ജീവിതകഥ
യഹോവ ഒരിക്കലും എന്നെ നിരാശപ്പെടുത്തിയിട്ടില്ല!
ഒരിക്കൽ, അഡോൾഫ് ഹിറ്റ്ലറിന്റെ പ്രസംഗത്തിനു ശേഷം അദ്ദേഹത്തിനു പൂക്കൾ സമ്മാനിക്കാൻ തിരഞ്ഞെടുക്കപ്പെട്ട നാലു കൊച്ചുപെൺകുട്ടികളിൽ ഒരാളായിരുന്നു ഞാൻ. എന്തുകൊണ്ടാണ് എന്നെ തിരഞ്ഞെടുത്തത്? എന്റെ പപ്പ നാസിപാർട്ടിയുടെ ഒരു സജീവപ്രവർത്തകനും പാർട്ടിയുടെ പ്രാദേശികനേതാവിന്റെ ഡ്രൈവറും ആയിരുന്നു. തികഞ്ഞ കത്തോലിക്കയായിരുന്ന എന്റെ അമ്മയ്ക്ക് എന്നെ ഒരു കന്യാസ്ത്രീയാക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ ഞാൻ ഒരു നാസിപ്രവർത്തകയുമായില്ല, കന്യാസ്ത്രീയുമായില്ല. എന്റെ കഥ ഞാൻ പറയാം.
ഓസ്ട്രിയയിലെ ഗ്രാറ്റ്സ് പട്ടണത്തിലാണു ഞാൻ വളർന്നത്. ഏഴു വയസ്സായപ്പോൾ എന്നെ മതപരിശീലനത്തിനുള്ള ഒരു സ്കൂളിൽ ചേർത്തു. പക്ഷേ പുരോഹിതന്മാരും കന്യാസ്ത്രീകളും തമ്മിൽ ലൈംഗിക അധാർമികതയിൽ ഏർപ്പെടുന്നതു കണ്ടപ്പോൾ ഞാൻ ഞെട്ടിത്തരിച്ചു. അതുകൊണ്ട് ഒരു വർഷത്തിനുള്ളിൽ ആ സ്കൂൾ വിട്ടുപോരാൻ അമ്മ സമ്മതിച്ചു.
ഞങ്ങളുടെ കുടുംബം, സൈനികവേഷത്തിൽ നിൽക്കുന്നതു പപ്പ
അതുകഴിഞ്ഞ് എന്നെ ഒരു ബോർഡിംഗ് സ്കൂളിൽ ചേർത്തു. ഗ്രാറ്റ്സിൽ ശക്തമായ ബോംബാക്രമണം തുടങ്ങിയപ്പോൾ പപ്പ ഒരു രാത്രി വന്ന് എന്നെ സുരക്ഷിതമായ ഒരിടത്തേക്കു കൊണ്ടുപോയി. സ്ക്ലാഡ്മിൻ എന്ന പട്ടണത്തിലേക്കാണു ഞങ്ങൾ പോയത്. ഞങ്ങൾ ഒരു പാലം കടന്ന് ഇക്കരെ എത്തിയതും അതു തകർക്കപ്പെട്ടു. മറ്റൊരു അവസരത്തിൽ വീടിന് അടുത്ത് നിന്ന എന്റെയും മുത്തശ്ശിയുടെയും നേരെ താഴ്ന്ന് പറന്ന വിമാനങ്ങളിൽനിന്ന് വെടിയുണ്ടകൾ ചീറിപ്പാഞ്ഞുവന്നു. യുദ്ധത്തിന്റെ രൂപത്തിൽ മതവും ഗവൺമെന്റും ഞങ്ങൾക്കു സമ്മാനിച്ചതു നിരാശകൾ മാത്രമാണ്!
ഒരിക്കലും നിരാശപ്പെടുത്താത്ത സഹായം
1950-ൽ യഹോവയുടെ സാക്ഷികളിൽ ഒരാൾ ബൈബിൾവിഷയങ്ങളെക്കുറിച്ച് അമ്മയോടു സംസാരിക്കാൻ തുടങ്ങി. ഞാൻ അവരുടെ സംഭാഷണങ്ങൾ കേട്ടിരിക്കുമായിരുന്നു. ചിലപ്പോഴൊക്കെ അമ്മയുടെകൂടെ മീറ്റിങ്ങുകൾക്കും പോയി. യഹോവയുടെ സാക്ഷികൾ പഠിപ്പിക്കുന്നതാണു സത്യമെന്നു മനസ്സിലാക്കിയ അമ്മ 1952-ൽ സ്നാനപ്പെട്ടു.
ആ സമയത്ത് ഞങ്ങളുടെ പ്രദേശത്തെ സഭ ‘വൃദ്ധസ്ത്രീകൾ കൂടിവരുന്ന ഒരു ക്ലബുപോലെയാണ്’ എനിക്കു തോന്നിയത്. പക്ഷേ പിന്നീടു ഞങ്ങൾ ധാരാളം ചെറുപ്പക്കാരുള്ള ഒരു സഭയിൽ പോയി. ഗ്രാറ്റ്സിൽ തിരിച്ചെത്തിയപ്പോൾ ഞാൻ എല്ലാ മീറ്റിങ്ങുകൾക്കും പോകാൻതുടങ്ങി. ഞാൻ പഠിക്കുന്നതാണു സത്യമെന്ന് എനിക്കും ബോധ്യംവന്നു. തന്റെ ദാസരെ എപ്പോഴും സഹായിക്കുന്ന, ഒരിക്കലും നിരാശപ്പെടുത്തില്ലാത്ത ഒരു ദൈവമാണ് യഹോവ എന്നു ഞാൻ മനസ്സിലാക്കി. നമ്മൾ അങ്ങേയറ്റം ദുഷ്കരമായ സാഹചര്യങ്ങൾ നേരിടുമ്പോൾ ഒറ്റയ്ക്കാണെന്നു തോന്നിയാൽപ്പോലും യഹോവ നമ്മളെ കൈവിടില്ല.—സങ്കീ. 3:5, 6.
മറ്റുള്ളവരെ സത്യം അറിയിക്കാൻ ഞാൻ വെമ്പൽകൊണ്ടു. കൂടപ്പിറപ്പുകളായിരുന്നു എന്റെ ആദ്യത്തെ ‘വീട്ടുകാർ.’ എന്റെ നാലു ചേച്ചിമാർ അതിനോടകംതന്നെ അധ്യാപകരായി ജോലി കിട്ടി ഓരോരോ സ്ഥലങ്ങളിലായിരുന്നു. ഞാൻ അവരെയെല്ലാം ചെന്നുകണ്ട് ബൈബിൾ പഠിക്കാൻ പ്രോത്സാഹിപ്പിച്ചു. കാലക്രമേണ എന്റെ കൂടപ്പിറപ്പുകളെല്ലാം ബൈബിൾ പഠിച്ച് യഹോവയുടെ സാക്ഷികളായിത്തീർന്നു.
വീടുതോറുമുള്ള ശുശ്രൂഷ ആരംഭിച്ച് രണ്ടാമത്തെ ആഴ്ച ഞാൻ ഒരു സ്ത്രീയെ കണ്ടുമുട്ടി, അവരെ ബൈബിൾ പഠിപ്പിക്കാൻ തുടങ്ങി. അവർക്ക് ഏകദേശം 30 വയസ്സുണ്ടായിരുന്നു. അവർ പിന്നീടു സ്നാനപ്പെട്ടു, കുറച്ച് കഴിഞ്ഞ് അവരുടെ ഭർത്താവും രണ്ടു മക്കളും. എന്നാൽ യഥാർഥത്തിൽ ആ ബൈബിൾപഠനം ആത്മീയമായി എനിക്കും പ്രയോജനം ചെയ്തു. എങ്ങനെ? എനിക്ക് ആരും ക്രമമായ ഒരു ബൈബിൾപഠനം നടത്തിയിരുന്നില്ല. അവരെ പഠിപ്പിക്കുന്നതിനു മുമ്പ് ഓരോ പാഠവും ഞാൻ നന്നായി തയ്യാറാകണമായിരുന്നു. ഒരർഥത്തിൽ ആദ്യം ഞാൻ എന്നെത്തന്നെ പഠിപ്പിക്കും, അതിനു ശേഷം എന്റെ വിദ്യാർഥിയെയും. സത്യത്തോടുള്ള വിലമതിപ്പ് ആഴമുള്ളതാക്കാൻ ഇത് എന്നെ ശരിക്കും സഹായിച്ചു. യഹോവയ്ക്കു ജീവിതം സമർപ്പിച്ച ഞാൻ 1954 ഏപ്രിലിൽ സ്നാനപ്പെട്ടു.
“ഉപദ്രവമേൽക്കുന്നെങ്കിലും ഉപേക്ഷിക്കപ്പെട്ടിട്ടില്ല”
1955-ൽ ജർമനിയിലും ഫ്രാൻസിലും ഇംഗ്ലണ്ടിലും നടന്ന അന്താരാഷ്ട്ര കൺവെൻഷനുകളിൽ ഞാൻ പങ്കെടുത്തു. ലണ്ടനിൽവെച്ച് ആൽബർട്ട് ഷ്രോഡർ സഹോദരനെ പരിചയപ്പെടാൻ എനിക്ക് അവസരം ലഭിച്ചു. ഗിലെയാദ് ബൈബിൾസ്കൂളിന്റെ ഒരു അധ്യാപകനായിരുന്ന അദ്ദേഹം പിന്നീടു ഭരണസംഘത്തിലെ ഒരു അംഗമായി. ഞങ്ങൾ ബ്രിട്ടീഷ് മ്യൂസിയത്തിൽ പോയപ്പോൾ ദൈവത്തിന്റെ പേര് എബ്രായലിപികളിൽ എഴുതിയിരുന്ന ചില ബൈബിൾ കൈയെഴുത്തുപ്രതികൾ അദ്ദേഹം ഞങ്ങൾക്കു കാണിച്ചുതന്നു. അദ്ദേഹം അവയുടെ പ്രാധാന്യം വിശദീകരിച്ചു. ഇത് ആത്മീയമായി എന്നെ പ്രോത്സാഹിപ്പിച്ചു, കൂടുതൽ ചെയ്യാനുള്ള ആഗ്രഹം ഉണർത്തി. ദൈവവചനത്തെക്കുറിച്ചുള്ള സത്യം കൂടുതൽ ആളുകളെ അറിയിക്കാൻ ഞാൻ ഉറച്ച തീരുമാനമെടുത്തു.
എന്റെ മുൻനിരസേവന പങ്കാളിയോടൊപ്പം (വലത്) ഓസ്ട്രിയയിലെ മിസ്റ്റൽബാകിൽ പ്രത്യേക മുൻനിരസേവനം ചെയ്തപ്പോൾ
1956 ജനുവരി 1-നു ഞാൻ മുൻനിരസേവനം ആരംഭിച്ചു. നാലു മാസം കഴിഞ്ഞപ്പോൾ എന്നെ പ്രത്യേക മുൻനിരസേവികയായി നിയമിച്ച് ഓസ്ട്രിയയിലെ മിസ്റ്റൽബാക് പട്ടണത്തിലേക്ക് അയച്ചു. ആ കാലത്ത് അവിടെ സാക്ഷികൾ ആരുമില്ലായിരുന്നു. അവിടെവെച്ച് ഞാൻ ഒരു പ്രശ്നം നേരിട്ടു. ഞാനും മുൻനിരസേവികയായ പങ്കാളിയും വ്യത്യസ്തസ്വഭാവക്കാരായിരുന്നു. ഞാൻ നഗരത്തിൽനിന്ന് വന്ന ഏതാണ്ട് 19 വയസ്സുള്ള ഒരു പെൺകുട്ടി, അവൾ 25 വയസ്സുള്ള ഒരു നാട്ടിൻപുറത്തുകാരി. എനിക്കു രാവിലെ താമസിച്ച് എഴുന്നേൽക്കാനായിരുന്നു ഇഷ്ടം. അവൾക്കാകട്ടെ, നേരത്തേ എഴുന്നേൽക്കാനും. ഞാൻ രാത്രി ഏറെ വൈകുവോളം ഉണർന്നിരിക്കും, അവൾ നേരത്തേ കിടക്കും. എങ്കിലും ബൈബിളിന്റെ ഉപദേശം അനുസരിച്ചുകൊണ്ട് ഞങ്ങൾ പൊരുത്തക്കേടുകൾ പരിഹരിക്കുകയും സന്തോഷത്തോടെ ഒരുമിച്ച് സേവനത്തിൽ ഏർപ്പെടുകയും ചെയ്തു.
അവിടെ ഞങ്ങൾക്ക് ഉപദ്രവങ്ങളും നേരിടേണ്ടിവന്നു. എങ്കിലും ‘ഉപേക്ഷിക്കപ്പെട്ടില്ല.’ (2 കൊരി. 4:7-9) ഒരിക്കൽ ഞങ്ങൾ ഒരു ഗ്രാമത്തിൽ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ആളുകൾ അവരുടെ പട്ടികളെ അഴിച്ചുവിട്ടു. കൂറ്റൻ നായ്ക്കൾ കുരച്ചുകൊണ്ട് ഞങ്ങളെ വളഞ്ഞു. ഞാൻ കൂടെയുള്ള സഹോദരിയുടെ കൈയിൽ കയറിപ്പിടിച്ച് ഇങ്ങനെ പ്രാർഥിച്ചുപോയി: “യഹോവേ, പട്ടി കടിക്കുമ്പോൾ ഒറ്റക്കടിക്ക് ഞങ്ങൾ മരിക്കണേ!” നായ്ക്കൾ കൈയെത്തും ദൂരത്ത് എത്തി. പക്ഷേ അവ അവിടെത്തന്നെ നിന്നു. എന്നിട്ട് വാലും ആട്ടി തിരിച്ചുപോയി. യഹോവയുടെ സംരക്ഷണം ഞങ്ങൾക്ക് അനുഭവപ്പെട്ടു. അതിനു ശേഷം ഞങ്ങൾക്ക് ആ ഗ്രാമം മുഴുവൻ പ്രസംഗിക്കാൻ കഴിഞ്ഞു. ആളുകളെല്ലാം വളരെ ശ്രദ്ധയോടെ കേട്ടു. അതിന് അവരെ പ്രേരിപ്പിച്ചത്, ഒരുപക്ഷേ പട്ടികൾ ഞങ്ങളെ ഉപദ്രവിക്കാഞ്ഞതിലെ അതിശയമായിരിക്കാം. അല്ലെങ്കിൽ ഇത്രയും പേടിപ്പിക്കുന്ന ഒരു അനുഭവമുണ്ടായിട്ടും തുടർന്നും പ്രസംഗിക്കാൻ ചെന്നതായിരിക്കാം. ഏതായാലും അവരിൽ ചിലർ പിന്നീട് യഹോവയുടെ സാക്ഷികളായി.
പേടിപ്പിക്കുന്ന മറ്റൊരു സംഭവവും ഉണ്ടായി. ഞങ്ങളുടെ വീട്ടുടമ ഒരു ദിവസം കുടിച്ച് ലക്കുകെട്ടാണു വീട്ടിൽ എത്തിയത്. അയൽക്കാർക്കു ഞങ്ങൾ ഒരു ശല്യമാണെന്നും അതുകൊണ്ട് ഞങ്ങളെ കൊല്ലുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു. ഭാര്യ അദ്ദേഹത്തെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതെല്ലാം മുകളിലത്തെ മുറിയിലിരുന്ന് ഞങ്ങൾ കേൾക്കുന്നുണ്ടായിരുന്നു. അദ്ദേഹം കതകു തള്ളിത്തുറന്ന് വരാതിരിക്കാൻ ഞങ്ങൾ വാതിൽക്കൽ കസേരകൾ പെറുക്കിവെച്ചു. എന്നിട്ട് സാധനങ്ങൾ പെട്ടിയിലാക്കാൻ തുടങ്ങി. കതകു തുറന്നപ്പോൾ ഇതാ വീട്ടുടമസ്ഥൻ നിൽക്കുന്നു, കൈയിൽ ഒരു വലിയ കത്തിയുമായി!
ഞങ്ങൾ സാധനങ്ങളെല്ലാം എടുത്ത് പിൻവാതിലിലൂടെ പുറത്ത് ഇറങ്ങി, എന്നിട്ട് പൂന്തോട്ടത്തിലെ വഴിയിലൂടെ ജീവനുംകൊണ്ട് ഓടി. പിന്നീട് അങ്ങോട്ടു പോയതേ ഇല്ല.ഞങ്ങൾ ഒരു ഹോട്ടലിൽ മുറിയെടുത്തു. പിന്നീട് ഒരു വർഷത്തോളം അവിടെയായിരുന്നു താമസം. അതു ശുശ്രൂഷയ്ക്ക് ഒരു തരത്തിൽ ഗുണം ചെയ്തെന്നു പറയാം. എങ്ങനെ? ആ ഹോട്ടൽ പട്ടണത്തിന്റെ നടുക്കായിരുന്നു. ഞങ്ങളുടെ ചില ബൈബിൾവിദ്യാർഥികൾക്ക് അവിടെ വന്ന് പഠിക്കുന്നതായിരുന്നു സൗകര്യം. അധികം വൈകാതെ, ഞങ്ങളുടെ മുറിയിൽവെച്ച് പുസ്തകാധ്യയനവും ആഴ്ചതോറുമുള്ള വീക്ഷാഗോപുരപഠനവും നടത്താൻ തുടങ്ങി. ഏകദേശം 15 പേർ ഹാജരാകുമായിരുന്നു.
മിസ്റ്റൽബാക്കിൽ ഒരു വർഷത്തിലധികം സേവിച്ചുകഴിഞ്ഞപ്പോൾ എന്നെ ഗ്രാറ്റ്സിന്റെ തെക്കുകിഴക്കുള്ള ഫെൽഡ്ബാക്കിലേക്കു നിയമിച്ചു. ഒരു പുതിയ മുൻനിരസേവനപങ്കാളിയെയും കിട്ടി. പക്ഷേ അവിടെയും ഒരു സഭയുണ്ടായിരുന്നില്ല. തടികൊണ്ടുള്ള ഒരു വീടിന്റെ രണ്ടാം നിലയിലെ ചെറിയ ഒരു മുറിയിലായിരുന്നു ഞങ്ങളുടെ താമസം. തടികൾക്കിടയിലെ വിടവുകളിലൂടെ കാറ്റടിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം വലിയ ശല്യമായിരുന്നു. ആ വിടവുകൾ ഞങ്ങൾ പത്രക്കടലാസുവെച്ച് അടച്ചു. വെള്ളം കിണറ്റിൽനിന്ന് കോരിയെടുക്കണം. പക്ഷേ ഈ കഷ്ടപ്പാടുകൾക്കെല്ലാം ഫലമുണ്ടായി. ഏതാനും മാസങ്ങൾക്കുള്ളിൽ അവിടെ ഒരു ഗ്രൂപ്പ് തുടങ്ങി. ഞങ്ങൾ ബൈബിൾ പഠിപ്പിച്ച ഒരു കുടുംബത്തിലെ 30-ഓളം പേർ പിന്നീടു സത്യത്തിൽ വന്നു.
രാജ്യതാത്പര്യങ്ങൾ ജീവിതത്തിൽ ഒന്നാമതു വെക്കുന്ന തന്റെ ദാസരെ യഹോവ ഒരിക്കലും കൈവിടില്ലെന്ന ബോധ്യം ശക്തമാക്കാൻ ഇത്തരം അനുഭവങ്ങൾ എന്നെ സഹായിച്ചു. മനുഷ്യർക്കു നമ്മളെ സഹായിക്കാനാകാത്ത സാഹചര്യങ്ങളിൽപ്പോലും നമ്മളെ സഹായിക്കാൻ യഹോവയുണ്ടായിരിക്കും.—സങ്കീ. 121:1-3.
ദൈവത്തിന്റെ “നീതിയുള്ള വലങ്കൈ” താങ്ങുന്നു
1958-ൽ ന്യൂയോർക്കിലെ യാങ്കീ സ്റ്റേഡിയത്തിലും പോളോ ഗ്രൗണ്ടിലും ആയി ഒരു അന്താരാഷ്ട്ര കൺവെൻഷൻ നടക്കാനിരിക്കുകയായിരുന്നു. കൺവെൻഷനു പോകാനായി ഞാൻ അപേക്ഷിച്ചു. ആ സമയത്ത് ഓസ്ട്രിയ ബ്രാഞ്ച് എന്നോടു ഗിലെയാദ് സ്കൂളിന്റെ 32-ാമത്തെ ക്ലാസിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ടോ എന്നു ചോദിച്ചു. ഇത്തരം ഒരു പദവി ഞാൻ എങ്ങനെ നിരസിക്കും? ഉടനെതന്നെ ഞാൻ പറഞ്ഞു: “ആഗ്രഹമുണ്ട്!”
ആ ക്ലാസിൽ എന്റെ അടുത്ത് ഇരുന്നതു മാർട്ടിൻ പൊയെറ്റ്സിംഗർ സഹോദരനായിരുന്നു. അദ്ദേഹം നാസി തടങ്കൽപ്പാളയത്തിലെ ക്രൂരമായ ഉപദ്രവങ്ങൾ സഹിച്ചുനിന്ന വ്യക്തിയായിരുന്നു. പിന്നീട് അദ്ദേഹം ഭരണസംഘത്തിലെ അംഗമായി സേവിച്ചു. ക്ലാസ് നടക്കുമ്പോൾ ചിലപ്പോൾ മാർട്ടിൻ സഹോദരൻ പതിയെ ഇങ്ങനെ ചോദിക്കും: “എറീക്കേ, ജർമൻ ഭാഷയിൽ അതിന്റെ അർഥം എന്താ?”
ഗിലെയാദ് ക്ലാസ് പകുതി പിന്നിട്ടപ്പോൾ നേഥൻ നോർ സഹോദരൻ ഞങ്ങൾക്കുള്ള നിയമനങ്ങൾ
എവിടെയാണെന്ന് അറിയിച്ചു. എന്നെ നിയമിച്ചതു പരാഗ്വേയിലേക്കായിരുന്നു. ഞാൻ ചെറുപ്പമായിരുന്നതുകൊണ്ട് പപ്പയുടെ അനുമതിയോടെയേ എനിക്ക് ആ രാജ്യത്ത് പ്രവേശിക്കാൻ കഴിയുമായിരുന്നുള്ളൂ. അനുമതി കിട്ടിയശേഷം, 1959 മാർച്ചിൽ ഞാൻ പരാഗ്വേയിൽ എത്തി, അസൂൺഷിയോണിലുള്ള മിഷനറിഭവനത്തിൽ ഒരു പുതിയ സേവനപങ്കാളിയുമൊത്ത് താമസം തുടങ്ങി.അധികം വൈകാതെ 30-ാമത്തെ ഗിലെയാദ് ക്ലാസിൽനിന്നും ബിരുദം നേടിയ വോൾട്ടർ ബ്രൈറ്റ് എന്ന മിഷനറിയെ ഞാൻ കണ്ടുമുട്ടി. പിന്നീടു ഞങ്ങൾ വിവാഹിതരായി, ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങളെ ഒരുമിച്ച് നേരിട്ടു. ഞങ്ങളെ തളർത്തുന്ന ഒരു പ്രശ്നം എപ്പോഴെങ്കിലും നേരിട്ടാൽ യശയ്യ 41:10-ൽ കാണുന്ന ഈ വാഗ്ദാനം ഞങ്ങൾ വായിക്കും: “പേടിക്കേണ്ടാ, ഞാൻ നിന്റെകൂടെയുണ്ട്. ഭയപ്പെടേണ്ടാ, ഞാനല്ലേ നിന്റെ ദൈവം! ഞാൻ നിന്നെ ശക്തീകരിക്കും.” യഹോവയോടു വിശ്വസ്തരായി ദൈവരാജ്യത്തിന് ഒന്നാം സ്ഥാനം കൊടുത്ത് ജീവിക്കുന്നിടത്തോളം യഹോവ നിരാശപ്പെടുത്തില്ലെന്ന് ഈ വാക്കുകൾ ഞങ്ങൾക്ക് ഉറപ്പേകി.
പിന്നീടു ഞങ്ങളെ ബ്രസീലിന്റെ അതിർത്തിയോടു ചേർന്നുള്ള ഒരു പ്രദേശത്തേക്കു നിയമിച്ചു. അവിടെ പുരോഹിതന്മാർ ഇളക്കിവിട്ട ചെറുപ്പക്കാരുടെ ഒരു കൂട്ടം ഞങ്ങളുടെ മിഷനറിഭവനത്തിനു നേരെ വലിയ കല്ലുകൾ എറിഞ്ഞു. ഞങ്ങളുടെ വീടിന്റെ അവസ്ഥ അല്ലെങ്കിൽത്തന്നെ മോശമായിരുന്നു. ആ സമയത്താണു വോൾട്ടർ ഒരു പോലീസ് മേധാവിയുടെ ഒപ്പം ബൈബിൾ പഠിക്കാൻ തുടങ്ങിയത്. ഒരാഴ്ചത്തേക്ക് അദ്ദേഹം ഞങ്ങളുടെ വീടിനു പോലീസ്കാവൽ ഏർപ്പെടുത്തി. പിന്നെ ആ കുഴപ്പക്കാരിൽനിന്ന് ഞങ്ങൾക്ക് ഒരു ഉപദ്രവവുമുണ്ടായില്ല. അധികം വൈകാതെ അതിർത്തിക്ക് അപ്പുറം ബ്രസീലിൽ കുറച്ചുകൂടെ സൗകര്യപ്രദമായ താമസസ്ഥലത്തേക്കു ഞങ്ങൾ മാറി. ഈ മാറ്റം പ്രയോജനം ചെയ്തു. കാരണം രണ്ടിടത്ത്, പരാഗ്വേയിലും ബ്രസീലിലും, മീറ്റിങ്ങുകൾ നടത്താൻ ഇതുവഴി കഴിഞ്ഞു. ഞങ്ങൾ അവിടെനിന്ന് പോന്നപ്പോഴേക്കും അവിടെ രണ്ടു ചെറിയ സഭകൾ രൂപംകൊണ്ടിരുന്നു.
ഭർത്താവായ വോൾട്ടറിനൊപ്പം പരാഗ്വേയിലെ അസൂൺഷിയോണിൽ മിഷനറിസേവനത്തിനിടെ
യഹോവ ഇപ്പോഴും എന്നെ പിന്തുണയ്ക്കുന്നു
എനിക്കു കുട്ടികൾ ഉണ്ടാകില്ലെന്നു ഡോക്ടർമാർ നേരത്തേ പറഞ്ഞിരുന്നു. അതുകൊണ്ട് 1962-ൽ ഞാൻ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ഞങ്ങൾ അതിശയിച്ചുപോയി. അധികം താമസിയാതെ, ഞങ്ങൾ ഫ്ളോറിഡയിലെ ഹോളിവുഡിലുള്ള വോൾട്ടറിന്റെ വീടിന് അടുത്തേക്കു മാറി. കുടുംബം പുലർത്തേണ്ടതുകൊണ്ട് കുറച്ച് വർഷത്തേക്കു മുൻനിരസേവനം ചെയ്യാൻ ഞങ്ങൾക്കു കഴിഞ്ഞില്ല. എങ്കിലും മുൻഗണനയ്ക്കു മാറ്റമൊന്നും വന്നില്ല, ദൈവരാജ്യത്തിനായിരുന്നു ഞങ്ങളുടെ ജീവിതത്തിൽ എപ്പോഴും ഒന്നാം സ്ഥാനം!—മത്താ. 6:33.
1962 നവംബറിൽ ഞങ്ങൾ ഫ ളോറിഡയിൽ എത്തിയപ്പോൾ അവിടെ വംശീയവേർതിരിവ് നിലനിന്നിരുന്നു. അതു കാരണം കറുത്ത വർഗക്കാരായ സഹോദരങ്ങളും വെള്ളക്കാരായ സഹോദരങ്ങളും മീറ്റിങ്ങുകൾ നടത്തിയിരുന്നതു വെവ്വേറെയായിട്ടാണ്. പ്രസംഗിച്ചിരുന്നതും വേറെവേറെ പ്രദേശങ്ങളിലായിരുന്നു. ഇതു കണ്ടപ്പോൾ ഞങ്ങൾ അത്ഭുതപ്പെട്ടുപോയി. കാരണം യഹോവയ്ക്ക് അത്തരം വേർതിരിവുകളൊന്നുമില്ലല്ലോ. എന്നാൽ പെട്ടെന്നുതന്നെ സഹോദരങ്ങൾ നിറത്തിന്റെ വ്യത്യാസങ്ങളൊന്നുമില്ലാതെ ഒരുമിച്ച് പ്രവർത്തിക്കാൻ തുടങ്ങി. ഈ ക്രമീകരണത്തിനു പിന്നിൽ യഹോവയുടെ കൈ വളരെ വ്യക്തമായിരുന്നു. അതിന്റെ തെളിവാണ് ഇപ്പോൾ ഈ പ്രദേശത്തുള്ള അനേകം സഭകൾ.
55 വർഷത്തെ ദാമ്പത്യജീവിതത്തിനു ശേഷം മസ്തിഷ്കത്തിൽ ക്യാൻസർ ബാധിച്ച് 2015-ൽ വോൾട്ടർ മരിച്ചത് എന്നെ വളരെയധികം വേദനിപ്പിച്ചു. വളരെ നല്ല ഒരു ഭർത്താവായിരുന്നു അദ്ദേഹം. യഹോവയോടു സ്നേഹമുണ്ടായിരുന്ന, ധാരാളം സഹോദരങ്ങളെ സഹായിച്ച വോൾട്ടർ നവചൈതന്യത്തോടെ പുനരുത്ഥാനത്തിൽ വരുന്നതു കാണാൻ ഞാൻ നോക്കിയിരിക്കുകയാണ്.—പ്രവൃ. 24:15.
40 വർഷത്തിലേറെ മുഴുസമയസേവനത്തിന്റെ സന്തോഷവും അതിന്റെ അനുഗ്രഹങ്ങളും ആസ്വദിക്കാൻ കഴിഞ്ഞതിൽ ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്. ഉദാഹരണത്തിന്, ഞങ്ങളുടെ ബൈബിൾവിദ്യാർഥികളിൽ 136 പേർ സ്നാനപ്പെടുന്നതു കാണാൻ എനിക്കും വോൾട്ടറിനും കഴിഞ്ഞു. എന്നാൽ ജീവിതത്തിൽ പ്രശ്നങ്ങളൊക്കെയുണ്ടായിരുന്നു. പക്ഷേ നമ്മുടെ വിശ്വസ്തദൈവത്തെ സേവിക്കുന്നതു നിറുത്താനുള്ള കാരണമായി അവയെ ഞങ്ങൾ ഒരിക്കലും കണ്ടില്ല. പകരം ഞങ്ങൾ യഹോവയോടു കൂടുതൽ അടുത്തു. തന്റേതായ സമയത്തും തന്റേതായ വിധത്തിലും യഹോവ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന ഉറച്ച വിശ്വാസം ഞങ്ങൾക്കുണ്ടായിരുന്നു. ആ വിശ്വാസത്തിന് ഒരിക്കലും കോട്ടംതട്ടിയിട്ടില്ല.—2 തിമൊ. 4:16, 17.
വോൾട്ടർ കൂടെയില്ലാത്തതിന്റെ വിഷമം എനിക്കുണ്ട്. പക്ഷേ മുൻനിരസേവനം ചെയ്യുന്നതു പിടിച്ചുനിൽക്കാൻ എന്നെ സഹായിച്ചിരിക്കുന്നു. പ്രത്യേകിച്ച്, മറ്റുള്ളവരെ പഠിപ്പിക്കുന്നതും അവരോടു പുനരുത്ഥാനപ്രത്യാശയെക്കുറിച്ച് പറയുന്നതും എനിക്കൊരു ആശ്വാസമാണ്. യഹോവ എന്നെ ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല. അത് എങ്ങനെയൊക്കെയാണെന്ന് എനിക്കു പറഞ്ഞറിയിക്കാനാകില്ല. എന്നെ പിന്തുണയ്ക്കുകയും ശക്തീകരിക്കുകയും ചെയ്തുകൊണ്ട് യഹോവ തന്റെ വാക്കു പാലിച്ചിരിക്കുന്നു. അതെ, തന്റെ “നീതിയുള്ള വലങ്കൈകൊണ്ട്” യഹോവ എന്നെ മുറുകെപ്പിടിച്ചിരിക്കുന്നു.—യശ. 41:10.