വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പരസ്‌പരം പ്രോത്സാഹിപ്പിക്കുക, വിശേഷിച്ചും ഇക്കാലത്ത്‌

പരസ്‌പരം പ്രോത്സാഹിപ്പിക്കുക, വിശേഷിച്ചും ഇക്കാലത്ത്‌

“നമുക്കു പരസ്‌പരം പ്രോത്സാഹിപ്പിക്കാം. ആ ദിവസം അടുത്തടുത്ത്‌ വരുന്നതു കാണുമ്പോൾ നമ്മൾ ഇതു കൂടുതൽക്കൂടുതൽ ചെയ്യേണ്ടതാണ്‌.”—എബ്രാ. 10:25.

ഗീതങ്ങൾ: 90, 87

1. പൗലോസ്‌ അപ്പോസ്‌തലൻ എബ്രായക്രിസ്‌ത്യാനികളെ “കൂടുതൽക്കൂടുതൽ” പ്രോത്സാഹിപ്പിക്കാൻ ഉദ്‌ബോധിപ്പിച്ചത്‌ എന്തുകൊണ്ട്?

എന്തുകൊണ്ടാണ്‌ നമ്മൾ മറ്റുള്ളവരെ കൂടുതൽക്കൂടുതൽ പ്രോത്സാഹിപ്പിക്കേണ്ടത്‌? എബ്രായക്രിസ്‌ത്യാനികൾക്ക് എഴുതിയ കത്തിൽ പൗലോസ്‌ അപ്പോസ്‌തലൻ ഇതിന്‍റെ കാരണം വിശദീകരിക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു: “സ്‌നേഹിക്കാനും നല്ല കാര്യങ്ങൾ ചെയ്യാനും വേണ്ടി പരസ്‌പരം എങ്ങനെ പ്രചോദിപ്പിക്കാമെന്നു നന്നായി ചിന്തിക്കുക. അതുകൊണ്ട് ചിലർ ശീലമാക്കിയിരിക്കുന്നതുപോലെ നമ്മുടെ യോഗങ്ങൾക്കു കൂടിവരാതിരിക്കരുത്‌; പകരം നമുക്കു പരസ്‌പരം പ്രോത്സാഹിപ്പിക്കാം. ആ ദിവസം അടുത്തടുത്ത്‌ വരുന്നതു കാണുമ്പോൾ നമ്മൾ ഇതു കൂടുതൽക്കൂടുതൽ ചെയ്യേണ്ടതാണ്‌.” (എബ്രാ. 10:24, 25) യേശു മുൻകൂട്ടിപ്പറഞ്ഞ അടയാളം വെറും അഞ്ചു വർഷത്തിനുള്ളിൽ യരുശലേമിലെ എബ്രായക്രിസ്‌ത്യാനികൾ കണ്ടുതുടങ്ങുമായിരുന്നു. ‘യഹോവയുടെ ദിവസം’ അടുത്തടുത്ത്‌ വരുന്നതിന്‍റെ ആ തെളിവ്‌ കാണുമ്പോൾ അവർ നഗരം വിട്ട് ഓടിപ്പോകണമായിരുന്നു. (പ്രവൃ. 2:19, 20; ലൂക്കോ. 21:20-22) എ.ഡി. 70-ൽ യരുശലേമിന്‍റെ മേലുള്ള യഹോവയുടെ ന്യായവിധി റോമാക്കാർ നടപ്പാക്കിയപ്പോൾ യഹോവയുടെ ആ ദിവസം വന്നു.

2. ഇക്കാലത്ത്‌ പരസ്‌പരം പ്രോത്സാഹിപ്പിക്കാൻ നമ്മൾ കൂടുതൽ താത്‌പര്യം കാണിക്കേണ്ടത്‌ എന്തുകൊണ്ട്?

2 നമ്മൾ ഇന്നു സമാനമായ ഒരു സാഹചര്യത്തിലാണ്‌. ‘യഹോവയുടെ ഭയങ്കരവും ഭയാനകവും’ ആയ ദിവസം അടുത്ത്‌ എത്തിയിരിക്കുന്നു. (യോവേ. 2:11) സെഫന്യ പ്രവാചകൻ ഇങ്ങനെ പറഞ്ഞു: “യഹോവയുടെ ഭയങ്കരമായ ദിവസം അടുത്ത്‌ എത്തിയിരിക്കുന്നു! അത്‌ അടുത്ത്‌ എത്തിയിരിക്കുന്നു, അത്‌ അതിവേഗം പാഞ്ഞടുക്കുന്നു!” (സെഫ. 1:14) ആ പ്രവചനത്തിൽ അടങ്ങിയിരിക്കുന്ന മുന്നറിയിപ്പ് ഇക്കാലത്തേക്കും കൂടിയുള്ളതാണ്‌. യഹോവയുടെ ദിവസം അടുത്ത്‌ എത്തിയിരിക്കുന്ന ഈ സാഹചര്യത്തിൽ നമ്മൾ ‘സ്‌നേഹിക്കാനും നല്ല കാര്യങ്ങൾ ചെയ്യാനും വേണ്ടി പരസ്‌പരം എങ്ങനെ പ്രചോദിപ്പിക്കാമെന്നതിനു ശ്രദ്ധ കൊടുക്കണം.’ (എബ്രാ. 10:24, അടിക്കുറിപ്പ്) അതുകൊണ്ട് നമ്മൾ സഹോദരങ്ങളുടെ കാര്യത്തിൽ കൂടുതൽ താത്‌പര്യമെടുക്കണം. എങ്കിലേ അവർക്കു പ്രോത്സാഹനം ആവശ്യമായിരിക്കുമ്പോഴെല്ലാം നമുക്ക് അതു കൊടുക്കാൻ കഴിയൂ.

പ്രോത്സാഹനം ആവശ്യമുള്ളത്‌ ആർക്കെല്ലാം?

3. പ്രോത്സാഹനത്തെക്കുറിച്ച് പൗലോസ്‌ അപ്പോസ്‌തലൻ എന്താണു പറഞ്ഞത്‌? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)

3 “മനുഷ്യന്‍റെ ഹൃദയത്തിലെ ഉത്‌കണ്‌ഠ അവനെ തളർത്തിക്കളയുന്നു; എന്നാൽ ഒരു നല്ല വാക്ക് അവനിൽ സന്തോഷം നിറയ്‌ക്കുന്നു.” (സുഭാ. 12:25) ഈ വാക്കുകൾ എത്ര സത്യമാണ്‌! നമുക്കെല്ലാം ഇടയ്‌ക്കിടെ പ്രോത്സാഹനവാക്കുകൾ ആവശ്യമാണ്‌. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കേണ്ട സ്ഥാനത്തായിരിക്കുന്നവർക്കുപോലും പ്രോത്സാഹനം ആവശ്യമാണെന്നു പൗലോസ്‌ ചൂണ്ടിക്കാട്ടി. റോമിലെ ക്രിസ്‌ത്യാനികൾക്ക് അദ്ദേഹം ഇങ്ങനെ എഴുതി: “നിങ്ങളെ കാണാൻ എനിക്ക് അത്രമാത്രം ആഗ്രഹമുണ്ട്. അങ്ങനെയാകുമ്പോൾ എന്തെങ്കിലും ആത്മീയസമ്മാനം നൽകി എനിക്കു നിങ്ങളെ ബലപ്പെടുത്താമല്ലോ. ശരിക്കും പറഞ്ഞാൽ എന്‍റെ വിശ്വാസത്താൽ നിങ്ങൾക്കും നിങ്ങളുടെ വിശ്വാസത്താൽ എനിക്കും പരസ്‌പരം പ്രോത്സാഹനം ലഭിക്കണമെന്നാണു ഞാൻ ആഗ്രഹിക്കുന്നത്‌.” (റോമ. 1:11, 12) അതെ, മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിൽ നല്ല മാതൃക വെച്ച പൗലോസിനുപോലും ചിലപ്പോഴൊക്കെ പ്രോത്സാഹനം ആവശ്യമായിരുന്നു.—റോമർ 15:30-32 വായിക്കുക.

4, 5. ഇന്ന് ആരെയൊക്കെ നമുക്കു പ്രോത്സാഹിപ്പിക്കാൻ കഴിയും, എന്തുകൊണ്ട്?

4 മുഴുസമയസേവനത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുന്ന സഹോദരങ്ങളെ നമ്മൾ പ്രോത്സാഹിപ്പിക്കണം. വലിയ ത്യാഗങ്ങൾ ചെയ്‌താണു പലരും മുൻനിരസേവനത്തിൽ തുടരുന്നത്‌. മിഷനറിമാർ, ബഥേലംഗങ്ങൾ, സർക്കിട്ട് മേൽവിചാരകന്മാരും ഭാര്യമാരും, വിദൂര പരിഭാഷാകേന്ദ്രങ്ങളിൽ സേവിക്കുന്നവർ എന്നിവരുടെ കാര്യത്തിലും ഇതു സത്യമാണ്‌. ഇവരെല്ലാം വിശുദ്ധസേവനത്തിൽ കൂടുതൽ സമയം ചെലവിടുന്നതിനാണ്‌ ഈ ത്യാഗങ്ങളെല്ലാം ചെയ്‌തിരിക്കുന്നത്‌. അതുകൊണ്ട് ഇവരെല്ലാം നമ്മുടെ പ്രോത്സാഹനം അർഹിക്കുന്നു. അതുപോലെ മുഴുസമയസേവനം പ്രിയപ്പെടുന്നവരാണെങ്കിലും പല കാരണങ്ങളാൽ അതു നിറുത്തേണ്ടിവന്ന സഹോദരങ്ങൾക്കും പ്രോത്സാഹനം വേണം.

5 വിവാഹം “കർത്താവിൽ മാത്രമേ ആകാവൂ” എന്ന കല്‌പന അനുസരിച്ചുകൊണ്ട് ഏകാകികളായി തുടരുന്ന സഹോദരീസഹോദരന്മാരാണു നമ്മൾ പ്രോത്സാഹനം കൊടുക്കേണ്ട മറ്റൊരു കൂട്ടർ. (1 കൊരി. 7:39) അതുപോലെ, കഠിനാധ്വാനം ചെയ്യുന്ന ഭാര്യമാരും ഭർത്താക്കന്മാരുടെ പ്രോത്സാഹനവാക്കുകൾ കേൾക്കാൻ ആഗ്രഹിക്കുന്നുണ്ട്. (സുഭാ. 31:28, 31) കൂടാതെ, ഉപദ്രവങ്ങൾ നേരിടുകയോ രോഗത്തിന്‍റെ പിടിയിലാകുകയോ ചെയ്യുന്ന നമ്മുടെ വിശ്വസ്‌തസഹോദരങ്ങൾക്കും പ്രോത്സാഹനം ആവശ്യമാണ്‌. (2 തെസ്സ. 1:3-5) വിശ്വസ്‌തരായ ഈ ദാസരെ യഹോവയും ക്രിസ്‌തുവും ആശ്വസിപ്പിക്കുന്നു.—2 തെസ്സലോനിക്യർ 2:16, 17 വായിക്കുക.

മൂപ്പന്മാർ നമ്മളെ പ്രോത്സാഹിപ്പിക്കുന്നു

6. യശയ്യ 32:1, 2-ൽ പറയുന്നതനുസരിച്ച് മൂപ്പന്മാരുടെ ഉത്തരവാദിത്വം എന്താണ്‌?

6 യശയ്യ 32:1,2 വായിക്കുക. പ്രോത്സാഹനവും മാർഗനിർദേശവും വളരെയധികം ആവശ്യമായിരിക്കുന്ന ഒരു സമയമാണ്‌ ഇത്‌. ക്രിസ്‌തു ‘പ്രഭുക്കന്മാരിലൂടെ,’ അതായത്‌ അഭിഷിക്തരിലും വേറെ ആടുകളിലും പെട്ട മൂപ്പന്മാരിലൂടെ, നിരാശിതരും നിരുത്സാഹിതരും ആയവരെ പ്രോത്സാഹിപ്പിക്കുന്നു. ‘പ്രഭുക്കന്മാരായ’ ഈ മൂപ്പന്മാർ അങ്ങനെ ചെയ്യാനാണു പ്രതീക്ഷിക്കുന്നതും. കാരണം, അവർ മറ്റുള്ളവരുടെ വിശ്വാസത്തിന്മേൽ ‘ആധിപത്യം നടത്തുന്നവരല്ല.’ പകരം സഹോദരങ്ങളുടെ സന്തോഷത്തിനുവേണ്ടിയുള്ള “സഹപ്രവർത്തകരാണ്‌.”—2 കൊരി. 1:24.

7, 8. പ്രോത്സാഹനവാക്കുകൾ പറയുന്നതിനു പുറമേ മൂപ്പന്മാർക്ക് എങ്ങനെ മറ്റുള്ളവരെ ബലപ്പെടുത്താൻ കഴിയും?

7 പൗലോസ്‌ അപ്പോസ്‌തലൻ ഇക്കാര്യത്തിൽ മൂപ്പന്മാർക്കു നല്ലൊരു മാതൃക വെച്ചിട്ടുണ്ട്. പീഡനം അനുഭവിച്ചിരുന്ന തെസ്സലോനിക്യയിലെ ക്രിസ്‌ത്യാനികൾക്ക് അദ്ദേഹം ഇങ്ങനെ എഴുതി: “നിങ്ങളോടുള്ള വാത്സല്യം കാരണം ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത അറിയിക്കാൻ മാത്രമല്ല, ഞങ്ങളുടെ സ്വന്തം പ്രാണൻ തരാൻപോലും ഞങ്ങൾ തീരുമാനിച്ചിരുന്നു. കാരണം നിങ്ങൾ ഞങ്ങൾക്ക് അത്രയ്‌ക്കു പ്രിയപ്പെട്ടവരായി മാറിയിരുന്നു.”—1 തെസ്സ. 2:8.

8 ചിലപ്പോൾ പ്രോത്സാഹനവാക്കുകൾ മാത്രം മതിയായെന്നുവരില്ല. ‘ബലഹീനരെ സഹായിക്കാനും “വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലാണ്‌” എന്നു കർത്താവായ യേശു പറഞ്ഞത്‌ ഓർത്തുകൊള്ളാനും’ എഫെസൊസിലെ മൂപ്പന്മാരോടു പൗലോസ്‌ ഓർമിപ്പിച്ചു. (പ്രവൃ. 20:35) സഹോദരങ്ങളെ വാക്കുകൾകൊണ്ട് പ്രോത്സാഹിപ്പിക്കുക മാത്രമല്ല പൗലോസ്‌ ചെയ്‌തത്‌. അദ്ദേഹം പറഞ്ഞു: “ഞാൻ . . . എനിക്കുള്ളതും എന്നെത്തന്നെയും നിങ്ങൾക്കുവേണ്ടി തരും.” (2 കൊരി. 12:15) അതെ, മൂപ്പന്മാർ സഹോദരങ്ങളെ വാക്കുകൾകൊണ്ട് പ്രോത്സാഹിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്‌താൽ മാത്രം പോരാ. ഓരോരുത്തരുടെയും കാര്യത്തിൽ ആത്മാർഥമായ താത്‌പര്യമെടുത്തുകൊണ്ട് അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുകയും വേണം.—1 കൊരി. 14:3.

9. സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ മൂപ്പന്മാർക്ക് എങ്ങനെ ബുദ്ധിയുപദേശം കൊടുക്കാൻ കഴിയും?

9 സഹോദരങ്ങളെ ബലപ്പെടുത്തുന്നതിന്‍റെ ഭാഗമായി മൂപ്പന്മാർ അവർക്ക് ഉപദേശം കൊടുക്കേണ്ടിവന്നേക്കാം. പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ അവർക്ക് അത്‌ എങ്ങനെ ചെയ്യാമെന്നു ബൈബിളിൽനിന്ന് പഠിക്കാനാകും. ഇക്കാര്യത്തിൽ യേശു ഒരു അത്യുത്തമമാതൃക വെച്ചു. തന്‍റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷം യേശു ഏഷ്യാമൈനറിലെ ചില സഭകൾക്കു ശക്തമായ ബുദ്ധിയുപദേശം കൊടുത്തു. എന്നാൽ, യേശു അത്‌ എങ്ങനെയാണു ചെയ്‌തതെന്നു നോക്കുക. എഫെസൊസിലെയും പെർഗമൊസിലെയും തുയഥൈരയിലെയും സഭകളെ ഹൃദ്യമായി അഭിനന്ദിച്ചതിനു ശേഷമാണു യേശു അവർക്കു ബുദ്ധിയുപദേശം കൊടുത്തത്‌. (വെളി. 2:1-5, 12, 13, 18, 19) അതുപോലെ, ലവൊദിക്യ സഭയോടു യേശു ഇങ്ങനെ പറഞ്ഞു: “ഞാൻ സ്‌നേഹിക്കുന്നവരെയൊക്കെ ഞാൻ ശാസിക്കുകയും അവർക്കു ശിക്ഷണം നൽകുകയും ചെയ്യുന്നു. അതുകൊണ്ട് ഉത്സാഹമുള്ളവനായിരിക്കുക; മാനസാന്തരപ്പെടുക.” (വെളി. 3:19) ഉപദേശം കൊടുക്കുമ്പോൾ മൂപ്പന്മാർ ക്രിസ്‌തുവിന്‍റെ ഈ മാതൃക അനുകരിക്കും.

അതു മൂപ്പന്മാരുടെ മാത്രം ഉത്തരവാദിത്വമല്ല

മാതാപിതാക്കളേ, പ്രോത്സാഹനം കൊടുക്കാൻ കുട്ടികളെ പരിശീലിപ്പിക്കുന്നുണ്ടോ? (10-‍ാ‍ം ഖണ്ഡിക കാണുക)

10. നമുക്ക് എല്ലാവർക്കും അന്യോന്യം പ്രോത്സാഹിപ്പിക്കാൻ കഴിയുന്നത്‌ എങ്ങനെ?

10 മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കേണ്ടതു മൂപ്പന്മാരുടെ മാത്രം ഉത്തരവാദിത്വമല്ല. ‘ഗുണം ചെയ്യുന്നതും ബലപ്പെടുത്തുന്നതും ആയ കാര്യങ്ങൾ’ സംസാരിക്കാൻ പൗലോസ്‌ എല്ലാ ക്രിസ്‌ത്യാനികളോടും പറഞ്ഞു. (എഫെ. 4:29) ഓരോരുത്തരെയും ‘സന്ദർഭോചിതമായി,’ അതായത്‌ അവരുടെ സാഹചര്യം മനസ്സിലാക്കി, എങ്ങനെ പ്രോത്സാഹിപ്പിക്കാമെന്നു തിരിച്ചറിയണം. പൗലോസ്‌ എബ്രായക്രിസ്‌ത്യാനികളോട്‌ ഇങ്ങനെ പറഞ്ഞു: “തളർന്ന കൈകളും ദുർബലമായ കാൽമുട്ടുകളും ബലപ്പെടുത്തുക. അങ്ങനെ, ദുർബലമായത്‌ ഉളുക്കിപ്പോകാതെ സുഖപ്പെടാനായി നിങ്ങളുടെ പാദങ്ങൾക്കു നേരായ പാത ഒരുക്കുക.” (എബ്രാ. 12:12, 13) അതെ, ചെറുപ്പക്കാരും കുട്ടികളും ഉൾപ്പെടെ നമുക്ക് എല്ലാവർക്കും പ്രോത്സാഹനവാക്കുകൾകൊണ്ട് അന്യോന്യം ബലപ്പെടുത്താം.

11. വിഷാദത്തിന്‍റെ പിടിയിലായിരുന്ന സമയത്ത്‌ മാർത്തയ്‌ക്ക് എങ്ങനെയാണു സഹായം ലഭിച്ചത്‌?

11 കുറച്ച് കാലം വിഷാദത്തിന്‍റെ പിടിയിലായിരുന്ന മാർത്ത * എന്ന സഹോദരി എഴുതുന്നു: “ഒരു ദിവസം വല്ലാതെ വിഷമിച്ചിരുന്ന സമയത്ത്‌ ആശ്വാസത്തിനായി ഞാൻ പ്രാർഥിച്ചു. കുറച്ച് സമയം കഴിഞ്ഞപ്പോൾ പ്രായമുള്ള ഒരു സഹോദരിയെ ഞാൻ കണ്ടു. സഹോദരി എന്നോടു സ്‌നേഹത്തോടെയും അനുകമ്പയോടെയും ഇടപെട്ടു. ആ സമയത്ത്‌ അത്‌ എനിക്ക് എത്ര ആവശ്യമായിരുന്നെന്നോ! ഇതുപോലെതന്നെയുള്ള ഒരു പ്രശ്‌നം തന്‍റെ ജീവിതത്തിൽ ഉണ്ടായതിനെക്കുറിച്ച് സഹോദരി എന്നോടു പറഞ്ഞു. അതു കേട്ടപ്പോൾ ഞാൻ ഒറ്റയ്‌ക്കല്ലെന്ന് എനിക്കു തോന്നി.” ഒരുപക്ഷേ തന്‍റെ വാക്കുകൾ മാർത്തയെ ഇത്രയധികം ആശ്വസിപ്പിച്ചെന്നു പ്രായമുള്ള ആ സഹോദരി അറിഞ്ഞിട്ടുണ്ടാകില്ല.

12, 13. ഫിലിപ്പിയർ 2:1-4-ൽ കാണുന്ന ഉപദേശം നമുക്ക് ഏതെല്ലാം വിധങ്ങളിൽ ബാധകമാക്കാം?

12 ഫിലിപ്പി സഭയിലെ സഹോദരങ്ങൾക്കു പൗലോസ്‌ ഈ ഉപദേശം കൊടുത്തു: “അതുകൊണ്ട് നിങ്ങൾക്കിടയിൽ ക്രിസ്‌തീയപ്രോത്സാഹനമുണ്ടെങ്കിൽ, സ്‌നേഹത്താലുള്ള സാന്ത്വനമുണ്ടെങ്കിൽ, ആത്മീയകൂട്ടായ്‌മയുണ്ടെങ്കിൽ, ആർദ്രപ്രിയമോ അനുകമ്പയോ ഉണ്ടെങ്കിൽ ഒരേ മനസ്സും ഒരേ സ്‌നേഹവും ഉള്ളവരായി ഒരേ ചിന്തയോടെ നല്ല ഒരുമയുള്ളവരായിരിക്കുക. അങ്ങനെ എന്‍റെ സന്തോഷം പൂർണമാക്കുക. വഴക്കുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെയോ ദുരഭിമാനത്തോടെയോ ഒന്നും ചെയ്യാതെ താഴ്‌മയോടെ മറ്റുള്ളവരെ നിങ്ങളെക്കാൾ ശ്രേഷ്‌ഠരായി കാണുക. നിങ്ങൾ സ്വന്തം താത്‌പര്യം മാത്രം നോക്കാതെ മറ്റുള്ളവരുടെ താത്‌പര്യവുംകൂടെ നോക്കണം.”—ഫിലി. 2:1-4.

13 നമുക്കു മറ്റുള്ളവരുടെ താത്‌പര്യങ്ങൾ എങ്ങനെ നോക്കാനാകും? അവരോടൊപ്പം ഒരുമിച്ച് കൂടുക, അവരോട്‌ ‘ആർദ്രപ്രിയവും അനുകമ്പയും’ കാണിക്കുക, അവർക്കു ‘സ്‌നേഹത്താലുള്ള സാന്ത്വനം’ കൊടുക്കുക.

പ്രോത്സാഹനത്തിന്‍റെ ഉറവുകൾ

14. പ്രോത്സാഹനത്തിന്‍റെ ഒരു ഉറവ്‌ എന്താണ്‌?

14 നമ്മൾ മുമ്പ് സഹായിച്ച ആളുകൾ ഇപ്പോഴും വിശ്വസ്‌തരായി തുടരുന്നെന്ന് അറിയുന്നതു നമ്മളെ പ്രോത്സാഹിപ്പിക്കും. യോഹന്നാൻ അപ്പോസ്‌തലൻ ഇങ്ങനെ എഴുതി: “എന്‍റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കുന്നതിനെക്കാൾ വലിയ സന്തോഷം എനിക്കില്ല.” (3 യോഹ. 4) മുൻനിരസേവനം ചെയ്യുന്ന പലരും ഈ സന്തോഷം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. വർഷങ്ങൾക്കു മുമ്പ് സത്യം പഠിക്കാൻ തങ്ങൾ സഹായിച്ച ആളുകൾ ഇപ്പോഴും വിശ്വസ്‌തരായി നിൽക്കുന്നെന്നും ചിലർ ഇപ്പോൾ മുൻനിരസേവകരാണെന്നും അറിയുന്നത്‌ അവർക്കു പ്രോത്സാഹനത്തിന്‍റെ ഒരു ഉറവാണ്‌. മുമ്പ് അനുഭവിച്ചിരുന്ന സന്തോഷത്തെക്കുറിച്ച് ഓർമിപ്പിക്കുന്നതുപോലും നിരുത്സാഹിതനായ ഒരു മുൻനിരസേവകനെ ആശ്വസിപ്പിക്കും.

15. വിശ്വസ്‌തമായി സേവിക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ കഴിയുന്ന ഒരു വിധം ഏതാണ്‌?

15 ഒരു സഭ സന്ദർശിച്ചതിനു ശേഷം അവിടെയുള്ള ആരിൽനിന്നെങ്കിലും നന്ദി പറഞ്ഞുകൊണ്ട് ഒരു ചെറിയ കുറിപ്പു കിട്ടുന്നതുപോലും തങ്ങളെയും ഭാര്യമാരെയും പ്രോത്സാഹിപ്പിക്കുമെന്നു മിക്ക സർക്കിട്ട് മേൽവിചാരകന്മാരും പറയുന്നു. മൂപ്പന്മാർ, മിഷനറിമാർ, മുൻനിരസേവകർ, ബഥേലംഗങ്ങൾ എന്നിവർക്കും അവരുടെ വിശ്വസ്‌തസേവനത്തെ വിലമതിച്ചുകൊണ്ടുള്ള വാക്കുകൾ കേൾക്കുമ്പോൾ ഇതുതന്നെയാണു തോന്നുന്നത്‌.

പ്രോത്സാഹനം കൊടുക്കുന്നവരാകാം, എങ്ങനെ?

16. ചെറിയ കാര്യങ്ങൾ ചെയ്‌തുകൊണ്ടുപോലും നമുക്കു മറ്റുള്ളവരെ എങ്ങനെ പ്രോത്സാഹിപ്പിക്കാം?

16 അധികമൊന്നും സംസാരിക്കാത്ത പ്രകൃതമായിരിക്കാം നിങ്ങളുടേത്‌. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാൻ കഴിവില്ലെന്നു തോന്നുന്നുമുണ്ടാകാം. യഥാർഥത്തിൽ പ്രോത്സാഹനം കൊടുക്കാൻ അധികമൊന്നും ചെയ്യേണ്ടതില്ല. അഭിവാദനം ചെയ്യുമ്പോൾ ഹൃദ്യമായി പുഞ്ചിരിക്കുന്നതുപോലും ഒരു പ്രോത്സാഹനമാണ്‌. തിരിച്ച്, ആ വ്യക്തിയുടെ മുഖത്ത്‌ ഒരു പുഞ്ചിരി വിരിയുന്നില്ലെങ്കിൽ അയാൾക്ക് എന്തോ വിഷമമുണ്ടെന്നായിരിക്കാം അതിന്‌ അർഥം. ആ സാഹചര്യത്തിൽ അവർ പറയുന്നതു നമ്മൾ കേട്ടിരിക്കുന്നതുപോലും ഒരു ആശ്വാസമായിരിക്കും.—യാക്കോ. 1:19.

17. അങ്ങേയറ്റം വേദന അനുഭവിച്ച സാഹചര്യത്തിൽ ഒരു യുവസഹോദരന്‌ എങ്ങനെയാണു പ്രോത്സാഹനം കിട്ടിയത്‌?

17 ഒരു യുവസഹോദരനായ ഹെൻറിയുടെ അനുഭവം നോക്കാം. ഒരു മൂപ്പനായിരുന്ന അദ്ദേഹത്തിന്‍റെ പിതാവ്‌ ഉൾപ്പെടെ കുടുംബാംഗങ്ങളിൽ മിക്കവരും സത്യം വിട്ടുപോയി. അത്‌ അദ്ദേഹത്തെ വളരെയധികം വേദനിപ്പിച്ചു. ആ സമയത്ത്‌ ഒരു സർക്കിട്ട് മേൽവിചാരകനിൽനിന്ന് ഹെൻറിക്കു പ്രോത്സാഹനം കിട്ടി. അദ്ദേഹം ഹെൻറിയെയുംകൂട്ടി പുറത്ത്‌ പോയി. അവർ കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോൾ ഹെൻറിക്കു പറയാനുള്ളതെല്ലാം സർക്കിട്ട് മേൽവിചാരകൻ ശ്രദ്ധയോടെ കേട്ടു. കുടുംബാംഗങ്ങൾ സത്യത്തിലേക്കു തിരികെ വരുന്നതിനു തന്നെക്കൊണ്ട് ചെയ്യാൻ കഴിയുന്ന ഒരേ ഒരു കാര്യം താൻ വിശ്വസ്‌തനായി നിൽക്കുക എന്നതാണെന്നു ഹെൻറിക്കു മനസ്സിലായി. സങ്കീർത്തനം 46, സെഫന്യ 3:17, മർക്കോസ്‌ 10:29, 30 എന്നീ തിരുവെഴുത്തുഭാഗങ്ങൾ അദ്ദേഹത്തെ വളരെയധികം ആശ്വസിപ്പിച്ചു.

എല്ലാവർക്കും പരസ്‌പരം പ്രോത്സാഹിപ്പിക്കാനും ബലപ്പെടുത്താനും കഴിയും (18-‍ാ‍ം ഖണ്ഡിക കാണുക)

18. (എ) പ്രോത്സാഹനം കൊടുക്കുന്നതിനെക്കുറിച്ച് ശലോമോൻ രാജാവ്‌ എന്തു പറഞ്ഞു? (ബി) പൗലോസ്‌ അപ്പോസ്‌തലൻ എന്തു നിർദേശമാണു നൽകിയത്‌?

18 വിഷമിച്ചിരിക്കുന്ന ഒരു സഹോദരനോ സഹോദരിക്കോ പ്രോത്സാഹനം കൊടുക്കാൻ നമുക്കു കഴിയുമെന്നാണു മാർത്തയുടെയും ഹെൻറിയുടെയും അനുഭവങ്ങൾ കാണിക്കുന്നത്‌. ശലോമോൻ രാജാവ്‌ എഴുതി: “തക്കസമയത്ത്‌ പറയുന്ന വാക്ക് എത്ര നല്ലത്‌! സന്തോഷത്തോടെയുള്ള നോട്ടം ഹൃദയത്തിന്‌ ആഹ്ലാദം; നല്ല വാർത്ത അസ്ഥികൾക്ക് ഉണർവ്‌.” (സുഭാ. 15:23, 30, അടിക്കുറിപ്പ്) കൂടാതെ, മനസ്സിടിഞ്ഞുപോയവരെ വീക്ഷാഗോപുരത്തിലെയോ നമ്മുടെ വെബ്‌സൈറ്റിലെയോ ലേഖനങ്ങൾ വായിച്ചുകേൾപ്പിക്കുന്നത്‌ അവർക്കു നവോന്മേഷം പകരും. ഒരുമിച്ച് രാജ്യഗീതങ്ങൾ പാടുന്നതും പ്രോത്സാഹനം നൽകുമെന്നു പൗലോസ്‌ പറഞ്ഞു. അദ്ദേഹം എഴുതി: “സങ്കീർത്തനങ്ങളാലും സ്‌തുതികളാലും നന്ദിയോടെ ആലപിക്കുന്ന ആത്മീയഗീതങ്ങളാലും അന്യോന്യം പഠിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. നിങ്ങളുടെ ഹൃദയങ്ങളിൽ യഹോവയ്‌ക്കു പാടുക.”—കൊലോ. 3:16; പ്രവൃ. 16:25.

19. വരുംനാളുകളിൽ പ്രോത്സാഹനം കൊടുക്കേണ്ടതിന്‍റെ പ്രാധാന്യം കൂടിക്കൂടിവരുമെന്നു പറയുന്നത്‌ എന്തുകൊണ്ട്, നമ്മൾ എന്തു ചെയ്യണം?

19 യഹോവയുടെ ദിവസം “അടുത്തടുത്ത്‌” വരുംതോറും പരസ്‌പരം പ്രോത്സാഹിപ്പിക്കേണ്ടതിന്‍റെ പ്രാധാന്യവും കൂടിക്കൂടിവരും. (എബ്രാ. 10:25) പൗലോസ്‌ സഹക്രിസ്‌ത്യാനികൾക്ക് എഴുതിയ ഈ വാക്കുകൾ നമുക്കും ബാധകമാണ്‌: “നിങ്ങൾ ഇപ്പോൾ ചെയ്‌തുവരുന്നതുപോലെ പരസ്‌പരം പ്രോത്സാഹിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്യുക.”—1 തെസ്സ. 5:11.

^ ഖ. 11 ഇത്‌ യഥാർഥപേരല്ല.