പഠനലേഖനം 11
സ്നാനമേൽക്കാനായി എങ്ങനെ ഒരുങ്ങാം?
“സ്നാനമേൽക്കാൻ ഇനി എനിക്ക് എന്താണു തടസ്സം?”—പ്രവൃ. 8:36.
ഗീതം 50 എന്റെ സമർപ്പണപ്രാർഥന
ചുരുക്കം a
ലോകമെങ്ങുമായി ചെറുപ്പക്കാരും പ്രായമായവരും ആത്മീയപുരോഗതി വരുത്തുകയും സ്നാനമേൽക്കുകയും ചെയ്യുന്നു (1-2 ഖണ്ഡികകൾ കാണുക)
1-2. ഇതുവരെ സ്നാനത്തിനുള്ള യോഗ്യതയിൽ എത്തിയില്ലെങ്കിൽ നിരാശപ്പെടരുതാത്തത് എന്തുകൊണ്ട്? (പുറംതാളിലെ ചിത്രം കാണുക.)
സ്നാനപ്പെടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ നിങ്ങൾ വളരെ നല്ല ഒരു ലക്ഷ്യമാണു വെച്ചിരിക്കുന്നത്. ഇപ്പോൾത്തന്നെ അതിന് ഒരുങ്ങിയതായി നിങ്ങൾക്കു തോന്നുന്നുണ്ടോ? ഇനി, നിങ്ങൾ അതിനുള്ള യോഗ്യതയിൽ എത്തിയെന്നു മൂപ്പന്മാരും സമ്മതിക്കുന്നുണ്ടോ? എങ്കിൽ ഏറ്റവും അടുത്ത അവസരത്തിൽത്തന്നെ സ്നാനമേൽക്കുക. അങ്ങനെ ചെയ്യുന്നതിലൂടെ യഹോവയുടെ സേവനത്തിൽ പലതും ചെയ്യാനുള്ള അവസരം തുറന്നുകിട്ടും. കൂടാതെ അതിന്റെ സന്തോഷവും അനുഗ്രഹങ്ങളും ആസ്വദിക്കാനുമാകും.
2 ഇനി, സ്നാനപ്പെടാനുള്ള യോഗ്യതയായിട്ടില്ലെന്നു നിങ്ങളോടു പറയുന്നെന്നിരിക്കട്ടെ. അതല്ലെങ്കിൽ ഒരുപക്ഷേ നിങ്ങൾക്കുതന്നെ അങ്ങനെ തോന്നിയേക്കാം. എങ്കിൽ നിരാശപ്പെടരുത്. പ്രധാനപ്പെട്ട ആ ലക്ഷ്യത്തിലെത്താൻ നിങ്ങൾക്കു പുരോഗമിക്കാനാകും. ചെറുപ്പക്കാരോ പ്രായമുള്ളവരോ ആണെങ്കിലും അതിനു പറ്റും.
“ഇനി എനിക്ക് എന്താണു തടസ്സം?”
3. എത്യോപ്യക്കാരനായ കൊട്ടാരോദ്യോഗസ്ഥൻ ഫിലിപ്പോസിനോട് എന്താണു ചോദിച്ചത്, ഏതു ചോദ്യം നമ്മുടെ മനസ്സിൽ വന്നേക്കാം? (പ്രവൃത്തികൾ 8:36, 38)
3 പ്രവൃത്തികൾ 8:36, 38 വായിക്കുക. എത്യോപ്യയിൽനിന്നുള്ള ഒരു കൊട്ടാരോദ്യോഗസ്ഥൻ സുവിശേഷകനായ ഫിലിപ്പോസിനോടു ചോദിച്ചു: “സ്നാനമേൽക്കാൻ ഇനി എനിക്ക് എന്താണു തടസ്സം?” സ്നാനപ്പെടാൻ ആ എത്യോപ്യക്കാരൻ ആഗ്രഹിച്ചു എന്നതിനു സംശയമില്ല. പക്ഷേ അദ്ദേഹത്തിന് അതിനുള്ള യോഗ്യതയുണ്ടായിരുന്നോ?
എത്യോപ്യക്കാരനായ ഉദ്യോഗസ്ഥൻ യഹോവയെക്കുറിച്ച് തുടർന്നും പഠിച്ചുകൊണ്ടിരുന്നു (4-ാം ഖണ്ഡിക കാണുക)
4. ആ എത്യോപ്യക്കാരൻ കൂടുതൽ പഠിക്കാൻ ആഗ്രഹിച്ചിരുന്നെന്നു നമുക്ക് എങ്ങനെ അറിയാം?
4 ആ എത്യോപ്യക്കാരൻ “ആരാധനയ്ക്കുവേണ്ടി യരുശലേമിൽ പോയിട്ട്” വരുകയായിരുന്നു. (പ്രവൃ. 8:27) അതിന്റെ അർഥം അദ്ദേഹം ജൂതമതം സ്വീകരിച്ച ആളായിരുന്നെന്നാണ്. അതുകൊണ്ടുതന്നെ അദ്ദേഹം എബ്രായതിരുവെഴുത്തുകളിൽനിന്ന് യഹോവയെക്കുറിച്ച് പഠിച്ചിരുന്നെന്ന് ഉറപ്പാണ്. പക്ഷേ അദ്ദേഹം കൂടുതൽ അറിയാൻ ആഗ്രഹിച്ചു. വാസ്തവത്തിൽ ഫിലിപ്പോസ് ആ ഉദ്യോഗസ്ഥനെ കാണുമ്പോൾ അദ്ദേഹം യശയ്യ പ്രവാചകന്റെ ചുരുൾ വായിക്കുകയായിരുന്നു. (പ്രവൃ. 8:28) അതാകട്ടെ വളരെ ആഴത്തിൽ പഠിക്കേണ്ട ഒരു തിരുവെഴുത്തുഭാഗമാണ്. അതു കാണിക്കുന്നതു ചില അടിസ്ഥാന ബൈബിൾസത്യങ്ങൾ മനസ്സിലാക്കിയതുകൊണ്ട് മാത്രം അദ്ദേഹം തൃപ്തനായിരുന്നില്ല, കൂടുതൽ പഠിക്കാൻ ആഗ്രഹിച്ചു എന്നാണ്.
5. എത്യോപ്യക്കാരൻ താൻ പഠിച്ചതിനു ചേർച്ചയിൽ എന്തു ചെയ്തു?
5 എത്യോപ്യയിലെ രാജ്ഞിയായ കന്ദക്കയുടെ കീഴിലുള്ള ഒരു ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം, കൊട്ടാരത്തിലെ ‘ധനകാര്യവിചാരകൻ.’ (പ്രവൃ. 8:27) അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഒരുപാട് ഉത്തരവാദിത്വങ്ങളും തിരക്കും ഉണ്ടായിരുന്നു. എന്നിട്ടും യഹോവയെ ആരാധിക്കാൻ അദ്ദേഹം സമയം കണ്ടെത്തി. യഹോവയെക്കുറിച്ച് പഠിച്ചാൽ മാത്രം മതി എന്നു ചിന്തിക്കാതെ പഠിച്ച കാര്യങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കാനും തയ്യാറായി. അതുകൊണ്ടാണ് അദ്ദേഹം യരുശലേമിലെ ദേവാലയത്തിൽ ചെന്ന് യഹോവയെ ആരാധിക്കുന്നതിന് എത്യോപ്യയിൽനിന്ന് അത്രയും ദൂരം യാത്ര ചെയ്തത്. അതിന് ഒരുപാടു സമയവും പണവും ചെലവഴിക്കേണ്ടിയിരുന്നു. യഹോവയെ ആരാധിക്കാൻവേണ്ടി എന്തൊക്കെ ചെയ്യണോ അതെല്ലാം ചെയ്യാൻ അദ്ദേഹം ഒരുക്കമായിരുന്നു.
6-7. യഹോവയോടുള്ള എത്യോപ്യക്കാരന്റെ സ്നേഹം കൂടുതൽ ശക്തമായത് എങ്ങനെ?
6 ഫിലിപ്പോസിൽനിന്ന് എത്യോപ്യക്കാരൻ പ്രധാനപ്പെട്ട പല കാര്യങ്ങളും പുതിയതായി പഠിച്ചു. അതിലൊന്നായിരുന്നു യേശുവാണു മിശിഹ എന്ന സത്യം. (പ്രവൃ. 8:34, 35) യേശു തനിക്കുവേണ്ടി ചെയ്തതിനെക്കുറിച്ച് മനസ്സിലാക്കിയപ്പോൾ അദ്ദേഹത്തിനു ശരിക്കും സന്തോഷമായി. തുടർന്ന് അദ്ദേഹം എന്താണു ചെയ്തത്? താൻ ആയിരിക്കുന്ന ജൂതമതത്തിൽത്തന്നെ തുടരാൻ അദ്ദേഹത്തിനു തീരുമാനിക്കാമായിരുന്നു. എന്നാൽ യഹോവയോടും യേശുവിനോടും ഉള്ള സ്നേഹം വളർന്നതുകൊണ്ട് അതനുസരിച്ച് പ്രവർത്തിക്കാൻ തയ്യാറായി. അങ്ങനെ യേശുക്രിസ്തുവിന്റെ ഒരു അനുഗാമിയായി സ്നാനമേൽക്കാൻ അദ്ദേഹം തീരുമാനിച്ചു. അദ്ദേഹത്തിന് അതിനുള്ള യോഗ്യതയുണ്ടെന്നു കണ്ടതുകൊണ്ട് ഫിലിപ്പോസ് അദ്ദേഹത്തെ സ്നാനപ്പെടുത്തി.
7 ആ എത്യോപ്യക്കാരന്റെ മാതൃക അനുകരിക്കുന്നെങ്കിൽ നിങ്ങൾക്കും സ്നാനത്തിനുള്ള യോഗ്യതയിൽ എത്താം. അപ്പോൾ അദ്ദേഹത്തെപ്പോലെതന്നെ, “സ്നാനമേൽക്കാൻ ഇനി എനിക്ക് എന്താണു തടസ്സം” എന്നു നിങ്ങൾക്കും പൂർണബോധ്യത്തോടെ പറയാനാകും. യോഗ്യതയിൽ എത്താൻ അദ്ദേഹം എന്തൊക്കെയാണു ചെയ്തത്? തുടർന്നും പഠിച്ചുകൊണ്ടിരുന്നു, പഠിച്ച കാര്യങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിച്ചു, യഹോവയോടുള്ള തന്റെ സ്നേഹം കൂടുതൽക്കൂടുതൽ ശക്തമാക്കാൻ ശ്രമിച്ചു. ഇതേ കാര്യങ്ങൾ നിങ്ങൾക്ക് എങ്ങനെ ചെയ്യാം?
പഠനം തുടരുക
8. നമ്മൾ എന്തു ചെയ്യണമെന്നാണു യോഹന്നാൻ 17:3 പറയുന്നത്?
8 യോഹന്നാൻ 17:3 വായിക്കുക. ഈ വാക്യമാണു ബൈബിൾ പഠിക്കാൻ തീരുമാനിക്കുന്നതിനു പലരെയും പ്രേരിപ്പിച്ചത്. ഒരുപക്ഷേ നിങ്ങളുടെ കാര്യത്തിലും അങ്ങനെയായിരിക്കാം. എന്നാൽ, നമ്മൾ തുടർന്നും പഠിക്കേണ്ടതുണ്ടോ? ഉണ്ട്. കാരണം, ‘ഏകസത്യദൈവത്തെക്കുറിച്ചുള്ള അറിവ്’ നേടുന്നത് ഒരിക്കലും തീരുന്ന ഒരു കാര്യമല്ല. (സഭാ. 3:11) നിത്യതയിലെന്നും നമ്മൾ പഠിച്ചുകൊണ്ടേയിരിക്കും. യഹോവയെക്കുറിച്ച് എത്രയധികം പഠിക്കുന്നോ അത്രയധികം യഹോവയോട് അടുക്കാൻ നമുക്കു കഴിയും.—സങ്കീ. 73:28.
9. അടിസ്ഥാന ബൈബിൾസത്യങ്ങൾ മനസ്സിലാക്കിയശേഷം നമ്മൾ എന്തു ചെയ്യണം?
9 യഹോവയെക്കുറിച്ച് പഠിച്ചുതുടങ്ങുമ്പോൾ നമ്മൾ ബൈബിളിലെ ചില അടിസ്ഥാനോപദേശങ്ങൾ മാത്രമാണു പഠിക്കുന്നത്. എബ്രായർക്ക് എഴുതിയ കത്തിൽ അപ്പോസ്തലനായ പൗലോസ് അതിനെ “അടിസ്ഥാനകാര്യങ്ങൾ” എന്നാണു വിളിച്ചത്. ആദ്യം പഠിക്കുന്ന കാര്യങ്ങളെന്ന നിലയിൽ പൗലോസ് അവയെ വില കുറച്ച് കണ്ടില്ല. വാസ്തവത്തിൽ പൗലോസ് അതിനെ കുഞ്ഞുങ്ങൾക്കു നൽകുന്ന പാലിനോടാണു താരതമ്യം ചെയ്തത്. അവരുടെ വളർച്ചയ്ക്ക് അതു വേണമല്ലോ. (എബ്രാ. 5:12; 6:1) എന്നാൽ ദൈവവചനത്തിലെ അടിസ്ഥാനസത്യങ്ങൾ മാത്രം പഠിക്കാതെ കൂടുതൽ ആഴത്തിലുള്ള കാര്യങ്ങൾ പഠിക്കാനും അദ്ദേഹം ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിച്ചു. ബൈബിളിലെ ആഴമേറിയ സത്യങ്ങൾ പഠിക്കാനുള്ള ഒരു ആഗ്രഹം നിങ്ങൾ വളർത്തിയെടുത്തിട്ടുണ്ടോ? യഹോവയെയും ദൈവോദ്ദേശ്യങ്ങളെയും കുറിച്ച് തുടർന്നു പഠിക്കാനും ആത്മീയമായി വളരാനും നിങ്ങൾ തയ്യാറാണോ?
10. പഠിക്കുന്നത് എളുപ്പമല്ലെന്നു പലർക്കും തോന്നുന്നത് എന്തുകൊണ്ട്?
10 പഠിക്കുക എന്നതു പലരുടെയും കാര്യത്തിൽ അത്ര എളുപ്പമല്ല. നിങ്ങൾക്കോ? സ്കൂളിലായിരുന്നപ്പോൾ, നന്നായി വായിക്കാനും പഠിക്കാനും നിങ്ങൾക്കു പരിശീലിക്കാനായോ? പഠനം ശരിക്കും ആസ്വദിച്ചിട്ടുള്ള, അതിന്റെ പ്രയോജനം കിട്ടിയിട്ടുള്ള ആളാണോ നിങ്ങൾ? അതോ പുസ്തകത്തിൽനിന്ന് വായിച്ച് പഠിക്കുന്നതു പറ്റുന്ന കാര്യമല്ല എന്നാണോ തോന്നിയിട്ടുള്ളത്? നിങ്ങളെപ്പോലെതന്നെ ചിന്തിക്കുന്ന പലരുമുണ്ട്. ഒന്ന് ഓർക്കുക: യഹോവയ്ക്കു നിങ്ങളെ സഹായിക്കാനാകും. നമുക്കു കിട്ടാവുന്നതിൽവെച്ച് ഏറ്റവും നല്ല അധ്യാപകനാണ് യഹോവ.
11. യഹോവ ‘മഹാനായ ഉപദേഷ്ടാവാണ്’ എന്നു പറയാവുന്നത് എന്തുകൊണ്ട്?
11 “മഹാനായ ഉപദേഷ്ടാവ്” എന്നാണ് യഹോവ തന്നെക്കുറിച്ചുതന്നെ പറഞ്ഞിരിക്കുന്നത്. (യശ. 30:20, 21) തന്റെ വിദ്യാർഥികളെ ശരിക്കും മനസ്സിലാക്കുന്ന, നല്ല ക്ഷമയും ദയയും ഉള്ള ഒരു അധ്യാപകനാണ് യഹോവ. തന്റെ ഓരോ വിദ്യാർഥിയുടെയും നന്മ കാണാനാണ് യഹോവ ശ്രമിക്കുന്നത്. (സങ്കീ. 130:3) നമ്മുടെ കഴിവിന് അപ്പുറം യഹോവ ഒരിക്കലും നമ്മളിൽനിന്ന് പ്രതീക്ഷിക്കുന്നുമില്ല. ഇനി, എത്ര അതിശയകരമായ രീതിയിലാണ് യഹോവ നമ്മുടെ തലച്ചോറ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഒന്നു ചിന്തിക്കുക. (സങ്കീ. 139:14) പഠിക്കാനുള്ള സ്വാഭാവികമായ ഒരു ആഗ്രഹം നമുക്കെല്ലാമുണ്ട്. നമ്മൾ എല്ലാ കാലവും പഠിച്ചുകൊണ്ടിരിക്കാനും അത് ആസ്വദിക്കാനും ആണ് സ്രഷ്ടാവ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് ബൈബിൾസത്യങ്ങൾ പഠിക്കാൻ ഇപ്പോൾത്തന്നെ ശക്തമായ ‘ആഗ്രഹം വളർത്തിയെടുക്കുന്നതു’ നന്നായിരിക്കും. (1 പത്രോ. 2:2) നിങ്ങൾക്കു നേടിയെടുക്കാനാകുന്ന ലക്ഷ്യങ്ങൾ വെക്കുക. പതിവായി ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്യുക. (യോശു. 1:8) നിങ്ങളുടെ ആ ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കും. അങ്ങനെ യഹോവയെക്കുറിച്ച് കൂടുതൽക്കൂടുതൽ വായിക്കുകയും പഠിക്കുകയും ചെയ്യുന്നതു നിങ്ങൾ ആസ്വദിക്കും.
12. നമ്മൾ യേശുവിന്റെ ജീവിതത്തെയും ശുശ്രൂഷയെയും കുറിച്ച് പഠിക്കേണ്ടത് എന്തുകൊണ്ട്?
12 യേശുവിന്റെ ജീവിതത്തെയും ശുശ്രൂഷയെയും കുറിച്ച് ചിന്തിക്കാൻ പതിവായി സമയം മാറ്റിവെക്കുക. യഹോവയെ സേവിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ യേശുവിന്റെ മാതൃക അനുകരിക്കുന്നതു വളരെ പ്രധാനമാണ്, പ്രത്യേകിച്ച് ബുദ്ധിമുട്ടു നിറഞ്ഞ ഈ സമയത്ത്. (1 പത്രോ. 2:21) തന്റെ അനുഗാമികൾക്കു പ്രശ്നങ്ങൾ ഉണ്ടാകുമെന്നു യേശു തുറന്നുപറഞ്ഞു. (ലൂക്കോ. 14:27, 28) എങ്കിലും അവർക്കു തന്നെപ്പോലെതന്നെ വിജയിക്കാനാകുമെന്ന കാര്യത്തിൽ യേശുവിന് ഉറപ്പുണ്ടായിരുന്നു. (യോഹ. 16:33) അതുകൊണ്ട് യേശുവിന്റെ ജീവിതത്തെക്കുറിച്ച് നന്നായി പഠിക്കുക. ഓരോ ദിവസവും ചെയ്യുന്ന കാര്യങ്ങളിൽ ആ മാതൃക അനുകരിക്കാൻ ലക്ഷ്യങ്ങൾ വെക്കുക.
13. യഹോവയോട് എന്തിനുവേണ്ടി അപേക്ഷിച്ചുകൊണ്ടിരിക്കണം, എന്തുകൊണ്ട്?
13 കുറെ അറിവ് നേടിയതുകൊണ്ട് മാത്രം പ്രയോജനമില്ല. അറിവ് നേടുന്നതിന്റെ ഉദ്ദേശ്യംതന്നെ, യഹോവയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുകയും ദൈവത്തോടുള്ള സ്നേഹം, ദൈവത്തിലുള്ള വിശ്വാസം എന്നിവപോലുള്ള ഗുണങ്ങൾ വളർത്തിയെടുക്കുകയും ചെയ്യുക എന്നതാണ്. (1 കൊരി. 8:1-3) അതുകൊണ്ട് പഠിക്കുന്നതോടൊപ്പം വിശ്വാസം വളർത്തിയെടുക്കാൻ സഹായിക്കണേ എന്ന് യഹോവയോട് അപേക്ഷിക്കുകയും ചെയ്യണം. (ലൂക്കോ. 17:5) ഇത്തരത്തിൽ പ്രാർഥിക്കുമ്പോൾ യഹോവ അതു കേൾക്കുകയും ഉത്തരം തരുകയും ചെയ്യും. ദൈവത്തെക്കുറിച്ചുള്ള ശരിയായ അറിവിനെ അടിസ്ഥാനമാക്കിയുള്ള വിശ്വാസം കൂടുതൽ പുരോഗതി വരുത്താൻ നമ്മളെ സഹായിക്കും.—യാക്കോ. 2:26.
പഠിക്കുന്നതിനു ചേർച്ചയിൽ പ്രവർത്തിക്കുക
പ്രളയത്തിനു മുമ്പ് നോഹയും കുടുംബവും തങ്ങൾ മനസ്സിലാക്കിയ കാര്യങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിച്ചു (14-ാം ഖണ്ഡിക കാണുക)
14. പഠിക്കുന്നതിനു ചേർച്ചയിൽ പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം പത്രോസ് അപ്പോസ്തലൻ എടുത്തുപറഞ്ഞത് എങ്ങനെ? (ചിത്രവും കാണുക.)
14 ക്രിസ്തുവിന്റെ അനുഗാമികൾ, പഠിക്കുന്ന കാര്യങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കുന്നത് എത്ര പ്രധാനമാണെന്നു പത്രോസ് അപ്പോസ്തലൻ എടുത്തുപറഞ്ഞു. നോഹയെക്കുറിച്ചുള്ള ബൈബിൾവിവരണം ഉപയോഗിച്ചുകൊണ്ടാണ് അദ്ദേഹം അതു പറഞ്ഞത്. ഒരു ജലപ്രളയത്തിലൂടെ അന്നുള്ള ദുഷ്ടന്മാരെ നശിപ്പിക്കുമെന്ന് യഹോവ നോഹയോടു പറഞ്ഞു. ഒരു പ്രളയം വരുമെന്ന് അറിഞ്ഞതുകൊണ്ട് മാത്രം നോഹയ്ക്കും കുടുംബത്തിനും ജീവൻ രക്ഷിക്കാനാകുമായിരുന്നില്ല. മനസ്സിലാക്കിയ കാര്യങ്ങൾക്കു ചേർച്ചയിൽ അവർ പ്രവർത്തിക്കുകയും ചെയ്യണമായിരുന്നു. പ്രളയത്തിനു മുമ്പുള്ള ആ സമയത്തെക്കുറിച്ച് പത്രോസ് പറഞ്ഞതു ശ്രദ്ധിക്കുക. നോഹ “പെട്ടകം പണിയുന്ന സമയത്ത്” എന്നാണ് അദ്ദേഹം എഴുതിയത്. (1 പത്രോ. 3:20) അതെ, നോഹയും കുടുംബവും തങ്ങളുടെ രക്ഷയ്ക്കുവേണ്ടി ഒരു പെട്ടകം, അതായത് വലിയൊരു കപ്പൽ, പണിതു. (എബ്രാ. 11:7) നോഹ ചെയ്തതിനെ പത്രോസ് അപ്പോസ്തലൻ സ്നാനത്തോടു താരതമ്യപ്പെടുത്തി. അദ്ദേഹം എഴുതി: “അതിനു സമാനമാണു സ്നാനം. . . . അതു . . . ഇപ്പോൾ നിങ്ങളെയും രക്ഷിക്കുന്നു.” (1 പത്രോ. 3:21) നോഹയും കുടുംബവും കുറെ കാലംകൊണ്ട് നല്ല ശ്രമം ചെയ്താണു പെട്ടകം പണിതത്. ഒരർഥത്തിൽ, സ്നാനത്തിനു തയ്യാറാകുന്നതിനു നിങ്ങൾ ചെയ്യുന്ന ശ്രമവും അതുപോലെയാണെന്നു പറയാം. സ്നാനത്തിനുവേണ്ടി ഒരുങ്ങാൻ നിങ്ങൾ എന്താണു ചെയ്യേണ്ടത്?
15. ശരിക്കും മാനസാന്തരപ്പെട്ടെന്നു നമുക്ക് എങ്ങനെ തെളിയിക്കാം?
15 നമ്മൾ ആദ്യംതന്നെ ചെയ്യേണ്ട ഒരു കാര്യം പാപങ്ങളെക്കുറിച്ച് ആത്മാർഥമായി പശ്ചാത്തപിക്കുക എന്നതാണ്. അങ്ങനെ പശ്ചാത്തപിക്കുന്നതു മാനസാന്തരപ്പെടാൻ, അതായത് ജീവിതത്തിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ, സഹായിക്കും. (പ്രവൃ. 2:37, 38) പുകയില ഉപയോഗിക്കുന്നതോ അധാർമികജീവിതം നയിക്കുന്നതോ സംസാരത്തിൽ മോശം വാക്കുകൾ ഉപയോഗിക്കുന്നതോ പോലുള്ള, യഹോവയ്ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യുന്ന രീതി നിങ്ങൾക്കുണ്ടെങ്കിൽ അതൊക്കെ ഉപേക്ഷിച്ചോ? (1 കൊരി. 6:9, 10; 2 കൊരി. 7:1; എഫെ. 4:29) അഥവാ ഇതുവരെ അങ്ങനെ ചെയ്തിട്ടില്ലെങ്കിൽ മാറ്റംവരുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുക. അതെക്കുറിച്ച് നിങ്ങളെ ബൈബിൾ പഠിപ്പിക്കുന്ന വ്യക്തിയോടു സംസാരിക്കുക. ഇക്കാര്യത്തിൽ സഹായിക്കാമോ എന്നു സഭയിലെ മൂപ്പന്മാരോടും ചോദിക്കാവുന്നതാണ്. ഇനി, മാതാപിതാക്കളോടൊപ്പം താമസിക്കുന്ന ചെറുപ്പക്കാരാണെങ്കിൽ സ്നാനപ്പെടുന്നതിനു തടസ്സമായേക്കാവുന്ന ദുശ്ശീലങ്ങളിൽനിന്ന് പുറത്തുകടക്കാൻ അവരുടെ സഹായം തേടുക.
16. ആത്മീയപ്രവർത്തനങ്ങൾ ചെയ്യുന്നത് ഒരു ശീലമാക്കുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
16 ആത്മീയപ്രവർത്തനങ്ങൾ പതിവായി ചെയ്യുന്ന ഒരു ശീലമുണ്ടായിരിക്കുന്നതും പ്രധാനമാണ്. മീറ്റിങ്ങുകൾക്കുപോകുന്നതും ഉത്തരങ്ങൾ പറയുന്നതും അതിൽ ഉൾപ്പെടുന്നു. (എബ്രാ. 10:24, 25) പ്രസംഗപ്രവർത്തനത്തിൽ പങ്കെടുക്കാനുള്ള യോഗ്യതയിൽ എത്തിയിട്ടുണ്ടെങ്കിൽ അതും പതിവായി ചെയ്യുക. എത്ര കൂടുതലായി അതു ചെയ്യുന്നോ അതനുസരിച്ച് നിങ്ങൾ അത് ആസ്വദിക്കാനും തുടങ്ങും. (2 തിമൊ. 4:5) മാതാപിതാക്കളോടൊപ്പമാണു താമസിക്കുന്നതെങ്കിൽ നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘മീറ്റിങ്ങിനും പ്രസംഗപ്രവർത്തനത്തിനും പോകാൻ മാതാപിതാക്കൾ എന്നെ ഓർമിപ്പിക്കേണ്ടിവരാറുണ്ടോ? അതോ ആരും നിർബന്ധിക്കാതെ ഞാൻ അതു സ്വന്തമായി ചെയ്യുന്നതാണോ?’ നിങ്ങൾതന്നെ മുൻകൈയെടുത്ത് അതു ചെയ്യുമ്പോൾ നിങ്ങൾക്കു വിശ്വാസമുണ്ടെന്നും യഹോവയോടു സ്നേഹവും നന്ദിയും ഉണ്ടെന്നും തെളിയിക്കുകയാണ്. ഇവ ‘ഭക്തിപൂർണമായ പ്രവൃത്തികളാണ്.’ യഹോവയ്ക്കു നിങ്ങൾ നൽകുന്ന സമ്മാനം! (2 പത്രോ. 3:11; എബ്രാ. 13:15) ആരും നിർബന്ധിക്കാതെ മനസ്സോടെ നമ്മുടെ ഏറ്റവും നല്ലതു നൽകുമ്പോൾ അത് യഹോവയെ സന്തോഷിപ്പിക്കും. (2 കൊരിന്ത്യർ 9:7 താരതമ്യം ചെയ്യുക.) നമുക്കും സന്തോഷമാകും. ആത്മീയപ്രവർത്തനങ്ങൾ പതിവായി ചെയ്യാൻ നമ്മളെ പ്രേരിപ്പിക്കുന്നത് ആ സന്തോഷമാണ്.
യഹോവയോടുള്ള സ്നേഹം കൂടുതൽ ശക്തമാക്കുക
17-18. സ്നാനത്തിനുള്ള യോഗ്യതയിൽ എത്താൻ തടസ്സമായിരുന്നേക്കാവുന്ന കാര്യങ്ങളെ മറികടക്കാൻ നിങ്ങളെ എന്തു സഹായിക്കും? (സുഭാഷിതങ്ങൾ 3:3-6)
17 സ്നാനത്തിനുള്ള യോഗ്യതയിൽ എത്താൻ നിങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോൾ പല പ്രശ്നങ്ങളുമുണ്ടായേക്കാം. പുതിയ വിശ്വാസത്തിന്റെ പേരിൽ ആളുകൾ കളിയാക്കിയേക്കാം. ചിലപ്പോൾ എതിർക്കുകയോ ഉപദ്രവിക്കുകയോ പോലും ചെയ്തേക്കാം. (2 തിമൊ. 3:12) ഇനി, ഒരു ദുശ്ശീലത്തെ മറികടക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ വീണ്ടും അതിലേക്കു വീണുപോയേക്കാം. അതല്ലെങ്കിൽ ലക്ഷ്യത്തിലെത്താൻ വൈകുന്നതുകൊണ്ട് നിങ്ങൾക്കു നിരാശ തോന്നുകയോ ക്ഷമ നശിക്കുകയോ ചെയ്തേക്കാം. ഇത്തരം സാഹചര്യങ്ങളിൽ പിടിച്ചുനിൽക്കാൻ നിങ്ങളെ എന്തു സഹായിക്കും? യഹോവയോടുള്ള സ്നേഹം.
18 നമുക്ക് ഉണ്ടായിരിക്കാവുന്നതിൽവെച്ച് ഏറ്റവും വിലപ്പെട്ട ഒന്നാണ് യഹോവയുമായുള്ള സ്നേഹബന്ധം. (സുഭാഷിതങ്ങൾ 3:3-6 വായിക്കുക.) അതു ശക്തമാണെങ്കിൽ ജീവിതത്തിലെ ഏതു പ്രശ്നത്തെയും വിജയകരമായി നേരിടാനാകും. തന്റെ ദാസന്മാരോടുള്ള യഹോവയുടെ അചഞ്ചലസ്നേഹത്തെക്കുറിച്ച് ബൈബിളിൽ പലയിടത്തും പറഞ്ഞിട്ടുണ്ട്. അതിന്റെ അർഥം യഹോവ തന്റെ ദാസന്മാരെ ഒരിക്കലും ഉപേക്ഷിക്കുകയോ സ്നേഹിക്കുന്നതു നിറുത്തിക്കളയുകയോ ചെയ്യില്ല എന്നാണ്. (സങ്കീ. 100:5) ദൈവത്തിന്റെ ഛായയിലാണു നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. (ഉൽപ. 1:26) അതുകൊണ്ട് നിങ്ങൾക്കും ഈ ഗുണം അനുകരിക്കാനാകും. അത് എങ്ങനെ ചെയ്യാം?
ദിവസവും യഹോവയ്ക്കു നന്ദി പറയുക (19-ാം ഖണ്ഡിക കാണുക) b
19. യഹോവ ചെയ്തുതന്നിരിക്കുന്ന കാര്യങ്ങൾക്കു കൂടുതൽ നന്ദിയുള്ളവരായിരിക്കാൻ എന്തു ചെയ്യാം? (ഗലാത്യർ 2:20)
19 ആദ്യംതന്നെ നന്ദിയുള്ളവരായിരിക്കാൻ പഠിക്കുക. (1 തെസ്സ. 5:18) ദിവസവും നിങ്ങളോടുതന്നെ ചോദിക്കുക: ‘യഹോവ എന്നോട് എങ്ങനെയാണു സ്നേഹം കാണിച്ചിരിക്കുന്നത്?’ എന്നിട്ട് യഹോവ ചെയ്തുതന്നിരിക്കുന്ന ഓരോ കാര്യവും എടുത്തുപറഞ്ഞ് പ്രാർഥനയിൽ നന്ദി പറയുക. അപ്പോസ്തലനായ പൗലോസിനെപ്പോലെ യഹോവ സ്നേഹത്തോടെ ചെയ്തിരിക്കുന്ന ഓരോ കാര്യത്തെയും നമുക്കുവേണ്ടി തന്നിരിക്കുന്ന വ്യക്തിപരമായ സമ്മാനമായി കാണുക. (ഗലാത്യർ 2:20 വായിക്കുക.) നിങ്ങളോടുതന്നെ ഇങ്ങനെയും ചോദിക്കുക: ‘തിരിച്ച് യഹോവയോടുള്ള എന്റെ സ്നേഹം കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ടോ?’ യഹോവയോടുള്ള സ്നേഹം പ്രലോഭനങ്ങളെ ചെറുത്തുനിൽക്കാനും പ്രശ്നങ്ങളെ വിജയകരമായി നേരിടാനും നിങ്ങളെ സഹായിക്കും. കൂടാതെ ആത്മീയപ്രവർത്തനങ്ങൾ മുടക്കം കൂടാതെ ചെയ്യാനും എപ്പോഴും ദൈവത്തെ സ്നേഹിക്കുന്നെന്നു തെളിയിക്കാനും അതു നിങ്ങളെ പ്രേരിപ്പിക്കും.
20. യഹോവയ്ക്കു സമർപ്പിക്കാൻ നിങ്ങൾ എന്താണു ചെയ്യേണ്ടത്, ആ തീരുമാനം എത്ര പ്രധാനമാണ്?
20 അങ്ങനെ കുറച്ച് കാലം കഴിയുമ്പോൾ യഹോവയോടുള്ള സ്നേഹം പ്രത്യേകമായൊരു പ്രാർഥന നടത്താൻ നിങ്ങളെ പ്രേരിപ്പിക്കും, നിങ്ങളെത്തന്നെ ദൈവത്തിനു സമർപ്പിച്ചുകൊണ്ടുള്ള ഒരു പ്രാർഥന. ഒരിക്കൽ യഹോവയ്ക്കു സമർപ്പിച്ചുകഴിഞ്ഞാൽ എന്നെന്നും യഹോവയുടെ സ്വന്തമായിരിക്കാനുള്ള വലിയൊരു അവസരം നിങ്ങൾക്കു തുറന്നുകിട്ടും. അങ്ങനെ സമർപ്പിക്കുന്ന ഒരു വ്യക്തി, കാര്യങ്ങളൊക്കെ നന്നായി പോകുമ്പോഴും അല്ലാത്തപ്പോഴും വിശ്വസ്തമായി യഹോവയെ സേവിച്ചുകൊള്ളാമെന്നു വാക്കു കൊടുക്കുകയാണ്. യഹോവയ്ക്കു കൊടുക്കുന്ന ആ വാക്ക് എല്ലാ കാലത്തേക്കുമുള്ളതാണ്. അതു വീണ്ടും പുതുക്കേണ്ടതില്ല. ദൈവത്തിനു നമ്മളെത്തന്നെ സമർപ്പിക്കുമ്പോൾ നമ്മൾ പ്രധാനപ്പെട്ട ഒരു തീരുമാനമെടുക്കുകയാണ്. ഓർക്കുക: നിങ്ങൾ ജീവിതത്തിൽ പലപല തീരുമാനങ്ങളെടുക്കുന്നുണ്ട്, അവയിൽ ചിലതു വളരെ നല്ലതുമായിരിക്കാം. പക്ഷേ യഹോവയ്ക്കു നിങ്ങളുടെ ജീവിതം സമർപ്പിക്കാൻ എടുക്കുന്ന തീരുമാനത്തെക്കാൾ മികച്ച മറ്റൊന്നില്ല. (സങ്കീ. 50:14) എന്നാൽ ദൈവത്തോടുള്ള നമ്മുടെ സ്നേഹത്തിനു കുറവ് വരുത്താനാണു സാത്താൻ ശ്രമിക്കുന്നത്. കാരണം അങ്ങനെവന്നാൽ നമ്മൾ വിശ്വസ്തത ഉപേക്ഷിച്ചേക്കുമെന്ന് അവന് അറിയാം. സാത്താൻ ജയിക്കാൻ ഒരിക്കലും സമ്മതിക്കരുത്! (ഇയ്യോ. 27:5) യഹോവയോടുള്ള ശക്തമായ സ്നേഹം സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാനും സ്വർഗീയപിതാവിനോടു കൂടുതൽ അടുക്കാനും നിങ്ങളെ സഹായിക്കും.
21. സ്നാനം ഒരു അവസാനമല്ല, തുടക്കമാണ് എന്നു പറയാവുന്നത് എന്തുകൊണ്ട്?
21 യഹോവയ്ക്കു നിങ്ങളെത്തന്നെ സമർപ്പിച്ചുകഴിഞ്ഞാൽ അടുത്തതായി നിങ്ങൾ ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യത്തെക്കുറിച്ച് സഭയിലെ മൂപ്പന്മാരോടു സംസാരിക്കുക. എന്നാൽ ഒരു കാര്യം ഓർക്കാം: സ്നാനം ഒരു അവസാനമല്ല, തുടക്കമാണ്; യഹോവയെ എന്നെന്നും സേവിക്കുന്നതിന്റെ തുടക്കം. അതുകൊണ്ട് സ്വർഗീയപിതാവിനോടുള്ള സ്നേഹം ഇപ്പോൾത്തന്നെ ശക്തമാക്കുക. ആ സ്നേഹം ഓരോ ദിവസവും കൂടുതൽക്കൂടുതൽ ശക്തമാകാൻ സഹായിക്കുന്ന ലക്ഷ്യങ്ങൾ വെച്ച് പ്രവർത്തിക്കുക. അങ്ങനെയൊക്കെ ചെയ്യുന്നതു സ്നാനമേൽക്കാൻ നിങ്ങളെ പ്രേരിപ്പിക്കും. അതു വലിയ സന്തോഷത്തിന്റെ ഒരു ദിവസമായിരിക്കും. എന്നാൽ അതൊരു തുടക്കം മാത്രമാണ്. യഹോവയോടും പുത്രനായ യേശുവിനോടും ഉള്ള നിങ്ങളുടെ സ്നേഹം എന്നെന്നും വളർന്നുകൊണ്ടിരിക്കട്ടെ!
ഗീതം 135 യഹോവയുടെ സ്നേഹത്തോടെയുള്ള അപേക്ഷ: ‘മകനേ, നീ ജ്ഞാനിയായിരിക്ക’
a സ്നാനത്തിനുള്ള യോഗ്യതയിൽ എത്താൻ നമ്മളെ പ്രേരിപ്പിക്കേണ്ട ചില കാര്യങ്ങളുണ്ട്. എന്നാൽ അതിനു പുറമേ, നമ്മൾ ചെയ്യേണ്ട ചില കാര്യങ്ങളുമുണ്ട്. സ്നാനത്തിനുള്ള യോഗ്യതയിൽ എത്തിച്ചേരുന്നതിന് ഒരു ബൈബിൾവിദ്യാർഥി എന്തൊക്കെ ചെയ്യണം? അതെക്കുറിച്ച് എത്യോപ്യക്കാരനായ കൊട്ടാരോദ്യോഗസ്ഥന്റെ മാതൃകയിൽനിന്ന് നമ്മൾ പഠിക്കും.
b ചിത്രത്തിന്റെ വിവരണം: യഹോവ തനിക്കുവേണ്ടി ചെയ്ത കാര്യങ്ങൾക്ക് എത്രമാത്രം നന്ദിയുണ്ടെന്നു ചെറുപ്പക്കാരിയായ ഒരു സഹോദരി പ്രാർഥനയിൽ യഹോവയോടു പറയുന്നു.