വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവിതകഥ

എന്റെ ബലഹീനതകളിൽ ദൈവത്തിന്റെ ശക്തി മഹത്ത്വപ്പെടുന്നു

എന്റെ ബലഹീനതകളിൽ ദൈവത്തിന്റെ ശക്തി മഹത്ത്വപ്പെടുന്നു

ഞാനും ഭാര്യയും 1985-ൽ കൊളംബിയയിൽ എത്തിയപ്പോൾ ആ രാജ്യം അങ്ങേയറ്റം അക്രമം നിറഞ്ഞ ഒരിടമായി മാറിയിരുന്നു. നഗരങ്ങളിൽ ശക്തരായ മയക്കുമരുന്നു മാഫിയകളോടാണ്‌ ഗവൺമെന്റിന്‌ പോരാടേണ്ടിയിരുന്നതെങ്കിൽ പർവതങ്ങളിൽ ഒളിപ്പോരാളികളായിരുന്നു ശത്രുക്കൾ. പിന്നീട്‌ ഞങ്ങൾ പോയ മെദലിൻ തെരുവുകൾ ചെറുപ്പക്കാരായ ഗുണ്ടാസംഘങ്ങളുടെ വിഹാരകേന്ദ്രങ്ങളായിരുന്നു. അവർ മയക്കുമരുന്നു വിൽക്കുകയും ഗുണ്ടാപിരിവ്‌ നടത്തുകയും ചെയ്യുമായിരുന്നു; വാടക കൊലയാളികളായും പ്രവർത്തിച്ചിരുന്നു. അവർക്ക്‌ ആർക്കും അധികം ആയുസ്സുണ്ടായിരുന്നില്ല. ശരിക്കും മറ്റൊരു ലോകത്ത്‌ ചെന്നതുപോലെയാണ്‌ ഞങ്ങൾക്കു തോന്നിയത്‌.

ഭൂഗോളത്തിന്റെ വടക്കേ അറ്റത്തുള്ള ഫിൻലൻഡിലെ സാധാരണക്കാരായ രണ്ടു പേർ എങ്ങനെയാണ്‌ തെക്കേ അമേരിക്കയിൽ എത്തിയത്‌? കഴിഞ്ഞുപോയ വർഷങ്ങളിൽ ഞാൻ എന്തെല്ലാം പാഠങ്ങളാണു പഠിച്ചത്‌?

ഫിൻലൻഡിലെ എന്റെ ചെറുപ്പകാലം

മൂന്നു മക്കളിൽ ഇളയവനായി 1955-ലാണു ഞാൻ ജനിച്ചത്‌. ഇപ്പോൾ വാന്റാ എന്ന്‌ അറിയപ്പെടുന്ന ഫിൻലൻഡിന്റെ തെക്കേ തീരത്തിന്‌ അടുത്തുള്ള ഒരു സ്ഥലത്താണു ഞാൻ വളർന്നുവന്നത്‌.

ഞാൻ ജനിക്കുന്നതിനു കുറച്ച്‌ വർഷങ്ങൾക്കുമുമ്പ്‌ എന്റെ അമ്മ യഹോവയുടെ സാക്ഷികളിൽ ഒരാളായി സ്‌നാനപ്പെട്ടിരുന്നു. എന്റെ പപ്പയ്‌ക്കു പക്ഷേ എതിർപ്പായിരുന്നു. മക്കളായ ഞങ്ങളെ ബൈബിൾ പഠിപ്പിക്കാനോ മീറ്റിങ്ങിനു കൊണ്ടുപോകാനോ ഒന്നും അമ്മയെ സമ്മതിക്കില്ലായിരുന്നു. അതുകൊണ്ട്‌ പപ്പ അടുത്തില്ലാത്ത സമയം നോക്കിയാണ്‌ അമ്മ ഞങ്ങളെ ബൈബിളിലെ അടിസ്ഥാനസത്യങ്ങൾ പഠിപ്പിച്ചിരുന്നത്‌.

ഏഴാമത്തെ വയസ്സിൽ ഞാൻ യഹോവയ്‌ക്കുവേണ്ടി ഒരു നിലപാട്‌ എടുത്തു

കുട്ടിക്കാലംമുതലേ എപ്പോഴും യഹോവയെ അനുസരിക്കാൻ ഞാൻ തീരുമാനിച്ചുറച്ചിരുന്നു. ഒരു സംഭവം പറയാം. ഫിൻലൻഡിലെ ഒരു വിഭവമാണ്‌ വെരിലാറ്റിയ, അതായത്‌ രക്തം ചേർത്ത്‌ ഉണ്ടാക്കുന്ന പാൻകേക്കുകൾ. എനിക്ക്‌ ഏഴു വയസ്സുണ്ടായിരുന്നപ്പോൾ ഒരു ദിവസം, അതു കഴിക്കാതിരുന്നതിന്‌ ടീച്ചർ എന്നോടു വല്ലാതെ ദേഷ്യപ്പെട്ടു. അവർ ഒരു കൈകൊണ്ട്‌ എന്റെ രണ്ടു കവിളിലും ഞെക്കി എന്റെ വായ്‌ തുറപ്പിച്ചിട്ട്‌ മറ്റേ കൈകൊണ്ട്‌ ഒരു ഫോർക്ക്‌ ഉപയോഗിച്ച്‌ എന്റെ വായിലേക്ക്‌ ആ പാൻകേക്കിന്റെ ഒരു കഷണം കുത്തിക്കയറ്റാൻ ശ്രമിച്ചു. എന്തായാലും ആ ഫോർക്ക്‌ തട്ടി കളയാൻ എനിക്കായി.

എനിക്ക്‌ 12 വയസ്സുള്ളപ്പോൾ പപ്പ മരിച്ചുപോയി. അതിനു ശേഷം എനിക്കു മീറ്റിങ്ങുകൾക്കു പോകാൻ കഴിഞ്ഞു. സഭയിലെ സഹോദരങ്ങൾ എന്റെ കാര്യത്തിൽ നല്ല ശ്രദ്ധ കാണിച്ചു. അവരുടെ ആ സ്‌നേഹം ആത്മീയമായി പുരോഗമിക്കാൻ എനിക്കൊരു പ്രചോദനമായി. ഞാൻ ദിവസവും ബൈബിൾ വായിക്കാനും ക്രിസ്‌തീയപ്രസിദ്ധീകരണങ്ങൾ ഉത്സാഹത്തോടെ പഠിക്കാനും തുടങ്ങി. നല്ല പഠനശീലങ്ങൾ ഉണ്ടായിരുന്നതുകൊണ്ട്‌ 14-മത്തെ വയസ്സിൽ ഞാൻ സ്‌നാനപ്പെട്ടു, 1969 ആഗസ്റ്റ്‌ 8-ന്‌.

സ്‌കൂൾപഠനം കഴിഞ്ഞ ഉടനെതന്നെ ഞാൻ സാധാരണ മുൻനിരസേവനം ആരംഭിച്ചു. കുറച്ച്‌ ആഴ്‌ചകൾ കഴിഞ്ഞ്‌ പ്രചാരകരുടെ ആവശ്യം അധികമുള്ള ഫിൻലൻഡിന്റെ മധ്യഭാഗത്തെ പെലവേസിയിലേക്കു ഞാൻ മാറി.

പെലവേസിയിൽവെച്ച്‌ സിർക്ക എന്നു പേരുള്ള ഒരു പെൺകുട്ടിയെ ഞാൻ കണ്ടു. നല്ല വിനയവും ആത്മീയതയും ഉള്ള ഒരു പെൺകുട്ടി. മറ്റുള്ളവരുടെ മുമ്പിൽ തിളങ്ങി നിൽക്കണമെന്നോ സുഖസൗകര്യങ്ങൾ വേണമെന്നോ ഒന്നും അവൾക്കില്ലായിരുന്നു. എനിക്ക്‌ അവളോട്‌ ഒരു അടുപ്പം തോന്നി. എന്തു നിയമനമായാലും കഴിവിന്റെ പരമാവധി യഹോവയെ സേവിക്കുക എന്നതായിരുന്നു ഞങ്ങളുടെ രണ്ടു പേരുടെയും ആഗ്രഹം. അങ്ങനെ 1974 മാർച്ച്‌ 23-ന്‌ ഞങ്ങൾ വിവാഹിതരായി. ഹണിമൂണിനു പോകുന്നതിനു പകരം ഫിൻലൻഡിലെ ഒരു ചെറിയ ടൗണായ കാർട്ടുളയിലേക്കാണു ഞങ്ങൾ പോയത്‌. പെലവേസിയെക്കാൾ രാജ്യപ്രചാരകരുടെ ആവശ്യം കൂടുതലുള്ള ഒരു സ്ഥലമായിരുന്നു അത്‌.

ഫിൻലഡിലെ കാർട്ടുളയിൽ ഞങ്ങൾ വാടകയ്‌ക്കെടുത്ത വീട്‌

യഹോവ ഞങ്ങൾക്കായി കരുതി

ചേട്ടൻ ഞങ്ങൾക്കു തന്നിട്ടുപോയ കാർ

ദൈവരാജ്യം ഒന്നാമതുവെച്ചാൽ ഞങ്ങളുടെ ആവശ്യങ്ങളെല്ലാം നടത്തിത്തരുമെന്നു വിവാഹജീവിതത്തിന്റെ തുടക്കംമുതൽ യഹോവ ഞങ്ങൾക്കു കാണിച്ചുതന്നു. (മത്താ. 6:33) ഉദാഹരണത്തിന്‌, കാർട്ടുളയിലായിരുന്ന സമയത്ത്‌ ഞങ്ങൾക്കു കാറില്ലായിരുന്നു. ആദ്യമൊക്കെ സൈക്കിളിലായിരുന്നു ഞങ്ങളുടെ യാത്ര. എന്നാൽ, ശൈത്യകാലത്ത്‌ അതു പറ്റില്ല. കാരണം, താപനില പൂജ്യത്തിനു താഴെവരെ പോകും. അത്ര തണുപ്പായിരുന്നു. സഭയുടെ വിശാലമായ പ്രദേശത്ത്‌ പ്രവർത്തിക്കാൻ ഞങ്ങൾക്ക്‌ ഒരു കാറ്‌ അത്യാവശ്യമായിരുന്നു. പക്ഷേ, ഒരെണ്ണം മേടിക്കാനുള്ള പണം ഞങ്ങളുടെ കൈയിൽ ഇല്ലായിരുന്നെന്നു മാത്രം.

അങ്ങനെയിരിക്കെ, ഒരു ദിവസം ഒട്ടും പ്രതീക്ഷിക്കാതെ എന്റെ ചേട്ടൻ ഞങ്ങളെ കാണാൻ വന്നു. അദ്ദേഹം, അദ്ദേഹത്തിന്റെ കാറ്‌ ഞങ്ങൾക്കു തന്നിട്ടുപോയി. ഇൻഷ്വറൻസ്‌ ഒക്കെ കൃത്യമായി അടച്ചിരുന്നതുകൊണ്ട്‌ വേറെ ചെലവൊന്നും ഇല്ലായിരുന്നു. ഇന്ധനം അടിച്ചാൽ മാത്രം മതിയായിരുന്നു. അങ്ങനെ ഞങ്ങൾക്കൊരു വണ്ടി കിട്ടി.

ഞങ്ങളുടെ അന്നന്നത്തെ ആവശ്യങ്ങൾക്കായി കരുതാനുള്ള ഉത്തരവാദിത്വം താൻ ഏറ്റെടുത്തെന്ന്‌ യഹോവ ഞങ്ങൾക്കു കാണിച്ചുതന്നു. ഞങ്ങൾ രാജ്യതാത്‌പര്യങ്ങൾ ഒന്നാമതുവെച്ചാൽ മാത്രം മതിയായിരുന്നു.

ഗിലെയാദ്‌ സ്‌കൂൾ

1978-ലെ ഞങ്ങളുടെ മുൻനിരസേവനസ്‌കൂൾ

1978-ൽ മുൻനിരസേവനസ്‌കൂളിൽ പങ്കെടുത്തപ്പോൾ ഞങ്ങളുടെ അധ്യാപകരിൽ ഒരാളായ റൈമോ ക്വോക്കാനെൻ a ഗിലെയാദ്‌ സ്‌കൂളിന്‌ അപേക്ഷിക്കാൻ ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. അതിൽ പങ്കെടുക്കുക എന്ന ലക്ഷ്യത്തോടെ ഞങ്ങൾ ഇംഗ്ലീഷ്‌ പഠിച്ച്‌ തുടങ്ങി. എന്നാൽ, ഞങ്ങൾ ഗിലെയാദ്‌ സ്‌കൂളിന്‌ അപേക്ഷിക്കുന്നതിനു മുമ്പ്‌ 1980-ൽ ഫിൻലൻഡിലെ ബ്രാഞ്ചോഫീസിൽ സേവിക്കാൻ ഞങ്ങളെ ക്ഷണിച്ചു. ആ സമയത്ത്‌ ബഥേൽ അംഗങ്ങൾക്കു ഗിലെയാദിന്‌ അപേക്ഷിക്കാൻ കഴിയുമായിരുന്നില്ല. പക്ഷേ ഏറ്റവും നല്ലതെന്നു ഞങ്ങൾക്ക്‌ തോന്നുന്ന വഴിയിലൂടെ പോകുന്നതിനു പകരം, യഹോവയ്‌ക്ക്‌ ഏറ്റവും നല്ലതെന്നു തോന്നുന്ന വഴിയിലൂടെ പോകാനാണു ഞങ്ങൾ ആഗ്രഹിച്ചത്‌. അതുകൊണ്ട്‌ ബ്രാഞ്ചോഫീസിലേക്കുള്ള ആ ക്ഷണം ഞങ്ങൾ സ്വീകരിച്ചു. എങ്കിലും, ഭാവിയിൽ എപ്പോഴെങ്കിലും ഗിലെയാദിൽ പോകാനുള്ള അവസരം കിട്ടിയാലോ എന്ന്‌ ഓർത്ത്‌ ഞങ്ങൾ ഇംഗ്ലീഷ്‌ പഠനം തുടർന്നു.

കുറച്ച്‌ വർഷങ്ങൾക്കു ശേഷം, ബഥേൽ അംഗങ്ങൾക്കും ഗിലെയാദിൽ പങ്കെടുക്കാനുള്ള അവസരമുണ്ടെന്നു ഭരണസംഘം അറിയിച്ചു. ഞങ്ങൾ പെട്ടെന്നുതന്നെ അപേക്ഷ കൊടുത്തു. അതു പക്ഷേ, ബഥേൽസേവനം ഇഷ്ടമില്ലാതിരുന്നതു കൊണ്ടല്ല. പകരം യോഗ്യത നേടുകയാണെങ്കിൽ ആവശ്യം അധികമുള്ളിടത്ത്‌ പോയി സേവിക്കാൻ കഴിയുമല്ലോ എന്നു ഞങ്ങൾ ഓർത്തു, അത്രമാത്രം! ഗിലെയാദിലേക്കു ഞങ്ങൾക്കു ക്ഷണം കിട്ടി. 1985 സെപ്‌റ്റംബറിൽ ഗിലെയാദിന്റെ 79-മത്തെ ക്ലാസിൽനിന്ന്‌ ഞങ്ങൾ ബിരുദം നേടി. കൊളംബിയയിലേക്കായിരുന്നു നിയമനം.

ഞങ്ങളുടെ ആദ്യത്തെ മിഷനറി നിയമനം

കൊളംബിയയിൽ ഞങ്ങളെ ആദ്യം നിയമിച്ചത്‌ ബ്രാഞ്ചോഫീസിലേക്കാണ്‌. എന്റെ നിയമനം ഏറ്റവും നന്നായി ചെയ്യാൻ ഞാൻ ശ്രമിച്ചു. പക്ഷേ ബ്രാഞ്ചിലെത്തി ഒരു വർഷം കഴിഞ്ഞപ്പോൾ ഞങ്ങൾക്ക്‌ ഒരു മാറ്റം വേണമെന്ന്‌ എനിക്കു തോന്നി. ജീവിതത്തിൽ ആദ്യമായിട്ടും അവസാനമായിട്ടും ഞാൻ മറ്റൊരു നിയമനം ചോദിച്ചു. അങ്ങനെ ഞങ്ങളെ വീലാ സംസ്ഥാനത്തിലെ നേവ നഗരത്തിലേക്കു വയൽമിഷനറിമാരായി നിയമിച്ചു.

വയൽസേവനം എനിക്ക്‌ എന്നും വളരെ ഇഷ്ടമായിരുന്നു. വിവാഹത്തിനു മുമ്പ്‌ ഫിൻലൻഡിൽ മുൻനിരസേവനം ചെയ്‌ത സമയത്ത്‌, ചില ദിവസങ്ങളിൽ ഞാൻ രാവിലെ നേരത്തേ തുടങ്ങി വൈകുവോളം ശുശ്രൂഷ ചെയ്യുമായിരുന്നു. വിവാഹത്തിനു ശേഷമുള്ള ആദ്യനാളുകളിലും സിർക്കയും ഞാനും അങ്ങനെതന്നെ ചെയ്‌തു. ദൂരെയുള്ള പ്രദേശങ്ങളിൽ പ്രവർത്തിക്കുമ്പോൾ ഞങ്ങൾ ചിലപ്പോൾ രാത്രി കാറിൽത്തന്നെ കിടന്നുറങ്ങുമായിരുന്നു. അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യുന്ന സമയം ലാഭിക്കാം, പിറ്റേ ദിവസം നേരത്തെ വയൽസേവനം തുടങ്ങുകയും ചെയ്യാം.

വയൽമിഷനറിമാരായി നിയമനം കിട്ടിയപ്പോൾ ശുശ്രൂഷയോടു മുമ്പുണ്ടായിരുന്ന അതേ ഉത്സാഹം വീണ്ടും ഞങ്ങളിലേക്കു വന്നു. ഞങ്ങളുടെ സഭ വളർന്നു. സ്‌നേഹവും ആദരവും നല്ല വിലമതിപ്പും ഒക്കെയുള്ളവരായിരുന്നു കൊളംബിയയിലെ സഹോദരങ്ങൾ.

പ്രാർഥനയുടെ ശക്തി

ഞങ്ങളുടെ നിയമനസ്ഥലമായ നേവയുടെ അടുത്തുള്ള ചില പട്ടണങ്ങളിൽ സാക്ഷികളാരുമില്ലായിരുന്നു. അവിടെയെല്ലാം സന്തോഷവാർത്ത എങ്ങനെ എത്തിച്ചേരും എന്നു ഞാൻ ഓർത്തു. ഒളിപ്പോരാട്ടങ്ങളുണ്ടായിരുന്നതുകൊണ്ട്‌ തദ്ദേശീയരല്ലാത്ത ആളുകൾക്ക്‌ ആ പ്രദേശങ്ങളൊന്നും ഒട്ടും സുരക്ഷിതമായിരുന്നില്ല. അതുകൊണ്ട്‌ ആ പട്ടണങ്ങളിലുള്ള ആരെങ്കിലും ഒരു സാക്ഷിയാകണേ എന്നു ഞാൻ പ്രാർഥിച്ചു. അങ്ങനെയൊരാൾ നേവയിൽ വന്ന്‌ താമസിച്ചാലേ സത്യം പഠിക്കൂ എന്നാണ്‌ ഞാൻ വിചാരിച്ചിരുന്നത്‌. അതുകൊണ്ട്‌ ആ വ്യക്തി സ്‌നാനത്തിനു ശേഷം ആത്മീയമായി പക്വത നേടുകയും സ്വന്തം നാട്ടിലേക്കു തിരിച്ചുപോയി പ്രസംഗപ്രവർത്തനം ചെയ്യാൻ ഇടവരുത്തുകയും ചെയ്യണേ എന്നും ഞാൻ പ്രാർഥിച്ചു. പക്ഷേ ഞാൻ അറിഞ്ഞില്ല, യഹോവയുടെ മുന്നിൽ അതിനെക്കാൾ നല്ല ഒരു മാർഗമുണ്ടെന്ന്‌.

അധികം വൈകാതെ, ഫെർണാണ്ടോ ഗോൺസാലെസ്‌ എന്ന ഒരു ചെറുപ്പക്കാരനുമായി ഞാൻ ബൈബിൾപഠനം തുടങ്ങി. സാക്ഷികളാരുമില്ലാത്ത ഒരു പട്ടണമായ അൽജെസീറാസിൽ താമസിക്കുന്ന ഒരാളായിരുന്നു അദ്ദേഹം. എല്ലാ ആഴ്‌ചയും ജോലിക്കു വേണ്ടി 50 കിലോമീറ്റർ യാത്ര ചെയ്‌ത്‌ അദ്ദേഹം നേവയിൽ എത്തും. ഫെർണാണ്ടോ ബൈബിൾപഠനത്തിനു തയ്യാറായിരിക്കുമായിരുന്നു, പെട്ടെന്നുതന്നെ മീറ്റിങ്ങുകൾക്കു വരാനും തുടങ്ങി. പഠിച്ചുതുടങ്ങിയപ്പോൾമുതലേ ഓരോ ആഴ്‌ചയും ഫെർണാണ്ടോ തന്റെ പട്ടണത്തിലെ ആളുകളെ കൂട്ടിവരുത്തി, പഠിച്ച കാര്യങ്ങൾ അവരെ പഠിപ്പിക്കുമായിരുന്നു.

1993-ൽ ഫെർണാണ്ടോയ്‌ക്കൊപ്പം

ബൈബിൾപഠനം തുടങ്ങി ആറു മാസം കഴിഞ്ഞ്‌, 1990 ജനുവരിയിൽ, ഫെർണാണ്ടോ സ്‌നാനപ്പെട്ടു. അതിനു ശേഷം അദ്ദേഹം ഒരു സാധാരണ മുൻനിരസേവകനായി. അങ്ങനെ ആ നാട്ടുകാരനായ ഒരാൾ സാക്ഷിയായതുകൊണ്ട്‌, പുറത്തുനിന്നുള്ള സഹോദരങ്ങൾക്ക്‌ അൽജെസീറാസിൽ പോയി പ്രവർത്തിക്കുന്നത്‌ സുരക്ഷിതമായിരുന്നു. അതുകൊണ്ട്‌, ബ്രാഞ്ചോഫീസ്‌ പ്രത്യേക മുൻനിരസേവകരെ അവിടേക്കു നിയമിച്ചു. 1992 ഫെബ്രുവരിയിൽ ആ പട്ടണത്തിൽ ഒരു സഭയായി.

ഫെർണാണ്ടോ പ്രസംഗപ്രവർത്തനം തന്റെ പട്ടണത്തിൽ മാത്രം ഒതുക്കിനിറുത്തിയില്ല. വിവാഹം കഴിഞ്ഞ്‌ അദ്ദേഹവും ഭാര്യയും സാക്ഷികളാരുമില്ലാത്ത മറ്റൊരു പട്ടണമായ സാൻ വിസന്റ്‌ ഡെൽ കാവനിലേക്ക്‌ പോയി. അവിടെ ഒരു സഭ തുടങ്ങാൻ അവർ സഹായിച്ചു. 2002-ൽ ഫെർണാണ്ടോയെ ഒരു സർക്കിട്ട്‌ മേൽവിചാരകനായി നിയമിച്ചു. അദ്ദേഹവും ഭാര്യ ഓൾഗയും ഇന്നുവരെ ആ വേലയിൽത്തന്നെ തുടരുന്നു.

നമ്മുടെ നിയമനവുമായി ബന്ധപ്പെട്ട ഓരോരോ കാര്യത്തെക്കുറിച്ചും യഹോവയോടു പ്രാർഥിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ ഈ അനുഭവം എന്നെ പഠിപ്പിച്ചു. നമുക്കു ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ യഹോവയ്‌ക്കു പറ്റും. എന്താണെങ്കിലും വിളവെടുപ്പ്‌ യഹോവയുടേതാണ്‌, നമ്മുടേതല്ലല്ലോ.—മത്താ. 9:38.

യഹോവ നമുക്ക്‌ “ആഗ്രഹവും പ്രവർത്തിക്കാനുള്ള ശക്തിയും” തരും

1990-ൽ ഞങ്ങളെ സഞ്ചാരവേലയിൽ നിയമിച്ചു. കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടയിലായിരുന്നു ഞങ്ങളുടെ ആദ്യത്തെ സർക്കിട്ട്‌. ഈ നിയമനം ചെയ്യാൻ ഞങ്ങളെക്കൊണ്ട്‌ എങ്ങനെ പറ്റുമെന്ന്‌ ഓർത്ത്‌ ഞങ്ങൾ ഒന്നു പേടിച്ചു. കാരണം, ഞങ്ങൾ രണ്ടു പേരും പ്രത്യേക കഴിവുകളൊന്നുമില്ലാത്ത സാധാരണക്കാരായ ആളുകളാണ്‌. മാത്രമല്ല, തിരക്കുപിടിച്ച ഒരു നഗരത്തിൽ താമസിച്ച്‌ ഞങ്ങൾക്കു വലിയ പരിചയവുമില്ലായിരുന്നു. പക്ഷേ ഫിലിപ്പിയർ 2:13-ലെ ഈ വാക്ക്‌ യഹോവ പാലിച്ചു: “നിങ്ങൾക്ക്‌ ആഗ്രഹവും പ്രവർത്തിക്കാനുള്ള ശക്തിയും തന്നുകൊണ്ട്‌ തന്റെ ഇഷ്ടമനുസരിച്ച്‌ നിങ്ങൾക്ക്‌ ഊർജം പകരുന്നതു ദൈവമാണ്‌.”

പിന്നീട്‌ ഞങ്ങളെ മെദലിൻ എന്ന സ്ഥലത്തുള്ള ഒരു സർക്കിട്ടിലേക്കു നിയമിച്ചു. അവിടെ നടന്ന ഒരു കാര്യത്തെക്കുറിച്ചാണ്‌ ഞാൻ തുടക്കത്തിൽ പറഞ്ഞത്‌. അവിടത്തെ തെരുവുകളിൽ അക്രമം പതിവായിരുന്നതുകൊണ്ട്‌ അവിടത്തുകാർക്ക്‌ അതൊന്നും ഒരു പ്രശ്‌നമേ ആയിരുന്നില്ല. ഉദാഹരണത്തിന്‌, ഞാൻ ഒരു വീട്ടിൽ ബൈബിൾപഠനം നടത്തിക്കൊണ്ടിരുന്നപ്പോൾ പുറത്ത്‌ ആളുകൾ വെടിവെക്കുന്നതിന്റെ ഒച്ച കേട്ടു. വെടിയേൽക്കാതിരിക്കുന്നതിന്‌, ഞാൻ തറയിൽ കമിഴ്‌ന്ന്‌ കിടക്കാൻ പോകുകയായിരുന്നു. പക്ഷേ ബൈബിൾവിദ്യാർഥി അതൊന്നും കേൾക്കാത്തമട്ടിൽ ഖണ്ഡിക വായിച്ചുകൊണ്ടേയിരുന്നു. വായിച്ചുതീർന്നപ്പോൾ, ഇപ്പോൾ വരാം എന്നു പറഞ്ഞ്‌ അദ്ദേഹം പുറത്തേക്കു പോയി. കുറച്ച്‌ കഴിഞ്ഞ്‌ രണ്ടു ചെറിയ കുട്ടികളെയും കൂട്ടി തിരിച്ചുവന്ന്‌ അദ്ദേഹം ശാന്തതയോടെ ഇങ്ങനെ പറഞ്ഞു: “ക്ഷമിക്കണം, മക്കൾ പുറത്തായിരുന്നു, അവരെ ഞാൻ വിളിക്കാൻ പോയതാ.”

ഇനിയുമുണ്ട്‌ ഇതുപോലത്തെ കഥകൾ. ഒരു ദിവസം ഞങ്ങൾ വീടുതോറും പോകുമ്പോൾ, സിർക്ക പേടിച്ചുവിറച്ച്‌ എന്റെ അടുത്തേക്കു വന്നു. ആരോ തന്നെ വെടിവെക്കാൻ ശ്രമിച്ചെന്ന്‌ അവൾ പറഞ്ഞു. ഞാൻ ഞെട്ടിപ്പോയി. പക്ഷേ പിന്നീടാണു ഞങ്ങൾ അറിയുന്നത്‌, അയാൾ ലക്ഷ്യംവെച്ചതു സിർക്കയെ ആയിരുന്നില്ല, അവളുടെ അടുത്തുകൂടെ പോയ മറ്റൊരാളെ ആയിരുന്നെന്ന്‌.

പതിയെപ്പതിയെ അവിടത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുപോകാൻ ഞങ്ങൾ പഠിച്ചു. ഇതുപോലെയുള്ളതോ ഇതിലും മോശമോ ആയ സാഹചര്യങ്ങളെ അവിടത്തെ സഹോദരങ്ങൾ ധൈര്യത്തോടെ നേരിടുന്നതു കണ്ടത്‌ ഞങ്ങൾക്കൊരു പ്രോത്സാഹനമായിരുന്നു. യഹോവ അവരെ സഹായിച്ചെങ്കിൽ ഞങ്ങളെയും സഹായിക്കുമെന്ന്‌ ഞങ്ങൾക്ക്‌ ഉറപ്പായി. അവിടത്തെ മൂപ്പന്മാർ തന്ന നിർദേശങ്ങളൊക്കെ ഞങ്ങൾ സ്വീകരിച്ചു, വേണ്ട മുൻകരുതലുകളൊക്കെ എടുത്തു. എന്നിട്ട്‌ ബാക്കിയൊക്കെ യഹോവയ്‌ക്ക്‌ വിട്ടുകൊടുത്തു.

എന്നാൽ ചില സാഹചര്യങ്ങൾ ഞങ്ങൾ വിചാരിച്ചത്ര അപകടകരമായിരുന്നില്ല. ഒരു ദിവസം ഞാൻ ഒരു വീട്ടിലായിരിക്കുമ്പോൾ വെളിയിൽ രണ്ടു സ്‌ത്രീകൾ ഉച്ചത്തിൽ വഴക്കു കൂടുന്നതുപോലെ തോന്നി. വഴക്കുകൂടുന്നതു കാണാൻ എനിക്കു താത്‌പര്യമില്ലായിരുന്നു. പക്ഷേ വീട്ടുകാരൻ പുറത്തേക്കു വരാൻ എന്നെ നിർബന്ധിച്ചു. പുറത്ത്‌ ചെന്ന്‌ നോക്കിയപ്പോഴല്ലേ കാര്യം മനസ്സിലായത്‌, രണ്ടു തത്തകൾ അയൽക്കാരെ അനുകരിക്കുന്നതായിരുന്നു ഞാൻ കേട്ട ആ ‘വഴക്ക്‌.’

പുതിയ നിയമനങ്ങളും വെല്ലുവിളികളും

1997-ൽ ശുശ്രൂഷാ പരിശീലന സ്‌കൂളിന്റെ അധ്യാപകനായി എന്നെ നിയമിച്ചു. b ദിവ്യാധിപത്യ സ്‌കൂളുകളിൽ പങ്കെടുക്കുന്നത്‌ എനിക്ക്‌ ഒത്തിരി ഇഷ്ടമായിരുന്നു. പക്ഷേ അതിന്റെ അധ്യാപകനാകുമെന്നു ഞാൻ ഒരിക്കൽപ്പോലും ചിന്തിച്ചിരുന്നില്ല.

പിന്നീട്‌ ഞാൻ ഡിസ്‌ട്രിക്ട്‌ മേൽവിചാരകനായി സേവിച്ചു. എന്നാൽ ആ ക്രമീകരണം നിന്നപ്പോൾ ഞാൻ സർക്കിട്ട്‌ വേലയിലേക്കുതന്നെ തിരിച്ചുവന്നു. അങ്ങനെ 30 വർഷത്തിലധികം ഒരു അധ്യാപകനായും സഞ്ചാര മേൽവിചാരകനായും എനിക്കു സേവിക്കാൻ കഴിഞ്ഞു. ഈ നിയമനങ്ങളൊക്കെ എനിക്ക്‌ ഒരുപാടു സന്തോഷവും അനുഗ്രഹങ്ങളും തന്നു. എങ്കിലും കാര്യങ്ങൾ എപ്പോഴും അത്ര എളുപ്പമായിരുന്നില്ല. അത്‌ എന്തുകൊണ്ടാണെന്നു ഞാൻ പറയാം.

എല്ലാ കാര്യങ്ങളും നല്ല തീക്ഷ്‌ണതയോടെ ചെയ്യുന്നയാളാണ്‌ ഞാൻ. ബുദ്ധിമുട്ടുനിറഞ്ഞ സാഹചര്യങ്ങളിൽ ഈ ഗുണം എന്നെ ഒത്തിരി സഹായിച്ചിട്ടുണ്ട്‌. പക്ഷേ ചില സമയത്ത്‌ സഭയിലെ കാര്യങ്ങളോടു ബന്ധപ്പെട്ട്‌ എന്റെ തീക്ഷ്‌ണത അൽപ്പം കൂടിപ്പോയി. മറ്റുള്ളവരോടു സ്‌നേഹവും വഴക്കവും ഒക്കെ കാണിക്കാൻ ഇടയ്‌ക്കൊക്കെ ഞാൻ ചിലരെ ശക്തമായി ഉപദേശിച്ചിട്ടുണ്ട്‌. എന്നാൽ രസകരമായ കാര്യം, ആ സമയങ്ങളിൽ ഈ രണ്ടു ഗുണങ്ങൾ കാണിക്കാൻ ഞാൻ വിട്ടുപോയി എന്നതാണ്‌.—റോമ. 7:21-23.

എന്റെ കുറവുകൾ കാരണം ചിലപ്പോഴൊക്കെ എനിക്കു വലിയ നിരാശ തോന്നിയിട്ടുണ്ട്‌. (റോമ. 7:24) ഒരു സന്ദർഭത്തിൽ, മിഷനറിസേവനം നിറുത്തി ഫിൻലൻഡിലേക്കു തിരിച്ചുപോകുന്നതായിരിക്കും നല്ലതെന്നു ഞാൻ പ്രാർഥനയിൽ യഹോവയോടു പറഞ്ഞു. അന്നു വൈകുന്നേരം ഞാൻ മീറ്റിങ്ങിനു പോയി. നിയമനത്തിൽ തുടരുന്നതിനെയും കുറവുകൾ മറികടക്കാൻ ശ്രമിക്കുന്നതിനെയും കുറിച്ചായിരുന്നു അന്നത്തെ യോഗത്തിൽ. അവിടെ കേട്ട ആ കാര്യങ്ങൾ എനിക്കു ശരിക്കും പ്രോത്സാഹനമായി. യഹോവ എന്റെ ആ പ്രാർഥനയ്‌ക്ക്‌ എത്ര വ്യക്തമായാണ്‌ ഉത്തരം തന്നതെന്ന്‌ എപ്പോഴും ഞാൻ ഓർക്കാറുണ്ട്‌. എന്റെ കുറവുകൾ മറികടക്കാൻ യഹോവ എന്നെ ദയയോടെ സഹായിച്ചതിലും ഞാൻ ഒരുപാട്‌ നന്ദിയുള്ളവനാണ്‌.

ആത്മവിശ്വാസത്തോടെ ഭാവിയിലേക്കു നോക്കുന്നു

ജീവിതത്തിന്റെ കൂടുതൽ സമയവും മുഴുസമയസേവനം ചെയ്യാൻ കഴിഞ്ഞതിൽ എനിക്കും സിർക്കയ്‌ക്കും യഹോവയോട്‌ എത്രമാത്രം കടപ്പാടുണ്ടെന്നോ! ഈ വർഷങ്ങളിലെല്ലാം സ്‌നേഹത്തോടെ വിശ്വസ്‌തമായി എന്നെ പിന്തുണച്ച ഭാര്യയെ തന്നതിനും എനിക്ക്‌ യഹോവയോടു വളരെ നന്ദിയുണ്ട്‌.

ഉടൻതന്നെ എനിക്കു വയസ്സ്‌ 70 ആകും. അപ്പോൾ, സഞ്ചാരമേൽവിചാരകനായും അധ്യാപകനായും ഉള്ള എന്റെ നിയമനം അവസാനിക്കും. അതിൽ എനിക്കു സങ്കടമില്ല. കാരണം, താഴ്‌മയോടെ യഹോവയെ സേവിക്കുന്നതും നന്ദിയും സ്‌നേഹവും നിറഞ്ഞ ഹൃദയത്തോടെ സ്‌തുതിക്കുന്നതുമാണ്‌ യഹോവയ്‌ക്ക്‌ ഏറ്റവും മഹത്ത്വം നൽകുന്നതെന്ന്‌ എനിക്ക്‌ ഉറച്ച വിശ്വാസമുണ്ട്‌. (മീഖ 6:8; മർക്കോ. 12:32-34) ഇതിനു നമുക്ക്‌ ഒരു പ്രത്യേക നിയമനമൊന്നും വേണമെന്നില്ല.

ഇതുവരെ കിട്ടിയ നിയമനങ്ങളെക്കുറിച്ചെല്ലാം ചിന്തിക്കുമ്പോൾ എനിക്കു തോന്നുന്ന ഒരു കാര്യം ഇതാണ്‌: ഈ നിയമനങ്ങൾ കിട്ടിയത്‌ ഞാൻ മറ്റുള്ളവരെക്കാൾ മികച്ചവനായതുകൊണ്ടല്ല, എനിക്കു പ്രത്യേകമായ എന്തെങ്കിലും കഴിവുകൾ ഉള്ളതുകൊണ്ടും അല്ല. പകരം, യഹോവ എന്നോടു കാണിച്ച അനർഹദയകൊണ്ട്‌ മാത്രമാണ്‌. പല കുറവുകളുണ്ടായിട്ടും ഈ നിയമനങ്ങളെല്ലാം ചെയ്യാനുള്ള അവസരം യഹോവ എനിക്കു തന്നു. യഹോവയുടെ സഹായത്താൽ മാത്രമാണ്‌ അതെല്ലാം ചെയ്യാൻ കഴിഞ്ഞതെന്ന്‌ എനിക്കു ഉറപ്പാണ്‌. അങ്ങനെ, എന്റെ ബലഹീനതകളിലൂടെ ദൈവത്തിന്റെ ശക്തി മഹത്ത്വപ്പെടുന്നു.—2 കൊരി. 12:9.

a റൈമോ ക്വോക്കാനെൻ സഹോദരന്റെ “യഹോവയെ സേവിക്കാനുള്ള ദൃഢതീരുമാനം” എന്ന ജീവിതകഥ 2006 ഏപ്രിൽ 1 ലക്കം വീക്ഷാഗോപുരത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

b രാജ്യസുവിശേഷകർക്കുള്ള സ്‌കൂളിനു പകരമാണ്‌ ഇത്‌.