പഠനലേഖനം 12
ആളുകൾ വെറുക്കുമ്പോൾ സഹിച്ചുനിൽക്കാൻ സ്നേഹം സഹായിക്കും
“ഞാൻ നിങ്ങളോട് ഇതെല്ലാം കല്പിക്കുന്നതു നിങ്ങൾ തമ്മിൽത്തമ്മിൽ സ്നേഹിക്കാൻവേണ്ടിയാണ്. ലോകം നിങ്ങളെ വെറുക്കുന്നെങ്കിൽ അതു നിങ്ങൾക്കു മുമ്പേ എന്നെ വെറുത്തെന്ന് ഓർത്തുകൊള്ളുക.”—യോഹ. 15:17, 18.
ഗീതം 129 നമ്മൾ എന്നും സഹിച്ചുനിൽക്കും
പൂർവാവലോകനം *
1. മത്തായി 24:9 അനുസരിച്ച് ആളുകൾ നമ്മളെ വെറുക്കുമ്പോൾ നമ്മൾ അതിശയിക്കുന്നില്ലാത്തത് എന്തുകൊണ്ട്?
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ള ആഗ്രഹത്തോടെയാണ് യഹോവ നമ്മളെ സൃഷ്ടിച്ചിരിക്കുന്നത്. അതുകൊണ്ട് ആരെങ്കിലും നമ്മളെ വെറുക്കുമ്പോൾ നമുക്കു സങ്കടവും ഭയവും ഒക്കെ തോന്നും. ഉദാഹരണത്തിന് യൂറോപ്പിലുള്ള ജോർജീന എന്ന സഹോദരി പറയുന്നു: “14-ാം വയസ്സിലാണു ഞാൻ യഹോവയെ സേവിക്കാൻ തുടങ്ങിയത്. അപ്പോൾമുതൽ എന്റെ അമ്മയ്ക്ക് എന്നോടു ഭയങ്കര വെറുപ്പായി. എനിക്ക് ആകെ സങ്കടമായി. ഞാൻ ഒറ്റപ്പെട്ടതുപോലെ എനിക്കു തോന്നി. ‘ഞാനൊരു നല്ല വ്യക്തിയല്ലേ’ എന്നുപോലും ഞാൻ ചിന്തിച്ചു.” * ഡാനിലോ എന്ന സഹോദരൻ എഴുതി: “ഞാൻ ഒരു യഹോവയുടെ സാക്ഷിയായതുകൊണ്ട് പട്ടാളക്കാർ എന്നെ അടിക്കുകയും കളിയാക്കുകയും ഭീഷണിപ്പെടുത്തുകയും ഒക്കെ ചെയ്തപ്പോൾ എനിക്കു വല്ലാത്ത പേടിയും നാണക്കേടും ഒക്കെ തോന്നി.” ആളുകൾ വെറുക്കുമ്പോൾ നമുക്കു സങ്കടം തോന്നുമെങ്കിലും നമ്മൾ അതിൽ അതിശയിക്കുന്നില്ല. കാരണം അങ്ങനെയുണ്ടാകുമെന്നു യേശു മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്.—മത്തായി 24:9 വായിക്കുക.
2-3. യേശുവിന്റെ അനുഗാമികളെ ലോകം വെറുക്കുന്നത് എന്തുകൊണ്ടാണ്?
2 ലോകം യേശുവിന്റെ അനുഗാമികളെ വെറുക്കുന്നു. എന്തുകൊണ്ട്? യേശുവിനെപ്പോലെ നമ്മളും ‘ലോകത്തിന്റെ ഭാഗമല്ലാത്തതുകൊണ്ട്.’ (യോഹ. 15:17-19) ലോകത്തിലെ ഗവൺമെന്റുകളെ നമ്മൾ ബഹുമാനിക്കുന്നുണ്ടെങ്കിലും അവയെയോ അവയെ പ്രതിനിധീകരിക്കുന്ന ചിഹ്നങ്ങളെയോ നമ്മൾ ആരാധിക്കുന്നില്ല. നമ്മൾ യഹോവയെ മാത്രമേ ആരാധിക്കുകയുള്ളൂ. മനുഷ്യരെ ഭരിക്കാനുള്ള ദൈവത്തിന്റെ അവകാശത്തെ നമ്മൾ പിന്തുണയ്ക്കുകയും ചെയ്യുന്നു. എന്നാൽ ആ അവകാശത്തെയാണു സാത്താനും അവന്റെ ‘സന്തതിയും’ ചോദ്യം ചെയ്തിരിക്കുന്നത്. (ഉൽപ. 3:1-5, 15) മനുഷ്യരുടെ ഒരേ ഒരു പ്രത്യാശ ദൈവരാജ്യമാണെന്നും ആ രാജ്യം പെട്ടെന്നുതന്നെ അതിനെ എതിർക്കുന്നവരെയെല്ലാം തകർക്കുമെന്നും നമ്മൾ പ്രസംഗിക്കുന്നു. (ദാനി. 2:44; വെളി. 19:19-21) ദുഷ്ടന്മാർക്ക് അതൊരു നല്ല വാർത്ത അല്ലെങ്കിലും സൗമ്യരായവർക്ക് അതൊരു സന്തോഷവാർത്തയാണ്.—സങ്കീ. 37:10, 11.
യൂദ 7) എന്നാൽ ഇത്തരം കാര്യങ്ങളിൽ നമ്മൾ ബൈബിൾനിയമങ്ങൾക്ക് അനുസരിച്ച് ജീവിക്കുന്നതുകൊണ്ട് ആളുകൾ നമ്മളെ കളിയാക്കുകയും നമ്മൾ കടുംപിടുത്തക്കാരാണെന്നു പറയുകയും ചെയ്യുന്നു.—1 പത്രോ. 4:3, 4.
3 നമ്മൾ ദൈവത്തിന്റെ നിയമങ്ങൾ അനുസരിക്കുന്നതുകൊണ്ടും ലോകം നമ്മളെ വെറുക്കുന്നു. ശരിയും തെറ്റും സംബന്ധിച്ച ലോകത്തിന്റെ കാഴ്ചപ്പാടു ദൈവത്തിന്റെ നിയമങ്ങൾക്കു നേർവിപരീതമാണ്. ഉദാഹരണത്തിന്, ദൈവം നശിപ്പിച്ച സൊദോമിലെയും ഗൊമോറയിലെയും ആളുകൾ ചെയ്തതുപോലുള്ള മോശമായ കാര്യങ്ങൾ ഒരു തെറ്റല്ലെന്നാണ് ഇന്നു പലരും ചിന്തിക്കുന്നത്. (4. ആളുകൾ നമ്മളെ വെറുക്കുമ്പോൾ ഏതെല്ലാം ഗുണങ്ങളാണു നമുക്കു ശക്തി തരുന്നത്?
4 ആളുകൾ നമ്മളെ വെറുക്കുകയും പരിഹസിക്കുകയും ചെയ്യുമ്പോൾ സഹിച്ചുനിൽക്കാൻ നമ്മളെ എന്തു സഹായിക്കും? യഹോവ സഹായിക്കുമെന്നു നമുക്കു ശക്തമായ വിശ്വാസമുണ്ടായിരിക്കണം. ആ വിശ്വാസം ഒരു പരിചപോലെ നമുക്കൊരു സംരക്ഷണമായിരിക്കും. അതു ‘ദുഷ്ടന്റെ തീയമ്പുകളെ മുഴുവൻ കെടുത്തിക്കളയും.’ (എഫെ. 6:16) എന്നാൽ നമുക്കു വിശ്വാസം മാത്രം പോരാ, സ്നേഹവുമുണ്ടായിരിക്കണം. കാരണം, സ്നേഹം “പ്രകോപിതമാകുന്നില്ല.” അത് എല്ലാം സഹിക്കാനും എന്തു വന്നാലും പിടിച്ചുനിൽക്കാനും നമ്മളെ സഹായിക്കും. (1 കൊരി. 13:4-7, 13) ലോകം നമ്മളെ വെറുക്കുമ്പോൾ സഹിച്ചുനിൽക്കാൻ യഹോവയോടുള്ള സ്നേഹവും സഹോദരങ്ങളോടുള്ള സ്നേഹവും ശത്രുക്കളോടുള്ള സ്നേഹവും നമ്മളെ എങ്ങനെ സഹായിക്കുമെന്നു നോക്കാം.
യഹോവയോടുള്ള സ്നേഹം സഹിച്ചുനിൽക്കാൻ സഹായിക്കുന്നു
5. യഹോവയോടു സ്നേഹമുണ്ടായിരുന്നതുകൊണ്ട് യേശുവിന് എന്തു ചെയ്യാൻ കഴിഞ്ഞു?
5 മരണത്തിന്റെ തലേ രാത്രി യേശു ശിഷ്യന്മാരോടു പറഞ്ഞു: “ഞാൻ പിതാവിനെ സ്നേഹിക്കുന്നു. പിതാവ് എന്നോടു കല്പിച്ചതെല്ലാം ഞാൻ അങ്ങനെതന്നെ ചെയ്യുകയാണ്.” (യോഹ. 14:31) യഹോവയോടു സ്നേഹമുണ്ടായിരുന്നതുകൊണ്ട് കഠിനമായ ആ പരിശോധനകൾ സഹിച്ചുനിൽക്കാൻ യേശുവിനു കഴിഞ്ഞു. ദൈവത്തോടു സ്നേഹമുണ്ടെങ്കിൽ നമുക്കും അതിനു കഴിയും.
6. റോമർ 5:3-5 അനുസരിച്ച് ലോകം നമ്മളെ വെറുക്കുമ്പോൾ നമുക്ക് എന്താണു തോന്നുന്നത്?
6 ഉപദ്രവങ്ങൾ സഹിച്ചുനിൽക്കാൻ ദൈവത്തോടുള്ള സ്നേഹം എന്നും ദൈവദാസന്മാരെ സഹായിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, പ്രസംഗപ്രവർത്തനം നിറുത്താൻ ജൂതന്മാരുടെ പരമോന്നതകോടതി അപ്പോസ്തലന്മാരോടു കല്പിച്ചപ്പോൾ ‘മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കാൻ’ അവരെ പ്രേരിപ്പിച്ചത് ദൈവത്തോടുള്ള സ്നേഹമായിരുന്നു. (പ്രവൃ. 5:29; 1 യോഹ. 5:3) അത്തരം അചഞ്ചലമായ സ്നേഹമാണു ശക്തരും ക്രൂരരും ആയ ഗവൺമെന്റ് അധികാരികളുടെ മുന്നിൽ പിടിച്ചുനിൽക്കാൻ സഹോദരങ്ങളെ സഹായിക്കുന്നത്. ലോകം നമ്മളെ വെറുക്കുമ്പോൾ നമ്മൾ നിരാശപ്പെടുന്നില്ല, പകരം സന്തോഷിക്കുകയാണു ചെയ്യുന്നത്. കാരണം സഹിച്ചുനിൽക്കുന്നതിനെ ഒരു പദവിയായി നമ്മൾ കാണുന്നു.—പ്രവൃ. 5:41; റോമർ 5:3-5 വായിക്കുക.
7. കുടുംബാംഗങ്ങൾ നമ്മളെ എതിർത്താൽ നമ്മൾ എന്തു ചെയ്യണം?
7 ഒരുപക്ഷേ കുടുംബാംഗങ്ങളിൽനിന്ന് എതിർപ്പുകൾ ഉണ്ടാകുമ്പോഴായിരിക്കാം സഹിച്ചുനിൽക്കാൻ ഏറെ ബുദ്ധിമുട്ട്. നമ്മൾ സത്യം പഠിക്കാൻതുടങ്ങുമ്പോൾ ആരോ നമ്മളെ വഴിതെറ്റിച്ചെന്നാണു ചില കുടുംബാംഗങ്ങൾ ചിന്തിക്കുന്നത്. (മർക്കോസ് 3:21 താരതമ്യം ചെയ്യുക.) നമുക്കു ഭ്രാന്താണെന്നൊക്കെ ചിലർ പറഞ്ഞേക്കാം. ഇനി, അവർ നമ്മളെ ഉപദ്രവിക്കുകപോലും ചെയ്തേക്കാം. ഇങ്ങനെയൊക്കെ ഉണ്ടാകുമ്പോൾ നമ്മൾ അതിശയിച്ചുപോകരുത്. കാരണം യേശു പറഞ്ഞത്, “ഒരാളുടെ വീട്ടുകാർതന്നെ അയാളുടെ ശത്രുക്കളാകും” എന്നാണ്. (മത്താ. 10:36) ബന്ധുക്കൾ നമ്മളെ എന്തൊക്കെ ചെയ്താലും നമ്മൾ ഒരിക്കലും അവരെ വെറുക്കില്ല. പകരം, യഹോവയോടുള്ള നമ്മുടെ സ്നേഹം വർധിക്കുന്നതനുസരിച്ച് ആളുകളോടുള്ള നമ്മുടെ സ്നേഹവും വർധിക്കും. (മത്താ. 22:37-39) എന്നാൽ ആളുകളെ പ്രീതിപ്പെടുത്തുന്നതിനുവേണ്ടി ബൈബിൾനിയമങ്ങളും തത്ത്വങ്ങളും അനുസരിക്കുന്നതിൽ നമ്മൾ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല.
കുറച്ച് കാലത്തേക്കു കഷ്ടങ്ങൾ സഹിക്കേണ്ടിവന്നാലും നമ്മളെ ആശ്വസിപ്പിക്കാനും ബലപ്പെടുത്താനും യഹോവ എപ്പോഴും നമ്മുടെ കൂടെയുണ്ടായിരിക്കും (8-10 ഖണ്ഡികകൾ കാണുക)
8-9. കടുത്ത എതിർപ്പുകളുണ്ടായെങ്കിലും പിടിച്ചുനിൽക്കാൻ എന്താണ് ഒരു സഹോദരിയെ സഹായിച്ചത്?
8 അമ്മയിൽനിന്നും കടുത്ത എതിർപ്പുകളുണ്ടായിട്ടും പിടിച്ചുനിൽക്കാൻ നേരത്തേ പറഞ്ഞ ജോർജീന സഹോദരിക്കു കഴിഞ്ഞു. സഹോദരി പറയുന്നു: “ഞാനും അമ്മയും ഒരുമിച്ചാണു സാക്ഷികളുടെകൂടെ ബൈബിൾ പഠിക്കാൻ തുടങ്ങിയത്. എന്നാൽ ആറു മാസം കഴിഞ്ഞ് ഞാൻ മീറ്റിങ്ങുകൾക്കു പോകാൻതുടങ്ങിയപ്പോൾ പെട്ടെന്ന് അമ്മയുടെ വിധം മാറി. അമ്മ വിശ്വാസത്യാഗികളിൽനിന്നുള്ള വിവരങ്ങൾ വായിക്കുന്നുണ്ടെന്ന് എനിക്കു മനസ്സിലായി. എന്നോടു സംസാരിക്കുമ്പോഴൊക്കെ അവരുടെ വ്യാജാരോപണങ്ങളാണ് അമ്മ ഉപയോഗിച്ചത്. അമ്മ എന്നെ ചീത്ത വിളിക്കുകയും മുടിയിൽ പിടിച്ച്
വലിക്കുകയും കഴുത്തിനു കുത്തിപ്പിടിക്കുകയും എന്റെ പ്രസിദ്ധീകരണങ്ങളൊക്കെ വലിച്ചെറിയുകയും ചെയ്തു. 15-ാം വയസ്സിൽ ഞാൻ സ്നാനപ്പെട്ടു. ഞാൻ യഹോവയെ സേവിക്കുന്നതു നിറുത്താൻവേണ്ടി സ്വഭാവവൈകല്യമുള്ള കുട്ടികളെ താമസിപ്പിക്കുന്ന ഒരു സ്ഥാപനത്തിൽ അമ്മ എന്നെ കൊണ്ടുപോയി ആക്കി. മയക്കുമരുന്ന് ഉപയോഗിച്ചിരുന്നവരും വലിയ കുറ്റകൃത്യങ്ങൾ ചെയ്തിരുന്നവരും ഒക്കെ അവിടെയുണ്ടായിരുന്നു. നമ്മളെ സ്നേഹിക്കുകയും നമുക്കുവേണ്ടി കരുതുകയും ചെയ്യുന്ന ഒരാളിൽനിന്ന് എതിർപ്പുകളുണ്ടാകുമ്പോഴാണ് സഹിക്കാൻ ഏറെ ബുദ്ധിമുട്ട്.”9 ജോർജീനയ്ക്ക് എങ്ങനെയാണു പിടിച്ചുനിൽക്കാനായത്? ജോർജീന പറയുന്നു: “എന്റെ അമ്മ എന്നെ ഉപദ്രവിക്കാൻതുടങ്ങിയ ദിവസം ഞാൻ ബൈബിൾ മുഴുവൻ വായിച്ച് തീർന്നതേ ഉണ്ടായിരുന്നുള്ളൂ. ഇതാണു സത്യമെന്ന് എനിക്കു നല്ല ബോധ്യമുണ്ടായിരുന്നു. എനിക്ക് യഹോവയോടു നല്ല അടുപ്പവും തോന്നി. ഞാൻ കൂടെക്കൂടെ യഹോവയോടു പ്രാർഥിച്ചു. യഹോവ എന്റെ പ്രാർഥന കേട്ടു. ഞാൻ ആ സ്ഥാപനത്തിൽ കഴിയുമ്പോൾ ഒരു സഹോദരി എന്നെ അവരുടെ വീട്ടിലേക്കു ക്ഷണിച്ചു. ആ സമയത്ത് ഞങ്ങൾ ഒരുമിച്ചിരുന്ന് ബൈബിൾ പഠിച്ചു. കൂടാതെ, സഹോദരങ്ങൾ എന്നെ ശരിക്കും ബലപ്പെടുത്തി. അവരുടെ കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് അവർ എന്നെ കണ്ടത്. എതിരാളികൾ എത്ര ശക്തരാണെങ്കിലും അവരെക്കാളെല്ലാം ശക്തനാണ് യഹോവ എന്ന് എനിക്ക് അനുഭവിച്ചറിയാനായി.”
10. യഹോവ എല്ലായ്പോഴും നമുക്കുവേണ്ടി എന്തു ചെയ്യുമെന്ന് ഉറപ്പുണ്ടായിരിക്കാം?
10 “ക്രിസ്തുയേശുവിലൂടെയുള്ള ദൈവസ്നേഹത്തിൽനിന്ന് നമ്മളെ വേർപെടുത്താൻ കഴിയില്ല” എന്ന് അപ്പോസ്തലനായ പൗലോസ് എഴുതി. (റോമ. 8:38, 39) കുറച്ച് കാലം നമുക്കു കഷ്ടങ്ങൾ സഹിക്കേണ്ടിവന്നാലും നമ്മളെ ആശ്വസിപ്പിക്കാനും ശക്തിപ്പെടുത്താനും യഹോവ എപ്പോഴും നമ്മുടെ കൂടെയുണ്ടായിരിക്കും. ജോർജീനയുടെ അനുഭവം കാണിക്കുന്നതുപോലെ യഹോവ സഹോദരകുടുംബത്തെ ഉപയോഗിച്ചും നമ്മളെ സഹായിക്കും.
സഹോദരങ്ങളോടുള്ള സ്നേഹം സഹിച്ചുനിൽക്കാൻ സഹായിക്കുന്നു
11. യോഹന്നാൻ 15:12, 13-ൽ യേശു പറഞ്ഞ സ്നേഹം യേശുവിന്റെ ശിഷ്യന്മാരെ എങ്ങനെ സഹായിക്കും? ഒരു ഉദാഹരണം പറയുക.
11 തന്റെ മരണത്തിന്റെ തലേ രാത്രി യേശു തമ്മിൽത്തമ്മിൽ സ്നേഹിക്കാൻ ശിഷ്യന്മാരെ ഓർമിപ്പിച്ചു. (യോഹന്നാൻ 15:12, 13 വായിക്കുക.) നിസ്സ്വാർഥസ്നേഹമുണ്ടെങ്കിൽ അവർക്കിടയിൽ ഐക്യമുണ്ടായിരിക്കുമെന്നും ലോകം അവരെ വെറുക്കുമ്പോൾ അവർക്കു സഹിച്ചുനിൽക്കാനാകുമെന്നും യേശുവിന് അറിയാമായിരുന്നു. തെസ്സലോനിക്യസഭയുടെ കാര്യം നോക്കുക. ആ സഭ സ്ഥാപിതമായ സമയംമുതൽ അവിടത്തെ സഹോദരങ്ങൾക്ക് ഉപദ്രവങ്ങൾ നേരിടേണ്ടിവന്നു. എങ്കിലും ആ സഹോദരങ്ങൾ സ്നേഹത്തിന്റെയും വിശ്വസ്തമായി സഹിച്ചുനിൽക്കുന്നതിന്റെയും നല്ല മാതൃകകളായിരുന്നു. (1 തെസ്സ. 1:3, 6, 7) എന്നാൽ സ്നേഹം കാണിക്കുന്നതിൽ “ഇനിയും കൂടുതൽ പുരോഗതി വരുത്താൻ” പൗലോസ് അവരെ പ്രോത്സാഹിപ്പിച്ചു. (1 തെസ്സ. 4:9, 10) അത്തരം സ്നേഹം വിഷാദിച്ചിരിക്കുന്നവരെ ആശ്വസിപ്പിക്കാനും ബലഹീനർക്കു വേണ്ട പിന്തുണ കൊടുക്കാനും അവരെ പ്രേരിപ്പിക്കുമായിരുന്നു. (1 തെസ്സ. 5:14) പൗലോസ് പറഞ്ഞത് അവർ അങ്ങനെതന്നെ അനുസരിച്ചു. അതുകൊണ്ടാണ് ഏതാണ്ട് ഒരു വർഷം കഴിഞ്ഞ് തന്റെ രണ്ടാമത്തെ കത്ത് എഴുതിയപ്പോൾ “നിങ്ങൾക്ക് എല്ലാവർക്കും പരസ്പരമുള്ള സ്നേഹം” വർധിച്ചുവരുകയാണ് എന്നു പൗലോസിന് അവരെക്കുറിച്ച് പറയാൻ കഴിഞ്ഞത്. (2 തെസ്സ. 1:3-5) അവർക്കിടയിലുണ്ടായിരുന്ന ആ സ്നേഹം കഷ്ടതകളും ഉപദ്രവങ്ങളും ഒക്കെ ഉണ്ടായപ്പോൾ സഹിച്ചുനിൽക്കാൻ അവരെ സഹായിച്ചു.
ആളുകൾ വെറുക്കുമ്പോൾ സഹിച്ചുനിൽക്കാൻ ക്രിസ്തീയസ്നേഹം നമ്മളെ സഹായിക്കും (12-ാം ഖണ്ഡിക കാണുക) *
12. ഒരു രാജ്യത്ത് യുദ്ധം നടന്നപ്പോൾ അവിടെയുള്ള സഹോദരങ്ങൾ തമ്മിൽത്തമ്മിൽ സ്നേഹം കാണിച്ചത് എങ്ങനെയാണ്?
12 നമ്മൾ നേരത്തേ പറഞ്ഞ ഡാനിലോയ്ക്കും അദ്ദേഹത്തിന്റെ ഭാര്യക്കും ഉണ്ടായ അനുഭവം നോക്കുക. അവരുടെ പ്രദേശത്ത് യുദ്ധം നടന്ന സമയത്തും അവർ മീറ്റിങ്ങുകൾക്കു പോകുകയും അവരെക്കൊണ്ടാകുന്ന വിധത്തിൽ പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടുകയും അവർക്കുണ്ടായിരുന്ന ഭക്ഷണം മറ്റു സഹോദരങ്ങളുമായി പങ്കുവെക്കുകയും ചെയ്തു. ഒരു ദിവസം ആയുധധാരികളായ പട്ടാളക്കാർ അവരുടെ വീട്ടിൽ വന്നിട്ട് അദ്ദേഹം തന്റെ വിശ്വാസം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. ഡാനിലോ പറയുന്നു: “ഞാൻ അതു സമ്മതിക്കാഞ്ഞപ്പോൾ അവർ എന്നെ അടിച്ചു, എന്റെ നേരെ തോക്കു ചൂണ്ടി, എന്നിട്ട് എന്നെ പേടിപ്പിക്കാനായി എന്റെ തലയുടെ മുകളിലൂടെ വെടിവെച്ചു. പോകുന്നതിനു മുമ്പ്, അവർ ഇനി മടങ്ങിവരുമെന്നും എന്റെ ഭാര്യയെ ബലാത്സംഗം ചെയ്യുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇത് അറിഞ്ഞപ്പോൾ സഹോദരങ്ങൾ പെട്ടെന്നുതന്നെ ഞങ്ങളെ ഒരു ട്രെയിനിൽ കയറ്റി മറ്റൊരു പട്ടണത്തിലേക്ക് അയച്ചു. ആ പ്രിയ സഹോദരങ്ങളുടെ സ്നേഹം ഞാൻ ഒരിക്കലും മറക്കില്ല. ഞങ്ങൾ ആ പുതിയ പട്ടണത്തിൽ എത്തിയപ്പോൾ അവിടത്തെ സഹോദരങ്ങൾ ഞങ്ങൾക്ക് ആഹാരം തന്നു, ജോലിയും വീടും കണ്ടെത്താനും ഞങ്ങളെ സഹായിച്ചു. അതുകൊണ്ടുതന്നെ യുദ്ധബാധിതപ്രദേശത്തുനിന്ന് ഓടിപ്പോരുന്ന മറ്റു സഹോദരങ്ങൾക്കു താമസസൗകര്യം കൊടുക്കാൻ ഞങ്ങൾക്കു കഴിഞ്ഞു.” ഇത്തരം അനുഭവങ്ങൾ നമ്മളെ ഒരു കാര്യം പഠിപ്പിക്കുന്നു: ലോകം വെറുക്കുമ്പോഴും സഹിച്ചുനിൽക്കാൻ തമ്മിൽത്തമ്മിലുള്ള സ്നേഹം നമ്മളെ സഹായിക്കും.
സഹിച്ചുനിൽക്കാൻ ശത്രുക്കളോടുള്ള സ്നേഹം സഹായിക്കും
13. ആളുകൾ നമ്മളെ വെറുക്കുമ്പോഴും യഹോവയെ സേവിക്കാൻ പരിശുദ്ധാത്മാവ് നമ്മളെ എങ്ങനെ സഹായിക്കും?
13 ശത്രുക്കളെ സ്നേഹിക്കാൻ യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു. (മത്താ. 5:44, 45) പക്ഷേ അത് അത്ര എളുപ്പമാണോ? ഒരിക്കലുമല്ല. എന്നാൽ ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ സഹായമുണ്ടെങ്കിൽ നമുക്ക് അതു പറ്റും. കാരണം ദൈവാത്മാവിന്റെ ഫലമാണ് സ്നേഹം, ക്ഷമ, ദയ, സൗമ്യത, ആത്മനിയന്ത്രണം എന്നിവയൊക്കെ. (ഗലാ. 5:22, 23) ആളുകൾ വെറുക്കുമ്പോൾ സഹിച്ചുനിൽക്കാൻ ഈ ഗുണങ്ങൾ നമ്മളെ സഹായിക്കും. വിശ്വാസത്തിലുള്ള ഭർത്താവോ ഭാര്യയോ കുട്ടിയോ അയൽക്കാരനോ ഇത്തരം ദൈവികഗുണങ്ങൾ പ്രകടമാക്കിയതിന്റെ ഫലമായി അവരെ എതിർത്ത പലരുടെയും മനസ്സിനു മാറ്റം വന്നിട്ടുണ്ട്. അവരിൽ ചിലർ നമ്മുടെ സഹോദരങ്ങൾപോലും ആയിത്തീർന്നിട്ടുണ്ട്. യഹോവയെ സേവിക്കുന്നതിന്റെ പേരിൽ നിങ്ങളെ വെറുക്കുന്ന ആരെയെങ്കിലും സ്നേഹിക്കാൻ നിങ്ങൾക്കു ബുദ്ധിമുട്ടു തോന്നുന്നെങ്കിൽ പരിശുദ്ധാത്മാവിനുവേണ്ടി പ്രാർഥിക്കുക. (ലൂക്കോ. 11:13) യഹോവയെ അനുസരിക്കുന്നതാണ് എപ്പോഴും ഏറ്റവും നല്ലത്, തീർച്ച!—സുഭാ. 3:5-7.
14-15. ഭർത്താവ് ശക്തമായി എതിർത്തപ്പോഴും സ്നേഹം കാണിക്കാൻ റോമർ 12:17-21 വാക്യങ്ങൾ യസ്മീനെ സഹായിച്ചത് എങ്ങനെ?
14 യസ്മീൻ എന്ന സഹോദരിയുടെ അനുഭവം നോക്കാം. യസ്മീൻ ഒരു യഹോവയുടെ സാക്ഷിയായപ്പോൾ ആരോ അവളെ വഴിതെറ്റിച്ചതാണെന്ന് അവളുടെ ഭർത്താവ് ചിന്തിച്ചു. അവളെ അതിൽനിന്നും പിന്തിരിപ്പിക്കാൻ അദ്ദേഹം നോക്കി. അദ്ദേഹം അവളെ ചീത്ത വിളിച്ചു, ബന്ധുക്കളെയും മതപുരോഹിതനെയും മന്ത്രവാദിയെയും ഒക്കെ ഉപയോഗിച്ച് അവളെ ഭീഷണിപ്പെടുത്താൻ നോക്കി. അവൾ കുടുംബം തകർക്കുകയാണെന്നുപോലും ആരോപിച്ചു. ഭർത്താവ് മീറ്റിങ്ങിന്റെ സമയത്ത് രാജ്യഹാളിൽ ചെന്ന് അവിടെയുള്ള സഹോദരങ്ങളെയും ചീത്ത വിളിച്ചു. തന്നോട് ഇത്ര ക്രൂരത കാണിക്കുന്നതിനെക്കുറിച്ച് ഓർത്ത് യസ്മീൻ മിക്കപ്പോഴും കരയുമായിരുന്നു.
15 എന്നാൽ സഹോദരങ്ങൾ അവളെ ആശ്വസിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്തു. റോമർ 12:17-21-ലെ (വായിക്കുക.) വാക്കുകൾ പ്രാവർത്തികമാക്കാൻ മൂപ്പന്മാർ സഹോദരിയെ പ്രോത്സാഹിപ്പിച്ചു. “അത് അത്ര എളുപ്പമായിരുന്നില്ല” എന്ന് യസ്മീൻ പറയുന്നു. “അതുകൊണ്ട് എന്നെ സഹായിക്കണേ എന്നു ഞാൻ യഹോവയോട് അപേക്ഷിച്ചു. ബൈബിൾ പറയുന്നതു പ്രാവർത്തികമാക്കാൻ ഞാൻ എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുകയും ചെയ്തു. ഭർത്താവ് അടുക്കളയിലേക്കു മണ്ണു വാരിയെറിഞ്ഞപ്പോൾ ഞാൻ അതെല്ലാം വൃത്തിയാക്കി. അദ്ദേഹം എന്നെ ചീത്ത വിളിച്ചപ്പോൾ ഞാൻ സൗമ്യതയോടെ മറുപടി പറഞ്ഞു. അദ്ദേഹം സുഖമില്ലാതെ കിടന്നപ്പോൾ ഞാൻ അദ്ദേഹത്തെ നന്നായി നോക്കി.”
നമ്മളെ ഉപദ്രവിക്കുന്നവരോടു സ്നേഹം കാണിക്കുമ്പോൾ അവരുടെ മനസ്സലിയാൻ അത് ഇടയാക്കിയേക്കാം (16-17 ഖണ്ഡികകൾ കാണുക) *
16-17. യസ്മീന്റെ മാതൃകയിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
16 യസ്മീൻ തന്റെ ഭർത്താവിനോട് ഇത്രയധികം സ്നേഹം കാണിച്ചതുകൊണ്ട് പ്രയോജനമുണ്ടായി. യസ്മീൻ പറയുന്നു: “ഞാൻ എപ്പോഴും സത്യമേ പറയുകയുള്ളൂ എന്നു ഭർത്താവിന് അറിയാമായിരുന്നു. അതുകൊണ്ട് അദ്ദേഹം എന്നെ കൂടുതൽക്കൂടുതൽ വിശ്വസിക്കാൻതുടങ്ങി. മതപരമായ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചപ്പോൾ അദ്ദേഹം ആദരവോടെ ശ്രദ്ധിച്ചു. ഇനി ഇതിന്റെ പേരിൽ വഴക്കുണ്ടാക്കില്ലെന്നും സമ്മതിച്ചു. ഇപ്പോൾ മീറ്റിങ്ങിനു പോകാൻ അദ്ദേഹംതന്നെയാണ് എന്നെ പ്രോത്സാഹിപ്പിക്കുന്നത്. ഞങ്ങൾക്കിടയിൽ ഇപ്പോൾ നല്ല സ്നേഹവും അടുപ്പവും ഉണ്ട്, അതുപോലെ വീട്ടിൽ നല്ല സമാധാനവും. ഒരു ദിവസം എന്റെ ഭർത്താവും സത്യം സ്വീകരിച്ച് യഹോവയെ സേവിക്കാൻതുടങ്ങും എന്നുതന്നെയാണ് എന്റെ പ്രതീക്ഷ.”
17 സ്നേഹം ‘എല്ലാം സഹിക്കുന്നു; എല്ലാം പ്രത്യാശിക്കുന്നു; എന്തു വന്നാലും പിടിച്ചുനിൽക്കുന്നു’ എന്നാണ് യസ്മീന്റെ ജീവിതം നമ്മളെ പഠിപ്പിക്കുന്നത്. (1 കൊരി. 13:4, 7) വെറുപ്പ് ശക്തമാണ്, വേദനിപ്പിക്കുന്നതാണ്. എന്നാൽ അതിനെക്കാളെല്ലാം ശക്തമാണു സ്നേഹം. സ്നേഹം കാണിക്കുന്നെങ്കിൽ ആളുകളുടെ മനസ്സുതന്നെ മാറ്റിയെടുക്കാൻ നമുക്കാകും. അത് യഹോവയുടെ ഹൃദയത്തെയും സന്തോഷിപ്പിക്കും. എന്നാൽ ആളുകൾ നമ്മളോടു തുടർന്ന് വെറുപ്പു കാണിച്ചാലും നമുക്കു സന്തോഷമുള്ളവരായിരിക്കാൻ കഴിയും, എങ്ങനെ?
ആളുകൾ വെറുക്കുമ്പോഴും സന്തോഷമുള്ളവരായിരിക്കാം
18. മറ്റുള്ളവർ നമ്മളെ വെറുക്കുമ്പോൾ നമുക്ക് എങ്ങനെയാണു സന്തോഷമുള്ളവരായിരിക്കാൻ കഴിയുന്നത്?
18 ‘ആളുകൾ നിങ്ങളെ വെറുക്കുമ്പോൾ നിങ്ങൾ സന്തുഷ്ടർ’ എന്നാണു യേശു പറഞ്ഞത്. (ലൂക്കോ. ) ആളുകൾ നമ്മളെ വെറുക്കാനോ വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിയാകാനോ ഒന്നും നമ്മൾ ആഗ്രഹിക്കുന്നില്ല. അപ്പോൾപ്പിന്നെ എങ്ങനെയാണു മറ്റുള്ളവർ നമ്മളെ വെറുക്കുമ്പോൾ നമുക്കു സന്തുഷ്ടരായിരിക്കാൻ കഴിയുന്നത്? മൂന്നു കാര്യങ്ങൾ നോക്കാം. ഒന്നാമതായി, നമ്മൾ സഹിച്ചുനിൽക്കുമ്പോൾ നമുക്കു ദൈവത്തിന്റെ അംഗീകാരം കിട്ടും. ( 6:221 പത്രോ. 4:13, 14) രണ്ടാമതായി, നമ്മുടെ വിശ്വാസത്തിന്റെ മാറ്റു തെളിയുകയും അതു കൂടുതൽ ശക്തമാകുകയും ചെയ്യും. (1 പത്രോ. 1:7) മൂന്നാമതായി, നമുക്കു നിത്യജീവൻ എന്ന അമൂല്യസമ്മാനം ലഭിക്കും.—റോമ. 2:6, 7.
19. അടി കിട്ടിയപ്പോഴും അപ്പോസ്തലന്മാർ സന്തോഷിച്ചത് എന്തുകൊണ്ടാണ്?
19 യേശുവിന്റെ പുനരുത്ഥാനം കഴിഞ്ഞ് പെട്ടെന്നുതന്നെ യേശു പറഞ്ഞ വാക്കുകൾ തങ്ങളുടെ ജീവിതത്തിൽ നിറവേറുന്നത് അപ്പോസ്തലന്മാർ കണ്ടറിഞ്ഞു. അപ്പോസ്തലന്മാരെ അടിക്കുകയും മേലാൽ പ്രസംഗിക്കരുതെന്ന് ആജ്ഞാപിക്കുകയും ചെയ്തെങ്കിലും അവർ സന്തോഷിച്ചു. എന്തുകൊണ്ട്? “യേശുവിന്റെ പേരിനുവേണ്ടി അപമാനം സഹിക്കാൻ പദവി” ലഭിച്ചതുകൊണ്ടാണ് അവർ സന്തോഷിച്ചത്. (പ്രവൃ. 5:40-42) ശത്രുക്കൾ വെറുക്കുമല്ലോ എന്ന പേടിയെക്കാൾ ശക്തമായിരുന്നു അവർക്ക് യജമാനനോടുള്ള സ്നേഹം. നിറുത്താതെ സന്തോഷവാർത്ത അറിയിച്ചുകൊണ്ട് അവർ ആ സ്നേഹം കാണിച്ചു. കഷ്ടതകളൊക്കെ സഹിക്കേണ്ടിവരുന്നെങ്കിലും ഇന്നും പല സഹോദരങ്ങളും വിശ്വസ്തതയോടെ യഹോവയെ സേവിക്കുന്നു. അവരുടെ പ്രവർത്തനവും ദൈവനാമത്തോട് അവർ കാണിക്കുന്ന സ്നേഹവും യഹോവ ഒരിക്കലും മറക്കില്ലെന്ന് അവർക്ക് അറിയാം.—എബ്രാ. 6:10.
20. അടുത്ത ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
20 ഈ വ്യവസ്ഥിതി നിലനിൽക്കുന്നിടത്തോളം കാലം ലോകം നമ്മളെ വെറുക്കും. (യോഹ. 15:19) എന്നാൽ അത് ഓർത്ത് നമ്മൾ പേടിക്കേണ്ടാ. കാരണം, യഹോവ തന്റെ വിശ്വസ്തദാസന്മാരെ ‘ശക്തിപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യും.’ (2 തെസ്സ. 3:3) അതാണു നമ്മൾ അടുത്ത ലേഖനത്തിൽ കാണാൻപോകുന്നത്. അതുകൊണ്ട് നമുക്ക് യഹോവയെയും സഹോദരങ്ങളെയും നമ്മുടെ ശത്രുക്കളെപ്പോലും തുടർന്നും സ്നേഹിക്കാം. ഈ ഉപദേശം അനുസരിക്കുമ്പോൾ നമുക്കിടയിൽ ഐക്യമുണ്ടായിരിക്കും, നമ്മുടെ വിശ്വാസം ശക്തമായിരിക്കും, നമ്മൾ യഹോവയെ മഹത്ത്വപ്പെടുത്തും. സ്നേഹം, നമ്മൾ അനുഭവിക്കുന്ന വെറുപ്പിനെക്കാൾ ശക്തമാണെന്നു നമ്മൾ തെളിയിക്കുകയും ചെയ്യും.
ഗീതം 106 സ്നേഹം നട്ടുവളർത്താം
^ ഖ. 5 ലോകം നമ്മളെ വെറുക്കുമ്പോൾ യഹോവയോടുള്ള സ്നേഹവും സഹോദരങ്ങളോടുള്ള സ്നേഹവും കൂടാതെ, ശത്രുക്കളോടുള്ള സ്നേഹവും സഹിച്ചുനിൽക്കാൻ നമ്മളെ സഹായിക്കുന്നത് എങ്ങനെയെന്ന് ഈ ലേഖനത്തിൽ നമ്മൾ പഠിക്കും. ആളുകൾ നമ്മളെ വെറുത്താലും നമുക്കു സന്തോഷമുള്ളവരായിരിക്കാൻ കഴിയുമെന്നു യേശു പറഞ്ഞു. അത് എങ്ങനെയെന്നും നമ്മൾ കാണും.
^ ഖ. 1 ഈ ലേഖനത്തിലേത് യഥാർഥപേരുകളല്ല.
^ ഖ. 58 ചിത്രക്കുറിപ്പ്: ഡാനിലോയെ പട്ടാളക്കാർ ഭീഷണിപ്പെടുത്തിയപ്പോൾ സഹോദരങ്ങൾ അദ്ദേഹത്തെയും ഭാര്യയെയും മറ്റൊരു പട്ടണത്തിലേക്കു പറഞ്ഞയച്ചു. സഹോദരങ്ങൾ അവരെ സന്തോഷത്തോടെ സ്വീകരിച്ചു.
^ ഖ. 60 ചിത്രക്കുറിപ്പ്: യസ്മീന്റെ ഭർത്താവ് അവളെ വെറുത്തു. മൂപ്പന്മാർ ബൈബിളിൽനിന്നുള്ള നല്ല ഉപദേശങ്ങൾ സഹോദരിക്കു കാണിച്ചുകൊടുത്തു. സഹോദരി നല്ല ഒരു ഭാര്യയായിരിക്കാൻ ശ്രമിച്ചു, ഭർത്താവിന് സുഖമില്ലാതായപ്പോൾ അദ്ദേഹത്തെ പരിചരിച്ചു.