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടി. കുരങ്ങന്മാർ ഒച്ചവെച്ചുകൊണ്ട് ജനലിലൂടെ വെളിയിലേക്കും ചാടി.
പോളിനും ഞാനും സ്വാഹിലി ഭാഷാസഭയിലായിരുന്നു. കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ എനിക്കു സഭാപുസ്തകാധ്യയനം (ഇപ്പോഴത്തെ സഭാ ബൈബിൾപഠനം) നടത്താനുള്ള നിയമനം കിട്ടി. ആ ഭാഷയുടെ കാര്യത്തിൽ ഞാൻ ശരിക്കും ഒരു ശിശുവായിരുന്നു. അതുകൊണ്ട് പഠിപ്പിക്കാനുള്ള ഭാഗം ഞാൻ നേരത്തേ തയ്യാറാകും. എങ്കിലേ ചോദ്യങ്ങളെങ്കിലും വായിക്കാൻ എനിക്കു പറ്റുമായിരുന്നുള്ളൂ. സഹോദരങ്ങൾ ഉത്തരം പറയുമ്പോൾ പുസ്തകത്തിൽ എഴുതിയിരിക്കുന്നതിൽനിന്ന് അൽപ്പമെങ്കിലും മാറിയാൽ എനിക്ക് അവർ പറയുന്നതു പിടികിട്ടില്ലായിരുന്നു. വല്ലാത്ത ഒരു അവസ്ഥയായിരുന്നു അത്. സഹോദരങ്ങളുടെ കാര്യം ഓർത്തപ്പോൾ എനിക്കു സങ്കടം തോന്നി. പക്ഷേ അവർ ആ ക്രമീകരണത്തെ മനസ്സോടെ സ്വീകരിച്ചു. അവരുടെ ക്ഷമയെയും താഴ്മയെയും കുറിച്ച് പറയാതിരിക്കാനാകില്ല.
ഐക്യനാടുകൾ—സമ്പന്നരെങ്കിലും വിശ്വാസത്തിൽ ശക്തർ
കെനിയയിൽ ഞങ്ങൾ ഒരു വർഷം തികച്ചില്ലായിരുന്നു. 1997-ൽ ഞങ്ങൾക്കു ന്യൂയോർക്കിലെ ബ്രൂക്ലിൻ ബഥേലിലേക്കു ക്ഷണം കിട്ടി. ഇതു സമ്പദ്സമൃദ്ധമായ ഒരു രാജ്യമാണ്. സമ്പത്ത് പല പ്രശ്നങ്ങൾക്കും കാരണമാകാം. (സുഭാ. 30:8, 9) എങ്കിലും സഹോദരങ്ങൾ ശക്തമായ വിശ്വാസം കാണിക്കുന്നു. അവർ തങ്ങളുടെ സമയവും വസ്തുവകകളും സ്വന്തം നേട്ടത്തിനുവേണ്ടിയല്ല, യഹോവയുടെ സംഘടനയെ പിന്തുണയ്ക്കാനാണ് ഉപയോഗിക്കുന്നത്.
ഇത്രയും കാലംകൊണ്ട് വ്യത്യസ്ത സാഹചര്യങ്ങളിൽ സഹോദരങ്ങൾ വിശ്വാസം തെളിയിക്കുന്നതു ഞങ്ങൾക്കു നേരിട്ട് കാണാനായി. അയർലൻഡിൽ ആഭ്യന്തരകലാപങ്ങൾക്കിടയിലും ആഫ്രിക്കയിൽ ദാരിദ്ര്യത്തിനും ഒറ്റപ്പെടലിനും ഇടയിലും ഐക്യനാടുകളിൽ സമ്പദ്സമൃദ്ധിയുടെ നടുവിലും സഹോദരങ്ങൾ യഹോവയോടു വിശ്വസ്തരായി തുടരുന്നു. ഈ സഹോദരങ്ങളെല്ലാം തന്നോടു കാണിക്കുന്ന സ്നേഹം കാണുമ്പോൾ യഹോവയ്ക്ക് എത്ര സന്തോഷമായിരിക്കും!
പോളിനോടൊപ്പം വാർവിക്ക് ബഥേലിൽ
വർഷങ്ങൾ പറക്കുകയായിരുന്നു, “നെയ്ത്തുതറിയെക്കാൾ” വേഗത്തിൽ. (ഇയ്യോ. 7:6) ഞങ്ങൾ ഇപ്പോൾ ന്യൂയോർക്കിലെ വാർവിക്കിലുള്ള ലോകാസ്ഥാനത്താണ്. ഇവിടെ പരസ്പരം സ്നേഹിക്കുന്ന ആളുകളോടൊപ്പം യഹോവയെ സേവിക്കുന്നതിൽ തുടരാൻ ഞങ്ങൾക്കാകുന്നു. ഞങ്ങളെക്കൊണ്ട് കഴിയുന്നതെല്ലാം ചെയ്തുകൊണ്ട് നമ്മുടെ രാജാവായ യേശുക്രിസ്തുവിനെ പിന്തുണയ്ക്കാനാകുന്നതിൽ ഞങ്ങൾക്കു വലിയ സന്തോഷവും സംതൃപ്തിയും ഉണ്ട്. എണ്ണമറ്റ തന്റെ വിശ്വസ്തർക്കു ക്രിസ്തു പെട്ടെന്നുതന്നെ പ്രതിഫലം നൽകുമല്ലോ.—മത്താ. 25:34.