വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്‌നാനം—ക്രിസ്‌ത്യാനികൾക്ക് അനിവാര്യം

സ്‌നാനം—ക്രിസ്‌ത്യാനികൾക്ക് അനിവാര്യം

“സ്‌നാനം . . . ഇപ്പോൾ നിങ്ങളെയും രക്ഷിക്കുന്നു.”—1 പത്രോ. 3:21.

ഗീതങ്ങൾ: 52, 41

1, 2. (എ) കുട്ടി സ്‌നാനമേൽക്കാൻ ആഗ്രഹം പ്രകടിപ്പിക്കുമ്പോൾ ചില ക്രിസ്‌തീയമാതാപിതാക്കൾ എങ്ങനെയൊക്കെ ചിന്തിച്ചേക്കാം? (ബി) യഹോവയ്‌ക്കു സമർപ്പണം നടത്തിയിട്ടുണ്ടോ എന്നു സ്‌നാനാർഥികളോടു ചോദിക്കുന്നത്‌ എന്തുകൊണ്ട്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)

മറ്റു സ്‌നാനാർഥികളോടൊപ്പം ആ കൊച്ചുപെൺകുട്ടിയും എഴുന്നേറ്റുനിന്നു. നമുക്ക് അവളെ മരിയ എന്നു വിളിക്കാം. അവളുടെ മാതാപിതാക്കളുടെ കണ്ണുകൾ അവളിൽത്തന്നെയായിരുന്നു. പ്രസംഗകൻ ചോദിച്ച രണ്ടു ചോദ്യങ്ങൾക്കും അവൾ ഉച്ചത്തിൽ വ്യക്തമായി ഉത്തരം പറഞ്ഞു. കുറച്ച് സമയത്തിനുള്ളിൽ അവൾ സ്‌നാനമേറ്റു.

2 യഹോവയ്‌ക്കു തന്നെത്തന്നെ സമർപ്പിക്കാനും സ്‌നാനപ്പെടാനും മരിയ എടുത്ത തീരുമാനത്തിൽ അവളുടെ മാതാപിതാക്കൾക്ക് അഭിമാനം തോന്നി. എങ്കിലും, മുമ്പ് അവളുടെ അമ്മയുടെ മനസ്സിനെ ചില ചോദ്യങ്ങൾ അലട്ടിയിരുന്നു: ‘മോൾക്കു സ്‌നാനമേൽക്കാനുള്ള പ്രായമായോ? സ്‌നാനപ്പെടുന്നതിന്‍റെ ഗൗരവം അവൾക്കു വ്യക്തമായി മനസ്സിലായിട്ടുണ്ടോ? കുറച്ച് നാൾകൂടെ കഴിഞ്ഞിട്ട് സ്‌നാനമേറ്റാൽ പോരേ?’ മകനോ മകളോ സ്‌നാനപ്പെടാനുള്ള ആഗ്രഹം പ്രകടിപ്പിക്കുമ്പോൾ സ്‌നേഹമുള്ള മിക്ക മാതാപിതാക്കളുടെയും മനസ്സിലൂടെ ഇങ്ങനെയുള്ള ചോദ്യങ്ങൾ കടന്നുപോകാറുണ്ട്. (സഭാ. 5:5) ഒരു ക്രിസ്‌ത്യാനിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു പടികളാണു സമർപ്പണവും സ്‌നാനവും.—“ യഹോവയ്‌ക്കു നിങ്ങളെത്തന്നെ സമർപ്പിച്ചിട്ടുണ്ടോ?” എന്ന ചതുരം കാണുക.

3, 4. (എ) പത്രോസ്‌ അപ്പോസ്‌തലൻ എങ്ങനെയാണു സ്‌നാനത്തിന്‍റെ പ്രാധാന്യം ദൃഷ്ടാന്തീകരിച്ചത്‌? (ബി) സ്‌നാനത്തെ നോഹയുടെ കാലത്തെ പെട്ടകംപണിയോടു താരതമ്യപ്പെടുത്താവുന്നത്‌ എന്തുകൊണ്ട്?

3 അപ്പോസ്‌തലനായ പത്രോസ്‌ സ്‌നാനത്തെ, നോഹ പെട്ടകം പണിതതിനോടു താരതമ്യപ്പെടുത്തി. അദ്ദേഹം ഇങ്ങനെ എഴുതി: ‘അതിനു സമാനമാണു സ്‌നാനം. സ്‌നാനം ഇപ്പോൾ നിങ്ങളെയും രക്ഷിക്കുന്നു.’ (1 പത്രോസ്‌ 3:20, 21 വായിക്കുക.) നോഹ ദൈവേഷ്ടം ചെയ്യാൻ അർപ്പിതനായിരുന്നു എന്നതിന്‍റെ സംശയരഹിതവും ദൃശ്യവും ആയ തെളിവായിരുന്നു പെട്ടകം. യഹോവ തന്നെ ഏൽപ്പിച്ച നിയമനം നോഹ വിശ്വസ്‌തമായി നിറവേറ്റി. അതെ, വിശ്വാസത്തിന്‍റെ ദൃശ്യമായ പ്രവൃത്തികൾ പ്രളയത്തിന്‍റെ സമയത്ത്‌ നോഹയുടെയും കുടുംബത്തിന്‍റെയും രക്ഷയിൽ കലാശിച്ചു. പത്രോസ്‌ എന്തുകൊണ്ടാണു സ്‌നാനത്തെ പെട്ടകംപണിയോടു താരതമ്യപ്പെടുത്തിയത്‌?

4 പെട്ടകം നോഹയുടെ വിശ്വാസത്തിന്‍റെ തെളിവായിരുന്നതുപോലെ മറ്റുള്ളവരുടെ മുമ്പാകെ നടത്തുന്ന സ്‌നാനവും ദൃശ്യമായ തെളിവാണ്‌. എന്തിന്‍റെ? പുനരുത്ഥാനപ്പെട്ട ക്രിസ്‌തുവിലുള്ള വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിൽ ഒരു ക്രിസ്‌തുശിഷ്യൻ തന്നെത്തന്നെ യഹോവയ്‌ക്കു സമർപ്പിച്ചിരിക്കുന്നു എന്ന് അതു തെളിയിക്കുന്നു. ദൈവത്തിനു സമർപ്പിച്ചിരിക്കുന്ന ശിഷ്യന്മാർ, നോഹ ചെയ്‌തതുപോലെ ദൈവം തങ്ങൾക്കു തന്നിരിക്കുന്ന നിയമനം അനുസരണത്തോടെ ചെയ്യുന്നു. പ്രളയത്തിന്‍റെ സമയത്ത്‌ നോഹയെ രക്ഷിച്ചതുപോലെ ഈ ദുഷ്ടവ്യവസ്ഥിതിയെ നശിപ്പിക്കുമ്പോൾ യഹോവ സ്‌നാനമേറ്റ വിശ്വസ്‌തരെയും സംരക്ഷിക്കും. (മർക്കോ. 13:10; വെളി. 7:9, 10) സമർപ്പണത്തിന്‍റെയും സ്‌നാനത്തിന്‍റെയും പ്രാധാന്യമല്ലേ ഇതു കാണിക്കുന്നത്‌? സ്‌നാനം അനാവശ്യമായി വൈകിപ്പിക്കുന്ന ഒരാൾ ഒരുപക്ഷേ നിത്യം ജീവിക്കാനുള്ള അവസരമായിരിക്കും നഷ്ടപ്പെടുത്തുന്നത്‌.

5. ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?

5 സ്‌നാനം എത്ര പ്രധാനപ്പെട്ടതാണെന്നു മനസ്സിലാക്കിയ സ്ഥിതിക്ക്, മൂന്നു ചോദ്യങ്ങൾക്കുള്ള ഉത്തരം നമ്മൾ കണ്ടെത്തണം. സ്‌നാനത്തെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നത്‌? സ്‌നാനപ്പെടുന്നതിനു മുമ്പ് ഒരു വ്യക്തി ഏതൊക്കെ പടികൾ സ്വീകരിക്കണം? തന്‍റെ കുട്ടിയെയോ മറ്റൊരു ബൈബിൾവിദ്യാർഥിയെയോ സത്യം പഠിപ്പിക്കുമ്പോൾ, അധ്യാപകന്‍റെ മനസ്സിൽ സ്‌നാനത്തിന്‍റെ പ്രാധാന്യം എപ്പോഴും ഉണ്ടായിരിക്കേണ്ടത്‌ എന്തുകൊണ്ട്?

സ്‌നാനത്തെക്കുറിച്ച് ബൈബിൾ പഠിപ്പിക്കുന്നത്‌

6, 7. (എ) യോഹന്നാൻ നടത്തിയ സ്‌നാനങ്ങളുടെ അർഥം എന്തായിരുന്നു? (ബി) മറ്റുള്ളവരുടേതിൽനിന്ന് വ്യത്യസ്‌തമായ സ്‌നാനം ആരുടേതായിരുന്നു, എന്തുകൊണ്ട്?

6 സ്‌നാപകയോഹന്നാൻ നടത്തിയ സ്‌നാനങ്ങളാണു മറ്റുള്ളവരെ സ്‌നാനപ്പെടുത്തിയതിനെക്കുറിച്ചുള്ള ബൈബിളിലെ ആദ്യപരാമർശം. (മത്താ. 3:1-6) മോശയുടെ നിയമത്തിന്‌ എതിരെ ചെയ്‌ത പാപങ്ങളെക്കുറിച്ച് തങ്ങൾക്കു പശ്ചാത്താപമുണ്ടെന്നു കാണിക്കാനാണു സ്‌നാപകയോഹന്നാന്‍റെ അടുത്ത്‌ വന്ന് ആളുകൾ സ്‌നാനമേറ്റത്‌. എന്നാൽ, യോഹന്നാൻ നടത്തിയ ഏറ്റവും പ്രധാനപ്പെട്ട സ്‌നാനത്തിനു പശ്ചാത്താപവുമായി യാതൊരു ബന്ധവുമില്ലായിരുന്നു. ഏതായിരുന്നു അത്‌? ദൈവത്തിന്‍റെ പൂർണനായ പുത്രനെ സ്‌നാനപ്പെടുത്താനുള്ള അതുല്യപദവി യോഹന്നാനു ലഭിച്ചു. (മത്താ. 3:13-17) യേശു പാപമില്ലാത്തവനായിരുന്നതുകൊണ്ട് പശ്ചാത്താപം കാണിക്കേണ്ട ആവശ്യമില്ലായിരുന്നു. (1 പത്രോ. 2:22) പിന്നെ എന്തിനാണു യേശു സ്‌നാനപ്പെട്ടത്‌? ദൈവേഷ്ടം ചെയ്യാനായി തന്നെത്തന്നെ സമർപ്പിച്ചതിന്‍റെ തെളിവായിരുന്നു യേശുവിന്‍റെ സ്‌നാനം.—എബ്രാ. 10:7.

7 യേശുവിന്‍റെ ഭൂമിയിലെ ശുശ്രൂഷക്കാലത്ത്‌ യേശുവിന്‍റെ ശിഷ്യന്മാരും ആളുകളെ സ്‌നാനപ്പെടുത്തി. (യോഹ. 3:22; 4:1, 2) മോശയുടെ നിയമത്തിന്‌ എതിരെ ചെയ്‌ത പാപങ്ങളെപ്രതി തങ്ങൾ പശ്ചാത്തപിക്കുന്നു എന്നതിന്‍റെ തെളിവായിട്ടാണ്‌ അവരും സ്‌നാനമേറ്റത്‌. എന്നാൽ, യേശുവിന്‍റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷം യേശുവിനെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവരുടെ സ്‌നാനത്തിനു വളരെ വ്യത്യസ്‌തമായ അർഥമാണുള്ളത്‌.

8. (എ) പുനരുത്ഥാനത്തിനു ശേഷം യേശു തന്‍റെ അനുഗാമികൾക്ക് എന്തു കല്‌പനയാണു കൊടുത്തത്‌? (ബി) ക്രിസ്‌തീയസ്‌നാനത്തിന്‍റെ പ്രാധാന്യം വിശദീകരിക്കുക.

8 എ.ഡി. 33-ൽ 500-ലധികം വരുന്ന ഒരു കൂട്ടത്തിനു പുനരുത്ഥാനപ്പെട്ട യേശു പ്രത്യക്ഷനായി. പുരുഷന്മാരും സ്‌ത്രീകളും ഒരുപക്ഷേ കുട്ടികളും ആ കൂട്ടത്തിലുണ്ടായിരുന്നു. ഈ അവസരത്തിലായിരിക്കാം യേശു പിൻവരുന്ന കല്‌പന കൊടുത്തത്‌: “അതുകൊണ്ട് നിങ്ങൾ പോയി എല്ലാ ജനതകളിലെയും ആളുകളെ ശിഷ്യരാക്കുകയും പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തിൽ അവരെ സ്‌നാനപ്പെടുത്തുകയും ഞാൻ നിങ്ങളോടു കല്‌പിച്ചതെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കുകയും വേണം.” (മത്താ. 28:19, 20; 1 കൊരി. 15:6) ആളുകളെ ശിഷ്യരാക്കാൻ യേശു തന്‍റെ അനുഗാമികളോടു കല്‌പിച്ചു. തന്‍റെ നുകം ഏറ്റെടുക്കാൻ, അതായത്‌ തന്‍റെ ശിഷ്യനാകാൻ, ആഗ്രഹിക്കുന്ന ഏതൊരാളും സ്‌നാനപ്പെടണമെന്നും യേശു പറഞ്ഞു. (മത്താ. 11:29, 30) സ്വീകാര്യമായ വിധത്തിൽ ദൈവത്തെ സേവിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളും ദൈവോദ്ദേശ്യം നിറവേറ്റുന്നതിൽ യേശുവിനുള്ള പങ്കു മനസ്സിലാക്കുകയും അംഗീകരിക്കുകയും വേണം. അങ്ങനെ ചെയ്യുന്ന ഒരു വ്യക്തിക്കു സ്‌നാനമേൽക്കാം. ദൈവാംഗീകാരമുള്ള ഒരേ ഒരു ജലസ്‌നാനം ഇതു മാത്രമാണ്‌. ഒന്നാം നൂറ്റാണ്ടിൽ ക്രിസ്‌തുവിന്‍റെ ശിഷ്യരായിത്തീർന്നവർ സ്‌നാനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കിയിരുന്നു എന്നതിനു ബൈബിളിൽ ധാരാളം തെളിവുകളുണ്ട്. അവർ സ്‌നാനപ്പെടാൻ അനാവശ്യമായി കാലതാമസം വരുത്തുകയും ചെയ്‌തില്ല.—പ്രവൃ. 2:41; 9:18; 16:14, 15, 32, 33.

ഒട്ടും വൈകരുത്‌

9, 10. എത്യോപ്യക്കാരനിൽനിന്നും അപ്പോസ്‌തലനായ പൗലോസിൽനിന്നും നമുക്കു സ്‌നാനത്തെക്കുറിച്ച് എന്തു പഠിക്കാം?

9 പ്രവൃത്തികൾ 8:35, 36 വായിക്കുക. ജൂതമതത്തിലേക്കു പരിവർത്തനം ചെയ്‌ത എത്യോപ്യക്കാരനെക്കുറിച്ച് ചിന്തിക്കാം. അദ്ദേഹം യരുശലേമിൽ ആരാധനയ്‌ക്കു വന്നശേഷം സ്വദേശത്തേക്കു മടങ്ങിപ്പോകുകയായിരുന്നു. അപ്പോൾ യഹോവയുടെ ഒരു ദൂതൻ ഫിലിപ്പോസിനെ ആ എത്യോപ്യക്കാരന്‍റെ അടുത്തേക്കു നയിച്ചു. ഫിലിപ്പോസ്‌ അദ്ദേഹത്തോട്‌ “യേശുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിച്ചു.” എന്തായിരുന്നു എത്യോപ്യക്കാരന്‍റെ പ്രതികരണം? താൻ മനസ്സിലാക്കിയ സത്യങ്ങളെ അദ്ദേഹം ഹൃദയംഗമമായി വിലമതിച്ചു. യഹോവയുടെ ക്രമീകരണത്തിനു ചേർച്ചയിൽ പ്രവർത്തിക്കാൻ അദ്ദേഹത്തിന്‌ ആഗ്രഹം തോന്നി, ഒട്ടും വൈകാതെ സ്‌നാനമേറ്റു.

10 അടുത്തതായി, ക്രിസ്‌ത്യാനികളെ ഉപദ്രവിച്ചിരുന്ന ഒരു ജൂതന്‍റെ കാര്യം നോക്കാം. ജൂതന്മാർ ദൈവത്തിനു സമർപ്പിച്ചിരുന്ന ഒരു ജനതയായിരുന്നു. പക്ഷേ അവർക്ക് യഹോവയുമായുള്ള പ്രത്യേകബന്ധം നഷ്ടപ്പെട്ടിരുന്നു. ആ ജനതയിൽപ്പെട്ട ഒരാളായിരുന്നു ഈ ജൂതൻ. അദ്ദേഹം വളർന്നുവന്നപ്പോൾ ജൂതപാരമ്പര്യങ്ങൾക്കുവേണ്ടി ശക്തമായി നിലകൊണ്ടു. പക്ഷേ പിന്നീട്‌ അദ്ദേഹം ഏറെ മെച്ചമായ മറ്റൊരു മാർഗം പഠിച്ചു. പുനരുത്ഥാനപ്പെടുകയും മഹത്ത്വീകരിക്കപ്പെടുകയും ചെയ്‌ത യേശുക്രിസ്‌തുവിൽനിന്ന് അദ്ദേഹത്തിനു നേരിട്ട് സാക്ഷ്യം ലഭിച്ചപ്പോഴായിരുന്നു അത്‌. അപ്പോൾ ആ മനുഷ്യൻ എങ്ങനെയാണു പ്രതികരിച്ചത്‌? ക്രിസ്‌തുശിഷ്യനായ അനന്യാസിന്‍റെ സഹായം സ്വീകരിച്ച അദ്ദേഹം “എഴുന്നേറ്റ്‌ സ്‌നാനമേറ്റു” എന്നു ബൈബിൾ പറയുന്നു. (പ്രവൃ. 9:17, 18; ഗലാ. 1:14) ആ വ്യക്തിയാണു പിന്നീട്‌ അപ്പോസ്‌തലനായ പൗലോസ്‌ എന്ന പേരിൽ അറിയപ്പെട്ടത്‌. ദൈവോദ്ദേശ്യത്തിന്‍റെ നിവൃത്തിയിൽ യേശുവിന്‍റെ പങ്കിനെക്കുറിച്ചുള്ള സത്യം മനസ്സിലാക്കുകയും വിലമതിക്കുകയും ചെയ്‌തപ്പോൾ പൗലോസ്‌ ഉടനടി പ്രവർത്തിച്ചു, അദ്ദേഹം ഒട്ടും വൈകാതെ സ്‌നാനമേറ്റു.—പ്രവൃത്തികൾ 22:12-16 വായിക്കുക.

11. (എ) സ്‌നാനപ്പെടാൻ ബൈബിൾവിദ്യാർഥികളെ എന്താണു പ്രചോദിപ്പിക്കുന്നത്‌? (ബി) പുതിയ ശിഷ്യർ സ്‌നാനമേൽക്കുന്നതു കാണുമ്പോൾ നമുക്ക് എന്തു തോന്നുന്നു?

11 ഇന്നത്തെ ബൈബിൾവിദ്യാർഥികൾ, ചെറുപ്പക്കാരായാലും പ്രായമായവരായാലും, ഇങ്ങനെതന്നെ ചെയ്യുന്നു. വിശ്വാസവും ബൈബിൾസത്യത്തോട്‌ ആത്മാർഥമായ വിലമതിപ്പും ഉള്ളവർ ദൈവത്തിനു തങ്ങളെത്തന്നെ സമർപ്പിക്കാനും സ്‌നാനപ്പെടാനും അതിയായി ആഗ്രഹിക്കും. സ്‌നാനാർഥികൾക്കുവേണ്ടി പ്രത്യേകമായി നടത്തപ്പെടുന്ന പ്രസംഗം എല്ലാ സമ്മേളനങ്ങളുടെയും കൺവെൻഷനുകളുടെയും സവിശേഷതയാണ്‌. ഒരു ബൈബിൾവിദ്യാർഥി സത്യം സ്വീകരിക്കുകയും പുരോഗതി വരുത്തി സ്‌നാനപ്പെടുകയും ചെയ്യുന്നതു കാണുമ്പോൾ യഹോവയുടെ സാക്ഷികൾ എത്ര സന്തോഷിക്കുന്നെന്നോ! സ്‌നാനാർഥികളായ പുതിയ ശിഷ്യരുടെ നിരയിൽ തങ്ങളുടെ കുട്ടികളെയും കാണുന്നതു മാതാപിതാക്കളെ സന്തോഷിപ്പിക്കില്ലേ? ഇങ്ങനെ, ശരിയായ ‘മനോഭാവമുള്ള’ 2,84,000-ത്തിലേറെ ആളുകളാണ്‌ 2017 സേവനവർഷത്തിൽ തങ്ങൾ യഹോവയ്‌ക്കു സമർപ്പണം നടത്തിയെന്നു ജലസ്‌നാനത്തിലൂടെ തെളിയിച്ചത്‌. (പ്രവൃ. 13:48) വ്യക്തമായും, ക്രിസ്‌ത്യാനികൾക്കുള്ള ഒരു വ്യവസ്ഥയാണു സ്‌നാനമെന്നു ആ പുതിയ ശിഷ്യർ മനസ്സിലാക്കി. അങ്ങനെയെങ്കിൽ, സ്‌നാനപ്പെടുന്നതിനു മുമ്പ് അവർ എന്തെല്ലാം പടികളാണു സ്വീകരിച്ചത്‌?

12. സ്‌നാനപ്പെടുന്നതിനു മുമ്പ് ഒരു ബൈബിൾവിദ്യാർഥി ഏതെല്ലാം പടികൾ സ്വീകരിക്കണം?

12 ഒരു ബൈബിൾവിദ്യാർഥി സ്‌നാനപ്പെടുന്നതിനു മുമ്പ്, ദൈവത്തെയും ദൈവോദ്ദേശ്യത്തെയും രക്ഷയ്‌ക്കായുള്ള ദൈവത്തിന്‍റെ ക്രമീകരണത്തെയും കുറിച്ചുള്ള ശരിയായ അറിവ്‌ നേടണം. ആ അറിവിന്‍റെ അടിസ്ഥാനത്തിൽ വിശ്വാസം വളർത്തിയെടുക്കണം. (1 തിമൊ. 2:3-6) അത്തരം വിശ്വാസം, ദൈവത്തിന്‌ ഇഷ്ടമില്ലാത്ത സ്വഭാവവും പെരുമാറ്റരീതികളും ഉപേക്ഷിക്കാനും യഹോവയുടെ നീതിയുള്ള നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിതം കൊണ്ടുവരാനും വിദ്യാർഥിയെ പ്രേരിപ്പിക്കും. (പ്രവൃ. 3:19) ഒരാൾ ദൈവരാജ്യത്തിന്‌ അയോഗ്യനാക്കുന്ന എന്തെങ്കിലും ഒരു പ്രവൃത്തി ചെയ്യുന്നുണ്ടെങ്കിൽ അയാൾ നടത്തുന്ന സമർപ്പണം ദൈവമുമ്പാകെ സ്വീകാര്യമായിരിക്കില്ല. (1 കൊരി. 6:9, 10) എന്നാൽ, യഹോവയുടെ ഉയർന്ന ധാർമികനിലവാരങ്ങളോടു പറ്റിനിന്നാൽ മാത്രം പോരാ. നീതി പിന്തുടരുന്ന ഒരാൾ സഭായോഗങ്ങളിൽ ഹാജരാകുകയും ജീവരക്ഷാകരമായ പ്രസംഗ-ശിഷ്യരാക്കൽവേലയിൽ പതിവായി പങ്കെടുക്കുകയും ചെയ്യും. തന്‍റെ യഥാർഥശിഷ്യർ ഈ വേല ചെയ്യുന്നവരാണെന്നു യേശു പറഞ്ഞു. (പ്രവൃ. 1:8) ഈ പടികളെല്ലാം സ്വീകരിച്ചതിനു ശേഷമേ ഒരു പുതിയ ശിഷ്യനു വ്യക്തിപരമായ പ്രാർഥനയിലൂടെ യഹോവയ്‌ക്കു തന്നെത്തന്നെ സമർപ്പിക്കാനും അതിന്‍റെ പ്രതീകമായി സ്‌നാനപ്പെടാനും കഴിയുകയുള്ളൂ.

ബൈബിൾവിദ്യാർഥികളുടെ മുന്നിൽ വെക്കേണ്ട ലക്ഷ്യം

സ്‌നാനത്തിന്‍റെ പ്രാധാന്യം എപ്പോഴും നിങ്ങളുടെ മനസ്സിലുണ്ടോ, അതു നിങ്ങളുടെ വിദ്യാർഥിക്കു പറഞ്ഞുകൊടുക്കുന്നുണ്ടോ? (13-‍ാ‍ം ഖണ്ഡിക കാണുക)

13. ബൈബിൾപഠനം നടത്തുമ്പോൾ സ്‌നാനം ക്രിസ്‌തീയവ്യവസ്ഥയാണെന്ന കാര്യം നമ്മുടെ മനസ്സിൽ എപ്പോഴുമുണ്ടായിരിക്കേണ്ടത്‌ എന്തുകൊണ്ട്?

13 ക്രിസ്‌തുവിന്‍റെ യഥാർഥശിഷ്യനാകുന്നതിന്‌ ഒരാൾ സ്‌നാനപ്പെടണം. നമ്മുടെ കുട്ടികളെയും ബൈബിൾവിദ്യാർഥികളെയും പുരോഗമിക്കാൻ സഹായിക്കുമ്പോൾ ഇക്കാര്യം നമ്മൾ എപ്പോഴും ഓർത്തിരിക്കണം. ഇതു നമ്മുടെ മനസ്സിലുണ്ടെങ്കിൽ വിദ്യാർഥികളോട്‌ ഇതെക്കുറിച്ച് പറയാൻ നമ്മൾ മടിക്കില്ല. സമർപ്പണത്തിന്‍റെയും സ്‌നാനത്തിന്‍റെയും പ്രാധാന്യത്തെക്കുറിച്ച് ഉചിതമായ അവസരങ്ങളിൽ നമ്മൾ അവരോടു സംസാരിക്കും. കാരണം, നമ്മുടെ കുട്ടികളും മറ്റു ബൈബിൾവിദ്യാർഥികളും സ്‌നാനത്തിന്‍റെ പടിയോളം പുരോഗമിക്കുന്നതു കാണാനാണു നമ്മൾ ആഗ്രഹിക്കുന്നത്‌.

14. സ്‌നാനപ്പെടാനായി മറ്റുള്ളവരുടെ മേൽ സമ്മർദം ചെലുത്തരുതാത്തത്‌ എന്തുകൊണ്ട്?

14 എന്നാൽ, മാതാപിതാക്കളോ ബൈബിൾപഠനം നടത്തുന്നയാളോ സഭയിലെ മറ്റാരെങ്കിലുമോ സ്‌നാനപ്പെടാനായി സമ്മർദം ചെലുത്തണമെന്നല്ല ഇതിന്‌ അർഥം. അതല്ല യഹോവയുടെ വഴി. (1 യോഹ. 4:8) പകരം, നമ്മൾ ബൈബിൾപഠനം നടത്തുമ്പോൾ, ദൈവവുമായി വ്യക്തിപരമായ ഒരു ബന്ധം വളർത്തിയെടുക്കേണ്ടതിന്‍റെ പ്രാധാന്യം വിദ്യാർഥികളെ ബോധ്യപ്പെടുത്തണം. സത്യത്തോടുള്ള ഹൃദയംഗമമായ വിലമതിപ്പും ശിഷ്യത്വത്തിന്‍റെ നുകം ഏറ്റെടുക്കാനുള്ള ആഗ്രഹവും ആയിരിക്കണം സ്‌നാനപ്പെടാൻ അവരെ പ്രചോദിപ്പിക്കേണ്ടത്‌.—2 കൊരി. 5:14, 15.

15, 16. (എ) സ്‌നാനപ്പെടുന്നതിന്‌ ഒരു പ്രത്യേകപ്രായം നിശ്ചയിച്ചിട്ടുണ്ടോ? വിശദീകരിക്കുക. (ബി) ഒരു ബൈബിൾവിദ്യാർഥി മറ്റൊരു മതത്തിലായിരുന്നപ്പോൾ സ്‌നാനമേറ്റയാളാണെങ്കിലും യഹോവയുടെ സാക്ഷികളിൽ ഒരാളായി സ്‌നാനപ്പെടേണ്ടത്‌ എന്തുകൊണ്ട്?

15 സ്‌നാനമേൽക്കുന്നതിനു പ്രത്യേക പ്രായമൊന്നും നിശ്ചയിച്ചിട്ടില്ല. ചിലർ മറ്റുള്ളവരെക്കാൾ വേഗത്തിൽ പുരോഗതി പ്രാപിച്ചേക്കാം. മിക്കവരും ചെറുപ്പത്തിൽത്തന്നെ സ്‌നാനമേൽക്കും, യഹോവയെ വിശ്വസ്‌തമായി സേവിക്കുന്നതിൽ തുടരുകയും ചെയ്യും. മറ്റു ചില വിദ്യാർഥികൾ പ്രായംചെന്നതിനു ശേഷമായിരിക്കും ബൈബിൾസത്യം പഠിക്കുകയും സ്‌നാനപ്പെടുന്നതിന്‍റെ പ്രാധാന്യം മനസ്സിലാക്കുകയും ചെയ്യുന്നത്‌. ചിലർ, 100 വയസ്സു കടന്നപ്പോഴാണു സ്‌നാനമേറ്റത്‌!

16 ഒരിക്കൽ, പ്രായമുള്ള ഒരു ബൈബിൾവിദ്യാർഥി തന്നെ ബൈബിൾ പഠിപ്പിക്കുന്ന സഹോദരിയോടു താൻ വീണ്ടും സ്‌നാനപ്പെടണോ എന്നു ചോദിച്ചു. മുമ്പ് വ്യത്യസ്‌തമതങ്ങളിൽ അംഗമായിരുന്നപ്പോൾ ആ സ്‌ത്രീ സ്‌നാനമേറ്റതായിരുന്നു. ആ സഹോദരിയും വിദ്യാർഥിയും ഒരുമിച്ചിരുന്ന് സ്‌നാനത്തോടു ബന്ധപ്പെട്ട തിരുവെഴുത്തുകൾ ചർച്ച ചെയ്‌തു. സ്‌നാനപ്പെടുന്നതിനെക്കുറിച്ചുള്ള ബൈബിളിന്‍റെ വ്യവസ്ഥ മനസ്സിലാക്കിയ ആ സ്‌ത്രീ പെട്ടെന്നുതന്നെ സ്‌നാനമേറ്റു. ‘പ്രായം 80-നോട്‌ അടുത്തില്ലേ, ഇനി സ്‌നാനപ്പെടേണ്ട ആവശ്യമില്ല’ എന്ന് അവർ കരുതിയില്ല. ഓർക്കുക: യഹോവയുടെ ഇഷ്ടത്തെക്കുറിച്ച് ശരിയായ അറിവ്‌ നേടി, അതിന്‍റെ അടിസ്ഥാനത്തിൽ സ്‌നാനമേറ്റെങ്കിൽ മാത്രമേ യഹോവയ്‌ക്കു സ്വീകാര്യമാകൂ. അതുകൊണ്ട്, മുമ്പ് മറ്റൊരു മതത്തിന്‍റെ ഭാഗമായിരുന്നപ്പോൾ സ്‌നാനപ്പെട്ടതാണെങ്കിലും പുതിയ ശിഷ്യർ സ്‌നാനപ്പെടേണ്ടത്‌ അനിവാര്യമാണ്‌.—പ്രവൃത്തികൾ 19:3-5 വായിക്കുക.

17. ഒരാളുടെ സ്‌നാനദിവസത്തിൽ എന്തിനെക്കുറിച്ച് ചിന്തിക്കുന്നതു നല്ലതാണ്‌?

17 സന്തോഷത്തിന്‍റെ ഒരു ദിവസമാണു സ്‌നാനദിവസം. അതുപോലെ സമർപ്പണത്തിലും സ്‌നാനത്തിലും ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിക്കാനുള്ള സമയവുമാണ്‌ അത്‌. സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കുന്നതിന്‌ ഒരാൾ കഠിനശ്രമം ചെയ്യണം. അതുകൊണ്ടാണു തന്‍റെ ശിഷ്യനായിരിക്കുന്നതിനെ ഒരു നുകം വഹിക്കുന്നതിനോടു യേശു താരതമ്യപ്പെടുത്തിയത്‌. യേശുവിന്‍റെ ശിഷ്യന്മാർ “ഇനി തങ്ങൾക്കുവേണ്ടിയല്ല, തങ്ങൾക്കുവേണ്ടി മരിച്ച് ഉയിർപ്പിക്കപ്പെട്ടവനുവേണ്ടി ജീവിക്കണം.”—2 കൊരി. 5:15; മത്താ. 16:24.

18. അടുത്ത ലേഖനത്തിൽ നമ്മൾ എന്തിനെക്കുറിച്ച് ചർച്ച ചെയ്യും?

18 നമ്മൾ തുടക്കത്തിൽ കണ്ട മരിയയുടെ അമ്മ സ്‌നാനത്തിന്‍റെ ഗൗരവത്തെക്കുറിച്ച് ചിന്തിച്ചെന്ന് അവരുടെ മനസ്സിൽവന്ന ചോദ്യങ്ങൾ കാണിക്കുന്നു. നിങ്ങൾ ഒരു മാതാവോ പിതാവോ ആണെങ്കിൽ ഒരുപക്ഷേ സ്വയം ഇങ്ങനെ ചോദിച്ചിട്ടുണ്ടായിരിക്കും: ‘യഥാർഥത്തിൽ എന്‍റെ കുട്ടി സ്‌നാനപ്പെടാറായോ? ദൈവത്തിനു സ്വീകാര്യമായ വിധത്തിൽ സമർപ്പണം നടത്താൻ വേണ്ടത്ര അറിവ്‌ അവൻ നേടിയിട്ടുണ്ടോ? വിദ്യാഭ്യാസം കഴിഞ്ഞ് ഒരു ജോലി കിട്ടിയശേഷം കുട്ടി സ്‌നാനപ്പെട്ടാൽ മതിയോ? അവൻ സ്‌നാനപ്പെട്ടിട്ട് പിന്നീടു ഗുരുതരമായ ഒരു പാപം ചെയ്യാൻ ഇടയായാലോ?’ ഈ ചോദ്യങ്ങളെക്കുറിച്ച് നമ്മൾ അടുത്ത ലേഖനത്തിൽ ചർച്ച ചെയ്യും. ക്രിസ്‌തീയമാതാപിതാക്കൾക്കു സ്‌നാനത്തെക്കുറിച്ച് ഒരു ശരിയായ വീക്ഷണമുണ്ടായിരിക്കാൻ എങ്ങനെ കഴിയും എന്നതിനെക്കുറിച്ചും നമ്മൾ പഠിക്കും.