വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 43

യഹോവയ്‌ക്കു സമ്പൂർണഭക്തി കൊടുക്കുക

യഹോവയ്‌ക്കു സമ്പൂർണഭക്തി കൊടുക്കുക

“യഹോവ സമ്പൂർണഭക്തി ആഗ്രഹിക്കുന്ന ദൈവമാണ്‌.”—നഹൂം 1:2.

ഗീതം 51 നമ്മൾ ദൈവത്തിനു സമർപ്പിതർ!

പൂർവാവലോകനം *

1. യഹോവ നമ്മുടെ സമ്പൂർണഭക്തി അർഹിക്കുന്നത്‌ എന്തുകൊണ്ട്‌?

യഹോവ നമ്മുടെ സമ്പൂർണഭക്തി അർഹിക്കുന്നു. കാരണം യഹോവയാണു നമ്മളെ സൃഷ്ടിച്ചത്‌, നമുക്കു ജീവൻ നൽകിയത്‌. (വെളി. 4:11) നമ്മൾ എല്ലാവരും യഹോവയെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നു. എന്നാൽ ചിലപ്പോൾ മറ്റു ചില കാര്യങ്ങളോട്‌ ആകർഷണം തോന്നിയിട്ട്‌ യഹോവയ്‌ക്കു സമ്പൂർണഭക്തി കൊടുക്കുന്നതിൽ നമുക്കു വീഴ്‌ച വന്നേക്കാം. ഇത്‌ എങ്ങനെയാണു സംഭവിക്കുന്നതെന്നു നമ്മൾ മനസ്സിലാക്കണം. ആദ്യമായി, സമ്പൂർണഭക്തിയിൽ ഉൾപ്പെടുന്ന ചില കാര്യങ്ങൾ നമുക്കു പരിശോധിക്കാം.

2. പുറപ്പാട്‌ 34:14-ൽ പറയുന്നതുപോലെ, യഹോവയോടു സമ്പൂർണഭക്തിയുണ്ടെങ്കിൽ നമ്മൾ എന്തു ചെയ്യും?

2 ബൈബിളിൽ, ദൈവത്തോടു ഭക്തിയുണ്ടായിരിക്കുക എന്നു പറഞ്ഞാൽ ദൈവത്തോട്‌ ആഴമായ സ്‌നേഹമുണ്ടായിരിക്കുക എന്നാണ്‌ അർഥം. നമുക്ക്‌ യഹോവയോടു സമ്പൂർണമായ ഭക്തിയുണ്ടെങ്കിൽ നമ്മൾ യഹോവയെ മാത്രമേ ആരാധിക്കുകയുള്ളൂ. നമ്മുടെ ഹൃദയത്തിൽ ദൈവത്തിനുള്ള സ്ഥാനത്ത്‌ മറ്റാരെയും, മറ്റൊന്നിനെയും നമ്മൾ അനുവദിക്കില്ല.—പുറപ്പാട്‌ 34:14 വായിക്കുക.

3. യഹോവയോടുള്ള നമ്മുടെ ഭക്തി അന്ധമല്ലെന്നു പറയുന്നത്‌ എന്തുകൊണ്ട്‌?

3 യഹോവയോടുള്ള നമ്മുടെ ഭക്തി അന്ധമല്ല. എന്തുകൊണ്ട്‌? കാരണം യഹോവയെക്കുറിച്ച്‌ നമ്മൾ അറിഞ്ഞ കാര്യങ്ങളാണ്‌ നമ്മുടെ ഭക്തിയുടെ അടിസ്ഥാനം. യഹോവയുടെ മനോഹരമായ ഗുണങ്ങളെക്കുറിച്ച്‌ പഠിച്ചപ്പോൾ നമുക്കു വളരെയധികം മതിപ്പു തോന്നി. യഹോവ ഇഷ്ടപ്പെടുന്ന കാര്യങ്ങളും വെറുക്കുന്ന കാര്യങ്ങളും നമുക്കു മനസ്സിലായി, നമുക്കും അങ്ങനെതന്നെ തോന്നിത്തുടങ്ങി. മനുഷ്യരെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം നമ്മൾ മനസ്സിലാക്കി, അതിനു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. തന്റെ സുഹൃത്തായിരിക്കാനുള്ള അവസരം യഹോവ തന്നതിൽ നമുക്ക്‌ അഭിമാനം തോന്നുന്നു. (സങ്കീ. 25:14) സ്രഷ്ടാവിനെക്കുറിച്ച്‌ നമ്മൾ പഠിക്കുന്ന ഓരോ കാര്യവും ആ സ്രഷ്ടാവിലേക്കു നമ്മളെ അടുപ്പിക്കുന്നില്ലേ?—യാക്കോ. 4:8.

4. (എ) യഹോവയോടുള്ള നമ്മുടെ ഭക്തി ദുർബലമാക്കാൻ സാത്താൻ എന്തിനെയാണ്‌ ഉപയോഗിക്കുന്നത്‌? (ബി) ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?

4 സാത്താനാണ്‌ ഈ വ്യവസ്ഥിതിയെ നിയന്ത്രിക്കുന്നത്‌. നമ്മുടെ സ്വാഭാവികമായ ആഗ്രഹങ്ങളെയും ജഡികമായ ബലഹീനതകളെയും മുതലെടുക്കാൻ അവൻ ഈ വ്യവസ്ഥിതിയെ ഉപയോഗിക്കുന്നു. (എഫെ. 2:1-3; 1 യോഹ. 5:19) നമ്മുടെ ഹൃദയത്തിൽ മറ്റു കാര്യങ്ങളോടും സ്‌നേഹം വളർത്തുക എന്നതാണ്‌ അവന്റെ ലക്ഷ്യം. യഹോവയ്‌ക്കു നമ്മൾ സമ്പൂർണഭക്തി കൊടുക്കാതിരിക്കാൻ വേണ്ടിയാണ്‌ അവൻ ഇതു ചെയ്യുന്നത്‌. ഇക്കാര്യത്തിൽ അവൻ ഒരു അളവുവരെ വിജയിച്ചേക്കാവുന്ന രണ്ടു കാര്യങ്ങൾ നോക്കാം. (1) പണവും വസ്‌തുവകകളും; (2) മോശമായ വിനോദപരിപാടികൾ.

പണസ്‌നേഹത്തിന്‌ എതിരെ ജാഗ്രത പാലിക്കുക

5. പണസ്‌നേഹം നമ്മളിൽ വളർന്നുവരാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്‌ എന്തുകൊണ്ട്‌?

5 ആവശ്യത്തിനു ഭക്ഷണവും നല്ല വസ്‌ത്രങ്ങളും താമസിക്കാൻ കൊള്ളാവുന്ന ഒരു വീടും നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നു. അതേസമയം, പണസ്‌നേഹം നമ്മളിൽ വളർന്നുവരാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം. സാത്താന്റെ ലോകത്തിന്റെ ഭാഗമായ പലരും “പണക്കൊതിയന്മാരും” വസ്‌തുവകകളോടു ഭ്രമമുള്ളവരും ആണ്‌. (2 തിമൊ. 3:2) തന്റെ അനുഗാമികളിൽ പണത്തോടുള്ള സ്‌നേഹം വളർന്നുവന്നേക്കാമെന്നു യേശുവിന്‌ അറിയാമായിരുന്നു. അതുകൊണ്ടാണു യേശു ഇങ്ങനെ പറഞ്ഞത്‌: “രണ്ട്‌ യജമാനന്മാരെ സേവിക്കാൻ ആർക്കും കഴിയില്ല. ഒന്നുകിൽ അയാൾ ഒന്നാമനെ വെറുത്ത്‌ മറ്റേ യജമാനനെ സ്‌നേഹിക്കും. അല്ലെങ്കിൽ ഒന്നാമനോടു പറ്റിനിന്ന്‌ മറ്റേ യജമാനനെ നിന്ദിക്കും. നിങ്ങൾക്ക്‌ ഒരേ സമയം ദൈവത്തെയും ധനത്തെയും സേവിക്കാൻ കഴിയില്ല.” (മത്താ. 6:24) യഹോവയെ ആരാധിക്കുകയും അതേസമയം പണക്കാരനാകാൻവേണ്ടി ധാരാളം സമയവും ശ്രമവും ചെലവഴിക്കുകയും ചെയ്യുന്ന ഒരു വ്യക്തി, ഒരർഥത്തിൽ രണ്ട്‌ യജമാനന്മാരെ സേവിക്കാൻ ശ്രമിക്കുകയാണ്‌. അയാൾ യഹോവയ്‌ക്കു സമ്പൂർണഭക്തി കൊടുക്കുന്നില്ല.

ലവോദിക്യയിലെ ചിലർ തങ്ങളെത്തന്നെ എങ്ങനെയാണു വീക്ഷിച്ചത്‌ . . . യഹോവയും യേശുവും അവരെ എങ്ങനെയാണു വീക്ഷിച്ചത്‌? (6-ാം ഖണ്ഡിക കാണുക)

6. ലവൊദിക്യയിലെ സഭയോടു യേശു പറഞ്ഞ വാക്കുകളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

6 എ.ഡി. ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോട്‌ അടുത്ത്‌, ലവൊദിക്യ സഭയിലെ അംഗങ്ങൾ ഇങ്ങനെ വീമ്പിളക്കി: “ഞാൻ ധനികനാണ്‌; ഞാൻ ഒരുപാടു സമ്പാദിച്ചു; എനിക്ക്‌ ഒന്നിനും കുറവില്ല.” പക്ഷേ യഹോവയും യേശുവും അവരെ എങ്ങനെയാണു കണ്ടത്‌? അവർ ‘കഷ്ടതയിലാണെന്നും അവരുടെ അവസ്ഥ ദയനീയമാണെന്നും അവർ ദരിദ്രരും അന്ധരും നഗ്നരും’ ആണെന്നും യേശു പറഞ്ഞു. പണക്കാരായതുകൊണ്ടല്ല യേശു അവർക്കു ബുദ്ധിയുപദേശം കൊടുത്തത്‌. പകരം, പണത്തോടുള്ള സ്‌നേഹം യഹോവയുമായുള്ള അവരുടെ ബന്ധത്തിനു വിള്ളൽ വീഴ്‌ത്തിയതുകൊണ്ടാണ്‌. (വെളി. 3:14-17) പണത്തിനു പിന്നാലെ പോകാനുള്ള ഒരു ആഗ്രഹം നമ്മുടെ ഉള്ളിൽ വളരുന്നുണ്ടെന്നു മനസ്സിലായാൽ, നമ്മുടെ ചിന്ത നേരെയാക്കാൻ പെട്ടെന്നു പ്രവർത്തിക്കണം. (1 തിമൊ. 6:7, 8) അങ്ങനെ ചെയ്‌തില്ലെങ്കിൽ, പണത്തെയും വസ്‌തുവകകളെയും നമ്മൾ സ്‌നേഹിച്ചുതുടങ്ങും. അങ്ങനെ സംഭവിച്ചാൽ യഹോവ നമ്മുടെ ആരാധന സ്വീകരിക്കില്ല. കാരണം, യഹോവയ്‌ക്കു നമ്മുടെ ‘സമ്പൂർണഭക്തിയാണ്‌’ വേണ്ടത്‌. (ആവ. 4:24) പണത്തിനു നമ്മുടെ ജീവിതത്തിൽ ആവശ്യത്തിലധികം പ്രാധാന്യം കൊടുക്കാൻ ഇടവന്നേക്കാവുന്നത്‌ എങ്ങനെ?

7-9. ഡേവിഡ്‌ എന്ന മൂപ്പന്റെ അനുഭവത്തിൽനിന്ന്‌ നിങ്ങൾ എന്താണു പഠിച്ചത്‌?

7 ഐക്യനാടുകളിലെ ഒരു മൂപ്പനായ ഡേവിഡിന്റെ അനുഭവം നോക്കാം. അദ്ദേഹം തന്നെത്തന്നെ വിശേഷിപ്പിച്ചതു ‘കഠിനാധ്വാനിയായ ഒരു ജോലിക്കാരൻ’ എന്നാണ്‌. അദ്ദേഹത്തിനു കമ്പനിയിൽ ജോലിക്കയറ്റം കിട്ടി, അദ്ദേഹത്തിന്റെ ജോലിക്കു ദേശീയതലത്തിൽ അംഗീകാരം ലഭിക്കുകപോലും ചെയ്‌തു. സഹോദരൻ പറഞ്ഞു: “ഇതെല്ലാം യഹോവ തരുന്ന അനുഗ്രഹമാണെന്നാണു ഞാൻ വിചാരിച്ചത്‌.” പക്ഷേ ശരിക്കും അതു സത്യമായിരുന്നോ?

8 ജോലി യഹോവയുമായുള്ള സൗഹൃദത്തെ ബാധിക്കുന്നതിന്റെ ചില ലക്ഷണങ്ങൾ സഹോദരൻ കാണാൻതുടങ്ങി. സഹോദരൻ പറയുന്നു: “മീറ്റിങ്ങുകളുടെ സമയത്തും ശുശ്രൂഷയിലായിരിക്കുമ്പോഴും ജോലിസ്ഥലത്തെ പ്രശ്‌നങ്ങളെക്കുറിച്ചായിരുന്നു എന്റെ ചിന്ത. ഞാൻ ധാരാളം പണം സമ്പാദിക്കുന്നുണ്ടായിരുന്നു. പക്ഷേ സമ്മർദം കൂടിക്കൂടിവന്നു. കുടുംബത്തിലും പ്രശ്‌നങ്ങളുണ്ടാകാൻ തുടങ്ങി.”

9 തന്റെ മുൻഗണനകളിൽ മാറ്റം വരുത്തണമെന്നു സഹോദരനു മനസ്സിലായി. അദ്ദേഹം പറയുന്നു: “മാറ്റം വരുത്താൻ ഞാൻ ഉറച്ച തീരുമാനമെടുത്തു.” ജോലിസമയം കുറയ്‌ക്കുന്നതിനെക്കുറിച്ച്‌ അദ്ദേഹം തൊഴിലുടമയോടു സംസാരിച്ചു. എന്തായിരുന്നു ഫലം? സഹോദരന്റെ ജോലി പോയി! അദ്ദേഹത്തിനു നിരുത്സാഹം തോന്നിയോ? സഹോദരൻ പറയുന്നു: “തൊട്ടടുത്ത ദിവസംതന്നെ തുടർച്ചയായി സഹായ മുൻനിരസേവനം ചെയ്യാൻ ഞാൻ അപേക്ഷ കൊടുത്തു.” ജീവിതാവശ്യങ്ങൾക്കുവേണ്ടി സഹോദരനും ഭാര്യയും വീടുകൾ വൃത്തിയാക്കിക്കൊടുക്കുന്ന ജോലി ചെയ്യാൻ തുടങ്ങി. അധികം താമസിയാതെ, അദ്ദേഹം സാധാരണ മുൻനിരസേവനം ആരംഭിച്ചു. പിന്നീടു സഹോദരിയും സഹോദരനോടൊപ്പം ചേർന്നു. പലരും താഴ്‌ന്നതായി കരുതിയിരുന്ന ജോലിയാണ്‌ ഈ ദമ്പതികൾ തിരഞ്ഞെടുത്തത്‌. എന്നാൽ അതൊന്നും അവർക്ക്‌ ഒരു പ്രശ്‌നമായിരുന്നില്ല. അവരുടെ വരുമാനം പത്തിലൊന്നായി കുറഞ്ഞെങ്കിലും ഓരോ മാസത്തെയും ചെലവുകൾക്ക്‌ ആവശ്യമായ പണം അവർക്കു കിട്ടുന്നുണ്ട്‌. യഹോവയ്‌ക്ക്‌ ഒന്നാം സ്ഥാനം കൊടുക്കാൻതന്നെയാണ്‌ അവരുടെ തീരുമാനം. രാജ്യതാത്‌പര്യങ്ങൾ ഒന്നാമതു വെക്കുന്നവർക്കുവേണ്ടി ദൈവം കരുതുന്നത്‌ എങ്ങനെയെന്ന്‌ അവർ അനുഭവിച്ചറിഞ്ഞു.—മത്താ. 6:31-33.

10. നമുക്ക്‌ എങ്ങനെ നമ്മുടെ ഹൃദയം കാത്തുസൂക്ഷിക്കാം?

10 സമ്പന്നരാണെങ്കിലും അധികം പണമില്ലാത്തവരാണെങ്കിലും, നമ്മൾ ഹൃദയം കാത്തുസൂക്ഷിക്കണം. എങ്ങനെ? നമ്മുടെ ഉള്ളിൽ പണസ്‌നേഹം വളരാൻ അനുവദിക്കരുത്‌. നിങ്ങളുടെ ജോലിക്ക്‌ യഹോവയ്‌ക്കുള്ള സേവനത്തെക്കാൾ പ്രാധാന്യം കൊടുക്കരുത്‌. പിൻവരുന്ന ചോദ്യങ്ങൾ സ്വയം ചോദിക്കുന്നതു നിങ്ങളുടെ ഹൃദയത്തിൽ എന്താണുള്ളതെന്നു മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കും: ‘മീറ്റിങ്ങുകളിലായിരിക്കുമ്പോഴും ശുശ്രൂഷയിൽ ഏർപ്പെടുമ്പോഴും ഞാൻ എന്റെ ജോലികാര്യങ്ങളെക്കുറിച്ച്‌ കൂടെക്കൂടെ ചിന്തിക്കാറുണ്ടോ? ഭാവി ഭദ്രമാക്കുന്നതിനെക്കുറിച്ച്‌ ഞാൻ പലപ്പോഴും ആകുലപ്പെടാറുണ്ടോ? പണവും വസ്‌തുവകകളും എനിക്കും ഇണയ്‌ക്കും ഇടയിൽ പ്രശ്‌നങ്ങൾക്കു കാരണമാകാറുണ്ടോ? യഹോവയെ സേവിക്കാൻ കൂടുതൽ സമയം കിട്ടാൻവേണ്ടി മറ്റുള്ളവർ താഴ്‌ന്നതായി കരുതുന്ന ഒരു ജോലി ചെയ്യേണ്ടിവന്നാൽ അതിനു ഞാൻ തയ്യാറാണോ?’ (1 തിമൊ. 6:9-12) ഈ ചോദ്യങ്ങളെക്കുറിച്ച്‌ ചിന്തിക്കുമ്പോൾ ഒരു കാര്യം ഓർക്കുക: യഹോവ നമ്മളെ സ്‌നേഹിക്കുന്നു. “ഞാൻ നിന്നെ ഒരിക്കലും കൈവിടില്ല; ഒരിക്കലും ഉപേക്ഷിക്കില്ല” എന്ന വാഗ്‌ദാനവും യഹോവ നമുക്കു തന്നിട്ടുണ്ട്‌. അതുകൊണ്ടാണു പൗലോസ്‌ അപ്പോസ്‌തലൻ ഇങ്ങനെ എഴുതിയത്‌: “നിങ്ങളുടെ ജീവിതം പണസ്‌നേഹമില്ലാത്തതായിരിക്കട്ടെ.”—എബ്രാ. 13:5, 6.

വിനോദം ശ്രദ്ധയോടെ തിരഞ്ഞെടുക്കുക

11. വിനോദം ഒരു വ്യക്തിയെ എങ്ങനെ സ്വാധീനിക്കും?

11 നമ്മൾ സന്തോഷത്തോടെ ജീവിക്കണമെന്നാണ്‌ യഹോവയുടെ ആഗ്രഹം. നമുക്കു സന്തോഷം തരുന്ന വിനോദം ആസ്വദിക്കാനും യഹോവ ആഗ്രഹിക്കുന്നു. “തിന്നുകയും കുടിക്കുകയും അധ്വാനത്തിൽ ആസ്വാദനം കണ്ടെത്തുകയും ചെയ്യുന്നതിനെക്കാൾ മെച്ചമായി മനുഷ്യന്‌ ഒന്നുമില്ല” എന്നാണു ദൈവവചനം പറയുന്നത്‌. (സഭാ. 2:24) എന്നാൽ ഈ ലോകത്തിലെ പല വിനോദങ്ങളും ആളുകളെ മോശമായി സ്വാധീനിക്കുന്നതാണ്‌. അത്‌ അവരുടെ ധാർമികനിലവാരങ്ങൾ അധഃപതിക്കാൻ ഇടയാക്കുന്നു. ദൈവവചനം കുറ്റം വിധിക്കുന്ന കാര്യങ്ങൾ അംഗീകരിക്കാനും, അതിനെ സ്‌നേഹിക്കാൻപോലും, ആളുകളെ പ്രേരിപ്പിക്കുന്നു.

ആരു തയ്യാറാക്കുന്ന വിനോദമാണു നിങ്ങൾ ആസ്വദിക്കുന്നത്‌? (11-14 ഖണ്ഡികകൾ കാണുക) *

12. 1 കൊരിന്ത്യർ 10:21, 22 അനുസരിച്ച്‌, നമ്മൾ വിനോദം ശ്രദ്ധയോടെ തിരഞ്ഞെടുക്കേണ്ടത്‌ എന്തുകൊണ്ട്‌?

12 നമ്മൾ യഹോവയ്‌ക്കു സമ്പൂർണഭക്തി കൊടുക്കാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട്‌ നമുക്കു “യഹോവയുടെ മേശയിൽനിന്നും” “ഭൂതങ്ങളുടെ മേശയിൽനിന്നും” കഴിക്കാൻ കഴിയില്ല. (1 കൊരിന്ത്യർ 10:21, 22 വായിക്കുക.) ഒരാളുടെ കൂടെയിരുന്ന്‌ ഭക്ഷണം കഴിക്കുന്നതു മിക്കപ്പോഴും സൗഹൃദത്തിന്റെ ഒരു സൂചനയാണ്‌. അക്രമവും ഭൂതവിദ്യയും അധാർമികതയും ജഡികമായ മറ്റ്‌ അഭിലാഷങ്ങളും മനോഭാവങ്ങളും ഒക്കെ പ്രോത്സാഹിപ്പിക്കുന്ന വിനോദങ്ങൾ നമ്മൾ തിരഞ്ഞെടുക്കുകയാണെങ്കിൽ അതു ദൈവത്തിന്റെ ശത്രുക്കളോടൊപ്പമിരുന്ന്‌ അവർ തയ്യാറാക്കിയ ഭക്ഷണം കഴിക്കുന്നതുപോലെയായിരിക്കും. അതു നമുക്കുതന്നെ ദോഷം ചെയ്യും, യഹോവയുമായുള്ള നമ്മുടെ ബന്ധം തകർക്കുകയും ചെയ്യും.

13-14. യാക്കോബ്‌ 1:14, 15 പറയുന്നതനുസരിച്ച്‌, നമ്മൾ തിരഞ്ഞെടുക്കുന്ന വിനോദത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കേണ്ടത്‌ എന്തുകൊണ്ട്‌? ഒരു ഉദാഹരണം പറയുക.

13 വിനോദം ഭക്ഷണംപോലെയാണെന്നു പറയുന്നത്‌ എന്തുകൊണ്ട്‌? എന്താണു കഴിക്കേണ്ടതെന്നു നമുക്കു തീരുമാനിക്കാം. പക്ഷേ ഭക്ഷണം ഉള്ളിൽ ചെന്നുകഴിഞ്ഞാൽ, പിന്നെ നടക്കുന്ന കാര്യങ്ങളിൽ നമുക്കു നിയന്ത്രണമില്ല. ഭക്ഷണത്തിലെ ഘടകങ്ങൾ ക്രമേണ നമ്മുടെ ശരീരത്തിന്റെ ഭാഗമായിത്തീരും. നല്ല ഒരു ആഹാരരീതി നമുക്ക്‌ ആരോഗ്യം തരും. എന്നാൽ ആഹാരരീതി മോശമാണെങ്കിൽ നമ്മൾ രോഗികളാകും. നമ്മുടെ ആഹാരരീതിയുടെ ഗുണവും ദോഷവും ഒന്നും പെട്ടെന്നു കാണണമെന്നില്ല. പക്ഷേ അതു പതിയെപ്പതിയെ കണ്ടുതുടങ്ങും.

14 സമാനമായി, ഏതു വിനോദം വേണമെന്നു നമുക്കു തിരഞ്ഞെടുക്കാം. അതിലൂടെ നമ്മുടെ മനസ്സിലേക്ക്‌ എന്തെല്ലാം കടത്തിവിടണമെന്നു നമ്മൾ തീരുമാനിക്കുകയാണ്‌. അതു കഴിഞ്ഞാൽ, പിന്നെ നമുക്ക്‌ അവയുടെ മേൽ നിയന്ത്രണമില്ല. അതു നമ്മുടെ മനസ്സിനെയും ഹൃദയത്തെയും സ്വാധീനിക്കും. നല്ല വിനോദം നമുക്ക്‌ ഉന്മേഷം പകരും. മോശമായ വിനോദം നമുക്കു ദോഷം ചെയ്യും. (യാക്കോബ്‌ 1:14, 15 വായിക്കുക.) മോശമായ വിനോദം വരുത്തുന്ന ദോഷങ്ങൾ പെട്ടെന്നു തിരിച്ചറിയണമെന്നില്ല. പക്ഷേ ക്രമേണ അവ പുറത്തുവരുകതന്നെ ചെയ്യും. അതുകൊണ്ടാണു ബൈബിൾ ഇങ്ങനെയൊരു മുന്നറിയിപ്പു തരുന്നത്‌: “വഴിതെറ്റിക്കപ്പെടരുത്‌: ദൈവത്തെ പറ്റിക്കാനാകില്ല. ഒരാൾ വിതയ്‌ക്കുന്നതുതന്നെ കൊയ്യും. ജഡത്തിനുവേണ്ടി വിതയ്‌ക്കുന്നവൻ ജഡത്തിൽനിന്ന്‌ നാശം കൊയ്യും.” (ഗലാ. 6:7, 8) യഹോവ വെറുക്കുന്ന കാര്യങ്ങളെ ഉന്നമിപ്പിക്കുന്ന എല്ലാ വിനോദങ്ങളും നമ്മൾ തള്ളിക്കളയേണ്ടത്‌ എത്ര പ്രധാനമാണ്‌!—സങ്കീ. 97:10.

15. നമുക്ക്‌ ആസ്വദിക്കാനായി യഹോവ ഏതു സമ്മാനമാണു തന്നിരിക്കുന്നത്‌?

15 യഹോവയുടെ ജനത്തിൽ മിക്കവരും നമ്മുടെ ഇന്റർനെറ്റ്‌ ടെലിവിഷൻ ചാനലായ JW പ്രക്ഷേപണത്തിലെ പരിപാടികൾ ആസ്വദിക്കാറുണ്ട്‌. മർലിൻ എന്ന സഹോദരി പറയുന്നു: “JW പ്രക്ഷേപണം നല്ല ഒരു മനോഭാവം നിലനിറുത്താൻ എന്നെ സഹായിച്ചിട്ടുണ്ട്‌. കാണാൻ കൊള്ളില്ലാത്ത ഒരു പരിപാടിയും അതിൽ ഇല്ലല്ലോ. ഏകാന്തതയോ നിരുത്സാഹമോ തോന്നുമ്പോൾ പ്രോത്സാഹനം പകരുന്ന ഒരു പ്രസംഗമോ ഏതെങ്കിലും ഒരു പ്രഭാതാരാധനയോ ഞാൻ കാണും. അത്‌ എന്നെ യഹോവയോടും സംഘടനയോടും അടുപ്പിക്കുന്നു. JW പ്രക്ഷേപണം എന്റെ ജീവിതത്തിൽ നല്ല മാറ്റം വരുത്തിയിട്ടുണ്ട്‌.” യഹോവയുടെ ഈ സമ്മാനത്തിൽനിന്ന്‌ നിങ്ങൾ പ്രയോജനം നേടുന്നുണ്ടോ? പ്രതിമാസപരിപാടികൾ കൂടാതെ, ധാരാളം ഓഡിയോ-വീഡിയോ പരിപാടികളും പ്രോത്സാഹനം പകരുന്ന പാട്ടുകളും നമുക്ക്‌ ആസ്വദിക്കാൻ കഴിയും.

16-17. വിനോദത്തിനുവേണ്ടി ചെലവഴിക്കുന്ന സമയം നമ്മൾ നിയന്ത്രിക്കേണ്ടത്‌ എന്തുകൊണ്ട്‌, നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാം?

16 നമ്മൾ തിരഞ്ഞെടുക്കുന്ന വിനോദത്തിന്റെ കാര്യത്തിൽ മാത്രമല്ല അതിനുവേണ്ടി ചെലവഴിക്കുന്ന സമയത്തിന്റെ കാര്യത്തിലും നമ്മൾ ശ്രദ്ധിക്കണം. അങ്ങനെ ചെയ്‌തില്ലെങ്കിൽ യഹോവയെ സേവിക്കുന്നതിനെക്കാൾ കൂടുതൽ സമയം വിനോദത്തിനുവേണ്ടി ചെലവിട്ടേക്കാം. വിനോദത്തിനുവേണ്ടി ചെലവഴിക്കുന്ന സമയം നിയന്ത്രിക്കുന്നതു പലർക്കും ഒരു ബുദ്ധിമുട്ടാണ്‌. 18 വയസ്സുള്ള അബീഗയിൽ പറയുന്നു: “തിരക്കു പിടിച്ച ഒരു ദിവസത്തിനു ശേഷം ടിവി കാണുന്നതു സമ്മർദം കുറയ്‌ക്കാൻ എന്നെ സഹായിക്കുന്നു. പക്ഷേ ശ്രദ്ധിച്ചില്ലെങ്കിൽ ചിലപ്പോൾ മണിക്കൂറുകൾതന്നെ ടിവിയുടെ മുന്നിൽ ചെലവഴിച്ചെന്നുവരാം.” ചെറുപ്പക്കാരനായ സാമുവൽ എന്ന സഹോദരൻ പറയുന്നു: “ഇന്റർനെറ്റിൽ ഞാൻ കാണുന്ന ഹ്രസ്വവീഡിയോകൾക്കു കൈയും കണക്കുമില്ല. ഒരെണ്ണം കാണാം എന്നു വിചാരിച്ചാണു ഞാൻ തുടങ്ങുന്നത്‌. പിന്നെ, മൂന്നു നാല്‌ മണിക്കൂറുകൾ കഴിഞ്ഞായിരിക്കും അതിന്റെ മുന്നിൽനിന്ന്‌ മാറുന്നത്‌.”

17 വിനോദത്തിനുവേണ്ടി ചെലവഴിക്കുന്ന സമയം നിങ്ങൾക്ക്‌ എങ്ങനെ നിയന്ത്രിക്കാം? ശരിക്കും നിങ്ങൾ എത്ര സമയമാണു വിനോദത്തിനുവേണ്ടി ചെലവഴിക്കുന്നത്‌ എന്നു കണ്ടെത്തുന്നതാണ്‌ ആദ്യപടി. നിങ്ങൾക്ക്‌ അത്‌ എങ്ങനെ ചെയ്യാൻ കഴിയും? ഒരു ആഴ്‌ചത്തേക്ക്‌, ടിവി കാണാനും ഇന്റർനെറ്റിൽ പരതാനും മൊബൈലിൽ ഗെയിം കളിക്കാനും എത്ര സമയം എടുക്കുന്നുണ്ടെന്ന്‌ ഒരു കലണ്ടറിൽ എഴുതിവെക്കുക. വളരെയേറെ സമയം ചെലവഴിക്കുന്നുണ്ടെന്നു മനസ്സിലായാൽ ഒരു പട്ടികയുണ്ടാക്കുക. കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾക്ക്‌ ആദ്യം സമയം നിശ്ചയിക്കുക. പിന്നെ, വിനോദത്തിനുള്ള സമയം തീരുമാനിക്കുക. അടുത്തതായി, ഈ പട്ടികയോടു പറ്റിനിൽക്കാൻ സഹായിക്കേണമേ എന്ന്‌ യഹോവയോട്‌ അപേക്ഷിക്കുക. ഇങ്ങനെ ചെയ്യുന്നെങ്കിൽ വ്യക്തിപരമായ ബൈബിൾപഠനം, കുടുംബാരാധന, സഭായോഗങ്ങൾ, വയൽസേവനം തുടങ്ങിയ കാര്യങ്ങൾക്ക്‌ ആവശ്യമായ സമയവും ഊർജവും നിങ്ങൾക്കു ലഭിക്കും. ‘വിനോദത്തിനുവേണ്ടി ഇത്രയധികം സമയം കളഞ്ഞല്ലോ’ എന്നൊരു കുറ്റബോധം ഉണ്ടാകുകയുമില്ല.

യഹോവയ്‌ക്ക്‌ എന്നും സമ്പൂർണഭക്തി കൊടുക്കുക

18-19. നമുക്ക്‌ എങ്ങനെ യഹോവയ്‌ക്കു സമ്പൂർണഭക്തി കൊടുക്കാം?

18 സാത്താന്റെ ലോകത്തിന്റെ അവസാനത്തെക്കുറിച്ചും വരാനിരിക്കുന്ന പുതിയ ലോകത്തെക്കുറിച്ചും എഴുതിയശേഷം പത്രോസ്‌ അപ്പോസ്‌തലൻ ഇങ്ങനെ പറഞ്ഞു: “പ്രിയപ്പെട്ടവരേ, നിങ്ങൾ ഇവയ്‌ക്കുവേണ്ടി കാത്തിരിക്കുന്നതുകൊണ്ട്‌, ഒടുവിൽ ദൈവം നോക്കുമ്പോൾ നിങ്ങൾ കറയും കളങ്കവും ഇല്ലാതെ ദൈവവുമായി നല്ല ബന്ധത്തിൽ കഴിയുന്നവരാണെന്നു കാണേണ്ടതിനു നിങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുക.” (2 പത്രോ. 3:14) ആ കല്‌പന അനുസരിക്കുകയും ആത്മീയമായും ധാർമികമായും ശുദ്ധരായിരിക്കാൻ കഴിവിന്റെ പരമാവധി ശ്രമിക്കുകയും ചെയ്യുമ്പോൾ നമ്മൾ യഹോവയ്‌ക്കു സമ്പൂർണഭക്തി കൊടുക്കുകയാണ്‌.

19 യഹോവയ്‌ക്കു പകരം മറ്റു കാര്യങ്ങൾക്കു നമ്മൾ ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കാൻ സാത്താനും അവന്റെ ലോകവും പ്രലോഭിപ്പിച്ചുകൊണ്ടേയിരിക്കും. (ലൂക്കോ. 4:13) പക്ഷേ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടായാലും, നമ്മുടെ ഹൃദയത്തിൽ യഹോവയ്‌ക്കുള്ള സ്ഥാനം നമ്മൾ മറ്റാർക്കും, മറ്റൊന്നിനും കൊടുക്കില്ല. യഹോവ മാത്രമേ സമ്പൂർണഭക്തി അർഹിക്കുന്നുള്ളൂ. അത്‌ യഹോവയ്‌ക്കു മാത്രം കൊടുക്കാനാണു നമ്മുടെ ഉറച്ച തീരുമാനം!

ഗീതം 30 എന്റെ പിതാവ്‌, എന്റെ ദൈവവും സ്‌നേഹിതനും

^ ഖ. 5 നമ്മൾ യഹോവയോടു ഭക്തിയുള്ളവരാണ്‌. പക്ഷേ യഹോവയ്‌ക്കു സമ്പൂർണഭക്തി കൊടുക്കുന്നുണ്ടോ? നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ ആ ചോദ്യത്തിന്‌ ഉത്തരം തരും. നമുക്ക്‌ ഇപ്പോൾ ജീവിതത്തിന്റെ രണ്ടു പ്രത്യേക മേഖലകൾ പരിശോധിക്കാം. അങ്ങനെ ചെയ്യുന്നത്‌, യഹോവയോടുള്ള നമ്മുടെ ഭക്തിയുടെ ആഴം മനസ്സിലാക്കാൻ സഹായിക്കും.

^ ഖ. 53 ചിത്രക്കുറിപ്പ്‌: വൃത്തിയില്ലാത്ത അടുക്കളയിലുണ്ടാക്കിയ ഭക്ഷണം കഴിക്കാൻ നമ്മൾ ആഗ്രഹിക്കില്ല. കാരണം അതു മലിനമാണ്‌. അങ്ങനെയാണെങ്കിൽ അക്രമവും ഭൂതവിദ്യയും അധാർമികതയും കൊണ്ട്‌ മലിനമായ വിനോദം നമ്മൾ എന്തിന്‌ ആസ്വദിക്കണം?