നിങ്ങൾക്ക് അറിയാമോ?
പുരാതന ഇസ്രായേലിൽ സാധാരണയുണ്ടാകുന്ന നിയമതർക്കങ്ങൾക്കു തീർപ്പു കല്പിക്കാൻ മോശയുടെ നിയമത്തിലെ തത്ത്വങ്ങൾ യഥാർഥത്തിൽ ഉപയോഗിച്ചിരുന്നോ?
ചിലപ്പോഴൊക്കെ. ഒരു ഉദാഹരണം നോക്കാം. ആവർത്തനം 24:14, 15 ഇങ്ങനെ പറയുന്നു: “നിന്റെ നഗരത്തിലുള്ള, ദാരിദ്ര്യവും ബുദ്ധിമുട്ടും അനുഭവിക്കുന്ന ഒരു കൂലിക്കാരനെ, അയാൾ നിന്റെ സഹോദരനോ നിന്റെ ദേശത്ത് വന്നുതാമസിക്കുന്ന വിദേശിയോ ആകട്ടെ, നീ ചതിക്കരുത്. . . . മറിച്ചായാൽ, അയാൾ നിനക്ക് എതിരെ യഹോവയോടു നിലവിളിക്കുകയും അതു നിനക്കു പാപമായിത്തീരുകയും ചെയ്യും.”
അത്തരമൊരു കേസിനോടു ബന്ധപ്പെട്ട് സമർപ്പിച്ച ഒരു അപേക്ഷയുടെ രേഖ കണ്ടെടുത്തിട്ടുണ്ട്. ബി.സി. ഏഴാം നൂറ്റാണ്ടിലേതാണ് ഇത്. അസ്തോദിനു സമീപത്തുനിന്നാണ് ഇതു ലഭിച്ചത്. സാധ്യതയനുസരിച്ച് പറഞ്ഞുസമ്മതിച്ച അത്രയും വിളവ് ധാന്യപ്പുരയിൽ എത്തിച്ചില്ലെന്ന് ആരോപിക്കപ്പെട്ട ഒരു കൂലിക്കാരന്റെ അപേക്ഷയാണ് ഇത്. മൺപാത്രശകലത്തിൽ എഴുതിയിരിക്കുന്ന ഈ രേഖ ഇങ്ങനെ പറയുന്നു: “കുറച്ച് ദിവസങ്ങൾക്കു മുമ്പ് അടിയൻ (വാദി) വിളവ് ശേഖരിച്ചുകഴിഞ്ഞപ്പോൾ ഷോബെയുടെ മകനായ ഹോശയാഹു വന്ന് അടിയന്റെ വസ്ത്രം എടുത്തുകൊണ്ടുപോയി. . . . എന്റെകൂടെ വെയിലത്തു പണിയെടുത്തിരുന്നവർ . . . ഞാൻ ഈ പറഞ്ഞതു സത്യമാണെന്നതിനു സാക്ഷികളാണ്. ഞാൻ നിരപരാധിയാണ്. . . . അങ്ങയുടെ ദാസന്റെ വസ്ത്രം തിരികെ വാങ്ങിത്തരേണ്ടത് ഒരു കടമയായി കാണുന്നില്ലെങ്കിൽ മനസ്സലിവ് തോന്നിയെങ്കിലും അടിയന്റെ വസ്ത്രം തിരികെ വാങ്ങിത്തരാൻ കനിവുണ്ടാകണമെന്ന് അപേക്ഷിക്കുന്നു. വസ്ത്രമില്ലാതെ വലയുന്ന അടിയന്റെ അപേക്ഷയ്ക്കു ദയവായി തീർപ്പുണ്ടാക്കിത്തരേണമേ.”
ഈ അപേക്ഷ, “വസ്ത്രം തിരികെ കിട്ടാനുള്ള ഒരു കൂലിക്കാരന്റെ രോദനത്തിനപ്പുറം നമ്മളോടു ചില കാര്യങ്ങൾ പറയുന്നുണ്ട്” എന്നു ചരിത്രകാരനായ സൈമൺ ഷാമ പറയുന്നു. അദ്ദേഹം കൂട്ടിച്ചേർക്കുന്നു: “വാദിക്ക്, ബൈബിളിലെ നിയമസംഹിതയെക്കുറിച്ച്, പ്രത്യേകിച്ച് ദരിദ്രരോടുള്ള മോശമായ പെരുമാറ്റത്തെ വിലക്കുന്ന ലേവ്യയിലെയും ആവർത്തനത്തിലെയും കല്പനകളെക്കുറിച്ച്, കുറെയൊക്കെ അറിയാമായിരുന്നെന്ന് ഇതു വ്യക്തമാക്കുന്നു.”