ലോകത്തിന്റെ ചിന്ത തള്ളിക്കളയുക
“സൂക്ഷിക്കുക! (ലോകത്തിന്റെ) തത്ത്വജ്ഞാനത്താലും വഞ്ചകവും കഴമ്പില്ലാത്തതും ആയ ആശയങ്ങളാലും ആരും നിങ്ങളെ വശീകരിച്ച് അടിമകളാക്കരുത്.”—കൊലോ. 2:8.
1. അപ്പോസ്തലനായ പൗലോസ് സഹക്രിസ്ത്യാനികൾക്ക് എന്ത് ഉപദേശം കൊടുത്തു? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
കൊലോസ്യയിലെ ക്രിസ്ത്യാനികൾക്കുള്ള കത്ത് അപ്പോസ്തലനായ പൗലോസ് എഴുതിയതു സാധ്യതയനുസരിച്ച് റോമിലെ ആദ്യത്തെ തടവുകാലത്തിന്റെ ഒടുവിലായിട്ടാണ്, ഏകദേശം എ.ഡി. 60-61-ൽ. ‘ആത്മീയഗ്രാഹ്യം’ നേടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൗലോസ് അതിൽ പറഞ്ഞു. (കൊലോ. 1:9) ആ കത്തിൽ പൗലോസ് ഇങ്ങനെയും എഴുതി: “വശ്യമായ വാദമുഖങ്ങളാൽ ആരും നിങ്ങളെ വഞ്ചിക്കാതിരിക്കാനാണു ഞാൻ ഇതു പറയുന്നത്. സൂക്ഷിക്കുക! തത്ത്വജ്ഞാനത്താലും വഞ്ചകവും കഴമ്പില്ലാത്തതും ആയ ആശയങ്ങളാലും ആരും നിങ്ങളെ വശീകരിച്ച് അടിമകളാക്കരുത്. അവയ്ക്ക് ആധാരം മനുഷ്യപാരമ്പര്യങ്ങളും ലോകത്തിന്റെ ചിന്താഗതികളും ആണ്, ക്രിസ്തുവിന്റെ ഉപദേശങ്ങളല്ല.” (കൊലോ. 2:4, 8) ജനപ്രീതിയാർജിച്ച ചില ആശയങ്ങൾ എന്തുകൊണ്ടാണു തെറ്റായിരിക്കുന്നതെന്നു പൗലോസ് വിശദീകരിച്ചു. അതുപോലെ ലോകത്തിന്റെ ചിന്ത അപൂർണമനുഷ്യർക്ക് ആകർഷകമായി തോന്നിയേക്കാവുന്നതിന്റെ കാരണവും പൗലോസ് പറഞ്ഞു. ഉദാഹരണത്തിന്, വലിയ ബുദ്ധിമാനാണെന്നോ മറ്റുള്ളവരെക്കാൾ ശ്രേഷ്ഠനാണെന്നോ ഒക്കെ തോന്നാൻ ലോകത്തിന്റെ ചിന്ത ഒരാളെ പ്രേരിപ്പിക്കുന്നു. ലോകത്തിന്റെ ചിന്തയും അതിന്റെ തെറ്റായ പ്രവർത്തനങ്ങളും തള്ളിക്കളയുന്നതിനു സഹോദരങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തിലാണു പൗലോസ് ഈ കത്ത് എഴുതിയത്.—കൊലോ. 2:16, 17, 23.
2. നമ്മൾ എന്തിനെക്കുറിച്ചാണു പഠിക്കാൻപോകുന്നത്, അതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
2 ലോകത്തിന്റെ ചിന്ത യഹോവ തരുന്ന മാർഗനിർദേശങ്ങളെ വിലകുറച്ച്
കാണുന്നു, അവയെ അവഗണിക്കുന്നു. അതു നമ്മളെ സ്വാധീനിച്ചാൽ നമ്മുടെ വിശ്വാസം പതുക്കെപ്പതുക്കെ ദുർബലമാകും. ലോകത്തിന്റെ ചിന്ത നമുക്കു ചുറ്റും വ്യാപിച്ചിരിക്കുന്നു. ടിവിയിലൂടെയും ഇന്റർനെറ്റിലൂടെയും ജോലിസ്ഥലത്തും സ്കൂളിലും ഒക്കെ അതു പ്രചരിക്കുന്നു. അത്തരം ചിന്തകൾ നമ്മുടെ മനസ്സിനെ ദുഷിപ്പിക്കാതിരിക്കാൻ എന്തു ചെയ്യാൻ കഴിയുമെന്ന് ഈ ലേഖനത്തിൽ നമ്മൾ പഠിക്കും. ലോകത്തിന്റെ ചിന്തയിൽ ഉൾപ്പെടുന്ന അഞ്ച് ആശയങ്ങളും അവയെ നമുക്ക് എങ്ങനെ തള്ളിക്കളയാമെന്നും നോക്കാം.നമ്മൾ ദൈവത്തിൽ വിശ്വസിക്കണോ?
3. പല ആളുകളെയും ഏത് ആശയം ആകർഷിച്ചിരിക്കുന്നു, എന്തുകൊണ്ട്?
3 “നല്ല ഒരു വ്യക്തിയാകുന്നതിന് എനിക്കു ദൈവത്തിൽ വിശ്വസിക്കേണ്ട ആവശ്യമില്ല.” തങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നില്ലെന്നു പലയാളുകളും പറയാറുണ്ട്. ഒരു മതത്തിലും വിശ്വസിക്കുന്നില്ലെന്നാണ് അവർ അവകാശപ്പെടുന്നത്. ദൈവമുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് കാര്യമായി ചിന്തിക്കുകയോ പഠിക്കുകയോ ചെയ്തവരായിരിക്കില്ല അവർ. തങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന ആശയമാണ് അങ്ങനെ ചിന്തിക്കാൻ അവരെ പ്രേരിപ്പിച്ചിരിക്കുന്നത്. (സങ്കീർത്തനം 10:4 വായിക്കുക.) “നല്ല തത്ത്വങ്ങൾക്കനുസരിച്ച് ജീവിക്കാൻ ദൈവത്തിൽ വിശ്വസിക്കേണ്ട ആവശ്യമില്ല” എന്നു പറയുന്നവർ ലോകപ്രകാരം ജ്ഞാനികളാണെന്നാണു കരുതുന്നത്.
4. ഒരു സ്രഷ്ടാവില്ലെന്നു പറയുന്ന ഒരാളുമായി നമുക്ക് എങ്ങനെ ന്യായവാദം ചെയ്യാം?
4 ഒരു സ്രഷ്ടാവില്ലെന്ന വിശ്വാസം യുക്തിക്കു നിരക്കുന്നതാണോ? ജീവൻ സൃഷ്ടിക്കപ്പെട്ടതാണോ എന്നറിയാൻ ശാസ്ത്രത്തിലേക്കു നോക്കിയാൽ വിവരങ്ങളുടെ ഒരു പ്രളയമായിരിക്കും. അതു കൂടുതൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയേ ഉള്ളൂ. എന്നാൽ യഥാർഥത്തിൽ ഉത്തരം ലളിതമാണ്: ഒരു കെട്ടിടത്തിന് ഒരു നിർമാതാവ് വേണം, അങ്ങനെയെങ്കിൽ ജീവനുള്ളവയുടെ കാര്യം പറയാനുണ്ടോ? വാസ്തവത്തിൽ, ഭൂമിയിലെ ഏറ്റവും അടിസ്ഥാന ജീവകോശങ്ങൾപോലും ഒരു കെട്ടിടത്തെക്കാൾ സങ്കീർണമാണ്. കാരണം ഒരു കെട്ടിടത്തിനുമില്ലാത്ത പ്രാപ്തി ഒരു കോശത്തിനുണ്ട്, പുനരുത്പാദനം നടത്താനുള്ള പ്രാപ്തി. സ്വയം വിഭജിക്കാൻ കഴിയേണ്ടതിനു വിവരങ്ങൾ ശേഖരിച്ചുവെക്കാനും അതിന്റെ പകർപ്പുണ്ടാക്കാനും ഉള്ള കഴിവ് കോശങ്ങൾക്കുണ്ട്. സങ്കീർണമായ ഈ ജീവകോശങ്ങളുടെ രൂപകല്പന ആരാണു ചെയ്തത്? ബൈബിൾ അതിന് ഉത്തരം തരുന്നു: “ഏതു വീടും ആരെങ്കിലും നിർമിച്ചതാണ്. എന്നാൽ എല്ലാം നിർമിച്ചതു ദൈവമാണ്.”—എബ്രാ. 3:4.
5. നല്ലത് എന്താണെന്നു തീരുമാനിക്കാൻ ദൈവത്തിൽ വിശ്വസിക്കേണ്ട ആവശ്യമില്ലെന്ന ചിന്താഗതി ശരിയാണോ? വിശദീകരിക്കുക.
5 നല്ലത് എന്താണെന്നു തീരുമാനിക്കാൻ ദൈവത്തിൽ വിശ്വസിക്കേണ്ട ആവശ്യമില്ല, അതു വ്യക്തികൾക്കു സ്വയം തീരുമാനിക്കാം എന്ന ചിന്താഗതിയെക്കുറിച്ചോ? അവിശ്വാസികളായ ആളുകളും നല്ല തത്ത്വങ്ങളനുസരിച്ച് പ്രവർത്തിച്ചേക്കാമെന്നു ദൈവവചനം പറയുന്നുണ്ട്. (റോമ. 2:14, 15) ഉദാഹരണത്തിന്, അവർ തങ്ങളുടെ മാതാപിതാക്കളെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുണ്ടായിരിക്കും. പക്ഷേ, ശരിയും തെറ്റും സംബന്ധിച്ച നിലവാരങ്ങൾ വെക്കാനുള്ള യോഗ്യത നമ്മുടെ സ്നേഹവാനായ സ്രഷ്ടാവിനാണെന്ന് അംഗീകരിക്കാത്ത ഒരാളുടെ ധാർമികമൂല്യങ്ങൾക്ക് എന്ത് അടിസ്ഥാനമാണുള്ളത്? (യശ. 33:22) ഇന്നു ലോകത്തിലുള്ള മോശമായ അവസ്ഥകൾ കാണുമ്പോൾ മനുഷ്യനു ദൈവത്തിന്റെ സഹായം ആവശ്യമാണെന്ന്, ചിന്തിക്കുന്ന പലരും സമ്മതിച്ചുപറയുന്നു. (യിരെമ്യ 10:23 വായിക്കുക.) അതുകൊണ്ട്, ദൈവത്തിൽ വിശ്വസിക്കാതെയും ദൈവികനിലവാരങ്ങളോടു പറ്റിനിൽക്കാതെയും ജീവിക്കുന്ന ഒരാൾക്കു ശരിയും തെറ്റും തീരുമാനിക്കാൻ കഴിയുമെന്ന ചിന്ത നമ്മളെ സ്വാധീനിക്കരുത്.—സങ്കീ. 146:3.
നമുക്ക് ഒരു മതത്തിന്റെ ആവശ്യമുണ്ടോ?
6. ഒരു മതത്തിന്റെ ഭാഗമാകുന്നതിനെക്കുറിച്ച് അനേകം ആളുകളുടെയും കാഴ്ചപ്പാട് എന്താണ്?
6 “മതത്തിന്റെ ഭാഗമല്ലെങ്കിലും സന്തോഷത്തോടെ ജീവിക്കാൻ കഴിയും.” മതം വിരസമായ ഒരു ഏർപ്പാടാണെന്നും അതിനു പ്രസക്തിയില്ലെന്നും കരുതുന്നതുകൊണ്ടാണു ലോകത്തിന്റെ ഈ ചിന്ത പലരെയും ആകർഷിക്കുന്നത്. കൂടാതെ, അഗ്നിനരകത്തെക്കുറിച്ച് പഠിപ്പിച്ചുകൊണ്ടും ദശാംശം വാങ്ങിക്കൊണ്ടും രാഷ്ട്രീയം പ്രചരിപ്പിച്ചുകൊണ്ടും ഒക്കെ മതങ്ങൾ ആളുകളെ ദൈവത്തിൽനിന്ന് അകറ്റുന്നു. അതുകൊണ്ട് ഒരു മതത്തിന്റെ ഭാഗമായില്ലെങ്കിലും സന്തോഷത്തോടെ ജീവിക്കാൻ കഴിയുമെന്ന് അനേകം ആളുകളും കരുതുന്നതിൽ അതിശയിക്കാനില്ല. അത്തരക്കാർ ഇങ്ങനെ പറഞ്ഞേക്കാം: ‘ആത്മീയകാര്യങ്ങളൊക്കെ എനിക്ക് ഇഷ്ടമാണ്. പക്ഷേ ഒരു മതസംഘടനയുടെ ഭാഗമാകാൻ എനിക്ക് ആഗ്രഹമില്ല.’
7. സത്യമതത്തിന്റെ ഭാഗമായിരിക്കുന്നവർ സന്തോഷമുള്ളവരായിരിക്കുന്നത് എന്തുകൊണ്ട്?
1 തിമൊ. 1:11) ദൈവം ചെയ്യുന്നതെല്ലാം മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടിയാണ്. മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി പ്രവർത്തിക്കുന്നതു പ്രധാനമായി കാണുന്നതിനാൽ ദൈവത്തിന്റെ ദാസരും വളരെ സന്തോഷമുള്ളവരാണ്. (പ്രവൃ. 20:35) സത്യാരാധന എങ്ങനെയാണു സന്തോഷമുള്ള കുടുംബജീവിതം നയിക്കാൻ സഹായിക്കുന്നതെന്നു ചിന്തിക്കുക. ഇണയോട് ആദരവും ബഹുമാനവും കാണിക്കാനും വിവാഹപ്രതിജ്ഞയെ പവിത്രമായി കാണാനും വ്യഭിചാരം ചെയ്യാതിരിക്കാനും കുട്ടികളെ അച്ചടക്കമുള്ളവരായി വളർത്താനും കുടുംബാംഗങ്ങളോട് യഥാർഥസ്നേഹമുള്ളവരായിരിക്കാനും സത്യാരാധന പഠിപ്പിക്കുന്നു. സത്യാരാധന ഇത്തരം കുടുംബങ്ങളെ കൂട്ടിച്ചേർത്ത്, സന്തോഷമുള്ള സഭകൾ ഉളവാക്കുന്നു, അങ്ങനെ സന്തോഷമുള്ള ഒരു ആഗോളസഹോദരകുടുംബം രൂപംകൊള്ളുന്നു.—യശയ്യ 65:13, 14 വായിക്കുക.
7 മതത്തിന്റെ ഭാഗമല്ലെങ്കിലും ഒരാൾക്കു സന്തുഷ്ടനായിരിക്കാൻ കഴിയുമെന്നു പറയുന്നതു ശരിയാണോ? വ്യാജമതത്തിന്റെ ഭാഗമല്ലാത്തതിൽ ഒരാൾക്കു സന്തോഷിക്കാം എന്നതു സത്യമാണ്. പക്ഷേ, യഹോവയുമായി നല്ലൊരു ബന്ധമുണ്ടെങ്കിലേ ഒരു വ്യക്തിക്ക് യഥാർഥസന്തോഷം ലഭിക്കുകയുള്ളൂ. യഹോവയെ “സന്തോഷമുള്ള ദൈവം” എന്നാണു വിശേഷിപ്പിച്ചിരിക്കുന്നത്. (8. ആളുകൾക്ക് എങ്ങനെയാണു സന്തോഷം കണ്ടെത്താൻ കഴിയുക എന്ന ചോദ്യത്തിനു മത്തായി 5:3 ഉപയോഗിച്ച് നമുക്ക് എങ്ങനെ ഉത്തരം നൽകാം?
8 ദൈവത്തെ സേവിക്കാതെ സന്തോഷം കണ്ടെത്താൻ കഴിയുമെന്നുള്ള ലോകത്തിന്റെ ചിന്താഗതി ശരിയാണോ? ഒന്നു ചിന്തിക്കുക, ആളുകളെ യഥാർഥത്തിൽ സന്തോഷമുള്ളവരാക്കുന്നത് എന്താണ്? നല്ല ഒരു ജോലി, സ്പോർട്സ്, വിനോദം ഇതിലൊക്കെയാണു ചിലർ സംതൃപ്തി കണ്ടെത്തുന്നത്. കുടുംബത്തെയും സുഹൃത്തുക്കളെയും കരുതുന്നതിലാണു മറ്റു ചിലരുടെ സന്തോഷം. ഇതൊക്കെ സംതൃപ്തി തരുന്നതാണെങ്കിലും നമ്മുടെ ജീവിതത്തിന് ഒരു വലിയ ഉദ്ദേശ്യമുണ്ട്. മൃഗങ്ങളിൽനിന്ന് വ്യത്യസ്തമായി, സ്രഷ്ടാവിനെ അറിയാനും വിശ്വസ്തമായി സേവിക്കാനും നമുക്കു കഴിയും. അങ്ങനെ ചെയ്യുമ്പോഴാണു നമുക്കു നിലനിൽക്കുന്ന സന്തോഷം ലഭിക്കുന്നത്. ആ വിധത്തിലാണ് യഹോവ നമ്മളെ സൃഷ്ടിച്ചിരിക്കുന്നത്. (മത്തായി 5:3 വായിക്കുക.) ഉദാഹരണത്തിന്, യഹോവയെ ആരാധിക്കാനായി മീറ്റിങ്ങുകൾക്കു കൂടിവരുമ്പോൾ സത്യാരാധകർക്കു സന്തോഷവും നവോന്മേഷവും ലഭിക്കുന്നു. (സങ്കീ. 133:1) അതുപോലെ, ഒരു ലോകവ്യാപക സഹോദരസമൂഹത്തിന്റെ ഭാഗമായിരിക്കുന്നതിന്റെയും ശുദ്ധമായ ജീവിതം നയിക്കുന്നതിന്റെയും മഹത്തായ ഒരു പ്രത്യാശയുള്ളതിന്റെയും സന്തോഷം അവർക്കുണ്ട്.
നമുക്കു ധാർമികനിലവാരങ്ങൾ ആവശ്യമുണ്ടോ?
9. (എ) ലൈംഗികതയെക്കുറിച്ച് ഇന്നു ലോകത്തിൽ പൊതുവേയുള്ള വീക്ഷണം എന്താണ്? (ബി) ദൈവവചനം എന്തുകൊണ്ടാണു വിവാഹിതരല്ലാത്തവർ തമ്മിലുള്ള ലൈംഗികത വിലക്കുന്നത്?
9 “വിവാഹിതരല്ലാത്തവർ തമ്മിലുള്ള ലൈംഗികതയ്ക്ക് എന്താണു തെറ്റ്?” ആളുകൾ ഇങ്ങനെ പറഞ്ഞേക്കാം: “ജീവിതം സന്തോഷിക്കാനുള്ളതാണ്. വിവാഹിതരല്ലാത്തവർ തമ്മിലുള്ള ലൈംഗികതയ്ക്ക് എന്താണു കുഴപ്പം?” ഒരു ക്രിസ്ത്യാനി ലൈംഗിക അധാർമികതയിൽ ഏർപ്പെടുന്നതിൽ കുഴപ്പമില്ലെന്ന ആശയം തെറ്റാണ്. എന്തുകൊണ്ട്? ദൈവവചനം ലൈംഗിക അധാർമികതയെ കുറ്റം വിധിക്കുന്നു. * (1 തെസ്സലോനിക്യർ 4:3-8 വായിക്കുക.) നമുക്കുവേണ്ടി നിയമങ്ങൾ വെക്കാനുള്ള അവകാശം യഹോവയ്ക്കാണ്. കാരണം യഹോവയാണു നമ്മളെ സൃഷ്ടിച്ചത്. വിവാഹിതരായ ഒരു പുരുഷനും സ്ത്രീയും മാത്രമേ ലൈംഗികബന്ധം പാടുള്ളൂ എന്ന് യഹോവ പറഞ്ഞിരിക്കുന്നു. നമ്മളെ സ്നേഹിക്കുന്നതുകൊണ്ടാണ് യഹോവ നമുക്കു നിയമങ്ങൾ തരുന്നത്. അതു നമ്മുടെ പ്രയോജനത്തിലേ കലാശിക്കൂ. ആ നിയമങ്ങൾ അനുസരിക്കുന്ന കുടുംബങ്ങളിൽ സ്നേഹവും ആദരവും സുരക്ഷിതത്വവും തഴച്ചുവളരും. തന്റെ നിയമം മനഃപൂർവം ലംഘിക്കുന്നവരെ യഹോവ ശിക്ഷിക്കും.—എബ്രാ. 13:4.
10. ലൈംഗിക അധാർമികതയിൽനിന്ന് ഒരു ക്രിസ്ത്യാനിക്ക് എങ്ങനെ അകന്നുനിൽക്കാം?
10 ലൈംഗിക അധാർമികതയിൽനിന്ന് എങ്ങനെ അകന്നുനിൽക്കാമെന്നു ദൈവവചനം നമ്മളെ പഠിപ്പിക്കുന്നു. നമ്മുടെ കണ്ണുകളെ നിയന്ത്രിക്കുക എന്നതാണ് ഒരു പ്രധാനകാര്യം. യേശു പറഞ്ഞു: “കാമവികാരം തോന്നുന്ന വിധത്തിൽ ഒരു സ്ത്രീയെ നോക്കിക്കൊണ്ടിരിക്കുന്നവൻ ഹൃദയത്തിൽ ആ സ്ത്രീയുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു. അതുകൊണ്ട് നീ ഇടറിവീഴാൻ നിന്റെ വലതുകണ്ണ് ഇടയാക്കുന്നെങ്കിൽ അതു ചൂഴ്ന്നെടുത്ത് എറിഞ്ഞുകളയുക.” (മത്താ. 5:28, 29) അതിനാൽ ഒരു ക്രിസ്ത്യാനി അശ്ലീലം കാണുന്നതും ലൈംഗികച്ചുവയുള്ള വരികൾ അടങ്ങിയ പാട്ടുകൾ കേൾക്കുന്നതും ഒഴിവാക്കും. അപ്പോസ്തലനായ പൗലോസ് സഹക്രിസ്ത്യാനികൾക്ക് ഇങ്ങനെ എഴുതി: ‘ലൈംഗിക അധാർമികതയുടെ കാര്യത്തിൽ നിങ്ങളുടെ ഭൗമികാവയവങ്ങളെ കൊന്നുകളയുക.’ (കൊലോ. ) കൂടാതെ, നമ്മുടെ ചിന്തകളും സംസാരവും നിയന്ത്രിക്കുകയും വേണം.— 3:5എഫെ. 5:3-5.
പണവും പ്രശസ്തിയും നേടിത്തരുന്ന ഒരു ഉയർന്ന ജോലിയാണോ ലക്ഷ്യം?
11. നല്ലൊരു ജോലി ലക്ഷ്യംവെച്ച് പ്രവർത്തിക്കാൻ തോന്നിയേക്കാവുന്നത് എന്തുകൊണ്ട്?
11 “നല്ല ഒരു ജോലി നേടുന്നതാണു സന്തോഷത്തിന്റെ അടിസ്ഥാനം.” നിലയും വിലയും അധികാരവും സമ്പത്തും ഒക്കെ നേടിത്തരുന്ന ഒരു ജോലി കിട്ടുന്നതിനായി നമ്മുടെ സമയവും ഊർജവും ചെലവാക്കാൻ ആളുകൾ നമ്മളോടു പറഞ്ഞേക്കാം. ഇന്ന് അനേകരും അങ്ങനെയൊരു ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്നതുകൊണ്ട് ഒരു ക്രിസ്ത്യാനിയിലേക്കും സമാനമായ ചിന്ത കടന്നുവരാനിടയുണ്ട്.
12. നല്ലൊരു ജോലിയുള്ളതാണോ സന്തോഷത്തിന്റെ അടിസ്ഥാനം?
12 നിലയും വിലയും അധികാരവും ഉള്ള നല്ലൊരു ജോലിയുണ്ടെങ്കിൽ നിലനിൽക്കുന്ന സന്തോഷം ലഭിക്കും എന്നതു ശരിയാണോ? അല്ല. ഒന്നു ചിന്തിക്കുക. മറ്റുള്ളവരുടെ മേൽ അധികാരം വേണമെന്നും എല്ലാവരും തന്നെ ശ്രേഷ്ഠനായി കാണണമെന്നും സാത്താൻ ആഗ്രഹിച്ചു. എന്നാൽ സാത്താൻ ഇപ്പോൾ സന്തുഷ്ടനാണോ? അല്ല. കോപമാണ് അവനിൽ നിറഞ്ഞിരിക്കുന്നത്. (മത്താ. 4:8, 9; വെളി. 12:12) നിത്യജീവന്റെ പാതയിലേക്കു നയിക്കുന്ന ദൈവികജ്ഞാനത്തിൽനിന്ന് പ്രയോജനം നേടാൻ ആളുകളെ സഹായിക്കുമ്പോൾ നമുക്ക് അതിരറ്റ സന്തോഷം ലഭിക്കും. ഈ ലോകം വാഗ്ദാനം ചെയ്യുന്ന ഒരു ജോലിക്കും അത്രയധികം സംതൃപ്തി തരാൻ കഴിയില്ല. അതു മാത്രമല്ല, അങ്ങേയറ്റം മത്സരം നിറഞ്ഞതാണ് ഈ ലോകത്തിന്റെ ആത്മാവ്. അത് ആളുകളെ മറ്റുള്ളവരെക്കാൾ മികച്ചുനിൽക്കാൻ പ്രേരിപ്പിക്കുകയും ആളുകളിൽ അസൂയ തോന്നിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ എല്ലാം “കാറ്റിനെ പിടിക്കാനുള്ള ഓട്ടം മാത്രം” ആയിരുന്നെന്ന് ഒടുവിൽ അവർ മനസ്സിലാക്കും.—സഭാ. 4:4.
13. (എ) ജോലിയോടുള്ള നമ്മുടെ മനോഭാവം എന്തായിരിക്കണം? (ബി) എന്താണു പൗലോസിന് യഥാർഥസന്തോഷം നേടിക്കൊടുത്തത്?
13 നമുക്കു ജീവിക്കാൻ ഒരു ജോലി ആവശ്യമാണ്. നമുക്ക് ഇഷ്ടമുള്ള ജോലി തിരഞ്ഞെടുക്കുന്നതിലും തെറ്റില്ല. പക്ഷേ അതായിരിക്കരുതു നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രധാനം. യേശു പറഞ്ഞു: “രണ്ട് യജമാനന്മാരെ സേവിക്കാൻ ആർക്കും കഴിയില്ല. ഒന്നുകിൽ അയാൾ ഒന്നാമനെ വെറുത്ത് മറ്റേ യജമാനനെ സ്നേഹിക്കും. അല്ലെങ്കിൽ ഒന്നാമനോടു പറ്റിനിന്ന് മറ്റേ യജമാനനെ നിന്ദിക്കും. നിങ്ങൾക്ക് ഒരേ സമയം ദൈവത്തെയും ധനത്തെയും സേവിക്കാൻ കഴിയില്ല.” (മത്താ. 6:24) യഹോവയെ സേവിക്കുന്നതിലും മറ്റുള്ളവരെ ദൈവവചനം പഠിപ്പിക്കുന്നതിലും ആണ് നമ്മുടെ ശ്രദ്ധയെങ്കിൽ നമുക്ക് അളവറ്റ സന്തോഷം അനുഭവിക്കാനാകും. അത്തരം സന്തോഷം അനുഭവിച്ചയാളാണ് അപ്പോസ്തലനായ പൗലോസ്. ജൂതമതത്തിൽ നല്ല സ്ഥാനങ്ങൾ നേടുന്നതിലായിരുന്നു ചെറുപ്പമായിരുന്നപ്പോൾ പൗലോസിന്റെ ശ്രദ്ധ. പക്ഷേ ശിഷ്യരാക്കൽവേലയാണു പൗലോസിന് യഥാർഥസംതൃപ്തി നൽകിയത്. ആളുകൾ ദൈവത്തിന്റെ സന്ദേശം ശ്രദ്ധിക്കുന്നതും അവർ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുന്നതും കണ്ടതു പൗലോസിനെ വളരെയധികം സന്തോഷിപ്പിച്ചു. (1 തെസ്സലോനിക്യർ 2:13, 19, 20 വായിക്കുക.) മറ്റൊരു ജോലിക്കും ആ സംതൃപ്തി തരാനാകില്ല.
മനുഷ്യരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മനുഷ്യനുതന്നെ കഴിയുമോ?
14. മനുഷ്യർക്കു തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന ആശയം ആകർഷകമായിരിക്കുന്നത് എന്തുകൊണ്ട്?
14 “മനുഷ്യനുതന്നെ മനുഷ്യന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും.” ലോകത്തിന്റെ ഈ ചിന്ത പലർക്കും ഇഷ്ടമാണ്. എന്തുകൊണ്ട്? കാരണം, അതു സത്യമാണെങ്കിൽ മനുഷ്യർക്കു ദൈവത്തിന്റെ സഹായം ആവശ്യമില്ല, അവർക്ക് ഇഷ്ടമുള്ളതുപോലെ കാര്യങ്ങൾ ചെയ്യാം. ആ ചിന്തയ്ക്കു മതിയായ അടിസ്ഥാനമുണ്ടെന്ന് ഒറ്റനോട്ടത്തിൽ തോന്നിയേക്കാം. കാരണം, യുദ്ധവും കുറ്റകൃത്യങ്ങളും രോഗവും ദാരിദ്ര്യവും എല്ലാം കുറഞ്ഞുവരുകയാണെന്നാണു ചില പഠനങ്ങൾ പറയുന്നത്. ഒരു റിപ്പോർട്ട് പറയുന്നു: “ലോകത്തെ നല്ല ഒരു ഇടമാക്കാൻ മനുഷ്യർ തീരുമാനിച്ചിരിക്കുന്നതുകൊണ്ട് മനുഷ്യജീവിതം മെച്ചപ്പെട്ടുവരുന്നു.” മനുഷ്യനെ കാലങ്ങളായി പിടിമുറുക്കിയിരുന്ന പ്രശ്നങ്ങൾ അവന്റെ നിയന്ത്രണത്തിലായെന്നു അത്തരം പ്രസ്താവനകൾ തെളിയിക്കുന്നുണ്ടോ? അതിനുള്ള ഉത്തരത്തിനായി നമുക്ക് ആ പ്രശ്നങ്ങൾ ഒന്ന് അടുത്ത് ചിന്തിക്കാം.
15. മനുഷ്യർ അനുഭവിക്കുന്ന പ്രശ്നങ്ങളുടെ തീവ്രതയ്ക്ക് ഏതു വസ്തുതകൾ അടിവരയിടുന്നു?
15 യുദ്ധങ്ങൾ: രണ്ടു ലോകമഹായുദ്ധങ്ങൾ ആറു കോടി ആളുകളുടെ ജീവനാണു കവർന്നെടുത്തത്. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചിട്ടും യുദ്ധം എങ്ങനെ ഒഴിവാക്കണമെന്നു മനുഷ്യൻ പഠിച്ചിട്ടില്ല. 2015 വരെയുള്ള കണക്കനുസരിച്ച്, 6 കോടി 50 ലക്ഷം ആളുകൾക്കാണു യുദ്ധമോ ഉപദ്രവങ്ങളോ കാരണം വീടു വിട്ട് പോകേണ്ടിവന്നത്. 2015-ൽ മാത്രം 1 കോടി 24 ലക്ഷം ആളുകളാണ് ഇത്തരത്തിൽ വീടുകൾ ഉപേക്ഷിക്കാൻ നിർബന്ധിതരായത്. കുറ്റകൃത്യം: ചിലതരം കുറ്റകൃത്യങ്ങൾ ചില സ്ഥലങ്ങളിൽ കുറഞ്ഞിട്ടുണ്ടെങ്കിലും സൈബർകുറ്റകൃത്യവും ഗാർഹികപീഡനവും ഭീകരപ്രവർത്തനവും വൻതോതിൽ വർധിച്ചുവരുകയാണ്. കൂടാതെ, ലോകമെങ്ങും അഴിമതിയും കൂടിക്കൂടി വരുന്നതായി ആളുകൾ വിശ്വസിക്കുന്നു. കുറ്റകൃത്യം ഇല്ലാതാക്കാൻ മനുഷ്യനു കഴിഞ്ഞിട്ടില്ല. രോഗം: ചില രോഗങ്ങൾ നിയന്ത്രണവിധേയമായിട്ടുണ്ട്. പക്ഷേ 2013-ലെ ഒരു റിപ്പോർട്ട് അനുസരിച്ച് 60 വയസ്സിൽ താഴെയുള്ള ഏകദേശം 90 ലക്ഷം ആളുകളാണു ഹൃദ്രോഗം, പക്ഷാഘാതം, ക്യാൻസർ, ശ്വാസസംബന്ധമായ രോഗങ്ങൾ, പ്രമേഹം എന്നിവ കാരണം ഓരോ വർഷവും മരിക്കുന്നത്. ദാരിദ്ര്യം: ലോകബാങ്കിന്റെ കണക്കുപ്രകാരം 1990-ൽ ആഫ്രിക്കയിൽ മാത്രം കടുത്ത ദാരിദ്ര്യം അനുഭവിച്ചിരുന്നവരുടെ എണ്ണം 28 കോടിയായിരുന്നെങ്കിൽ 2012 ആയപ്പോഴേക്കും അത് 33 കോടിയായി.
16. (എ) മനുഷ്യരുടെ പ്രശ്നങ്ങൾ ദൈവരാജ്യത്തിനു മാത്രമേ പരിഹരിക്കാൻ കഴിയൂ എന്നു പറയുന്നത് എന്തുകൊണ്ട്? (ബി) യശയ്യയും സങ്കീർത്തനക്കാരനും ദൈവരാജ്യത്തിന്റെ എന്തൊക്കെ അനുഗ്രഹങ്ങളെക്കുറിച്ചാണു മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നത്?
16 സ്വാർഥശക്തികളാണ് ഇന്നത്തെ സാമ്പത്തിക-രാഷ്ട്രീയ വ്യവസ്ഥിതികളുടെ ചരടുവലിക്കുന്നത്. അവർക്കു യുദ്ധമോ കുറ്റകൃത്യമോ രോഗങ്ങളോ ദാരിദ്ര്യമോ ഇല്ലാതാക്കാൻ കഴിയില്ല. ദൈവരാജ്യത്തിനു മാത്രമേ അതിനു കഴിയൂ. യഹോവ മനുഷ്യർക്കുവേണ്ടി ചെയ്യാൻപോകുന്നത് എന്തൊക്കെയാണെന്നു നോക്കൂ. യുദ്ധം: യുദ്ധത്തിന്റെ മൂലകാരണങ്ങൾ എന്തെല്ലാമാണോ അതെല്ലാം ദൈവരാജ്യം നീക്കം ചെയ്യും. അതായത്, സ്വാർഥത, അഴിമതി, ദേശീയവികാരങ്ങൾ, വ്യാജമതം, അവസാനമായി സാത്താനെയും ഇല്ലാതാക്കും. (സങ്കീ. 46:8, 9) കുറ്റകൃത്യം: പരസ്പരം സ്നേഹിക്കാനും വിശ്വസിക്കാനും ദൈവരാജ്യം ഇപ്പോൾത്തന്നെ ലക്ഷക്കണക്കിന് ആളുകളെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മറ്റ് ഏതു ഗവൺമെന്റിനാണ് അതിനു കഴിഞ്ഞിരിക്കുന്നത്? (യശ. 11:9) രോഗം: പൂർണ ആരോഗ്യം കൊടുത്തുകൊണ്ട് യഹോവ തന്റെ ജനത്തെ അനുഗ്രഹിക്കും. (യശ. 35:5, 6) ദാരിദ്ര്യം: യഹോവ ദാരിദ്ര്യം പൂർണമായും നിർമാർജനം ചെയ്യും. ആത്മീയവും ഭൗതികവും ആയ സമൃദ്ധി കൊടുത്തുകൊണ്ട് തന്റെ ജനത്തെ അനുഗ്രഹിക്കും. ഇന്ന് എത്ര സമ്പത്തുണ്ടായാലും ലഭിക്കാത്തത്ര വിശിഷ്ടമായ ഒരു ജീവിതമായിരിക്കും അന്ന്.—സങ്കീ. 72:12, 13.
‘എങ്ങനെ മറുപടി കൊടുക്കണമെന്നു നിങ്ങൾ അറിഞ്ഞിരിക്കുക’
17. നിങ്ങൾക്ക് എങ്ങനെ ലോകത്തിന്റെ ചിന്ത തള്ളിക്കളയാം?
17 ബൈബിൾതത്ത്വങ്ങൾക്കോ ക്രിസ്തീയവിശ്വാസങ്ങൾക്കോ വിരുദ്ധമായ ലോകത്തിന്റെ ഏതെങ്കിലും ഒരു ചിന്ത നിങ്ങൾ അഭിമുഖീകരിക്കുന്നെങ്കിൽ ദൈവവചനം ആ വിഷയത്തെക്കുറിച്ച് എന്താണു പറയുന്നതെന്നു ഗവേഷണം ചെയ്യുക. അനുഭവപരിചയമുള്ള ഒരു സഹവിശ്വാസിയുമായി അതെക്കുറിച്ച് സംസാരിക്കുക. ആളുകൾ ആ ആശയം ഇഷ്ടപ്പെടുന്നത് എന്തുകൊണ്ടാണെന്നും അത്തരം ഒരു ചിന്തയുടെ കുഴപ്പങ്ങൾ എന്തൊക്കെയാണെന്നും അത് എങ്ങനെ ഒഴിവാക്കാമെന്നും മനസ്സിലാക്കുക. കൊലോസ്യയിലെ സഭയ്ക്കു പൗലോസ് ഇങ്ങനെ എഴുതി: ‘പുറത്തുള്ളവരോട് എപ്പോഴും ജ്ഞാനത്തോടെ പെരുമാറുക. ഓരോരുത്തർക്കും എങ്ങനെ മറുപടി കൊടുക്കണമെന്നു അറിഞ്ഞിരിക്കുക.’ ആ ഉപദേശം പിൻപറ്റുന്നെങ്കിൽ ലോകത്തിന്റെ ചിന്തയിൽനിന്ന് നമുക്കു നമ്മെത്തന്നെ സംരക്ഷിക്കാം.—കൊലോ. 4:5, 6.
^ ഖ. 9 ചില ബൈബിൾഭാഷാന്തരങ്ങളിൽ കാണുന്ന യോഹന്നാൻ 7:53–8:11-ലെ വിവരണം മൂലയെഴുത്തുകളുടെ ഭാഗമല്ലായിരുന്നെന്നും അതു കൂട്ടിച്ചേർത്തതാണെന്നും പല ആളുകൾക്കും അറിയില്ല. ആ വിവരണത്തിന്റെ അടിസ്ഥാനത്തിൽ, പാപം ചെയ്യാത്ത ഒരു വ്യക്തിക്കേ വ്യഭിചാരം ചെയ്തതിന്റെ പേരിൽ മറ്റൊരാളെ വിധിക്കാൻ അർഹതയുള്ളൂ എന്നു ചിലർ വാദിക്കുന്നു. പക്ഷേ, ദൈവം ഇസ്രായേല്യർക്കു കൊടുത്ത നിയമത്തിൽ ഇങ്ങനെ പറഞ്ഞിരുന്നു: “ഒരാൾ മറ്റൊരാളുടെ ഭാര്യയോടുകൂടെ കിടക്കുന്നതു കണ്ടാൽ ഇരുവരെയും, ആ സ്ത്രീയെയും ഒപ്പം കിടന്ന പുരുഷനെയും, നിങ്ങൾ കൊല്ലണം.”—ആവ. 22:22.