വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയോട്‌ വിശ്വസ്‌തരെന്നു തെളിയിക്കുക

യഹോവയോട്‌ വിശ്വസ്‌തരെന്നു തെളിയിക്കുക

“യഹോവ എനിക്കും നിനക്കും എന്‍റെ സന്തതിക്കും നിന്‍റെ സന്തതിക്കും മദ്ധ്യേ എന്നേക്കും സാക്ഷി.”—1 ശമൂ. 20:42.

ഗീതം: 125, 62

1, 2. ദാവീദുമായുള്ള യോനാഥാന്‍റെ സൗഹൃദം വിശ്വസ്‌തതയുടെ ഒരു ശ്രദ്ധേയമാതൃക ആയിരുന്നത്‌ എന്തുകൊണ്ട്?

യുവാവായ ദാവീദിന്‍റെ ധൈര്യം കണ്ട യോനാഥാൻ അതിശയിച്ചിട്ടുണ്ടാകണം. മല്ലനായ ഗോലിയാത്തിനെ കൊന്നിട്ട് ആ ‘ഫെലിസ്‌ത്യന്‍റെ തലയുമായി’ ദാവീദ്‌ ഇപ്പോൾ, യോനാഥാന്‍റെ പിതാവായ ശൗലിന്‍റെ മുമ്പാകെ നിൽക്കുകയാണ്‌. (1 ശമൂ. 17:57) ദൈവം ദാവീദിനോടൊപ്പമുണ്ടെന്ന കാര്യത്തിൽ യോനാഥാന്‌ ഒരു സംശയവുമില്ലായിരുന്നു. അന്നുമുതൽ ദാവീദും യോനാഥാനും ഉറ്റ സുഹൃത്തുക്കളായി. പരസ്‌പരം എന്നും വിശ്വസ്‌തരായിരിക്കുമെന്ന് അവർ ഉടമ്പടിയും ചെയ്‌തു. (1 ശമൂ. 18:1-3) ശേഷിച്ച ജീവിതകാലത്തെല്ലാം യോനാഥാൻ ദാവീദിനോടു വിശ്വസ്‌തനായി പറ്റിനിന്നു.

2 ഇസ്രായേലിന്‍റെ അടുത്ത രാജാവായി തനിക്കു പകരം ദാവീദിനെയാണ്‌ യഹോവ തിരഞ്ഞെടുത്തതെന്ന് അറിഞ്ഞിട്ടും യോനാഥാൻ ദാവീദിനോടു വിശ്വസ്‌തനായിരുന്നു. ശൗൽ ദാവീദിനെ കൊല്ലാൻ ശ്രമിച്ചപ്പോൾ യോനാഥാൻ ഉത്‌കണ്‌ഠപ്പെട്ടു. യെഹൂദ്യ മരുഭൂമിയിലെ ഹോരേശിൽ ദാവീദ്‌ പതിയിരിക്കുന്നതായി യോനാഥാൻ അറിഞ്ഞപ്പോൾ യഹോവയിൽ തുടർന്നും ആശ്രയിക്കാനുള്ള ശക്തി പകരാനായി അവൻ ദാവീദിനെ തേടിച്ചെന്നു. അവൻ ദാവീദിനോടു ഇങ്ങനെ പറഞ്ഞു: “ഭയപ്പെടേണ്ടാ, എന്‍റെ അപ്പനായ ശൌലിന്നു നിന്നെ പിടികിട്ടുകയില്ല; നീ യിസ്രായേലിന്നു രാജാവാകും; അന്നു ഞാൻ നിനക്കു രണ്ടാമനും ആയിരിക്കും.”—1 ശമൂ. 23:16, 17.

3. ദാവീദിനോടു വിശ്വസ്‌തനായിരുന്നതിനെക്കാൾ യോനാഥാന്‌ ഏറെ പ്രധാനം എന്തായിരുന്നു, നമുക്ക് അത്‌ എങ്ങനെ അറിയാം? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)

3 വിശ്വസ്‌തരായ ആളുകളെ സാധാരണയായി നമ്മൾ ആദരിക്കുന്നു. എന്നാൽ ദാവീദിനോടു വിശ്വസ്‌തനായിരുന്നതുകൊണ്ടു മാത്രമാണോ നമ്മൾ യോനാഥാനെ ആദരിക്കുന്നത്‌? അല്ല, യോനാഥാന്‍റെ ജീവിതത്തിൽ ഏറ്റവും പ്രധാനമായിരുന്നത്‌ ദൈവത്തോടുള്ള വിശ്വസ്‌തതയായിരുന്നു. തനിക്ക് പകരം ദാവീദ്‌ രാജാവാകുമെന്ന് അറിഞ്ഞിട്ടും, അവനോടു വിശ്വസ്‌തനായിരുന്നതിന്‍റെയും അസൂയ തോന്നാഞ്ഞതിന്‍റെയും കാരണം അതായിരുന്നു. യഹോവയിൽ ആശ്രയിക്കാൻ യോനാഥാൻ ദാവീദിനെ സഹായിക്കുകയും ചെയ്‌തു. ഇരുവരും ദൈവത്തോടും പരസ്‌പരവും വിശ്വസ്‌തരായി നിലകൊണ്ടു. അങ്ങനെ അവർ ചെയ്‌ത ഈ ഉടമ്പടിയോട്‌ അവർ പറ്റിനിന്നു: “യഹോവ എനിക്കും നിനക്കും എന്‍റെ സന്തതിക്കും നിന്‍റെ സന്തതിക്കും മദ്ധ്യേ എന്നേക്കും സാക്ഷി.”—1 ശമൂ. 20:42.

4. (എ) നമ്മളെ യഥാർഥത്തിൽ സന്തുഷ്ടരും സംതൃപ്‌തരും ആക്കുന്നത്‌ എന്താണ്‌? (ബി) ഈ ലേഖനത്തിൽ നമ്മൾ എന്ത് ചർച്ച ചെയ്യും?

4 നമ്മളും, കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും സഹോദരങ്ങളോടും വിശ്വസ്‌തരായിരിക്കണം. (1 തെസ്സ. 2:10, 11) എന്നാൽ യഹോവയോടു വിശ്വസ്‌തരായിരിക്കുന്നതാണ്‌ ഏറെ പ്രധാനം. കാരണം യഹോവയാണ്‌ നമുക്കു ജീവൻ നൽകിയത്‌! (വെളി. 4:11) യഹോവയോടു വിശ്വസ്‌തരായിരിക്കുമ്പോഴാണ്‌ നമ്മൾ യഥാർഥത്തിൽ സന്തുഷ്ടരും സംതൃപ്‌തരും ആകുന്നത്‌. പ്രയാസകരമായ സമയങ്ങളിൽപ്പോലും ദൈവത്തോടു വിശ്വസ്‌തരായിരിക്കണം. നാലു സാഹചര്യങ്ങളിൽ യഹോവയോടു വിശ്വസ്‌തരായിരിക്കാൻ യോനാഥാന്‍റെ മാതൃക എങ്ങനെ സഹായിക്കുമെന്ന് ഈ ലേഖനത്തിൽ ചർച്ച ചെയ്യും: (1) അധികാരത്തിലിരിക്കുന്ന ആരെങ്കിലും ആദരവ്‌ അർഹിക്കുന്നില്ല എന്ന് നമുക്ക് തോന്നുമ്പോൾ, (2) ആരോട്‌ വിശ്വസ്‌തരായിരിക്കണം എന്ന് തിരഞ്ഞെടുക്കേണ്ടിവരുന്ന സാഹചര്യത്തിൽ, (3) നേതൃത്വമെടുക്കുന്ന ഒരു സഹോദരൻ നമ്മളെ തെറ്റിദ്ധരിക്കുകയോ നമ്മോട്‌ അന്യായമായി പെരുമാറുകയോ ചെയ്യുമ്പോൾ, (4) വാഗ്‌ദാനം പാലിക്കുന്നതു ബുദ്ധിമുട്ടായി തോന്നുന്ന ഒരു സാഹചര്യത്തിൽ.

അധികാരത്തിലിരിക്കുന്ന ആരെങ്കിലും ആദരവ്‌ അർഹിക്കുന്നില്ല എന്നു തോന്നുമ്പോൾ

5. ശൗൽ, രാജാവായി ഭരണം നടത്തിയ സമയത്ത്‌ ഇസ്രായേൽജനത്തിന്‌ ദൈവത്തോടു വിശ്വസ്‌തരായിരിക്കാൻ ബുദ്ധിമുട്ടായിരുന്നത്‌ എന്തുകൊണ്ട്?

5 യോനാഥാനും ഇസ്രായേൽജനവും ഒരു പ്രതിസന്ധിയിലായിരുന്നു. യോനാഥാന്‍റെ പിതാവായ ശൗൽ രാജാവ്‌ അനുസരണക്കേടു കാണിക്കുകയും യഹോവ അവനെ തള്ളിക്കളയുകയും ചെയ്‌തു. (1 ശമൂ. 15:17-23) എന്നിട്ടും കുറച്ചു വർഷത്തേക്കു കൂടി അധികാരത്തിൽ തുടരാൻ ദൈവം ശൗലിനെ അനുവദിച്ചു. “യഹോവയുടെ സിംഹാസനത്തിൽ” ഇരിക്കാനായി തിരഞ്ഞെടുത്ത രാജാവ്‌ വളരെ മോശമായ കാര്യങ്ങൾ ചെയ്‌തപ്പോൾ ദൈവത്തോടു വിശ്വസ്‌തരായിരിക്കുക എന്നത്‌ ആ ജനത്തിന്‌ ബുദ്ധിമുട്ടായിത്തീർന്നു.—1 ദിന. 29:23.

6. യോനാഥാൻ യഹോവയോടു വിശ്വസ്‌തനായി നിലനിന്നെന്ന് നമുക്ക് എങ്ങനെ അറിയാം?

6 യോനാഥാൻ യഹോവയോടു വിശ്വസ്‌തനായി നിലകൊണ്ടു. ശൗൽ യഹോവയോട്‌ അനുസരണക്കേടു കാണിക്കാൻ തുടങ്ങിയ ഉടനെ യോനാഥാൻ എന്താണ്‌ ചെയ്‌തതെന്ന് ചിന്തിക്കുക. (1 ശമൂ. 13:13, 14) ഒരു വലിയ ഫെലിസ്‌ത്യസൈന്യം 30,000 രഥങ്ങളുടെ അകമ്പടിയോടെ ഇസ്രായേലിനെ ആക്രമിക്കാൻ വരുന്നു. ശൗലിനുണ്ടായിരുന്നത്‌ ആകെ 600 പടയാളികളായിരുന്നു, അതിൽത്തന്നെ ആയുധങ്ങളുണ്ടായിരുന്നതു ശൗലിനും യോനാഥാനും മാത്രം. എന്നാൽ യോനാഥാൻ ഭയപ്പെട്ടില്ല. അവൻ ശമൂവേൽ പ്രവാചകന്‍റെ വാക്കുകൾ ഓർത്തു: “യഹോവ തന്‍റെ മഹത്തായ നാമംനിമിത്തം തന്‍റെ ജനത്തെ കൈവിടുകയില്ല.” (1 ശമൂ. 12:22) യോനാഥാൻ തന്‍റെ ആയുധവാഹകനോട്‌ ഇങ്ങനെ പറഞ്ഞു: “അധികംകൊണ്ടോ അല്‌പംകൊണ്ടോ രക്ഷിപ്പാൻ യഹോവെക്കു പ്രയാസമില്ലല്ലോ.” അങ്ങനെ യോനാഥാനും ആയുധവാഹകനും ഒരുകൂട്ടം ഫെലിസ്‌ത്യരെ ആക്രമിച്ച് അവരിൽ 20 പേരെ കൊന്നു. യോനാഥാന്‌ യഹോവയിൽ വിശ്വാസമുണ്ടായിരുന്നു. യഹോവ അവനെ അനുഗ്രഹിക്കുകയും ചെയ്‌തു. ആ സമയത്ത്‌ ഒരു ഭൂമികുലുക്കം ഉണ്ടാകാൻ യഹോവ ഇടയാക്കി. ഫെലിസ്‌ത്യർ ഭയപരവശരായി. ആശയക്കുഴപ്പത്തിലായ അവർ അന്യോന്യം പടവെട്ടി മരിച്ചു. അങ്ങനെ ആ യുദ്ധത്തിൽ ഇസ്രായേല്യർ വിജയിച്ചു.—1 ശമൂ. 13:5, 15, 22; 14:1, 2, 6, 14, 15, 20.

7. യോനാഥാൻ തന്‍റെ പിതാവിനോട്‌ ഇടപെട്ടത്‌ എങ്ങനെ?

7 ശൗൽ യഹോവയോട്‌ അനുസരണക്കേട്‌ കാണിച്ചുകൊണ്ടിരുന്നെങ്കിലും, യോനാഥാൻ സാധ്യമായപ്പോഴെല്ലാം തന്‍റെ പിതാവിനെ അനുസരിച്ചു. ഉദാഹരണത്തിന്‌, യഹോവയുടെ ജനത്തെ രക്ഷിക്കാൻ അവർ ഒന്നിച്ച് പോരാടി.—1 ശമൂ. 31:1, 2.

8, 9. അധികാരസ്ഥാനത്തിരിക്കുന്നവരെ നമ്മൾ ആദരിക്കുമ്പോൾ നമ്മൾ യഹോവയോടു വിശ്വസ്‌തരായിരിക്കുന്നത്‌ എങ്ങനെയാണ്‌?

8 യോനാഥാനെപ്പോലെ, നമ്മൾ ജീവിക്കുന്ന രാജ്യത്തെ ഭരണാധികാരികളെ സാധ്യമാകുമ്പോഴെല്ലാം അനുസരിച്ചുകൊണ്ട് നമുക്കും യഹോവയോടു വിശ്വസ്‌തരായിരിക്കാം. യഹോവയാണ്‌ ഈ “ഉന്നതാധികാരങ്ങൾക്കു” നമ്മുടെ മേൽ ഭരിക്കാനുള്ള അധികാരം അനുവദിച്ചുകൊടുത്തിരിക്കുന്നത്‌. (റോമർ 13:1, 2 വായിക്കുക.) അതുകൊണ്ടാണ്‌ സർക്കാർ ഉദ്യോഗസ്ഥരോടു നമ്മൾ ആദരവ്‌ കാണിക്കേണ്ടത്‌, അവർ അഴിമതി കാണിച്ചാലും നമ്മുടെ ആദരവിന്‌ അർഹരല്ലെന്ന് തോന്നിയാലും. യഥാർഥത്തിൽ, കുടുംബത്തിലും സഭയിലും ഉൾപ്പെടെ യഹോവ അധികാരം നൽകിയിരിക്കുന്ന എല്ലാവരെയും നമ്മൾ മാനിക്കണം.—1 കൊരി. 11:3; എബ്രാ. 13:17.

യഹോവയോടു വിശ്വസ്‌തത തെളിയിക്കുന്നതിനുള്ള ഒരു മാർഗം അവിശ്വാസിയായ ഇണയോട്‌ ആദരവ്‌ കാണിക്കുന്നതാണ്‌ (9-‍ാ‍ം ഖണ്ഡിക കാണുക)

9 തന്നോട്‌ മോശമായി പെരുമാറിയിട്ടും ഭർത്താവിനോട്‌ ബഹുമാനം കാണിച്ചുകൊണ്ട് തെക്കേ അമേരിക്കയിലുള്ള ഓൾഗ [1] സഹോദരി യഹോവയോട്‌ വിശ്വസ്‌തത തെളിയിച്ചു. ഒരു യഹോവയുടെ സാക്ഷിയായിരുന്നതുകൊണ്ട് ഭർത്താവ്‌ അവളെ വൈകാരികമായി മുറിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ഒക്കെ ചെയ്യുമായിരുന്നു. ചിലപ്പോൾ സംസാരിക്കാൻപോലും കൂട്ടാക്കിയിരുന്നില്ല. കുട്ടികളെ കൊണ്ടുപോകുമെന്നും അവളെ ഉപേക്ഷിക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്‌തു. എന്നാൽ ഓൾഗ “തിന്മയ്‌ക്കു പകരം തിന്മ” ചെയ്‌തില്ല. ഒരു നല്ല ഭാര്യയായിരിക്കാൻ അവൾ അപ്പോഴും പരമാവധി ശ്രമിച്ചു. ഭക്ഷണം തയ്യാറാക്കുക, വസ്‌ത്രങ്ങൾ കഴുകുക, കുടുംബത്തിലെ മറ്റ്‌ അംഗങ്ങൾക്കായി കരുതുക, ഈ കാര്യങ്ങളിലൊന്നും അവൾ ഒരു വീഴ്‌ചയും വരുത്തിയില്ല. (റോമ. 12:17) സാധിക്കുമ്പോഴെല്ലാം ഭർത്താവിനോടൊപ്പം അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദർശിക്കാൻ പോകുമായിരുന്നു. ഉദാഹരണത്തിന്‌, അദ്ദേഹത്തിന്‍റെ അച്ഛൻ മരിച്ചപ്പോൾ ശവസംസ്‌കാരത്തിനായി അവർക്കു മറ്റൊരു നഗരത്തിലേക്കു പോകണമായിരുന്നു. ആ യാത്രയ്‌ക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും അവൾ ക്രമീകരിച്ചു. ശവസംസ്‌കാരശുശ്രൂഷ തീരുന്നതുവരെ അവൾ ഭർത്താവിനെ കാത്ത്‌ പള്ളിയുടെ വെളിയിൽ നിന്നു. എല്ലായ്‌പോഴും ഓൾഗ കാണിച്ച ക്ഷമയും ആദരവും ഭർത്താവിന്‍റെ മനോഭാവം മയപ്പെടാൻ കാരണമായി. ഇപ്പോൾ അദ്ദേഹം അവളെ മീറ്റിങ്ങുകൾക്കു പോകാൻ പ്രോത്സാഹിപ്പിക്കുകയും രാജ്യഹാളിൽ കൊണ്ടാക്കുകയും ചെയ്യും. ചിലപ്പോൾ അദ്ദേഹം മീറ്റിങ്ങുകൾക്കു ഹാജരാകുകയും ചെയ്യുന്നു.—1 പത്രോ. 3:1.

ആരോടു വിശ്വസ്‌തരായിരിക്കണം എന്ന് തിരഞ്ഞെടുക്കേണ്ടിവരുന്ന സാഹചര്യത്തിൽ

10. ആരോട്‌ വിശ്വസ്‌തനായിരിക്കണമെന്ന് യോനാഥാൻ തീരുമാനിച്ചത്‌ എങ്ങനെ?

10 ദാവീദിനെ കൊല്ലാൻ പോകുകയാണെന്ന് ശൗൽ പറഞ്ഞപ്പോൾ യോനാഥാന്‌ ബുദ്ധിമുട്ടുള്ള ഒരു തീരുമാനമെടുക്കേണ്ടിവന്നു. അവൻ പിതാവിനോടു വിശ്വസ്‌തനായിരിക്കാൻ ആഗ്രഹിച്ചു, അതുപോലെ ദാവീദിനോടും. എന്നാൽ ദൈവം ശൗലിനോടൊപ്പമല്ല മറിച്ച് ദാവീദിനോടൊപ്പമാണെന്ന് യോനാഥാന്‌ അറിയാമായിരുന്നതുകൊണ്ട് ദാവീദിനോട്‌ വിശ്വസ്‌തനായിരിക്കാനായിരുന്നു അവന്‍റെ തീരുമാനം. ഒളിച്ചിരിക്കാൻ അവൻ ദാവീദിന്‌ മുന്നറിയിപ്പുകൊടുക്കുകയും ദാവീദിനെക്കുറിച്ച് ശൗലിനോട്‌ നല്ലത്‌ സംസാരിക്കുകയും ചെയ്‌തു.—1 ശമൂവേൽ 19:1-6 വായിക്കുക.

11, 12. ദൈവത്തോടുള്ള സ്‌നേഹം ദൈവത്തോടു വിശ്വസ്‌തനായിരിക്കാൻ നമ്മളെ സഹായിക്കുന്നത്‌ എങ്ങനെ?

11 ആരോട്‌ വിശ്വസ്‌തയായിരിക്കണമെന്നതു സംബന്ധിച്ച് ഓസ്‌ട്രേലിയക്കാരിയായ ആലീസ്‌ സഹോദരിക്ക് ഒരു തീരുമാനമെടുക്കേണ്ടിവന്നു. അവൾ ബൈബിൾ പഠിക്കാൻ തുടങ്ങി, പഠിക്കുന്നതിനെക്കുറിച്ച് കുടുംബാംഗങ്ങളോട്‌ അവൾ പറഞ്ഞു. താൻ ക്രിസ്‌മസ്‌ ആഘോഷിക്കാത്തതിന്‍റെ കാരണം അവരോട്‌ വിശദീകരിക്കുകയും ചെയ്‌തു. ആദ്യം അവളുടെ കുടുംബാംഗങ്ങൾക്കു നിരാശയാണ്‌ തോന്നിയത്‌. പിന്നെ ആ നിരാശ കടുത്ത കോപത്തിനു വഴിമാറി. ആലീസിന്‌ തങ്ങളെക്കുറിച്ച് ഒരു ചിന്തയുമില്ലെന്ന് അവർക്കു തോന്നി. ഇനിയൊരിക്കലും അവളെ കാണേണ്ടെന്ന് അമ്മ അവളോട്‌ പറഞ്ഞു. ആലീസ്‌ പറയുന്നു: “അത്‌ എനിക്കു വലിയൊരു ആഘാതമായിരുന്നു. അത്‌ എന്നെ ആഴത്തിൽ മുറിവേല്‌പിച്ചു. കാരണം, എനിക്ക് എന്‍റെ കുടുംബത്തോട്‌ അത്രയ്‌ക്ക് സ്‌നേഹമായിരുന്നു. എന്നുവരികിലും, എന്‍റെ ഹൃദയത്തിൽ യഹോവയ്‌ക്കും അവന്‍റെ പുത്രനും ആയിരിക്കും ഒന്നാം സ്ഥാനം എന്ന് ഞാൻ ഉറച്ചിരുന്നു. അടുത്ത സമ്മേളനത്തിന്‌ ഞാൻ സ്‌നാനമേൽക്കുകയും ചെയ്‌തു.”—മത്താ. 10:37.

12 യഹോവയോടുള്ള വിശ്വസ്‌തതയ്‌ക്കു മീതെ വരാൻ സ്‌പോർട്‌സ്‌ ടീം, സ്‌കൂൾ, രാജ്യം ഇങ്ങനെ യാതൊന്നിനെയും അനുവദിക്കരുത്‌. ഉദാഹരണത്തിന്‌, ഹെൻറിക്ക് ചെസ്സ് കളിക്കുന്നതു വലിയ ഇഷ്ടമായിരുന്നു. സ്‌കൂളിനെ പ്രതിനിധീകരിച്ച് ചാമ്പ്യൻഷിപ്പ് നേടണമെന്ന് അവൻ ആഗ്രഹിച്ചു. എന്നാൽ ഇതു വാരാന്തങ്ങളിലെ അവന്‍റെ സമയം കവർന്നെടുത്തതിനാൽ മീറ്റിങ്ങുകൾക്കോ ശുശ്രൂഷയ്‌ക്കോ വേണ്ടത്ര സമയം കിട്ടിയിരുന്നില്ല. ദൈവത്തോടുള്ളതിനെക്കാൾ സ്‌കൂളിനോടുള്ള വിശ്വസ്‌തതയ്‌ക്കു പ്രാധാന്യം വന്നെന്ന് അവൻ പറയുന്നു. അതുകൊണ്ട് സ്‌കൂളിനുവേണ്ടി ചെസ്സ് കളിക്കുന്നത്‌ നിറുത്താൻ അവൻ തീരുമാനിച്ചു.—മത്താ. 6:33.

13. കുടുംബപ്രശ്‌നങ്ങൾ പരിഹരിക്കാൻ ദൈവത്തോടുള്ള വിശ്വസ്‌തത നമ്മളെ സഹായിക്കുന്നത്‌ എങ്ങനെ?

13 കുടുംബത്തിലെ വ്യത്യസ്‌ത അംഗങ്ങളോട്‌ ഒരേസമയം വിശ്വസ്‌തത കാണിക്കുന്നത്‌ ചിലപ്പോൾ ബുദ്ധിമുട്ടായിരുന്നേക്കാം. ഉദാഹരണത്തിന്‌ കെൻ പറയുന്നു: “പ്രായാധിക്യത്തിലെത്തിയ എന്‍റെ അമ്മയെ കൂടെക്കൂടെ സന്ദർശിക്കാനും ഇടയ്‌ക്കിടെ അമ്മ എന്‍റെകൂടെ വന്ന് താമസിക്കാനും ഞാൻ ആഗ്രഹിച്ചു. എന്നാൽ എന്‍റെ ഭാര്യയും അമ്മയും തമ്മിൽ അത്ര രസത്തിലല്ലായിരുന്നു.” അദ്ദേഹം തുടരുന്നു: “ഒരാളുടെ അപ്രീതിക്കു പാത്രമാകാതെ മറ്റൊരാളെ സന്തോഷിപ്പിക്കാൻ എനിക്കാകുമായിരുന്നില്ല.” ഇതെക്കുറിച്ച് ബൈബിൾ എന്താണ്‌ പറയുന്നതെന്ന് കെൻ ചിന്തിച്ചു. ഇങ്ങനെയൊരു സാഹചര്യത്തിൽ താൻ ഭാര്യയെ പ്രസാദിപ്പിക്കണമെന്നും അവളോടാണ്‌ വിശ്വസ്‌തനായിരിക്കേണ്ടതെന്നും അദ്ദേഹത്തിന്‌ മനസ്സിലായി. അതുകൊണ്ട് ഭാര്യക്ക് യോജിക്കാൻ കഴിയുന്ന ഒരു തീരുമാനം അദ്ദേഹം കണ്ടെത്തി. അതിനു ശേഷം, അവൾ എന്തുകൊണ്ടാണ്‌ അമ്മയോട്‌ ദയയോടെ പെരുമാറേണ്ടതെന്ന് അദ്ദേഹം വിശദീകരിച്ചു. അതുപോലെ അമ്മ എന്തുകൊണ്ടാണ്‌ തന്‍റെ ഭാര്യയെ ബഹുമാനിക്കേണ്ടതെന്ന് അമ്മയോടും വിശദീകരിച്ചു.—ഉല്‌പത്തി 2:24; 1 കൊരിന്ത്യർ 13:4, 5 വായിക്കുക.

തെറ്റിദ്ധരിക്കപ്പെടുകയോ അനീതിക്ക് ഇരയാകുകയോ ചെയ്യുമ്പോൾ

14. ശൗൽ എങ്ങനെയാണ്‌ യോനാഥാനോടു മോശമായി പെരുമാറിയത്‌?

14 നേതൃത്വമെടുക്കുന്ന ഒരു സഹോദരൻ നമ്മളോട്‌ അന്യായമായി ഇടപെടുന്നെങ്കിൽപ്പോലും നമുക്ക് യഹോവയോട്‌ വിശ്വസ്‌തരായിരിക്കാൻ കഴിയും. ശൗൽ യഹോവയുടെ അഭിഷിക്തരാജാവായിരുന്നിട്ടും സ്വന്തം മകനോട്‌ മോശമായിട്ടാണ്‌ പെരുമാറിയത്‌. യോനാഥാൻ എന്തുകൊണ്ടാണ്‌ ദാവീദിനെ സ്‌നേഹിക്കുന്നതെന്ന് ശൗലിന്‌ മനസ്സിലാക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് യോനാഥാൻ ദാവീദിനെ സഹായിക്കാൻ ശ്രമിച്ചപ്പോൾ ശൗൽ കുപിതനായി. പലരുടെയും മുമ്പിൽവെച്ച് യോനാഥാനെ അപമാനിക്കുകയും ചെയ്‌തു. എന്നിട്ടും യോനാഥാൻ തന്‍റെ പിതാവിനോടു ബഹുമാനം കാണിച്ചു. അതേസമയംതന്നെ യഹോവയോടും ഇസ്രായേലിലെ അടുത്ത രാജാവായി ദൈവം തിരഞ്ഞെടുത്ത ദാവീദിനോടും അവൻ വിശ്വസ്‌തനായി നിലകൊണ്ടു.—1 ശമൂ. 20:30-41.

15. ഒരു സഹോദരൻ നമ്മളോടു മോശമായി പെരുമാറുന്നെങ്കിൽ എങ്ങനെ പ്രതികരിക്കണം?

15 ഇന്ന് സഭകളിൽ നേതൃത്വമെടുക്കുന്ന സഹോദരങ്ങൾ എല്ലാവരോടും നന്നായി പെരുമാറാൻ ശ്രമിക്കുന്നു. എന്നാൽ ഈ സഹോദരങ്ങളും അപൂർണരാണ്‌. അതുകൊണ്ട് ചില കാര്യങ്ങൾ നമ്മൾ എന്തുകൊണ്ടാണ്‌ ചെയ്യുന്നതെന്ന് അവർക്ക് എപ്പോഴും മനസ്സിലാകണമെന്നില്ല. (1 ശമൂ. 1:13-17) അതുകൊണ്ട് നമ്മൾ എപ്പോഴെങ്കിലും തെറ്റിദ്ധരിക്കപ്പെടുകയോ അനീതിക്ക് ഇരയാകുകയോ ചെയ്യുമ്പോൾ നമുക്ക് യഹോവയോട്‌ വിശ്വസ്‌തരായി നിലനിൽക്കാം.

വാഗ്‌ദാനങ്ങൾ പാലിക്കുന്നത്‌ ബുദ്ധിമുട്ടായിത്തീരുമ്പോൾ

16. സ്വാർഥരായിരിക്കാതെ ദൈവത്തോടു വിശ്വസ്‌തരായിരിക്കേണ്ട ചില സാഹചര്യങ്ങൾ ഏതൊക്കെയാണ്‌?

16 ഇസ്രായേലിന്‍റെ അടുത്ത രാജാവ്‌ ദാവീദായിരിക്കരുത്‌, യോനാഥാൻ ആയിരിക്കണം എന്ന് ശൗൽ ആഗ്രഹിച്ചു. (1 ശമൂ. 20:31) എന്നാൽ യോനാഥാൻ യഹോവയെ സ്‌നേഹിക്കുകയും യഹോവയോടു വിശ്വസ്‌തനായിരിക്കുകയും ചെയ്‌തു. അതുകൊണ്ട് സ്വാർഥനായിരിക്കുന്നതിനു പകരം യോനാഥാൻ ദാവീദിന്‍റെ സുഹൃത്തായിത്തീരുകയും അവനോടുള്ള തന്‍റെ വാഗ്‌ദാനം പാലിക്കുകയും ചെയ്‌തു. യഥാർഥത്തിൽ, യഹോവയെ സ്‌നേഹിക്കുകയും അവനോട്‌ വിശ്വസ്‌തരായിരിക്കുകയും ചെയ്യുന്ന എല്ലാവരും “സത്യംചെയ്‌തിട്ടു ചേതം വന്നാലും മാറാത്ത”വരായിരിക്കും. (സങ്കീ. 15:4) ദൈവത്തോടു വിശ്വസ്‌തരായതുകൊണ്ട് നമ്മൾ വാക്കു പാലിക്കുന്നവരായിരിക്കും. ഉദാഹരണത്തിന്‌, നമ്മൾ ഒരു ബിസിനെസ്സ് ഉടമ്പടി ചെയ്യുമ്പോൾ ആ ഉടമ്പടി പാലിക്കാൻ ബുദ്ധിമുട്ടാണെങ്കിൽപ്പോലും ആ ഉടമ്പടിയിലെ വ്യവസ്ഥകളോട്‌ നമ്മൾ പറ്റിനിൽക്കും. വിവാഹജീവിതത്തിൽ പ്രശ്‌നങ്ങളുണ്ടാകുമ്പോൾ ഭാര്യയും ഭർത്താവും പരസ്‌പരം വിശ്വസ്‌തരായിരുന്നുകൊണ്ട് യഹോവയോടുള്ള സ്‌നേഹം കാണിക്കും.മലാഖി 2:13-16 വായിക്കുക.

ബിസിനെസ്സ് കരാറുകളെ മാനിക്കുന്നത്‌ ദൈവത്തോടുള്ള വിശ്വസ്‌തതയും ബൈബിളിനോടുള്ള ആദരവും പരിശോധിച്ചേക്കാം. (16-‍ാ‍ം ഖണ്ഡിക കാണുക)

17. ഈ പഠനം നിങ്ങളെ എങ്ങനെ സഹായിച്ചിരിക്കുന്നു?

17 നമ്മൾ യോനാഥാനെപ്പോലെ നിസ്വാർഥരും ദൈവത്തോടു വിശ്വസ്‌തരും ആയിരിക്കണം. സഹോദരങ്ങളോടും നമ്മൾ വിശ്വസ്‌തരായി തുടരണം, അവർ നമ്മളെ നിരാശപ്പെടുത്തുന്ന സാഹചര്യങ്ങളിൽപ്പോലും. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലും നമുക്ക് യഹോവയോടു വിശ്വസ്‌തരായിരിക്കാം. അപ്പോൾ നമ്മൾ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുകയായിരിക്കും. അതാണ്‌ നമുക്ക് യഥാർഥ സംതൃപ്‌തി നൽകിത്തരുന്നത്‌. (സദൃ. 27:11) യഹോവ നമുക്കായി കരുതുമെന്നും നമുക്കുവേണ്ടി എല്ലായ്‌പോഴും ഏറ്റവും നല്ലത്‌ ചെയ്‌ത്‌ തരുമെന്നും നമുക്ക് ഉറപ്പുള്ളവരായിരിക്കാം. ദാവീദിന്‍റെ കാലത്തെ വിശ്വസ്‌തരായ ചില ആളുകളിൽനിന്നും അവിശ്വസ്‌തരായിത്തീർന്ന ചിലരിൽനിന്നും നമുക്ക് എന്തു പഠിക്കാനാകുമെന്ന് അടുത്ത ലേഖനത്തിൽ ചർച്ച ചെയ്യും.

^ [1] (ഖണ്ഡിക 9) ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.