പഠനലേഖനം 13
ഗീതം 127 ഞാൻ എങ്ങനെയുള്ള ആളായിരിക്കണം?
നിങ്ങൾക്ക് യഹോവയുടെ അംഗീകാരമുണ്ട്
“നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.”—ലൂക്കോ. 3:22.
ഉദ്ദേശ്യം
നിങ്ങൾക്ക് യഹോവയുടെ അംഗീകാരമുണ്ടോ എന്നു സംശയമുണ്ടോ? അതിനെ എങ്ങനെ മറികടക്കാമെന്നാണ് ഈ ലേഖനത്തിൽ കാണാൻപോകുന്നത്.
1. യഹോവയുടെ വിശ്വസ്തരായ ചില ദാസന്മാർക്ക് ചിലപ്പോൾ എന്തു തോന്നിയേക്കാം?
ഒരു കൂട്ടമെന്ന നിലയിൽ യഹോവ തന്റെ ജനത്തെ അംഗീകരിക്കുന്നു എന്ന് അറിയുന്നത് നമുക്ക് ആശ്വാസം നൽകുന്ന ഒരു കാര്യമാണ്. ബൈബിൾ പറയുന്നു: “യഹോവ തന്റെ ജനത്തിൽ സംപ്രീതനാണ്.” (സങ്കീ. 149:4) പക്ഷേ, അങ്ങേയറ്റം നിരാശ തോന്നുന്ന ചില സമയങ്ങളിൽ ചിലർ ഇങ്ങനെ ചിന്തിച്ചേക്കാം, ‘ഒരു വ്യക്തിയെന്ന നിലയിൽ യഹോവ എന്നെ അംഗീകരിക്കുന്നുണ്ടോ?’ ബൈബിൾക്കാലങ്ങളിൽ വിശ്വസ്തരായ പല ദാസന്മാർക്കും ഇതുപോലെ തോന്നിയിട്ടുണ്ട്.—1 ശമു. 1:6-10; ഇയ്യോ. 29:2, 4; സങ്കീ. 51:11.
2. ആർക്കാണ് യഹോവയുടെ അംഗീകാരമുള്ളത്?
2 അപൂർണമനുഷ്യർക്ക് യഹോവയുടെ അംഗീകാരം നേടിയെടുക്കാനാകുമെന്നു ബൈബിൾ വ്യക്തമായി പറയുന്നു. എങ്ങനെ? അതിനു നമ്മൾ യേശുക്രിസ്തുവിൽ വിശ്വസിക്കുകയും സ്നാനമേൽക്കുകയും വേണം. (യോഹ. 3:16) അതിലൂടെ പാപങ്ങളെക്കുറിച്ച് പശ്ചാത്താപമുണ്ടെന്നും ദൈവത്തിന്റെ ഇഷ്ടം ചെയ്യുമെന്നു ദൈവത്തിനു വാക്കു കൊടുത്തിട്ടുണ്ടെന്നും നമ്മൾ പരസ്യമായി കാണിക്കുകയാണ്. (പ്രവൃ. 2:38; 3:19) താനുമായി ഒരു അടുത്ത ബന്ധത്തിലേക്കു വരുന്നതിനുവേണ്ടി നമ്മൾ ഈ കാര്യങ്ങളൊക്കെ ചെയ്യുന്നതു കാണുമ്പോൾ യഹോവ നമ്മളിൽ പ്രസാദിക്കും. ആ സമർപ്പണപ്രതിജ്ഞയ്ക്കു ചേർച്ചയിൽത്തന്നെ ജീവിക്കാൻ നമ്മൾ പരമാവധി ശ്രമിക്കുമ്പോൾ നമുക്കു തുടർന്നും യഹോവയുടെ അംഗീകാരമുണ്ടായിരിക്കും, നമ്മളെ അടുത്ത സുഹൃത്തുക്കളായി യഹോവ കാണുകയും ചെയ്യും.—സങ്കീ. 25:14.
3. നമ്മൾ എന്താണ് ചർച്ച ചെയ്യാൻപോകുന്നത്?
3 എന്നിട്ടും തങ്ങൾക്ക് യഹോവയുടെ അംഗീകാരമില്ലെന്നു ചിലർക്ക് ഇടയ്ക്കൊക്കെ തോന്നിയേക്കാവുന്നത് എന്തുകൊണ്ട്? നമ്മളെ അംഗീകരിക്കുന്നു എന്ന് യഹോവ എങ്ങനെയാണ് കാണിക്കുന്നത്? തനിക്ക് യഹോവയുടെ അംഗീകാരമുണ്ട് എന്ന ബോധ്യം ശക്തമാക്കാൻ ഒരു ക്രിസ്ത്യാനിക്ക് എന്തു ചെയ്യാം?
യഹോവയുടെ അംഗീകാരമില്ലെന്നു ചിലർക്കു തോന്നുന്നത് എന്തുകൊണ്ട്?
4-5. വിലയില്ലാത്തവരാണെന്നു തോന്നിയാലും ഏതു കാര്യത്തിൽ നമുക്ക് ഉറപ്പുണ്ടായിരിക്കാം?
4 നമ്മളിൽ ചിലർക്കെങ്കിലും ചെറുപ്പംമുതലേ വിലയില്ലാത്തവരാണെന്ന ചിന്ത മനസ്സിൽ വന്നിട്ടുണ്ടാകും. (സങ്കീ. 88:15) അഡ്രിയൻ എന്നു പേരുള്ള ഒരു സഹോദരൻ പറയുന്നു: “എനിക്ക് ഒരു വിലയും ഇല്ല, ഞാൻ ഒന്നിനും കൊള്ളാത്തവനാണ് എന്ന് എനിക്ക് എപ്പോഴും തോന്നാറുണ്ട്. എന്റെ കുടുംബം പറുദീസയിൽ കടക്കണേ എന്നു ചെറുപ്പത്തിൽ ഞാൻ പ്രാർഥിക്കുമായിരുന്നു. പക്ഷേ പറുദീസയിൽ കടക്കാനുള്ള യോഗ്യതയൊന്നും എനിക്കില്ലെന്ന് ഉറപ്പായിരുന്നു.” ഇനി റ്റോണി സഹോദരന്റെ അനുഭവം നോക്കാം. അദ്ദേഹം വളർന്നുവന്നത് ഒരു സാക്ഷികുടുംബത്തിലല്ല. റ്റോണി പറയുന്നു: “എന്നെ സ്നേഹിക്കുന്നെന്നോ എന്നെക്കുറിച്ച് അഭിമാനം തോന്നുന്നെന്നോ മാതാപിതാക്കൾ ഒരിക്കലും എന്നോടു പറഞ്ഞിട്ടില്ല. ഞാൻ അത്ര പോരാ, ഇനിയുമിനിയും നന്നാകാനുണ്ട് എന്ന ഒരു തോന്നലാണ് അവർ എപ്പോഴും എനിക്കു തന്നത്.”
5 വിലയില്ലാത്തവരാണെന്നു നമുക്ക് ഇടയ്ക്കൊക്കെ തോന്നാറുണ്ടെങ്കിൽ ഓർക്കുക, യഹോവ സ്വന്തം ഇഷ്ടപ്രകാരമാണ് നമ്മളെ തന്നിലേക്ക് ആകർഷിച്ചിരിക്കുന്നത്. (യോഹ. 6:44) യഹോവ നമ്മളിലെ നന്മ കണ്ടു. ഒരുപക്ഷേ നമ്മൾപോലും അതു ശ്രദ്ധിച്ചിട്ടുണ്ടാകണമെന്നില്ല. നമ്മൾ ആരാണെന്നു നമ്മളെക്കാൾ നന്നായി യഹോവയ്ക്ക് അറിയാം. (1 ശമു. 16:7; 2 ദിന. 6:30) അതുകൊണ്ട് നമുക്ക് ഉറപ്പിക്കാം, നമ്മൾ വിലയുള്ളവരാണെന്ന് യഹോവ പറയുന്നതു വെറുതേ അല്ല.—1 യോഹ. 3:19, 20.
6. മുമ്പ് താൻ ചെയ്തുപോയ തെറ്റുകളെക്കുറിച്ച് പൗലോസിന് എന്തു തോന്നി?
6 സത്യം പഠിക്കുന്നതിനു മുമ്പ് ചെയ്തുപോയ തെറ്റുകളെക്കുറിച്ച് ഓർത്ത് നമ്മളിൽ ചിലർക്ക് ഇപ്പോഴും കുറ്റബോധം തോന്നുന്നുണ്ടാകും. (1 പത്രോ. 4:3) ഇനി, വിശ്വസ്തമായി യഹോവയെ സേവിക്കുന്നവർക്ക് ഇപ്പോൾപ്പോലും പാപം ചെയ്യാനുള്ള തോന്നലിന് എതിരെ പോരാടേണ്ടിവരാറുണ്ട്. നിങ്ങളുടെ കാര്യത്തിലോ? യഹോവയ്ക്കു നിങ്ങളോടു ക്ഷമിക്കാനാകില്ല എന്നു ചിലപ്പോഴെങ്കിലും തോന്നാറുണ്ടോ? അങ്ങനെയെങ്കിൽ ആശ്വാസം തരുന്ന ഒരു കാര്യം, മുൻകാലങ്ങളിൽ യഹോവയെ വിശ്വസ്തമായി സേവിച്ചിരുന്നവർക്കും അങ്ങനെയൊക്കെ തോന്നിയിട്ടുണ്ട് എന്നതാണ്. ഉദാഹരണത്തിന്, തന്റെ കുറവുകളെക്കുറിച്ച് ഓർത്തപ്പോൾ പൗലോസിനു കടുത്ത വിഷമം തോന്നി. (റോമ. 7:24) പൗലോസ് തന്റെ തെറ്റുകളെക്കുറിച്ച് പശ്ചാത്തപിക്കുകയും സ്നാനപ്പെടുകയും ചെയ്ത ആളായിരുന്നു. എന്നിട്ടും അദ്ദേഹം തന്നെക്കുറിച്ച് പറഞ്ഞത്, ‘അപ്പോസ്തലന്മാരിൽ ഏറ്റവും ചെറിയവൻ’ എന്നും പാപികളിൽ “ഒന്നാമൻ” എന്നും ആണ്.—1 കൊരി. 15:9; 1 തിമൊ. 1:15.
7. നമ്മൾ മുമ്പ് ചെയ്തുപോയ തെറ്റുകളുടെ കാര്യത്തിൽ എന്ത് ഓർക്കാം?
7 നമ്മൾ പശ്ചാത്തപിച്ചാൽ ക്ഷമിക്കുമെന്നു നമ്മുടെ സ്വർഗീയപിതാവ് വാക്കു തന്നിട്ടുണ്ട്. (സങ്കീ. 86:5) ചെയ്തുപോയ തെറ്റുകളെക്കുറിച്ച് ഓർത്ത് നമുക്കു ശരിക്കും വിഷമം തോന്നുന്നുണ്ടെങ്കിൽ, യഹോവയുടെ ആ വാക്കുകൾ നമുക്കു വിശ്വസിക്കാം, യഹോവ നമ്മളോടു ക്ഷമിച്ചിട്ടുണ്ട്.—കൊലോ. 2:13.
8-9. യഹോവയെ സന്തോഷിപ്പിക്കാൻ എത്ര ചെയ്താലും മതിയാകില്ല എന്ന ചിന്ത നമുക്ക് എങ്ങനെ മറികടക്കാം?
8 ദൈവസേവനത്തിൽ കഴിവിന്റെ പരമാവധി ചെയ്യാൻ നമ്മളെല്ലാം ആഗ്രഹിക്കുന്നു. എങ്കിലും യഹോവയുടെ അംഗീകാരം കിട്ടാൻ ദൈവസേവനത്തിൽ എത്ര ചെയ്താലും മതിയാകില്ല എന്നു ചിലർക്കു തോന്നുന്നു. അമാൻഡ സഹോദരി പറയുന്നു: “യഹോവയ്ക്ക് ഏറ്റവും നല്ലതു കൊടുക്കുക എന്നു പറഞ്ഞാൽ എന്റെ മനസ്സിലുള്ള ചിന്ത, ദൈവസേവനത്തിൽ ചെയ്യുന്നതിന്റെ അളവ് എപ്പോഴും കൂട്ടിക്കൊണ്ടിരിക്കുക എന്നാണ്. അതുകൊണ്ടുതന്നെ എന്നെക്കൊണ്ട് പറ്റുന്നതിലും കൂടുതൽ ഞാൻ എന്നിൽനിന്ന് പ്രതീക്ഷിച്ചു. അങ്ങനെ ചെയ്യാൻ പറ്റാതെവരുമ്പോൾ എനിക്കു നിരാശ തോന്നും. യഹോവയ്ക്കും എന്നെക്കുറിച്ച് നിരാശ തോന്നുന്നുണ്ടാവും എന്നു ഞാൻ ചിന്തിച്ചു.”
9 യഹോവയെ സന്തോഷിപ്പിക്കാൻ എത്ര ചെയ്താലും മതിയാകില്ല എന്ന ചിന്ത എങ്ങനെ മറികടക്കാം? ഓർക്കുക, യഹോവ കടുംപിടുത്തക്കാരനോ വഴക്കമില്ലാത്തവനോ അല്ല. നമുക്കു ന്യായമായി ചെയ്യാൻ കഴിയുന്നതിനെക്കാൾ കൂടുതൽ യഹോവ ഒരിക്കലും നമ്മളോട് ആവശ്യപ്പെടുന്നില്ല. നമ്മൾ ഏറ്റവും നല്ലതു കൊടുക്കുമ്പോൾ, നമ്മൾ ചെയ്യുന്ന ഓരോ കാര്യവും യഹോവ വളരെയധികം വിലമതിക്കുന്നുണ്ട്. ഇനി, യഹോവയെ മുഴുഹൃദയത്തോടെ സേവിച്ച ബൈബിൾകഥാപാത്രങ്ങളെക്കുറിച്ച് ചിന്തിക്കുന്നതും പ്രയോജനം ചെയ്യും. അതിൽ ഒരാളാണ് പൗലോസ്. വർഷങ്ങളോളം അദ്ദേഹം തീക്ഷ്ണതയോടെ സേവിച്ചു, ആയിരക്കണക്കിനു കിലോമീറ്ററുകൾ സഞ്ചരിച്ചു, അനേകം സഭകൾ സ്ഥാപിച്ചു. എങ്കിലും സാഹചര്യം മാറിയപ്പോൾ അദ്ദേഹത്തിനു പഴയപോലെ പ്രസംഗപ്രവർത്തനം ചെയ്യാൻ പറ്റാതായി. അതുകൊണ്ട് പൗലോസിനു ദൈവത്തിന്റെ അംഗീകാരം നഷ്ടപ്പെട്ടോ? ഇല്ല. തന്നെക്കൊണ്ട് പറ്റുന്നതു അദ്ദേഹം ചെയ്തുകൊണ്ടിരുന്നു, യഹോവ അദ്ദേഹത്തെ അനുഗ്രഹിക്കുകയും ചെയ്തു. (പ്രവൃ. 28:30, 31) അതുപോലെ നമുക്കും എല്ലായ്പോഴും ഒരുപോലെ യഹോവയെ സേവിക്കാൻ കഴിയണമെന്നില്ല. പക്ഷേ യഹോവ പ്രധാനമായും നോക്കുന്നത്, തന്നെ സേവിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്ന കാര്യം എന്താണ് എന്നതാണ്. നമ്മളെ അംഗീകരിക്കുന്നെന്ന് യഹോവ കാണിക്കുന്ന ചില വിധങ്ങൾ നമുക്ക് ഇപ്പോൾ നോക്കാം.
നമ്മളെ അംഗീകരിക്കുന്നെന്ന് യഹോവ എങ്ങനെയാണ് കാണിക്കുന്നത്?
10. നമ്മളിൽ പ്രസാദിച്ചിരിക്കുന്നു എന്ന യഹോവയുടെ വാക്കുകൾ ‘കേൾക്കാൻ’ നമുക്ക് എന്തു ചെയ്യാം? (യോഹന്നാൻ 16:27)
10 ബൈബിളിലൂടെ. തന്റെ ജനത്തെ സ്നേഹിക്കുന്നെന്നും അവരിൽ പ്രസാദിച്ചിരിക്കുന്നെന്നും കാണിക്കാനുള്ള അവസരങ്ങൾക്കായി യഹോവ നോക്കുന്നു. തന്റെ അംഗീകാരമുള്ള പ്രിയപുത്രനാണ് യേശു എന്ന് രണ്ട് അവസരങ്ങളിൽ യഹോവ യേശുവിനോടു പറഞ്ഞു. (മത്താ. 3:17; 17:5) നിങ്ങളിൽ യഹോവ പ്രസാദിച്ചിരിക്കുന്നു എന്ന് യഹോവ പറയുന്നതു കേൾക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? യഹോവ ഇന്ന് നമ്മളോടു നേരിട്ട് സംസാരിക്കുന്നില്ല. എങ്കിലും തന്റെ വചനമായ ബൈബിളിലൂടെ ദൈവം നമ്മളോടു സംസാരിക്കുന്നുണ്ട്. യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞ വാക്കുകൾ സുവിശേഷഭാഗങ്ങളിൽ വായിക്കുമ്പോൾ ശരിക്കും നമ്മൾ ‘കേൾക്കുന്നത്’ നമ്മളെ അംഗീകരിച്ചുകൊണ്ടുള്ള യഹോവയുടെ വാക്കുകളാണ്. (യോഹന്നാൻ 16:27 വായിക്കുക.) യേശു തന്റെ പിതാവിന്റെ വ്യക്തിത്വം അതേപടി പകർത്തി. അതുകൊണ്ട് അപൂർണരാണെങ്കിലും വിശ്വസ്തരായ തന്റെ അനുഗാമികളോടു യേശു പറഞ്ഞ സ്നേഹത്തിന്റെയും അംഗീകാരത്തിന്റെയും വാക്കുകൾ ശരിക്കും യഹോവ നമ്മളോട് പറയാൻ ആഗ്രഹിക്കുന്ന വാക്കുകളാണ്.—യോഹ. 15:9, 15.
11. നമ്മൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ നമുക്ക് യഹോവയുടെ അംഗീകാരം നഷ്ടമായി എന്ന് അർഥമാക്കുന്നുണ്ടോ? വിശദീകരിക്കുക. (യാക്കോബ് 1:12)
11 പ്രവൃത്തികളിലൂടെ. യഹോവ നമ്മളെ സഹായിക്കാൻ അതിയായി ആഗ്രഹിക്കുന്നു. അതിന്റെ തെളിവാണ് നമ്മുടെ അന്നന്നത്തെ ആവശ്യങ്ങൾ യഹോവ നടത്തിത്തരുന്നത്. എന്നാൽ ചിലപ്പോഴൊക്കെ നീതിമാനായ ഇയ്യോബിന്റെ കാര്യത്തിലെന്നപോലെ, നമുക്ക് ചില കഷ്ടതകളുണ്ടാകാൻ യഹോവ അനുവദിച്ചേക്കാം. (ഇയ്യോ. 1:8-11) പക്ഷേ അതിന്റെ അർഥം നമുക്ക് യഹോവയുടെ അംഗീകാരം നഷ്ടപ്പെട്ടു എന്നല്ല. പകരം അത് നമ്മൾ യഹോവയെ എത്രമാത്രം സ്നേഹിക്കുന്നെന്നും യഹോവയിൽ ആശ്രയിക്കുന്നെന്നും കാണിക്കാനുള്ള അവസരങ്ങളാണ്. (യാക്കോബ് 1:12 വായിക്കുക.) കഷ്ടതകളുടെ സമയത്ത് പിടിച്ചുനിൽക്കാൻ സഹായിച്ചുകൊണ്ട് യഹോവ നമ്മളെ സ്നേഹത്തോടെ പരിപാലിക്കും.
12. ഡിമിട്രി സഹോദരന്റെ അനുഭവത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
12 ഏഷ്യയിലെ ഡിമിട്രി സഹോദരന്റെ അനുഭവം നോക്കാം. അദ്ദേഹത്തിനു ജോലി നഷ്ടമായി. കുറെ മാസങ്ങൾ കഴിഞ്ഞിട്ടും, മറ്റൊരു ജോലി കണ്ടെത്താൻ കഴിഞ്ഞില്ല. അതുകൊണ്ട് അദ്ദേഹം ശുശ്രൂഷയിൽ കൂടുതൽ ചെയ്യാൻ തീരുമാനിച്ചു. അതിലൂടെ യഹോവയിൽ എത്രമാത്രം ആശ്രയിക്കുന്നുണ്ടെന്ന് അദ്ദേഹം തെളിയിച്ചു. പിന്നെയും മാസങ്ങൾ കടന്നുപോയി. പക്ഷേ ജോലിയൊന്നും ശരിയായില്ല. അങ്ങനെയിരിക്കുമ്പോൾ സഹോദരന് ചില ആരോഗ്യപ്രശ്നങ്ങൾ നേരിട്ടു. രോഗം കൂടിക്കൂടി സഹോദരൻ കിടപ്പിലായി. തനിക്ക് ഒരു ഭർത്താവിന്റെയും അച്ഛന്റെയും കടമ നിർവഹിക്കാൻ പറ്റുന്നില്ലല്ലോ എന്ന് ഓർത്ത് സഹോദരന് നിരാശ തോന്നി. യഹോവയുടെ അംഗീകാരം നഷ്ടമായോ എന്നുപോലും സഹോദരൻ സംശയിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം വൈകുന്നേരം, സഹോദരന്റെ മകൾ യശയ്യ 30:15-ലെ വാക്കുകൾ ഒരു പേപ്പറിൽ പ്രിന്റ് എടുത്ത് സഹോദരനെ കാണിച്ചു: “ശാന്തരായിരുന്ന് എന്നിൽ ആശ്രയിക്കുക. അതാണു നിങ്ങളുടെ ബലം.” എന്നിട്ട്, ഇങ്ങനെ പറഞ്ഞു: “ഡാഡീ, ഡാഡിക്കു വിഷമം തോന്നുമ്പോൾ ഈ വാക്യം ഓർത്താൽ മതി.” ആ വാക്യത്തെക്കുറിച്ച് ചിന്തിച്ചത് യഹോവ തനിക്കുവേണ്ടി കരുതുന്നുണ്ടെന്നും തന്റെ കുടുംബത്തിന് ഇപ്പോഴും ആവശ്യത്തിനു ഭക്ഷണവും വസ്ത്രവും അതുപോലെ, താമസിക്കാൻ ഒരിടവും ഉണ്ടല്ലോ എന്നും ഓർക്കാൻ സഹോദരനെ സഹായിച്ചു. സഹോദരൻ പറയുന്നു: “ശാന്തനായിരുന്ന് തുടർന്നും എന്റെ ദൈവത്തിൽ ആശ്രയിക്കുക. അതാണ് ഞാൻ ചെയ്യേണ്ടിയിരുന്നത്.” ഇതുപോലെ ജീവിതത്തിൽ കഷ്ടപ്പാടുകൾ ഉണ്ടാകുമ്പോൾ നിങ്ങളും ഓർക്കുക: യഹോവ നിങ്ങളെക്കുറിച്ച് ചിന്തിക്കുന്നുണ്ട്; പിടിച്ചുനിൽക്കാൻ ദൈവം നിങ്ങളെ സഹായിക്കും.
13. തന്റെ അംഗീകാരം നമുക്കുണ്ട് എന്നു കാണിക്കാൻ യഹോവ ആരെ ഉപയോഗിച്ചേക്കാം, എങ്ങനെ?
13 സഹവിശ്വാസികളിലൂടെ. തന്റെ അംഗീകാരം നമുക്കുണ്ടെന്ന് നമ്മളെ അറിയിക്കാൻ യഹോവ ചിലപ്പോൾ സഹോദരങ്ങളെ ഉപയോഗിക്കും. ഉദാഹരണത്തിന്, നമുക്കു പ്രോത്സാഹനം വേണ്ട ഒരു സമയത്ത് നമ്മളോടു ചില ആശ്വാസവാക്കുകൾ പറയാൻ യഹോവ സഹോദരങ്ങളെ പ്രേരിപ്പിച്ചേക്കാം. ഇതു സത്യമാണെന്ന് ഏഷ്യയിലുള്ള ഒരു സഹോദരി അനുഭവിച്ചറിഞ്ഞു. സഹോദരി വളരെയധികം ടെൻഷൻ നേരിട്ട ഒരു സമയമുണ്ടായിരുന്നു. സഹോദരിക്കു ജോലി നഷ്ടമായി, ഗുരുതരമായ രോഗവും വന്നു. ആയിടെ സഹോദരിയുടെ ഭർത്താവ് ഗൗരവമുള്ള ഒരു തെറ്റു ചെയ്തു. അങ്ങനെ മൂപ്പനായുള്ള അദ്ദേഹത്തിന്റെ നിയമനം നഷ്ടമായി. സഹോദരി പറഞ്ഞു: “എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് എന്ന് എനിക്കു മനസ്സിലായില്ല. ഞാൻ എന്തെങ്കിലും തെറ്റു ചെയ്തോ, എനിക്ക് യഹോവയുടെ അംഗീകാരം നഷ്ടമായോ എന്നൊക്കെ ഞാൻ ഓർത്തുപോയി.” തനിക്ക് ദൈവത്തിന്റെ അംഗീകാരം ഉണ്ടെന്നു കാണിച്ചുതരണേ എന്നു സഹോദരി യഹോവയോട് അപേക്ഷിച്ചു. അപ്പോൾ യഹോവ എന്തു ചെയ്തു? സഹോദരി പറയുന്നു: “സഭയിലെ മൂപ്പന്മാർ എന്നോടു സംസാരിച്ചു. യഹോവ എന്നെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പു തന്നു.” എന്നാൽ കുറച്ച് നാൾ കഴിഞ്ഞ് സഹോദരി വീണ്ടും യഹോവയുടെ സ്നേഹത്തിന്റെ ഉറപ്പിനുവേണ്ടി പ്രാർഥിച്ചു. “അന്നുതന്നെ സഭയിലെ സഹോദരങ്ങൾ അയച്ച ഒരു കത്ത് എനിക്കു കിട്ടി. അതിലെ ആശ്വാസവാക്കുകൾ വായിച്ചപ്പോൾ യഹോവ എന്റെ പ്രാർഥന കേട്ടു എന്ന് എനിക്ക് ഉറപ്പായി.” ഈ അനുഭവം എന്താണ് പഠിപ്പിക്കുന്നത്? മറ്റുള്ളവർ പറയുന്ന ദയയോടെയുള്ള വാക്കുകളിലൂടെ യഹോവ നമ്മളെ അംഗീകരിക്കുന്നു എന്നു കാണിക്കുന്നു.—സങ്കീ. 10:17.
14. യഹോവ നമ്മളെ അംഗീകരിക്കുന്നു എന്ന് കാണിക്കുന്ന മറ്റൊരു വിധം ഏതാണ്?
14 സഹവിശ്വാസികളിലൂടെ നമുക്ക് വേണ്ട തിരുത്തൽ തന്നുകൊണ്ടും നമുക്ക് തന്റെ അംഗീകാരം ഉണ്ടെന്ന് യഹോവ കാണിക്കുന്നു. ഉദാഹരണത്തിന് ഒന്നാം നൂറ്റാണ്ടിൽ സഹവിശ്വാസികൾക്ക് 14 കത്തുകൾ എഴുതാൻ യഹോവ പൗലോസ് അപ്പോസ്തലനെ പ്രചോദിപ്പിച്ചു. അതിലൂടെയെല്ലാം പൗലോസ് ഒട്ടും വളച്ചുകെട്ടില്ലാതെ, എന്നാൽ സ്നേഹത്തോടെ അവർക്കുവേണ്ട ബുദ്ധിയുപദേശവും തിരുത്തലും കൊടുത്തു. അത്തരം തിരുത്തലുകൾ അതിൽ ഉൾപ്പെടുത്താൻ യഹോവ പൗലോസിനെ പ്രേരിപ്പിച്ചത് എന്തുകൊണ്ടാണ്? യഹോവ നല്ലൊരു പിതാവാണ്. “താൻ സ്നേഹിക്കുന്ന” മക്കളെ യഹോവ തിരുത്തും. (സുഭാ. 3:11, 12) അതുകൊണ്ട് സഹോദരങ്ങൾ ബൈബിളിൽനിന്ന് ഒരു ബുദ്ധിയുപദേശം തരുമ്പോൾ അത് യഹോവയുടെ അംഗീകാരം നഷ്ടമായതുകൊണ്ടല്ല, യഹോവ നമ്മളെ അംഗീകരിക്കുന്നതുകൊണ്ടാണ് എന്ന് ഓർക്കാം. (എബ്രാ. 12:6) യഹോവയുടെ അംഗീകാരം നമുക്കുണ്ട് എന്നതിന്റെ മറ്റു ചില തെളിവുകൾ എന്തൊക്കെയാണ്?
മറ്റു ചില തെളിവുകൾ
15. യഹോവ ആർക്കാണ് തന്റെ പരിശുദ്ധാത്മാവിനെ കൊടുക്കുന്നത്, അത് നമുക്ക് ധൈര്യം പകരുന്നത് എങ്ങനെ?
15 താൻ അംഗീകരിക്കുന്നവർക്ക് യഹോവ തന്റെ പരിശുദ്ധാത്മാവിനെ കൊടുക്കുന്നു. (മത്താ. 12:18) ഇങ്ങനെയൊന്ന് ചിന്തിച്ചുനോക്കുക: ‘ദൈവാത്മാവിന്റെ ഫലത്തിലെ ഗുണങ്ങൾ കാണിക്കാൻ എനിക്കു പറ്റുന്നുണ്ടോ?’ ഉദാഹരണത്തിന് യഹോവയെക്കുറിച്ച് പഠിക്കുന്നതിനു മുമ്പ് മറ്റുള്ളവരുമായുള്ള ഇടപെടലുകളിൽ നിങ്ങൾക്ക് അത്ര ക്ഷമ ഇല്ലായിരുന്നിരിക്കാം. എന്നാൽ ഇപ്പോൾ അക്കാര്യത്തിൽ കുറച്ചുകൂടി മെച്ചപ്പെട്ടതായി നിങ്ങൾക്കു കാണാൻ കഴിയുന്നുണ്ടോ? ദൈവാത്മാവിന്റെ ഫലത്തിലെ ഗുണങ്ങൾ നിങ്ങൾ എത്രയധികം വളർത്തിയെടുക്കുന്നോ യഹോവയുടെ അംഗീകാരമുണ്ടെന്നു നിങ്ങൾക്ക് അത്രയധികം ഉറപ്പുണ്ടായിരിക്കാനാകും.—“ ദൈവാത്മാവിന്റെ ഫലം” എന്ന ചതുരം കാണുക.
16. സന്തോഷവാർത്ത അറിയിക്കാൻ യഹോവ ആരെയാണ് ഉപയോഗിക്കുന്നത്, അതെക്കുറിച്ച് ചിന്തിക്കുമ്പോൾ നിങ്ങൾക്ക് എന്ത് തോന്നുന്നു? (1 തെസ്സലോനിക്യർ 2:4)
16 തന്റെ അംഗീകാരമുള്ളവരെയാണ് സന്തോഷവാർത്ത അറിയിക്കാനുള്ള ഉത്തരവാദിത്വം യഹോവ ഏൽപ്പിച്ചിരിക്കുന്നത്. (1 തെസ്സലോനിക്യർ 2:4 വായിക്കുക.) പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെട്ടതു ജോസ്ലിൻ സഹോദരിയെ എങ്ങനെയാണ് സഹായിച്ചതെന്നു നോക്കുക. ഒരു ദിവസം ആകെ മനസ്സുമടുത്താണ് ജോസ്ലിൻ ഉണർന്നത്. സഹോദരി പറയുന്നു, “എന്നെ ഒന്നിനും കൊള്ളില്ല, എന്നെക്കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല എന്ന് എനിക്കു തോന്നി. പക്ഷേ, ഞാനൊരു മുൻനിരസേവികയായിരുന്നതുകൊണ്ട് അന്ന് വയൽസേവനത്തിനു പോകുന്ന ദിവസമായിരുന്നു. അതുകൊണ്ട് ഞാനൊന്ന് പ്രാർഥിച്ചിട്ട് പോയി.” അന്ന് രാവിലെ സഹോദരി, മേരി എന്ന സ്ത്രീയെ കണ്ടുമുട്ടി. മേരി ബൈബിൾ പഠിക്കാൻ ആഗ്രഹം കാണിച്ചു. കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ മേരി ജോസ്ലിനോടു പറഞ്ഞു, അന്ന് സഹായത്തിനായി ദൈവത്തോട് പ്രാർഥിച്ചുകൊണ്ടിരുന്നപ്പോഴാണ് ജോസ്ലിൻ വാതിലിൽ വന്ന് മുട്ടിയതെന്ന്. ആ അനുഭവത്തെക്കുറിച്ച് ജോസ്ലിൻ എന്താണ് പറഞ്ഞതെന്നോ, “ഞാൻ നിന്നെ അംഗീകരിക്കുന്നുണ്ടെന്ന് യഹോവ എന്നോട് പറഞ്ഞതുപോലെ എനിക്കു തോന്നി.” ശരിയാണ്, എല്ലാവരും സന്തോഷവാർത്തയോട് അനുകൂലമായി പ്രതികരിച്ചെന്നുവരില്ല. എന്നാൽ മറ്റുള്ളവരോട് സന്തോഷവാർത്ത അറിയിക്കാൻ നമ്മൾ കഴിവിന്റെ പരമാവധി ശ്രമിക്കുമ്പോൾ യഹോവ അതിൽ സന്തോഷിക്കുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാം.
17. മോചനവിലയെക്കുറിച്ച് വിക്കി പറഞ്ഞതിൽനിന്ന് നിങ്ങൾ എന്താണു പഠിച്ചത്? (സങ്കീർത്തനം 5:12)
17 തന്റെ അംഗീകാരം ഉള്ളവർക്കു വേണ്ടിയാണു മോചനവിലയുടെ മൂല്യം യഹോവ ഉപയോഗിക്കുന്നത്; അവരുടെ പാപങ്ങൾ യഹോവ ക്ഷമിക്കുന്നു. (1 തിമൊ. 2:5, 6) പക്ഷേ, മോചനവിലയിൽ വിശ്വസിക്കുകയും സ്നാനമേൽക്കുകയും ചെയ്തിട്ടും യഹോവയുടെ അംഗീകാരമുണ്ടോ എന്ന കാര്യത്തിൽ നമുക്ക് ഇപ്പോഴും സംശയം തോന്നുന്നെങ്കിലോ? ഓർക്കുക, നമ്മുടെ ഹൃദയത്തെ, നമ്മുടെ ചിന്തകളെ നമുക്ക് എപ്പോഴും വിശ്വസിക്കാനാകില്ല. പക്ഷേ യഹോവയെ നമുക്കു പൂർണമായി വിശ്വസിക്കാം. മോചനവിലയിൽ വിശ്വാസമർപ്പിക്കുന്നവരെ താൻ നീതിമാന്മാരായി കാണുന്നെന്നും അവരെ അനുഗ്രഹിക്കുമെന്നും യഹോവ വാക്കു തന്നിട്ടുണ്ട്. (സങ്കീർത്തനം 5:12 വായിക്കുക; റോമ. 3:26) വിക്കി സഹോദരിയുടെ അനുഭവം നോക്കാം. സഹോദരിയുടെ ചിന്ത ഇതായിരുന്നു: “യഹോവേ, എന്നെ സ്നേഹിക്കാൻ മാത്രം വിശാലമല്ല അങ്ങയുടെ സ്നേഹം. അങ്ങയുടെ മകന്റെ മോചനവിലയ്ക്കു മറയ്ക്കാനാകുന്നതിലും വലുതാണ് എന്റെ പാപം.” എന്നാൽ ഒരു ദിവസം മോചനവിലയെക്കുറിച്ച് ആഴത്തിൽ ചിന്തിച്ചപ്പോഴാണ് സഹോദരിക്കു മനസ്സിലായത്, ‘ഞാൻ ഇത്രയും നാളായിട്ടും യഹോവയുടെ സ്നേഹം മനസ്സിലാക്കിയില്ലല്ലോ’ എന്ന്. വിക്കി സഹോദരിയെപ്പോലെ, യേശുവിന്റെ ബലിയെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ നമുക്കും യഹോവയുടെ സ്നേഹവും അംഗീകാരവും അനുഭവിച്ചറിയാനാകും.
18. നമ്മുടെ സ്വർഗീയപിതാവിനെ എപ്പോഴും സ്നേഹിച്ചാൽ ഏതു കാര്യം നമുക്ക് ഉറപ്പുണ്ടായിരിക്കാം?
18 ഈ ലേഖനത്തിൽ പഠിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കാൻ പരമാവധി ശ്രമിച്ചാലും ചിലപ്പോഴൊക്കെ നമുക്കു നിരാശ തോന്നിയേക്കാം; യഹോവ നമ്മളെ അംഗീകരിക്കുന്നുണ്ടോ എന്നു സംശയിച്ചേക്കാം. അങ്ങനെ തോന്നിയാൽ, ‘തന്നെ എപ്പോഴും സ്നേഹിക്കുന്നവരെ’ യഹോവ അംഗീകരിക്കുന്നുണ്ടെന്ന് ഓർക്കുക. (യാക്കോ. 1:12) അതുകൊണ്ട് യഹോവയോടു കൂടുതൽക്കൂടുതൽ അടുത്തുചെല്ലുക. യഹോവ നിങ്ങളെ അംഗീകരിക്കുന്നുണ്ട് എന്നതിന്റെ തെളിവുകൾ മനസ്സിലാക്കാൻ ശ്രമിക്കുക. യഹോവ “നമ്മിൽ ആരിൽനിന്നും അകന്നിരിക്കുന്നില്ല” എന്ന് ഉറപ്പുണ്ടായിരിക്കുക.—പ്രവൃ. 17:27.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
-
തങ്ങൾക്ക് യഹോവയുടെ അംഗീകാരമില്ലന്നു ചിലർക്കു തോന്നുന്നത് എന്തുകൊണ്ട്?
-
തന്റെ അംഗീകാരം നമുക്കുണ്ടെന്നു യഹോവ കാണിക്കുന്ന ചില വിധങ്ങൾ ഏതൊക്കെയാണ്?
-
യഹോവയുടെ അംഗീകാരമുണ്ടെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാനാകുന്നത് എന്തുകൊണ്ട്?
ഗീതം 88 അങ്ങയുടെ വഴികൾ അറിയിച്ചുതരേണമേ