വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 24

നിങ്ങൾക്ക്‌ ആത്മീയലക്ഷ്യങ്ങളിൽ എത്തിച്ചേരാനാകും!

നിങ്ങൾക്ക്‌ ആത്മീയലക്ഷ്യങ്ങളിൽ എത്തിച്ചേരാനാകും!

“നന്മ ചെയ്യുന്നതു നിറുത്തിക്കളയരുത്‌. തളർന്നുപോകാതിരുന്നാൽ തക്കസമയത്ത്‌ നമ്മൾ കൊയ്യും.”—ഗലാ. 6:9.

ഗീതം 84 സമഗ്രമായ്‌ പ്രസംഗിക്കാം

ചുരുക്കം a

1. നമ്മളിൽ പലരും നേരിടുന്ന ഒരു പ്രശ്‌നം എന്താണ്‌?

 ഒരു ആത്മീയലക്ഷ്യം വെച്ചിട്ട്‌ അതിൽ എത്തിച്ചേരാൻ നിങ്ങൾക്ക്‌ എപ്പോഴെങ്കിലും ബുദ്ധിമുട്ടു തോന്നിയിട്ടുണ്ടോ? b അങ്ങനെയാണെങ്കിൽ നിങ്ങൾ ഒറ്റയ്‌ക്കല്ല. ഉദാഹരണത്തിന്‌, കൂടെക്കൂടെ പ്രാർഥിക്കാനും പ്രാർഥന കൂടുതൽ മെച്ചപ്പെടുത്താനും ഫിലിപ്പ്‌ ലക്ഷ്യം വെച്ചു. പക്ഷേ, അതിനു വേണ്ട സമയം കണ്ടെത്താൻ അദ്ദേഹം ബുദ്ധിമുട്ടി. എറീക്ക ലക്ഷ്യം വെച്ചതു വയൽസേവന യോഗങ്ങൾക്കു കൃത്യസമയത്തുതന്നെ എത്തിച്ചേരാനാണ്‌. എന്നാൽ മിക്കപ്പോഴും സഹോദരി വൈകിയാണ്‌ എത്തിക്കൊണ്ടിരുന്നത്‌. ബൈബിൾ മുഴുവൻ വായിച്ചുതീർക്കാനാണു തോമസ്‌ ലക്ഷ്യം വെച്ചത്‌. അദ്ദേഹം പറയുന്നു: “ശരിക്കും ഞാൻ ബൈബിൾവായന ഒട്ടും ആസ്വദിച്ചിരുന്നില്ല. മൂന്നു തവണ ഞാൻ അതിനു ശ്രമിച്ചു. പക്ഷേ, ഓരോ തവണയും ലേവ്യ പുസ്‌തകംവരെ എത്താനേ കഴിഞ്ഞുള്ളൂ.”

2. ഒരു ആത്മീയലക്ഷ്യം വെച്ചിട്ട്‌ ഇതുവരെ അതിൽ എത്തിച്ചേരാനായില്ലെങ്കിലും നിരാശപ്പെടരുത്‌, എന്തുകൊണ്ട്‌?

2 ഒരു ലക്ഷ്യം വെച്ചിട്ട്‌ ഇതുവരെ അതിൽ എത്തിച്ചേരാനായില്ലെങ്കിലും നിരാശപ്പെടരുത്‌. ഒരു ചെറിയ ലക്ഷ്യത്തിൽ എത്തിച്ചേരാൻപോലും മിക്കപ്പോഴും ഒരുപാടു സമയവും കഠിനശ്രമവും ആവശ്യമാണ്‌. എന്നിട്ടും ലക്ഷ്യത്തിൽ എത്തിച്ചേരാൻ നിങ്ങൾ ആഗ്രഹിക്കുന്നു എന്നതിൽനിന്നും ഒരു കാര്യം മനസ്സിലാക്കാം: യഹോവയുമായുള്ള ബന്ധത്തെ നിങ്ങൾ വിലയേറിയതായി കാണുന്നു, യഹോവയ്‌ക്ക്‌ ഏറ്റവും നല്ലതു കൊടുക്കാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ ശ്രമങ്ങളെ യഹോവ വിലപ്പെട്ടതായി കാണുന്നുണ്ട്‌. എന്നാൽ നിങ്ങൾ കഴിവിന്‌ അപ്പുറം ചെയ്യാൻ യഹോവ പ്രതീക്ഷിക്കുന്നില്ല. (സങ്കീ. 103:14; മീഖ 6:8) അതുകൊണ്ട്‌ സ്വന്തം സാഹചര്യങ്ങളെക്കുറിച്ച്‌ ചിന്തിച്ച്‌ അതിനു ചേരുന്ന ലക്ഷ്യങ്ങൾ വെക്കുക. അതിൽ എത്തിച്ചേരാൻ എന്തു ചെയ്യാനാകും? ചില കാര്യങ്ങൾ നോക്കാം.

ശക്തമായ ആഗ്രഹം വളർത്തിയെടുക്കുക

ശക്തമായ ആഗ്രഹത്തിനുവേണ്ടി പ്രാർഥിക്കുക (3-4 ഖണ്ഡികകൾ കാണുക)

3. ലക്ഷ്യത്തിൽ എത്തിച്ചേരാൻ ശക്തമായ ആഗ്രഹം വേണ്ടത്‌ എന്തുകൊണ്ട്‌?

3 ആത്മീയലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ ശക്തമായ ആഗ്രഹമുണ്ടായിരിക്കുന്നതു വളരെ പ്രധാനമാണ്‌. കാരണം അത്തരം ആഗ്രഹമുള്ള ഒരു വ്യക്തി അതിനുവേണ്ടി കഠിനശ്രമം ചെയ്യും. ഒരു പായ്‌വഞ്ചിയെ അതിന്റെ ലക്ഷ്യത്തിൽ എത്താൻ സഹായിക്കുന്ന കാറ്റിനോട്‌ ഈ ആഗ്രഹത്തെ ഉപമിക്കാം. തുടർച്ചയായി കാറ്റു വീശിക്കൊണ്ടിരുന്നാൽ സാധ്യതയനുസരിച്ച്‌ വഞ്ചിക്കാരനു ലക്ഷ്യസ്ഥാനത്ത്‌ എത്താനാകും. കാറ്റു ശക്തമാണെങ്കിൽ പെട്ടെന്ന്‌ എത്തുകയും ചെയ്‌തേക്കാം. അതുപോലെ ലക്ഷ്യം നേടിയെടുക്കാനുള്ള നമ്മുടെ ആഗ്രഹം എത്രയധികമാണോ അത്രയധികമായിരിക്കും അതിൽ എത്തിച്ചേരാനുള്ള സാധ്യതയും. എൽ സാൽവഡോറിലുള്ള ഡേവിഡ്‌ സഹോദരൻ പറയുന്നു: “നമ്മുടെ ആഗ്രഹം ശക്തമാണെങ്കിൽ അതിനായി നമ്മൾ കൂടുതൽ ശ്രമം ചെയ്യും. ലക്ഷ്യത്തിൽ എത്തുന്നതിനു യാതൊന്നും ഒരു തടസ്സമാകാതിരിക്കാനും നമ്മൾ പരമാവധി ശ്രമിക്കും.” അതുകൊണ്ട്‌ ആഗ്രഹം ശക്തമാക്കാൻ നമുക്ക്‌ എന്തു ചെയ്യാം?

4. നമുക്ക്‌ എന്തിനുവേണ്ടി പ്രാർഥിക്കാം? (ഫിലിപ്പിയർ 2:13) (ചിത്രവും കാണുക.)

4 ആഗ്രഹം ശക്തമാക്കാൻ പ്രാർഥിക്കുക. യഹോവയ്‌ക്കു തന്റെ ആത്മാവിനെ ഉപയോഗിച്ചുകൊണ്ട്‌ ലക്ഷ്യത്തിൽ എത്താനുള്ള ആഗ്രഹം നമ്മളിൽ വളർത്താൻ കഴിയും. (ഫിലിപ്പിയർ 2:13 വായിക്കുക.) ചിലപ്പോൾ നമ്മൾ ഒരു ലക്ഷ്യം വെക്കുന്നത്‌ അങ്ങനെ ചെയ്യേണ്ടതാണല്ലോ എന്ന്‌ ഓർത്തായിരിക്കാം, അതു നല്ലതാണുതാനും. പക്ഷേ ആ ലക്ഷ്യത്തിൽ എത്തിച്ചേരാനുള്ള ആഗ്രഹമൊന്നും നമുക്കുണ്ടായിരിക്കണമെന്നില്ല. യുഗാണ്ടയിലുള്ള നോറിന സഹോദരിയുടെ കാര്യം അങ്ങനെയായിരുന്നു. ഒരു ബൈബിൾപഠനം നടത്താൻ സഹോദരി ലക്ഷ്യം വെച്ചു. എങ്കിലും അങ്ങനെ ചെയ്യാൻ സഹോദരിക്ക്‌ ഒരു ആഗ്രഹം തോന്നിയില്ല. തനിക്ക്‌ അതിനുള്ള കഴിവില്ലെന്നാണു സഹോദരി ചിന്തിച്ചത്‌. നോറിനയെ സഹായിച്ചത്‌ എന്താണ്‌? സഹോദരി പറയുന്നു: “ബൈബിൾപഠനം നടത്താനുള്ള ആഗ്രഹം ശക്തമാക്കാൻ സഹായിക്കണേ എന്നു ഞാൻ ദിവസവും യഹോവയോടു പ്രാർഥിക്കാൻതുടങ്ങി. അതോടൊപ്പം പഠിപ്പിക്കാനുള്ള കഴിവുകൾ മെച്ചപ്പെടുത്താനും ഞാൻ ശ്രമിച്ചു. കുറച്ച്‌ മാസങ്ങൾ കഴിഞ്ഞപ്പോൾ ബൈബിൾപഠനം നടത്താനുള്ള എന്റെ ആഗ്രഹം ശക്തമായെന്ന്‌ എനിക്കു മനസ്സിലായി. ആ വർഷംതന്നെ രണ്ടു ബൈബിൾപഠനങ്ങൾ തുടങ്ങാൻ എനിക്കു കഴിഞ്ഞു.”

5. ലക്ഷ്യത്തിൽ എത്തിച്ചേരാനുള്ള ആഗ്രഹം ശക്തമാക്കാൻ എന്തിനെക്കുറിച്ച്‌ ചിന്തിക്കുന്നതു നമ്മളെ സഹായിക്കും?

5 യഹോവ നിങ്ങൾക്കുവേണ്ടി ചെയ്‌ത കാര്യങ്ങളെക്കുറിച്ച്‌ ചിന്തിക്കുക. (സങ്കീ. 143:5) യഹോവ തന്നോടു കാണിച്ച അനർഹദയയെക്കുറിച്ച്‌ അപ്പോസ്‌തലനായ പൗലോസ്‌ ചിന്തിച്ചു. അതു ദൈവത്തിനുവേണ്ടി കഠിനാധ്വാനം ചെയ്യാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. (1 കൊരി. 15:9, 10; 1 തിമൊ. 1:12-14) അതുപോലെ യഹോവ നിങ്ങൾക്കുവേണ്ടി ചെയ്‌ത കാര്യങ്ങളെക്കുറിച്ച്‌ എത്രയധികം ചിന്തിക്കുന്നോ അതനുസരിച്ച്‌ ലക്ഷ്യങ്ങളിൽ എത്തിച്ചേരാനുള്ള നിങ്ങളുടെ ആഗ്രഹവും ശക്തമാകും. (സങ്കീ. 116:12) ഹോണ്ടുറാസിൽനിന്നുള്ള ഒരു സഹോദരി സാധാരണ മുൻനിരസേവികയാകാൻ ലക്ഷ്യം വെച്ചു. അതിൽ എത്തിച്ചേരാൻ തന്നെ എന്താണു സഹായിച്ചതെന്നു സഹോദരി പറയുന്നു: “യഹോവ എന്നെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്നു ഞാൻ ചിന്തിച്ചു. തന്നെ ആരാധിക്കുന്ന ആളുകളുടെ അടുത്തേക്ക്‌ യഹോവ എന്നെ എത്തിച്ചു, എനിക്കുവേണ്ടി കരുതി, എന്നെ സംരക്ഷിച്ചു. അതെക്കുറിച്ചെല്ലാം ചിന്തിച്ചപ്പോൾ യഹോവയോടുള്ള എന്റെ സ്‌നേഹം കൂടുതൽ ശക്തമായി. എന്റെ ലക്ഷ്യത്തിൽ എത്തിച്ചേരുന്നതിനു കൂടുതൽ ശ്രമം ചെയ്യാൻ എനിക്ക്‌ ആഗ്രഹം തോന്നി.”

6. ലക്ഷ്യത്തിൽ എത്തിച്ചേരാനുള്ള ആഗ്രഹം ശക്തമാക്കാൻ നമുക്ക്‌ വേറേ എന്തുകൂടെ ചെയ്യാം?

6 ലക്ഷ്യത്തിൽ എത്തിച്ചേരുന്നതുകൊണ്ടുള്ള പ്രയോജനങ്ങളെക്കുറിച്ച്‌ ചിന്തിക്കുക. മുമ്പ്‌ പറഞ്ഞ എറീക്കയെ തന്റെ ലക്ഷ്യത്തിൽ എത്താൻ സഹായിച്ചത്‌ എന്താണെന്നു നോക്കുക. സഹോദരി പറയുന്നു: “വയൽസേവന യോഗത്തിനു താമസിച്ച്‌ എത്തുന്നതുകൊണ്ട്‌, പലതും നഷ്ടപ്പെടുന്നുണ്ടെന്ന്‌ എനിക്കു മനസ്സിലായി. പക്ഷേ നേരത്തേ എത്തിയാൽ സഹോദരങ്ങളോടു സംസാരിക്കാനും അവരുടെകൂടെ സമയം ചെലവഴിക്കാനും പറ്റുമല്ലോ. കൂടാതെ, ശുശ്രൂഷ കൂടുതൽ ആസ്വദിക്കാനും അതിൽ മെച്ചപ്പെടാനും ഒക്കെ സഹായിക്കുന്ന നല്ല നിർദേശങ്ങൾ കേൾക്കാനും കഴിയുമായിരുന്നു.” കൃത്യസമയത്ത്‌ വരുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ച്‌ ചിന്തിച്ചതു തന്റെ ലക്ഷ്യത്തിൽ എത്തിച്ചേരാൻ എറീക്കയെ സഹായിച്ചു. നിങ്ങൾ വെച്ചിരിക്കുന്ന ലക്ഷ്യങ്ങളിൽ എത്തിച്ചേരുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാമാണ്‌? ബൈബിൾവായനയോടോ പ്രാർഥനയോടോ ബന്ധപ്പെട്ട ലക്ഷ്യമാണു നിങ്ങൾ വെച്ചിരിക്കുന്നതെങ്കിൽ അത്‌ യഹോവയുമായുള്ള നിങ്ങളുടെ സൗഹൃദം ശക്തിപ്പെടുത്തുന്നത്‌ എങ്ങനെയെന്നു ചിന്തിക്കുക. (സങ്കീ. 145:18, 19) ഇനി, ഒരു ക്രിസ്‌തീയഗുണം വളർത്തിയെടുക്കുക എന്നതാണു നിങ്ങളുടെ ലക്ഷ്യമെങ്കിൽ അതു മറ്റുള്ളവരുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടുത്തുന്നത്‌ എങ്ങനെയെന്നു ചിന്തിച്ചുനോക്കുക. (കൊലോ. 3:14) ലക്ഷ്യത്തിൽ എത്തിച്ചേരാൻ നിങ്ങൾ ആഗ്രഹിക്കുന്നതിന്റെ കാരണങ്ങൾ എന്തെല്ലാമാണെന്ന്‌ എഴുതിവെക്കുന്നതു നല്ലതായിരിക്കും. കൂടെക്കൂടെ അത്‌ എടുത്ത്‌ നോക്കുകയും ചെയ്യുക. നേരത്തേ കണ്ട തോമസ്‌ പറയുന്നു: “ഒരു ലക്ഷ്യത്തിൽ എത്തിച്ചേരാൻ ധാരാളം കാരണങ്ങളുള്ളപ്പോൾ അതിനുവേണ്ടി കൂടുതൽ ശ്രമിക്കാൻ ഞാൻ തയ്യാറാകും.”

7. തങ്ങളുടെ ലക്ഷ്യത്തിൽ എത്താൻ ഹ്യൂലിയോയെയും ഭാര്യയെയും സഹായിച്ചത്‌ എന്താണ്‌?

7 ലക്ഷ്യത്തിൽ എത്തിച്ചേരാൻ സഹായിക്കുന്നവരോടൊപ്പം സമയം ചെലവഴിക്കുക. (സുഭാ. 13:20) ഹ്യൂലിയോയും ഭാര്യയും ശുശ്രൂഷയിൽ കൂടുതൽ ചെയ്യാൻ ലക്ഷ്യം വെച്ചു. അതിൽ എത്തിച്ചേരാൻ അവരെ എന്താണു സഹായിച്ചത്‌? സഹോദരൻ പറയുന്നു: “ലക്ഷ്യത്തിൽ എത്തിച്ചേരാൻ പ്രോത്സാഹിപ്പിക്കുന്നവരെ ഞങ്ങൾ സുഹൃത്തുക്കളാക്കി. അവരോട്‌ ഇടയ്‌ക്കൊക്കെ അതെക്കുറിച്ച്‌ സംസാരിച്ചു. അവരിൽ പലരും ഇതുപോലുള്ള ലക്ഷ്യങ്ങളിൽ എത്തിച്ചേർന്നവരാണ്‌. അതുകൊണ്ട്‌ ചില നല്ല നിർദേശങ്ങൾ തരാൻ അവർക്കു കഴിഞ്ഞു. ലക്ഷ്യത്തിൽ എത്തുന്നതിനുവേണ്ടി ഞങ്ങൾ ചെയ്യുന്ന കാര്യങ്ങളൊക്കെ നന്നായി പോകുന്നുണ്ടോ എന്ന്‌ അവർ അന്വേഷിക്കുമായിരുന്നു. ആവശ്യമായ സമയത്തെല്ലാം അവർ ഞങ്ങൾക്കു വേണ്ട പിന്തുണയും സഹായവും നൽകി.”

ശക്തമായ ആഗ്രഹം തോന്നാത്തപ്പോൾ

ലക്ഷ്യത്തിൽ എത്താൻ ശ്രമിക്കുക (8-ാം ഖണ്ഡിക കാണുക)

8. ആഗ്രഹം തോന്നിയാലേ ലക്ഷ്യത്തിൽ എത്താൻവേണ്ടി എന്തെങ്കിലും ചെയ്യൂ എന്നു വിചാരിച്ചാൽ എന്തു സംഭവിച്ചേക്കാം? (ചിത്രവും കാണുക.)

8 ചില ദിവസങ്ങളിൽ ലക്ഷ്യത്തിനു ചേർച്ചയിൽ പ്രവർത്തിക്കാൻ നമുക്ക്‌ ഒട്ടും ആഗ്രഹം തോന്നില്ല. അതിന്റെ അർഥം ഇനി ഒന്നും ചെയ്യാനാകില്ലെന്നാണോ? അല്ല. അതു മനസ്സിലാക്കാൻ ഇങ്ങനെയൊന്നു ചിന്തിക്കുക: കാറ്റിന്‌ ഒരു പായ്‌വഞ്ചിയെ അതിന്റെ ലക്ഷ്യത്തിൽ എത്തിക്കാനുള്ള ശക്തിയുണ്ടെന്നു നമുക്ക്‌ അറിയാം. എങ്കിലും കാറ്റിന്റെ ശക്തി മാറിക്കൊണ്ടിരിക്കും. ചില ദിവസങ്ങളിൽ കാറ്റ്‌ ഒട്ടുമുണ്ടാകില്ല. അങ്ങനെ വന്നാൽ വഞ്ചിക്കാരനു മുന്നോട്ടു പോകാനേ കഴിയില്ല എന്നാണോ? അല്ല. സാധാരണയായി വഞ്ചികളിൽ തുഴകളുണ്ടാകും, അല്ലെങ്കിൽ മോട്ടർ ഘടിപ്പിച്ചിട്ടുണ്ടാകും. കാറ്റില്ലെങ്കിലും ഇവയിൽ ഏതെങ്കിലും ഉപയോഗിച്ച്‌ വഞ്ചിക്കാരൻ മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കും. ലക്ഷ്യത്തിൽ എത്താനുള്ള നമ്മുടെ ആഗ്രഹവും കാറ്റുപോലെയാണ്‌. അതു ചിലപ്പോൾ കൂടിയും കുറഞ്ഞും ഇരിക്കും. ചില ദിവസങ്ങളിൽ ലക്ഷ്യത്തിൽ എത്താൻവേണ്ടി ഒന്നും ചെയ്യാൻ നമുക്കു തോന്നില്ല. അതുകൊണ്ട്‌ ആഗ്രഹം തോന്നിയാലേ എന്തെങ്കിലും ചെയ്യൂ എന്നു വിചാരിച്ചാൽ ഒരിക്കലും ലക്ഷ്യത്തിൽ എത്തിയെന്നുവരില്ല. എന്നാൽ ലക്ഷ്യസ്ഥാനത്ത്‌ എത്താൻ മറ്റു മാർഗങ്ങൾ കണ്ടെത്തിയ വഞ്ചിക്കാരനെപ്പോലെ ആഗ്രഹം തോന്നാത്തപ്പോഴും ലക്ഷ്യത്തിൽ എത്തുന്നതിനുവേണ്ടി പ്രയത്നിക്കാൻ നമുക്കു കഴിയും. അത്‌ അത്ര എളുപ്പമല്ലെങ്കിലും അങ്ങനെ ചെയ്‌താൽ കിട്ടുന്ന പ്രയോജനങ്ങൾ വളരെ വലുതാണ്‌. അതിനുവേണ്ടി എന്തൊക്കെ ചെയ്യാമെന്നു നമ്മൾ നോക്കും. എന്നാൽ അതിനു മുമ്പ്‌ മറ്റൊരു ചോദ്യം ചർച്ച ചെയ്യാം.

9. ലക്ഷ്യത്തിൽ എത്തുന്നതിനുവേണ്ടി പ്രവർത്തിക്കാൻ ശക്തമായ ആഗ്രഹം തോന്നാത്തപ്പോഴും അതിനു ശ്രമിക്കേണ്ടതുണ്ടോ? വിശദീകരിക്കുക.

9 തന്റെ ദാസർ മുഴുമനസ്സോടെയും സന്തോഷത്തോടെയും തന്നെ സേവിക്കാനാണ്‌ യഹോവ ആഗ്രഹിക്കുന്നത്‌. (സങ്കീ. 100:2; 2 കൊരി. 9:7) അങ്ങനെയെങ്കിൽ ഒരു ആത്മീയലക്ഷ്യത്തിൽ എത്തുന്നതിനുവേണ്ടി പ്രവർത്തിക്കാൻ ശക്തമായ ആഗ്രഹം തോന്നാത്തപ്പോഴും നമ്മൾ അതിനുവേണ്ടി ശ്രമിക്കേണ്ടതുണ്ടോ? പൗലോസ്‌ അപ്പോസ്‌തലന്റെ കാര്യം നോക്കാം. അദ്ദേഹം പറഞ്ഞു: “ഞാൻ എന്റെ ശരീരത്തെ, കർശനമായ ശിക്ഷണത്തിലൂടെ ഒരു അടിമയെപ്പോലെ കൊണ്ടുനടക്കുന്നു.” (1 കൊരി. 9:25-27, അടിക്കുറിപ്പ്‌) ശരിയായ കാര്യങ്ങൾ ചെയ്യാനുള്ള ശക്തമായ ആഗ്രഹം തോന്നാതിരുന്നപ്പോഴും അങ്ങനെ ചെയ്യാൻ പൗലോസ്‌ തന്നെത്തന്നെ നിർബന്ധിച്ചു. അതു കണ്ടപ്പോൾ യഹോവയ്‌ക്കു സന്തോഷമായോ? തീർച്ചയായും. യഹോവ പൗലോസിനെ സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്‌തു.—2 തിമൊ. 4:7, 8.

10. ലക്ഷ്യത്തിൽ എത്തുന്നതിനായി പ്രവർത്തിക്കാൻ ശക്തമായ ആഗ്രഹം തോന്നാത്തപ്പോഴും അതിനുവേണ്ടി ശ്രമിക്കുന്നതിന്റെ പ്രയോജനങ്ങൾ എന്തെല്ലാമാണ്‌?

10 പൗലോസിന്റെ കാര്യത്തിലെന്നപോലെ ആഗ്രഹം തോന്നാത്തപ്പോഴും ലക്ഷ്യത്തിൽ എത്താൻ നമ്മൾ ശ്രമിക്കുന്നതു കാണുമ്പോൾ യഹോവയ്‌ക്കു സന്തോഷം തോന്നും. കാരണം നമ്മൾ അതു ചെയ്യുന്നത്‌ ആ കാര്യത്തോടുള്ള ഇഷ്ടംകൊണ്ടല്ല, മറിച്ച്‌ തന്നോടുള്ള ഇഷ്ടംകൊണ്ടാണെന്ന്‌ യഹോവയ്‌ക്ക്‌ അറിയാം. പൗലോസിനെ അനുഗ്രഹിച്ചതുപോലെ യഹോവ നമ്മുടെ ശ്രമങ്ങളെയും അനുഗ്രഹിക്കും. (സങ്കീ. 126:5) ആ അനുഗ്രഹങ്ങൾ ആസ്വദിക്കുമ്പോൾ ലക്ഷ്യത്തിൽ എത്തിച്ചേരാനുള്ള ശക്തമായ ആഗ്രഹം നമുക്കു വീണ്ടും തോന്നിത്തുടങ്ങിയേക്കാം. പോളണ്ടിൽനിന്നുള്ള ലൂട്‌സിന സഹോദരി പറയുന്നു: “ചില ദിവസങ്ങളിൽ, പ്രത്യേകിച്ച്‌ ക്ഷീണിച്ചിരിക്കുമ്പോൾ, എനിക്കു ശുശ്രൂഷയ്‌ക്കു പോകാനേ തോന്നില്ല. എങ്കിലും പോയിക്കഴിയുമ്പോൾ കിട്ടുന്ന ആ സന്തോഷം ശരിക്കും യഹോവയിൽനിന്നുള്ള ഒരു സമ്മാനംതന്നെയാണ്‌.” അതുകൊണ്ട്‌ ലക്ഷ്യത്തിൽ എത്താൻ ശക്തമായ ആഗ്രഹം തോന്നാത്തപ്പോൾ എന്തു ചെയ്യാമെന്നു നോക്കാം.

11. ആത്മനിയന്ത്രണം എന്ന ഗുണം വളർത്തിയെടുക്കാൻ യഹോവയ്‌ക്കു നമ്മളെ എങ്ങനെ സഹായിക്കാനാകും?

11 ആത്മനിയന്ത്രണത്തിനുവേണ്ടി പ്രാർഥിക്കുക. സ്വന്തം വികാരങ്ങളെയും പ്രവൃത്തികളെയും നിയന്ത്രിക്കാനുള്ള കഴിവിനെയാണ്‌ ആത്മനിയന്ത്രണം എന്നു പറയുന്നത്‌. തെറ്റായ ഒരു കാര്യം ചെയ്യുന്നതിൽനിന്ന്‌ നമ്മളെത്തന്നെ തടയുന്നതിനെ സൂചിപ്പിക്കാനാണു മിക്കപ്പോഴും ഈ പദം ഉപയോഗിക്കുന്നത്‌. എങ്കിലും ശരിയായ ഒരു കാര്യം ചെയ്യുന്നതിനും നമുക്ക്‌ ആത്മനിയന്ത്രണം വേണം, പ്രത്യേകിച്ച്‌ ചെയ്യാനുള്ള കാര്യം വളരെ ബുദ്ധിമുട്ടുള്ളതോ അത്ര ഇഷ്ടമില്ലാത്തതോ ആണെങ്കിൽ. ദൈവാത്മാവിന്റെ ഫലത്തിന്റെ ഒരു വശമാണല്ലോ ആത്മനിയന്ത്രണം. അതുകൊണ്ട്‌ പരിശുദ്ധാത്മാവിനെ തന്നുകൊണ്ട്‌ പ്രധാനപ്പെട്ട ഈ ഗുണം വളർത്തിയെടുക്കാൻ സഹായിക്കണേ എന്നു നമുക്ക്‌ യഹോവയോട്‌ അപേക്ഷിക്കാം. (ലൂക്കോ. 11:13; ഗലാ. 5:22, 23) വ്യക്തിപരമായ പഠനം കുറെക്കൂടെ ക്രമമായി നടത്താൻ ആഗ്രഹമുണ്ടായിരുന്ന ഒരു സഹോദരനാണു മുമ്പ്‌ കണ്ട ഡേവിഡ്‌. അതിനു പ്രാർഥന തന്നെ എങ്ങനെയാണു സഹായിച്ചതെന്ന്‌ അദ്ദേഹം പറയുന്നു: “ആത്മനിയന്ത്രണം വളർത്തിയെടുക്കാൻ സഹായിക്കണേ എന്നു ഞാൻ യഹോവയോടു പ്രാർഥിക്കുമായിരുന്നു. അങ്ങനെ ദൈവത്തിന്റെ സഹായത്തോടെ കുറെക്കൂടെ നല്ല രീതിയിൽ പഠിക്കാനും അതു മുടങ്ങാതെ ചെയ്യാനും എനിക്കു കഴിഞ്ഞു.”

12. ആത്മീയലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ സഭാപ്രസംഗകൻ 11:4-ലെ തത്ത്വം എങ്ങനെയാണു നമ്മളെ സഹായിക്കുന്നത്‌?

12 എല്ലാ കാര്യങ്ങളും അനുകൂലമാകാൻ കാത്തിരിക്കരുത്‌. ഈ ലോകത്തിൽ എല്ലാം തികഞ്ഞ ഒരു സാഹചര്യം ഉണ്ടാകാൻ സാധ്യത വളരെ കുറവാണ്‌. അതിനായി നോക്കിയിരുന്നാൽ ഒരുപക്ഷേ നമ്മൾ ഒരിക്കലും ലക്ഷ്യത്തിൽ എത്തില്ല. (സഭാപ്രസംഗകൻ 11:4 വായിക്കുക.) ഡാനിയേൽ എന്നു പേരുള്ള സഹോദരൻ പറയുന്നു: “എല്ലാം ഒത്തുവരുന്ന സമയം ഒരിക്കലും ഉണ്ടാകില്ല. അതുകൊണ്ട്‌ കാത്തിരിക്കാതെ തുടങ്ങുക.” കാര്യങ്ങൾ നീട്ടിവെക്കരുതാത്തതിന്റെ മറ്റൊരു കാരണത്തെക്കുറിച്ച്‌ യുഗാണ്ടയിൽനിന്നുള്ള പോൾ സഹോദരൻ പറയുന്നു: “ബുദ്ധിമുട്ടുള്ള സാഹചര്യത്തിലും നമ്മൾ പ്രവർത്തിച്ചുതുടങ്ങുകയാണെങ്കിൽ നമ്മളെ അനുഗ്രഹിക്കാൻ യഹോവയ്‌ക്ക്‌ ഒരു അവസരം കൊടുക്കുകയായിരിക്കും.”—മലാ. 3:10.

13. ചെറിയ ലക്ഷ്യങ്ങൾ വെച്ച്‌ തുടങ്ങുന്നതുകൊണ്ടുള്ള പ്രയോജനം എന്താണ്‌?

13 ചെറുതായി തുടങ്ങുക. എത്തിപ്പിടിക്കാൻ ബുദ്ധിമുട്ടുള്ളതാണു നമ്മുടെ ലക്ഷ്യം എന്നു തോന്നിയാൽ അതിനുവേണ്ടി ശ്രമിക്കാനുള്ള ആഗ്രഹം ചിലപ്പോൾ നഷ്ടമായേക്കാം. നിങ്ങളുടെ സാഹചര്യം അതാണെങ്കിൽ ആ ലക്ഷ്യത്തെ ചെറിയചെറിയ ലക്ഷ്യങ്ങളാക്കി മാറ്റാൻ പറ്റുമോ എന്നു ചിന്തിക്കുക. ഉദാഹരണത്തിന്‌ ഒരു ഗുണം വളർത്തിയെടുക്കാനാണു നിങ്ങൾ ലക്ഷ്യം വെച്ചിരിക്കുന്നതെങ്കിൽ ആദ്യം ചെറിയചെറിയ വിധങ്ങളിൽ ആ ഗുണം കാണിക്കാൻ ശ്രമിക്കുക. ഇനി, മുഴുബൈബിളും വായിച്ചുതീർക്കുക എന്നതാണു ലക്ഷ്യമെങ്കിൽ ആദ്യമൊക്കെ കുറച്ച്‌ സമയം വീതം വായിക്കാൻ തീരുമാനിക്കുക. തുടക്കത്തിൽ കണ്ട തോമസ്‌ ഒരു വർഷംകൊണ്ട്‌ മുഴുബൈബിളും വായിച്ചുതീർക്കുകയെന്ന ലക്ഷ്യത്തിൽ എത്തിച്ചേരാൻ കുറച്ച്‌ ബുദ്ധിമുട്ടി. സഹോദരൻ പറയുന്നു: “ഞാൻ ഓരോ ദിവസവും വായിച്ചുതീർക്കാൻ ഉദ്ദേശിച്ച ഭാഗങ്ങൾ വളരെ കൂടുതലായിരുന്നു. അതുകൊണ്ട്‌ ഞാൻ മറ്റൊരു രീതി പരീക്ഷിച്ചു. ഇത്തവണ ഓരോ ദിവസവും ഏതാനും ഖണ്ഡികകൾ മാത്രം വായിക്കാനും അതെക്കുറിച്ച്‌ ചിന്തിക്കാനും തീരുമാനിച്ചു. അങ്ങനെ, വായന ഞാൻ കൂടുതൽ ആസ്വദിക്കാൻതുടങ്ങി.” അതോടെ അദ്ദേഹം കൂടുതൽ സമയം വായിക്കാൻ ആഗ്രഹിച്ചു. പതിയെ തോമസ്‌ മുഴുബൈബിളും വായിച്ചുതീർത്തു. c

ഇടയ്‌ക്കു വീണാലും തളരരുത്‌

14. ലക്ഷ്യത്തിൽ എത്തിച്ചേരാൻ ശ്രമിക്കുമ്പോൾ എന്തെല്ലാം തടസ്സങ്ങൾ നേരിടേണ്ടിവന്നേക്കാം?

14 ശരിക്കും പറഞ്ഞാൽ, നമുക്ക്‌ എത്ര ആഗ്രഹമോ ആത്മനിയന്ത്രണമോ ഉണ്ടെങ്കിലും ചിലപ്പോഴൊക്കെ വീണുപോയേക്കാം. ഉദാഹരണത്തിന്‌ ‘അപ്രതീക്ഷിതസംഭവങ്ങൾ’ ലക്ഷ്യത്തിൽ എത്താൻവേണ്ടി പ്രവർത്തിക്കാനുള്ള നമ്മുടെ സമയം കവർന്നെടുക്കാൻ ഇടയുണ്ട്‌. (സഭാ. 9:11) അല്ലെങ്കിൽ നമ്മുടെ ശക്തി ചോർത്തിക്കളയുന്ന, നമ്മളെ നിരാശപ്പെടുത്തിയേക്കാവുന്ന ഒരു പ്രശ്‌നം ചിലപ്പോൾ നേരിട്ടേക്കാം. (സുഭാ. 24:10) ഇനി, നമ്മൾ അപൂർണരായതുകൊണ്ട്‌ പറ്റുന്ന തെറ്റുകൾ ഒരുപക്ഷേ ലക്ഷ്യത്തിൽ എത്തിച്ചേരുന്നതു കൂടുതൽ ബുദ്ധിമുട്ടാക്കിത്തീർക്കും. (റോമ. 7:23) അതുമല്ലെങ്കിൽ ക്ഷീണം കാരണം ഒന്നും ചെയ്യാൻ തോന്നാതിരുന്നേക്കാം. (മത്താ. 26:43) ഇത്തരം തടസ്സങ്ങളെ മറികടക്കാൻ നമ്മളെ എന്തു സഹായിക്കും?

15. ഇടയ്‌ക്കു വീണുപോയാൽ നിങ്ങൾ പരാജയപ്പെട്ടു എന്നാണോ അതിന്റെ അർഥം? വിശദീകരിക്കുക. (സങ്കീർത്തനം 145:14)

15 വീഴ്‌ച ഒരു പരാജയമല്ലെന്ന്‌ ഓർക്കുക. ഒരു ലക്ഷ്യത്തിൽ എത്താൻവേണ്ടി ശ്രമിക്കുമ്പോൾ നമുക്കു പല പ്രശ്‌നങ്ങളും നേരിട്ടേക്കാമെന്നു ബൈബിൾ സൂചിപ്പിക്കുന്നു. എന്നാൽ യഹോവയുടെ സഹായത്താൽ അതിനെ മറികടന്ന്‌ വീണ്ടും ശ്രമം തുടരാൻ നമുക്കു കഴിയുമെന്നും ബൈബിൾ ഉറപ്പുതരുന്നുണ്ട്‌. (സങ്കീർത്തനം 145:14 വായിക്കുക.) നേരത്തേ കണ്ട ഫിലിപ്പ്‌ സഹോദരൻ പറയുന്നു: “എത്ര തവണ വീണുപോയി എന്നതിലല്ല, മറിച്ച്‌ എത്ര തവണ അവിടെനിന്ന്‌ എഴുന്നേറ്റ്‌ ശ്രമം തുടർന്നു എന്നതിലാണു ഞാൻ ശ്രദ്ധിക്കുന്നത്‌.” മുമ്പ്‌ കണ്ട ഡേവിഡ്‌ പറയുന്നു: “ഇടയ്‌ക്കു വീണുപോയാലും അവയെ ഒരു തടസ്സമായിട്ടല്ല, യഹോവയെ എത്രമാത്രം സ്‌നേഹിക്കുന്നെന്നു കാണിക്കാനുള്ള അവസരങ്ങളായിട്ടാണു ഞാൻ കാണുന്നത്‌.” ലക്ഷ്യത്തിൽ എത്താൻ ബുദ്ധിമുട്ടു നേരിടുമ്പോഴും മുന്നോട്ടുപോകാൻ നിങ്ങൾ ശ്രമിക്കുന്നത്‌ യഹോവയെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്നതിന്റെ തെളിവാണ്‌. മടുത്തുപോകാതെ നിങ്ങൾ അതിനുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നതു കാണുമ്പോൾ യഹോവയ്‌ക്ക്‌ എത്ര സന്തോഷമാകുമെന്ന്‌ ആലോചിച്ചുനോക്കൂ!

16. വീഴ്‌ചകളിൽനിന്ന്‌ എന്തു പഠിക്കാം?

16 വീഴ്‌ചകളിൽനിന്ന്‌ പഠിക്കുക. ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ വീണുപോകുന്നെങ്കിൽ എന്തുകൊണ്ടാണ്‌ അതു സംഭവിച്ചതെന്നും ഇനി അങ്ങനെ ഉണ്ടാകാതിരിക്കാൻ എന്തു ചെയ്യാമെന്നും ചിന്തിക്കുക. (സുഭാ. 27:12) ചിലപ്പോൾ ഇത്തരം വീഴ്‌ചകൾ സംഭവിക്കുമ്പോഴായിരിക്കും നമ്മൾ വെച്ച ലക്ഷ്യം കഴിവിന്‌ അപ്പുറമുള്ളതായിരുന്നെന്നു മനസ്സിലാകുന്നത്‌. അങ്ങനെ തോന്നുന്നുണ്ടെങ്കിൽ ആ ലക്ഷ്യവുമായി മുന്നോട്ടുപോകുന്നതു നിങ്ങളെക്കൊണ്ട്‌ പറ്റുന്ന കാര്യമാണോ എന്ന്‌ ഒന്നുകൂടെ ചിന്തിക്കുക. d പറ്റാത്ത ഒരു ലക്ഷ്യം വെച്ചിട്ട്‌ അതിൽ എത്തിച്ചേർന്നില്ല എന്ന കാരണത്താൽ നിങ്ങൾ ഒരു പരാജയമാണെന്ന്‌ യഹോവ ഒരിക്കലും ചിന്തിക്കില്ല.—2 കൊരി. 8:12.

17. ഇതിനോടകം നിങ്ങൾ നേടിയെടുത്ത കാര്യങ്ങൾ എപ്പോഴും മനസ്സിലുണ്ടായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

17 എത്തിച്ചേർന്ന ലക്ഷ്യങ്ങളെക്കുറിച്ച്‌ ചിന്തിക്കുക. ‘നിങ്ങൾ ചെയ്‌ത സേവനം മറന്നുകളയാൻ ദൈവം അനീതിയുള്ളവനല്ല’ എന്നു ബൈബിൾ ഉറപ്പുതന്നിട്ടുണ്ട്‌. (എബ്രാ. 6:10) അതുകൊണ്ട്‌ നിങ്ങളും ആ കാര്യങ്ങളൊന്നും മറക്കരുത്‌. നിങ്ങൾ ഇതിനോടകം നേടിയെടുത്ത ലക്ഷ്യങ്ങൾ എന്തെല്ലാമാണെന്നു ചിന്തിക്കുക. ഒരുപക്ഷേ, യഹോവയുമായി അടുത്ത സ്‌നേഹബന്ധം വളർത്തിയെടുത്തതും മറ്റുള്ളവരോടു ദൈവത്തെക്കുറിച്ച്‌ സംസാരിച്ചതും സമർപ്പിച്ച്‌ സ്‌നാനമേറ്റതും എല്ലാം അവയിൽ ചിലതായിരിക്കാം. ഇതുവരെ പടിപടിയായി നിങ്ങൾ പല ആത്മീയലക്ഷ്യങ്ങളിലും എത്തിച്ചേർന്നതുപോലെ ഇപ്പോൾ വെച്ചിരിക്കുന്ന ലക്ഷ്യങ്ങളിലേക്കും പടിപടിയായി കയറിച്ചെല്ലാൻ നിങ്ങൾക്കാകും.—ഫിലി. 3:16.

യാത്ര ആസ്വദിക്കുക (18-ാം ഖണ്ഡിക കാണുക)

18. ലക്ഷ്യത്തിൽ എത്താൻ ശ്രമിക്കുന്നതിന്റെകൂടെ ഏതു കാര്യവും ചെയ്യാൻ നമ്മൾ ഓർക്കണം? (ചിത്രവും കാണുക.)

18 സന്തോഷത്തോടെ തന്റെ ലക്ഷ്യസ്ഥാനത്ത്‌ എത്തിച്ചേരുന്ന ഒരു പായ്‌വഞ്ചിക്കാരനെപ്പോലെ യഹോവയുടെ സഹായത്താൽ നിങ്ങൾക്കും ലക്ഷ്യത്തിൽ എത്തിച്ചേരാനാകും. എന്നാൽ ഓർക്കുക, പല വഞ്ചിക്കാരും വളരെ ആസ്വദിച്ചാണു യാത്ര ചെയ്യുന്നത്‌. അതുപോലെ നിങ്ങളും ആത്മീയലക്ഷ്യത്തിലേക്കുള്ള യാത്ര ആസ്വദിക്കുക. ആ യാത്രയിൽ യഹോവ എങ്ങനെയെല്ലാമാണു നിങ്ങളെ സഹായിക്കുകയും അനുഗ്രഹിക്കുകയും ചെയ്‌തത്‌ എന്നു തിരിച്ചറിയുന്നത്‌ അതിനു സഹായിക്കും. (2 കൊരി. 4:7) തളർന്നുപോകാതിരുന്നാൽ വളരെ വലിയ അനുഗ്രഹങ്ങളാണു നിങ്ങളെ കാത്തിരിക്കുന്നത്‌.—ഗലാ. 6:9.

ഗീതം 126 ഉണർന്നിരിക്കുക, ഉറച്ചുനിൽക്കുക, കരുത്തു നേടുക

a ആത്മീയലക്ഷ്യങ്ങൾ വെക്കാൻ യഹോവയുടെ സംഘടന നമ്മളെ കൂടെക്കൂടെ പ്രോത്സാഹിപ്പിക്കാറുണ്ട്‌. പക്ഷേ, നിങ്ങൾ ഇതിനോടകംതന്നെ ഒരു ലക്ഷ്യം വെച്ചിട്ട്‌ അതിൽ എത്തിച്ചേരാൻ ബുദ്ധിമുട്ടുകയാണോ? അങ്ങനെയെങ്കിൽ ആ ലക്ഷ്യത്തിൽ എത്തിച്ചേരാൻ എന്തൊക്കെ ചെയ്യാനാകും എന്നു മനസ്സിലാക്കാൻ ഈ ലേഖനം സഹായിക്കും.

b പദപ്രയോഗത്തിന്റെ വിശദീകരണം: ആത്മീയലക്ഷ്യം വെച്ച്‌ പ്രവർത്തിക്കുക എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ യഹോവയെ കൂടുതൽ നന്നായി സേവിക്കാനും സന്തോഷിപ്പിക്കാനും വേണ്ടി എന്തെങ്കിലും നേടിയെടുക്കാൻ അല്ലെങ്കിൽ മെച്ചപ്പെടുത്താൻ ശ്രമിക്കുക എന്നാണ്‌. ഉദാഹരണത്തിന്‌, ഒരു ക്രിസ്‌തീയഗുണം വളർത്തിയെടുക്കാനോ ബൈബിൾ വായന, വ്യക്തിപരമായ പഠനം, പ്രസംഗപ്രവർത്തനം എന്നിവപോലെ ആരാധനയുടെ ഏതെങ്കിലും ഒരു വശം മെച്ചപ്പെടുത്താനോ നിങ്ങൾക്കു ലക്ഷ്യം വെക്കാനായേക്കും.

c ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക എന്ന പുസ്‌തകത്തിന്റെ പേ. 10, ഖ. 5 കാണുക.

d കൂടുതൽ വിവരങ്ങൾക്ക്‌ 2008 ജൂലൈ 15 ലക്കം വീക്ഷാഗോപുരത്തിലെ “ന്യായമായ പ്രതീക്ഷകൾ വെച്ചുപുലർത്തി സന്തോഷം കണ്ടെത്തൂ” എന്ന ലേഖനം കാണുക.