വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 11

ഗീതം 129 നമ്മൾ എന്നും സഹിച്ചുനിൽക്കും

നിരാശ തോന്നിയാലും നിങ്ങൾക്ക്‌ ഉറച്ചുനിൽക്കാനാകും

നിരാശ തോന്നിയാലും നിങ്ങൾക്ക്‌ ഉറച്ചുനിൽക്കാനാകും

‘എന്റെ പേരിനുവേണ്ടി നീ ഉറച്ചുനിന്നു.’വെളി. 2:3.

ഉദ്ദേശ്യം

നിരാശ തോന്നുന്ന സാഹചര്യങ്ങൾ ഉണ്ടായാലും നമുക്ക്‌ യഹോവയുടെ സേവനത്തിൽ ഉറച്ചുനിൽക്കാനാകും.

1. യഹോവയുടെ സംഘടനയുടെ ഭാഗമായിരിക്കുന്നതുകൊണ്ടുള്ള ചില അനുഗ്രഹങ്ങൾ എന്തെല്ലാമാണ്‌?

 ബുദ്ധിമുട്ടുകൾ നിറഞ്ഞ ഈ അവസാനനാളുകളിൽ യഹോവയുടെ സംഘടനയുടെ ഭാഗമായിരിക്കാനാകുന്നത്‌ വലിയൊരു അനുഗ്രഹമാണ്‌. ലോകത്തിന്റെ അവസ്ഥകൾ മോശമാകുകയാണെങ്കിലും നമ്മളെ സഹായിക്കാനായി യഹോവ ഐക്യമുള്ള ഒരു സഹോദരകുടുംബത്തെ നൽകിയിരിക്കുന്നു. (സങ്കീ. 133:1) നമ്മുടെ കുടുംബജീവിതം സന്തോഷമുള്ളതാക്കാൻ യഹോവ സഹായിക്കുന്നു. (എഫെ. 5:33–6:1) അതുപോലെ, മനസ്സമാധാനം ഉണ്ടായിരിക്കാൻവേണ്ട ജ്ഞാനവും ഉൾക്കാഴ്‌ചയും ദൈവം തരുന്നു.

2. നമ്മൾ എന്തു ചെയ്യണം, എന്തുകൊണ്ട്‌?

2 എങ്കിലും യഹോവയെ വിശ്വസ്‌തമായി സേവിക്കുന്നതിന്‌ നമ്മൾ നല്ല ശ്രമംതന്നെ ചെയ്യണം. എന്തുകൊണ്ട്‌? കാരണം മറ്റുള്ളവർ പറയുന്നതും ചെയ്യുന്നതും ആയ കാര്യങ്ങൾ ചിലപ്പോൾ നമ്മളെ മുറിപ്പെടുത്തിയേക്കാം. അതുപോലെ നമ്മൾ വരുത്തുന്ന തെറ്റുകൾ നമ്മളെ നിരാശപ്പെടുത്തിയേക്കാം, പ്രത്യേകിച്ചും ഒരേ തെറ്റുകൾതന്നെ പല തവണ ആവർത്തിക്കുകയാണെങ്കിൽ. പിൻവരുന്ന സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ യഹോവയുടെ സേവനത്തിൽ നമുക്ക്‌ എങ്ങനെ ഉറച്ചുനിൽക്കാം: (1) ഒരു സഹവിശ്വാസി നമ്മളെ മുറിപ്പെടുത്തുമ്പോൾ, (2) വിവാഹയിണ നമ്മളെ നിരാശപ്പെടുത്തുമ്പോൾ, (3) നമ്മുടെതന്നെ തെറ്റുകൾ കാരണം നിരാശ തോന്നുമ്പോൾ. ഈ മൂന്നു സാഹചര്യങ്ങളെക്കുറിച്ചാണ്‌ ഈ ലേഖനത്തിൽ ചിന്തിക്കാൻപോകുന്നത്‌. ഓരോന്നിലും നമുക്ക്‌ അനുകരിക്കാൻ കഴിയുന്ന ഓരോ ബൈബിൾകഥാപാത്രത്തെക്കുറിച്ചും പഠിക്കും.

സഹവിശ്വാസി നിങ്ങളെ മുറിപ്പെടുത്തുമ്പോൾ

3. യഹോവയുടെ ജനം നേരിടുന്ന ഒരു പ്രശ്‌നം എന്താണ്‌?

3 പ്രശ്‌നം. ചില സഹവിശ്വാസികളുടെ സ്വഭാവരീതികൾ നമ്മളെ അസ്വസ്ഥരാക്കിയേക്കാം. മറ്റു ചിലർ നമ്മളെ നിരാശപ്പെടുത്തുകയോ നമ്മളോടു ദയയില്ലാതെ പെരുമാറുകയോ ചെയ്‌തേക്കാം. നേതൃത്വമെടുക്കുന്നവർക്കുപോലും തെറ്റുകൾ സംഭവിക്കാനിടയുണ്ട്‌. ഇതൊക്കെ കാണുമ്പോൾ ‘ഇത്‌ യഹോവയുടെ സംഘടനതന്നെയാണോ’ എന്നു ചിലർ സംശയിക്കാനിടയുണ്ട്‌. അതുകാരണം അവർ “തോളോടുതോൾ ചേർന്ന്‌” യഹോവയെ സേവിക്കുന്നതിനു പകരം തങ്ങളെ വിഷമിപ്പിച്ചവരോടൊപ്പം സഹവസിക്കുന്നതു നിറുത്തിയേക്കാം, ചിലപ്പോൾ മീറ്റിങ്ങിനു പോകുന്നതുപോലും വേണ്ടെന്നുവെച്ചേക്കാം. (സെഫ. 3:9) എന്നാൽ അതു ശരിയാണോ? ഇതുപോലുള്ള പ്രശ്‌നങ്ങൾ നേരിട്ട ഒരു ബൈബിൾകഥാപാത്രത്തെക്കുറിച്ച്‌ നമുക്ക്‌ ഇപ്പോൾ നോക്കാം.

4. അപ്പോസ്‌തലനായ പൗലോസിന്‌ എന്തൊക്കെ പ്രശ്‌നങ്ങളാണ്‌ നേരിട്ടത്‌?

4 ബൈബിളിലെ മാതൃക. ക്രിസ്‌തീയ സഹോദരങ്ങളെല്ലാം അപൂർണരാണെന്ന്‌ അപ്പോസ്‌തലനായ പൗലോസിന്‌ അറിയാമായിരുന്നു. ഉദാഹരണത്തിന്‌, പൗലോസ്‌ ആദ്യമായി സഭയോടൊത്ത്‌ സഹവസിക്കാൻ തുടങ്ങിയപ്പോൾ പലരും അദ്ദേഹത്തെ വിശ്വസിച്ചില്ല. (പ്രവൃ. 9:26) പിന്നീട്‌, ചിലർ പൗലോസിനെക്കുറിച്ച്‌ മോശമായി സംസാരിച്ചുകൊണ്ട്‌ അദ്ദേഹത്തിന്റെ പേര്‌ നശിപ്പിക്കാൻ നോക്കി. (2 കൊരി. 10:10) ഉത്തരവാദിത്വസ്ഥാനത്തുള്ള ഒരു മേൽവിചാരകൻ മറ്റുള്ളവരെ ഇടറിച്ചേക്കാവുന്ന ഒരു കാര്യം ചെയ്യുന്നതായി പൗലോസ്‌ ശ്രദ്ധിച്ചു. (ഗലാ. 2:11, 12) അതുപോലെ പൗലോസിനോടൊപ്പം അടുത്ത്‌ പ്രവർത്തിച്ചിരുന്ന ഒരാളായ മർക്കോസ്‌ അദ്ദേഹത്തെ നിരാശപ്പെടുത്തി. (പ്രവൃ. 15:37, 38) എന്നാൽ ഈ സാഹചര്യങ്ങളൊന്നും നിരാശപ്പെടുത്തിയവരോടു സഹവസിക്കുന്നതിൽനിന്ന്‌ പൗലോസിനെ പിന്തിരിപ്പിച്ചില്ല. പൗലോസ്‌ തുടർന്നും സഹോദരങ്ങളെ വിലയുള്ളവരായി കണ്ടു. യഹോവയെ വിശ്വസ്‌തമായി സേവിക്കുന്നതിൽ തുടരുകയും ചെയ്‌തു. ദൈവസേവനത്തിൽ ഉറച്ചുനിൽക്കാൻ പൗലോസിനെ സഹായിച്ചത്‌ എന്താണ്‌?

5. സഹോദരങ്ങളുമായുള്ള ബന്ധം കാത്തുസൂക്ഷിക്കാൻ പൗലോസിനെ എന്താണു സഹായിച്ചത്‌? (കൊലോസ്യർ 3:13, 14) (ചിത്രവും കാണുക.)

5 പൗലോസ്‌ സഹോദരങ്ങളെ സ്‌നേഹിച്ചു. ആ സ്‌നേഹം സഹോദരങ്ങളുടെ കുറവുകളിലല്ല, നല്ല ഗുണങ്ങളിൽ ശ്രദ്ധിക്കാൻ പൗലോസിനെ പ്രേരിപ്പിച്ചു. സഹോദരങ്ങളോടുള്ള സ്‌നേഹം അവരോടു ക്ഷമിക്കാനും അദ്ദേഹത്തെ സഹായിച്ചു. അതുപോലെ ചെയ്യാനാണ്‌ കൊലോസ്യർ 3:13, 14-ൽ (വായിക്കുക.) പൗലോസ്‌ നമ്മളോടും പറയുന്നത്‌. മർക്കോസിനോട്‌ അദ്ദേഹം എങ്ങനെയാണ്‌ ഇടപെട്ടതെന്നു നോക്കുക. പൗലോസിന്റെ ആദ്യത്തെ മിഷനറി പര്യടനത്തിന്‌ ഇടയ്‌ക്ക്‌ മർക്കോസ്‌ അദ്ദേഹത്തെ വിട്ടുപോയെങ്കിലും പൗലോസ്‌ മനസ്സിൽ വിഷമം വെച്ചുകൊണ്ടിരുന്നില്ല. പിന്നീട്‌ പൗലോസ്‌ കൊലൊസ്യയിലെ സഭയ്‌ക്ക്‌ കത്ത്‌ എഴുതിയപ്പോൾ മർക്കോസ്‌ തനിക്കു വേണ്ടപ്പെട്ട ഒരു സഹപ്രവർത്തകനാണെന്നും മർക്കോസ്‌ കൂടെയുള്ളത്‌ തനിക്കു ‘വലിയ ഒരു ആശ്വാസമാണെന്നും’ പറഞ്ഞു. (കൊലോ. 4:10, 11) പൗലോസ്‌ റോമിൽ തടവിലായിരുന്നപ്പോൾ തനിക്കൊരു സഹായമായി മർക്കോസിനെയും കൊണ്ടുവരണമെന്ന്‌ ആവശ്യപ്പെട്ടു. (2 തിമൊ. 4:11) ഇതെല്ലാം കാണിക്കുന്നത്‌ പൗലോസ്‌ സഹോദരങ്ങളോടു ക്ഷമിച്ചെന്നും അവരുമായി നല്ലൊരു ബന്ധം കാത്തുസൂക്ഷിച്ചെന്നും ആണ്‌. പൗലോസിൽനിന്ന്‌ നമുക്ക്‌ എന്തൊക്കെ പഠിക്കാം?

പൗലോസിന്‌ ബർന്നബാസും മർക്കോസും ആയിട്ട്‌ അഭിപ്രായവ്യത്യാസമുണ്ടായി. എന്നാൽ പൗലോസ്‌ അവരോടു ദേഷ്യം വെച്ചുകൊണ്ടിരുന്നില്ല. മർക്കോസിനോടൊപ്പം പിന്നീട്‌ സന്തോഷത്തോടെ പ്രവർത്തിച്ചു(5-ാം ഖണ്ഡിക കാണുക)


6-7. അപൂർണതകളൊക്കെയുണ്ടെങ്കിലും തുടർന്നും സഹോദരങ്ങളെ സ്‌നേഹിക്കാൻ നമുക്ക്‌ എങ്ങനെ കഴിയും? (1 യോഹന്നാൻ 4:7)

6 പാഠം. നമ്മുടെ സഹോദരങ്ങളെ തുടർന്നും സ്‌നേഹിക്കാൻ യഹോവ ആഗ്രഹിക്കുന്നു. (1 യോഹന്നാൻ 4:7 വായിക്കുക.) ഏതെങ്കിലും ഒരു സഹോദരനോ സഹോദരിയോ ചില ക്രിസ്‌തീയഗുണങ്ങൾ കാണിക്കാൻ പരാജയപ്പെട്ടാലോ? ആ വ്യക്തി ബൈബിൾതത്ത്വങ്ങൾ പാലിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും, എന്നാൽ ആ സമയത്ത്‌ അറിയാതെ തെറ്റുപറ്റിയതാണെന്നും നമുക്ക്‌ ചിന്തിക്കാം. (സുഭാ. 12:18) തന്റെ വിശ്വസ്‌തദാസർക്ക്‌ കുറവുകളൊക്കെ ഉണ്ടെങ്കിലും ദൈവം അവരെ സ്‌നേഹിക്കുന്നു. നമുക്കു തെറ്റു പറ്റുമ്പോൾ ദൈവം നമ്മളുമായുള്ള ബന്ധം അവസാനിപ്പിക്കുന്നില്ല, നമ്മളോടു നീരസം വെച്ചുകൊണ്ടിരിക്കുന്നുമില്ല. (സങ്കീ. 103:9) അങ്ങനെയെങ്കിൽ ക്ഷമിക്കുന്ന പിതാവായ യഹോവയെ നമ്മളും അനുകരിക്കേണ്ടതല്ലേ?—എഫെ. 4:32–5:1.

7 അന്ത്യം അടുത്തുകൊണ്ടിരിക്കുന്ന ഈ സമയത്ത്‌ നമുക്ക്‌ സഹോദരങ്ങളുമായി നല്ലൊരു ബന്ധമുണ്ടായിരിക്കേണ്ടത്‌ പ്രധാനമാണെന്നും നമ്മൾ ഓർക്കണം. ഉപദ്രവങ്ങൾ കൂടുതൽ ശക്തമാകുമെന്നുതന്നെ നമ്മൾ പ്രതീക്ഷിക്കണം. വിശ്വാസത്തിന്റെ പേരിൽ നമ്മൾ ചിലപ്പോൾ ജയിലിലായേക്കാം. അങ്ങനെ സംഭവിച്ചാൽ നമ്മുടെ സഹോദരങ്ങളുടെ സഹായം നമുക്ക്‌ മുമ്പ്‌ എന്നത്തെക്കാളും അധികം ആവശ്യമായിവരും. (സുഭാ. 17:17) സ്‌പെയിനിലെ ഒരു മൂപ്പനായ ജോസഫിന്റെ അനുഭവം നോക്കുക. a നിഷ്‌പക്ഷതയുടെ പേരിൽ അദ്ദേഹവും മറ്റു ചില സഹോദരങ്ങളും ജയിലിലായി. അദ്ദേഹം പറയുന്നു: “ജയിലിൽ ഞങ്ങൾ എല്ലാവരും എപ്പോഴും ഒരുമിച്ചായതുകൊണ്ട്‌ തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലായിരുന്നു. അതുകൊണ്ട്‌ ഉദാരമായി ക്ഷമിക്കുകയും സഹിക്കുകയും ചെയ്യേണ്ടത്‌ പ്രധാനമായിരുന്നു. അങ്ങനെ ചെയ്‌തത്‌ ഐക്യത്തോടെ തുടരാൻ ഞങ്ങളെ സഹായിച്ചു. യഹോവയെ സേവിക്കാത്ത മറ്റു ജയിൽപുള്ളികളിൽനിന്ന്‌ ഞങ്ങൾക്കു പരസ്‌പരം സംരക്ഷിക്കാനുമായി. ഒരിക്കൽ എന്റെ കൈയ്‌ക്ക്‌ പരിക്കുപറ്റിയപ്പോൾ പ്ലാസ്റ്റർ ഇടേണ്ടിവന്നു. അപ്പോൾ എനിക്ക്‌ സ്വന്തമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ആ സമയത്ത്‌ ഒരു സഹോദരൻ എന്റെ തുണികളൊക്കെ അലക്കിത്തന്നു, മറ്റു വിധങ്ങളിലും എന്നെ സഹായിച്ചു. എനിക്കു സ്‌നേഹം ഏറ്റവും ആവശ്യമായ സമയത്തുതന്നെ അതു കിട്ടി.” നമുക്ക്‌ ഇടയിലെ പ്രശ്‌നങ്ങൾ ഇപ്പോൾത്തന്നെ പരിഹരിക്കേണ്ടത്‌ എത്ര പ്രധാനമാണ്‌ അല്ലേ?

വിവാഹയിണ നിങ്ങളെ നിരാശപ്പെടുത്തുമ്പോൾ

8. വിവാഹയിണകൾ നേരിടുന്ന പ്രശ്‌നം എന്താണ്‌?

8 പ്രശ്‌നം. എല്ലാ വിവാഹജീവിതത്തിലും പ്രശ്‌നങ്ങളുണ്ട്‌. വിവാഹം കഴിക്കുന്നവർക്കു “ജഡത്തിൽ കഷ്ടപ്പാടുകൾ ഉണ്ടാകും” എന്നു ബൈബിൾത്തന്നെ പറയുന്നു. (1 കൊരി. 7:28) അങ്ങനെ പറയുന്നത്‌ എന്തുകൊണ്ടാണ്‌? അപൂർണരായ രണ്ടു വ്യക്തികൾ ചേരുന്നതാണ്‌ ഒരു വിവാഹജീവിതം. അവരുടെ സ്വഭാവവും ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഒരുപക്ഷേ, അവരുടെ സംസ്‌കാരവും പശ്ചാത്തലവും പോലും വ്യത്യസ്‌തമായിരുന്നേക്കാം. വിവാഹത്തിനു മുമ്പ്‌ ശ്രദ്ധിക്കാതിരുന്ന പല സ്വഭാവരീതികളും പിന്നീടു പ്രകടമായേക്കാം. ഇതെല്ലാം പ്രശ്‌നങ്ങൾ കൊണ്ടുവരാൻ ഇടയുണ്ട്‌. രണ്ടു പേരും തങ്ങളുടെ ഭാഗത്തെ തെറ്റു മനസ്സിലാക്കി അതു പരിഹരിക്കുന്നതിനു പകരം പരസ്‌പരം കുറ്റപ്പെടുത്തുകയായിരിക്കും ചെയ്യുന്നത്‌. വേർപിരിയലോ വിവാഹമോചനമോ ആണ്‌ ആകെയുള്ള പോംവഴിയെന്ന്‌ അവർ ചിന്തിച്ചുതുടങ്ങും. എന്നാൽ അങ്ങനെ ചെയ്‌താൽ അവർക്കു സന്തോഷം കിട്ടുമോ? b വിവാഹജീവിതത്തിൽ അങ്ങേയറ്റം കഷ്ടപ്പാടുകളുണ്ടായിട്ടും ഉറച്ചുനിന്ന ഒരു ബൈബിൾകഥാപാത്രത്തെ നമുക്കു പരിചയപ്പെടാം.

9. അബീഗയിൽ നേരിട്ട പ്രശ്‌നം എന്തായിരുന്നു?

9 ബൈബിളിലെ മാതൃക. അബീഗയിലിന്റെ ഭർത്താവായിരുന്നു നാബാൽ. അദ്ദേഹം പരുക്കൻ പ്രകൃതക്കാരനും മര്യാദയില്ലാത്തവനും ആയിരുന്നെന്നു ബൈബിൾ പറയുന്നു. (1 ശമു. 25:3) അങ്ങനെയൊരാളുടെകൂടെ ജീവിക്കുന്നത്‌ ഒട്ടും എളുപ്പമായിരിക്കില്ല. ഈ വിവാഹജീവിതത്തിൽനിന്ന്‌ രക്ഷപ്പെടാൻ അബീഗയിലിന്‌ അവസരം കിട്ടിയോ? കിട്ടിയിരുന്നു. ഒരിക്കൽ ഇസ്രായേലിന്റെ ഭാവിരാജാവായ ദാവീദിനെയും കൂടെയുള്ള പുരുഷന്മാരെയും കുറിച്ച്‌ നാബാൽ പരിഹസിച്ച്‌ സംസാരിച്ചു. അതിനു പകരം വീട്ടാൻ നാബാലിനെ കൊല്ലാൻ ദാവീദ്‌ തീരുമാനിച്ചു. (1 ശമു. 25:9-13) ദാവീദ്‌ തന്റെ പദ്ധതി നടപ്പാക്കിക്കോട്ടെ എന്നു വിചാരിച്ചുകൊണ്ട്‌ അബീഗയിലിന്‌ വേണമെങ്കിൽ ഓടി രക്ഷപ്പെടാമായിരുന്നു. എന്നാൽ അബീഗയിൽ അങ്ങനെ ചെയ്‌തില്ല. പകരം നാബാലിന്റെ ജീവൻ രക്ഷിക്കുന്ന വിധത്തിൽ അബീഗയിൽ ദാവീദിനോട്‌ സംസാരിച്ചു. (1 ശമു. 25:23-27) എന്തുകൊണ്ടാണ്‌ അബീഗയിൽ അങ്ങനെ ചെയ്‌തത്‌?

10. കഷ്ടപ്പാട്‌ നിറഞ്ഞ ഒരു വിവാഹജീവിതമായിരുന്നെങ്കിലും ഉറച്ചുനിൽക്കാൻ എന്തായിരിക്കാം അബീഗയിലിനെ സഹായിച്ചത്‌?

10 അബീഗയിൽ യഹോവയെ സ്‌നേഹിച്ചു, വിവാഹത്തെക്കുറിച്ചുള്ള യഹോവയുടെ നിലവാരങ്ങൾ ആദരിക്കുകയും ചെയ്‌തു. ആദ്യവിവാഹം ഏർപ്പെടുത്തിയപ്പോൾ യഹോവ ആദാമിനോടും ഹവ്വയോടും പറഞ്ഞ കാര്യം അബീഗയിലിന്‌ അറിയാമായിരുന്നു. (ഉൽപ. 2:24) വിവാഹത്തെ പവിത്രമായ ഒരു ക്രമീകരണമായിട്ടാണ്‌ യഹോവ കാണുന്നതെന്ന്‌ അബീഗയിൽ മനസ്സിലാക്കി. ദൈവത്തെ സന്തോഷിപ്പിക്കാൻ അബീഗയിൽ ആഗ്രഹിച്ചു. അതായിരിക്കാം ഭർത്താവിനെയും വീട്ടിലുള്ള മറ്റുള്ളവരെയും രക്ഷിക്കാൻ അബീഗയിലിനെ പ്രേരിപ്പിച്ചത്‌. നാബാലിനെ കൊല്ലുന്നതിൽനിന്ന്‌ ദാവീദിനെ തടയാനായി അബീഗയിൽ പെട്ടെന്നുതന്നെ പ്രവർത്തിച്ചു. തന്റെ ഭാഗത്ത്‌ തെറ്റില്ലാഞ്ഞിട്ടുപോലും ക്ഷമ ചോദിക്കാൻ അബീഗയിൽ തയ്യാറായി. ധൈര്യശാലിയായ, നിസ്വാർഥയായ ആ സ്‌ത്രീയെ യഹോവ സ്‌നേഹിച്ചെന്ന്‌ ഉറപ്പാണ്‌. അബീഗയിലിന്റെ ഈ മാതൃകയിൽനിന്ന്‌ ഭർത്താക്കന്മാർക്കും ഭാര്യമാർക്കും എന്തു പഠിക്കാം?

11. (എ) വിവാഹദമ്പതികളിൽനിന്ന്‌ യഹോവ എന്താണ്‌ പ്രതീക്ഷിക്കുന്നത്‌? (എഫെസ്യർ 5:33) (ബി) കാർമൻ സഹോദരി തന്റെ വിവാഹബന്ധം സംരക്ഷിക്കാൻ ശ്രമിച്ചതിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? (ചിത്രവും കാണുക.)

11 പാഠം. ഇണയോടൊത്ത്‌ ജീവിക്കാൻ ബുദ്ധിമുട്ടാണെങ്കിൽപ്പോലും വിവാഹക്രമീകരണത്തെ ആദരിക്കാൻ യഹോവ ദമ്പതികളോട്‌ ആവശ്യപ്പെടുന്നു. ദമ്പതികൾ പ്രശ്‌നങ്ങൾ പരിഹരിക്കാനായി ശ്രമിക്കുന്നതും പരസ്‌പരം നിസ്വാർഥസ്‌നേഹവും ആദരവും പ്രകടമാക്കുന്നതും കാണുമ്പോൾ യഹോവ വളരെയധികം സന്തോഷിക്കുന്നു. (എഫെസ്യർ 5:33 വായിക്കുക.) കാർമൻ എന്ന സഹോദരിയുടെ അനുഭവം നോക്കുക. വിവാഹം കഴിഞ്ഞ്‌ ഏകദേശം ആറു വർഷം കഴിഞ്ഞപ്പോൾ കാർമൻ യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങുകയും പിന്നീട്‌ സ്‌നാനമേൽക്കുകയും ചെയ്‌തു. കാർമൻ പറയുന്നു, “എന്റെ ഭർത്താവിന്‌ അത്‌ അത്ര ഇഷ്ടപ്പെട്ടില്ല. ഇതെല്ലാം കണ്ടപ്പോൾ അദ്ദേഹത്തിന്‌ ദേഷ്യം വന്നു. അദ്ദേഹം എന്നെ ചീത്ത പറയുകയും ഇട്ടിട്ട്‌ പോകുമെന്നു പറഞ്ഞ്‌ ഭീഷണിപ്പെടുത്തുകയും ചെയ്‌തു.” ഇങ്ങനെയൊക്കെ ആണെങ്കിലും കാർമൻ മടുത്തുപോകാതെ ഉറച്ചുനിന്നു. 50 വർഷത്തോളം കാർമൻ തന്റെ വിവാഹജീവിതത്തിൽ സ്‌നേഹവും ആദരവും കാണിക്കാൻ നല്ല ശ്രമം ചെയ്‌തു. “വർഷങ്ങൾ കടന്നുപോകുന്തോറും ഭർത്താവിന്റെ ചിന്തകൾ കൂടുതൽ നന്നായി മനസ്സിലാക്കാനും അദ്ദേഹത്തോട്‌ ദയയോടെ സംസാരിക്കാനും ഞാൻ പഠിച്ചു. യഹോവയുടെ കണ്ണിൽ വിവാഹം എന്നത്‌ പവിത്രമാണെന്ന്‌ ഓർത്തതുകൊണ്ട്‌ അത്‌ സംരക്ഷിക്കാൻ എന്നെക്കൊണ്ട്‌ ആകുന്നതെല്ലാം ഞാൻ ചെയ്‌തു. ഈ വിവാഹബന്ധം അവസാനിപ്പിക്കാൻ ഞാൻ ഒരിക്കലും ശ്രമിച്ചില്ല. കാരണം, ഞാൻ യഹോവയെ സ്‌നേഹിക്കുന്നു.” c നിങ്ങളുടെ വിവാഹജീവിതത്തിൽ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ ഒരു കാര്യം ഓർക്കുക, യഹോവ നിങ്ങളെ പിന്തുണയ്‌ക്കുകയും ഉറച്ചുനിൽക്കാൻ സഹായിക്കുകയും ചെയ്യും.

തന്റെ വീട്ടുകാരെ സംരക്ഷിക്കാനായി അബീഗയിൽ കാണിച്ച മനസ്സൊരുക്കത്തിൽനിന്ന്‌ നിങ്ങൾക്ക്‌ എന്തു പഠിക്കാനാകും? (11-ാം ഖണ്ഡിക കാണുക)


നിങ്ങൾ ചെയ്‌ത തെറ്റുകൾ ഓർത്ത്‌ നിരാശ തോന്നുമ്പോൾ

12. ഗുരുതരമായ ഒരു തെറ്റ്‌ ചെയ്‌താൽ നമുക്ക്‌ എന്തു തോന്നിയേക്കാം?

12 പ്രശ്‌നം. ഗുരുതരമായ ഒരു തെറ്റ്‌ ചെയ്‌താൽ നമുക്ക്‌ അങ്ങേയറ്റം നിരാശ തോന്നിയേക്കാം. ആ തെറ്റ്‌ കാരണം നമ്മുടെ ഹൃദയം ‘തകർന്ന്‌ നുറുങ്ങിയേക്കാം’ എന്ന്‌ ബൈബിൾപോലും സമ്മതിച്ചുപറയുന്നു. (സങ്കീ. 51:17) കുറെ വർഷങ്ങൾ ശ്രമം ചെയ്‌താണ്‌ അലക്‌സ്‌ എന്ന സഹോദരൻ ഒരു ശുശ്രൂഷാദാസനായത്‌. എന്നാൽ അദ്ദേഹം ഗുരുതരമായ ഒരു തെറ്റ്‌ ചെയ്‌തു. യഹോവയെ വഞ്ചിച്ചതുപോലെ അദ്ദേഹത്തിന്‌ തോന്നി. അദ്ദേഹം പറയുന്നു: “മനസ്സാക്ഷി എന്നെ വളരെയധികം കുത്തിനോവിച്ചു. ഞാൻ ആകെ തകർന്നുപോയി. ഞാൻ യഹോവയോട്‌ കരഞ്ഞ്‌ പ്രാർഥിച്ചു. എന്റെ പ്രാർഥനകളൊന്നും യഹോവ ഇനി കേൾക്കില്ലെന്ന്‌ എനിക്ക്‌ തോന്നി. കാരണം ഞാൻ യഹോവയെ അങ്ങേയറ്റം നിരാശപ്പെടുത്തിയല്ലോ.” ഗുരുതരമായ ഒരു തെറ്റ്‌ ചെയ്‌താൽ നമ്മുടെയും ഹൃദയം തകർന്നുപോയേക്കാം. യഹോവ നമ്മളെ ഉപേക്ഷിച്ചെന്നും, ഇനി യഹോവയെ സേവിച്ചിട്ട്‌ കാര്യമില്ലെന്നും തോന്നിയേക്കാം. (സങ്കീ. 38:4) ഗുരുതരമായ തെറ്റ്‌ ചെയ്‌തെങ്കിലും യഹോവയെ സേവിക്കുന്നതിൽ ഉറച്ചുനിന്ന, വിശ്വസ്‌തനായ ഒരു ബൈബിൾകഥാപാത്രത്തെക്കുറിച്ച്‌ നമുക്ക്‌ ഇപ്പോൾ നോക്കാം.

13. ഗുരുതരമായ എന്തു തെറ്റാണ്‌ പത്രോസ്‌ ചെയ്‌തത്‌? അതിനു മുമ്പ്‌ അദ്ദേഹം മറ്റ്‌ എന്തെല്ലാം തെറ്റുകൾ ചെയ്‌തു?

13 ബൈബിളിലെ മാതൃക. യേശു മരിക്കുന്നതിന്‌ തലേരാത്രിയിൽ അപ്പോസ്‌തലനായ പത്രോസ്‌ പല തെറ്റുകളും ചെയ്‌തു. അതെല്ലാം പത്രോസിനെ ഗുരുതരമായ പാപം ചെയ്യുന്നതിലേക്ക്‌ കൊണ്ടെത്തിച്ചു. പത്രോസിന്റെ തെറ്റുകളിൽ ആദ്യത്തേതായിരുന്നു അമിതമായ ആത്മവിശ്വാസം. മറ്റ്‌ അപ്പോസ്‌തലന്മാരെല്ലാം യേശുവിനെ ഉപേക്ഷിച്ച്‌ പോയാലും താൻ വിശ്വസ്‌തനായി നിൽക്കുമെന്ന്‌ പത്രോസ്‌ വീമ്പിളക്കി. (മർക്കോ. 14:27-29) അടുത്തതായി, ഗത്ത്‌ശെമന തോട്ടത്തിൽവെച്ച്‌ പത്രോസ്‌ പല തവണ ഉണർന്നിരിക്കുന്നതിൽ പരാജയപ്പെട്ടു. (മർക്കോ. 14:32, 37-41) പിന്നെ, ഒരു ജനക്കൂട്ടം യേശുവിനെ പിടിക്കാൻ വന്നപ്പോൾ പത്രോസ്‌ യേശുവിനെ വിട്ട്‌ ഓടിപ്പോയി. (മർക്കോ. 14:50) അവസാനം, പത്രോസ്‌ യേശുവിനെ അറിയില്ലെന്ന്‌ മൂന്നു തവണ കള്ളം പറഞ്ഞു, അതും ആണയിട്ട്‌ പറഞ്ഞു. (മർക്കോ. 14:66-71) താൻ ഈ ചെയ്‌തത്‌ ഗുരുതരമായ ഒരു തെറ്റാണെന്നു മനസ്സിലാക്കിയപ്പോൾ പത്രോസ്‌ എങ്ങനെയാണ്‌ പ്രതികരിച്ചത്‌? അദ്ദേഹം നിയന്ത്രണംവിട്ട്‌ പൊട്ടിക്കരഞ്ഞു. കുറ്റബോധം കാരണം അദ്ദേഹം തകർന്നുപോയിരിക്കാം. (മർക്കോ. 14:72) മണിക്കൂറുകൾ കഴിഞ്ഞ്‌, തന്റെ സുഹൃത്തായ യേശു വധിക്കപ്പെട്ടപ്പോൾ പത്രോസിന്‌ ഉണ്ടായ തീവ്രവേദന ഒന്ന്‌ ആലോചിച്ചുനോക്കൂ. താൻ ഒന്നിനും കൊള്ളാത്തവനാണെന്ന്‌ പത്രോസ്‌ ചിന്തിച്ചുകാണും!

14. യഹോവയുടെ സേവനത്തിൽ ഉറച്ചുനിൽക്കാൻ പത്രോസിനെ എന്താണ്‌ സഹായിച്ചത്‌? (പുറംതാളിലെ ചിത്രം കാണുക.)

14 യഹോവയുടെ സേവനത്തിൽ ഉറച്ചുനിൽക്കാൻ പത്രോസിനെ പല കാര്യങ്ങൾ സഹായിച്ചു. അദ്ദേഹം തന്നെത്തന്നെ ഒറ്റപ്പെടുത്തിയില്ല. പത്രോസ്‌ തന്റെ ആത്മീയസഹോദരങ്ങളുടെ അടുത്ത്‌ ചെന്നു. അവർ അദ്ദേഹത്തെ ഉറപ്പായും ആശ്വസിപ്പിച്ചിട്ടുണ്ടാകും. (ലൂക്കോ. 24:33) അതുപോലെ, ഉയിർത്തെഴുന്നേറ്റ യേശു പത്രോസിന്‌ പ്രത്യക്ഷനായി. അത്‌ അദ്ദേഹത്തെ ബലപ്പെടുത്താൻ വേണ്ടിയായിരിക്കണം. (ലൂക്കോ. 24:34; 1 കൊരി. 15:5) പിന്നീട്‌ ഒരിക്കൽ, പത്രോസിനെ തന്റെ തെറ്റുകളുടെ പേരിൽ ശാസിക്കുന്നതിനു പകരം യേശു അദ്ദേഹത്തിന്‌ കൂടുതൽ ഉത്തരവാദിത്വങ്ങൾ ലഭിക്കുമെന്ന്‌ പറഞ്ഞു. (യോഹ. 21:15-17) ഗുരുതരമായ തെറ്റാണു താൻ ചെയ്‌തതെന്ന്‌ പത്രോസിന്‌ അറിയാമായിരുന്നു. പക്ഷേ അദ്ദേഹം മടുത്ത്‌ പിന്മാറിയില്ല. എന്തുകൊണ്ട്‌? കാരണം, തന്റെ യജമാനനായ യേശു തന്നെ ഇപ്പോഴും സ്‌നേഹിക്കുന്നുണ്ടെന്ന്‌ പത്രോസിന്‌ ഉറപ്പുണ്ടായിരുന്നു. അതുപോലെ, പത്രോസിന്റെ ആത്മീയസഹോദരന്മാരും അദ്ദേഹത്തെ തുടർന്നും പിന്തുണച്ചു. പത്രോസിന്റെ മാതൃകയിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

യേശു പത്രോസിനെ കൈവിട്ടില്ലെന്ന്‌ യോഹന്നാൻ 21:15-17 വായിക്കുമ്പോൾ കാണാനാകും. അത്‌ ഉറച്ചുനിൽക്കാൻ പത്രോസിനെ സഹായിച്ചു (14-ാം ഖണ്ഡിക കാണുക)


15. നമുക്ക്‌ എന്തു കാര്യത്തിൽ ഉറപ്പുണ്ടായിരിക്കാനാണ്‌ യഹോവ ആഗ്രഹിക്കുന്നത്‌? (സങ്കീർത്തനം 86:5; റോമർ 8:38, 39) (ചിത്രവും കാണുക.)

15 പാഠം. യഹോവ നമ്മളെ സ്‌നേഹിക്കുന്നുണ്ടെന്നും നമ്മളോട്‌ ക്ഷമിക്കാൻ തയ്യാറാണെന്നും നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ ദൈവം ആഗ്രഹിക്കുന്നു. (സങ്കീർത്തനം 86:5; റോമർ 8:38, 39 വായിക്കുക.) തെറ്റുകൾ പറ്റുമ്പോൾ നമുക്കു കുറ്റബോധം തോന്നുന്നത്‌ സ്വാഭാവികമാണ്‌, അത്‌ ഒരു പരിധിവരെ ഉചിതവുമാണ്‌. എന്നാൽ യഹോവയ്‌ക്ക്‌ ഇനി നമ്മളെ സ്‌നേഹിക്കാനാകില്ലെന്നും നമ്മളോടു ക്ഷമിക്കാൻ കഴിയില്ലെന്നും ചിന്തിക്കരുത്‌. പകരം, പെട്ടെന്നുതന്നെ സഹായം തേടുക. മുമ്പ്‌ കണ്ട അലക്‌സ്‌ പറയുന്നു: “പ്രലോഭനം നേരിട്ടപ്പോൾ എന്റെ സ്വന്തം ശക്തിയിൽ മാത്രം ആശ്രയിച്ചതുകൊണ്ടാണ്‌ ഞാൻ തെറ്റ്‌ ചെയ്‌തുപോയത്‌.” മൂപ്പന്മാരോട്‌ ഇതെക്കുറിച്ച്‌ സംസാരിക്കണമെന്ന്‌ അദ്ദേഹം മനസ്സിലാക്കി. സഹോദരൻ പറയുന്നു: “സഹായം തേടിയതുകൊണ്ട്‌ ആ മൂപ്പന്മാരിലൂടെ പെട്ടെന്നുതന്നെ ഞാൻ യഹോവയുടെ സ്‌നേഹം അനുഭവിച്ചറിഞ്ഞു. മൂപ്പന്മാരും എന്നെ കൈവിട്ടില്ല. യഹോവ എന്നെ ഉപേക്ഷിച്ചിട്ടില്ലെന്ന്‌ തിരിച്ചറിയാൻ അവർ എന്നെ സഹായിച്ചു.” അതുകൊണ്ട്‌, തെറ്റുകൾ സംഭവിച്ചാൽ നമ്മൾ പശ്ചാത്തപിക്കുകയും ആവശ്യമായ സഹായം തേടുകയും ആ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ആത്മാർഥമായി ശ്രമിക്കുകയും ചെയ്യണം. അങ്ങനെ ചെയ്‌താൽ യഹോവ നമ്മളെ തുടർന്നും സ്‌നേഹിക്കുകയും നമ്മളോടു ക്ഷമിക്കുകയും ചെയ്യും. (1 യോഹ. 1:8, 9) ഈ ഉറപ്പുണ്ടെങ്കിൽ തെറ്റുകൾ സംഭവിച്ചാലും യഹോവയുടെ സേവനത്തിൽ ഉറച്ചുനിൽക്കാൻ നമുക്ക്‌ കഴിയും.

നമുക്കുവേണ്ടി മൂപ്പന്മാർ കഠിനാധ്വാനം ചെയ്യുന്നതു കാണുമ്പോൾ നമുക്ക്‌ എന്ത്‌ ഉറപ്പു ലഭിക്കുന്നു? (15-ാം ഖണ്ഡിക കാണുക)


16. യഹോവയുടെ സേവനത്തിൽ ഉറച്ചുനിൽക്കാൻ നിങ്ങൾ തീരുമാനിച്ചിരിക്കുന്നത്‌ എന്തുകൊണ്ട്‌?

16 ബുദ്ധിമുട്ട്‌ നിറഞ്ഞ ഈ അവസാനകാലത്ത്‌ തന്നെ സേവിക്കാൻ നമ്മൾ ചെയ്യുന്ന ശ്രമങ്ങളെ യഹോവ വളരെയധികം വിലമതിക്കുന്നു. യഹോവയുടെ സഹായമുണ്ടെങ്കിൽ, നിരാശ തോന്നിയാലും നമുക്ക്‌ ഉറച്ചുനിൽക്കാൻ കഴിയും. സഹോദരങ്ങൾ നമ്മളെ മുറിപ്പെടുത്തിയാലും നമുക്ക്‌ അവരോടു ക്ഷമിക്കാനും തുടർന്നും അവരെ സ്‌നേഹിക്കാനും സാധിക്കും. വിവാഹജീവിതത്തിൽ പ്രശ്‌നങ്ങൾ ഉണ്ടായാൽ അത്‌ പരിഹരിക്കാൻ നമ്മളെക്കൊണ്ട്‌ ആകുന്നതെല്ലാം ചെയ്‌തുകൊണ്ട്‌ ദൈവത്തോടുള്ള സ്‌നേഹവും വിവാഹത്തോടുള്ള ആദരവും കാണിക്കാനാകും. ഇനി, ഗുരുതരമായ ഒരു തെറ്റ്‌ ചെയ്‌താൽ യഹോവയുടെ സഹായത്തിനായി യാചിക്കുകയും ദൈവത്തിന്റെ സ്‌നേഹവും ക്ഷമയും സ്വീകരിക്കുകയും ചെയ്‌തുകൊണ്ട്‌ യഹോവയുടെ സേവനത്തിൽ മുന്നോട്ടുപോകാനാകും. ‘നന്മ ചെയ്യുന്നതു നിറുത്തിക്കളയാതിരുന്നാൽ’ യഹോവ നമ്മളെ അനുഗ്രഹിക്കുമെന്ന്‌ ഉറപ്പുണ്ടായിരിക്കാം.—ഗലാ. 6:9.

യഹോവയുടെ സേവനത്തിൽ ഉറച്ചുനിൽക്കാൻ എങ്ങനെ കഴിയും . . .

  • ഒരു സഹവിശ്വാസി നമ്മളെ മുറിപ്പെടുത്തുമ്പോൾ?

  • വിവാഹയിണ നമ്മളെ നിരാശപ്പെടുത്തുമ്പോൾ?

  • നമ്മൾ ചെയ്‌ത തെറ്റുകൾ ഓർത്ത്‌ നിരാശ തോന്നുമ്പോൾ?

ഗീതം 139 എല്ലാം പുതുതാക്കുമ്പോൾ നിങ്ങളും അവിടെ!

a ചില പേരുകൾക്കു മാറ്റംവരുത്തിയിരിക്കുന്നു.

b ഭാര്യാഭർത്താക്കന്മാർ വേർപിരിഞ്ഞ്‌ താമസിക്കുന്നതിനെ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നില്ല. ഇങ്ങനെ വേർപിരിഞ്ഞ ഇണകൾക്കു പുനർവിവാഹത്തിനുള്ള അവകാശമില്ലെന്നു ബൈബിൾ വ്യക്തമാക്കുന്നു. എന്നാൽ ചില ഗൗരവമേറിയ സാഹചര്യങ്ങളിൽ ക്രിസ്‌ത്യാനികൾ ഇണയിൽനിന്ന്‌ വേർപിരിഞ്ഞ്‌ താമസിക്കാൻ തീരുമാനിച്ചേക്കാം. ജീവിതം ആസ്വദിക്കാം പുസ്‌തകത്തിന്റെ പിൻകുറിപ്പ്‌ 4 “വേർപിരിയൽ” എന്ന ഭാഗം കാണുക.