വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 24

“അങ്ങയുടെ പേര്‌ ഭയപ്പെടാൻ എന്റെ ഹൃദയം ഏകാഗ്രമാക്കേണമേ”

“അങ്ങയുടെ പേര്‌ ഭയപ്പെടാൻ എന്റെ ഹൃദയം ഏകാഗ്രമാക്കേണമേ”

“അങ്ങയുടെ പേര്‌ ഭയപ്പെടാൻ എന്റെ ഹൃദയം ഏകാഗ്രമാക്കേണമേ. എന്റെ ദൈവമായ യഹോവേ, ഞാൻ മുഴുഹൃദയാ അങ്ങയെ സ്‌തുതിക്കുന്നു.”—സങ്കീ. 86:11, 12.

ഗീതം 7 യഹോവ നമ്മുടെ ബലം

പൂർവാവലോകനം *

1. എന്താണു ദൈവഭയം, യഹോവയെ സ്‌നേഹിക്കുന്നവർക്ക്‌ അത്‌ ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

ക്രിസ്‌ത്യാനികൾ ദൈവത്തെ സ്‌നേഹിക്കുന്നു, അതേസമയം ഭയപ്പെടുകയും ചെയ്യുന്നു. ഇതു തമ്മിൽ എങ്ങനെ ചേരും എന്നു ചിലർ ചിന്തിച്ചേക്കാം. എന്നാൽ നിങ്ങളെ പേടിപ്പിക്കുന്ന തരം ഒരു ഭയത്തെക്കുറിച്ചല്ല ഇവിടെ പറയുന്നത്‌. പകരം ഒരു പ്രത്യേകതരം ഭയത്തെക്കുറിച്ചാണ്‌. ഇത്തരം ഭയമുള്ള ആളുകൾക്കു ദൈവത്തോട്‌ ആഴമായ ബഹുമാനവും ഭക്ത്യാദരവും ഉണ്ടായിരിക്കും. അവരുടെ സ്വർഗീയപിതാവുമായുള്ള സൗഹൃദം നഷ്ടപ്പെടാൻ അവർ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട്‌ ദൈവത്തിന്‌ ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യാൻ അവർ തുനിയുന്നുമില്ല.—സങ്കീ. 111:10; സുഭാ. 8:13.

2. സങ്കീർത്തനം 86:11-ലെ ദാവീദിന്റെ വാക്കുകൾക്കു ചേർച്ചയിൽ, ഏതു രണ്ടു കാര്യങ്ങൾ നമ്മൾ ചർച്ച ചെയ്യും?

2 സങ്കീർത്തനം 86:11 വായിക്കുക. ഈ വാക്കുകളെപ്പറ്റി ചിന്തിക്കുമ്പോൾ ദൈവഭയത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ ഒരു വ്യക്തിയായിരുന്നു വിശ്വസ്‌തനായ ദാവീദ്‌ രാജാവ്‌ എന്നു നമുക്ക്‌ കാണാൻ കഴിയും. അദ്ദേഹത്തിന്റെ പ്രാർഥനയിലെ വാക്കുകൾ നമുക്ക്‌ എങ്ങനെ ബാധകമാക്കാം എന്നു നോക്കാം. ആദ്യം, ദൈവനാമത്തോട്‌ ആഴമായ ആദരവ്‌ ഉണ്ടായിരിക്കേണ്ടതിന്റെ ചില കാരണങ്ങൾ നമ്മൾ പഠിക്കും. തുടർന്ന്‌, അനുദിനജീവിതത്തിൽ ദൈവനാമത്തോടുള്ള ആഴമായ ആദരവ്‌ എങ്ങനെ കാണിക്കാമെന്നും നമ്മൾ ചർച്ച ചെയ്യും.

യഹോവ എന്ന പേര്‌ ഭയാദരവ്‌ ജനിപ്പിക്കുന്നത്‌ എന്തുകൊണ്ട്‌?

3. ദൈവനാമത്തോടുള്ള ഭയാദരവ്‌ നിലനിറുത്താൻ മോശയെ ഏത്‌ അനുഭവം സഹായിച്ചുകാണും?

3 ഒരിക്കൽ യഹോവ മോശയെ ഒരു പാറയുടെ വിള്ളലിലാക്കി. അവിടെയിരുന്നുകൊണ്ട്‌ മോശ യഹോവയുടെ തേജസ്സ്‌ കടന്നുപോയതിനു ശേഷമുള്ള പ്രഭ കണ്ടു. അപ്പോൾ മോശയ്‌ക്ക്‌ എന്തു തോന്നിക്കാണുമെന്നു ചിന്തിക്കുക. യേശു ഭൂമിയിൽ വരുന്നതിനു മുമ്പ്‌ ഒരു മനുഷ്യനും ഇത്ര ഭയാദരവ്‌ ഉണർത്തുന്ന ഒരു അനുഭവം ഉണ്ടായിരുന്നിരിക്കാൻ ഇടയില്ല എന്ന്‌ തിരുവെഴുത്തുകളിൽനിന്നുള്ള ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌) പറയുന്നു. ആ സമയത്ത്‌, ഒരുപക്ഷേ ഒരു ദൂതൻ പറഞ്ഞ പിൻവരുന്ന വാക്കുകൾ മോശ കേട്ടു: “യഹോവ, യഹോവ, കരുണയും അനുകമ്പയും ഉള്ള ദൈവം, പെട്ടെന്നു കോപിക്കാത്തവൻ, അചഞ്ചലസ്‌നേഹവും സത്യവും നിറഞ്ഞവൻ, ആയിരമായിരങ്ങളോട്‌ അചഞ്ചലമായ സ്‌നേഹം കാണിക്കുന്നവൻ, തെറ്റുകളും ലംഘനവും പാപവും പൊറുക്കുന്നവൻ.” (പുറ. 33:17-23; 34:5-7) യഹോവ എന്ന പേര്‌ മോശ ഉപയോഗിച്ചപ്പോൾ ഈ സംഭവത്തെക്കുറിച്ചുള്ള ഓർമ മോശയുടെ മനസ്സിലേക്കു വന്നുകാണും. ‘മഹത്ത്വമാർന്നതും ഭയാദരവ്‌ ഉണർത്തുന്നതും ആയ യഹോവയുടെ പേര്‌ ഭയപ്പെടാൻ’ മോശ പിന്നീടു ദൈവജനമായ ഇസ്രായേലിനു മുന്നറിയിപ്പു കൊടുത്തതിൽ ഒട്ടും അതിശയിക്കാനില്ല.—ആവ. 28:58.

4. യഹോവയോടു കൂടുതൽ ഭയാദരവ്‌ തോന്നാൻ നമ്മളെ എന്തു സഹായിക്കും?

4 യഹോവ എന്ന പേരിനെക്കുറിച്ച്‌ നമ്മൾ ചിന്തിക്കുമ്പോൾ ആ പേര്‌ വഹിക്കുന്ന വ്യക്തിയെക്കുറിച്ചും ആഴമായി ചിന്തിക്കണം. ദൈവത്തിന്റെ ശക്തി, ജ്ഞാനം, നീതി, സ്‌നേഹം പോലുള്ള ഗുണങ്ങളെക്കുറിച്ച്‌ നമ്മൾ ധ്യാനിക്കണം. ഇവയെയും യഹോവയുടെ മറ്റു ഗുണങ്ങളെയും പറ്റി ചിന്തിക്കുമ്പോൾ ദൈവത്തോടു നമുക്കു കൂടുതൽ ഭയാദരവ്‌ തോന്നും.—സങ്കീ. 77:11-15.

5-6. (എ) ദൈവത്തിന്റെ പേരിന്റെ അർഥം എന്താണ്‌? (ബി) പുറപ്പാട്‌ 3:13, 14; യശയ്യ 64:8 എന്നീ വാക്യങ്ങൾക്കു ചേർച്ചയിൽ, യഹോവ തന്റെ ഉദ്ദേശ്യം നടപ്പാക്കുന്നത്‌ എങ്ങനെ?

5 ദൈവത്തിന്റെ പേരിന്റെ അർഥത്തെപ്പറ്റി നമുക്ക്‌ എന്ത്‌ അറിയാം? “ആയിത്തീരാൻ അവൻ ഇടയാക്കുന്നു” എന്നതാണ്‌ യഹോവ എന്ന പേരിന്റെ അർഥമെന്നു പല പണ്ഡിതന്മാരും പറയുന്നു. യഹോവ ഒരു കാര്യം ഉദ്ദേശിച്ചാൽ അതു തടയാൻ ആർക്കും കഴിയില്ലെന്നും അതിനു ചേർച്ചയിൽ കാര്യങ്ങൾ മുന്നോട്ടുപോകാൻ യഹോവ ഇടയാക്കുമെന്നും ദൈവനാമത്തിന്റെ അർഥം നമ്മളെ ഓർമിപ്പിക്കുന്നു. യഹോവ എങ്ങനെയാണ്‌ അതു ചെയ്യുന്നത്‌?

6 തന്റെ ഉദ്ദേശ്യം നിവർത്തിക്കാൻ എന്താണോ ആവശ്യം യഹോവ അത്‌ ആയിത്തീരും. അതാണ്‌ യഹോവ ചെയ്യുന്ന ഒരു കാര്യം. (പുറപ്പാട്‌ 3:13, 14 വായിക്കുക.) ദൈവത്തിന്റെ വ്യക്തിത്വത്തിന്റെ അതിശയകരമായ ഈ വശത്തെപ്പറ്റി ചിന്തിക്കാൻ നമ്മുടെ പ്രസിദ്ധീകരണങ്ങൾ കൂടെക്കൂടെ നമ്മളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്‌. ഇനി, തന്നെ സേവിക്കാനും തന്റെ ഉദ്ദേശ്യം നിവർത്തിക്കാനും തന്റെ അപൂർണദാസന്മാർ എന്തായിത്തീരണമോ, അവരെ അത്‌ ആക്കിത്തീർക്കാനും യഹോവയ്‌ക്കു കഴിയും. (യശയ്യ 64:8 വായിക്കുക.) ഈ വിധങ്ങളിൽ തന്റെ ഇഷ്ടം നടപ്പാകാൻ യഹോവ ഇടയാക്കും. തന്റെ ഉദ്ദേശ്യം നിറവേറ്റുന്നതിൽനിന്ന്‌ യഹോവയെ തടയാൻ ഒരു ശക്തിക്കും കഴിയില്ല.—യശ. 46:10, 11.

7. നമ്മുടെ സ്വർഗീയപിതാവിനോടുള്ള വിലമതിപ്പ്‌ ആഴമുള്ളതാക്കാൻ നമുക്ക്‌ എന്തു ചെയ്യാം?

7 യഹോവ ഇതേവരെ ചെയ്‌തിട്ടുള്ള കാര്യങ്ങളെപ്പറ്റി ചിന്തിക്കുക. യഹോവ നമ്മളെ ചെയ്യാൻ പ്രാപ്‌തരാക്കിയ കാര്യങ്ങളെക്കുറിച്ചും ചിന്തിക്കുക. ഇതെക്കുറിച്ചെല്ലാം ധ്യാനിക്കുന്നത്‌, നമ്മുടെ സ്വർഗീയപിതാവിനോടുള്ള വിലമതിപ്പ്‌ ആഴമുള്ളതാക്കാൻ നമ്മളെ സഹായിക്കും. ഉദാഹരണത്തിന്‌, സൃഷ്ടിയിലെ അത്ഭുതങ്ങളെപ്പറ്റി ചിന്തിക്കുമ്പോൾ, ഇതെല്ലാം ഉളവാകാൻ ഇടയാക്കിയ യഹോവയോടു നമുക്കു ഭയാദരവ്‌ തോന്നുന്നില്ലേ? (സങ്കീ. 8:3, 4) യഹോവയുടെ ഇഷ്ടം ചെയ്യുന്നതിനുവേണ്ടി യഹോവ നമ്മളെ എന്തെല്ലാം ആക്കിത്തീർത്തു എന്നു ചിന്തിക്കുമ്പോഴും യഹോവയോടു നമുക്ക്‌ ആഴമായ ബഹുമാനം തോന്നുന്നു. യഹോവ എന്ന പേര്‌ ശരിക്കും ഭയാദരവ്‌ ഉണർത്തുന്നതുതന്നെയാണ്‌! നമ്മുടെ പിതാവ്‌ എന്തെല്ലാമാണോ, അതെല്ലാം ആ പേരിലുണ്ട്‌, യഹോവ ചെയ്‌ത കാര്യങ്ങളും ചെയ്യാൻപോകുന്ന കാര്യങ്ങളും എല്ലാം.—സങ്കീ. 89:7, 8.

“ഞാൻ യഹോവയുടെ പേര്‌ പ്രസിദ്ധമാക്കും”

മോശ പഠിപ്പിച്ച കാര്യങ്ങൾ ഉന്മേഷം പകരുന്നതായിരുന്നു. യഹോവയുടെ പേരും വ്യക്തിത്വവും ആയിരുന്നു അതിന്റെ കേന്ദ്രബിന്ദു (8-ാം ഖണ്ഡിക കാണുക) *

8. ആവർത്തനം 32:2, 3 പറയുന്നതനുസരിച്ച്‌, തന്റെ പേരിനെക്കുറിച്ച്‌ യഹോവ എന്താണ്‌ ആഗ്രഹിക്കുന്നത്‌?

8 ഇസ്രായേല്യർ വാഗ്‌ദത്തദേശത്ത്‌ പ്രവേശിക്കുന്നതിനു തൊട്ടുമുമ്പ്‌, യഹോവ മോശയെ ഒരു പാട്ടിന്റെ വരികൾ പഠിപ്പിച്ചു. (ആവ. 31:19) മോശ ആ പാട്ട്‌ ജനത്തെ പഠിപ്പിക്കണമായിരുന്നു. ആവർത്തനം 32:2, 3-നെക്കുറിച്ച്‌ (വായിക്കുക) ധ്യാനിക്കുമ്പോൾ യഹോവ തന്റെ പേര്‌ ഒളിച്ചുവെക്കാൻ ആഗ്രഹിക്കുന്നില്ലെന്നു വ്യക്തമാണ്‌. അതുപോലെ, പരിശുദ്ധമാണെന്നതിന്റെ പേരിൽ ആരും ആ പേര്‌ ഉച്ചരിക്കാതിരിക്കാനും യഹോവ ആഗ്രഹിക്കുന്നില്ല. വാസ്‌തവത്തിൽ ബുദ്ധിശക്തിയുള്ള തന്റെ സൃഷ്ടികളെല്ലാം തന്റെ പേര്‌ അറിയണമെന്നാണ്‌ യഹോവ ആഗ്രഹിക്കുന്നത്‌. യഹോവയെയും യഹോവയുടെ മഹനീയനാമത്തെയും പറ്റി പഠിപ്പിച്ചപ്പോൾ അതു കേൾക്കാനായത്‌ ആ ജനത്തിനു കിട്ടിയ വലിയ ഒരു പദവിയല്ലായിരുന്നോ! ചെടികൾ തഴച്ചുവളരാൻ മഴ സഹായിക്കുന്നതുപോലെ, മോശ അവരെ പഠിപ്പിച്ച കാര്യങ്ങൾ അവരുടെ വിശ്വാസം ശക്തമാക്കുകയും അവർക്കു നവോന്മേഷം പകരുകയും ചെയ്‌തു. നമുക്ക്‌ എങ്ങനെ ആ രീതിയിൽ പഠിപ്പിക്കാൻ കഴിയും?

9. യഹോവയുടെ നാമം വിശുദ്ധീകരിക്കുന്നതിൽ നമ്മുടെ പങ്ക്‌ എങ്ങനെ ചെയ്യാം?

9 വീടുതോറുമുള്ള ശുശ്രൂഷയിലായിരിക്കുമ്പോഴും പരസ്യ സാക്ഷീകരണത്തിലായിരിക്കുമ്പോഴും യഹോവ എന്ന ദൈവനാമം ആളുകളെ കാണിച്ചുകൊടുക്കാൻ നമുക്കു ബൈബിൾ ഉപയോഗിക്കാം. യഹോവയെ മഹത്ത്വപ്പെടുത്തുന്ന മനോഹരമായ പ്രസിദ്ധീകരണങ്ങളും വീഡിയോകളും വെബ്‌സൈറ്റിലെ വിവരങ്ങളും നമുക്കു കാണിച്ചുകൊടുക്കാം. യാത്ര ചെയ്യുമ്പോഴും ജോലിസ്ഥലത്തും സ്‌കൂളിലും നമ്മുടെ പ്രിയപ്പെട്ട ദൈവത്തെയും ദൈവത്തിന്റെ വ്യക്തിത്വത്തെയും കുറിച്ച്‌ പറയാൻ ചിലപ്പോൾ നമുക്ക്‌ അവസരങ്ങൾ കിട്ടും. മനുഷ്യരെയും ഭൂമിയെയും കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യത്തെക്കുറിച്ച്‌ അവരോടു സംസാരിക്കുമ്പോൾ യഹോവ നമ്മളെയെല്ലാം എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന്‌ അവർ ജീവിതത്തിൽ ആദ്യമായി മനസ്സിലാക്കിയേക്കാം. സ്‌നേഹവാനായ സ്വർഗീയപിതാവിനെക്കുറിച്ചുള്ള സത്യം മറ്റുള്ളവരോടു പറയുന്നതിലൂടെ ദൈവനാമം വിശുദ്ധീകരിക്കുന്നതിൽ നമ്മുടെ പങ്ക്‌ നമ്മൾ ചെയ്യുകയാണ്‌. കാരണം യഹോവയെക്കുറിച്ച്‌ ഇന്ന്‌ ആളുകളെ പറഞ്ഞുപഠിപ്പിച്ചിരിക്കുന്ന പലതും നുണയും ദൂഷണവും മാത്രമാണെന്നു മനസ്സിലാക്കാൻ നമ്മൾ അവരെ സഹായിക്കുകയാണ്‌. ഏറ്റവും നവോന്മേഷം പകരുന്ന കാര്യങ്ങളാണ്‌, ബൈബിളിൽനിന്ന്‌ നമ്മൾ ഇന്ന്‌ ആളുകളെ പഠിപ്പിക്കുന്നത്‌.—യശ. 65:13, 14.

10. നമ്മൾ ബൈബിൾപഠനങ്ങൾ നടത്തുമ്പോൾ ദൈവത്തിന്റെ നീതിയുള്ള നിലവാരങ്ങളെയും നിയമങ്ങളെയും കുറിച്ച്‌ വെറുതേ പഠിപ്പിച്ചാൽ മാത്രം പോരാത്തത്‌ എന്തുകൊണ്ട്‌?

10 ബൈബിൾപഠനങ്ങൾ നടത്തുമ്പോൾ യഹോവ എന്ന പേര്‌ അറിയാനും അത്‌ ഉപയോഗിക്കാനും നമ്മൾ ബൈബിൾവിദ്യാർഥികളെ സഹായിക്കണം. കൂടാതെ, യഹോവ എന്ന പേരിൽ ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാനും നമ്മൾ അവരെ സഹായിക്കണം. അതിന്‌ അവരെ കുറെ നിർദേശങ്ങളും ദൈവത്തിന്റെ നിലവാരങ്ങളും പെരുമാറ്റരീതികളും പഠിപ്പിച്ചാൽ മാത്രം മതിയോ? നല്ല ഒരു ബൈബിൾവിദ്യാർഥി ദൈവത്തിന്റെ നിയമങ്ങൾ പഠിച്ചേക്കാം, അത്‌ അദ്ദേഹത്തിന്‌ ഇഷ്ടപ്പെടുകപോലും ചെയ്‌തേക്കാം. പക്ഷേ യഹോവയോടുള്ള സ്‌നേഹംകൊണ്ട്‌ ആ വിദ്യാർഥി യഹോവയെ അനുസരിക്കുമോ? ഹവ്വയ്‌ക്കും ദൈവത്തിന്റെ നിയമം അറിയാമായിരുന്നു എന്ന്‌ ഓർക്കണം. പക്ഷേ ആ നിയമം കൊടുത്ത വ്യക്തിയെ ഹവ്വ ശരിക്കും സ്‌നേഹിച്ചില്ല. ആദാമിനും ആ സ്‌നേഹമില്ലായിരുന്നു. (ഉൽപത്തി 3:1-6) അതുകൊണ്ട്‌ നമ്മൾ ബൈബിൾപഠനങ്ങൾ നടത്തുമ്പോൾ ദൈവത്തിന്റെ നീതിയുള്ള നിലവാരങ്ങളെയും നിയമങ്ങളെയും കുറിച്ച്‌ വെറുതേ പഠിപ്പിച്ചാൽ മാത്രം പോരാ.

11. ദൈവത്തിന്റെ നിയമങ്ങളെയും നിലവാരങ്ങളെയും കുറിച്ച്‌ പഠിപ്പിക്കുമ്പോൾ അവ തന്ന ദൈവത്തോടുള്ള സ്‌നേഹം വളർത്താൻ നമുക്കു വിദ്യാർഥിയെ എങ്ങനെ സഹായിക്കാം?

11 യഹോവയുടെ നിലവാരങ്ങളും കല്‌പനകളും നമ്മുടെ നന്മയ്‌ക്കുവേണ്ടിയുള്ളതാണ്‌. (സങ്കീ. 119:97, 111, 112) പക്ഷേ നമ്മുടെ വിദ്യാർഥികൾക്ക്‌ അതു മനസ്സിലാകണമെങ്കിൽ ആ നിയമങ്ങൾക്കു പിന്നിലെ യഹോവയുടെ സ്‌നേഹം അവർക്കു കാണാൻ കഴിയണം. അതിനു നമുക്കു വിദ്യാർഥികളോട്‌ ഇങ്ങനെ ചോദിക്കാം: ‘എന്തു തോന്നുന്നു? ഈ കാര്യം ചെയ്യാൻ അല്ലെങ്കിൽ ചെയ്യാതിരിക്കാൻ ദൈവം തന്റെ ദാസന്മാരോട്‌ ആവശ്യപ്പെടുന്നത്‌ എന്തുകൊണ്ടാണ്‌? യഹോവയെക്കുറിച്ച്‌ ഇതു നമ്മളെ എന്താണ്‌ പഠിപ്പിക്കുന്നത്‌?’ യഹോവയെക്കുറിച്ച്‌ ചിന്തിക്കാനും യഹോവയുടെ മഹനീയനാമത്തോട്‌ യഥാർഥസ്‌നേഹം വളർത്തിയെടുക്കാനും നമ്മൾ വിദ്യാർഥിയെ സഹായിക്കുന്നെങ്കിൽ അവരുടെ ഹൃദയത്തെ സ്‌പർശിക്കാൻ നമുക്കു കഴിഞ്ഞേക്കും. അപ്പോൾ നമ്മുടെ വിദ്യാർഥികൾ ആ നിയമങ്ങളെ മാത്രമല്ല, അവ തന്നയാളെയും സ്‌നേഹിക്കാൻ തുടങ്ങും. (സങ്കീ. 119:68) അവരുടെ വിശ്വാസം കൂടുതൽ ശക്തമാകുകയും അവർ നേരിടുന്ന അഗ്നിപരീക്ഷകൾ സഹിച്ചുനിൽക്കാൻ അവർക്കു കഴിയുകയും ചെയ്യും.—1 കൊരി. 3:12-15.

‘നമ്മൾ യഹോവയുടെ നാമത്തിൽ നടക്കും’

തന്റെ ഹൃദയം വിഭജിതമാകാൻ ദാവീദ്‌ ഒരിക്കൽ അനുവദിച്ചു (12-ാം ഖണ്ഡിക കാണുക)

12. ഒരു ഏകാഗ്രഹൃദയം കാത്തുസൂക്ഷിക്കാൻ ദാവീദിന്‌ ഒരിക്കൽ കഴിയാതെപോയത്‌ എങ്ങനെ, അതിന്റെ ഫലം എന്തായിരുന്നു?

12 സങ്കീർത്തനം 86:11-ലെ ഒരു പ്രധാനപ്പെട്ട പദപ്രയോഗം ശ്രദ്ധിച്ചോ? “എന്റെ ഹൃദയം ഏകാഗ്രമാക്കേണമേ.” ദൈവപ്രചോദിതനായി ദാവീദ്‌ രാജാവ്‌ ഈ വാക്കുകൾ എഴുതി. ഏകാഗ്രത നഷ്ടപ്പെട്ടിട്ട്‌ ഹൃദയം വിഭജിതമാകാൻ, തെറ്റായ കാര്യങ്ങൾ ചെയ്യാനുള്ള പ്രലോഭനം തോന്നാൻ, വളരെ കുറച്ച്‌ സമയം മതി എന്നു തന്റെ ജീവിതത്തിലൂടെ ദാവീദ്‌ മനസ്സിലാക്കി. ഒരിക്കൽ കൊട്ടാരത്തിന്റെ മട്ടുപ്പാവിൽനിന്ന്‌ നോക്കിയപ്പോൾ മറ്റൊരാളുടെ ഭാര്യ കുളിക്കുന്നതു ദാവീദ്‌ കണ്ടു. ആ സമയത്ത്‌ ദാവീദിന്റെ ഹൃദയം ഏകാഗ്രമായിരുന്നോ? അതോ വിഭജിക്കപ്പെട്ടോ? ‘സഹമനുഷ്യന്റെ ഭാര്യയെ മോഹിക്കരുത്‌’ എന്ന യഹോവയുടെ നിലവാരം ദാവീദിന്‌ അറിയാമായിരുന്നു. (പുറ. 20:17) എന്നിട്ടും സാധ്യതയനുസരിച്ച്‌ ദാവീദ്‌ നോക്കിക്കൊണ്ടേയിരുന്നു. ദാവീദിന്റെ ഹൃദയം വിഭജിതമായി. ഒരു വശത്ത്‌ ബത്ത്‌-ശേബ എന്ന സ്‌ത്രീയോടുള്ള മോഹം, മറുവശത്ത്‌ യഹോവയെ പ്രസാദിപ്പിക്കാനുള്ള ആഗ്രഹം. ഇക്കാലമത്രയും ദാവീദ്‌ യഹോവയെ സ്‌നേഹിക്കുകയും ഭയപ്പെടുകയും ചെയ്‌തിരുന്നെങ്കിലും ഇപ്പോൾ ദാവീദ്‌ തന്റെ സ്വാർഥമോഹങ്ങൾക്കു വഴങ്ങിക്കൊടുത്തു, അങ്ങനെ മോശമായ ഒരു പാതയിലേക്കു കാലെടുത്തുവെച്ചു. അദ്ദേഹം ദൈവത്തിന്റെ പേരിനു നിന്ദ വരുത്തി. കൂടാതെ, സ്വന്തം കുടുംബാംഗങ്ങൾ ഉൾപ്പെടെ തെറ്റൊന്നും ചെയ്യാത്ത പലർക്കും അതു ദുരിതം വരുത്തിവെക്കുകയും ചെയ്‌തു.—2 ശമു. 11:1-5, 14-17; 12:7-12.

13. ഒരു ഏകാഗ്രഹൃദയം ദാവീദ്‌ വീണ്ടെടുത്തു എന്നു നമുക്ക്‌ എങ്ങനെ അറിയാം?

13 യഹോവ ദാവീദിനു ശിക്ഷണം കൊടുത്തു, ദാവീദ്‌ ദൈവവുമായുള്ള ബന്ധത്തിലേക്കു തിരിച്ചുവരുകയും ചെയ്‌തു. (2 ശമു. 12:13; സങ്കീ. 51:2-4, 17) ഹൃദയം വിഭജിതമാകാൻ അനുവദിച്ചതുകൊണ്ട്‌ ഉണ്ടായ പ്രശ്‌നങ്ങളും കഷ്ടപ്പാടുകളും എല്ലാം ദാവീദ്‌ പിന്നീട്‌ ഓർത്തു. സങ്കീർത്തനം 86:11-ലെ വാക്കുകൾ ഇങ്ങനെയും പരിഭാഷപ്പെടുത്താം: “വിഭജിതമല്ലാത്ത ഒരു ഹൃദയം എനിക്കു തരേണമേ.” ഹൃദയം ഏകാഗ്രമാക്കാൻ യഹോവ ദാവീദിനെ സഹായിച്ചോ? സഹായിച്ചു, ദാവീദിന്റെ “ഹൃദയം തന്റെ ദൈവമായ യഹോവയിൽ” പൂർണമായിരുന്നു എന്ന്‌ തിരുവെഴുത്തുകൾ പിന്നീട്‌ സൂചിപ്പിച്ചു.—1 രാജാ. 11:4; 15:3.

14. നമ്മൾ ഏതു ചോദ്യം സ്വയം ചോദിക്കണം, എന്തുകൊണ്ട്‌?

14 ദാവീദിന്റെ അനുഭവം നമുക്കു പ്രോത്സാഹനം തരുന്നതാണ്‌. അതേസമയം, നമ്മളെ ചിന്തിപ്പിക്കേണ്ടതുമാണ്‌. ദാവീദ്‌ ഗുരുതരമായ തെറ്റിലേക്കു വീണുപോയത്‌ ഇക്കാലത്തെ ദൈവദാസർക്ക്‌ ഒരു മുന്നറിയിപ്പാണ്‌. നിങ്ങൾ അടുത്തകാലത്ത്‌ യഹോവയെ സേവിക്കാൻ തുടങ്ങിയവരാണെങ്കിലും പല വർഷങ്ങളായി സേവിക്കുന്നവരാണെങ്കിലും നിങ്ങളോടുതന്നെ ചോദിക്കുക: ‘എന്റെ ഹൃദയം വിഭജിക്കാനുള്ള സാത്താന്റെ ശ്രമങ്ങളെ ഞാൻ എതിർത്തുനിൽക്കുന്നുണ്ടോ?’

നിങ്ങളുടെ ഹൃദയം വിഭജിക്കാൻ സാത്താൻ എന്തും ചെയ്യും. അതിന്‌ അവനെ അനുവദിക്കരുത്‌! (15-16 ഖണ്ഡികകൾ കാണുക) *

15. മോശമായ ആഗ്രഹങ്ങൾ ഉണർത്തുന്ന ചിത്രങ്ങൾ കാണാൻ ഇടയായാൽ ദൈവഭയം നമ്മളെ എങ്ങനെ സംരക്ഷിക്കും?

15 ഉദാഹരണത്തിന്‌, ടിവിയിലോ ഇന്റർനെറ്റിലോ ജഡികമോഹങ്ങൾ ഉണർത്താൻ ഇടയുള്ള ഒരു ചിത്രം വന്നാൽ നിങ്ങൾ എന്തു ചെയ്യും? ആ ചിത്രവും സിനിമയും ഒന്നും തീർത്തും അശ്ലീലമല്ലല്ലോ എന്നു ചിന്തിച്ച്‌ ന്യായീകരിക്കാൻ നമുക്കു തോന്നിയേക്കാം. പക്ഷേ, നിങ്ങളുടെ ഹൃദയം വിഭജിക്കാനുള്ള സാത്താന്റെ ഒരു ശ്രമമായിരിക്കുമോ അത്‌? (2 കൊരി. 2:11) വലിയ ഒരു തടി പിളർക്കാൻ ഒരാൾ ഉപയോഗിക്കുന്ന ഒരു കോടാലിപോലെയാണ്‌ ആ ചിത്രം എന്നു പറയാം. ആദ്യം അയാൾ കോടാലിയുടെ മൂർച്ചയുള്ള അറ്റം ഉപയോഗിച്ച്‌ തടിയിൽ വെട്ടി ഒരു ചെറിയ വിടവ്‌ ഉണ്ടാക്കുന്നു. വീണ്ടുംവീണ്ടും വെട്ടുമ്പോൾ ആ വിടവ്‌ വലുതാകുകയും തടി പിളരുകയും ചെയ്യുന്നു. ടിവിയിലും ഇന്റർനെറ്റിലും ഒക്കെ വരുന്ന മോശമായ ചിത്രങ്ങൾ ആ കോടാലിയുടെ കട്ടി കുറഞ്ഞ, മൂർച്ചയുള്ള അറ്റംപോലെയല്ലേ? ‘ഇതു കുറച്ചല്ലേ ഉള്ളൂ, കുഴപ്പമില്ല’ എന്നൊക്കെ ചിന്തിക്കുന്ന ഒരാളുടെ ഹൃദയം പെട്ടെന്നു വിഭജിതമായേക്കാം. അയാൾ ഗുരുതരമായ തെറ്റിലേക്കു വീണുപോകാനും യഹോവയോടുള്ള അയാളുടെ വിശ്വസ്‌തത തകരാനും ഇടയുണ്ട്‌. അതുകൊണ്ട്‌, അനുചിതമായ യാതൊന്നും നമ്മുടെ ഹൃദയത്തിൽ പ്രവേശിക്കാൻ അനുവദിക്കരുത്‌. യഹോവയുടെ നാമത്തെ ഭയപ്പെടാൻ ഹൃദയത്തെ ഏകാഗ്രമായി സൂക്ഷിക്കുക.

16. പ്രലോഭനങ്ങളുണ്ടാകുമ്പോൾ നിങ്ങൾ ഏതു ചോദ്യങ്ങൾ സ്വയം ചോദിക്കണം?

16 മോശമായ ചിത്രങ്ങൾ മാത്രമല്ല, നമ്മളെക്കൊണ്ട്‌ തെറ്റു ചെയ്യിക്കാൻ സാത്താൻ മറ്റു പല പ്രലോഭനങ്ങളും കൊണ്ടുവരും. അപ്പോൾ നമ്മൾ എന്തു ചെയ്യും? അതൊന്നും വലിയ കുഴപ്പമില്ല എന്നു നമ്മൾ ചിന്തിച്ചേക്കാം. ഉദാഹരണത്തിന്‌, ‘ഇതിന്‌ എന്നെ പുറത്താക്കുകയൊന്നും ഇല്ലല്ലോ, അതുകൊണ്ട്‌ ഇത്‌ അത്ര വലിയ ഗൗരവമുള്ള കാര്യം അല്ല’ എന്നു നമ്മൾ ന്യായവാദം ചെയ്‌തേക്കാം. അതൊന്നും നേരായ ചിന്തകളല്ല. അതിനു പകരം ഇങ്ങനെയുള്ള ചോദ്യങ്ങൾ നമുക്കു സ്വയം ചോദിക്കാം: ‘ഈ പ്രലോഭനം ഉപയോഗിച്ച്‌ എന്റെ ഹൃദയം വിഭജിക്കാൻ സാത്താൻ ശ്രമിക്കുകയാണോ? തെറ്റായ ആഗ്രഹങ്ങൾക്ക്‌ അനുസരിച്ച്‌ പ്രവർത്തിച്ചാൽ ഞാൻ യഹോവയുടെ നാമത്തിനു നിന്ദ വരുത്തില്ലേ? അതു ചെയ്‌താൽ എന്റെ ദൈവത്തോട്‌ ഞാൻ കൂടുതൽ അടുക്കുമോ, അതോ അകലുമോ?’ ഇങ്ങനെയുള്ള ചോദ്യങ്ങളെക്കുറിച്ച്‌ നന്നായി ചിന്തിക്കുക. നമ്മൾ സ്വയം വഞ്ചിക്കാൻ സാധ്യതയുണ്ട്‌. അതുകൊണ്ട്‌ ആ ചോദ്യങ്ങളുടെ അടിസ്ഥാനത്തിൽ സത്യസന്ധമായി ഒരു ആത്മപരിശോധന നടത്താനുള്ള ജ്ഞാനത്തിനായി പ്രാർഥിക്കുക. (യാക്കോ. 1:5) അങ്ങനെ ചെയ്യുന്നതു നമുക്കു ശരിക്കും ഒരു സംരക്ഷണമായിരിക്കും. പ്രലോഭനമുണ്ടായപ്പോൾ “സാത്താനേ, ദൂരെ പോ!” എന്ന്‌ ഉറച്ച ശബ്ദത്തിൽ പറഞ്ഞ യേശുവിനെപ്പോലെ പ്രലോഭനം തള്ളിക്കളയാൻ നിങ്ങളെ അതു സഹായിക്കും.—മത്താ. 4:10.

17. വിഭജിതമായ ഒരു ഹൃദയത്തിന്‌ ഒരു വിലയുമില്ലാത്തത്‌ എന്തുകൊണ്ട്‌? ഒരു ദൃഷ്ടാന്തം പറയുക.

17 വിഭജിതമായ ഹൃദയത്തിന്‌ ഒരു വിലയുമില്ല. തമ്മിൽ ഐക്യമില്ലാത്ത അംഗങ്ങളുള്ള ഒരു സ്‌പോർട്‌സ്‌ ടീമിനെക്കുറിച്ച്‌ ചിന്തിക്കുക. അതിലെ ചില കളിക്കാർക്കു സ്വയം പേരെടുക്കണമെന്നേ ആഗ്രഹമുള്ളൂ. മറ്റു ചിലർക്കു നിയമങ്ങൾ അനുസരിച്ച്‌ കളിക്കാൻ താത്‌പര്യമില്ല. ഇനി വേറെ ചിലർക്കാണെങ്കിൽ, കോച്ചിനോട്‌ ഒരു ബഹുമാനവും ഇല്ല. അങ്ങനെയുള്ള ഒരു ടീം വിജയിക്കാൻ സാധ്യത വളരെ കുറവാണ്‌. നേരെ മറിച്ച്‌, പരസ്‌പരം യോജിപ്പുള്ള ഒരു ടീം ജയിക്കാൻ സാധ്യത കൂടുതലാണ്‌. നിങ്ങളുടെ ഹൃദയത്തിനും ആ നല്ല ടീമിനെപ്പോലെയാകാൻ കഴിയും. അതിന്‌ എന്തു ചെയ്യണം? നിങ്ങളുടെ ചിന്തകളും ആഗ്രഹങ്ങളും വികാരങ്ങളും എല്ലാം ഒരുപോലെ യഹോവയെ സേവിക്കുക എന്ന ഒറ്റ ലക്ഷ്യത്തിൽ കേന്ദ്രീകരിക്കണം. ഓർക്കുക, നിങ്ങളുടെ ഹൃദയം വിഭജിതമായി കാണാനാണു സാത്താന്‌ ഇഷ്ടം. നിങ്ങളുടെ ചിന്തകളും ആഗ്രഹങ്ങളും വികാരങ്ങളും യഹോവയുടെ നിലവാരങ്ങളുമായി ഒത്തുപോകരുതെന്നാണു സാത്താൻ ആഗ്രഹിക്കുന്നത്‌. എന്നാൽ നിങ്ങൾ യഹോവയെ സേവിക്കുമ്പോൾ, അതു മുഴുഹൃദയത്തോടെയായിരിക്കണം. (മത്താ. 22:36-38) നിങ്ങളുടെ ഹൃദയം വിഭജിക്കാൻ സാത്താനെ ഒരിക്കലും അനുവദിക്കരുത്‌.

18. മീഖ 4:5-നു ചേർച്ചയിൽ നിങ്ങളുടെ തീരുമാനം എന്താണ്‌?

18 ദാവീദിനെപ്പോലെ നമുക്ക്‌ ഇങ്ങനെ പ്രാർഥിക്കാം: “അങ്ങയുടെ പേര്‌ ഭയപ്പെടാൻ എന്റെ ഹൃദയം ഏകാഗ്രമാക്കേണമേ.” ആ പ്രാർഥനയ്‌ക്കു ചേർച്ചയിൽ ജീവിക്കാൻ, കഴിയുന്നതെല്ലാം ചെയ്യുക. യഹോവയുടെ പരിശുദ്ധനാമത്തോട്‌ അത്യധികമായ ഭയാദരവുണ്ടെന്നു കാണിക്കുന്ന രീതിയിലായിരിക്കട്ടെ, ഓരോ ദിവസവും നിങ്ങൾ എടുക്കുന്ന ചെറുതും വലുതും ആയ എല്ലാ തീരുമാനങ്ങളും. അങ്ങനെ ചെയ്യുമ്പോൾ, യഹോവയുടെ ഒരു സാക്ഷി എന്ന നിലയിൽ യഹോവയുടെ പേരിനെക്കുറിച്ച്‌ നല്ല ഒരു ചിത്രം കൊടുക്കാൻ നിങ്ങൾക്കു കഴിയും. പ്രവാചകനായ മീഖയെപ്പോലെ നമുക്ക്‌ എല്ലാവർക്കും ഇങ്ങനെ പറയാം: “നമ്മൾ നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ എന്നുമെന്നേക്കും നടക്കും.”—മീഖ 4:5.

ഗീതം 41 എന്റെ പ്രാർഥന കേൾക്കേണമേ

^ ഖ. 5 സങ്കീർത്തനം 86:11, 12-ൽ രേഖപ്പെടുത്തിയിരിക്കുന്ന ദാവീദ്‌ രാജാവിന്റെ പ്രാർഥനയിലെ ചില വാക്കുകളാണ്‌ ഈ ലേഖനത്തിൽ നമ്മൾ ചർച്ച ചെയ്യുന്നത്‌. യഹോവയുടെ പേര്‌ ഭയപ്പെടുക എന്നു പറയുമ്പോൾ എന്താണ്‌ അതിന്റെ അർഥം? ആ മഹത്തായ നാമത്തോടു ഭയാദരവ്‌ തോന്നാൻ എന്തെല്ലാം കാരണങ്ങളാണു നമുക്കുള്ളത്‌? തെറ്റായ ഒരു കാര്യം ചെയ്യാൻ പ്രലോഭനം തോന്നുമ്പോൾ ദൈവഭയം നമുക്കു സംരക്ഷണമായിരിക്കുന്നത്‌ എങ്ങനെ?

^ ഖ. 53 ചിത്രക്കുറിപ്പ്‌: യഹോവയെ മഹത്ത്വപ്പെടുത്തുന്ന ഒരു പാട്ട്‌ മോശ ദൈവജനത്തെ പഠിപ്പിച്ചു.

^ ഖ. 57 ചിത്രക്കുറിപ്പ്‌: ഹവ്വ തെറ്റായ ആഗ്രഹങ്ങൾ തള്ളിക്കളഞ്ഞില്ല. എന്നാൽ നമ്മൾ, തെറ്റായ ആഗ്രഹങ്ങൾ ഉണർത്തുന്ന, ദൈവനാമത്തിനു നിന്ദ വരുത്തുന്ന കാര്യങ്ങൾ ചെയ്യാൻ ഇടയാക്കുന്ന ചിത്രങ്ങളും മെസ്സേജുകളും നോക്കരുത്‌.