വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ യഹോവയിൽ അഭയം തേടുന്നുവോ?

നിങ്ങൾ യഹോവയിൽ അഭയം തേടുന്നുവോ?

“യഹോവ തന്‍റെ ദാസന്മാരുടെ ജീവനെ വീണ്ടെടുക്കുന്നു; ദൈവത്തെ അഭയമാക്കുന്ന ആരെയും കുറ്റക്കാരായി കണക്കാക്കില്ല.”—സങ്കീ. 34:22.

ഗീതങ്ങൾ: 8, 54

1. പാപികളായതുകൊണ്ട് ദൈവത്തിന്‍റെ വിശ്വസ്‌തരായ ദാസർക്കു പൊതുവേ എന്തു തോന്നിയിട്ടുണ്ട്?

“എന്തൊരു പരിതാപകരമായ അവസ്ഥയാണ്‌ എന്‍റേത്‌!” (റോമ. 7:24) അപ്പോസ്‌തലനായ പൗലോസിന്‍റെ വാക്കുകളാണ്‌ ഇത്‌. അനേകം ദൈവദാസരും സമാനമായി ചിന്തിച്ചിട്ടുണ്ട്. യഹോവയെ പ്രസാദിപ്പിക്കാൻ നമുക്കെല്ലാം ആഗ്രഹമുണ്ടെങ്കിലും പാപികളും അപൂർണരും ആയതുകൊണ്ട് നമുക്കു ചിലപ്പോഴൊക്കെ തെറ്റുകൾ പറ്റുന്നു. അപ്പോൾ നമുക്കു നിരാശ തോന്നിയേക്കാം. ഗുരുതരമായ പാപം ചെയ്‌ത ചില ക്രിസ്‌ത്യാനികൾക്കാണെങ്കിൽ, ദൈവത്തിനു തങ്ങളോടു ക്ഷമിക്കാനാകില്ല എന്നുപോലും തോന്നിയിട്ടുണ്ട്.

2. (എ) ദൈവത്തിന്‍റെ ദാസർ കുറ്റബോധത്താൽ നീറിപ്പുകയേണ്ടതില്ലെന്നു സങ്കീർത്തനം 34:22 സൂചിപ്പിക്കുന്നത്‌ എങ്ങനെ? (ബി) ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും? (“ പാഠങ്ങളോ പ്രതിമാതൃകകളോ?” എന്ന ചതുരം കാണുക.)

2 എങ്കിലും യഹോവയെ അഭയമാക്കുന്നവർ കുറ്റബോധത്താൽ നീറിപ്പുകയേണ്ടതില്ലെന്നു തിരുവെഴുത്തുകൾ ഉറപ്പുതരുന്നു. (സങ്കീർത്തനം 34:22 വായിക്കുക.) യഹോവയെ അഭയമാക്കുന്നതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌? യഹോവയുടെ കരുണയിൽനിന്നും ക്ഷമയിൽനിന്നും പ്രയോജനം നേടാൻ എന്തൊക്കെ ചെയ്യണം? പുരാതന ഇസ്രായേലിൽ നിലവിലുണ്ടായിരുന്ന അഭയനഗരങ്ങളുടെ ക്രമീകരണം ഈ ചോദ്യങ്ങൾക്ക് എങ്ങനെയാണ്‌ ഉത്തരം തരുന്നതെന്നു നോക്കാം. നിയമ ഉടമ്പടിയുടെ ഭാഗമായിരുന്നു ആ ക്രമീകരണമെന്നതു ശരിയാണ്‌. എ.ഡി. 33-ലെ പെന്തിക്കോസ്‌തിൽ ആ ഉടമ്പടിക്കു മാറ്റംവരുകയും ചെയ്‌തു. എന്നാൽ മോശയുടെ നിയമം യഹോവയാണു കൊടുത്തതെന്ന് ഓർക്കുക. അതുകൊണ്ട് അഭയനഗരങ്ങളുടെ ക്രമീകരണത്തെക്കുറിച്ച് പഠിക്കുമ്പോൾ പാപത്തെയും പാപികളെയും പശ്ചാത്താപത്തെയും കുറിച്ചുള്ള യഹോവയുടെ വീക്ഷണം നമുക്കു മനസ്സിലാക്കാനാകും. നമുക്ക് ആദ്യം അഭയനഗരങ്ങളുടെ ഉദ്ദേശ്യത്തെയും അവയുടെ പ്രവർത്തനത്തെയും കുറിച്ച് പഠിക്കാം.

“അഭയനഗരങ്ങൾ തിരഞ്ഞെടുക്കുക”

3. ഇസ്രായേലിൽ മനഃപൂർവം ഒരാൾ മറ്റൊരാളെ കൊന്നാൽ എന്തു ചെയ്യണമായിരുന്നു?

3 പുരാതന ഇസ്രായേലിലെ കൊലപാതകങ്ങളെ യഹോവ വളരെ ഗൗരവമായാണു കണ്ടിരുന്നത്‌. ഒരാൾ മനഃപൂർവം മറ്റൊരാളെ കൊന്നാൽ കൊല്ലപ്പെട്ടയാളുടെ ഏറ്റവും അടുത്ത ബന്ധുവായ പുരുഷൻ ‘രക്തത്തിനു പകരം ചോദിക്കാൻ ബാധ്യസ്ഥനായിരുന്നു.’ അയാൾ കൊലപാതകിയെ കൊല്ലണമായിരുന്നു. (സംഖ്യ 35:19) നിരപരാധിയായ ഒരാളുടെ രക്തം ചൊരിയുന്നതിന്‌ അതായിരുന്നു പരിഹാരം. ഈ ശിക്ഷ പെട്ടെന്നുതന്നെ നടപ്പാക്കുന്നതു വാഗ്‌ദത്തദേശം അശുദ്ധമാകുന്നതിൽനിന്ന് തടയുമായിരുന്നു. കാരണം യഹോവ ഇങ്ങനെ കല്‌പിച്ചിരുന്നു: ‘നിങ്ങൾ താമസിക്കുന്ന ദേശം നിങ്ങൾ മലിനമാക്കരുത്‌. (മനുഷ്യരക്തം ചൊരിയുന്നതു) ദേശത്തെ മലിനമാക്കും.’—സംഖ്യ 35:33, 34.

4. അബദ്ധവശാൽ ഇസ്രായേലിൽ ഒരാൾ മറ്റൊരാളെ കൊല്ലുന്നെങ്കിൽ എന്തായിരുന്നു ക്രമീകരണം?

4 എന്നാൽ അബദ്ധവശാൽ ഒരാൾ മറ്റൊരാളെ കൊല്ലുന്നെങ്കിലോ? അബദ്ധത്തിലാണെങ്കിലും നിരപരാധിയുടെ രക്തം ചൊരിഞ്ഞതിന്‌ അയാൾ കുറ്റക്കാരനായിരുന്നു. (ഉൽപ. 9:5) എങ്കിലും അങ്ങനെയുള്ളവർക്കായി യഹോവ കരുണാപൂർവം ഒരു ക്രമീകരണം ചെയ്‌തു. അതായിരുന്നു ഇസ്രായേലിലുണ്ടായിരുന്ന ആറ്‌ അഭയനഗരങ്ങൾ. കൊല ചെയ്‌തയാൾക്ക്, രക്തത്തിനു പകരം ചോദിക്കാൻ ബാധ്യസ്ഥനായ വ്യക്തിയിൽനിന്ന് രക്ഷപ്പെടാനായി അതിലൊന്നിലേക്ക് ഓടിപ്പോകാമായിരുന്നു. അവിടെ അയാൾ സുരക്ഷിതനായിരുന്നു. മഹാപുരോഹിതന്‍റെ മരണംവരെ അയാൾ അവിടെത്തന്നെ താമസിക്കണമായിരുന്നു.—സംഖ്യ 35:15, 28.

5. അഭയനഗരങ്ങളുടെ ക്രമീകരണം യഹോവയെക്കുറിച്ച് കൂടുതൽ അറിയാൻ സഹായിക്കുന്നത്‌ എങ്ങനെ?

5 അഭയനഗരങ്ങളുടെ ക്രമീകരണം ഏതെങ്കിലും മനുഷ്യന്‍റെ ബുദ്ധിയിൽ ഉദിച്ച കാര്യമല്ലായിരുന്നു. യഹോവതന്നെയാണു യോശുവയോട്‌ ഇങ്ങനെ കല്‌പിച്ചത്‌: “ഇസ്രായേല്യരോട്‌ ഇങ്ങനെ പറയുക: ‘അഭയനഗരങ്ങൾ തിരഞ്ഞെടുക്കുക.’” ഈ നഗരങ്ങൾക്ക് “ഒരു വിശുദ്ധപദവി” കൊടുക്കുകയും ചെയ്‌തു. അതായത്‌, പ്രത്യേക ഉദ്ദേശ്യത്തിനായി ഈ നഗരങ്ങൾ വേർതിരിച്ചു. (യോശു. 20:1, 2, 7, 8) യഹോവ ഇതിൽ നേരിട്ട് ഇടപെട്ടതുകൊണ്ട് നമ്മുടെ മനസ്സിലേക്ക് ഈ ചോദ്യങ്ങൾ വന്നേക്കാം: യഹോവയുടെ കരുണയെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാൻ ഈ ക്രമീകരണം എങ്ങനെയാണു സഹായിക്കുന്നത്‌? ഇന്ന് യഹോവയെ അഭയമാക്കുന്നതിനെക്കുറിച്ച് ഈ ക്രമീകരണം എന്തു പഠിപ്പിക്കുന്നു?

“തനിക്കു പറയാനുള്ളത്‌ ആ നഗരത്തിലെ മൂപ്പന്മാരെ അറിയിക്കണം”

6, 7. (എ) അബദ്ധത്തിൽ കൊന്ന ഒരാളെ ന്യായം വിധിക്കുന്നതിൽ മൂപ്പന്മാർക്കുള്ള പങ്കു വിവരിക്കുക. (ലേഖനാരംഭത്തിലെ ചിത്രം കാണുക.) (ബി) ഓടിപ്പോകുന്നയാൾ മൂപ്പന്മാരോടു സംസാരിക്കേണ്ടിയിരുന്നത്‌ എന്തുകൊണ്ട്?

6 ആരെയെങ്കിലും അബദ്ധവശാൽ കൊന്നിട്ട് അഭയനഗരത്തിലേക്ക് ഓടുന്ന ഒരു അഭയാർഥി ആദ്യം നഗരകവാടത്തിന്‌ അടുത്ത്‌ നിന്ന് ‘തനിക്കു പറയാനുള്ളത്‌ ആ നഗരത്തിലെ മൂപ്പന്മാരെ അറിയിക്കണമായിരുന്നു.’ മൂപ്പന്മാർ അയാളെ കൈക്കൊള്ളും. (യോശു. 20:4) പിന്നീട്‌ കൊലപാതകം നടന്ന നഗരത്തിലേക്ക് അഭയനഗരത്തിലെ മൂപ്പന്മാർ അയാളെ തിരിച്ചയയ്‌ക്കുമായിരുന്നു. അവിടത്തെ മൂപ്പന്മാർ അയാളെ ന്യായം വിധിക്കും. (സംഖ്യ 35:24, 25 വായിക്കുക.) കൊലപാതകം അബദ്ധത്തിൽ സംഭവിച്ചതാണെന്ന് അവർ വിധിച്ചെങ്കിൽ മാത്രമേ അയാളെ അഭയനഗരത്തിലേക്കു തിരിച്ചയയ്‌ക്കുമായിരുന്നുള്ളൂ.

7 അഭയനഗരത്തിലേക്ക് ഓടിപ്പോകുന്നയാൾ മൂപ്പന്മാരോടു സംസാരിക്കേണ്ടിയിരുന്നത്‌ എന്തുകൊണ്ട്? മൂപ്പന്മാർക്ക്, ഇസ്രായേൽസഭയെ ശുദ്ധമായി സൂക്ഷിക്കാനും യഹോവയുടെ കരുണയിൽനിന്ന് പ്രയോജനം നേടാൻ കൊല ചെയ്‌തയാളെ സഹായിക്കാനും ഉള്ള ഉത്തരവാദിത്വമുണ്ടായിരുന്നു. ഒരു അഭയാർഥി മൂപ്പന്മാരോടു സംസാരിക്കുന്നില്ലെങ്കിൽ അയാൾ തന്‍റെ ജീവൻ അപകടത്തിലാക്കുമായിരുന്നു എന്നാണ്‌ ഒരു ബൈബിൾപണ്ഡിതൻ പറയുന്നത്‌. അദ്ദേഹം കൂട്ടിച്ചേർക്കുന്നു: “അയാളുടെ മരണത്തിന്‌ ഉത്തരവാദി അയാൾത്തന്നെയായിരിക്കും. കാരണം ദൈവം പ്രദാനം ചെയ്‌ത സംരക്ഷണം അയാൾ പ്രയോജനപ്പെടുത്തിയില്ല.” അബദ്ധത്തിൽ കൊന്ന ഒരാൾക്കു സഹായം ലഭ്യമായിരുന്നു. പക്ഷേ അതിന്‌ അയാൾ മുന്നിട്ടിറങ്ങുകയും സഹായം സ്വീകരിക്കുകയും വേണമായിരുന്നു. യഹോവ വേർതിരിച്ച ഏതെങ്കിലും ഒരു നഗരത്തിൽ അഭയം തേടിയില്ലായിരുന്നെങ്കിൽ കൊല്ലപ്പെട്ടയാളുടെ ഏറ്റവും അടുത്ത ബന്ധു അയാളെ കൊല്ലുമായിരുന്നു.

8, 9. ഗുരുതരമായ പാപം ചെയ്‌ത ഒരു ക്രിസ്‌ത്യാനി മൂപ്പന്മാരെ സമീപിക്കേണ്ടത്‌ എന്തുകൊണ്ട്?

8 ഗുരുതരമായ തെറ്റു ചെയ്യുന്ന ഒരു ക്രിസ്‌ത്യാനി യഹോവയുമായുള്ള ബന്ധത്തിലേക്കു തിരിച്ചുവരുന്നതിനു സഭയിലെ മൂപ്പന്മാരുടെ സഹായം തേടണം. എന്തുകൊണ്ടാണ്‌ ഇതു പ്രധാനമായിരിക്കുന്നത്‌? ഒന്ന്, ഗുരുതരമായ തെറ്റുകൾ മൂപ്പന്മാർ കൈകാര്യം ചെയ്യണമെന്നു തന്‍റെ വചനത്തിലൂടെ യഹോവതന്നെയാണു പറഞ്ഞിരിക്കുന്നത്‌. (യാക്കോ. 5:14-16) രണ്ട്, ഈ ക്രമീകരണത്തിലൂടെ, പശ്ചാത്താപമുള്ള തെറ്റുകാർക്ക് യഹോവയുടെ സംരക്ഷണത്തിൽ തുടരാനും തെറ്റ്‌ ഒരു ശീലമാക്കാതിരിക്കാനും ഉള്ള സഹായം ലഭിക്കും. (ഗലാ. 6:1; എബ്രാ. 12:11) മൂന്ന്, തെറ്റു ചെയ്‌തവരുടെ വേദനയും കുറ്റബോധവും അകറ്റി അവരെ ആശ്വസിപ്പിക്കാനുള്ള ഉത്തരവാദിത്വം മൂപ്പന്മാർക്കുണ്ട്, അതിന്‌ അവരെ പരിശീലിപ്പിച്ചിട്ടുമുണ്ട്. യഹോവ ഇത്തരം മൂപ്പന്മാരെ വിളിക്കുന്നതു ‘പെരുമഴയത്ത്‌ ഒരു അഭയസ്ഥാനം’ എന്നാണ്‌. (യശ. 32:1, 2) യഹോവയുടെ കരുണയുടെ ഒരു തെളിവല്ലേ ഈ ക്രമീകരണം?

9 മൂപ്പന്മാരോടു സംസാരിക്കുകയും അവരുടെ സഹായം സ്വീകരിക്കുകയും ചെയ്യുന്നതു വലിയ ആശ്വാസം നേടിത്തരും. ഈ വസ്‌തുത അനേകം ദൈവദാസരും അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന്‌, ഡാനിയേൽ എന്ന സഹോദരൻ ഗുരുതരമായ ഒരു തെറ്റു ചെയ്‌തു. എന്നാൽ മാസങ്ങളോളം അതെക്കുറിച്ച് മൂപ്പന്മാരോടു സംസാരിക്കാൻ അദ്ദേഹത്തിനു മടിയായിരുന്നു. അദ്ദേഹം പറയുന്നു: “സമയം കടന്നുപോയപ്പോൾ, മൂപ്പന്മാർക്ക് എന്നെ സഹായിക്കാൻ ഇനി ഒന്നും ചെയ്യാനാകില്ലെന്ന് എനിക്കു തോന്നി. ഞാൻ ചെയ്‌ത തെറ്റിന്‍റെ ഭവിഷ്യത്തുകളെക്കുറിച്ച് എനിക്ക് എപ്പോഴും പേടിയുണ്ടായിരുന്നു, എന്‍റെ തെറ്റ്‌ ആരെങ്കിലും കണ്ടുപിടിക്കുമോ എന്ന ഉത്‌കണ്‌ഠയും. യഹോവയോടു പ്രാർഥിക്കുമ്പോൾ എന്‍റെ തെറ്റിനു ക്ഷമ ചോദിച്ചിട്ടുവേണം ഓരോ കാര്യവും പറയാൻ എന്ന് എനിക്കു തോന്നി.” ഒടുവിൽ ഡാനിയേൽ മൂപ്പന്മാരോടു സഹായം ചോദിച്ചു. അതെക്കുറിച്ച് ഡാനിയേൽ പിന്നീട്‌ ഇങ്ങനെ പറഞ്ഞു: “അവരോട്‌ എന്‍റെ തെറ്റിനെക്കുറിച്ച് സംസാരിക്കാൻ ശരിക്കും എനിക്കു പേടിയുണ്ടായിരുന്നു. പക്ഷേ പറഞ്ഞുകഴിഞ്ഞപ്പോൾ എന്‍റെ ചുമലിൽനിന്ന് വലിയ ഒരു ഭാരം എടുത്ത്‌ മാറ്റിയതുപോലെയാണ്‌ എനിക്കു തോന്നിയത്‌. എനിക്ക് ഇപ്പോൾ യഹോവയോടു യാതൊരു തടസ്സവുമില്ലാതെ സംസാരിക്കാൻ കഴിയുന്നു.” ഇന്ന്, ഡാനിയേലിനു ശുദ്ധമായ ഒരു മനസ്സാക്ഷിയുണ്ട്. അടുത്തിടെ ഡാനിയേലിനു ശുശ്രൂഷാദാസനായി നിയമനം ലഭിച്ചു.

‘ഈ നഗരങ്ങളിൽ ഏതിലേക്കെങ്കിലും ഓടിച്ചെല്ലണം’

10. അബദ്ധത്തിൽ കൊന്നയാൾ കരുണ ലഭിക്കാൻ അടിയന്തിരമായി എന്തു ചെയ്യണമായിരുന്നു?

10 അബദ്ധത്തിൽ ഒരാളെ കൊല്ലുന്നയാൾ, കരുണ ലഭിക്കണമെങ്കിൽ പെട്ടെന്നുതന്നെ ഏറ്റവും അടുത്തുള്ള അഭയനഗരത്തിലേക്ക് ഓടിപ്പോകണമായിരുന്നു. (യോശുവ 20:4 വായിക്കുക.) എത്രയും വേഗം നഗരത്തിൽ എത്തി അവിടെയായിരിക്കുന്നതിനെ ആശ്രയിച്ചായിരുന്നു അയാളുടെ ജീവൻ. അലസത കാണിച്ചിരുന്നെങ്കിൽ അയാളുടെ ജീവൻ അപകടത്തിലായേനേ. എന്നാൽ ഓടിപ്പോകുന്നതിന്‌ അയാൾ ചില ത്യാഗങ്ങൾ ചെയ്യണമായിരുന്നു. ജോലിയും വീടും യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യവും എല്ലാം വേണ്ടെന്നുവെച്ച് അയാൾ മഹാപുരോഹിതന്‍റെ മരണംവരെ അഭയനഗരത്തിൽ താമസിക്കണം. * (സംഖ്യ 35:25) എന്നാൽ അത്തരം ബുദ്ധിമുട്ടുകളൊക്കെ തക്ക മൂല്യമുള്ളവയായിരുന്നു. അഭയനഗരം വിട്ടുപോയാൽ കൊലപാതകം നടത്തിയതിൽ തനിക്കു വലിയ കുറ്റബോധമില്ലെന്നായിരിക്കും അയാൾ തെളിയിക്കുന്നത്‌. അയാളുടെ ജീവനും അപകടത്തിലാകുമായിരുന്നു.

11. ദൈവത്തിന്‍റെ കരുണയോടു തനിക്കു നന്ദിയുണ്ടെന്നു പശ്ചാത്താപമുള്ള ഒരു ക്രിസ്‌ത്യാനിക്ക് എങ്ങനെ കാണിക്കാം?

11 ദൈവത്തിന്‍റെ കരുണയിൽനിന്ന് പ്രയോജനം നേടാൻ പശ്ചാത്താപമുള്ള വ്യക്തികൾ ഇന്നും ചില പടികൾ സ്വീകരിക്കണം. അവർ പൂർണമായും പാപഗതി വിട്ടോടണം. അതിൽ ഗുരുതരമായ തെറ്റുകൾ മാത്രമല്ല, അതിലേക്കു നയിക്കുന്ന ചെറിയചെറിയ തെറ്റുകളും ഒഴിവാക്കുന്നത്‌ ഉൾപ്പെടുന്നു. പശ്ചാത്താപം കാണിച്ച കൊരിന്തിലെ ക്രിസ്‌ത്യാനികളെക്കുറിച്ച് പൗലോസ്‌ വിവരിച്ചു. അദ്ദേഹം ഇങ്ങനെ എഴുതി: “ദൈവികമായ ഈ ദുഃഖം നിങ്ങളിൽ എത്രമാത്രം ഉത്സാഹമാണ്‌ ഉണ്ടാക്കിയത്‌! ശുദ്ധരാകാനുള്ള നിങ്ങളുടെ ആഗ്രഹം! ആ ധാർമികരോഷം! ആ ഭയഭക്തി! ആത്മാർഥമായ നിങ്ങളുടെ ആഗ്രഹം! ആ ആവേശം! തെറ്റിന്‌ എതിരെ നടപടിയെടുക്കാനുള്ള ആ സന്നദ്ധത!” (2 കൊരി. 7:10, 11) പാപഗതി ഉപേക്ഷിക്കുന്നതിനു നമ്മൾ ആത്മാർഥമായി പ്രവർത്തിക്കുമ്പോൾ, നമ്മൾ ഇക്കാര്യത്തിൽ അലസരല്ലെന്നും യഹോവയുടെ കരുണയെ മുതലെടുക്കുന്നില്ലെന്നും ദൈവമുമ്പാകെ തെളിയിക്കുകയാണ്‌.

12. ഒരു ക്രിസ്‌ത്യാനിക്ക് യഹോവയുടെ കരുണ ലഭിക്കണമെങ്കിൽ എന്തൊക്കെ ഉപേക്ഷിക്കേണ്ടതുണ്ടായിരിക്കാം?

12 ദൈവത്തിന്‍റെ കരുണ ലഭിക്കുന്നതിന്‌ ഒരു ക്രിസ്‌ത്യാനി എന്തൊക്കെ ഉപേക്ഷിക്കേണ്ടതുണ്ടായിരിക്കാം? തെറ്റിലേക്കു നയിക്കുന്ന എന്തും, അതു താൻ ഇഷ്ടപ്പെടുന്ന ഒരു കാര്യമാണെങ്കിൽപ്പോലും, ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാറായിരിക്കണം. (മത്താ. 18:8, 9) യഹോവയ്‌ക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യം ചെയ്യാൻ നിങ്ങളുടെ ചില കൂട്ടുകാർ പ്രലോഭിപ്പിക്കുന്നെങ്കിൽ അവരുമായുള്ള സഹവാസം നിങ്ങൾ നിറുത്തുമോ? ലഹരിപാനീയങ്ങളുടെ ഉപയോഗം നിയന്ത്രിക്കാൻ ബുദ്ധിമുട്ടുന്ന ഒരാളാണു നിങ്ങളെങ്കിൽ, അമിതമായി മദ്യപിക്കുന്നതിലേക്കു നയിച്ചേക്കാവുന്ന സാഹചര്യങ്ങൾ ഒഴിവാക്കുമോ? തെറ്റായ ലൈംഗികമോഹങ്ങളുമായി മല്ലിടുന്ന ഒരു വ്യക്തിയാണു നിങ്ങളെങ്കിൽ, മോശമായ ചിന്തകളെ ഉണർത്തിയേക്കാവുന്ന സിനിമകളും വെബ്‌സൈറ്റുകളും മറ്റു പ്രവർത്തനങ്ങളും നിങ്ങൾ ഉപേക്ഷിക്കുന്നുണ്ടോ? ഓർക്കുക: യഹോവയോടുള്ള വിശ്വസ്‌തത കാത്തുസൂക്ഷിക്കാനായി നിങ്ങൾ ചെയ്യുന്ന ഏതു ത്യാഗവും മൂല്യമുള്ളതാണ്‌. യഹോവ നമ്മളെ ഉപേക്ഷിച്ചെന്നു തോന്നുന്നതിനെക്കാൾ വലിയ വേദന വേറെയില്ല. അതേസമയം, യഹോവയുടെ “നിത്യമായ അചഞ്ചലസ്‌നേഹം” അനുഭവിച്ചറിയുന്നതിനെക്കാൾ സംതൃപ്‌തി തരുന്ന മറ്റൊന്നില്ല.—യശ. 54:7, 8.

“അവ നിങ്ങൾക്ക് അഭയം തരും”

13. അഭയനഗരത്തിൽ കഴിയുമ്പോൾ ഒരു അഭയാർഥിക്ക് എന്തുകൊണ്ടാണു സുരക്ഷിതത്വവും സന്തോഷവും ആസ്വദിക്കാൻ കഴിയുമായിരുന്നത്‌?

13 അഭയനഗരത്തിൽ എത്തുന്ന ഒരു അഭയാർഥി സുരക്ഷിതനായിരുന്നു. അത്തരം നഗരങ്ങളെക്കുറിച്ച് യഹോവ ഇങ്ങനെയാണു പറഞ്ഞത്‌: “അവ നിങ്ങൾക്ക് അഭയം തരും.” (യോശു. 20:2, 3) കൊലപാതകം ചെയ്‌തയാളെ അതിന്‍റെ പേരിൽ വീണ്ടും വിധിക്കില്ലായിരുന്നു. അതുപോലെ ‘രക്തത്തിനു പകരം ചോദിക്കാൻ ബാധ്യസ്ഥനായ’ വ്യക്തിക്ക് അഭയനഗരത്തിൽ പ്രവേശിച്ച് അയാളുടെ ജീവനെടുക്കാനുള്ള അനുവാദമില്ലാഞ്ഞതിനാൽ അഭയാർഥിക്കു പിന്നീടു ശിക്ഷയെ ഭയക്കാതെ ജീവിക്കാമായിരുന്നു. അഭയനഗരത്തിലായിരിക്കുമ്പോൾ യഹോവയുടെ സംരക്ഷണത്തിൽ അയാൾ സുരക്ഷിതനായിരുന്നു. ഇനി, അഭയനഗരം ഒരു ജയിൽപോലെ ആയിരുന്നില്ല. അവിടെയായിരിക്കുമ്പോൾ ജോലി ചെയ്യാനും മറ്റുള്ളവരെ സഹായിക്കാനും സമാധാനത്തോടെ യഹോവയെ സേവിക്കാനും കഴിഞ്ഞിരുന്നു. അവിടെ അവർക്കു സന്തോഷത്തോടെയും സംതൃപ്‌തിയോടെയും ജീവിക്കാൻ കഴിയുമായിരുന്നു.

യഹോവ ക്ഷമിക്കുമെന്നതിൽ വിശ്വാസമുണ്ടായിരിക്കുക (14-16 ഖണ്ഡികകൾ കാണുക)

14. പശ്ചാത്തപിച്ച ഒരു ക്രിസ്‌ത്യാനിക്ക് എന്ത് ഉറപ്പുണ്ടായിരിക്കാനാകും?

14 ഗുരുതരമായ തെറ്റുകൾ ചെയ്യുകയും പിന്നീടു പശ്ചാത്തപിക്കുകയും ചെയ്‌ത ചില ദൈവദാസർക്കു തങ്ങൾ ഇപ്പോഴും കുറ്റബോധത്തിന്‍റെ “തടവറയിലാണെന്നു” തോന്നാറുണ്ട്. പാപത്തിന്‍റെ കറ പുരണ്ടവരായിട്ടാണ്‌ യഹോവ ഇപ്പോഴും തങ്ങളെ കാണുന്നത്‌ എന്നാണ്‌ അവർ ചിന്തിക്കുന്നത്‌. നിങ്ങൾക്കും അങ്ങനെയാണു തോന്നുന്നതെങ്കിൽ ഇത്‌ ഓർക്കുക: യഹോവ ഒരാളുടെ പാപങ്ങൾ ക്ഷമിക്കുമ്പോൾ അതു പൂർണമായിട്ടാണു ക്ഷമിക്കുന്നത്‌. അതിന്‍റെ പേരിൽ പിന്നെ കുറ്റബോധം തോന്നേണ്ടതില്ല. മുമ്പു പറഞ്ഞ ഡാനിയേലിന്‌ അതു ശരിക്കും ബോധ്യമായി. മൂപ്പന്മാർ അദ്ദേഹത്തെ തിരുത്തുകയും ശുദ്ധമായ ഒരു മനസ്സാക്ഷി തിരിച്ചുകിട്ടാൻ സഹായിക്കുകയും ചെയ്‌തശേഷം ഡാനിയേലിന്‌ ഇങ്ങനെ പറയാൻ കഴിഞ്ഞു: “എനിക്കു ശ്വാസം വീണ്ടുകിട്ടിയതുപോലെയാണു തോന്നിയത്‌. പ്രശ്‌നം വേണ്ടവിധത്തിൽ കൈകാര്യം ചെയ്‌തുകഴിഞ്ഞ് എനിക്കു കുറ്റബോധം തോന്നേണ്ടതില്ലായിരുന്നു. യഹോവ പാപം ക്ഷമിച്ചുകഴിഞ്ഞാൽ പിന്നെ ഒരിക്കലും അതു കണക്കിലെടുക്കില്ല. യഹോവ പറഞ്ഞിരിക്കുന്നതുപോലെതന്നെ, നമ്മുടെ ഭാരങ്ങൾ എടുത്ത്‌ യഹോവ ദൂരെ എറിഞ്ഞുകളയും. അതെക്കുറിച്ച് ഓർത്ത്‌ പിന്നെ വിഷമിക്കേണ്ടതില്ല.” അഭയനഗരത്തിനുള്ളിൽ ഒരു അഭയാർഥിക്കു ‘രക്തത്തിനു പകരം ചോദിക്കാൻ ബാധ്യസ്ഥനായ’ വ്യക്തിയെ പേടിക്കേണ്ടതില്ലായിരുന്നു. അതുപോലെ നമ്മുടെ പാപം ഒരിക്കൽ ക്ഷമിച്ചാൽ പിന്നീട്‌ യഹോവ ആ തെറ്റു വീണ്ടും എടുത്തിടുമെന്നോ അതിന്‍റെ പേരിൽ നമ്മളെ ശിക്ഷിക്കുമെന്നോ ഭയക്കേണ്ടതില്ല.—സങ്കീർത്തനം 103:8-12 വായിക്കുക.

15, 16. യേശു നമ്മുടെ വീണ്ടെടുപ്പുകാരനും മഹാപുരോഹിതനും ആണെന്ന അറിവ്‌ യഹോവയുടെ കരുണയിലുള്ള നമ്മുടെ വിശ്വാസത്തെ ശക്തമാക്കുന്നത്‌ എങ്ങനെ?

15 യഹോവയുടെ കരുണയിൽ വിശ്വാസമുണ്ടായിരിക്കാൻ ഇസ്രായേല്യർക്കുണ്ടായിരുന്നതിനെക്കാൾ വലിയ കാരണം നമുക്കുണ്ട്. യഹോവയെ പൂർണമായി അനുസരിക്കാൻ പരാജയപ്പെട്ടതിനെക്കുറിച്ച് പരിതപിച്ചശേഷം അപ്പോസ്‌തലനായ പൗലോസ്‌ ഇങ്ങനെ പറഞ്ഞു: “നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിലൂടെ ദൈവത്തിനു നന്ദി!” (റോമ. 7:25) പൗലോസ്‌ അപ്പോഴും പാപവുമായി പോരാടുകയായിരുന്നു, കഴിഞ്ഞ കാലത്ത്‌ പല പാപങ്ങളും ചെയ്‌തിട്ടുമുണ്ടായിരുന്നു. എങ്കിലും യേശുവിലൂടെ ദൈവം തന്‍റെ പാപങ്ങൾ ക്ഷമിക്കുമെന്നു പൗലോസിന്‌ ഉറപ്പായിരുന്നു. വീണ്ടെടുപ്പുകാരനായ യേശു നമ്മുടെ മനസ്സാക്ഷി ശുദ്ധീകരിക്കുകയും നമുക്ക് ആന്തരികസമാധാനം തരുകയും ചെയ്യുന്നു. (എബ്രാ. 9:13, 14) നമ്മുടെ മഹാപുരോഹിതനായ യേശു ‘തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂർണമായി രക്ഷിക്കാൻ പ്രാപ്‌തനാണ്‌; അവർക്കുവേണ്ടി അപേക്ഷിക്കാൻ എന്നും ജീവനോടെയുണ്ട്.’ (എബ്രാ. 7:24, 25) മഹാപുരോഹിതന്‍റെ സേവനം യഹോവ തങ്ങളുടെ പാപങ്ങൾ ക്ഷമിക്കുമെന്ന് ഇസ്രായേല്യർക്ക് ഉറപ്പു കൊടുത്തു. അങ്ങനെയെങ്കിൽ യേശു എന്ന മഹാപുരോഹിതന്‍റെ സേവനം “സഹായം ആവശ്യമുള്ള സമയത്തുതന്നെ നമുക്കു കരുണയും അനർഹദയയും ലഭിക്കും” എന്നതിന്‌ എത്രയധികം ഉറപ്പു തരുന്നു.—എബ്രാ. 4:15, 16.

16 യഹോവയെ അഭയമാക്കാൻ നമ്മൾ യേശുവിന്‍റെ ബലിയിൽ വിശ്വാസമർപ്പിക്കണം. യേശുവിന്‍റെ മോചനവിലയിലൂടെയാണ്‌ ആളുകൾക്കു രക്ഷ സാധ്യമാകുന്നതെന്ന് അംഗീകരിക്കുക മാത്രമല്ല അതിൽ ഉൾപ്പെട്ടിരിക്കുന്നത്‌. നിങ്ങൾക്കു വ്യക്തിപരമായി ആ മോചനവിലയിൽനിന്ന് പ്രയോജനമുണ്ട് എന്ന കാര്യത്തിൽ വിശ്വാസമുണ്ടായിരിക്കണം. (ഗലാ. 2:20, 21) നിങ്ങളുടെ പാപങ്ങൾ യേശുവിന്‍റെ മോചനവിലയിലൂടെയാണു ക്ഷമിക്കപ്പെടുന്നതെന്നു വിശ്വസിക്കുക. മോചനവിലയിലൂടെയാണു നിങ്ങൾക്കു നിത്യജീവന്‍റെ പ്രത്യാശ ലഭിച്ചിരിക്കുന്നത്‌ എന്നതിൽ വിശ്വാസമുണ്ടായിരിക്കുക. യേശുവിന്‍റെ ബലി യഹോവ നിങ്ങൾക്കു തന്ന ഒരു സമ്മാനമാണ്‌.

17. നിങ്ങൾ യഹോവയെ അഭയമാക്കേണ്ടത്‌ എന്തുകൊണ്ട്?

17 അഭയനഗരങ്ങൾ യഹോവയുടെ കരുണയുടെ തെളിവാണ്‌. ജീവനെ പവിത്രമായി കാണണമെന്നുള്ള ആശയം മാത്രമല്ല ഈ ക്രമീകരണത്തിലൂടെ പഠിക്കാനുള്ളത്‌. മൂപ്പന്മാർ നമ്മളെ എങ്ങനെയാണു സഹായിക്കുന്നതെന്നും യഥാർഥപശ്ചാത്താപത്തിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നതെന്നും ഇതു നമ്മളെ പഠിപ്പിക്കുന്നു. അതുപോലെ, യഹോവ നമ്മുടെ പാപങ്ങൾ ക്ഷമിക്കുമെന്ന കാര്യത്തിൽ പൂർണബോധ്യമുണ്ടായിരിക്കാൻ ഇതു നമ്മളെ സഹായിക്കുന്നു. ചോദ്യമിതാണ്‌: നിങ്ങൾ യഹോവയെ അഭയമാക്കുന്നുണ്ടോ? അതിലും സുരക്ഷിതമായ മറ്റൊരിടമില്ല! (സങ്കീ. 91:1, 2) നീതിയും കരുണയും കാണിക്കുന്നതിൽ യഹോവ വെച്ചിരിക്കുന്ന അത്യുത്തമമാതൃക എങ്ങനെ അനുകരിക്കാമെന്ന് അഭയനഗരങ്ങളെക്കുറിച്ചുള്ള വിവരണത്തിലൂടെ പഠിക്കാൻ കഴിയും. അതെക്കുറിച്ച് നമ്മൾ അടുത്ത ലേഖനത്തിൽ ചർച്ച ചെയ്യും.

^ ഖ. 10 ചില ജൂതകൃതികളനുസരിച്ച്, അബദ്ധത്തിൽ കൊന്നയാളുടെ അടുത്ത കുടുംബാംഗങ്ങൾ അഭയനഗരത്തിൽ അയാളോടൊപ്പം താമസിച്ചിരുന്നെന്നാണു തെളിവുകൾ സൂചിപ്പിക്കുന്നത്‌.