വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 11

തിരുവെഴുത്തുകളിൽനിന്ന്‌ നമുക്ക്‌ എങ്ങനെ ശക്തി നേടാം?

തിരുവെഴുത്തുകളിൽനിന്ന്‌ നമുക്ക്‌ എങ്ങനെ ശക്തി നേടാം?

‘ദൈവം സഹനശക്തി തരുന്നു.’—റോമ. 15:5.

ഗീതം 94 ദൈവവചനത്തിനായ്‌ നന്ദിയുള്ളവർ

പൂർവാവലോകനം *

1. യഹോവയുടെ ജനത്തിന്‌ ഇന്ന്‌ എന്തെല്ലാം പ്രശ്‌നങ്ങൾ ഉണ്ടായേക്കാം?

നിങ്ങൾ ഏതെങ്കിലും വലിയൊരു പ്രശ്‌നത്തെ നേരിടുകയാണോ? ഒരുപക്ഷേ സഭയിൽ ആരെങ്കിലും നിങ്ങളെ വേദനിപ്പിച്ചിരിക്കാം. (യാക്കോ. 3:2) അല്ലെങ്കിൽ നിങ്ങൾ യഹോവയെ സേവിക്കുന്നതുകൊണ്ട്‌ കൂടെ ജോലിചെയ്യുന്നവരോ പഠിക്കുന്നവരോ നിങ്ങളെ കളിയാക്കുന്നുണ്ടാകാം. (1 പത്രോ. 4:3, 4) അതല്ലെങ്കിൽ നിങ്ങളുടെ കുടുംബാംഗങ്ങൾ നിങ്ങൾ മീറ്റിങ്ങുകൾക്ക്‌ പോകുന്നതിനെയും നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച്‌ മറ്റുള്ളവരോടു പറയുന്നതിനെയും എതിർക്കുന്നുണ്ടാകാം. (മത്താ. 10:35, 36) പരിശോധനകൾ സഹിക്കവയ്യാതാകുമ്പോൾ യഹോവയെ സേവിക്കുന്നതു നിറുത്തിക്കളഞ്ഞാലോ എന്നുപോലും നിങ്ങൾ ചിന്തിച്ചേക്കാം. എന്നാൽ ഒരു കാര്യം ഉറപ്പാണ്‌: നിങ്ങൾക്ക്‌ എന്തെല്ലാം പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും അത്‌ നേരിടാനുള്ള ജ്ഞാനവും സഹിച്ചുനിൽക്കാനുള്ള ശക്തിയും യഹോവ തരും.

2. റോമർ 15:4 പറയുന്നതനുസരിച്ച്‌ ദൈവവചനം വായിക്കുമ്പോൾ നമുക്ക്‌ കിട്ടുന്ന പ്രയോജനം എന്താണ്‌?

2 പ്രശ്‌നങ്ങൾ നേരിട്ടപ്പോൾ അപൂർണമനുഷ്യർ എങ്ങനെ സഹിച്ചുനിന്നു എന്നതിനെക്കുറിച്ചുള്ള വിവരണങ്ങൾ യഹോവ തന്റെ വചനമായ ബൈബിളിൽ ഉൾപ്പെടുത്തി. എന്തിനുവേണ്ടിയാണ്‌ യഹോവ അതു ചെയ്‌തത്‌? അവരിൽനിന്ന്‌ പഠിക്കേണ്ടതിന്‌. അതെക്കുറിച്ചാണ്‌ അപ്പോസ്‌തലനായ പൗലോസ്‌ എഴുതിയതും. (റോമർ 15:4 വായിക്കുക.) ഇത്തരം ബൈബിൾവിവരണങ്ങൾ വായിക്കുമ്പോൾ നമുക്ക്‌ ആശ്വാസവും പ്രത്യാശയും ലഭിക്കും. എന്നാൽ അതു കിട്ടണമെങ്കിൽ നമ്മൾ വെറുതേ ബൈബിൾ വായിച്ചാൽ പോരാ. അതിനനുസരിച്ച്‌ നമ്മുടെ ചിന്തയിൽ മാറ്റം വരുത്തണം. ആ വിവരങ്ങൾ നമ്മുടെ ഹൃദയത്തിലേക്ക്‌ ഇറങ്ങിച്ചെല്ലണം. അതിനു നമ്മളെ സഹായിക്കുന്ന നാലു കാര്യങ്ങൾ ഇവയാണ്‌: (1) പ്രാർഥിക്കുക, (2) ഭാവനയിൽ കാണുക, (3) ധ്യാനിക്കുക, (4) ജീവിതത്തിൽ പ്രാവർത്തികമാക്കുക. ഇവയിൽ ഓരോന്നിലും എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നതെന്ന്‌ നമുക്ക്‌ ഇപ്പോൾ നോക്കാം. * എന്നിട്ട്‌ ദാവീദ്‌ രാജാവിന്റെയും അപ്പോസ്‌തലനായ പൗലോസിന്റെയും ജീവിതത്തിലെ ചില സംഭവങ്ങൾ ഈ രീതി ഉപയോഗിച്ച്‌ നമുക്ക്‌ ഒന്നു പഠിക്കാം.

1. പ്രാർഥിക്കുക

ബൈബിൾ വായിക്കാൻ തുടങ്ങുന്നതിനു മുമ്പുതന്നെ അതിൽനിന്ന്‌ പ്രയോജനം നേടാൻ സഹായിക്കണേ എന്ന്‌ യഹോവയോടു പ്രാർഥിക്കുക (3-ാം ഖണ്ഡിക കാണുക)

3. ബൈബിൾ വായിക്കാൻ തുടങ്ങുന്നതിനു മുമ്പുതന്നെ നിങ്ങൾ എന്തു ചെയ്യണം, എന്തുകൊണ്ട്‌?

3 (1) പ്രാർഥിക്കുക. ബൈബിൾ വായിക്കാൻ തുടങ്ങുന്നതിന്‌ മുമ്പുതന്നെ വായിക്കുന്ന കാര്യങ്ങളിൽനിന്ന്‌ പ്രയോജനം നേടാൻ സഹായിക്കണമേ എന്ന്‌ യഹോവയോടു പ്രാർഥിക്കുക. ഉദാഹരണത്തിന്‌, നിങ്ങൾക്കുണ്ടായ ഒരു പ്രശ്‌നത്തെ നേരിടാനുള്ള സഹായം വേണമെന്ന്‌ വിചാരിക്കുക. നിങ്ങളെ സഹായിക്കുന്ന തത്ത്വങ്ങൾ ദൈവവചനത്തിൽനിന്ന്‌ കണ്ടെത്താൻ നിങ്ങൾക്ക്‌ യഹോവയോട്‌ അപേക്ഷിക്കാനാകും.—ഫിലി. 4:6, 7; യാക്കോ. 1:5.

2. ഭാവനയിൽ കാണുക

വായിക്കുന്ന ബൈബിൾവിവരണത്തിലെ പ്രധാനകഥാപാത്രം നിങ്ങളാണെന്നു സങ്കൽപ്പിക്കുക (4-ാം ഖണ്ഡിക കാണുക)

4. ഒരു ബൈബിൾവിവരണം ശരിക്കും നടന്നതുപോലെ തോന്നാൻ നമുക്ക്‌ എന്തു ചെയ്യാം?

4 (2) ഭാവനയിൽ കാണുക. കാര്യങ്ങൾ ഭാവനയിൽ കാണാനുള്ള അതിശയകരമായ ഒരു കഴിവ്‌ യഹോവ നമുക്ക്‌ നൽകിയിട്ടുണ്ട്‌. ഒരു ബൈബിൾവിവരണം ശരിക്കും നടന്നതുപോലെ തോന്നാൻ ആ രംഗങ്ങൾ ഒന്നു ഭാവനയിൽ കാണുക. നമ്മളാണ്‌ ആ ബൈബിൾകഥാപാത്രം എന്ന്‌ സങ്കൽപ്പിക്കുക. ആ വ്യക്തി കണ്ട കാര്യങ്ങൾ അങ്ങനെതന്നെ കാണാൻ ശ്രമിക്കുക. അവരുടെ വികാരങ്ങൾ അതുപോലെതന്നെ ഉൾക്കൊള്ളുക. അങ്ങനെ ചെയ്‌താൽ ആ ബൈബിൾവിവരണത്തിൽനിന്ന്‌ നിങ്ങൾക്കു കൂടുതൽ പ്രയോജനം നേടാനാകും.

3. ധ്യാനിക്കുക

വായിക്കുന്ന ഭാഗത്തെക്കുറിച്ചും അതു നമുക്ക്‌ എങ്ങനെ പ്രയോജനം ചെയ്യുമെന്നും നന്നായി ചിന്തിക്കുക (5-ാം ഖണ്ഡിക കാണുക)

5. എന്താണ്‌ ധ്യാനം, നമുക്ക്‌ എങ്ങനെ ധ്യാനിക്കാം?

5 (3) ധ്യാനിക്കുക. നിങ്ങൾ വായിക്കുന്നതിനെക്കുറിച്ചും വായിക്കുന്ന കാര്യങ്ങൾ എങ്ങനെ പ്രാവർത്തികമാക്കാം എന്നതിനെക്കുറിച്ചും ആഴത്തിൽ ചിന്തിക്കുന്നതാണ്‌ ധ്യാനം. അങ്ങനെ ചെയ്യുന്നത്‌ ആശയങ്ങൾ തമ്മിലുള്ള ബന്ധം തിരിച്ചറിയാനും ആ വിഷയം നന്നായി മനസ്സിലാക്കാനും നമ്മളെ സഹായിക്കും. ധ്യാനിക്കാതെ ബൈബിൾ വായിക്കുന്നത്‌ സ്വാദിഷ്ടമായ ഒരു ഭക്ഷണം ഉണ്ടാക്കാനുള്ള ചേരുവകൾ വെറുതേ ഒരു പാത്രത്തിൽ എടുത്തുവെക്കുന്നതുപോലെ ആയിരിക്കും. എന്നാൽ ആ ചേരുവകളെല്ലാം നന്നായി യോജിപ്പിച്ച്‌ പാകംചെയ്‌തെങ്കിൽ മാത്രമേ ആ ഭക്ഷണം രുചികരമായിരിക്കുകയുള്ളൂ. അതുപോലെതന്നെയാണ്‌ ധ്യാനവും. നിങ്ങൾക്ക്‌ അത്‌ എങ്ങനെ ചെയ്യാം? ഒരു ബൈബിൾവിവരണം വായിക്കുമ്പോൾ ഇതുപോലുള്ള ചോദ്യങ്ങൾ ചോദിച്ച്‌ ഉത്തരം കണ്ടെത്താൻ ശ്രമിക്കുക: ‘ഇതിലെ ആ കഥാപാത്രം തനിക്കുണ്ടായ ഒരു പ്രശ്‌നം പരിഹരിക്കാൻ എന്താണു ചെയ്‌തത്‌? യഹോവ എങ്ങനെയാണ്‌ ആ വ്യക്തിയെ സഹായിച്ചത്‌? എന്റെ പ്രശ്‌നത്തെ മറികടക്കാൻ ഈ വിവരങ്ങൾ എനിക്ക്‌ എങ്ങനെ ഉപയോഗിക്കാം?’

4. ജീവിതത്തിൽ പ്രാവർത്തികമാക്കുക

പഠിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കുക. അപ്പോൾ നമുക്കു ശരിയായ തീരുമാനങ്ങളെടുക്കാനാകും, നല്ല മനസ്സമാധാനം കിട്ടും, നമ്മുടെ വിശ്വാസം ശക്തിപ്പെടും (6-ാം ഖണ്ഡിക കാണുക)

6. പഠിക്കുന്ന കാര്യങ്ങൾ നമ്മൾ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടത്‌ എന്തുകൊണ്ടാണ്‌?

6 (4) ജീവിതത്തിൽ പ്രാവർത്തികമാക്കുക. പഠിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കാത്ത ഒരാൾ മണലിൽ വീട്‌ പണിയുന്ന ഒരു മനുഷ്യനെപ്പോലെയാണെന്ന്‌ യേശു പറഞ്ഞു. അയാൾ കഠിനാധ്വാനം ചെയ്യുന്നുണ്ട്‌, പക്ഷേ അതുകൊണ്ട്‌ ഒരു പ്രയോജനവുമില്ല. കാരണം കാറ്റ്‌ ആഞ്ഞടിക്കുകയും വെള്ളപ്പൊക്കം ഉണ്ടാകുകയും ചെയ്യുമ്പോൾ അത്‌ തകരും. (മത്താ. 7:24-27) അതുപോലെ നമ്മൾ പ്രാർഥിക്കുകയും ഭാവനയിൽ കാണുകയും ധ്യാനിക്കുകയും ഒക്കെ ചെയ്‌തിട്ട്‌, പഠിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കുന്നില്ലെങ്കിൽ അതുകൊണ്ട്‌ ഒരു പ്രയോജനവുമില്ല. പരിശോധനകളും ഉപദ്രവങ്ങളും ഒക്കെ ഉണ്ടാകുമ്പോൾ അവയെ നേരിടാൻ മാത്രം ശക്തമായിരിക്കില്ല നമ്മുടെ വിശ്വാസം. അതേസമയം നമ്മൾ പഠിക്കുകയും പഠിക്കുന്ന കാര്യങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യുമ്പോൾ നമുക്ക്‌ ശരിയായ തീരുമാനങ്ങളെടുക്കാൻ കഴിയും; നമുക്ക്‌ നല്ല സമാധാനം കിട്ടും; നമ്മുടെ വിശ്വാസം കൂടുതൽ ശക്തമാകുകയും ചെയ്യും. (യശ. 48:17, 18) നമ്മൾ ഇപ്പോൾ ചർച്ച ചെയ്‌ത നാലു കാര്യങ്ങൾ ഉപയോഗിച്ച്‌, ദാവീദ്‌ രാജാവിന്റെ ജീവിതത്തിൽ ഉണ്ടായ ഒരു സംഭവത്തിൽനിന്ന്‌ എന്തു പഠിക്കാനാകുമെന്നു നോക്കാം.

ദാവീദ്‌ രാജാവിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

7. ഏതു ബൈബിൾവിവരണമാണ്‌ നമ്മൾ ഇപ്പോൾ പഠിക്കാൻ പോകുന്നത്‌?

7 ഒരു സുഹൃത്തോ കുടുംബാംഗമോ നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടോ? അങ്ങനെയെങ്കിൽ ദാവീദ്‌ രാജാവും മകനായ അബ്‌ശാലോമും ഉൾപ്പെട്ട ഈ വിവരണം പഠിക്കുന്നത്‌ നിങ്ങൾക്ക്‌ പ്രയോജനം ചെയ്യും. അബ്‌ശാലോം തന്റെ അപ്പനായ ദാവീദിനെ വഞ്ചിച്ച്‌ ആ രാജസ്ഥാനം കൈക്കലാക്കാൻ ശ്രമിച്ചു.—2 ശമു. 15:5-14, 31; 18:6-14.

8. യഹോവയിൽനിന്ന്‌ സഹായം കിട്ടാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാം?

8 (1) പ്രാർഥിക്കുക. ഒരു ഭാഗം വായിക്കുന്നതിനു മുമ്പ്‌ നിങ്ങൾക്കുണ്ടായ വിഷമം യഹോവയോടു പറയുക. (സങ്കീ. 6:6-9) നിങ്ങളുടെ ഉള്ളിലുള്ളതെല്ലാം തുറന്ന്‌ പറയണം. എന്നിട്ട്‌ ഈ പ്രശ്‌നത്തെ നേരിടാൻ ആവശ്യമായ തത്ത്വങ്ങൾ കണ്ടെത്താൻ സഹായിക്കണേ എന്ന്‌ യഹോവയോട്‌ അപേക്ഷിക്കുക.

9. ദാവീദും അബ്‌ശാലോമും ഉൾപ്പെട്ട ആ സംഭവം ചുരുക്കിപ്പറയുക.

9 (2) ഭാവനയിൽ കാണുക. ഈ വിവരണത്തിലെ സംഭവങ്ങളെക്കുറിച്ച്‌ ഒന്നു ചിന്തിക്കുക. ദാവീദ്‌ രാജാവിന്‌ അത്‌ എത്രമാത്രം സങ്കടം ഉണ്ടാക്കിക്കാണും എന്ന്‌ ഭാവനയിൽ കാണുക. ആളുകളുടെ സ്‌നേഹം പിടിച്ചുപറ്റാനായി ദാവീദിന്റെ മകനായ അബ്‌ശാലോം കുറെ വർഷമായി ശ്രമിക്കുകയാണ്‌. (2 ശമു. 15:7) പറ്റിയ സമയം വന്നപ്പോൾ തന്നെ രാജാവായി അംഗീകരിക്കാൻ ആളുകളെ ഒരുക്കുന്നതിന്‌ അബ്‌ശാലോം ഇസ്രായേലിലെങ്ങും ചാരന്മാരെ അയയ്‌ക്കുന്നു. ദാവീദിന്റെ ഉറ്റസുഹൃത്തും ഉപദേഷ്ടാവും ആയ അഹിഥോഫെലിനെപ്പോലും തന്റെ പക്ഷത്താക്കാൻ അബ്‌ശാലോമിനു കഴിയുന്നു. അബ്‌ശാലോം തന്നെത്തന്നെ ഒരു രാജാവായി പ്രഖ്യാപിക്കുന്നു, എന്നിട്ട്‌ ദാവീദിനെ പിടികൂടി കൊല്ലാൻ ശ്രമിക്കുന്നു. ആ സമയമായപ്പോഴേക്കും ദാവീദ്‌ തീരെ സുഖമില്ലാതെ കിടക്കുകയായിരുന്നിരിക്കണം. (സങ്കീ. 41:1-9) അബ്‌ശാലോമിന്റെ ഗൂഢപദ്ധതിയെക്കുറിച്ച്‌ അറിഞ്ഞ ദാവീദ്‌ യെരുശലേമിൽനിന്ന്‌ രക്ഷപ്പെടുന്നു. അവസാനം അബ്‌ശാലോമിന്റെ സൈന്യവും ദാവീദിനെ വിശ്വസ്‌തമായി പിന്തുണയ്‌ക്കുന്നവരും തമ്മിൽ ഒരു പോരാട്ടം നടക്കുന്നു. അബ്‌ശാലോമിന്റെ സൈന്യം പരാജയപ്പെടുകയും അബ്‌ശാലോം കൊല്ലപ്പെടുകയും ചെയ്യുന്നു.

10. ദാവീദ്‌ രാജാവ്‌ ഈ സാഹചര്യത്തിൽ എന്തു ചെയ്‌തില്ല?

10 അടുത്തതായി ഇങ്ങനെയൊക്കെ സംഭവിച്ചപ്പോൾ ദാവീദിന്‌ എന്തു തോന്നിക്കാണുമെന്ന്‌ ഒന്നു ഭാവനയിൽ കാണാം. ദാവീദിന്‌ അബ്‌ശാലോമിനെ ഇഷ്ടമായിരുന്നു, അഹിഥോഫെലിനെ പൂർണ വിശ്വാസമായിരുന്നു. എന്നാൽ ദാവീദിനോട്‌ അടുപ്പമുണ്ടായിരുന്ന ആ രണ്ടുപേരും ദാവീദിനെ ചതിച്ചു. അവർ ദാവീദിനെ ഒരുപാട്‌ വേദനിപ്പിച്ചു, കൊല്ലാൻപോലും ശ്രമിച്ചു. ദാവീദിന്‌ വേണമെങ്കിൽ ഇങ്ങനെ ചിന്തിക്കാമായിരുന്നു: ‘തന്റെ മറ്റു സുഹൃത്തുക്കളും അബ്‌ശാലോമിന്റെ കൂടെ ചേർന്നിരിക്കുമോ, അവരെ തനിക്ക്‌ ഇനി വിശ്വസിക്കാനാകുമോ?’ അങ്ങനെയൊക്കെ ചിന്തിച്ച്‌ സ്വന്തം കാര്യം മാത്രം നോക്കി വേണമെങ്കിൽ ദാവീദിന്‌ ഒറ്റയ്‌ക്ക്‌ രാജ്യം വിട്ടുപോകാമായിരുന്നു. അതല്ലെങ്കിൽ അദ്ദേഹത്തിന്‌ ആകെ നിരുത്സാഹിതനായിത്തീരാമായിരുന്നു. എന്നാൽ ദാവീദ്‌ അങ്ങനെ ഒന്നും ചെയ്‌തില്ല. പകരം ദാവീദ്‌ ഈ പ്രയാസസാഹചര്യങ്ങളെയെല്ലാം മറികടന്നു. ദാവീദിന്‌ എങ്ങനെയാണ്‌ അതിനു കഴിഞ്ഞത്‌?

11. ബുദ്ധിമുട്ടേറിയ ഈ സാഹചര്യത്തിൽ ദാവീദ്‌ എന്താണു ചെയ്‌തത്‌?

11 (3) ധ്യാനിക്കുക. എന്തെല്ലാം തത്ത്വങ്ങൾ ഈ വിവരണത്തിൽനിന്ന്‌ നമുക്ക്‌ പഠിക്കാം? തനിക്ക്‌ നേരിട്ട പ്രശ്‌നത്തെ മറികടക്കാൻ ദാവീദ്‌ എന്താണു ചെയ്‌തതെന്ന്‌ ചിന്തിക്കുക. ദാവീദ്‌ പരിഭ്രമിക്കുകയോ എടുത്തുചാടി ബുദ്ധിശൂന്യമായ ഒരു തീരുമാനമെടുക്കുകയോ ചെയ്‌തില്ല. ഇനി ആകെ പേടിച്ചുപോയിട്ട്‌ ഒരു തീരുമാനമെടുക്കാൻ പറ്റാതെ പകച്ചുനിന്നുമില്ല. പകരം സഹായത്തിനുവേണ്ടി ദാവീദ്‌ യഹോവയോടു പ്രാർഥിച്ചു. കൂടാതെ, അദ്ദേഹം തന്റെ സുഹൃത്തുക്കളുടെ സഹായവും തേടി. ഇനി, എടുത്ത തീരുമാനത്തിനനുസരിച്ച്‌ പെട്ടെന്ന്‌ പ്രവർത്തിക്കുകയും ചെയ്‌തു. ദാവീദിന്‌ ഒരുപാട്‌ വേദന തോന്നിയെങ്കിലും ഇനി ആരെയും വിശ്വസിക്കാൻ കൊള്ളില്ലെന്ന്‌ ചിന്തിക്കുകയോ അവരോട്‌ വെറുപ്പ്‌ തോന്നുകയോ ചെയ്‌തില്ല. ദാവീദ്‌ തുടർന്നും യഹോവയിൽ ആശ്രയിക്കുകയും തന്റെ സുഹൃത്തുക്കളെ വിശ്വസിക്കുകയും ചെയ്‌തു.

12. ദാവീദിനെ സഹായിക്കാൻ യഹോവ എന്തു ചെയ്‌തു?

12 യഹോവ എങ്ങനെയാണ്‌ ദാവീദിനെ സഹായിച്ചത്‌? അൽപ്പം ഗവേഷണം ചെയ്‌തുനോക്കിയാൽ ആ പരിശോധനയിൽ സഹിച്ചുനിൽക്കാൻ ആവശ്യമായ ശക്തി യഹോവ ദാവീദിന്‌ നൽകിയെന്ന്‌ നമുക്കു മനസ്സിലാകും. (സങ്കീ. 3:1-8; മേലെഴുത്ത്‌) ദാവീദ്‌ എടുത്ത തീരുമാനങ്ങളെ യഹോവ അനുഗ്രഹിച്ചു. ദാവീദിന്റെ ഉറ്റ സുഹൃത്തുക്കൾ തങ്ങളുടെ രാജാവിനെ പിന്തുണയ്‌ക്കാനായി പോരാടിയപ്പോൾ യഹോവ അവരെ സഹായിച്ചു.

13. ഒരു വ്യക്തി ഏതെങ്കിലും തരത്തിൽ നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്ക്‌ എങ്ങനെ ദാവീദിനെ അനുകരിക്കാനാകും? (മത്തായി 18:15-17)

13 (4) ജീവിതത്തിൽ പ്രാവർത്തികമാക്കുക. നിങ്ങളോടുതന്നെ ചോദിക്കുക: ‘എനിക്ക്‌ എങ്ങനെ ദാവീദിനെ അനുകരിക്കാം?’ പ്രശ്‌നം പരിഹരിക്കുന്നതിനുവേണ്ടി നിങ്ങൾ ഉടനടി പ്രവർത്തിക്കണം. സാഹചര്യത്തിനനുസരിച്ച്‌ ഒന്നുകിൽ മത്തായി 18-ാം അധ്യായത്തിലെ യേശുവിന്റെ ഉപദേശം അങ്ങനെതന്നെ പ്രാവർത്തികമാക്കാം. അതല്ലെങ്കിൽ അതിലെ തത്ത്വമനുസരിച്ച്‌ പ്രവർത്തിക്കാം. (മത്തായി 18:15-17 വായിക്കുക.) എന്നാൽ വികാരത്തിന്റെ പുറത്ത്‌ എടുത്തുചാടി ഒരു തീരുമാനമെടുക്കരുത്‌. മനസ്സൊന്ന്‌ ശാന്തമാകാനും പ്രശ്‌നം നന്നായി കൈകാര്യം ചെയ്യാനുള്ള ജ്ഞാനം തരാനും വേണ്ടി യഹോവയോടു പ്രാർഥിക്കാം. നിങ്ങളുടെ സുഹൃത്തുക്കളിലുള്ള വിശ്വാസം നഷ്ടപ്പെടരുത്‌. പകരം അവരുടെ സഹായം സ്വീകരിക്കാൻ മനസ്സുകാണിക്കുക. (സുഭാ. 17:17) ഇനി ഏറ്റവും പ്രധാനമായി, യഹോവ തന്റെ വചനത്തിലൂടെ തരുന്ന ഉപദേശം അനുസരിക്കുക.—സുഭാ. 3:5, 6.

പൗലോസ്‌ അപ്പോസ്‌തലനിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

14. ഏതു സാഹചര്യങ്ങളിൽ 2 തിമൊഥെയൊസ്‌ 1:12-16; 4:6-11, 17-22 വായിക്കുന്നത്‌ ഒരു പ്രോത്സാഹനമായേക്കാം?

14 യഹോവയെ സേവിക്കുന്നതുകൊണ്ട്‌ നിങ്ങളുടെ വീട്ടുകാരിൽനിന്ന്‌ നിങ്ങൾക്ക്‌ എതിർപ്പ്‌ നേരിടുന്നുണ്ടോ? നമ്മുടെ പ്രവർത്തനങ്ങൾക്ക്‌ നിയന്ത്രണമോ നിരോധനമോ ഉള്ള ഒരു രാജ്യത്താണോ നിങ്ങൾ ജീവിക്കുന്നത്‌? അങ്ങനെയെങ്കിൽ 2 തിമൊഥെയൊസ്‌ 1:12-16; 4:6-11, 17-22 വായിക്കുന്നത്‌ നിങ്ങൾക്ക്‌ ഒരു പ്രോത്സാഹനമായേക്കാം. * പൗലോസ്‌ ജയിലിൽ ആയിരുന്നപ്പോഴാണ്‌ ഈ വാക്യങ്ങൾ എഴുതിയത്‌.

15. നിങ്ങൾക്ക്‌ യഹോവയോട്‌ എന്ത്‌ അപേക്ഷിക്കാം?

15 (1) പ്രാർഥിക്കുക. ആ ബൈബിൾഭാഗം വായിക്കുന്നതിനു മുമ്പുതന്നെ നിങ്ങളുടെ പ്രശ്‌നം എന്താണെന്നും അത്‌ നിങ്ങളെ എത്രമാത്രം വിഷമിപ്പിക്കുന്നുണ്ടെന്നും യഹോവയോടു പറയുക. നിങ്ങളുടെ ഉള്ളിലുള്ളത്‌ എല്ലാം തുറന്നുപറയണം. പൗലോസിന്റെ ഈ സാഹചര്യത്തിൽനിന്ന്‌ നമുക്ക്‌ ആവശ്യമായ തത്ത്വങ്ങൾ മനസ്സിലാക്കാൻ സഹായിക്കണേ എന്ന്‌ യഹോവയോട്‌ അപേക്ഷിക്കുക. നമ്മൾ ഇപ്പോൾ എന്താണ്‌ ചെയ്യേണ്ടതെന്നു മനസ്സിലാക്കാൻ അതു നമ്മളെ സഹായിക്കും.

16. പൗലോസിന്റെ ഇപ്പോഴത്തെ സാഹചര്യം എന്താണ്‌?

16 (2) ഭാവനയിൽ കാണുക. നിങ്ങൾ ഇപ്പോൾ പൗലോസിന്റെ സാഹചര്യത്തിലാണെന്ന്‌ ഒന്നു സങ്കൽപ്പിക്കുക. പൗലോസ്‌ റോമിൽ ജയിലിലാണ്‌. ചങ്ങലകൾകൊണ്ട്‌ അദ്ദേഹത്തെ ബന്ധിച്ചിരിക്കുന്നു. അദ്ദേഹം മുമ്പും ജയിലിൽ ആയിരുന്നിട്ടുണ്ട്‌. എന്നാൽ ഇത്തവണ താൻ കൊല്ലപ്പെടുമെന്ന്‌ പൗലോസിന്‌ അറിയാം. കൂടെയുണ്ടായിരുന്ന പലരും പൗലോസിനെ ഉപേക്ഷിച്ചുപോയി. ശാരീരികമായും അദ്ദേഹം ക്ഷീണിതനാണ്‌.—2 തിമൊ. 1:15.

17. പൗലോസിന്‌ വേണമെങ്കിൽ എങ്ങനെയൊക്കെ ചിന്തിക്കാമായിരുന്നു?

17 പൗലോസിന്‌ വേണമെങ്കിൽ തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്‌ ഓർത്ത്‌ താൻ ഇങ്ങനെയൊരു തീരുമാനമെടുത്തതുകൊണ്ടാണല്ലോ ജയിലിൽ കഴിയേണ്ടിവന്നത്‌ എന്ന്‌ ചിന്തിക്കാമായിരുന്നു. തന്നെ ഉപേക്ഷിച്ചുപോയ ഏഷ്യാസംസ്ഥാനത്തുള്ളവരോടു ദേഷ്യം തോന്നാമായിരുന്നു. ആരെയും വിശ്വസിക്കാനാകില്ല എന്ന്‌ പറഞ്ഞ്‌ ബാക്കിയുള്ള സുഹൃത്തുക്കളെക്കൂടി ഒഴിവാക്കാമായിരുന്നു. എന്നാൽ പൗലോസ്‌ അങ്ങനെ ഒന്നും ചെയ്‌തില്ല. ബാക്കിയുള്ള സുഹൃത്തുക്കൾ തന്റെകൂടെ നിൽക്കുമെന്നും യഹോവ തനിക്ക്‌ പ്രതിഫലം തരുമെന്നും പൗലോസിന്‌ ഉറപ്പുണ്ടായിരുന്നത്‌ എന്തുകൊണ്ടാണ്‌?

18. പ്രയാസസാഹചര്യങ്ങളിലൂടെ കടന്നുപോയപ്പോൾ പൗലോസ്‌ എന്താണു ചെയ്‌തത്‌?

18 (3) ധ്യാനിക്കുക. തന്റെ പ്രശ്‌നത്തെ മറികടക്കാൻ പൗലോസ്‌ എന്തു ചെയ്‌തെന്നു ചിന്തിക്കുക. മരണം മുന്നിൽ കണ്ട ആ സമയത്തുപോലും യഹോവയ്‌ക്ക്‌ മഹത്ത്വം കരേറ്റുക എന്ന പ്രധാനപ്പെട്ട കാര്യത്തിലായിരുന്നു പൗലോസിന്റെ ശ്രദ്ധ മുഴുവൻ. കൂടാതെ, മറ്റുള്ളവരെ എങ്ങനെ പ്രോത്സാഹിപ്പിക്കാമെന്നും പൗലോസ്‌ ചിന്തിച്ചു. ഇടവിടാതെ പ്രാർഥിച്ചുകൊണ്ട്‌ അദ്ദേഹം യഹോവയിൽ ആശ്രയിച്ചു. (2 തിമൊ. 1:3) തന്നെ ഉപേക്ഷിച്ചുപോയ സഹോദരങ്ങളെക്കുറിച്ച്‌ ചിന്തിച്ചുകൊണ്ടിരിക്കുന്നതിനു പകരം തന്നെ ആത്മാർഥമായി സ്‌നേഹിച്ച സുഹൃത്തുക്കൾ ചെയ്‌തുതന്ന സഹായത്തെക്കുറിച്ച്‌ ഓർത്ത്‌ പൗലോസ്‌ നന്ദിയുള്ളവൻ ആയിരുന്നു. ഇനി, ദൈവവചനം പഠിക്കുന്നതിനും പൗലോസ്‌ മുടക്കം വരുത്തിയില്ല. (2 തിമൊ. 3:16, 17; 4:13) ഏറ്റവും പ്രധാനമായി, യഹോവയും യേശുവും തന്നെ സ്‌നേഹിക്കുന്നുണ്ടെന്ന്‌ പൗലോസിന്‌ ഉറച്ച ബോധ്യമുണ്ടായിരുന്നു. അവർ തന്നെ ഉപേക്ഷിച്ചിട്ടില്ലെന്നും തന്റെ വിശ്വസ്‌തസേവനത്തിന്‌ പ്രതിഫലം തരുമെന്നും പൗലോസിന്‌ ഉറപ്പായിരുന്നു.

19. യഹോവ എങ്ങനെയാണ്‌ പൗലോസിനെ സഹായിച്ചത്‌?

19 ഒരു ക്രിസ്‌ത്യാനി ആയിരിക്കുന്നതിന്റെ പേരിൽ പൗലോസിന്‌ ഉപദ്രവം സഹിക്കേണ്ടിവരുമെന്ന്‌ യഹോവ നേരത്തേതന്നെ അദ്ദേഹത്തോട്‌ പറഞ്ഞിട്ടുണ്ടായിരുന്നു. (പ്രവൃ. 21:11-13) യഹോവ എങ്ങനെയാണ്‌ പൗലോസിനെ സഹായിച്ചത്‌? യഹോവ പൗലോസിന്റെ പ്രാർഥനയ്‌ക്ക്‌ ഉത്തരം കൊടുത്തു, പൗലോസിനെ ശക്തീകരിച്ചു. (2 തിമൊ. 4:17) തന്റെ ആത്മാർഥശ്രമത്തിന്‌ പ്രതിഫലം ലഭിക്കുമെന്ന ഉറപ്പും പൗലോസിനു ലഭിച്ചു. പൗലോസിന്‌ ആവശ്യമായ സഹായം ചെയ്‌തുകൊടുക്കാൻ അദ്ദേഹത്തിന്റെ വിശ്വസ്‌തസുഹൃത്തുക്കളെയും യഹോവ ഉപയോഗിച്ചു.

20. റോമർ 8:38, 39 അനുസരിച്ച്‌ പൗലോസിനെപ്പോലെ നമുക്കും എന്ത്‌ ഉറപ്പുണ്ടായിരിക്കാം?

20 (4) ജീവിതത്തിൽ പ്രാവർത്തികമാക്കുക. നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘എനിക്ക്‌ എങ്ങനെ പൗലോസിനെ അനുകരിക്കാം?’ പൗലോസിനെപ്പോലെ വിശ്വാസത്തിന്റെ പേരിൽ ഉപദ്രവങ്ങൾ സഹിക്കേണ്ടിവരുമെന്ന്‌ നമ്മളും പ്രതീക്ഷിക്കണം. (മർക്കോ. 10:29, 30) പരിശോധനകളിൽ വിശ്വസ്‌തരായി ഉറച്ചുനിൽക്കണമെങ്കിൽ പ്രാർഥനയിൽ യഹോവയിൽ ആശ്രയിക്കണം; നല്ല പഠനശീലവും ഉണ്ടായിരിക്കണം. യഹോവയെ മഹത്ത്വപ്പെടുത്തുന്നതാണ്‌ ഏറ്റവും പ്രധാനസംഗതിയെന്ന്‌ നമ്മൾ എപ്പോഴും മനസ്സിൽപ്പിടിക്കണം. അങ്ങനെയൊക്കെ ചെയ്‌താൽ പൗലോസിനെപ്പോലെ, യഹോവ നമ്മളെ ഒരിക്കലും ഉപേക്ഷിക്കില്ലെന്നും യഹോവയ്‌ക്ക്‌ നമ്മളോടുള്ള സ്‌നേഹത്തെ തകർക്കാൻ ഒന്നിനും കഴിയില്ലെന്നും നമുക്കും ഉറപ്പുണ്ടായിരിക്കാം.—റോമർ 8:38, 39 വായിക്കുക; എബ്രാ. 13:5, 6.

മറ്റു ബൈബിൾകഥാപാത്രങ്ങളിൽനിന്നും പഠിക്കാം!

21. തങ്ങൾക്കുണ്ടായ പ്രതിസന്ധിയെ മറികടക്കാൻ അയ്യയെയും ഹെക്ടറിനെയും സഹായിച്ചത്‌ എന്താണ്‌?

21 നമ്മുടെ സാഹചര്യം എന്തുതന്നെയായാലും ബൈബിൾകഥാപാത്രങ്ങളെക്കുറിച്ച്‌ പഠിക്കുന്നത്‌ നമ്മളെ ബലപ്പെടുത്തും. ഉദാഹരണത്തിന്‌, ജപ്പാനിലെ അയ്യ എന്ന മുൻനിരസേവികയുടെ കാര്യം നോക്കാം. പരസ്യസാക്ഷീകരണം നടത്താൻ സഹോദരിക്ക്‌ പേടിയായിരുന്നു. ബൈബിളിലെ യോനയുടെ ദൃഷ്ടാന്തം ആ ഭയത്തെ മറികടക്കാൻ സഹോദരിയെ സഹായിച്ചു. ഇനി, ഇൻഡോനേഷ്യയിലെ ഹെക്ടർ എന്ന യുവാവിന്റെ അപ്പനും അമ്മയും യഹോവയുടെ സാക്ഷികൾ അല്ലായിരുന്നു. ബൈബിളിലെ രൂത്തിന്റെ മാതൃകയാണ്‌ യഹോവയെക്കുറിച്ച്‌ പഠിക്കാനും യഹോവയ്‌ക്കുവേണ്ടി പ്രവർത്തിക്കാനും അദ്ദേഹത്തെ പ്രേരിപ്പിച്ചത്‌.

22. ബൈബിൾനാടകങ്ങളിൽനിന്നും “അവരുടെ വിശ്വാസം അനുകരിക്കുക” എന്ന പരമ്പരയിലെ ലേഖനങ്ങളിൽനിന്നും നമുക്ക്‌ എങ്ങനെ പൂർണപ്രയോജനം നേടാം?

22 നിങ്ങളെ ബലപ്പെടുത്തുന്ന ബൈബിൾകഥാപാത്രങ്ങളെക്കുറിച്ചുള്ള കൂടുതലായ വിവരങ്ങൾ എവിടെനിന്ന്‌ കണ്ടെത്താം? നമ്മുടെ വീഡിയോകളും നാടക ശബ്ദരേഖകളും “അവരുടെ വിശ്വാസം അനുകരിക്കുക” എന്ന ലേഖനപരമ്പരകളും ബൈബിളിലെ സംഭവങ്ങൾ അന്നു നടന്നതുപോലെ കാണാൻ നമ്മളെ സഹായിക്കും. * ഇതെല്ലാം കാണുകയും കേൾക്കുകയും നന്നായി ഗവേഷണം ചെയ്‌ത്‌ തയ്യാറാക്കിയ ഇത്തരം ലേഖനങ്ങൾ വായിക്കുകയും ചെയ്യുന്നതിനുമുമ്പ്‌ നിങ്ങൾക്കു പ്രവർത്തികമാക്കാനാകുന്ന പാഠങ്ങൾ അതിൽനിന്ന്‌ മനസ്സിലാക്കാൻ സഹായിക്കണേ എന്ന്‌ യഹോവയോട്‌ അപേക്ഷിക്കുക. നിങ്ങളാണ്‌ അതിലെ പ്രധാന കഥാപാത്രം എന്ന്‌ സങ്കൽപ്പിക്കുക. പ്രയാസകരമായ സാഹചര്യങ്ങളിലൂടെ കടന്നുപോയപ്പോൾ യഹോവയുടെ പ്രിയപ്പെട്ട ഈ ദാസന്മാർ എന്തു ചെയ്‌തെന്നും യഹോവ അവരെ എങ്ങനെ സഹായിച്ചെന്നും ധ്യാനിക്കുക. അതിൽനിന്നുള്ള പാഠങ്ങൾ നമ്മുടെ ജീവിതത്തിലേക്ക്‌ പകർത്തുക. ഇതുവരെ ചെയ്‌തുതന്ന സഹായത്തിന്‌ യഹോവയ്‌ക്ക്‌ നന്ദി പറയുക. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും സഹായിക്കാനും മുൻകൈയെടുത്തുകൊണ്ട്‌, നമുക്കു ലഭിച്ച സഹായത്തിന്‌ നന്ദിയുള്ളവരാണെന്നു കാണിക്കുക.

23. യശയ്യ 41:10, 13 പറയുന്നതനുസരിച്ച്‌ യഹോവ നമുക്ക്‌ എന്തു വാഗ്‌ദാനം നൽകിയിരിക്കുന്നു?

23 സാത്താന്റെ ലോകത്തിലെ നമ്മുടെ ജീവിതം വളരെ ബുദ്ധിമുട്ട്‌ നിറഞ്ഞതായിരിക്കും; ചിലപ്പോൾ എന്തു ചെയ്യണം എന്നുപോലും അറിയില്ലാത്ത സ്ഥിതി വരാം. (2 തിമൊ. 3:1) എന്നാൽ അതൊന്നും ഓർത്ത്‌ നമ്മൾ ഉത്‌കണ്‌ഠപ്പെടുകയോ പേടിക്കുകയോ വേണ്ട. നമ്മൾ അനുഭവിക്കുന്ന പ്രയാസങ്ങളൊക്കെ യഹോവ മനസ്സിലാക്കുന്നുണ്ട്‌. നമുക്ക്‌ സഹായം ആവശ്യമുള്ളപ്പോഴെല്ലാം ശക്തമായ തന്റെ വലംകൈകൊണ്ട്‌ നമ്മളെ മുറുകെ പിടിക്കുമെന്ന്‌ യഹോവ വാഗ്‌ദാനം ചെയ്‌തിരിക്കുന്നു. (യശയ്യ 41:10, 13 വായിക്കുക.) നമുക്ക്‌ എന്തെല്ലാം പ്രശ്‌നങ്ങൾ ഉണ്ടായാലും സഹിച്ചുനിൽക്കാനുള്ള ശക്തി ബൈബിൾ നമുക്ക്‌ നൽകും. അതെ, യഹോവ നമ്മളെ സഹായിക്കുമെന്ന്‌ ഉറപ്പാണ്‌.

ഗീതം 96 ദൈവത്തിന്റെ സ്വന്തം പുസ്‌തകം—ഒരു നിധി

^ ഖ. 5 യഹോവ തന്റെ ദാസന്മാരെ സ്‌നേഹിക്കുന്നെന്നും പരിശോധനകൾ ഉണ്ടാകുമ്പോൾ സഹിച്ചുനിൽക്കാൻ അവരെ സഹായിക്കുമെന്നും പല ബൈബിൾവിവരണങ്ങളും നമ്മളെ പഠിപ്പിക്കുന്നു. ഒരു ബൈബിൾവിവരണം എങ്ങനെ നന്നായി പഠിക്കാമെന്നും അതിൽനിന്ന്‌ എങ്ങനെ പ്രയോജനം നേടാമെന്നും ഈ ലേഖനത്തിൽനിന്ന്‌ കാണാം.

^ ഖ. 2 പഠിക്കാനുള്ള ഒരു രീതിയെക്കുറിച്ചാണ്‌ ഇവിടെ പറഞ്ഞിരിക്കുന്നത്‌. ബൈബിൾ പഠിക്കാനുള്ള മറ്റു വിധങ്ങളെക്കുറിച്ച്‌ മനസ്സിലാക്കാൻ യഹോവയുടെ സാക്ഷികൾക്കു വേണ്ടിയുള്ള ഗവേഷണസഹായിയുടെ “ബൈബിൾ” എന്നതിനു കീഴിലുള്ള “ബൈബിൾ വായിച്ച്‌ മനസ്സിലാക്കാം” എന്ന ഉപതലക്കെട്ട്‌ കാണുക.

^ ഖ. 14 സഭയിൽ വീക്ഷാഗോപുരപഠനത്തിന്റെ സമയത്ത്‌ ഈ വാക്യങ്ങൾ വായിക്കേണ്ടതില്ല.

^ ഖ. 22 jw.org.-ലെ “അവരുടെ വിശ്വാസം അനുകരിക്കുക—ബൈബിൾകഥാപാത്രങ്ങൾക്കു ജീവൻ പകരുന്നു” എന്ന പരമ്പര കാണുക. (ബൈബിൾ പഠിപ്പിക്കലുകൾ > ദൈവവിശ്വാസം എന്നതിനു കീഴിൽ നോക്കുക.)