വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവിതകഥ

സേവനത്തിൽ യഹോവ എനിക്ക് നല്ല ഫലങ്ങൾ തന്നിരിക്കുന്നു

സേവനത്തിൽ യഹോവ എനിക്ക് നല്ല ഫലങ്ങൾ തന്നിരിക്കുന്നു

യുദ്ധത്തിൽ ഏർപ്പെടാത്തതുകൊണ്ട് ഞാൻ ഇതിനു മുമ്പും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് ആ ഉദ്യോഗസ്ഥനോടു പറഞ്ഞു. “ഇനിയും നിങ്ങൾ എന്നെ ജയിലിൽ അടയ്‌ക്കാൻ പോകുകയാണോ?” എന്ന് ഞാൻ ചോദിച്ചു. ഈ സംഭാഷണം നടന്നത്‌ യു.എസ്‌. സേനയിൽ ചേരാനായി രണ്ടാമത്തെ പ്രാവശ്യം എന്നെ വിളിച്ചപ്പോഴായിരുന്നു.

ഐക്യനാടുകളിലെ ഒഹായോയിലുള്ള, ക്രുക്‌സ്‌വില്ലിൽ ആണ്‌ ഞാൻ ജനിച്ചത്‌. 1926-ൽ. ഡാഡിയും മമ്മിയും മതഭക്തരല്ലായിരുന്നു, എന്നാൽ ഞങ്ങൾ എട്ടു മക്കളോടും പള്ളിയിൽ പോകാൻ അവർ പറയുമായിരുന്നു. ഞാൻ പോയിരുന്നത്‌ ഒരു മെഥഡിസ്റ്റ് പള്ളിയിലായിരുന്നു. എനിക്ക് 14 വയസ്സുള്ളപ്പോൾ, ഒരു വർഷം മുഴുവൻ മുടങ്ങാതെ ഞായറാഴ്‌ച പള്ളിയിൽ പോയതിന്‌ മതശുശ്രൂഷകനിൽനിന്ന് എനിക്ക് ഒരു സമ്മാനം ലഭിച്ചു.

മാർഗരെറ്റ്‌ വാക്കർ (ഇടത്തുനിന്ന് രണ്ടാമത്‌) സത്യം പഠിക്കാൻ എന്നെ സഹായിച്ചു

ഏതാണ്ട് ആ സമയത്ത്‌, എന്‍റെ അയൽവാസിയായിരുന്ന യഹോവയുടെ സാക്ഷികളിൽപ്പെട്ട മാർഗരെറ്റ്‌ വാക്കർ എന്‍റെ അമ്മയുമായി ബൈബിൾവിഷയങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങി. ഒരു ദിവസം ഈ ചർച്ചയിൽ പങ്കെടുക്കാൻ ഞാനും തീരുമാനിച്ചു. എന്നാൽ അമ്മയുടെ പഠനത്തിന്‌ ഞാൻ ഒരു തടസ്സമാകുമെന്ന് വിചാരിച്ച് അമ്മ എന്നോടു പുറത്തുപോകാൻ പറഞ്ഞു. എങ്കിലും അവരുടെ ചർച്ചകൾ ഞാൻ ശ്രദ്ധിച്ചുകേൾക്കുമായിരുന്നു. ഒന്നു രണ്ട് പ്രാവശ്യം കൂടി സന്ദർശിച്ചു കഴിഞ്ഞപ്പോൾ, മാർഗരെറ്റ്‌ എന്നോടു ചോദിച്ചു: “നിനക്ക് ദൈവത്തിന്‍റെ പേര്‌ അറിയാമോ?” “അത്‌ എല്ലാവർക്കും അറിയാവുന്നതല്ലേ, ദൈവം” എന്ന് ഞാൻ പറഞ്ഞു. അപ്പോൾ അവർ, “നിന്‍റെ ബൈബിൾ എടുത്ത്‌ സങ്കീർത്തനം 83:18 നോക്കാമോ” എന്നു ചോദിച്ചു. ആ ഭാഗം നോക്കിയപ്പോൾ, ദൈവത്തിന്‍റെ പേര്‌ യഹോവ എന്നാണെന്ന് എനിക്കു മനസ്സിലായി. ഞാൻ എന്‍റെ കൂട്ടുകാരുടെ അടുത്തേക്ക് ആവേശത്തോടെ ഓടിച്ചെന്ന് അവരോടു പറഞ്ഞു: “ഇന്ന് നിങ്ങൾ വീട്ടിൽ ചെല്ലുമ്പോൾ ബൈബിൾ എടുത്ത്‌ സങ്കീർത്തനം 83:18 ഒന്നു നോക്കണം. ദൈവത്തിന്‍റെ പേര്‌ എന്താണെന്ന് നിങ്ങൾക്ക് അപ്പോൾ മനസ്സിലാകും.” ഒരു വിധത്തിൽ പറഞ്ഞാൽ അന്നുമുതൽ ഞാൻ സാക്ഷീകരിക്കാൻ തുടങ്ങി.

ബൈബിൾ പഠിച്ച് 1941-ൽ ഞാൻ സ്‌നാനമേറ്റു. താമസിയാതെതന്നെ സഭയിൽ പുസ്‌തകാധ്യയനം നടത്താൻ എന്നെ നിയമിച്ചു. ഈ അധ്യയനത്തിൽ പങ്കെടുക്കാൻ ഞാൻ എന്‍റെ അമ്മയെയും കൂടപ്പിറപ്പുകളെയും പ്രോത്സാഹിപ്പിച്ചു. അങ്ങനെ ഞാൻ നടത്തിയിരുന്ന പുസ്‌തകാധ്യയനത്തിൽ അവരെല്ലാം ഹാജരാകാൻ തുടങ്ങി. ഡാഡിക്ക് പക്ഷേ താത്‌പര്യമില്ലായിരുന്നു.

കുടുംബത്തിൽനിന്നുള്ള എതിർപ്പ്

സഭയിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ എനിക്കു ലഭിച്ചുതുടങ്ങി. ഞാൻ സ്വന്തമായി ഒരു ദിവ്യാധിപത്യ ലൈബ്രറി ഉണ്ടാക്കി. ഒരു ദിവസം എന്‍റെ ലൈബ്രറിയിലേക്ക് ചൂണ്ടിക്കൊണ്ട് ഡാഡി പറഞ്ഞു: “ഈ പുസ്‌തകങ്ങളൊന്നും ഇനി ഇവിടെ കണ്ടുപോകരുത്‌, നിന്നെയും കണ്ടുപോകരുത്‌.” അങ്ങനെ എനിക്ക് വീട്ടിൽനിന്ന് ഇറങ്ങേണ്ടിവന്നു, ഒഹായോയിലെ സാൻസ്‌വിലിൽ എനിക്ക് ഒരു മുറി കിട്ടി. അവിടെ താമസം തുടങ്ങി. എങ്കിലും കുടുംബാംഗങ്ങളെ പ്രോത്സാഹിപ്പിക്കാനായി ഞാൻ കൂടെക്കൂടെ വീട്ടിൽ പോകുമായിരുന്നു.

അമ്മ മീറ്റിങ്ങുകളിൽ പങ്കെടുക്കുന്നത്‌ തടയാൻ ഡാഡി ശ്രമിച്ചുകൊണ്ടിരുന്നു. ചില സമയങ്ങളിൽ അമ്മ മീറ്റിങ്ങുകൾക്കു പോകുമ്പോൾ ഡാഡി പുറകേ ചെന്ന് അമ്മയെ പിടിച്ചുവലിച്ച് വീട്ടിലേക്കു കൊണ്ടുവരുമായിരുന്നു. എന്നാലും അമ്മ പുറകുവശത്തെ വാതിലിലൂടെ ഇറങ്ങി മീറ്റിങ്ങിന്‌ പോകുമായിരുന്നു. ഞാൻ അമ്മയോട്‌ പറഞ്ഞു: “ഇതൊന്നുംകൊണ്ട് അമ്മ വിഷമിക്കേണ്ട, ഓടിത്തളരുമ്പോൾ ഡാഡിതന്നെ മടുത്ത്‌ നിറുത്തിക്കോളും.” അതുതന്നെയാണ്‌ സംഭവിച്ചതും. ക്രമേണ അമ്മയെ തടയാനുള്ള ശ്രമം ഡാഡി ഉപേക്ഷിച്ചു. അങ്ങനെ കുറച്ചുനാൾ കഴിഞ്ഞ് അമ്മയ്‌ക്ക് ഒരു തടസ്സവും കൂടാതെ മീറ്റിങ്ങുകൾക്കു പോകാൻ കഴിഞ്ഞു.

1943-ൽ സഭയിൽ ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ പരിപാടിക്ക് തുടക്കംകുറിച്ചു. ഞാൻ വിദ്യാർഥിപ്രസംഗങ്ങൾ നടത്താൻ തുടങ്ങി. പ്രസംഗത്തിനു ശേഷം ലഭിച്ചിരുന്ന ബുദ്ധിയുപദേശം പ്രസംഗങ്ങൾ നടത്താനുള്ള കഴിവ്‌ മെച്ചപ്പെടുത്താൻ എന്നെ സഹായിച്ചു.

യുദ്ധസമയത്തെ നിഷ്‌പക്ഷത

രണ്ടാം ലോകയുദ്ധത്തിൽ രാഷ്‌ട്രങ്ങൾ പരസ്‌പരം പോരാട്ടം നടത്തിക്കൊണ്ടിരുന്ന സമയമായിരുന്നു അത്‌. 1944-ൽ എനിക്ക് സൈന്യത്തിൽ ചേരാനുള്ള ഉത്തരവ്‌ ലഭിച്ചു. ഒഹായോയിലെ കൊളംബസിലുള്ള ഫോർട്ട് ഹെയ്‌സിൽ ഞാൻ റിപ്പോർട്ട് ചെയ്‌തു. അവിടെ എന്‍റെ കായികക്ഷമത പരിശോധിക്കുകയും ചില രേഖകളൊക്കെ പൂരിപ്പിക്കുകയും ചെയ്‌തു. എന്നാൽ ഒരു പട്ടാളക്കാരനായി സേവിക്കില്ലെന്ന് ഞാൻ അധികാരികളോടു പറഞ്ഞു. അപ്പോൾ അവർ എന്നെ പോകാൻ അനുവദിച്ചെങ്കിലും ദിവസങ്ങൾ കഴിഞ്ഞ് ഒരു ഉദ്യോഗസ്ഥൻ എന്‍റെ വീട്ടിൽ വന്ന് ഇങ്ങനെ പറഞ്ഞു: “കോർവിൻ റോബെസൻ, നിങ്ങൾക്ക് എതിരെ ഒരു അറസ്റ്റുവാറണ്ട് ഉണ്ട്.”

രണ്ടാഴ്‌ച കഴിഞ്ഞ് കോടതിവിചാരണയുടെ സമയത്ത്‌ ജഡ്‌ജി പറഞ്ഞു: “എനിക്ക് ഒറ്റയ്‌ക്ക് തീരുമാനിക്കാൻ കഴിയുമായിരുന്നെങ്കിൽ ഞാൻ നിന്നെ ജീവപര്യന്തം തടവിനു വിധിക്കുമായിരുന്നു. നിനക്ക് എന്തെങ്കിലും പറയാനുണ്ടോ?” ഞാൻ ഇങ്ങനെ മറുപടി പറഞ്ഞു: “യുവർ ഓണർ, മതശുശ്രൂഷകരുടെ ഗണത്തിലാണ്‌ നിങ്ങൾ എന്നെയും പെടുത്തേണ്ടത്‌. കാരണം രാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിക്കുന്ന ഒരു ശുശ്രൂഷകനാണ്‌ ഞാനും. എന്‍റെ കാര്യത്തിൽ ഓരോ വീട്ടുവാതിലും ആണ്‌ എന്‍റെ പ്രസംഗവേദി.” ജഡ്‌ജി ജൂറി അംഗങ്ങളോട്‌ പറഞ്ഞു: “ഈ യുവാവ്‌ ഒരു ശുശ്രൂഷകനാണോ എന്ന് തീരുമാനിക്കാനല്ല നിങ്ങൾ ഇവിടെ ഇരിക്കുന്നത്‌. പകരം സൈന്യത്തിൽ പ്രവേശിക്കാൻ ഇദ്ദേഹം തയ്യാറാണോ അല്ലയോ എന്ന് തീരുമാനിക്കാനാണ്‌.” അരമണിക്കൂറിനുള്ളിൽ ജൂറിയുടെ വിധി വന്നു, ഞാൻ കുറ്റക്കാരനാണ്‌ എന്നായിരുന്നു അവരുടെ കണ്ടെത്തൽ. അഞ്ചു വർഷത്തെ തടവിനു വിധിച്ചുകൊണ്ട് ജഡ്‌ജി എന്നെ കെന്‍റക്കിയിലെ ആഷ്‌ലാന്‍റിലുള്ള ജയിലിലേക്ക് അയച്ചു.

ജയിലിൽ യഹോവ എന്നെ സംരക്ഷിച്ചു

ഒഹായോയിലെ കൊളംബസിലുള്ള ഒരു ജയിലിലാണ്‌ ആദ്യത്തെ രണ്ടാഴ്‌ച ഞാൻ ചെലവഴിച്ചത്‌. ആദ്യത്തെ ദിവസം മുഴുവൻ ഞാൻ ഒരു ജയിലറയിലായിരുന്നു. അപ്പോൾ ഞാൻ യഹോവയോടു പ്രാർഥിച്ചു: “അഞ്ചു വർഷം അറയിൽത്തന്നെ കിടക്കാൻ എനിക്കാകില്ല. എന്തു ചെയ്യണമെന്നും എനിക്ക് അറിയില്ല.”

അടുത്ത ദിവസം ഗാർഡുകൾ എന്നെ പുറത്തിറങ്ങാൻ അനുവദിച്ചു. അവിടെ നിന്ന നല്ല ഉയരമുള്ള ഒരു വലിയ മനുഷ്യന്‍റെ അടുത്തേക്കു ഞാൻ നടന്ന് ചെന്നു. ഞങ്ങൾ ഒരു ജനാലയിലൂടെ പുറത്തേക്കു നോക്കിക്കൊണ്ടു നിന്നു. അദ്ദേഹം എന്നോട്‌, “നീ ചെയ്‌ത കുറ്റം എന്താ?” എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, “ഞാൻ ഒരു യഹോവയുടെ സാക്ഷിയാണ്‌.” അപ്പോൾ അദ്ദേഹം, “ശരിക്കും! പിന്നെ നീ എങ്ങനെ ഇവിടെ എത്തി?” ഞാൻ പറഞ്ഞു, “യഹോവയുടെ സാക്ഷികൾ യുദ്ധത്തിനു പോകുകയോ ആളുകളെ കൊല്ലുകയോ ചെയ്യില്ല.” അപ്പോൾ അദ്ദേഹം പറഞ്ഞു: “ആരെയും കൊല്ലാൻ തയ്യാറല്ലാത്തതുകൊണ്ട് അവർ നിന്നെ ജയിലിൽ അടച്ചു. എന്നാൽ ആളുകളെ കൊല്ലുന്നതിന്‍റെ പേരിലാണ്‌ മറ്റുള്ളവരെ അവർ ജയിലിൽ അടയ്‌ക്കുന്നത്‌. എന്തൊരു വിരോധാഭാസം!” അതിനോടു ഞാനും യോജിച്ചു.

തുടർന്ന് അദ്ദേഹം ഇങ്ങനെ പറഞ്ഞു,“15 വർഷം ഞാൻ മറ്റൊരു ജയിലിലായിരുന്നു. അവിടെവെച്ച് ഞാൻ നിങ്ങളുടെ ചില പ്രസിദ്ധീകരണങ്ങൾ വായിച്ചിട്ടുണ്ട്.” അതു കേട്ടതും “ഈ മനുഷ്യന്‌ എന്‍റെ പക്ഷത്ത്‌ നിൽക്കാൻ തോന്നണമേ” എന്നു ഞാൻ യഹോവയോടു പ്രാർഥിച്ചു. ആ നിമിഷം, പോൾ എന്ന് പേരുള്ള അദ്ദേഹം പറഞ്ഞു: “ഇവിടെയുള്ള ആരെങ്കിലും നിന്നെ തൊട്ടാൽ, നീ ഒന്ന് ഒച്ചവെച്ചാൽ മതി. അവരുടെ കാര്യം ഞാനേറ്റു.” അങ്ങനെ, ആ സെക്ഷനിലുള്ള 50 പേരിൽനിന്നും യാതൊരു പ്രശ്‌നവും എനിക്കുണ്ടായില്ല.

കെന്‍റക്കിയിലെ ആഷ്‌ലാന്‍റിൽ നിഷ്‌പക്ഷതയുടെ പേരിൽ മറ്റു സാക്ഷികളോടൊപ്പം ഞാനും തടവിൽ കഴിഞ്ഞു

ജയിൽ അധികൃതർ എന്നെ ആഷ്‌ലാന്‍റിലേക്കു മാറ്റി. അവിടെ അപ്പോൾത്തന്നെ പക്വതയുള്ള പല സഹോദരങ്ങളുണ്ടായിരുന്നു. അവരുമായുള്ള സഹവാസം എന്നെയും മറ്റു സഹോദരങ്ങളെയും ആത്മീയമായി കരുത്തരായി നിൽക്കാൻ സഹായിച്ചു. ആഴ്‌ചതോറും വായിക്കാനായി അവർ ഞങ്ങൾക്കു ബൈബിളിലെ ഒരു ഭാഗം പട്ടികപ്പെടുത്തിത്തന്നു. സഹോദരങ്ങൾ സംഘടിപ്പിച്ചിരുന്ന ഈ യോഗങ്ങൾക്കായി ഞങ്ങൾ ചോദ്യങ്ങളും ഉത്തരങ്ങളും തയ്യാറാക്കുമായിരുന്നു. ഈ യോഗങ്ങളെ ‘ബൈബിൾ ബീസ്‌’ എന്നാണ്‌ വിളിച്ചിരുന്നത്‌. ഞങ്ങൾക്കിടയിൽ ഒരു പ്രദേശദാസനും ഉണ്ടായിരുന്നു. ഭിത്തിയോടു ചേർത്ത്‌ കട്ടിലുകൾ ഇട്ടിരുന്ന ഒരു വലിയ ഡോർമിറ്ററിയിലായിരുന്നു ഞങ്ങൾ. പ്രദേശദാസൻ എന്നോട്‌ ഇങ്ങനെ പറയുമായിരുന്നു: “ആ കാണുന്ന കട്ടിലുകൾ നോക്കാനുള്ള ഉത്തരവാദിത്വം നിന്‍റേതാണ്‌. അതിൽ കിടക്കുന്ന ആളാണ്‌ നിന്‍റെ പ്രദേശം. ആ വ്യക്തി അവിടുന്നു പോകുന്നതിനു മുമ്പ് അദ്ദേഹത്തെ സുവാർത്ത അറിയിച്ചെന്ന് ഉറപ്പുവരുത്തണം.” അങ്ങനെ വളരെ ക്രമീകൃതമായി ഞങ്ങൾ സുവാർത്ത പങ്കുവെച്ചു.

ജയിലിനു വെളിയിൽ ഞാൻ കണ്ടെത്തിയത്‌

1945-ൽ രണ്ടാം ലോകയുദ്ധം അവസാനിച്ചു. എന്നാൽ കുറച്ചുനാൾകൂടി എനിക്കു തടവിൽ കഴിയേണ്ടിവന്നു. “നിന്നെ ഇവിടുന്ന് പറഞ്ഞുവിടാൻ പറ്റിയാൽ, പിന്നെ ബാക്കിയുള്ളവരെ നേരെയാക്കാൻ എനിക്കു പറ്റും” എന്നു ഡാഡി എന്നോട്‌ പറഞ്ഞിരുന്നതിനാൽ കുടുംബാംഗങ്ങളെക്കുറിച്ച് എനിക്ക് അല്‌പം ഉത്‌കണ്‌ഠയുണ്ടായിരുന്നു. എന്നാൽ ജയിൽ മോചിതനായശേഷം ആ ഉത്‌കണ്‌ഠ സന്തോഷത്തിനു വഴിമാറി. ഡാഡിയുടെ എതിർപ്പുണ്ടായിരുന്നിട്ടും എന്‍റെ കുടുംബത്തിലെ ഏഴു പേർ മീറ്റിങ്ങിനു പോകുന്നുണ്ടായിരുന്നു. എന്‍റെ ഒരു അനിയത്തി സ്‌നാനമേൽക്കുകയും ചെയ്‌തിരുന്നു.

1913-ൽ യഹോവയെ സേവിക്കാൻ തുടങ്ങിയ ഒരു അഭിഷിക്തസഹോദരനായ ഡമിട്രിയസ്‌ പാപാജൊർജിനൊപ്പം ശുശ്രൂഷയിൽ ഏർപ്പെടുന്നു

1950-ൽ കൊറിയൻ യുദ്ധം ആരംഭിച്ചപ്പോൾ ഫോർട്ട് ഹെയ്‌സിൽ റിപ്പോർട്ട് ചെയ്യാൻ ഒരിക്കൽകൂടി എനിക്ക് നിർദേശം ലഭിച്ചു. അഭിരുചിപ്പരീക്ഷയ്‌ക്കു ശേഷം ഒരു ഉദ്യോഗസ്ഥൻ എന്നോടു പറഞ്ഞു: “നിങ്ങളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ മാർക്ക് കിട്ടിയവരിൽ ഒരാൾ നീയാണ്‌.” ഞാൻ പറഞ്ഞു, “അത്‌ ശരിയായിരിക്കാം, പക്ഷേ ഞാൻ സൈന്യത്തിൽ ചേരില്ല.” 2 തിമൊഥെയൊസ്‌ 2:3 ഉദ്ധരിച്ചുകൊണ്ട് ഞാൻ പറഞ്ഞു, “ഞാൻ ഇപ്പോൾത്തന്നെ ക്രിസ്‌തുവിന്‍റെ ഒരു പടയാളിയാണ്‌.” നീണ്ട ഒരു നിശ്ശബ്ദതയ്‌ക്കു ശേഷം അദ്ദേഹം പറഞ്ഞു, “നിനക്കു പോകാം.”

ഒഹായോയിലെ സിൻസിനാറ്റിയിൽവെച്ച് നടന്ന ഒരു കൺവെൻഷനിലെ ബെഥേൽ അപേക്ഷകർക്കായുള്ള യോഗത്തിൽ ഞാൻ പങ്കെടുത്തു. ദൈവരാജ്യത്തിനു വേണ്ടി കഠിനവേല ചെയ്യാൻ ഒരു സഹോദരൻ ആഗ്രഹിക്കുന്നെങ്കിൽ സംഘടനയ്‌ക്ക് അദ്ദേഹത്തെ ബെഥേലിൽ ഉപയോഗിക്കാനാകുമെന്ന് അവിടെവെച്ച് മിൽട്ടൻ ജി. ഹെൻഷൽ സഹോദരൻ ഞങ്ങളോടു പറഞ്ഞു. ഞാൻ ബെഥേൽസേവനത്തിന്‌ അപേക്ഷിച്ചു. അങ്ങനെ 1954 ആഗസ്റ്റ് മുതൽ ബ്രൂക്‌ലിൻ ബെഥേലിൽ സേവിക്കാൻ തുടങ്ങി. അന്നുമുതൽ ഇന്നുവരെ ഞാൻ ബെഥേലിൽ സേവിക്കുന്നു.

അവിടെ എനിക്കു ചെയ്യാൻ ധാരാളം ജോലികളുണ്ടായിരുന്നു. അനേകം വർഷം ഞാൻ അച്ചടിശാലയിലെയും ഓഫീസ്‌ സമുച്ചയത്തിലെയും ബോയിലറുകൾ പ്രവർത്തിപ്പിച്ചിരുന്നു, അതുപോലെ ഒരു മെക്കാനിക്കായും പൂട്ടുകൾ നന്നാക്കുന്ന ഒരാളായും ഒക്കെ സേവിച്ചു. ന്യൂയോർക്ക് സിറ്റിയിലെ സമ്മേളനഹാളുകളിലും ഞാൻ പ്രവർത്തിച്ചിട്ടുണ്ട്.

ബ്രൂക്‌ലിൻ ബെഥേലിലെ ഓഫീസ്‌ സമുച്ചയത്തിൽ ബോയിലറുകൾ പരിപാലിക്കുന്നു

ബെഥേലിലെ ആത്മീയദിനചര്യ ഞാൻ അതിയായി പ്രിയപ്പെടുന്നു, പ്രഭാതാരാധനയും ബെഥേൽ കുടുംബാംഗങ്ങളുടെ വീക്ഷാഗോപുരപഠനവും നിയമിതസഭയോടൊപ്പം ശുശ്രൂഷയിൽ ഏർപ്പെടുന്നതും എല്ലാം. ഇതെക്കുറിച്ചെല്ലാം ചിന്തിക്കുമ്പോൾ, ഈ കാര്യങ്ങളെല്ലാം യഹോവയുടെ സാക്ഷികളുടെ എല്ലാ കുടുംബങ്ങളിലും നടത്താൻ കഴിയുന്നതാണ്‌, നടത്തേണ്ടതുമാണ്‌. മാതാപിതാക്കളും കുട്ടികളും ഒരുമിച്ച് ദിനവാക്യം ചർച്ച ചെയ്യുന്നു, ക്രമമായ കുടുംബാരാധന നടത്തുന്നു, സഭായോഗങ്ങളിലും സുവാർത്താപ്രസംഗവേലയിലും സജീവമായി ഉൾപ്പെടുന്നു; ഇങ്ങനെയൊക്കെ ചെയ്യുകയാണെങ്കിൽ സാധ്യതയനുസരിച്ച് കുടുംബത്തിലെ എല്ലാവരും ആത്മീയാരോഗ്യമുള്ളവരായിരിക്കും.

ബെഥേലിലും സഭയിലും എനിക്കു ധാരാളം സുഹൃത്തുക്കളെ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. അവരിൽ ഇതിനകം സ്വർഗീയപ്രതിഫലം ലഭിച്ച അഭിഷിക്തരും മറ്റുള്ളവരും ഉണ്ട്. എന്നാൽ ബെഥേലംഗങ്ങൾ ഉൾപ്പെടെയുള്ള യഹോവയുടെ എല്ലാ ദാസരും അപൂർണരാണ്‌. ഒരു സഹോദരനുമായി എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അദ്ദേഹവുമായി സമാധാനത്തിലാകാൻ ഞാൻ എല്ലായ്‌പോഴും ശ്രമിക്കും. ഞാൻ മത്തായി 5:23, 24-ലെ വാക്കുകൾ ഓർക്കുകയും പരസ്‌പരമുള്ള അഭിപ്രായവ്യത്യാസങ്ങൾ എങ്ങനെ പരിഹരിക്കാനാണ്‌ പ്രതീക്ഷിക്കുന്നതെന്ന് ചിന്തിക്കുകയും ചെയ്യുന്നു. ക്ഷമ ചോദിക്കുന്നത്‌ അത്ര എളുപ്പമല്ല, എന്നാൽ അങ്ങനെ ചെയ്‌തതിനു ശേഷം വളരെ ചുരുക്കമായേ ഒരു സുഹൃത്തുമായുള്ള പ്രശ്‌നം നിലനിൽക്കുന്നതായി ഞാൻ കണ്ടിട്ടുള്ളൂ.

സേവനത്തിൽ നല്ല ഫലങ്ങൾ ലഭിക്കുന്നു

പ്രായാധിക്യംമൂലം ഇപ്പോൾ വീടുതോറും പോകുന്നത്‌ എനിക്ക് അത്ര എളുപ്പമല്ല, എങ്കിലും പിന്മാറാൻ ഞാൻ തയ്യാറല്ല. ഞാൻ കുറച്ച് ചൈനീസ്‌ മാൻഡറിൻ ഭാഷ പഠിച്ചു. അത്‌ ഉപയോഗിച്ച് തെരുവുകളിൽ ഞാൻ ചൈനക്കാരോട്‌ സുവാർത്ത അറിയിക്കാറുണ്ട്. ചില ദിവസങ്ങളിൽ 30 മുതൽ 40 വരെ മാസികകൾ സമർപ്പിച്ചിട്ടുണ്ട്.

ന്യൂയോർക്കിലെ ബ്രൂക്‌ലിനിൽ ചൈനീസ്‌ ഭാഷക്കാരോടു പ്രസംഗിക്കുന്നു

ചൈനയിലുള്ള ഒരാൾക്ക് ഞാൻ മടക്കസന്ദർശനം പോലും നടത്തി! ഒരു ദിവസം ഒരു പഴക്കടയുടെ പരസ്യങ്ങൾ വിതരണം ചെയ്‌തുകൊണ്ടിരുന്ന പ്രസന്നവദിയായ ഒരു പെൺകുട്ടി എന്നെ കണ്ട് പുഞ്ചിരിച്ചു. ഞാനും ചിരിച്ചു, എന്നിട്ട് ചൈനീസ്‌ ഭാഷയിലുള്ള വീക്ഷാഗോപുരവും ഉണരുക!-യും അവൾക്ക് കൊടുത്തു. അവൾ അത്‌ സ്വീകരിച്ചു. അവളുടെ പേര്‌ കെയ്‌റ്റി എന്നായിരുന്നു. അതിനു ശേഷം എപ്പോൾ കണ്ടാലും കെയ്‌റ്റി എന്‍റെ അടുത്തുവന്ന് സംസാരിക്കുമായിരുന്നു. ഞാൻ അവളെ പഴങ്ങളുടെയും പച്ചക്കറികളുടെയും ഇംഗ്ലീഷ്‌ പേരുകൾ പഠിപ്പിച്ചു. ഞാൻ ഓരോ പേരുകൾ പറയും, അവൾ അത്‌ ആവർത്തിക്കും. ബൈബിൾവാക്യങ്ങളും ഞാൻ അവൾക്കു വിശദീകരിച്ചുകൊടുത്തു, അവൾ ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകം സ്വീകരിച്ചു. എന്നാൽ ഏതാനും ആഴ്‌ചകൾ കഴിഞ്ഞ് പിന്നെ അവളെ കണ്ടതേ ഇല്ല.

മാസങ്ങൾക്കു ശേഷം പരസ്യങ്ങൾ വിതരണം ചെയ്‌തുകൊണ്ടിരുന്ന മറ്റൊരു പെൺകുട്ടിക്കും ഞാൻ മാസികകൾ കൊടുത്തു. പിറ്റേ ആഴ്‌ച, തന്‍റെ മൊബൈൽഫോൺ എന്‍റെ നേരെ നീട്ടിയിട്ട് അവൾ എന്നോടു പറഞ്ഞു, “ചൈനയിൽനിന്ന് ഒരു വ്യക്തി താങ്കളോട്‌ സംസാരിക്കാൻ ആഗ്രഹിക്കുന്നു.” ഞാൻ പറഞ്ഞു “അതിന്‌ എനിക്കു ചൈനയിലുള്ള ആരെയും പരിചയമില്ലല്ലോ!” എന്നാൽ അവൾ എന്നെ നിർബന്ധിച്ചു. അപ്പോൾ ഫോൺ ഞാൻ മേടിച്ചിട്ട് പറഞ്ഞു: “ഹലോ, ഞാൻ റോബെസൻ ആണ്‌.” അപ്പോൾ മറുതലയ്‌ക്കൽനിന്ന് പറഞ്ഞു: “റോബി, ഇത്‌ ഞാനാ, കെയ്‌റ്റി. ഇപ്പോൾ ഞാൻ ചൈനയിലാണ്‌.” “ചൈനയിലോ,” ഞാൻ ചോദിച്ചു. “അതെ. താങ്കൾക്ക് ഫോൺ തന്നത്‌ ആരാണെന്ന് അറിയാമോ റോബി? അത്‌ എന്‍റെ അനിയത്തിയാണ്‌. താങ്കൾ എന്നെ പല നല്ല കാര്യങ്ങളും പഠിപ്പിച്ചിട്ടുണ്ട്. എന്നെ പഠിപ്പിച്ചതുപോലെ അവളെയും അതെല്ലാമൊന്നു പഠിപ്പിക്കാമോ?” ഞാൻ പറഞ്ഞു: “എന്നെക്കൊണ്ടാകുന്നതുപോലെ ഞാൻ ചെയ്യാം. നീ ഇപ്പോൾ എവിടെയാണെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.” അതിനു ശേഷം കെയ്‌റ്റിയുടെ സഹോദരിയോട്‌ ഞാൻ അവസാനമായി ഒരിക്കൽക്കൂടി സംസാരിച്ചു. ആ പെൺകുട്ടികൾ എവിടെയായിരുന്നാലും, അവർ യഹോവയെക്കുറിച്ച് കൂടുതൽ അറിയണം എന്നാണ്‌ എന്‍റെ ആഗ്രഹം.

യഹോവയ്‌ക്കുള്ള വിശുദ്ധസേവനത്തിൽ ഞാൻ 73 വർഷം പിന്നിട്ടിരിക്കുന്നു. തടവിലായിരിക്കെ നിഷ്‌പക്ഷതയും വിശ്വസ്‌തതയും കാത്തുസൂക്ഷിക്കാൻ യഹോവ എന്നെ സഹായിച്ചതിൽ ഞാൻ ഏറെ സന്തോഷിക്കുന്നു. ഡാഡിയുടെ എതിർപ്പുണ്ടായിരുന്നിട്ടും ഞാൻ മടുത്തുപോകാതിരുന്നത്‌ അവരെയും ധൈര്യപ്പെടുത്തി എന്ന് എന്‍റെ കൂടെപ്പിറപ്പുകൾ പറയും. കാലക്രമേണ എന്‍റെ മൂന്നു സഹോദരന്മാരും മൂന്നു സഹോദരിമാരും അമ്മയും സ്‌നാനമേറ്റു. പിൽക്കാലത്ത്‌ ഡാഡിക്കും മയം വന്നു, മരിക്കുന്നതിനു മുമ്പ് അദ്ദേഹം ചില മീറ്റിങ്ങുകൾക്കു പോകുകയും ചെയ്‌തു.

ദൈവേഷ്ടം അതാണെങ്കിൽ മരിച്ചുപോയ എന്‍റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പുതിയ ലോകത്തിൽ ജീവനിലേക്കു വരും. നിത്യതയിലുടനീളം നമ്മൾ സ്‌നേഹിക്കുന്നവരോടൊപ്പം യഹോവയെ സേവിക്കുന്നതിന്‍റെ സന്തോഷം ഒന്നു ഭാവനയിൽ കാണുക! *

^ ഖ. 32 ഈ ലേഖനം പ്രസിദ്ധീകരിക്കുന്നതിനു മുമ്പ്, കോർവിൻ റോബെസൻ യഹോവയോടു വിശ്വസ്‌തനായി മരിച്ചു.