വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ അവനെ “എന്‍റെ സ്‌നേഹിതൻ” എന്നു വിളിച്ചു

യഹോവ അവനെ “എന്‍റെ സ്‌നേഹിതൻ” എന്നു വിളിച്ചു

“നീയോ, എന്‍റെ ദാസനായ യിസ്രായേലേ, ഞാൻ തിരഞ്ഞെടുത്ത യാക്കോബേ, എന്‍റെ സ്‌നേഹിതനായ അബ്രാഹാമിന്‍റെ സന്തതിയേ, നീ എന്‍റെ ദാസൻ.”—യെശ. 41:8.

ഗീതം: 91, 22

1, 2. (എ) മനുഷ്യർക്ക് ദൈവത്തിന്‍റെ സുഹൃത്തുക്കൾ ആകാൻ കഴിയുമെന്ന് നമുക്ക് എങ്ങനെ അറിയാം? (ബി) ഈ ലേഖനത്തിൽ നമ്മൾ എന്തു പരിചിന്തിക്കും?

പിറന്നുവീഴുന്നതു മുതൽ മരിക്കുന്ന നിമിഷംവരെ മനുഷ്യൻ ഏറ്റവും അധികം ആഗ്രഹിക്കുന്നതു സ്‌നേഹമാണ്‌. പ്രേമാത്മകസ്‌നേഹം മാത്രമല്ല വേണ്ടത്‌, സ്‌നേഹം നിറഞ്ഞ ഉറ്റ സൗഹൃദങ്ങളും മനുഷ്യന്‌ ആവശ്യമാണ്‌. എന്നാൽ നമുക്ക് ഏറ്റവും ആവശ്യമായിരിക്കുന്നത്‌ യഹോവയിൽനിന്നുള്ള സ്‌നേഹമാണ്‌. ദൈവം അദൃശ്യനും സർവശക്തനും ആയതുകൊണ്ട് ദൈവവുമായി അത്തരം ഒരു അടുത്ത സൗഹൃദം സ്ഥാപിക്കാൻ കഴിയില്ലെന്നാണ്‌ അനേകരും ചിന്തിക്കുന്നത്‌. എന്നാൽ സത്യം എന്താണെന്ന് നമുക്ക് അറിയാം.

2 മനുഷ്യർ ദൈവത്തിന്‍റെ സ്‌നേഹിതരായിട്ടുണ്ടെന്നു ബൈബിൾ പറയുന്നു. അവരുടെ മാതൃകയിൽനിന്ന് നമ്മൾ പാഠം ഉൾക്കൊള്ളണം. എന്തുകൊണ്ട്? കാരണം ദൈവവുമായുള്ള സൗഹൃദമാണ്‌ ജീവിതത്തിൽ നമുക്കു വെക്കാനാകുന്ന ഏറ്റവും പ്രധാനലക്ഷ്യം. ഇപ്പോൾ നമുക്ക് അബ്രാഹാമിന്‍റെ ദൃഷ്ടാന്തം ചിന്തിക്കാം. (യാക്കോബ്‌ 2:23 വായിക്കുക.) അവൻ എങ്ങനെയാണ്‌ ദൈവത്തിന്‍റെ സ്‌നേഹിതനായിത്തീർന്നത്‌? ദൈവവുമായുള്ള അബ്രാഹാമിന്‍റെ അടുത്ത സൗഹൃദത്തിന്‍റെ അടിസ്ഥാനം വിശ്വാസമായിരുന്നു. അവൻ “വിശ്വാസത്താൽ നീതീകരണം പ്രാപിച്ച സകലർക്കും . . . പിതാവായി” അറിയപ്പെടുന്നു. (റോമ. 4:11) അബ്രാഹാമിന്‍റെ മാതൃകയെക്കുറിച്ചു പഠിക്കവെ, നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘അബ്രാഹാമിന്‍റെ വിശ്വാസം അനുകരിക്കാനും ദൈവവുമായുള്ള എന്‍റെ സൗഹൃദം ശക്തമാക്കാനും എനിക്ക് എങ്ങനെ കഴിയും?’

അബ്രാഹാം എങ്ങനെയാണ്‌ യഹോവയുടെ സ്‌നേഹിതനായത്‌?

3, 4. (എ) അബ്രാഹാമിന്‍റെ വിശ്വാസത്തിന്‍റെ ഏറ്റവും വലിയ പരിശോധന എന്തായിരുന്നെന്ന് വിശദീകരിക്കുക. (ബി) യിസ്‌ഹാക്കിനെ യാഗം അർപ്പിക്കാൻ അബ്രാഹാം മനസ്സൊരുക്കം കാണിച്ചത്‌ എന്തുകൊണ്ട്?

3 ഇതൊന്നു ഭാവനയിൽ കണ്ടുനോക്കൂ! 125 വയസ്സുള്ള അബ്രാഹാം ഇപ്പോൾ ഒരു മല കയറുകയാണ്‌.  [1] ഏകദേശം 25 വയസ്സുള്ള മകൻ യിസ്‌ഹാക്ക് അവന്‍റെ തൊട്ടുപിന്നിലുണ്ട്. യിസ്‌ഹാക്കിന്‍റെ കൈയിൽ യാഗത്തിനുള്ള വിറകും അബ്രാഹാമിന്‍റെ കൈയിൽ തീ പിടിപ്പിക്കാനുള്ള സാധനങ്ങളും കത്തിയും ഉണ്ട്. ഒരുപക്ഷേ അബ്രാഹാമിന്‍റെ ജീവിതത്തിലെ ഏറ്റവും വിഷമം നിറഞ്ഞ യാത്രയായിരുന്നു അത്‌. അത്‌ പക്ഷേ പ്രായാധിക്യംകൊണ്ടായിരുന്നില്ല. കാരണം, അവന്‌ അപ്പോഴും നല്ല ആരോഗ്യമുണ്ടായിരുന്നു. ആ യാത്രയുടെ ഉദ്ദേശ്യമാണ്‌ അതിനെ വിഷമകരമാക്കിയത്‌. യഹോവയുടെ കല്‌പനപ്രകാരം അബ്രാഹാം തന്‍റെ മകനെ യാഗമർപ്പിക്കാൻ പോകുകയായിരുന്നു.—ഉല്‌പ. 22:1-8.

4 സാധ്യതയനുസരിച്ച് അബ്രാഹാമിന്‍റെ വിശ്വാസത്തിന്‍റെ ഏറ്റവും വലിയ പരിശോധനയായിരുന്നു അത്‌. അബ്രാഹാമിനോട്‌ സ്വന്തം മകനെ യാഗമർപ്പിക്കാൻ ആവശ്യപ്പെട്ട ദൈവം ക്രൂരനാണെന്നാണ്‌ ചിലർ പറയുന്നത്‌. തന്‍റെ മകനോട്‌ സ്‌നേഹമില്ലാത്തതുകൊണ്ടാണ്‌ അബ്രാഹാം അതിനു തയ്യാറായതെന്നു മറ്റു ചിലരും പറയുന്നു. ആളുകൾ ഇങ്ങനെയൊക്കെ പറയുന്നത്‌ വിശ്വാസം ഇല്ലാത്തതുകൊണ്ടും യഥാർഥ വിശ്വാസം എന്താണെന്നും അത്‌ എങ്ങനെയാണ്‌ പ്രവർത്തിക്കുന്നതെന്നും അറിയില്ലാത്തതുകൊണ്ടുമാണ്‌. (1 കൊരി. 2:14-16) അബ്രാഹാം ഒന്നും ചിന്തിക്കാതെ അന്ധമായിട്ടല്ല ദൈവത്തെ അനുസരിച്ചത്‌. യഥാർഥ വിശ്വാസമുണ്ടായിരുന്നതുകൊണ്ടാണ്‌ അവൻ അത്‌ ചെയ്‌തത്‌. ശാശ്വതമായ ഹാനി വരുത്തുന്ന എന്തെങ്കിലും ചെയ്യാൻ യഹോവ തന്നോട്‌ ഒരിക്കലും ആവശ്യപ്പെടില്ലെന്ന് അബ്രാഹാമിന്‌ അറിയാമായിരുന്നു. അനുസരണം ഉള്ളവനായിരുന്നാൽ യഹോവ തന്നെയും തന്‍റെ മകനെയും അനുഗ്രഹിക്കുമെന്ന് അവന്‌ ഉറപ്പുണ്ടായിരുന്നു. അത്ര ശക്തമായ വിശ്വാസമുണ്ടായിരിക്കാൻ അബ്രാഹാമിന്‌ എന്താണ്‌ ആവശ്യമായിരുന്നത്‌? അവന്‌ അറിവും അനുഭവജ്ഞാനവും വേണമായിരുന്നു.

5. എങ്ങനെയായിരിക്കാം അബ്രാഹാം യഹോവയെക്കുറിച്ചു പഠിച്ചത്‌, ആ അറിവ്‌ അവനെ എങ്ങനെ സ്വാധീനിച്ചു?

5 അറിവ്‌. ഊർ എന്ന പട്ടണത്തിലായിരുന്നു അബ്രാഹാം വളർന്നുവന്നത്‌. അബ്രാഹാമിന്‍റെ പിതാവ്‌ ഉൾപ്പെടെ അവിടെയുള്ള ആളുകൾ വ്യാജദൈവങ്ങളെയാണ്‌ ആരാധിച്ചിരുന്നത്‌. (യോശു. 24:2) പിന്നെ എങ്ങനെയാണ്‌ അബ്രാഹാം യഹോവയെക്കുറിച്ച് അറിഞ്ഞത്‌? നോഹയുടെ മകനായ ശേം അബ്രാഹാമിന്‍റെ ഒരു പൂർവപിതാവായിരുന്നെന്നും അബ്രാഹാമിന്‌ ഏതാണ്ട് 150 വയസ്സാകുന്നതുവരെ ശേം ജീവിച്ചിരുന്നെന്നും ബൈബിൾ പറയുന്നു. ശക്തമായ വിശ്വാസത്തിന്‌ ഉടമയായിരുന്നു ശേം. സാധ്യതയനുസരിച്ച് യഹോവയെക്കുറിച്ച് അവൻ ബന്ധുക്കളോടു പറഞ്ഞിട്ടുണ്ടാകണം. നമുക്ക് ഉറപ്പു പറയാനാകില്ലെങ്കിലും ശേമിൽനിന്നായിരിക്കണം അബ്രാഹാം യഹോവയെക്കുറിച്ചു പഠിച്ചത്‌. താൻ മനസ്സിലാക്കിയ കാര്യങ്ങൾ യഹോവയെ സ്‌നേഹിക്കാൻ അബ്രാഹാമിനെ പ്രേരിപ്പിച്ചു. ആ അറിവ്‌ വിശ്വാസം വളർത്തിയെടുക്കാൻ സഹായിച്ചു.

6, 7. അബ്രാഹാമിനുണ്ടായ അനുഭവങ്ങൾ അവന്‍റെ വിശ്വാസം ശക്തമാക്കിയത്‌ എങ്ങനെ?

6 അനുഭവങ്ങൾ. ജീവിതത്തിലെ അനുഭവങ്ങൾ യഹോവയിലുള്ള വിശ്വാസം ശക്തമാക്കാൻ അബ്രാഹാമിനെ സഹായിച്ചത്‌ എങ്ങനെ? ചിന്തകൾ വികാരങ്ങളിലേക്കും വികാരങ്ങൾ പ്രവർത്തനത്തിലേക്കും നയിക്കുമെന്ന് ചിലർ പറയുന്നു. ദൈവത്തെക്കുറിച്ചു പഠിച്ച കാര്യങ്ങൾ അബ്രാഹാമിന്‍റെ ഹൃദയത്തെ സ്വാധീനിച്ചു. അത്‌ ‘സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനായി അത്യുന്നതദൈവമായ യഹോവയോടുള്ള’ ആഴമായ ആദരവ്‌ അവനിൽ ഉളവാക്കി. (ഉല്‌പ. 14:23) അത്തരം ആഴമായ ആദരവിനെ “ദൈവഭയം” എന്നാണ്‌ ബൈബിൾ വിളിക്കുന്നത്‌. (എബ്രാ. 5:7) ദൈവവുമായി ഒരു അടുത്ത സൗഹൃദമുണ്ടായിരിക്കുന്നതിനു നമുക്കു ദൈവഭയം ആവശ്യമാണ്‌. (സങ്കീ. 25:14) ആ ഗുണമാണ്‌ യഹോവയെ അനുസരിക്കാൻ അബ്രാഹാമിനെ പ്രേരിപ്പിച്ചത്‌.

7 ദൈവം അബ്രാഹാമിനോടും സാറായോടും ഊർ നഗരത്തിലെ അവരുടെ വീട്‌ ഉപേക്ഷിച്ച് മറ്റൊരു ദേശത്തേക്കു പോകാൻ പറഞ്ഞു. അവർ ഇപ്പോൾ ചെറുപ്പം അല്ലെന്നു മാത്രമല്ല, ശിഷ്ടകാലം അവർ കൂടാരങ്ങളിൽ കഴിച്ചുകൂട്ടുകയും ചെയ്യണമായിരുന്നു. പല പ്രതിബന്ധങ്ങളും ഉണ്ടാകുമെന്ന് അറിയാമായിരുന്നിട്ടും യഹോവയെ അനുസരിക്കാൻ അബ്രാഹാം തീരുമാനിച്ചുറച്ചിരുന്നു. അവൻ അനുസരിച്ചപ്പോൾ യഹോവ അവനെ അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്‌തു. ഉദാഹരണത്തിന്‌, അബ്രാഹാമിന്‍റെ സുന്ദരിയായ ഭാര്യയെ പിടിച്ചുകൊണ്ടുപോകുകയും അവന്‍റെ ജീവന്‌ ഭീഷണി നേരിടുകയും ചെയ്‌ത രണ്ടു സാഹചര്യങ്ങളിലും യഹോവ അവരെ അത്ഭുതകരമായി സംരക്ഷിച്ചു. (ഉല്‌പ. 12:10-20; 20:2-7, 10-12, 17, 18) ആ അനുഭവങ്ങൾ അബ്രാഹാമിന്‍റെ വിശ്വാസം ശക്തമാക്കി.

8. യഹോവയുമായുള്ള നമ്മുടെ സൗഹൃദം ശക്തമാക്കുന്ന തരത്തിലുള്ള അറിവും അനുഭവജ്ഞാനവും നമുക്ക് എങ്ങനെ നേടിയെടുക്കാം?

8 നമുക്കു യഹോവയുടെ ഉറ്റ സുഹൃത്തുക്കളാകാൻ കഴിയുമോ? തീർച്ചയായും കഴിയും! അബ്രാഹാമിനെപ്പോലെ നമ്മളും യഹോവയെക്കുറിച്ചു പഠിക്കണം. ആവശ്യമായിരിക്കുന്ന അറിവും അനുഭവങ്ങളും നമുക്കും നേടിയെടുക്കാനാകും. അബ്രാഹാമിനു ലഭ്യമായിരുന്നതിലും അധികം വിവരങ്ങൾ നമുക്ക് ഇന്ന് ലഭ്യമാണ്‌. (ദാനീ. 12:4; റോമ. 11:33) ‘സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനായവനെ’ക്കുറിച്ചുള്ള വിവരങ്ങളാൽ സമ്പന്നമാണു ബൈബിൾ. പഠിക്കുന്ന കാര്യങ്ങൾ യഹോവയെ സ്‌നേഹിക്കാനും യഹോവയോട്‌ ആദരവുള്ളവരായിരിക്കാനും നമ്മളെ സഹായിക്കും. ദൈവത്തോടുള്ള ഈ സ്‌നേഹവും ആദരവും അവനെ അനുസരിക്കാൻ നമ്മളെ പ്രചോദിപ്പിക്കും. അങ്ങനെ ചെയ്യുമ്പോൾ അവൻ എങ്ങനെയാണ്‌ നമ്മളെ സംരക്ഷിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നതെന്നു നമ്മൾ അനുഭവിച്ചറിയും. യഹോവയെ മുഴുഹൃദയത്തോടെ സേവിക്കുമ്പോൾ നമുക്കു സംതൃപ്‌തിയും സമാധാനവും സന്തോഷവും ലഭിക്കും. (സങ്കീ. 34:8; സദൃ. 10:22) യഹോവയെക്കുറിച്ച് നമ്മൾ എത്ര കൂടുതലായി പഠിക്കുന്നുവോ, യഹോവയുടെ അനുഗ്രഹങ്ങൾ എത്രത്തോളം അനുഭവിച്ചറിയുന്നുവോ, അത്രത്തോളം യഹോവയുമായുള്ള നമ്മുടെ സൗഹൃദം ശക്തമായിത്തീരും.

ദൈവത്തോടുള്ള സൗഹൃദം അബ്രാഹാം കാത്തുസൂക്ഷിച്ചത്‌ എങ്ങനെ?

9, 10. (എ) ഒരു സൗഹൃദം ശക്തമാകാൻ എന്താണ്‌ ആവശ്യമായിരിക്കുന്നത്‌? (ബി) അബ്രാഹാം യഹോവയുമായുള്ള സൗഹൃദത്തെ വിലയേറിയതായി കണ്ടുവെന്നും അത്‌ ശക്തമാക്കിയെന്നും എന്തു കാണിക്കുന്നു?

9 സൗഹൃദം ഒരു വിലയേറിയ നിധിപോലെയാണ്‌. (സദൃശവാക്യങ്ങൾ 17:17 വായിക്കുക.) അലങ്കാരത്തിനായി മാത്രം ഉപയോഗിക്കുന്ന വളരെ വിലപിടിപ്പുള്ള ഒരു പൂപ്പാത്രംപോലെയല്ല അത്‌. പകരം, വിടരാനായി വെള്ളവും പരിചരണവും ഒക്കെ ആവശ്യമുള്ള മനോഹരമായ ഒരു പൂമൊട്ടുപോലെയാണ്‌. അബ്രാഹാം യഹോവയുമായുള്ള സൗഹൃദത്തെ വളരെ വിലയേറിയ ഒന്നായി വീക്ഷിക്കുകയും അത്‌ കാത്തുസൂക്ഷിക്കുകയും ചെയ്‌തു. അവൻ എങ്ങനെയാണ്‌ അത്‌ ചെയ്‌തത്‌?

10 തന്‍റെ ദൈവഭയവും അനുസരണവും ശക്തമാക്കുന്നതിൽ അബ്രാഹാം തുടർന്നു. ഉദാഹരണത്തിന്‌, കുടുംബത്തോടും ദാസന്മാരോടും ഒപ്പം കനാനിലേക്ക് യാത്ര ചെയ്യവെ ചെറുതും വലുതുമായ ഏതു തീരുമാനങ്ങൾ എടുത്തപ്പോഴും തന്നെ നയിക്കാൻ അബ്രാഹാം യഹോവയെ അനുവദിച്ചു. യിസ്‌ഹാക്ക് ജനിക്കുന്നതിന്‌ ഒരു വർഷം മുമ്പ് അതായത്‌ അബ്രാഹാമിന്‌ 99 വയസ്സായപ്പോൾ അവന്‍റെ വീട്ടിലുള്ള എല്ലാ പുരുഷന്മാരെയും പരിച്ഛേദന ചെയ്യാൻ യഹോവ അവനോട്‌ ആവശ്യപ്പെട്ടു. അബ്രാഹാം യഹോവയെ ചോദ്യം ചെയ്‌തോ? തന്നോട്‌ പറഞ്ഞത്‌ അനുസരിക്കാതിരിക്കാൻ എന്തെങ്കിലും ഒഴികഴിവ്‌ കണ്ടെത്തിയോ? ഇല്ല. അവൻ യഹോവയിൽ വിശ്വസിച്ചു. യഹോവ കല്‌പിച്ചത്‌ അവൻ “അന്നുതന്നേ” ചെയ്‌തു.—ഉല്‌പ. 17:10-14, 23

11. അബ്രാഹാം സൊദോം, ഗൊമോറ പട്ടണങ്ങളെക്കുറിച്ച് ഉത്‌കണ്‌ഠപ്പെട്ടത്‌ എന്തുകൊണ്ട്, യഹോവ അവനെ സഹായിച്ചത്‌ എങ്ങനെ?

11 എല്ലായ്‌പോഴും, ചെറിയ കാര്യങ്ങളിൽപ്പോലും, അബ്രാഹാം യഹോവയെ അനുസരിച്ചത്‌ അവർ തമ്മിലുള്ള സൗഹൃദം ശക്തമാക്കി. യഹോവയോട്‌ ഒരു മടിയും കൂടാതെ എന്തും ചോദിക്കാനും സംസാരിക്കാനും അബ്രാഹാമിനു സ്വാതന്ത്ര്യം തോന്നി. ഉദാഹരണത്തിന്‌, താൻ സൊദോം, ഗൊമോറ പട്ടണങ്ങളെ നശിപ്പിക്കാൻ പോകുകയാണെന്ന് യഹോവ അവനോടു പറഞ്ഞപ്പോൾ അബ്രാഹാം അസ്വസ്ഥനായി. എന്തുകൊണ്ട്? ദുഷ്ടന്മാരോടൊപ്പം നല്ലവരും നശിപ്പിക്കപ്പെടുമോ എന്ന് അബ്രാഹാം ചിന്തിച്ചു. സൊദോമിൽ ജീവിച്ചിരുന്ന തന്‍റെ സഹോദരപുത്രനായ ലോത്തിനെയും അവന്‍റെ കുടുംബത്തെയും കുറിച്ച് അവന്‌ ഉത്‌കണ്‌ഠ തോന്നിയിരിക്കാം. “സർവ്വഭൂമിക്കും ന്യായാധിപതിയായ” യഹോവയിൽ അവൻ വിശ്വാസം പ്രകടമാക്കി. അതുകൊണ്ട് തന്‍റെ ആശങ്കകൾ അബ്രാഹാം യഹോവയെ താഴ്‌മയോടെ അറിയിച്ചു. യഹോവ തന്‍റെ സ്‌നേഹിതനോടു ക്ഷമയോടെ ഇടപെടുകയും താൻ കരുണയുള്ളവനാണെന്ന് അവനെ പഠിപ്പിക്കുകയും ചെയ്‌തു. ന്യായവിധി നടപ്പിലാക്കുന്ന സാഹചര്യങ്ങളിലും താൻ നല്ല ആളുകളെ അന്വേഷിച്ച് അവരെ രക്ഷിക്കുമെന്ന് യഹോവ ഉറപ്പു കൊടുത്തു.—ഉല്‌പ. 18:22-33.

12, 13. (എ) അബ്രാഹാമിന്‍റെ അറിവും അനുഭവജ്ഞാനവും അവനെ പിന്നീട്‌ എങ്ങനെയാണ്‌ സഹായിച്ചത്‌? (ബി) അബ്രാഹാമിന്‌ യഹോവയിൽ വിശ്വാസമുണ്ടായിരുന്നെന്ന് എന്തു തെളിയിക്കുന്നു?

12 അബ്രാഹാം നേടിയ അറിവും അനുഭവജ്ഞാനവും യഹോവയുമായുള്ള അവന്‍റെ സൗഹൃദം നിലനിറുത്താൻ അവനെ സഹായിച്ചു എന്ന കാര്യം വ്യക്തമാണ്‌. അതുകൊണ്ട് പിന്നീട്‌ യഹോവ അബ്രാഹാമിനോടു തന്‍റെ മകനെ യാഗം അർപ്പിക്കാൻ ആവശ്യപ്പെട്ടപ്പോൾ, യഹോവ ക്ഷമിക്കുന്നവനും കരുണയുള്ളവനും ആശ്രയയോഗ്യനും സംരക്ഷണം നൽകുന്നവനും ആണെന്നുള്ള കാര്യത്തിൽ അബ്രാഹാമിന്‌ ഒരു സംശയവുമില്ലായിരുന്നു. യഹോവയ്‌ക്കു പെട്ടെന്നൊരു മാറ്റം വന്ന് പരുക്കനോ ക്രൂരനോ ആയി മാറിയതല്ലെന്ന് അബ്രാഹാമിന്‌ ഉറപ്പായിരുന്നു. നമ്മൾ അങ്ങനെ പറയുന്നത്‌ എന്തുകൊണ്ട്?

13 തന്നോടൊപ്പം വന്ന ദാസന്മാരെ വിട്ടുപിരിയുന്നതിനു മുമ്പ് അബ്രാഹാം അവരോടു പറഞ്ഞു: “നിങ്ങൾ കഴുതയുമായി ഇവിടെ ഇരിപ്പിൻ; ഞാനും ബാലനും അവിടത്തോളം ചെന്നു ആരാധന കഴിച്ചു മടങ്ങിവരാം.” (ഉല്‌പ. 22:5) അവൻ എന്താണ്‌ അർഥമാക്കിയത്‌? താൻ യിസ്‌ഹാക്കിനെ യാഗം അർപ്പിക്കാൻ പോകുകയാണെന്ന് അറിഞ്ഞിട്ടും യിസ്‌ഹാക്കിനോടൊപ്പം മടങ്ങിവരാമെന്നു പറഞ്ഞപ്പോൾ അവൻ കള്ളം പറയുകയായിരുന്നോ? അല്ല. യഹോവയ്‌ക്ക് യിസ്‌ഹാക്കിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കാനുള്ള പ്രാപ്‌തിയുണ്ടെന്ന് അബ്രാഹാമിന്‌ അറിയാമായിരുന്നെന്നു ബൈബിൾ പറയുന്നു. (എബ്രായർ 11:19 വായിക്കുക.) വാർധക്യത്തിലായിരിക്കെ ഒരു മകനെ ജനിപ്പിക്കാനുള്ള പ്രാപ്‌തി യഹോവ തങ്ങൾക്കു നൽകിയ കാര്യം അബ്രാഹാം ഓർത്തു. (എബ്രാ. 11:11, 12, 18) യഹോവയ്‌ക്ക് ഒന്നും അസാധ്യമല്ലെന്ന് അങ്ങനെ അവൻ മനസ്സിലാക്കി. അന്നേ ദിവസം എന്താണ്‌ സംഭവിക്കാൻ പോകുന്നതെന്ന് അബ്രാഹാമിന്‌ അറിയില്ലായിരുന്നു. എന്നാൽ, ആവശ്യമെങ്കിൽ വാഗ്‌ദാനങ്ങൾ നിറവേറ്റുന്നതിനായി, യഹോവ, തന്‍റെ മകനായ യിസ്‌ഹാക്കിനെ ജീവനിലേക്കു തിരികെ കൊണ്ടുവരുമെന്നുള്ള വിശ്വാസം അബ്രാഹാമിനുണ്ടായിരുന്നു. അതുകൊണ്ടാണ്‌ അബ്രാഹാമിനെ ‘വിശ്വാസത്താൽ നീതീകരണം പ്രാപിക്കുന്ന സകലർക്കും പിതാവ്‌’എന്ന് വിളിച്ചിരിക്കുന്നത്‌.

14. യഹോവയെ സേവിക്കുന്നതിൽ എന്തു പ്രതിബന്ധങ്ങളാണ്‌ നിങ്ങൾ നേരിടുന്നത്‌, അബ്രാഹാമിന്‍റെ മാതൃക നിങ്ങളെ എങ്ങനെ സഹായിച്ചേക്കാം?

14 ഇന്ന് മക്കളെ യാഗം അർപ്പിക്കാൻ യഹോവ നമ്മളോട്‌ ആവശ്യപ്പെടുന്നില്ല. എന്നാൽ താൻ വെച്ചിരിക്കുന്ന കല്‌പനകൾ അനുസരിക്കണമെന്ന് അവൻ നമ്മളോടു പറയുന്നു. എന്തിനാണ്‌ ഈ കല്‌പനകൾ തന്നിരിക്കുന്നതെന്ന് നമുക്ക് എല്ലായ്‌പോഴും മനസ്സിലാകണമെന്നില്ല. ചിലപ്പോൾ അത്‌ അനുസരിക്കാൻ നമുക്കു ബുദ്ധിമുട്ടു തോന്നിയേക്കാം. നിങ്ങൾക്ക് അങ്ങനെ തോന്നുന്നുണ്ടോ? ചിലരെ സംബന്ധിച്ച് പ്രസംഗവേലയിൽ ഏർപ്പെടുന്നതു ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്‌. ലജ്ജ നിമിത്തം അപരിചിതരായ ആളുകളോടു സംസാരിക്കുന്നത്‌ അവർക്ക് അത്ര എളുപ്പമല്ല. ജോലിസ്ഥലത്തോ സ്‌കൂളിലോ മറ്റുള്ളവരിൽനിന്ന് വ്യത്യസ്‌തരായി നിൽക്കുകയെന്നതു മറ്റു ചിലർക്ക് ഒരു വെല്ലുവിളിയാണ്‌. (പുറ. 23:2; 1 തെസ്സ. 2:2) അസാധ്യമെന്നു തോന്നുന്ന ഒരു സംഗതി ചെയ്യാൻ നിങ്ങളോട്‌ ആവശ്യപ്പെടുന്നെങ്കിൽ അബ്രാഹാമിന്‍റെ അനന്യമായ വിശ്വാസത്തെയും ധൈര്യത്തെയും കുറിച്ച് ചിന്തിക്കുക. വിശ്വസ്‌തരായ സ്‌ത്രീപുരുഷന്മാരുടെ മാതൃകയെക്കുറിച്ചു ധ്യാനിക്കുമ്പോൾ അവരെ അനുകരിക്കാനും നമ്മുടെ സ്‌നേഹിതനായ യഹോവയോടു കൂടുതൽ അടുത്തുചെല്ലാനും അതു നമ്മളെ പ്രചോദിപ്പിക്കും.—എബ്രാ. 12:1, 2.

അനുഗ്രഹങ്ങൾ കൈവരുത്തുന്ന ഒരു സൗഹൃദം

15. യഹോവയെ എല്ലായ്‌പോഴും അനുസരിച്ചതുനിമിത്തം അബ്രാഹാമിന്‌ ഒരിക്കലും ഖേദം തോന്നിയില്ലെന്ന് നമുക്ക് ഉറപ്പുള്ളത്‌ എന്തുകൊണ്ട്?

15 യഹോവയുടെ കൽപ്പനകൾ അനുസരിച്ചതു നിമിത്തം അബ്രാഹാമിന്‌ എപ്പോഴെങ്കിലും ഖേദം തോന്നിയോ? അബ്രാഹാം “വയോധികനും കാലസമ്പൂർണ്ണനുമായി (“സംതൃപ്‌തനുമായി,” NW) നല്ല വാർദ്ധക്യത്തിൽ . . . മരിച്ചു.” (ഉല്‌പ. 25:8) 175 വയസ്സായപ്പോഴേക്കും അബ്രാഹാമിന്‍റെ ആരോഗ്യം ക്ഷയിച്ചിരുന്നെങ്കിലും തന്‍റെ ജീവിതത്തിലേക്ക് അവനു സംതൃപ്‌തിയോടെ തിരിഞ്ഞുനോക്കാനായി. എന്തുകൊണ്ട്? യഹോവയുമായുള്ള സൗഹൃദത്തെ ചുറ്റിപ്പറ്റിയുള്ള ഒരു ജീവിതമായിരുന്നു അവന്‍റേത്‌. എന്നാൽ അബ്രാഹാം വയോധികനും സംതൃപ്‌തനും ആയിരുന്നു എന്നു പറഞ്ഞിരിക്കുന്നതിന്‍റെ അർഥം അവനു ഭാവിയിൽ ജീവിക്കാൻ ആഗ്രഹം ഇല്ലായിരുന്നു എന്നാണോ?

16. പറുദീസയിൽ അബ്രാഹാം എന്തെല്ലാം സന്തോഷങ്ങൾ ആസ്വദിക്കും?

16 അബ്രാഹാം “ദൈവംതന്നെ ശിൽപ്പിയും നിർമാതാവും ആയിരിക്കുന്ന, യഥാർഥ അടിസ്ഥാനങ്ങളുള്ള നഗരത്തിനായി . . . കാത്തിരിക്കുകയായിരുന്നു” എന്ന് ബൈബിൾ പറയുന്നു. (എബ്രാ. 11:10) ആ നഗരം അഥവാ ദൈവരാജ്യം ഭൂമിയുടെ മേൽ ഭരണം നടത്തുന്ന ഒരു ദിവസം വരുമെന്നും താൻ അതു കാണുമെന്നും അബ്രാഹാം വിശ്വസിച്ചിരുന്നു. അത്‌ അങ്ങനെതന്നെ സംഭവിക്കുകയും ചെയ്യും! പറുദീസാഭൂമിയിൽ ജീവിക്കുകയും ദൈവത്തോടുള്ള സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുമ്പോൾ അബ്രാഹാം എത്ര സന്തുഷ്ടനായിരിക്കും എന്നൊന്ന് ഭാവനയിൽ കാണുക. തന്‍റെ വിശ്വാസത്തിന്‍റെ മാതൃക, പിൽക്കാലങ്ങളിൽ ജീവിച്ചിരുന്ന ദൈവദാസരെ സഹായിച്ചെന്ന് അറിയുമ്പോൾ അബ്രാഹാമിനെ അതെത്ര സന്തോഷിപ്പിക്കും! മോരിയാ മലയിൽവെച്ച് യിസ്‌ഹാക്കിനെ തിരികെ ലഭിച്ചത്‌ ശ്രേഷ്‌ഠമായ ഒന്നിന്‍റെ പ്രതീകം ആയിരുന്നെന്ന് പറുദീസയിലായിരിക്കുമ്പോൾ അബ്രാഹാം മനസ്സിലാക്കും. (എബ്രാ. 11:19) യിസ്‌ഹാക്കിനെ യാഗം അർപ്പിക്കാൻ ഒരുങ്ങിയപ്പോൾ തനിക്ക് അനുഭവപ്പെട്ട വേദന, ഒരു മറുവിലയെന്ന നിലയിൽ തന്‍റെ പ്രിയപുത്രനായ ക്രിസ്‌തുയേശുവിനെ നൽകിയപ്പോൾ യഹോവ അനുഭവിച്ച വേദന എന്താണെന്നു മനസ്സിലാക്കാൻ ദശലക്ഷങ്ങളെ സഹായിച്ചു എന്നും അവൻ തിരിച്ചറിയും. (യോഹ. 3:16) സ്‌നേഹത്തിന്‍റെ എക്കാലത്തെയും ഏറ്റവും വലിയ പ്രവൃത്തിയായ മറുവിലയോട്‌ കൂടുതൽ വിലമതിപ്പുള്ളവരായിരിക്കാൻ അബ്രാഹാമിന്‍റെ മാതൃക തീർച്ചയായും നമ്മളെ സഹായിക്കുന്നു!

17. എന്താണ്‌ നിങ്ങളുടെ ഉറച്ച തീരുമാനം, അടുത്ത ലേഖനത്തിൽ നമ്മൾ എന്തു പരിചിന്തിക്കും?

17 അബ്രാഹാമിന്‍റെ വിശ്വാസം അനുകരിക്കാൻ നമുക്കെല്ലാം ഉറച്ച തീരുമാനമെടുക്കാം. അവനെപ്പോലെ നമുക്ക് അറിവ്‌ വേണം, അനുഭവത്തിലൂടെ യഹോവയെ രുചിച്ചറിയുകയും വേണം. യഹോവയെ അറിയുകയും അനുസരിക്കുകയും ചെയ്യുന്നതിൽ തുടരുമ്പോൾ, യഹോവ നമ്മളെ എങ്ങനെയാണ്‌ അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതെന്ന് നമ്മൾ കാണും. (എബ്രായർ 6:10-12 വായിക്കുക.) യഹോവ എന്നെന്നും നമ്മുടെ സ്‌നേഹിതനായിരിക്കട്ടെ! ദൈവത്തിന്‍റെ അടുത്ത സുഹൃത്തുക്കളായിത്തീർന്ന വിശ്വസ്‌തരായ മൂന്ന് വ്യക്തികളുടെ മാതൃകകൾ നമ്മൾ അടുത്ത ലേഖനത്തിൽ പരിചിന്തിക്കും.

^ [1] (ഖണ്ഡിക 3) അബ്രാം എന്നും സാറായി എന്നും ആയിരുന്നു അബ്രാഹാമിന്‍റെയും സാറായുടെയും യഥാർഥ പേരുകൾ. എന്നാൽ ഈ ലേഖനത്തിൽ അവർക്കു യഹോവ പിന്നീട്‌ നൽകിയ പേരുകളാണ്‌ ഉപയോഗിക്കുന്നത്‌.