വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചരിത്രസ്‌മൃതികൾ

ദശലക്ഷങ്ങൾക്ക് അറിയാമായിരുന്ന ഉച്ചഭാഷിണി ഘടിപ്പിച്ച കാർ

ദശലക്ഷങ്ങൾക്ക് അറിയാമായിരുന്ന ഉച്ചഭാഷിണി ഘടിപ്പിച്ച കാർ

“ബ്രസീലിൽ ദൈവവേലയ്‌ക്കായി ഉച്ചഭാഷിണി ഘടിപ്പിച്ച ഒരു കാർ മാത്രമേ ഉള്ളൂ, ആ കാർ ആകട്ടെ ‘വാച്ച് ടവർ ഉച്ചഭാഷിണി കാർ’ എന്ന പേരിൽ ദശലക്ഷങ്ങൾക്ക് അറിയാം.”—നഥനയേൽ എ. യൂലി, 1938-ൽ.

1930-കളുടെ തുടക്കത്തിൽ ബ്രസീലിലെ രാജ്യവേലയുടെ പുരോഗതി പൊതുവെ മന്ദഗതിയിലായിരുന്നു. എന്നാൽ 1935-ൽ മുൻനിരസേവകരായി സേവിച്ചിരുന്ന ദമ്പതികളായ നഥനയേൽ യൂലിയും മോഡ്‌ യൂലിയും, അന്ന് പ്രസംഗവേലയ്‌ക്കു നേതൃത്വം വഹിച്ചിരുന്ന ജോസഫ്‌ എഫ്‌. റഥർഫോർഡ്‌ സഹോദരന്‌ തങ്ങളുടെ ശുശ്രൂഷ വർധിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും “എവിടെ പോയി സേവിക്കാനും സന്തോഷമേ ഉള്ളൂ” എന്നും എഴുതി.

ഒരു സിവിൽ എഞ്ചിനീയർ ആയി ജോലിയിൽനിന്ന് വിരമിച്ച നഥനയേലിന്‌ അന്ന് 62 വയസ്സായിരുന്നു. ഐക്യനാടുകളിലെ കാലിഫോർണിയയിലുള്ള സാൻ ഫ്രാൻസിസ്‌കോയിലെ യഹോവയുടെ സാക്ഷികളുടെ ഒരു സഭയിൽ സേവനഡയറക്‌ടർ ആയിരുന്നു അദ്ദേഹം. അവിടെ അദ്ദേഹം പ്രസംഗവേല സംഘടിപ്പിക്കുകയും സുവാർത്ത വ്യാപിപ്പിക്കുന്നതിനായി ഉച്ചഭാഷിണി സംവിധാനം ഉപയോഗിക്കുകയും ചെയ്‌തിരുന്നു. ബ്രസീൽ എന്ന വിസ്‌തൃതമായ ബഹുഭാഷാപ്രദേശത്ത്‌ ബ്രാഞ്ച് ദാസനെന്ന പുതിയ നിയമനം ലഭിച്ചപ്പോൾ അദ്ദേഹത്തിന്‍റെ അനുഭവപരിചയവും മനസ്സൊരുക്കവും ഒരു അനുഗ്രഹമാണെന്ന് തെളിഞ്ഞു.

1936-ൽ നഥനയേലും മോഡും, സഹമുൻനിരസേവകനും ദ്വിഭാഷിയും ആയിരുന്ന ആന്‍റോണ്യൂ പി. ആൻഡ്രാഡിനോടൊപ്പം ബ്രസീലിൽ എത്തിച്ചേർന്നു. വിലയേറിയ ചരക്കുകളുമായിട്ടാണ്‌ അവർ വന്നത്‌; 35 ഗ്രാമഫോണുകളും ഉച്ചഭാഷിണി ഘടിപ്പിച്ച ഒരു കാറും. ഭൂവിസ്‌തൃതിയിൽ ലോകത്ത്‌ അഞ്ചാം സ്ഥാനത്തുള്ള ബ്രസീലിൽ പക്ഷേ അന്ന് വെറും 60 രാജ്യപ്രചാരകരേ ഉണ്ടായിരുന്നുള്ളൂ! എന്നാൽ ഏതാനും വർഷങ്ങൾക്കുള്ളിൽ ദശലക്ഷങ്ങളുടെ അടുക്കൽ സുവാർത്ത എത്തിക്കാൻ ഈ നൂതനമായ ശബ്ദോപകരണങ്ങൾ അവരെ സഹായിക്കുമായിരുന്നു.

യൂലി ദമ്പതികൾ എത്തി ഒരു മാസത്തിനു ശേഷം ബ്രാഞ്ചോഫീസ്‌ ബ്രസീലിലെ ആദ്യത്തെ കൺവെൻഷൻ സംഘടിപ്പിച്ചു. സാവോ പൗലോയിലാണ്‌ അത്‌ നടന്നത്‌. മോഡ്‌ ആ സമയത്ത്‌ പൊതുപ്രസംഗം പരസ്യപ്പെടുത്തിക്കൊണ്ട് ഉച്ചഭാഷിണി ഘടിപ്പിച്ച കാറിന്‍റെ പ്രവർത്തനം ആരംഭിച്ചു. അതിന്‍റെ ഫലമായി പരിപാടിക്ക് 110 പേർ ഹാജരായി. കൺവെൻഷൻ പരിപാടികൾ പ്രചാരകരുടെ മനോവീര്യം ഉയർത്തി. ശുശ്രൂഷയിലുള്ള പങ്ക് വർധിപ്പിക്കാൻ അവർ പ്രചോദിതരായി. പ്രസിദ്ധീകരണങ്ങളും സാക്ഷ്യക്കാർഡുകളും അതോടൊപ്പം ഇംഗ്ലീഷ്‌, ജർമൻ, പോളിഷ്‌, സ്‌പാനിഷ്‌, ഹംഗേറിയൻ പിന്നീട്‌ പോർച്ചുഗീസ്‌ എന്നീ ഭാഷകളിലും ലഭ്യമായിരുന്ന ഗ്രാമഫോൺ റെക്കോർഡിങ്ങുകളും ഉപയോഗിച്ച് എങ്ങനെ പ്രസംഗിക്കണമെന്ന് അവർ പഠിച്ചു.

ബ്രസീലിലെ ദശലക്ഷങ്ങളുടെ അടുക്കൽ സുവാർത്തയുമായി ഉച്ചഭാഷിണി ഘടിപ്പിച്ച കാർ എത്തി

1937-ൽ സാവോ പൗലോയിലും റിയോ ഡി ജനൈറോയിലും ക്യൂരിററിബായിലും സർവീസ്‌ കൺവെൻഷനുകൾ (ഈ കൺവെൻഷനുകളുടെ ഭാഗമായി വയൽസേവനം സംഘടിപ്പിക്കാറുണ്ടായിരുന്നു.) നടന്നു. സുവിശേഷവേലയ്‌ക്ക് അത്‌ പുതുജീവൻ നൽകി. കൺവെൻഷനിൽ പങ്കെടുക്കാൻ വന്നവർ ഉച്ചഭാഷിണി ഘടിപ്പിച്ച കാർ ഉപയോഗിച്ചുകൊണ്ട് വീടുതോറുമുള്ള വേലയിൽ ഏർപ്പെട്ടു. അന്നൊരു കൊച്ചുകുട്ടിയായിരുന്ന ഴൂസ്‌ മഗ്ലോവ്‌സ്‌കി പിന്നീട്‌ ഇങ്ങനെ എഴുതി: “ഞങ്ങൾ ബൈബിൾപ്രസിദ്ധീകരണങ്ങൾ ഒരു സ്റ്റാൻഡിൽ വെക്കും. റെക്കോർഡു ചെയ്‌തിട്ടുള്ള ഒരു സന്ദേശം, സൗണ്ട് കാർ പ്രക്ഷേപണം ചെയ്യുമ്പോൾ എന്താണ്‌ സംഭവിക്കുന്നതെന്ന് കാണാൻ വീടിനു വെളിയിൽ വരുന്ന ജനങ്ങളോടു ഞങ്ങൾ സംസാരിക്കും.”

സ്‌നാനം നദികളിലാണ്‌ നടന്നത്‌. കുളിക്കാൻ വന്നവർ വെയിൽ കായുന്നുണ്ടായിരുന്നു. ഉച്ചഭാഷിണി ഘടിപ്പിച്ച കാർ ഉപയോഗിച്ച് സുവാർത്ത അറിയിക്കാനുള്ള എത്ര നല്ല അവസരങ്ങളായിരുന്നു അത്‌! റഥർഫോർഡ്‌ സഹോദരന്‍റെ സ്‌നാനപ്രസംഗം അവിടെയെങ്ങും മുഴങ്ങിക്കേട്ടു. പ്രസംഗം പോർച്ചുഗീസിലേക്ക് പരിഭാഷ ചെയ്യവെ ജിജ്ഞാസ നിറഞ്ഞ ആളുകൾ കാറിനു ചുറ്റും കൂടി. അതിനു ശേഷം പോളീഷ്‌ ഭാഷയിൽ റെക്കോർഡു ചെയ്‌ത രാജ്യഗീതങ്ങളുടെ അകമ്പടിയോടെ സ്‌നാനം നടന്നു. സഹോദരീസഹോദരങ്ങൾ വ്യത്യസ്‌തഭാഷകളിൽ കൂടെ പാടി. “പെന്തെക്കൊസ്‌തിൽ ഓരോ വ്യക്തിയും തങ്ങളുടെ ഭാഷയിൽ എങ്ങനെയായിരിക്കാം മനസ്സിലാക്കിയതെന്ന് ഇത്‌ ഒരുവനെ ഓർമിപ്പിക്കുന്നു” എന്ന് 1938-ലെ വാർഷികപുസ്‌തകം (ഇംഗ്ലീഷ്‌) റിപ്പോർട്ട് ചെയ്യുന്നു.

കൺവെൻഷനുകൾ കഴിഞ്ഞ് എല്ലാ ഞായറാഴ്‌ചയും, മഴയായാലും വെയിലായാലും, സാവോ പൗലോയുടെ നഗരമധ്യത്തിലെയും അടുത്ത പട്ടണങ്ങളിലെയും പാർക്കുകളിലും താമസസ്ഥലങ്ങളിലും ഫാക്‌ടറികളിലും ഉള്ള ആളുകളെ ഉച്ചഭാഷിണി ഘടിപ്പിച്ച കാറിൽനിന്ന് റെക്കോർഡ്‌ ചെയ്‌ത പ്രസംഗങ്ങൾ കേൾപ്പിക്കുമായിരുന്നു. സാവോ പൗലോയ്‌ക്ക് 97 കിലോമീറ്റർ വടക്കു കിഴക്കായി 3,000 അന്തേവാസികളുള്ള കുഷ്‌ഠരോഗികളുടെ ഒരു കോളനിയുണ്ടായിരുന്നു. അവിടെ ഉച്ചഭാഷിണി ഘടിപ്പിച്ച കാർ ഉപയോഗിച്ച് ഒരു പ്രതിമാസ പരിപാടി കേൾപ്പിക്കുമായിരുന്നു. കാലക്രമേണ അവിടെ നല്ല പുരോഗതിയുള്ള ഒരു സഭ രൂപംകൊണ്ടു. വേദനാകരമായ കഷ്ടപ്പാടുകൾക്കു മധ്യേയും ആ രാജ്യപ്രചാരകർ ബൈബിളിലെ ആശ്വാസദായകമായ സന്ദേശം മറ്റൊരു കുഷ്‌ഠരോഗ കോളനിയിൽ എത്തിക്കാനുള്ള അനുമതി വാങ്ങി.

പോർച്ചുഗീസ്‌ ഭാഷയിലുള്ള റെക്കോർഡിങ്ങുകൾ 1938-ന്‍റെ അവസാനത്തോടെ എത്തിച്ചേർന്നു. ‘മരിച്ചവരുടെ തിരുനാളിൽ,’ “മരിച്ചവർ എവിടെ?,” “യഹോവ,” “സമ്പത്ത്‌” എന്നീ വിഷയങ്ങളിലുള്ള റെക്കോർഡിങ്ങുകൾ കേൾപ്പിച്ചുകൊണ്ട് ഉച്ചഭാഷിണി ഘടിപ്പിച്ച കാർ സെമിത്തേരികൾതോറും സഞ്ചരിച്ചു. ദുഃഖാർത്തരായ 40,000-ത്തിലധികം ആളുകളുടെ അടുക്കൽ ഈ വിവരങ്ങൾ എത്തി.

രോഷാകുലരായ വൈദികർ ബൈബിൾസത്യത്തിന്‍റെ ഈ തുറന്ന പ്രഖ്യാപനത്തെ എതിർത്തു. ഉച്ചഭാഷിണി ഘടിപ്പിച്ച കാർ നിശബ്ദമാക്കാൻ അവർ പ്രാദേശിക അധികാരികളുടെ മേൽ സമ്മർദം ചെലുത്തി. ഒരു സന്ദർഭത്തിൽ ഒരു പുരോഹിതൻ കാർ വളയാനായി ഒരു ജനക്കൂട്ടത്തെ പ്രേരിപ്പിച്ചത്‌ യൂലി സഹോദരി ഓർക്കുന്നു. എന്നാൽ സ്ഥലത്തെ മേയറും പോലീസ്‌ അധികാരികളും അപ്പോൾ അവിടെ എത്തിച്ചേർന്നു. അവർ മുഴു പരിപാടിയും ശ്രദ്ധിച്ചുകേട്ടു. ബൈബിൾപ്രസിദ്ധീകരണങ്ങളുമായിട്ടാണ്‌ മേയർ അവിടെനിന്ന് പോയത്‌. അന്ന് യാതൊരു പ്രശ്‌നവുമുണ്ടായില്ല. ഇത്തരം എതിർപ്പുകൾക്കു മധ്യേയും 1940-ലെ വാർഷികപുസ്‌തകത്തിലെ (ഇംഗ്ലീഷ്‌) ബ്രസീലിനെക്കുറിച്ചുള്ള റിപ്പോർട്ടിൽ 1939 എന്ന വർഷത്തെ “വലിയ ദിവ്യാധിപതിയെ സേവിക്കാനും അവിടുത്തെ നാമത്തെ പ്രഘോഷിക്കാനും ഉള്ള ഏറ്റവും നല്ല സമയം” എന്ന് പ്രഖ്യാപിച്ചു.

തീർച്ചയായും വാച്ച് ടവർ ഉച്ചഭാഷിണി കാറിന്‍റെ വരവ്‌ ബ്രസീലിലെ പ്രസംഗവേലയിൽ ഒരു വഴിത്തിരിവായിരുന്നു. വിഖ്യാതമായ ആ കാർ 1941-ൽ വിറ്റെങ്കിലും, ബ്രസീൽ എന്ന വിസ്‌തൃതമായ പ്രദേശത്തുള്ള ആത്മാർഥഹൃദയരായ ആളുകളുടെ അടുക്കൽ സുവാർത്ത എത്തിക്കുന്നതിൽ ലക്ഷക്കണക്കിന്‌ യഹോവയുടെ സാക്ഷികൾ തുടരുന്നു.—ബ്രസീലിലെ ശേഖരത്തിൽനിന്ന്.