വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സന്തോഷത്തോടെ യഹോവയെ സേവിക്കുന്നതിൽ തുടരുക

സന്തോഷത്തോടെ യഹോവയെ സേവിക്കുന്നതിൽ തുടരുക

നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷനിർഭരമായ ദിവസം ഏതാണ്‌? അതു നിങ്ങളുടെ വിവാഹദിനം ആണോ? ഒരു കുഞ്ഞ് പിറന്നപ്പോഴാണോ? അതോ നിങ്ങൾ സ്‌നാനമേറ്റ ദിവസമാണോ? സാധ്യതയനുസരിച്ച് സ്‌നാനമേറ്റ ആ ദിവസംതന്നെ ആയിരിക്കാം നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും സന്തോഷകരവും ആയ ദിനം. അന്ന്, നിങ്ങൾ പൂർണ ഹൃദയത്തോടും ദേഹിയോടും മനസ്സോടും ശക്തിയോടും കൂടെയാണ്‌ ദൈവത്തെ സേവിക്കുന്നതെന്ന് തെളിയിച്ചപ്പോൾ നിങ്ങളുടെ സഹോദരീസഹോദരന്മാർ എത്രമാത്രം സന്തോഷിച്ചുകാണും!—മർക്കോ. 12:30.

സ്‌നാനമേറ്റ അന്നുമുതൽ യഹോവയെ സേവിക്കുന്നതിൽ നിങ്ങൾ വളരെ സന്തോഷം ആസ്വദിക്കുന്നുണ്ടാകാം. എന്നിരുന്നാലും പല പ്രചാരകർക്കും ആദ്യമുണ്ടായിരുന്നത്ര സന്തോഷം ഇപ്പോഴില്ല. എന്തുകൊണ്ടാണ്‌ ഇത്‌ സംഭവിക്കുന്നത്‌? യഹോവയെ സന്തോഷത്തോടെ സേവിക്കുന്നതിൽ തുടരാൻ നമുക്ക് എന്തെല്ലാം കാരണങ്ങളുണ്ട്?

ചിലർക്ക് സന്തോഷം നഷ്ടമായതിന്‍റെ കാരണം

രാജ്യസന്ദേശം നമുക്ക് വളരെയധികം സന്തോഷം തരുന്നു. എന്തുകൊണ്ട്? കാരണം ദൈവരാജ്യം ഈ ദുഷ്ടവ്യവസ്ഥിതിയെ നശിപ്പിക്കുമെന്നും പുതിയ ലോകം ആനയിക്കുമെന്നും യഹോവ വാഗ്‌ദാനം ചെയ്യുന്നു. സെഫന്യാവു 1:14 നമുക്ക് ഈ ഉറപ്പു തരുന്നു: “യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു; അതു അടുത്തു അത്യന്തം ബദ്ധപ്പെട്ടുവരുന്നു.” എന്നാൽ അന്ത്യം പ്രതീക്ഷിച്ചതിലും അകലെയാണ്‌ എന്ന് നമുക്ക് തോന്നുന്നെങ്കിൽ അത്‌ ആദ്യമുണ്ടായിരുന്ന നമ്മുടെ സന്തോഷം നഷ്ടപ്പെടുത്തിയേക്കാം. ദൈവസേവനത്തിലുള്ള നമ്മുടെ തീക്ഷ്ണതയ്‌ക്ക് അത്‌ മങ്ങലേൽപ്പിച്ചേക്കാം.—സദൃ. 13:12.

സഹോദരങ്ങളോടൊപ്പം സമയം ചെലവഴിക്കുമ്പോൾ സന്തോഷത്തോടെ യഹോവയെ സേവിക്കുന്നതിൽ തുടരാൻ നമുക്ക് പ്രോത്സാഹനം ലഭിക്കും. ഒരുപക്ഷേ സത്യാരാധനയിലേക്ക് നമ്മളെ ആകർഷിച്ചത്‌ ദൈവജനത്തിന്‍റെ നല്ല നടത്തയായിരിക്കാം. ദൈവസേവനം സന്തോഷത്തോടെ തുടങ്ങാൻ അതു നമ്മളെ സഹായിച്ചിട്ടുണ്ടാകാം. (1 പത്രോ. 2:12) എന്നാൽ ദൈവത്തിന്‍റെ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ ഒരു സഹോദരനോ സഹോദരിയോ പരാജയപ്പെടുമ്പോൾ സഭയിലുള്ള ചിലരെ അത്‌ നിരുത്സാഹപ്പെടുത്തുകയും അവരുടെ സന്തോഷം നഷ്ടപ്പെടാൻ ഇടയാക്കുകയും ചെയ്‌തേക്കാം.

പണത്തോടും വസ്‌തുവകകളോടും ഉള്ള സ്‌നേഹവും നമ്മുടെ സന്തോഷം നഷ്ടപ്പെടുത്തും. എങ്ങനെ? യഥാർഥത്തിൽ, നമുക്ക് ഒരാവശ്യവുമില്ലാത്ത സാധനങ്ങൾപോലും വാങ്ങിക്കൂട്ടാൻ സാത്താന്‍റെ ലോകം നമ്മളെ പ്രേരിപ്പിക്കുന്നു. എന്നാൽ നമ്മൾ യേശുവിന്‍റെ പിൻവരുന്ന വാക്കുകൾ മനസ്സിൽപ്പിടിക്കുന്നു: “രണ്ടുയജമാനന്മാരെ സേവിക്കാൻ ആർക്കും കഴിയുകയില്ല. ഒന്നുകിൽ അവൻ ഒന്നാമനെ ദ്വേഷിച്ച് മറ്റവനെ സ്‌നേഹിക്കും; അല്ലെങ്കിൽ ഒന്നാമനോടു പറ്റിച്ചേർന്ന് മറ്റവനെ നിന്ദിക്കും. നിങ്ങൾക്ക് ഒരേസമയം ദൈവത്തെയും ധനത്തെയും സേവിക്കുക സാധ്യമല്ല.” (മത്താ. 6:24) നമുക്ക് ഒരേസമയം സന്തോഷത്തോടെ ദൈവത്തെ സേവിക്കാനും അതേ സമയംതന്നെ ഈ ലോകത്തിലുള്ളത്‌ പരമാവധി സ്വന്തമാക്കാനും കഴിയില്ല.

‘രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കുക’

യഹോവയെ സ്‌നേഹിക്കുന്നവർക്ക് യഹോവയെ സേവിക്കുക എന്നത്‌ ഭാരമുള്ള ഒരു കാര്യമല്ല. (1 യോഹ. 5:3) യേശു ഇങ്ങനെ പറഞ്ഞു: “ക്ലേശിതരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എന്‍റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങൾക്ക് ഉന്മേഷം പകരും. എന്‍റെ നുകം ഏറ്റുകൊണ്ട് എന്നിൽനിന്നു പഠിക്കുവിൻ. ഞാൻ സൗമ്യതയും താഴ്‌മയും ഉള്ളവനാകയാൽ നിങ്ങൾ ഉന്മേഷം കണ്ടെത്തും; എന്തെന്നാൽ എന്‍റെ നുകം മൃദുവും എന്‍റെ ചുമട്‌ ലഘുവും ആകുന്നു.” (മത്താ. 11:28-30) ഒരു യഥാർഥ ക്രിസ്‌ത്യാനി ആയിരിക്കുന്നത്‌ നവോന്മേഷവും സന്തോഷവും നൽകും. തീർച്ചയായും യഹോവയുടെ സേവനത്തിൽ സന്തോഷത്തോടെ തുടരാൻ നമുക്ക് നല്ല കാരണങ്ങളുണ്ട്. അതിൽ മൂന്നെണ്ണം നമുക്ക് ഇപ്പോൾ നോക്കാം.—ഹബ. 3:18.

നമ്മൾ സേവിക്കുന്നത്‌ നമ്മുടെ ജീവദാതാവായ സന്തുഷ്ടദൈവത്തെയാണ്‌. (പ്രവൃ. 17:28; 1 തിമൊ. 1:11) നമ്മുടെ ജീവന്‌ നമ്മൾ കടപ്പെട്ടിരിക്കുന്നതു സ്രഷ്ടാവിനോടാണ്‌. അതുകൊണ്ട് സ്‌നാനമേറ്റിട്ട് എത്ര വർഷം കഴിഞ്ഞാലും നമ്മുടെ ജീവിതം യഹോവയെ സന്തോഷത്തോടെ സേവിക്കുന്നതിനായി നമുക്ക് ഉപയോഗിക്കാം.

രാജ്യപ്രത്യാശയെക്കുറിച്ച് ഓർമിച്ചുകൊണ്ടും പ്രവർത്തനനിരതനായിരുന്നുകൊണ്ടും ഹെക്‌ടർ സന്തോഷം നിലനിറുത്തുന്നു

40 വർഷം സഞ്ചാരമേൽവിചാരകനായി സേവിച്ച ഹെക്‌ടറിന്‍റെ അനുഭവം ശ്രദ്ധിക്കുക. ഇപ്പോൾ “വാർദ്ധക്യത്തിലും” അദ്ദേഹം സന്തോഷത്തോടെ യഹോവയെ സേവിക്കുന്നു. (സങ്കീ. 92:12-14) ഭാര്യയുടെ രോഗം ദൈവസേവനത്തിലെ അദ്ദേഹത്തിന്‍റെ പങ്ക് കുറച്ചൊക്കെ പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും ഹെക്‌ടറിന്‌ സന്തോഷം നഷ്ടപ്പെട്ടിട്ടില്ല. അദ്ദേഹം പറയുന്നു: “അവളുടെ രോഗം ഓരോ ദിവസം കഴിയുന്തോറും വഷളായിക്കൊണ്ടിരിക്കുകയാണ്‌. അത്‌ എന്നെ വല്ലാതെ ദുഃഖിപ്പിക്കുന്നുണ്ട്. അവളെ പരിചരിക്കുന്നതിൽ പല ബുദ്ധിമുട്ടുകളുമുണ്ട്, എങ്കിലും ദൈവസേവനത്തിലെ എന്‍റെ സന്തോഷം കവർന്നെടുക്കാൻ ഇതിനെ ഒന്നും ഞാൻ അനുവദിച്ചിട്ടില്ല. യഹോവ മനുഷ്യനെ സൃഷ്ടിച്ചതിന്‍റെ ഉദ്ദേശ്യം എന്താണെന്നും എന്‍റെ ജീവന്‌ ഞാൻ കടപ്പെട്ടിരിക്കുന്നത്‌ അവനോട്‌ ആണെന്നും ഉള്ള ബോധ്യം എനിക്കുണ്ട്. അത്‌ യഹോവയെ ആഴമായി സ്‌നേഹിക്കാനും മുഴു ഹൃദയത്തോടെ സേവിക്കാനും എന്നെ പ്രേരിപ്പിക്കുന്നു. പ്രസംഗപ്രവർത്തനത്തിൽ സജീവമായി ഏർപ്പെടാൻ കഠിനശ്രമം ചെയ്‌തുകൊണ്ടും രാജ്യപ്രത്യാശയിൽ മനസ്സു കേന്ദ്രീകരിച്ചുകൊണ്ടും ഞാൻ എന്‍റെ സന്തോഷം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുന്നു.”

സന്തുഷ്ടജീവിതം സാധ്യമാക്കുന്നതിനായി യഹോവ മറുവില പ്രദാനം ചെയ്‌തിരിക്കുന്നു. “തന്‍റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്‌ അവനെ നൽകുവാൻ തക്കവണ്ണം ദൈവം ലോകത്തെ അത്രമേൽ സ്‌നേഹിച്ചു.” (യോഹ. 3:16) അതെ, മറുവില എന്ന യഹോവയുടെ സ്‌നേഹപുരസരമായ സമ്മാനത്തിൽ വിശ്വാസം അർപ്പിക്കുമ്പോൾ നമുക്ക് പാപങ്ങൾ ക്ഷമിച്ചുകിട്ടുകയും നിത്യജീവൻ ലഭിക്കുകയും ചെയ്യും. നന്ദിയുള്ളവരായിരിക്കാൻ എത്ര നല്ല കാരണം! മറുവിലയോടുള്ള നന്ദി യഹോവയെ സന്തോഷത്തോടെ സേവിക്കാൻ നമ്മളെ പ്രേരിപ്പിക്കും.

ഖെസൂസ്‌ ജീവിതം ലളിതമാക്കുകയും വർഷങ്ങളോളം യഹോവയെ സന്തോഷത്തോടെ സേവിക്കുകയും ചെയ്‌തു

മെക്‌സിക്കോയിലുള്ള ഖെസൂസ്‌ ഇങ്ങനെ പറയുന്നു: “ഞാൻ ജോലിക്ക് അടിമയായിരുന്നു എന്നുതന്നെ പറയാം. നിർബന്ധമല്ലായിരുന്നെങ്കിലും ചിലപ്പോൾ ഞാൻ തുടർച്ചയായി അഞ്ചു ഷിഫ്‌റ്റുകളിൽ ജോലി ചെയ്‌തിരുന്നു. പണം ഉണ്ടാക്കാൻവേണ്ടി മാത്രമാണ്‌ ഞാൻ അങ്ങനെ ചെയ്‌തത്‌. എന്നാൽ പിന്നീട്‌ ഞാൻ യഹോവയെക്കുറിച്ചും മനുഷ്യർക്കുവേണ്ടി യഹോവ തന്‍റെ പ്രിയപുത്രനെ നൽകിയതിനെക്കുറിച്ചും പഠിച്ചു. അപ്പോൾ യഹോവയെ സേവിക്കണമെന്ന് എനിക്ക് ശക്തമായ ആഗ്രഹം തോന്നി. അതുകൊണ്ട് ഞാൻ എന്‍റെ ജീവിതം യഹോവയ്‌ക്ക് സമർപ്പിച്ചു. 28 വർഷമായി ജോലി ചെയ്‌തിരുന്ന കമ്പനി വിടാനും മുഴുസമയ ശുശ്രൂഷ ഏറ്റെടുക്കാനും ഞാൻ തീരുമാനിച്ചു.” സന്തോഷകരമായ ദൈവസേവനത്തിന്‍റെ തുടക്കമായിരുന്നു അത്‌.

ധാർമികമായി ശുദ്ധിയുള്ള ഒരു ജീവിതം നയിക്കുന്നതും നമുക്ക് സന്തോഷം നൽകുന്നു. യഹോവയെ അറിയാൻ ഇടയാകുന്നതിനു മുമ്പ് നിങ്ങളുടെ ജീവിതം എങ്ങനെയുള്ളതായിരുന്നെന്ന് ഒന്നു ചിന്തിച്ചുനോക്കൂ! അപ്പൊസ്‌തലനായ പൗലോസ്‌ റോമിലെ ക്രിസ്‌ത്യാനികളെ, അവർ ഒരിക്കൽ “പാപത്തിന്‍റെ അടിമകൾ” ആയിരുന്നെന്നും ഇപ്പോൾ അവർ “നീതിയുടെ അടിമകളായി”ത്തീർന്നെന്നും ഓർമിപ്പിച്ചു. ഒരു വിശുദ്ധജീവിതം നയിച്ചതിനാൽ അവർക്കു നിത്യജീവന്‍റെ പ്രത്യാശയുണ്ടായിരുന്നു. (റോമ. 6:17-22) നമ്മളും യഹോവയുടെ നിലവാരങ്ങൾ പിൻതുടരുന്നു. അങ്ങനെ അസാന്മാർഗികമോ അക്രമാസക്തമോ ആയ ഒരു ജീവിതം നയിക്കുന്നതിൽനിന്ന് ഉണ്ടാകുന്ന ഹൃദയവേദന നമ്മൾ ഒഴിവാക്കുന്നു. സന്തോഷിക്കാനുള്ള എത്ര വലിയ ഒരു കാരണം!

“യഹോവയെ സേവിക്കാനായി ചെലവഴിച്ച വർഷങ്ങളാണ്‌ എന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ കാലം.”—ഖെയ്‌മി

ഖെയ്‌മിയുടെ അനുഭവം നോക്കുക. ഒരു പരിണാമവാദിയും നിരീശ്വരവാദിയും ആയിരുന്ന അദ്ദേഹം ഒരു ബോക്‌സറും ആയിരുന്നു. അദ്ദേഹം ക്രിസ്‌തീയയോഗങ്ങളിൽ ഹാജരാകാൻ തുടങ്ങി. അവിടെ കണ്ട സ്‌നേഹം അദ്ദേഹത്തിൽ മതിപ്പുളവാക്കി. എന്നാൽ പഴയ ജീവിതഗതി ഉപേക്ഷിക്കാൻ അദ്ദേഹം ആദ്യം ദൈവത്തിൽ വിശ്വസിക്കണമായിരുന്നു. സഹായത്തിനായി അദ്ദേഹം യഹോവയോടു പ്രാർഥിച്ചു. ഖെയ്‌മി പറയുന്നു: “പതുക്കെപ്പതുക്കെ ഒരു സ്‌നേഹവാനായ പിതാവിന്‍റെയും കരുണയുള്ള ദൈവത്തിന്‍റെയും അസ്‌തിത്വം ഞാൻ തിരിച്ചറിഞ്ഞു. യഹോവയുടെ നിലവാരങ്ങളോട്‌ അടുത്തു പറ്റിനിൽക്കുന്നത്‌ എനിക്കൊരു സംരക്ഷണമാണ്‌. ഞാൻ മാറ്റം വരുത്തിയില്ലായിരുന്നെങ്കിൽ ബോക്‌സർമാരായ എന്‍റെ ചില സുഹൃത്തുക്കളെപ്പോലെ ഞാനും കൊല്ലപ്പെട്ടേനേ. യഹോവയെ സേവിക്കാനായി ചെലവഴിച്ച വർഷങ്ങളാണ്‌ എന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ കാലം.”

മടുത്തുപോകരുത്‌!

ഈ ദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യത്തിനായി കാത്തിരിക്കവെ, നമ്മുടെ മനോഭാവം എന്തായിരിക്കണം? ഓർക്കുക, ദൈവേഷ്ടം ചെയ്‌തുകൊണ്ട് ലഭിക്കാനിരിക്കുന്ന നിത്യജീവനായി നമ്മൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്‌. “അതുകൊണ്ട് നന്മ ചെയ്യുന്നതിൽ മടുത്തുപോകരുത്‌. തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും.” (ഗലാ. 6:8, 9) യഹോവയുടെ സഹായത്തോടെ നമുക്ക് സഹിച്ചുനിൽക്കാം, “മഹാകഷ്ട”ത്തെ അതിജീവിക്കാൻവേണ്ട ഗുണങ്ങൾ വളർത്തിയെടുക്കാൻ പരിശ്രമിക്കാം, യഹോവയെ സന്തോഷത്തോടെ സേവിക്കുന്നതിൽ തുടരാം.—വെളി. 7:9, 13, 14; യാക്കോ. 1:2-4.

നമ്മൾ യഹോവയ്‌ക്കുവേണ്ടി ചെയ്യുന്ന എല്ലാറ്റിനെക്കുറിച്ചും, യഹോവയോടും ആ നാമത്തോടും കാണിക്കുന്ന സ്‌നേഹത്തെക്കുറിച്ചും, യഹോവയ്‌ക്ക് അറിയാം. അതുകൊണ്ട് യഹോവ നമ്മുടെ സഹിഷ്‌ണുതയ്‌ക്കു പ്രതിഫലം തരുമെന്ന് ഉറപ്പുള്ളവരായിരിക്കാം. യഹോവയെ സന്തോഷത്തോടെ സേവിക്കുന്നതിൽ തുടരുന്നെങ്കിൽ നമ്മൾ സങ്കീർത്തനക്കാരനായ ദാവീദിനെപ്പോലെ ആയിരിക്കും. അവൻ പറഞ്ഞു: “ഞാൻ യഹോവയെ എപ്പോഴും എന്‍റെ മുമ്പിൽ വെച്ചിരിക്കുന്നു; അവൻ എന്‍റെ വലത്തുഭാഗത്തുള്ളതുകൊണ്ടു ഞാൻ കുലുങ്ങിപ്പോകയില്ല. അതുകൊണ്ടു എന്‍റെ ഹൃദയം സന്തോഷിച്ചു എന്‍റെ മനസ്സു ആനന്ദിക്കുന്നു; എന്‍റെ ജഡവും നിർഭയമായി വസിക്കും.”—സങ്കീ. 16:8, 9.