പഠനലേഖനം 14
ഗീതം 56 സത്യത്തിൻ വഴിയേ നടക്കുക
‘പക്വതയിലേക്കു വളരാൻ ഉത്സാഹിക്കുക’
“നമ്മൾ പക്വതയിലേക്കു വളരാൻ ഉത്സാഹിക്കണം.”—എബ്രാ. 6:1.
ഉദ്ദേശ്യം
പക്വതയുള്ള ഒരു ക്രിസ്ത്യാനി എങ്ങനെയാണു ദൈവേഷ്ടത്തിനു ചേർച്ചയിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതെന്നും നല്ല തീരുമാനങ്ങൾ എടുക്കുന്നതെന്നും മനസ്സിലാക്കുക.
1. യഹോവ നമ്മളിൽനിന്ന് എന്താണ് ആവശ്യപ്പെടുന്നത്?
ഒരു കുഞ്ഞിന്റെ ജനനം, അതാണ് ഒരു ദമ്പതികളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ളൊരു നിമിഷം. ആ കുഞ്ഞോമനയെ മാതാപിതാക്കൾ ഒരുപാടു സ്നേഹിക്കുമെങ്കിലും അവൻ എന്നും ശിശുവായിട്ട് തന്നെയിരിക്കണമെന്നല്ല അവർ ആഗ്രഹിക്കുന്നത്. അവൻ വളരുകയും വലുതാകുകയും ചെയ്യുന്നില്ലെങ്കിൽ മാതാപിതാക്കൾക്ക് ആകെ ആശങ്ക തോന്നും. അതുപോലെ യേശുവിന്റെ ശിഷ്യന്മാരായി നമ്മൾ പിച്ചവെച്ച് തുടങ്ങിയപ്പോൾ യഹോവയ്ക്ക് ഒരുപാടു സന്തോഷം തോന്നി. എന്നാൽ എല്ലാ കാലത്തും നമ്മൾ ആത്മീയശിശുക്കൾ ആയിരിക്കാനല്ല യഹോവ ആഗ്രഹിക്കുന്നത്. (1 കൊരി. 3:1) പകരം ഒരു ക്രിസ്ത്യാനി എന്ന നിലയിൽ ‘മുതിർന്നുവരാനാണ്’ യഹോവ ആവശ്യപ്പെടുന്നത്.—1 കൊരി. 14:20.
2. ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
2 ക്രിസ്ത്യാനി എന്ന നിലയിൽ മുതിർന്നുവരുക എന്നതിന്റെ അർഥം എന്താണ്? നമ്മൾ എങ്ങനെയാണു ക്രിസ്തീയപക്വതയിലേക്കു വളരുന്നത്? കട്ടിയായ ആത്മീയാഹാരം എങ്ങനെയാണു വളരാൻ നമ്മളെ സഹായിക്കുന്നത്? നമ്മൾ അമിത ആത്മവിശ്വാസം ഒഴിവാക്കേണ്ടത് എന്തുകൊണ്ട്? ഈ ലേഖനത്തിൽ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തും.
പക്വതയുള്ള ക്രിസ്ത്യാനിയാകുക എന്നതിന്റെ അർഥം
3. പക്വതയുള്ള ഒരു ക്രിസ്ത്യാനിയാകുക എന്നതിന്റെ അർഥം എന്താണ്?
3 ബൈബിളിലെ, “മുതിർന്ന” എന്നതിനുള്ള ഗ്രീക്കുപദത്തെ “പക്വതയുള്ള,” “പൂർണതയുള്ള” എന്നൊക്കെ പരിഭാഷപ്പെടുത്താനാകും. a (1 കൊരി. 2:6) ഒരു കുഞ്ഞ് വളർന്ന് മുതിർന്ന വ്യക്തിയാകുന്നതുപോലെ, നമ്മളും ആത്മീയമായി വളർന്ന് ആത്മീയ സ്ത്രീപുരുഷന്മാരാകണം. അപ്പോഴാണ് ക്രിസ്ത്യാനികൾ എന്ന നിലയിൽ നമ്മൾ പക്വതയിൽ എത്തുന്നത്. ഇനി, ആ ലക്ഷ്യത്തിൽ എത്തിക്കഴിഞ്ഞാലും ആത്മീയമായി പുരോഗമിക്കുന്നതു നിറുത്തിക്കളയരുത്. (1 തിമൊ. 4:15) നമുക്ക് എല്ലാവർക്കും, ചെറുപ്പമായവർക്കുപോലും, ആത്മീയപക്വതയുള്ളവർ ആയിരിക്കാൻ കഴിയും. പക്ഷേ ഒരു ക്രിസ്ത്യാനി പക്വതയിലേക്കു വളർന്നെന്ന് എങ്ങനെ അറിയാം?
4. ഒരു ക്രിസ്ത്യാനി പക്വതയിലെത്തി എന്ന് എങ്ങനെ അറിയാം?
4 പക്വതയുള്ള ഒരു ക്രിസ്ത്യാനി എല്ലാ കാര്യത്തിലും ദൈവത്തിന്റെ ഇഷ്ടമനുസരിച്ച് പ്രവർത്തിക്കും. തന്റെ താത്പര്യങ്ങളുമായി ചേരാതെവരുമ്പോൾ അദ്ദേഹം ദൈവനിയമത്തിനുനേരെ കണ്ണടയ്ക്കുകയില്ല. അപൂർണനായതുകൊണ്ട് പക്വതയുള്ള ഒരു വ്യക്തിക്കും തെറ്റുകൾ പറ്റും എന്നത് ശരിയാണ്. പക്ഷേ ഓരോ ദിവസവും യഹോവ ആഗ്രഹിക്കുന്നതുപോലെ ചിന്തിക്കാനും പ്രവർത്തിക്കാനും അദ്ദേഹം നല്ല ശ്രമം ചെയ്യും. പുതിയ വ്യക്തിത്വം ധരിച്ചിരിക്കുന്ന അദ്ദേഹം, തന്റെ ചിന്തകളെ ദൈവത്തിന്റെ ചിന്തകളുമായി ചേർച്ചയിലാക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്യുന്നു. (എഫെ. 4:22-24) ദൈവത്തിന്റെ നിയമങ്ങളുടെയും തത്ത്വങ്ങളുടെയും അടിസ്ഥാനത്തിൽ നല്ല തീരുമാനങ്ങളെടുക്കാൻ അദ്ദേഹം പരിശീലിച്ചിട്ടുണ്ട്. അതുകൊണ്ട് ഓരോ കാര്യത്തിലും എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്നു പറയുന്ന ഒരു ലിസ്റ്റൊന്നും അദ്ദേഹത്തിന് ആവശ്യമില്ല. ഒരു തീരുമാനമെടുത്തുകഴിഞ്ഞാൽ അതു നടപ്പിലാക്കാനുള്ള ആത്മനിയന്ത്രണവും അദ്ദേഹം കാണിക്കും.—1 കൊരി. 9:26, 27.
5. പക്വതയില്ലാത്ത ഒരു ക്രിസ്ത്യാനി നേരിടുന്ന ചില അപകടങ്ങൾ എന്തൊക്കെയാണ്? (എഫെസ്യർ 4:14, 15)
5 നേരെ മറിച്ച് പക്വതയില്ലാത്ത ഒരു ക്രിസ്ത്യാനി ‘കൗശലങ്ങളാലും വഞ്ചന നിറഞ്ഞ ഉപായങ്ങളാലും’ പെട്ടെന്ന് വഴിതെറ്റിക്കപ്പെട്ടേക്കാം. മാധ്യമങ്ങളിൽ വരുന്ന തെറ്റായ വാർത്തകളും കേട്ടുകേൾവികളും അങ്ങനെയൊരാൾ എളുപ്പം വിശ്വസിക്കും. വിശ്വാസത്യാഗികളുടെ വഞ്ചനയിലും എളുപ്പം കുടുങ്ങും. b (എഫെസ്യർ 4:14, 15 വായിക്കുക.) പക്വതയില്ലാത്ത ഒരാൾക്കു പെട്ടെന്ന് അസൂയ തോന്നിയേക്കാം, കലഹങ്ങൾ സൃഷ്ടിക്കാനും നീരസപ്പെടാനും പ്രലോഭനത്തിൽ വീഴാനും ഉള്ള ഒരു ചായ്വ് ഉണ്ടായേക്കാം.—1 കൊരി. 3:3.
6. പക്വതയിലേക്കു വളരുന്നതിനെ എങ്ങനെ ഒരു ഉദാഹരണത്തിലൂടെ വിശദീകരിക്കാം? (ചിത്രവും കാണുക.)
6 മുമ്പ് പറഞ്ഞതുപോലെ, ആത്മീയപക്വതയിലെത്തുന്നതിനെ, ഒരു കുഞ്ഞ് വളർന്നു വലുതാകുന്നതുമായി തിരുവെഴുത്തുകൾ താരതമ്യം ചെയ്യുന്നുണ്ട്. ഒരു കുട്ടിക്ക് അറിയില്ലാത്ത ഒരുപാടു കാര്യങ്ങളുണ്ട്. അതുകൊണ്ട് മുതിർന്ന ഒരാളുടെ സംരക്ഷണവും മാർഗനിർദേശവും അവന് എപ്പോഴും ആവശ്യമാണ്. ഉദാഹരണത്തിന്, റോഡ് കുറുകെ കടക്കുമ്പോൾ തന്റെ കൈപിടിച്ച് നടക്കാൻ ഒരു അമ്മ തന്റെ ചെറിയ മകളോടു പറയും. കുറച്ചുകൂടെ വലുതാകുമ്പോൾ റോഡ് തനിയെ കുറുകെ കടക്കാൻ അമ്മ അവളെ അനുവദിച്ചേക്കും, പക്ഷേ അപ്പോഴും ഇരുവശത്തേക്കും നോക്കാൻ അമ്മ ഓർമിപ്പിക്കും. എന്നാൽ മുതിർന്ന് കഴിയുമ്പോൾ അത്തരം അപകടങ്ങൾ ഒഴിവാക്കാൻ അവൾക്ക് അറിയാം. ഒരു കുട്ടിക്ക് അപകടങ്ങൾ ഒഴിവാക്കാൻ മുതിർന്നവരുടെ സഹായം ആവശ്യമായിരിക്കുന്നതുപോലെ, പക്വത കുറഞ്ഞവർക്ക് ആത്മീയ അപകടങ്ങൾ ഒഴിവാക്കി നല്ല തീരുമാനങ്ങളെടുക്കാൻ പക്വതയുള്ള ക്രിസ്ത്യാനികളുടെ സഹായം വേണം. പക്ഷേ പക്വതയിലെത്തിയവർ, തീരുമാനങ്ങളെടുക്കുമ്പോൾ യഹോവ എന്താണു ചിന്തിക്കുന്നതെന്നു മനസ്സിലാക്കാൻ ശ്രമിക്കും. അതിനുവേണ്ടി അവർ ബൈബിൾതത്ത്വങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കും. എന്നിട്ട് അതിനു ചേർച്ചയിൽ പ്രവർത്തിക്കും.
പക്വതയിലെത്തിയിട്ടില്ലാത്ത ക്രിസ്ത്യാനികൾ ബൈബിൾതത്ത്വങ്ങൾ ബാധകമാക്കിക്കൊണ്ട് എങ്ങനെ നല്ല തീരുമാനങ്ങളെടുക്കാമെന്നു പഠിക്കേണ്ടതുണ്ട് (6-ാം ഖണ്ഡിക കാണുക)
7. പക്വതയുള്ള ക്രിസ്ത്യാനികൾക്കു മറ്റുള്ളവരുടെ സഹായം ആവശ്യമുണ്ടോ?
7 എന്നാൽ അതിന്റെ അർഥം പക്വതയുള്ള ഒരു ക്രിസ്ത്യാനിക്ക് ആരുടെയും സഹായം ആവശ്യമില്ല എന്നാണോ? അല്ല. പക്വതയുള്ളവർക്കും ചില സമയത്ത് സഹായം ചോദിക്കേണ്ടിവരും. പക്ഷേ പക്വതയില്ലാത്ത ഒരു വ്യക്തി ഓരോ സാഹചര്യത്തിലും താൻ എന്താണു ചെയ്യേണ്ടത് എന്ന് മറ്റുള്ളവരോടു ചോദിക്കും, അവർ തനിക്കുവേണ്ടി തീരുമാനങ്ങളെടുക്കാനും പ്രതീക്ഷിക്കും. നേരെ മറിച്ച് പക്വതയുള്ള ഒരു ക്രിസ്ത്യാനി, കൂടുതൽ അറിവും ജ്ഞാനവും ഉള്ള ആളുകളോടു സഹായം ചോദിക്കും. പക്ഷേ തീരുമാനങ്ങളാകുന്ന ‘ചുമട് സ്വന്തമായി ചുമക്കാൻ’ യഹോവ പ്രതീക്ഷിക്കുന്നുണ്ടെന്ന് അവർക്ക് അറിയാം.—ഗലാ. 6:5.
8. പക്വതയുള്ള ക്രിസ്ത്യാനികൾ എങ്ങനെയെല്ലാമാണു പരസ്പരം വ്യത്യസ്തരായിരിക്കുന്നത്?
8 മുതിർന്ന ആളുകൾ കാഴ്ചയിൽ വ്യത്യസ്തരായിരിക്കുന്നതുപോലെ ആത്മീയഗുണങ്ങളുടെ കാര്യത്തിൽ പക്വതയുള്ള ക്രിസ്ത്യാനികളും വ്യത്യസ്തരാണ്. ചിലർ കൂടുതൽ അറിവും ജ്ഞാനവും ഉള്ളവരായിരിക്കും. ചിലർ നല്ല ധൈര്യശാലികളായിരിക്കും. മറ്റു ചിലർ ഉദാരമായി കൊടുക്കുന്നതിൽ പേരുകേട്ടവരായിരിക്കും. വേറെ ചിലർ നല്ല സഹാനുഭൂതി ഉള്ളവരായിരിക്കും. ഇനി, പക്വതയുള്ള രണ്ടു ക്രിസ്ത്യാനികൾക്ക് ഒരേ കാര്യത്തെക്കുറിച്ചുതന്നെ വ്യത്യസ്തമായ രണ്ട് അഭിപ്രായങ്ങളായിരിക്കാം. അവ രണ്ടും തിരുവെഴുത്തുപരമായി തെറ്റായിരിക്കണമെന്നുമില്ല. മനസ്സാക്ഷിപരമായ കാര്യങ്ങളിൽ ഇതു പ്രത്യേകിച്ചും സത്യമാണ്. അത് അറിയാവുന്നതുകൊണ്ടുതന്നെ മറ്റേയാളുടെ തീരുമാനം തെറ്റാണെന്ന് അവർ വിധിക്കാനും പോകില്ല. തീരുമാനങ്ങളിലെ ഈ വ്യത്യാസങ്ങളൊന്നും തങ്ങൾക്കിടയിലെ ഐക്യം തകർക്കാൻ അവർ അനുവദിക്കില്ല.—റോമ. 14:10; 1 കൊരി. 1:10.
ക്രിസ്തീയപക്വതയിലേക്ക് എങ്ങനെ വളരാം?
9. ആത്മീയപക്വതയിലേക്കുള്ള വളർച്ച സമയം കടന്നുപോകുന്നതനുസരിച്ച് തനിയെ ഉണ്ടാകുന്നതാണോ? വിശദീകരിക്കുക.
9 ഒരു കുഞ്ഞ് സ്വാഭാവികമായും കുറെ നാൾ കഴിയുമ്പോൾ വളർന്ന് വലുതാകും. എന്നാൽ ആത്മീയപക്വതയിലേക്കുള്ള വളർച്ച അങ്ങനെ തനിയെ ഉണ്ടാകുന്നതല്ല. ഉദാഹരണത്തിന്, കൊരിന്തിലുള്ളവർ സന്തോഷവാർത്ത സ്വീകരിച്ചു, അവർ സ്നാനപ്പെട്ടു, അവർക്കു പരിശുദ്ധാത്മാവ് ലഭിച്ചു. അപ്പോസ്തലനായ പൗലോസിൽനിന്ന് നേരിട്ട് പഠിക്കാനുള്ള അവസരവും അവർക്കു കിട്ടി. (പ്രവൃ. 18:8-11) പക്ഷേ സ്നാനപ്പെട്ട് പല വർഷങ്ങൾ കഴിഞ്ഞിട്ടും അവർ പക്വതയിലേക്കു വളർന്നിട്ടില്ലായിരുന്നു. (1 കൊരി. 3:2) നമുക്ക് അങ്ങനെയൊരു അപകടം സംഭവിക്കാതിരിക്കാൻ, ആത്മീയവളർച്ചയുടെ വേഗത കുറഞ്ഞുപോകാതിരിക്കാൻ, എന്തു ചെയ്യാം?
10. പക്വതയിലെത്താൻ നമ്മൾ എന്തു ചെയ്യണം? (യൂദ 20)
10 പക്വതയിലെത്തണമെങ്കിൽ ആദ്യം നമുക്കു വേണ്ടത് അതിനുള്ള ഒരു ആഗ്രഹമാണ്. ‘അറിവില്ലായ്മയെ സ്നേഹിക്കുന്നവർ’ എപ്പോഴും ആത്മീയശിശുക്കളായി തുടരാനായിരിക്കും ആഗ്രഹിക്കുക. (സുഭാ. 1:22) അവർ പുരോഗതി വരുത്തില്ല. മുതിർന്നശേഷവും തീരുമാനങ്ങളെടുക്കുന്നതിന് മാതാപിതാക്കളെ ആശ്രയിക്കുന്ന മക്കളെപ്പോലെയാകാൻ നമ്മൾ ആഗ്രഹിക്കുന്നില്ല. പകരം നമ്മുടെ ആത്മീയവളർച്ചയുടെ ഉത്തരവാദിത്വം നമുക്കുതന്നെയാണെന്നു നമ്മൾ തിരിച്ചറിയും. (യൂദ 20 വായിക്കുക.) ഇപ്പോഴും പക്വതയിലെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ, അതിനുള്ള ‘ആഗ്രഹത്തിനും പ്രവർത്തിക്കാനുള്ള ശക്തിക്കും’ വേണ്ടി യഹോവയോടു പ്രാർഥിക്കുക.—ഫിലി. 2:13.
11. പക്വതയിലേക്കു വളരാൻ നമുക്ക് എന്തെല്ലാം സഹായമാണുള്ളത്? (എഫെസ്യർ 4:11-13)
11 സ്വന്തം ശ്രമംകൊണ്ട് മാത്രം നമ്മൾ പക്വതയിലേക്കു വളരാൻ യഹോവ പ്രതീക്ഷിക്കുന്നില്ല. അതിനുള്ള ചില സഹായങ്ങൾ യഹോവ തന്നിട്ടുണ്ട്. ക്രിസ്തീയസഭയിൽ ഇടയന്മാരും അധ്യാപകരും ആയി സേവിക്കുന്നവർ, ‘പൂർണവളർച്ചയെത്താൻ’ അഥവാ ‘ക്രിസ്തുവിന്റെ പരിപൂർണതയുടെ അളവിനൊപ്പം എത്താൻ’ നമ്മളെ സഹായിക്കും. (എഫെസ്യർ 4:11-13 വായിക്കുക.) ഇനി, ‘ക്രിസ്തുവിന്റെ മനസ്സുള്ളവരായിരിക്കാൻ’ നമ്മളെ സഹായിക്കുന്നതിന് യഹോവ പരിശുദ്ധാത്മാവിനെയും തരും. (1 കൊരി. 2:14-16) കൂടാതെ, യേശു ഭൂമിയിലായിരുന്നപ്പോൾ എങ്ങനെയാണു ചിന്തിച്ചതെന്നും സംസാരിച്ചതെന്നും പ്രവർത്തിച്ചതെന്നും നാലു സുവിശേഷങ്ങളിലൂടെ ദൈവം നമുക്കു കാണിച്ചുതന്നിട്ടുണ്ട്. യേശുവിനെപ്പോലെ ചിന്തിക്കാനും പ്രവർത്തിക്കാനും പഠിച്ചുകൊണ്ട് ക്രിസ്തീയപക്വതയിൽ എത്തിച്ചേരാൻ നിങ്ങൾക്കു കഴിയും.
പക്വതയും കട്ടിയായ ആത്മീയാഹാരവും
12. ‘ക്രിസ്തുവിനെക്കുറിച്ചുള്ള അടിസ്ഥാനപഠിപ്പിക്കലുകൾ’ എന്താണ്?
12 പക്വതയിലേക്കു പുരോഗമിക്കണമെങ്കിൽ നമ്മൾ ‘ക്രിസ്തുവിനെക്കുറിച്ചുള്ള അടിസ്ഥാനപഠിപ്പിക്കലുകളിൽ’ മാത്രം ഒതുങ്ങിനിന്നാൽ പോരാ. അത്തരം പഠിപ്പിക്കലുകളിൽ ചിലതാണ് പശ്ചാത്താപം, വിശ്വാസം, സ്നാനം, പുനരുത്ഥാനം എന്നിവ. (എബ്രാ. 6:1, 2) ഇതെല്ലാം ക്രിസ്ത്യാനിത്വത്തിന്റെ അടിസ്ഥാനമായതുകൊണ്ടാണ് പത്രോസ് അപ്പോസ്തലൻ പെന്തിക്കൊസ്തിൽ കൂടിവന്ന ജനക്കൂട്ടത്തെ സന്തോഷവാർത്ത അറിയിച്ചപ്പോൾ ഇതെക്കുറിച്ചെല്ലാം സംസാരിച്ചത്. (പ്രവൃ. 2:32-35, 38) ക്രിസ്തുവിന്റെ ശിഷ്യരാകണമെങ്കിൽ നമ്മൾ ഈ അടിസ്ഥാനപഠിപ്പിക്കലുകളെല്ലാം വിശ്വസിച്ചേ തീരൂ. ഉദാഹരണത്തിന്, ഒരാൾ പുനരുത്ഥാനത്തെക്കുറിച്ചുള്ള പഠിപ്പിക്കൽ നിഷേധിച്ചാൽ അതു ക്രിസ്തീയവിശ്വാസം പൂർണമായി ഉപേക്ഷിക്കുന്നതുപോലെയാണെന്നു പൗലോസ് മുന്നറിയിപ്പുകൊടുത്തു. (1 കൊരി. 15:12-14) എന്നാൽ പക്വതയിലേക്കു വളരണമെങ്കിൽ നമ്മൾ ഈ അടിസ്ഥാനപഠിപ്പിക്കലുകൾകൊണ്ട് മാത്രം തൃപ്തിയടയരുത്.
13. എബ്രായർ 5:14-ൽ പറഞ്ഞിരിക്കുന്ന, കട്ടിയായ ആത്മീയാഹാരത്തിൽനിന്ന് പ്രയോജനം നേടാൻ നമ്മൾ എന്തു ചെയ്യണം? (ചിത്രവും കാണുക.)
13 അടിസ്ഥാനപഠിപ്പിക്കലുകളിൽനിന്ന് വ്യത്യസ്തമായി കട്ടിയായ ആത്മീയാഹാരത്തിൽ, ദൈവനിയമങ്ങൾ മാത്രമല്ല യഹോവയുടെ ചിന്താരീതി മനസ്സിലാക്കാൻ സഹായിക്കുന്ന തത്ത്വങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. കട്ടിയായ ആത്മീയാഹാരത്തിൽനിന്ന് പ്രയോജനം നേടണമെങ്കിൽ നമ്മൾ ദൈവവചനം പഠിക്കുകയും ധ്യാനിക്കുകയും അവ പ്രാവർത്തികമാക്കുകയും വേണം. അങ്ങനെ ചെയ്യുമ്പോൾ യഹോവയെ സന്തോഷിപ്പിക്കുന്ന തീരുമാനങ്ങളെടുക്കാൻ നമ്മൾ പഠിക്കുകയാണ്. c—എബ്രായർ 5:14 വായിക്കുക.
കട്ടിയായ ആത്മീയാഹാരം, എങ്ങനെ യഹോവയെ സന്തോഷിപ്പിക്കുന്ന തീരുമാനങ്ങളെടുക്കാമെന്നു പഠിപ്പിക്കും (13-ാം ഖണ്ഡിക കാണുക) d
14. പക്വതയിലേക്കു വളരാൻ പൗലോസ് കൊരിന്തിലുള്ളവരെ സഹായിച്ചത് എങ്ങനെ?
14 ബൈബിൾതത്ത്വങ്ങളെക്കുറിച്ച് ചിന്തിച്ച് തീരുമാനമെടുക്കേണ്ട സാഹചര്യങ്ങൾ വരുമ്പോൾ പക്വതയില്ലാത്ത ക്രിസ്ത്യാനികൾക്ക് അതു ബുദ്ധിമുട്ടായിരിക്കും. കൃത്യമായ ബൈബിൾനിയമങ്ങളൊന്നും ഇല്ലാത്ത അത്തരം സാഹചര്യങ്ങളിൽ തങ്ങൾക്ക് ഇഷ്ടമുള്ളതുപോലെ ചെയ്യാമെന്ന് ചിലർ ചിന്തിച്ചേക്കാം. മറ്റു ചിലർ ഒരു നിയമത്തിനായി ശാഠ്യം പിടിച്ചേക്കാം. ഉദാഹരണത്തിന്, വിഗ്രഹങ്ങൾക്ക് അർപ്പിച്ച ഭക്ഷണം കഴിക്കാമോ ഇല്ലയോ എന്ന് കൊരിന്തിലെ ക്രിസ്ത്യാനികൾ സാധ്യതയനുസരിച്ച് പൗലോസിനോടു ചോദിച്ചു. അപ്പോൾ ഒരു നിയമം വെക്കുന്നതിനു പകരം ഓരോരുത്തർക്കും അവരവരുടെ മനസ്സാക്ഷിയനുസരിച്ച് ‘തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം’ ഉണ്ടെന്ന് പൗലോസ് കാണിച്ചുകൊടുത്തു. അവരെ സഹായിക്കുന്ന ചില ബൈബിൾതത്ത്വങ്ങൾ പൗലോസ് അപ്പോസ്തലൻ എടുത്തുകാണിച്ചു. ആ തത്ത്വങ്ങൾ ഉപയോഗിച്ചുകൊണ്ട് ശുദ്ധമായ ഒരു മനസ്സാക്ഷി നിലനിറുത്താൻ സഹായിക്കുന്ന, മറ്റുള്ളവരെ ഇടറിക്കാത്ത തരത്തിലുള്ള, ഒരു തീരുമാനമെടുക്കാൻ അവർക്കു കഴിയുമായിരുന്നു. (1 കൊരി. 8:4, 7-9) ഒരു തീരുമാനമെടുക്കേണ്ടി വരുമ്പോൾ മറ്റുള്ളവരെ ആശ്രയിക്കുകയോ എപ്പോഴും നിയമങ്ങൾക്കായി നോക്കുകയോ ചെയ്യുന്നതിനു പകരം സ്വന്തം വിവേചനാപ്രാപ്തി ഉപയോഗിക്കാനും അങ്ങനെ പക്വതയിലേക്കു വളരാനും പൗലോസ് കൊരിന്തിലുള്ളവരെ സഹായിക്കുകയായിരുന്നു.
15. ആത്മീയപുരോഗതി വരുത്താൻ എബ്രായക്രിസ്ത്യാനികളെ പൗലോസ് എങ്ങനെയാണു സഹായിച്ചത്?
15 എബ്രായക്രിസ്ത്യാനികൾക്കു പൗലോസ് അപ്പോസ്തലൻ എഴുതിയ കത്തിൽനിന്ന് നമുക്ക് ഒരു വിലപ്പെട്ട പാഠം പഠിക്കാൻ കഴിയും. അവരിൽ ചിലർ ആത്മീയമായി വളർന്നുകൊണ്ടിരുന്നില്ല. സത്യത്തിൽ, ‘കട്ടിയായ ആത്മീയാഹാരത്തിനു പകരം പാൽ വേണ്ട അവസ്ഥയിലേക്കു അവർ തിരിച്ചുപോയി.’ (എബ്രാ. 5:12) യഹോവ സഭയിലൂടെ അവരെ പഠിപ്പിച്ചുകൊണ്ടിരുന്ന പുതിയ സത്യങ്ങൾ മനസ്സിലാക്കാനും അംഗീകരിക്കാനും അവർക്കു കഴിഞ്ഞില്ല. (സുഭാ. 4:18) ഉദാഹരണത്തിന്, യേശുവിന്റെ മോചനവിലയുടെ അടിസ്ഥാനത്തിൽ, ഏകദേശം 30 വർഷങ്ങൾക്കു മുമ്പ് മോശയുടെ നിയമം നീങ്ങിപ്പോയെങ്കിലും ജൂതമതത്തിൽനിന്ന് ക്രിസ്ത്യാനികളായവർ അത് അപ്പോഴും മുറുകെപ്പിടിച്ചിരുന്നു. (റോമ. 10:4; തീത്തോ. 1:10) തങ്ങളുടെ ചിന്താരീതിയിൽ മാറ്റംവരുത്താൻ ആ ജൂതക്രിസ്ത്യാനികൾക്ക് 30 വർഷം ലഭിച്ചു. അതു ധാരാളമായിരുന്നു. അതുകൊണ്ടാണ് തന്റെ കത്തിലൂടെ കട്ടിയായ ചില ആത്മീയസത്യങ്ങൾ അവരെ പഠിപ്പിക്കാൻ പൗലോസ് ശ്രമിച്ചത്. അങ്ങനെ, യഹോവ യേശുവിലൂടെ സ്ഥാപിച്ച ആരാധനയ്ക്കുള്ള പുതിയ ക്രമീകരണം പഴയതിനെക്കാൾ വളരെ മികച്ചതാണെന്നു അവർക്കു മനസ്സിലാകുമായിരുന്നു. ജൂതന്മാരുടെ എതിർപ്പുകളൊക്കെ ഉണ്ടായിരുന്നെങ്കിലും പ്രസംഗപ്രവർത്തനത്തിൽ തുടരാനുള്ള ധൈര്യവും അവർക്ക് ലഭിക്കുമായിരുന്നു.—എബ്രാ. 10:19-23.
അമിത ആത്മവിശ്വാസം ഒഴിവാക്കുക
16. പക്വതയിലേക്കു വളരുന്നതോടൊപ്പം നമ്മൾ എന്തും ചെയ്യണം?
16 പക്വതയിലെത്താൻ മാത്രമല്ല അതു നിലനിറുത്താനും നമ്മൾ കഠിനശ്രമം ചെയ്യണം. അതിന് അമിത ആത്മവിശ്വാസം ഒഴിവാക്കണം. (1 കൊരി. 10:12) അതായത് പക്വതയിലെത്തിയെന്നും ഇനി ആത്മീയമായി വളരാൻ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ലെന്നും നമ്മൾ ചിന്തിക്കരുത്. പകരം തുടർന്നും പുരോഗതി വരുത്തുന്നുണ്ടോ എന്ന് എപ്പോഴും “പരിശോധിച്ചുകൊണ്ടിരിക്കണം.”—2 കൊരി. 13:5.
17. കൊലോസ്യയിലുള്ളവർക്ക് പൗലോസ് എഴുതിയ കത്ത് പക്വതയുള്ളവരായി തുടരേണ്ടതിന്റെ ആവശ്യം എടുത്തുകാണിക്കുന്നത് എങ്ങനെ?
17 കൊലോസ്യയിലുള്ളവർക്ക് എഴുതിയ കത്തിൽ പക്വതയുള്ളവരായി തുടരേണ്ടതിന്റെ പ്രാധാന്യം പൗലോസ് വീണ്ടും എടുത്തുകാണിച്ചു. അവർ പൂർണവളർച്ചയെത്തിയ ക്രിസ്ത്യാനികളായിരുന്നു. എങ്കിലും ലോകത്തിന്റെ ചിന്താഗതിയാൽ വഞ്ചിക്കപ്പെടരുത് എന്ന് പൗലോസ് അവർക്കു മുന്നറിയിപ്പു കൊടുത്തു. (കൊലോ. 2:6-10) ഇനി, ആ സഭയിൽ ഉള്ളവരെ ഒരുപക്ഷേ നന്നായി അറിയാമായിരുന്ന എപ്പഫ്രാസ്, അവർ അവസാനംവരെ ‘തികഞ്ഞവരായി’ അഥവാ പക്വതയുള്ളവരായി നിലകൊള്ളേണ്ടതിന് അവർക്കുവേണ്ടി നിരന്തരം പ്രാർഥിച്ചു. (കൊലോ. 4:12) എന്തൊക്കെ പരിശോധനകൾ ഉണ്ടായാലും കൊലോസ്യയിലുള്ളവർ പക്വതയുള്ള, അഥവാ പൂർണവളർച്ചയെത്തിയ ക്രിസ്ത്യാനികളായി തുടരാൻ അവർ രണ്ടു പേരും ആഗ്രഹിച്ചു. പൗലോസിന്റെ വാക്കുകളിൽനിന്നും എപ്പഫ്രാസിന്റെ മാതൃകയിൽനിന്നും നമുക്ക് എന്തു പഠിക്കാം? പക്വതയുള്ളവരായി തുടരണമെങ്കിൽ നമ്മൾ സ്വന്തമായി നല്ല ശ്രമം ചെയ്യണം, ദൈവത്തിന്റെ സഹായവും നമുക്കു വേണം.
18. പക്വതയുള്ള ഒരു ക്രിസ്ത്യാനിക്കും എന്തു സംഭവിക്കാം? (ചിത്രവും കാണുക.)
18 ശ്രദ്ധിച്ചില്ലെങ്കിൽ പക്വതയുള്ള ഒരു ക്രിസ്ത്യാനിക്ക് എന്നെന്നേക്കുമായി ദൈവത്തിന്റെ അംഗീകാരം നഷ്ടപ്പെട്ടേക്കാമെന്ന് പൗലോസ് എബ്രായർക്കു മുന്നറിയിപ്പു നൽകി. പശ്ചാത്താപം തോന്നാനും ദൈവത്തിന്റെ ക്ഷമ ലഭിക്കാനും കഴിയാത്തവിധം ഒരു ക്രിസ്ത്യാനിയുടെ ഹൃദയം കഠിനമായിപ്പോയേക്കാം. എന്തായാലും എബ്രായക്രിസ്ത്യാനികൾ അങ്ങനെയൊരു അവസ്ഥയിലേക്കു പോയില്ലായിരുന്നു. (എബ്രാ. 6:4-9) ഇക്കാലത്ത് നിഷ്ക്രിയരാകുകയോ പുറത്താക്കപ്പെടുകയോ ചെയ്തിട്ട് പശ്ചാത്തപിക്കുന്നവരുടെ കാര്യമോ? പൗലോസ് പറഞ്ഞതുപോലെ അവർക്ക് ദൈവത്തിന്റെ അംഗീകാരം എന്നേക്കുമായി നഷ്ടപ്പെടുമോ? താഴ്മയോടെ പശ്ചാത്തപിക്കുന്നതുകൊണ്ട് അവരുടെ കാര്യത്തിൽ അങ്ങനെ സംഭവിക്കില്ല. എങ്കിലും യഹോവയിലേക്കു മടങ്ങിവരുന്ന അവർക്ക് യഹോവയുടെ സഹായം വേണം. (യഹ. 34:15, 16) ആത്മീയാരോഗ്യം വീണ്ടെടുക്കാൻ അവരെ സഹായിക്കുന്നതിന് അനുഭവപരിചയമുള്ള ഒരു സഹോദരനെയോ സഹോദരിയെയോ മൂപ്പന്മാർ ക്രമീകരിച്ചേക്കാം.
ആത്മീയാരോഗ്യം വീണ്ടെടുക്കേണ്ടവർക്ക് അതിനുള്ള സഹായം യഹോവ നൽകുന്നു (18-ാം ഖണ്ഡിക കാണുക)
19. എന്തായിരിക്കണം നമ്മുടെ ലക്ഷ്യം?
19 ക്രിസ്തീയപക്വതയിലേക്കു വളരാൻ ഉത്സാഹത്തോടെ ശ്രമിക്കുന്നെങ്കിൽ നിങ്ങൾക്ക് ആ ലക്ഷ്യത്തിൽ എത്തിച്ചേരാനാകും. തുടർന്നും കട്ടിയായ ആത്മീയാഹാരം കഴിക്കുകയും നമ്മുടെ ചിന്തകളെ യഹോവയുടെ ചിന്തകളോടു ചേർച്ചയിൽ കൊണ്ടുവരുകയും ചെയ്യുക. ഇനി, പക്വതയിൽ എത്തിയെങ്കിൽ ഇന്നും എന്നും അങ്ങനെ തുടരാൻ സകലശ്രമവും ചെയ്യുക.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
-
പക്വതയുള്ള ഒരു ക്രിസ്ത്യാനിയാകുക എന്നതിന്റെ അർഥം എന്താണ്?
-
നമുക്ക് എങ്ങനെ ക്രിസ്തീയപക്വതയിലേക്കു വളരാം?
-
അമിത ആത്മവിശ്വാസം ഒഴിവാക്കേണ്ടത് എന്തുകൊണ്ട്?
ഗീതം 65 മുന്നേറുവിൻ!
a എബ്രായതിരുവെഴുത്തുകളിൽ “പക്വത,” “അപക്വത” എന്നീ പദങ്ങൾ ഉപയോഗിച്ചിട്ടില്ലെങ്കിലും ആ പദങ്ങളിൽ അടങ്ങിയിരിക്കുന്ന ആശയം എബ്രായതിരുവെഴുത്തുകളിൽ കാണാം. ഉദാഹരണത്തിന്, സുഭാഷിതങ്ങളുടെ പുസ്തകത്തിൽ അനുഭവപരിചയമില്ലാത്ത ഒരു ചെറുപ്പക്കാരനെ ബുദ്ധിയും വകതിരിവും ഉള്ള ഒരാളുമായി വിപരീതതാരതമ്യം ചെയ്തിട്ടുണ്ട്.—സുഭാ. 1:4, 5.
b JW.ORG-ലെയും JW ലൈബ്രറിയിലെയും “മറ്റു വിഷയങ്ങൾ” എന്ന ലേഖനപരമ്പരയുടെ കീഴിൽ “തെറ്റായ വിവരങ്ങൾ നിങ്ങളെ വഴിതെറ്റിക്കാതിരിക്കട്ടെ” എന്ന ലേഖനം കാണുക.
c ഈ ലേഖനത്തിലെ “പഠനപ്രോജക്ട്” എന്ന ഭാഗം കാണുക.
d ചിത്രത്തിന്റെ വിവരണം: വിനോദം തിരഞ്ഞെടുക്കുമ്പോൾ ഒരു സഹോദരൻ താൻ ദൈവവചനത്തിൽനിന്ന് പഠിച്ച തത്ത്വങ്ങൾ ബാധകമാക്കുന്നു.