പഠനലേഖനം 42
നിങ്ങൾ ആരായിത്തീരാൻ യഹോവ ഇടയാക്കും?
‘നിങ്ങൾക്ക് ആഗ്രഹവും പ്രവർത്തിക്കാനുള്ള ശക്തിയും തന്നുകൊണ്ട് ദൈവം നിങ്ങൾക്ക് ഊർജം പകരും.’—ഫിലി. 2:13.
ഗീതം 104 പരിശുദ്ധാത്മാവ് എന്ന ദൈവദാനം
പൂർവാവലോകനം *
1. തന്റെ ഉദ്ദേശ്യം നിവർത്തിക്കുന്നതിനുവേണ്ടി എന്തു ചെയ്യാൻ യഹോവയ്ക്കു കഴിയും?
തന്റെ ഉദ്ദേശ്യം നിറവേറ്റുന്നതിന് എന്താണോ ആവശ്യമായത് അത് ആയിത്തീരാൻ യഹോവയ്ക്കു കഴിയും. മുൻകാലങ്ങളിൽ യഹോവ ഒരു അധ്യാപകനും ആശ്വാസകനും സുവിശേഷകനും ഒക്കെ ആയിട്ടുണ്ട്. ഇവ ചില ഉദാഹരണങ്ങൾ മാത്രമാണ്. (യശ. 48:17; 2 കൊരി. 7:6; ഗലാ. 3:8) എന്നിരുന്നാലും യഹോവ തന്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നതിനു മിക്കപ്പോഴും മനുഷ്യരെ ഉപയോഗിക്കുന്നു. (മത്താ. 24:14; 28:19, 20; 2 കൊരി. 1:3, 4) തന്റെ ഇഷ്ടം നിറവേറ്റുന്നതിനു നമ്മളിൽ ആരെയും എന്തും ആക്കിത്തീർക്കാൻ യഹോവയ്ക്കു കഴിയും. അതിനു വേണ്ട ജ്ഞാനവും ശക്തിയും യഹോവ നൽകും. പല പണ്ഡിതന്മാരുടെയും അഭിപ്രായമനുസരിച്ച്, യഹോവയുടെ പേരിന്റെ അർഥത്തിൽ ഉൾപ്പെടുന്നതാണ് ഇതെല്ലാം.
2. (എ) യഹോവ നമ്മളെ ഉപയോഗിക്കുന്നുണ്ടോ എന്നു ചിലപ്പോൾ നമുക്കു സംശയം തോന്നിയേക്കാവുന്നത് എന്തുകൊണ്ട്? (ബി) ഈ ലേഖനത്തിൽ നമ്മൾ ഏതെല്ലാം കാര്യങ്ങൾ പരിശോധിക്കും?
2 യഹോവ നമ്മളെ ഉപയോഗിക്കാനാണു നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ ‘യഹോവ എന്നെ ഉപയോഗിക്കുന്നുണ്ടോ’ എന്നു ചിലർ സംശയിക്കുന്നു. എന്തുകൊണ്ട്? പ്രായം കടന്നുപോയെന്നോ സാഹചര്യങ്ങൾ അനുകൂലമല്ലെന്നോ വേണ്ടത്ര കഴിവുകളില്ലെന്നോ ഒക്കെ ചിന്തിച്ച് അധികമൊന്നും ചെയ്യാൻ കഴിയില്ലെന്ന് അവർ കരുതുന്നു. നേരെ മറിച്ച്, വേറെ ചിലർ തങ്ങൾ ഇപ്പോൾ ചെയ്യുന്നതുപോലെ ഒക്കെ മതി എന്നും കൂടുതലായി ഒന്നും ചെയ്യേണ്ടതില്ലെന്നും കരുതുന്നു. ഈ ലേഖനത്തിൽ, തന്റെ ഉദ്ദേശ്യം നിറവേറ്റാൻ നമ്മളിൽ ആരെയും യഹോവയ്ക്ക് എങ്ങനെയാണു സജ്ജരാക്കാൻ കഴിയുന്നതെന്നു ചർച്ച ചെയ്യും. അടുത്തതായി, യഹോവ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെയുള്ള തന്റെ ദാസന്മാർക്കു പ്രവർത്തിക്കാനുള്ള ആഗ്രഹവും ശക്തിയും നൽകിയതിനെക്കുറിച്ചുള്ള ബൈബിൾവിവരണങ്ങൾ നമ്മൾ പരിശോധിക്കും. അവസാനം, യഹോവയ്ക്ക് ഉപയോഗിക്കാനായി
നമുക്ക് എങ്ങനെ നമ്മളെ വിട്ടുകൊടുക്കാമെന്നും പരിശോധിക്കും.യഹോവ സജ്ജരാക്കുന്ന വിധം
3. ഫിലിപ്പിയർ 2:13-ൽ പറയുന്നതനുസരിച്ച്, യഹോവ നമുക്കു പ്രവർത്തിക്കാനുള്ള ആഗ്രഹം നൽകുന്നത് എങ്ങനെയായിരിക്കും?
3 ഫിലിപ്പിയർ 2:13 വായിക്കുക. * നമുക്കു പ്രവർത്തിക്കാനുള്ള ആഗ്രഹം നൽകാൻ യഹോവയ്ക്കു കഴിയും. യഹോവ എങ്ങനെയായിരിക്കും അതു ചെയ്യുന്നത്? ഉദാഹരണത്തിന്, സഭയിൽ ഏതെങ്കിലും ഒരു പ്രത്യേക ആവശ്യത്തെക്കുറിച്ച് നമ്മൾ അറിയുന്നു. അല്ലെങ്കിൽ സഹായം ആവശ്യമുള്ള മറ്റൊരു സ്ഥലത്തെക്കുറിച്ച് ബ്രാഞ്ചോഫീസ് എഴുതിയ ഒരു കത്തു മൂപ്പന്മാർ സഭയിൽ വായിക്കുന്നു. ഇതൊക്കെ കേൾക്കുമ്പോൾ നമ്മൾ സ്വയം ഇങ്ങനെ ചോദിച്ചേക്കാം: ‘എനിക്ക് എങ്ങനെ സഹായിക്കാം?’ അല്ലെങ്കിൽ ബുദ്ധിമുട്ടേറിയ ഒരു നിയമനം ഏറ്റെടുക്കാൻ നമ്മളെ ക്ഷണിച്ചെന്നിരിക്കട്ടെ. ആ നിയമനം നന്നായി ചെയ്യാൻ കഴിയുമോ എന്നു നമ്മൾ സംശയിച്ചേക്കാം. അതുമല്ലെങ്കിൽ ദൈവവചനത്തിൽനിന്ന് ഏതെങ്കിലും ഒരു ഭാഗം വായിച്ചിട്ട് ചിലപ്പോൾ നമ്മൾ ഇങ്ങനെ ചിന്തിച്ചേക്കാം: ‘മറ്റുള്ളവരെ സഹായിക്കാനായി എനിക്ക് ഈ ബൈബിൾഭാഗം എങ്ങനെ ഉപയോഗിക്കാം?’ ഏതെങ്കിലും കാര്യം ചെയ്യാനായി യഹോവ ആരെയും നിർബന്ധിക്കുകയില്ല. എന്നാൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങളെക്കുറിച്ച് നമ്മൾ ചിന്തിക്കുന്നുണ്ടെന്നു കാണുമ്പോൾ, പ്രവർത്തിക്കാനുള്ള ആഗ്രഹം തന്ന് യഹോവ നമ്മളെ സഹായിക്കും.
4. യഹോവ എങ്ങനെയായിരിക്കും പ്രവർത്തിക്കാനുള്ള ശക്തി നൽകുന്നത്?
4 നമുക്കു പ്രവർത്തിക്കാനുള്ള ശക്തി നൽകാനും യഹോവയ്ക്കു കഴിയും. (യശ. 40:29) പരിശുദ്ധാത്മാവിനെ ഉപയോഗിച്ച് നമുക്കുള്ള കഴിവുകൾ മെച്ചപ്പെടുത്താൻ യഹോവയ്ക്കാകും. (പുറ. 35:30-35) ചില നിയമനങ്ങൾ ചെയ്യാൻ തന്റെ സംഘടനയിലൂടെ യഹോവ നമ്മളെ പഠിപ്പിച്ചേക്കും. ഒരു നിയമനം എങ്ങനെ ചെയ്യണമെന്നു നമുക്കു വലിയ നിശ്ചയമില്ലെങ്കിൽ സഹായം ചോദിക്കുക. അതുപോലെ, ‘അസാധാരണശക്തിക്കുവേണ്ടി’ എപ്പോൾ വേണമെങ്കിലും നമുക്ക് ഉദാരനായ നമ്മുടെ സ്വർഗീയപിതാവിനോട് അപേക്ഷിക്കാം. (2 കൊരി. 4:7; ലൂക്കോ. 11:13) പ്രവർത്തിക്കാനുള്ള ആഗ്രഹവും ശക്തിയും കൊടുത്തുകൊണ്ട് യഹോവ സ്ത്രീകളെയും പുരുഷന്മാരെയും സജ്ജരാക്കിയതിനെക്കുറിച്ചുള്ള ധാരാളം വിവരണങ്ങൾ ബൈബിളിലുണ്ട്. ആ വിവരണങ്ങൾ വായിക്കുമ്പോൾ, അവരെ ഉപയോഗിച്ചതുപോലെ യഹോവയ്ക്കു നിങ്ങളെയും ഉപയോഗിക്കാൻ കഴിയുന്ന വിധങ്ങളെക്കുറിച്ച് ചിന്തിക്കുക.
യഹോവ ‘ആക്കിത്തീർത്ത’ ചില പുരുഷന്മാർ
5. തന്റെ ജനത്തെ മോചിപ്പിക്കാൻ യഹോവ മോശയെ തിരഞ്ഞെടുത്ത സമയവും ഉപയോഗിച്ച വിധവും നമ്മളെ എന്താണു പഠിപ്പിക്കുന്നത്?
5 യഹോവ മോശയെ ഇസ്രായേല്യരുടെ വിമോചകൻ ആക്കിത്തീർത്തു. എപ്പോഴാണ് യഹോവ മോശയെ ഉപയോഗിച്ചത്? ‘ഈജിപ്തിലെ സകല ജ്ഞാനത്തിലും പരിശീലനം ലഭിച്ച്’ യോഗ്യത നേടിയെന്നു മോശയ്ക്കു തോന്നിയപ്പോഴാണോ? (പ്രവൃ. 7:22-25) അല്ല. താഴ്മയും സൗമ്യതയും ഉള്ള ഒരു വ്യക്തിയായി മോശയെ മാറ്റിയെടുത്തതിനു ശേഷമാണ്. (പ്രവൃ. 7:30, 34-36) ഈജിപ്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയുടെ മുമ്പാകെ നിൽക്കാൻ യഹോവ മോശയ്ക്കു ധൈര്യം കൊടുത്തു. (പുറ. 9:13-19) യഹോവ മോശയെ തിരഞ്ഞെടുത്ത സമയവും ഉപയോഗിച്ച വിധവും നമ്മളെ എന്താണു പഠിപ്പിക്കുന്നത്? തന്റെ ഗുണങ്ങൾ അനുകരിക്കാൻ ശ്രമിക്കുകയും ശക്തിക്കായി തന്നിൽ ആശ്രയിക്കുകയും ചെയ്യുന്നവരെയാണ് യഹോവ ഉപയോഗിക്കുന്നത്.—ഫിലി. 4:13.
6. ദാവീദ് രാജാവിനെ സഹായിക്കാൻ യഹോവ ബർസില്ലായിയെ ഉപയോഗിച്ച വിധത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
6 നൂറ്റാണ്ടുകൾ കഴിഞ്ഞ്, ദാവീദ് രാജാവിനെ സഹായിക്കാൻ യഹോവ ബർസില്ലായിയെ ഉപയോഗിച്ചു. അബ്ശാലോമിനെ ഭയപ്പെട്ട് ഓടിപ്പോകുന്ന സമയത്ത് ദാവീദും കൂടെയുള്ള ജനവും ‘വിശന്നും ദാഹിച്ചും വലയുകയായിരുന്നു.’ വൃദ്ധനായ ബർസില്ലായി, മറ്റു ചിലരോടൊപ്പം, ജീവൻ പണയപ്പെടുത്തിക്കൊണ്ട് ദാവീദിനെയും കൂടെയുള്ളവരെയും സഹായിക്കാൻ മുന്നോട്ടുവന്നു. തനിക്കു പ്രായം കടന്നുപോയതുകൊണ്ട് ഇനി യഹോവയുടെ സേവനത്തിനു തന്നെ കൊള്ളില്ല എന്നു ബർസില്ലായി ചിന്തിച്ചില്ല. പകരം, ദൈവത്തിന്റെ ദാസന്മാർക്ക് ആവശ്യം വന്നപ്പോൾ അദ്ദേഹം തനിക്കുള്ളത് ഉദാരമായി നൽകി. (2 ശമു. 17:27-29) നമുക്കുള്ള പാഠം എന്താണ്? നമ്മുടെ പ്രായം ഏതുമാകട്ടെ, സ്വദേശത്തോ അന്യനാട്ടിലോ ഉള്ള സഹവിശ്വാസികളുടെ അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റുന്നതിന് യഹോവയ്ക്കു നമ്മളെ ഉപയോഗിക്കാൻ കഴിയും. (സുഭാ. 3:27, 28; 19:17) നമുക്ക് അവരെ നേരിട്ട് സഹായിക്കാൻ കഴിയുന്നില്ലെങ്കിൽ ലോകവ്യാപകവേലയ്ക്കു സംഭാവനകൾ കൊടുത്തുകൊണ്ട് അങ്ങനെ ചെയ്യാം. അങ്ങനെയാകുമ്പോൾ സഹായം ആവശ്യമായി വരുന്ന സമയത്തും സ്ഥലത്തും സഹോദരങ്ങൾക്കു വേണ്ടതു ചെയ്തുകൊടുക്കാനുള്ള പണം ലഭ്യമാകും.—2 കൊരി. 8:14, 15; 9:11.
7. യഹോവ ശിമെയോനെ എങ്ങനെയാണ് ഉപയോഗിച്ചത്, അത് അറിയുന്നതു നമ്മളെ എങ്ങനെ പ്രോത്സാഹിപ്പിക്കും?
7 യരുശലേമിൽ ജീവിച്ചിരുന്ന വിശ്വസ്തനായ, പ്രായമുള്ള ഒരാളായിരുന്നു ശിമെയോൻ. മിശിഹയെ കാണുന്നതിനു മുമ്പ് മരിക്കില്ലെന്ന് യഹോവ ശിമെയോനു വാക്കു കൊടുത്തു. ആ ഉറപ്പു ശിമെയോനെ വളരെയധികം പ്രോത്സാഹിപ്പിച്ചുകാണും. കാരണം മിശിഹയുടെ വരവിനായി ശിമെയോൻ അനേകം വർഷങ്ങൾ കാത്തിരുന്നു. വിശ്വാസത്തോടെ അത്രയും കാലം കാത്തിരുന്നതിനു പ്രതിഫലം കിട്ടി. “ദൈവാത്മാവ് നയിച്ചിട്ട്” ഒരു ദിവസം ശിമെയോൻ ആലയത്തിലേക്കു വന്നു. അവിടെ ശിശുവായ യേശുവിനെ ശിമെയോൻ കണ്ടു. ക്രിസ്തുവാകാനിരുന്ന ആ ശിശുവിനെക്കുറിച്ച് ഒരു പ്രവചനം നടത്താൻ യഹോവ ശിമെയോനെ ഉപയോഗിക്കുകയും ചെയ്തു. (ലൂക്കോ. 2:25-35) സാധ്യതയനുസരിച്ച്, യേശു ഭൂമിയിലെ ശുശ്രൂഷ തുടങ്ങുന്നതിനു മുമ്പ് ശിമെയോൻ മരിച്ചുപോയെങ്കിലും തനിക്കു കിട്ടിയ പദവിയെപ്രതി ശിമെയോൻ നന്ദിയുള്ളവനായിരുന്നു. ഭാവിയിൽ ഏറ്റവും നല്ല കാര്യങ്ങൾ ശിമെയോനെ കാത്തിരിപ്പുണ്ട്. പുതിയ ലോകത്തിൽ ജീവിക്കുമ്പോൾ യേശുവിന്റെ ഭരണം ഭൂമിയിലെ എല്ലാ കുടുംബങ്ങൾക്കും ഒരു അനുഗ്രഹമാകുന്നത് എങ്ങനെയെന്നു ശിമെയോൻ കാണും. (ഉൽപ. 22:18) ദൈവസേവനത്തിൽ യഹോവ നമുക്കു തരുന്ന ഏതൊരു നിയമനത്തിനും നമുക്കും നന്ദിയുള്ളവരായിരിക്കാം.
8. ബർന്നബാസിനെ ഉപയോഗിച്ചതുപോലെ യഹോവ നമ്മളെ എങ്ങനെ ഉപയോഗിച്ചേക്കാം?
8 എ.ഡി. ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഉദാരമനസ്കനായ യോസേഫ് എന്നൊരാൾ യഹോവ തന്നെ ഉപയോഗിക്കാനായി വിട്ടുകൊടുത്തു. (പ്രവൃ. 4:36, 37) മറ്റുള്ളവരെ ആശ്വസിപ്പിക്കാൻ കഴിവുള്ളതുകൊണ്ടായിരിക്കാം, അപ്പോസ്തലന്മാർ യോസേഫിനെ ബർന്നബാസ് എന്നാണു വിളിച്ചിരുന്നത്. “ആശ്വാസപുത്രൻ” എന്നാണ് അതിന്റെ അർഥം. ഉദാഹരണത്തിന്, ശൗൽ ഒരു വിശ്വാസിയായപ്പോൾ പല സഹോദരങ്ങൾക്കും ശൗലിന്റെ അടുത്ത് പോകാൻ പേടിയായിരുന്നു. കാരണം സഭകളെ ഉപദ്രവിച്ചിരുന്ന ഒരാൾ എന്ന പേരു ശൗലിനുണ്ടായിരുന്നല്ലോ. എന്നാൽ ബർന്നബാസ് ശൗലിന്റെ സഹായത്തിന് എത്തി. തന്നോടു ബർന്നബാസ് കാണിച്ച ദയയ്ക്കു ശൗലിനു വളരെയധികം നന്ദി തോന്നിക്കാണും. (പ്രവൃ. 9:21, 26-28) പിന്നീട്, അങ്ങ് ദൂരെ സിറിയയിലെ അന്ത്യോക്യയിലുള്ള സഭയിലെ സഹോദരങ്ങൾക്കു പ്രോത്സാഹനം ആവശ്യമാണെന്ന് യരുശലേമിലെ മൂപ്പന്മാർക്കു മനസ്സിലായി. അവർ ആരെയാണ് അയച്ചത്? ബർന്നബാസിനെ. ആ തീരുമാനം തെറ്റിപ്പോയോ? ഒരിക്കലുമില്ല. “കർത്താവിനോടു പറ്റിനിൽക്കുമെന്ന് ഉറച്ച തീരുമാനമെടുക്കാൻ ബർന്നബാസ് എല്ലാവരെയും പ്രോത്സാഹിപ്പിച്ചു” എന്നു നമ്മൾ വായിക്കുന്നു. (പ്രവൃ. 11:22-24) ഇന്നും അതുപോലെ, സഹക്രിസ്ത്യാനികൾക്ക് ‘ആശ്വാസപുത്രനാകാൻ’ നമ്മളെ സഹായിക്കുന്നതിന് യഹോവയ്ക്കു കഴിയും. ഉദാഹരണത്തിന്, പ്രിയപ്പെട്ടവർ മരിച്ചതിന്റെ വേദന അനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാൻ യഹോവ നമ്മളെ ഉപയോഗിച്ചേക്കാം. അല്ലെങ്കിൽ രോഗികളെയോ കടുത്ത മനോവിഷമം അനുഭവിക്കുന്നവരെയോ സന്ദർശിക്കാനോ അവരെ ഒന്നു ഫോൺ വിളിക്കാനോ യഹോവ നമ്മളെ പ്രേരിപ്പിച്ചേക്കാം. ബർന്നബാസിനെ ഉപയോഗിച്ചതുപോലെ നിങ്ങളെ ഉപയോഗിക്കാൻ നിങ്ങൾ യഹോവയെ അനുവദിക്കുമോ?—1 തെസ്സ. 5:14.
9. വാസിലി എന്ന സഹോദരനെ നല്ലൊരു ആത്മീയ ഇടയനായിത്തീരാൻ യഹോവ സഹായിച്ച വിധത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
9 വാസിലി എന്നു പേരുള്ള സഹോദരനെ നല്ലൊരു ആത്മീയ ഇടയനാകാൻ യഹോവ സഹായിച്ചു. 26-ാമത്തെ വയസ്സിൽ ഒരു മൂപ്പനായി സേവിക്കാൻ നിയമനം കിട്ടിയപ്പോൾ സഹോദരനു പേടി തോന്നി. സഭയെ ആത്മീയമായി സഹായിക്കാൻ, വിശേഷിച്ച് ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്നവരെ സഹായിക്കാൻ, തനിക്കു കഴിയുമോ എന്നായിരുന്നു വാസിലിയുടെ ഭയം. എന്നാൽ, അനുഭവപരിചയമുള്ള മൂപ്പന്മാരിൽനിന്നും രാജ്യശുശ്രൂഷാസ്കൂളിൽനിന്നും അദ്ദേഹത്തിനു നല്ല പരിശീലനം കിട്ടി. മെച്ചപ്പെടാൻ വാസിലി കഠിനാധ്വാനം ചെയ്തു. ഉദാഹരണത്തിന്, അദ്ദേഹം ചെറിയചെറിയ ലക്ഷ്യങ്ങൾ വെച്ചു, അവയുടെ ഒരു പട്ടികയുണ്ടാക്കി. ലക്ഷ്യങ്ങൾ ഓരോന്നായി നേടുംതോറും വാസിലിയുടെ ഭയവും കുറഞ്ഞുവന്നു. ഇപ്പോൾ അദ്ദേഹം പറയുന്നു: “മുമ്പ് എന്നെ പേടിപ്പിച്ചിരുന്ന കാര്യങ്ങൾ ഇപ്പോൾ എനിക്കു വളരെയധികം സന്തോഷം തരുന്നു. സഭയിലെ ഒരു സഹോദരനെയോ സഹോദരിയെയോ ആശ്വസിപ്പിക്കാൻ പറ്റിയ തിരുവെഴുത്തു കണ്ടുപിടിക്കാൻ യഹോവ സഹായിക്കുമ്പോൾ അത് എനിക്കു വലിയ സംതൃപ്തി തരുന്നു.”
സഹോദരന്മാരേ, വാസിലിയെപ്പോലെ യഹോവയ്ക്ക് ഉപയോഗിക്കാനായി നിങ്ങളെ വിട്ടുകൊടുക്കുകയാണെങ്കിൽ സഭയിൽ കൂടുതൽ ചെയ്യാൻ യഹോവ നിങ്ങൾക്കു ശക്തി തരും.യഹോവ ‘ആക്കിത്തീർത്ത’ സ്ത്രീകൾ
10. അബീഗയിൽ എന്താണു ചെയ്തത്, അബീഗയിലിന്റെ മാതൃകയിൽനിന്ന് നിങ്ങൾക്ക് എന്തു പഠിക്കാം?
10 ദാവീദിനെയും കൂടെയുണ്ടായിരുന്നവരെയും ശൗൽ രാജാവ് വേട്ടയാടുന്ന സമയം. അവർക്കു സഹായം ആവശ്യമായിരുന്നു. ദാവീദിന്റെ ആളുകൾ നാബാൽ എന്നു പേരുള്ള ധനികനായ ഒരു ഇസ്രായേല്യനോട് അൽപ്പം ഭക്ഷണം ആവശ്യപ്പെട്ടു. മുമ്പ് വിജനഭൂമിയിൽ അവർ നാബാലിന്റെ ആട്ടിൻകൂട്ടങ്ങളെ സംരക്ഷിച്ചിട്ടുണ്ട്. അതുകൊണ്ട് ഭക്ഷണം ആവശ്യപ്പെടുന്നതിൽ തെറ്റില്ലെന്ന് അവർക്കു തോന്നി. എന്നാൽ സ്വാർഥനായ നാബാൽ ഒന്നും കൊടുക്കാൻ തയ്യാറായില്ല. ദാവീദിനു കോപമടക്കാനായില്ല. നാബാലിനെയും അയാളുടെ വീട്ടിലെ എല്ലാ ആൺതരികളെയും വകവരുത്താൻ തീരുമാനിച്ചു. (1 ശമു. 25:3-13, 22) നാബാലിന്റെ സുന്ദരിയായ ഭാര്യ അബീഗയിൽ വിവേകമുള്ള സ്ത്രീയായിരുന്നു. അബീഗയിൽ ധൈര്യത്തോടെ ദാവീദിന്റെ അടുത്ത് പോയി. ദാവീദിനെ കണ്ടപ്പോൾ കാൽക്കൽ വീഴുകയും പ്രതികാരം ചെയ്ത് രക്തച്ചൊരിച്ചിലിന്റെ കുറ്റം വരുത്തിവെക്കരുതെന്നു ദാവീദിനോട് അപേക്ഷിക്കുകയും ചെയ്തു. കാര്യങ്ങൾ യഹോവയുടെ കൈകളിൽ വിട്ടുകൊടുക്കാൻ അബീഗയിൽ നയപൂർവം ദാവീദിനോടു പറഞ്ഞു. അബീഗയിലിന്റെ താഴ്മയുള്ള വാക്കുകളും വിവേകമുള്ള പെരുമാറ്റവും ദാവീദിന്റെ ഉള്ളിൽ തട്ടി. ശരിക്കും യഹോവയാണ് അബീഗയിലിനെ അയച്ചതെന്നു ദാവീദ് തിരിച്ചറിഞ്ഞു. (1 ശമു. 25:23-28, 32-34) അബീഗയിൽ നല്ലനല്ല ഗുണങ്ങൾ വളർത്തിയെടുത്തിരുന്നു. അതുകൊണ്ട് യഹോവയ്ക്ക് അബീഗയിലിനെ ഉപയോഗിക്കാൻ കഴിഞ്ഞു. സമാനമായി, കുടുംബത്തെയും സഭയിലെ സഹോദരങ്ങളെയും സഹായിക്കാൻ, നയവും വിവേകവും വളർത്തിയെടുക്കുന്ന സഹോദരിമാരെ യഹോവയ്ക്ക് ഉപയോഗിക്കാൻ കഴിയും.—സുഭാ. 24:3; തീത്തോ. 2:3-5.
11. ശല്ലൂമിന്റെ പെൺമക്കൾ എന്താണു ചെയ്തത്, അവരെ ഇന്ന് അനുകരിക്കുന്നത് ആരാണ്?
11 ചില നൂറ്റാണ്ടുകൾക്കു ശേഷം, യരുശലേമിന്റെ മതിലുകൾ പുതുക്കിപ്പണിയാൻ യഹോവ ഉപയോഗിച്ചവരുടെ കൂട്ടത്തിൽ ശല്ലൂമിന്റെ പെൺമക്കളും ഉണ്ടായിരുന്നു. (നെഹ. 2:20; 3:12) അവരുടെ പിതാവ് ഒരു പ്രഭുവായിരുന്നെങ്കിലും, ബുദ്ധിമുട്ടുള്ള, അപകടം പിടിച്ച ആ ജോലി ചെയ്യാൻ ശല്ലൂമിന്റെ പെൺമക്കൾ തയ്യാറായി. (നെഹ. 4:15-18) എന്നാൽ “പണിക്കു മേൽനോട്ടം വഹിക്കുന്നവർക്കു കീഴ്പെട്ട് പണിയെടുക്കാൻ” തെക്കോവ്യർക്ക് ഇടയിലെ പ്രമുഖന്മാർ തയ്യാറായില്ല. അവരിൽനിന്ന് എത്ര വ്യത്യസ്തരാണ് ശല്ലൂമിന്റെ പെൺമക്കൾ! (നെഹ. 3:5) വെറും 52 ദിവസംകൊണ്ട് മതിലുകളുടെ പണി പൂർത്തിയായപ്പോൾ ശല്ലൂമിന്റെ പെൺമക്കൾക്ക് എത്ര സന്തോഷം തോന്നിക്കാണും! (നെഹ. 6:15) നമ്മുടെ നാളിലും, വിശുദ്ധസേവനത്തിന്റെ ഒരു പ്രത്യേകവശത്ത് പ്രവർത്തിക്കാൻ മനസ്സൊരുക്കമുള്ള സഹോദരിമാർ മുന്നോട്ടുവന്നിരിക്കുന്നു. ഏതാണ് അത്? യഹോവയ്ക്കു സമർപ്പിച്ചിരിക്കുന്ന കെട്ടിടങ്ങളുടെ നിർമാണവും അറ്റകുറ്റപ്പണിയും. അവരുടെ പ്രാപ്തികളും ഉത്സാഹവും വിശ്വസ്തതയും ഈ പ്രവർത്തനത്തിന്റെ വിജയത്തിനു ഒഴിച്ചുകൂടാനാകാത്തതാണ്.
12. യഹോവ തബീഥയെ ഉപയോഗിച്ചതുപോലെ നമ്മളെ ഉപയോഗിച്ചേക്കാവുന്നത് എങ്ങനെ?
12 “ധാരാളം നല്ല കാര്യങ്ങളും ദാനധർമങ്ങളും” ചെയ്യാൻ യഹോവ തബീഥയെ പ്രചോദിപ്പിച്ചു. പ്രത്യേകിച്ച് വിധവമാരെ തബീഥ വളരെയധികം സഹായിച്ചു. (പ്രവൃ. 9:36) തബീഥയുടെ ഔദാര്യവും ദയയും ശ്രദ്ധേയമായിരുന്നു. അതുകൊണ്ട് തബീഥ മരിച്ചപ്പോൾ ധാരാളം പേർക്കു ദുഃഖം തോന്നി. എന്നാൽ പത്രോസ് തബീഥയെ പുനരുത്ഥാനപ്പെടുത്തിയപ്പോൾ അവർക്ക് അതിരറ്റ സന്തോഷമായി. (പ്രവൃ. 9:39-41) തബീഥയിൽനിന്ന് നമുക്ക് എന്തു പഠിക്കാം? ചെറുപ്പമാണെങ്കിലും പ്രായം ചെന്നവരാണെങ്കിലും, പുരുഷന്മാരായാലും സ്ത്രീകളായാലും നമുക്ക് എല്ലാവർക്കും സഹോദരങ്ങളെ സഹായിക്കാൻ വേണ്ടതു ചെയ്യാൻ കഴിയും.—എബ്രാ. 13:16.
13. നാണംകുണുങ്ങിയായിരുന്ന രൂത്ത് സഹോദരിയെ യഹോവ എങ്ങനെയാണ് ഉപയോഗിച്ചത്, ദീർഘകാലത്തെ ശുശ്രൂഷയ്ക്കു ശേഷം സഹോദരി എന്താണു പറഞ്ഞത്?
13 നാണംകുണുങ്ങിയായ ഒരു സഹോദരിയായിരുന്നു രൂത്ത്. മിഷനറിയാകാനായിരുന്നു സഹോദരിയുടെ ആഗ്രഹം. കുട്ടിയായിരുന്നപ്പോൾ രൂത്ത് ഉത്സാഹത്തോടെ വീടുതോറും പോയി ലഘുലേഖകൾ കൊടുക്കുമായിരുന്നു. സഹോദരി പറയുന്നു: “എനിക്ക് അതു വലിയ ഇഷ്ടമായിരുന്നു.” പക്ഷേ വീടുകളിൽ ചെന്ന് ആളുകളോടു ദൈവരാജ്യത്തെക്കുറിച്ച് സംസാരിക്കുന്നതു സഹോദരിക്കു ബുദ്ധിമുട്ടായിരുന്നു. ലജ്ജാലുവായിരുന്നെങ്കിലും 18-ാമത്തെ വയസ്സിൽ രൂത്ത് മുൻനിരസേവനം തുടങ്ങി. 1946-ൽ വാച്ച്ടവർ ഗിലെയാദ് ബൈബിൾസ്കൂളിൽ സഹോദരി പങ്കെടുത്തു. പിന്നീട് ഹവായിയിലും ജപ്പാനിലും സഹോദരി
സേവിച്ചു. ആ ദേശങ്ങളിൽ സന്തോഷവാർത്ത അറിയിക്കാൻ ഒരു പ്രധാന ഉപകരണമായി യഹോവ സഹോദരിയെ ഉപയോഗിച്ചു. ശുശ്രൂഷയിൽ ഏതാണ്ട് 80 വർഷം ചെലവിട്ടശേഷം സഹോദരി പറഞ്ഞത് ഇതാണ്: “യഹോവ എനിക്ക് എപ്പോഴും ശക്തി പകർന്നു. എന്റെ ലജ്ജ മറികടക്കാൻ യഹോവ എന്നെ സഹായിച്ചു. തന്നിൽ ആശ്രയിക്കുന്ന ആരെയും യഹോവയ്ക്ക് ഉപയോഗിക്കാൻ കഴിയുമെന്നു ഞാൻ ഉറച്ച് വിശ്വസിക്കുന്നു.”നിങ്ങളെ ഉപയോഗിക്കാൻ യഹോവയെ അനുവദിക്കുക
14. കൊലോസ്യർ 1:29 പറയുന്നതനുസരിച്ച്, യഹോവ നമ്മളെ ഉപയോഗിക്കണമെങ്കിൽ നമ്മുടെ ഭാഗത്ത് എന്താണ് ആവശ്യം?
14 ചരിത്രത്തിൽ ഉടനീളം, വ്യത്യസ്ത ദൗത്യങ്ങൾ നിറവേറ്റാൻ യഹോവ തന്റെ ദാസരെ ഇടയാക്കിയിട്ടുണ്ട്. എന്തായിത്തീരാനാണ് യഹോവ നിങ്ങളെ ഇടയാക്കുക? എത്രത്തോളം കഠിനമായി അധ്വാനിക്കാൻ നിങ്ങൾ തയ്യാറാണ് എന്നതിനെ ആശ്രയിച്ചിരിക്കും അത്. (കൊലോസ്യർ 1:29 വായിക്കുക.) നിങ്ങൾ മനസ്സോടെ മുന്നോട്ടുവരുകയാണെങ്കിൽ, തീക്ഷ്ണതയുള്ള ഒരു സുവിശേഷകൻ, നല്ല ഒരു അധ്യാപകൻ, നന്നായി ആശ്വസിപ്പിക്കാൻ കഴിയുന്ന ഒരാൾ, വിദഗ്ധനായ ഒരു പണിക്കാരൻ, കൂടെ നിൽക്കുന്ന ഒരു സുഹൃത്ത്, അങ്ങനെ തന്റെ ഇഷ്ടം നിറവേറ്റാൻ എന്താണോ ആവശ്യം, നിങ്ങളെ അതൊക്കെ ആക്കിത്തീർക്കാൻ യഹോവയ്ക്കു കഴിയും.
15. 1 തിമൊഥെയൊസ് 4:12, 15-ൽ പറയുന്നതുപോലെ, എന്തു ചെയ്യാനുള്ള സഹായത്തിനാണു ചെറുപ്പക്കാർ യഹോവയോടു പ്രാർഥിക്കേണ്ടത്?
15 മുതിർന്നുവരുന്ന ഒരു ചെറുപ്പക്കാരനാണോ നിങ്ങൾ? ശുശ്രൂഷാദാസന്മാരായി സഭയെ സേവിക്കുന്നതിന് ഊർജസ്വലരായ പുരുഷന്മാരെ ആവശ്യമുണ്ട്. പല സഭകളിലും ശുശ്രൂഷാദാസന്മാരെക്കാൾ കൂടുതൽ മൂപ്പന്മാരാണ്. നിങ്ങൾ ഒരു ചെറുപ്പക്കാരനാണെങ്കിൽ, സഭയിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ ചെയ്യാനുള്ള ആഗ്രഹം വളർത്തിയെടുക്കാൻ നിങ്ങൾക്കു കഴിയുമോ? ചിലപ്പോൾ ചില സഹോദരങ്ങൾ പറഞ്ഞേക്കാം, ‘ഒരു സാദാ പ്രചാരകനായിട്ടൊക്കെ അങ്ങു പോയാൽ മതി.’ നിങ്ങൾക്ക് അങ്ങനെയാണു തോന്നുന്നതെങ്കിൽ ഒരു ശുശ്രൂഷാദാസനാകാനുള്ള ആഗ്രഹം വളർത്തിയെടുക്കാൻ സഹായിക്കണമെന്ന് യഹോവയോട് അപേക്ഷിക്കുക. ദൈവസേവനത്തിൽ കഴിയുന്നതെല്ലാം ചെയ്യാനുള്ള ശക്തി തരാനും പ്രാർഥിക്കുക. (സഭാ. 12:1) ഞങ്ങൾക്കു നിങ്ങളുടെ സഹായം ആവശ്യമുണ്ട്! —1 തിമൊഥെയൊസ് 4:12, 15 വായിക്കുക.
16. നമ്മൾ യഹോവയോട് എന്തിനുവേണ്ടി പ്രാർഥിക്കണം, എന്തുകൊണ്ട്?
16 തന്റെ ഇഷ്ടം നിറവേറ്റുന്നതിനുവേണ്ടി നിങ്ങളെ എന്തും ആക്കിത്തീർക്കാൻ യഹോവയ്ക്കു കഴിയും. ദൈവസേവനം ചെയ്യാനുള്ള ആഗ്രഹം തരാനായി യഹോവയോട് പ്രാർഥിക്കുക, അതിനു ശേഷം നിങ്ങൾക്ക് ആവശ്യമായ ശക്തിക്കായി അപേക്ഷിക്കുക. നിങ്ങൾ ചെറുപ്പക്കാരാണെങ്കിലും പ്രായം ചെന്നവരാണെങ്കിലും, നിങ്ങളുടെ സമയവും ഊർജവും കഴിവുകളും വസ്തുവകകളും എല്ലാം യഹോവയെ മഹത്ത്വപ്പെടുത്താൻ ഉപയോഗിക്കുക. (സഭാ. 9:10) ഭയമോ കഴിവില്ലെന്ന ചിന്തയോ കാരണം യഹോവയുടെ സേവനത്തിൽ നിങ്ങൾക്കു ലഭിക്കുന്ന അവസരങ്ങൾ കൈവിട്ടുകളയരുത്. നമ്മുടെ സ്നേഹം നിറഞ്ഞ പിതാവ് അർഹിക്കുന്ന മഹത്ത്വം കൊടുക്കുന്നതിന് സാധിക്കുന്നതെല്ലാം ചെയ്യാൻ കഴിയുന്നത് എത്ര വലിയ പദവിയാണ്!
ഗീതം 127 ഞാൻ എങ്ങനെയുള്ള ആളായിരിക്കണം?
^ ഖ. 5 യഹോവയുടെ സേവനത്തിൽ കൂടുതൽ ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു നിങ്ങൾക്കു തോന്നാറുണ്ടോ? ‘എന്നെക്കൊണ്ട് യഹോവയ്ക്ക് ഇപ്പോഴും ഉപയോഗമുണ്ടോ’ എന്നു നിങ്ങൾ ചിന്തിക്കാറുണ്ടോ? അതോ, യഹോവയുടെ സേവനത്തിനായി നിങ്ങളെത്തന്നെ വിട്ടുകൊടുക്കേണ്ടതിന്റെ ആവശ്യം നിങ്ങൾക്കു കാണാൻ കഴിയാതെപോകുന്നുണ്ടോ? തന്റെ ഉദ്ദേശ്യം നിവർത്തിക്കാനായി നമുക്ക് ആവശ്യമായ ആഗ്രഹവും ശക്തിയും നൽകാൻ യഹോവയ്ക്കു കഴിയും. ഈ ലേഖനം അതിനുള്ള വ്യത്യസ്ത മാർഗങ്ങൾ ചർച്ച ചെയ്യും.
^ ഖ. 3 ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്കാണു പൗലോസ് കത്ത് എഴുതിയതെങ്കിലും അതിലെ വാക്കുകൾ യഹോവയുടെ എല്ലാ ദാസർക്കും ബാധകമാണ്.