പ്രോത്സാഹനം കൊടുക്കുന്നതിൽ യഹോവയെ അനുകരിക്കാം
‘നമ്മുടെ കഷ്ടതകളിലെല്ലാം നമ്മളെ പ്രോത്സാഹിപ്പിക്കുന്ന ദൈവം വാഴ്ത്തപ്പെടട്ടെ.’—2 കൊരി. 1:3, 4, അടിക്കുറിപ്പ്.
1. ഏദെനിൽ ആദാമിന്റെയും ഹവ്വയുടെയും ധിക്കാരത്തിനു ശേഷം യഹോവ മനുഷ്യവർഗത്തിന് എന്തു പ്രോത്സാഹനമാണു കൊടുത്തത്?
മനുഷ്യർ പാപത്തിലേക്കും അപൂർണതയിലേക്കും വഴുതിവീണപ്പോൾമുതൽ ഇന്നുവരെ പ്രോത്സാഹനം കൊടുക്കുന്ന ദൈവമാണു താനെന്ന് യഹോവ തെളിയിച്ചിട്ടുണ്ട്. ഏദെനിലെ ധിക്കാരത്തെ തുടർന്ന് ഉടൻതന്നെ യഹോവ ആദാമിന്റെ ഭാവിസന്തതികൾക്കു ധൈര്യം പകരുന്ന ഒരു പ്രവചനം ഉച്ചരിച്ചു. ‘പഴയ പാമ്പായ’ സാത്താനെ നശിപ്പിക്കുകയും അവന്റെ ദുഷ്പ്രവൃത്തികളെ തകർക്കുകയും ചെയ്യുമെന്ന പ്രത്യാശ അതു മനുഷ്യവർഗത്തിനു നൽകി. ഉൽപത്തി 3:15-ൽ രേഖപ്പെടുത്തിയിരിക്കുന്ന ആ പ്രവചനത്തിന്റെ അർഥം പിന്നീടാണു മനസ്സിലായതെങ്കിലും മനുഷ്യവർഗത്തിന്റെ ഭാവി ഇരുളടഞ്ഞതല്ലെന്നു ദൈവം ഇതിലൂടെ ഉറപ്പു കൊടുത്തു.—വെളി. 12:9; 1 യോഹ. 3:8.
യഹോവ മുൻകാലത്തെ തന്റെ ദാസന്മാരെ പ്രോത്സാഹിപ്പിച്ചു
2. യഹോവ എങ്ങനെയാണു നോഹയെ പ്രോത്സാഹിപ്പിച്ചത്?
2 യഹോവയുടെ ദാസനായ നോഹ ജീവിച്ചിരുന്നത് അഭക്തമായ ഒരു ലോകത്തായിരുന്നു. നോഹയുടെ കുടുംബാംഗങ്ങൾ മാത്രമേ യഹോവയെ ആരാധിച്ചിരുന്നുള്ളൂ. എങ്ങും അക്രമവും പ്രകൃതിവിരുദ്ധ ലൈംഗികതയും! ഉൽപ. 6:4, 5, 11; യൂദ 6) ഇത്തരമൊരു സാഹചര്യത്തിൽ നോഹയ്ക്കു നിരുത്സാഹം തോന്നാനുള്ള സാധ്യതയുണ്ടായിരുന്നു. എന്നാൽ, മടുത്തുപോകാതെ ‘ദൈവത്തോടുകൂടെ നടക്കാനുള്ള’ ധൈര്യം യഹോവ നോഹയ്ക്കു കൊടുത്തു. (ഉൽപ. 6:9) താൻ ഈ ദുഷ്ടലോകത്തിന് അന്ത്യം വരുത്താൻ പോകുകയാണെന്ന് യഹോവ നോഹയോടു പറഞ്ഞു. കുടുംബത്തിന്റെ രക്ഷയ്ക്കായി എന്തു ചെയ്യണമെന്നുള്ള നിർദേശങ്ങളും കൊടുത്തു. (ഉൽപ. 6:13-18) യഹോവ പ്രോത്സാഹനം പകരുന്ന ഒരു ദൈവമാണെന്നു നോഹയ്ക്ക് അങ്ങനെ മനസ്സിലായി.
മനുഷ്യവർഗത്തിന്റെ ഭാവി ഇരുളടഞ്ഞതായി നോഹ കരുതിയിരിക്കാം. (3. യോശുവയ്ക്ക് എന്തു പ്രോത്സാഹനമാണു ലഭിച്ചത്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
3 പിന്നീട്, ദൈവജനത്തെ വാഗ്ദത്തദേശത്തേക്കു നയിക്കാനുള്ള നിയമനം യോശുവയ്ക്കു ലഭിച്ചു. അത് അത്ര എളുപ്പമുള്ള ഒന്നായിരുന്നില്ല. കാരണം ആ ദേശത്ത് വസിച്ചിരുന്ന ജനതകളുടെ ശക്തമായ സൈന്യങ്ങളെ കീഴടക്കണമായിരുന്നു. സ്വാഭാവികമായും ആശങ്ക തോന്നാവുന്ന ഒരു നിയമനം. ഇതു മനസ്സിലാക്കിയ യഹോവ യോശുവയ്ക്കു ധൈര്യം കൊടുക്കാൻ മോശയോട് ആവശ്യപ്പെട്ടു. ദൈവം പറഞ്ഞു: “നീ യോശുവയെ നിയോഗിച്ച് അവനെ പ്രോത്സാഹിപ്പിക്കുകയും ബലപ്പെടുത്തുകയും വേണം. യോശുവയായിരിക്കും അവിടേക്ക് ഈ ജനത്തെ നയിച്ചുകൊണ്ടുപോകുന്നത്. നീ കാണാൻപോകുന്ന ആ ദേശം ജനത്തിന് അവകാശമാക്കിക്കൊടുക്കുന്നതും യോശുവയായിരിക്കും.” (ആവ. 3:28) യോശുവ തന്റെ നിയമനം ആരംഭിക്കുന്നതിനു മുമ്പ് യഹോവ നേരിട്ട് യോശുവയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “ധൈര്യവും മനക്കരുത്തും ഉള്ളവനായിരിക്കാൻ ഞാൻ നിന്നോടു കല്പിച്ചിട്ടുള്ളതല്ലേ? പേടിക്കുകയോ ഭയപരവശനാകുകയോ അരുത്. കാരണം നീ എവിടെ പോയാലും നിന്റെ ദൈവമായ യഹോവ നിന്റെകൂടെയുണ്ട്.” (യോശു. 1:1, 9) എത്ര പ്രോത്സാഹനം പകരുന്ന വാക്കുകൾ!
4, 5. (എ) പുരാതനകാലത്ത് യഹോവ തന്റെ ജനതയ്ക്ക് എന്തു പ്രോത്സാഹനമാണു കൊടുത്തത്? (ബി) യഹോവ തന്റെ പുത്രനെ എങ്ങനെയാണു പ്രോത്സാഹിച്ചത്?
4 യഹോവ വ്യക്തികളെ മാത്രമല്ല, തന്റെ ജനത്തെ ഒരു കൂട്ടമെന്ന നിലയിലും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ജൂതന്മാർ ബാബിലോണിൽ പ്രവാസികളായി കഴിയുമ്പോൾ അവർക്ക് ആശ്വാസം പകരുമായിരുന്ന ചില വാക്കുകൾ യഹോവ മുൻകൂട്ടിപ്പറഞ്ഞു: “പേടിക്കേണ്ടാ, ഞാൻ നിന്റെകൂടെയുണ്ട്. ഭയപ്പെടേണ്ടാ, ഞാനല്ലേ നിന്റെ ദൈവം! ഞാൻ നിന്നെ ശക്തീകരിക്കും, നിന്നെ സഹായിക്കും, എന്റെ നീതിയുള്ള വലങ്കൈകൊണ്ട് ഞാൻ നിന്നെ മുറുകെ പിടിക്കും.” (യശ. 41:10) ആദ്യകാലക്രിസ്ത്യാനികൾക്ക് ഇതേ ഉറപ്പുണ്ടായിരുന്നു. ഇന്നത്തെ ദൈവജനത്തിനും ഈ വാക്കുകൾ ധൈര്യമേകുന്നു.—2 കൊരിന്ത്യർ 1:3, 4 വായിക്കുക.
5 യേശുവിനും പിതാവിൽനിന്ന് പ്രോത്സാഹനം ലഭിച്ചു. യേശുവിന്റെ സ്നാനസമയത്ത് സ്വർഗത്തിൽനിന്ന് ഇങ്ങനെയൊരു ശബ്ദം കേട്ടു: “ഇവൻ എന്റെ പ്രിയപുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.” (മത്താ. 3:17) ഭൂമിയിലെ ശുശ്രൂഷക്കാലത്ത് ഉടനീളം ഈ വാക്കുകൾ യേശുവിന് എത്രമാത്രം ധൈര്യം പകർന്നുകാണും!
യേശു മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചു
6. താലന്തുകളെക്കുറിച്ചുള്ള ദൃഷ്ടാന്തം എങ്ങനെയാണു പ്രോത്സാഹനം പകരുന്നത്?
6 പ്രോത്സാഹനം കൊടുക്കുന്നതിൽ യേശു പിതാവിന്റെ മാതൃക അനുകരിച്ചു. ഉദാഹരണത്തിന്, ഈ വ്യവസ്ഥിതിയുടെ അവസാനത്തെക്കുറിച്ചുള്ള പ്രവചനത്തിൽ യേശു പറഞ്ഞ താലന്തുകളുടെ ദൃഷ്ടാന്തം നോക്കാം. ആ ദൃഷ്ടാന്തത്തിലെ യജമാനൻ വിശ്വസ്തരായ അടിമകളോടു പറഞ്ഞ വാക്കുകൾ എല്ലാ ക്രിസ്തുശിഷ്യർക്കുമുള്ള ഒരു പ്രോത്സാഹനമാണ്: “കൊള്ളാം! നീ വിശ്വസ്തനായ ഒരു നല്ല അടിമയാണ്. കുറച്ച് കാര്യങ്ങളിൽ നീ വിശ്വസ്തത തെളിയിച്ചതുകൊണ്ട് ഞാൻ നിന്നെ കൂടുതൽ കാര്യങ്ങളുടെ ചുമതല ഏൽപ്പിക്കും. നിന്റെ യജമാനന്റെ സന്തോഷത്തിൽ പങ്കുചേരുക.” (മത്താ. 25:21, 23) ഈ വാക്കുകൾ യഹോവയെ വിശ്വസ്തമായി സേവിക്കുന്നതിൽ തുടരാനുള്ള പ്രോത്സാഹനം തരുന്നില്ലേ?
7. യേശു അപ്പോസ്തലന്മാർക്കും പ്രത്യേകിച്ച് പത്രോസിനും എന്തു പ്രോത്സാഹനമാണു കൊടുത്തത്?
7 തങ്ങളുടെ ഇടയിൽ ആരാണു വലിയവൻ എന്നതിനെച്ചൊല്ലി യേശുവിന്റെ അപ്പോസ്തലന്മാർ മിക്കപ്പോഴും തർക്കിക്കുമായിരുന്നു. പക്ഷേ താഴ്മയുള്ളവരായിരിക്കാനും നേതാക്കന്മാരാകാൻ ശ്രമിക്കുന്നതിനു പകരം ശുശ്രൂഷകരാകാനും യേശു ക്ഷമയോടെ അവരെ പ്രോത്സാഹിപ്പിച്ചു. (ലൂക്കോ. 22:24-26) പലവട്ടം യേശുവിനെ നിരാശപ്പെടുത്തിയ ആളായിരുന്നു പത്രോസ്. (മത്താ. 16:21-23; 26:31-35, 75) എന്നിട്ടും പത്രോസിനെ ഉപേക്ഷിക്കുന്നതിനു പകരം യേശു അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും തന്റെ സഹോദരന്മാരെ ശക്തീകരിക്കാനുള്ള നിയമനം കൊടുക്കുകയും ചെയ്തു.—യോഹ. 21:16.
പ്രോത്സാഹനം കൊടുത്തതിന്റെ മറ്റു മുൻകാലമാതൃകകൾ
8. ഹിസ്കിയ എങ്ങനെയാണു യഹൂദാജനതയെയും സൈനികമേധാവികളെയും പ്രോത്സാഹിപ്പിച്ചത്?
8 യേശു ഭൂമിയിലായിരുന്നപ്പോൾ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ തികവുറ്റ മാതൃക വെച്ചു. എന്നാൽ, പ്രോത്സാഹനം എത്ര പ്രധാനമാണെന്ന് അതിനു മുമ്പ് ജീവിച്ചിരുന്ന യഹോവയുടെ വിശ്വസ്തദാസന്മാർക്കും അറിയാമായിരുന്നു. അസീറിയക്കാരിൽനിന്നുള്ള ഭീഷണി നേരിട്ടപ്പോൾ ഹിസ്കിയ യഹൂദാജനതയെയും സൈനികമേധാവികളെയും വിളിച്ചുകൂട്ടി അവരെ പ്രോത്സാഹിപ്പിച്ചു. എന്തായിരുന്നു ഫലം? “ഹിസ്കിയയുടെ . . . വാക്കുകൾ ജനത്തിനു ധൈര്യം പകർന്നു.”—2 ദിനവൃത്താന്തം 32:6-8 വായിക്കുക.
9. പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ ഇയ്യോബിന്റെ പുസ്തകം എന്താണു പഠിപ്പിക്കുന്നത്?
9 അങ്ങേയറ്റം ആശ്വാസം ആവശ്യമായിരുന്ന അവസരത്തിൽ ഇയ്യോബിനെ കാണാൻ മൂന്നു ‘സ്നേഹിതന്മാർ’ വന്നു. പ്രോത്സാഹനം കൊടുക്കേണ്ടത് എങ്ങനെയെന്നു ‘വേദനിപ്പിക്കുന്ന ആ ആശ്വാസകർക്ക്’ ഇയ്യോബ് പറഞ്ഞുകൊടുത്തു. ‘നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ എന്റെ വായിലെ വാക്കുകൾകൊണ്ട് ഞാൻ നിങ്ങളെ ബലപ്പെടുത്തിയേനേ; സാന്ത്വനവാക്കുകൾ പറഞ്ഞ് ആശ്വസിപ്പിച്ചേനേ’ എന്ന് ഇയ്യോബ് പറഞ്ഞു. (ഇയ്യോ. 16:1-5) പക്ഷേ ഒടുവിൽ ഇയ്യോബിനു പ്രോത്സാഹനം കിട്ടി. ആദ്യം എലീഹുവിൽനിന്ന്, പിന്നെ യഹോവയിൽനിന്ന് നേരിട്ടും.—ഇയ്യോ. 33:24, 25; 36:1, 11; 42:7, 10.
10, 11. (എ) യിഫ്താഹിന്റെ മകൾക്കു പ്രോത്സാഹനം ആവശ്യമായിരുന്നത് എന്തുകൊണ്ട്? (ബി) ഇന്ന് ആർക്കാണ് ഇതുപോലുള്ള പ്രോത്സാഹനം ആവശ്യമായിരിക്കുന്നത്?
10 പ്രോത്സാഹനം ആവശ്യമായിരുന്ന മറ്റൊരാളാണു ന്യായാധിപനായ യിഫ്താഹിന്റെ മകൾ. അമ്മോന്യരോടു യുദ്ധം ചെയ്യാൻ പോകുന്നതിനു മുമ്പ് യിഫ്താഹ് ഒരു നേർച്ച നേർന്നു. യഹോവ തനിക്കു വിജയം നൽകിയാൽ തന്നെ വരവേൽക്കാൻ വീട്ടുവാതിൽക്കൽനിന്ന് ആദ്യം വരുന്ന വ്യക്തിയെ വിശുദ്ധകൂടാരത്തിൽ യഹോവയുടെ സേവനത്തിനു സമർപ്പിക്കും എന്നതായിരുന്നു അത്. വിജയശ്രീലാളിതനായി മടങ്ങിവന്ന യിഫ്താഹിനെ വരവേൽക്കാൻ ആദ്യം ഓടിയെത്തിയത് ആരായിരുന്നെന്നോ? യിഫ്താഹിന്റെ ഏകമകൾ! മകളെ കണ്ട യിഫ്താഹിന്റെ ഹൃദയം തകർന്നുപോയി. എന്നിട്ടും അദ്ദേഹം തന്റെ നേർച്ച നിറവേറ്റാതിരുന്നില്ല. കന്യകയായ മകളെ അവളുടെ ജീവിതകാലം മുഴുവൻ ശീലോയിലെ വിശുദ്ധകൂടാരത്തിൽ സേവിക്കുന്നതിനു യിഫ്താഹ് അയച്ചു.—ന്യായാ. 11:30-35.
11 ഇതു യിഫ്താഹിന്റെ ഹൃദയം തകർത്തെങ്കിൽ തന്റെ പിതാവിന്റെ തീരുമാനത്തിനു മനസ്സോടെ കീഴ്പെട്ട മകളുടെ അവസ്ഥയോ? (ന്യായാ. 11:36, 37) വിവാഹം കഴിച്ച് കുടുംബവും കുട്ടികളും ആയി ജീവിക്കാൻ ഇനി അവൾക്കു കഴിയില്ല. കുടുംബത്തിന്റെ പേരും പാരമ്പര്യവും നിലനിറുത്താനും ആകില്ല. മറ്റാരെക്കാളും പ്രോത്സാഹനവും ആശ്വാസവും ആവശ്യമായിരുന്ന ഒരു സാഹചര്യം! അവൾക്ക് അതു കിട്ടിയോ? ബൈബിൾ പറയുന്നു: “ഇസ്രായേലിൽ ഇങ്ങനെയൊരു പതിവ് നിലവിൽ വന്നു: ഓരോ വർഷവും നാലു ദിവസം ഇസ്രായേലിലെ യുവതികൾ ഗിലെയാദ്യനായ യിഫ്താഹിന്റെ മകളെ അഭിനന്ദിക്കാൻ പോകുമായിരുന്നു.” (ന്യായാ. 11:39, 40) ‘കർത്താവിന്റെ കാര്യങ്ങളിൽ’ കൂടുതൽ ചെയ്യുന്നതിന് ഏകാകിത്വം ഉപയോഗപ്പെടുത്തുന്ന അവിവാഹിതരായ ക്രിസ്ത്യാനികളും നമ്മുടെ അഭിനന്ദനത്തിനും പ്രോത്സാഹനത്തിനും അർഹരല്ലേ?—1 കൊരി. 7:32-35.
അപ്പോസ്തലന്മാർ സഹോദരങ്ങളെ പ്രോത്സാഹിപ്പിച്ചു
12, 13. പത്രോസ് ‘സഹോദരങ്ങളെ ബലപ്പെടുത്തിയത് എങ്ങനെ?’
12 മരണത്തിന്റെ തലേരാത്രിയിൽ യേശു പത്രോസ് അപ്പോസ്തലനോടു പറഞ്ഞു: “ശിമോനേ, ശിമോനേ, സാത്താൻ നിങ്ങളെയെല്ലാം ഗോതമ്പു പാറ്റുന്നതുപോലെ പാറ്റാൻ അനുവാദം ചോദിച്ചിരിക്കുന്നു. എന്നാൽ നിന്റെ വിശ്വാസം നഷ്ടപ്പെടാതിരിക്കാൻ ഞാൻ നിനക്കുവേണ്ടി പ്രാർഥിച്ചിട്ടുണ്ട്. നീ തിരിഞ്ഞുവന്നശേഷം നിന്റെ സഹോദരങ്ങളെ ബലപ്പെടുത്തണം.”—ലൂക്കോ. 22:31, 32.
അപ്പോസ്തലന്മാരുടെ വിശുദ്ധ എഴുത്തുകൾ ഒന്നാം നൂറ്റാണ്ടിലെ സഹോദരങ്ങളെ പ്രോത്സാഹിപ്പിച്ചു. ഇന്നു നമ്മളെയും അതു ബലപ്പെടുത്തുന്നു (12-17 ഖണ്ഡികകൾ കാണുക)
13 ആ വാക്കുകൾക്കു ചേർച്ചയിൽ പത്രോസ് പ്രവർത്തിച്ചു. ആദ്യകാല ക്രിസ്തീയസഭയുടെ ഒരു തൂണായിരുന്നു പത്രോസ്. (ഗലാ. 2:9) പെന്തിക്കോസ്ത് ദിവസവും അതിനു ശേഷവും ധീരതയോടെ പ്രവർത്തിച്ചുകൊണ്ട് തന്റെ മാതൃകയിലൂടെ പത്രോസ് സഹോദരങ്ങളെ പ്രോത്സാഹിപ്പിച്ചു. അനേകവർഷം നീണ്ട ശുശ്രൂഷയുടെ അവസാനഘട്ടത്തിൽ പത്രോസ് സഹക്രിസ്ത്യാനികൾക്കു രണ്ടു കത്തുകൾ എഴുതി. അവയുടെ ഉദ്ദേശ്യം അദ്ദേഹം വിശദീകരിക്കുന്നു: “ഇതാണു ദൈവത്തിന്റെ യഥാർഥമായ അനർഹദയ എന്ന് ഉറപ്പു തരാനും നിങ്ങളെ പ്രോത്സാഹിപ്പിക്കാനും വേണ്ടി, . . . നിങ്ങൾക്കു ഞാൻ ചുരുക്കമായി എഴുതിയിരിക്കുന്നു. ഇതിൽ ഉറച്ചുനിൽക്കുക.” (1 പത്രോ. 5:12) ദൈവത്താൽ പ്രചോദിതനായി പത്രോസ് എഴുതിയ കത്തുകൾ അന്നുതൊട്ട് ഇന്നുവരെ എല്ലാ ക്രിസ്ത്യാനികൾക്കും പ്രോത്സാഹനം പകരുന്നതാണ്. പ്രത്യേകിച്ച്, “ദൈവത്തിന്റെ വാഗ്ദാനത്തിനു ചേർച്ചയിൽ” ഉള്ള പുതിയ ലോകം തൊട്ടടുത്ത് എത്തിയിരിക്കുന്ന ഇക്കാലത്തെ ക്രിസ്ത്യാനികൾക്ക്.—2 പത്രോ. 3:13.
14, 15. യോഹന്നാൻ അപ്പോസ്തലൻ ദൈവപ്രചോദിതനായി എഴുതിയ ബൈബിൾപുസ്തകങ്ങൾ നൂറ്റാണ്ടുകളിൽ ഉടനീളമുള്ള ക്രിസ്ത്യാനികൾക്ക് ഒരു പ്രോത്സാഹനമായിരിക്കുന്നത് എങ്ങനെ?
14 ആദ്യകാല ക്രിസ്തീയസഭയുടെ മറ്റൊരു തൂണായിരുന്നു യോഹന്നാൻ അപ്പോസ്തലൻ. യേശുവിന്റെ ശുശ്രൂഷയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആവേശകരമായ സുവിശേഷവിവരണം നൂറ്റാണ്ടുകളിൽ ഉടനീളം ക്രിസ്ത്യാനികൾക്കു പ്രോത്സാഹനത്തിന്റെ ഒരു ഉറവായിരുന്നു, ഇന്നും അങ്ങനെതന്നെ. തന്റെ യഥാർഥശിഷ്യരെ തിരിച്ചറിയിക്കുന്ന അടയാളം സ്നേഹമാണ് എന്ന യേശുവിന്റെ വാക്കുകൾ യോഹന്നാന്റെ സുവിശേഷത്തിൽ മാത്രമാണു രേഖപ്പെടുത്തിയിരിക്കുന്നത്.—യോഹന്നാൻ 13:34, 35 വായിക്കുക.
15 യോഹന്നാൻ എഴുതിയ മൂന്നു കത്തുകളിലും സത്യത്തിന്റെ അമൂല്യനിധികൾ അടങ്ങിയിരിക്കുന്നു. പാപഭാരം നമ്മളെ തളർത്തുമ്പോൾ “യേശുവിന്റെ രക്തം എല്ലാ പാപങ്ങളിൽനിന്നും നമ്മളെ ശുദ്ധീകരിക്കുന്നു” എന്ന വാക്കുകൾ വായിക്കുന്നത് ആശ്വാസം തരുന്നില്ലേ? (1 യോഹ. 1:7) ഹൃദയം നമ്മളെ തുടർന്നും കുറ്റപ്പെടുത്തുന്നെങ്കിൽ, ‘ദൈവം നമ്മുടെ ഹൃദയത്തെക്കാൾ വലിയവനാണെന്ന്’ അറിയുന്നതു നമുക്കു സാന്ത്വനം പകരുന്നില്ലേ, നമ്മുടെ കണ്ണുകളെ ഈറനണിയിക്കുന്നില്ലേ? (1 യോഹ. 3:20) “ദൈവം സ്നേഹമാണ്” എന്ന് എഴുതിയിരിക്കുന്നതു യോഹന്നാൻ മാത്രമാണ്. (1 യോഹ. 4:8, 16) യോഹന്നാന്റെ രണ്ടാമത്തെയും മൂന്നാമത്തെയും കത്തുകൾ ‘സത്യത്തിൽ നടക്കുന്നതിൽ’ തുടരുന്ന ക്രിസ്ത്യാനികളെ അഭിനന്ദിക്കുന്നവയാണ്.—2 യോഹ. 4; 3 യോഹ. 3, 4.
16, 17. ആദ്യകാലക്രിസ്ത്യാനികൾക്കു പൗലോസ് അപ്പോസ്തലൻ എന്തു പ്രോത്സാഹനം കൊടുത്തു?
16 ഒന്നാം നൂറ്റാണ്ടിൽ സഹോദരങ്ങളെ ഏറ്റവും അധികം പ്രോത്സാഹിപ്പിച്ചതു പൗലോസ് അപ്പോസ്തലനായിരിക്കാം. തെളിവനുസരിച്ച്, ക്രിസ്ത്യാനിത്വത്തിന്റെ ആദ്യനാളുകളിൽ മിക്ക അപ്പോസ്തലന്മാരും ഭരണസംഘത്തിന്റെ ആസ്ഥാനമായ യരുശലേമിലായിരുന്നു. (പ്രവൃ. 8:14; 15:2) യഹൂദ്യയിലുള്ള ക്രിസ്ത്യാനികൾ, ഏകദൈവവിശ്വാസികളായിരുന്ന ആളുകളോടു ക്രിസ്തുവിനെക്കുറിച്ച് പ്രസംഗിച്ചു. നേരെ മറിച്ച്, ബഹുദൈവങ്ങളെ ആരാധിച്ചിരുന്ന ഗ്രീക്കുകാരോടും റോമാക്കാരോടും മറ്റുള്ളവരോടും പ്രസംഗിക്കാൻ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കു പരിശുദ്ധാത്മാവ് പൗലോസിനെ നിയോഗിച്ച് അയച്ചു.—ഗലാ. 2:7-9; 1 തിമൊ. 2:7.
17 ഇപ്പോഴത്തെ തുർക്കിയുടെ ഭാഗമായ പ്രദേശങ്ങളിലും ഗ്രീസിലും ഇറ്റലിയിലും ഒക്കെ പോയി പൗലോസ് ജൂതന്മാരല്ലാത്തവരോടു സാക്ഷീകരിച്ചു, അവിടെയൊക്കെ സഭകൾ സ്ഥാപിച്ചു. ആ സഭകളിലെ പുതിയ ശിഷ്യർക്കു സ്വന്തം നാട്ടുകാരിൽനിന്ന് ഉപദ്രവങ്ങൾ സഹിക്കേണ്ടിവന്നു. തീർച്ചയായും അവർക്കു പ്രോത്സാഹനം ആവശ്യമായിരുന്നു. (1 തെസ്സ. 2:14) ഏതാണ്ട് എ.ഡി. 50-ൽ തെസ്സലോനിക്യയിൽ പുതുതായി രൂപംകൊണ്ട സഭയ്ക്കു പൗലോസ് ഇങ്ങനെ എഴുതി: ‘നിങ്ങളെ എല്ലാവരെയും പ്രാർഥനയിൽ ഓർക്കുമ്പോഴെല്ലാം ഞങ്ങൾ ദൈവത്തിനു നന്ദി പറയാറുണ്ട്. വിശ്വസ്തതയോടെയുള്ള നിങ്ങളുടെ പ്രവൃത്തികളും സ്നേഹത്തോടെ നിങ്ങൾ ചെയ്യുന്ന കഠിനാധ്വാനവും നിങ്ങൾ കാണിക്കുന്ന സഹനശക്തിയും ഞങ്ങൾ എപ്പോഴും ഓർക്കുന്നു.’ (1 തെസ്സ. 1:2, 3) സഹോദരങ്ങൾ തമ്മിൽത്തമ്മിലും പ്രോത്സാഹിപ്പിക്കണമായിരുന്നു. പൗലോസ് അവരോട് ഇങ്ങനെ പറഞ്ഞു: “പരസ്പരം പ്രോത്സാഹിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്യുക.”—1 തെസ്സ. 5:11.
പ്രോത്സാഹനം പകരുന്ന ഭരണസംഘം
18. ഒന്നാം നൂറ്റാണ്ടിലെ ഭരണസംഘം ഫിലിപ്പോസിനെ എങ്ങനെയാണു പ്രോത്സാഹിപ്പിച്ചത്?
18 ഒന്നാം നൂറ്റാണ്ടിലെ ഭരണസംഘം, നേതൃത്വമെടുക്കുന്നവർക്കും മറ്റു സഹോദരങ്ങൾക്കും പ്രോത്സാഹനത്തിന്റെ ഒരു ഉറവായിരുന്നു. ഉദാഹരണത്തിന്, സുവിശേഷകനായ ഫിലിപ്പോസ് ശമര്യക്കാരോടു ക്രിസ്തുവിനെക്കുറിച്ച് പ്രസംഗിച്ചപ്പോൾ ഭരണസംഘം അദ്ദേഹത്തെ പൂർണമായി പിന്തുണച്ചു. ആ പുതിയ ശിഷ്യർക്കു പരിശുദ്ധാത്മാവ് ലഭിക്കാൻവേണ്ടി പ്രാർഥിക്കാൻ ഭരണസംഘം പത്രോസിനെയും യോഹന്നാനെയും അവിടേക്ക് അയച്ചു. (പ്രവൃ. 8:5, 14-17) ഭരണസംഘത്തിലെ രണ്ടു പേരെ അയച്ചുകൊണ്ട് അവർ നൽകിയ ഈ പിന്തുണ ഫിലിപ്പോസിനെയും പുതുതായി ശിഷ്യരായവരെയും എത്രയധികം പ്രോത്സാഹിപ്പിച്ചിരിക്കണം!
19. സഭകൾക്കു ഭരണസംഘം അയച്ച കത്തിന്റെ ഫലം എന്തായിരുന്നു?
19 പിന്നീട് ഒരവസരത്തിൽ ഭരണസംഘം വളരെ പ്രധാനപ്പെട്ട ഒരു തീരുമാനം എടുത്തു. മോശയുടെ നിയമപ്രകാരം ജൂതന്മാർ ചെയ്യേണ്ടിയിരുന്ന പരിച്ഛേദന, ജൂതരല്ലാത്ത ക്രിസ്ത്യാനികൾക്കും ബാധകമാണോ എന്ന ചോദ്യം വന്നപ്പോഴായിരുന്നു അത്. (പ്രവൃ. 15:1, 2) ഭരണസംഘം പരിശുദ്ധാത്മാവിനുവേണ്ടി പ്രാർഥിക്കുകയും തിരുവെഴുത്തുകൾ പരിശോധിക്കുകയും ചെയ്തിട്ട്, ഇനി പരിച്ഛേദനയുടെ ആവശ്യമില്ല എന്ന തീരുമാനത്തിലെത്തി. തങ്ങളുടെ തീരുമാനം അറിയിച്ചുകൊണ്ടുള്ള കത്തുമായി ഭരണസംഘം പ്രതിനിധികളെ സഭകളിലേക്ക് അയച്ചു. എന്തായിരുന്നു ഫലം? “അതു വായിച്ച് പ്രോത്സാഹനം ലഭിച്ച ശിഷ്യന്മാർ അതിയായി സന്തോഷിച്ചു.”—പ്രവൃ. 15:27-32.
20. (എ) ഇന്നു ഭരണസംഘം എങ്ങനെയാണു നമ്മളെ ഓരോരുത്തരെയും പ്രോത്സാഹിപ്പിക്കുന്നത്? (ബി) അടുത്ത ലേഖനത്തിൽ ഏതു ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തും?
20 ഇന്ന് യഹോവയുടെ സാക്ഷികളുടെ ഭരണസംഘം, ബഥേൽകുടുംബാംഗങ്ങളും പ്രത്യേക മുഴുസമയസേവനത്തിലായിരിക്കുന്ന മറ്റുള്ളവരും ഉൾപ്പെടെ ലോകമെമ്പാടുമുള്ള എല്ലാ സഹോദരങ്ങൾക്കും പ്രോത്സാഹനത്തിന്റെ ഒരു ഉറവാണ്. ഒന്നാം നൂറ്റാണ്ടിലെപ്പോലെതന്നെ ഭരണസംഘത്തിൽനിന്ന് പ്രോത്സാഹനം ലഭിക്കുമ്പോൾ ഇന്നും സഹോദരങ്ങൾ സന്തോഷിക്കുന്നു. കൂടാതെ, 2015-ൽ ഭരണസംഘം യഹോവയുടെ അടുക്കലേക്ക് മടങ്ങിവരൂ. . . എന്ന ലഘുപത്രിക പ്രസിദ്ധീകരിച്ചു. ലോകമെങ്ങുമുള്ള പലരെയും അതു പ്രോത്സാഹിപ്പിച്ചു. എന്നാൽ പ്രോത്സാഹനം കൊടുക്കുന്ന കാര്യത്തിൽ നേതൃത്വമെടുക്കുന്നവർ മാത്രമാണോ യഹോവയെ അനുകരിക്കേണ്ടത്? ഇതിനുള്ള ഉത്തരം അടുത്ത ലേഖനത്തിൽ കാണാം.